Showing posts with label മാപ്പിള ലഹള. Show all posts
Showing posts with label മാപ്പിള ലഹള. Show all posts

Saturday, March 28, 2026

മലബാർ കലാപം - സാംസ്കാരികമാനങ്ങൾ

1930-ലെ ഉപ്പുസത്യാഗ്രഹം, 1942-ലെ ക്വിറ്റ് ഇന്ത്യ എന്നിവയൊക്കെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. അവ അങ്ങനെ തന്നെയാണെന്നതിൽ ദേശസ്നേഹികളായ ഒരു വിഭാഗത്തിനും എതിരഭിപ്രായങ്ങളില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം പലവിധ സമ്മർദ്ദങ്ങൾക്ക് വിധേയമായി പലതരം സമരാഭാസങ്ങളും ചരിത്രത്തിന്റെ താളുകളിൽ കുത്തിത്തിരുകിയിട്ടുണ്ട്. അതിലൊന്നാണ് 1921-ലെ മാപ്പിള ലഹളയെന്ന വർഗ്ഗീയ കലാപവും മദ്ധ്യകാലങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിന്ദു വംശഹത്യയും. തെരഞ്ഞെടുപ്പുരംഗത്ത് മുസ്ലിം ലീഗിന്റെ വോട്ടുബാങ്കിനെ ആശ്രയിക്കാതിരുന്ന കാലത്തോളം കോൺഗ്രസ്സിന് ഇതൊരു പിന്തിരിപ്പൻ ലഹള മാത്രമായിരുന്നു. ലഹളയുടെ 25-ാം വാർഷികവേളയിൽ കലാപത്തെ പ്രകീർത്തിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയ ലേഖനത്തിന്റെ പേരിൽ 'ദേശാഭിമാനി'യുടെ പ്രസിദ്ധീകരണം പോലും നിർത്തിവെപ്പിച്ചതാണ് 1946-ൽ മദ്രാസിലെ കോൺഗ്രസ്സ് സർക്കാർ. എന്നാൽ പിന്നീട് കഥ മാറി. ലഹള സ്വാതന്ത്ര്യസമരമായി; കൊള്ളയും കൊലയും ബലാത്സംഗവുമൊക്കെ നടത്തിയവർ സ്വാതന്ത്ര്യസമരസേനാനികളായി, നികുതിപ്പണം കൊണ്ടുള്ള പെൻഷൻ പോലും വാങ്ങി. കമ്യൂണിസ്റ്റ് പാർട്ടി തുടക്കം മുതലേ ദ്വിരാഷ്ട്രവാദത്തെ അംഗീകരിച്ചിരുന്നതിനാൽ ലഹളയെ അനുകൂലിക്കാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ജനകീയമുന്നേറ്റങ്ങൾ തോക്കിൻകുഴലിലൂടെയാവണം എന്ന വിപ്ലവചിന്താഗതി ഈ നിലപാടിനെ ശക്തിപ്പെടുത്തുകയും ചെയ്തു. സാഹിത്യപ്രവർത്തകസഹകരണസംഘം എന്ന തുറന്നതും പശ്ചാത്താപരഹിതവുമായ ഇടതുപക്ഷവീക്ഷണം പുലർത്തുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച ഈ കൃതി കലാപത്തെ കേന്ദ്രമാക്കിയുള്ള സിനിമ, നാടകം, പാട്ടുകൾ, നോവൽ, വാമൊഴി എന്നിങ്ങനെയുള്ള സാംസ്കാരിക വ്യവഹാരങ്ങൾ വിശകലനം ചെയ്യുന്നു. പത്തു ലേഖനങ്ങളുടെ സമാഹാരമായ ഈ കൃതിയുടെ സമ്പാദകൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. കെ. എം. അനിൽ ആണ്. മറ്റുനേകം കൃതികളുടെ കർത്താവുകൂടിയാണ് അദ്ദേഹം. 
 
ഈ കൃതിയുടെ എഡിറ്ററും ലേഖകനുമായ കെ. എം. അനിൽ ഒരു ആമുഖവും, പുസ്തകാന്ത്യത്തിൽ ഒരു ഉപസംഹാരവും രചിച്ചിട്ടുണ്ട്. ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പക്ഷപാതിയാണ് താനെന്ന് ഈ രണ്ട് അദ്ധ്യായങ്ങളിലൂടെ അദ്ദേഹം തമ്പേറടിച്ച് വിളിച്ചു പറയുന്നുണ്ട്. ദേശീയത എന്നത് 'ജടിലോക്തി'യാണെന്നും വാസ്തവത്തിൽ അതിനകത്ത് ചില സാമൂഹ്യഗണങ്ങളുടെ താല്പര്യങ്ങൾക്ക് മാത്രമാണ് മേൽക്കൈ ലഭിക്കുന്നത് എന്നത് ഈയടുത്തകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ടത്രേ. ദേശീയത കമ്മ്യൂണിസത്തിന് അലർജിയാണ് പണ്ടുമുതലേ. വർഗ്ഗതാല്പര്യങ്ങൾക്കപ്പുറമായി തൊഴിലാളിക്ക് ദേശത്തിന്റെ താല്പര്യങ്ങളെ എങ്ങനെ സ്വാംശീകരിക്കാനാകുമെന്ന് പരമാചാര്യനായ മാർക്സിനുപോലും മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ട് അണികളും അതിനെ അന്ധമായി പിന്തുടർന്നു. മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്ന ബൈബിൾ വചനത്തിന്റെ പ്രസക്തി അതിയാന്ത്രിക ഭൗതികവാദികൾക്ക് ഇന്നും വ്യക്തമായി പിടികിട്ടിയിട്ടില്ലല്ലോ. പുസ്തകത്തിലെ പരാമർശവിഷയം വ്യക്തിഗതമായി നിറം പിടിപ്പിക്കപ്പെട്ടതാണെന്നതിന്റെ ഒരു സൂചന അനിൽ ഉപസംഹാരത്തിൽ നൽകുന്നു. സമൂഹം നിർമ്മിക്കുന്ന കഥകൾക്ക് സത്യവുമായല്ല പലപ്പോഴും ബന്ധം; മറിച്ച് 'സ്വത്വബോധവുമായാണ്' എന്ന മുന്നറിയിപ്പ് അതിന്റെ സൂചനയായേ കാണാനാകൂ. ഇതിന്റെ തുടർച്ചയെന്നോണം ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങൾക്കും വഴിമരുന്നിട്ടത് മാപ്പിള ലഹളയായിരുന്നുവെന്നുകൂടി അദ്ദേഹം വാദിക്കുന്നു. കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള ഐക്യം, ഭൂമിയുടെ പുനർവിതരണം എന്നിവക്കൊക്കെ അടിസ്ഥാനമായി വർത്തിച്ചത് മലബാർ കലാപമാണെന്ന് ഈ കൃതി വിലയിരുത്തുന്നു.
 
