Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Saturday, September 27, 2025

പുന്നപ്ര വയലാർ ചരിത്രരേഖകൾ

പുന്നപ്ര-വയലാർ സമരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ മുൻപിവിടെ പരിശോധിച്ചിട്ടുള്ളതിനാൽ അതിന്റെ ചരിത്രവസ്തുതകളെ ഒഴിച്ചുനിർത്തി ഈ കൃതി മറ്റുള്ളവയിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നുമാത്രമേ ഇപ്പോൾ കൈകാര്യം ചെയ്യുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവവും തൊഴിലാളിവർഗത്തിനുമേൽ അതിനുണ്ടെന്നു ഭാവിക്കുന്ന 'ജന്മാവകാശവും' കൃത്യമായി സ്ഥാപിച്ചെടുക്കുവാനുള്ള ഒരു രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു വയലാർ. പുന്നപ്രയിലെ സമരത്തിന് രാഷ്ട്രീയത്തിനുമപ്പുറം ചില വ്യക്തിപരമായ മാനങ്ങളുമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മൂർച്ചയുള്ള പ്രത്യയശാസ്‌ത്രമാനങ്ങളുള്ള ഈ സായുധസമരം കർഷക-തൊഴിലാളി വർഗ്ഗം അതിന്റെ വർഗ്ഗശത്രുക്കളായ മൂലധനശക്തികളേയും അതിന്റെ പിണിയാളുകളായ ഭരണകൂടവർഗ്ഗത്തിനുമെതിരെ നടത്തിയ ഒന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വാഴ്ച്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ പുന്നപ്ര-വയലാർ ഉറപ്പായും ആ ഗണത്തിൽ പെടുന്നില്ല. തന്നെയുമല്ല, ഈ സായുധസമരം തിരുവിതാംകൂറിൽ നടമാടുമ്പോൾ ദില്ലിയിൽ ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാലമന്ത്രിസഭ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ടിരുന്നു. ഈ സമരത്തെ കേന്ദ്രസർക്കാർ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നുമില്ല. 1998-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) പിന്തുണയോടെ അധികാരത്തിലിരുന്ന ദേവഗൗഡ സർക്കാരാണ് പുന്നപ്ര-വയലാറും കയ്യൂർ, മൊറാഴ, കാവുമ്പായി മുതലായ പാർട്ടിസമരങ്ങളേയുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി ഉത്തരവിറക്കിയത്. സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ മന്ത്രിപദത്തിനുകീഴിലുള്ള ആഭ്യന്തരമന്ത്രാലയമാണ് ഇതിന്റെ കടലാസുകൾ നീക്കിയത്. ഈ പുസ്തകം നക്സൽ കാഴ്ചപ്പാടിലുള്ളതാണ്. മാർക്സിന്റെ സിദ്ധാന്തങ്ങളിൽ ഒട്ടും വെള്ളം ചേർക്കാത്ത, തീപ്പെട്ടിയുരച്ചാൽ കത്തുന്ന സാധനമാണ് ഈ പേജുകളിൽ. ഗ്രന്ഥകാരനായ ആർ. കെ. ബിജുരാജ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ്.
 
ഈ പുസ്തകം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന സൂചനകൾ തുടക്കം മുതലേ നൽകുന്നു. ഈ തികഞ്ഞ ഇടതുപക്ഷരചന അതിന്റെ എല്ലാ പ്രത്യയശാസ്ത്രകെട്ടുപാടുകൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ചരിത്രത്തെ നിർദ്ധാരണം ചെയ്യുന്നത്. ചരിത്രത്തിൽ നിഷ്പക്ഷ രചനയെന്നൊന്നില്ല എന്ന തെമ്മാടിത്തരത്തോടെയാണ് ഈ കൃതി തുടങ്ങുന്നത്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള രാജൻ ഗുരുക്കളുടെ 'മിത്ത്, ചരിത്രം, സമൂഹം' എന്ന പുസ്തകത്തിൽ പറയുന്നത് "ചരിത്രരചനയിലുള്ള നിഷ്പക്ഷത യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ എന്നതിൽ കവിഞ്ഞ ഒന്നുമല്ല" എന്നാണ്. തുടർന്നദ്ദേഹം പറയുന്നു: "ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്" (റിവ്യൂ ഇവിടെ വായിക്കുക). അതായത് ചരിത്രപരമായ സത്യസന്ധത എന്നൊന്ന് ഞങ്ങൾ പാലിക്കില്ലെന്ന് ഇടതുചരിത്രകാരന്മാർ ആവർത്തിച്ചു പ്രസ്താവിക്കുകയാണ്. ഇത് മറുപക്ഷമാണ് ചെയ്യുന്നതെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലിയ  പാതകമായി ഇവറ്റകൾ വ്യാഖ്യാനിക്കുകയും ചെയ്യും. മലബാർ കലാപം ഒരു കാർഷികകലാപമാണെന്ന ഓർമ്മപ്പെടുത്തൽ രണ്ടാം പേജിൽത്തന്നെ വരുന്നു. എന്നാൽ വയലാറിനെക്കുറിച്ചാണെങ്കിൽ 'രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഹിന്ദു രാജ്യത്തുനടന്ന സായുധ ഉയിർത്തെഴുന്നേൽപ്പാണിത്' എന്ന് പച്ചയായി പറയുന്നു. മലബാർ കലാപത്തിലെ മാപ്പിള എന്ന അംശം ഒളിച്ചുവെക്കുകയും 'ഹിന്ദുരാജ്യത്തെ' പൊക്കിക്കൊണ്ടുവരുന്നതും ശ്രദ്ധിക്കുക. പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള വിവിധ ചരിത്രരചനകൾ തികഞ്ഞ അബദ്ധമാണെന്നാണ് ഇവിടെ കണ്ടെത്തുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വർഗ്ഗ-ജാതി വിഭാഗങ്ങളുമാണെന്ന് അവർ മറന്നുപോയി (പേജ് 19). ഇത് ശുദ്ധവങ്കത്തമാണ്. ആശയപരമായി സുശിക്ഷിതവും പ്രായോഗികമായി പ്രകടനപരതയുള്ളതുമായ ഒരു നേതൃത്വത്തിനുകീഴിൽ മാത്രമേ ഈവിധ വർഗ്ഗങ്ങൾ പൊരുതുകയുള്ളൂ. തിരുവിതാംകൂറിലേതുപോലെ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചതിനുശേഷം നേതൃത്വം അപ്രത്യക്ഷമായാൽ അതിന്റെ പരിണതി വിനാശം തന്നെയായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലാണ് പുന്നപ്ര-വയലാർ സംഭവിക്കുന്നത് എന്നാണ് ബിജുരാജിന്റെ മറ്റൊരു വാദം. എന്നാൽ ഈ സമരം നടക്കുമ്പോൾ നെഹ്‌റു ഇടക്കാല മന്ത്രിസഭയെ നയിക്കുകയായിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ബഹുജനപ്രക്ഷോഭങ്ങളൊന്നും സ്വാതന്ത്ര്യം വരെ നടന്നിരുന്നില്ല. അന്ന് പങ്കെടുക്കാതിരുന്ന ചില സംഘടനകൾ പിന്നീട് അക്രമാസക്തമായ ചില നടപടികൾ എടുത്തത് 1946-ലാണെന്നുമാത്രം - മുസ്ലിം ലീഗിന്റെ Direct Action Day, കമ്യൂണിസ്റ്റുകളുടെ തെലങ്കാന കലാപം എന്നിവ.
 
വ്യാവസായികരംഗം പൂർണ്ണവളർച്ചയെത്താതിരുന്ന തിരുവിതാംകൂറിൽ തൊഴിലുടമ-തൊഴിലാളി ബന്ധം പല ഘട്ടങ്ങളിലും ഉലയുന്നത് സ്വാഭാവികമായിരുന്നു. കൂലിയെച്ചൊല്ലിയുള്ള തർക്കം എക്കാലവും പ്രസക്തമായിരുന്നു. തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ശുദ്ധിയും തുല്യപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു. പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങളിലെ തൊഴിൽസമയത്തിന്റെ കാര്യത്തിലും തർക്കമുണ്ടാകാവുന്നതാണ്. ഇതിനെല്ലാം പുറമേ പഴയകാല ചലച്ചിത്രങ്ങളുടെ ഒരിഷ്ടവിഷയമായിരുന്ന സ്ത്രീതൊഴിലാളികളുടെ മേൽ കടന്നുകയറ്റം നടത്തുന്ന മുതലാളിയും ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാൽ ഈ ആവശ്യങ്ങളുടെ പേരിലായിരുന്നോ തിരുവിതാംകൂറിൽ തൊഴിലാളികൾ പണിമുടക്കം നടത്തിയതും അക്രമപാത സ്വീകരിച്ചതും? അല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന ഉത്തരം. 1938-ലെ കയർ തൊഴിലാളി പണിമുടക്കിന്റെ പ്രധാന ആവശ്യം വേതനവർദ്ധനവോ മറ്റ് സാമ്പത്തിക ആവശ്യങ്ങളോ ഒന്നുമായിരുന്നില്ല, മറിച്ച് രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ ഉത്തരവാദഭരണം സ്ഥാപിക്കുക, ക്രിമിനൽ ഭേദഗതി നിയമം പിൻവലിക്കുക, സ്റ്റേറ്റ് കോൺഗ്രസ്-യൂത്ത് ലീഗ് നിരോധനം പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 30 രൂപയായി നിജപ്പെടുത്തുക എന്നിവയായിരുന്നു. 1938-ൽ ഒരു പവൻ സ്വർണത്തിന് 24 രൂപയായിരുന്നു വില (നെറ്റിൽ നിന്ന്) എന്നും ഓർക്കാം. എങ്കിലും നേതാക്കൾ പറഞ്ഞത് "നാം ആവശ്യപ്പെടുന്ന എല്ലാ സാമ്പത്തികആവശ്യങ്ങളും അനുവദിച്ചുതന്നാൽക്കൂടി പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ പരിപൂർണ ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടിയാലല്ലാതെ പണിമുടക്ക് നാം നിർത്തുകയില്ല" എന്നാണ് (പേജ് 100). ഇത്തരത്തിലൊരു രാഷ്ട്രീയസമരം നടത്തിയാൽ ഒരു സർക്കാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. തൊഴിലാളി മാർക്സിയൻ വർഗ്ഗമായി മാറുന്ന കാഴ്ചയാണിത്. സമരം അക്രമാസക്തമായി; പോലീസ് വെടിവെച്ചു; അഞ്ച് രക്തസാക്ഷികളുണ്ടായി! തിരുവിതാംകൂറിലെ തൊഴിലാളികൾ നിലവിലെ ഉത്പാദനബന്ധങ്ങളെ തകർത്തെറിയുവാനും രാഷ്ട്രീയഭാഗധേയത്വം സ്വയം നിർണ്ണയിക്കാൻ കഴിവുള്ളതുമായ വിപ്ലവവർഗ്ഗമായിരുന്നു (പേജ് 78) എന്ന് ഗ്രന്ഥകാരൻ രോമാഞ്ചത്തോടെ രേഖപ്പെടുത്തുന്നു.
 
രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ രൂക്ഷമായ വിലക്കയറ്റവും സൈനികസേവനം അവസാനിപ്പിച്ചുവന്ന യുവാക്കളുടെ തൊഴിലില്ലായ്മയും കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയ്ക്ക് എങ്ങിനെ സമർത്ഥമായി മുതലെടുത്തു എന്ന് ഈ കൃതി ശ്രദ്ധാപൂർവം വായിച്ചാൽ മനസ്സിലാകും. രൂക്ഷമായ ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, തുണി മുതലായ വസ്തുക്കളുടെ അഭാവവും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. സംഘടിക്കപ്പെട്ടിരുന്ന തൊഴിലാളികൾ 1946 ആഗസ്റ്റിൽ മൂന്നു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. സർക്കാർ അവരുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും വഴങ്ങി. ഈ വിജയം കൂടുതൽ സംഘടിതരാകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചു (പേജ് 153). സെപ്റ്റംബർ 5-ന് വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കപ്പെടുന്നു. തിരുവിതാംകൂറിന്റെ ഭാവിഭരണഘടനയുടെ രൂപം നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളെ വിളിച്ചുകൂട്ടണം, ദിവാൻ ഭരണം അവസാനിപ്പിക്കണം, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങൾ. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 22-ന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്കാണ് പുന്നപ്ര-വയലാർ സംഘട്ടനത്തിലേക്ക് നയിച്ചത്. ഇത്രയും രൂക്ഷമായ സമരത്തിലേക്ക് സർക്കാരിനെതിരെ സ്വന്തം അണികളെ അവരുടെ മരണത്തിലേക്ക് പറഞ്ഞയച്ച നേതാക്കൾ സ്വയം എങ്ങനെയാണ് സർ. സി.പിയെ നേരിട്ടത് എന്നു പരിശോധിക്കുന്നത് കൗതുകകരമാണ്. രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെ അതിന്റെ നിരോധനം 1943-ൽ പിൻവലിക്കപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം പുത്തൻചന്തയിൽ പാർട്ടി കേന്ദ്ര ഓഫീസ് തുറന്നു. കെ. സി. ജോർജ് ആയിരുന്നു നേതാവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ കമ്മറ്റി എന്ന വലിയ ബോർഡ് കെട്ടിടത്തിനു മുകളിലുണ്ടായിരുന്നു. അന്നുതന്നെ ദിവാൻ സർ. സി.പി തന്റെ താമസസ്ഥലത്തേക്ക് ജോർജിനെ ആളയച്ചുവിളിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നുള്ള യാതൊരു ഇടപെടലും അനുവദിക്കില്ലെന്നും തിരുവിതാംകൂറിൽ സ്വതന്ത്രഘടകമായി പ്രവർത്തിച്ചില്ലെങ്കിൽ നടപടി വരുമെന്നും ദിവാൻ പറഞ്ഞു. ഈ ഭീഷണിയോട് പാർട്ടി എങ്ങനെ പ്രതികരിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? തൊട്ടടുത്ത ദിവസം തന്നെ ബോർഡ് തിരുത്തിയെഴുതി 'തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ്' എന്നാക്കി! കുനിയാൻ ആവശ്യപ്പെട്ടപ്പോൾ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്തെ പത്രമാദ്ധ്യമങ്ങളെക്കുറിച്ച് പറയാറുണ്ടല്ലോ. അത്തരത്തിലായിരുന്നു പിന്നീടുള്ള നടപടികൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് സ്വതന്ത്രമാണെന്നു തോന്നിപ്പിക്കാൻ പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത 'പ്രസിഡന്റ്' എന്ന പദവി സൃഷ്ടിച്ചുകൊണ്ട് ജോർജ് സ്വയം പ്രസിഡന്റായി, പി. ടി. പുന്നൂസ് സെക്രട്ടറിയും (പേജ് 112). നേതാക്കളുടെ ശൗര്യം ഇത്രയേയുള്ളൂ. പക്ഷേ അടിയുടെ-ഇടിയുടെ-വെടിയുടെ മുന്നിൽ പതറാതെ നിൽക്കണമെന്ന് സ്വന്തം അണികളെ ഉത്ബോധനം ചെയ്യാൻ അവർക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. വയലാറിലെ കൂട്ടക്കൊലയ്ക്കുശേഷവും ഈ അഴകൊഴമ്പൻ നയം പാർട്ടി പിന്തുടർന്നു. അനിശ്ചിതകാല പണിമുടക്ക് ഉടനെ പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ബന്ധം തോന്നാത്തതും എന്നാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ളതുമായ തൊഴിലാളിക്കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു (പേജ് 286). ജയിൽ മോചിതനായ ആർ. സുഗതൻ ആലപ്പുഴയിൽ എത്തി രക്തസാക്ഷികൾക്കുവേണ്ടി സഹായസമിതി രൂപീകരിക്കുന്നത് 'അമ്പലപ്പുഴ-ചേർത്തല റിലീഫ് കമ്മറ്റി' എന്ന പേരിലാണ്. പുന്നപ്ര-വയലാർ എന്ന പേരുപോലും സി.പി.യുടെ മുന്നിൽവെച്ച് ഉച്ചരിക്കാൻ നേതൃത്വം ധൈര്യപ്പെട്ടില്ല.
 
സോവിയറ്റ് മാതൃകയിലുള്ള വർഗ-സമഗ്രാധിപത്യം തന്നെയാണ് പാർട്ടി ലക്‌ഷ്യം വെച്ചിരുന്നതെന്ന് വയലാറിലേക്കുള്ള നാൾവഴികൾ കാണിച്ചുതരുന്നു.അത് അങ്ങനെതന്നെയായിരുന്നുവെന്ന് ബിജുരാജ് ആത്മഹർഷത്തോടെ പ്രഖ്യാപിക്കുന്നുമുണ്ട്. ജന്മി-നാടുവാഴി വർഗ്ഗങ്ങളും അതിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജഭരണകൂടവും കൊളോണിയൽ ശക്തികളും ഒരുഭാഗത്തും അടിസ്ഥാനവർഗ്ഗ-ജാതി വിഭാഗങ്ങളും അവരുടെ മുന്നണിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറുഭാഗത്തുമുള്ള വൈരുദ്ധ്യം മൂർച്ഛിച്ച് ഒരു പോർമുഖം രൂപംകൊണ്ടു (പേജ് 198). ശരിയായ സൈനികലൈൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലായിരുന്നു എന്നവകാശപ്പെടുന്നു. എന്നാൽ 1943-ലെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.സി.ജോർജിനും കെ.വി.പത്രോസിനും മുംബൈയിൽ സായുധസൈനികപരിശീലനം പാർട്ടി നൽകിയിരുന്നു (പേജ് 181). ഒരു യഥാർത്ഥ സൈനികനടപടിയിലൂടെ ഭാരതത്തിൽ അധികാരം പിടിക്കാൻ തന്നെയാണ് പാർട്ടി ഒരുങ്ങിയിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. 1946 ഒക്ടോബർ 7, 8 തീയതികളിൽ മുതലാളിമാരും തൊഴിലാളിനേതാക്കളും സർക്കാരുമടങ്ങിയ ത്രികക്ഷി ഒത്തുതീർപ്പുചർച്ച അരങ്ങേറി. ഈ ചടങ്ങിൽ നാലുശതമാനം ബോണസ് തൊഴിലാളികൾക്കു നൽകണമെന്ന് സി. പി. ഏകപക്ഷീയമായി മുതലാളിമാരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങി. എന്നാൽ രാഷ്ട്രീയമായ ആവശ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന മുൻനിലപാടിൽ ഭരണകൂടം ഉറച്ചുനിന്നു. തൊഴിലാളികളും ആ വിഷയത്തിൽ നീക്കുപോക്കിന് തയ്യാറായില്ല. അങ്ങനെയാണ് ഒക്ടോബർ 22-ന് അനിശ്ചിതകാലപണിമുടക്കിനും തുടർന്ന് പുന്നപ്ര-വയലാർ സംഘർഷങ്ങൾക്കും വഴിമരുന്നിടുന്നത്. സ്റ്റേറ്റ് കോൺഗ്രസ്സും എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കൊല്ലത്തെ സോഷ്യലിസ്റ്റുകളും കശുവണ്ടിത്തൊഴിലാളികളും സ്ഫോടകാവസ്ഥ മനസ്സിലാക്കി സമരത്തിൽനിന്നു പിന്മാറി. അവർ കൂടി ഉറച്ചുനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ വിപ്ലവം വിജയിക്കുകയും ഒരു തീവ്രഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തേനെ. എന്നാൽ പിന്നീടവർക്ക് സോവിയറ്റ് യൂണിയനിലെ മെൻഷെവിക്കുകളുടെ സ്ഥിതി വന്നുഭവിക്കുകയും ചെയ്യുമായിരുന്നു. ശ്രീകണ്ഠൻ നായർ പ്രത്യക്ഷസമരത്തിൽനിന്ന് പിൻവലിഞ്ഞുവെങ്കിലും സി.പിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ സൂത്രധാരൻ അദ്ദേഹമായിരുന്നു. 
 
