Showing posts with label കേരളചരിത്രം. Show all posts
Showing posts with label കേരളചരിത്രം. Show all posts

Saturday, April 26, 2025

ആലേഖനങ്ങളിലെ കേരളചരിത്രം

നൃത്തം ചെയ്യുന്ന കന്യക, പശുപതി, ദിദർഗഞ്ജ് യക്ഷി, ദൈമാബാദ് തേരാളി തുടങ്ങിയ ശില്പങ്ങൾ ഭാരതീയ ചരിത്രനിർമ്മിതിയിലെ സുപ്രധാന ഘടകങ്ങളാണ്. ആദ്യത്തെ രണ്ടെണ്ണത്തിൽനിന്ന് സൈന്ധവനാഗരികതയെക്കുറിച്ച് നമ്മൾ ഏറെ വിവരങ്ങൾ വായിച്ചെടുത്തു. ഇതിൽ പലതിന്റേയും പ്രായം 4000 വർഷത്തോളമാണ്. എന്നാൽ കേരളത്തിലേക്കു വരുമ്പോൾ താരതമ്യേന നൂതനമായ സങ്കേതങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സംഘകൃതികളുടെ ഉടമസ്ഥത അവകാശപ്പെടുന്നത് നമുക്ക് അല്പംകൂടി പുരാതനത്വം നൽകുമെങ്കിലും അവയിൽ തമിഴകത്തിന്റെ ചാപ്പയുള്ളത് നമ്മെ വളരെയൊന്നും സഹായിക്കില്ല. ആ അർത്ഥത്തിൽ കറ തീർന്ന മലയാളത്തിലെ ആദ്യ ചരിത്ര ഉപാദാനം ക്രി. വ. 849-ലെ തരിസാപ്പള്ളി ചെപ്പേട് ആണ്. ആ ശാസനത്തിലെ ഭാഷ മലയാളമാണെന്നല്ല ഉദ്ദേശിക്കുന്നത്; തർക്കമറ്റ കേരളചരിത്രത്തിന് 1150 വർഷത്തെ പഴക്കമേയുള്ളൂ എന്നതാണിവിടെ വിവക്ഷ. പ്രാചീന ലേഖനങ്ങൾ, നാണയങ്ങൾ, സഞ്ചാരികളുടെ കുറിപ്പുകൾ, സ്മാരകങ്ങൾ, മുൻകാല സാഹിത്യരചനകൾ എന്നിവ ചരിത്രരചനയുടെ ഉപാദാനങ്ങളാണല്ലോ. ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയെപ്പറ്റി നടത്തിയ പഠനങ്ങളിൽ ഗ്രന്ഥകാരൻ കണ്ടെത്തിയ ചരിത്രസൂചനകളിൽ ചിലത് അവതരിപ്പിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. മലയാളസാഹിത്യത്തിലെ പ്രമുഖവിമർശകനായിരുന്ന എസ്. ഗുപ്തൻ നായരുടെ മകനാണ് ചരിത്രപണ്ഡിതനും അദ്ധ്യാപകനും സ്വാതി തിരുനാൾ മ്യൂസിയം ഡയറക്ടറുമായ എം. ജി. ശശിഭൂഷൺ എന്ന ഗ്രന്ഥകർത്താവ്. പ്രസാധകനായ ഡി. സി. കിഴക്കേമുറിയുടെ നൂറ്റിയെട്ടാം ജന്മവർഷമായ 2022-ൽ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച 108 പുസ്തകങ്ങളിൽ ഒന്നാണിത്.
 
ശശിഭൂഷണിന്റെ വ്യക്തിപരമായ പല അനുഭവങ്ങളും നിരീക്ഷണങ്ങളും ഈ കൃതി ഉൾക്കൊള്ളുന്നു. തന്റെ ചരിത്രാന്വേഷണങ്ങളിലെ ആദ്യഗുരു തന്റെ നാട്ടിൽത്തന്നെയുള്ള കൃഷ്ണപുരം കൊട്ടാരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുട്ടിക്കാലത്തുതന്നെ ആ കൊട്ടാരത്തെ ചൂഴ്‌ന്നുനിന്നിരുന്ന ഭയം കലർന്ന നിഗൂഢത ആ ബാലനെ ചരിത്രത്തിന്റെ രാജപാതയിലേക്ക് കൈപിടിച്ചു നടത്തി. അതുപോലെ കൗതുകകരമായ ഒരു നിരീക്ഷണം പഴശ്ശി രാജാവിനെക്കുറിച്ചും നടത്തുന്നുണ്ട്. കണ്ണൂർ തൊടിക്കളം ക്ഷേത്രത്തിലുള്ള പഴശ്ശിയുടെ ചുവർചിത്രം കറുത്തിരുണ്ട ഒരു യുവാവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത് 'മുഖത്ത് പുഞ്ചിരിയുള്ള ആൾക്കുരങ്ങിനെപ്പോലെയുള്ള ആൾ' എന്നാണ്. കൈ പൊള്ളിപ്പോകുന്ന തീവ്രതയുള്ള വർണ്ണവെറി ഈ അധിക്ഷേപത്തിലുണ്ടെങ്കിലും തദ്ദേശീയനായ ഒരു കലാകാരൻ വരച്ച ചിത്രവുമായി അതിനു സാമ്യമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായർക്കും മമ്മൂട്ടിക്കും പഴശ്ശിരാജാവിന്റെ വേഷം ചലച്ചിത്രങ്ങളിൽ മേക്കപ്പിട്ടവർ ഇതു ശ്രദ്ധിക്കാതെപോയി എന്ന് ഈ പുസ്തകം സരസമായി ചൂണ്ടിക്കാണിക്കുന്നു. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെ രാമായണാലേഖനങ്ങൾ പ്രശസ്തമാണ്. പക്ഷേ അവയിൽ ശ്രീരാമപട്ടാഭിഷേക ചിത്രമില്ല. ഈ കൊട്ടാരമുറ്റത്തുവെച്ച് 1662 ഫെബ് 22-ന് കോഴിക്കോട്ടുസൈന്യവുമായുള്ള യുദ്ധത്തിൽ രാമവർമ്മ രാജാവ് (1658-62) വധിക്കപ്പെട്ടിരുന്നു. ആ ദുരന്തസ്മൃതിയെത്തുടർന്നാകണം പട്ടാഭിഷേകചിത്രം ഒഴിവാക്കിയതെന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.
 
കേരളത്തിലെ ആരാധനാസമ്പ്രദായങ്ങളുമായി ബുദ്ധ-ജൈന മതങ്ങൾക്കുണ്ടായിരുന്ന ഗാഢബന്ധം ഈ പുസ്തകം അടിവരയിട്ടുറപ്പിക്കുന്നു. തിബത്തിൽനിന്ന് താന്ത്രികബുദ്ധമതത്തിന്റെ (വജ്രയാനം) ആചാര്യനായ പദ്മസംഭവൻ കേരളത്തിലേക്ക് കൊണ്ടുവന്ന അവലോകിതേശ്വര ബോധിസത്വന്റെ വിഗ്രഹമാണ് അയ്യപ്പൻ അഥവാ ശാസ്താവ് എന്ന നിഗമനം അധികം പേർ അംഗീകരിക്കുമെന്നു തോന്നുന്നില്ല. പദ്മസംഭവൻ കേരളം പോയിട്ട് ദക്ഷിണേന്ത്യ പോലും സന്ദർശിച്ചതായി തെളിവുകളൊന്നുമില്ല. എന്നാൽ ശാസ്താവിഗ്രഹങ്ങൾ രൂപം മാറിയ ബൗദ്ധവിഗ്രഹങ്ങളാണെന്ന് വിഗ്രഹശാസ്ത്രത്തെക്കുറിച്ച് സാമാന്യധാരണയുള്ളവർ പറയുകയില്ല എന്നും രേഖപ്പെടുത്തുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പലരും അങ്ങനെ ധരിച്ചിരുന്നു. 'അയ്യനാറിൽനിന്ന് അയ്യപ്പനിലേക്ക്' എന്ന അദ്ധ്യായം ഇതേക്കുറിച്ച് വളരെയധികം അറിവുകൾ നൽകുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ചിതറാൽ, നാഗർകോവിൽ ക്ഷേത്രങ്ങൾ മുൻകാലത്ത് ജൈനക്ഷേത്രങ്ങളായിരുന്നു എന്ന് തെളിവുകളോടെ സമർത്ഥിക്കുന്നതോടൊപ്പം വയനാട്ടിലെ വിഷ്ണുഗുഡി, ജനാർദ്ദനഗുഡി എന്നീ ജൈനക്ഷേത്രങ്ങളുടെ നിർമ്മാണ സവിശേഷതകളും അവയിൽ സ്വാഭാവികമായിത്തന്നെ ഹിന്ദു ദേവതകളെ ആരാധിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ആധുനികകാലം വരെ സനാതനധർമ്മത്തിന്റെ ഭാഗം തന്നെയായിരുന്നതിനാലാണ് ഇത്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ചെറിയതോതിലുള്ള ജാതിവിവേചനം ഇന്നും നിലനിൽക്കുന്നതിന്റെ സൂചനകൾ സ്വാനുഭവം മുൻനിർത്തി ശശിഭൂഷൺ പങ്കുവെക്കുന്നു. പാഞ്ഞാൾ വിഷ്ണു ക്ഷേത്രത്തിൽ പൂണൂലില്ലാത്തവർക്ക് പ്രസാദം കയ്യിൽ കൊടുക്കാറില്ല; അത് നിലത്തുവെച്ചേ കൊടുക്കാറുള്ളു (പേജ് 45). ഏതു വർഷത്തിലാണ് ഗ്രന്ഥകർത്താവ് ഇത് നേരിട്ടതെന്ന് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.
 
ക്ഷേത്രങ്ങളിലെ ശില്പനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികളെക്കുറിച്ചും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ തൈക്കാട് ശ്രീകുമാരൻ രചിച്ച 'ശില്പരത്നം' ഇത്തരത്തിലെ ഒരു പ്രമുഖ ഗ്രന്ഥമാണ്. അർച്ചകന് പൂജിക്കാനും ശില്പിക്ക് നിർമ്മാണവേളയിൽ ഏകാഗ്രത നിലനിർത്താനുമുള്ള ധ്യാനശ്ലോകങ്ങൾ ഇതിലുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിച്ചിട്ടുമുണ്ട്. തന്ത്രസമുച്ചയം, ശില്പരത്നം എന്നീ പുസ്തകങ്ങളിലെ ധ്യാനങ്ങളുടെ ആവിഷ്കാരങ്ങളാണ് കേരളത്തിലെ ദാരുശില്പങ്ങളും ചുവർചിത്രങ്ങളും. ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ദേവതകളുടെ ആവിഷ്കരണങ്ങൾ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിലെ വരേണ്യവർഗ്ഗം ഉപയോഗിച്ചിരുന്ന പല്ലക്ക് എന്ന ഗതാഗതോപാധിയെക്കുറിച്ചും ഒരദ്ധ്യായം ഉണ്ട്. ചരിത്രപരമായ പ്രസക്തി കൂടാതെ ഇവയ്‌ക്കൊരു സാംസ്കാരികവശവും കണ്ടെത്താൻ കഴിയും. രാമായണത്തിലേയും പുരാണങ്ങളിലേയും വിമാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കേരളീയശില്പികൾ പല്ലക്കുകളുടെ ആകൃതിയിലാണ് ചിത്രീകരിച്ചിരുന്നത്. നിരവധി ഭൃത്യർ തോളിലേറ്റി നടക്കുന്ന പല്ലക്കിൽ സഞ്ചരിക്കുന്ന വ്യക്തിക്ക് വിമാനത്തിൽ സഞ്ചരിക്കുന്നതുപോലെ അനുഭവപ്പെടുന്നതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നു വ്യക്തമല്ല. 