ലഹളയെക്കുറിച്ചുള്ള സാംസ്കാരിക ആഖ്യാനങ്ങളിൽ അതിനെ എങ്ങനെയാണ് വിലയിരുത്തിയതെന്നാണ് എല്ലാ അദ്ധ്യായങ്ങളും പ്രതിപാദിക്കുന്നത്. കലാപത്തിനനുകൂലമായ ഏകപക്ഷീയ ആഖ്യാനങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. പുസ്തകം പ്രസിദ്ധീകരിച്ച ഇടതുഗവേഷകരുടെ ആശയങ്ങൾ എന്തുതന്നെയായിരുന്നാലും പ്രാദേശിക ഉറവിടങ്ങൾ മതപരമായ പ്രചോദനങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ദേശീയതാനന്തരകാലഘട്ടത്തെക്കുറിച്ചും മതങ്ങൾക്കപ്പുറം വർഗ്ഗബോധം ജനങ്ങളിൽ വളരേണ്ടതിനെക്കുറിച്ചും ഇടതുലേഖകർ വാചാലരാകുമ്പോൾ മുസ്ലീം ലേഖകർ പോകുന്ന വഴി കൗതുകകരമാണ്. മതപണ്ഡിതർ എന്തുകൊണ്ട് കൊളോണിയൽ ശക്തികൾക്കെതിരെ തിരിഞ്ഞു എന്ന് ബഷീർ ചുങ്കത്തറ വിശദീകരിക്കുന്നതിങ്ങനെ: "അനീതിക്കും തിന്മകൾക്കുമെതിരെ പൊരുതേണ്ടത് ഓരോ മുസൽമാന്റെയും വിശ്വാസപരമായ കടമയായതിനാൽ തങ്ങളുടെ കാലത്തെ വലിയ അനീതിയായ വിദേശശക്തികളുടെ ആക്രമണങ്ങൾക്കെതിരെ നാടിനുവേണ്ടി യുദ്ധം ചെയ്യുക എന്നത് ദൈവപ്രീതി കിട്ടുന്ന കാര്യമാണെന്ന് അവർ ഉൽബോധിപ്പിച്ചു" (പേജ് 39). വിശ്വാസം വിട്ടൊരു കളിയില്ലെന്നർത്ഥം! കലാപത്തിന്റെ സ്ത്രീ ആഖ്യാനങ്ങളെക്കുറിച്ച് ഷംഷാദ് ഹുസൈൻ വിവരിക്കുന്നുണ്ട്. കളത്തിൽ മമ്മദിന്റെ അറസ്റ്റ് തടയാൻ സ്ത്രീകൾ ശ്രമിച്ചപ്പോൾ 'ഏതാണ്ടെല്ലാ മാപ്പിളസ്ത്രീകളും മുഖം പ്രത്യേക രീതിയിൽ മറച്ച് സ്ഥലത്തെത്തിയിരുന്നു' (പേജ് 28). മുഖം മറച്ചത് സമരത്തിന്റെ ആവശ്യത്തിനായിരുന്നോ അതോ മതശാസനകൊണ്ടാണോ എന്ന് ഹുസൈൻ ചൂണ്ടിക്കാണിക്കുന്നില്ല. ഈ വിവരണങ്ങൾക്കിടയിൽ ലഹളക്കിടയിൽ നടന്ന അതിദാരുണമായ ക്രൂരതകളെക്കുറിച്ചുള്ള ചില ഓർമ്മകളും അറിയാതെയെങ്കിലും പുറത്തുചാടുന്നുണ്ട്. ഹിന്ദുസ്ത്രീകളെ ലഹളക്കാർ പിടിച്ചുകൊണ്ടുപോയതിനെപ്പറ്റി ആമിനക്കുട്ടി എന്ന സ്ത്രീ വിവരിക്കുന്നു. അവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും കിട്ടിയില്ലത്രേ (പേജ് 31). തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ചരിത്രഗ്രന്ഥം അധിനിവേശവിരുദ്ധതയുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് ബഷീർ ചുങ്കത്തറ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സംശയമുള്ളവർ ആ പുസ്തകത്തിലെ 'ജിഹാദ്' എന്ന അദ്ധ്യായം വായിച്ചാൽ മതി. മാത്രവുമല്ല ഷെയ്ഖ് സൈനുദീൻ മഖ്ദൂം ആ കൃതി സമർപ്പിച്ചിരിക്കുന്നത് തന്റെ രാജാവായ സാമൂതിരിക്കല്ല, മറിച്ച് ബിജാപ്പൂർ സുൽത്താനായ അലി ആദിൽ ഷായ്ക്കാണ്. അതിനു കാരണമോ, അദ്ദേഹം അവിശ്വാസികൾക്കെതിരെ യുദ്ധം നയിച്ചുവെന്നതും (തുഹ്ഫത്തുൽ മുജാഹിദീന്റെ നിരൂപണം ഇവിടെ വായിക്കുക). ലഹളയെ അനുകൂലിക്കുന്നതോടൊപ്പം എതിർത്തുകൊണ്ടുമുള്ള മാപ്പിളപ്പാട്ടുകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. പുലിക്കോട്ടിൽ ഹൈദർ, പി.എം. ബാവ എന്നിവർ കലാപകാരികളെ അധിക്ഷേപിച്ചുകൊണ്ടും കോൺഗ്രസ്സിനെയും ഗാന്ധിയെയും ഖിലാഫത്തിനെയും വിമർശിച്ചും പാട്ടുകളെഴുതി. എന്നാൽ അത്തരം പാട്ടുകളുടെ ഒരു മാതൃകപോലും ഈ പുസ്തകത്തിൽ കൊടുത്തിട്ടില്ല.
 
ലഹളക്കനുകൂലമായ വാദമുഖങ്ങളെല്ലാം തന്നെ ഇതിലെ പത്ത് അദ്ധ്യായങ്ങളിൽ നിന്ന് സംഗ്രഹിക്കാം. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകവും അതിന് 1950-കളിൽ പ്രേംജി ചെയ്ത പാഠഭേദവും ഹിക്ക്മത്തുള്ള വിലയിരുത്തുന്നു. പ്രേംജിയുടെ നാടകാവിഷ്കരണത്തിൽ മുസ്ലീം നായികയെ ഹിന്ദുവായ നായകൻ സ്നേഹിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതുപോലെ തോന്നി. റഹ്മാൻ കിടങ്ങയത്തിന്റെ 'അന്നിരുപത്തൊന്നിൽ' എന്ന ചരിത്രനോവലിനെ സുരേഷ് പുത്തൻപറമ്പിൽ വളരെ ബുദ്ധിമുട്ടി വിലയിരുത്തി മതേതരമാക്കിത്തീർക്കുന്നു. തികഞ്ഞ ഹിന്ദുവിരുദ്ധത പുലർത്തുന്ന കിടങ്ങയത്തിനെ ന്യായീകരിച്ചു വെള്ള പൂശുന്നത് കാണുമ്പോൾ ഇദ്ദേഹം ബിൻ ലാദനെക്കുറിച്ച് ഒരു നോവലെഴുതിയിരുന്നുവെങ്കിൽ ലാദന് സമാധാനത്തിനുള്ള നോബൽ ലഭിച്ചേനെ എന്നു തോന്നും. ലഹളയെ സഹായിക്കുന്ന ഒരു ഹിന്ദുവിനെ ചിത്രീകരിക്കുന്ന ഈ നോവലിൽ തന്റെ സമുദായക്കാർക്ക് സായിപ്പിനെ കെട്ടുകെട്ടിക്കാൻ സാധിക്കില്ലെന്നും അതിന് 'മലബാറിലെ ഉശിരുള്ള മാപ്പിളക്കുട്ടികൾ' വേണമെന്നും പറയുമ്പോൾ അതിനെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ന്യായീകരിച്ച് മെഴുകുകയാണ് സുരേഷ് പുത്തൻപറമ്പിൽ. സി. അബ്ദുൾ ബാരിയുടെ 'മലബാർ സമരപഠനത്തിൽ അദൃശ്യമായ ആഖ്യാനങ്ങൾ: ആർക്കൈവിന് പുറത്തൊരു അന്വേഷണം' എന്ന ലേഖനം കലാപവുമായി ബന്ധപ്പെട്ട രചനകളെക്കുറിച്ച് ഒരു സമഗ്രപട്ടിക തയ്യാറാക്കുന്നു. 'ചേറൂർ പടപ്പാട്ട്' എന്ന മാപ്പിളപ്പാട്ട് യഥാർത്ഥത്തിൽ 1843-ൽ മുസ്ലീം മതവികാരത്തെ മുറിവേൽപ്പിച്ചു എന്നാരോപിച്ച് കാപ്പ്രാട്ട് കൃഷ്ണപ്പണിക്കർ എന്ന പ്രമാണിയെ മാപ്പിളമാർ വധിച്ചതാണ് പ്രമേയമാക്കുന്നതെന്ന് കെ.ടി. അബ്ദുസമദ് രേഖപ്പെടുത്തുന്നു (പേജ് 80). ഇത് സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന് എങ്ങനെ പറയാൻ കഴിയും? 'മാപ്പിളപ്പാട്ടിലെ സമരോത്സുകത' എന്ന ഈ അദ്ധ്യായത്തിലെ പല പാട്ടുകളും 1940-കളിൽ കമ്യൂണിസ്റ്റുകൾ മാപ്പിള ലഹളയെ കർഷകസമരമാക്കിയ നരേറ്റീവ് നിലവിൽ വന്നതിനുശേഷം എഴുതിയതാണ്. 1920-കളിലെ പാട്ടുകൾ പരാമർശിക്കുന്നതല്ലാതെ വരികൾ ഉദ്ധരിക്കുന്നില്ല. ജിഹാദി ആശയങ്ങൾ അവയിൽ ഉള്ളതുകൊണ്ടാകുമോ ഇത്?
 
