Showing posts with label മലയാളസാഹിത്യം. Show all posts
Showing posts with label മലയാളസാഹിത്യം. Show all posts

Thursday, August 27, 2026

നമ്പിയാരുടെ ശില്പശാല

മനുഷ്യൻ നിത്യവൃത്തിയുടെ ബദ്ധപ്പാടുകളിൽ നിന്നകന്ന് കലയും സാഹിത്യവും പരിഗണിക്കുന്നത് അവന്റെ ഒഴിവുസമയത്താണ്. താൻ അന്നം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്ന് അവൻ മനസ്സിലാക്കുന്ന നിമിഷങ്ങളാണവ. രണ്ടുവിധത്തിലാണ് ഒഴിവുസമയം കൂടുതൽ ലഭിക്കുക. ഒന്ന്, അവന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ നേരിട്ട് പണിയെടുക്കേണ്ടതില്ലാത്ത അവസ്ഥയുണ്ടാവുന്നത്; രണ്ട്, സാങ്കേതികവിദ്യയുടെ വളർച്ചയോടെ കായികാധ്വാനം കുറച്ചേ ആവശ്യമുള്ളൂ എന്നതുകൊണ്ട്. അതിനാൽ കാലം മുന്നോട്ട് പോകുന്തോറും ആവശ്യത്തിലധികം ഒഴിവുസമയം കയ്യിലുള്ള വ്യക്തികളുടെ എണ്ണം കൂടിവരും. അവർ കലാ-സാഹിത്യരംഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുമ്പോൾ അവ തങ്ങൾക്ക് മനസ്സിലാകാത്ത വിധം ഗഹനമായ സങ്കേതങ്ങൾ ഉപയോഗിക്കുന്നതും തങ്ങളേക്കാൾ ഉയർന്ന ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെക്കുന്നതുമാണെന്ന് കണ്ടെത്തുന്നു. ഈ ഘട്ടത്തിൽ ഈ പുതിയ വിഭാഗത്തിന്റെ വിനോദത്തിനായി ലഘുവും നാടൻ രീതിയിലുള്ളതുമായ രചനാരീതികൾ അവലംബിക്കുന്ന ഒരു കൂട്ടം സാഹിത്യ-കലാകാരന്മാർ രംഗത്തെത്തുന്നു. ആ ഭാഷയിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുകയാണവർ. എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പറയട്ടെ, വേടനെപ്പോലുള്ള കലാകാരന്മാർ ഒരു പക്ഷെ സമൂഹത്തിന്റെ ഈയൊരാവശ്യമായിരിക്കാം നിറവേറ്റുന്നത്. നൂറുകൊല്ലം മുൻപ് ചങ്ങമ്പുഴ ചെയ്തതും അതായിരുന്നു. മുന്നൂറുകൊല്ലം മുൻപ് ഈ ധർമ്മം നിർവ്വഹിച്ച മഹദ് വ്യക്തിയായിരുന്നു കുഞ്ചൻ നമ്പ്യാർ. 1705-നും 1775-നും ഇടയ്ക്ക് ജീവിച്ചതായി കരുതുന്ന നമ്പ്യാരുടെ ജീവചരിത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ യഥാർത്ഥനാമം എന്തായിരുന്നുവെന്നുപോലും കൃത്യമായി അറിയില്ല. കുഞ്ചൻ എന്നത് ഓമനപ്പേരായിരുന്നുവത്രേ. തമിഴിൽ നിന്ന് മലയാളത്തെ മോചിപ്പിച്ച് ഭാഷാ കവനശൈലിക്ക് ഓജസ്സും തേജസ്സും നൽകിയത് എഴുത്തച്ഛന്റെ കിളിപ്പാട്ടുകളാണ്. തുടർന്ന് ആ ശൈലിയിൽ ചമ്പുക്കളും ആട്ടക്കഥാസാഹിത്യവുമുണ്ടായി. എന്നാലിവയിൽ
സംസ്കൃതാതിപ്രസരം നിലനിന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി, പ്രത്യേകിച്ചും 'ഭടജനത്തിന്'വേണ്ടി മലയാളത്തിന്റെ തെളിനീരൊഴുക്കി ചാരുകേരളഭാഷയുടെ ശക്തിയും ചൈതന്യവും പകർന്നത് നമ്പ്യാരാണ്. ആ പ്രതിഭയുടെ സാഹിത്യസപര്യയെ സാമാന്യം വിശദമായിത്തന്നെ അപഗ്രഥിക്കുന്ന ഈ കൃതി രചിച്ചിരിക്കുന്നത് ഡോ. ജി. ഗിരിജാദേവിയാണ്. പന്തളം എൻ.എസ്.എസ്. കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായ ഗ്രന്ഥകർത്രി ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്.
 