മറ്റൊരു രചനാസമ്പ്രദായത്തെയാണ് അവലംബമാക്കുന്നതെങ്കിലും കേരളത്തിലെ പ്രാചീന കൃസ്തീയ ദേവാലയങ്ങളും ചുവർചിത്രങ്ങളാൽ സമ്പന്നമാണ്. യൂറോപ്പിലെ മതനവീകരണപ്രസ്ഥാനം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും എതിർത്തുവെങ്കിലും കേരളത്തിൽ ആ സഭകൾക്ക് കാര്യമായ ആസ്തികളില്ല. നവോത്ഥാനകാലത്തെ ചുവർചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മതപരമായ വിഷയങ്ങളാണ് ചിത്രങ്ങളുടെ ആധാരമെങ്കിലും ചില പള്ളികളിൽ തൽക്കാല രാഷ്ട്രീയവിഷയങ്ങൾ കൂടി കടന്നുവരുന്നത് ശ്രദ്ധേയമാകുന്നു. കാഞ്ഞൂർ വിശുദ്ധമറിയം പള്ളിയിൽ ടിപ്പുവിന്റെ പാലക്കാട് കോട്ട ബ്രിട്ടീഷുകാരുടേയും തിരുവിതാംകൂറിന്റേയും സംയുക്തസൈന്യം ആക്രമിച്ചു പിടിച്ചടക്കുന്നത് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. നിരവധി ക്ഷേത്രങ്ങളും കൃസ്ത്യൻ പള്ളികളും തകർക്കുകയും ആയിരക്കണക്കിനാളുകളെ നിർബന്ധമായി മതം മാറ്റുകയും ചെയ്ത ടിപ്പുവിന്റെ പരാജയം ആഘോഷിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തിയതാണെന്ന് ന്യായമായും ഊഹിക്കാം. ചില പള്ളികളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്ന കലാകാരന്മാർ ക്ഷേത്രങ്ങളിലും വരച്ചിരുന്നു എന്നു തെളിയിക്കുന്ന ഏതാനും ഉദാഹരണങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ പൊതുവേ നോക്കിയാൽ പള്ളികളിലെ ചിത്രങ്ങൾ സാങ്കേതികമായി വ്യത്യസ്തതകൾ പുലർത്തുന്നതായി കാണാൻ സാധിക്കും. കേരളീയശൈലിയിലെ അഞ്ചുവർണ്ണങ്ങളുടെ സ്ഥാനത്ത് കൂടുതൽ വർണ്ണക്കൂട്ടുകൾ പരീക്ഷിക്കാൻ പള്ളിച്ചിത്രങ്ങൾ സന്നദ്ധരായി. ത്രിമാനത നൽകാനുള്ള അലംകൃത ബാഹ്യരേഖകളുടെ അഭാവവും തദ്ദേശീയ ഷേഡിങ്ങുകളുടെ അസാന്നിദ്ധ്യവും അവയുടെ വൈദേശികസ്വാധീനത്തേയും സൂചിപ്പിക്കുന്നു.
 
നല്ല നിലവാരത്തിലുള്ള കുറെ വർണ്ണചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ വിഷയത്തിലെ ഒരു നിയാമകഗ്രന്ഥമായി ഈ കൃതി മാറുമായിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന ഇരുവർണ്ണ ചിത്രങ്ങൾ ഒട്ടും ആകർഷകമല്ല. ദീർഘകാലത്തെ പ്രയത്നഫലമായി ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. മാളയിലെ ജൂതപ്പള്ളി ഗ്രന്ഥകാരൻ സന്ദർശിച്ചത് 1984-ലാണ്. വ്യക്തിനിഷ്ഠമായ വളരെയധികം വസ്തുതകൾ അതിനാൽത്തന്നെ ഇതിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രത്തിനുമുപരി ക്ഷേത്രകലകളുടേയും ആലേഖനപാരമ്പര്യത്തിന്റേയും ദേവതാസങ്കല്പങ്ങളുടേയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ കൃതി.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Aalekhanangalile Keralacharithram'
Author: M G Shashibhooshan
Publisher: DC Books, 2022 (First)
ISBN: 9789356432895
Pages: 230
 

Thursday, March 27, 2025

കേരളമുസ്ലിംകൾ - ചെറുത്തുനിൽപ്പിന്റെ ചരിത്രം

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
 
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
 
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
 
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ്‌ 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).

മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു. 

Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302

Thursday, January 2, 2025

തെക്കുംകൂർ : ചരിത്രവും പുരാവൃത്തവും

ഏതാണ്ട് മൂന്നു നൂറ്റാണ്ടുമുമ്പുവരെ പത്തോളം ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു കേരളം. അതായത് ആധുനികകാലത്തെ ഒരു ജില്ലയുടെ മാത്രം വലിപ്പവും വിഭവശേഷിയുമേ ആ രാജ്യങ്ങൾക്കുണ്ടാകുമായിരുന്നുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവാണ് ഇത്തരം നിരവധി രാജ്യങ്ങളെ ആക്രമിച്ചു തോൽപ്പിച്ച് അവിടത്തെ ഭരണാധികാരികളെ അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ച് അവയെ തിരുവിതാംകൂറിനോട് ലയിപ്പിച്ചത്. അത്തരമൊരു ഏകീകരണപ്രക്രിയ സാമൂതിരി വടക്കുവശത്തുനിന്നും അതിലും നേരത്തേ തുടങ്ങിയിരുന്നെങ്കിലും പോർച്ചുഗീസ്-കൊച്ചി ബാന്ധവം ഒരു വിലങ്ങുതടിയായി നിന്നിരുന്നു. മാത്രവുമല്ല, മൈസൂർ സുൽത്താന്മാരുടെ ആക്രമണം സാമൂതിരിയുടെ സാമ്രാജ്യത്തെ ശിഥിലമാക്കുകയും ചെയ്തു. തിരുവിതാംകൂർ പത്തൊൻപതാം നൂറ്റാണ്ടിൽ സമുന്നതിയിലേക്ക് ഉയർന്നുവന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണ്. മാർത്താണ്ഡവർമ്മ പിടിച്ചടക്കിയ രാജ്യങ്ങളിൽ ഒന്നായിരുന്നു മദ്ധ്യകേരളത്തിലെ തെക്കുംകൂർ. ആറന്മുള മുതൽ ഏറ്റുമാനൂർ വരെ സഹ്യനും വേമ്പനാട്ടുകായലിനും ഇടയിൽ ഇന്നത്തെ കോട്ടയം ജില്ല ഏതാണ്ട് മുഴുവനായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും കൂടിയതാണ് അന്യംനിന്നുപോയ ഈ നാട്ടുരാജ്യം. ഈ നാടിന്റെ വിവിധപ്രദേശങ്ങളിൽ പുരാതനകാലം മുതൽ വാമൊഴിയായി കേട്ടറിഞ്ഞുപോരുന്ന ഐതിഹ്യങ്ങൾ, ചരിത്രശകലങ്ങൾ, പുരാതനരേഖകൾ, നാട്ടറിവുകൾ എന്നിവ കണ്ടെത്തി യുക്തിഭദ്രമായ നിലപാടുകളിലൂടെ അനാവരണം ചെയ്യുകയാണ് ഈ കൃതി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന എൻ. ഇ. കേശവൻ നമ്പൂതിരി ആ ഭാഷയിലും മലയാളത്തിലുമുള്ള അനേകം കൃതികളുടെ കർത്താവാണ്. തെക്കുംകൂർ സ്വദേശിയായതുകൊണ്ടാകാം അദ്ദേഹത്തിന്റെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ കൂടി ആ രാജ്യത്തിനെ സംബന്ധിക്കുന്നവയാണ്.

പുതുശേരി രാമചന്ദ്രന്റെ അവതാരിക തന്റെ ധർമ്മം മറന്ന് ജൈനമതത്തിന്റെ അപചയത്തെക്കുറിച്ചുമാത്രമാണ് വാചാലമാകുന്നത്. ഹൈന്ദവ-ജൈന സംഘട്ടനങ്ങളാണ് ഇതിനു പിന്നിലെന്ന പഴയ 'മിഷനറി ലൈൻ' തന്നെയാണ് ഇതിലും തെളിഞ്ഞു കാണുന്നത്. തന്നെ ഏൽപ്പിച്ച ദൗത്യം നേരാംവണ്ണം നിറവേറ്റാതെ സ്വന്തം രാഷ്ട്രീയ-സാമൂഹ്യ നിലപാടുകൾ എഴുന്നെള്ളിക്കുന്നത് വെറും കോപ്പിരാട്ടി മാത്രമായാണ് നമുക്കനുഭവപ്പെടുക. എം. ജി. ശശിഭൂഷണിന്റെ ആമുഖം ഒരു സമതുലിതമായ വിവരണം നല്കുന്നുവെങ്കിലും കൃതിയിലെ ചിലയിടങ്ങളിൽ സംശയിക്കാവുന്ന ചരിത്രവിരുദ്ധത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്ന് തോന്നും. തെക്കുംകൂർ രാജവംശത്തിലെ അംഗമായ സോമവർമ്മരാജയുടെ ഗ്രന്ഥപരിചയം ശ്രദ്ധേയമാകുന്നത് ഇത് താനെഴുതേണ്ട കൃതിയായിരുന്നുവെന്ന അർദ്ധഖേദപ്രകടനത്താലാണ്. രാജീവ് പള്ളിക്കോണത്തിന്റെ ഒരു മുഖവുര കൂടി പരിഗണിക്കുമ്പോൾ വളരെയധികം പണ്ഡിതരുടെ പരിശോധനക്കുശേഷമാണ് ഈ പുസ്തകം നമ്മുടെ കയ്യിലെത്തുന്നതെന്ന് തോന്നിപ്പിക്കുന്നു.

തെക്കുംകൂറിന്റെ ചരിത്രമാണ് ഈ പുസ്തകം പ്രാഥമികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നതെങ്കിലും ആവശ്യമായ ചരിത്രരേഖകളുടെ അഭാവത്താലാകാം അത് വളരെ ചുരുക്കം താളുകളിലായി പരിമിതപ്പെട്ടുപോയത്. ചില രാജശാസനങ്ങളും ഗ്രന്ഥവരികളും ക്ഷേത്രലിഖിതങ്ങളും മാത്രമാണ് അവ്യക്തമായെങ്കിലും ഒരു രൂപേരേഖ നിർമ്മിച്ചെടുക്കാൻ സഹായകമായിട്ടുള്ളത്. ക്രി.വ 1105-ൽ ചോളരാജാവിന്റെ ആക്രമണത്താൽ കുലശേഖരന്റെ കൈവശമിരുന്ന വെമ്പൊലിനാട് വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളായി പിരിഞ്ഞു. തുടർന്ന് 1750-കളിൽ മാർത്താണ്ഡവർമ്മ പിടിച്ചടക്കുന്നതുവരെ തെക്കുംകൂർ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. തിരുവിതാംകൂറിന്റെ അധിനിവേശത്തിനുശേഷവും ഏതാനും മാടമ്പിമാർ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും നാലുവർഷത്തിനകംതന്നെ തെക്കുംകൂർ ജനത പൂർണമായും തിരുവിതാംകൂറിൽ ലയിച്ചുചേർന്നു. ഇത്രയുമേ ഉള്ളൂ ഇതിലെ ചരിത്രസംഗ്രഹം. രാജ്യചരിത്രത്തേക്കാളുപരി ഈ കൃതി വിവരിക്കുന്നത് കോട്ടയം ജില്ലയിലെ പല സ്ഥലനാമങ്ങളുടേയും ഉൽപ്പത്തിയാണ്. വിവിധ ക്ഷേത്രങ്ങളുടെ ഉത്ഭവ ഐതിഹ്യങ്ങളും പ്രതിഷ്ഠാവിശേഷങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നുണ്ട്. കിളിരൂർ ഭഗവതി ക്ഷേത്രത്തിൽ ബുദ്ധനെ ഉപദേവതയായി ആരാധിക്കുന്നത് ബൗദ്ധസ്വാംശീകരണത്തിന്റെ ഉദാഹരണമായി കാണാം. ചില ക്ഷേത്രങ്ങളുടേയും ക്രിസ്ത്യൻ പള്ളികളുടേയും സ്ഥാപനം പന്ത്രണ്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ ആണെന്ന് കലിയുഗസംഖ്യ കണക്കാക്കി അനുമാനിക്കുന്നത് പൂർണമായും ശരിയാകണമെന്നില്ല.

