ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു.
Saturday, September 27, 2025
പുന്നപ്ര വയലാർ ചരിത്രരേഖകൾ
ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു.
Wednesday, October 16, 2024
ഒളിക്യാമറകൾ പറയാത്തത്
പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.
Monday, January 8, 2024
അടിയന്തിരാവസ്ഥ
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Thursday, August 3, 2023
കനൽവഴികളിലൂടെ
ആഴമുള്ള ഒന്നുംതന്നെയില്ലാത്ത ഈ കൃതി ലഘുവായനക്കായി ശുപാർശ ചെയ്യുന്നു.
Thursday, May 25, 2023
മാർക്സിസം - ഉത്ഭവവും വികാസവും പരാജയവും
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Thursday, June 3, 2021
സ്വാതന്ത്ര്യത്തിന്റെ സാഫല്യം
ഇന്ത്യൻ രാഷ്ട്രീയത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തിളങ്ങുന്ന വിളക്കായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്ന കക്ഷി ദേശീയതലത്തിൽ കോൺഗ്രസ്സിനുപിന്നിൽ രണ്ടാമതെത്തി. രാഷ്ട്രീയം പ്രക്ഷുബ്ധതയിലേക്കും ഇന്ദിരാഗാന്ധിയിലേക്കും ഒഴുകിയ 1960-കളുടെ അന്ത്യത്തിൽ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതശരീരം യു.പിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിനരികെ കണ്ടെത്തി. പൊലീസിന് കണ്ടെത്താനായത് മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്നു മാത്രമാണ്. പ്രതികളെ ഒരിക്കലും കണ്ടെത്തിയതുമില്ല. ഉപാദ്ധ്യായയുടെ മരണം സൃഷ്ടിച്ച ഒഴിവിലേക്കാണ് അടുത്ത തലമുറയിലെ വാജ്പേയി - അദ്വാനിമാർ കടന്നുവന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ മൂല്യശോഷണവും തന്മൂലം രാഷ്ട്രത്തിന്റെ ആത്മാവിൽ സംഭവിച്ച ശക്തിക്ഷയവും തിരിച്ചറിഞ്ഞ അദ്ദേഹം ഏകാത്മമാനവവാദം (integral humanism) എന്ന സിദ്ധാന്തത്തിലൂടെ ഭാരതസംസ്കൃതിയുടെ പുനരുത്ഥാനത്തിനായി യത്നിച്ചു. അനവധി വർഷങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളതും പ്രസംഗങ്ങളിലൂടെ പ്രസിദ്ധമായതുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. 1960-കളുടെ മദ്ധ്യത്തിലാണ് ഈ കൃതിയുടെ പ്രേരകശക്തിയായ രാഷ്ട്രീയഘടകങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിലും കാലാതിവർത്തിയായ പ്രസക്തി ഇതിനുള്ളതായി കാണാൻ കഴിയും.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Wednesday, December 2, 2020
ബ്രാഹ്മണ്യ വിമർശം
ഭാരതീയസമൂഹം ഉയർച്ചതാഴ്ചകൾ നിറഞ്ഞ നിരവധി നിരവധി ജാതികളുടെ ഒരു ശേഖരമാണ്. ബ്രാഹ്മണരടങ്ങുന്ന ഉയർന്ന ജാതിക്കാർ താഴ്ന്നവരെ വലിയതോതിൽ ദ്രോഹിക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായ വഴിനടപ്പ്, പൊതുകിണറുകളിൽ നിന്നുള്ള വെള്ളമെടുപ്പ്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം തടഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിലധികം കാലത്തെ സാമൂഹ്യപരിഷ്കരണങ്ങളുടെ ഭാഗമായി വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജാതീയ അടിമത്തം ഇപ്പോഴും തുടരുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും അവയെല്ലാം ഇവിടത്തെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും തദ്വാരാ നിയമവ്യവസ്ഥയുടേയും നഗ്നമായ ലംഘനമാണെന്ന വസ്തുത പരക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായും ഇന്ന് ഭരണകൂടം ഇരകൾക്കൊപ്പമാണ്. മുൻകാലങ്ങളിലുള്ളതിന് വിപരീതമായി ജാതീയമായ അക്രമങ്ങൾക്കെതിരെ വ്യക്തമായ ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. എങ്കിലും ഒരു വിഭാഗം ബുദ്ധിജീവികൾ ജാതികൾ തമ്മിലുള്ള ശത്രുത എക്കാലവും തുടരണമെന്നാഗ്രഹിക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുവേണ്ടി മുൻകാല അക്രമങ്ങളുടെ പട്ടിക അവർ യാന്ത്രികമായി നിരത്തിക്കൊണ്ടിരിക്കും. അനുരഞ്ജനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗങ്ങളെക്കൊണ്ട് മറ്റുള്ളവർക്കെതിരെ ആയുധമെടുപ്പിക്കുന്നതിനാണ് ഇവർ ഊന്നൽ നൽകുന്നത്. ഈ മാവോയിസ്റ്റ് ബുദ്ധിജീവികളുടെ ലക്‌ഷ്യം ചൈനയുടെ താല്പര്യങ്ങളനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തലും! ശ്രീ. കെ. മുരളി എഞ്ചിനീയറിംഗ് പഠനത്തിനിടെ നക്സലിസത്തിലേക്ക് വഴിതിരിഞ്ഞ ഒരു വിപ്ലവകാരിയാണ്. കൂടെയുള്ളവർ പലരും പിന്തിരിഞ്ഞിട്ടും അദ്ദേഹം താൻ തെരഞ്ഞെടുത്ത പാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട് നാലര വർഷത്തോളം യർവാദാ ജയിലിൽ കഴിയവേ എഴുതപ്പെട്ട പുസ്തകമാണിത്.
