Saturday, March 28, 2026

മലബാർ കലാപം - സാംസ്കാരികമാനങ്ങൾ

1930-ലെ ഉപ്പുസത്യാഗ്രഹം, 1942-ലെ ക്വിറ്റ് ഇന്ത്യ എന്നിവയൊക്കെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. അവ അങ്ങനെ തന്നെയാണെന്നതിൽ ദേശസ്നേഹികളായ ഒരു വിഭാഗത്തിനും എതിരഭിപ്രായങ്ങളില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം പലവിധ സമ്മർദ്ദങ്ങൾക്ക് വിധേയമായി പലതരം സമരാഭാസങ്ങളും ചരിത്രത്തിന്റെ താളുകളിൽ കുത്തിത്തിരുകിയിട്ടുണ്ട്. അതിലൊന്നാണ് 1921-ലെ മാപ്പിള ലഹളയെന്ന വർഗ്ഗീയ കലാപവും മദ്ധ്യകാലങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിന്ദു വംശഹത്യയും. തെരഞ്ഞെടുപ്പുരംഗത്ത് മുസ്ലിം ലീഗിന്റെ വോട്ടുബാങ്കിനെ ആശ്രയിക്കാതിരുന്ന കാലത്തോളം കോൺഗ്രസ്സിന് ഇതൊരു പിന്തിരിപ്പൻ ലഹള മാത്രമായിരുന്നു. ലഹളയുടെ 25-ാം വാർഷികവേളയിൽ കലാപത്തെ പ്രകീർത്തിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയ ലേഖനത്തിന്റെ പേരിൽ 'ദേശാഭിമാനി'യുടെ പ്രസിദ്ധീകരണം പോലും നിർത്തിവെപ്പിച്ചതാണ് 1946-ൽ മദ്രാസിലെ കോൺഗ്രസ്സ് സർക്കാർ. എന്നാൽ പിന്നീട് കഥ മാറി. ലഹള സ്വാതന്ത്ര്യസമരമായി; കൊള്ളയും കൊലയും ബലാത്സംഗവുമൊക്കെ നടത്തിയവർ സ്വാതന്ത്ര്യസമരസേനാനികളായി, നികുതിപ്പണം കൊണ്ടുള്ള പെൻഷൻ പോലും വാങ്ങി. കമ്യൂണിസ്റ്റ് പാർട്ടി തുടക്കം മുതലേ ദ്വിരാഷ്ട്രവാദത്തെ അംഗീകരിച്ചിരുന്നതിനാൽ ലഹളയെ അനുകൂലിക്കാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ജനകീയമുന്നേറ്റങ്ങൾ തോക്കിൻകുഴലിലൂടെയാവണം എന്ന വിപ്ലവചിന്താഗതി ഈ നിലപാടിനെ ശക്തിപ്പെടുത്തുകയും ചെയ്തു. സാഹിത്യപ്രവർത്തകസഹകരണസംഘം എന്ന തുറന്നതും പശ്ചാത്താപരഹിതവുമായ ഇടതുപക്ഷവീക്ഷണം പുലർത്തുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച ഈ കൃതി കലാപത്തെ കേന്ദ്രമാക്കിയുള്ള സിനിമ, നാടകം, പാട്ടുകൾ, നോവൽ, വാമൊഴി എന്നിങ്ങനെയുള്ള സാംസ്കാരിക വ്യവഹാരങ്ങൾ വിശകലനം ചെയ്യുന്നു. പത്തു ലേഖനങ്ങളുടെ സമാഹാരമായ ഈ കൃതിയുടെ സമ്പാദകൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. കെ. എം. അനിൽ ആണ്. മറ്റുനേകം കൃതികളുടെ കർത്താവുകൂടിയാണ് അദ്ദേഹം. 