ബുദ്ധമതത്തിന്റെ ആരാധനാലയങ്ങൾ പലയിടങ്ങളിലും കാണുന്നതുകൊണ്ട് അവ ക്രമേണ ഹൈന്ദവക്ഷേത്രങ്ങളായി മാറ്റപ്പെട്ടതാകാമെന്ന് ഗ്രന്ഥകാരൻ  ഊഹിക്കുന്നു. നീലംപേരൂരിൽ ബുദ്ധസങ്കല്പത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയുണ്ട്. ബുദ്ധമതത്തിനും മുൻപേ ഇവിടെ കാവുകൾ ഉണ്ടായിരുന്നു. കാവുകളിലെ വൃക്ഷദേവതയെ നാട്ടുകാർ കൊറ്റവൈ ആയി ആരാധിച്ചിരുന്നു. കൊറ്റവൈ ബുദ്ധമതക്കാർക്ക് യക്ഷിയും ഹൈന്ദവസമ്പ്രദായത്തിൽ ദുർഗ്ഗയും ആയിത്തീർന്നിരിക്കാം. കീഴ്ജാതിക്കാർക്കും ക്ഷേത്രസ്ഥാപനത്തിൽ നിർണ്ണായകപങ്കുണ്ടായിരുന്നതായി ക്ഷേത്രോത്ഭവ ഐതിഹ്യങ്ങൾ നിസ്സംശയം തെളിയിക്കുന്നു. പല ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് പുലയർ തങ്ങളുടെ ദൈനംദിനപ്രയത്നത്തിനിടയിലാണ്. അവരുടെ ക്ഷേത്രസങ്കേതങ്ങൾ ബ്രാഹ്മണർ പിന്നീട് കൈവശപ്പെടുത്തി അവരെ തൊട്ടുകൂടാത്തവരായി പുറംതള്ളി എന്നുതന്നെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. എന്നാൽ ബ്രാഹ്മണാധിപത്യം ചോദ്യം ചെയ്യപ്പെടാനാവാത്തതൊന്നുമായിരുന്നില്ല എന്നും കാണാം. 'കണ്ടപ്പോൾ വന്ദിച്ചില്ല' മുതലായ നിസ്സാരകാരണങ്ങളുടെ പേരിൽ നാടൻപ്രഭുക്കൾ ബ്രാഹ്മണരെ വധിക്കുന്ന നിരവധി ഐതിഹ്യങ്ങൾ ഇതിലുണ്ട്. തുടർന്ന് ജന്മംകൊള്ളുന്ന ബ്രഹ്മരക്ഷസ്സുകളെ വിവിധ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ മതേതരവീക്ഷണം വളരെയധികം ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു. കൃസ്ത്യൻ പള്ളികൾ നിർമ്മിക്കുന്നതിനും വരുമാനമാർഗ്ഗങ്ങൾ ഏൽപ്പിക്കുന്നതിനും അവർ ഭൂമി സൗജന്യമായി നൽകി. മതവിശ്വാസങ്ങൾ അനുസരിക്കാത്ത കൃസ്ത്യാനികളെ ശിക്ഷിക്കുകപോലും ചെയ്തു. ക്ഷേത്രാവശ്യത്തിനുള്ള എണ്ണയും ശർക്കരയും കൃസ്ത്യാനി തൊട്ടാലേ ശുദ്ധമാവുകയുള്ളൂ എന്നും ഏർപ്പെടുത്തി. ഇതൊക്കെ ചെയ്തിട്ടും പോർച്ചുഗീസ് മെത്രാന്മാർ തിരിച്ചെങ്ങനെയാണ് പെരുമാറിയതെന്നും ഇതിൽ കാണാം. തെക്കുംകൂർ രാജാവിന്റെ സഹായസഹകരണങ്ങൾ നിർലോഭം സ്വീകരിച്ച അലക്സിസ് മെനസിസ് 'മിഥ്യാദേവതമാരെ പൂജിക്കാതെ ക്രിസ്തുവിന്റെ രക്ഷാമാർഗം സ്വീകരിക്കാൻ' രാജാവിനെ ഉപദേശിച്ചതായി അന്റോണിയോ ഗുവായ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു (പേജ് 59).

സ്ഥലനാമങ്ങളുടെ ഉല്പത്തി മാത്രമാണ് ഈ പുസ്തകം കാര്യമായിത്തന്നെ വിവരിച്ചുതരുന്നത്. ആ പ്രക്രിയയിൽ എല്ലാത്തരം വിവരങ്ങളും നമ്പൂതിരി സ്വീകരിക്കുന്നുണ്ട് - വാമൊഴി, ഐതിഹ്യം, ലിഖിതരേഖ എന്നിവ. എങ്കിലും വാമൊഴിക്കാണ് അല്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. ദേവിയെ പ്രതിഷ്ഠിച്ചപ്പോൾ നിലത്തുറക്കാത്തതിനാൽ 'ഇവിടെ പാർക്ക്' എന്ന് പാക്കനാർ ശുണ്ഠിയെടുത്തുകൊണ്ട് ബിംബം ഉറപ്പിച്ചതിനാലാണ് 'പാക്ക്' എന്ന സ്ഥലപ്പേരുണ്ടായത്. സർപ്പക്കാവുകൾ തിങ്ങിനിറഞ്ഞ സ്ഥലം കാവാലയവും പിന്നീട് 'കാവാലവുമായി'. ഇതൊന്നും വസ്തുനിഷ്ഠമായ ഒരു കഥനരീതിയുടെ ആവിഷ്‌കാരമല്ല കാട്ടിത്തരുന്നത്. കപടശാസ്ത്രീയവീക്ഷണങ്ങൾ ഗ്രന്ഥകാരൻ പുലർത്തുന്നതിന്റെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും. സൂര്യരശ്മിയിലെ വിഷാംശം സർപ്പങ്ങൾ ആഗിരണം ചെയ്യുന്നു എന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നതായി അവകാശപ്പെടുന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ഒരു അന്ധവിശ്വാസം മാത്രമാണ്. ക്ഷേത്രത്തിലെ ദേവതയും തൊട്ടടുത്ത ക്രിസ്ത്യൻ ദേവാലയത്തിൽ ആരാധിക്കപ്പെടുന്ന വിശുദ്ധവ്യക്തിത്വവും സഹോദരങ്ങളാണെന്ന വിശ്വാസം ഒട്ടനവധി സ്ഥലങ്ങളിലുള്ളതായി രേഖപ്പെടുത്തുന്നു. എന്നാൽ അതിനോടൊപ്പംതന്നെ സഹോദരഭാവത്തിനുവിരുദ്ധമായ നിലപാടുകളും അപൂർവമായി കാണാം. ക്ഷേത്രദേവതയെ മന്ത്രശക്തിയിൽ വെല്ലുവിളിക്കുന്ന കത്തനാർമാർ രാജ്യത്തുണ്ടായിരുന്നു. മാന്ത്രികസിദ്ധിയിൽ അവർ ചിലപ്പോഴെല്ലാം ബ്രാഹ്മണരെ അതിജീവിക്കുന്നുമുണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയിൽ ശക്തിയായി മണിയടിക്കുന്നത് അസഹ്യതയുണ്ടാക്കിയ ഒരു ദേവനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നു.

തെക്കുംകൂർ രാജകുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള എഴുതിയ 'റാണി മംഗളാബായി', 'തെക്കുംകൂർ റാണി', 'പോർക്കളത്തിന്റെ പിന്നിൽ' എന്നീ ചരിത്ര ആഖ്യായികകളുടെ സംക്ഷിപ്തവിവരണം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. പ്രാദേശികചരിത്രരചന മലയാളത്തിൽ ശക്തിപ്പെടുന്നതിന്റെ സൂചനയായി ഈ കൃതിയെ പരിഗണിക്കാവുന്നതാണ്. ഒട്ടേറെ രേഖകൾ പരിശോധിച്ചും നിരവധിയാളുകളുമായി അഭിമുഖങ്ങൾ നടത്തിയുമാണ് ഗ്രന്ഥകാരൻ വളരെയധികം വസ്തുതകൾ ശേഖരിച്ച് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുനിഷ്ഠതയുടെ കാര്യത്തിൽ അൽപ്പംകൂടി ശ്രദ്ധിക്കണമായിരുന്നു എന്നതാണ് ഇതിന്റെ ന്യൂനത. എങ്കിലും ബുദ്ധിമുട്ടില്ലാതെ അനായാസം വായിച്ചുപോകാവുന്ന ഈ കൃതി തെക്കുംകൂറിന്റെ രാജ്യവിജ്ഞാനകോശം തന്നെയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thekkumkoor - Charithravum Puravruthavum'
Author: N E Kesavan Namboothiri
Publisher: SPCS, 2014 (First)
ISBN: 978000019760
Pages: 328

Tuesday, February 6, 2024

ഈഴവർ - അന്നും ഇന്നും

പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.

1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.

പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.

രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.

തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146

Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Saturday, November 4, 2023

മദ്ധ്യകാലകേരളം

പ്രാചീനകേരളത്തെക്കുറിച്ചുള്ള അറിവുകൾ സംഘകാല സാഹിത്യത്തിൽനിന്നാണ് നമുക്കു ലഭിക്കുന്നത്. അതിനുശേഷം കുലശേഖര ആഴ്‌വാരുടെ സ്ഥാനാരോഹണത്തോടെ പിൽക്കാല ചേരസാമ്രാജ്യം 800-ൽ മഹോദയപുരത്ത് ജന്മമെടുക്കുന്നതുവരെയുള്ള മൂന്നോ നാലോ നൂറ്റാണ്ടുകൾ ഇരുളടഞ്ഞവയായാണ് കണക്കാക്കുന്നത്. കുലശേഖരസാമ്രാജ്യം 1102-ൽ അസ്തമിച്ചു. ഒടുവിലത്തെ കുലശേഖരപെരുമാൾ രാജ്യം നാടുവാഴികൾക്കായി പങ്കിട്ടുകൊടുത്ത് ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നാണ് ഒരു ഐതിഹ്യം. അങ്ങനെ 1102 മുതൽ പോർച്ചുഗീസ് ആഗമനമുണ്ടാകുന്ന 1498 വരെയുള്ള നാലു നൂറ്റാണ്ടുകളുടെ കാലഘട്ടം ചരിത്രരേഖകളുടെ അഭാവത്താൽ അവ്യക്തമാണ്. ഈ കാലഘട്ടത്തെയാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ശക്തരായ നാടുവാഴികൾ സ്വരൂപങ്ങൾ എന്ന പേരു സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന ഇക്കാലത്തെ ചരിത്രപാഠങ്ങളാണ് രാഘവവാര്യർ പറഞ്ഞുതരുന്നത്. വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ചിരുന്ന മോൺസൺ മാവുങ്കലിന്റെ ശബരിമലയെക്കുറിച്ചുള്ള ഒരു വ്യാജ ചെമ്പുപട്ടയരേഖ വാര്യർ പരിശോധിച്ച് ശരിവെച്ചത് അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിൽ തീരാക്കളങ്കം വീഴ്‌ത്തിയെങ്കിലും നിരവധി പുസ്തകങ്ങളുടേയും പ്രബന്ധങ്ങളുടേയും കർത്താവാണ് രാഘവവാര്യർ.