തടങ്കലിലിരിക്കേ കിട്ടാൻ എളുപ്പമായ പുസ്തകം എന്ന നിലയിൽ ബാലഗംഗാധര തിലകിന്റെ 'ഗീതാരഹസ്യം' എന്ന പുസ്തകത്തിൽനിന്ന് ലഭിച്ച തത്വശാസ്ത്രപരമായ ആശയങ്ങളുടെ വെളിച്ചത്തിൽ ബ്രാഹ്മണ്യത്തിന് ഒരു പുതിയ വിമർശം ചമയ്ക്കുകയാണീ കൃതി. വിമർശനമെന്നാൽ കണ്ണും പൂട്ടിയുള്ള ഒരു ആക്രമണം തന്നെയാണ്! ബ്രാഹ്മണ്യത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി ഘോഷിക്കപ്പെടുന്ന അദ്വൈതദർശനം സ്വന്തം മൂലതത്വങ്ങളെ ആശ്രയിച്ച് നിൽക്കാൻ പോലും കെല്പില്ലാത്തതാണെന്നാണ് ആരോപണം. മാവോയിസത്തിന്റെ ഉച്ചസ്ഥായിയിലുള്ള വായ്ത്താരി പുസ്തകത്തിലുടനീളം കേൾക്കാം. ബ്രാഹ്മണ്യം മാത്രമല്ല, ലേഖകന് ശത്രുതയുള്ള എന്തും 'ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയുടേയും നാടുവാഴിത്തഭൂപ്രഭുക്കളുടേയും സാമ്രാജ്യത്വത്തിന്റേയും' താല്പര്യങ്ങളെ സേവിക്കുന്നു. The quick brown fox jumps over the lazy dog എന്ന വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ഉണ്ട് എന്നു പറയുന്നതുപോലെ മേല്പറഞ്ഞ വാചകത്തിൽ മാവോയിസത്തിന്റെ വിമർശനാത്മകമായ മുഴുവൻ പദശേഖരവും അടങ്ങുന്നു. ജയിലിൽ റഫറൻസ് ഗ്രന്ഥങ്ങളുടെ അഭാവവും ലേഖകന്റെ മറാഠി ഭാഷയിലെ പരിചയക്കുറവും 'ഗീതാരഹസ്യ'ത്തിന്റെ വ്യാഖ്യാനത്തിൽ പാകപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്നൊരു മുൻകൂർ ജാമ്യം തുടക്കത്തിലേ എടുത്തുവെക്കുന്നു. തിലകിനെ അദ്ദേഹത്തിന്റെ പേരിന്റെ മറാഠി ഉച്ചാരണമായ 'ഠിളക്ക്' എന്ന് അഭിസംബോധന ചെയ്യുന്നത് കൗതുകകരമാണ്.
ബ്രാഹ്മണ്യത്തിനെതിരെയുള്ള ഈ വിമർശനകൃതിയിൽ ബ്രാഹ്മണ്യം എന്താണെന്നു നിർവചിക്കാത്തത് ഒരു കനത്ത പോരായ്മയാണ്. ചിലയിടങ്ങളിൽ ശരവ്യർ ബ്രാഹ്മണരാണ്, മറ്റിടങ്ങളിൽ ഹിന്ദുമതമാണ്, ഇനിയുമൊരിടത്ത് ഇന്ത്യൻ ദേശീയത, പിന്നെ മദ്ധ്യവർഗ്ഗം എന്നിങ്ങനെ ഗ്രന്ഥകാരന്റെ ശത്രുക്കളുടെ നിര പെരുകുന്നു. ഇവയെല്ലാറ്റിനേയും ബ്രാഹ്മണ്യത്തിന്റെ കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്നു. കായികവും മാനസികവുമായ അദ്ധ്വാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളംകാലം ബ്രാഹ്മണ്യവും നിലനിൽക്കും (പേജ് 35) എന്ന വാദത്തിൽ ബ്രാഹ്മണ്യത്തിന്റെ ഏതു മുഖത്തെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മുഴുവൻ ഉപഭൂഖണ്ഡവും വ്യാപിച്ചുകിടക്കുന്നതാണ് ഭാരതമെന്നാണ് ബ്രാഹ്മണ്യസ്വപ്നമെങ്കിലും ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്ന വംശീയവെറി കാമ്പിൽ തന്നെ അത് നിലനിർത്തിപ്പോരുന്നുണ്ട് എന്ന് മുരളി ആരോപിക്കുന്നു. ബ്രാഹ്മണ്യത്തോടുള്ള വെറുപ്പിന്റെ തീവ്രതയിൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റുന്നതായും തോന്നിപ്പോകുന്നു. 'മനുഷ്യജന്മത്തെ എന്തോ മഹത്തായ കാര്യമായാണ് ബ്രാഹ്മണ്യം കണക്കാക്കുന്നത്' (പേജ് 17) എന്ന വൃഥാവാദം അതിനുദാഹരണമാണ്. ഇന്ത്യയിലെ സകല രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രത്യേകിച്ച് പാർലമെന്ററി ഇടതുപക്ഷവും ബ്രാഹ്മണ്യ പ്രതീകങ്ങൾക്കുമേൽ അവകാശമുന്നയിക്കാൻ ആർ.എസ്.എസ്സുമായി മത്സരത്തിലാണ് (പേജ് 31).
അദ്വൈതത്തെ ഈ ഗ്രന്ഥം നിശിതമായി വിമർശിക്കുന്നു. ഒപ്പം തന്നെ അതിന്റെ അടിസ്ഥാന ആശയങ്ങളെ സുതാര്യമായി സംഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ലളിതവൽക്കരണമാകുന്നുണ്ടോ എന്ന സംശയം ബാക്കിനിൽക്കും. ആധുനികകാലത്ത് അദ്വൈതത്തിനു ലഭിച്ച ഉന്നതപദവിക്കുകാരണം കൊളോണിയൽ പൗരസ്ത്യവാദമാണ്. ഇത് ആത്മീയതയുടെ ഔന്നത്യം നിലനിർത്തിയ ആര്യൻ സുവർണകാലത്തെക്കുറിച്ചുള്ള പൗരസ്ത്യവാദ ധാരണയുടെ ഭാഗവുമാണ്. വിശിഷ്ടാദ്വൈതവും ദ്വൈതവാദവും ഇതിന്റെ ഫലമായി നിഗൂഢ ദാർശനികവ്യവഹാരങ്ങളുടെ വിദൂരമേഖലകളിലേക്ക് തള്ളിനീക്കപ്പെട്ടു. സർവ്വതിലും നിറഞ്ഞിരിക്കുന്ന നിർഗുണബ്രഹ്മത്തെക്കുറിച്ചും അതുമായി ഒരാളുടെ ആത്മാവിനുള്ള ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവുമായി താരതമ്യം ചെയ്‌താൽ ദൈവം, സ്വർഗം എന്നിവയെല്ലാം നിസ്സാരമാണ് എന്ന ഉപനിഷത്തുക്കളിലെ ചിന്താസരണി ആദിശങ്കരൻ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. ജ്ഞാനം എന്നു വിളിക്കപ്പെടുന്ന അത്തരം അവബോധമാണ് ജനിമൃതികളുടെ നിതാന്ത പ്രവർത്തനത്തിൽനിന്നുള്ള മോക്ഷത്തിലേക്കുള്ള പാത. ഈ ദാർശനിക ഉന്നതങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കാതെ മതത്തിന്റെ സാമൂഹ്യധർമ്മങ്ങളായ ആശ്വാസത്തിന്റേയും സാമൂഹ്യസഹഭാവത്തിന്റേയും കടമകൾ നിർവചിക്കുന്നതിനായി മായ എന്ന പേരിൽ അത് ദൈവത്തെ കൂട്ടിനുവിളിച്ചു. ഐന്ദ്രികപ്രപഞ്ചത്തെക്കുറിച്ച് സ്വന്തം നിലയിൽ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുള്ള സാദ്ധ്യതകളെ അതിന്റെ കേവല ഏകാത്മവാദം ഇല്ലാതാക്കി. ദ്വൈതവാദത്തിന്റെ ദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വിഷമസന്ധിയിൽ നിന്ന് അത് രക്ഷപ്പെടുന്നത്.
