Showing posts with label കാലികം. Show all posts
Showing posts with label കാലികം. Show all posts

Saturday, December 5, 2020

തുറന്ന മനസ്സോടെ

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങളിലും വാർത്താ ഏജൻസികളിലും പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള ആദരണീയനായ പത്രപ്രവർത്തകനാണ് ശ്രീ. കെ. എം. റോയ്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ ആയിരിക്കവേ 'തുറന്ന മനസ്സോടെ' എന്ന പേരിൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഒരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏതാണ്ട് ഇരുപതു വർഷക്കാലത്തോളം നീണ്ടുനിന്ന ആ പരമ്പരയിൽ 2010 മുതൽ 2013 വരെയുള്ള കാലയളവിലെ തെരഞ്ഞെടുത്ത 49 ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. ഊഹിക്കാവുന്നതുപോലെ പല ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സമസ്യകളുമായി ബന്ധപ്പെട്ടതായതിനാൽ അവയ്ക്ക് വർത്തമാനകാല പ്രസക്തി ഉണ്ടായേക്കില്ല. എങ്കിലും കേരളത്തിന്റെ വികസനം നേരിടുന്ന തടസ്സങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും ധാർമിക അപചയം തുടങ്ങിയ വിഷയങ്ങളിൽ റോയിയുടെ അഭിപ്രായങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ജസ്റ്റിസ് കെ. ടി. തോമസിന്റെ അവതാരികയോടെ പ്രസിദ്ധീകൃതമായ ഈ പുസ്തകം കേരളസമൂഹത്തിന്റെ ശക്തിദൗർബല്യങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ വിലയിരുത്തുന്ന ഒരു ജേർണലിസ്റ്റിന്റെ ഇരുത്തം വന്ന തൂലികയിൽനിന്ന് പുറത്തുവന്നതാണ്.

 

പല ലേഖനങ്ങളിലും റോയ് നടത്തുന്ന വിമർശനം നിശിതമാണ്; അതിനിരയാവുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് അദ്ദേഹത്തിന്റെ സ്ഥിരം വേട്ടമൃഗങ്ങൾ. ദൃശ്യ മാദ്ധ്യമങ്ങളേയും ഒരളവുവരെ അച്ചടി മാദ്ധ്യമങ്ങളെപ്പോലും വെറുതെ വിടുന്നുമില്ല. എന്നാൽ കച്ചവടതാല്പര്യങ്ങളുള്ള മതസ്ഥാപനങ്ങളേയും കൃത്യവിലോപം വരുത്തിയ ജുഡീഷ്യറിയേയും വിമർശിക്കേണ്ടുന്ന അവസരങ്ങളിൽ അതാതുമേഖലകളിലെ ഒരു സുപ്രധാനവ്യക്തി നടത്തുന്ന സ്വയംവിമർശനത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ മാത്രമാണ് ഗ്രന്ഥകാരൻ ഇടപെടുന്നത്. പക്ഷേ ആ വസ്തുതകളെല്ലാം ജനസാമാന്യത്തിന് മുൻപേതന്നെ പകൽവെളിച്ചം പോലെ സ്പഷ്ടവുമാണ്. കൃസ്ത്യൻ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടതാല്പര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള കർദിനാൾ ആലഞ്ചേരിയുടെ ലേഖനവും പീഡനക്കേസുകളിൽ നീതി വൈകുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ ഹൈക്കോടതികൾക്കയച്ച കത്തും ഏറ്റുപിടിച്ചുകൊണ്ട് ആ സ്ഥാപനങ്ങളെ ഈ വിഷയങ്ങളിൽ ആക്രമിക്കുന്ന പുസ്തകത്തിലെ ശൈലി പയറ്റിത്തെളിഞ്ഞ ഒരു ധീര പത്രപ്രവർത്തകന് അത്രയൊന്നും ഭൂഷണമല്ല. സ്വന്തം നിലയ്ക്ക് ഈ വീഴ്ചകൾ കണ്ടെത്താൻ ലേഖകന് കഴിയുന്നില്ലെന്നുണ്ടോ?


സാധാരണയായി മാധ്യമപ്രവർത്തകർ ഒഴിവാക്കിവിടുന്ന ചില വിഭാഗങ്ങളെ റോയ് ഇവിടെ തുറന്നുകാണിക്കുന്നു. ആത്മവഞ്ചനയും ഭീരുത്വവുമാണ് നമ്മുടെ സാംസ്കാരികനായകരുടെ പ്രധാന മുഖമുദ്രകൾ എന്ന ആക്ഷേപം സത്യം മാത്രമാണെങ്കിലും സാമൂഹ്യപ്രവർത്തകർ ഉറക്കെ വിളിച്ചുപറയാത്തതാണ്. പരിസ്ഥിതിപ്രവർത്തകരുടെ ഇരട്ടത്താപ്പും യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളും നിന്ദാർഹമാണെന്ന് ഈ കൃതി തറപ്പിച്ചുപറയുന്നു. ആലപ്പുഴയിലെ കരിമണൽ ഖനനം, കൂടംകുളം ആണവനിലയം എന്നിങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികളെ വിദേശധനത്തിന്റെ പിന്തുണയോടെ പരിസ്ഥിതിവാദികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവരെ നിലക്കുനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാഷ്ട്രീയമായി എതിർത്തുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വികസനമാതൃക സ്വായത്തമാക്കാൻ കേരളം പരിശ്രമിക്കണമെന്ന് ഗ്രന്ഥകർത്താവ് ആവശ്യപ്പെടുന്നു.


പത്രപ്രവർത്തകർ ജനങ്ങളുടെ നാഡിമിടിപ്പുകൾ അറിയുന്നവരാണെന്നാണ് വെയ്പ്പ്. എന്നാൽ ഇവിടെ ചില കാര്യമായ അബദ്ധങ്ങളും ഗ്രന്ഥകാരന് പിണയുന്നുണ്ട്. 2013 ഏപ്രിലിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നത് നരേന്ദ്ര മോദി ഭാവിയിൽ പ്രധാനമന്ത്രിയാകുന്നതിന് ഒരു സാദ്ധ്യതയും അദ്ദേഹം കാണുന്നില്ലെന്നതാണ് (പേജ് 78). കൃത്യം ഒരു വർഷത്തിനുശേഷം മോദി പ്രധാനമന്ത്രിപദത്തിൽ എത്തുകയും ചെയ്തു. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ കഴിഞ്ഞത് വോട്ടെടുപ്പിന് തൊട്ടുമുൻപ് ഏ. കെ. ആന്റണി കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിൽ നടത്തിയ അഞ്ചുദിവസത്തെ പ്രസംഗപര്യടനമാണെന്ന വിലയിരുത്തൽ ഒരു വിലകുറഞ്ഞ രാഷ്ട്രീയഫലിതം മാത്രമാണ് (പേജ് 85). സ്തോഭജനകമായ തലക്കെട്ടുകൾ നൽകിയിരിക്കുന്നത് പത്രവായനക്കാരെ ആകർഷിക്കുന്നതിനായിരിക്കണം. 'കൊച്ചി മെട്രോ റെയിൽ ഇല്ലെങ്കിൽ കേരളം കായലിൽ മുങ്ങുമോ' എന്ന ശീർഷകം അത്തരത്തിൽ ഒന്നാണ്.


രാഷ്ട്രീയത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിരവധി ലേഖനങ്ങൾ ഈ കൃതിയിൽ കാണാം. ഇടതുമുന്നണിയേയും പ്രത്യേകമായി കടന്നാക്രമിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്ന വ്യക്തമായ കോൺഗ്രസ് ചായ്‌വ് ഒരു കല്ലുകടി പോലെ വായനക്കാർക്ക് അനുഭവപ്പെടും. കോൺഗ്രസ്സിൽ തന്നെ ഉമ്മൻ ചാണ്ടിയോടും ഏ. കെ. ആന്റണിയോടും മാത്രമേയുള്ളൂ ഈ ചങ്ങാത്തം! കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനോടും അദ്ദേഹത്തിന് വിധേയത്വമുണ്ട്. 2ജി സ്പെക്ട്രം ഇടപാടിൽ സി.ഏ.ജി കണ്ടെത്തിയ വൻ അഴിമതി കണക്കുകളിലെ പിശകാണെന്നും അത്രയൊന്നും കോടികൾ വരില്ലെന്നും റോയ് ആശ്വസിക്കുന്നു. ആന്റണിയുടെ ഗുണഗണങ്ങൾ തരം കിട്ടുമ്പോഴെല്ലാം പാടിപ്പുകഴ്ത്തുന്നുവെങ്കിലും സ്വാശ്രയ കോളജുകളിൽ കഴുത്തറപ്പൻ ഫീസ് ഈടാക്കാൻ മാനേജ്‌മെന്റുകൾക്ക് അവസരമൊരുക്കിയത് ആന്റണിക്ക് സംഭവിച്ച ബോധപൂർവമോ അല്ലാത്തതോ ആയ ഒരു തെറ്റാണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. സ്വാശ്രയ കോളജുകളിൽ പകുതിസീറ്റുകളിൽ സർക്കാർ ഫീസ് എന്ന ഉറപ്പ് മെത്രാന്മാരിൽനിന്ന് എഴുതിവാങ്ങിയില്ല എന്ന തെറ്റ് ഹൃദയവേദനയോടെ ആദർശധീരൻ ആന്റണി ഏറ്റുപറഞ്ഞുവത്രേ! മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായ ഒരാളാണ് ഇത്രയും നിർണായകമായ ഒരു കാര്യത്തിൽ വാക്കാലുള്ള ഉറപ്പും മേടിച്ച് വീട്ടിൽ പോയി സ്വസ്ഥമായി കിടന്നുറങ്ങിയതെന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാൽ കേരള മെത്രാൻ സമിതിയുടെ വക്താവായ ഒരു മെത്രാൻ ലേഖകനോട് പറഞ്ഞത് അങ്ങനെ യാതൊരുറപ്പും അവർ ആന്റണിക്ക് നൽകിയിട്ടില്ല എന്നാണ്. അപ്പോൾ ആരാണ് നുണ പറയുന്നത്?


എഡിറ്റോറിയൽ ശൈലിയിലുള്ള വിമർശനങ്ങളെല്ലാം ഒരച്ചിൽ വാർത്തെടുത്തിരിക്കുന്നതുപോലുണ്ട്. തന്റെ വാദങ്ങൾ സ്ഥാപിക്കാൻ സഹായകമായ വിധത്തിലുള്ള കെട്ടുകഥകൾ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. രജപുത്രരുമായുള്ള യുദ്ധത്തിൽ ബാബർ കുറെ പശുക്കളെ തന്റെ സൈന്യത്തിനുമുന്നിൽ നിറുത്തി യുദ്ധം ചെയ്തുതുടങ്ങിയെന്നും രജപുത്രർ ആക്രമിക്കാൻ മടിച്ചുനിന്ന സമയം കൊണ്ട് സമർഖണ്ഡിൽനിന്ന് (മധ്യേഷ്യയിലെ!) കൂടുതൽ സൈനികരെ ഇറക്കി യുദ്ധം ജയിച്ചുവെന്നുമുള്ള കഥ എവിടെനിന്നു കിട്ടിയെന്നറിയില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thuranna Manassode' by K M Roy
Olive Publications, 2014
ISBN: 9789383756223
Pages: 242
 

Friday, January 10, 2020

ഗാനങ്ങളുടെ 80 വർഷങ്ങൾ - ഗന്ധർവന്റേയും

കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ നാമെല്ലാം ഒഴുകി നീങ്ങിക്കൊണ്ടിരിക്കുകയാണ് - ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഗാനഗന്ധർവന് 80 വയസ്സാകുമ്പോൾ മുപ്പതു വർഷം മുമ്പൊരു കോളജ് ക്ലാസ് മുറിയിൽ ഡിവൈഡറിന്റെ കൂർത്ത അഗ്രം കൊണ്ട് 'DAS IS 50' എന്നു കോറിയിട്ടത് ഓർമ്മ വരികയാണ്. ഡെസ്കിലൂടെ ഡിവൈഡർ നീങ്ങുമ്പോഴുള്ള ശബ്ദവും ആ ഘർഷണവുമെല്ലാം ഇപ്പോഴും വിരലുകളിൽ അനുഭവപ്പെടുന്നുണ്ടെന്നു തോന്നിപ്പോകുന്നു. എങ്കിലും മുപ്പതു സംവത്സരങ്ങളുടെ തിരശീലകൾ ആ പകലിനെ ഇന്നിൽനിന്ന് വേർതിരിക്കുന്നു. ടീനേജ് കഷ്ടിച്ചുകടന്നിരുന്ന ആ പയ്യൻ ഇന്ന് മദ്ധ്യവയസ്സിന്റെ ക്ഷണിക്കപ്പെടാത്ത അതിഥിയായ വെള്ളിരോമങ്ങളുടെ ആധിക്യത്തിൽ ആകുലനാണ്. ഗന്ധർവനാകട്ടെ ഒരു സുപ്രഭാതത്തിൽ വാർദ്ധക്യം സ്വയം എടുത്തണിയുകയും ചെയ്തു.

യേശുദാസിന്റെ സർഗ്ഗചേതന പീലി വിടർത്തിയാടിയ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെയെല്ലാം ജന്മത്തിന്റെ സാർത്ഥകത. ഒരിക്കലും നാമദ്ദേഹത്തെ 'ദാസേട്ടൻ' എന്നു വിളിക്കരുത്. ദൈവത്തെ സ്വന്തം പേരുപറഞ്ഞല്ലേ നമ്മൾ വിളിക്കുന്നത്? 'എന്റെ കൃഷ്ണാ' എന്നോ 'കരുണാമയനായ യേശുവേ' എന്നോ മറ്റോ അല്ലാതെ ഏട്ടനും വല്യച്ഛനുമൊന്നും അവിടെയില്ല. വിശ്വാസികളല്ലാത്തവർ രാഷ്ട്രനേതാക്കളെ പേരു മാത്രമല്ലേ വിളിക്കുന്നുള്ളൂ - നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെ? യേശുദാസിനെ വ്യക്തിപരമായി പരിചയമുള്ളവർ ഏട്ടനെന്നോ സാറെന്നോ ഒക്കെ വിളിച്ചുകൊള്ളട്ടെ. നമുക്കദ്ദേഹം ആകാശങ്ങൾക്കും സമുദ്രങ്ങൾക്കുമപ്പുറം പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന കതിരവനാണ്.