മദ്ധ്യകാല കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യഭൂമിശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ഉദ്യമം തുടങ്ങുന്നത്. ആ സമൂഹത്തിലെ അടിസ്ഥാനഘടകം ജാതിശ്രേണിയിൽ അധിഷ്ഠിതമായ കുടുംബങ്ങളും ഉത്പാദനമാത്ര ഗ്രാമവുമായിരുന്നു. എന്നാൽ ഗ്രാമങ്ങൾ തീർത്തും സ്വയംപര്യാപ്തമായിരുന്നില്ല. അവശ്യവസ്തുക്കളായ ഉപ്പ്, ഇരുമ്പായുധങ്ങൾ എന്നിവ എത്തിക്കാനുള്ള സാമൂഹ്യജീവിതം ഗ്രാമാതിർത്തികളെ ഭേദിച്ച് വിപുലമായ തറകളിലേക്കും നാടുകളിലേക്കും എത്തിച്ചേർന്നു. നാടുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കൂറുവാഴ്ചകളും അവയെ ഏകോപിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് സ്വരൂപങ്ങളും നിലനിന്നിരുന്നു - വേണാട്, പെരുമ്പടപ്പ്, നെടിയിരുപ്പ്, കോലത്തുനാട് എന്നിവയായിരുന്നു അവയിൽ പ്രധാനികൾ. കൂടുതൽ ഗ്രാമങ്ങളിലേക്ക് കൃഷി വ്യാപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ അങ്ങാടികളും അവയെ ബന്ധിപ്പിച്ചുകൊണ്ട് പാതകളും ഉണ്ടായി. കാർഷികാസ്പദമായ ഈ സമ്പദ്‌വ്യവസ്ഥയിൽ നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി. അതിനാലാണ് അവയുടെ വിനിമയകേന്ദ്രങ്ങൾ എന്ന നിലയിൽ അങ്ങാടികളും തൽഫലമായി പട്ടണങ്ങളും ആവിർഭവിച്ചത്. വർത്തകസമൂഹത്തിന്റെ താല്പര്യത്താലായിരിക്കാം ഗണികാസമ്പ്രദായം വ്യാപകമായതും അതിന്റെ ഉപോല്പന്നമായ നായികാവർണ്ണനകളടങ്ങുന്ന മണിപ്രവാളപ്രസ്ഥാനം നിലവിൽ വന്നതും. തന്നെയുമല്ല, വർദ്ധിച്ചുവന്ന പണോപയോഗം കാർഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും ഒരിടത്തട്ട് രൂപം കൊള്ളാൻ പ്രേരകമായി. വിവിധതരം നാണയങ്ങളെക്കുറിച്ചും ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്.

പ്രസ്തുതകാലഘട്ടത്തിലെ വിവിധ സാംസ്കാരികഘടകങ്ങളുടെ വികാസം ഓരോരോ അദ്ധ്യായങ്ങളിലൂടെ ഈ കൃതി പരിശോധിക്കുന്നു. പക്ഷേ വാണിജ്യം പരിഗണിക്കുമ്പോൾ ഗ്രന്ഥകാരൻ വ്യക്തമായ ധാരണകളില്ലാതെ ആടിയുലയുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. വിദേശവാണിജ്യം ചരക്കുകൾക്കു പകരം ചരക്കുകൾ കൈമാറുന്ന രീതിയിലായിരുന്നെന്നും അല്ലാതെ നാണയമുപയോഗിച്ചായിരുന്നില്ല എന്നും ഒരിടത്തു തീർത്തുപറയുമ്പോൾ (പേജ് 69) കേരളവുമായുള്ള വാണിജ്യത്തിൽ കണക്കറ്റ ചീനപ്പൊന്ന് കേരളത്തിലേക്കൊഴുകിയതിനാൽ 1127-1279 കാലത്ത് ചൈന വാണ ദക്ഷിണ സുങ് ഭരണാധികാരി വിദേശവ്യാപാരത്തിൽ പൊന്ന്, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ഇടപാടുകൾ നിരോധിച്ചു എന്ന് മറ്റൊരിടത്തു പറയുന്നു (പേജ് 105). കച്ചവടം വെറും കൈമാറ്റനിലയ്ക്കല്ല, പണാധിഷ്ഠിതമായിരുന്നു എന്ന് ചീനാസഞ്ചാരിയായ മാഹുവാൻ വിവരിക്കുന്നതായി വേറൊരിടത്തും ഉണ്ട് (പേജ് 111). കേരളം മാത്രമല്ല, പ്രാചീന ഭാരതം മുഴുവനും കയറ്റുമതിക്കുപകരം വസ്തുക്കൾ സ്വീകരിക്കാതെ നാണയങ്ങൾ മാത്രമാണ് പകരം വാങ്ങിയിരുന്നത്. റോമിലെ സ്വർണം ഭാരതത്തിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള പ്ലിനിയുടെ (മൂത്തയാൾ) മുറവിളി ഓർക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ കാലത്തും ഈ അസന്തുലിതത്വം തുടർന്നു. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വെള്ളക്കാർ ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയിൽ ഇടപെടാൻ തുടങ്ങിയതും അത് ക്രമേണ കോളനിവൽക്കരണത്തിലേക്ക് നയിച്ചതും എന്നൊരു വാദഗതിയുണ്ട് (ഈ പുസ്തകത്തിലല്ല). ഒരുപക്ഷേ യൂറോപ്പിൽനിന്ന് കയറ്റിയയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും വീഞ്ഞും കൗതുകവസ്തുക്കളുമൊക്കെ ധാരാളമായി വാങ്ങാൻ നമ്മുടെ പൂർവികർ തയ്യാറായിരുന്നെങ്കിൽ ഭാരതചരിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. പുസ്തകത്തിലേക്ക് തിരികെവരുമ്പോൾ കരയാമ്പൂ കേരളത്തിലെ കാടുകളിൽ വളർന്നിരുന്നു എന്നും അത് ഇറക്കുമതി പദാർത്ഥമായിരുന്നു എന്നും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ ഇതിൽ ഉണ്ട്.

കേരളചരിത്രത്തിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങളാണ് അഞ്ചുവണ്ണം, മണിഗ്രാമം എന്ന വർത്തകസംഘങ്ങൾ.  സത്യത്തിൽ ചരിത്രരചന തന്നെ ഈ സംഘങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള ചെമ്പോലകളെയോ പട്ടയങ്ങളേയോ അടിസ്ഥാനപ്പെടുത്തിയാണ്. ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത് തെക്ക് കൊല്ലം മുതൽ വടക്ക് ഏഴിമല പ്രദേശം വരെ മണിഗ്രാമമെന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നതായി മനസ്സിലാക്കാം (പേജ് 71). 849-ലെ തരിസാപ്പള്ളി ചെപ്പേട് തുടങ്ങി 1225-ലെ വീരരാഘവപട്ടയം വരെയുള്ള രേഖകളാണ് ഈ നിഗമനത്തിനാധാരം. എന്നാൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോഴേക്കും ഈ സംഘങ്ങൾ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. പോർച്ചുഗീസുകാർ മണിഗ്രാമക്കാരുമായി വ്യാപാരാർത്ഥം ഘോരസംഘട്ടനങ്ങളിൽ ഏർപ്പെട്ടതായി കാണുന്നില്ല. അവർ അറബികളുമായാണ് പടവെട്ടിയിരുന്നത്. അതായത് ഗാമയുടെ വരവിനും ഒരു നൂറ്റാണ്ടുമുൻപെങ്കിലും മണിഗ്രാമം തകർന്നിട്ടുണ്ടാവണം. അതിനെ നശിപ്പിച്ചത് അറബികളായിരിക്കാൻ സാദ്ധ്യതയുമുണ്ട്. ആറുനൂറ്റാണ്ടുകാലം വിദേശവ്യാപാരം നടത്തുകയും രാജാക്കന്മാരുമായിപ്പോലും നേരിട്ട് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്ന ഈ വർത്തകസംഘങ്ങൾ ചരിത്രത്തിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാതെ അരങ്ങൊഴിഞ്ഞതായാണ് കാണുന്നത്. ഒരുപക്ഷേ അജ്ഞാതമായ മറ്റെന്തോ കാരണത്താൽ നിലംപരിശായ മണിഗ്രാമത്തിന്റെ സ്ഥാനത്തേക്ക് അറബികൾ കടന്നുവന്നതായിരിക്കാനും മതി. എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം തേടൽ കേരളചരിത്രത്തിലെ മറ്റൊരു ഇരുളടഞ്ഞ താളിലേക്ക് വെളിച്ചം വീശും. എന്നാൽ ഉത്തരം തേടുന്നതുപോയിട്ട് ആ ചോദ്യം ഉയർത്താൻ പോലും ഗ്രന്ഥകാരൻ ഇതിൽ തയ്യാറാകുന്നില്ല. മണിഗ്രാമത്തിന്റെ തകർച്ച കാണാതിരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത.

ജാതിസമ്പ്രദായം കേരളത്തിൽ അതീവ കർശനമായിരുന്നുവെന്നും താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അതീവ ബുദ്ധിമുട്ടിലും ആയിരുന്നു എന്ന് നമുക്കറിയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരികൊളുത്തപ്പെട്ട നവോത്ഥാനം കേരളചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേടുമാണ്. എന്നാൽ വർത്തമാനകാലം ഉജ്ജ്വലമാണെന്നു കാണിക്കാൻ ഭൂതകാലത്തെ അതിന്റെ നറുതിരിവെളിച്ചം കൂടി തല്ലിക്കെടുത്തി കൂരിരുട്ടിലാക്കേണ്ട കാര്യമുണ്ടോ? മുഴക്കോലുകൊണ്ട് ദൂരമളന്ന് വിവിധജാതികളെ പലദൂരങ്ങളിൽ നിർത്തിയിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്ന് ന്യായമായും സംശയം തോന്നാം. ഇത്തരം അബദ്ധങ്ങളെ മുച്ചൂടും പൊളിക്കുന്ന ചില വിവരങ്ങൾ ഈ കൃതിയിൽ കാണാം. വേലസമുദായത്തിലെ സ്ത്രീകളാണ് പ്രസവമെടുക്കുന്നതിനു സഹായിക്കുന്ന പേറ്റിച്ചികൾ. അപ്പോൾ അവർക്ക് തീണ്ടൽ ഉണ്ടായിരുന്നില്ലേ? മാത്രവുമല്ല, ബ്രാഹ്മണസങ്കേതങ്ങളിലാണ് മുഖ്യമായും അവരുടെ സാന്നിദ്ധ്യം (പേജ് 33). പുലവാലായ്മകളുടെ അവസാനം കുറിക്കുന്നത് വണ്ണാത്തിമാറ്റ് നൽകിയാണ്. കണക്കനുസരിച്ച് അറുപതടിയോളം ദൂരെ നിർത്തേണ്ടിയിരുന്ന ഈ സമുദായങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ അവശ്യഘടകങ്ങളായിരുന്നു. അവർ അപ്രത്യക്ഷരാകുന്നത് പാശ്ചാത്യരുടെ വരവും പുതുമര്യാദകളുടേയും ആചാരങ്ങളുടേയും തുടക്കത്തോടെയുമാണ്. ജാതിവ്യവസ്ഥ കർക്കശമായതും അതോടുകൂടിയായിരിക്കുമോ? ഹിന്ദുസമൂഹം സമുദ്രയാത്ര നടത്തിയിരുന്നില്ല എന്നതാണ് മറ്റൊരു കണ്ടുപിടിത്തം. എന്നാൽ ബർമയിലെ പാകാൻ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ അവിടെ ഒരു വിഷ്ണുക്ഷേത്രം പണിതത് 'മലനാട്ടിലെ മകോതയർ പട്ടണത്തിൽനിന്നു വന്ന ഇരായിരൻ ശിരിയൻ' എന്ന വ്യാപാരിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യമാണ് ഇവിടെ നടമാടിയിരുന്നതെന്നും അവനവന്റെ വർണ്ണധർമ്മങ്ങൾക്കനുസരിച്ച പ്രവൃത്തികളേ ഒരാൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. രാജ്യഭരണവും സൈനികസേവനവുമായിരുന്നു ക്ഷത്രിയന്റെ ചുമതല. എന്നാൽ കേരളത്തിലെ സ്വരൂപങ്ങളിൽ ഒന്നുപോലും ക്ഷത്രിയരായിരുന്നില്ല എന്ന് ഈ കൃതിയിൽ കാണുന്നു. കോലത്തിരി, സാമൂതിരി, വേണാട് സ്വരൂപങ്ങൾ യാഗരക്ഷ, ഹിരണ്യഗർഭം മുതലായ നടപടികളിലൂടെ ക്ഷത്രിയരായി മാറുകയാണ് ഉണ്ടായത്. ബ്രാഹ്മണർ അതെല്ലാം അംഗീകരിച്ചുകൊടുത്തു. ജന്മാധിഷ്ഠിതമായ വർണ്ണം സ്വപ്രയത്നത്തിലൂടെ മാറാനും സാധിക്കുമെന്നതിനുള്ള തെളിവാണ് ഇവ. ബ്രാഹ്മണരെ കൊല്ലുന്നത് മഹാപാപമാണെന്നൊക്കെ ധർമ്മശാസ്ത്രങ്ങൾ പറയുമെങ്കിലും രാജാവിന്റെ അപ്രീതി സമ്പാദിച്ചാൽ അതൊന്നും തടസ്സമായിരുന്നില്ലെന്ന് വാര്യർ രേഖപ്പെടുത്തുന്നു (പേജ് 152). ഇതിനെല്ലാമുപരിയായി കീഴ്ജാതിക്കാരും വിദ്യാഭ്യാസം നേടിയിരുന്നു എന്നതിന്റെ തെളിവുകളും ഇതിലുണ്ട്. ജാത്യതീതമായ ഈ വിദ്യാപ്രസരണത്തിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ഊരാച്ചേരി ഗുരുകുലമടങ്ങുന്ന മലബാറിലെ നിരവധി തീയ്യ ഗുരുകുലങ്ങൾ. തർക്കം, വ്യാകരണം, വേദാന്തം, ജ്യോതിഷം, വൈദ്യം എന്നിവയൊക്കെ ഇവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. മുലക്കരം, ഏണിക്കരം മുതലായ അതിശയോക്തിപരവും തീർത്തും അപ്രായോഗികവുമായ നികുതികൾ കേരളത്തിൽ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുമെങ്കിലും മദ്ധ്യകാല സാമ്പത്തികവ്യവസ്ഥ വിശദമായി പരിശോധിച്ച ഗ്രന്ഥകാരൻ അത്തരം നികുതികളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല.