 
ഈ കൃതിയുടെ എഡിറ്ററും ലേഖകനുമായ കെ. എം. അനിൽ ഒരു ആമുഖവും, പുസ്തകാന്ത്യത്തിൽ ഒരു ഉപസംഹാരവും രചിച്ചിട്ടുണ്ട്. ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പക്ഷപാതിയാണ് താനെന്ന് ഈ രണ്ട് അദ്ധ്യായങ്ങളിലൂടെ അദ്ദേഹം തമ്പേറടിച്ച് വിളിച്ചു പറയുന്നുണ്ട്. ദേശീയത എന്നത് 'ജടിലോക്തി'യാണെന്നും വാസ്തവത്തിൽ അതിനകത്ത് ചില സാമൂഹ്യഗണങ്ങളുടെ താല്പര്യങ്ങൾക്ക് മാത്രമാണ് മേൽക്കൈ ലഭിക്കുന്നത് എന്നത് ഈയടുത്തകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ടത്രേ. ദേശീയത കമ്മ്യൂണിസത്തിന് അലർജിയാണ് പണ്ടുമുതലേ. വർഗ്ഗതാല്പര്യങ്ങൾക്കപ്പുറമായി തൊഴിലാളിക്ക് ദേശത്തിന്റെ താല്പര്യങ്ങളെ എങ്ങനെ സ്വാംശീകരിക്കാനാകുമെന്ന് പരമാചാര്യനായ മാർക്സിനുപോലും മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ട് അണികളും അതിനെ അന്ധമായി പിന്തുടർന്നു. മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്ന ബൈബിൾ വചനത്തിന്റെ പ്രസക്തി അതിയാന്ത്രിക ഭൗതികവാദികൾക്ക് ഇന്നും വ്യക്തമായി പിടികിട്ടിയിട്ടില്ലല്ലോ. പുസ്തകത്തിലെ പരാമർശവിഷയം വ്യക്തിഗതമായി നിറം പിടിപ്പിക്കപ്പെട്ടതാണെന്നതിന്റെ ഒരു സൂചന അനിൽ ഉപസംഹാരത്തിൽ നൽകുന്നു. സമൂഹം നിർമ്മിക്കുന്ന കഥകൾക്ക് സത്യവുമായല്ല പലപ്പോഴും ബന്ധം; മറിച്ച് 'സ്വത്വബോധവുമായാണ്' എന്ന മുന്നറിയിപ്പ് അതിന്റെ സൂചനയായേ കാണാനാകൂ. ഇതിന്റെ തുടർച്ചയെന്നോണം ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങൾക്കും വഴിമരുന്നിട്ടത് മാപ്പിള ലഹളയായിരുന്നുവെന്നുകൂടി അദ്ദേഹം വാദിക്കുന്നു. കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള ഐക്യം, ഭൂമിയുടെ പുനർവിതരണം എന്നിവക്കൊക്കെ അടിസ്ഥാനമായി വർത്തിച്ചത് മലബാർ കലാപമാണെന്ന് ഈ കൃതി വിലയിരുത്തുന്നു.
 
ലഹളയെക്കുറിച്ചുള്ള സാംസ്കാരിക ആഖ്യാനങ്ങളിൽ അതിനെ എങ്ങനെയാണ് വിലയിരുത്തിയതെന്നാണ് എല്ലാ അദ്ധ്യായങ്ങളും പ്രതിപാദിക്കുന്നത്. കലാപത്തിനനുകൂലമായ ഏകപക്ഷീയ ആഖ്യാനങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. പുസ്തകം പ്രസിദ്ധീകരിച്ച ഇടതുഗവേഷകരുടെ ആശയങ്ങൾ എന്തുതന്നെയായിരുന്നാലും പ്രാദേശിക ഉറവിടങ്ങൾ മതപരമായ പ്രചോദനങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ദേശീയതാനന്തരകാലഘട്ടത്തെക്കുറിച്ചും മതങ്ങൾക്കപ്പുറം വർഗ്ഗബോധം ജനങ്ങളിൽ വളരേണ്ടതിനെക്കുറിച്ചും ഇടതുലേഖകർ വാചാലരാകുമ്പോൾ മുസ്ലീം ലേഖകർ പോകുന്ന വഴി കൗതുകകരമാണ്. മതപണ്ഡിതർ എന്തുകൊണ്ട് കൊളോണിയൽ ശക്തികൾക്കെതിരെ തിരിഞ്ഞു എന്ന് ബഷീർ ചുങ്കത്തറ വിശദീകരിക്കുന്നതിങ്ങനെ: "അനീതിക്കും തിന്മകൾക്കുമെതിരെ പൊരുതേണ്ടത് ഓരോ മുസൽമാന്റെയും വിശ്വാസപരമായ കടമയായതിനാൽ തങ്ങളുടെ കാലത്തെ വലിയ അനീതിയായ വിദേശശക്തികളുടെ ആക്രമണങ്ങൾക്കെതിരെ നാടിനുവേണ്ടി യുദ്ധം ചെയ്യുക എന്നത് ദൈവപ്രീതി കിട്ടുന്ന കാര്യമാണെന്ന് അവർ ഉൽബോധിപ്പിച്ചു" (പേജ് 39). വിശ്വാസം വിട്ടൊരു കളിയില്ലെന്നർത്ഥം! കലാപത്തിന്റെ സ്ത്രീ ആഖ്യാനങ്ങളെക്കുറിച്ച് ഷംഷാദ് ഹുസൈൻ വിവരിക്കുന്നുണ്ട്. കളത്തിൽ മമ്മദിന്റെ അറസ്റ്റ് തടയാൻ സ്ത്രീകൾ ശ്രമിച്ചപ്പോൾ 'ഏതാണ്ടെല്ലാ മാപ്പിളസ്ത്രീകളും മുഖം പ്രത്യേക രീതിയിൽ മറച്ച് സ്ഥലത്തെത്തിയിരുന്നു' (പേജ് 28). മുഖം മറച്ചത് സമരത്തിന്റെ ആവശ്യത്തിനായിരുന്നോ അതോ മതശാസനകൊണ്ടാണോ എന്ന് ഹുസൈൻ ചൂണ്ടിക്കാണിക്കുന്നില്ല. ഈ വിവരണങ്ങൾക്കിടയിൽ ലഹളക്കിടയിൽ നടന്ന അതിദാരുണമായ ക്രൂരതകളെക്കുറിച്ചുള്ള ചില ഓർമ്മകളും അറിയാതെയെങ്കിലും പുറത്തുചാടുന്നുണ്ട്. ഹിന്ദുസ്ത്രീകളെ ലഹളക്കാർ പിടിച്ചുകൊണ്ടുപോയതിനെപ്പറ്റി ആമിനക്കുട്ടി എന്ന സ്ത്രീ വിവരിക്കുന്നു. അവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും കിട്ടിയില്ലത്രേ (പേജ് 31). തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ചരിത്രഗ്രന്ഥം അധിനിവേശവിരുദ്ധതയുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് ബഷീർ ചുങ്കത്തറ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സംശയമുള്ളവർ ആ പുസ്തകത്തിലെ 'ജിഹാദ്' എന്ന അദ്ധ്യായം വായിച്ചാൽ മതി. മാത്രവുമല്ല ഷെയ്ഖ് സൈനുദീൻ മഖ്ദൂം ആ കൃതി സമർപ്പിച്ചിരിക്കുന്നത് തന്റെ രാജാവായ സാമൂതിരിക്കല്ല, മറിച്ച് ബിജാപ്പൂർ സുൽത്താനായ അലി ആദിൽ ഷായ്ക്കാണ്. അതിനു കാരണമോ, അദ്ദേഹം അവിശ്വാസികൾക്കെതിരെ യുദ്ധം നയിച്ചുവെന്നതും (തുഹ്ഫത്തുൽ മുജാഹിദീന്റെ നിരൂപണം ഇവിടെ വായിക്കുക). ലഹളയെ അനുകൂലിക്കുന്നതോടൊപ്പം എതിർത്തുകൊണ്ടുമുള്ള മാപ്പിളപ്പാട്ടുകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. പുലിക്കോട്ടിൽ ഹൈദർ, പി.എം. ബാവ എന്നിവർ കലാപകാരികളെ അധിക്ഷേപിച്ചുകൊണ്ടും കോൺഗ്രസ്സിനെയും ഗാന്ധിയെയും ഖിലാഫത്തിനെയും വിമർശിച്ചും പാട്ടുകളെഴുതി. എന്നാൽ അത്തരം പാട്ടുകളുടെ ഒരു മാതൃകപോലും ഈ പുസ്തകത്തിൽ കൊടുത്തിട്ടില്ല.