മലയാളചലച്ചിത്രഗാനങ്ങളുടെ കാര്യമെടുത്താൽ പഴയ ഗാനങ്ങളാണ് നല്ലതെന്ന കാര്യത്തിൽ പൊതുവെ ആർക്കും സംശയമുള്ളതായി കാണുന്നില്ല. അതിൽത്തന്നെ യേശുദാസ്, വയലാർ, ദേവരാജൻ എന്നിവർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വിശേഷിച്ചും. എന്നാൽ പൊതുജനം എതിരില്ലാതെ അംഗീകരിക്കുന്ന ഒരു മിഥ്യ എന്നതിനപ്പുറം ഈ വിശ്വാസത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊരു സംശയം എനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നു. മലയാളചലച്ചിത്രരംഗം തുടങ്ങിയതുമുതലുള്ള ഗാനങ്ങളുടെ പട്ടിക കിട്ടാതിരുന്നതുകൊണ്ട് സംശയനിവൃത്തിക്ക് മാർഗ്ഗവുമുണ്ടായിരുന്നില്ല. എന്നാൽ malayalachalachithram.com എന്ന സൈറ്റിൽ വർഷംപ്രതി പുറത്തുവന്ന പാട്ടുകളുടെ ലിസ്റ്റ് കിട്ടിയതോടെ അവ 2017, 2018 വർഷങ്ങളിൽ വിശദമായി പരിശോധിച്ചു. അതിന്റെ വിശകലനമാണ് താഴെ.

മലയാളത്തിലെ ആദ്യത്തെ ചിത്രമായ 'വിഗതകുമാരൻ' നിശ്ശബ്ദചിത്രമായിരുന്നല്ലോ. അതിനുശേഷം 1938-ൽ പുറത്തിറങ്ങിയ 'ബാലൻ' ആണ് ആദ്യത്തെ ശബ്ദചിത്രം. അതിൽ 23 ഗാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളി 'നീലക്കുയിൽ' (1954) വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ കേട്ട 461 പാട്ടുകളിൽ ഒരെണ്ണം പോലും ആസ്വാദ്യകരമായി തോന്നിയില്ല. അടുത്തവർഷം (1955) കണ്ട 73 ഗാനങ്ങളിൽ 'ഹരിശ്ചന്ദ്ര'യിലെ 'ആത്മവിദ്യാലയമേ' മാത്രമേ നല്ലതുണ്ടായിരുന്നുള്ളൂ. അതിനുശേഷം 1967 മുതൽ 1980 വരെയായിരുന്നു മലയാളഗാനങ്ങളുടെ പുഷ്കലകാലം. 1938 മുതൽ 2016 വരെ മലയാളത്തിൽ രചിക്കപ്പെട്ട 22176 ഗാനങ്ങളെ വിശകലനം ചെയ്തുകണ്ടെത്തിയത് അതിൽ 1628 എണ്ണം മാത്രമാണ് നല്ലതെന്നാണ്. അതിൽത്തന്നെ 839 എണ്ണവും 1967 മുതൽ 1980 വരെയുള്ള പതിനാലു വർഷക്കാലത്ത് പിറവിയെടുത്തതായിരുന്നു.
ചിത്രം 1 - ആകെ ഗാനങ്ങൾ വർഷം തോറും

കാലം കഴിയുന്തോറും ഗാനങ്ങളുടെ എണ്ണം കുറയുന്നുണ്ടോ? ഇല്ല എന്നാണുത്തരം. 1975 മുതൽ 1986 വരെയുള്ള വർദ്ധനക്കുശേഷം 1987 മുതൽ 1996 വരെ ആകെ ഗാനങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും 2003-നു ശേഷം വീണ്ടും ഗാനങ്ങൾ കൂടുന്നതാണ് കാണുന്നത് (ചിത്രം 1 കാണുക). ഏറ്റവുമധികം ഗാനങ്ങൾ ഇറങ്ങിയ വർഷം 2013 ആണ് - 743. രണ്ടാം സ്ഥാനത്ത് 2012-ഉം - 664 എണ്ണം.

ചിത്രം 2 - നല്ല ഗാനങ്ങൾ വർഷം തോറും
എന്നാൽ നല്ല ഗാനങ്ങൾ വർഷങ്ങൾ കഴിയുന്തോറും കൂടുന്നതായി കാണുന്നില്ല. ചിത്രം 2 കാണുക. 1967 മുതൽ 1980 വരെയുള്ള കുതിപ്പിനുശേഷം 2003 കഴിയുമ്പോഴേക്ക് തീരെ പരിതാപകരമാകുന്നു അവസ്ഥ. ഏറ്റവുമധികം നല്ല ഗാനങ്ങൾ പുറത്തുവന്നത് 1973-ലാണ് - 87 എണ്ണം.

ചിത്രം 3 - നല്ല ഗാനരചയിതാക്കൾ
ഗാനരചയിതാക്കളിൽ മുമ്പൻ വയലാർ രാമവർമ തന്നെ. 45 വർഷത്തിനുമുമ്പ് നിര്യാതനായെങ്കിലും വയലാറിന്റെ വരികൾ ഇന്നും ഉന്നതസ്ഥാനത്തുതന്നെ വിരാജിക്കുന്നു. 1628 നല്ല ഗാനങ്ങളിൽ 331 എണ്ണവും അദ്ദേഹത്തിന്റേതാണ്. ചിത്രം 3 നോക്കുക. ശ്രീകുമാരൻ തമ്പി (209), പി. ഭാസ്കരൻ (174), ഒ.എൻ.വി (143), കൈതപ്രം (136) എന്നിവർ പുറകിലുണ്ട്. ആധുനിക രചയിതാക്കളിൽ ശരത് വയലാറും (21), റഫീഖ് അഹമ്മദും (19) മുന്നിട്ടുനിൽക്കുന്നു.

ചിത്രം 4 - മികച്ച സംഗീത സംവിധായകർ
സംഗീതസംവിധായകരിൽ അഗ്രഗണ്യൻ ദേവരാജൻ തന്നെ (ചിത്രം 4). 381 ഗാനങ്ങളുമായി അദ്ദേഹം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാമൂർത്തി (93)യേക്കാൾ വളരെ മുന്നിലാണ്. 88 ഗാനങ്ങളുമായി ജോൺസൺ തൊട്ടുപിറകെ മൂന്നാം സ്ഥാനത്തുണ്ട്. ഏതാനും വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയേനെ. എം. കെ. അർജുനൻ (81), രവീന്ദ്രൻ (79) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ചിത്രം 5 - മികച്ച ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചലച്ചിത്രങ്ങൾ
ഏറ്റവും കൂടുതൽ നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചിത്രം 'സ്വാമി അയ്യപ്പൻ' (1975) ആണ്. ചിത്രം 5 കാണുക. അതിലെ എട്ടു ഗാനങ്ങളും മികച്ചവയാണ്. എല്ലാം വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നവ. ആറു മികച്ച ഗാനങ്ങൾ വഹിച്ച നദി (1969), വാഴ്വേ മായം (1970), ആഭിജാത്യം (1971), ആരോമലുണ്ണി (1972), ചന്ദ്രകാന്തം (1974), കണ്ണപ്പനുണ്ണി (1977), മദനോത്സവം (1978), സർഗ്ഗം (1992) എന്നീ ചിത്രങ്ങൾ രണ്ടാമതു നിൽക്കുന്നു.

ചിത്രം 6 - ലിംഗപരമായ ക്രമീകരണം
പുരുഷ ശബ്ദത്തിന് ഘനഗാംഭീര്യം കൂടുതലാണെങ്കിലും നല്ല ഗാനങ്ങളിൽ പകുതിയും പുരുഷ ശബ്ദത്തിലാണ് - 843 എണ്ണം, അഥവാ 52 ശതമാനം. സ്ത്രീശബ്ദത്തിലുള്ള 399 ഗാനങ്ങളും 386 യുഗ്മഗാനങ്ങളും പട്ടികയിൽ ഇടം പിടിച്ചു (ചിത്രം 6). ഇതിൽ ഫെമിനിസ്റ്റുകൾ ബേജാറാകേണ്ടതില്ല. ഗാനഗന്ധർവൻ പാടിയതുകൊണ്ടാകാം ഇത്രയധികം പുരുഷഗാനങ്ങൾ നാം കേൾക്കാൻ കൊതിക്കുന്നത്.

ചിത്രം 7 - മികച്ച ഗായികമാർ
ഇനി മികച്ച ഗായികയെ നോക്കാം. കേരളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര 158 ഗാനങ്ങളുമായി ഒന്നാമതെത്തി. എസ്. ജാനകി 136 പാട്ടുകളുമായി രണ്ടാം സ്ഥാനത്തും പി. സുശീല 125 ഗാനങ്ങളുമായി മൂന്നാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. പി. മാധുരി (73), സുജാത മോഹൻ (59) എന്നിവർ നാലും അഞ്ചും ഇടങ്ങളിൽ (ചിത്രം 7).

ചിത്രം 8 - മികച്ച ഗായകർ
മികച്ച ഗായകന്റെ തെരഞ്ഞെടുപ്പ് അവസാനത്തേക്കു വെച്ചത് ബോധപൂർവം തന്നെയാണ്. കാരണം, അവിടെ മത്സരമില്ല. ഗായികമാരുടെ മേഖല താമരപ്പൂക്കൾ നിറഞ്ഞ ഒരു പൊയ്‌കയോടുപമിക്കാമെങ്കിൽ ഗായകരുടെ കാര്യത്തിൽ അത് സൗരയൂഥം പോലെയാണ്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും കറങ്ങുന്ന കുറെ ഗ്രഹങ്ങൾ. ആ സൂര്യൻ ഗാനഗന്ധർവനായ കെ. ജെ. യേശുദാസ് തന്നെയാണ്. 883 ഗാനങ്ങളുമായി (54 ശതമാനം) അദ്ദേഹം ഉത്തുംഗതയിൽ വിരാജിക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തുകൂടിയായ പി. ജയചന്ദ്രൻ 126 ഗാനങ്ങളുമായി വിദൂരമായ രണ്ടാം സ്ഥാനത്തെത്തുന്നു. എം. ജി. ശ്രീകുമാർ (40), ജി. വേണുഗോപാൽ (20), വിജയ് യേശുദാസ് (15) എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ചിത്രം 8 കാണുക.

ഗാനഗന്ധർവന് എൺപതു തികയുന്ന ഇന്ന് ഈ കൊച്ചുഗവേഷണമായിരിക്കട്ടെ അദ്ദേഹത്തിനുള്ള ജന്മദിന ശുഭാശംസകൾ.


Monday, February 13, 2017

കനയ്യയുടെ ഒരു വർഷം

പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയുന്നത് എത്ര ശരിയാണ്!

'Spare the rod and spoil the child' എന്ന് ഇംഗ്ലീഷിലും 'അടിയോളം ഒക്കുമോ അണ്ണൻ തമ്പി' എന്ന് മലയാളത്തിലും ഉള്ള മൊഴിമുത്തുകളുടെ അർത്ഥം ഒന്നുതന്നെയാണ്. അടി കൊടുക്കേണ്ടിടത്ത് അതു സമയത്തിന് കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. JNU -വിലെ കഴിഞ്ഞ വർഷത്തെ പുകിലുകൾ ഓർമ്മയുള്ളവർക്കറിയാം ദേശവിരുദ്ധപ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും എത്രമാത്രം നിയന്ത്രണാതീതമായിപ്പോയിരുന്നു എന്ന്. പാർലമെന്റ് ആക്രമണം നടത്തിയ അഫ്‌സൽ ഗുരു എന്ന തീവ്രവാദിയെ തൂക്കിക്കൊന്ന ഫെബ്രു. 9-ന് JNU-വിൽ കഴിഞ്ഞ വർഷം വ്യാപകമായ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കാശ്മീരിനും കേരളത്തിനും സ്വാതന്ത്ര്യം വേണമെന്ന മട്ടിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടു. ഇതൊക്കെ മുമ്പും JNU-വിൽ സംഭവിക്കാറുള്ളതായിരുന്നു. എന്നാൽ കാമ്പസ്സിന് നാം സ്വമേധയാ അനുവദിച്ചുകൊടുക്കുന്ന ചില സ്വാതന്ത്ര്യങ്ങളിൽ ഇതും ഉൾപ്പെട്ടുപോയി. കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന ഘട്ടമായപ്പോൾ 2016-ൽ കർശനമായ നടപടികൾ എടുത്തു. രാജ്യദ്രോഹക്കുറ്റം തന്നെ ഒന്നോ രണ്ടോ പേരുടെ മേൽ ചാർത്തി.

കനയ്യകുമാർ എന്നൊരു നേതാവിനെ വളർത്തിയെടുക്കുകയാണ് അതുവഴി സംഭവിച്ചത് എന്നു വാദിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യാതൊരു താല്പര്യവുമില്ലാത്ത ദേശവിരുദ്ധവികാരങ്ങളുമായി നടക്കുന്ന ഒരുത്തന് എന്തു ചലനമാണ് ഉണ്ടാക്കാൻ കഴിയുക? കുറേനാൾ CPI രാജ്യമെങ്ങും കെട്ടിയെഴുന്നള്ളിച്ചു നടത്തിയെങ്കിലും ഇപ്പോൾ ചങ്ങാതി ഷെഡ്‌ഡിൽ കിടന്നു തുരുമ്പിക്കുന്നു. കനയ്യകുമാർ നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കുട്ട!

ഈ വർഷത്തെ ഫെബ്രു. 9 വളരെ ശാന്തമായാണ് JNU-വിൽ കടന്നുപോയത് എന്നു റിപ്പോർട്ടുകൾ പറയുന്നു. ഇത് മുമ്പേ ചെയ്തിരുന്നെങ്കിൽ കഴിഞ്ഞവർഷത്തെ പൊല്ലാപ്പുകൾ ഒഴിവാക്കാമായിരുന്നു. 'A stitch in time saves nine' എന്നൊക്കെ പറയുന്നത് ചുമ്മാതാണോ?

Friday, January 20, 2017

ജെല്ലിക്കട്ടോ സുപ്രീം കോടതിയോ?