കുലശേഖരന്മാരുടെ പതനത്തിനും വെള്ളക്കാരുടെ ആഗമനത്തിനിടയിലും ഉള്ള നാലു നൂറ്റാണ്ടുകളാണ് ഈ കൃതിയുടെ പരിശോധനാകാലഘട്ടമെന്നിരിക്കിലും ലഭ്യമായ രേഖകളുടെ അഭാവത്താലാണോ എന്തോ പല അദ്ധ്യായങ്ങളിലും അതിനുശേഷമുള്ള കാലഘട്ടമാണ് പഠനവിധേയമാക്കുന്നത്. അധികാരഘടന എന്ന അദ്ധ്യായം സ്വരൂപങ്ങളിലെ ഭരണകൂടരൂപവൽക്കരണം ചർച്ച ചെയ്യുമ്പോൾ 17-18 നൂറ്റാണ്ടുകളെയാണ് ആസ്പദമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുള്ളൽ കൃതികളിലെ പരാമർശങ്ങളും സമൂഹത്തെ നിർവചിക്കുന്നവയായി അപഗ്രഥിക്കപ്പെടുന്നത് ഒരു തോൽവിയായിത്തന്നെ കണക്കാക്കണം. അതുപോലൊരു വീഴ്ചയാണ് അടിസ്ഥാനവർഗ്ഗത്തിന്റെ ആശയലോകം പരിശോധിക്കുന്നതിനായി കടത്തനാടൻ പാട്ടുകളിലെ ചരിത്രാംശം ഇഴകീറി തൂക്കിനോക്കുന്നത്. ഇതും ഒരു പിൽക്കാലരചനയാണെന്ന് ഗ്രന്ഥകാരൻ കാണാതെ പോകുന്നു.

വളരെയധികം വാദങ്ങൾ പല അദ്ധ്യായങ്ങളിലായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല, ആധാരവസ്തുതകൾ ചൂണ്ടിക്കാണിക്കുന്നുമില്ല. കേരളീയസംസ്കാരവ്യവഹാരങ്ങളിലും അവയുടെ സ്വഭാവനിർണ്ണയത്തിലും നാടുകളുടെ സ്വാധീനം ഗണ്യമായി കണ്ടുതുടങ്ങുന്നത് ഇക്കാലത്താണ്. ചില നാടുകളിലെ ജാതികളിൽ കാണുന്ന ഇല്ലവ്യവസ്ഥ, നാടു കടന്നാൽ അശുദ്ധി, ഭൃഷ്ട് എന്നീ ശുദ്ധാശുദ്ധ സങ്കല്പങ്ങൾ ഉദാഹരണങ്ങൾ. എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഉൽപാദനബന്ധങ്ങളുടെ നിയന്ത്രണം സാമൂഹ്യ-സാമ്പത്തിക മേധാവിത്വത്തിലേക്കു നയിക്കുമെന്ന മാർക്സിയൻ സിദ്ധാന്തം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ഗ്രന്ഥകാരന് കേരളത്തിന്റെ പ്രത്യേകതകൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ നെൽകൃഷിയുടേയും നാണ്യവിളകളുടേയും അരിഭക്ഷണത്തിന്റേയും വ്യാപനം നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാർഷികരീതികളുടെ വികാസത്തെക്കുറിച്ചുള്ള വിശകലനം വെറും സാമാന്യബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ഞാണിന്മേൽക്കളിയാണ്. വ്യാപകമായ അക്ഷരത്തെറ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത കല്ലുകടിയാകുന്നു. ഓരോ പേജിലും ഏറ്റവും കുറഞ്ഞത് പത്തു തെറ്റുകളെങ്കിലും കാണും. പ്രസാധകരുടെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് പുസ്തകം അടച്ചുവെക്കുമ്പോൾ ഒരു ചരിത്രപണ്ഡിതന്റെ മൈതാനപ്രസംഗം കേട്ടുകഴിഞ്ഞ പ്രതീതിയാണ് ഉണ്ടാകുന്നത്. പുതിയതായി ഒരു വസ്തുതയോ, നവീനമായ ഒരു വ്യാഖ്യാനം പോലുമോ ഈ കൃതിയിലില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Maddhyakala Keralam - Swaroopaneethiyude Charithrapadangal'
Author: M R Raghava Warrier
Publisher: National Book Stall, 2014 (First)
ISBN: 9789384571405
Pages: 292

Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338

Saturday, January 14, 2023

മിത്ത്, ചരിത്രം, സമൂഹം

എന്താണ് ചരിത്രം എന്ന ചോദ്യത്തിന് അഭ്യസ്തവിദ്യർക്കിടയിൽപ്പോലും അഭിപ്രായൈക്യമുള്ള ഒരുത്തരം ലഭിക്കാനിടയില്ല. ഭരണാധികാരികളും അവർ നടത്തിയ യുദ്ധങ്ങളും അവരുടെ ഭരണപരിഷ്കാരങ്ങളും ഇവയൊക്കെ സംഭവിച്ച വർഷങ്ങളും ക്രമമായി കോർത്തിണക്കിയ ഒരു കഥയാണ് ചരിത്രമെന്ന പേരിൽ നാമിതുവരെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ നിലപാട് പാടേ ത്യജിച്ചുകൊണ്ട് സാമൂഹ്യ-ഉത്പാദനബന്ധങ്ങളുടെ വികാസവും ഉത്പാദനശക്തികൾ തമ്മിൽ നടന്നിട്ടുള്ള വർഗ്ഗസമരങ്ങളും മനസ്സിലാക്കിയാലേ സമൂഹത്തിലെ മാറ്റങ്ങളും പുരോഗതിയും വിലയിരുത്താനാവൂ എന്ന മാർക്സിസ്റ്റ് വീക്ഷണം പ്രകടമാക്കുന്ന ഒരു കൃതിയാണിത്. വിഖ്യാത ചരിത്രാദ്ധ്യാപകനായ രാജൻ ഗുരുക്കൾ പലപ്പോഴായി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങളും കുറിപ്പുകളും സമാഹാരമാക്കിയതാണ് ഈ പുസ്തകം. 1978 മുതൽ 2007 വരെയുള്ള കാലയളവിലാണ് ഇവയുടെ പ്രസിദ്ധീകരണം നടന്നിട്ടുള്ളത്. ചരിത്രരചനയ്ക്കുപരിയായി സമൂഹം - പ്രത്യേകിച്ചും കേരളത്തിലെ - രൂപം കൊണ്ടതെങ്ങനെയെന്നും അതിനുപകരിച്ച മിത്തുകളും വിശദമായി പ്രതിപാദിക്കുന്ന ഈ കൃതി 630 പേജുകളുമായി അൽപ്പം വലുതാണെങ്കിലും ഓരോ അദ്ധ്യായവും സ്വതന്ത്രവും ക്രമത്തിനു വിരുദ്ധമായിപ്പോലും വായിക്കാവുന്നതുമാണ്.

ഭാരതചരിത്രരചന പലപ്പോഴും പുരാണങ്ങളേയും ഭാവനാത്മക കല്പനകളേയും ആശ്രയിച്ചുനിന്നിരുന്നു. ഒരു ഹെറോഡോട്ടസോ തൂസിഡൈഡിസോ നമുക്കുണ്ടായിരുന്നില്ല എന്നതൊരു ന്യൂനതയാണ്. പക്ഷേ മേൽപ്പറഞ്ഞ യവന ചരിത്രകാരന്മാരും ഭാവനയെ ആശ്രയിച്ചിരുന്നു എന്നതാണ് സത്യം. സ്വർണം കുഴിച്ചെടുക്കുന്ന ഉറുമ്പുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നതായി അവർ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഗ്രന്ഥകർത്താവ് ഇന്ത്യയുടെ ന്യൂനതകൾ അപാരവൽക്കരിക്കുകയാണിവിടെ. മന്വന്തരത്തോളം വിപുലമായ കാലവും പതിനാലു ലോകങ്ങളോളം വിപുലമായ സ്ഥലവുമാണ് ഭാരതീയ ഭൂതകാലവീക്ഷണത്തിന്റെ മൗലിക സ്വഭാവങ്ങൾ. ഈ അവസ്ഥയിൽനിന്ന് ചരിത്രത്തെ തികച്ചും വ്യതിചലിപ്പിച്ച ആദ്യത്തെ ചരിത്രകാരൻ രാജതരംഗിണിയുടെ കർത്താവായ കൽഹണനായിരുന്നു. ആര്യാധിനിവേശത്തിന്റെ ചട്ടക്കൂടിൽ ഭാരതചരിത്രത്തെ തളച്ചിടാൻ ഗുരുക്കൾ തീവ്രമായ ശ്രമം നടത്തുന്നുണ്ട്. പക്ഷേ അപ്പോഴും ശ്രീകൃഷ്ണൻ ആര്യേതര ദേവനാണെന്നതു പോലുള്ള ചില അപ്രിയ വസ്തുതകൾ അതിനെ തകർക്കുമാറ് ഉയർന്നുവരുന്നു. ക്രി.മു. ഒൻപതാം നൂറ്റാണ്ടിൽ വരച്ചതും മിർസാപ്പൂരിൽ കണ്ടെത്തിയതുമായ രണ്ടു കുതിരകളെ പൂട്ടിയ തേരിൽ എറിയാനോങ്ങിനിൽക്കുന്ന ചക്രവുമായുള്ള ഒരു പോരാളിയുടെ ചിത്രം ആര്യനിർമ്മിതമല്ലെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വരുന്നു.