 
ലഹളക്കനുകൂലമായ വാദമുഖങ്ങളെല്ലാം തന്നെ ഇതിലെ പത്ത് അദ്ധ്യായങ്ങളിൽ നിന്ന് സംഗ്രഹിക്കാം. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകവും അതിന് 1950-കളിൽ പ്രേംജി ചെയ്ത പാഠഭേദവും ഹിക്ക്മത്തുള്ള വിലയിരുത്തുന്നു. പ്രേംജിയുടെ നാടകാവിഷ്കരണത്തിൽ മുസ്ലീം നായികയെ ഹിന്ദുവായ നായകൻ സ്നേഹിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതുപോലെ തോന്നി. റഹ്മാൻ കിടങ്ങയത്തിന്റെ 'അന്നിരുപത്തൊന്നിൽ' എന്ന ചരിത്രനോവലിനെ സുരേഷ് പുത്തൻപറമ്പിൽ വളരെ ബുദ്ധിമുട്ടി വിലയിരുത്തി മതേതരമാക്കിത്തീർക്കുന്നു. തികഞ്ഞ ഹിന്ദുവിരുദ്ധത പുലർത്തുന്ന കിടങ്ങയത്തിനെ ന്യായീകരിച്ചു വെള്ള പൂശുന്നത് കാണുമ്പോൾ ഇദ്ദേഹം ബിൻ ലാദനെക്കുറിച്ച് ഒരു നോവലെഴുതിയിരുന്നുവെങ്കിൽ ലാദന് സമാധാനത്തിനുള്ള നോബൽ ലഭിച്ചേനെ എന്നു തോന്നും. ലഹളയെ സഹായിക്കുന്ന ഒരു ഹിന്ദുവിനെ ചിത്രീകരിക്കുന്ന ഈ നോവലിൽ തന്റെ സമുദായക്കാർക്ക് സായിപ്പിനെ കെട്ടുകെട്ടിക്കാൻ സാധിക്കില്ലെന്നും അതിന് 'മലബാറിലെ ഉശിരുള്ള മാപ്പിളക്കുട്ടികൾ' വേണമെന്നും പറയുമ്പോൾ അതിനെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ന്യായീകരിച്ച് മെഴുകുകയാണ് സുരേഷ് പുത്തൻപറമ്പിൽ. സി. അബ്ദുൾ ബാരിയുടെ 'മലബാർ സമരപഠനത്തിൽ അദൃശ്യമായ ആഖ്യാനങ്ങൾ: ആർക്കൈവിന് പുറത്തൊരു അന്വേഷണം' എന്ന ലേഖനം കലാപവുമായി ബന്ധപ്പെട്ട രചനകളെക്കുറിച്ച് ഒരു സമഗ്രപട്ടിക തയ്യാറാക്കുന്നു. 'ചേറൂർ പടപ്പാട്ട്' എന്ന മാപ്പിളപ്പാട്ട് യഥാർത്ഥത്തിൽ 1843-ൽ മുസ്ലീം മതവികാരത്തെ മുറിവേൽപ്പിച്ചു എന്നാരോപിച്ച് കാപ്പ്രാട്ട് കൃഷ്ണപ്പണിക്കർ എന്ന പ്രമാണിയെ മാപ്പിളമാർ വധിച്ചതാണ് പ്രമേയമാക്കുന്നതെന്ന് കെ.ടി. അബ്ദുസമദ് രേഖപ്പെടുത്തുന്നു (പേജ് 80). ഇത് സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന് എങ്ങനെ പറയാൻ കഴിയും? 'മാപ്പിളപ്പാട്ടിലെ സമരോത്സുകത' എന്ന ഈ അദ്ധ്യായത്തിലെ പല പാട്ടുകളും 1940-കളിൽ കമ്യൂണിസ്റ്റുകൾ മാപ്പിള ലഹളയെ കർഷകസമരമാക്കിയ നരേറ്റീവ് നിലവിൽ വന്നതിനുശേഷം എഴുതിയതാണ്. 1920-കളിലെ പാട്ടുകൾ പരാമർശിക്കുന്നതല്ലാതെ വരികൾ ഉദ്ധരിക്കുന്നില്ല. ജിഹാദി ആശയങ്ങൾ അവയിൽ ഉള്ളതുകൊണ്ടാകുമോ ഇത്?