നമ്പ്യാരുടെ വ്യക്തിജീവിത പരാമർശങ്ങൾ ഒന്നുംതന്നെ ഈ പുസ്തകത്തിലില്ല. രേഖകളുടെ അഭാവം തന്നെയാണതിന് കാരണം. പേവിഷബാധയെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ കൃതി അതിലും നിശ്ശബ്ദത പുലർത്തുന്നു. അദ്ദേഹത്തിന്റെ കാവ്യകലാരൂപങ്ങളിലൂടെയുള്ള അന്വേഷണമാണ് ഇതിൽ കാണുന്നത്. ചാക്യാർകൂത്തിന് മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയതിനെത്തുടർന്ന് ചാക്യാരുടെ പരിഹാസം നേരിട്ടതുകൊണ്ടാണ് പുതിയൊരു കലാരൂപം തൊട്ടടുത്തദിവസം തന്നെ ക്രമീകരിച്ച് അവതരിപ്പിച്ചതെന്ന കഥ വിശ്വാസയോഗ്യമല്ലെന്ന് ലേഖിക കരുതുന്നു. ഒരു കലാസാഹിത്യപ്രസ്ഥാനവും നൈമിഷികമായ പ്രേരണയുടെ ഫലമായി ഉണ്ടാകുന്നതല്ല. നിരന്തരമായ ചിന്തയുടെയും പരിശ്രമത്തിന്റെയും പരിണിതഫലമാണ് അവ. ഒരു പക്ഷെ തുള്ളലിന്റെ ആദ്യാവിഷ്കാരം ചാക്യാർ-നമ്പ്യാർ കലഹത്തോടെയായിരിക്കാം. എന്നാൽ നമ്പ്യാരുടെ തുള്ളൽപ്രസ്ഥാനത്തിനു മുമ്പുതന്നെ തുള്ളലിന്റേതായ ഒരന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശീതങ്കൻ തുള്ളലും പറയൻ തുള്ളലും നമ്പ്യാർക്കുമുമ്പേ ഉണ്ടായിരുന്നു; ഓട്ടൻ തുള്ളൽ പോലും നേരത്തേ ഉണ്ടായിരുന്നു എന്നാണ് ഗിരിജാദേവി സംശയിക്കുന്നത്.
ഒരു അപരിഷ്കൃത നാടൻ കലാരൂപമായിരുന്ന തുള്ളലിനെ കാലോചിതമായി പരിഷ്കരിച്ച് ശ്രദ്ധേയമായ ദൃശ്യകാവ്യകലയാക്കി നമ്പ്യാർ മാറ്റി. ഇതിലേക്കാവശ്യമായ ദൃശ്യവിഭവങ്ങൾ പടയണി, കോലംതുള്ളൽ, നാടൻ കലകൾ, കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവയിൽ നിന്നും, സാഹിത്യപരമായവ നാടൻപാട്ടുകൾ, ചമ്പുക്കൾ, ആട്ടക്കഥകൾ എന്നിവയിൽ നിന്നും സമാഹരിച്ചു. സാമാന്യജനത്തിന് സുപരിചിതമായിരുന്ന പുരാണ കഥകൾ അവരുടെ അനുഭവമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇടകലർത്തി അവതരിപ്പിച്ചു. തുള്ളലിൽ നാടൻപാട്ടിന്റെ സംഗീതാംശവും ചൊൽമട്ടുകളും താളവൃത്തങ്ങളും സ്വീകരിച്ചു. ചാക്യാർകൂത്തുമായുള്ള പരിചയവും നമ്പ്യാർ പുതിയ കലാരൂപം വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തി. കൂത്തിലും കൂടിയാട്ടത്തിലും ചാക്യാർ അവതരിപ്പിക്കുന്ന സകലകഥകളും അതിലെ ഫലിത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും തെല്ലും കുറവുവരുത്താതെ തുള്ളലിൽ നമ്പ്യാർ അവതരിപ്പിക്കുന്നു. തുള്ളൽ ചാക്യാർകൂത്തിന്റെ നൃത്തഗാനരൂപത്തിലുള്ള അവതരണം തന്നെയെന്നാണ് ഗ്രന്ഥകർത്രിയുടെ അഭിപ്രായം. ചാക്യാർകൂത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുപോയ രണ്ട് സ്ഫുലിംഗങ്ങൾ മാത്രമാണ് പാഠകവും തുള്ളലും എന്നൊരഭിപ്രായവും പണ്ഡിതർക്കിടയിൽ നിലനിൽക്കുന്നു.
 
വെറുമൊരു കലാസൃഷ്ടി എന്നതിലേക്കാളുപരി തുള്ളലിനെ വ്യത്യസ്തമാക്കുന്നത് അതുവരെയുള്ള രചനകളിൽ കാണാതിരുന്ന സാമൂഹ്യവിമർശനം എന്ന ലക്‌ഷ്യം അതു കൈവരിച്ചു എന്നതാണ്. നിശിതമായ പരിഹാസശരങ്ങൾ നമ്പ്യാർ രാജാവിനും സദസ്യർക്കും സമൂഹത്തിലെ മേലാളർക്കെതിരെയും തുരുതുരാ അയച്ചു. വ്യക്തികൾക്കു മാത്രമല്ല, സമൂഹത്തിനും ചില ആദർശങ്ങൾ പിന്തുടരാൻ ബാദ്ധ്യതയുണ്ടെന്ന് അവ പതിനെട്ടാം നൂറ്റാണ്ടിലെ കേരളസമൂഹത്തെ ഉൽബോധിപ്പിച്ചു. സാമൂഹികകാര്യപ്രതിപാദകമാവണം കല എന്ന ആധുനിക മുദ്രാവാക്യം മലയാളത്തിനെ സംബന്ധിച്ചിടത്തോളം ഉയിർക്കൊള്ളുന്നത് നമ്പ്യാരിലൂടെയാണ്. രാജകൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ ജീവിതം മാത്രമേ തുള്ളലിൽ അവതരിപ്പിച്ചിട്ടുള്ളൂ, അധഃസ്ഥിതജനവിഭാഗങ്ങളുടെ യാതനകളെക്കുറിച്ച് കാര്യമായി സ്പർശിച്ചിട്ടില്ല. യാതനാപൂർണ്ണമായ ജീവിതത്തേക്കാൾ ലക്ഷ്യബോധമില്ലാത്തവരുടെ ജീവിതമാണ് കവിക്ക് പ്രേരണ നൽകിയത്. തുള്ളൽകൃതികളുടെ ഇതിവൃത്തത്തിന്റെ ഉറവിടം മാത്രമേ പുരാണങ്ങളിൽ കാണുകയുള്ളൂ; കഥ നടക്കുന്ന സ്ഥലവും
കഥാപാത്രങ്ങളുടെ ജീവിതവുമെല്ലാം പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയാന്തരീക്ഷത്തിലാണ് കുടികൊള്ളുന്നത്. അതിനായി കൽപ്പിതകഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ജ്യോതിഷം, വൈദ്യം, മന്ത്രവാദം എന്നീ തൊഴിലുകാരെ പലപ്പോഴും പരിഹസിക്കുന്നു.
 
'ജ്യോതിഷക്കാരനായ് ചെന്നു ധനികന്റെ 
ജാതകമെല്ലാം വരുത്തി വിചാരിച്ചു 
കൈതവം നന്നായ് പറഞ്ഞുഫലിപ്പിച്ചു 
കൈമടക്കും കൊണ്ടുപോകുന്നിതു ചിലർ' (ഹരിണീസ്വയംവരം ഓട്ടൻതുള്ളൽ)
 
വാക്കുകളിൽ മാർദ്ദവമില്ലാത്ത വിവരണങ്ങളായതിനാലാകാം കല്യാണസൗഗന്ധികം തുള്ളലിലെ ഭീമ-ഹനുമദ് സംവാദം ചൂണ്ടിക്കാട്ടി കുട്ടികൃഷ്ണമാരാർ നമ്പ്യാരെ സംസ്കാരദൂഷകൻ എന്നാക്ഷേപിച്ചു. പി.കെ. ബാലകൃഷ്ണനും നമ്പ്യാരെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
 
ഇത്രയൊക്കെ സാമാന്യമായി പറയാമെങ്കിലും ഈ കൃതി ശ്രദ്ധേയമാകുന്നത് അക്കാലത്തെ കലാരൂപങ്ങളുമായി തുള്ളലിനുള്ള അന്തർധാരകളെ കൃത്യമായി കണ്ടെത്തി വിശദീകരിക്കുന്നതിലാണ്. ഇതിനു പിന്നിലുള്ള ഗവേഷണം വളരെ വിപുലമായിരിക്കുന്നു. അക്കാലത്തെ ദൃശ്യ, ശ്രാവ്യകലകളായ ചാക്യാർകൂത്ത്, പാഠകം, പലതരം തുള്ളലുകൾ, പടയണി മുതലായവയെ പരിശോധിച്ച് അതിനോടെല്ലാം തുള്ളൽ പ്രസ്ഥാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുന്നു. തുള്ളൽകൃതികളിലെ സംഗീതത്തെക്കുറിച്ചും അതിലെ താള-രാഗങ്ങളെക്കുറിച്ചും പഠനം ഇതിലുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സാങ്കേതികഭാവങ്ങൾ ഒഴിവാക്കി താളവൃത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് നമ്പ്യാർ ചെയ്തത്. നമ്പ്യാരെ വിശ്വസാഹിത്യമണ്ഡലത്തിലെ മഹാപ്രതിഭകളോട് താരതമ്യപ്പെടുത്തുന്ന ഒരു പഠനം അരിസ്റ്റോഫെനിസ്, മോളിയർ എന്നീ പാശ്ചാത്യ സാഹിത്യകാരന്മാരെ നമുക്ക് പരിചയപ്പെടുത്തുന്നു. തുള്ളലിലെ മുഖ്യരസം ഹാസ്യമാണെങ്കിലും എല്ലാ രസങ്ങളും വിവിധയിടങ്ങളിൽ നമ്പ്യാർ
വിദഗ്ദ്ധമായി സന്നിവേശിപ്പിച്ചു. ചിലയിടങ്ങളിലെങ്കിലും ഈ കൃതി സാധാരണക്കാരായ വായനക്കാരെ അവഗണിക്കുന്നതുപോലെ കാണപ്പെടുന്നു. കാവ്യാസ്വാദനവേളയിൽ സഹൃദയന് അനുഭവപ്പെടുന്ന അലൗകികമായ ആനന്ദമാണ് രസം എന്നു പറഞ്ഞുകൊണ്ട് നാട്യശാസ്ത്രത്തിൽ അത് നിർവ്വചിച്ചിരിക്കുന്നത് 'വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി' എന്നാണ്. എന്നാൽ ഇതിന്റെ അർത്ഥം കൊടുത്തിരിക്കുന്നതോ, 'വിഭാവ അനുഭാവ വ്യഭിചാരികളുടെ സംയോഗം കൊണ്ടു രസം നിഷ്പന്നമാകുന്നു' - എന്ന്! എന്തു മനസ്സിലായി?
 
കേരളത്തിലെ അക്കാദമികരംഗത്തെ ഒരു നിത്യശാപമാണ് സ്വന്തം ജോലിയിലും രാഷ്ട്രീയചായ്‌വ് നിലനിർത്തുന്ന നല്ലൊരു കൂട്ടം ഇടതുപക്ഷ സഹയാത്രികരായ അദ്ധ്യാപകർ. മാർക്സിയൻ സിദ്ധാന്തത്തിലും കേരളത്തിൽ പാർട്ടി ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിലും അവരുടെ ചിന്തയും ഭാവനയും ഒതുങ്ങിനിൽക്കുന്നു എന്നുമാത്രമല്ല ബാഹ്യപ്രതിഭാസങ്ങളെ ഇതിനനുസരിച്ച് ചവുട്ടിയൊതുക്കും. എന്നാൽ ഈ കൃതിയിൽ രാഷ്ട്രീയശരികളെ (political correctness) നിർത്തേണ്ടിടത്ത് നിർത്തുന്നു എന്ന കാണുന്നത് വളരെ സന്തോഷകരമാണ്. അധഃകൃതരുടെ ജീവിതം പരാമർശിച്ചില്ല എന്നതുകൊണ്ട് നമ്പ്യാരെ ലേഖിക പ്രതിക്കൂട്ടിൽ കയറ്റുന്നില്ല. അദ്ദേഹത്തെ പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ ഒരു സാഹിത്യകാരനായിത്തന്നെ തുടർന്നും പരിഗണിക്കുന്നു.
 
അനായാസം വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ ചില ആശയങ്ങൾ പലകുറി ആവർത്തിക്കുന്നു എന്ന ഒരു ന്യൂനതയും കാണുന്നുണ്ട്. 
 
പുസ്തകം ശക്തമായി ശുപാർശചെയ്യുന്നു.