മഹാകവി കുമാരനാശാൻ മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച ഖണ്ഡകാവ്യമാണ് 'ദുരവസ്ഥ'. ലഹളയിൽ ഇരകളാക്കപ്പെട്ടവരുടെ പരിദേവനങ്ങൾ നേരിട്ടറിഞ്ഞ് രചിച്ച ഈ കൃതി ഈ പുസ്തകത്തിൽ നിശിതവിമർശനത്തിനിരയാകുന്നുണ്ട്, പരിഹാസത്തിനും. ജന്മിത്വവിരുദ്ധവും സവർണ്ണവിരുദ്ധവുമായ ആശയങ്ങൾ ഒത്തിരി കൈകാര്യം ചെയ്ത മഹാകവി പറഞ്ഞിരിക്കുന്നതിലെ സത്യാവസ്ഥ ഇഴകീറി പരിശോധിക്കുന്നതിൽ എല്ലാവരും പരാജയപ്പെടുന്നു. സത്യം പറഞ്ഞാൽ തങ്ങളുടെ വാദഗതിയുടെ അടിസ്ഥാനം തന്നെ നഷ്ടപ്പെടുമെന്ന തിരിച്ചറിവാകാം അതിനു കാരണം. ആശാൻ ബ്രിട്ടീഷ്-സവർണ്ണപക്ഷത്താണെന്ന വി. ഹിക്ക്മത്തുള്ളയുടെ വിമർശനം ഉള്ളിൽ കിടക്കുന്ന വർഗ്ഗീയത പുറത്തുചാടുന്നതാണെന്നു കരുതിയാൽ മതി. 'ദുരവസ്ഥ'യെക്കുറിച്ചുള്ള ഹുദൈഫ റഹ്മാന്റെ പഠനം വ്യംഗ്യത്തിലും വാചാടോപത്തിലും മാത്രമായതിനാൽ ഖണ്ഡനമാണോ മണ്ഡനമാണോ എന്നു വ്യക്തമാകാത്ത അവസ്ഥ! ഇടതുചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്, കെ. എൻ. പണിക്കർ, കെ. കെ. എൻ. കുറുപ്പ് എന്നിവരുടെ രചനകൾ മാത്രമേ ലേഖകർ ആധാരമാക്കുന്നുള്ളു. ഇസ്ലാമിനെ വിമർശിക്കുന്ന യാതൊന്നും കടന്നുവരാതിരിക്കാൻ മതഭേദമന്യേ ലേഖകർ ശ്രദ്ധിക്കുന്നുവെന്നത് ചിലപ്പോഴൊക്കെ ഒരു തമാശപോലെ തോന്നും.
ചാതുർവർണ്ണ്യത്തെക്കുറിച്ച് എത്ര വിമർശനങ്ങൾ വേണമെങ്കിലും ഇതിലുണ്ട്, പക്ഷേ ബഹുഭാര്യാത്വത്തെക്കുറിച്ചോ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ചോ പൂർണ്ണനിശബ്ദതയാണ്! തിരൂർ ദിനേശിന്റെ 'മാപ്പിള ലഹള: സത്യവും മിഥ്യയും' മാത്രമാണ് എതിർ ആഖ്യാനങ്ങളുടെ കൂട്ടത്തിൽ തെല്ലെങ്കിലും പരാമർശിച്ചു കാണുന്നത്. ദിനേശിന്റെ കൃത്യവും മൂർച്ചയുള്ളതുമായ നിരീക്ഷണങ്ങൾക്ക് മറുപടി നൽകാനാകാതെ സമാഹാരകൻ ബുദ്ധിമുട്ടുന്നതും കാണാം.
 
പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book Review of 'Malabar Kalapam - Samskarika Maanangal'
Editor: K M Anil
Publisher: SPCS, 2021 (First)
ISBN: 9789391946852
Pages: 142
  

Thursday, March 27, 2025

കേരളമുസ്ലിംകൾ - ചെറുത്തുനിൽപ്പിന്റെ ചരിത്രം

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
 
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
 
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
 
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ്‌ 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).

മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു. 

Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302

Tuesday, March 23, 2021

മലബാർ കലാപവും ഖിലാഫത് പ്രസ്ഥാനവും

ഇരുപതാം നൂറ്റാണ്ടിൽ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ഭീകരദുരന്തമായിരുന്നു 1921-ൽ നടമാടിയ മാപ്പിള ലഹള. ഖിലാഫത് പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതോടെ കേരളം കണ്ട ഏറ്റവും ദാരുണമായ വംശഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങി. ആയിരക്കണക്കിന് ഹിന്ദുക്കളെ മാപ്പിളമാർ വധിക്കുകയും നിർബന്ധിത മതപരിവർത്തനം, ബലാൽസംഗം, കൊള്ള എന്നീ ക്രൂരകൃത്യങ്ങൾക്കിരയാക്കുകയും ചെയ്തു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സ്വാധീനഫലമായി ലഹളക്കാരായ ക്രിമിനലുകൾക്ക് അൻപതു വർഷത്തിനുശേഷം സ്വാതന്ത്ര്യസമര പെൻഷൻ നൽകുകയും ലഹളയെ കാർഷികസമരമായി അംഗീകരിക്കുകയും ചെയ്തു. ഇരകളുടെ മനസ്സിൽനിന്നുപോലും അവർക്കെതിരായ അതിക്രമങ്ങളെ പ്രക്ഷാളനം ചെയ്യുക എന്ന ഹീനവും ഏകാധിപത്യപരവുമായ നടപടിയായിരുന്നു ഇത്. എന്നാൽ സത്യത്തെ എക്കാലവും മൂടിവെക്കാൻ പറ്റുകയില്ലല്ലോ. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ വന്നതോടെ ലഹളയെ കുറേക്കൂടെ തുറന്ന മനസ്സോടെ വിശകലനം ചെയ്യാൻ വിദഗ്ദ്ധർ തയ്യാറായി. അതോടെ നിരവധി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊതുവേദിയിലെത്തി. നിരവധി പുസ്തകങ്ങളും വ്യാഖ്യാനങ്ങളും ഇതിന്റെ ഭാഗമായി നമ്മുടെ മുന്നിൽ വന്നു. ഈ കൃതിയുടെ രചയിതാവായ പുറത്തൂർ ശ്രീധരൻ അനേകം ഗ്രന്ഥങ്ങളുടെ കർത്താവും കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് കൺട്രോളർ തസ്തികയിൽനിന്ന് വിരമിച്ച വ്യക്തിയുമാണ്.

മറ്റു കൃതികളിൽനിന്നു വ്യത്യസ്തമായി 1921-നു മുമ്പുനടന്ന അനവധി മാപ്പിള ലഹളകളുടെ വിശദവിവരങ്ങൾ ഇതിൽ കാണാം. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രം 32 വലിയ കലാപങ്ങൾ നടന്നു, അതിലെല്ലാം കൂടി 336 പേർ കൊല്ലപ്പെട്ടു. ഹിന്ദുക്കളെ വധിക്കലും മതം മാറ്റലുമൊക്കെ അപ്പോഴും നിർബാധം നടന്നിരുന്നു. ഇവയിൽത്തന്നെ 1841, 1843, 1849, 1873, 1884 എന്നീ വർഷങ്ങളിലെ ലഹളകൾ പ്രത്യേകിച്ചും രക്തരൂഷിതമായിരുന്നു. ഇതിൽ 14 കലാപങ്ങൾക്ക് കാർഷികപ്രശ്നങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മതാന്ധരായ പുരോഹിതർ എരിതീയിൽ എണ്ണയുമൊഴിച്ചിരുന്നു. അതിലൊരാളായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം അറേബിയയിലേക്ക് നാടുകടത്തി. അതിനുപിന്നിൽ പ്രവർത്തിച്ച കനോലി എന്ന കളക്ടറെ തങ്ങളുടെ അനുയായികൾ ഔദ്യോഗികവസതിയിൽ വെച്ച് കൊലപ്പെടുത്തി. തുടരെയുണ്ടാകുന്ന കലാപങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സ്ട്രേഞ്ച് റിപ്പോർട്ട് ചെയ്‌തത്‌ ജന്മിമാരുടെ ഉപദ്രവമല്ല, മാപ്പിളമാരുടെ മതഭ്രാന്താണ് കാരണമെന്നാണ്. മിതവാദികളായ മുസ്ലിം പണ്ഡിതരും ഇതിനെ പിന്താങ്ങി. അന്യജനത്തെ കൊലപ്പെടുത്തി താൻ കൊല്ലപ്പെടുന്നതിൽ മോക്ഷമുണ്ടെന്ന ഉണ്ടാക്കിത്തീർത്ത വിശ്വാസമാണ് മാപ്പിള ലഹളകൾക്ക് കാരണമായതെന്ന് സയ്യിദ് സനാ ഉല്ല മക്തി തങ്ങൾ സംശയലേശമെന്യേ പ്രഖ്യാപിച്ചു.