കേരളം സമുദ്രത്തിൽനിന്ന് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണെന്ന പഴംകഥ ഇന്ന് ആരും ചരിത്രമായി സ്വീകരിക്കുന്നില്ലെങ്കിലും ചരിത്രത്തിന്റെ അംശങ്ങൾ അതിലുണ്ടായേക്കാമെന്ന വാദത്തെ പൂർണ്ണമായി തള്ളിക്കളയാനുമാവില്ല. എന്നാൽ അതുപോലും സ്വീകരിക്കാൻ പാടില്ല എന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. കേരളോല്പത്തിയിലെ പരശുരാമകഥയുടെ സാരാംശത്തിൽ ചരിത്രമുണ്ടെന്ന അബദ്ധധാരണയുടെ പുറത്ത് പലരും സിദ്ധാന്തങ്ങൾ മെനഞ്ഞതായി അദ്ദേഹം ആക്ഷേപിക്കുന്നു. കേരളം സമുദ്രത്തിൽ മുങ്ങിയിരുന്നിരിക്കാം എന്നുപറഞ്ഞ ശൂരനാട് കുഞ്ഞൻപിള്ളയേയും കേരളത്തിൽ വന്ന ബ്രാഹ്മണർ സർപ്പങ്ങളെ ഭയന്ന് മടങ്ങിപ്പോയെന്നത് യഥാർത്ഥത്തിൽ നായന്മാരുടെ ശക്തിയെ പേടിച്ചിട്ടാണെന്നു വാദിച്ച നാരായണപ്പണിക്കരേയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ കേരളചരിത്രരചനയിൽ താൻ തള്ളിക്കളഞ്ഞ ന്യായവാദങ്ങൾ ഭാരതചരിത്രത്തിൽ ഒരു ജാള്യതയുമില്ലാതെ ഉപയോഗിച്ച് നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണകഥയിൽ കംസകിങ്കരന്മാരായി പ്രത്യക്ഷപ്പെടുന്ന അസുരന്മാർ യാദവരുമായി ശത്രുതയിലായിരുന്ന വിവിധ ഗോത്രങ്ങളുടെ ആരാധനാമൂർത്തികളാണത്രേ. ഇതിനൊക്കെ തെളിവ് അദ്ദേഹത്തിന്റെ ഊഹം മാത്രമാണ്. വണ്ടിയായി ഉരുണ്ടുവന്ന ശകടാസുരൻ പ്രാകൃതവർത്തക സമൂഹത്തിന്റെ ദേവനാകാം എന്നൂഹിക്കുന്നു. ഉത്പാദനമേഖലകളിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ മേധാവിത്വം ഇതരസമൂഹങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന സംഘട്ടനാത്മക മാർക്സിയൻ പ്രതിഭാസം കൃഷ്ണകഥകളിൽ പ്രതിഫലിക്കുന്നതിൽ ഗുരുക്കൾ രോമാഞ്ചകഞ്ചുകിതനാവുന്നു. 'പരശുരാമനെ തേടി', 'ശ്രീകൃഷ്ണൻ: സങ്കല്പത്തിലും സമൂഹത്തിലും' എന്ന അദ്ധ്യായങ്ങൾ ഇവിടെ പരാമർശിക്കേണ്ടതാണ്.

'അവരോഹണത്തിന്റെ ചരിത്രസ്മരണ' എന്ന അദ്ധ്യായം കേരളീയസമൂഹത്തിന്റെ ഉത്ഭവം ചരിത്രാതീതകാലം തൊട്ടു തുടങ്ങുന്നതിന്റെ ഒരു വിശാലചിത്രം നൽകുന്നു. ഉദ്ദേശം 7000 വർഷങ്ങൾക്കുമുമ്പ് സഹ്യന്റെ ശിഖരങ്ങളിൽ അങ്ങിങ്ങായുള്ള പ്രകൃതിദത്തമായ പാറപ്പുരകളിൽ പ്രാകൃതമനുഷ്യരുടെ സംഘങ്ങൾ താവളമടിച്ചു. സമതലപ്രദേശങ്ങളും ഇടനാടും ഒരുപക്ഷേ അക്കാലത്ത് വെള്ളക്കെട്ടുകളോ ചതുപ്പുകളോ ആയിരുന്നിരിക്കാം. അടർത്തിയതോ പെറുക്കിയതോ ആയ വെള്ളാരങ്കല്ലുകൊണ്ട് അവർ ആയുധങ്ങൾ നിർമ്മിച്ചു. മറ്റുദേശങ്ങളിൽ അപ്പോൾ മദ്ധ്യശിലായുഗത്തിന്റെ അന്ത്യഘട്ടമായിരുന്നു. ഏതാണ്ട് 5000 വർഷം മുമ്പ് സൂക്ഷ്മശിലായുധങ്ങൾ ഉപയോഗിക്കുന്നവർ സമൂഹത്തിൽ സ്ഥാനമുറപ്പിച്ചു. താമസസ്ഥലങ്ങൾ അൽപ്പം കൂടി താഴേക്കുവന്ന് ഉയരം കുറഞ്ഞ പുൽമേടുകളും കുന്നുകളും കാട്ടുധാന്യം വിളയുന്ന മലമടക്കുകളുമൊക്കെയായി. ചില സംഘങ്ങൾ തങ്ങൾക്കാവശ്യമുള്ളതിലധികം ആയുധങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. വിനിമയബന്ധങ്ങളും ഭാഷയും അങ്ങനെ ആവിർഭവിച്ചു. 4000 വർഷങ്ങൾക്കുമുമ്പ് നവീനശിലായുധക്കാർ ആധിപത്യം നേടുന്നു. തീയുടെ ഉപയോഗവും പ്രാഥമിക കൃഷിരീതികളും സാധാരണമാവുന്നു. അപ്പോഴും സൂക്ഷ്മശിലായുധക്കാർ കൃഷിക്കാരുടെ കുടിലുകളിലൂടെ കൊണ്ടും കൊടുത്തും സഞ്ചരിച്ച് അവരോടൊപ്പം വളർന്നു. ഇങ്ങനെയുള്ള ക്രമമായ വളർച്ച വിരസതയുണ്ടാക്കിയിട്ടാണോ എന്തോ ഗുരുക്കൾ 2800 വർഷം മുമ്പ് പൊടുന്നനെ കടൽ കടന്ന് മെഡിറ്ററേനിയൻ വംശജരെ കേരളത്തിൽ എത്തിക്കുന്നു. കല്ലുരുക്കി ഇരുമ്പുണ്ടാക്കുന്ന വിദ്യ വശമുണ്ടായിരുന്ന അവരാണത്രേ ദ്രാവിഡഭാഷയുടെ ഉപജ്ഞാതാക്കൾ! ശിലായുഗം ലോഹയുഗത്തിന് വഴിമാറി. ആയുധനിർമ്മാണത്തിലൂടെ ചില ഗോത്രങ്ങൾ നേതൃസ്ഥാനത്തേക്കുയർന്നു. ഗുരുക്കൾ ദ്രാവിഡം എന്ന പദം ഭാഷാപരമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും കടൽ കടന്നുവന്ന മെഡിറ്ററേനിയൻ വംശക്കാരെ അവതരിപ്പിക്കുന്നതുവഴി ആ പദം മനുഷ്യവംശത്തെ സൂചിപ്പിക്കുന്നുവെന്നു വാദിക്കുന്ന ദ്രവീഡിയൻ കുത്തിത്തിരിപ്പുകാർക്ക് വൻതോതിൽ സഹായകമാകുന്നുണ്ട്. സമതലങ്ങളിലെ നീർക്കെട്ടുകളും ചതുപ്പുകളും വെള്ളം വാർത്തിക്കളഞ്ഞ് നെൽപ്പാടങ്ങളായി മാറ്റപ്പെട്ടു. വിശാലമായ നെൽപ്പാടങ്ങളുള്ള ഊരുകൾ മുഖ്യകേന്ദ്രങ്ങളായി മാറി. അവയ്ക്കുവേണ്ടി മത്സരങ്ങൾ ആരംഭിക്കുകയും ക്രമേണ ഏറെ ഊരുകളുടെ നാഥനായി ആദിചേരൻ രംഗത്തെത്തുകയും ചെയ്തു. ഈ ഗ്രാമീണകാർഷിക വ്യവസ്ഥയിലേക്കാണ് മത-ജ്യോതിഷജ്ഞാനത്തോടെ ബ്രാഹ്മണാധിനിവേശം നടന്നത്. എന്നാൽ ഇന്ന് മലയോരങ്ങളിൽ പ്രാചീന ഗോത്രസംസ്കൃതിയുടെ പിന്മുറക്കാരില്ല. ഇന്നത്തെ ആദിവാസികൾ അതിന്റെ ഫോസിലുകളുമല്ല.

'സതിയാചരണത്തിന്റെ ചരിത്രപരിസരം' എന്ന ലേഖനം വളരെ വസ്തുനിഷ്ഠവും കൃത്യമായ നിരീക്ഷണങ്ങൾ അടങ്ങുന്നതുമാണ്. സതി ഒരിക്കലും എല്ലാ വിഭാഗങ്ങളേയും ബാധിച്ചിരുന്ന ഒരു ആചാരമല്ല. വ്യാപകമായി അത് നടത്തപ്പെട്ടിരുന്നുമില്ല. 1987-ൽ രാജസ്ഥാനിൽ രൂപ് കൻവാർ എന്ന യുവതി സതി അനുഷ്ഠിച്ചത് വൻ വിവാദമായിരുന്നു. പഴയ ഒരു അനാചാരം പുനരവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത് എന്ന അടിസ്ഥാനരഹിതമായ ഒരാരോപണം ഇടതുലിബറലുകൾ അന്ന് ഉന്നയിച്ചിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ വസ്തുതകൾ കണ്ടെത്തുന്നതിൽ ഗ്രന്ഥകാരൻ ചില വിചിത്രമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. മതം, ജാതി, ദേശീയത, ഗോത്രം ഇതൊക്കെ സ്വന്തം അല്ലെങ്കിൽ അന്യം എന്ന ദ്വന്ദ്വം സൃഷ്ടിച്ച് ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നു. എന്നാൽ വസ്തുനിഷ്ഠവും സ്വാഭാവികവുമായ രീതിയിൽ സങ്കല്പിക്കാവുന്ന സ്വന്തക്കാർ മാർക്സിസ്റ്റ് വീക്ഷണത്തിലെ വർഗ്ഗാടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ മാത്രമാണ് (പേജ് 495). അതായത് വർഗ്ഗാടിസ്ഥാനത്തിൽ ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രവാദം. എന്നാൽ ഇത് മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബാധകമല്ല. 'ഭരണതന്ത്രത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ സംസ്കൃതിയുടെ മുഖ്യധാരയിൽനിന്ന് വിഘടിപ്പിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ കപടവിദ്യയായിരുന്നു സാമുദായികപ്രാതിനിധ്യസമ്പ്രദായം' (പേജ് 237) എന്നു പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് 1909-ൽ ബ്രിട്ടീഷുകാർ മുസ്ലീങ്ങൾക്കുവേണ്ടി നടപ്പാക്കിയ പ്രത്യേക സമ്മതിദായകത്വം (separate electorates) ആണ്. എന്നാലിത് ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്തു പരിചയപ്പെടുത്തിയ ഒരു സംഗതിയല്ല. തങ്ങൾക്കിത് കിട്ടിയേ തീരൂ എന്ന മട്ടിൽ മുസ്ലിം ലീഗ് ബലംപിടിത്തത്തിലൂടെ നേടിയെടുത്തതാണെന്ന പരമാർത്ഥം ഗുരുക്കളിലെ പാർട്ടി ചരിത്രകാരൻ ബോധപൂർവം മറച്ചുവെക്കുന്നു. ഇത്തരം ചെറിയ ചെറിയ പരാമർശങ്ങൾ പലതവണ ആവർത്തിക്കുന്നതിലൂടെയാണ് ചരിത്രത്തിന്റെ അസത്യവൽക്കരണം ഇക്കൂട്ടർ സ്ഥാപിച്ചെടുക്കുന്നത്.