Wednesday, July 29, 2026

ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം

യൂറോപ്പിലെ ജ്ഞാനോദയം (Enlightenment) സാഹിത്യത്തിൽ അടിയാളവർഗ്ഗത്തിന്റെ താല്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് വഴിമരുന്നിട്ടു. അതിന്റെ ചുവടുപിടിച്ച് ലോകമെങ്ങും സാഹിത്യം സാധാരണജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ രൂപമെടുത്തു. തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ജ്ഞാനോദയത്തിന് സമകാലികമായിരുന്നെങ്കിലും അതിൽ നിന്നുള്ള പ്രചോദനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികമായതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നവീനമായ സാഹിത്യപ്രസ്ഥാനങ്ങൾ ഭാരതീയഭാഷകളിൽ പിടിമുറുക്കി. മലയാളത്തിൽ അത് ദൃശ്യമായത് മുഖ്യമായും ചങ്ങമ്പുഴയുടെ കവിതകളിലൂടെയാണ്. ലളിതവും താളാത്മകവുമായ പദങ്ങളും ഹൃദ്യമായ ഈണവും ഇവയെ ഉറക്കെച്ചൊല്ലുവാൻ സഹൃദയരെ പ്രേരിപ്പിച്ചു. വിദ്യാഭ്യാസപരമായ നവോത്ഥാനം കേരളക്കരയെ സ്പർശിച്ച സമയമായതിനാൽ അനുവാചകരുടെ എണ്ണത്തിലും ഈ പുതിയ പ്രസ്ഥാനം 'ശ്ലോകമുത്തശ്ശിയെ' കടത്തിവെട്ടി. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലിരിക്കുന്ന ചലച്ചിത്രഗാനപ്രസ്ഥാനവും ചങ്ങമ്പുഴ തുടങ്ങി വെച്ച പന്ഥാവിലൂടെയാണ് മുന്നോട്ടു നീങ്ങിയതെന്ന് കാണാൻ കഴിയും. ഇതിനെല്ലാം കാരണഭൂതനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രമാണ് ഈ കൃതി. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച ചങ്ങമ്പുഴയുടെ ആയുസ്സ് 36 വയസ്സിൽ ഒടുങ്ങിയതിന് ഒരാൾ മാത്രമേ ഉത്തരവാദിയായുള്ളൂ - ചങ്ങമ്പുഴ തന്നെ! കവിയുടെ സർഗപ്രപഞ്ചത്തേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അതിലെ സദാചാരവിരുദ്ധമായ കൂർത്ത മുള്ളുകളിലുമാണ് ഈ ഗ്രന്ഥം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
പൊതുവിൽ മറ്റു കവികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് ചങ്ങമ്പുഴയുടെ കാവ്യസപര്യയെ പൂർണ്ണമായും സ്വാധീനിച്ചിരുന്നത് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടിയ കൗമാരത്തിൽ സ്വഭാവത്തിലെ അഭിമാനബോധവും ജീവിതക്ലേശങ്ങളും എപ്പോഴും വിഷാദത്തിന് കാരണമായി. വികാരപരതയും ദുശ്ശാഠ്യവും നിരന്തരമായ അസ്വാസ്ഥ്യത്തിന് വഴിതെളിച്ചു. ചങ്ങമ്പുഴയുടെ വീക്ഷണത്തെ എക്കാലവും നയിച്ചത് വിചാരത്തിനേക്കാളുപരി വികാരമായിരുന്നു. ആ വികാരം തന്നിൽ മാത്രം സദാ കേന്ദ്രീകൃതമായിരുന്നുതാനും. ഏതെങ്കിലും ആശയവ്യവസ്ഥയോട് ബൗദ്ധികമായ സമരസപ്പെടൽ പരന്ന വായന ശീലമാക്കിയിരുന്ന കവി ഇടയ്ക്കിടെ നടത്തിയിരുന്നു. എന്നാൽ ആ പ്രസ്ഥാനത്തിലെ ചില വ്യക്തികളോട് പിന്നീടുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ആ പ്രസ്ഥാനങ്ങളെത്തന്നെ തള്ളിപ്പറയാൻ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ്, ആർഷഭാരത പ്രസ്ഥാനങ്ങളോട് തുടക്കത്തിൽ അനുഭാവം പുലർത്തിയ കവി പിന്നീടവയുടെ ബദ്ധശത്രുവായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇതാണ്. ആശയപരമായ ഈ ഉപരിപ്ലവത ചങ്ങമ്പുഴയുടെ കാവ്യപ്രപഞ്ചത്തിന്റെ ശാപമായിരുന്നു. ഒട്ടേറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
 
ചങ്ങമ്പുഴയുടെ കവിതകളുടെ ഒരു സാമാന്യ അവലോകനം ഭാഷാപണ്ഡിതൻ കൂടിയായ സാനു ഈ കൃതിയിലൂടെ നൽകുന്നു. കാവ്യരചനയെ സംബന്ധിച്ച കാല്പനികാദർശം (Romanticism) അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിൽ അവതരിപ്പിച്ചത് ചങ്ങമ്പുഴയായിരുന്നു. ആശാനിലും അതു പ്രകടമായിരുന്നെങ്കിലും അത് ക്ലാസിക്കൽ ശിക്ഷണത്താൽ നിയന്ത്രിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ആശാനിൽ നിന്ന് തികച്ചും വിഭിന്നമായി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിൽ എന്നും സജീവഘടകമായി വർത്തിച്ചത് ആത്മരതി (narcissism) ആയിരുന്നു. 'ഞാൻ', 'എന്നെ', 'എനിക്ക്', 'എന്റെ' എന്നെല്ലാമുള്ള വാക്കുകൾ ഇത്രയധികം പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവി മലയാളത്തിലില്ല. കവിതയിലെ വിഷാദഭാവം പലപ്പോഴും ജീവിതത്തിലുണ്ടായിരുന്നില്ല, പ്രത്യേകിച്ചും പ്രശസ്തനായിരുന്നപ്പോൾ. 'പാട്ടിൽ കരഞ്ഞ ഞാൻ ജീവിതപ്പൂമര/ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു' എന്ന് അദ്ദേഹം തന്നെ ഒരു കവിതയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കവിയുടെ ഏറ്റവും വിഖ്യാതരചനയായ 'രമണന്റെ' തുടക്കം പ്രോത്സാഹജനകമായിരുന്നില്ല എന്ന അത്ഭുതപ്പെടുത്തുന്ന സത്യം ഈ കൃതി കാട്ടിത്തരുന്നു. ആരണ്യകവിലാപകാവ്യം (pastoral elegy) എന്ന കാവ്യരൂപത്തിലെ കൃതിയായിരുന്നു രമണൻ. എന്നാൽ അത് പ്രകാശിപ്പിക്കുവാൻ പ്രസാധകരാരും തയ്യാറായില്ല. ഒടുവിൽ എറണാകുളത്തെ ഏ.കെ. ഹമീദ് എന്നൊരു സഹൃദയൻ സ്വന്തം ചെലവിൽ അച്ചടിച്ച് പുറത്തിറക്കുകയാണുണ്ടായത്. തുടക്കത്തിൽ വില്പന തീരെ കുറവായിരുന്നു; ചങ്ങമ്പുഴ തന്നെ കോപ്പികൾ കൊണ്ടുനടന്നു വിറ്റു. മൂന്നുവർഷത്തിനു ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയത്. എന്നാൽ അതിനുശേഷം അത്ഭുതപൂർവ്വമായ വളർച്ചയായിരുന്നു പ്രചാരത്തിൽ അത് സ്വന്തമാക്കിയത്. പക്ഷേ രമണന്റെ യഥാർത്ഥരൂപമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുമായി ചങ്ങമ്പുഴക്ക് കാര്യമായ ഹൃദയബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പകരം ഉണ്ടായിരുന്നത് ലേശം അസൂയയിലൂന്നിയ കിടമത്സരമായിരുന്നുവെന്നുമുള്ള നിരീക്ഷണം വായനക്കാരെ ഞെട്ടിക്കുന്നു.
 