ഭൂമിയിൽ ദൈവത്തിന്റെ നിഴൽ എന്നാണ് മുഗൾ ചക്രവർത്തിമാർ സ്വയം ചാർത്തിയിരുന്ന ബിരുദങ്ങളിൽ ഒന്ന്. ക്രമേണ അധികാരചിഹ്നങ്ങൾ ഒന്നൊന്നായി നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും പഴയ ഓർമ്മ വെച്ച് ജനങ്ങൾ അദ്ദേഹത്തിന്റെയടുക്കൽ പരാതികളുമായി എത്തിക്കൊണ്ടിരുന്നു. അവസാന ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ രണ്ടാമന്റെ അടുക്കൽ യമുനയുടെ അങ്ങേക്കരയിൽ താമസിച്ചിരുന്ന ഒരു അലക്കുകാരൻ പരാതിയുമായി എത്തിയപ്പോൾ തന്റെ അധികാരപരിധിയിൽ കൊട്ടാരക്കെട്ടുകൾക്കുകീഴെ ഒഴുകിയിരുന്ന യമുനാനദിയുടെ ഇങ്ങേക്കര മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നു പറഞ്ഞ് ദൈവത്തിന്റെ പ്രതിബിംബത്തിന് അയാളെ മടക്കി അയക്കേണ്ടി വന്നു.

എന്തിലുമേതിലും ചാടിക്കയറി റിട്ട് അധികാരവും ഭരണഘടനാ വ്യാഖ്യാനവുമൊക്കെ പ്രയോഗിച്ച് ശീലിച്ച സുപ്രീം കോടതി ജെല്ലിക്കെട്ട് പ്രശ്നത്തിൽ കാളയുടെ കൊമ്പിൽ കയറിപ്പിടിച്ചതുപോലെയായിരിക്കുകയാണ്. കുതറുന്ന കാളയെ പിടിച്ചുനിർത്താനും പറ്റുന്നില്ല, പിടിവിടാനും സാധിക്കുന്നില്ല. തലമുറകളായി നടന്നുവരുന്ന ഒരു പൊതുവിനോദം പാടില്ലെന്ന് പെട്ടെന്ന് ഒന്നോ രണ്ടോ ജഡ്ജിമാർക്ക് തോന്നി. ഉടനെ ഉത്തരവ് ഇറങ്ങുന്നു - ജെല്ലിക്കെട്ട് നടത്താൻ പാടില്ല! ഉന്നത നീതിപീഠത്തെ ജനങ്ങൾ തെരുവീഥികളിൽ വെല്ലുവിളിക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിൽ കാണാൻ സാധിക്കുന്നത്.

ആദ്യം ഇവർ കാറുകളിലെ സൺഫിലിം നീക്കം ചെയ്യാൻ കല്പിച്ചു. ഇന്ധനക്ഷമത 5% വരെ കുറയ്ക്കുന്ന ഈ തീരുമാനം ഇന്ത്യയിലെ ഏതു നിയമം അനുസരിച്ചാണ് പുറപ്പെടുവിച്ചതെന്ന് ആർക്കും അറിയില്ല. എങ്കിലും സുപ്രീം കോടതി ചന്ദ്രഹാസമിളക്കിയപ്പോൾ എല്ലാവരും ഒട്ടിച്ച ഫിലിം കീറിമാറ്റി. പകരം തുണികൊണ്ടുള്ള കർട്ടൻ ഉപയോഗിക്കാമെങ്കിൽ പിന്നെ ഫിലിമിനെന്തായിരുന്നു കുഴപ്പം? പിന്നീടവർ ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിശ്ചയിക്കുന്ന നിയമം കൊണ്ടുവന്നു. പ്രമോഷൻ കൊടുത്തവർക്ക് നന്ദിസൂചകമായി പുതിയ ജഡ്ജിമാർ റിട്ടയർ ചെയ്തവർക്ക് നിയമനങ്ങൾ ഉറപ്പാക്കി. അങ്ങനെ ബിസിസിഐയുടെ ഭരണം സുപ്രീം കോടതി ഏറ്റെടുത്തു. അഴിമതി നടക്കുന്നിടത്തെല്ലാം കോടതി നേരിട്ട് ഭരിക്കാനാണെങ്കിൽ ഇനി രാജ്യഭരണവും അവർ ഏറ്റെടുത്തേക്കുമോ? അപ്പോൾ കോടതികളിലെ അഴിമതിയോ എന്ന ചോദ്യം ബാക്കിയാവും.

സിനിമാ തിയേറ്ററുകളിൽ ഷോ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം കേൾപ്പിക്കണം എന്നതായിരുന്നു അടുത്ത വെളിപാട്. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് (ഉണ്ടായാലും ഇല്ലെങ്കിലും) പ്രകടിപ്പിക്കണമെന്നാണ് നിയമം. പക്ഷേ, തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നതിന്റെ ആവശ്യമെന്താണുള്ളത്? അങ്ങനെ കത്തിക്കയറി വരുമ്പോഴാണ് ജെല്ലിക്കെട്ട് കാലിൽ തടഞ്ഞത്. പക്ഷേ, തമിഴ് ജനതയുടെ രോഷത്തിൽ ഇത്തവണ സുപ്രീം കോടതിയുടെ പത്തി താഴുമെന്നാണ് തോന്നുന്നത്. അങ്ങനെയൊരു മൂക്കുകയർ വീണില്ലെങ്കിൽ നാളെ ആനയെഴുന്നള്ളിപ്പായിരിക്കും അവരുടെ അടുത്ത ഇര.

പക്ഷേ മറ്റൊരപകടം കൂടി ഇതിനുണ്ട്. ഒരു പാർട്ടിയോ നേതാവോ ഇല്ലാതെ വളർന്നുവരുന്ന സമരങ്ങൾ ഭരണകൂടങ്ങളുടെ പേടിസ്വപ്നമാണ്. അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങൾ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കെപ്പട്ട ഒരു ജനതയുടെ ആത്മസാക്ഷാൽക്കാരമായിരുന്നു. എന്നാൽ ഇന്ത്യയിൽ അത്തരം നേതാവില്ലാ സമരങ്ങൾ വിജയിക്കാൻ അനുവദിച്ചാൽ സമൂഹത്തിന്റെ കെട്ടുറപ്പ് പാടേ തകർന്ന് ആൾക്കൂട്ടമനഃശാസ്ത്രത്തിന്റെ പ്രാകൃതമായ ചട്ടവട്ടങ്ങളിലേക്ക് തെന്നിവീഴാനിടയാകും.

Thursday, August 11, 2016

തീ ചോദിക്കുന്നവർ

പുക ഉയർന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് എത്രയും പെട്ടെന്ന് പുറത്തുചാടണമെന്നു പറഞ്ഞാൽ ഞാനോ നിങ്ങളോ എന്തുചെയ്യും?

വിമാനത്തിൽ തീ പടരാൻ സാദ്ധ്യതയുണ്ടെന്നിരിക്കേ, കയ്യിൽ കിട്ടാവുന്നതെല്ലാം എടുക്കുമെന്ന് പതുക്കെ പറയേണ്ട കാര്യമുണ്ടോ? തീർച്ചയായും, അവനവന്റെ വസ്തുവകകൾ മാത്രം!

 കഴിഞ്ഞ ദിവസം ദുബായിൽ നടന്ന വിമാനാപകടത്തിൽ എത്രയും വേഗം പുറത്തുചാടുന്നതിനു പകരം ലാപ്‌ടോപ്പും ബാഗുകളും തിരഞ്ഞ മലയാളികളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ കണ്ടുകണ്ടു ദഹനക്കേട് പിടിച്ചതുപോലെയായിരുന്നു. ആളുകൾ തിരക്കുപിടിച്ച് ബാഗുകൾ എടുക്കുമ്പോൾ മാറിനിന്ന് ഇതിന്റെയെല്ലാം വീഡിയോദൃശ്യങ്ങൾ പകർത്തിയവനെ എന്തുപറയണം?

പുറത്തുകടക്കാൻ വെമ്പൽ കൂട്ടിനിന്ന വിദേശികളുടെ വഴിമുടക്കിയായിരുന്നു ഈ ബാഗുതിരയൽ എന്നതിനാൽ സംഭവം അന്താരാഷ്‌ട്ര വാർത്തയുമായി.

സത്യത്തിൽ എന്തുകൊണ്ടാണ് നാം ജീവൻ പോലും പന്തയം വെച്ചുകൊണ്ട് കഷ്ടിച്ച് ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വിലവരുന്ന സാധനങ്ങൾ ഉൾക്കൊള്ളുന്ന പെട്ടി തിരഞ്ഞ് സമയം കളയുന്നത്?

മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

എന്തെങ്കിലും ജോലിയുള്ളവരെല്ലാം ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവരായിരിക്കും. മണിബാക്ക് പോളിസികളല്ലാതെ മറ്റൊന്നും നാം എടുക്കുന്ന പ്രശ്നമേയില്ല. ഉയർന്ന പ്രീമിയം നിരക്കുകൾ ഉള്ളതിനാൽ ഒന്നോ രണ്ടോ അല്ലെങ്കിൽ അഞ്ചുലക്ഷം രൂപവരെയോ ഉള്ള മണിബാക്ക് പോളിസികൾ.

എന്തെങ്കിലും അപകടം പറ്റി നമ്മൾ തട്ടിപ്പോയാൽ ഈ അഞ്ചുലക്ഷം രൂപയും അതിന്റെ ആർജിതബോണസ്സും കൊണ്ട് എന്താകാനാണ്?

പ്രീമിയം വളരെ കുറവായ അപകടമരണ ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്, ഉയർന്ന തുക ലഭിക്കുകയും ചെയ്യും. എന്നാൽ മരിച്ചില്ലെങ്കിൽ ഒറ്റപ്പൈസ തിരിച്ചുകിട്ടില്ല.

പക്ഷേ, ജനത്തിനത് താല്പര്യമില്ല.

കാശുപോകാനാണ് കൂടുതൽ സാദ്ധ്യത എന്നതുകൊണ്ടാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ, ഈ ആളുകളെല്ലാം കാറിനും ബൈക്കിനുമൊക്കെ കോമ്പ്രഹെൻസീവ് പോളിസിയാണ് എടുക്കുന്നത്! ഏതാണ്ട് 5 ലക്ഷം രൂപയുടെ വണ്ടിക്ക് 14000 രൂപയുടെ പോളിസി എടുത്താൽ അപകടമൊന്നും സംഭവിച്ചില്ലെങ്കിൽ ആ തുക മുഴുവൻ പോവില്ലേ, ഇവിടെയും?

നിയമപാലകരെ പറഞ്ഞുനിർത്താനാണെങ്കിൽ കുറഞ്ഞ നിരക്കുള്ള തേർഡ് പാർട്ടി പോളിസി മാത്രം പോരേ?

അഞ്ചുലക്ഷം രൂപയുടെ കാറിനേക്കാൾ വിലകുറഞ്ഞതാണോ കാശുകൊടുത്ത് ആ വാഹനം വാങ്ങുന്നവരുടെ ജീവൻ? എന്നാലും നമ്മൾ മണിബാക്ക് മാത്രമേ എടുക്കൂ.

ഉയർന്ന ജനസംഖ്യയും താഴ്ന്ന വരുമാനവും - ഇതാണോ അതിന്റെ കാരണം? സപ്ലൈ കൂടുമ്പോൾ വില കുറയുന്നു എന്നു പറയുന്നതുപോലെ, ആളുകൂടുമ്പോൾ വിലകുറയും എന്നാണോ?

ഒരായുസ്സുകൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരൊറ്റ നിമിഷത്തിൽ കൈവിട്ടുകളയാൻ നമ്മളാരും ബിൽ ഗേറ്റ്സോ, അംബാനിയോ ഒന്നും അല്ലല്ലോ. പ്രത്യേകിച്ചും ആ ആയുസ്സിന് കാര്യമായ വിലയൊന്നും ഇല്ലെന്നിരിക്കേ!

ഉള്ളതെല്ലാം നഷ്ടപ്പെടുത്തി, ദാരിദ്ര്യത്തിന്റെ താഴ്ന്നപടിയിൽ നിന്ന് വീണ്ടും തുടങ്ങുന്നതിനേക്കാൾ ഭേദമല്ലേ മരണം എന്ന ചിന്ത - അത് ലോജിക്കലല്ലെങ്കിൽ മറ്റെന്താണ്?

അതിന്റെയൊരു കുഞ്ഞനുജൻ വേർഷനാണ് ദുബായിൽ കണ്ടത്.

Saturday, July 16, 2016

ഉലക്ക എന്ന കവിത

റഫീക് അഹമ്മദിന്റെ 'ഉലക്ക' എന്ന കവിത..

അറിയാമോ
എന്റെ വിശ്വാസത്തെപ്പറ്റി?
അതിന്റെ കരുത്തിനെപ്പറ്റി?
കരിമ്പാറ പോലെ, ഉരുക്കുപോലെ
ഉലക്കപോലെ.


ആയിരക്കണക്കിനു വർഷങ്ങളുടെ
ആഴത്തിലേക്കു പോകുന്നതാണ്
അതിന്റെ തായ് വേര്.
ചെറുവേരുകളാകട്ടെ,
ഭൂമിയിലെങ്ങും പടർച്ചയുള്ളത്.

എത്ര മഴുക്കൊത്തേറ്റു, മഴപ്പെയ്ത്തേറ്റു
കൊടുങ്കാറ്റും ഇടിത്തീയ്യുമേറ്റു.
ഒരില പോലും വീണില്ല.
പാറയിൽ തുളഞ്ഞിറങ്ങിപ്പോയ വേരുകൾ.
മണലിൽ പുതഞ്ഞുപോയവ.
കൊടുംവെയിലിന്റെ
പല യുഗങ്ങൾ കൊണ്ട ചില്ലകൾ
ഒരില പോലും വാടിയില്ല.

ഭൂമിക്കു മുകളിൽ, ആകാശത്തിനു നേരെ,
കടലിനെ ചാരി
ഇതാണ്, ഇതാണ് നിൽപ്പ്
അനക്കാനാവില്ല, ഒന്നിനും.

പക്ഷേ മോനേ.....
നീയിതിന്റെ കടക്കൽ വന്നു
മൂത്രമൊഴിച്ചേക്കരുത്
എളുപ്പം വൃണപ്പെട്ടുപോവും.


ഫ്രാൻസിലെ നീസിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു വായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി.