1946 ഒക്ടോ 27-ന് വയലാർ, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകൾ പട്ടാളം കടന്നാക്രമിച്ച് നൂറുകണക്കിനാളുകളെ വധിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി. വി. തോമസ് ഏകപക്ഷീയമായി അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. എങ്കിലും നേതാക്കൾ വയലാർ സഖാക്കളെ വഞ്ചിച്ചു എന്ന ആരോപണം ഗ്രന്ഥകർത്താവ് ശക്തിയായി നിഷേധിക്കുന്നു. വിവിധ കേസുകളിൽപ്പെട്ട് മുൻപേതന്നെ ഒളിവിലായിരുന്നതുകൊണ്ടാണ് നേതാക്കൾ സംഘട്ടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന വാദം പക്ഷേ ബാലിശമാണ് (പേജ് 267). വെടിവെപ്പ് നടന്ന ഉടൻതന്നെ നേതൃത്വം പലായനത്തിനാണ് ശ്രമിച്ചത് (പേജ് 243). ക്യാമ്പുകൾ പിരിച്ചുവിടാൻ വേഗത്തിൽ തീരുമാനമെടുത്തു. കലാപത്തിൽ പങ്കെടുത്തവരുടെ ലക്‌ഷ്യം ത്രിവർണ ഇന്ത്യയല്ല, മറിച്ച് ചുവന്ന ഇന്ത്യയായിരുന്നു (പേജ് 274) എന്ന് രേഖപ്പെടുത്തുമ്പോഴും സ്റ്റേറ്റ് കോൺഗ്രസ്സും സോഷ്യലിസ്റ്റുകളും സമരത്തെ വഞ്ചിച്ചു എന്നു കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്. പൊതുജനപിന്തുണയുടെ കാര്യത്തിലും പാർട്ടിയുടെ സ്ഥിതി അക്കാലത്ത് പരിതാപകരമായിരുന്നു എന്നു കാണാൻ കഴിയും. 1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 120-ൽ 97 സീറ്റിലും സ്റ്റേറ്റ് കോൺഗ്രസ് ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നിലും ജയിക്കാനായില്ല. ടി. വി. തോമസ് ആലപ്പുഴയിൽത്തന്നെ തോറ്റു, കെട്ടിവെച്ച കാശ് തിരിച്ചുകിട്ടി എന്നു മാത്രം. 1952-ലെ രണ്ടാം തെരഞ്ഞെടുപ്പിൽ പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചുജയിച്ച് മറ്റു പാർട്ടികൾക്കൊപ്പം മുന്നണിയുണ്ടാക്കി രണ്ടാമത്തെ വലിയ കക്ഷിയായി മാറി. 
 
കേരളത്തിലെ ഒരു വിരോധാഭാസം വിപ്ലവകാരികൾ മുതലാളിത്തത്തിന്റെ ചെല്ലും ചെലവും വാങ്ങിയാണ് തങ്ങളുടെ പ്രചാരവേല നടത്തുന്നത് എന്നതാണ്. പ്രധാനമായും ഒരു മുതലാളിയോ അല്ലെങ്കിൽ മതസ്ഥാപനമോ നടത്തുന്ന ദിനപത്രത്തിലോ, ആനുകാലികത്തിലോ, ദൃശ്യമാധ്യമത്തിലോ ഉള്ള ജോലിയും വെച്ചാണ് ഇക്കൂട്ടർ ഇതിനെയെല്ലാം തകിടം മറിക്കാൻ കെല്പുള്ള ആശയങ്ങൾ വെച്ചുനിരത്തുന്നത്. എങ്കിലും മുതലാളിവർഗ്ഗത്തിന് അവരെ തരിമ്പും ഭയമില്ല. കാര്യത്തോടടുക്കുമ്പോൾ ഈ ചാരുകസേര-വിപ്ലവകാരികളെല്ലാം കാറ്റുപോയ ബലൂണാകുമെന്നും മുൻകാല അനുഭവങ്ങളിലൂടെ അവർ മനസ്സിലാക്കുന്നുണ്ടാവാം. അത്തരത്തിലെ ഒരു നക്സലാണ് ഈ ഗ്രന്ഥകാരനും. മാർക്സിന്റെ ആശയങ്ങൾ നിത്യസത്യങ്ങളായതിനാൽ അവ സ്വയം വിശദീകരിക്കുന്നവയാണ് എന്ന മട്ടിൽ വാശിയോടെ മുന്നോട്ടു നീങ്ങുന്നതുകാണുമ്പോൾ സഹതാപമേ നമുക്കു തോന്നാനിടയുള്ളൂ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിലൂടെ പണം വാരിയത് കുഞ്ചാക്കോ മുതലാളിയാണെന്ന് വിസ്മരിച്ചുകൂടാ. രൂക്ഷവിമർശനമാണ് ബിജുരാജിന്റെ മുഖമുദ്ര. ഇന്നു നിലവിലിരിക്കുന്ന നവോത്ഥാനമൂല്യങ്ങൾ പണ്ടുകാലത്ത് പാലിച്ചിരുന്നില്ല എന്നതിന്റെപേരിൽ തിരുവിതാംകൂർ രാജാക്കന്മാരെ കണക്കിന് അധിക്ഷേപിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെ തടവുകാർ, ജാതിബോധത്തിന്റെ നടത്തിപ്പുകാർ എന്നുപോലും പരിഹസിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഇത്തരം പുലഭ്യത്തിലൂടെ വെളിവാകുന്നത്. ഒരു ജേർണലിസ്റ്റായ ഗ്രന്ഥകർത്താവ് തനി 'മാപ്ര'യായി രൂപാന്തരപ്പെടുന്ന നിമിഷങ്ങൾ! വയലാർ-പുന്നപ്ര സമരസേനാനികളുടെ അനന്തരചരിത്രം ഒരദ്ധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ആലപ്പുഴയുടെ വ്യവസായരംഗം തകർന്നു തരിപ്പണമായതിന്റേയും കേരളം മൊത്തത്തിൽത്തന്നെ വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയതിന്റേയും കാരണങ്ങൾ പരിശോധിക്കാൻ മിനക്കെടുന്നില്ല. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല എന്നു പറഞ്ഞതുപോലെ വർഗ്ഗസമരത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തൊഴിലാളിവർഗ്ഗം വിപ്ലവത്തിന്റെ ചുവന്ന പുലരിയിൽ ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നതാകുമോ അതിന്റെ കാരണം?

ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു. 
 
Book review of 'Punnapra Vayalar Charithrarekhakal'
Author: R K Bijuraj
Publisher: Mathrubhumi Books, 2025 (First)
ISBN: 9789359622514
Pages: 434 

Wednesday, October 16, 2024

ഒളിക്യാമറകൾ പറയാത്തത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് 2022-ൽ അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ തൊഴിൽപരമായി ഒരു  പത്രപ്രവർത്തകനായിരുന്നു. ബ്ലിറ്റ്സിന്റെ ലേഖകനായി വളരെക്കാലം കിഴക്കൻ ജർമനിയിൽ അദ്ദേഹം കഴിച്ചുകൂട്ടി. സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയവിനിമയം അദ്ദേഹത്തിലൂടെയാണ് ഇന്ത്യൻ പാർട്ടിയിലെത്തിയിരുന്നത്. ജനമദ്ധ്യത്തിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിലും സമുന്നത നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിയും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഉന്നതബന്ധങ്ങൾ ലേഖകന് നിലനിർത്താൻ കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും തളർച്ചയും തകർച്ചയും നേരിൽ കണ്ടുവെങ്കിലും അതിന്റെ സൈദ്ധാന്തികമായി ഉണ്ടെന്നു പറയപ്പെടുന്ന മേന്മയെ പുണരുന്ന സ്വഭാവക്കാരനുമാണ്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ (നിരൂപണം ഇവിടെ വായിക്കുക) രണ്ടാം ഭാഗമാണ് ഈ പുസ്തകം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസം-ലെനിനിസവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതാണ് അവകാശവാദം. യൂറോപ്പിൽനിന്ന് തിരിച്ചുവന്ന ബർലിൻ കുറേനാൾ സംസ്ഥാനപാർട്ടിയുടെ കേന്ദ്ര ഓഫീസിൽ പണിയെടുത്തുവെങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിൽ പക്ഷം പിടിച്ചതിന്റെ ഫലമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം എഴുതിയതാണ് ഈ കൃതി.

ബർലിൻ ഈ പുസ്തകം എഴുതുന്നതിനുള്ള മൂലകാരണം 1990-കളുടെ അവസാനത്തോടെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ശത്രുതയാണെന്ന് നിസ്സംശയം കണ്ടെത്താവുന്നതാണ്. വ്യക്തിപരമായ ഭാഗം മറച്ചുവെക്കുന്നതിനായി അദ്ദേഹം താത്വികമായ ചില ന്യായീകരണങ്ങൾ കണ്ടെത്തുന്നുവെന്നുമാത്രം. കേരള സി.പി.എമ്മിൽ കോർപ്പറേറ്റ് കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്നത് പിണറായി സെക്രട്ടറിയാകുന്നതോടെയാണെന്നാണ് ആരോപണം. കേരളത്തിലെ പാർട്ടി കൈരളി ചാനലിന്റെ മൂലധനസ്വരൂപണത്തോടെ പൂർണ്ണമായും നവസമ്പന്നർക്ക് അടിപ്പെട്ടു. പിണറായിയെ ഭാവി മുഖ്യമന്ത്രിയായി അവർ കണ്ടു. അദ്ദേഹവുമായി ചങ്ങാത്തം കൂടാനുള്ള അവസരം പാഴാക്കിയുമില്ല. 1994-ൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നയിച്ച ഒരു സമരത്തിനുനേരെ കൂത്തുപറമ്പിൽ വെച്ച് പോലീസ് വെടിവെക്കുകയും അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുകയുമുണ്ടായി. അതിൽ നട്ടെല്ലിന് പരിക്കേറ്റ് മുപ്പതുവർഷം ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പ്രവർത്തകൻ ഈയിടെയാണ് മരണപ്പെട്ടത്. അങ്ങനെയിരിക്കേ, പിണറായിയുടെ മകൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ യാതൊരർഹതയുമില്ലാതെ കോയമ്പത്തൂരിലെ അമൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് സീറ്റ് വാങ്ങാൻ പിണറായിയോടൊപ്പം നേരിട്ടുപോയ കഥ ബർലിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത് പാർട്ടി സഖാക്കളെയെങ്കിലും ഞെട്ടിക്കും.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ലേഖകൻ കിഴക്കൻ യൂറോപ്പിൽ ചെലവഴിച്ചത് പത്രപ്രവർത്തകനായിട്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ ഗ്രസിച്ചിരുന്ന അഴിമതി അദ്ദേഹം തുറന്നുകാണിക്കുകയുണ്ടായില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ തലപോയേനെ എന്നതാണ് യാഥാർഥ്യം. അത് അദ്ദേഹത്തിനും നന്നായറിയാം. എന്നാൽ അതെല്ലാം മറച്ചുവെച്ച് കമ്മൂണിസം താത്വികമായി നോക്കിയാൽ എന്തോ മഹത്തായ സാധനമാണെന്നും അത് നടപ്പിലാക്കിയപ്പോൾ വന്നുപോയ ചില പിഴവുകളാണ് പ്രശ്നമായത് എന്ന പഴയ ന്യായീകരണലൈൻ പുറത്തെടുക്കുന്നത് തികഞ്ഞ ആത്മവഞ്ചനയും പാപ്പരത്തവുമാണ്. അക്കാലത്തെ ചില അഴിമതിക്കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണല്ലോ! ഉസ്‌ബെക്കിസ്ഥാൻ പാർട്ടി സെക്രട്ടറിയായിരുന്ന റഷീദോവ് താൻ മരിച്ചാൽ ഖബറടക്കാൻ താഷ്‌ക്കെന്റിന്റെ ഹൃദയഭാഗത്ത് താജ്‌മഹൽ മാതൃകയിൽ ഒരു മുസോളിയം പണികഴിപ്പിച്ചത് ബ്രഷ്നേവിന്റെ കാലത്തായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതി എല്ലാ തലങ്ങളിലും പടർന്നുപിടിച്ചതും ഈ സമയത്തായിരുന്നുവത്രേ. തുടർന്നുവന്ന ആന്ത്രോപ്പോവ് നല്ല ആരോഗ്യത്തോടെ കുറേവർഷം അധികാരത്തിലിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകരുമായിരുന്നില്ല എന്ന് ഗ്രന്ഥകാരൻ സങ്കടത്തോടെ നിരീക്ഷിക്കുന്നു (പേജ് 102).

പൊതുവെ നോക്കിയാൽ സൈദ്ധാന്തികവരട്ടുവാദമാണ് ബർലിന്റെ പ്രത്യയശാസ്ത്രപരമായ കൈമുതൽ. ജനകീയാസൂത്രണം പോലും മാർക്സിസ്റ്റ് ആസൂത്രണത്തിനു വിരുദ്ധമായതിനാൽ പാടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വെറും മുരട്ടുവാദം. അതിനുപകരം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് കമ്മൂണിസം, സോഷ്യലിസം, ജനകീയ ജനാധിപത്യവിപ്ലവം, വർഗ്ഗസമരം എന്നിവയൊക്കെയാണ്. അവയെപ്പറ്റിയൊന്നും നമ്മുടെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് ബർലിന്റെ ആവലാതി. എന്നാൽ ജനകീയാസൂത്രണത്തിൽ കടന്നുവന്ന അഴിമതിയെക്കുറിച്ച് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്. ഗ്രാമീണവികസനകാര്യങ്ങളിൽ നിലനിന്നിരുന്ന ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി പാർട്ടിയിലേക്കും ബാധിച്ചതാണ് ജനകീയാസൂത്രണം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ അപകടം. ടെൻഡർ വിളിച്ച് നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാർക്ക് നൽകുകയെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ പുതിയ 'ജനകീയ' സമ്പ്രദായത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കാനാണെന്ന വ്യാജേന 'ജനകീയകമ്മിറ്റി' പ്രവൃത്തി ഏറ്റെടുക്കും. സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവർക്കു താല്പര്യമുള്ള കരാറുകാരെ ഏൽപ്പിക്കും. പിന്നീടു നടക്കുന്നത് കരാറുകാരുമായുള്ള പ്രാദേശിക പാർട്ടിനേതൃത്വത്തിന്റെ വീതംവെപ്പാണ് (പേജ് 160).

മാർക്സിസ്റ്റ് തത്വചിന്തയുമായി വളരെയടുത്ത ആത്മബന്ധം പുലർത്തുന്നു എന്നവകാശപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം കീഴേത്തട്ടിലെ പ്രവർത്തകരുമായി ഒരു തരത്തിലും ഒരു കാലത്തും ബന്ധപ്പെട്ടിരുന്നില്ല എന്നു കാണാൻ കഴിയും. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പതിമൂന്നാം വയസ്സിൽ ബാലസംഘം പ്രതിനിധിയായി പങ്കെടുത്തിരുന്നു എന്നവകാശപ്പെടുമ്പോഴും അതിനുശേഷം ജനങ്ങളുമായി അദ്ദേഹം എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നു വ്യക്തമാക്കുന്നില്ല. പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിൽ ഉന്നതനേതാക്കളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് അവരിൽ സ്വാധീനം ചെലുത്തി കഴിഞ്ഞുകൂടിയ ഒരു ഓർഡർലി മാത്രമായിരുന്നില്ലേ ലേഖകൻ എന്ന് ഇത് വായിക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സംസ്ഥാനസെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഹൃദയശസ്ത്രക്രിയക്കുവേണ്ടി ചെന്നൈയിൽ പോയപ്പോൾ ബർലിനും കൂടെ പോയിരുന്നു. അവിടെ ബ്ലഡ് ബാങ്കിൽ അദ്ദേഹം കാത്തിരുന്നതിന്റെ കാരണം വിവരിക്കുന്നത് വിചിത്രവും പരിഹാസ്യവുമാണ്. അവിടെ ജോലി ചെയ്തിരുന്നത് കുറെ ചെറുപ്പക്കാരികളായിരുന്നതിനാൽ അവർ അണുബാധയില്ലാത്ത രക്തം തന്നെയാണോ ശേഖരിക്കുന്നത് എന്ന് സംശയമുണ്ടായിരുന്നതിനാലാണത്രേ (പേജ് 12). വിരമിച്ചതിനുശേഷം മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ നിതാന്തമായ പുനർവായനയും പഠനവുമാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ആശയപരമായ പ്രതിബദ്ധതയെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങൾ വിളമ്പിയാലും പാർട്ടിയോട് മതവിശ്വാസത്തിനടുത്തുനിൽക്കുന്ന ഒരാത്മബന്ധമാണ് ലേഖകന് ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്ന നിരവധി പരാമർശങ്ങൾ ഈ കൃതിയിലുണ്ട്. 'പരമഭക്തനായ പൂജാരിക്ക് ക്ഷേത്രപരിപാലനത്തിൽ കിട്ടുന്ന സംതൃപ്തിയും ചാരിതാർഥ്യവുമായിരുന്നു' അദ്ദേഹത്തിന് ഏ.കെ.ജി സെന്ററിൽ ജോലിയിലായിരുന്നപ്പോൾ കിട്ടിയത്. മതവിശ്വാസികൾക്ക് ഖുർആനും ബൈബിളും വായിക്കുമ്പോൾ കിട്ടുന്ന സ്വാസ്ഥ്യവും ആശ്വാസവും പ്രതീക്ഷയും ഒരു കമ്മ്യൂണിസ്റ്റുകാരന് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കുമ്പോൾ കിട്ടുമെന്നും വിശ്വാസമാണ് എല്ലാറ്റിന്റേയും ബലമെന്നും അദ്ദേഹം വാദിക്കുന്നു (പേജ് 164).