 
മഹാകവി കുമാരനാശാൻ മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച ഖണ്ഡകാവ്യമാണ് 'ദുരവസ്ഥ'. ലഹളയിൽ ഇരകളാക്കപ്പെട്ടവരുടെ പരിദേവനങ്ങൾ നേരിട്ടറിഞ്ഞ് രചിച്ച ഈ കൃതി ഈ പുസ്തകത്തിൽ നിശിതവിമർശനത്തിനിരയാകുന്നുണ്ട്, പരിഹാസത്തിനും. ജന്മിത്വവിരുദ്ധവും സവർണ്ണവിരുദ്ധവുമായ ആശയങ്ങൾ ഒത്തിരി കൈകാര്യം ചെയ്ത മഹാകവി പറഞ്ഞിരിക്കുന്നതിലെ സത്യാവസ്ഥ ഇഴകീറി പരിശോധിക്കുന്നതിൽ എല്ലാവരും പരാജയപ്പെടുന്നു. സത്യം പറഞ്ഞാൽ തങ്ങളുടെ വാദഗതിയുടെ അടിസ്ഥാനം തന്നെ നഷ്ടപ്പെടുമെന്ന തിരിച്ചറിവാകാം അതിനു കാരണം. ആശാൻ ബ്രിട്ടീഷ്-സവർണ്ണപക്ഷത്താണെന്ന വി. ഹിക്ക്മത്തുള്ളയുടെ വിമർശനം ഉള്ളിൽ കിടക്കുന്ന വർഗ്ഗീയത പുറത്തുചാടുന്നതാണെന്നു കരുതിയാൽ മതി. 'ദുരവസ്ഥ'യെക്കുറിച്ചുള്ള ഹുദൈഫ റഹ്മാന്റെ പഠനം വ്യംഗ്യത്തിലും വാചാടോപത്തിലും മാത്രമായതിനാൽ ഖണ്ഡനമാണോ മണ്ഡനമാണോ എന്നു വ്യക്തമാകാത്ത അവസ്ഥ! ഇടതുചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്, കെ. എൻ. പണിക്കർ, കെ. കെ. എൻ. കുറുപ്പ് എന്നിവരുടെ രചനകൾ മാത്രമേ ലേഖകർ ആധാരമാക്കുന്നുള്ളു. ഇസ്ലാമിനെ വിമർശിക്കുന്ന യാതൊന്നും കടന്നുവരാതിരിക്കാൻ മതഭേദമന്യേ ലേഖകർ ശ്രദ്ധിക്കുന്നുവെന്നത് ചിലപ്പോഴൊക്കെ ഒരു തമാശപോലെ തോന്നും.
ചാതുർവർണ്ണ്യത്തെക്കുറിച്ച് എത്ര വിമർശനങ്ങൾ വേണമെങ്കിലും ഇതിലുണ്ട്, പക്ഷേ ബഹുഭാര്യാത്വത്തെക്കുറിച്ചോ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ചോ പൂർണ്ണനിശബ്ദതയാണ്! തിരൂർ ദിനേശിന്റെ 'മാപ്പിള ലഹള: സത്യവും മിഥ്യയും' മാത്രമാണ് എതിർ ആഖ്യാനങ്ങളുടെ കൂട്ടത്തിൽ തെല്ലെങ്കിലും പരാമർശിച്ചു കാണുന്നത്. ദിനേശിന്റെ കൃത്യവും മൂർച്ചയുള്ളതുമായ നിരീക്ഷണങ്ങൾക്ക് മറുപടി നൽകാനാകാതെ സമാഹാരകൻ ബുദ്ധിമുട്ടുന്നതും കാണാം.