Friday, March 11, 2016

മാതൃഭൂമിയുടെ പ്രവാചകനിന്ദ

ഹഹഹഹ....

LOL (laughing out  loud) എന്ന പ്രയോഗത്തിനു പകരം വെയ്ക്കാൻ മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ്.  മാതൃഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ മറ്റെന്താണ്‌ ചെയ്യുക?

കഴിഞ്ഞ കുറെ മാസങ്ങളായി മാതൃഭൂമി പത്രവും അതിന്റെ അനുബന്ധമായ ടി.വി. ചാനലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തുകൊണ്ട് ഓരോ ദിവസവും കുറേശെയായി ചില്ലറ വില്പന നടത്തുകയായിരുന്നല്ലോ. ജെ.എൻ.യു വിൽ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു എന്ന് പകൽ പോലെ വ്യക്തമാണെങ്കിലും, അത് അഭിപ്രായസ്വാതന്ത്ര്യമായി ദുർവ്യാഖ്യാനം ചമയ്ക്കുകയാണ് മാതൃഭൂമി ചെയ്തിരുന്നത്. ദുർഗാദേവിയെ വേശ്യ എന്നു വിളിച്ചു എന്ന ആരോപണം ഉയർന്നപ്പോഴും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ നാം തൊണ്ട തൊടാതെ വിഴുങ്ങി.

അങ്ങനെ കളിച്ചു കളിച്ച് ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴാണ് പത്രത്തിന്റെ കൂലിയെഴുത്തുകാർക്ക് ആത്മവിശ്വാസം നെറുകയിൽ കയറിയത്. യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന ജസ്റ്റീസ് കമാൽ പാഷയുടെ പ്രസംഗവും വന്നപ്പോൾ ഒരു കൊട്ട് ഇസ്ലാമിനു നേരെയും കിടക്കട്ടെ എന്ന് അവർ ചിന്തിച്ചുപോയതിന് കുറ്റം പറയാനൊക്കുമോ?

എന്നാൽ ഹിന്ദു ദൈവങ്ങളെ തെറി വിളിക്കുന്നതുപോലെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയാൽ പണി കിട്ടും എന്ന് എത്ര പെട്ടെന്നാണ് അവർക്ക് മനസ്സിലായത്! മാർച്ച്‌ 9-ന് പ്രസിദ്ധപ്പെടുത്തിയ കോഴിക്കോട്, തൃശൂർ എഡിഷനുകളിലെ 'നഗരം' പതിപ്പിൽ പ്രവാചകനായ മുഹമ്മദിനെതിരെ (സ) സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് അതേപടി പകർത്തിവെയ്ക്കുകയാണ് മാതൃഭൂമി ചെയ്തത്. വസ്തുതാപരമായി ആ പരാമർശം ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷേ അതോടൊപ്പം കാണുന്ന ഭാഷാശൈലി പരമാവധി അവഹേളിക്കുക എന്ന ലക്ഷ്യം മാത്രമുള്ളതാണ്. '......ന്റെ സൂക്കേടാണെന്നറിയില്ലേ' എന്നൊക്കെയുള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ കുഴപ്പമില്ലായിരിക്കാം, പക്ഷേ ആബാലവൃദ്ധം ജനങ്ങൾ വായിക്കുന്ന ഒരു പത്രത്തിൽ അത് പ്രത്യക്ഷപ്പെടാൻ പാടില്ലായിരുന്നു എന്നത് തർക്കമില്ലാത്ത സംഗതിയാണ്.

പത്രം പുറത്തുവന്ന അന്നുതന്നെ പ്രതിഷേധം ഇരമ്പി. നാടെങ്ങും മാതൃഭൂമി പത്രം കത്തിക്കുകയും വരിസംഖ്യ റദ്ദു ചെയ്യുകയും ചെയ്തു. പത്രമോഫീസുകളിലേയ്ക്ക് തീവ്രവാദമനോഭാവം പുലർത്തുന്ന സംഘടനകൾ മാർച്ച്‌ നടത്തുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. അടുത്ത ദിവസം തന്നെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖം രക്ഷിക്കാൻ മാതൃഭൂമി ശ്രമിച്ചെങ്കിലും അതേറ്റ ലക്ഷണമില്ല. വൈകുന്നേരമായപ്പോഴേക്കും കുറ്റക്കാരായ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിഷേധം ശമിക്കുമോ എന്നു നോക്കുകയാണ് മാനേജ്‌മെന്റ്. ഇതുകൊണ്ടും അടങ്ങിയില്ലെങ്കിൽ അവരുടെ ഫോട്ടോയും വിലാസവും പ്രസിദ്ധപ്പെടുത്തി കയ്യോ കാലോ വെട്ടാൻ അവസരം നല്കുമായിരിക്കും!

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടു മത്സരിച്ച് എട്ടുനിലയിൽ പൊട്ടിയ വലിയ പത്രമുതലാളിക്ക് ഇതൊരു പ്രശ്നമല്ലായിരിക്കും. അങ്ങേയറ്റത്തെ മതേതരജാടയുമായി നടക്കുന്ന ഇദ്ദേഹം പൊതുജനങ്ങളെ എങ്ങനെയെങ്കിലും സേവിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാ സീറ്റ് ഇരന്നുവാങ്ങിയതേയുള്ളല്ലോ. പക്ഷേ കല്പറ്റ മണ്ഡലത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കുപ്പായവും തയ്പ്പിച്ചുവെച്ചിരിക്കുന്ന കൊച്ചുമുതലാളിയുടെ ഗതി എന്താകും എന്ന് കണ്ടുതന്നെ അറിയണം. മാതൃഭൂമിയുടെ ഫേസ്ബുക്ക്‌ പേജിലാണെങ്കിൽ തെറിയഭിഷേകമാണ്. 19 ലക്ഷത്തോളം ലൈക്കുകൾ ഉണ്ടായിരുന്ന പേജിന് 60,000-ഓളം ലൈക്കുകൾ നഷ്ടമായി. ഓരോ വാർത്തയ്ക്കും കമന്റ് എന്ന രീതിയിൽ തീവ്രവാദികൾ താണ്ഡവനൃത്തമാടുകയാണ്. ഏറ്റവും വലിയ തമാശ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി മാതൃഭൂമി പേനയുന്തിക്കൊണ്ടിരുന്നപ്പോൾ അതിനെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചവർ തന്നെയാണ് ഒന്നു തെറ്റിയപ്പോൾ തന്തക്കു വിളിക്കുന്നതെന്നാണ്.

മാതൃഭൂമിയ്ക്കു മാത്രമല്ല, എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊരു പാഠമാണ്. നിങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം എത്ര വലുതാണ്‌ എന്നു തിരിച്ചറിയാതെ എവിടെവരെ പോകാം എന്ന മട്ടിൽ നിങ്ങൾ പൊറാട്ടുനാടകമാടുമ്പോൾ ആരെയാണ് പാലൂട്ടി വളർത്തിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കണം. അതോടൊപ്പം തന്നെ ശത്രുവിന്റെ ശത്രു മിത്രം എന്ന മട്ടിൽ നിങ്ങൾ താലോലിക്കുന്ന ന്യൂനപക്ഷവർഗീയത സഹിഷ്ണുതയുടെ അളവുകോലിലൊന്നും ഒതുങ്ങാത്തതാണെന്നും. ഒന്നു മാത്രം ഓർക്കുക. മാതൃഭൂമിയുടെ ഫേസ്ബുക്ക്‌ പേജ് വൃത്തികേടാക്കിക്കൊണ്ടിരിക്കുന്നവർ വെറും മുപ്പതോ നാല്പതോ ആളുകൾ മാത്രമാണ്. മിക്കവരും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും. തീവ്രവാദ കാഴ്ചപ്പാടുകൾ പുലർത്തുന്ന ഇവരിൽ അൽ-ഖൈദയും ഇസ്ലാമിക് സ്റ്റേറ്റുമൊക്കെ ഉണ്ടാകും. ആ പ്രൊഫൈലുകളുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉടനടി കൈമാറുകയാണ് ഇനി വേണ്ടത്.

ഹഹഹഹ....

മതേതരപ്രേമം മൂത്ത് തീവ്രവാദത്തിന്റെ കാളസർപ്പങ്ങളെ പാലൂട്ടി വളർത്തുന്ന ഈ പത്രത്തിന്റെ ഗതികേടിൽ ഒന്നുകൂടി ചിരിക്കാതെന്തു ചെയ്യും!

Tuesday, December 1, 2015

വെള്ളാപ്പള്ളിയുടെ നൗഷാദ് പരാമർശം

ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിൽ
കൊലപ്പെടുത്തിയവരുടെ കണ്ണടകൾ കൂട്ടിയിട്ടിരിക്കുന്നു
രണ്ടാം ലോകയുദ്ധകാലത്തെ ജർമ്മനിയിലെ കുപ്രസിദ്ധമായ തടവറയായിരുന്നു ഓഷ്വിറ്റ്സ്. ഏകദേശം 11 ലക്ഷം ജൂതത്തടവുകാരാണ് ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിലെ വിഷവാതക ചേമ്പറുകളിലും മരുന്നുപരീക്ഷണശാലകളിലുമൊക്കെയായി ഈയാംപാറ്റകളെപ്പോലെ മരിച്ചു വീണത്. യൂറോപ്പിലെ ജൂതപ്രശ്നത്തിന്റെ അവസാന പരിഹാരം എന്നു ഹിറ്റ്‌ലർ വിശേഷിപ്പിച്ച ആ തടവറ സാംസ്കാരികമായി മനുഷ്യവംശം എത്ര താഴെയാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്ന് ലോകത്തെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. യുദ്ധാനന്തരം ആത്മഹത്യ ചെയ്യാതെ അവശേഷിച്ച നാസി നേതാക്കളെല്ലാവർക്കും ന്യൂറംബർഗ് വിചാരണയെ നേരിടേണ്ടി വന്നു. യുദ്ധക്കുറ്റവാളികളെ നിർദാക്ഷിണ്യം നേരിട്ട യുദ്ധക്കോടതി നിരവധി പേരെ തൂക്കിലേറ്റി. ഒട്ടനവധി പേർ മരണം വരെ ജയിൽ ശിക്ഷ അനുഭവിച്ചു. ഭരണകൂടത്തിന്റെ തീരുമാനങ്ങളാണ് തങ്ങൾ നടപ്പാക്കിയതെന്ന വാദമൊന്നും കോടതി ചെവിക്കൊണ്ടില്ല. അന്ന് ഹിറ്റ്‌ലറുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന റുഡോൾഫ് ഹെസ്സ് പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമാണ് "ഓഷ്വിറ്റ്സ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേസ് കോടതിയിൽ അവതരിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു" എന്നത്.

എന്നാൽ സമാനമായ ഒരു ഘട്ടത്തിലാണ് സമത്വമുന്നേറ്റയാത്രയുമായി മുന്നേറുന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നില്ക്കുന്നത്. പ്രകടമായിത്തന്നെ വർഗീയച്ചുവയുള്ള മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ നീങ്ങിയ വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗത്തിൽ താൻ സാമാന്യനീതിയുടെ ലക്ഷ്മണരേഖ മറികടക്കുന്നത് ശ്രദ്ധിക്കാതെ പോയി. കോഴിക്കോട് കാന വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കവേ അതിൽ വീണുമരിച്ച നൗഷാദ് എന്ന മനുഷ്യസ്നേഹിക്കെതിരെ നടത്തിയ തരംതാണ പരാമർശങ്ങൾ ഒറ്റ ദിവസം കൊണ്ട് വെള്ളാപ്പള്ളിയുടെ വില ചേറിലേയ്ക്ക് താഴ്ത്തി. നൗഷാദിന്റെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം അനുവദിച്ചതും ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തതും അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്‌ എന്നാണ് വെള്ളാപ്പള്ളി ജല്പിച്ചത്.

കാനയിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ചായക്കടയിൽ നിന്നിറങ്ങിയോടിയ നൗഷാദ് അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് അന്വേഷിച്ചു കാണില്ല. അപകടത്തിൽ പെട്ടവർ ഹിന്ദുക്കളാണെന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞിരുന്നുവെങ്കിൽ പോലും നൗഷാദ് ആ കാരണം മൂലം തന്റെ ദൗത്യം ഉപേക്ഷിക്കുമായിരുന്നു എന്നും കരുതാൻ വയ്യ. അദ്ദേഹം എന്തായാലും വെള്ളാപ്പള്ളി അല്ലല്ലോ! തന്റെ ജീവൻ നഷ്ടപ്പെടുത്തിയും രണ്ടുപേരെ രക്ഷിക്കാൻ പരിശ്രമിച്ച ഈ യുവാവിന്റെ അർപ്പണബോധത്തിനു മുന്നിൽ, സമുദായപ്രവർത്തനം കൊണ്ട് ലാഭം മാത്രം നേടിയിട്ടുള്ള നടേശൻ എത്ര അല്പനും വിവരദോഷിയുമാണെന്ന് കേരളം തെല്ല് അവിശ്വസനീയതയോടെ കണ്ടു. വലിയ നേതാക്കൾ പൊതുമധ്യത്തിൽ ഒരു കാര്യം വിളിച്ചുപറയുന്നതിനുമുൻപ് തന്റെ വിശ്വസ്തരായ ഉപദേശകരുടെ വീക്ഷണങ്ങൾ പരിശോധിക്കാറുണ്ട്. താൻ മണ്ടത്തരമാണോ പറയാൻ പോകുന്നതെന്ന് കാര്യവിവരമുള്ള ആരെങ്കിലും പറഞ്ഞുതരണമല്ലോ. വെള്ളാപ്പള്ളിയ്ക്ക് അത്തരം ഉപദേശകർ ആരുമില്ലെന്നു തോന്നുന്നു - ശരിക്കും 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ട്!