മറ്റു ജീവചരിത്രങ്ങളിൽ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് അതിലെ മൂർച്ച നഷ്ടപ്പെടാത്ത വിമർശനശരങ്ങളാണ്, അത് സാഹിത്യപരമായാലും വ്യക്തിപരമായാലും. ആ കവിതകളുടെ അദ്വിതീയത അംഗീകരിച്ചുകൊണ്ടുതന്നെ സാനു അതിലെ പുഴുക്കുത്തുകളേയും തുറന്നുകാണിക്കുന്നു. അഞ്ഞൂറോളം ലഘുകവിതകളുള്ളതിൽ പൊതുജീവിതസ്പർശിയായ പ്രമേയങ്ങളെ അധികരിച്ചെഴുതിയവ പത്തു ശതമാനത്തോളമേ വരൂ. 'വാഴക്കുല'യാണ് ഈ വകുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രചന. എന്നിരുന്നാലും ഉപരിതലസ്പർശിയായ ആദർശസ്നേഹമായി മാത്രമേ അദ്ദേഹത്തിന്റെ പൊതുപ്രമേയപരാമർശങ്ങൾ കാണാൻ കഴിയുന്നുള്ളു. വ്യക്തിപരമായ കവിതകൾ നൂറുകണക്കിന് രചിച്ചിട്ടുണ്ടെങ്കിലും അവ ആഴമില്ലാത്തവയാണെന്ന ആരോപണം ശക്തമായിരുന്നു. പേന കയ്യിലെടുത്താൽ ഉടനെ കവിത വരികയായി, എന്നാൽ ഭാവകേന്ദ്രത്തിന് തീവ്രതയരുളുന്ന വാഗ്മിതയ്ക്കുവേണ്ടി സാധനയനുഷ്ഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് സാനു വിലയിരുത്തുന്നു. വേണ്ടത്ര ഗഹനതയില്ലാത്തതിനാൽ അത്രമാത്രം പ്രചാരം നേടിയിട്ടും ചങ്ങമ്പുഴക്കവിതയുടെ നേർക്ക് പ്രൗഢമാനസരായ വിമർശകർ പൊതുവിൽ അലംഭാവം കാട്ടി. വിഖ്യാത ഹാസ്യസാഹിത്യകാരനായ സഞ്ജയൻ 'കോരപ്പുഴ'യെന്ന പേരിൽ ചങ്ങമ്പുഴയുടെ കൃതികളെ നിശിതമായി പൊളിച്ചടുക്കി. സഞ്ജയന്റെ കുറ്റപ്പെടുത്തലുകൾ നിരവധിയായിരുന്നു. ചിന്തയുടെ ആഴമില്ലായ്മ, ബുദ്ധിയുടെയും വിവേചനാശക്തിയുടെയും അഭാവം, വെറും വികാരപരത, ഒരിക്കൽ പറഞ്ഞതുതന്നെ പിന്നെയും പിന്നെയും ആവർത്തിക്കൽ, പുതുതായി ഒന്നും പറയാനില്ലായ്മ - ഇവയെല്ലാമായിരുന്നു വെണ്മണി-ശീവൊള്ളിക്കവിതകളുടെയെന്നപോലെ ചങ്ങമ്പുഴക്കവിതകളുടെയും മൗലികമായ സ്വഭാവം. 1940-ൽ തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലക്കാർ ചങ്ങമ്പുഴക്കവിത മനുഷ്യരെ അധഃപതിപ്പിക്കുമെന്നും അതിനാൽ അദ്ദേഹം കവിതയെഴുത്തു നിർത്തണമെന്നും പ്രമേയം പാസ്സാക്കി.
 
ചങ്ങമ്പുഴയുടെ വ്യക്തിജീവിതത്തിലെ ചില പൊരുത്തക്കേടുകൾ തുറന്നുതന്നെ പ്രസ്താവിച്ചിരിക്കുന്നതിനാൽ ഈ പുസ്തകം സവിശേഷശ്രദ്ധയാകർഷിക്കുന്നു. കവിയുടെ മരണത്തിനു ശേഷം 40 വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഈ പുസ്തകം പുറത്തുവരുന്നതെന്നതിനാൽ കുറച്ചൊക്കെ സ്വാതന്ത്ര്യം ഗ്രന്ഥകാരനുണ്ട്. മനുഷ്യനിർമ്മിതമായ സദാചാരമൂല്യങ്ങളെ തൃണവൽഗണിച്ചിരുന്ന ചങ്ങമ്പുഴ സ്വന്തം വിക്രിയകളാൽ കുഴപ്പങ്ങളിൽ ചെന്നുചാടിയപ്പോൾ സമുദായത്തെ ഒന്നടങ്കം ചീത്തവിളിച്ചു. നശ്വരവും അസ്ഥിരവുമായ ലോകത്തിൽ അനശ്വരവും സ്ഥിരവുമായ വികാരലഹരിയാർന്ന പ്രേമം നേടുക എന്നതായിരുന്ന ചങ്ങമ്പുഴയുടെ സ്വഭാവം. സ്വാഭാവികമായും ഇത് ഒന്ന് നേടിക്കഴിഞ്ഞതിനു ശേഷം അടുത്തതിലേക്ക് തൃപ്തി വരാതെ ചാടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. സ്ത്രീവിഷയത്തിലുള്ള തന്റെ 'വിജയങ്ങൾ' കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന അത്ര നല്ലതല്ലാത്ത സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു പേജ് ഉദ്ധരിച്ചിരിക്കുന്നത് രസകരമാണ് - "വൈകുന്നേരം ക്ഷേത്രത്തിൽ പോയി. ധാരാളം സ്ത്രീകൾ ദർശനത്തിനു വന്നിരുന്നു" എന്നായിരുന്നു അത്! പല ജീവിതാനുഭവങ്ങളെയും മുൻനിർത്തി രചിച്ച കവിതാഭാഗങ്ങൾ ക്രമം തെറ്റാതെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരം വെച്ചാണ് ഏതു സംഭവമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയുന്നത്. തികഞ്ഞ ഈശ്വരവിശ്വാസിയും അവസാനകാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആയിരുന്നതിനാൽ ഇടതുസാഹിത്യകാരന്മാർക്ക് അദ്ദേഹത്തെ അത്ര പഥ്യമല്ല. ചങ്ങമ്പുഴയുടെ ചില അപൂർവ മുൻകാല ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ആകർഷകമാണ്. 
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Changampuzha Krishnapilla - Nakshathrangalude Snehabhajanam'
Author: M K Sanoo
Publisher: DC Books, 2025 (First published 1988)
ISBN: 9788126409389
Pages: 224
 