നവോത്ഥാനത്തെക്കുറിച്ചും ജാതിരഹിതസമൂഹത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും പാർട്ടിയുടെ ഉന്നതനേതാക്കൾ മരണം വരെ ജാതിവാൽ പേരിനൊപ്പം നിലനിർത്തിയിരുന്നത് കുപ്രസിദ്ധമാണല്ലോ. എന്നാൽ ആദ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി എന്നു വെളിപ്പെടുത്തുന്ന ഒരു വസ്തുത ഈ ഗ്രന്ഥത്തിൽ കാണാം. 1938 ഡിസംബർ 28-ന് കല്യാശേരിയിൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് ബാലസംഘത്തിന്റെ പ്രസിഡന്റായി ഏറമ്പാല കൃഷ്ണനേയും സെക്രട്ടറിയായി പി. കെ. കുഞ്ഞനന്തനേയും തെരഞ്ഞെടുത്തു എന്ന പഴയ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട് (പേജ് 169). ഇവരാണ് പിന്നീട് ജാതിവാലുകൾ സ്വീകരിച്ച് യഥാക്രമം ഇ. കെ. നായനാരും ബർലിൻ കുഞ്ഞനന്തൻ നായരുമായി മാറിയത്. യാതൊരുവിധ കാലഘടനയും പരിഗണിക്കാതെയാണ് ഇതിലെ അദ്ധ്യായങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. പിണറായി വിജയനെ കുറെ ചീത്ത വിളിച്ചുകഴിഞ്ഞിട്ടും സ്ഥലം ബാക്കിവന്നപ്പോൾ പാർട്ടിയുടെ 1980-, 1990-കളിലെ ചരിത്രവും കൂടി പറയാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിവിധ അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.

Book review of 'Olicamerakal Parayathathu'
Author: Berlin Kunjananthan Nair
Publisher: Mathrubhumi Books, 2012 (First)
ISBN: 9788182653931
Pages: 200

Monday, January 8, 2024

അടിയന്തിരാവസ്ഥ

ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് വെറും കാൽനൂറ്റാണ്ടിനുശേഷം അതിന്റെ ശവക്കുഴി തോണ്ടുന്നതിനുള്ള ഒരു ഭീകരപ്രയത്നം അടിയന്തിരാവസ്ഥ എന്ന പേരിൽ നടപ്പാക്കപ്പെട്ടു. നാലുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയുടെ പേരിൽ പാർലമെന്റ് അംഗത്വം കോടതി റദ്ദാക്കിയപ്പോൾ അന്തസ്സായി സ്ഥാനമൊഴിയുന്നതിനുപകരം എതിർശബ്ദങ്ങളെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചത്. പത്രങ്ങളെ കടിഞ്ഞാണിടുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ഔദ്യോഗികമായ യാതൊരു പദവികളുമില്ലാത്ത പ്രധാനമന്ത്രിയുടെ മകൻ സഞ്ജയ് ഗാന്ധി ഏകാധിപതിയെപ്പോലെ തന്നിഷ്ടം നടപ്പാക്കുകയും ചെയ്തപ്പോൾ രാജ്യമെങ്ങും ഭീതിയും അരക്ഷിതാവസ്ഥയും പടർന്നു. തടവുകാരുടെ നേരെ നടന്ന ക്രൂരമായ മർദ്ദനമുറകളും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധിത വന്ധ്യംകരണങ്ങളും ഭാരതപൗരന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തോന്നിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെല്ലാം തടയപ്പെട്ടപ്പോൾ ജീവനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പരമോന്നതകോടതിയിൽ വിളിച്ചുപറഞ്ഞു. നീണ്ട 21 മാസങ്ങൾക്കുശേഷം പ്രതിപക്ഷത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്ന് തോന്നിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനൊരുങ്ങി. എന്നാൽ ഉത്തരേന്ത്യയിലെ സാധാരണക്കാർ ഇന്ദിരാഗാന്ധിയേയും അവരുടെ പാർട്ടിയേയും വലിച്ചുതാഴെയിട്ടു. അവിശ്വസനീയമായ വിധത്തിൽ ജനാധിപത്യം തിരികെയെത്തി. ഈ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്. മലയാളമനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ച പത്രപ്രവർത്തകനാണ് സെബാസ്റ്റ്യൻ ജോസഫ്.

തികച്ചും ലഘുവായ ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പു സഹായിയായ സർക്കാർ ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച തീയതിയല്ല, അത് രാഷ്‌ട്രപതി അംഗീകരിച്ച തീയതിയാണ് കണക്കാക്കേണ്ടത് എന്നായിരുന്നു അത്. അപ്പീലിൽ സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തിയേനെ. പക്ഷേ 1973-ൽ തുടങ്ങിയ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തെ അക്രമോൽസുകതയുടെ വക്കത്തെത്തിച്ചിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിൽ മുളച്ചുപൊന്തിയ നവനിർമ്മാൺ പ്രസ്ഥാനം എം.എൽ.ഏമാരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും അവരെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്യിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ബിഹാറിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതി ജനലക്ഷങ്ങൾ വളഞ്ഞ് അവരെ രാജിവെക്കാൻ നിർബന്ധിതയാക്കുമെന്ന മൊറാർജിയുടെ പ്രസ്താവന എല്ലാ ജനാധിപത്യമര്യാദകളേയും ലംഘിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25-ന് ദില്ലിയിൽ പ്രതിപക്ഷം നടത്തിയ ജനകീയറാലിയിൽ തീവണ്ടികൾ തടയാനും കോടതികളും സർക്കാർ ഓഫീസുകളും സ്തംഭിപ്പിക്കാനും തീരുമാനമെടുത്തു. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായൺ പോലീസിനോട് ആഹ്വാനം ചെയ്തത് കലാപം നടത്താനുള്ള പ്രേരണ പോലെയായി. അടിയന്തിരാവസ്ഥ പ്രതിപക്ഷം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം തീർത്തും അസ്ഥാനത്തല്ല. എന്നാൽ ഗ്രന്ഥകർത്താവ് ഈ വസ്തുതകൾ നല്കിയതിനുശേഷം നേരെ വിപരീതമായ നിഗമനത്തിലാണ് എത്തുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും ഇന്ദിര തന്റെ സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ദിരയുടെ വാക്ക് നിയമമായിരുന്നു. കഴിവല്ല, കൂറാണ് തന്റെ കീഴ്ജീവനക്കാരിൽനിന്ന് ഇന്ദിര പ്രതീക്ഷിച്ചിരുന്നത്. രാജ്യം പോലും തന്റെ കുടുംബസ്വത്ത് പോലെ അവർ കരുതി. ഇന്ത്യ ഒരു ശിശുവിനെപ്പോലെയാണെന്നും ചിലപ്പോൾ അമ്മ ശിശുവിനെ പിടിച്ചുകുടയുന്നതുപോലെയേ ഉള്ളൂ അടിയന്തിരാവസ്ഥയെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷത്തെപ്പോലെതന്നെ തന്റെ സ്വന്തം മന്ത്രിമാരെപ്പോലും അവർ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇക്കാര്യത്തിലെങ്കിലും അവരുടെ ധാരണ തെറ്റായിരുന്നില്ല. ഇന്ദിരയെ മറിച്ചിട്ട് അധികാരം കയ്യാളാൻ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും രഹസ്യമായി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രിയെ അയോഗ്യയാക്കിയ കോടതിവിധിക്കുശേഷം അവരുടെ വസതിയിലെത്തിയ നേതാക്കൾ കൂട്ടം തിരിഞ്ഞ് ഓരോ നേതാവിന്റേയും ശക്തിയേയും സാദ്ധ്യതകളേയും പറ്റി വിലയിരുത്തുകയായിരുന്നു. നിർദ്ദേശങ്ങളും മറുനിർദ്ദേശങ്ങളുമായി വിലപേശൽ ഗൗരവമായിത്തന്നെ നടന്നു. എന്നാൽ ഹൈക്കോടതി തന്നെ വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിച്ചതോടെ നിലപാടുകളിൽ നാടകീയമായി മാറ്റം വന്നു. കൂറു പ്രഖ്യാപിക്കാനുള്ള തിരക്കായി പിന്നെ.

അടിയന്തിരാവസ്ഥയിൽ എന്തൊക്കെ നടന്നു എന്നതിന്റെ വിപുലമായ ഒരു വിവരണം തന്നെ ഈ പുസ്തകത്തിൽ കാണാം. സെൻസറിംഗ് മൂലം പത്രങ്ങൾ സർക്കാർ ഗസറ്റ് പോലെയായി. ശങ്കേഴ്‌സ്‌ വീക്ക്‌ലി പോലുള്ള പല പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചു. ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ് മാൻ എന്നീ പത്രങ്ങൾ കൊടിയ പീഡനങ്ങളെ ധീരമായി നേരിട്ട് സർക്കാരിനെ അപ്പോഴും എതിർത്തുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ 320 കേസുകൾ രാജ്യമെമ്പാടും രേഖപ്പെടുത്തി. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ശാരീരികമായി ക്ഷീണിതനായ ഉടമസ്ഥൻ ഗോയങ്കയ്ക്ക് യാതൊരിളവും ഒരു മജിസ്‌ട്രേട്ടും അനുവദിച്ചില്ല. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു പത്രങ്ങൾ പൂർണ്ണമായും സർക്കാരിനു വഴങ്ങി. മാതൃഭൂമി പത്രം ഇന്ദിരാഗാന്ധിയുടെ സൂക്തങ്ങൾ ഒന്നാം പേജിൽ തന്നെ നിരത്താൻ തുടങ്ങി. കുനിയാൻ മാത്രം ആജ്ഞാപിച്ചപ്പോൾ നിലത്തിഴഞ്ഞ പത്രങ്ങളായിരുന്നു അവ. ബുദ്ധിജീവികളും 'പുരോഗമന'കലാകാരന്മാരും കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ശത്രുക്കളെ വിജയകരമായി കീഴടക്കി, കാലുകൾ ഇരുവശത്തുമിട്ട് കടുവാപ്പുറത്തിരിക്കുന്ന ദുർഗ്ഗാദേവിയായി ഇന്ദിരയെ ചിത്രീകരിക്കുന്ന പെയിന്റിംഗ് വരച്ചുകൊണ്ട് എം. എഫ്. ഹുസ്സൈൻ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ചു. ഭരണഘടനയുടെ മൂല്യം പാടേ ഇല്ലാതായി. തലങ്ങും വിലങ്ങും ഭേദഗതികൾ നടത്തി ഭരണഘടനയെ വികൃതമാക്കി. സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ മുൻകാലപ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്തു. ആഗസ്റ്റ് 7-ന് ലോക്‌സഭയിലും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കിയ ഭേദഗതി അതിനടുത്ത ദിവസം (ആഗസ്റ്റ് 9) പതിനേഴു സംസ്ഥാനനിയമസഭകൾ അംഗീകരിച്ചു. പത്തിന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ അതു നിയമമായി. അതോടെ ആഗസ്റ്റ് 11-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്ന കേസ് ഈ ഭേദഗതിയോടെ അപ്രസക്തമായി.

ഉത്തരേന്ത്യയിലേതിനു സമാനമായ സർക്കാർ അതിക്രമങ്ങളോ അതിനെതിരായ ജനകീയ പ്രതിഷേധങ്ങളോ കേരളത്തിൽ അരങ്ങേറിയില്ല. അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ സ്ഥിതി വിവരിക്കാനും കുറച്ചു താളുകൾ ഈ പുസ്തകത്തിൽ നീക്കിവെച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ മൂലം നെൽകൃഷി താറുമാറാകുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്ത ഒരു സന്ധിയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നക്സൽ തീവ്രവാദം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഹിപ്പി ആധുനികത കലാലയങ്ങളിൽ അരാജകത്വം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടു. കലാലയങ്ങളിൽ പോകാതെ കറങ്ങിനടന്ന വിദ്യാർത്ഥികളെ ആട്ടിപിടിച്ച് വിദ്യാലയങ്ങളിൽ എത്തിച്ചു. തോൾസഞ്ചികളുമായി കുളിക്കാതെ ബുദ്ധിജീവി ചമഞ്ഞുനടന്നിരുന്നവരെ ഓടിച്ചിട്ടുപിടിച്ച് ക്ഷൗരം ചെയ്തു. അപ്രതീക്ഷിത ഘെരാവോകൾക്കും പണിമുടക്കങ്ങൾക്കും വിരാമമായി. തൊഴിലാളിവർഗ്ഗം നാവടക്കി പണിയെടുത്തു. ഇതെല്ലാം നാട്ടിൽ സമാധാനം വളർത്തിയെങ്കിലും അതിനുകൊടുക്കേണ്ടിവന്ന വിലയെക്കുറിച്ച് മലയാളി ആശങ്കാകുലനായില്ല. മലയാളി അവനിലേക്കുതന്നെ ചുരുങ്ങിക്കൂടി. മരണവീട്ടിലെ നിശ്ശബ്ദതയും യാന്ത്രികതയും അവന് ഇഷ്ടമായി. ഇടയ്ക്കിടെ ഉയർന്നിരുന്ന നിലവിളികൾ തന്റേതല്ലല്ലോ എന്നതിൽ അവൻ ആശ്വാസം കൊണ്ടു. സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയെ സ്തുതിച്ചുകൊണ്ട് വീക്ഷണം സപ്പ്ലിമെന്റിൽ ലേഖനം എഴുതി. എന്നാൽ കേരളത്തിലും അക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ മേൽ പോലീസ് നടത്തിയിരുന്ന ഭീകരമർദ്ദനമുറകളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നു.

അടിയന്തിരാവസ്ഥയിലെ അഭിമാനകരമായ ഏക സംഭവം അതിനിടയിൽ നടന്ന തെരഞ്ഞെടുപ്പും അതിൽ ഇന്ദിരയും പാർട്ടിയും നേരിട്ട ഭീമമായ തോൽവിയുമാണ്. നിർബന്ധിത വന്ധ്യംകരണം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പുരുഷത്വത്തെപ്പോലും ചോദ്യം ചെയ്തു. ഗ്രാമീണർ സർക്കാർ വാഹനങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കാൻ തുടങ്ങി. മൂന്നു ലക്ഷം പേരെ ലക്ഷ്യം വെച്ചുനടത്തിയ കുടുംബാസൂത്രണയജ്ഞം ഒന്നാം സ്ഥാനത്തെത്തിയ ബിഹാറിൽ അഞ്ചുലക്ഷം പേരെ വന്ധ്യംകരിച്ചു. ഇന്ത്യയൊട്ടാകെ ഒരു കോടി ഏഴു ലക്ഷം ആളുകളും. തെറ്റായ ശസ്ത്രക്രിയകളിലൂടെയും പ്രതിഷേധക്കാർക്കുനേരെ നടന്ന വെടിവെപ്പുകളിലുമായി 2322 പേർ കൊല്ലപ്പെട്ടു. നഗരസൗന്ദര്യവൽക്കരണമായിരുന്നു സഞ്ജയ് ഗാന്ധിയുടെ മറ്റൊരു താല്പര്യം. ദരിദ്രർ താമസിച്ചിരുന്ന ഒന്നര ലക്ഷം വീടുകൾ, കുടിലുകൾ, കടകൾ, മറ്റു കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇതിനെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ എണ്ണിയെണ്ണി പകരം വീട്ടി. ഹിന്ദി സംസ്ഥാനങ്ങളിലെ 233 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എന്നാൽ 'രാഷ്ട്രീയപ്രബുദ്ധത'യുള്ള കേരളത്തിൽ അവർ എല്ലാ സീറ്റും തൂത്തുവാരി! അന്ന് ഇന്ദിര ദേശീയതലത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അത് സ്വതന്ത്രമായ അവസാനത്തെ തെരഞ്ഞെടുപ്പാകുമായിരുന്നു. ജനാധിപത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടേനെ. വോട്ടെണ്ണൽ കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ ആ രാത്രി മുഴുവനും ഉത്തരേന്ത്യയിലെ ജനങ്ങൾ ഉറക്കമിളച്ചിരുന്നു. മുപ്പതു വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആ രാത്രിയിലേതുപോലെ ആയിരുന്നു കാര്യങ്ങൾ. ചെണ്ടമേളത്തിനൊത്ത് ആളുകൾ ആടിപ്പാടി, സൗജന്യമായി മിഠായി വിതരണം നടത്തി.

ജയപ്രകാശ് നാരായണിന്റെ ഒരു ലഘു ജീവചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ വളരെ വിപുലമായിരുന്നെങ്കിലും അതൊന്നും സാധാരണ വായനക്കാർ അറിയാനിടവന്നിരുന്നില്ല. നെഹ്രുവിന്റേതും കോൺഗ്രസിന്റേതുമല്ലാത്ത സംഭാവനകൾ ദീർഘകാലമായി തമസ്കരിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. വളരെ ചടുലമാണ് സെബാസ്റ്റ്യൻ ജോസഫിന്റെ രചനാശൈലി - വളരെ ആകർഷണീയവും. കുറിക്കുകൊള്ളുന്ന ഉപമകളും മൂർച്ചയുള്ള രൂപകങ്ങളും ഈ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. പലയിടങ്ങളിലും ഈ കൃതി മനോഹരമായ ഇംഗ്ലീഷ് ശൈലിയുടെ മലയാളവിവർത്തനമാണോ എന്നുപോലും തോന്നിപ്പിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Adiyanthiravastha - Kirathavazhchayude 21 Masangal'
Author: Sebastian Joseph
Publisher: Current Books, 2021 (First)
ISBN: 9789354323744
Pages: 341

Thursday, August 3, 2023

കനൽവഴികളിലൂടെ

പ്രമുഖ സി.പി.ഐ നേതാവായ ശ്രീ. സി. ദിവാകരൻ തൊഴിലാളിനേതാവായും, എം.എൽ.ഏ ആയും, മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. ദരിദ്രമായ കുടുംബചുറ്റുപാടുകളിലൂടെ വളർന്നുവന്ന പാതകളെയാണ് കനൽവഴികൾ എന്ന സംജ്ഞയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്. പിതൃ-മാതൃകുടുംബങ്ങളെല്ലാം സമ്പന്നവും ഔദ്യോഗികമായി ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരാണെങ്കിലും പിതാവിന്റെ മദ്യപാനാസക്തി ദിവാകരന്റെ ബാല്യകൗമാരങ്ങളെ ഇല്ലായ്മയുടെ കയ്പുനീരിലേക്ക് തള്ളിവിട്ടു. പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിനുശേഷം പിന്നിട്ട നാളുകളെക്കുറിച്ചുള്ള അനുസ്മരണമാണ് ഈ കൃതി. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഗ്രന്ഥകാരൻ അരിവില കൂടുന്നതിനെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി അരിയ്ക്കു വിലകൂടിയാൽ ജനങ്ങൾ കോഴിയിറച്ചി കഴിക്കട്ടെ എന്നു മറുപടി പറഞ്ഞത് ഫ്രഞ്ച് വിപ്ലവകാലത്ത് 'അപ്പമില്ലെങ്കിൽ ജനങ്ങൾ കേക്ക് കഴിക്കട്ടെ' എന്നു മൊഴിഞ്ഞ മേരി അന്റോയ്‌നെറ്റ് രാജ്ഞിയോട് താരതമ്യപ്പെടുത്തിയിരുന്നെങ്കിലും താൻ അങ്ങനെ പറയാനുണ്ടായ സാഹചര്യം ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ ഭരണപരിചയത്തെ അടിസ്ഥാനമാക്കി സെക്രട്ടേറിയറ്റ് എന്നാൽ ബ്യുറോക്രസിയുടെ ഉരുക്കുകോട്ടയാണെന്ന പൊതുധാരണയെ ദിവാകരൻ കടപുഴക്കുന്നു. രാജ്യതാല്പര്യത്തിനാണ് മന്ത്രി പ്രഥമപരിഗണന നൽകുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചാൽ ഉദ്യോഗസ്ഥർ അയാൾക്കൊപ്പം നിൽക്കും. തൊഴിലാളിനേതാവെന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നയിച്ചതിൽ ഗ്രന്ഥകർത്താവ് അഭിമാനം കൊള്ളുന്നു. എന്നാൽ നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ വ്യവസായരംഗം തകർന്നതിനെക്കുറിച്ചും സംരംഭകരെ തുരത്തിയോടിച്ചതിനെക്കുറിച്ചും തൽഫലമായി കേരളീയർ ജോലി തെണ്ടി അന്യനാടുകളിലേക്ക് കുടിയേറേണ്ടി വന്നതിനെക്കുറിച്ചും യാതൊരഭിപ്രായവും പുറപ്പെടുവിക്കുന്നില്ല. വിഭാഗീയപ്രവർത്തനത്തെത്തുടർന്ന് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലേഖകനെ പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ ദേശീയനേതൃത്വം ഈയവസരത്തിൽ അദ്ദേഹത്തെ ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് അയക്കുകയാണുണ്ടായത്. മാത്രവുമല്ല, ഇന്ത്യയിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമായി നിരവധി പരിശീലനപരിപാടികളിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ചോ, ഇന്ത്യയിൽ അതിനു വേരുപിടിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചോ ആഴത്തിലുള്ളതുപോകട്ടെ, പ്രാഥമികമായ ഒരു അവലോകനം പോലും ഈ കൃതിയിലെങ്ങും കാണുന്നില്ല.

എല്ലാം തുറന്നെഴുതിയാൽ അത് പ്രസ്ഥാനത്തോട് കാണിക്കുന്ന നന്ദികേടാവും എന്ന മുൻ‌കൂർ ജാമ്യം കൃതിയുടെ സത്യസന്ധതയെക്കുറിച്ച് വായനക്കാർക്ക് തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നു. തന്റെ രാഷ്ട്രീയമോഹങ്ങൾക്ക് അറുതി വന്നിട്ടില്ല എന്ന ഒരു ധ്വനിയുമുണ്ടിതിൽ. ലേഖകന്റെ കലാലയരാഷ്ട്രീയ പ്രവർത്തനങ്ങൾ നൽകുന്ന സൂചന വിദ്യാർത്ഥിരാഷ്ട്രീയം അന്നേ വഴിപിഴച്ചുതുടങ്ങിയിരുന്നു എന്നുതന്നെയാണ്. ഹാജർ കുറവുള്ള യൂണിയൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് ഡീബാർ ചെയ്തതോടെ സമരമായി. ഈ സമരാഭാസത്തിന് സാമ്പത്തികസമാഹരണത്തിനായി വിദ്യാർത്ഥി യൂണിയൻ KPAC-യുടെ 'മുടിയനായ പുത്രൻ' എന്ന നാടകം അവതരിപ്പിക്കുകപോലും ചെയ്തു. നിരവധി വിദ്യാർത്ഥികളെ നരകതുല്യമായ ജീവിതത്തിലേക്കു തള്ളിവിട്ട ഉത്തരവാദിത്വബോധമില്ലാത്ത വിദ്യാർത്ഥിരാഷ്ട്രീയം അതിന്റെ തേറ്റകൾ പുറത്തുകാണിച്ചുതുടങ്ങിയത് ഇത്തരം വൃഥാ സമരങ്ങളിലൂടെയാണ്. ഇത്രയൊക്കെ പ്രതിബദ്ധത പ്രസ്ഥാനത്തിനുവേണ്ടി കാഴ്ചവെച്ചുവെങ്കിലും ദശകങ്ങൾക്കുശേഷം ദിവാകരൻ സ്വന്തം മകനെ സ്കോട്ലൻഡിലയച്ചു പഠിപ്പിക്കുന്നതും തുടർന്ന് അയാൾ ഒരു എണ്ണക്കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടുന്നതുമാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് മറ്റുരാജ്യങ്ങളിലെ പാർട്ടി പ്രതിനിധികളെ പരിശീലിപ്പിക്കാനെന്ന പേരിൽ വാരിയെറിഞ്ഞ സമ്പത്ത് അവിടങ്ങളിലെ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കിയതെങ്ങനെയെന്നും ഇതിൽ വായിക്കാം. ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ഒരുതരത്തിൽ സുഖചികിത്സ തന്നെയായിരുന്നു. രാവിലെ 7 മുതൽ 11 വരെ പഠനം, വായന, സിനിമ. കൂടാതെ നഗരത്തിൽ സായാഹ്നയാത്രകൾ, പഞ്ചനക്ഷത്രസമാനമായ ഹോട്ടലിൽ താമസസൗകര്യം, സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം റൂബിൾ. തങ്ങൾ അമ്പരന്നുപോയെന്നും ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ജീവിതമെന്ന് ധരിച്ചുവെന്നും ഗ്രന്ഥകാരൻ എഴുതുന്നു. എന്നാൽ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കുമാത്രമായിരുന്നു ഈ ജീവിതമെന്നും ഗ്രാമങ്ങളിലെ സാധാരണക്കാർ കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അറിയാൻ മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും പരിതപിക്കുകയും ചെയ്യുന്നു (പേജ് 216).

AITUC എന്ന പ്രമുഖ തൊഴിലാളി യൂണിയനെ ദേശീയ, സംസ്ഥാന നേതൃതലങ്ങളിൽ ദിവാകരൻ നയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം നേരിട്ടുനയിച്ച പരിപാടികളും സമരങ്ങളും വളരെ തുച്ഛമായിട്ടാണ് കാണുന്നത്. അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാമെങ്കിലും നിരവധി ആളുകളുമായുള്ള സൗഹൃദവും അവരെക്കുറിച്ചുള്ള സ്മരണകളും മാത്രമേ പുസ്തകത്തിലുള്ളൂ. ഭാരവാഹിത്വം വഹിച്ച സംഘടനകളുടെ പട്ടിക (21 എണ്ണം), വിവിധ സംഘടനകളിൽ സഹകരിക്കാൻ കഴിഞ്ഞ നേതാക്കന്മാരുടെ പട്ടിക (96 പേർ) എന്നിവ നൽകിയിരിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പല സംസ്ഥാന, ദേശീയ സംഭവങ്ങളും പരാമർശിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥയെക്കുറിച്ച് ഈ കൃതി സമ്പൂർണമൗനം അവലംബിക്കുന്നു.ലേഖകന്റെ പാർട്ടി അക്കാലത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം കേരളത്തിൽ അധികാരം പങ്കിട്ടിരുന്നതാകാം കാരണം. പൊതുവെ വിരസവും വിവാദരഹിതവുമായ ഈ കൃതിയെ അൽപ്പമെങ്കിലും കൗതുകമുണർത്തുന്നതാക്കുന്നത് ദിവാകരൻ മന്ത്രിയായിരിക്കേ തന്റെ വകുപ്പിലേക്കു ലഭിക്കേണ്ട പല ധനസ്രോതസ്സുകളും അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് പലഘട്ടങ്ങളിലും ഇടപെട്ടു മുടക്കിയിരുന്നു എന്ന ആരോപണമുയർത്തുമ്പോഴാണ്. എന്നാലിത് എവിടത്തേയും ധനകാര്യവകുപ്പ് സ്വാഭാവികമായി ഉയർത്തുന്ന തടസ്സവാദങ്ങൾ മാത്രമല്ലേ എന്ന സംശയമുണ്ടാകാം. ഐസക്കിന് മുൻവൈരാഗ്യമുണ്ടാകാനിടയുള്ള യാതൊരു കാരണവും ദിവാകരൻ ചൂണ്ടിക്കാട്ടുന്നുമില്ല.

എന്തൊക്കെ ആക്ഷേപങ്ങൾ പുസ്തകത്തിനെതിരെ ഉയർത്താമെങ്കിലും വ്യക്തിപരമായി ഗ്രന്ഥകാരൻ വളരെ തുറന്നുതന്നെ എഴുതിയിട്ടുണ്ട് എന്നുകാണാം. കുറെ നല്ല രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രകാരന്റെ പേര് നൽകിയിട്ടില്ല. അഹങ്കാരിയെന്നും തലക്കനക്കാരനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒട്ടുവളരെ നേതാക്കളൊന്നും നമുക്കില്ല. എന്നാലും ചിലതൊക്കെ അല്പം അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. കോളജിൽ കന്യാസ്ത്രീയായിരുന്ന സഹപാഠിയോട് പ്രേമാഭ്യർത്ഥന നടത്തുന്നതും അത് ഗൗരവമായിട്ടാണെങ്കിൽ താൻ സഭാവസ്ത്രമുപേക്ഷിക്കാമെന്നു പറയുമ്പോൾ ഭീരുവിനെപ്പോലെ ഒഴിഞ്ഞുമാറിക്കളയുന്നത് വായനക്കാർ ഒരിക്കലും മറക്കാനിടയില്ല. ഗ്രന്ഥകാരന്റെ വിവാഹത്തിനുശേഷം ഉടനെത്തന്നെ അദ്ദേഹത്തിന് മോസ്കോയിലെ പരിശീലനപരിപാടിയിൽ പങ്കെടുക്കേണ്ടതായിവന്നു. അതിന്റെ ഭാഗമായി ദില്ലി വരെ നവവധുവിനോടൊപ്പം യാത്ര ചെയ്തതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: "നവവധുവിനേയും കൂട്ടി എന്റെ ആദ്യ യാത്ര, അതും നല്ല നിറമുള്ള സുന്ദരിയായ യുവതി" (പേജ് 54). തൊലിവെളുപ്പ് തൊഴിലാളിവർഗ്ഗ നേതാക്കൾക്കുപോലും ഒരു ദൗർബല്യമാണെന്നാണോ ഇതിന്റെ വിവക്ഷ?

ആഴമുള്ള ഒന്നുംതന്നെയില്ലാത്ത ഈ കൃതി ലഘുവായനക്കായി ശുപാർശ ചെയ്യുന്നു.

Book Review of 'Kanalvazhikaliloode'
Author: C. Divakaran
Publisher: Prabhath Book House, 2023
ISBN: 9789393657916
Pages: 232

Thursday, May 25, 2023

മാർക്സിസം - ഉത്ഭവവും വികാസവും പരാജയവും

വിഖ്യാത സാമൂഹ്യ-സാമ്പത്തികശാസ്ത്രപണ്ഡിതനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന കാൾ മാർക്സിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യപരവുമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ആശയശേഖരത്തെയാണ് മാർക്സിസം എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ മാർക്സ് ഒരിക്കലും പ്രായോഗികരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. തൊഴിലാളികളെ നയിക്കാനോ മർദ്ദകരെ ചെറുക്കാനോ ശ്രമിച്ചിരുന്നവരെ ആശയപരമായി പ്രബുദ്ധരാക്കുകയും കൂടുതൽ നല്ല പോരാളികളാക്കിത്തീർക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അധികാരത്തിൽ വന്ന ബോൾഷെവിക് വിപ്ലവത്തിലൂടെയാണ് മാർക്സിയൻ ആദർശങ്ങളുടെ പ്രായോഗികരൂപം ലോകം കാണാനിടവന്നത്. എന്നാൽ മാർക്സ് വിഭാവനം ചെയ്ത രീതിശാസ്ത്രപ്രകാരം മുതലാളിത്തം (capitalism) വികാസം പ്രാപിച്ചിട്ടില്ലാത്ത റഷ്യയിൽ വിപ്ലവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലെനിന്റെ സൈദ്ധാന്തികമായ ചില മിനുക്കുപണികളാണ് പുതിയ വിപ്ലവത്തിന്റെ ആശയാടിത്തറ ഭദ്രമാക്കിയത്. ഇതേ പ്രശ്നം അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും നേരിട്ടു. മാർക്സിയൻ തത്വചിന്തക്കു വിരുദ്ധമായി വൻതോതിലുള്ള അധികാര കേന്ദ്രീകരണമാണ് ലെനിൻ നടപ്പാക്കിയത്. ഈ വൈരുദ്ധ്യത്തെ പാർട്ടി സഖാക്കൾ വ്യാഖ്യാനിച്ചത് മാർക്സിയൻ നയങ്ങൾ തെറ്റായി നടപ്പിലാക്കിയതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വേച്ഛാധിപത്യപാത പിന്തുടർന്നതെന്നാണ്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാർക്സ് സിദ്ധാന്തപരമായിത്തന്നെ തെറ്റാണെന്നു സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. നക്സൽ നേതാവും ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനുമായ കെ. വേണു പറയുന്നത് തന്റെ ഗവേഷണത്തിനിടയിൽ മാർക്സ് തെറ്റായിരുന്നു എന്നു കണ്ടെത്തിയ നിമിഷം താൻ കരഞ്ഞുപോയി എന്നാണ്. ഏവരും വായിച്ചിരിക്കേണ്ടതും വിജ്ഞാനപ്രദവുമായ ഈ പുസ്തകം കഥയറിയാതെ കളികാണുന്ന നിരവധിപേരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്.
 
മാർക്സിസത്തിന്റെ ആശയപരമായ ഉത്ഭവവും വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽ എങ്ങനെ വളർന്നുവെന്ന് വേണു കാട്ടിത്തരുന്നു. 1871-ൽ പാരീസിൽ സംഭവിച്ച വിപ്ലവസമാനമായ പാരീസ് കമ്യൂൺ എന്ന ജനമുന്നേറ്റം മാർക്സിന് തന്റെ ആശയങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്താൻ ലഭിച്ച സുവർണാവസരമായിരുന്നു. എന്നാൽ അത്തരമൊരു വിപ്ലവസമൂഹത്തിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന മാർക്സിന്റെ വിലയിരുത്തലുകളും ബോദ്ധ്യങ്ങളും പാടേ പരാജയമായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ വിപ്ലവാന്തരീക്ഷത്തിൽ മാർക്സോ ഏംഗൽസുമായി ചേർന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒരു പങ്കും വഹിക്കുകയുണ്ടായില്ല. വിപ്ലവാശയങ്ങളിൽ അവഗാഹമുള്ള ഒരു ബുദ്ധിജീവിയായി മാത്രമാണ് അവരദ്ദേഹത്തിനെ കണ്ടത്.

തനിക്കു തെറ്റുപറ്റിയതായി മനസ്സിലാക്കുമ്പോൾ യാതൊരു മടിയും കൂടാതെ അതു തിരുത്താൻ തയ്യാറാകുന്ന ബുദ്ധിജീവികൾ കെ. വേണുവിനെപ്പോലെ അധികം പേരുണ്ടാവില്ല. പലരും - പ്രത്യേകിച്ചും പാർട്ടി ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവർ - പരിഹാസ്യമായ പടുവാദങ്ങളുമായി തങ്ങളുടെ മനക്കോട്ടകൾ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. മാർക്സിന് പിഴച്ചതെവിടെ എന്ന വേണുവിന്റെ അന്വേഷണം ചരിത്രപ്രാധാന്യമുള്ളതാകുന്നത് ഇവിടെയാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനം മാത്രമാണ് സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനമെന്നാണ് മാർക്സ് കണ്ടത്. എന്നാൽ ദേശീയത പ്രകടമായും ആ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും തങ്ങൾ ഒരൊറ്റ ഭാഷാദേശീയസമൂഹമാണെന്ന് തിരിച്ചറിയുന്ന സാമൂഹ്യപ്രക്രിയയാണ് ദേശീയസമൂഹരൂപീകരണത്തിൽ സംഭവിക്കുന്നത്. ഇതിൽ വർഗ്ഗങ്ങൾക്കോ വർഗ്ഗവിഭജനത്തിനോ ഒരു പങ്കുമില്ല. മാർക്സിന്റെ വർഗ്ഗവിശകലനരീതിക്ക് അപ്രാപ്യമായ ഒരു പ്രക്രിയയാണത്. വർഗ്ഗപരമല്ലാത്ത പല സാമൂഹ്യപ്രക്രിയകളും മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. വംശീയസമൂഹങ്ങൾ, ഭാഷാസമൂഹങ്ങൾ, മത-ജാതി സമൂഹങ്ങൾ, ദേശീയസമൂഹങ്ങൾ എന്നിവ അതിൽ പെടുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ മുഴുവൻ വർഗ്ഗസമരത്തിലേക്ക് ഒതുക്കിക്കെട്ടിയതാണ് മാർക്സിസത്തിന്റെ പരാജയത്തിന്റെ മൂലകാരണം. വർഗേതരമായ അനവധി സാമൂഹ്യപ്രക്രിയകൾ ചരിത്രനിർമ്മിതിയിൽ വഹിച്ച പങ്ക് അങ്ങനെ അവഗണിക്കപ്പെട്ടു. ഇത് മനുഷ്യസമൂഹത്തെ സമഗ്രമായി മനസ്സിലാക്കുന്നതിൽ മാർക്സിന്റെ തോൽവിയിലേക്കും നയിച്ചു. മാർക്സിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തോടൊപ്പം പ്രവചനങ്ങളും പാടേ പാളിപ്പോകുന്നതാണ് നാം കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിതമുതലാളിത്തം യാഥാർഥ്യമായെങ്കിലും അതോടൊപ്പം വളർന്നുവരുമെന്ന് മാർക്സ് വിഭാവനം ചെയ്ത വിപ്ലവാന്തരീക്ഷം ഒരിടത്തും നിലവിൽ വന്നില്ല. ആധുനികകാലത്ത് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ കൂടുതൽ പിന്നോട്ടുതള്ളി.

സിദ്ധാന്തത്തിനുശേഷം അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് മാർക്സിസത്തിന്റെ പ്രായോഗികരൂപമായ ലെനിനിസവും അത് റഷ്യയിൽ പടുത്തുയർത്തിയ രാഷ്ട്രീയഘടനയുമാണ്. വിപ്ലവത്തിന്റെ വിജയത്തിനായി തത്വരഹിതവും ക്രൂരവും ഭീകരവുമായ ഏതു ചെയ്തിയും ന്യായീകരിക്കപ്പെടാം എന്ന ജനാധിപത്യവിരുദ്ധ സമീപനം ആരംഭം മുതൽക്കേ റഷ്യൻ വിപ്ലവത്തിൽ നിലനിന്നുപോന്നു. പാരീസ് കമ്മ്യൂണിനു സമാനമായി വികേന്ദ്രീകൃത അധികാരം സോവിയറ്റുകളിൽ സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്ത ലെനിൻ പക്ഷേ വിപ്ലവത്തിന്റെ വിജയത്തിനുശേഷം അധികാരം മുഴുവനായിത്തന്നെ പാർട്ടിയിലാണ് കേന്ദ്രീകരിച്ചത്. സോവിയറ്റുകൾ വിപ്ലവത്തിന്റെ പൽച്ചക്രങ്ങൾ മാത്രമാണെന്ന ലെനിന്റെ തത്വദീക്ഷയില്ലാത്ത പിൽക്കാലനിലപാട് വിപ്ലവത്തിനുവേണ്ടി പൊരുതിയ സാധാരണക്കാരുടെ നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു. എല്ലാ സോവിയറ്റുകളിലും കേന്ദ്രനയം നടപ്പിലാക്കാനായി ചോദ്യം ചെയ്യപ്പെടാനാകാത്ത പാർട്ടി ഫ്രാക്ഷനുകൾ നിലവിൽവന്നു. ഇതോടെ ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. സ്വകാര്യസ്വത്തിന്റെ നിരോധനത്തോടെ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാഥമിക പ്രചോദനം സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായി. സമ്പത്ത് സാമൂഹ്യവൽക്കരിക്കപ്പെട്ടതോടെ അത് കേന്ദ്രീകൃതമാവുകയും തദ്വാരാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അധികാരം വികേന്ദ്രീകരിക്കപ്പെടാത്തിടത്ത് ജനാധിപത്യം അസാദ്ധ്യമാവുന്നു. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്സ് തൊഴിലാളിവർഗ്ഗത്തിന് ഏല്പിച്ചുകൊടുത്തു. പക്ഷേ അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗ്ഗം ഒരിക്കലും ഒരിടത്തും വളർന്നുവന്നില്ല. പകരം ഉണ്ടായതോ ഇത്തിക്കണ്ണികളായ ട്രേഡ് യൂനിയൻ നേതൃത്വവും!

അടുത്തതായി ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നത് മാർക്സിസത്തിന്റെ ജനാധിപത്യ അവകാശവാദങ്ങളാണ്. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലായ ഒരു രാജ്യത്തും ജനാധിപത്യം നടപ്പിൽ വന്നില്ല. ഏകപാർട്ടി സ്വേച്ചാധിപത്യമെന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്ന പ്രഹസനത്തിലേക്ക് അത് സാധാരണ ജനങ്ങളെ തള്ളിവിട്ടു. പാർട്ടി നേതൃത്വത്തെയോ ഭരണവ്യവസ്ഥയെയോ വിമർശിക്കാൻ പോലും താഴേക്കിടയിലെ ഒരാൾക്കും അധികാരമുണ്ടായിരുന്നില്ല. അതിനു ധൈര്യപ്പെടുന്നവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തടങ്കൽപ്പാളയങ്ങളിലും തെറ്റുതിരുത്തൽ ശാലകളിലും അയച്ച് തകർത്തുതരിപ്പണമാക്കി. സ്റ്റാലിന്റെ കാലത്ത് നിലവിലിരുന്ന മർദ്ദകവ്യവസ്ഥ ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഭീകരവും കിരാതവുമായിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെപ്പോലും അച്ചടക്കത്തിന്റെ വാൾ വീശി സ്റ്റാലിൻ ഭസ്മമാക്കി. 1934-ലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും (1996-ൽ 1108 പേർ), കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139-ൽ 98 പേരും 1939-ലെ അടുത്ത കോൺഗ്രസ് ആകുമ്പോഴേക്കും സ്റ്റാലിന്റെ വധശിക്ഷയ്ക്കു വിധേയരായിക്കഴിഞ്ഞിരുന്നു. അത്തരമൊരു പാർട്ടിയുടെ ജനാധിപത്യസ്വഭാവം എന്താണെന്നൊക്കെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ഗ്രന്ഥകർത്താവ് പരിഹാസരൂപേണ ചോദിക്കുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലും കടുത്ത ശിക്ഷകളാണ് നല്കപ്പെട്ടിരുന്നത്. 1953-ൽ സ്റ്റാലിൻ മരിക്കുന്ന സമയത്ത് കൂട്ടുകൃഷിക്കളങ്ങളിലും മറ്റും നിശ്ചിതസമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ട് കൈക്കുഞ്ഞുങ്ങളോടുകൂടിയ ഒന്നരലക്ഷത്തോളം കർഷകസ്ത്രീകൾ സോവിയറ്റ് ജയിലുകളിൽ ഉണ്ടായിരുന്നു.

ഒരുവശത്ത് കാല്പനികമായ മനോഹരസങ്കല്പം, മറുവശത്ത് മനുഷ്യസമൂഹം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങൾ - ഇതൊക്കെയാണ് മാർക്സിസം അവശേഷിപ്പിച്ച ബാക്കിപത്രം. അതിൽ അന്തർലീനമായ സൈദ്ധാന്തികവൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണം. പരാജയകാരണങ്ങൾ തേടേണ്ടതും അവിടെത്തന്നെയാണ് എന്ന മുന്നറിയിപ്പോടെ ഈ കൃതി സമാപിക്കുന്നു. എന്നാൽ തികച്ചും വിഭിന്നമായ രീതിയിൽ ഒരു ആഗോളസമൂഹസൃഷ്ടി സാദ്ധ്യമാണെന്നും ചരിത്രം ആ ദിശയിൽത്തന്നെയാണ് നീങ്ങുന്നതെന്നും വേണു പറഞ്ഞുവെക്കുന്നു. പക്ഷേ അതിൽ തൊഴിലാളിവർഗ്ഗത്തിന് നേതൃപരമായതുപോകട്ടെ എടുത്തുപറയാവുന്ന പങ്കുപോലുമില്ല.

ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അറുപതുകളിൽ പിളർന്നപ്പോൾ നക്സലുകൾ ചൈനയുടെ പാതയാണ് പിന്തുടർന്നത്. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രന്ഥകാരനിൽ ഉണ്ടോ എന്നു സംശയിക്കണം. ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിശദമായി പരിശോധിക്കുന്നതിനിടെ അത് തികഞ്ഞ പരാജയമായിരുന്നു എന്ന് കണ്ടെത്തുമ്പോഴും മാവോ സേതുങ്ങിന്റെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ ഒരു അടിസ്ഥാനഘടകം ഉണ്ടായിരുന്നു എന്നും പ്രസ്താവിക്കുന്നു. ഗോർബച്ചേവിന്റെ നവീകരണം പാർട്ടിയേയും സോവിയറ്റ് യൂണിയനേയും തകർച്ചയിലേക്കു നയിച്ച 1990-കളുടെ തുടക്കത്തിൽ ലേഖകൻ എഴുതിയ സുദീർഘമായ പഠനങ്ങൾ അനുബന്ധമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലഘുലേഖയ്ക്കു സമാനമായ അത് കൃതിയുടെ വായനാക്ഷമത കുറയ്ക്കുന്നതോടൊപ്പം ആ ഘട്ടത്തിൽപ്പോലും മാർക്സിസം സൈദ്ധാന്തികമായിത്തന്നെ തെറ്റാണ് എന്ന നിഗമനത്തിൽ വേണു എത്തിച്ചേർന്നിരുന്നില്ല എന്നും തെളിയിക്കുന്നു. ഇന്ത്യയിലെ പാർട്ടിസംവിധാനത്തിന്റെ ഉയർച്ചതാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ. പുന്നപ്ര-വയലാർ, തെലങ്കാന കലാപങ്ങളുടെ യഥാർത്ഥ ഉദ്ദേശവും രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിൽ പാർട്ടിയുടെ നയമെന്തായിരുന്നു എന്നും ഗ്രഹിക്കാൻ അത് സഹായകമായേനെ.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Marxism - Uthbhavavum Vikasavum Parajayavum'
Author: K. Venu
Publisher: Prism Books, 2023 (First)
ISBN: 9789391841195
Pages: 243
 

Thursday, June 3, 2021

സ്വാതന്ത്ര്യത്തിന്റെ സാഫല്യം


ഇന്ത്യൻ രാഷ്ട്രീയത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തിളങ്ങുന്ന വിളക്കായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്ന കക്ഷി ദേശീയതലത്തിൽ കോൺഗ്രസ്സിനുപിന്നിൽ രണ്ടാമതെത്തി. രാഷ്ട്രീയം പ്രക്ഷുബ്ധതയിലേക്കും ഇന്ദിരാഗാന്ധിയിലേക്കും ഒഴുകിയ 1960-കളുടെ അന്ത്യത്തിൽ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതശരീരം യു.പിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിനരികെ കണ്ടെത്തി. പൊലീസിന് കണ്ടെത്താനായത് മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്നു മാത്രമാണ്. പ്രതികളെ ഒരിക്കലും കണ്ടെത്തിയതുമില്ല. ഉപാദ്ധ്യായയുടെ മരണം സൃഷ്ടിച്ച ഒഴിവിലേക്കാണ് അടുത്ത തലമുറയിലെ വാജ്പേയി - അദ്വാനിമാർ കടന്നുവന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ മൂല്യശോഷണവും തന്മൂലം രാഷ്ട്രത്തിന്റെ ആത്മാവിൽ സംഭവിച്ച ശക്തിക്ഷയവും തിരിച്ചറിഞ്ഞ അദ്ദേഹം ഏകാത്മമാനവവാദം (integral humanism) എന്ന സിദ്ധാന്തത്തിലൂടെ ഭാരതസംസ്കൃതിയുടെ പുനരുത്ഥാനത്തിനായി യത്നിച്ചു. അനവധി വർഷങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളതും പ്രസംഗങ്ങളിലൂടെ പ്രസിദ്ധമായതുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. 1960-കളുടെ മദ്ധ്യത്തിലാണ് ഈ കൃതിയുടെ പ്രേരകശക്തിയായ രാഷ്ട്രീയഘടകങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിലും കാലാതിവർത്തിയായ പ്രസക്തി ഇതിനുള്ളതായി കാണാൻ കഴിയും.
 
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശികളായ അധിനിവേശക്കാരെ ഓടിക്കുന്നതിനായി രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊണ്ടുവെങ്കിലും സ്വാതന്ത്ര്യാനന്തരം 'ഇനിയെന്ത്?' എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ അന്നത്തെ ഭരണവർഗം അമ്പേ പരാജയപ്പെട്ടു. ഭാരതീയ തത്വചിന്തയുടേയും ജീവിതവീക്ഷണത്തിന്റേയും കാലാനുസൃതമായ പുനരാവിഷ്കരണം ഉണ്ടായില്ലെന്നു മാത്രമല്ല, വിദേശ ആശയങ്ങളുടെ അന്ധമായ അനുകരണത്തിലൂടെ ജനതയുടെ ചാലകശക്തി ദുർബലമാക്കി. കമ്യൂണിസ്റ്റുകൾ റഷ്യൻ ആശയങ്ങളുടെ സ്തുതിപാഠകരായപ്പോൾ നെഹ്രുവും കൂട്ടാളികളും ബ്രിട്ടനിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ വിമർശനരഹിതമായി പകർത്തിവെച്ചു. ഉപാദ്ധ്യായ വിഭാവനം ചെയ്യുന്ന ഭാരതീയസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രഭാരതം കെട്ടിപ്പടുക്കുക എന്ന അടിസ്ഥാന സമീപനം പ്രേരണയിൽ തിലകൻ, അരവിന്ദ ഘോഷ്, ഗാന്ധി എന്നിവരുടെ നിലപാടുകളിൽനിന്ന് ഏറെയൊന്നും വിഭിന്നമല്ല. എന്നാൽ പുരോഗതിക്ക് പുറംതിരിഞ്ഞു നിൽക്കുന്നതുമല്ല ഈ നയം. മനുഷ്യവിജ്ഞാനം എന്ന്, എവിടെ ഉണ്ടായതായാലും വേണ്ടില്ല, അവയിൽ സ്ഥായിയും ശാശ്വതവുമായുള്ളവയെ മനുഷ്യസമുദായത്തിന്റെ പൊതുമുതലായി കാണണം. ഇവയിൽ നമ്മുടെ നേട്ടങ്ങളെ കാലാനുകൂലമാക്കിയും പുറത്തുനിന്നുള്ളവയെ ദേശാനുകൂലമാക്കിയും സ്വീകരിക്കണം.
 
മറ്റു രാഷ്ട്രങ്ങളിൽനിന്നും സമൂഹത്തിന്റെ സംഘാടന രീതികൾ എങ്ങനെ ഭാരതത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണാൻ ലേഖകൻ വിശദമായി ശ്രമിക്കുന്നു. വിദേശാനുകരണം പാടില്ല എന്നു പറയുമ്പോൾ അതിനു പകരം വെക്കാൻ തദ്ദേശീയമായ ഒരു കാര്യപരിപാടി ആവശ്യമാണല്ലോ. ഭാരതീയജീവിതത്തിന്റെ പ്രധാനതത്വം അതിന്റെ സംസ്കാരം അഥവാ ധർമ്മമാണ്. ഇതിന്റെയർത്ഥം ഭൗതികപ്രധാനമായ രാജനീതിക്ക് നമ്മുടെ ദൃഷ്ടിയിൽ ഒരു മഹത്വവും ഇല്ലായിരുന്നു എന്നല്ല, അതിനെ കേവലം ജീവിതസുഖത്തിന് കാരണമായും സംസ്കാരത്തെ സമ്പൂർണജീവിതമായും കണ്ടു എന്നതാണ്. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകൾ ആ പദങ്ങളുടെ സംസ്കൃതരൂപം ഉത്തരേന്ത്യൻ നേതാക്കൾ ഉപയോഗിക്കുന്ന അർത്ഥത്തിലാണ് ഉൾക്കൊള്ളേണ്ടത്. ഭാരതീയ ജീവിതരീതി ചൂഷണത്തിന് എതിരാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. വ്യക്തിയുടെ പ്രയത്നം കൊണ്ടോ കുടുംബാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം കൊണ്ടോ വലിയ തോതിൽ അസമത്വവും ചൂഷണവും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിനാൽ സാധാരണഗതിയിൽ ഉത്പാദനത്തിന്റെ അടിസ്ഥാനം വ്യക്തിയോ കുടുംബമോ ആയിരിക്കണം. വ്യവസായരംഗത്ത് കുടിൽ വ്യവസായങ്ങൾ അടിസ്ഥാനഘടകമാകണം. ഉപാദ്ധ്യായ ഈ ഭാഗങ്ങളെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പല പ്രായോഗികവശങ്ങളേയും ലളിതവൽക്കരിക്കുകയും ഭാരതീയമായതിനെ ചിലപ്പോഴെല്ലാം ആദർശവൽക്കരിച്ചിട്ടുമില്ലേ എന്ന് നമുക്ക് സംശയം തോന്നാം.
 
ദേശം, രാജ്യം, രാഷ്ട്രം, ജനത എന്നീ സാങ്കേതിക പദങ്ങളുടെ സൂക്ഷ്മമായ നിർവചനം ഉപാദ്ധ്യായ നൽകുന്നു. രാജനീതിപരമായ പുതിയൊരു ചിന്താധാരയുടെ ബീജാവാപമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. തകർന്ന ഇസങ്ങളുടെ ശ്മശാനഭൂമിയായ ലോകരാഷ്ട്രീയത്തിൽ ഈ പുത്തൻ ആശയങ്ങളുടെ പ്രസക്തി പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. വ്യക്തിയെപ്പോലെ രാഷ്ട്രത്തിനും വ്യക്തിത്വമുണ്ട്. അനവധി ആളുകൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്നതുപോലെയല്ല രാഷ്ട്രത്തിന്റെ ഉത്പത്തി. അത് സ്വയം ജനിക്കുന്നതും അതിലെ അംഗങ്ങൾക്ക് തങ്ങൾ അധിവസിക്കുന്ന ദേശത്തോട് നിർവ്യാജമായ മമതാബന്ധം തോന്നേണ്ടതുമാണ്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഭാഗങ്ങളിൽ കോളനി രാജ്യങ്ങൾ സ്ഥാപിച്ച വെള്ളക്കാർ അവിടെ തദ്ദേശവാസികളേയും ചേർത്തുനിർത്തുന്ന ഒരു രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായില്ല. മറ്റൊരു വിദൂരദേശത്തോടുള്ള സ്നേഹമാണ് അവരുടെ ചലനങ്ങളെ നിർവചിച്ചത്. ഒരു ഭൂപ്രദേശത്തിന് ദേശം എന്ന പേരു ലഭിക്കണമെങ്കിൽ അതിനെ മാതൃഭാവത്തോടെ കരുതുന്ന ജനം ഉണ്ടാകണം. ഭാരതമാതാവിന് ജയ് വിളിക്കാൻ മടിക്കുന്നവർ ഇവിടെ 'ജനം' എന്ന പേരിന് അർഹരാകുന്നില്ല. ഈ ഘട്ടത്തിൽ ഒരു രാഷ്‌ട്രത്തിലെ ഏകജനതയുടെ സാമൂഹ്യമായ മൂലപ്രകൃതിയെ 'ചിതി' എന്ന പേരിൽ ഉപാദ്ധ്യായ പരിചയപ്പെടുത്തുന്നു. ഏതേത് ആദർശങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയാണോ രാഷ്ട്രം ആവിർഭവിക്കുന്നത്, അവയോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കും. ചിതിയിൽ ജാഗ്രത്തും ഏകീകൃതവുമായിത്തീർന്ന സമഷ്ടിയുടെ സ്വാഭാവിക ക്ഷാത്രശക്തിയെ 'വിരാട്' എന്നു വിളിക്കുന്നു. വിരാട് രാജ്യത്തിന്റെ പ്രാണനാണ്, ചിതി ആത്മാവും.
 
സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രത്തിന് ആത്മവിശ്വാസം കൈമോശം വന്നതായി ഉപാദ്ധ്യായ വിലയിരുത്തുന്നു. വിദേശങ്ങളിൽനിന്ന് കടം വാങ്ങിയ വിചാരധാരകളിൽ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്കാരമോ സഭ്യതയോ നിഴലിക്കുന്നില്ല. വേരുകൾ നഷ്ടപ്പെട്ട അത്തരമൊരു ഭരണക്രമത്തിൽ സ്വാതന്ത്ര്യം സഫലമാവുകയില്ല. സമൂഹകേന്ദ്രീകൃതമായ ഏഷ്യൻ സംസ്കാരവും വ്യക്തികേന്ദ്രീകൃതമായ പാശ്ചാത്യ സമ്പ്രദായത്തിനും മദ്ധ്യേ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള സമഞ്ജസമായ ബന്ധങ്ങളാണ് ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്ര. സ്വാതന്ത്ര്യസമരകാലത്ത് നഷ്ടപ്പെട്ട ജനകീയൈക്യം ഭാരതീയ സംസ്കൃതിയിലേക്കൊരു പുനഃപ്രതിഷ്ഠയിലൂടെ വീണ്ടും സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
 
ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായിരുന്ന യശശ്ശരീരനായ പി. പരമേശ്വരന്റെ അവതാരിക ഗ്രന്ഥഭാഗങ്ങളെ ഭംഗിയായി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഉപാദ്ധ്യായയുടെ ശൈലിയും പദസ്വാധീനവും സുഗമമായ വായന അത്രയെളുപ്പത്തിൽ സാദ്ധ്യമാക്കുകയില്ല. എങ്കിലും ആ ആശയങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ഒരു സമഗ്രചിത്രം ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടതില്ല. പ്രസാധനത്തിനുശേഷം അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഉപാദ്ധ്യായയുടെ ആശയങ്ങൾ കാലികപ്രസക്തിയോടെ ഇന്നും നിലനിൽക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Swathanthryathinte Safalyam' by Deendayal Upadhyaya
Kurukshetra Prakashan, 1996
ISBN: Nil 
Pages: 152 

Wednesday, December 2, 2020

ബ്രാഹ്മണ്യ വിമർശം

ഭാരതീയസമൂഹം ഉയർച്ചതാഴ്ചകൾ നിറഞ്ഞ നിരവധി നിരവധി ജാതികളുടെ ഒരു ശേഖരമാണ്. ബ്രാഹ്മണരടങ്ങുന്ന ഉയർന്ന ജാതിക്കാർ താഴ്ന്നവരെ വലിയതോതിൽ ദ്രോഹിക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായ വഴിനടപ്പ്, പൊതുകിണറുകളിൽ നിന്നുള്ള വെള്ളമെടുപ്പ്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം തടഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിലധികം കാലത്തെ സാമൂഹ്യപരിഷ്കരണങ്ങളുടെ ഭാഗമായി വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജാതീയ അടിമത്തം ഇപ്പോഴും തുടരുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും അവയെല്ലാം ഇവിടത്തെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും തദ്വാരാ നിയമവ്യവസ്ഥയുടേയും നഗ്നമായ ലംഘനമാണെന്ന വസ്തുത പരക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായും ഇന്ന് ഭരണകൂടം ഇരകൾക്കൊപ്പമാണ്. മുൻകാലങ്ങളിലുള്ളതിന് വിപരീതമായി ജാതീയമായ അക്രമങ്ങൾക്കെതിരെ വ്യക്തമായ ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. എങ്കിലും ഒരു വിഭാഗം ബുദ്ധിജീവികൾ ജാതികൾ തമ്മിലുള്ള ശത്രുത എക്കാലവും തുടരണമെന്നാഗ്രഹിക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുവേണ്ടി മുൻകാല അക്രമങ്ങളുടെ പട്ടിക അവർ യാന്ത്രികമായി നിരത്തിക്കൊണ്ടിരിക്കും. അനുരഞ്ജനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗങ്ങളെക്കൊണ്ട് മറ്റുള്ളവർക്കെതിരെ ആയുധമെടുപ്പിക്കുന്നതിനാണ് ഇവർ ഊന്നൽ നൽകുന്നത്. ഈ മാവോയിസ്റ്റ് ബുദ്ധിജീവികളുടെ ലക്‌ഷ്യം ചൈനയുടെ താല്പര്യങ്ങളനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തലും! ശ്രീ. കെ. മുരളി എഞ്ചിനീയറിംഗ് പഠനത്തിനിടെ നക്സലിസത്തിലേക്ക് വഴിതിരിഞ്ഞ ഒരു വിപ്ലവകാരിയാണ്. കൂടെയുള്ളവർ പലരും പിന്തിരിഞ്ഞിട്ടും അദ്ദേഹം താൻ തെരഞ്ഞെടുത്ത പാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട് നാലര വർഷത്തോളം യർവാദാ ജയിലിൽ കഴിയവേ എഴുതപ്പെട്ട പുസ്തകമാണിത്.


തടങ്കലിലിരിക്കേ കിട്ടാൻ എളുപ്പമായ പുസ്തകം എന്ന നിലയിൽ ബാലഗംഗാധര തിലകിന്റെ 'ഗീതാരഹസ്യം' എന്ന പുസ്തകത്തിൽനിന്ന് ലഭിച്ച തത്വശാസ്ത്രപരമായ ആശയങ്ങളുടെ വെളിച്ചത്തിൽ ബ്രാഹ്മണ്യത്തിന് ഒരു പുതിയ വിമർശം ചമയ്ക്കുകയാണീ കൃതി. വിമർശനമെന്നാൽ കണ്ണും പൂട്ടിയുള്ള ഒരു ആക്രമണം തന്നെയാണ്! ബ്രാഹ്മണ്യത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി ഘോഷിക്കപ്പെടുന്ന അദ്വൈതദർശനം സ്വന്തം മൂലതത്വങ്ങളെ ആശ്രയിച്ച് നിൽക്കാൻ പോലും കെല്പില്ലാത്തതാണെന്നാണ് ആരോപണം. മാവോയിസത്തിന്റെ ഉച്ചസ്ഥായിയിലുള്ള വായ്ത്താരി പുസ്തകത്തിലുടനീളം കേൾക്കാം. ബ്രാഹ്മണ്യം മാത്രമല്ല, ലേഖകന് ശത്രുതയുള്ള എന്തും 'ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയുടേയും നാടുവാഴിത്തഭൂപ്രഭുക്കളുടേയും സാമ്രാജ്യത്വത്തിന്റേയും' താല്പര്യങ്ങളെ സേവിക്കുന്നു. The quick brown fox jumps over the lazy dog എന്ന വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ഉണ്ട് എന്നു പറയുന്നതുപോലെ മേല്പറഞ്ഞ വാചകത്തിൽ മാവോയിസത്തിന്റെ വിമർശനാത്മകമായ മുഴുവൻ പദശേഖരവും അടങ്ങുന്നു. ജയിലിൽ റഫറൻസ് ഗ്രന്ഥങ്ങളുടെ അഭാവവും ലേഖകന്റെ മറാഠി ഭാഷയിലെ പരിചയക്കുറവും 'ഗീതാരഹസ്യ'ത്തിന്റെ വ്യാഖ്യാനത്തിൽ പാകപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്നൊരു മുൻ‌കൂർ ജാമ്യം തുടക്കത്തിലേ എടുത്തുവെക്കുന്നു. തിലകിനെ അദ്ദേഹത്തിന്റെ പേരിന്റെ മറാഠി ഉച്ചാരണമായ 'ഠിളക്ക്' എന്ന് അഭിസംബോധന ചെയ്യുന്നത് കൗതുകകരമാണ്.


ബ്രാഹ്മണ്യത്തിനെതിരെയുള്ള ഈ വിമർശനകൃതിയിൽ ബ്രാഹ്മണ്യം എന്താണെന്നു നിർവചിക്കാത്തത് ഒരു കനത്ത പോരായ്മയാണ്. ചിലയിടങ്ങളിൽ ശരവ്യർ ബ്രാഹ്മണരാണ്, മറ്റിടങ്ങളിൽ ഹിന്ദുമതമാണ്, ഇനിയുമൊരിടത്ത് ഇന്ത്യൻ ദേശീയത, പിന്നെ മദ്ധ്യവർഗ്ഗം എന്നിങ്ങനെ ഗ്രന്ഥകാരന്റെ ശത്രുക്കളുടെ നിര പെരുകുന്നു. ഇവയെല്ലാറ്റിനേയും ബ്രാഹ്മണ്യത്തിന്റെ കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്നു. കായികവും മാനസികവുമായ അദ്ധ്വാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളംകാലം ബ്രാഹ്മണ്യവും നിലനിൽക്കും (പേജ് 35) എന്ന വാദത്തിൽ ബ്രാഹ്മണ്യത്തിന്റെ ഏതു മുഖത്തെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മുഴുവൻ ഉപഭൂഖണ്ഡവും വ്യാപിച്ചുകിടക്കുന്നതാണ് ഭാരതമെന്നാണ് ബ്രാഹ്മണ്യസ്വപ്നമെങ്കിലും ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്ന വംശീയവെറി കാമ്പിൽ തന്നെ അത് നിലനിർത്തിപ്പോരുന്നുണ്ട് എന്ന് മുരളി ആരോപിക്കുന്നു. ബ്രാഹ്മണ്യത്തോടുള്ള വെറുപ്പിന്റെ തീവ്രതയിൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റുന്നതായും തോന്നിപ്പോകുന്നു. 'മനുഷ്യജന്മത്തെ എന്തോ മഹത്തായ കാര്യമായാണ് ബ്രാഹ്മണ്യം കണക്കാക്കുന്നത്' (പേജ് 17) എന്ന വൃഥാവാദം അതിനുദാഹരണമാണ്. ഇന്ത്യയിലെ സകല രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രത്യേകിച്ച് പാർലമെന്ററി ഇടതുപക്ഷവും ബ്രാഹ്മണ്യ പ്രതീകങ്ങൾക്കുമേൽ അവകാശമുന്നയിക്കാൻ ആർ.എസ്.എസ്സുമായി മത്സരത്തിലാണ് (പേജ് 31).


അദ്വൈതത്തെ ഈ ഗ്രന്ഥം നിശിതമായി വിമർശിക്കുന്നു. ഒപ്പം തന്നെ അതിന്റെ അടിസ്ഥാന ആശയങ്ങളെ സുതാര്യമായി സംഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ലളിതവൽക്കരണമാകുന്നുണ്ടോ എന്ന സംശയം ബാക്കിനിൽക്കും. ആധുനികകാലത്ത് അദ്വൈതത്തിനു ലഭിച്ച ഉന്നതപദവിക്കുകാരണം കൊളോണിയൽ പൗരസ്ത്യവാദമാണ്. ഇത് ആത്മീയതയുടെ ഔന്നത്യം നിലനിർത്തിയ ആര്യൻ സുവർണകാലത്തെക്കുറിച്ചുള്ള പൗരസ്ത്യവാദ ധാരണയുടെ ഭാഗവുമാണ്. വിശിഷ്ടാദ്വൈതവും ദ്വൈതവാദവും ഇതിന്റെ ഫലമായി നിഗൂഢ ദാർശനികവ്യവഹാരങ്ങളുടെ വിദൂരമേഖലകളിലേക്ക് തള്ളിനീക്കപ്പെട്ടു. സർവ്വതിലും നിറഞ്ഞിരിക്കുന്ന നിർഗുണബ്രഹ്മത്തെക്കുറിച്ചും അതുമായി ഒരാളുടെ ആത്മാവിനുള്ള ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവുമായി താരതമ്യം ചെയ്‌താൽ ദൈവം, സ്വർഗം എന്നിവയെല്ലാം നിസ്സാരമാണ് എന്ന ഉപനിഷത്തുക്കളിലെ ചിന്താസരണി ആദിശങ്കരൻ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. ജ്ഞാനം എന്നു വിളിക്കപ്പെടുന്ന അത്തരം അവബോധമാണ് ജനിമൃതികളുടെ നിതാന്ത പ്രവർത്തനത്തിൽനിന്നുള്ള മോക്ഷത്തിലേക്കുള്ള പാത. ഈ ദാർശനിക ഉന്നതങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കാതെ മതത്തിന്റെ സാമൂഹ്യധർമ്മങ്ങളായ ആശ്വാസത്തിന്റേയും സാമൂഹ്യസഹഭാവത്തിന്റേയും കടമകൾ നിർവചിക്കുന്നതിനായി മായ എന്ന പേരിൽ അത് ദൈവത്തെ കൂട്ടിനുവിളിച്ചു. ഐന്ദ്രികപ്രപഞ്ചത്തെക്കുറിച്ച് സ്വന്തം നിലയിൽ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുള്ള സാദ്ധ്യതകളെ അതിന്റെ കേവല ഏകാത്മവാദം ഇല്ലാതാക്കി. ദ്വൈതവാദത്തിന്റെ ദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വിഷമസന്ധിയിൽ നിന്ന് അത് രക്ഷപ്പെടുന്നത്.


രൂക്ഷവിമർശനങ്ങളുടെ നൈരന്തര്യത്തിനിടയിലും ബ്രാഹ്മണ്യത്തിന്റെ ചില നല്ല വശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്. സ്വന്തം മതശാസ്ത്ര ചട്ടക്കൂടിനകത്ത് മറ്റു മതവിശ്വാസങ്ങൾക്കും ഇടമനുവദിക്കാനാകുമെന്നതാണ് ബ്രാഹ്മണ്യത്തിന്റെ അതുല്യത (പേജ് 83). സെമിറ്റിക് മതങ്ങൾ, ബുദ്ധമതം മുതലായ ഏകദൈവാധിഷ്ഠിത മതങ്ങളിൽനിന്നും ഇത് അതിനെ വ്യത്യസ്തമാക്കുന്നു. ഈ വിശ്വാസങ്ങളുടെ മൂലതത്വങ്ങൾ തന്നെ മറ്റു മതങ്ങൾക്ക് ഇടമനുവദിക്കുന്നില്ല. അപരമായതിന് ഇടം അനുവദിക്കുന്നതുവഴി ബ്രാഹ്മണ്യം അവയെ ഒരു പരിധി വരെ ബഹുമാനിക്കുന്നു എന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ബുദ്ധമതം ഒരു നിരീശ്വരമതമാണെന്ന ധാരണ വെച്ചുപുലർത്തുന്ന വായനക്കാരെ ഈ അഭിപ്രായം അത്ഭുതപ്പെടുത്തും. അതിനെ അസഹിഷ്ണുതയുടെ കാര്യത്തിൽ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുന്നതിലുള്ള ഔചിത്യമില്ലായ്മ മുരളി പരിഗണനാവിഷയമാക്കുന്നില്ല.


അർബൻ നക്സലുകൾ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ബുദ്ധിജീവിഗണത്തിലെ ഒരു പ്രമുഖ സാന്നിദ്ധ്യമാണ് ഗ്രന്ഥകർത്താവ്. മദ്ധ്യ-പൂർവ ഭാരതത്തിലെ കാടുകളിൽ രാജ്യത്തിനെതിരെ പടപൊരുതുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് ആശയപരമായും സാധനസാമഗ്രികളുടെ ലഭ്യതാപരമായും പരിരക്ഷയൊരുക്കുക എന്നതാണ് ഇവരുടെ പ്രാഥമികദൗത്യം. മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ പുറത്തു നിർത്തിയിരിക്കുന്ന കൂട്ടാളികളുടെ കർമ്മമാണ് ഈ ബുദ്ധിജീവികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മാവോയിസത്തിന്റെ ആശയപരവും പ്രായോഗികപരവുമായ കടംകഥകൾ ഈ പുസ്തകത്തിലെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒന്നായിരിക്കുന്ന എല്ലാം വിപരീതങ്ങളുടെ ഐക്യമാണെന്ന് ചൂണ്ടിക്കാണിക്കുകവഴി ഏകാത്മവാദത്തിന്റെ എല്ലാ സാധ്യതകളേയും മാർക്സിസം പ്രകടമാക്കിയെന്നാണ് മുരളിയുടെ അവകാശവാദം. തികച്ചും സാങ്കല്പികമായ ഒരു താരതമ്യത്തിനുപോലും പ്രത്യയശാസ്ത്രപരമായ വർഗ്ഗസമരത്തെ അദ്ദേഹം കയ്യൊഴിയുന്നില്ല. ധ്യാനത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഈ വാചകം ശ്രദ്ധിക്കൂ: "ധ്യാനാവസ്ഥയിൽ ഒരു മുതലാളിക്ക് തന്റെ തൊഴിലാളികളുമായി സഹഭാവത്തിലാകാൻ കഴിഞ്ഞേക്കാം. എന്നാൽ സാധാരണ അവസ്ഥയിൽ മുതലാളിയായി തുടർന്നുകൊണ്ട് അതിനു കഴിയില്ല" (പേജ് 93). ധ്യാനത്തിൽപ്പോലും മുതലാളി വില്ലനാണ്! 'സന്ദേശം' എന്ന ചലച്ചിത്രത്തിലെ കപടവിപ്ലവകാരിയായ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന "അച്ഛനായിരുന്നോ, ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളിയാണെന്ന്" എന്ന സംഭാഷണം കാലാതീതമായ ഉൾക്കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്.


ഇന്ത്യൻ ദേശീയതയുടെ നേർക്കുള്ള തികഞ്ഞ പുച്ഛമാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. കോളനിവൽക്കരണത്തെത്തുടർന്നുണ്ടായ വെറുമൊരു യാദൃശ്ചികതയായിരുന്നുവത്രേ അത്. ഇന്ത്യൻ ദേശീയവാദം കപടബോധമാണെന്നും അതൊരു തലതിരിഞ്ഞ യാഥാർഥ്യമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതോടൊപ്പം തമിഴ്, മറാത്ത എന്നിവയൊക്കെയാണ് യഥാർത്ഥ ദേശീയത എന്നും വാദിക്കുന്നു. ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. തിബത്ത്, ഷിൻജിയാങ് എന്നിങ്ങനെ ചൈന ആക്രമിച്ചു കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ദേശീയതകളെപ്പറ്റി ഗ്രന്ഥകാരന്റെ അഭിപ്രായമറിയാൻ വായനക്കാർ ആഗ്രഹിക്കുന്നു - ചൈനീസ് യജമാനന്മാരെ പിണക്കിക്കൊണ്ട് ഒരു അഭിപ്രായം അദ്ദേഹം നൽകാൻ ഇടയില്ലെന്നറിയാമെങ്കിലും! ജാതിപരമായും ദേശീയബോധത്തിൽ വ്യതിയാനങ്ങൾ വന്നേക്കും. പുലയരും നായന്മാരും മലയാളികൾ ആണെങ്കിലും പുലയർ അത്രത്തോളം മലയാളിത്തമില്ലാത്തവർ ആണെന്ന് മുരളി പ്രഖ്യാപിക്കുന്നു (പേജ് 134). ദേശീയതയുടെ ബിംബങ്ങളെയും ഈ കൃതി ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. വന്ദേമാതരഗീതത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റർജി ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം 'ദല്ലാൾ ബുദ്ധിജീവിയാണ്' (പേജ് 141). ഗാന്ധിജിയെ പുസ്തകത്തിലുടനീളം സംബോധന ചെയ്തിരിക്കുന്നത് എം. കെ. ഗാന്ധിയെന്നാണ്.


ഒരു രാഷ്ട്രത്തിലെ പൗരന്മാർ തങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളേയും നേരിടണം എന്ന യുക്തിയുടെ അടിസ്ഥാനത്തിൽ ഈ കൃതി ശുപാർശ ചെയ്യുന്നു.

 
Book Review of 'Brahmanya Vimarsham' by K. Murali
Publisher: Pusthaka Prasadhaka Sangham, 2020
ISBN: 9789388646550
Pages: 159

 

Sunday, November 29, 2020

പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം

വിജ്ഞാനകോശമാതൃകയിലുള്ള സമഗ്രപരിപ്രേക്ഷ്യത്തോടെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ്. അതിൽ അത്ഭുതത്തിനവകാശമില്ല. ഈ ജനുസ്സിൽ പെടുന്ന റഫറൻസ് കൃതികളും ഇവിടെ ദുർലഭമാണല്ലോ. പ്രപഞ്ചോത്പത്തി മുതൽ മനുഷ്യവംശത്തിന്റെ ഉത്ഭവ-വികാസഘട്ടങ്ങളിലൂടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം നൽകുന്ന ഈ കൃതി ശ്രീ. കെ. വേണുവിന്റെ പണ്ഡിതോചിതമായ നിരീക്ഷണപാടവം പ്രദർശിപ്പിക്കുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരശ്രമങ്ങൾ സാദ്ധ്യമാണോ എന്നന്വേഷിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണീ പുസ്തകം എന്ന് ഗ്രന്ഥകാരൻ തന്നെ പ്രഖ്യാപിക്കുന്നു. നരവംശത്തിന്റെ സാമൂഹിക-രാഷ്ട്രീയ പുരോഗതിയുടെ സകല ഘട്ടങ്ങളും തലങ്ങളും ഇതിൽ സൂക്ഷ്മതയോടെ അപഗ്രഥിക്കുന്നുണ്ട്. വളരെക്കാലം ഇടതുപക്ഷ തീവ്രവാദത്തിന്റെ വിനാശകരമായ മാസ്മരികതയിൽ തന്റെ യുവത്വം ഹോമിച്ച ദാർശനിക പാളിച്ചയുടെ കറകളെല്ലാം നീക്കി വേണു തന്റെ സർഗാത്മക വിമർശനത്തിന്റെ പാരമ്യത്തിലെത്തുന്നുണ്ട് ഈ കൃതിയിൽ.

 

ഡാർവീനിയൻ പരിണാമത്തിന്റെ രീതിശാസ്ത്രങ്ങൾ അതേപടി മാനവവികാസത്തിൽ പ്രയോഗിക്കാൻ കഴിയില്ല എന്നൊരു സുപ്രധാന നിരീക്ഷണം ഇതിൽ കാണുന്നു. മനുഷ്യർ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥികളുമാണെന്ന വാദം തള്ളിക്കളയുന്നു. പലപ്പോഴും മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ മത്സരാത്മക വിപണിയുടെ അവശ്യകതയെ സൂചിപ്പിക്കാൻ 'വിപണി മൗലികവാദികൾ' ഈ സിദ്ധാന്തം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ കമ്പോളവ്യവസ്ഥിതിയിലെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് ജനിതകയാന്ത്രികതയുടെ അനിവാര്യത ചാർത്തിക്കൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ല. മനുഷ്യ കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതും നിലനിൽക്കുന്നതും ഭാഷയും ആശയങ്ങളും പരസ്പരവിനിമയം ചെയ്തുകൊണ്ടാണ്. ഇത് പ്രകൃതി നിർദ്ധാരണപ്രക്രിയയെ അപ്രസക്തമാക്കുന്നു. ഈ പുതിയ കൂട്ടായ്മകളാണ് മനുഷ്യവംശത്തിന് അതിജീവനശേഷി നൽകിയത്. ജനിതകപരമായ ബന്ധപ്പെട്ട മേഖലകളിൽപ്പോലും ശുദ്ധമായ പ്രകൃതി നിർദ്ധാരണം സ്വാധീനം ചെലുത്താതെയായത് മനുഷ്യൻ സാമൂഹികജീവിതം തുടങ്ങിയതിനുശേഷം മാത്രമാണല്ലോ. സ്വകാര്യസ്വത്ത് ഉടലെടുക്കുകയും വർഗ്ഗചേരിതിരിവുകൾ പ്രകടമാവുകയും ചെയ്തിട്ടും ഗോത്രസ്വത്വബോധം ശക്തമായിത്തന്നെ തുടർന്നിരുന്നു. സാമ്പത്തികാവസ്ഥ മാത്രമാണ് വർഗ്ഗതാല്പര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും സാമൂഹികചലനങ്ങളെയെല്ലാം ഈ വർഗ്ഗതാല്പര്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നുമുള്ള മാർക്സിയൻ കാഴ്ചപ്പാടുകളിലെ അബദ്ധധാരണകൾ ഗ്രന്ഥകാരൻ  തുറന്നുകാണിക്കുന്നു. മാർക്സ് എഴുതിവെച്ചതിൽ പലതും ശുദ്ധ അബദ്ധങ്ങളായിരുന്നുവെന്ന് നമുക്കിവിടെ തിരിച്ചറിയാൻ സാധിക്കും. എഴുതപ്പെട്ട ചരിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നത് കേന്ദ്രീകൃത അധികാരിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. വർഗ്ഗസമരങ്ങൾ അവയ്ക്കുതാഴെ വരുന്ന ഏതാനും കലാപങ്ങൾ മാത്രവും. അധികാരിവർഗ്ഗയുദ്ധങ്ങൾ ചരിത്രഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കിന്റെ ചെറിയൊരു അംശം മാത്രമേ വർഗ്ഗസമരകലാപങ്ങൾക്ക് വഹിക്കാനായിട്ടുള്ളൂ.


വേണു വിശദമായി പരിശോധിക്കുന്ന മറ്റൊരു മേഖല ജനാധിപത്യ പ്രക്രിയയുടെ ക്രമാനുഗതമായ വികാസമാണ്. ഇംഗ്ലണ്ടിലെ കാർഷികരംഗത്ത് ഉത്ഭവിച്ച മുതലാളിത്തത്തിന്റെ വളർച്ച അതിന് പലപ്പോഴും സഹായകമായി. ഈ പരസ്പരബന്ധം കൃത്യമായി മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ ദയനീയമായി പരാജയപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ദേശീയ ജനാധിപത്യങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ ഊന്നൽ നൽകിയ ഒരു പ്രധാന സംഭവമാണെങ്കിലും മാർക്സ് അതിനെ വിലയിരുത്തിയത് മുതലാളിത്തശക്തികളുടെ ഇടപെടൽ മൂലമുണ്ടായ വിപ്ലവം എന്നാണ്. ഫ്രാൻസിൽ അക്കാലത്ത് മുതലാളിത്തവർഗ്ഗം തീർത്തും അപ്രസക്തമായിരുന്നു. വർഗ്ഗസമരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കൊണ്ട് ഫ്രഞ്ച് വിപ്ലവം ബൂർഷ്വാ വിപ്ലവമായിരുന്നു എന്ന മാർക്സിന്റെ സിദ്ധാന്തത്തിൽ വസ്തുനിഷ്ഠത കാണാനാവില്ല. പ്രത്യയശാസ്ത്രപരമായ ഇത്തരം അബദ്ധങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കിയ ലെനിന്റെ ഭരണസംവിധാനം സോഷ്യൽ ഫാസിസത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. സോഷ്യലിസത്തിന്റെ മറവിൽ ഭീകരമായ ഫാസിസ്റ്റ് മർദ്ദനമുറകളിലൂടെ ലെനിനും സ്റ്റാലിനും തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചുനിർത്തി. രാജാക്കന്മാർക്കോ ചക്രവർത്തിമാർക്കോ സൈനികമേധാവികൾക്കോ ഒരിക്കലും സാദ്ധ്യമാകാതിരുന്നതരം അധികാര കേന്ദ്രീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാധ്യമായത്. ഈ പരീക്ഷണത്തിന്റെ വിശകലനം രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നു. ഉൽപാദനോപാധികളുടേയും എല്ലാത്തരം സമ്പത്തിന്റെയും മൊത്തത്തിലുള്ള പൊതുവൽക്കരണം അപകടകരമായ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക എന്ന പാഠം അവ നമ്മെ പഠിപ്പിക്കുന്നു.


നിരന്തരമായ ജനാധിപത്യവൽക്കരണ പ്രക്രിയയാണ് വേണു മനുഷ്യവംശങ്ങളുടെ ചരിത്രത്തിൽ പൊതുവായി കണ്ടെത്തുന്ന പ്രവണത. അവ പല ഘട്ടങ്ങളിലായി നിൽക്കുകയാണെങ്കിലും പൊതുവായ ഒരു ആയവും ഗതിയും പ്രവചനക്ഷമം തന്നെയാണ്. ഗോത്രകാലഘട്ടത്തിലെ പ്രാഥമികജനാധിപത്യം മുതൽ ദേശീയ സ്വത്വബോധവും ദേശീയ പൗരത്വവും നൽകിയ ഉറച്ച കാൽവെപ്പുകളിലൂടെ അവർ രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ജനാധിപത്യത്തിലേക്കും വിവരസാങ്കേതികവിദ്യയുടെ വരവോടെ ലോക പൗരത്വത്തിലേക്കും നീങ്ങുന്നതായി നാം കാണുന്നു. ഈ അനിവാര്യവും അനുസ്യൂതവുമായ പ്രയാണത്തിൽ നാം മറക്കാൻ പാടില്ലാത്തതായ ഒന്നുണ്ട്. ഗ്രന്ഥകാരൻ അത് പലതവണ ഊന്നിപ്പറയുകയും ചെയ്യുന്നു. സാമൂഹികക്രമങ്ങളിൽ മാറ്റമുണ്ടാക്കേണ്ടത് അട്ടിമറിയിലൂടെയും വിപ്ലവത്തിലൂടെയുമല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണെന്നാണ് മനുഷ്യസമൂഹങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ആ പാഠം.

ശരിയായ സാമൂഹികാവബോധം കാത്തുസൂക്ഷിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ടുന്ന ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prakruthi, Janadhipathyam, Swaathanthryam' by K. Venu
DC Books, 2017
Pages: 360
ISBN: 9788126476633

 

Tuesday, October 27, 2020

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920 - 1998

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വാഗ്‌വാദങ്ങൾ പ്രസ്ഥാനത്തിനകത്തുതന്നെ വീണ്ടും സജീവമായിരിക്കുകയാണല്ലോ. 1920-ൽ താഷ്‌ക്കെന്റിലാണ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.എം വാദിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം 1925-ൽ കാൺപൂരിലാണ് അതു സംഭവിച്ചതെന്ന് സി.പി.ഐ സ്ഥാപിച്ചെടുക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയിലും പ്രത്യക്ഷത്തിൽത്തന്നെ നിസ്സാരമായ ഈ പ്രശ്നത്തിനുപോലും പരിഹാരം കണ്ടെത്താനാവാത്ത ആശയപരമായ ചിന്താക്കുഴപ്പമാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അവസാനപുസ്തകമാണിതെന്ന രൂപത്തിൽ ഈ ഗ്രന്ഥത്തിന് സവിശേഷമായ പ്രസക്തി ഉണ്ട്. 1998 വരെയുള്ള ചരിത്രമെന്ന് ശീർഷകത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള ചരിത്രമേ ഇതിലുള്ളൂ. ഗ്രന്ഥരചനക്കിടയിലാണ് ഇ.എം.എസ് അന്തരിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.

 

പാർട്ടിയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുന്നോടിയായി പാർലമെന്ററി പാതയിലൂടെ പ്രാദേശികമായ അധികാരം നേടിയത് ലേഖകൻ സംക്ഷിപ്തവും സംതൃപ്തികരവുമായ രീതിയിൽ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമാകാൻ കഴിഞ്ഞുവെന്നത് ഒരു വൻനേട്ടം തന്നെയായിരുന്നു. 1984-ൽ കേന്ദ്രത്തിൽ നേടിയ രണ്ടു സീറ്റുകളിൽ നിന്നാണ് ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി ആ സിംഹാസനം കരസ്ഥമാക്കിയതെന്നോർക്കുക. 1998 ആകുമ്പോഴേക്കും പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും കേന്ദ്രത്തിൽ ഭരണമുന്നണിയുടെ മന്ത്രിസഭയിൽ പങ്കുചേരാത്ത കൂട്ടുകക്ഷി എന്ന സ്ഥാനവും നിലനിർത്തിയിരുന്നു. ഇതെല്ലാം കൂടി മാർക്സിസ്റ്റ് ദർശനം അനുദിനം വളർന്നുവരികയാണെന്ന വിലയിരുത്തലിൽ ഇ.എം.എസ്  പാർട്ടി സ്ഥാപനത്തീയതിയെച്ചൊല്ലി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം അരക്കിട്ടുറപ്പിക്കുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നത് മേലേനിന്നാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാൽ സ്ഥാപനത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടാകാനിടയില്ലാത്തതാണ്.

 

രണ്ടാം ലോകയുദ്ധകാലത്തും അക്കാലത്ത് കോൺഗ്രസ് അഴിച്ചുവിട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്. അതിനാൽ ആ ഭാഗം വിശദീകരിക്കാൻ ഇ.എം.എസ്  പ്രത്യേകം ശ്രദ്ധിക്കുന്നു. യുദ്ധത്തിനിടയിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് വെള്ളക്കാരെ അനുകൂലിക്കുന്നതിലേക്കു നീങ്ങിയതിന്റെ കാരണം അദ്ദേഹം വെള്ളപൂശുന്നതിങ്ങനെ: "1939 മുതൽ 1941 വരെ യുദ്ധം രണ്ടു സാമ്രാജ്യചേരികൾ തമ്മിലുള്ളതായിരുന്നു. ഏതു ചേരി ജയിക്കുമെന്നതിൽ അധീന രാജ്യങ്ങൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനാകട്ടെ ജർമനിയുമായി ഒരു അനാക്രമണസന്ധിയിൽ ഒപ്പിടുകയും ചെയ്തിരുന്നു (പേജ് 51). എന്നാൽ 1941-ൽ ജർമ്മനി അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യയുദ്ധം ജനകീയയുദ്ധമായി മാറി". അങ്ങനെയാണ് ജർമനിയെ എതിർത്തിരുന്ന ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകളുടെ ഉറ്റ ചങ്ങാതികളായി മാറിയത്.  റഷ്യയോടുള്ള ഈ ആശയപരമായ അടിമത്തത്തെ ആചാര്യൻ ന്യായീകരിക്കുന്നത് തൊഴിലാളിവർഗ്ഗ സാർവദേശീയതയോടുള്ള വിധേയത്വത്തിന്റെ പേരിലാണ്. 


പാക്കിസ്ഥാൻ രൂപീകരണത്തിലും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ വ്യാജമെന്നു വിശേഷിപ്പിച്ചും കമ്യൂണിസ്റ്റുകൾ ദേശീയ മനസ്സാക്ഷിയെ അന്യമാക്കി. അതിന് ഇ.എം.എസ്  നിരത്തുന്ന കാരണങ്ങൾ 1998-ൽ പോലും നിഷ്പക്ഷമതികളെ ബോദ്ധ്യപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ ബഹുരാഷ്ട്രസ്വഭാവം മനസ്സിലാക്കി കോൺഗ്രസ്സിന്റെ ഏകരാഷ്ട്രവാദത്തേയും ലീഗിന്റെ ദ്വിരാഷ്ട്രവാദത്തേയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി തന്നെയാണെന്ന് അദ്ദേഹം അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു (പേജ് 62). അതായത് ഒരു ഡസനോളം ദേശീയതകളുടെ ജന്മഗേഹമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഇന്ത്യയെ അത്രയും കഷണങ്ങളാക്കി വിഭജിക്കണമെന്നാണോ പാർട്ടി ഉദ്ദേശിച്ചത്? ഇതിന് വ്യക്തമായൊരുത്തരം നൽകാതെ ഇത്തരം ദേശീയതകളുടെ സാക്ഷാൽക്കാരം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതിലൂടെ നേടി എന്നവകാശപ്പെടുന്നു. അതേസമയം തന്നെ തീർത്തും മതാധിസ്ഥിതമായ പാക്കിസ്ഥാൻ വാദത്തെ പാർട്ടി പിന്താങ്ങുകയും ചെയ്തു. ഇതൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ വളർന്നുവന്ന ബഹുജനപ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഇന്ത്യയിലെ ബൂർഷ്വാ-ഫ്യൂഡൽ വർഗ്ഗങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറാണ് ആഗസ്റ്റ് 15-ന് കിട്ടിയ സ്വാതന്ത്ര്യം എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ (പേജ് 72).


തത്വദീക്ഷയില്ലാത്ത നയസമീപനങ്ങളെപ്പോലും വർഗ്ഗസമരമെന്ന തുറുപ്പിറക്കി ന്യായീകരിക്കുന്ന ഇ.എം.എസ് ശൈലി നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡകഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗുമായി ചങ്ങാത്തത്തിൽ നിൽക്കുമ്പോൾ മദ്രാസ് പ്രവിശ്യയുടെ ഭാഗം തന്നെയായിരുന്ന മലബാറിൽ ലീഗിനെ ഒഴിവാക്കിയതിന് അദ്ദേഹത്തിന്റെ ന്യായീകരണം വിചിത്രമാണ് (പേജ് 94). പിന്നീടും ലീഗിനെ കൂടെക്കൂട്ടി വർഗീയ പ്രീണനനയം തുടർന്നതിലും പിന്നീടവർ പിണങ്ങിപ്പോയതോടെ സഖ്യത്തിൽ നിന്നൊഴിവാക്കിയതിനും താത്വികമായ വിശദീകരണം ഈ കൃതിയിലുണ്ട്. രാഷ്ട്രീയ-അധികാര സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ചില പൂഴിക്കടകൻ അടവുകൾ മാത്രമായി അവയെ കണ്ടാൽ മതി. പാർട്ടിയിൽ 1964-ൽ സംഭവിച്ച പിളർപ്പിന്റെ കാരണങ്ങൾ സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു, ഒപ്പം ചൈനായുദ്ധകാലത്ത് കൈക്കൊണ്ട രാഷ്ട്രവിരുദ്ധ നിലപാടുകളുടെ കാരണവും! പേജ് 144 മുതൽ 147 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1962 കാലത്ത് ഭാരതത്തെ എങ്ങനെ ഒറ്റിക്കൊടുത്തു എന്നതിനെ ന്യായീകരിച്ചു മെഴുകുകയാണ്. ചൈനാ വിരുദ്ധ അപസ്മാരം നെഹ്‌റു ഇളക്കിവിട്ടുവത്രേ! 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന നെഹ്രുവിന്റെ പിടിവാശി മൂലമാണ് ചൈനയുമായുള്ള സമാധാനചർച്ചകൾ അലസിപ്പോയതെന്നും 'അയഥാർത്ഥമായ അതിർത്തിപ്രശ്‌നമുന്നയിച്ച് ചൈനക്കെതിരെ ഇന്ത്യ വക്കാണത്തിനു പുറപ്പെട്ടുവെന്നും' അദ്ദേഹം വാദിക്കുന്നു. ഇക്കണക്കിന് ചൈനീസ് സൈനികർ അതിർത്തി കടന്ന് അൽപ്പംകൂടി അകത്തേക്കു വന്നിരുന്നുവെങ്കിൽ കമ്യൂണിസ്റ്റുകൾ അവരോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പടപൊരുതുമായിരുന്നു എന്ന് നമുക്കൂഹിക്കാം.


പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങളും വ്യതിയാനങ്ങളും (1964-നു മുമ്പുള്ളവ മാത്രം) ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോവിയറ്റ് മാതൃക അന്ധമായി അനുകരിച്ചുകൊണ്ട് ഇന്ത്യക്കു യോജിച്ച ഒരു മാതൃക രൂപപ്പെടുത്താതിരുന്നത് ഒരു വീഴ്ചയായി അംഗീകരിക്കുന്നു. എന്നാൽ ഇതുപോലും സോവിയറ്റ് പാർട്ടി അവരോട് അഭിപ്രായപ്പെട്ടതാണ്. നെഹ്രുവിന്റെ സർക്കാർ ബൂർഷ്വാ ആയിരുന്നെങ്കിലും അതിനെതിരെ വിപ്ലവസമരം ശരിയായിരുന്നില്ല എന്ന് നാലു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം തിരിച്ചറിയുന്നു. ലോകയുദ്ധകാലത്ത് വർഗ്ഗസമരത്തിനുപകരം വലതുപക്ഷ റിവിഷനിസത്തിലൂടെ വർഗ്ഗസഹകരണമാണ് നടത്തിയതെന്നും അതിനുശേഷം തെലങ്കാനാ സമരത്തിലൂടെ ഇടതുപക്ഷ സെക്ടേറിയനിസത്തിലേക്കും വഴുതിവീണുവെന്ന് ഇ.എം.എസ് കുമ്പസാരിക്കുന്നു.


പാർട്ടിയുടെ 1998 വരെയുള്ള ചരിത്രം പൂർണമാക്കുന്നതിനു മുമ്പേ ഇ.എം.എസ് കാലയവനികക്കുള്ളിൽ മറഞ്ഞത് ഒരു തീരാനഷ്ടം തന്നെയാണ്. ആ കൃത്യം നിർവഹിക്കുവാനുള്ള ബൗദ്ധികനിലവാരമുള്ള മറ്റംഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ വിശേഷിച്ചും!

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Indian Communist Prasthanam 1920-1998' by EMS Namboodiripad
Chintha Publishers 2010 (first published 1999)
ISBN: 9788126205226

 

Monday, December 3, 2018

ലാവലിൻ രേഖകളിലൂടെ

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭീമൻ ആരോപണമാണ് ലാവലിൻ അഴിമതി. കേസും കൂട്ടവുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഈ ഇടപാട് കേരളചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണവുമാണ്. അന്നത്തെ വൈദ്യുതിമന്ത്രിയും പിന്നീട് സി.പി.എം സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനിലേക്ക് ആരോപണത്തിന്റെ ചാട്ടുളികൾ പലതവണ നീണ്ടുവെങ്കിലും ഏറ്റവും ഒടുവിൽ നാം കേൾക്കുന്നത് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽനിന്ന് കോടതി നീക്കം ചെയ്തുവെന്നാണ്. ഈ ഇടപാടിന്റെ വിശദവിവരങ്ങളും ഞെട്ടിക്കുന്ന കയ്യിട്ടുവാരലുകളും നമുക്കു വിശദീകരിച്ചുതരുന്നത് ആം ആദ്മി പാർട്ടിയുടെ സമുന്നതനേതാവും കെൽട്രോണിലെ ഉന്നത മാനേജ്മെന്റ് തസ്തികയിൽനിന്ന് വിരമിച്ചയാളുമായ ശ്രീ. സി. ആർ. നീലകണ്ഠനാണ്.

ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വളരെ പഴയ ജലവൈദ്യുതനിലയങ്ങൾ നവീകരിക്കുന്നതിനായി 1995 ആഗസ്റ്റ് 10-ന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി വൈദ്യുതിബോർഡ് ധാരണാപത്രം ഒപ്പുവെക്കുന്നു. ഈ ഘട്ടത്തിൽ അധികാരത്തിലുള്ളത് യു.ഡി.എഫും വൈദ്യുതിമന്ത്രി ശ്രീ. ജി. കാർത്തികേയനുമാണ്. 1996 ഫെബ്രുവരി 24-ന് ഇത് ഒരു കൺസൾട്ടൻസി കരാറായി മാറ്റുന്നു. സാങ്കേതിക, വായ്പാബാദ്ധ്യതകളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും, ടെണ്ടറുകൾ തയ്യാറാക്കുന്നതിനും, പ്രോജെക്ട് മാനേജ്മെന്റ് ജോലികൾ നിർവഹിക്കുന്നതിനുമായി ലാവലിന് വാഗ്ദാനം ചെയ്തത് 24 കോടി രൂപയാണ്. തർക്കങ്ങൾ ഉത്ഭവിച്ചാൽ അവ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട് രണ്ടുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്താവുകയും എൽ.ഡി.എഫ് മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേൽക്കുകയും ചെയ്യുന്നു.

പുതിയ സർക്കാർ അധികാരമേറ്റതോടെ ലാവലിന്റെ ചരടുകൾ കൂടുതൽ ദൃഢമായി. മുകളിൽ പറഞ്ഞ മൂന്നു നിലയങ്ങളിലും നവീകരണം ആവശ്യമില്ല എന്നു പ്രഖ്യാപിക്കുന്ന ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് ഉന്നതർക്ക് തലവേദനയായി മാറിയ സമയം. മേൽപ്പറഞ്ഞ കൺസൾട്ടൻസി കരാറിന് ഒരു അനുബന്ധമെന്ന നിലയിൽ ടെണ്ടറുകളൊന്നും വിളിക്കാതെ ലാവലിന് ഒരു സപ്ലൈ കരാർ നൽകുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുകയായിരുന്നു. 1997 ഫെബ്രുവരി 2-ന് സമർപ്പിച്ച ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട് സർക്കാർ 234 കോടി രൂപ ചെലവിൽ സപ്ലൈ കരാർ 1997 ഫെബ്രുവരി 10-ന് ഒപ്പുവെക്കുന്നു. ഇത്തവണ കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കണം തർക്കപരിഹാരം എന്നു നിർദ്ദേശിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരമില്ലാതെ ഒപ്പിട്ട ഈ കരാറിൽ പദ്ധതിക്കുവേണ്ട തുക കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (EDC) നിന്ന് 18.6 ശതമാനം പലിശനിരക്കിൽ വായ്പയായി ലാവലിൻ സംഘടിപ്പിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെ പവർ ഫിനാൻസ് കോർപ്പറേഷൻ സബ്‌സിഡി ഉൾപ്പെടെ പതിനൊന്നുശതമാനം നിരക്കിൽ വായ്പ നല്കമെന്നുള്ള അവസരത്തിലാണിതെന്ന് ഓർക്കണം. എന്നാൽ കാനഡയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന വെച്ച നിബന്ധന സാമഗ്രികൾ കാനഡയിൽനിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു. എങ്കിൽപ്പോലും കാനഡയിൽ ടെണ്ടർ ചെയ്യാമായിരുന്ന ഈ ജോലി ലാവലിനെ പൂർണ്ണമായി ഏൽപ്പിക്കുകയാണുണ്ടായത്. രസകരമായ കാര്യമെന്തെന്നാൽ ലാവലിൻ ഒരിക്കലും ഇത്തരം ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നില്ല എന്നതാണ്. അൽസ്‌തോം കമ്പനിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങിനല്കി വൻതുക കമ്മീഷൻ ഇനത്തിൽ അവർ കൈപ്പറ്റി.

1998 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഈ കരാർ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തികളാക്കി. കേന്ദ്രനിയമമനുസരിച്ച് 100 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരം നേടണമായിരുന്നു. ഈ വ്യവസ്ഥ മറികടക്കുന്നതിനായി ചെങ്കുളം, പന്നിയാർ, പള്ളിവാസൽ പദ്ധതികൾ വിഭജിച്ച് വേറെവേറെ കാണിച്ചതുവഴി ഒരു പദ്ധതിയുടെ ചിലവ് 100 കോടിയിൽ താഴെയെത്തിച്ചു. 1997 ജനുവരിയിൽ അനുമതി തേടേണ്ട തുക 500 കോടിയായി ഉയർത്തിയതിനാൽ ആ വകുപ്പിൽ തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലാവലിന്റെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് വിവിധ സ്ഥാപനങ്ങൾ നിരവധി തവണ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ഗൂഢാലോചനക്കാർ പ്രതിരോധിച്ചത് ഒരസ്സൽ പൂഴിക്കടകൻ അടവുകൊണ്ടായിരുന്നു. മലബാറിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ 98 കോടി രൂപ ഗ്രാന്റായി അനുവദിപ്പിക്കാൻ ലാവലിൻ സഹായിക്കും എന്നൊരു ധാരണാപത്രം ഒപ്പിട്ടു - നിയമപരമായി നിലനിൽക്കുന്ന കരാറല്ല, വെറുമൊരു ധാരണാപത്രം മാത്രം! ലാവലിന്റെ നിരക്കുകൾ പരിശോധിക്കുന്ന സമിതികളോടെല്ലാം ഈ 98 കോടി രൂപ കഴിച്ചുള്ള നിരക്കുകളാണ് പരിഗണിക്കേണ്ടത് എന്നാവശ്യപ്പെടുകയും ചെയ്തു. വാങ്ങുന്ന സാമഗ്രികളുടെ സാങ്കേതികവിവരങ്ങൾ നൽകാത്തതിനാൽ യഥാർത്ഥവില എന്താണെന്ന് ആർക്കും കണ്ടെത്താനായില്ല.

ലാവലിൻ 2001-ൽ പണികൾ പൂർത്തിയാക്കി. എന്നാൽ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്തതിൽ പത്തിലൊന്നു മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പേരിൽ ലാവലിന്റെ ബില്ലുകൾ തടഞ്ഞുവെക്കാനും സാധിക്കുമായിരുന്നില്ല, കാരണം വായ്‌പ നൽകുന്ന EDC ഗഡുക്കൾ ലാവലിനാണ് നേരിട്ടു കൊടുത്തുകൊണ്ടിരുന്നത്. നമ്മുടെ പണി പണം തിരിച്ചടക്കുക മാത്രവും! തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ഗ്യാരന്റിയും കൊടുത്തിരുന്നു. അക്ഷരാർത്ഥത്തിൽതന്നെ കേരളത്തെ അനങ്ങാനാവാത്തവിധം പൂട്ടിക്കളഞ്ഞ അവസ്ഥ! എന്നാലോ, നവീകരണപ്രവർത്തനങ്ങൾ ഫലവത്തായതുമില്ല. ഗ്രന്ഥകാരൻ നിരത്തുന്ന കണക്കുകൾ പ്രകാരം മുൻപുള്ള മൂന്നുവർഷങ്ങളിലെ ശരാശരി വൈദ്യുതോൽപ്പാദനത്തിനടുത്തെത്താൻ പോലും പണികഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധിച്ചതുമില്ല.

അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന നീലകണ്ഠന്റെ ആത്മരോഷം ഓരോ വരികളിലും നമുക്കു ദൃശ്യമാകും. പ്രഭാ വർമ്മ രചിച്ച 'ലാവലിന്റെ കാണാപ്പുറങ്ങൾ' എന്ന വിപ്ലവനേതാവിനെ വെള്ളപൂശുന്ന പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് മറുപടിയായാണ് ഈ കൃതിയുടെ ഘടന. ടി. പി. ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസർ ആണെന്ന കാര്യവും ഓർമയിൽ വെക്കണം. വളരെയധികം രേഖകളുടെ ശരിപ്പകർപ്പുകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും പലതും വായിക്കാനാവാത്തവിധം തെളിച്ചമില്ലാത്തവയാണ്. ലഘുലേഖയുടെ നിലവാരത്തിനപ്പുറം പുസ്തകത്തിന് എത്താൻ സാധിക്കുന്നുമില്ല. ഇടപെട്ടിട്ടുള്ള തുകയുടെ കണക്കുകളിലും പല പേജുകളിലും കാണുന്ന വൈരുദ്ധ്യം രചനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നവയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Lavalin Rekhakaliloode' by C R Neelakantan
ISBN: 9788187474562

Tuesday, October 9, 2018

ചെ ഗുവേരയുടെ ചരമ വാർഷികം

തടവിലാക്കപ്പെട്ട ചെ ഗുവേര
ഏണസ്റ്റോ ഗുവേര എന്ന ചെ ഗുവേര...

ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ഈ പ്രതിപുരുഷൻ ബൊളീവിയൻ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ടതിന്റെ (1967 ഒക്ടോബർ 9) അൻപത്തിയൊന്നാം വാർഷികം ഇന്ന്...

വീരപരിവേഷമുള്ള ഈ കമ്യൂണിസ്റ്റുകാരന്റെ കൈകൾ ചോരയുടെ ഗന്ധം വിട്ടുമാറാത്തതാണ്. ക്യൂബൻ വിപ്ലവത്തെ എതിർത്തു എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് നിരപരാധികളെയാണ് 'വർഗ്ഗശത്രുക്കൾ' എന്നു മുദ്രകുത്തി ഹവാനയിലെ ലാ കബാന ജയിലിൽ ചെ സ്വന്തം തോക്കുകൊണ്ട് വകവരുത്തിയത്.

അപ്പോൾ അവരുടെ കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിരിക്കുകയായിരുന്നു. ചെയുടെ രക്തദാഹം പൂണ്ട കണ്ണുകളെ നേരിടാനാകാതെ അവരുടെ തലകൾ താഴ്ന്നിരിക്കുകയായിരുന്നു.

"നീക്കം ചെയ്യപ്പെട്ട ഭരണകൂടത്തെക്കുറിച്ച് നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളും വധശിക്ഷക്കർഹനാണ്" എന്ന ചെയുടെ വികലമായ സിദ്ധാന്തം കാസ്ട്രോയുടെ കൊലയാളികൾ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കിക്കൊണ്ടിരുന്ന കാലം.

അഭിപ്രായസ്വാതന്ത്ര്യം കാസ്ട്രോയുടെ ക്യൂബയിൽ ക്രൂരമായ ഒരു തമാശ മാത്രമായിരുന്നു..!

തടവിലാക്കപ്പെട്ട ചെ ഗുവേര
എന്നാൽ ബൊളീവിയയിൽ വിപ്ലവം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചെ ഗുവേര എന്ന സിംഹം ആറുമാസത്തിനുള്ളിൽ ബൊളീവിയൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടതോടെയാണ് പൂച്ചയായി മാറിയത്.

"എന്നെ വെടിവെക്കരുത്. ഞാൻ ചെ ഗുവേരയാണ്. മരിച്ച ചെയേക്കാൾ ജീവനുള്ള എന്നെയായിരിക്കും നിങ്ങൾക്ക് കൂടുതൽ പ്രയോജനം" (Don't shoot me. I am Che Guevara and worth more to you alive than dead) എന്നായിരുന്നുവത്രേ സൈന്യത്തിനുമുന്നിൽ നിരുപാധികം കീഴടങ്ങുമ്പോൾ ആ 'മഹാവിപ്ലവകാരിയുടെ' വാക്കുകൾ!

വധശിക്ഷ നിരോധിക്കപ്പെട്ടിരുന്ന ബൊളീവിയയിൽ തന്നെ വിചാരണക്കുശേഷം തടവിലിടുമെന്നും അവിടെനിന്ന് എങ്ങനെയെങ്കിലും പുറത്തുചാടാമെന്നും ആയിരുന്നിരിക്കും പാവം ചെ വിചാരിച്ചത്. 1917-ൽ സാർ ചക്രവർത്തിയുടെ റഷ്യയിൽ ലെനിനും 1955-ൽ ബാറ്റിസ്റ്റയുടെ ക്യൂബയിൽ കാസ്ട്രോയും തടവിൽനിന്ന് രക്ഷപ്പെട്ടതുപോലെ!

എതിരാളികളുടെ സൗമനസ്യവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും എന്നും കമ്യൂണിസ്റ്റുകൾക്ക് വളമായിരുന്നു.

ചെയുടെ മൃതശരീരം ദർശനത്തിനു വെച്ചപ്പോൾ
എന്നാൽ ബൊളീവിയൻ പ്രസിഡന്റ് റെനേ ബാരിയന്റോസ് ദയ കാണിക്കാനുള്ള മൂഡിലായിരുന്നില്ല. കീഴടങ്ങി 24 മണിക്കൂറിനുള്ളിൽ ചെ ഗുവേരയെ സൈനികർ വെടിവെച്ചുകൊന്നു. ലാ കബാനയിൽ കുരുതികൊടുക്കപ്പെട്ട ആയിരക്കണക്കിന് ആത്മാക്കൾക്ക് നീതി ലഭ്യമായി.

ചെയുടെ സഞ്ചി പരിശോധിച്ച സൈന്യത്തിന് ഒരു സ്വർണഖനിയാണ് കയ്യിൽ വന്നത്. അദ്ദേഹത്തിന്റെ വിശദമായ ഡയറി, ബൊളീവിയയിലെ കമ്യൂണിസ്റ്റ് അനുഭാവികളുടെ മേൽവിലാസമടങ്ങിയ നോട്ടുബുക്ക്, രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനുള്ള കോഡുകൾ അടങ്ങിയ പുസ്തകം, അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങൾ എഴുതിവെച്ച പുസ്തകങ്ങൾ - ഇവയെല്ലാം അതിലുണ്ടായിരുന്നു, പിന്നീട് കഴിക്കാൻ കരുതിവെച്ച അഞ്ചു പുഴുങ്ങിയ മുട്ടകൾ ഉൾപ്പെടെ! ആ രേഖകളിൽ പേരുണ്ടായിരുന്നവരെയെല്ലാം ബൊളീവിയൻ ഭരണകൂടം ക്രൂരമായി വേട്ടയാടി.

കീഴടങ്ങുന്നതിനുമുമ്പ് ചെ ഗുവേര എന്തുകൊണ്ടീ പുസ്തകങ്ങൾ നശിപ്പിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒരു പക്ഷേ, ഇത്രയും വിലപ്പെട്ട വിവരങ്ങൾ സൈന്യത്തിന് നൽകിയാൽ തന്റെ ജീവൻ രക്ഷപ്പെടുത്താമെന്ന് പാവം വിപ്ലവകാരി വ്യാമോഹിച്ചുകാണും!

ലാൽ സലാം, ചെ ഗുവേര..!!