ഇത്തരത്തിലുള്ള ഹൃദയശൂന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ട് ഇദ്ദേഹം ഇനി എന്തിനാണ് യാത്ര തുടരുന്നത്? ഹിന്ദു സമുദായങ്ങൾ കേരളത്തിൽ അവഗണിക്കപ്പെടുന്നു എന്ന തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ യാത്ര ഈ വങ്കത്തരത്തോടെ പൊതുസമൂഹത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞില്ലേ? തന്റെ സമുദായത്തേയും യാത്രയെ പിന്താങ്ങുന്നവരേയും നടേശൻ ഒറ്റുകൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്. ഓഷ്വിറ്റ്സുമായുള്ള സാമ്യം നോക്കുകയാണെങ്കിൽ, നൗഷാദ് പരാമർശം ഇല്ലായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്ക് ജനമദ്ധ്യത്തിൽ അവതരിപ്പിക്കാവുന്ന ഒരു വാദമുഖമെങ്കിലും ഉണ്ടാകുമായിരുന്നു എന്നു പറയേണ്ടി വരും.

Thursday, September 17, 2015

മൂന്നാറിലെ ഭൂതം

പണ്ട് ബാഗ്ദാദിൽ ഒരു വയസ്സൻ മുക്കുവനുണ്ടായിരുന്നു. ദിവസവും നാലു വട്ടം അയാൾ വല വീശും. വല്ലതും കിട്ടിയാലുമില്ലെങ്കിലും പരമ ദരിദ്രനാണെങ്കിലും അഞ്ചാമതൊരു വട്ടം കൂടി വലയെറിയുന്ന പതിവില്ല. ഒരു ദിവസം മൂന്നു വട്ടം വീശിയെങ്കിലും ഒന്നും ലഭിച്ചില്ല. പ്രാർത്ഥനയോടെ അവസാനവട്ടം എറിഞ്ഞ അയാൾക്ക് ഒരു ചെമ്പുകുടമാണ് ലഭിച്ചത്. കേടുപാടുകളൊന്നുമില്ലാത്ത നല്ല കുടം. അകത്തു വല്ലതുമുണ്ടെങ്കിൽ എടുത്തു മാറ്റിയിട്ട് കുടം വിൽക്കാമെന്നു കരുതി സന്തോഷത്തോടെ മുക്കുവൻ കത്തിയെടുത്ത് അടപ്പു തുറന്നു. കുടം ശൂന്യമായിരുന്നു. പക്ഷേ അതിൽനിന്ന് പുക ഉയരാൻ തുടങ്ങി. അയാൾ അമ്പരന്നുനിൽക്കേ പുക കട്ടിയായി ഒരു വൻതൂണു പോലെ മേലോട്ടു പൊങ്ങി. അടുത്ത ക്ഷണം മാനം മുട്ടുന്ന ഭീമാകാരനായ ഭൂതമായി അതുമാറി.

'മുക്കുവനും ഭൂതവും' എന്ന വിഖ്യാതമായ ഈ അറബിക്കഥ ഓർമയില്ലേ? നൂറ്റാണ്ടുകളായി കുടത്തിനുള്ളിൽ കഴിഞ്ഞിരുന്ന ഭൂതത്തിനെ തുറന്നുവിട്ട മുക്കുവനെ ഇല്ലാതാക്കാനായിരുന്നു ഭൂതത്തിന്റെ അടുത്ത ശ്രമം. പേടിച്ചു വിറച്ചുപോയ മുക്കുവൻ തന്ത്രമുപയോഗിച്ച് ഒരുവിധത്തിൽ ഭൂതത്തിനെ വീണ്ടും കുടത്തിനുള്ളിലാക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഈ കഥയെ ഓർമിപ്പിക്കുന്ന ഒരു പ്രഹസനനാടകത്തിന് ഈയാഴ്ച മൂന്നാറിൽ തിരശ്ശീല വീണതേയുള്ളൂ.

കണ്ണൻ ദേവൻ കമ്പനിയിൽ കൊളുന്തുനുള്ളുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ കൂട്ടത്തോടെ സമരമുഖത്തിറങ്ങിയാണ് പ്രക്ഷോഭം തുടങ്ങിയത്. 20% ബോണസ്, പ്രതിദിനം 500 രൂപ വേതനം എന്നിവയായിരുന്നു ആവശ്യങ്ങൾ. കൗതുകകരമായ കാര്യം തൊഴിലാളി സംഘടനകളെ തൃണവൽഗണിച്ചുകൊണ്ടായിരുന്നു സമരം എന്നതാണ്. പണിമുടക്കിയ സ്ത്രീകൾ കമ്പനി സ്തംഭിപ്പിച്ചു എന്നു മാത്രമല്ല, മൂന്നാർ മേഖലയെ ഒന്നടങ്കം വരിഞ്ഞുമുറുക്കിക്കളഞ്ഞു. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ പോലും ഒരാഴ്ച മൂന്നാറിലേക്ക് കടത്തിവിട്ടില്ല എന്നു പറയപ്പെടുന്നു.

സമരത്തിന്‌ അഭൂതപൂർവമായ പിന്തുണയാണ് കേരളത്തിലുണ്ടായത്. മലയാളം സംസാരിക്കാൻ പോലും അറിയാത്ത തമിഴ് സ്ത്രീകളായിരുന്നു സമരസൈനികർ എങ്കിലും തൊഴിലാളികളല്ലേ, തളർന്നു കിടക്കുന്ന മലയാളി പോലും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുപോകും. കേരളത്തിൽ കാശുമുടക്കി വ്യവസായം തുടങ്ങുന്നവൻ മനുഷ്യരാശിക്കെതിരായ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന രീതിയിലാണ് മലയാളി സമൂഹത്തിന്റെ പ്രതികരണം. തൊഴിലാളിയുടെ അദ്ധ്വാനം ചൂഷണം ചെയ്യുന്ന രക്തദാഹികളായാണ് അവരെ നാം കാണുന്നത്. വികലവും അപ്രസക്തവുമായിക്കഴിഞ്ഞ മാർക്സിയൻ പ്രത്യയശാസ്ത്രത്തിന് സ്വന്തം ധിഷണ അടിയറ വെച്ചതിന്റെ സ്വാഭാവിക പരിണാമം! പല വ്യവസായങ്ങളുടെയും നയപരമായ തീരുമാനങ്ങളിൽ പോലും തൊഴിലാളി യൂണിയനുകൾ കൈ കടത്തുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് പന്തവും കൊളുത്തിപ്പട എന്നു പറഞ്ഞതുപോലെ യൂണിയനുകൾക്ക് നട്ടെല്ലു പോരാ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം സ്ത്രീ തൊഴിലാളികൾ രംഗത്തിറങ്ങിയത്. ആരോടും കണക്കുപറയേണ്ടാത്ത ആൾക്കൂട്ടത്തിന്റെ മനശാസ്ത്രമാണ് ഇവർ പ്രദർശിപ്പിക്കുന്നത്. ഒരു കമ്പനിയിൽ സമരം നടക്കുന്നതിന്റെ പേരിൽ സമൂഹത്തിന്റെ മൊത്തം സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന് എന്തു ന്യായീകരണമാണുള്ളത്? സമരക്കാരോട് സംസാരിക്കുവാൻ വന്ന മന്ത്രി ജയലക്ഷ്മിയെ തടഞ്ഞുവെച്ചിട്ട് സമരം തീർത്തിട്ടുപോയാൽ മതി എന്നു തട്ടിക്കയറിയത്‌ പോക്രിത്തരമല്ലേ? അവർ അവിടെ നിന്ന് പൊട്ടിക്കരയാഞ്ഞത് ഭാഗ്യം! അങ്ങനെ മന്ത്രിയെ തടഞ്ഞുവെച്ചതുകൊണ്ടല്ലേ, കൊച്ചിയിൽ നടന്ന ചർച്ചയിൽ സർക്കാർ കമ്പനിയുടെ മേൽ അതീവസമ്മർദം ചെലുത്തി തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനിടയാക്കിയത്? അതായത് ബ്ലാക്ക്‌മെയിൽ എന്ന സുകുമാരകല മൂന്നാറിലെ പെമ്പിളകൾ വിജയകരമായി നടപ്പാക്കിയതിനെയാണ് കേരളം ആർത്തുവിളിച്ച് കൊണ്ടാടുന്നത്! ഇതിനിടയിൽ കണ്ണൻ ദേവന് പ്രവർത്തിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ കണ്ടഭാവം പോലും വെച്ചില്ല.

ഒരു വ്യവസായത്തിലെ തൊഴിലാളികൾക്ക് അവിടത്തെ മാനേജ്മെന്റുമായി സംഘടിതമായി വിലപേശുന്നതിനുള്ള അവകാശം നമ്മുടെ ഭരണവ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ്. തൊഴിലാളി പ്രതിനിധികൾ എന്ന നിലയിൽ ട്രേഡ് യൂണിയനുകൾ വഴിയാണ് അങ്ങനെ ചെയ്യേണ്ടത്. വിലപേശുമ്പോൾ സ്വാഭാവികമായും ഇരുപക്ഷത്തും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതിനെ യൂണിയനുകളുടെ കഴിവില്ലായ്മയായി ചിത്രീകരിച്ച് നിയമം കയ്യിലെടുക്കുന്നതിനെ തീവ്രവാദം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? അതു പറഞ്ഞതിനല്ലേ മൂന്നാർ എം.എൽ.എയെ സമരക്കാർ അടിച്ചോടിച്ചത്? ഇപ്പോൾ 310 രൂപ പ്രതിദിനവേതനം വാങ്ങുന്ന സ്ത്രീകൾ  500 രൂപയാണ് ആവശ്യപ്പെടുന്നത്, അതായത് 61% വർദ്ധന. പ്രത്യേകനൈപുണ്യം വേണ്ടാത്ത ഒരു ജോലിക്ക് 61% വർദ്ധന ഒറ്റയടിക്ക് ആവശ്യപ്പെടുന്നത് ന്യായമാണോ? പിന്നെ ബോണസ് എന്നത് ലാഭവിഹിതമാണല്ലോ. കമ്പനിയുടെ പ്രവർത്തനലാഭവുമായി ബന്ധിപ്പിച്ചു ചിന്തിക്കേണ്ട ബോണസിനെ അവകാശമായി ചിത്രീകരിച്ച് പിടിച്ചുവാങ്ങിക്കുന്നത് ഗുണ്ടാപ്പിരിവിനു തുല്യമാണ്.

ആർക്കെതിരെയാണ് പെമ്പിളകളുടെ സമരം എന്നുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. കേരളം വിചാരിച്ചിരിക്കുന്നത് 'ടാറ്റാ ടീ'യാണ് ഇപ്പോഴും കമ്പനിയുടെ ഉടമ എന്നാണ്. അവർ 2005-ൽ തന്നെ ജീവനും കൊണ്ടോടി എന്ന വസ്തുത അധികം പേരും അറിഞ്ഞിട്ടില്ല. ഇപ്പോഴത്തെ Kanan Devan Hills Plantation Company Pvt Ltd (KDHPC) എന്ന കമ്പനി തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. 68% ഓഹരികളും തൊഴിലാളികളുടെ കയ്യിലാണ്. തൊഴിലാളി ഡയരക്ടർമാർ കമ്പനിയുടെ ബോർഡിലുണ്ട്. പിന്നെ, ദൈനംദിന മാനേജ്മെന്റിന്റെ ചുമതല വിദഗ്ദ്ധരെ ഏൽപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അപ്പോൾ സ്വന്തം കമ്പനിയുടെ ഉദകക്രിയ നടത്താനാണ് പെമ്പിളകൾ ചേലയും മുറുക്കി തെരുവിലിറങ്ങിയിരിക്കുന്നത്. ഒരല്പം കണക്കു പറഞ്ഞോട്ടെ? ഇപ്പോൾ 310 രൂപ വാങ്ങുന്നവർക്ക് 500 രൂപ കൊടുക്കണമെങ്കിൽ പ്രതിദിനം ഒരു തൊഴിലാളിക്കു വേണ്ടിവരുന്നത് 190 രൂപയാണല്ലോ. അതായത് ഒരു വർഷം ഒരാൾക്കു നൽകേണ്ടി വരുന്നത് 69,350 രൂപ (=190 x 365). കമ്പനിയിൽ 11000-ത്തോളം തൊഴിലാളികൾ ഉണ്ടെന്നാണ് നെറ്റിൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. അപ്പോൾ ഒരു വർഷം കൂടുതലായി വേണ്ടിവരുന്നത് 76 കോടി രൂപ (=69,350 x 11,000). 2014-15ലെ KDHPയുടെ നികുതിക്കു ശേഷമുള്ള ലാഭം വെറും 5 കോടി രൂപയാണ് (ബാലൻസ് ഷീറ്റ് പേജ് 13). ഈ 76 കോടി രൂപ കണ്ടെത്തണമെങ്കിൽ അത് തേയിലയുടെ വില കൂട്ടിയല്ലേ സാധിക്കൂ? 2014-15-ൽ കമ്പനി ഉത്പാദിപ്പിച്ചത് 24,120 ടണ്‍ തേയിലയാണ് (ബാലൻസ് ഷീറ്റ് പേജ് 14). ഒരു കിലോ ചായപ്പൊടിക്ക് 32 രൂപ വില കൂട്ടിയാൽ മാത്രമേ ഇതു സാധിക്കൂ (=76 കോടി / 24120 ടണ്‍). ഇത്രയും വില കൂടുതൽ കൊടുത്ത് കണ്ണൻ ദേവൻ തേയില വാങ്ങിക്കുവാൻ സമരക്കാരുടെ കൂടെ കൂടി കയ്യടി വാങ്ങുന്നവർ മിനക്കെടുമോ? തൊഴിൽ മന്ത്രി ഷിബു ബേബി ജോണ്‍ തോട്ടം മേഖല സ്തംഭിക്കുമെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായോ?