ഈ പുസ്തകത്തിന്റെ മാത്രമല്ല, ഇതുപോലുള്ള ഗ്രന്ഥകർത്താക്കൾ പടച്ചുവിടുന്ന സമാനജനുസ്സിലുള്ള പുസ്തകങ്ങളുടെ മൊത്തം ശാപം രചനയിൽ പ്രകടമാവുന്ന നഗ്നമായ മാർക്സിസ്റ്റ് ചായ്‌വാണ്. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രീയക്കാർ അവരുടെ കാലുനക്കികളെക്കൊണ്ട് നിറച്ചിരിക്കുന്ന നാട്ടിൽ ഇതിൽ അസ്വാഭാവികതയൊന്നും ഇല്ല. ഗ്രന്ഥകാരൻ തന്നെ ജെ.എൻ.യു.വിലെ പ്രൊഫസർ സ്ഥാനവും, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പദവിയും മറ്റ് ഉന്നത അക്കാദമിക് പദവികളുമൊക്കെ കൈക്കലാക്കിയ ഒരാളാണെന്നും ഇവിടെ ഓർക്കണം. 'ചരിത്രത്തിന്റെ സമഗ്രവ്യാഖ്യാനത്തിന് മാർക്സിന്റെ ചരിത്രസിദ്ധാന്തത്തോളം ജ്ഞാനശാസ്ത്രസാധുതയുള്ള വേറൊരു ബൃഹത്സിദ്ധാന്തമില്ലെന്ന് (പേജ് 521) യാതൊരു മറയുമില്ലാതെ ഗുരുക്കൾ പറയുന്നത് ചുമ്മാതെയാണോ?എന്നാൽ ഈ കൃതി രചിക്കുമ്പോഴേക്കും കിഴക്കൻ യൂറോപ്പിൽ മാർക്സിന്റേയും ലെനിന്റേയും പ്രതിമകൾ ആളിപ്പടർന്ന ജനരോഷത്തിന്റെ ചുറ്റികയ്ക്കുകീഴിൽ പൊടിഭസ്മമായി മാറിയിരുന്നു. അതിനെപ്പറ്റി അദ്ദേഹം മുൻ‌കൂർ ജാമ്യമെടുക്കുന്നത് 'മാർക്സിസം ആവിഷ്കരിച്ചുകഴിഞ്ഞ ജ്ഞാനാസ്പദങ്ങൾക്ക് മാറ്റമുണ്ടാകാം, പക്ഷേ അതിന്റെ ജ്ഞാനാസ്പദങ്ങളുടെ അന്വേഷണരീതിയും വ്യാഖ്യാനക്രമവും മാറാനിടയില്ല' (പേജ് 581) എന്നാണ്. 'ബോബനും മോളിയും' കഥകളിൽ അവർ പേന വിൽക്കാൻ നടക്കുന്ന ഒരു കഥയുണ്ട്. വാങ്ങിച്ച പേനയിൽനിന്ന് മഷി തുള്ളിതുള്ളിയായി ലീക്കു ചെയ്യുന്നുണ്ടല്ലോ എന്ന് ഒരാൾ പരാതിപ്പെട്ടപ്പോൾ 'എന്നാലും ഒരു രൂപയ്ക്ക് നഷ്ടമില്ലമ്മാവാ, കണ്ണിൽ മരുന്നൊഴിക്കാൻ നല്ലതാ' എന്ന് ആ കുട്ടികൾ പറഞ്ഞ മറുപടിയാണ് ഇവിടെ ഓർമ്മ വരുന്നത്. എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യാടിസ്ഥാനം ഗുരുക്കൾ വിലയിരുത്തുന്നത് മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന ക്ലാസ്സിക്കൽ മാർക്സിസ്റ്റ് കാഴ്ചപ്പാടിലാണ്. മറയില്ലാത്ത രാഷ്ട്രീയ പക്ഷപാതം പുലർത്തുന്നതുകൂടാതെ അതിനെ ധിക്കാരപൂർവം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതിയിൽ. ചരിത്രരചനയിലുള്ള നിഷ്പക്ഷത 'യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ' എന്നതിൽ കവിഞ്ഞ ഒന്നുമല്ല എന്നാണ് ആ പുച്ഛരസം കലർന്ന വിലയിരുത്തൽ. തുടർന്നദ്ദേഹം പറയുന്നു: 'ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്' (പേജ് 512). ഇ.എം.എസ്സിന്റെ ചരിത്രരചനയെ ഉദാത്തവൽക്കരിക്കാനുള്ള ശ്രമവും ഈ കൃതിയിൽ കാണുന്നു. ആ പുസ്തകങ്ങളുടെ പ്രാധാന്യം അളക്കേണ്ടത് 'ഇ.എം.എസ്സിന് ഉപാദാനസാമഗ്രികളിൽ വേണ്ടത്ര അവഗാഹമുണ്ടായിരുന്നോ എന്നന്വേഷിച്ചുകൊണ്ടല്ല. ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങളിൽ സൂക്ഷ്മജ്ഞാനം പ്രകടമാണോ എന്നു നോക്കിയുമല്ല. മറിച്ച് സംഭവങ്ങളുടെ സ്വഭാവം വ്യാഖ്യാനിച്ചിരിക്കുന്നത് എങ്ങനെയെന്നു പരിശോധിച്ചുകൊണ്ടാണ്' (പേജ് 553). അതായത് ഇ.എം.എസ്സിന് ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടെങ്കിൽത്തന്നെയും അദ്ദേഹം മാർക്സിസ്റ്റ് ശൈലി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് വായനക്കാർ കണ്ണുമടച്ച് വിഴുങ്ങിക്കോളണം എന്നാണ് ഗുരുക്കൾ അർത്ഥമാക്കുന്നത്.

പെട്ടെന്നു കേൾക്കുമ്പോൾ സ്തോഭം ജനിപ്പിക്കുന്നതും എന്നാൽ തുടർപരിശോധനയിൽ വെറും വാചാടോപം മാത്രമാണെന്ന് തെളിയുന്നതുമായ ചില വാചകങ്ങൾ ഇതിൽ കാണാം. 'അത്യുത്പാദനശേഷി കൈവരിച്ച ഒരു ഫ്യൂഡലിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിയാണ് ഭഗവദ് ഗീത' (പേജ് 33), 'കലയെന്ന സങ്കല്പം വർഗ്ഗസമൂഹത്തിന്റെ സൃഷ്ടിയാണ്' (പേജ് 118), 'അടുത്ത കാലത്ത് വലിയ പ്രചാരം നേടിയ ഒരു കള്ളപ്പദമാണ് ഗ്ലോബലൈസേഷൻ' (പേജ് 439), '[ആലപ്പുഴ] തീരദേശറെയിൽ ബുദ്ധിശൂന്യമായ ദീർഘനിക്ഷേപവും അധികാര ദുർവിനിയോഗവുമാണ്' (പേജ് 538) - എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഗുരുക്കളുടെ അവലോകനശേഷിയുടെ ഒരു ദർപ്പണമാണ് 1998-ൽ എഴുതിയ ഒരു ലേഖനം. അതിൽ അടുത്ത നൂറ്റാണ്ടിൽ ആഗോള വാണിജ്യത്രിമൂർത്തികളായി വളരാൻ പോകുന്ന ശക്തികൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവയായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ചൈനയുടെ വളർച്ച 1998-ൽ പോലും ഈ പണ്ഡിതന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നു സാരം! ചരിത്രത്തിൽ അടിസ്ഥാനയോഗ്യത പോലുമില്ലാത്തവർ കേരളത്തിൽ ആധികാരിക ചരിത്രകാരന്മാരായി ചമയുന്നതിനെ നിശിതമായി വിമർശിക്കുന്ന 'ആത്മനിഷ്ഠമായ ഉപദർശനങ്ങൾ' എന്ന അദ്ധ്യായം വളരെ പ്രസക്തമാണ്. സാഹിത്യകാരനായ പി.കെ.ബാലകൃഷ്ണൻ എഴുതിയ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകം ഉടനീളം ചരിത്രപരമായ അബദ്ധങ്ങളും വങ്കത്തരങ്ങളായ അവലോകനങ്ങളും നിറഞ്ഞതാണെന്ന് ഗുരുക്കൾ തെളിവുസഹിതം സമർത്ഥിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Myth, Charithram, Samooham' by Rajan Gurukkal
Publisher: National Book Stall, 2013 (First)
ISBN: 9789383498932
Pages: 630
 

Sunday, September 4, 2022

കേരളസംസ്ഥാന രൂപീകരണം

രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും അതിർത്തികൾ പലപ്പോഴും വരയ്ക്കുന്നതും മായ്ക്കുന്നതും മനുഷ്യരക്തം കൊണ്ടായിരിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട 1947-ൽ ഈ രാജ്യം കാര്യമായ ആന്തരിക രാഷ്ട്രീയ ഐക്യമൊന്നും ഇല്ലാതിരുന്ന നിരവധി ബ്രിട്ടീഷ് പ്രവിശ്യകളും 565 നാട്ടുരാജ്യങ്ങളും ചേർന്ന ഒരു സങ്കീർണതയായിരുന്നു. എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽത്തന്നെ രക്തരഹിതമായി
അവയെ നാമിന്നുകാണുന്ന അതിരുകൾക്കുള്ളിൽ കൊണ്ടുവന്നതിലൂടെ സർദാർ പട്ടേലും അദ്ദേഹത്തിന്റെ സഹായി വി. പി. മേനോനും ഒരു ലോകാത്ഭുതം തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ അപ്പോഴും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ഈ രൂപരഹിതമായ മിശ്രിതത്തിൽനിന്ന് ഭാഷാപരമായി ഏകീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ നിർമ്മിക്കലായിരുന്നു അടുത്ത കടമ്പ. നിരവധി കമ്മീഷനുകളുടെ പ്രവർത്തനഫലമായി ഒരു പതിറ്റാണ്ടിനുള്ളിൽ ഏതാണ്ട് നാമിന്നു കാണുന്ന സംസ്ഥാനങ്ങൾ രൂപമെടുത്തു. തിരുകൊച്ചി സംസ്ഥാനത്തിലെ തമിഴ് ഭൂരിപക്ഷമേഖലകൾ തമിഴ് നാടിനു വിട്ടുകൊടുത്തും അവിടെനിന്ന് മലബാർ ജില്ല തിരിച്ചുവാങ്ങിയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് ലയിപ്പിച്ചും 1956 നവംബർ 1-ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഏതാണ്ട് പതിനൊന്നുവർഷത്തെ നിരന്തരസമരങ്ങളും അതിർത്തിത്തർക്കങ്ങളും നിറഞ്ഞ ആ കാലഘട്ടത്തെയാണ് ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിരിക്കുന്നത്. കേരള സർക്കാർ കോളേജുകളിലെ ചരിത്രവിഭാഗം പ്രൊഫസ്സറും നെയ്യാറ്റിൻകര സ്വദേശിയുമാണ് ഗ്രന്ഥകാരനായ ജോയ് ബാലൻ വ്ലാത്താങ്കര. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അഞ്ചുവർഷം കൂലിത്തൊഴിലാളിയായി പ്രവർത്തിച്ചതിനുശേഷം സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പ്രീഡിഗ്രി നേടിയെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തുടർന്ന് ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെ പ്രശസ്ത സ്ഥാപനങ്ങളിൽനിന്ന് അദ്ദേഹം നേടി.

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു. മോണ്ടെഗു - ചെംസ്‌ഫോർഡ് റിപ്പോർട്ടിലും സൈമൺ കമ്മീഷൻ റിപ്പോർട്ടിലും ഭാഷാപ്രവിശ്യകളെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്ന് ബിഹാറും ഒറീസ്സയും ബംഗാളിൽ നിന്നടർത്തി പ്രത്യേക പ്രവിശ്യകളാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഭാഷാസംസ്ഥാനങ്ങളോട് അനുകൂലനിലപാടല്ല സ്വീകരിച്ചത്.  അദ്ദേഹം നിയമിച്ച ധാർ കമ്മീഷൻ ഭാഷാവിഭജനത്തിനെതിരെ നിലകൊണ്ടു. തുടർന്ന് നെഹ്‌റു, പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവർ ജെ.വി.പി കമ്മീഷനെന്ന പേരിൽ ഇതേ പ്രശ്നം പരിഗണിക്കുകയും ഭാഷ ഏകീകരണശക്തിയെന്നപോലെ വിഘടനശക്തിയുമാണെന്ന കാരണം പറഞ്ഞ് ആ ആവശ്യം തള്ളിക്കളഞ്ഞു. പക്ഷേ അപ്പോഴേക്കും ഭാഷാസംസ്ഥാനങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1952-ൽ പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസത്യാഗ്രഹം നടത്തി മരണം വരിച്ചു. വിരണ്ടുപോയ നെഹ്‌റു ഫസൽ അലിയുടെ നേതൃത്വത്തിൽ, മലയാളിയായ സർദാർ കെ. എം. പണിക്കർ അംഗമായ ഒരു മൂന്നംഗ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. അവർ 1955-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിക്കണമെന്ന് ശുപാർശ ചെയ്തതിനാൽ കേരളമടക്കം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും 1956-ൽ നിലവിൽവന്നു.