ഇടതു ചരിത്രകാരന്മാരുടെ മറ്റൊരു വാദം ഹിന്ദുക്കൾ ബ്രിട്ടീഷ് പോലീസിനെയും പട്ടാളത്തേയും സഹായിച്ചതിനാലാണ് മാപ്പിളമാർ അവർക്കെതിരെ തിരിഞ്ഞതെന്നാണ്. എന്നാൽപ്പോലും അവരെ കൊല്ലുകയോ കൊള്ളയടിക്കുകയോ ചെയ്യുകയല്ലാതെ ബലം പ്രയോഗിച്ച് മതം മാറ്റുന്നതെന്തിനാണ്? തങ്ങളുടെ മതത്തിലേക്ക് ചേർത്തുകൊണ്ടാണോ എതിരാളികളോട് പ്രതികാരം ചെയ്യുന്നത്? ഈ വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകൾ ഈ കൃതിയിൽ കാണാം. 1921 ആഗസ്റ്റ് 20-ന് ലഹളയാരംഭിച്ച് അഞ്ചു ദിവസം വരെ ഉൾനാടുകളിൽ പൊലീസോ പട്ടാളമോ ഉണ്ടായിരുന്നില്ല. എങ്കിലും പിറ്റേന്നുതന്നെ ഏറനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഹിന്ദുക്കളുടെ വീടുകൾ കൊള്ള ചെയ്യാൻ തുടങ്ങി. മാത്രവുമല്ല, ഇസ്ളാമിലേക്ക് മതം മാറാൻ തയാറായവരുടെ ഭവനങ്ങൾ കൊള്ളയിൽനിന്ന് ഒഴിവാക്കപ്പെട്ടു (പേജ് 51). ഇസ്ളാമികരാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു എന്നും അതോടെ മറ്റു സമുദായക്കാർ രണ്ടാം കിടക്കാരായി എന്നും നല്ലൊരു വിഭാഗം മാപ്പിളമാർ വിശ്വസിച്ചു. മഞ്ചേരിയിലെ ഒരു വക്കീലിന്റെ വീട്ടിൽ കന്നുകാലികളെ പരിപാലിച്ചിരുന്ന ഒരു മുസ്ലിം യുവാവ് വക്കീലിന്റെ ചാരുകസേരയിൽ കയറിയിരുന്ന് പരുഷസ്വരത്തിൽ പണം വെക്കാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു (പേജ് 76). അരാജകത്വം നാട്ടിലെങ്ങും നടമാടി. ഹിന്ദുവെന്നും മുസൽമാനെന്നും രണ്ടുമതങ്ങൾ വേണ്ടെന്ന് ലഹളക്കാർ തീർച്ചപ്പെടുത്തി. മതം മാറാത്ത ഒരൊറ്റ ഹിന്ദുവിനേയും രാജ്യത്ത് വെച്ചേക്കില്ലെന്ന് കോന്നാറെ തങ്ങൾ പ്രതിജ്ഞ ചെയ്തു (പേജ് 102). നിരായുധരായ ഇരകളുടെ മേൽ ലഹളക്കാർ ക്രൂരവിനോദങ്ങളിൽ ഏർപ്പെട്ടു. പുഴവക്കത്തുകൊണ്ടുപോയി കഴുത്തറുക്കുന്നതിന് 'കുളിപ്പിക്കുക' എന്നാണ് നേരമ്പോക്കായി കലാപകാരികൾ പറഞ്ഞിരുന്നത് (പേജ് 101). മതം മാറിയവരിൽ അധികം പേരും താഴ്ന്ന ജാതിക്കാരായിരുന്നു (പേജ് 79). വാരിയംകുന്നത്ത് ഹാജിയും അക്രമങ്ങളിൽ മുൻപന്തിയിലായിരുന്നു. ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ തല മുറിച്ചെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു (പേജ് 82). അണികളെ അക്രമോൽസുകരാക്കുന്നതിന് നേതാക്കൾ എല്ലാ തന്ത്രങ്ങളും നിർലോഭം പയറ്റി. ജിഹാദികൾക്ക് വെടിയേൽക്കുകയില്ലെന്നും ഉണ്ട വെള്ളമായിപ്പോകുമെന്നുമാണ് ലഹളക്കാരെ വിശ്വസിപ്പിച്ചിരുന്നത് (പേജ് 96). എന്നാൽ അവസരം ഒത്തുകിട്ടിയപ്പോൾ എല്ലാ പ്രമുഖ നേതാക്കളും - ആലി മുസലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, സീതിക്കോയ തങ്ങൾ - നിരുപാധികം ആയുധം വെച്ച് ബ്രിട്ടീഷുകാർക്കുമുന്നിൽ കീഴടങ്ങിയെന്നത് ഒരു വിരോധാഭാസമാണ്. പക്ഷേ നേതാക്കൾ പ്രതീക്ഷിച്ച ആനുകൂല്യങ്ങളൊന്നും അവരിൽ നിന്ന് ലഭിച്ചതുമില്ല. വിചാരണക്കുശേഷം എല്ലാവരേയും തൂക്കുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്തു. ലഹളക്കിടയിലെ ഏറ്റവും ഭീകരമായ അക്രമം തുവ്വൂരിലേതായിരുന്നു. പോലീസിനെ സഹായിച്ചു എന്ന കുറ്റം ചുമത്തി പേരിനൊരു വിചാരണയും ഉടനടി വിധികല്പനയും കഴിച്ച് അവിടത്തെ കിണറിനടുത്തു കൊണ്ടുപോയി ഓരോരുത്തരെയായി വെട്ടിക്കൊന്ന് കിണറ്റിലിട്ടു. ഏതാനും ദിവസങ്ങൾക്കുശേഷവും കിണറ്റിൽനിന്ന് ഞരക്കങ്ങൾ കേട്ടിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. യാതൊരു ഉപചാരങ്ങളും കൂടാതെ ആ മൃതശരീരങ്ങൾ കിണറ്റിൽ കിടന്നു. മാസങ്ങൾക്കുശേഷം ആ കിണറ്റിൽ ചെന്നുനോക്കിയ തനിക്ക് ഇരുപതോളം തലകൾ എണ്ണാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാവായിരുന്ന മാധവൻ നായർ സാക്ഷ്യപ്പെടുത്തുന്നു.