 

Thursday, June 19, 2025

കേരളത്തിന്റെ ദാരാ ഷുക്കോ

ഇസ്ലാമികചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ് സലാഹുദീൻ അയൂബി എന്ന ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ഭരണകാലം. മദ്ധ്യകാലഘട്ടത്തിൽ അപൂർവമായ സഹാനുഭൂതിയും കരുണയും സലാഹുദീനെ വ്യത്യസ്തനാക്കി. ഈജിപ്തിൽ നിലവിലിരുന്ന ഫാത്തിമിയ രാജവംശത്തെ പുറത്താക്കി തന്റെ അയൂബി വംശത്തിന്റെ ആധിപത്യം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ തുടർന്നുള്ള ഒരു പ്രവൃത്തി ശ്രദ്ധേയമാണ്. ഗംഭീരമായ ഒരു പുസ്തകശാല ഫാത്തിമിയകൾക്ക് സ്വന്തമായിരുന്നു. ഉടമസ്ഥർ കീഴടങ്ങിയതിനുശേഷം അതെന്തു ചെയ്യണം എന്ന് സലാഹുദീനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: "ഈ പുസ്തകങ്ങളിലെ അറിവ് വിശുദ്ധ ഖുർആന്റെ സന്ദേശത്തിനു വിരുദ്ധമാണെങ്കിൽ അവ നശിപ്പിച്ചു കളയുക. മറിച്ചാണെങ്കിൽ നമുക്ക് ഈ ഗ്രന്ഥങ്ങളുടെ ആവശ്യമേയില്ലല്ലോ"! ആ ഗ്രന്ഥങ്ങളെല്ലാം പൊട്ടവിലയ്ക്ക് തൂക്കിവിറ്റു എന്നാണ് ഫലശ്രുതി. ഇസ്ലാമികലോകത്തിലെ ഏറ്റവും സംസ്കാരസമ്പന്നനായ ഒരു ഭരണാധികാരിയുടെ സഹിഷ്ണുതയാണ് ഈ വാക്കുകളിൽ വെളിവാകുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഷാജഹാൻ ചക്രവർത്തിയുടെ മകനായി ദാരാ ഷുക്കോ എന്നൊരു രാജകുമാരൻ ഭൂജാതനായി. മുഗൾ വംശം അടിമകളെപ്പോലെ ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഹിന്ദു സമൂഹത്തിനും പുണ്യഗ്രന്ഥങ്ങളുണ്ടെന്നും അവയിലെ വിജ്ഞാനം ലോകശ്രദ്ധയ്ക്ക് പാത്രമാക്കേണ്ടതാണെന്നും അദ്ദേഹത്തിനുതോന്നി. ഭഗവദ് ഗീത ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങൾ ഈ കുമാരന്റെ പ്രേരണയിൽ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ഹിന്ദു പണ്ഡിതരെ ആശയവിനിമയത്തിൽ പങ്കാളികളാക്കുകയും ചെയ്തു. എന്നാൽ അധികാരമത്സരത്തിൽ സഹോദരനായ ഔറംഗസീബിനോട് തോറ്റുപോയ ദാരയുടെ ശിരസ്സ് വെട്ടിയെടുത്ത് പ്രഭാതഭക്ഷണത്തിനിരുന്ന ഔറംഗസീബിന്റെ തീൻമേശയിൽ ഒരു വെള്ളിപ്പാത്രത്തിൽ നിരത്തി എന്നാണ് പറയപ്പെടുന്നത്. സഹിഷ്ണുതയുടെ കാര്യത്തിൽ ഇസ്ലാമികസമൂഹത്തിന്റെ മുൻകാലപ്രവൃത്തികൾ ഇങ്ങനെയായിരിക്കേ അന്യമതദർശനങ്ങളെക്കുറിച്ച് പഠിക്കുവാനുള്ള ആഗ്രഹം പ്രദർശിപ്പിക്കുകയും അവയുടെ പരിഭാഷയും നിർവഹിച്ച കരുനാഗപ്പള്ളി സ്വദേശിയായ വിദ്വാൻ ഏ. ഇസ്‌ഹാഖ് സാഹിബിന്റെ ജീവിതമാണ് ഈ കൃതി നമുക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യാപകനും രാഷ്ട്രീയനേതാവുമായ കെ. ടി. ജലീൽ ആണ് ഇതു രചിച്ചിരിക്കുന്നത്.
 
വിദ്വാൻ ഏ. ഇസ്‌ഹാഖ്‌ സാഹിബ് (1914 - 1998) കരുനാഗപ്പള്ളി സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ വിജയിച്ചതിനുശേഷം അദ്ദേഹം മലയാളം, സംസ്കൃതം ഭാഷകളുടെ അദ്ധ്യാപകനായി സർക്കാർ സർവീസിൽ നിരവധി വർഷം സേവനമനുഷ്ഠിച്ചു. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്‌കൂളിൽ എത്തിയതിനുശേഷം അവിടെനിന്ന് വിരമിച്ചു. അലനല്ലൂരിൽ വീടും പറമ്പും വാങ്ങി സ്ഥിരതാമസമാക്കിയതിനുശേഷമാണ് സാഹിബിന്റെ സാഹിത്യരചനാവൈഭവം പൂർണമായി  വെളിവാക്കപ്പെട്ടത്. ഭാഷാദ്ധ്യയനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം ഭാഷ വ്യക്തവും സ്ഫുടവുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും പറഞ്ഞുമനസ്സിലാക്കി. 'പശു' എന്ന് ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്നെ പുറത്തിറങ്ങിയാൽ അതിനെ 'പജ്ജ്' എന്നു വിളിക്കുന്നതിനെ നിശിതമായി വിമർശിച്ചു. ഭഗവദ് ഗീത, മനുസ്‌മൃതി, തിരുക്കുറൾ (അപൂർണം), നീതിശതകം എന്നീ കൃതികളുടെ കാവ്യപരിഭാഷയും ലഘുകവിതകളും ലേഖനങ്ങളുമാണ് ഇസ്‌ഹാഖിന്റെ സാഹിത്യസൃഷ്ടികൾ. ഈ മഹാത്മാവിനെ സാഹിത്യകേരളത്തിന് കാര്യമായി പരിചയമില്ല എന്നതിൽ നാം ലജ്ജിക്കേണ്ടതുണ്ടെന്നാണ് പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്ന ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ തെളിയിക്കുന്നത്.
 