 
പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book Review of 'Malabar Kalapam - Samskarika Maanangal'
Editor: K M Anil
Publisher: SPCS, 2021 (First)
ISBN: 9789391946852
Pages: 142
  

Thursday, January 22, 2026

സഞ്ചാരത്തിന്റെ സംഗീതം

 
ചലച്ചിത്രതാരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ഒരു മലയാളി കാരണവരുടെ രൂപം വിഭാവനം ചെയ്യാനാവശ്യപ്പെട്ടാൽ ശ്രീ. കെ. ജയകുമാറിന്റെ ചിത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. സ്വന്തം പ്രയത്നത്തിലൂടെ കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങളുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ട്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമോന്നത ശ്രേണിയിലുള്ള ചീഫ് സെക്രട്ടറി പദം തുടങ്ങി ചലച്ചിത്ര ഗാനരംഗത്തെ എണ്ണപ്പെട്ട ഗാനരചയിതാക്കളിൽ ഒന്നിലൂടെ കടന്നുപോയി കാവ്യസപര്യയിലും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട വേളയിൽ, പിന്നിട്ട വഴികളേക്കാൾ ഹൃസ്വമാണ് അനുവദിക്കപ്പെട്ട മുന്നിലെ വഴി എന്ന ബോധം തെളിഞ്ഞപ്പോൾ സ്വന്തം ജീവിതത്തിലെ ചില അധ്യായങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നു വെക്കുകയാണ് അദ്ദേഹം. വൈവിധ്യമാർന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകൾ ഇതിൽ കാണാം. വ്യക്തി, കുടുംബം, ഉദ്യോഗം, സാഹിത്യം, സിനിമ, ആത്മീയത, വൈകാരികത എന്നീ തുറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതമാണ് ഈ കൃതി എന്ന് പറയുമ്പോഴും ഇതിൽ ഔദ്യോഗിക കാര്യങ്ങൾ മാത്രമേയുള്ളൂ എന്ന പരിഭവം വായനക്കാരിൽ നിന്ന് അദ്ദേഹം സ്വീകരിച്ചേ പറ്റുകയുള്ളൂ. കോവിഡാനന്തരം സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ ജയകുമാർ പറഞ്ഞുപോയ കാര്യങ്ങൾ തന്നെയാണ് ഈ കൃതിയിലൂടെ സംഗ്രഹിച്ചിരിക്കുന്നതെന്നു തോന്നുന്നു. നിഷ്‌കല്മഷമായി പ്രതിപാദിക്കുന്നതിനാൽ ആരെയും ഈ കൃതി പിണക്കുന്നില്ലെങ്കിലും, എരിവും പുളിയും ഉപ്പുമൊന്നുമില്ലാത്ത ഒരു വിഭവം പോലെ ചിലയിടങ്ങളിലെങ്കിലും തോന്നിക്കുന്നു.