മാപ്പിളകലാപത്തോട് ചേർത്തു പ്രചരിപ്പിക്കുന്ന മറ്റൊരു വാദമാണ് ഭൂവുടമകളായ സവർണ്ണ ജാതിക്കാർക്കുനേരെ മാത്രമായിരുന്നു കലാപകാരികളുടെ ആക്രമണങ്ങൾ എന്നത്. ശ്രീധരൻ ഇതിനെയും തകർക്കുന്നതിനുവേണ്ട ധാരാളം തെളിവുകൾ നൽകുന്നുണ്ട്. 1884-ൽ ഉണ്ടായ ഒരു കലാപം മതപരിവർത്തനം ചെയ്ത തീയ്യ സമുദായക്കാരനായ രാമൻ എന്നൊരാൾ സ്വമതത്തിലേക്ക് തിരിച്ചുപോയതിനെത്തുടർന്ന് ഉടലെടുത്തതാണ്. 1921-ൽ തേഞ്ഞിപ്പലത്തും തീയ്യ സമുദായക്കാർക്കുനേരെ തീവ്രമായ ആക്രമണങ്ങൾ നടന്നു. താനൂരിൽ ചാലിയർക്കുനേരെയും കൊടയ്ക്കലിൽ ക്രിസ്ത്യാനികൾക്കെതിരെപ്പോലും നടന്ന ഹീനമായ ആക്രമണങ്ങൾ ജാതിവ്യത്യാസമല്ല, മറിച്ച് മതവെറിയായിരുന്നു കലാപത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്നു വ്യക്തമാക്കുന്നു. ഒന്നിപ്പിച്ചു നിർത്താനുള്ള ഒരു സംഘടനാസംവിധാനത്തിന്റെ അഭാവമാണ് ഹിന്ദു സമുദായം നേരിട്ട കനത്ത നാശനഷ്ടങ്ങൾക്കു കാരണം. ജാതിസമ്പ്രദായവും തീണ്ടൽ മുതലായ അനാചാരങ്ങളും ഹിന്ദുക്കളെ തമ്മിൽത്തമ്മിൽ അകറ്റിയിരുന്നു. ആപത്തുകളിൽ അവരുടെയിടയിൽ ഏകോപനം സാധിച്ചിരുന്നില്ല. തുടക്കത്തിൽ നാട്ടിലുള്ള സകല ആയുധങ്ങളും ലഹളക്കാർ കയ്യടക്കിയിരുന്നതിനാൽ കൊള്ളയും കൊള്ളിവെപ്പും തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നിരായുധരായിപ്പോയി. ഒരുമിച്ചു ചേരാനോ ഒത്തൊരുമിച്ചു പ്രവർത്തിക്കാനോ ഉള്ള അവസരം ഹിന്ദുക്കൾക്കുണ്ടായിരുന്നില്ല. എങ്കിലും ചിലയിടങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ വ്യക്തിപരമായി കായികമികവുള്ളവർക്ക് സാധിച്ചിരുന്നു.

1921-നു ശേഷം മലബാറിൽ പിന്നീടൊരിക്കലും കലാപങ്ങളുണ്ടായില്ല. ഇതിനുപിന്നിലെ കാരണങ്ങൾ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നില്ലെങ്കിലും സർക്കാരിന്റെ നിശിതമായ അടിച്ചമർത്തലായിരുന്നു അതിനുപിന്നിലെന്ന് നമുക്കു കാണാൻ കഴിയും. 1859-ലെ മാപ്പിള ആക്ട് ലഹളകളിൽ പങ്കെടുത്തവരെന്ന് സംശയിക്കപ്പെടുന്ന ആരേയും വിചാരണ കൂടാതെ നാടുകടത്താനും, ലഹളക്കാരുടെ സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടാനും, അരക്ഷിതപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മേൽ കൂട്ടപ്പിഴ ചുമത്താനും സർക്കാരിന് അധികാരം നൽകി. വെള്ളപ്പട്ടാളക്കാരെക്കൊണ്ട് കലാപകാരികളെ ഫലപ്രദമായി ഒതുക്കാൻ സാധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഗൂർഖാ സൈനികരേയും ആസാമിലെ ഗോത്രവർഗ്ഗക്കാരായ ചിൻ-കചിൻ സൈനികരേയും രംഗത്തിറക്കി. അവർ ലഹളക്കാരെ ഈയാംപാറ്റകളെപ്പോലെ കൊന്നുതള്ളി. ഒരിക്കൽ മൂവായിരത്തോളം വരുന്ന അക്രമിസംഘം പാണ്ടിക്കാട് വെറും എൺപതുപേർ മാത്രമുള്ള ഒരു ഗൂർഖാ വിഭാഗത്തെ ചുമർ പൊളിച്ച് അകത്തുകടന്ന് തോക്കുപയോഗിക്കാനാവാത്ത വിധത്തിൽ നേരിട്ടു. ഗൂർഖാ കത്തിയായ ഖുക്രികൾ ഉപയോഗിച്ച് സൈനികർ 230 ലഹളക്കാരെ അരിഞ്ഞുവീഴ്ത്തിയപ്പോൾ നാലു ഗൂർഖകൾ മാത്രമാണ് അവരുടെയിടയിൽ കൊല്ലപ്പെട്ടത്.

ഈയടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും സത്യസന്ധമായ വിധത്തിൽ വസ്തുതകൾ വിവരിക്കുന്ന ഒരു കൃതിയാണിത്. എങ്കിലും സ്വന്തം നിഗമനങ്ങൾ വെളിപ്പെടുത്തുന്നതിൽ ഗ്രന്ഥകർത്താവ് അല്പം മടി കാണിക്കുന്നതായി നമുക്കുതോന്നും. 1921-നു മുൻപുള്ള കലാപങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വളരെയധികം കാലിക പ്രസക്തി കലാപത്തിന് നൂറ്റാണ്ടു തികയുന്ന ഈ വർഷത്തിൽ ഈ പുസ്തകത്തിന്  ഉണ്ട്. മാപ്പിള ലഹള ഏകപക്ഷീയമായ ഒരു വലിയ വർഗീയലഹള മാത്രമായിരുന്നുവെന്ന സത്യം അംഗീകരിക്കാതെ അന്തിമമായ സാമുദായിക അനുരഞ്ജനം സാധ്യമാവില്ല. അക്രമങ്ങളിൽ ഒട്ടനവധി മാപ്പിളമാർ അവരുടെ അയൽക്കാരായ ഹിന്ദുക്കളെ സഹായിച്ചിരുന്നു. പക്ഷേ ലഹളക്കാർ അവരെയും മതത്തിന്റെ ശത്രുക്കൾ എന്ന നിലയിലാണ് നേരിട്ടത്. മതം മനുഷ്യത്വവുമായി ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Malabar Kalapavum Khilafat Prasthaanavum' by Purathoor Sridharan
H&C Books, 2019
ISBN: 9789388952828
Pages: 124
 

Thursday, October 15, 2020

മലബാർ പോരാട്ടം

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ നടന്ന സായുധസമരങ്ങളിൽ ഏറ്റവും തീക്ഷ്ണമായ അദ്ധ്യായങ്ങളിലൊന്നാണ് 1921-22 ലെ മലബാർ കലാപം. മുസ്ലീങ്ങളുടെ ഖലീഫയായിരുന്ന തുർക്കി സുൽത്താന്റെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷുകാരോട് പൊരുതാൻ രൂപീകരിച്ച ഖിലാഫത്തിന്റെ കീഴിലാണ് മലബാറിൽ മാപ്പിളമാർ സംഘടിച്ചതും യുദ്ധം ചെയ്തതും. തുടക്കത്തിൽ ബ്രിട്ടീഷ് പക്ഷത്തിനു സംഭവിച്ച വീഴ്ചകൾ നിമിത്തം കലാപകാരികൾക്ക് പലയിടങ്ങളിലും തങ്ങളുടേതായ ഭരണം സ്ഥാപിക്കാൻ സാധിച്ചു. ഇങ്ങനെ 'സ്വതന്ത്രമായ' പ്രദേശങ്ങളിലെല്ലാം ശരിയത്ത് നിയമമനുസരിച്ചുള്ള ഇസ്ളാമിക ഭരണവ്യവസ്ഥ നിലവിൽ വന്നു. ഭയചകിതരായ ഹിന്ദു ജനത ഇതിനെതിരെ നിലകൊണ്ടപ്പോൾ അവർക്കുനേരെ ഭീകരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയോ സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയോ നിർബന്ധപൂർവം മതം മാറ്റപ്പെടുകയോ ചെയ്തു. വംശഹത്യ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സംഭവപരമ്പരയെ ഇടതു-മുസ്ലിം ചരിത്രകാരൻമാർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് കരുതിപ്പോരുന്നത്. ഈ സമരത്തെക്കുറിച്ചുള്ള മുസ്ലിം പരിപ്രേക്ഷ്യമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്.