'പലമതസാരവുമേകം' എന്ന ഗുരുദേവദർശനത്തെ സ്വന്തം ജീവിതത്തിൽ പകർത്തിയ വ്യക്തി എന്നാണ് ഇസ്‌ഹാഖിനെ ജലീൽ വിശേഷിപ്പിക്കുന്നത്. സർവമതധാർമികത എന്നൊക്കെ നമുക്ക് വീമ്പുപറയാൻ കൊള്ളാമെങ്കിലും 'ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല' എന്ന് ദിനംപ്രതി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതും അതും എങ്ങനെ ഒത്തുപോകും എന്ന് ന്യായമായും സംശയിക്കാവുന്നതാണല്ലോ. എന്നാൽ സാഹിബിന് ഈ വൈരുദ്ധ്യം ബൗദ്ധികമായ ഒരു തടസ്സമായിരുന്നില്ല. അറിവിന്റെ കൈമാറ്റത്തിലൂടെ ഏകമതദർശനം എന്ന ആദർശം സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി യത്നിക്കുകയും ചെയ്തു. സംസ്കൃതഭാഷയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇസ്‌ഹാഖ്‌ അതിനെ നർമ്മം കലർത്തി നിത്യസംസാരഭാഷയുമായും ബന്ധപ്പെടുത്തി. എന്താണ് ഇലയിൽ പൊതിഞ്ഞുകൊണ്ടുപോകുന്നതെന്ന് വഴിമദ്ധ്യേ ഒരു സ്നേഹിതൻ ആരാഞ്ഞപ്പോൾ 'പത്രേ നിബദ്ധേ പ്രഥമാവതാരം' എന്നാണ് അദ്ദേഹം മറുപടി നൽകിയത്! ഇലയിൽ പൊതിഞ്ഞിരിക്കുന്നത് മഹാവിഷ്ണുവിന്റെ പ്രഥമാവതാരം - അതായത് മത്സ്യം - ആണെന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ചോദ്യകർത്താവിന് ആശയം വ്യക്തമായോ എന്ന് രേഖപ്പെടുത്തിയിട്ടില്ല! ഹൈന്ദവ പ്രഭാഷണങ്ങളും ഇസ്‌ഹാഖ്‌ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരിക്കൽ അലനല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പ്രഭാഷണം നടക്കുമ്പോൾ സാഹിബ് പുറത്തിരുന്ന് കേൾക്കുകയായിരുന്നു. ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ സാഹിബ് പുറത്തുണ്ടെന്നു മനസ്സിലാക്കിയ പ്രഭാഷകൻ അദ്ദേഹത്തെ അകത്തുകടത്തിയാലേ പ്രഭാഷണം തുടരൂ എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പ്രവേശനം അനുവദിക്കുകയും പ്രസംഗം മുഴുവനായി ഇസ്‌ഹാഖ്‌ കേൾക്കുകയും ചെയ്തു. 

സാഹിബിന്റെ ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായി അനുബന്ധമായി ചേർത്തിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ പ്രചാരത്തിലിരുന്ന ശൈലിയിൽ മനോഹരമായ വാഗ്ഘടനയോടു കൂടിയ ഒരു പദ്യകൃതി തന്നെയാണിത്. ഗീതക്ക് മുപ്പതോളം മലയാളപരിഭാഷകൾ ഉണ്ടെന്നിരിക്കിലും കൈരളീ ഭഗവദ് ഗീതയെന്ന ഈ രചനക്കും നമ്മുടെ സാഹിത്യനഭസ്സിൽ ഒരു മികച്ച സ്ഥാനം ഉറപ്പാണ്. ഗീത വായിച്ചപ്പോൾ അത് 'ലോകോത്തരവും സാർവജനീനവുമായ തത്വരത്നങ്ങൾ ഉൾക്കൊള്ളുന്ന വിശിഷ്ടഗ്രന്ഥമാണെന്നും എല്ലാ മതസിദ്ധാന്തങ്ങളുടേയും സമാഹൃതസന്ദേശമാണെന്നും' മനസ്സിലായതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുമ്പോൾ അത് വിവിധമതങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ സമവാക്യങ്ങൾ കുറച്ചെങ്കിലും നിർദ്ധാരണം ചെയ്യാൻ സഹായിക്കാതിരിക്കില്ല. എന്നാൽ ഇതിലുമപ്പുറമായി ജലീൽ സോഷ്യലിസം, കമ്മൂണിസം തുടങ്ങിയ വർഗ്ഗവിഭാഗങ്ങളുടെ ആദർശങ്ങൾ ഗീതയിൽ കാണാം (പേജ് 57) എന്നു വാദിക്കുന്നത് രാഷ്ട്രീയമായ സ്വന്തം ചായ്‌വുകൾക്കുവേണ്ടിയുള്ള ഒരു താങ്ങായി മാത്രമേ കാണാനാകൂ.
 