 
കഠിനവും സമർപ്പിതവുമായ സ്വപ്രയത്നത്തിലൂടെയാണ് ജയകുമാർ ഐ.എ.എസ്സിന്റെ പടവുകൾ കയറുന്നത്. സ്വന്തം വീടിന് ഏതാനും കിലോമീറ്റർ അകലെ ഹോട്ടൽ മുറിയിൽ ഒറ്റക്കിരുന്നു രാത്രിയും പകലും ഉറക്കമൊഴിഞ്ഞു പഠിച്ചു നേടിയെടുത്ത ആ അംഗീകാരം അദ്ദേഹത്തിന്റെ കയ്യിലെത്താൻ അല്പം വൈകിപ്പോയോ എന്ന സന്ദേഹമേയുള്ളൂ. കോഴിക്കോട് ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുത്ത അദ്ദേഹം വളരെ വൈകാരികമായാണ് ആ നഗരത്തെയും ജില്ലയെയും നമുക്കു പരിചയപ്പെടുത്തുന്നത്. കൊളോണിയൽ നുകം അനാവശ്യമായി കഴുത്തിലേറ്റിക്കൊണ്ട് നടക്കേണ്ടെന്ന് അദ്ദേഹം കരുതി. ഇംഗ്ലീഷുകാരുടെ പേരുകൾ പേറിയിരുന്ന റോഡുകൾക്ക് പുതിയ പേരുകൾ നൽകി. അങ്ങനെയാണ് ഇന്ദിരാഗാന്ധി റോഡും, പി. ടി. ഉഷ റോഡും, കെ. പി.  കേശവമേനോൻ റോഡും നിലവിൽ വരുന്നത്. ചിലപ്പോഴൊക്കെ ആദർശം പ്രായോഗികതയെ കടത്തിവെട്ടുന്ന ചില സംഭവങ്ങളും ഇതിൽ വർണ്ണിക്കുന്നുണ്ട്. സ്വന്തം ജില്ലയിൽ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് കളക്ടറുടെ പരാജയമായി കരുതിയതുകൊണ്ട് (പേജ് 95) ഒറ്റയ്ക്കാണ് യാത്രകൾ നടത്തിയതെന്ന അവകാശവാദം ശരിയാണെങ്കിൽ അത് തികച്ചും നിരുത്തരവാദപരമായ ഒരു നടപടിയായിരുന്നുവെന്നേ കരുതാനാകൂ.
 
ഔദ്യോഗിക രംഗത്തെ സംഭാവനകളും ഈ കൃതി പരാമർശിക്കുന്നു. കേരളത്തിന്റെ ടൂറിസം മുദ്രാവാക്യമായ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വാക്യത്തിലെ ആദ്യത്തെയും അവസാനത്തെയും പദങ്ങൾ ജയകുമാറിന്റെ സംഭാവനയാണ്. ദീർഘകാല പ്രസക്തിയും പ്രയോജനവുമുള്ള പദ്ധതികളെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടറായിരിക്കുമ്പോൾ നൂറു ആനകളെ അണിനിരത്തുന്ന ഗജമേള തൃശൂരിൽ സംഘടിപ്പിച്ചത് സ്മരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് ശേഷം അത് നിന്നുപോയി എന്നും പരിതപിക്കുന്നുണ്ട്. (ഇവിടെ വ്യക്തിപരമായ ഒരു സംഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഈയുള്ളവൻ വിദ്യാഭ്യാസത്തിനായി തൃശൂരിലായിരിക്കുമ്പോഴാണ് ഈ ഗജമേള നടന്നത്. വിദേശ വിനോദ സഞ്ചാരികൾക്കായി തൃശൂർ പൂരത്തിന്റെ അവിഭാജ്യഘടകമായ ആനയെഴുന്നള്ളത്ത് ജനുവരിയിൽ നടത്തുന്നതിനെതിരെ ഞങ്ങൾ കുറച്ചു ദേശസ്നേഹികളുടെ രക്തം തിളച്ചു. എങ്കിലും 101 ആനകൾ അണിനിരക്കുന്ന ഒരു ചടങ്ങ് കാണാതിരിക്കാൻ സാധിച്ചില്ല. പൂരത്തിന് 30 ആനകളാണല്ലോ പങ്കെടുക്കുക. വിദേശികളുടെ എണ്ണമൊക്കെ വളരെ കുറവായിരുന്നു. എങ്കിലും നാട്ടുകാർ വൻതോതിൽ ഇരച്ചുകയറി. തേക്കിൻകാട് മൈതാനത്തെ പ്രദർശനത്തിനു ശേഷം സമീപത്തുള്ള വിലങ്ങൻകുന്നിലേക്ക് വിദേശികളെ ആനപ്പുറത്ത് കൊണ്ടുപോയി. ശക്തമായ പൊലീസ് സന്നാഹം ആഘോഷങ്ങളുടെ കൊഴുപ്പ് കുറക്കട്ടെ എന്നുദ്ദേശിച്ചുകൊണ്ട് ഈ പ്രകടനത്തിന് നേരെ ഒളിഞ്ഞുനിന്ന് കല്ലേറുണ്ടാകുമെന്ന് ഒരാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത് ലജ്ജയോടും