രൂക്ഷവിമർശനങ്ങളുടെ നൈരന്തര്യത്തിനിടയിലും ബ്രാഹ്മണ്യത്തിന്റെ ചില നല്ല വശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്. സ്വന്തം മതശാസ്ത്ര ചട്ടക്കൂടിനകത്ത് മറ്റു മതവിശ്വാസങ്ങൾക്കും ഇടമനുവദിക്കാനാകുമെന്നതാണ് ബ്രാഹ്മണ്യത്തിന്റെ അതുല്യത (പേജ് 83). സെമിറ്റിക് മതങ്ങൾ, ബുദ്ധമതം മുതലായ ഏകദൈവാധിഷ്ഠിത മതങ്ങളിൽനിന്നും ഇത് അതിനെ വ്യത്യസ്തമാക്കുന്നു. ഈ വിശ്വാസങ്ങളുടെ മൂലതത്വങ്ങൾ തന്നെ മറ്റു മതങ്ങൾക്ക് ഇടമനുവദിക്കുന്നില്ല. അപരമായതിന് ഇടം അനുവദിക്കുന്നതുവഴി ബ്രാഹ്മണ്യം അവയെ ഒരു പരിധി വരെ ബഹുമാനിക്കുന്നു എന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ബുദ്ധമതം ഒരു നിരീശ്വരമതമാണെന്ന ധാരണ വെച്ചുപുലർത്തുന്ന വായനക്കാരെ ഈ അഭിപ്രായം അത്ഭുതപ്പെടുത്തും. അതിനെ അസഹിഷ്ണുതയുടെ കാര്യത്തിൽ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുന്നതിലുള്ള ഔചിത്യമില്ലായ്മ മുരളി പരിഗണനാവിഷയമാക്കുന്നില്ല.
അർബൻ നക്സലുകൾ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ബുദ്ധിജീവിഗണത്തിലെ ഒരു പ്രമുഖ സാന്നിദ്ധ്യമാണ് ഗ്രന്ഥകർത്താവ്. മദ്ധ്യ-പൂർവ ഭാരതത്തിലെ കാടുകളിൽ രാജ്യത്തിനെതിരെ പടപൊരുതുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് ആശയപരമായും സാധനസാമഗ്രികളുടെ ലഭ്യതാപരമായും പരിരക്ഷയൊരുക്കുക എന്നതാണ് ഇവരുടെ പ്രാഥമികദൗത്യം. മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ പുറത്തു നിർത്തിയിരിക്കുന്ന കൂട്ടാളികളുടെ കർമ്മമാണ് ഈ ബുദ്ധിജീവികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മാവോയിസത്തിന്റെ ആശയപരവും പ്രായോഗികപരവുമായ കടംകഥകൾ ഈ പുസ്തകത്തിലെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒന്നായിരിക്കുന്ന എല്ലാം വിപരീതങ്ങളുടെ ഐക്യമാണെന്ന് ചൂണ്ടിക്കാണിക്കുകവഴി ഏകാത്മവാദത്തിന്റെ എല്ലാ സാധ്യതകളേയും മാർക്സിസം പ്രകടമാക്കിയെന്നാണ് മുരളിയുടെ അവകാശവാദം. തികച്ചും സാങ്കല്പികമായ ഒരു താരതമ്യത്തിനുപോലും പ്രത്യയശാസ്ത്രപരമായ വർഗ്ഗസമരത്തെ അദ്ദേഹം കയ്യൊഴിയുന്നില്ല. ധ്യാനത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഈ വാചകം ശ്രദ്ധിക്കൂ: "ധ്യാനാവസ്ഥയിൽ ഒരു മുതലാളിക്ക് തന്റെ തൊഴിലാളികളുമായി സഹഭാവത്തിലാകാൻ കഴിഞ്ഞേക്കാം. എന്നാൽ സാധാരണ അവസ്ഥയിൽ മുതലാളിയായി തുടർന്നുകൊണ്ട് അതിനു കഴിയില്ല" (പേജ് 93). ധ്യാനത്തിൽപ്പോലും മുതലാളി വില്ലനാണ്! 'സന്ദേശം' എന്ന ചലച്ചിത്രത്തിലെ കപടവിപ്ലവകാരിയായ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന "അച്ഛനായിരുന്നോ, ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളിയാണെന്ന്" എന്ന സംഭാഷണം കാലാതീതമായ ഉൾക്കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്.
ഇന്ത്യൻ ദേശീയതയുടെ നേർക്കുള്ള തികഞ്ഞ പുച്ഛമാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. കോളനിവൽക്കരണത്തെത്തുടർന്നുണ്ടായ വെറുമൊരു യാദൃശ്ചികതയായിരുന്നുവത്രേ അത്. ഇന്ത്യൻ ദേശീയവാദം കപടബോധമാണെന്നും അതൊരു തലതിരിഞ്ഞ യാഥാർഥ്യമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതോടൊപ്പം തമിഴ്, മറാത്ത എന്നിവയൊക്കെയാണ് യഥാർത്ഥ ദേശീയത എന്നും വാദിക്കുന്നു. ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. തിബത്ത്, ഷിൻജിയാങ് എന്നിങ്ങനെ ചൈന ആക്രമിച്ചു കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ദേശീയതകളെപ്പറ്റി ഗ്രന്ഥകാരന്റെ അഭിപ്രായമറിയാൻ വായനക്കാർ ആഗ്രഹിക്കുന്നു - ചൈനീസ് യജമാനന്മാരെ പിണക്കിക്കൊണ്ട് ഒരു അഭിപ്രായം അദ്ദേഹം നൽകാൻ ഇടയില്ലെന്നറിയാമെങ്കിലും! ജാതിപരമായും ദേശീയബോധത്തിൽ വ്യതിയാനങ്ങൾ വന്നേക്കും. പുലയരും നായന്മാരും മലയാളികൾ ആണെങ്കിലും പുലയർ അത്രത്തോളം മലയാളിത്തമില്ലാത്തവർ ആണെന്ന് മുരളി പ്രഖ്യാപിക്കുന്നു (പേജ് 134). ദേശീയതയുടെ ബിംബങ്ങളെയും ഈ കൃതി ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. വന്ദേമാതരഗീതത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റർജി ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം 'ദല്ലാൾ ബുദ്ധിജീവിയാണ്' (പേജ് 141). ഗാന്ധിജിയെ പുസ്തകത്തിലുടനീളം സംബോധന ചെയ്തിരിക്കുന്നത് എം. കെ. ഗാന്ധിയെന്നാണ്.
ഒരു രാഷ്ട്രത്തിലെ പൗരന്മാർ തങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളേയും നേരിടണം എന്ന യുക്തിയുടെ അടിസ്ഥാനത്തിൽ ഈ കൃതി ശുപാർശ ചെയ്യുന്നു.