മുല്ലപ്പൂ വിപ്ലവം വിജയിച്ചതുകൊണ്ട് രോമാഞ്ചം കൊണ്ടിരിക്കുകയാണ് മലയാളി ഇപ്പോൾ. കണ്ണൻ ദേവനെ മുട്ടുകുത്തിച്ചതു പോലെ എല്ലാ സ്വകാര്യകമ്പനികളേയും സംഘടിത തൊഴിലാളി ശക്തിക്കുമുൻപിൽ അടിയറവു പറയിപ്പിക്കാം എന്നവർ മനപ്പായസമുണ്ണുന്നു. നശിപ്പിച്ചു നശിപ്പിച്ച് അവസാനം കമ്പനികളൊന്നും തന്നെ ഇവിടെ ബാക്കിയാകാത്ത കാലം അധികം അകലെയല്ല. മറ്റൊരു തോട്ടമുടമയായ ഹാരിസണ്‍ മലയാളം കമ്പനിയിൽ സമരം തുടങ്ങിക്കഴിഞ്ഞു. ആറളം ഫാമിലും പണിമുടക്ക്. ഒരു കാര്യം മലയാളി ഓർമ്മിക്കേണ്ടതുണ്ട്. മുല്ലപ്പൂ വിപ്ലവം വിജയിച്ച രാജ്യങ്ങളിലെല്ലാം പിന്നീടു വന്നത് അരാജകത്വവും തീവ്രവാദവുമാണ്. ടുണീഷ്യ, അൾജീരിയ, ലിബിയ, ഈജിപ്റ്റ്‌ അങ്ങനെ പല ഉദാഹരണങ്ങൾ. ജനാധിപത്യം എന്നത് ജനങ്ങൾക്കു വേണ്ടി ജനപ്രതിനിധികൾ നടത്തുന്ന ഭരണമാണെങ്കിൽ, അതു നാം അംഗീകരിക്കുമ്പോൾ, തൊഴിലാളികൾ വിലപേശുന്നത് യൂണിയനുകൾ വഴി മാത്രമായിരിക്കണം. അല്ലാതെ വഴി തടഞ്ഞു നടത്തുന്ന മൂന്നാർ സമരം പോലെയുള്ളവ നിയമം വഴി നേരിടേണ്ടതായിരുന്നു. സ്വാഭാവികമായും ഇനി കേരളത്തിലെവിടെയും ട്രേഡ് യൂണിയനുകൾ കൂടുതൽ കടുംപിടിത്തം നടത്തും, അല്ലെങ്കിൽ അവരുടെ നിലനിൽപ്പ്‌ പോലും അപകടത്തിലായേക്കുമല്ലോ.

കുടത്തിൽ നിന്ന് ഭൂതത്തിനെ തുറന്നുവിട്ടുകഴിഞ്ഞു. ഇനി എന്ത്?

Saturday, August 29, 2015

വല്ലാത്തൊരു ഭീഷണി തന്നെ

മാതൃഭൂമി, 2015 ആഗസ്ത് 28
പത്രങ്ങൾക്ക് സ്വന്തമായൊരു നയം വേണം, പക്ഷേ സ്വന്തം അജണ്ട പാടില്ല. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പത്രങ്ങൾക്ക് അജണ്ടയാകാം, പക്ഷേ അതിന് അവർ നൽകേണ്ടി വരുന്ന വില സ്വന്തം ക്രെഡിബിലിറ്റിയാണ്. ദേശാഭിമാനിയിൽ അച്ചടിച്ചു വരുന്നത് വാദത്തിനുവേണ്ടി സത്യമാണെന്നു സങ്കല്പിച്ചാൽ പോലും, സാമാന്യബുദ്ധിയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ക്രെഡിബിലിറ്റി നഷ്ടപ്പെട്ട ഒരു പത്രം തുടർന്നു നടത്തുന്നത് മുതലാളിക്കു വേണ്ടി മാത്രമായിരിക്കും.

മാതൃഭൂമി അതു പോലൊരു ചുറ്റുപാടിലാണിപ്പോൾ. ഇത്തവണ ഈ പത്രത്തിന്റെ അജണ്ട തമിഴ് നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളാണ്. മുൻപൊരിക്കൽ ഈ ബ്ലോഗിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ദീർഘമായി വിസ്തരിക്കുന്നില്ല, എങ്കിലും പറഞ്ഞുകൊള്ളട്ടെ. രാസവളവും കീടനാശിനിയും ഇല്ലാതെ കൃഷി ചെയ്യാമെന്നു വിചാരിക്കുന്നത് നെഗളിപ്പല്ലേ? പട്ടിണി കൊണ്ട് വീർപ്പുമുട്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ കൊന്നു തിന്നുന്നവർ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ നാട്ടിൽ ഇപ്പോൾ ഒരു രൂപയ്ക്ക് സുഭിക്ഷമായി അരി കിട്ടുന്നത് ഹരിതവിപ്ലവത്തിന്റെ ഫലമായിട്ടല്ലേ? ജൈവവളവും ഓർഗാനിക് കൃഷിയുമൊക്കെ വ്യാവസായിക അളവിൽ പയറ്റുന്നവർ വിശപ്പിന്റെ വിളി അറിയാത്തവരാണ്. സ്വന്തം ആവശ്യത്തിനായി ടെറസിലും അടുക്കളയുടെ പുറകിലുമൊക്കെ കൃഷി ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത്. നൂറ്റാണ്ടുകളായി ജൈവകൃഷി സങ്കേതങ്ങളെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു, എങ്കിലും ജനത്തിന്റെ പട്ടിണി മാറ്റാൻ അതിനു കഴിഞ്ഞില്ല. സംശയമുള്ള ജൈവകർഷകൻ അവന്റെ തന്തയോടു ചോദിച്ചാൽ മൈദമാവിനും മക്രോണിക്കും ക്യൂ നിന്ന കഥ അദ്ദേഹം പറഞ്ഞുതരും.

കീടനാശിനി ഉപയോഗിക്കാതെ വലിയ അളവിൽ കൃഷി ചെയ്യാൻ സാധ്യമല്ല. ജൈവക്കോമരങ്ങൾ പോലും ഇത് രഹസ്യമായി സമ്മതിച്ചു തരും. വെള്ളത്തിൽ ലയിച്ചുചേരണം എന്നതാണ് കീടനാശിനിയുടെ അടിസ്ഥാന യോഗ്യത. അപ്പോൾ കഴുകിക്കളഞ്ഞാൽ പോകാത്ത ഒരു കീടനാശിനിയും ഉണ്ടാവുകയില്ല. പിന്നെ വേരിലൂടെ ഉത്പന്നത്തിൽ എത്തിച്ചേരുന്ന കീടനാശിനി എന്തായാലും നമ്മൾ ഭക്ഷിക്കാതെ നിവൃത്തിയില്ല. പക്ഷേ അതിന്റെ അളവ് എത്രയോ ചെറുതാണ്! ദശലക്ഷത്തിലോ ദശകോടിയിലോ ഏതാനും അംശം മാത്രം ഉള്ള ഒരു വസ്തുവിനെപ്പേടിച്ചോടുന്നത് ഉൽക്ക തലയിൽ വീഴുമെന്നു കരുതി വീടിനു പുറത്തിറങ്ങാതിരിക്കുന്നതു പോലെയുള്ള ഭോഷത്തമായിരിക്കും.

2015 ആഗസ്ത് 28-ലെ മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്താശകലമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ അടവുകളും ഉപയോഗിക്കുന്നതു ശ്രദ്ധിക്കൂ. കീടനാശിനിക്കമ്പനിക്കാർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണത്രേ! അതും ടി.വി. അനുപമ, ഐ.എ.എസ് എന്ന സ്ത്രീയെ. എന്താണാവോ മാഫിയ എന്നു പ്രയോഗിക്കാതിരുന്നത്! ഇതു കേട്ടാൽ നാം എന്താണു വിചാരിക്കുക? കമ്പനിക്കാർ കമ്മീഷണറെ നേരിട്ടോ ഫോണിലോ വിളിച്ച് മര്യാദയ്ക്കു നടന്നില്ലെങ്കിൽ നിന്നെ തട്ടിക്കളയുമെന്നോ മറ്റോ ആയിരിക്കും എന്നല്ലേ? തലക്കെട്ട് മാത്രം വായിച്ച ആയിരക്കണക്കിന് വായനക്കാർ അങ്ങനെതന്നെ കരുതിയിട്ടുണ്ടാവണം. അതു തന്നെയാണ് ഈ പത്രത്തിന്റെ ലക്ഷ്യവും - വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അജണ്ട നടപ്പാക്കുക. ഒരു നിമിഷം ആ വാർത്ത‍ വിശദമായി വായിക്കുക, എങ്ങനെയാണ് ഭീഷണിപ്പെടുത്തിയത് എന്നറിയാൻ വേണ്ടി.

ദാ കിടക്കുന്നു കള്ളി വെളിച്ചത്ത്! കമ്പനിക്കാരുടെ സംഘടന കമ്മീഷണരുടെ പേരിൽ ഒരു വക്കീൽ നോട്ടീസ് അയച്ചുവത്രേ! അതാണ്‌ ഭീഷണി. അതു കൂടാതെ നോട്ടീസിന്റെ കോപ്പി കേന്ദ്രസർക്കാരിന്റെ പേർസണൽ ആൻഡ്‌ ട്രെയിനിംഗ് ഡിപ്പാർട്ടുമെന്റിനും അയച്ചു കൊടുത്തതാണ് വിരട്ടലായി പത്രത്തിന്റെ ലേഖകന് തോന്നിയത്. ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനത്തിൽ അതൃപ്തി തോന്നുന്ന ആർക്കു വേണമെങ്കിലും ചെയ്യാവുന്ന തീർത്തും നിയമവിധേയമായ, ഒരു സാധാരണ കാര്യം മാത്രമാണിത്. സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ പേരു വെയ്ക്കാത്ത പ്രത്യേക ലേഖകൻ ഉദ്ദേശിക്കുന്നത്? സ്വന്തം അധികാരപരിധി എത്രയാണെന്നു മനസ്സിലാകാത്ത ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനാണ് സർക്കാർ തന്നെ ഇത്തരം വഴികൾ തുറന്നു വെയ്ക്കുന്നത്. ടി. സോമൻ എന്ന ഒരു ലേഖകൻ എഴുതിവിട്ട ശുദ്ധഭോഷ്ക് ഇതിനു മുൻപൊരു പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. സോമൻ സാർ തന്നെയാണോ ഇതിനും പുറകിൽ?

ടി.വി.അനുപമ ഐ.എ.എസ് കീടനാശിനിക്കമ്പനിക്കാർക്കെതിരെ എന്താണു ചെയ്തത് എന്നെനിക്കറിയില്ല. സ്വന്തം കമ്പനി പൂട്ടിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കമ്പനിയും തൊഴിലാളികളും തിരിയുന്നത് സ്വാഭാവികം മാത്രമാണ്. ഇനി അങ്ങനെയുള്ള ഒരു ശ്രമവും ഉണ്ടായില്ലെങ്കിൽ പോലും സ്വന്തം പേരിൽ ഒരു വക്കീൽ നോട്ടീസ് വന്നാൽ ഇത്രയൊക്കെ ബേജാറാവേണ്ട കാര്യമുണ്ടോ? ഭാരിച്ച ശമ്പളവും, സർക്കാർ വാഹനവും, പരന്ന അധികാരവും കയ്യാളുമ്പോൾ ഇതുമൊക്കെ ആ ജോലിയുടെ ഭാഗമാണെന്നു കരുതുന്നതല്ലേ ഭംഗി? വയനാട് ജില്ലയിൽ മൂന്നു നിലയിൽ കൂടുതലുള്ള ഒരു കെട്ടിടവും പാടില്ല എന്ന് ഉത്തരവിട്ട ഒരു മഹാനെ നമ്മൾ ഏതാനും മാസങ്ങൾക്കു മുൻപ് കണ്ടതല്ലേ? അങ്ങനെയൊക്കെ ഉത്തരവിടാനുള്ള അധികാരമൊക്കെ ഇവർക്ക് ആരാണാവോ ചാർത്തിക്കൊടുത്തത്! പൊതുജന സേവകർ തങ്ങളെ ചോദ്യം ചെയ്യാൻ പാടില്ല എന്നൊക്കെ ശഠിച്ചാൽ ഈ രാജ്യം ആരുടേയും കുടുംബസ്വത്തല്ല എന്ന് ഓർമ്മിപ്പിക്കാനും ആരെങ്കിലും വേണ്ടേ?

എങ്കിലും മാതൃഭൂമീ, ഇത് വല്ലാത്ത ഒരു ഭീഷണി തന്നെ!

Saturday, July 25, 2015

രണ്ടു ചോദ്യങ്ങൾ

തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയുന്ന മാംസാഹാരികളോടൊരു ചോദ്യം.

കൂടുതൽ സ്വാദിനുവേണ്ടി മാടിനേയും കോഴിയേയും പന്നിയേയുമെല്ലാം കൊന്നുതിന്നുന്ന നിങ്ങൾക്ക് മനുഷ്യനു ശല്യമായ തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്ന സസ്യാഹാരികളോടൊരു ചോദ്യം.

ഭക്ഷണത്തിനുവേണ്ടിപ്പോലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലാൻ തയ്യാറാകാത്ത നിങ്ങൾക്ക് വിരലിലെണ്ണാവുന്നത്ര മാത്രം ആളുകളെ കടിക്കുന്ന തെരുവുനായ്ക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെടാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാഗ്രഹിക്കുന്ന മാംസാഹാരികളും കൊല്ലരുതെന്നാവശ്യപ്പെടുന്ന സസ്യാഹാരികളും ഏറ്റവും ചുരുങ്ങിയത് ആത്മവഞ്ചനയെങ്കിലും നടത്തുന്നില്ല എന്നു കരുതാം.