 

മലബാർ കലാപം സ്വാതന്ത്ര്യസമരമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖകൻ ഒരിടത്തും ഖിലാഫത്ത് പ്രക്ഷോഭം എന്തിനുവേണ്ടി ആസൂത്രണം ചെയ്തതാണെന്നു വിശദീകരിക്കുന്നില്ല. 1792-ൽ ടിപ്പു സുൽത്താനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ മലബാറിൽ അധികാരം നേടുന്നതുമുതൽ  മുതൽ 1921 വരെ ചെറുതും വലുതുമായ 830 മുസ്ലിം കലാപങ്ങൾ മലബാറിൽ അരങ്ങേറിയത് കർഷകപ്രശ്നങ്ങളുടെ പേരിലാണ് എണ്ണുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ കൊടിക്കീഴിൽനിന്ന് മുസ്ലിങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനായാണ് ഗാന്ധി ഖിലാഫത്തിനെ ഉപയോഗിച്ചിരുന്നത്. ഇത് തികച്ചും വർഗീയമായ ഒരു നടപടിയായിരുന്നു. 1920 ആഗസ്റ്റ് 18-ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഗാന്ധി അവരെ ഉപദേശിച്ചത് 'ഖുർആൻ അനുശാസിക്കുന്ന വിധത്തിൽ തങ്ങളുടെ മതത്തിനും ഖിലാഫത്തിനും വേണ്ടി പോരാടാൻ മലബാറിലെ മുസ്ലിങ്ങൾ തയ്യാറാകണ'മെന്നായിരുന്നു (പേജ് 77). ബ്രിട്ടീഷുകാരിൽനിന്നുള്ള സ്വാതന്ത്ര്യമോ കർഷകപ്രശ്നങ്ങളോ ഒന്നും ഇവിടെ വിഷയമായിരുന്നില്ല. ഒട്ടോമൻ സുൽത്താനായിരുന്ന മുഹമ്മദ് ആറാമനെ ബ്രിട്ടീഷുകാർ തിരികെ സിംഹാസനത്തിൽ ഇരുത്തിയിരുന്നെങ്കിൽ കലാപകാരികൾ സ്വന്തം വീടുകളിൽ സുഖമായി കിടന്നുറങ്ങിയേനെ!


ഹിന്ദു-മുസ്ലിം ജനത ഐക്യത്തോടെയാണ് കലാപത്തിൽ പങ്കെടുത്തതെന്ന് ഓരോ അദ്ധ്യായത്തിലും അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ജാഫർ സ്വതന്ത്ര മലബാറിൽ ഇസ്ളാമിക നിയമമാണ് നടപ്പാക്കിയിരുന്നതെന്നതിന്റെ തെളിവുകൾ ബോധപൂർവമല്ലാതെ പുറത്തുവിടുകയും ചെയ്യുന്നു. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ കയ്യും വെട്ടുന്നതായിരുന്നു ശിക്ഷാരീതി. എന്നാൽ ഇത് നടപ്പാക്കപ്പെട്ടിരുന്നത് വളരെ ചുരുക്കം ഇടങ്ങളിലും കുറ്റവാളികളെക്കുറിച്ച് വ്യക്തമായ ചിത്രം നേതൃത്വത്തിന് ലഭ്യമായ ഇടങ്ങളിലും മാത്രമായിരുന്നു. വളരെ അതിശയോക്തിപരമായ വിവരങ്ങളാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നിലമ്പൂർ കേന്ദ്രമാക്കി മലയാളരാജ്യം സ്ഥാപിച്ചുവെന്നും അതിന്റെ രാജാവായി അദ്ദേഹത്തെ അംഗീകരിക്കാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു (പേജ് 61). അത്തരമൊരു ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്ന വാരിയംകുന്നനെ 'മതേതരത്വത്തിന്റെ ധ്വജവാഹകൻ' എന്ന് ജാഫർ വിശേഷിപ്പിക്കുന്നത് വഞ്ചനാപരവും വായനക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്.


മലബാർ കലാപം ഹിന്ദു-മുസ്ലിം സംയുക്ത പ്രക്ഷോഭമാണെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആധുനികസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. മാപ്പിളരാജ്യത്തെ ഭരണാധികാരികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സുൽത്താനായ വാരിയംകുന്നനെ കൂടാതെ തിരൂരങ്ങാടി ഖലീഫയായി ആലി മുസലിയാർ, മണ്ണാർക്കാട്ട് ഭരണാധികാരിയായി ചെമ്പ്രശ്ശേരി തങ്ങൾ, കൂടാതെ പാണ്ടിക്കാട്ട് സീതിക്കോയതങ്ങളും. നിലമ്പൂരിനെ വീണ്ടും വിഭജിച്ച് ഗവർണർമാരുടെ അധീനതയിലാക്കി. നിലമ്പൂർ പുഴയുടെ വടക്കുവശം മൊയ്തീൻകുട്ടി ഹാജി, ചുങ്കത്തറ കുഞ്ഞൂട്ടി ഹാജി, എടക്കര ചക്കുമ്പുറത്ത് ആലിക്കുട്ടി, കൂറ്റൻപാറ പുതിയറക്കൽ ഉണ്ണിത്തറി, കാളികാവ് കോയാമു ഹാജി എന്നിവർ അധികാരമേറ്റു. ഇരുമതസ്ഥരുടേയും സംയുക്തപ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് അമുസ്ലിങ്ങളായ ആരും എത്താതിരുന്നതിന്റെ കാരണം ഗ്രന്ഥകാരൻ വിശദീകരിക്കുന്നില്ല.


മലബാർ പോരാട്ടം വർഗീയസമരമാണെങ്കിലും അല്ലെങ്കിലും നല്ലൊരു വിഭാഗം പോരാളികളും പ്രകടിപ്പിച്ച ധീരത വിസ്മയാവഹമായിരുന്നു. മരണഭയമില്ലാതെ ശത്രുവിനോട് അടരാടി മൃത്യുവിനെ വരിച്ച നൂറുകണക്കിന് യോദ്ധാക്കൾ ഏറനാട്ടിലെ മണ്ണിന് ത്യാഗത്തിന്റെ ശോഭയേറ്റി. എന്നാൽ നേതാക്കളിൽ മിക്കവാറും എല്ലാവരും കാണിച്ച ഭീരുത്വം ആ രക്തസാക്ഷികളുടെ യശസ്സിന് കളങ്കമാകുന്നു. സ്വന്തം പടയാളികളെ വെള്ളക്കാരുടെ സൈന്യത്തിനു മുന്നിലേക്ക് മരിക്കാനായി തള്ളിവിട്ടുകൊണ്ട് അവർ ബ്രിട്ടീഷുകാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കീഴടങ്ങുകയാണുണ്ടായത്. സമുന്നത നേതാവായ ആലി മുസലിയാർ താവളമടിച്ച തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വലയം ചെയ്ത് അദ്ദേഹത്തോട് കീഴടങ്ങാൻ ആജ്ഞാപിച്ചപ്പോൾ 'നാളെ രാവിലെ കഞ്ഞി കുടിച്ചിട്ട് പുറത്തിറങ്ങാമെന്നാണ്' ആലി മുസലിയാർ പറയുന്നത് (പേജ് 122). പറഞ്ഞതുപോലെ അദ്ദേഹം കീഴടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. വാരിയംകുന്നൻ പോലും ഇരുപത് പോരാളികളോടൊപ്പം കീഴടങ്ങിയതാണെങ്കിലും നിസ്‌കാരത്തിനിടെ ചതിയിൽ പിടിച്ചതാണെന്നാണ് ജാഫറിന്റെ അവകാശവാദം. അദ്ദേഹത്തെ പിന്നീട് പരസ്യമായി വെടിവെച്ചുകൊല്ലുകയാണുണ്ടായത്. ചെമ്പ്രശ്ശേരി തങ്ങളും കീഴടങ്ങി. വാരിയംകുന്നന്റെ പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയും കീഴടങ്ങലിന്റെ പാത പിന്തുടർന്നയാളാണ്. 1894-ൽ മണ്ണാർക്കാട്ടുവെച്ചു നടന്ന പോരാട്ടത്തിൽ കൂടെയുണ്ടായിരുന്ന 34-ൽ 32 പേരും വീരമൃത്യു വരിച്ചതോടെ മൊയ്തീൻകുട്ടി ഹാജി തിരുവിതാംകൂറിലെ ഈരാറ്റുപേട്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു ബ്രിട്ടീഷ് ചാരൻ വേഷം മാറി അവിടെയെത്തുകയും ഏറനാട്ടിലെ പ്രശ്നങ്ങൾ അവസാനിച്ചതായി അദ്ദേഹത്തെ വിശ്വസിപ്പിച്ച് മലബാറിലെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് പുസ്തകത്തിൽ കാണുന്നത്. 1902-ൽ ഹാജിയെ ആൻഡമാനിലേക്ക് നാടുകടത്തി.