Sunday, November 29, 2020
പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം
വിജ്ഞാനകോശമാതൃകയിലുള്ള സമഗ്രപരിപ്രേക്ഷ്യത്തോടെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ്. അതിൽ അത്ഭുതത്തിനവകാശമില്ല. ഈ ജനുസ്സിൽ പെടുന്ന റഫറൻസ് കൃതികളും ഇവിടെ ദുർലഭമാണല്ലോ. പ്രപഞ്ചോത്പത്തി മുതൽ മനുഷ്യവംശത്തിന്റെ ഉത്ഭവ-വികാസഘട്ടങ്ങളിലൂടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം നൽകുന്ന ഈ കൃതി ശ്രീ. കെ. വേണുവിന്റെ പണ്ഡിതോചിതമായ നിരീക്ഷണപാടവം പ്രദർശിപ്പിക്കുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരശ്രമങ്ങൾ സാദ്ധ്യമാണോ എന്നന്വേഷിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണീ പുസ്തകം എന്ന് ഗ്രന്ഥകാരൻ തന്നെ പ്രഖ്യാപിക്കുന്നു. നരവംശത്തിന്റെ സാമൂഹിക-രാഷ്ട്രീയ പുരോഗതിയുടെ സകല ഘട്ടങ്ങളും തലങ്ങളും ഇതിൽ സൂക്ഷ്മതയോടെ അപഗ്രഥിക്കുന്നുണ്ട്. വളരെക്കാലം ഇടതുപക്ഷ തീവ്രവാദത്തിന്റെ വിനാശകരമായ മാസ്മരികതയിൽ തന്റെ യുവത്വം ഹോമിച്ച ദാർശനിക പാളിച്ചയുടെ കറകളെല്ലാം നീക്കി വേണു തന്റെ സർഗാത്മക വിമർശനത്തിന്റെ പാരമ്യത്തിലെത്തുന്നുണ്ട് ഈ കൃതിയിൽ.
ഡാർവീനിയൻ പരിണാമത്തിന്റെ രീതിശാസ്ത്രങ്ങൾ അതേപടി മാനവവികാസത്തിൽ പ്രയോഗിക്കാൻ കഴിയില്ല എന്നൊരു സുപ്രധാന നിരീക്ഷണം ഇതിൽ കാണുന്നു. മനുഷ്യർ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥികളുമാണെന്ന വാദം തള്ളിക്കളയുന്നു. പലപ്പോഴും മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ മത്സരാത്മക വിപണിയുടെ അവശ്യകതയെ സൂചിപ്പിക്കാൻ 'വിപണി മൗലികവാദികൾ' ഈ സിദ്ധാന്തം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ കമ്പോളവ്യവസ്ഥിതിയിലെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് ജനിതകയാന്ത്രികതയുടെ അനിവാര്യത ചാർത്തിക്കൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ല. മനുഷ്യ കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതും നിലനിൽക്കുന്നതും ഭാഷയും ആശയങ്ങളും പരസ്പരവിനിമയം ചെയ്തുകൊണ്ടാണ്. ഇത് പ്രകൃതി നിർദ്ധാരണപ്രക്രിയയെ അപ്രസക്തമാക്കുന്നു. ഈ പുതിയ കൂട്ടായ്മകളാണ് മനുഷ്യവംശത്തിന് അതിജീവനശേഷി നൽകിയത്. ജനിതകപരമായ ബന്ധപ്പെട്ട മേഖലകളിൽപ്പോലും ശുദ്ധമായ പ്രകൃതി നിർദ്ധാരണം സ്വാധീനം ചെലുത്താതെയായത് മനുഷ്യൻ സാമൂഹികജീവിതം തുടങ്ങിയതിനുശേഷം മാത്രമാണല്ലോ. സ്വകാര്യസ്വത്ത് ഉടലെടുക്കുകയും വർഗ്ഗചേരിതിരിവുകൾ പ്രകടമാവുകയും ചെയ്തിട്ടും ഗോത്രസ്വത്വബോധം ശക്തമായിത്തന്നെ തുടർന്നിരുന്നു. സാമ്പത്തികാവസ്ഥ മാത്രമാണ് വർഗ്ഗതാല്പര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും സാമൂഹികചലനങ്ങളെയെല്ലാം ഈ വർഗ്ഗതാല്പര്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നുമുള്ള മാർക്സിയൻ കാഴ്ചപ്പാടുകളിലെ അബദ്ധധാരണകൾ ഗ്രന്ഥകാരൻ തുറന്നുകാണിക്കുന്നു. മാർക്സ് എഴുതിവെച്ചതിൽ പലതും ശുദ്ധ അബദ്ധങ്ങളായിരുന്നുവെന്ന് നമുക്കിവിടെ തിരിച്ചറിയാൻ സാധിക്കും. എഴുതപ്പെട്ട ചരിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നത് കേന്ദ്രീകൃത അധികാരിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. വർഗ്ഗസമരങ്ങൾ അവയ്ക്കുതാഴെ വരുന്ന ഏതാനും കലാപങ്ങൾ മാത്രവും. അധികാരിവർഗ്ഗയുദ്ധങ്ങൾ ചരിത്രഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കിന്റെ ചെറിയൊരു അംശം മാത്രമേ വർഗ്ഗസമരകലാപങ്ങൾക്ക് വഹിക്കാനായിട്ടുള്ളൂ.
വേണു വിശദമായി പരിശോധിക്കുന്ന മറ്റൊരു മേഖല ജനാധിപത്യ പ്രക്രിയയുടെ ക്രമാനുഗതമായ വികാസമാണ്. ഇംഗ്ലണ്ടിലെ കാർഷികരംഗത്ത് ഉത്ഭവിച്ച മുതലാളിത്തത്തിന്റെ വളർച്ച അതിന് പലപ്പോഴും സഹായകമായി. ഈ പരസ്പരബന്ധം കൃത്യമായി മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ ദയനീയമായി പരാജയപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ദേശീയ ജനാധിപത്യങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ ഊന്നൽ നൽകിയ ഒരു പ്രധാന സംഭവമാണെങ്കിലും മാർക്സ് അതിനെ വിലയിരുത്തിയത് മുതലാളിത്തശക്തികളുടെ ഇടപെടൽ മൂലമുണ്ടായ വിപ്ലവം എന്നാണ്. ഫ്രാൻസിൽ അക്കാലത്ത് മുതലാളിത്തവർഗ്ഗം തീർത്തും അപ്രസക്തമായിരുന്നു. വർഗ്ഗസമരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കൊണ്ട് ഫ്രഞ്ച് വിപ്ലവം ബൂർഷ്വാ വിപ്ലവമായിരുന്നു എന്ന മാർക്സിന്റെ സിദ്ധാന്തത്തിൽ വസ്തുനിഷ്ഠത കാണാനാവില്ല. പ്രത്യയശാസ്ത്രപരമായ ഇത്തരം അബദ്ധങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കിയ ലെനിന്റെ ഭരണസംവിധാനം സോഷ്യൽ ഫാസിസത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. സോഷ്യലിസത്തിന്റെ മറവിൽ ഭീകരമായ ഫാസിസ്റ്റ് മർദ്ദനമുറകളിലൂടെ ലെനിനും സ്റ്റാലിനും തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചുനിർത്തി. രാജാക്കന്മാർക്കോ ചക്രവർത്തിമാർക്കോ സൈനികമേധാവികൾക്കോ ഒരിക്കലും സാദ്ധ്യമാകാതിരുന്നതരം അധികാര കേന്ദ്രീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാധ്യമായത്. ഈ പരീക്ഷണത്തിന്റെ വിശകലനം രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നു. ഉൽപാദനോപാധികളുടേയും എല്ലാത്തരം സമ്പത്തിന്റെയും മൊത്തത്തിലുള്ള പൊതുവൽക്കരണം അപകടകരമായ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക എന്ന പാഠം അവ നമ്മെ പഠിപ്പിക്കുന്നു.
നിരന്തരമായ ജനാധിപത്യവൽക്കരണ പ്രക്രിയയാണ് വേണു മനുഷ്യവംശങ്ങളുടെ ചരിത്രത്തിൽ പൊതുവായി കണ്ടെത്തുന്ന പ്രവണത. അവ പല ഘട്ടങ്ങളിലായി നിൽക്കുകയാണെങ്കിലും പൊതുവായ ഒരു ആയവും ഗതിയും പ്രവചനക്ഷമം തന്നെയാണ്. ഗോത്രകാലഘട്ടത്തിലെ പ്രാഥമികജനാധിപത്യം മുതൽ ദേശീയ സ്വത്വബോധവും ദേശീയ പൗരത്വവും നൽകിയ ഉറച്ച കാൽവെപ്പുകളിലൂടെ അവർ രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ജനാധിപത്യത്തിലേക്കും വിവരസാങ്കേതികവിദ്യയുടെ വരവോടെ ലോക പൗരത്വത്തിലേക്കും നീങ്ങുന്നതായി നാം കാണുന്നു. ഈ അനിവാര്യവും അനുസ്യൂതവുമായ പ്രയാണത്തിൽ നാം മറക്കാൻ പാടില്ലാത്തതായ ഒന്നുണ്ട്. ഗ്രന്ഥകാരൻ അത് പലതവണ ഊന്നിപ്പറയുകയും ചെയ്യുന്നു. സാമൂഹികക്രമങ്ങളിൽ മാറ്റമുണ്ടാക്കേണ്ടത് അട്ടിമറിയിലൂടെയും വിപ്ലവത്തിലൂടെയുമല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണെന്നാണ് മനുഷ്യസമൂഹങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ആ പാഠം.
ശരിയായ സാമൂഹികാവബോധം കാത്തുസൂക്ഷിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ടുന്ന ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Tuesday, October 27, 2020
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920 - 1998
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വാഗ്‌വാദങ്ങൾ പ്രസ്ഥാനത്തിനകത്തുതന്നെ വീണ്ടും സജീവമായിരിക്കുകയാണല്ലോ. 1920-ൽ താഷ്‌ക്കെന്റിലാണ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.എം വാദിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം 1925-ൽ കാൺപൂരിലാണ് അതു സംഭവിച്ചതെന്ന് സി.പി.ഐ സ്ഥാപിച്ചെടുക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയിലും പ്രത്യക്ഷത്തിൽത്തന്നെ നിസ്സാരമായ ഈ പ്രശ്നത്തിനുപോലും പരിഹാരം കണ്ടെത്താനാവാത്ത ആശയപരമായ ചിന്താക്കുഴപ്പമാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അവസാനപുസ്തകമാണിതെന്ന രൂപത്തിൽ ഈ ഗ്രന്ഥത്തിന് സവിശേഷമായ പ്രസക്തി ഉണ്ട്. 1998 വരെയുള്ള ചരിത്രമെന്ന് ശീർഷകത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള ചരിത്രമേ ഇതിലുള്ളൂ. ഗ്രന്ഥരചനക്കിടയിലാണ് ഇ.എം.എസ് അന്തരിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.
പാർട്ടിയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുന്നോടിയായി പാർലമെന്ററി പാതയിലൂടെ പ്രാദേശികമായ അധികാരം നേടിയത് ലേഖകൻ സംക്ഷിപ്തവും സംതൃപ്തികരവുമായ രീതിയിൽ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമാകാൻ കഴിഞ്ഞുവെന്നത് ഒരു വൻനേട്ടം തന്നെയായിരുന്നു. 1984-ൽ കേന്ദ്രത്തിൽ നേടിയ രണ്ടു സീറ്റുകളിൽ നിന്നാണ് ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി ആ സിംഹാസനം കരസ്ഥമാക്കിയതെന്നോർക്കുക. 1998 ആകുമ്പോഴേക്കും പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും കേന്ദ്രത്തിൽ ഭരണമുന്നണിയുടെ മന്ത്രിസഭയിൽ പങ്കുചേരാത്ത കൂട്ടുകക്ഷി എന്ന സ്ഥാനവും നിലനിർത്തിയിരുന്നു. ഇതെല്ലാം കൂടി മാർക്സിസ്റ്റ് ദർശനം അനുദിനം വളർന്നുവരികയാണെന്ന വിലയിരുത്തലിൽ ഇ.എം.എസ് പാർട്ടി സ്ഥാപനത്തീയതിയെച്ചൊല്ലി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം അരക്കിട്ടുറപ്പിക്കുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നത് മേലേനിന്നാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാൽ സ്ഥാപനത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടാകാനിടയില്ലാത്തതാണ്.
രണ്ടാം ലോകയുദ്ധകാലത്തും അക്കാലത്ത് കോൺഗ്രസ് അഴിച്ചുവിട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്. അതിനാൽ ആ ഭാഗം വിശദീകരിക്കാൻ ഇ.എം.എസ് പ്രത്യേകം ശ്രദ്ധിക്കുന്നു. യുദ്ധത്തിനിടയിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് വെള്ളക്കാരെ അനുകൂലിക്കുന്നതിലേക്കു നീങ്ങിയതിന്റെ കാരണം അദ്ദേഹം വെള്ളപൂശുന്നതിങ്ങനെ: "1939 മുതൽ 1941 വരെ യുദ്ധം രണ്ടു സാമ്രാജ്യചേരികൾ തമ്മിലുള്ളതായിരുന്നു. ഏതു ചേരി ജയിക്കുമെന്നതിൽ അധീന രാജ്യങ്ങൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനാകട്ടെ ജർമനിയുമായി ഒരു അനാക്രമണസന്ധിയിൽ ഒപ്പിടുകയും ചെയ്തിരുന്നു (പേജ് 51). എന്നാൽ 1941-ൽ ജർമ്മനി അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യയുദ്ധം ജനകീയയുദ്ധമായി മാറി". അങ്ങനെയാണ് ജർമനിയെ എതിർത്തിരുന്ന ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകളുടെ ഉറ്റ ചങ്ങാതികളായി മാറിയത്. റഷ്യയോടുള്ള ഈ ആശയപരമായ അടിമത്തത്തെ ആചാര്യൻ ന്യായീകരിക്കുന്നത് തൊഴിലാളിവർഗ്ഗ സാർവദേശീയതയോടുള്ള വിധേയത്വത്തിന്റെ പേരിലാണ്.
പാക്കിസ്ഥാൻ രൂപീകരണത്തിലും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ വ്യാജമെന്നു വിശേഷിപ്പിച്ചും കമ്യൂണിസ്റ്റുകൾ ദേശീയ മനസ്സാക്ഷിയെ അന്യമാക്കി. അതിന് ഇ.എം.എസ് നിരത്തുന്ന കാരണങ്ങൾ 1998-ൽ പോലും നിഷ്പക്ഷമതികളെ ബോദ്ധ്യപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ ബഹുരാഷ്ട്രസ്വഭാവം മനസ്സിലാക്കി കോൺഗ്രസ്സിന്റെ ഏകരാഷ്ട്രവാദത്തേയും ലീഗിന്റെ ദ്വിരാഷ്ട്രവാദത്തേയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി തന്നെയാണെന്ന് അദ്ദേഹം അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു (പേജ് 62). അതായത് ഒരു ഡസനോളം ദേശീയതകളുടെ ജന്മഗേഹമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഇന്ത്യയെ അത്രയും കഷണങ്ങളാക്കി വിഭജിക്കണമെന്നാണോ പാർട്ടി ഉദ്ദേശിച്ചത്? ഇതിന് വ്യക്തമായൊരുത്തരം നൽകാതെ ഇത്തരം ദേശീയതകളുടെ സാക്ഷാൽക്കാരം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതിലൂടെ നേടി എന്നവകാശപ്പെടുന്നു. അതേസമയം തന്നെ തീർത്തും മതാധിസ്ഥിതമായ പാക്കിസ്ഥാൻ വാദത്തെ പാർട്ടി പിന്താങ്ങുകയും ചെയ്തു. ഇതൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ വളർന്നുവന്ന ബഹുജനപ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഇന്ത്യയിലെ ബൂർഷ്വാ-ഫ്യൂഡൽ വർഗ്ഗങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറാണ് ആഗസ്റ്റ് 15-ന് കിട്ടിയ സ്വാതന്ത്ര്യം എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ (പേജ് 72).
തത്വദീക്ഷയില്ലാത്ത നയസമീപനങ്ങളെപ്പോലും വർഗ്ഗസമരമെന്ന തുറുപ്പിറക്കി ന്യായീകരിക്കുന്ന ഇ.എം.എസ് ശൈലി നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡകഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗുമായി ചങ്ങാത്തത്തിൽ നിൽക്കുമ്പോൾ മദ്രാസ് പ്രവിശ്യയുടെ ഭാഗം തന്നെയായിരുന്ന മലബാറിൽ ലീഗിനെ ഒഴിവാക്കിയതിന് അദ്ദേഹത്തിന്റെ ന്യായീകരണം വിചിത്രമാണ് (പേജ് 94). പിന്നീടും ലീഗിനെ കൂടെക്കൂട്ടി വർഗീയ പ്രീണനനയം തുടർന്നതിലും പിന്നീടവർ പിണങ്ങിപ്പോയതോടെ സഖ്യത്തിൽ നിന്നൊഴിവാക്കിയതിനും താത്വികമായ വിശദീകരണം ഈ കൃതിയിലുണ്ട്. രാഷ്ട്രീയ-അധികാര സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ചില പൂഴിക്കടകൻ അടവുകൾ മാത്രമായി അവയെ കണ്ടാൽ മതി. പാർട്ടിയിൽ 1964-ൽ സംഭവിച്ച പിളർപ്പിന്റെ കാരണങ്ങൾ സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു, ഒപ്പം ചൈനായുദ്ധകാലത്ത് കൈക്കൊണ്ട രാഷ്ട്രവിരുദ്ധ നിലപാടുകളുടെ കാരണവും! പേജ് 144 മുതൽ 147 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1962 കാലത്ത് ഭാരതത്തെ എങ്ങനെ ഒറ്റിക്കൊടുത്തു എന്നതിനെ ന്യായീകരിച്ചു മെഴുകുകയാണ്. ചൈനാ വിരുദ്ധ അപസ്മാരം നെഹ്‌റു ഇളക്കിവിട്ടുവത്രേ! 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന നെഹ്രുവിന്റെ പിടിവാശി മൂലമാണ് ചൈനയുമായുള്ള സമാധാനചർച്ചകൾ അലസിപ്പോയതെന്നും 'അയഥാർത്ഥമായ അതിർത്തിപ്രശ്‌നമുന്നയിച്ച് ചൈനക്കെതിരെ ഇന്ത്യ വക്കാണത്തിനു പുറപ്പെട്ടുവെന്നും' അദ്ദേഹം വാദിക്കുന്നു. ഇക്കണക്കിന് ചൈനീസ് സൈനികർ അതിർത്തി കടന്ന് അൽപ്പംകൂടി അകത്തേക്കു വന്നിരുന്നുവെങ്കിൽ കമ്യൂണിസ്റ്റുകൾ അവരോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പടപൊരുതുമായിരുന്നു എന്ന് നമുക്കൂഹിക്കാം.
പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങളും വ്യതിയാനങ്ങളും (1964-നു മുമ്പുള്ളവ മാത്രം) ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോവിയറ്റ് മാതൃക അന്ധമായി അനുകരിച്ചുകൊണ്ട് ഇന്ത്യക്കു യോജിച്ച ഒരു മാതൃക രൂപപ്പെടുത്താതിരുന്നത് ഒരു വീഴ്ചയായി അംഗീകരിക്കുന്നു. എന്നാൽ ഇതുപോലും സോവിയറ്റ് പാർട്ടി അവരോട് അഭിപ്രായപ്പെട്ടതാണ്. നെഹ്രുവിന്റെ സർക്കാർ ബൂർഷ്വാ ആയിരുന്നെങ്കിലും അതിനെതിരെ വിപ്ലവസമരം ശരിയായിരുന്നില്ല എന്ന് നാലു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം തിരിച്ചറിയുന്നു. ലോകയുദ്ധകാലത്ത് വർഗ്ഗസമരത്തിനുപകരം വലതുപക്ഷ റിവിഷനിസത്തിലൂടെ വർഗ്ഗസഹകരണമാണ് നടത്തിയതെന്നും അതിനുശേഷം തെലങ്കാനാ സമരത്തിലൂടെ ഇടതുപക്ഷ സെക്ടേറിയനിസത്തിലേക്കും വഴുതിവീണുവെന്ന് ഇ.എം.എസ് കുമ്പസാരിക്കുന്നു.
പാർട്ടിയുടെ 1998 വരെയുള്ള ചരിത്രം പൂർണമാക്കുന്നതിനു മുമ്പേ ഇ.എം.എസ് കാലയവനികക്കുള്ളിൽ മറഞ്ഞത് ഒരു തീരാനഷ്ടം തന്നെയാണ്. ആ കൃത്യം നിർവഹിക്കുവാനുള്ള ബൗദ്ധികനിലവാരമുള്ള മറ്റംഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ വിശേഷിച്ചും!