ഖേദത്തോടും കൂടി ഇവിടെ ഓർമ്മിക്കുന്നു). രാഷ്ട്രീയമായ തണൽ - പ്രത്യേകിച്ചും മുഖ്യമന്ത്രി കെ. കരുണാകരന്റെ - ഗ്രന്ഥകാരനുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ചില പരാമർശങ്ങളും ഇതിൽ കാണാം. ആ പരിരക്ഷ ഇല്ലാതായപ്പോഴുള്ള തിക്തഫലങ്ങളും വിവരിക്കുന്നുണ്ട്. കരുണാകരൻ മാറി ആന്റണി വന്നപ്പോൾ ടൂറിസം - സാംസ്കാരിക - ഇൻഫർമേഷൻ വകുപ്പുകളുടെ ചുമതലയിൽ നിന്നും മാറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറാക്കി. സെക്രട്ടേറിയറ്റിൽ നിന്നു പുറത്തേക്ക് പോകേണ്ടി വരുമല്ലോ എന്നതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. മനോവിഷമം അധികമായപ്പോൾ അമേരിക്കയിൽ ചികിത്സക്കുപോയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഇരന്നുവാങ്ങി വീണ്ടും സെക്രട്ടേറിയറ്റിൽ കയറിപ്പറ്റി. 'മനുഷ്യമനസ്സിന്റെ കൊച്ചു വാശികളും അർത്ഥമില്ലാത്ത നിർബന്ധങ്ങളും' എന്നാണ് ലേഖകൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2001-ൽ വീണ്ടും ആന്റണി അധികാരത്തിലെത്തിയപ്പോൾ അഞ്ചുവർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതുവരെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
സിംഹഭാഗവും ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളു എങ്കിലും ഐ.എ.എസ് ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് സ്വാഭാവികമായും വ്യക്തിപരമായ സംഭവങ്ങളും വിവരിക്കുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ അദ്ദേഹം ഗൗരവശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും അത് വായനക്കാരുടെ മനസ്സിൽ പതിയുന്നില്ല. യഥാർത്ഥമായ ആഗ്രഹമില്ലാതെ, ഒരു ചടങ്ങ് പോലെയാണ് പ്രണയത്തിലേക്കുള്ള ഗ്രന്ഥകാരന്റെ നടപ്പ്. അതിനാൽത്തന്നെ ഒരിക്കലും പ്രണയം മുള പൊട്ടുന്നതായി കാണുന്നില്ല. ഓർമ്മക്കുറിപ്പുകൾക്ക് നിറം പകരാൻ ഭാവനയിൽ സൃഷ്ടിച്ചതാണോ അവയെന്നു പോലും സംശയം ഉണ്ടായേക്കാം. പ്രത്യേകിച്ചും 'വിജയിച്ച പ്രണയങ്ങൾക്ക് നിറപ്പകിട്ട് നിലനിർത്താൻ സാധിച്ചെന്നു വരില്ല, എന്നാൽ പരാജയപ്പെട്ട പ്രണയത്തെ ഓർമ്മയിൽ നമുക്ക് ഉയിർപ്പിക്കാൻ സാധിക്കും' എന്ന് ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ളതു കാണുമ്പോൾ. ജയകുമാർ എന്ന ബ്യൂറോക്രാറ്റിനേക്കാൾ മലയാളിയോട് അടുത്തു നിൽക്കുന്നത് അദ്ദേഹത്തിലെ ഗാനരചയിതാവാണെങ്കിലും ഗാനരചനയെക്കുറിച്ച് ഈ കൃതി തീർത്തും നിശ്ശബ്ദമാണെന്നത് അതിശയകരമാണ്.
 
യാതൊരു തട്ടുമുട്ടുകളുമില്ലാതെ വായിച്ചുപോകാമെന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു.
 
Book review of ‘Sancharathinte Sangeetham’
Author: K Jayakumar
Publisher: Mathrubhumi Books, 2024 (First)
ISBN: 9789359628226
Pages: 166