Monday, July 20, 2015

പ്രവ്ദയാകാൻ ശ്രമിക്കുന്നവർ

പണ്ടു പണ്ട് സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യമുണ്ടായിരുന്നു. സമൂഹത്തിന്റെ സമസ്തമേഖലകളും അടക്കി വാണിരുന്ന ഒരു പാർട്ടിയും അതിന്റെ തലപ്പത്തുണ്ടായിരുന്ന കുറച്ചു നേതാക്കളും സമ്രാട്ടുകളായി വാണിരുന്ന രാജ്യം. പ്രവ്ദ എന്ന പേരിൽ ഒരു ഔദ്യോഗിക പത്രം ഈ പാർട്ടി നടത്തിപ്പോന്നിരുന്നു. 'പ്രവ്ദ' എന്ന റഷ്യൻ വാക്കിന്റെ അർത്ഥം 'സത്യം' എന്നായിരുന്നതിനാൽ പേരിൽ മാത്രം ആ പത്രത്തിന് സത്യവുമായി ബന്ധമുണ്ടായിരുന്നു. പാർട്ടിയുടെ നയം നടപ്പിലാക്കുന്നതിൽ കവിഞ്ഞ് യാതൊരു പ്രതിബദ്ധതയും ഈ പത്രത്തിന് ആരോടും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പാർട്ടിയുടെ സമുന്നത നേതാവ് വെട്ടിവീഴ്ത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുവേണ്ട പശ്ചാത്തലമൊരുക്കലായിരുന്നു പ്രവ്ദയുടെ പണി. നാളുകൾക്കു മുൻപുതന്നെ പ്രസ്തുത ഹതഭാഗ്യന്റെ ചുമതലയിൽ വരുന്ന പ്രദേശങ്ങളിലെ കുഴപ്പങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങുന്നു - മിക്കവയും കല്ലുവെച്ച നുണകൾ. ഊതിപ്പെരുപ്പിച്ച കള്ളങ്ങളുടെ പാരമ്യത്തിൽ ഉന്നത നേതാവ് ഇടപെടുകയും ഇരയുടെ തല ഉരുളുകയും ചെയ്യുന്നു. അതായിരുന്നു പ്രവ്ദ.
20-07-2015-ലെ മാതൃഭൂമി പത്രം

2015 ജൂലൈ 20-ലെ മാതൃഭൂമി പത്രം കണ്ടപ്പോൾ പ്രവ്ദയെ ഓർത്തുപോയി, ശ്രീ. ടി. സോമൻ എഴുതിയ 'തേങ്ങ വില കുത്തനെ താഴോട്ട്, പിന്നിൽ സ്വകാര്യ ലോബി' എന്ന ഒന്നാം പേജിലെ പ്രധാന വാർത്ത വായിച്ചപ്പോൾ. തേങ്ങയുടെയും കൊപ്രയുടെയും വില കുത്തനെ ഇടിയുമ്പോൾ അവയുപയോഗിച്ചു നിർമ്മിക്കുന്ന വെളിച്ചെണ്ണയുടെ വില കുറയുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത് വെളിച്ചെണ്ണ നിർമ്മിക്കുന്ന കമ്പനികൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കും. സ്വകാര്യ ലോബി എന്നതുകൊണ്ട്‌ ലേഖകൻ വ്യക്തമായി ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല. മാഫിയ, കോക്കസ്, തീവ്രവാദം, മയക്കുമരുന്ന് എന്നൊക്കെ പറയുന്നതുപോലെ ഒരു വൃത്തികെട്ട പദമാണല്ലോ സ്വകാര്യ ലോബി എന്നതും. എങ്കിലും സ്വകാര്യ വെളിച്ചെണ്ണ നിർമ്മാണ കമ്പനികളെയാണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കു ന്യായമായും ഊഹിക്കാം.

തന്റെ വാദം കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിക്കാനും സോമൻ ശ്രദ്ധ വെച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ കൊപ്ര വില 10,000 രൂപയായിരുന്നത് ഇപ്പോൾ 6,800 രൂപയായി താഴ്ന്നിരിക്കുന്നു, അതായത് 32% വിലയിടിവ്. എന്നാൽ വെളിച്ചെണ്ണ വില ഈ കാലയളവിൽ കുറഞ്ഞത് 350 രൂപ മാത്രമാണത്രേ. ഇപ്പോഴത്തെ വില 11,000 രൂപയാണെന്ന് ലേഖകൻ പറയുമ്പോൾ 2015 ഏപ്രിലിൽ 11,350 രൂപയായിരിക്കണം. അതായത് വെളിച്ചെണ്ണയുടെ വിലയിൽ വന്നിരിക്കുന്ന കുറവ് വെറും 3% മാത്രം. പ്രധാന അസംസ്കൃത വസ്തുവായ കൊപ്രയുടെ ഇടിവ് 32 ശതമാനമായിരിക്കുമ്പോൾ അതിനെ സംസ്കരിച്ചെടുക്കുന്ന വെളിച്ചെണ്ണയുടെ വിലയിൽ 3 ശതമാനം മാത്രം കുറയുമ്പോൾ ബാക്കി പണം കമ്പനികൾ വിഴുങ്ങുകയാണെന്നാണ് ലേഖകൻ പറയാതെ പറയുന്നത്.

പ്രത്യക്ഷമായിത്തന്നെ ഈ കണക്കുകളിൽ ഒരു കൃത്രിമത്വം തോന്നിയതുകൊണ്ട് 2015 ഏപ്രിലിലെ വിലനിലവാരം ഒന്നു പരിശോധിക്കാമെന്നു വെച്ചു. മാതൃഭൂമി ആർക്കൈവ്സ് ഓണ്‍ലൈനിൽ പരിശോധിക്കാനുള്ള സൗകര്യമുള്ളത് ഒരനുഗ്രഹമായി. 2015 ഏപ്രിൽ 21-ലെ കമ്പോള നിലവാരം നോക്കിയാൽ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില യഥാക്രമം 9,460 രൂപയും, 14,500 രൂപയുമാണ്. ഇന്നത്തെ വിലയുമായി തട്ടിച്ചുനോക്കിയാൽ കൊപ്ര വില 28 ശതമാനം കുറഞ്ഞു, വെളിച്ചെണ്ണ 24 ശതമാനവും. ഇത്  തികച്ചും പരസ്പരബന്ധിതമായ വിലക്കുറവ് തന്നെയല്ലേ? വെളിച്ചെണ്ണ 14,500-ൽ നിന്ന് 11,000-ൽ എത്തിയപ്പോൾ കുറഞ്ഞത് 3,500 രൂപയാണ്, അല്ലാതെ സോമൻ പറയുന്നതുപോലെ 350 രൂപയല്ല. ഇത് കണക്കുകൂട്ടിയപ്പോൾ വന്ന തെറ്റാണോ?
21-04-2015-ലെ മാതൃഭൂമി പത്രത്തിലെ 'വാണിജ്യം' പേജ്

റിപ്പോർട്ടിന്റെ ബാക്കിഭാഗം വായിച്ചാൽ അല്ല എന്നാണ് കരുതേണ്ടി വരിക. കേരളത്തിലും പുറത്തുമുള്ള വൻകിട സ്വകാര്യ കമ്പനികളെല്ലാം നേരിട്ട് കർഷകരിൽ നിന്ന് നാളികേരം വാങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് സോമൻ തന്നെ പറയുന്നുണ്ട്. കർഷകന്റെ മനസ്സിൽ ഭീതി ഉളവാക്കി വൻതോതിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ കർഷകർ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന വ്യവസ്ഥയിലാണ് കർഷകർക്ക് പരമാവധി വില ലഭിക്കുന്നത്. ഇതിനെ ഏതെങ്കിലും തരത്തിൽ പാര വെച്ച് ഇടനിലക്കാരെ തിരുകിക്കയറ്റിയാൽ ഉല്പന്നത്തിന്റെ വില വർദ്ധിക്കും, പക്ഷേ കർഷകർക്ക് അതിന്റെ ഗുണഫലം എത്തുകയുമില്ല.ഇടനിലക്കാരെ ഒഴിവാക്കി നടക്കുന്ന ഒരു കച്ചവടത്തെ തകർക്കാൻ ശ്രമിക്കുന്നതുവഴി ശ്രീ. സോമൻ ആരുടെ ആജ്ഞാനുവർത്തിയായാണ്‌ പ്രവർത്തിക്കുന്നത്? തെറ്റായ കണക്കുകളും പിഴച്ച വിശകലനങ്ങളുമായി അങ്ങ് ഇപ്പോൾ കളത്തിനു പുറത്തിരിക്കുന്ന മദ്ധ്യവർത്തികളുടെ ഓശാന പാടുകയാണോ?

അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും സമാഹാരമായ ഒരു വിശകലനത്തെ പത്രത്തിന്റെ ഒന്നാം പേജിൽ പ്രതിഷ്ഠിച്ചതുവഴി മാതൃഭുമി പത്രവും പ്രതിക്കൂട്ടിൽ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിൽ പടച്ചു വിടുന്ന ഇത്തരം വാർത്തകളെ വേണ്ടവിധത്തിൽ പരിശോധിക്കാതെ പ്രസ്സിലേക്ക് വിടുന്നത് പത്രത്തിന്റെ വിശ്വാസ്യതയെ തകർക്കും. പ്രവ്ദയുടെ അനുഭവം തന്നെ ഓർക്കുക. സത്യം - അതിനെ എത്ര തന്നെ മൂടിവെച്ചാലും - ശക്തിയായി തിരിച്ചടിക്കുകയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന അസത്യത്തിന്റെ കുഴലൂത്തുകാരെ കൊളുത്തും നൂലും ചൂണ്ടക്കോലുമടക്കം വിഴുങ്ങിക്കളയുകയും ചെയ്യും.

Sunday, July 12, 2015

പൊലീസിന്റെ ഡി.വി.ഡി. അന്വേഷണം

'പ്രേമം' എന്ന സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രച്ചരിച്ചതുമൂലമുള്ള കോലാഹലമാണല്ലോ ഇപ്പോൾ നടന്നുവരുന്നത്. സെൻസർ ചെയ്ത കോപ്പിയാണ് പുറത്തായത് എന്നതിനാൽ സെൻസർ ബോർഡിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിനിമ നെറ്റിലേക്ക് അപ്‌ലോഡ്‌ ചെയ്ത കൗമാരക്കാരനെ ചവിട്ടിയകത്താക്കുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സെൻസർ ബോർഡിൽ റെയ്ഡ് നടത്തുകയും സിനിമയുടെ ഡി.വി.ഡി.കൾ കണ്ടെടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് 2015 ജൂലൈ 11ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഡി.വി.ഡി യിൽ നിന്ന് കോപ്പികൾ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അവ സി.ഡാക്കിലേയ്ക്ക് അയച്ചിരിക്കുകയാണത്രേ. കൂടാതെ ഹൈദരാബാദിലെ സ്വകാര്യ ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ സാധിക്കും സാറേ? ഒരു ഡി.വി.ഡി.യിൽ നിന്ന് കോപ്പി എടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ഒറിജിനൽ മാത്രം പരിശോധിച്ചാൽ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? ഇക്കണക്കിന് സോളാർ കേസിലെ നായികയെ 'വേണ്ടവിധം' പരിശോധിച്ചാൽ എത്ര പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കാമല്ലോ! ഒരു കാര്യം വ്യക്തമാണ്. സി.ഡാക്കിന്റെ പരിശോധന വിജയിച്ചാൽ നോബൽ സമ്മാനം നേടാനിടയുള്ള ഒരു കണ്ടുപിടുത്തമായിരിക്കും അത്. പരിശോധനക്കായി ഡിസ്കുകൾ അയച്ചവരെ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയവർ എന്നു നമ്മൾ വിളിക്കും.

അതു വരെ...മണ്ടന്മാരെന്നും.....

Sunday, June 21, 2015

നാം വിഷം ഭക്ഷിക്കുന്നുണ്ടോ?

വിഷം ഭക്ഷിക്കുന്നത് ആർക്കും ഹിതകരമായ കാര്യമല്ല. വിഷമാണെന്നറിഞ്ഞുകൊണ്ട് ഒരു പദാർത്ഥവും കഴിക്കാൻ ആരും തയ്യാറാവുകയില്ല.ജീവനല്ലേ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത്? അപ്പോൾ വിഷം കലർന്ന ഒരു വസ്തു വെറുതെ എന്തിനു നാം വിഴുങ്ങണം?

എന്നാൽ വിഷം അടങ്ങിയിരിക്കുന്നത് കീടനാശിനിയുടെ രൂപത്തിൽ നാം കഴിക്കുന്ന പച്ചക്കറികളിലാണെങ്കിലോ? കുറെ നാളുകളായി മുഖ്യധാരാമാധ്യമങ്ങൾ വലിയവായിൽ നിലവിളിക്കുന്നത് ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ്. കേരളത്തിൽ അഴിമതിയും വർഗീയവാദവും സംഘടിതതോന്ന്യാസവുമല്ലാതെ ഒരു കൃഷിയും വിലപ്പോവില്ലാത്തതുകൊണ്ടുതന്നെ ഇടതന്മാരുടെ ഒരു മുദ്രാവാക്യം കടമെടുത്തു പറഞ്ഞാൽ, തമിഴന്റെ അദ്ധ്വാനം ചൂഷണം ചെയ്തുകൊണ്ടാണ് നാം ജീവിച്ചുപോകുന്നത്. കീടനാശിനിയുടെ അമിതോപയോഗം നാം തമിഴ് കർഷകരിൽ ആരോപിക്കുന്നു. മാരകമായ രാസവസ്തുക്കളിൽ മുക്കിയെടുത്തുകൊണ്ടാണ് പച്ചക്കറികൾ കേരളത്തിൽ വില്പനയ്ക്കായി എത്തുന്നതെന്ന് മാധ്യമങ്ങൾ വാദിച്ചു സമർഥിക്കുന്നു. ശരാശരി മലയാളിയുടെ വികൃതമായ രാഷ്ട്രീയബോധത്തിനു ദഹിക്കാനാവാത്ത എന്തും - മൊബൈൽ ടവർ റേഡിയേഷൻ, മണ്ണിനടിയിൽ കിടക്കുന്ന വാതക പൈപ്പ് ലൈൻ, കരിമണൽ ഖനനം, സ്വകാര്യമേഖലയിലെ വിമാനത്താവളം മുതലായവ - കണ്ണുമടച്ച് എതിർക്കുന്ന തിരുമണ്ടന്മാർ ഉടനെ ഓർഗാനിക് കൃഷിയിലേക്കും തിരിഞ്ഞു. കുറച്ചുനാൾ കർണാടകയിൽ നിന്ന് പച്ചക്കറികൾ വരുത്തിയിരുന്നു. അവിടേയും കീടനാശിനി ഉപയോഗിക്കുന്നുണ്ട് എന്നു മനസ്സിലായതോടെ ആദ്യത്തെ ഉത്സാഹം ഒന്നടങ്ങി.

കീടനാശിനി ഉപയോഗം കേരളത്തിനെ പേടിപ്പെടുത്തുന്ന ഒരു സംഭവമായത് എന്തുകൊണ്ടാണ്? പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോടുള്ള കശുമാങ്ങാ തോട്ടങ്ങളിൽ ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചതുമൂലം കീടനാശിനി തോടുകളിലെത്തുകയും ആ വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച അനേകം സമീപവാസികൾക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്തു. എൻഡോസൾഫാൻ ഇരകളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ കേരള മനസ്സാക്ഷിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. എൻഡോസൾഫാൻ നിരോധിക്കണമെന്ന ആവശ്യം ശക്തിമത്തായി ഉയർന്നു. അധികം താമസിയാതെ ആ കീടനാശിനി നിരോധിക്കപ്പെട്ടു. ഇതൊരു ഹിമാലയൻ മണ്ടത്തരമല്ലേ? വിഷമാണെന്നറിഞ്ഞുകൊണ്ട് അത് ആകാശമാർഗം സ്പ്രേ ചെയ്ത പ്ലാന്റേഷൻ കോർപറേഷനല്ലേ ഇതിലെ യഥാർത്ഥ കുറ്റവാളി? ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് മീതൈൽ ഐസോസയനേറ്റ് നിരോധിക്കുകയാണോ അതോ യൂണിയൻ കാർബൈഡ് അടച്ചുപൂട്ടുകയാണോ ചെയ്തത്? കാസർഗോഡ്‌ സംഭവത്തെത്തുടർന്ന് എൻഡോസൾഫാൻ വിലക്കിയ നടപടി ശരിയാണെങ്കിൽ മേലിൽ മാരുതി കാറുകൾ വരുത്തിവെക്കുന്ന അപകടങ്ങളുടെ ഉത്തരവാദി മാരുതി കാർ കമ്പനിയായിരിക്കണമല്ലോ? കാര്യകാരണബന്ധം തിരിച്ചറിയാതെ വികാരപരമായ നടപടികളുമായി ഇറങ്ങുന്ന സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ഐസ്ക്രീം വില്പന കൂടുന്ന വർഷങ്ങളിൽ കാട്ടുതീ കൂടുതലായി ഉണ്ടാകുന്നു എന്നു കേട്ടാൽ കേരളത്തിൽ ഒരുപക്ഷേ ഐസ്ക്രീം നിരോധിക്കാനും മതി.

ഓർഗാനിക് കൃഷിയെക്കുറിച്ച് എന്തൊക്കെ ചപ്പടാച്ചികൾ പറഞ്ഞാലും സത്യസന്ധമായ രീതിയിൽ ഓർഗാനിക് കൃഷി നടത്തി കോടികൾ വരുന്ന ഒരു ജനതയുടെ വിശപ്പടക്കാൻ കഴിയില്ല എന്ന പരമാർഥം ടെറസിലും അഞ്ചുസെന്റിലുമൊക്കെ കൃഷി ചെയ്തു നോക്കിയിട്ടുള്ളവർക്കറിയാം. ഇന്ത്യയുടെ പട്ടിണി മാറിയതും മാറ്റിയതും ഇവിടെ ഹരിതവിപ്ലവം പൂത്തുലഞ്ഞതുമൊക്കെ രാസവളത്തിന്റേയും കീടനാശിനിയുടേയും ഉപയോഗം കൊണ്ടുതന്നെയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ചരിത്രസ്മരണകൾ മാഞ്ഞുപോകുന്നത്? സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നിരുന്നത് ജൈവകൃഷി മാത്രമായിരുന്നില്ലേ? വളരെ കുറഞ്ഞ വിളവ്‌ മാത്രം ലഭിച്ചിരുന്നതുകൊണ്ടാണല്ലോ നാം കാളുന്ന വിശപ്പടക്കാനായി മരച്ചീനിയും മക്രോണിയുമൊക്കെ പരീക്ഷിച്ചത്. അരി ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് നാം സ്വയംപര്യാപ്തതയിലേക്ക് വളർന്നത് രാസവളവും കീടനാശിനിയും മേൽത്തരം വിത്തിനങ്ങളും ഉപയോഗിച്ചതു കൊണ്ടാണെന്ന് മറന്നുപോയാൽ വീണ്ടും പഴയ പരിവട്ടത്തിലേക്കെത്താൻ അധികം നാളുകൾ വേണ്ടിവരില്ല. ജൈവകൃഷി വിജയിച്ചാൽ തന്നെ അതിന്റെ വിളവ്‌ വളരെ കുറവാണ് (മൂന്നിലൊന്നു മാത്രം). അതായത് ഇന്ന് ലോകത്തിനുവേണ്ട ഭക്ഷ്യസാധനങ്ങൾ ജൈവകൃഷി ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭൗമോപരിതലം മുഴുവൻ കൃഷിക്കുവേണ്ടി ഉപയോഗിക്കേണ്ടി വരുമെന്ന് സാരം. അല്ലെങ്കിൽ ഭൂമിയുടെ അതേ പരിസ്ഥിതിയുള്ള രണ്ടു ഗ്രഹങ്ങൾ കൂടി വേണ്ടി വന്നേക്കും. ജൈവകൃഷി സമ്പന്നന്റെ ഒരു നേരമ്പോക്ക് മാത്രമാണ്. 'പൂത്ത കാശ്'കയ്യിലുള്ളവർ വിന്റേജ് കാറുകൾ വാങ്ങി ഓടിക്കാതെ ഷെഡ്ഢിലിടുന്നതുപോലെയുള്ള ഒരു ഭ്രമം. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയായാൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ഇവിടെ പട്ടിണിമരണം ഉണ്ടാവുകയും ചെയ്യും.

കീടനാശിനിയുടെ അമിതോപയോഗമാണ് മറ്റൊരു സ്ഥിരം ആരോപണം. ഇതിൽ എത്ര വാസ്തവമുണ്ട്? കീടനാശിനി വെറുതെ കിട്ടുന്ന ഒരു വസ്തുവല്ല. നല്ല വില കൊടുത്ത് ഇതു വാങ്ങുന്ന കർഷകർ അത്ര തന്നെ പ്രയോജനവും കാണുന്നുണ്ടാകുമല്ലോ! വിളവെടുപ്പിനു മുൻപ് തളിക്കുന്ന വിഷം പോരാതെ വിളകളിലും കേടുവരാതിരിക്കാനെന്ന പേരിൽ കീടനാശിനിയിൽ മുക്കിയെടുക്കുന്ന സമ്പ്രദായമുണ്ടെന്നു കേൾക്കുന്നു. അത് എന്തായാലും ഇടനിലക്കാരൻ ചെയ്യുന്നതാകാനേ വഴിയുള്ളൂ. കീടനാശിനിയുടെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ നല്ലപോലെ കഴുകിയാൽ അത് പൂർണമായി നീക്കിക്കളയാൻ സാധിക്കില്ലേ? പ്രയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ് കർഷകൻ നേരിടുന്ന ഒരു പ്രധാനപ്രശ്നം. വെള്ളത്തിലും നീങ്ങിപ്പോകാത്ത കീടനാശിനിയാണെങ്കിൽ ഇത്രയും പണം മുടക്കി പത്തും പതിനഞ്ചും തവണയൊക്കെ ഇവ തളിക്കുന്നതെന്തിനാണ്?

ചുരുക്കിപ്പറഞ്ഞാൽ, നാം കഴിക്കുന്നത് വിഷമാണെന്ന മട്ടിൽ പ്രചാരണം അഴിച്ചുവിടുന്നത് ഒരു രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കീടനാശിനി പ്രയോഗത്തെ എതിർക്കുന്നവർ പുതിയ കാലത്തിന്റെ പ്രതീകങ്ങളായ എല്ലാ ഭക്ഷ്യവസ്തുക്കളേയും എതിർക്കുന്നവരായിരിക്കും. നൂഡിൽസ്, പിസ്സ, ഫ്രൈഡ് ചിക്കൻ അങ്ങനെ എന്തിനേയും അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കും. മാഗി നൂഡിൽസ് പിൻവലിച്ചത് ഇക്കൂട്ടരെ ആഹ്ലാദഭരിതരാക്കിയിരിക്കുന്നു. കേവലം 3 പി.പി.എം (പത്തുലക്ഷത്തിൽ ഒരംശം) ലെഡ് അടങ്ങിയിരിക്കുന്നു എന്നതാണ് പ്രസ്ഥാവിക്കപ്പെടുന്ന കാരണം. ലെഡ് മാരകമായ വിഷവസ്തു തന്നെയാണ്, അതിന്റെ ഉപയോഗം തടയേണ്ടതുമാണ്. എന്നാൽ പിന്നെ ആയുർവേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്ന ലെഡിന്റെ അളവിനെക്കുറിച്ച് ആരും മിണ്ടാത്തത് എന്തുകൊണ്ടാണ്? പതിനായിരക്കണക്കിന് പി.പി.എം. ലെഡ് ഉൾക്കൊള്ളുന്ന പുഷ്പധന്വരസം, സുന്ദരീകല്പം, ഗുഗ്ഗുലു, ജംബ്രൂലിൻ മുതലായ ആയുർവേദ മരുന്നുകളുടെ വില്പന തടയേണ്ടതല്ലേ? ലെഡ് മാത്രമോ, രസം, കാഡ്മിയം, ആർസെനിക് എന്നീ ഭാരലോഹങ്ങൾ അടങ്ങിയ നിരവധി മരുന്നുകൾ ആയുർവേദത്തിൽ ഇല്ലേ? സൈഡ് ഇഫക്ടുകൾ ഇല്ലാത്ത മരുന്നുകൾ തേടിപ്പോകുന്നവർ കഴിക്കുന്നത് ജീവിതം തന്നെ നശിപ്പിക്കുന്ന ഇത്തരം വിഷക്കൂട്ടുകളല്ലേ? എന്നിട്ടാണ് കീടനാശിനിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള മൈതാനപ്രസംഗം!

Friday, June 27, 2014

കോട്ടണ്‍ ഹിൽ സ്കൂളിലെ സ്ഥലംമാറ്റം

ഉദ്ഘാടകനായ മന്ത്രി എത്താൻ താമസിച്ചതിന് കോട്ടണ്‍ ഹിൽ സ്കൂളിലെ പ്രധാന അധ്യാപിക അദ്ദേഹത്തെ പൊതുവേദിയിൽ വിമർശിക്കുകയും തുടർന്ന് അവരെ സ്ഥലം മാറ്റുകയും ചെയ്തതിനെത്തുടർന്ന് സർവീസ് യൂണിയൻ തമ്പുരാക്കന്മാരും അവരുടെ തലതൊട്ടപ്പൻമാരായ ഇടതു നേതാക്കളും ഇളകിമറിഞ്ഞിരിക്കുകയാണല്ലോ. ഈ ശിക്ഷ ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഫേസ്ബുക്കിൽ നടക്കുന്ന ഒരു വാദപ്രതിവാദത്തിനു നല്കിയ മറുപടി.
-----------------------------------------------------------------------------
വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും ഉന്നതനായ അധികാരിയെ അതേ വകുപ്പിലെ ഒരു താഴ്ന്ന ഉദ്യോഗസ്ഥ പൊതുവേദിയിൽ അധിക്ഷേപിച്ചതിന് അവരെ ചെറുതായൊന്ന് ശിക്ഷിച്ചത് ശരിയാണോ തെറ്റാണോ എന്നാണ് നമ്മളിപ്പോൾ വാദിച്ചുകൊണ്ടിരിക്കുന്നത്. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ട് എന്ന പഴഞ്ചൊല്ല് എത്ര ശരിയാണ്!

ഒരു സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി തന്നെ വേണമെന്ന് തീരുമാനിച്ചത് ആരാണെന്ന് നമുക്കറിയില്ല. പലയിടങ്ങളിലും ഒരു പഞ്ചായത്ത് പ്രസിഡന്റിനെപ്പോലും വിളിക്കാത്ത ഇത്തരം ചടങ്ങുകൾ തലസ്ഥാനത്ത് നടക്കുമ്പോൾ മന്ത്രി തന്നെ വേണമായിരിക്കും. മന്ത്രി വന്നാലല്ലേ പത്രക്കാരും ചാനലുകാരുമൊക്കെ വരികയുള്ളൂ? എങ്കിലല്ലേ സംഘാടകഞാഞ്ഞൂലുകൾക്ക് പത്രത്തിലും ടി.വി.യിലുമൊക്കെ മുഖം കാണിക്കാൻ പറ്റുകയുള്ളൂ? മന്ത്രി ഒരു തിരക്കുപിടിച്ച മനുഷ്യനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കോട്ടണ്‍ ഹിൽ സ്കൂളിൽ എത്താൻ അദ്ദേഹം ഒന്നര മണിക്കൂർ താമസിച്ചത് രാവിലെ ഉറക്കമുണരാൻ വൈകിയതുകൊണ്ടായിരിക്കില്ലെന്നും നമുക്കൂഹിക്കാം.

കൂടുതൽ പബ്ലിസിറ്റി കിട്ടാൻ മന്ത്രിയെ ക്ഷണിക്കുന്നവർ മന്ത്രി വൈകാൻ സാധ്യതയുണ്ട് എന്നുകൂടി മുൻകൂട്ടി കരുതണം. അല്ലാതെ അതിഥിയെ ക്ഷണിച്ചുവരുത്തിയിട്ട് ഗേറ്റ് അടച്ചിടുന്നത് പോക്രിത്തരമല്ലാതെ മറ്റെന്താണ്? അതും പോരാതെ സഭയിൽ അധിക്ഷേപിച്ചതിന് ശിക്ഷ സ്ഥലംമാറ്റത്തിൽ ഒതുങ്ങിയതിന് ആ ടീച്ചർ ആശ്വസിക്കുക തന്നെ വേണം.

സർക്കാർ ഉദ്യോഗസ്ഥർ ആർക്കും ചോദ്യം ചെയ്യാനാവാത്ത ഒരു വരേണ്യവർഗമാണോ?സ്വന്തം വകുപ്പിന്റെ തലവനെപ്പോലും വകവെയ്ക്കാത്ത ഇത്തരം അഹങ്കാരികൾ പൊതുജനത്തിനോട് എങ്ങനെയായിരിക്കും പെരുമാറുക? മന്ത്രിയായ അബ്ദുറബ്ബും ടീച്ചറായ ഊർമിള ദേവിയും തമ്മിലുള്ള ഒരു വഴക്കല്ല ഇതെന്നും ഇതിൽ അടങ്ങിയിരിക്കുന്നത് ഡിസിപ്ലിന്റെ പ്രശ്നമാണെന്നും നാം എന്നാണ് തിരിച്ചറിയാൻ പോകുന്നത്?

അതെല്ലാം പോട്ടെ, പൊതുവേദിയിൽ തന്നെ അധിക്ഷേപിച്ച ഒരു കീഴുദ്യോഗസ്ഥയെ സ്ഥലം മാറ്റാൻ പോലും അധികാരമില്ലെങ്കിൽ അത്തരമൊരു മന്ത്രി നമുക്കെന്തിനാണ്?