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Monday, December 3, 2018
ലാവലിൻ രേഖകളിലൂടെ
ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വളരെ പഴയ ജലവൈദ്യുതനിലയങ്ങൾ നവീകരിക്കുന്നതിനായി 1995 ആഗസ്റ്റ് 10-ന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി വൈദ്യുതിബോർഡ് ധാരണാപത്രം ഒപ്പുവെക്കുന്നു. ഈ ഘട്ടത്തിൽ അധികാരത്തിലുള്ളത് യു.ഡി.എഫും വൈദ്യുതിമന്ത്രി ശ്രീ. ജി. കാർത്തികേയനുമാണ്. 1996 ഫെബ്രുവരി 24-ന് ഇത് ഒരു കൺസൾട്ടൻസി കരാറായി മാറ്റുന്നു. സാങ്കേതിക, വായ്പാബാദ്ധ്യതകളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും, ടെണ്ടറുകൾ തയ്യാറാക്കുന്നതിനും, പ്രോജെക്ട് മാനേജ്മെന്റ് ജോലികൾ നിർവഹിക്കുന്നതിനുമായി ലാവലിന് വാഗ്ദാനം ചെയ്തത് 24 കോടി രൂപയാണ്. തർക്കങ്ങൾ ഉത്ഭവിച്ചാൽ അവ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട് രണ്ടുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്താവുകയും എൽ.ഡി.എഫ് മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേൽക്കുകയും ചെയ്യുന്നു.
പുതിയ സർക്കാർ അധികാരമേറ്റതോടെ ലാവലിന്റെ ചരടുകൾ കൂടുതൽ ദൃഢമായി. മുകളിൽ പറഞ്ഞ മൂന്നു നിലയങ്ങളിലും നവീകരണം ആവശ്യമില്ല എന്നു പ്രഖ്യാപിക്കുന്ന ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് ഉന്നതർക്ക് തലവേദനയായി മാറിയ സമയം. മേൽപ്പറഞ്ഞ കൺസൾട്ടൻസി കരാറിന് ഒരു അനുബന്ധമെന്ന നിലയിൽ ടെണ്ടറുകളൊന്നും വിളിക്കാതെ ലാവലിന് ഒരു സപ്ലൈ കരാർ നൽകുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുകയായിരുന്നു. 1997 ഫെബ്രുവരി 2-ന് സമർപ്പിച്ച ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട് സർക്കാർ 234 കോടി രൂപ ചെലവിൽ സപ്ലൈ കരാർ 1997 ഫെബ്രുവരി 10-ന് ഒപ്പുവെക്കുന്നു. ഇത്തവണ കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കണം തർക്കപരിഹാരം എന്നു നിർദ്ദേശിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരമില്ലാതെ ഒപ്പിട്ട ഈ കരാറിൽ പദ്ധതിക്കുവേണ്ട തുക കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (EDC) നിന്ന് 18.6 ശതമാനം പലിശനിരക്കിൽ വായ്പയായി ലാവലിൻ സംഘടിപ്പിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെ പവർ ഫിനാൻസ് കോർപ്പറേഷൻ സബ്‌സിഡി ഉൾപ്പെടെ പതിനൊന്നുശതമാനം നിരക്കിൽ വായ്പ നല്കമെന്നുള്ള അവസരത്തിലാണിതെന്ന് ഓർക്കണം. എന്നാൽ കാനഡയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന വെച്ച നിബന്ധന സാമഗ്രികൾ കാനഡയിൽനിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു. എങ്കിൽപ്പോലും കാനഡയിൽ ടെണ്ടർ ചെയ്യാമായിരുന്ന ഈ ജോലി ലാവലിനെ പൂർണ്ണമായി ഏൽപ്പിക്കുകയാണുണ്ടായത്. രസകരമായ കാര്യമെന്തെന്നാൽ ലാവലിൻ ഒരിക്കലും ഇത്തരം ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നില്ല എന്നതാണ്. അൽസ്‌തോം കമ്പനിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങിനല്കി വൻതുക കമ്മീഷൻ ഇനത്തിൽ അവർ കൈപ്പറ്റി.
1998 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഈ കരാർ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തികളാക്കി. കേന്ദ്രനിയമമനുസരിച്ച് 100 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരം നേടണമായിരുന്നു. ഈ വ്യവസ്ഥ മറികടക്കുന്നതിനായി ചെങ്കുളം, പന്നിയാർ, പള്ളിവാസൽ പദ്ധതികൾ വിഭജിച്ച് വേറെവേറെ കാണിച്ചതുവഴി ഒരു പദ്ധതിയുടെ ചിലവ് 100 കോടിയിൽ താഴെയെത്തിച്ചു. 1997 ജനുവരിയിൽ അനുമതി തേടേണ്ട തുക 500 കോടിയായി ഉയർത്തിയതിനാൽ ആ വകുപ്പിൽ തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലാവലിന്റെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് വിവിധ സ്ഥാപനങ്ങൾ നിരവധി തവണ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ഗൂഢാലോചനക്കാർ പ്രതിരോധിച്ചത് ഒരസ്സൽ പൂഴിക്കടകൻ അടവുകൊണ്ടായിരുന്നു. മലബാറിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ 98 കോടി രൂപ ഗ്രാന്റായി അനുവദിപ്പിക്കാൻ ലാവലിൻ സഹായിക്കും എന്നൊരു ധാരണാപത്രം ഒപ്പിട്ടു - നിയമപരമായി നിലനിൽക്കുന്ന കരാറല്ല, വെറുമൊരു ധാരണാപത്രം മാത്രം! ലാവലിന്റെ നിരക്കുകൾ പരിശോധിക്കുന്ന സമിതികളോടെല്ലാം ഈ 98 കോടി രൂപ കഴിച്ചുള്ള നിരക്കുകളാണ് പരിഗണിക്കേണ്ടത് എന്നാവശ്യപ്പെടുകയും ചെയ്തു. വാങ്ങുന്ന സാമഗ്രികളുടെ സാങ്കേതികവിവരങ്ങൾ നൽകാത്തതിനാൽ യഥാർത്ഥവില എന്താണെന്ന് ആർക്കും കണ്ടെത്താനായില്ല.
ലാവലിൻ 2001-ൽ പണികൾ പൂർത്തിയാക്കി. എന്നാൽ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്തതിൽ പത്തിലൊന്നു മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പേരിൽ ലാവലിന്റെ ബില്ലുകൾ തടഞ്ഞുവെക്കാനും സാധിക്കുമായിരുന്നില്ല, കാരണം വായ്‌പ നൽകുന്ന EDC ഗഡുക്കൾ ലാവലിനാണ് നേരിട്ടു കൊടുത്തുകൊണ്ടിരുന്നത്. നമ്മുടെ പണി പണം തിരിച്ചടക്കുക മാത്രവും! തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ഗ്യാരന്റിയും കൊടുത്തിരുന്നു. അക്ഷരാർത്ഥത്തിൽതന്നെ കേരളത്തെ അനങ്ങാനാവാത്തവിധം പൂട്ടിക്കളഞ്ഞ അവസ്ഥ! എന്നാലോ, നവീകരണപ്രവർത്തനങ്ങൾ ഫലവത്തായതുമില്ല. ഗ്രന്ഥകാരൻ നിരത്തുന്ന കണക്കുകൾ പ്രകാരം മുൻപുള്ള മൂന്നുവർഷങ്ങളിലെ ശരാശരി വൈദ്യുതോൽപ്പാദനത്തിനടുത്തെത്താൻ പോലും പണികഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധിച്ചതുമില്ല.
അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന നീലകണ്ഠന്റെ ആത്മരോഷം ഓരോ വരികളിലും നമുക്കു ദൃശ്യമാകും. പ്രഭാ വർമ്മ രചിച്ച 'ലാവലിന്റെ കാണാപ്പുറങ്ങൾ' എന്ന വിപ്ലവനേതാവിനെ വെള്ളപൂശുന്ന പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് മറുപടിയായാണ് ഈ കൃതിയുടെ ഘടന. ടി. പി. ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസർ ആണെന്ന കാര്യവും ഓർമയിൽ വെക്കണം. വളരെയധികം രേഖകളുടെ ശരിപ്പകർപ്പുകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും പലതും വായിക്കാനാവാത്തവിധം തെളിച്ചമില്ലാത്തവയാണ്. ലഘുലേഖയുടെ നിലവാരത്തിനപ്പുറം പുസ്തകത്തിന് എത്താൻ സാധിക്കുന്നുമില്ല. ഇടപെട്ടിട്ടുള്ള തുകയുടെ കണക്കുകളിലും പല പേജുകളിലും കാണുന്ന വൈരുദ്ധ്യം രചനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നവയാണ്.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Lavalin Rekhakaliloode' by C R Neelakantan
ISBN: 9788187474562
Tuesday, October 9, 2018
ചെ ഗുവേരയുടെ ചരമ വാർഷികം
![]() |
| തടവിലാക്കപ്പെട്ട ചെ ഗുവേര |
ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ഈ പ്രതിപുരുഷൻ ബൊളീവിയൻ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ടതിന്റെ (1967 ഒക്ടോബർ 9) അൻപത്തിയൊന്നാം വാർഷികം ഇന്ന്...
വീരപരിവേഷമുള്ള ഈ കമ്യൂണിസ്റ്റുകാരന്റെ കൈകൾ ചോരയുടെ ഗന്ധം വിട്ടുമാറാത്തതാണ്. ക്യൂബൻ വിപ്ലവത്തെ എതിർത്തു എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് നിരപരാധികളെയാണ് 'വർഗ്ഗശത്രുക്കൾ' എന്നു മുദ്രകുത്തി ഹവാനയിലെ ലാ കബാന ജയിലിൽ ചെ സ്വന്തം തോക്കുകൊണ്ട് വകവരുത്തിയത്.
അപ്പോൾ അവരുടെ കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിരിക്കുകയായിരുന്നു. ചെയുടെ രക്തദാഹം പൂണ്ട കണ്ണുകളെ നേരിടാനാകാതെ അവരുടെ തലകൾ താഴ്ന്നിരിക്കുകയായിരുന്നു.
"നീക്കം ചെയ്യപ്പെട്ട ഭരണകൂടത്തെക്കുറിച്ച് നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളും വധശിക്ഷക്കർഹനാണ്" എന്ന ചെയുടെ വികലമായ സിദ്ധാന്തം കാസ്ട്രോയുടെ കൊലയാളികൾ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കിക്കൊണ്ടിരുന്ന കാലം.
അഭിപ്രായസ്വാതന്ത്ര്യം കാസ്ട്രോയുടെ ക്യൂബയിൽ ക്രൂരമായ ഒരു തമാശ മാത്രമായിരുന്നു..!
![]() |
| തടവിലാക്കപ്പെട്ട ചെ ഗുവേര |
"എന്നെ വെടിവെക്കരുത്. ഞാൻ ചെ ഗുവേരയാണ്. മരിച്ച ചെയേക്കാൾ ജീവനുള്ള എന്നെയായിരിക്കും നിങ്ങൾക്ക് കൂടുതൽ പ്രയോജനം" (Don't shoot me. I am Che Guevara and worth more to you alive than dead) എന്നായിരുന്നുവത്രേ സൈന്യത്തിനുമുന്നിൽ നിരുപാധികം കീഴടങ്ങുമ്പോൾ ആ 'മഹാവിപ്ലവകാരിയുടെ' വാക്കുകൾ!
വധശിക്ഷ നിരോധിക്കപ്പെട്ടിരുന്ന ബൊളീവിയയിൽ തന്നെ വിചാരണക്കുശേഷം തടവിലിടുമെന്നും അവിടെനിന്ന് എങ്ങനെയെങ്കിലും പുറത്തുചാടാമെന്നും ആയിരുന്നിരിക്കും പാവം ചെ വിചാരിച്ചത്. 1917-ൽ സാർ ചക്രവർത്തിയുടെ റഷ്യയിൽ ലെനിനും 1955-ൽ ബാറ്റിസ്റ്റയുടെ ക്യൂബയിൽ കാസ്ട്രോയും തടവിൽനിന്ന് രക്ഷപ്പെട്ടതുപോലെ!
എതിരാളികളുടെ സൗമനസ്യവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും എന്നും കമ്യൂണിസ്റ്റുകൾക്ക് വളമായിരുന്നു.
![]() |
| ചെയുടെ മൃതശരീരം ദർശനത്തിനു വെച്ചപ്പോൾ |
ചെയുടെ സഞ്ചി പരിശോധിച്ച സൈന്യത്തിന് ഒരു സ്വർണഖനിയാണ് കയ്യിൽ വന്നത്. അദ്ദേഹത്തിന്റെ വിശദമായ ഡയറി, ബൊളീവിയയിലെ കമ്യൂണിസ്റ്റ് അനുഭാവികളുടെ മേൽവിലാസമടങ്ങിയ നോട്ടുബുക്ക്, രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനുള്ള കോഡുകൾ അടങ്ങിയ പുസ്തകം, അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങൾ എഴുതിവെച്ച പുസ്തകങ്ങൾ - ഇവയെല്ലാം അതിലുണ്ടായിരുന്നു, പിന്നീട് കഴിക്കാൻ കരുതിവെച്ച അഞ്ചു പുഴുങ്ങിയ മുട്ടകൾ ഉൾപ്പെടെ! ആ രേഖകളിൽ പേരുണ്ടായിരുന്നവരെയെല്ലാം ബൊളീവിയൻ ഭരണകൂടം ക്രൂരമായി വേട്ടയാടി.
കീഴടങ്ങുന്നതിനുമുമ്പ് ചെ ഗുവേര എന്തുകൊണ്ടീ പുസ്തകങ്ങൾ നശിപ്പിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒരു പക്ഷേ, ഇത്രയും വിലപ്പെട്ട വിവരങ്ങൾ സൈന്യത്തിന് നൽകിയാൽ തന്റെ ജീവൻ രക്ഷപ്പെടുത്താമെന്ന് പാവം വിപ്ലവകാരി വ്യാമോഹിച്ചുകാണും!
ലാൽ സലാം, ചെ ഗുവേര..!!