മറ്റു സമൂഹങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്നൊരു വിഭാഗീയ അജണ്ട ഗ്രന്ഥകാരൻ ഉടനീളം വെച്ചുപുലർത്തുന്നു. മുസ്ലിം കലാപകാരികൾ ആക്രമിച്ചത് സവർണരെ മാത്രമാണെന്ന വ്യാജപ്രചാരണത്തിലൂടെ ജാതിവ്യത്യാസങ്ങൾ പെരുപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നുകാണാം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ദളിത് എന്നീ വിഭാഗങ്ങളെ തുടർച്ചയായി ചൂണ്ടിക്കാണിക്കുന്നതുവഴി ദളിതർ ഒരു പ്രത്യേക മതവിഭാഗമാണെന്ന സൂചന നൽകുന്നു. പാകിസ്ഥാൻ വാദത്തിനിടെ മുസ്ലിം ലീഗ് പയറ്റിക്കൊണ്ടിരുന്ന പഴയ തന്ത്രങ്ങൾ തന്നെയാണിവ. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ വെള്ളക്കാരെയാണ് പിന്തുണച്ചിരുന്നതെന്ന വിചിത്രവും നീചവുമായ വാദവും ജാഫർ ഉയർത്തുന്നുണ്ട്. ദിവാൻ തോമസ് മൺറോ 1812-ൽ തിരുവിതാംകൂറിലെ ക്ഷേത്രഭൂമികൾ സർക്കാരിനുവേണ്ടി ഏറ്റെടുത്തപ്പോൾ കുടിയാന്മാരെ ഒഴിപ്പിക്കാതിരുന്നത് അവർ ക്രിസ്ത്യാനികൾ ആയിരുന്നതിനാലത്രേ (പേജ് 35). എല്ലാ ജന്മിമാരും അടിയാളന്മാരുടെ അവകാശങ്ങൾ കവർന്നിരുന്നില്ലെന്നും മുസ്ലിം ജന്മിമാർ കർഷക അവകാശങ്ങൾ സംരക്ഷിച്ചിരുന്നുവെന്നും ജാഫർ പറഞ്ഞുവെക്കുന്നു. നിർബന്ധിത മതംമാറ്റം വ്യാപകമായി നടന്നിരുന്നു എന്ന നിഷേധിക്കാനാവാത്ത വസ്തുതയെ മറികടക്കാൻ ലേഖകൻ പറയുന്നത് ബ്രിട്ടീഷ് പോലീസുകാർ വേഷം മാറി പോരാളികളോടൊപ്പം കൂടി മതംമാറ്റത്തിന് നേതൃത്വം കൊടുത്തു എന്നാണ് (പേജ് 133).


ചരിത്രപരമായി തരിമ്പും സത്യസന്ധത പുലർത്താത്ത ഇങ്ങനെയൊരു കൃതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചു എന്നത് ആ സ്ഥാപനത്തിന്റെ നിലവാരത്തകർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇ.എം.എസ്, കെ. കെ. എൻ കുറുപ്പ് എന്നീ ഇടതുപക്ഷ ചിന്തകർ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനായി നിരത്തിയ വാദങ്ങളാണ് തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനമായി ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നത്. കലാപകാരികൾ പോർക്കളത്തിലിറക്കിയത് ഇന്ത്യൻ ദേശീയതയുടെ വികാരമായിരുന്നു (പേജ് 71) എന്നും മറ്റുമുള്ള ശുദ്ധ അസത്യങ്ങൾ പലയിടത്തും മുഴച്ചുനിൽക്കുന്നു. ലേഖകന്റെ മൗനങ്ങൾ പോലും കപടതന്ത്രത്തിന്റെ ഭാഗമാണ്. ഖിലാഫത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നു, കലാപകാരികൾ ജിഹാദ് പ്രഖ്യാപിച്ചതെന്തിന്, നിലമ്പൂർ രാജ്യത്ത് ശരിയത്ത് നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നോ എന്നൊക്കെയുള്ള സ്വാഭാവിക ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ല. സത്യം പറയാനുള്ള മടിയായിരിക്കാം കാരണം!

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Malabar Porattam: Charithravum Nattucharithravum' by K M Jaffar
Publisher: DC Books
ISBN: 9789353905576

 

Saturday, April 13, 2019

ഖിലാഫത്ത് സ്മരണകൾ



ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ആദ്യമായി വർഗീയതയെ കയറൂരിവിട്ടത് 1919-ലെ ഖിലാഫത്ത് പ്രക്ഷോഭത്തോടെയാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം തുർക്കിക്ക് നേരിട്ട പരാജയം സുൽത്താന്റെ കീഴിലായിരുന്ന നിരവധി ഭൂപ്രദേശങ്ങൾ ബ്രിട്ടന്റേയും ഫ്രാൻസിന്റേയും നിയന്ത്രണത്തിലാക്കാൻ ഇടവരുത്തി. തുർക്കിയിലെ സുൽത്താൻ ആത്മീയപരമായി മുസ്ലീങ്ങളുടെ ഖലീഫ കൂടിയായതിനാൽ ഖലീഫയുടെ പദവി (ഖിലാഫത്ത്) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരങ്ങേറിയ മതപരമായ പ്രക്ഷോഭമാണിത്. ഇന്ത്യയിൽ നിലനിൽക്കുന്നെങ്കിലും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങൾ എന്ന കണക്കേ കഴിഞ്ഞുകൂടിയിരുന്ന ഹിന്ദു-മുസ്ലീം സമുദായങ്ങളെ ഇണക്കിച്ചേർക്കാൻ ഗാന്ധിജി ഖിലാഫത്തിനെ നിസ്സഹകരണപ്രസ്ഥാനവുമായി ചേർത്തുകെട്ടി. നാടൻ ഭാഷയിൽ 'പുലിവാല് പിടിക്കുക' എന്ന ശൈലിയുടെ ഉത്തമമായ ഒരു ദൃഷ്ടാന്തമായി അത്. ആദ്യകാലങ്ങളിലെ സൗഹൃദത്തിനുശേഷം ജിഹാദികൾ രാജ്യമെങ്ങും താണ്ഡവനൃത്തമാടി. വർഗീയകലാപങ്ങൾ നിരവധി തവണ അരങ്ങേറി. അതിൽ പ്രമുഖമായ ഒന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ഒരദ്ധ്യായം എന്ന വ്യാജേന അവതരിപ്പിച്ചുവരുന്ന 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹള. പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശത്തിനു ശേഷം വർദ്ധിച്ചു വന്നുകൊണ്ടിരുന്ന മുസ്ലിം ആക്രമണങ്ങളിൽ അവസാനത്തേതാണ് മലബാർ ലഹള. എന്തുകൊണ്ടാണ് പിന്നീടൊരിക്കലും ഗുരുതരമായ തോതിൽ ഒരു ജിഹാദി ആക്രമണം മലബാറിൽ നടക്കാതിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കർശനമായി ഫലപ്രദമായും ആ കലാപം സർക്കാർ അടിച്ചമർത്തി എന്നതാണ്. ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആയിരിക്കേ കലാപത്തിന് സഹായമേകി എന്ന കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അനുഭവസാക്ഷ്യമാണ് ഈ പുസ്തകം.



മാപ്പിള ലഹള ഒരു സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു എന്ന കെട്ടുകഥയുടെ കാറ്റൂരിവിടുന്ന നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. കൂട്ടക്കൊല, ഭവനഭേദനം, കവർച്ച, നിർബന്ധിതമതപരിവർത്തനം, ബലാൽസംഗം, അക്രമം എന്നിങ്ങനെയൊക്കെയായിരുന്നു 'സാമ്രാജ്യത്വവിരുദ്ധപോരാട്ടം' മുന്നേറിക്കൊണ്ടിരുന്നത്! തങ്ങൾ മതപരിവർത്തനം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് ആഴ്ചകൾക്ക് മുൻപേ തന്നെ പരാമർശിക്കുമ്പോൾ പോലും അവർക്കായി കരുതിവെച്ചിരുന്ന മുസ്ലിം പേരുകൾ ആണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരനായ കെ എൻ പണിക്കർ രേഖപ്പെടുത്തിയത് ഇവിടെ ഓർക്കാം. വ്യാജ പ്രചരണം കലാപം കത്തിപ്പടരുന്നതിന് സഹായകമായിത്തീർന്നു. അറേബ്യയിൽ മുസ്ലിം പുണ്യസ്ഥലങ്ങളുടെ നേർക്ക് ബ്രിട്ടീഷ് സർക്കാർ കയ്യേറ്റം നടത്തിയതാണ് ഖിലാഫത്ത് പ്രക്ഷോഭത്തിന് മൂലകാരണം എന്നാണ് ഗ്രന്ഥകർത്താവ് തന്നെ രേഖപ്പെടുത്തുന്നത് (പേജ് 18). 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽ നടന്ന സംഘട്ടനത്തിൽ കളക്ടർക്കും കൂട്ടാളികൾക്കും പിണഞ്ഞ പരാജയമാണ് ലഹള ക്രമേണ ഭീകരമായ ഒരു വംശഹത്യയിലേക്ക് തന്നെ വഴിതിരിഞ്ഞുപോകാൻ ഇടയാക്കിയത്. വാർത്താവിതരണ സംവിധാനങ്ങൾ ഇല്ലാതിരുന്നതോ തകർത്തുകളഞ്ഞതോ മൂലം കിംവദന്തികൾ നാടെങ്ങും പരന്നു. ലഹളക്കാരെ പേടിച്ച് സൈനികർ സ്ഥലം വിട്ടുവെന്ന വ്യാജവാർത്ത ജിഹാദികളെ ഹരം കൊള്ളിച്ചു. സ്ഥിതിഗതികൾ ശരിക്കു വിലയിരുത്താനാവാതെ നാട്ടുകാർ അന്തം വിട്ടുപോയതാണ് ലഹള  പടർന്നു പന്തലിക്കാൻ ഇടയാക്കിയത് എന്നാണ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായം (പേജ് 74).



മാപ്പിള ലഹള കേരളം കണ്ടതിൽ വെച്ചേറ്റവും ഭീകരമായ ഏകപക്ഷീയ വർഗീയകലാപമായിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് കാഴ്ചവച്ച മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ ഇവിടെയും അരങ്ങേറി. യസീദികൾക്കു പകരം ഇവിടെ ഹിന്ദുക്കൾ ആയിരുന്നുവെന്നു മാത്രം. നിരപരാധികളെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനോടെ തള്ളിയ തുവ്വൂരിലെ കിണർ ഒരു ഉദാഹരണം മാത്രമാണ്.  ഈ രണ്ടു വംശഹത്യകളും തമ്മിലുള്ള സാദൃശ്യം ഗവേഷകരുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്. ഇറാഖിൽ അബൂബക്കർ അൽ ബാഗ്ദാദി ഖലീഫയായി സ്ഥാനമേറ്റതുപോലെ 1921 ആഗസ്റ്റ് 21ന് തിരൂരങ്ങാടി പള്ളിയിൽ ആലി മുസലിയാർ ഖലീഫയായി അധികാരത്തിലിരുന്നു. അയാൾ സന്നദ്ധസേവകരേയും സൈന്യങ്ങളേയും ശേഖരിക്കുകയും, തന്നെത്താൻ രാജാവായി നടിക്കുകയും, രാജാധികാരം നടത്തിത്തുടങ്ങുകയും ചെയ്തു. ഖുർആനിലെ അനുശാസനങ്ങൾ അനുസരിച്ച് മുസലിയാർ ശിക്ഷാനടപടികൾ നടത്തിപ്പോന്നു. കട്ടവന്റെ കൈ വെട്ടുമെന്ന കല്പന ബലമായി നടപ്പിലാക്കി. യുദ്ധഫണ്ടിന്റെ പേരിൽ ഹിന്ദുക്കളിൽ നിന്നുമാത്രമുള്ള നിർബന്ധമായ കരംപിരിവ് 'ജസിയ' എന്ന വിവേചനപരമായ തലക്കരത്തിന്റെ പുനരവതാരമായി. പണവും നെല്ലും കയ്യിരിപ്പുള്ള കുടുംബങ്ങളിൽ ലഹളക്കാർ കൂട്ടമായി കയറിച്ചെന്ന് പണമാവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ നിർബന്ധമതപരിവർത്തനം, സ്ത്രീകളെ മാനഭംഗം ചെയ്യൽ, തലവെട്ടൽ മുതലായവയും. ഗത്യന്തരമില്ലാതെ ഹിന്ദുക്കൾ ബ്രിട്ടീഷ് ഭാഗത്ത് ചേർന്നുതുടങ്ങി. ലഹള ജന്മികൾക്കെതിരെ കുടിയാന്മാർ നടത്തിയ കലാപമായിരുന്നു എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ നിലമ്പൂർ കോവിലകത്തു നടന്ന കൂട്ടക്കൊല വിശദീകരിക്കാൻ ബുദ്ധിമുട്ടും. ലഹളക്കാർ അവിടെ എത്തിയപ്പോഴേക്കും ജന്മികളും കുടുംബവും സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. അവിടെ അവശേഷിച്ച സേവകരേയും അവരുടെ കുടുംബങ്ങളെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് കലാപകാരികൾ അരങ്ങൊഴിഞ്ഞത്. സാമ്പത്തികമായി ഉന്നതിയിലായിരുന്ന സവർണ്ണർ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ജീവനും കൊണ്ട് പലായനം ചെയ്തപ്പോൾ ലഹളക്കാർ അവർണ്ണരുടേയും ദലിതരുടേയും നേരെ തിരിഞ്ഞു. നൂറുകണക്കിന് ജിഹാദികൾ ബ്രിട്ടീഷ് തോക്കുകൾക്ക് ഇരയായപ്പോൾ നേതാക്കൾ പതിവുപോലെ വാലും ചുരുട്ടി കീഴടങ്ങി. തിരൂരങ്ങാടി പള്ളി വളയപ്പെട്ടപ്പോൾ ആലി മുസലിയാർ സൈന്യത്തിനു മുന്നിൽ വെള്ളക്കൊടിയും വീശി കീഴടങ്ങി. മറ്റു നേതാക്കളായ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, വാരിയകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ കാര്യവും തഥൈവ.



ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് മാസങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് നേരിട്ട മർദ്ദനമുറകൾക്ക് കയ്യും കണക്കുമില്ല. അറസ്റ്റ് ചെയ്യപ്പെട്ട അന്ന് മറ്റുജാതിക്കാരുടെ കൈയിൽനിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അദ്ദേഹം ക്രമേണ അയിത്താചരണത്തിലെ അർത്ഥശൂന്യത തിരിച്ചറിയുകയും ഒരു യഥാർത്ഥ മനുഷ്യനായി മാറുകയും ചെയ്തു. ശാരീരിക പീഡകളാണ് അദ്ദേഹത്തിനുവേണ്ടി സർക്കാർ കരുതിവെച്ചിരുന്നതെങ്കിൽ ജാതിഭ്രഷ്ട് പ്രഖ്യാപിക്കുകവഴി മാനസികവും സാമൂഹ്യവുമായ മർദ്ദനങ്ങൾ സ്വസമുദായം അദ്ദേഹത്തിനു നൽകി. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിലേക്കു തിരിഞ്ഞ നമ്പൂതിരിപ്പാട് 1964-ൽ ഇഹലോകവാസം വെടിഞ്ഞു.



ഏതാണ്ട് മുഴുവനായിത്തന്നെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ടതാണ് ഈ കൃതി. റഫറൻസ് ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടില്ല എന്നുതന്നെ പറയണം. വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന രീതിയിലാണ് ആഖ്യാനശൈലി. ലേഖകന്റെ സാഹിത്യാഭിരുചി നിരവധി ഉപമകളിലൂടെ കാണാവുന്നതാണ്.

Book Review of 'Khilafat Smaranakal' by Mozhikkunnathu Brahmadathan Namboodiripad
ISBN: 9788182648753