തമിഴ്, കന്നഡ, തുളു ഭാഷാന്യൂനപക്ഷങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തമിഴ് മാതൃഭാഷയായവരുടെ സമരങ്ങളാണ് വളരെയേറെ അക്രമാസക്തമായതും പോലീസ് വെടിവെപ്പുകളിലേക്ക് നയിച്ചതും. തിരുവിതാംകൂറിലെ 30 താലൂക്കുകളിൽ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, ചെങ്കോട്ട, പീരുമേട്, ദേവികുളം എന്നീ ഏഴു താലൂക്കുകളിൽ തമിഴരും, മറ്റുള്ള 23-ൽ മലയാളികളും വ്യക്തമായ മുൻ‌തൂക്കം പുലർത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശയിലാണ് തമിഴർ തങ്ങളുടെ ഭാഗധേയം മലയാളികളുടേതിൽനിന്ന് വ്യത്യസ്തമാണെന്ന നിഗമനത്തിൽ എത്തിയത്. രാജകീയ സർക്കാരിൽ പ്രധാന ഉദ്യോഗങ്ങളെല്ലാം പരദേശ ബ്രാഹ്മണർ (തമിഴരും മഹാരാഷ്ട്രക്കാരും) കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ മലയാളികൾക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഭീമഹർജി മലയാളി മെമ്മോറിയൽ എന്ന പേരിൽ 1891-ൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടു. എന്നാലിത് തമിഴരുടെ മെമ്മോറിയൽ അല്ല എന്ന സന്ദേശം തിരുവിതാംകൂറിലെ തമിഴരിൽ പ്രചരിപ്പിച്ചു. തുടർന്നുള്ള സംഭവങ്ങൾ അവരിൽ സ്വത്വവികാരം ഉണർത്തി. മാത്രമല്ല, തമിഴർ തിരുവിതാംകൂറിൽ അവഗണിക്കപ്പെടുകയാണെന്നും അവരുടെ നേതാക്കളെ മറ്റു രാഷ്ട്രീയപാർട്ടികൾ കാര്യമായെടുക്കുന്നില്ലെന്നും അവർ ആശങ്കപ്പെട്ടു. ആറു മാസത്തിനുള്ളിൽ ഒരു ബദൽ എന്ന നിലയിൽ തമിഴ് മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു.

തമിഴ്-മലയാളി സംഘർഷം പൂർണതോതിൽ വളർന്നത് രാജാധികാരം അവസാനിക്കുകയാണെന്നും ഭരണം ജനസംഖ്യയിൽ ഭൂരിപക്ഷമായ മലയാളികളിൽ ക്രമേണ എത്തിച്ചേരുമെന്നും തമിഴ് ജനത തിരിച്ചറിഞ്ഞതോടെയാണ്. ഉത്തരവാദഭരണ പ്രക്ഷോഭത്തിനെതിരായി തമിഴ് സംഘടനകൾ തലപൊക്കി. ദിവാനായിരുന്ന സർ. സി. പിയുടെ രഹസ്യ പ്രോത്സാഹനവും അവർക്കുണ്ടായിരുന്നു. പ്രക്ഷോഭം നയിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തമിഴരെ തങ്ങളുടെ നേതൃനിരയിൽ കൊണ്ടുവരുന്നതിനുള്ള ഹൃദയവിശാലത കാണിച്ചതുമില്ല. നാഞ്ചിൽ തമിഴ് കോൺഗ്രസ്, തിരുവിതാകൂർ തമിഴ്‌നാട് കോൺഗ്രസ് എന്നീ സംഘടനകൾ ഇങ്ങനെ ജന്മമെടുത്തു. തിരുവനന്തപുരത്തിനു തെക്കുള്ള നാല് തമിഴ് താലൂക്കുകൾ പ്രത്യേക പ്രവിശ്യയാക്കണമെന്ന ആവശ്യം ക്രമേണ അവയെ മദ്രാസിനോട് കൂട്ടിച്ചേർക്കണമെന്നതായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 1946-ലെ സമ്മേളനം തമിഴ് ഭൂരിപക്ഷപ്രദേശമായ നാഗർകോവിലിൽ വെച്ചു നടത്താൻ പോലും തമിഴർ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. തിരുക്കൊച്ചി സംയോജനത്തെ തമിഴർ ശക്തിയായി എതിർത്തു. 1948-ൽ നടന്ന നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താലൂക്കുകളിലെ 14 മണ്ഡലങ്ങളിലും തമിഴ് കോൺഗ്രസ് പ്രതിനിധികൾ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 1952-ലെയും 1954-ലെയും തെരഞ്ഞെടുപ്പുകളിലും അവർ തങ്ങളുടെ ശക്തി നിലനിർത്തി മന്ത്രിസഭകളിൽ പങ്കാളിയായി. ഏ. ജെ. ജോൺ, പട്ടം താണുപിള്ള മന്ത്രിസഭകൾ വീണത് അവർ പിന്തുണ പിൻവലിച്ചപ്പോഴാണ്. 1954 ആഗസ്റ്റ് 11-ന് അക്രമാസക്തമായ തമിഴ് വിമോചനദിനത്തിൽ ഏഴു തമിഴർ പോലീസിന്റെ വെടിയേറ്റുമരിച്ചു. തുടർന്ന് നാലു തെക്കൻ താലൂക്കുകളും തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിർദ്ദേശിച്ചതോടെ പനമ്പള്ളി മന്ത്രിസഭയും രാജിവെച്ചു.

കന്യാകുമാരി ജില്ല വിട്ടുകൊടുത്തതോടെ വൻതോതിലുള്ള ഭക്ഷ്യധാന്യോത്പാദനം നടത്തിയിരുന്ന ഒരു നെല്ലറയാണ് കേരളത്തിനു നഷ്ടമായത്. എന്നാൽ പീരുമേട്, ദേവികുളം താലൂക്കുകൾ ശക്തമായ നടപടികളിലൂടെ കേരളത്തിൽത്തന്നെ നിലനിർത്തി. അവിടത്തെ തമിഴ് ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ മലയാളികൾക്ക് കൃഷിഭൂമി വിതരണം ചെയ്തുകൊണ്ട് ഒരു കുടിയേറ്റത്തേയും തിരുക്കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചു. മാത്രവുമല്ല, തമിഴർ തേയിലത്തോട്ടങ്ങളിലെ ജോലിക്കായി വന്നു താമസിക്കുന്നവരാണെന്നും പരമ്പരാഗതമായി അവർക്കാ മണ്ണിനോട് ബന്ധമൊന്നുമില്ലെന്ന വാദവും അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ജലസമൃദ്ധമായ ഇടുക്കി ജില്ല ഇന്ന് തമിഴ്‌നാടിന്റെ കയ്യിലിരുന്നേനെ. കാസർഗോഡ് താലൂക്കിനെ വിഭജിച്ച് അതിന്റെ വടക്കുഭാഗം കർണാടകയോട് ചേർക്കണമെന്ന ആവശ്യത്തേയും കേരളം വിജയകരമായി എതിർത്തു. തമിഴ്‌നാടിന് കൊടുത്ത ചെങ്കോട്ട താലൂക്ക് വീണ്ടും വിഭജിച്ച് അതിന്റെ പടിഞ്ഞാറുഭാഗം കേരളത്തിൽ നിലനിർത്തി. എന്നാൽ മലബാറിന്റെ ഭാഗമായിരുന്നതും പിന്നീട് നീലഗിരി ജില്ലയോട് ചേർത്തതുമായ മലയാളി ഭൂരിപക്ഷമുള്ള ഗൂഡല്ലൂർ താലൂക്ക് തമിഴ്‌നാട്ടിൽ തന്നെ തുടർന്നു. വളരെ വിശദമായിത്തന്നെ ഓരോ പ്രദേശത്തേയും സംഭവങ്ങൾ ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു.

ബന്ധപ്പെട്ട വസ്തുതകളെ വളരെ വസ്തുനിഷ്ഠമായി സമീപിച്ചിരിക്കുന്ന ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ചിന്തയുടെ രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും ഇടതുസിദ്ധാന്തങ്ങൾ ബോധപൂർവം തിരുകിക്കയറ്റി ജോയ് ബാലൻ ചില വിട്ടുവീഴ്ചകളും ചെയ്തിരിക്കുന്നതായി കാണാം. ഇന്ത്യയ്ക്ക് പൊതുവായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് എന്ന സത്യം അപചരിത്ര നിർമ്മിതിയുടെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാലിത് ഇന്ത്യ പതിനാറു ദേശീയതകളുടെ ഒരു സങ്കലനം മാത്രമാണെന്ന ഇ.എം.എസ്സിന്റെ വികലചിന്താഗതിയെ മുൻകാലപ്രാബല്യത്തോടെ ന്യായീകരിക്കുവാനുള്ള ഒരു ശ്രമം മാത്രമായി കണ്ടാൽ മതി. ഇന്ത്യ മുഴുവനായി ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥക്കുള്ളിൽ ബ്രിട്ടീഷുകാർക്കുമുമ്പ് ഒരിക്കലും വർത്തിച്ചിരുന്നില്ല എന്ന കൊളോണിയൽ ചിന്താഗതി തന്നെയാണിത്. ഇടതുസൈദ്ധാന്തികരെ ഭ്രാന്തുപിടിപ്പിക്കുവാൻ പോന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം. മാർക്സ് രണ്ടു നൂറ്റാണ്ടുമുമ്പ് എഴുതിവെച്ച ആശയങ്ങളെ അത് ധിക്കരിക്കുന്നു എന്നതാണ് ഈ വെറുപ്പിന്റെ ഏകകാരണം. ഈ വാദമനുസരിച്ച് കേരളത്തിനുപോലും പൊതുവായ സംസ്കാരമോ ദേശീയതയോ ഇല്ല എന്നു വാദിക്കേണ്ടിവരും. അസംഖ്യം നാട്ടുരാജ്യങ്ങളുടെ ശേഖരമായിരുന്ന ഈ തീരഭൂമി ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന് അല്പം മുൻപ് മാത്രമാണ് മൂന്നു വലിയ ഘടകങ്ങൾ - തിരുവിതാംകൂർ, കൊച്ചി, മലബാർ - ആയി വേർതിരിഞ്ഞത്. ഈ വിരോധാഭാസത്തെ മെരുക്കാൻ 'ദേശീയത അധികാരിവർഗ്ഗത്തിന് അധികാരം നിലനിർത്തുന്നതിനുള്ള ഒരു ഉപകരണം അഥവാ അടവുനയം മാത്രമാണെന്ന' തനി ഇടതുപക്ഷവാദം ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. ഈ ഭാഗം ഒഴിവാക്കിയാൽ ഈ പുസ്തകം വളരെ വിജ്ഞാനപ്രദവും ബുദ്ധിമുട്ടില്ലാതെ വായിക്കുവാൻ സാധിക്കുന്നതുമാണ്. ഫോർട്ട് കൊച്ചി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ തമിഴ്‌നാട് നടത്തിയ ഇടപെടലുകൾ ഇന്ന് നമുക്ക് കൗതുകകരമായി അനുഭവപ്പെടും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kerala Samsthana Roopeekaranam - athirthi tharkkavum bhashaa samaravum 1945-1956'
Author: Joy Balan Vlathankara
Publisher: Chintha Publishers, 2020 (First published 2018)
ISBN: 9789387842823
Pages: 296