ഇതൊരു ജീവചരിത്രമാണെങ്കിലും അത്തരം കൃതികളിൽ അന്തർലീനമായ ഒരു ചൈതന്യം ഈ പുസ്തകത്തിലില്ല. Obituary എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചരമാനന്തര സ്മരണികയായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഇസ്‌ഹാഖിന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങൾ ഗ്രന്ഥകർത്താവ് പരിശോധിക്കുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സഞ്ചയത്തിലേക്ക് ജലീൽ ഇറങ്ങിച്ചെന്നിട്ടില്ല എന്നു കാണാനാകും. ഗീതാ പരിഭാഷയിലെ രണ്ട് അദ്ധ്യായങ്ങൾ കൂടാതെ മനുസ്മൃതി പരിഭാഷയുടേയും രണ്ടദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് പേജ് 63-ൽ പറയുന്നുവെങ്കിലും അതു കാണുന്നില്ല. ഇസ്‌ഹാഖ്‌ സാഹിബിന്റെ ഈ വിധ സാഹിത്യപ്രവൃത്തികൾ ഇസ്ലാമികമൗലികവാദികളിൽനിന്ന് സ്വാഭാവികമായും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകാമെങ്കിലും അതിനെക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത ഈ പുസ്തകം പാലിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. അത് യാതൊരെതിർപ്പും ഉണ്ടായില്ല എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമല്ലേ എന്നുകൂടി സംശയിക്കണം. പാലക്കാട്ടെ രമണാശ്രമവുമായുള്ള ബന്ധവും അവിടത്തെ ആചാര്യന്മാരുമായുള്ള ഇസ്‌ഹാഖിന്റെ സഹവാസവും സമൂഹത്തിലെ മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറി എന്ന് സുഹൃത്തായ പട്ടലൂർ ദാമോദരൻ നമ്പൂതിരി മാഷ് രേഖപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധിക്കണം (പേജ് 17). തന്റെ മതത്തിൽ അചഞ്ചലമായ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെയാണ് സാഹിബ് ഗീതാപഠനവും മറ്റും നടത്തിയതെന്ന സത്യം മൗലികവാദികൾ അതിന്റേതായ വികാരത്തിൽ ഉൾക്കൊണ്ടുവെന്നുവരില്ല. ആ അർത്ഥത്തിൽ ഈ വിഷയം തീർത്തും ഉപേക്ഷിച്ചുകളഞ്ഞത് ഈ പുസ്തകത്തിന്റെ ഗുരുതരമായ ഒരു പോരായ്മ തന്നെയാണ്. താളുകളുടെ എണ്ണം നന്നേ കുറവാണെങ്കിലും സമൂഹത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു സാഹിത്യകാരനെ അവതരിപ്പിക്കുന്നതുവഴി ഈ പുസ്തകം സവിശേഷമായ ശ്രദ്ധക്ക് പാത്രമാകുന്നു.
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Keralathinte Dara Shukkoh'
Author: K T Jaleel
Chintha Publishers, 2024 (First)
ISBN: 9789348009968
Pages: 111
 

Thursday, June 13, 2024

ഉണ്ണിച്ചിരുതേവീചരിതം

മലയാളഭാഷയുടെ ഉത്ഭവകാലത്ത് രൂപപ്പെട്ട ഒരു ശൈലിയാണ് മണിപ്രവാളം. മുത്തുകളും രത്നങ്ങളും കോർത്ത ഒരു മാലപോലെ സംസ്കൃതവും ഭാഷാപദങ്ങളും ഇടകലർന്ന രചനാരീതിയായിരുന്നു ഇത്. ഈ വിഭാഗത്തിൽപ്പെടുന്ന 'ചന്ദ്രോത്സവം' എന്ന കൃതി മുൻപൊരിക്കൽ ഇവിടെ വിശകലനം ചെയ്തിരുന്നു. കേന്ദ്രവിഷയത്തിൽ സമാനത പുലർത്തുന്ന ഒരു കൃതിയാണ് ഇതും. പതിമ്മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം ഗദ്യവും പദ്യവും ഇടചേർന്ന ചമ്പു എന്ന സാഹിതീഗണത്തിൽപ്പെടുന്നു. അച്ചീചരിതം എന്ന വിഭാഗത്തിലെ അറിയപ്പെടുന്ന മണിപ്രവാളകൃതികളുടെ സവിശേഷതകളെല്ലാം ഒത്തുചേരുന്ന ഒരു ചമ്പുവാണിത്. ദേവദാസികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതും സ്ത്രീവർണ്ണനാപ്രധാനവുമായ ഈ കൃതി അക്കാലത്തെ കേരളീയസമൂഹത്തിന്റെ ചരിത്രത്തിനും പഠനത്തിനും ആവശ്യമായ വിലപ്പെട്ട രേഖകൾ നൽകുന്നു. ശബ്ദമാധുരിമയും അർത്ഥചാരുതയും ഒന്നുചേരുന്ന പദ്യങ്ങൾ ഇതിൽ സുലഭമാണ്. മൂന്നു പദ്യവും മുപ്പതു ഗദ്യവും ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ ഗദ്യമെന്നുദ്ദേശിക്കുന്നത് ദ്രാവിഡവൃത്തത്തിൽ രചിക്കപ്പെട്ട മനോഹരമായ കവിതകൾ തന്നെയാണ്. ഭാഷാകാവ്യങ്ങളെ ഗദ്യം എന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. സംസ്കൃതത്തിലായാലേ പദ്യമാവുകയുള്ളൂ എന്ന സൂചനയും ഇതു നൽകുന്നു. രചയിതാവ് ആരെന്നറിയാത്ത ഈ കൃതിയുടെ പൂർണ്ണരൂപം കണ്ടെത്തിയിട്ടുമില്ല. താളിയോലയിൽ അക്ഷരങ്ങൾ പൊടിഞ്ഞുപോയതിനാൽ ചില ഭാഗങ്ങളിൽ അർത്ഥം ഊഹിച്ചെടുക്കുകയും വേണം. മൂന്നു പതിറ്റാണ്ടുകാലം വിവിധ സർക്കാർ കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വിരമിച്ച സുന്ദരം ധനുവച്ചപുരമാണ് ഇതിന്റെ വ്യാഖ്യാതാവ്. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം 2021-ൽ നിര്യാതനായി. അനേകം കാവ്യങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചോകിരം (ശുകപുരം) എന്ന ബ്രാഹ്മണഗ്രാമത്തിലെ പൊയിലം എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന തോട്ടുവായിപ്പള്ളി എന്ന ഗൃഹത്തിലെ ഉണ്ണിച്ചിരുതേവി എന്ന ദേവദാസിയുടെ മഹിമാവിശേഷങ്ങളാണ് ഇതിലെ പരാമർശവിഷയം. ദേവദാസികളെ ചുറ്റിപ്പറ്റി കവികളും കലാകാരന്മാരും നിലനിന്നിരുന്നു. അതിലൊരാൾ തന്റെ യജമാനത്തിയെ സ്തുതിച്ചുകൊണ്ടു പാടുന്ന കാവ്യം ദേവേന്ദ്രൻ കേൾക്കാൻ ