Showing posts with label കാവ്യം. Show all posts
Showing posts with label കാവ്യം. Show all posts

Thursday, June 13, 2024

ഉണ്ണിച്ചിരുതേവീചരിതം

മലയാളഭാഷയുടെ ഉത്ഭവകാലത്ത് രൂപപ്പെട്ട ഒരു ശൈലിയാണ് മണിപ്രവാളം. മുത്തുകളും രത്നങ്ങളും കോർത്ത ഒരു മാലപോലെ സംസ്കൃതവും ഭാഷാപദങ്ങളും ഇടകലർന്ന രചനാരീതിയായിരുന്നു ഇത്. ഈ വിഭാഗത്തിൽപ്പെടുന്ന 'ചന്ദ്രോത്സവം' എന്ന കൃതി മുൻപൊരിക്കൽ ഇവിടെ വിശകലനം ചെയ്തിരുന്നു. കേന്ദ്രവിഷയത്തിൽ സമാനത പുലർത്തുന്ന ഒരു കൃതിയാണ് ഇതും. പതിമ്മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം ഗദ്യവും പദ്യവും ഇടചേർന്ന ചമ്പു എന്ന സാഹിതീഗണത്തിൽപ്പെടുന്നു. അച്ചീചരിതം എന്ന വിഭാഗത്തിലെ അറിയപ്പെടുന്ന മണിപ്രവാളകൃതികളുടെ സവിശേഷതകളെല്ലാം ഒത്തുചേരുന്ന ഒരു ചമ്പുവാണിത്. ദേവദാസികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതും സ്ത്രീവർണ്ണനാപ്രധാനവുമായ ഈ കൃതി അക്കാലത്തെ കേരളീയസമൂഹത്തിന്റെ ചരിത്രത്തിനും പഠനത്തിനും ആവശ്യമായ വിലപ്പെട്ട രേഖകൾ നൽകുന്നു. ശബ്ദമാധുരിമയും അർത്ഥചാരുതയും ഒന്നുചേരുന്ന പദ്യങ്ങൾ ഇതിൽ സുലഭമാണ്. മൂന്നു പദ്യവും മുപ്പതു ഗദ്യവും ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ ഗദ്യമെന്നുദ്ദേശിക്കുന്നത് ദ്രാവിഡവൃത്തത്തിൽ രചിക്കപ്പെട്ട മനോഹരമായ കവിതകൾ തന്നെയാണ്. ഭാഷാകാവ്യങ്ങളെ ഗദ്യം എന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. സംസ്കൃതത്തിലായാലേ പദ്യമാവുകയുള്ളൂ എന്ന സൂചനയും ഇതു നൽകുന്നു. രചയിതാവ് ആരെന്നറിയാത്ത ഈ കൃതിയുടെ പൂർണ്ണരൂപം കണ്ടെത്തിയിട്ടുമില്ല. താളിയോലയിൽ അക്ഷരങ്ങൾ പൊടിഞ്ഞുപോയതിനാൽ ചില ഭാഗങ്ങളിൽ അർത്ഥം ഊഹിച്ചെടുക്കുകയും വേണം. മൂന്നു പതിറ്റാണ്ടുകാലം വിവിധ സർക്കാർ കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വിരമിച്ച സുന്ദരം ധനുവച്ചപുരമാണ് ഇതിന്റെ വ്യാഖ്യാതാവ്. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം 2021-ൽ നിര്യാതനായി. അനേകം കാവ്യങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചോകിരം (ശുകപുരം) എന്ന ബ്രാഹ്മണഗ്രാമത്തിലെ പൊയിലം എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന തോട്ടുവായിപ്പള്ളി എന്ന ഗൃഹത്തിലെ ഉണ്ണിച്ചിരുതേവി എന്ന ദേവദാസിയുടെ മഹിമാവിശേഷങ്ങളാണ് ഇതിലെ പരാമർശവിഷയം. ദേവദാസികളെ ചുറ്റിപ്പറ്റി കവികളും കലാകാരന്മാരും നിലനിന്നിരുന്നു. അതിലൊരാൾ തന്റെ യജമാനത്തിയെ സ്തുതിച്ചുകൊണ്ടു പാടുന്ന കാവ്യം ദേവേന്ദ്രൻ കേൾക്കാൻ ഇടവരികയും ആ സൗന്ദര്യധാമത്തെ തനിക്കുകൂടി കാണണമെന്ന ആവശ്യപ്രകാരം കവി ദേവരാജാവിനെ നായികാഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ കഥാതന്തു. ഉണ്ണിച്ചിരുതേവിയുടെ ഭവനത്തിനുപുറത്ത് കാത്തുകെട്ടിക്കിടക്കുന്ന ആരാധകവൃന്ദത്തിൽ സമൂഹത്തിന്റെ ഏറ്റവും ഉന്നതതലങ്ങളിൽ വിഹരിക്കുന്നവരെ കാണാം. അവരെല്ലാം സർവ്വഗർവ്വും അടക്കി ഏതുവിധേനയും അകത്തുകടക്കാൻ പറ്റുമോ എന്നുമാത്രം നോക്കി ഗതികെട്ടുനിൽക്കുന്നതിന്റെ പരിഹാസദ്യോതകമായ ഒരു ചിത്രം ഇതിലുണ്ട്. നായികയെക്കൂടാതെ ആ നാടും, സമൂഹവും, പരിസരങ്ങളുമെല്ലാം വിവരിച്ചിരിക്കുന്നതിനാലാണ് ഈ രചന സാഹിത്യത്തിനുപരിയായ ഒരു സ്ഥാനം നേടുന്നത്. ഗ്രാമത്തിലെ അങ്ങാടിവർണ്ണനയിൽ അടിമപ്പെണ്ണുങ്ങളുടേയും ദാസിമാരുടേയും 'ചന്തവർത്തമാനങ്ങൾ' കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അടിസ്ഥാനവർഗ്ഗത്തെ ചെറുതായെങ്കിലും ചിത്രീകരിക്കുകകൂടി ചെയ്യുന്നു.

ഈ കൃതിയുടെ അവതാരിക അക്കാലത്തെ സമൂഹത്തിന്റേയും കാവ്യത്തിലെ ഭാഷയുടേയും പ്രധാന സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നു. തമിഴിൽനിന്ന് മലയാളം പൂർണ്ണമായും വേർപിരിഞ്ഞ് സ്വതന്ത്രമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതു രചിക്കപ്പെട്ടിരിക്കുന്നത്. ഈ വേർപിരിവിനെ സാക്ഷ്യപ്പെടുത്തുന്നത് വ്യാകരണപരമായ ആറ് സവിശേഷതകളാണ് - അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിവ. ഈ പ്രത്യേകതകൾ വന്നതും വരാത്തതുമായ പദങ്ങൾ ഈ കാവ്യത്തിലുണ്ട്. പിൽക്കാലത്ത് വ്യഭിചാരം മാത്രമായിപ്പോയ ദേവദാസീസമ്പ്രദായത്തിന് അക്കാലത്തുണ്ടായിരുന്ന സ്വാധീനം ഇതിൽ വ്യക്തമാണ്. അന്നും വ്യഭിചാരം അതിന്റെ കാതൽ തന്നെയായിരുന്നുവെങ്കിലും കലാ-സാഹിത്യ പ്രോത്സാഹനവും നാടിന്റെ സാമൂഹ്യജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനവുമെല്ലാം ദേവദാസികൾക്ക് ഉന്നതമായ സ്ഥാനം ഉറപ്പുനൽകിയിരുന്നു. ആധുനികസദാചാരത്തിന്റെ ദർപ്പണത്തിൽ അക്കാലത്തെ ജനതയെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നത് വിവരക്കേട് തന്നെയായിരിക്കും. വേണാട്ടുരാജാക്കന്മാർ എഴുന്നെള്ളുമ്പോൾ ക്ഷേത്രങ്ങൾ തോറുമുള്ള ദേവദാസികൾ എതിരേവന്ന് അവരെ സ്വീകരിക്കണമെന്ന പതിവ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലം വരെ നിലനിന്നിരുന്നു എന്നുകൂടി ഓർക്കുക.

ഈ കാവ്യരൂപത്തിന്റെ സവിശേഷതകളെല്ലാംതന്നെ വ്യാഖ്യാതാവ് വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാച്യാർത്ഥം മാത്രമല്ല, വൃത്തം, അലങ്കാരം, മറ്റു കൽപ്പനകൾ അങ്ങനെയെല്ലാ കാര്യങ്ങളും ഉയർന്ന ഭാഷാവിദ്യാർത്ഥികൾക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ആസ്വദിക്കാവുന്ന നിലയിലാക്കിയിട്ടുണ്ട്. ചോകിരം ഗ്രാമത്തിലെ സോമയാജികളായ ബ്രാഹ്മണരേയും വള്ളുവനാട്ടിലെ സാമന്തരാജാക്കന്മാരേയും സ്തുതിക്കുന്ന ഗദ്യം (സംഖ്യ 6) പ്രത്യേകതയുള്ളതാണ്. ഒരേവരികൾ തന്നെ രണ്ടുതരത്തിൽ അർത്ഥമെടുത്താൽ ഇരുവിഭാഗങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് സൃഷ്ടി. പദപ്രയോഗരീതിയിലും അർത്ഥവൈജാത്യസൃഷ്ടിയിലും കവി കാണിക്കുന്ന വിരുത് അത്ഭുതകരം തന്നെയാണ്. ഉണ്ണിച്ചിരുതേവിയുടെ അംഗപ്രത്യംഗവർണ്ണന നടത്തുന്ന ഗദ്യം 18 ആണ് മറ്റൊന്ന്. ഓരോ അവയവവും സദൃശമായ രണ്ട് ഉപമാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ അതിൽ ഒന്നിനെ സ്വീകരിച്ചാൽ മറ്റേത് പിണങ്ങുമോ എന്ന സംശയമാണ് അതിലെ മർമ്മം. 'കടഞ്ഞെടുത്ത ശംഖാണ് കഴുത്തെന്നു പറഞ്ഞാൽ സ്വർണനാഴി കയർക്കുമല്ലോ'; 'മൃദുവായ താമരപ്പൂവെന്നു പറഞ്ഞാൽ പൂർണചന്ദ്രന് എന്നോട് പകയുണ്ടാവുകയില്ലേ'; അവളുടെ പുഞ്ചിരിയുടെ കാന്തിയെ നിലാവെന്നുപറഞ്ഞാൽ മുല്ലപ്പൂവ് കരയുകതന്നെ ചെയ്യും എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. ബിംബങ്ങളെല്ലാം മറ്റു രചനകളുമായി സാമ്യം പുലർത്തുന്നുവെങ്കിലും ഇത്തരം ചില പൊടിക്കൈകൾ മടുപ്പ് ഉളവാകുന്നത് തടയും. ദേവദാസിയുടെ വീടിനുമുന്നിൽ പാടുകിടക്കുന്ന കാമുകപ്പരിഷകളുടെ ചേഷ്ടാവർണ്ണനയിൽ ആക്ഷേപഹാസ്യമാണ് മുന്തിനിൽക്കുന്നത്. സ്വന്തം സ്വത്തെല്ലാം ഭാണ്ഡമാക്കിക്കെട്ടി നായികാഗൃഹത്തിൽ എത്തിയവർ അവിടെയുള്ള നായയെപ്പോലും അധികാരി എന്നുകരുതി അതിനുമുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്നു. സൂത്രത്തിൽ അകത്തുകടക്കാൻ ശ്രമിച്ചവർ ദ്വാരപാലകരുടെ അടിയേറ്റ് നെറ്റിയിലൂടെ രക്തമൊഴുകുന്നത് ഉണ്ണിച്ചിരുതേവി കല്പിച്ചുതന്ന കുങ്കുമം കൊണ്ട് കുറിതൊട്ടതാണെന്നു മേനി നടിക്കുന്നു.

അക്കാലത്തെ ചില രാഷ്ട്രീയസവിശേഷതകളും പ്രാദേശികവൈരങ്ങളും ഈ കൃതിയിൽ തല നീട്ടുന്നു. അതിർത്തിയെച്ചൊല്ലി സാമൂതിരിയും വള്ളുവനാടുമായുള്ള തർക്കം പന്നിയൂർ, ചോകിരം ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയായി പരിണമിക്കുന്നു. ഈ വിദ്വേഷം ഒരു പടികൂടി ഉയർന്ന് എതിരാളികളായ പന്നിയൂർ ഗ്രാമക്കാരെ 'സൂകരം' (പന്നി) എന്ന മൃഗവുമായി താരതമ്യം ചെയ്യുന്നതിലെത്തിനിൽക്കുന്നു. 'വിഫലസൂകര മഹാമുരിഷ കൈത്തടികളും' (ഗദ്യം 5) എന്ന പ്രയോഗവും 'മുഷ്‌കര സൂകരരെപ്പൊരുതേറനേ' (ഗദ്യം 6 - മുഷ്കരൻമാരായ പന്നികളോട് ശാപം വർഷിച്ചും കുസൃതി കാട്ടിയും കോപോജ്വലരായി പെരുമാറുന്നവർ) എന്ന് വള്ളുവനാട്ടിലെ ഭരണാധികാരികളെ സ്തുതിക്കുന്ന ഭാഗവും ഇതിനുദാഹരണമാണ്. സാമൂതിരി വെള്ളാട്ടിരിയെ പരാജയപ്പെടുത്തി വള്ളുവനാട് പിടിച്ചെടുത്ത് ചോകിരം ഗ്രാമം നശിപ്പിക്കുന്നത് പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർത്ഥത്തിലാണ്. കാവ്യത്തിന്റെ കാലഗണന നിർണ്ണയിക്കുന്നതിൽ സുപ്രധാനസൂചന നൽകുന്ന ഒരു ഭാഗമാണിത്.

സുന്ദരം ധനുവച്ചപുരത്തിന്റേത് അനുവാചകരുടെ ഹൃദയം കവരുന്ന അതീവസുന്ദരമായ ഒരു രചനാശൈലിയാണെന്ന് പറയാതെ വയ്യ. തന്റെ മുന്നിലിരിക്കുന്നത് സാഹിത്യവിദ്യാർത്ഥികളാണെന്ന മട്ടിൽ വളരെ സൂക്ഷ്മമായിത്തന്നെ നിരുക്തിയും അർത്ഥവും ചമൽക്കാരവുമൊക്കെ ഇഴതിരിച്ച് കാണിച്ചുതരുന്നു. ഗുരുശ്രേഷ്ഠനിൽനിന്ന് നേരിട്ട് ജ്ഞാനസമ്പാദനം നടത്തുന്ന ഒരു പ്രതീതി ഇതിലൂടെ വായനക്കാർക്ക് ലഭിക്കുന്നു. പലഭാഗങ്ങളിലും ഉണ്ണിയച്ചീചരിതവും മറ്റു സമാനകൃതികളുമായി താരതമ്യപഠനം നടത്തിക്കൊണ്ട് കാലികസാഹിത്യത്തിന്റെ സവിശേഷതകളും സമാനതകളും പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കാവ്യത്തിന്റെ അവസാനഭാഗങ്ങളിൽ അർത്ഥവിപുലീകരണവും ആശയപ്രതിപാദനവും ഒരു ചടങ്ങുമാത്രമായി മാറിപ്പോകുന്നുണ്ടോ എന്നു സംശയിക്കണം. തന്നെയുമല്ല, 'കോവൈചെങ്കനി വാമലരെൻറാൽ / കോപിക്കും നനു കോലപ്പകഴം' എന്ന നായികയുടെ അവയവ വർണ്ണന നടത്തുന്ന ഭാഗം (ഗദ്യം 18, പേജ് 86) വ്യാഖ്യാനിച്ചിരിക്കുന്നത് 'ഗോവയിലെ മാമ്പഴമാണ് (മൽഗോവ) ചുണ്ടുകളെന്നു പറഞ്ഞാൽ മനോഹരമായ പവിഴം എന്റെ നേർക്കു കോപിക്കും' എന്നാണ്. ഇത് ചരിത്രപരമായി ശരിയാകുമോ എന്നൊരു സന്ദേഹമുയർത്തുന്നു. പോർച്ചുഗീസുകാരുടെ വരവിനും രണ്ടുനൂറ്റാണ്ടിനുമുമ്പ് ഗോവയുൾപ്പെടുന്ന പ്രദേശം ആ പേരിലറിയപ്പെട്ടിരുന്നില്ല. മൽഗോവ മാമ്പഴം ഗോവയുടെ ഉല്പന്നവുമല്ല. മറ്റേതോ പഴമാണ് കവി ഉദ്ദേശിച്ചിരിക്കാൻ സാദ്ധ്യത കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Unnichiruthevee Charitham'
Author: Sundaram Dhanuvachapuram
Publisher: Kerala Bhasha Institute, 2014 (First published: 2005)
ISBN: 9788176386142
Pages: 121

Tuesday, July 18, 2023

പ്രരോദനം - വിവിധഭാവങ്ങളുടെ സംവാദവേദി

ഗഹനമായ സാഹിത്യകൃതികളിലേക്കും അന്താരാഷ്ട്ര സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങളാണ് സാനുമാഷിന്റെ കൃതികൾ. എത്ര കടുപ്പത്തിലുള്ള രചനയേയും ഏതുതരം വായനക്കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് സവിശേഷമായിത്തന്നെ അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല, ഒരു സാഹിത്യകാരന്റെ സംഭാവന അതിന്റെ സമഗ്രതയിൽ വരച്ചുകാട്ടുന്ന അനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. എം. കെ. സാനുവിന്റെ ഏറ്റവും നൂതന രചനകളിലൊന്നാണ് ഈ പുസ്തകം. മഹാകവി കുമാരനാശാന്റെ 'പ്രരോദനം' എന്ന ഖണ്ഡകാവ്യമാണ് ഇതിലെ ഇതിവൃത്തം. ആശാന്റെ കൃതികളിൽ പ്രരോദനം വേറിട്ടുനിൽക്കുന്നു. ഈ കാവ്യത്തിൽ കഥാഖ്യാനമില്ല. ഏ. ആർ. രാജരാജവർമ്മയുടെ അകാലനിര്യാണത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വിലാപകാവ്യം എന്ന നിലയിൽ കാവ്യത്തിന്റെ സമഗ്രതയിൽ ദുഃഖത്തിന്റേതായ കേന്ദ്രഭാവം കടലിൽ തിരകൾപോലെ വ്യാപിച്ചിരിക്കുന്നു. കാവ്യം പരിചയപ്പെടുത്തുന്നതോടൊപ്പം വിമർശനവും കലർത്തുക എന്ന ഇതിലെ ശൈലി ഏ. ആറിൽനിന്ന് പഠിച്ചെടുത്തതാണെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു.

മലയാളഭാഷയേയും സാഹിത്യത്തേയും നവീകരിക്കുക എന്ന പ്രക്രിയയിൽ ഏർപ്പെട്ടയാളാണ് കവിയും വിമർശകനുമായ ഏ. ആർ. രാജരാജവർമ്മ. സംസ്കൃതത്തിലെ വ്യാകരണകാരനായ പാണിനിയെ അനുസ്മരിച്ചുകൊണ്ട് മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയം രചിച്ച ഏ. ആറിനെ കേരളപാണിനി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുകുലരീതി അവസാനിപ്പിച്ച് സംസ്കൃതഭാഷ കലാലയങ്ങളിലൂടെ പഠിപ്പിക്കുവാൻ കോളേജ് പ്രൊഫസർ കൂടിയായ രാജരാജവർമ്മയുടെ ശ്രമങ്ങൾ വിജയം കണ്ടു. ഗുരുകുലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളെ നിലവാരമില്ലാത്തവർ എന്നൊക്കെ ആക്ഷേപിച്ചുവെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിനു പുറംതിരിഞ്ഞുനിന്ന എല്ലാ ഏച്ചുകെട്ടുകളും വൈകാതെ അപ്രത്യക്ഷമായി. ഏ. ആറിനോട് ആരംഭത്തിൽ ആശാന് വിപ്രതിപത്തിയാണ് തോന്നിയിരുന്നതെങ്കിലും പിന്നീടത് പരസ്പരബഹുമാനത്തിലും ഗാഢമായ സൗഹൃദത്തിലും ചെന്നെത്തി. കുലീനതയുടെ മടിത്തട്ടിൽ വളർന്നയാളാണെങ്കിലും രാജരാജവർമ്മ വ്യക്തിഗത മികവിനെ തിരിച്ചറിയുന്നതിലും ആദരിക്കുന്നതിലും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ 'ആംഗലസാമ്രാജ്യം' എന്ന സംസ്കൃതമഹാകാവ്യം വായിച്ചതോടെ ആശാനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നിശ്ശേഷം മാറിപ്പോയി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാളിദാസനുശേഷം ആദ്യമായാണ് ഒരു മഹാകാവ്യം വായിച്ചതെന്നുപോലും ആശാൻ പ്രസ്താവിക്കുന്നു. തുടർന്നാണ് രണ്ടു സാഹിത്യകാരന്മാരും നേരിട്ടിടപഴകുന്നത്. ദ്വിതീയാക്ഷരപ്രാസവിവാദം തലപൊക്കുന്നകാലത്ത് കേരളവർമ്മ വലിയകോയിത്തമ്പുരാനും അനുയായികളും പ്രാസത്തിനുവേണ്ടി നിലകൊണ്ടപ്പോൾ അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയായ ഏ. ആറും സുഹൃത്തുക്കളും അർത്ഥത്തെ വഴിയിൽ കളഞ്ഞുകൊണ്ട് പ്രാസം നിലനിർത്തുന്നത് തെറ്റാണെന്ന നിലപാടെടുത്തു. കൗതുകകരമെന്നുതന്നെ പറയട്ടെ, ഇവർ രണ്ടുപേരും സ്വന്തം കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസം ധാരാളമായി ഉപയോഗിച്ചിരുന്നവരാണ്. പ്രാസത്തിനല്ല, അർത്ഥത്തിനാണ് പ്രമുഖസ്ഥാനം എന്നു വ്യഞ്ജിപ്പിക്കുന്ന ആശാന്റെ
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ
"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണ ജലദോഷപ്പനിയായി തുടങ്ങി ക്രമേണ ടൈഫോയ്ഡ് ആയി പരിണമിച്ച ജ്വരമായിരുന്നു ഏ. ആറിന്റെ മരണഹേതു. 1918-ലെ കാലവർഷത്തിന്റെ  തുടക്കത്തിൽ സംഭവിച്ച ആ നിര്യാണത്തിൽ ദുഃഖിതനായ ആശാൻ പ്രിയപുത്രന്റെ നിര്യാണത്തിൽ കേരളഭൂമി വിലപിക്കുകയാണെന്ന ഉൽപ്രേക്ഷ ഉപയോഗിച്ചുകൊണ്ടാണ് തന്റെ കാവ്യം സമാരംഭിക്കുന്നത്. നാലുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട മാതുലൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചിതാഭസ്മധൂളികൾ ശ്‌മശാനത്തിൽ അദ്ദേഹത്തിന്റെ നിശ്ചലശരീരത്തെ സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു. ദേവതകളും സംസ്കൃതസാഹിത്യത്തിലെ കാളിദാസപ്രഭൃതികളടങ്ങുന്ന സാർവഭൗമൻമാരും ആകാശത്തിൽ അണിനിരക്കുന്നു. ചുടലക്കാട് അദ്ധ്യാത്മവിദ്യാലയമാണെന്ന സങ്കൽപ്പവും ഈ കാവ്യത്തിലേതാണ്. സംസ്കൃതഭാഷാപ്രയോഗങ്ങളും കാവ്യകലയിലെ കരവിരുതുകളും ആശാന്റെ ഇതരകാവ്യങ്ങളെ അപേക്ഷിച്ച് ഇതിൽ ഏറിനിൽക്കുന്നു. അതിനാൽ ആഴമേറിയ വായനയിലൂടെയല്ലാതെ ഇതിലെ പലഭാഗങ്ങളും ആസ്വദിക്കാനാവില്ല. 'നീരാളും ഘനവേണി' എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം. ഇതിന്റെ അർത്ഥം സാനുമാഷ് വിശദീകരിച്ചതിനുശേഷവും ഒരുവിധപ്പെട്ടവനൊക്കെ ജീവനുംകൊണ്ടോടും. മരണവാർത്ത അറിഞ്ഞ കർക്കിടകമാസത്തിലെ കനത്ത മഴയെ കേരളഭൂമിയുടെ കരച്ചിലായി രൂപകങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ് ശ്ലോകാർത്ഥം. കാവ്യത്തിന് ആശാൻ സമർപ്പണം രചിച്ചിരിക്കുന്നത് സംസ്കൃതശ്ലോകങ്ങളിലാണ്. വിദ്യാർഥിയായിരിക്കേ ചില സ്നേഹിതർക്കുള്ള കത്തുകൾ സംസ്കൃതപദ്യത്തിലായിരുന്നവല്ലോ ആശാൻ എഴുതിയിരുന്നത്. അവർ അതെന്തുചെയ്തിരുന്നോ എന്തോ! ചരിത്രത്തിൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മകൾ വായിച്ചിരുന്നിരിക്കാൻ സാദ്ധ്യതയില്ലാത്തതുപോലെ ഇതും.
 
നിരവധി ഭാവങ്ങളും വികാരങ്ങളും വരിവരിയായി അരങ്ങിലെത്തി ആദരാഞ്ജലികളർപ്പിച്ച് മടങ്ങിപ്പോകുന്ന ചേതോഹരമായ രംഗം നമുക്കിതിൽ കാണാം. അതിന്റെ തിരശീല ഗ്രന്ഥകാരൻ നമുക്കായി മാറ്റിത്തരുകയാണ്. ശോകത്തിന്റെ, അനുശോചനത്തിന്റെ, ഭയത്തിന്റെ, അമർഷത്തിന്റെ വിസ്മയത്തിന്റെ, ചിന്തയുടെയെല്ലാം ഭാവങ്ങൾ അവിടെ തിരക്കുകൂട്ടുന്നു. തോമസ് മാത്യുവിന്റെ അവതാരിക പുസ്തകത്തിനൊരലങ്കാരം തന്നെയാണ്. കൃതിയുടെ അവസാനം 'ഈ വഴി ഇവിടെ അവസാനിക്കുന്നു എന്നല്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ തീർന്നു, നിങ്ങൾക്ക് മുന്നോട്ടുപോകാം' എന്നാണ് സാനുമാഷിന്റെ ഓരോ പുസ്തകവും പറയാതെ പറയുന്നത് എന്ന ഭാവന ഹൃദ്യമായിരുന്നു. കാവ്യത്തിൽനിന്ന് ഒട്ടേറെ ഉദ്ധരണികൾ അനിവാര്യമായും ചേർത്തിട്ടുണ്ട്. അതിലൊരെണ്ണം എടുത്തെഴുതി ഈ ലേഖനം അവസാനിപ്പിക്കാം. സ്നേഹഗായകൻ എന്ന വിശേഷണം ആശാന് ചാർത്തിക്കിട്ടിയതിന്റെ കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ല.

ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
   കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
   റാവൃത്തി ചത്തീടുവിൻ
(ശ്ലോകം 49)

(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prarodanam - Vividha Bhavangalude Samvadavedi' 
Author: M K Sanu
Publisher: Mathrubhumi Books, 2022
ISBN: 9789355495983
Pages: 102
 

Monday, January 30, 2023

മഹാകവി കുമാരനാശാൻ

ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.

ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
 
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
 
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
 
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,

എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?

മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521
 
 

Thursday, December 22, 2022

ചന്ദ്രോത്സവം

കേരളത്തിൽ പോർച്ചുഗീസുകാർ വന്നെത്തിയ 15, 16 ശതകങ്ങൾ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക-സാഹിത്യപരമായും വളരെ പ്രധാനപ്പെട്ടതാണ്. കേരളീയസമൂഹം സാന്മാർഗ്ഗികമായി അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയത് ഈ ഘട്ടത്തിലാണ്. രേഖപ്പെട്ട ചരിത്രം നമ്പൂതിരി സമുദായത്തിനുമാത്രമേ ഉള്ളൂവെന്നതിനാൽ ഈ പരാമർശം കൃത്യമായി പറഞ്ഞാൽ അവരെ മാത്രമേ ബാധിക്കുന്നുള്ളൂ. അവർക്കു വഴങ്ങിനിന്നിരുന്ന സമുദായങ്ങളിലെ സ്ത്രീകളെയാണ് ഇതിനുപയോഗിച്ചിരുന്നത് എന്നതിനാൽ ആ സമുദായങ്ങളും ചിത്രത്തിൽ വരുന്നു. അതിലും താഴ്ന്ന ജാതിക്കാർ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നുപോലും നമുക്കറിയില്ല. ലഭ്യമായ സാഹിത്യരേഖകൾ നോക്കിയാൽ നമ്പൂതിരി ജന്മിമാരുടെ പുളപ്പിന്റെ കാലമായിരുന്നു അത് എന്നത് നിസ്സംശയമാണ്. വേശ്യാവൃത്തി കുലീനവും നമ്പൂതിരിമാരല്ലാത്ത സ്ത്രീകൾ കൈക്കൊള്ളേണ്ടതുമായ ഒരു തൊഴിലാണെന്നുമാണ് ഈ കൃതികൾ നല്കാൻ ശ്രമിച്ച ഗുണപാഠം. നാടുവാഴികളും ആ സ്ത്രീകളുടെ ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പണ്ഡിതരായ ബ്രാഹ്മണരും കവിശ്രേഷ്ഠരും വേശ്യാപ്രശംസകൾ നടത്തി കാലം കഴിച്ചിരുന്നു. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനം നേടുകയും പരിപൂർണ്ണസ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു. അത്തരമൊരു കൃതിയാണ് ചന്ദ്രോത്സവം. സംസ്കൃതവും മലയാളവും ഇടകലർന്ന മണിപ്രവാളത്തിലാണ് പതിനാറാം നൂറ്റാണ്ടിൽ ഇതിന്റെ രചന. സംസ്കൃതത്തിന്റെ വിലങ്ങുകൾ പൊട്ടിച്ച് പുറത്തുചാടാൻ വെമ്പുന്ന മലയാളഭാഷയുടെ അന്തശ്ചേതന ഇതിൽ കാണാം. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഭാഷയുടെ ജാതകം കണ്ടെത്തിയ ആധുനികപണ്ഡിതൻ. ആ പരിശ്രമം അദ്ദേഹത്തെ ഒരു ചരിത്രകാരൻ കൂടിയാക്കിത്തീർത്തു. നൂറ്റാണ്ടുയുദ്ധം പോലുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ തെറ്റാണെന്ന് ഇന്ന് ചരിത്രകാരന്മാർ കരുതുന്നുവെങ്കിലും പ്രാചീന മലയാളകൃതികളെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതിൽ കുഞ്ഞൻ പിള്ളയുടെ സംഭാവന നിസ്തുലമാണ്.

ദേവദാസിമാരിൽ പ്രമുഖയായ മേദിനീവെണ്ണിലാവ് ആ വർഗ്ഗത്തിന്റെ കുലദേവതയായ ചന്ദ്രദേവന്റെ പ്രീതിക്കായി നടത്തുന്ന ചന്ദ്രോത്സവം എന്ന ചടങ്ങിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വിവരണമാണ് ഈ കൃതി. മേദിനീവെണ്ണിലാവ് (moonlight on earth) ആ സ്ത്രീയുടെ യഥാർത്ഥ നാമമാകാൻ സാദ്ധ്യതയില്ല. മാരചേമന്തിക (cupid's flower), മാനവീമേനക (nymph among women)എന്നിങ്ങനെ മറ്റു ദേവദാസിമാരെ വിശേഷിപ്പിക്കുന്നതുകൊണ്ട് അത് ആരാധകവൃന്ദം അവർക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന ഓമനപ്പേരാകാനാണ് വഴി. ചന്ദ്രദേവന്റെ തോഴിയായ ചന്ദ്രിക ശാപം മൂലം ഭൂമിയിൽ ജന്മമെടുത്തതാണ് മേദിനീവെണ്ണിലാവ്. നിലാവിന്റെ കണികകളെ ഗർഭത്തിൽ വഹിച്ചതുപോലെ ജനിച്ച പെൺകുട്ടിയെ ഭൂമിയിലെ വെണ്ണിലാവെന്നല്ലാതെ എന്തു വിളിക്കും? പ്രായമെത്തിയതോടെ കുലത്തൊഴിലിലേക്കുതിരിഞ്ഞ അവൾ കേരളത്തിലെ പ്രമുഖദേവദാസികളേയും ബ്രാഹ്മണ-നാടുവാഴികളേയും ക്ഷണിച്ചുനടത്തുന്ന ചന്ദ്രോത്സവവും അതിൽ പങ്കെടുക്കുന്ന സൗന്ദര്യധാമങ്ങളുടെ അംഗപ്രത്യംഗവർണ്ണനയും നാട്ടുപ്രമുഖരുടെ ലീലാവിലാസങ്ങളുമാണ് ഇതിലുള്ളത്. അക്കാലത്തെ ഒരു rave party എന്നതിൽക്കവിഞ്ഞ സാമൂഹ്യ-മതപരമായ പ്രാധാന്യമൊന്നും ഈ ചടങ്ങിനില്ല. സമൂഹത്തിൽ ദേവദാസിമാരുടെ ഉന്നതസ്ഥാനത്തിന് ഒരു അടിക്കുറിപ്പെന്ന മട്ടിൽ തൃശൂരിനടുത്തുള്ള ചിറ്റിലപ്പള്ളിയിൽ ബ്രാഹ്മണശ്രേഷ്ഠനായ വരകപ്പള്ളി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെ സമ്പന്നസവർണ്ണ സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം 'മാന്യത' എന്നു നമ്മളെണ്ണുന്ന പെരുമാറ്റം പോലും കാലാനുസൃതം മാറുന്ന ഒന്നാണെന്നും ഈ കൃതി കാട്ടിത്തരുന്നു. സാന്മാർഗിക അധഃപതനത്തിന്റെ നെല്ലിപ്പലകയെന്ന് ഇളംകുളം ചൂണ്ടിക്കാട്ടുന്ന ലൈംഗിക അരാജകത്വം ഇപ്പോഴത്തെ വോക്ക് (woke) ആക്ടിവിസ്റ്റുകളുടെ നിരന്തരപ്രവർത്തനം നിമിത്തം ഭാവിയിൽ ഇതുപോലെയോ കൂടുതൽ തീവ്രമായോ തിരികെയെത്താനുള്ള സാദ്ധ്യതയും വിദൂരമല്ല. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് പാതിരാത്രിയിലും ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യം വേണമെന്ന നിലവിളികൾ ഈ തന്ത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായി നോക്കിയാൽ സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും അതിന്റെ സമ്പൂർണ്ണതയിലെത്തിയത് ദേവദാസികളിലാണെന്നു കാണാം. മലയാളഭാഷയുടെ വികാസവും ഈ കൃതിയിൽ ദർശിക്കാം. നവീനഭാഷാകൃതി എന്നാണ് കവി 'ചന്ദ്രോത്സവ'ത്തെ വിശേഷിപ്പിക്കുന്നത് - ലോകത്തിൽ അതുല്യമെന്നും! പേരറിയാത്ത അയാൾ ആത്മവിശ്വാസത്തിലും സമ്പൂർണത നേടിയിരുന്നിരിക്കാം. ഇന്നും നിലവിലുള്ള പെരുവനം, ചോകിരം (ചൊവ്വര) ഗ്രാമക്കാരും വേദപണ്ഡിതരുമായ നമ്പൂതിരിമാർ ചന്ദ്രോത്സവത്തിൽ ആദ്യന്തം പങ്കെടുക്കുന്നതായി കാണുന്നു. വേദങ്ങൾ മുഴുവൻ കുടിച്ചുവറ്റിച്ചവരാണെങ്കിലും വേശ്യാഗൃഹങ്ങളിലാണ് താമസമെന്ന് ഇളംകുളം രോഷത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചരിച്ചിരുന്ന 'അഷ്‌റഫി' എന്ന പേർഷ്യൻ സ്വർണ്ണനാണയത്തെ 'അശറവി' എന്ന പേരിൽ പരാമർശിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.

നാമിന്നു ശിരസ്സിലേറ്റുന്ന സദാചാരനീതികളെ ചന്ദ്രോത്സവകാരൻ തരിമ്പും വിലമതിക്കുന്നില്ല. 'നീർക്കുമിള പോലെ വളരിന്റ ദേഹം / പൊയ്‌പോകിലാകാ പഴുതേ വധൂനാം' (III - 72) എന്ന ശ്ലോകം സ്ത്രീകളെ ഉപദേശിക്കുന്നത് 'നീർക്കുമിള പോലെ വളർന്ന് അല്പകാലം മാത്രം ശേഷിക്കുന്ന ദേഹം പാഴാക്കിക്കളയാൻ പാടില്ല' എന്നാണ്. മാത്രവുമല്ല,

വേശാംഗനാവൃത്തിരിയം വിശുദ്ധാ
വിരാജതേ സംപ്രതി കേരളേഷു
വായ്‌ക്കിന്റ സൽക്കർമ്മ സഹസ്രസിക്തം
ഭാഗ്യം തസ്യോഃ പരമാർത്ഥസാരം (III - 76)

'വേശ്യാത്തൊഴിൽ ഇപ്പോൾ കേരളത്തിൽ തഴച്ചുവളരുന്നു. പലപ്രകാരത്തിലുള്ള പുണ്യകർമ്മങ്ങൾ കൊണ്ടു സിദ്ധിക്കാവുന്ന മഹാഭാഗ്യമാണ് അത്' എന്നാണ് മറ്റൊരുപദേശം. ദേവദാസികൾ മനുഷ്യവിഭവവികസനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. പെൺകുട്ടികൾ ജനിക്കുന്നത് മഹാഭാഗ്യമായി അവർ എണ്ണി. കഴിയുന്നതും നേരത്തേ അവരെ തൊഴിലിൽ പ്രവേശിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. 'ധാത്രീകരാംബുജധൃതാ കമനീയലീലാ..' എന്നു തുടങ്ങുന്ന ശ്ലോകം (II - 34) ഒരു ശിശുവിനെയാണോ വർണ്ണിക്കുന്നതെന്ന് നാം സംശയിച്ചുപോകും. 'ഭാവിയിൽ കാമലീലയിൽ പാടവം സമ്പാദിക്കുന്നതിനുവേണ്ടി തേടുന്ന ഒരു ചെറിയ പരിശീലനമെന്നപോലെ കമനീയലീലയായ മേദിനീവെണ്ണിലാവ് ആയയുടെ കയ്യിലിരുന്ന് കൈകാലുകൾ എല്ലായ്പ്പോഴും കുടഞ്ഞുകൊണ്ടിരുന്നു' എന്നാണതിന്റെ അർത്ഥം. 'നാലഞ്ചുപത്തു ദിവസേഷു..' എന്ന ശ്ലോകം (II - 41) പറയുന്നത് 'ജനിച്ച് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പേ യുവാക്കന്മാരുടെ നേത്രങ്ങൾക്ക് അവൾ ഭ്രമം ഉണ്ടാക്കി' എന്നാണ്!

ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനശൈലി സഭ്യതയുടെ അതിർവരമ്പുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ളതായതിനാൽ ചില ഭാഗങ്ങളിൽ ശ്ലോകത്തിന്റെ മുഴുവനായ അർത്ഥം ഗ്രഹിക്കാൻ വായനക്കാർ ബുദ്ധിമുട്ടും. എങ്കിലും അതിന്റെ ഫലമായി ജനസാമാന്യത്തിന്റെ മുന്നിൽ സങ്കോചമില്ലാതെ ഒരു മണിപ്രവാളകൃതി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ഗൗരവക്കാരനായ ഒരു കോളേജ് അദ്ധ്യാപകൻ എന്ന പ്രതിച്ഛായയെ മറികടന്ന് നർമ്മരസം തുളുമ്പുന്ന നിരവധി നിരീക്ഷണങ്ങൾ അദ്ദേഹം ഈ കൃതിയിൽ നടത്തുന്നു. 'അറിവുടയ ജരൽപ്രവ്രാജികാഭിഃ സമേതാ..' എന്നാരംഭിക്കുന്ന ശ്ലോകം എടുക്കുക. 'അറിവുള്ള വൃദ്ധസന്യാസിനികളോടു ചേർന്ന് പെൺകുട്ടി ജനിക്കാൻ കർമ്മങ്ങൾ ചെയ്യുന്നു' എന്നാണ് വാച്യാർത്ഥം. വൃദ്ധസന്യാസിനികൾ എന്നുദ്ദേശിക്കുന്നത് 'പെൻഷൻ പറ്റിയ ദേവദാസികളായിരിക്കണം' എന്നാണ് ഇളംകുളം ഊഹിക്കുന്നത്. മറ്റൊന്ന് 'ഭൂലോകപാലസഹിതാ വിജഹാരബാലാ / നാനാവിധാസു രതിതന്ത്രപരമ്പരാസു..' (II - 103) എന്ന ശ്ലോകം. കെട്ടുകല്യാണം കഴിഞ്ഞ അന്നുതന്നെ ആഘോഷങ്ങൾ അവസാനിച്ചപ്പോൾ 'അവിടെ കൂട്ടംകൂടി നിന്നിരുന്ന മഹാജനങ്ങളിൽനിന്ന് രാജാക്കന്മാരെയെല്ലാം അവൾ അകത്തേക്കുവിളിച്ചു' എന്ന് അർത്ഥം. ശ്ലോകവുമായി തട്ടിച്ചുനോക്കിയാൽ സെൻസർ ചെയ്ത അർത്ഥമാണിതെന്നു കാണാൻ കഴിയും.  അതിനുപുറമേ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'മറ്റുള്ളവരുടെ കാര്യം പറയുന്നില്ല. പിറകേ അവരേയും വിളിച്ചിരിക്കാം'. 'ഇതരജനമശേഷം മേദിനീചന്ദ്രികേ നീ / ജയ ജയ! പുനരിത്ഥം വാദിഷു പ്രീതിപൂർവം' എന്ന ഭാഗം വ്യാഖ്യാനിക്കുന്നത് 'പാടാനും കവിതയുണ്ടാക്കാനും അറിഞ്ഞുകൂടാത്തവർ സന്തോഷംകൊണ്ടു മതിമറന്ന് ചിയേഴ്‌സ് വിളിച്ചുകൊണ്ടിരിക്കവേ' എന്നാണ്.

ഇതുപോലൊരാവശ്യത്തിനുവേണ്ടി രചിച്ചതാണെങ്കിലും ആ കൂരിരുട്ടിലും ഏതാനും ചില പ്രകാശസ്രോതസ്സുകൾ കാണാം. 'കളത്രദ്വയമഖിലജനാനാമാത്മതാപായ നൂനം' (രണ്ടു ഭാര്യമാർ ആർക്കും മനോവേദനയുണ്ടാക്കുന്നു) എന്നും ചന്ദ്രോത്സവകാരൻ മനസ്സിലാക്കുന്നു. ഈ കൃതിയിൽ പ്രകടമായും കാണപ്പെടുന്ന അതിശയോക്തി വ്യാഖ്യാനകാരൻ വേണ്ടത്ര കണക്കിലെടുക്കാതെ 'സർവത്ര കുഴപ്പമായിരുന്നു' എന്നു വാദിക്കുന്നത് സൂക്ഷ്മതക്കുറവാണ്. എന്നാലും സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിരുന്ന ധാർമികച്യുതി ഒരു യാഥാർഥ്യം തന്നെയായിരുന്നു. വ്യാപകമായ അസാന്മാർഗികത മറ്റു സമുദായങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയ ഘട്ടത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ രംഗപ്രവേശം. മണിപ്രവാളകാവ്യങ്ങൾ ഉരുവിട്ടുകൊണ്ടുനടക്കുകയല്ല ജീവിതലക്ഷ്യമെന്നൊരു തോന്നൽ നമ്പൂതിരിമാരിൽപ്പോലും ഉളവാക്കാൻ അദ്ദേഹത്തിനായി. അഗാധമായ നാശഗർത്തത്തിൽ പതിക്കാൻ പോയ കേരളസമുദായത്തെ രക്ഷിച്ച ആ മാന്ത്രികശക്തി അത്ഭുതാവഹമാണെന്ന് ഇളംകുളം രേഖപ്പെടുത്തുന്നു.

അല്പം പുച്ഛം കലർന്ന പരിഹാസമാണ് ഇളംകുളം കൃതിയിലുടനീളം പുലർത്തുന്നത്. ദേവദാസികളുടെ ചൊല്പടിയിലും രക്ഷാകർത്തൃത്വത്തിലും കഴിഞ്ഞിരുന്ന അജ്ഞാതനായ ഒരു കവിയാണല്ലോ ഇതിന്റെ നിർമാതാവ്. സർവ്വകലാശാലകൾ ഉണ്ടാകുന്നതിനും അതിൽ പ്രൊഫസർമാർക്ക് ജോലി ലഭിക്കുന്നതിനുംമുമ്പ് പണ്ഡിതരേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചിരുന്നത് സമൂഹത്തിലെ ധനികർ മാത്രമായിരുന്നു. ഒരുപക്ഷേ ഇളംകുളം അന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇതിലെ പ്രതിപാദ്യവിഷയത്തെ പ്രശംസിച്ചും പ്രകീർത്തിച്ചും എഴുതുമായിരുന്നേനെ. ദേവദാസി എന്നതിനുപകരം ഒട്ടുമിക്കയിടങ്ങളിലും വേശ്യ എന്നാണദ്ദേഹം ഉപയോഗിക്കുന്നത്. ഇതൊരല്പം ക്രൂരമാണെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും വൈശികതന്ത്രം എന്ന മറ്റൊരു മണിപ്രവാളകൃതിയിൽ മുതിർന്ന ഒരു ഗണികസ്ത്രീ ഇളമുറക്കാരിക്ക് നൽകുന്ന ഉപദേശം വായിക്കുമ്പോൾ. അതിങ്ങനെ:
 
താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ
     
ശ്ലോകങ്ങളുടെ പൂർണ്ണമായ അർത്ഥം ചിലയിടങ്ങളിൽ നൽകാത്തതുമൂലം ഒരുവിധം നല്ല ഭാഷാവ്യുല്പത്തി ഉള്ളവർക്കേ ഇതു മുഴുവനായി ആസ്വദിക്കാനാവൂ. കൃതിക്ക് നൽകിയിരിക്കുന്ന മുഖവുര തീരെ ഹൃസ്വവും ആഖ്യാനവിഷയം വിശദീകരിക്കാത്തതുമാണ്. ശ്ലോകങ്ങൾ വായിച്ച് അർത്ഥം ഗ്രഹിച്ചുവേണം വായനക്കാർ പ്രതിപാദ്യവിഷയം മനസ്സിലാക്കേണ്ടത്. നിരവധി നല്ല പദ്യങ്ങൾ ഇതിൽ കാണാം, ഒപ്പം തന്നെ കൗതുകമാർന്നതും. രണ്ടാംഭാഗത്തിലെ 104 മുതൽ 109 വരെയുള്ള ശ്ലോകങ്ങളിൽ ആറ് ഋതുക്കളിലും ദേവദാസികൾ എങ്ങനെ തങ്ങളുടെ തൊഴിലിൽ ഏർപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഭാഗം അത്തരത്തിൽ ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Chandrothsavam'
Interpreter: Elamkulam P. N. Kunjan Pillai
Publisher: SPCS, 2016 (First published 1962)
ISBN: 978000030632
Pages: 176
 
 

Tuesday, November 1, 2022

മൃത്യുഞ്ജയം കാവ്യജീവിതം

മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്നും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Mruthyunjayam Kavyajeevitham'
Author: M K Sanu
Publisher: National Book Stall, 1996
ISBN: Nil
Pages: 192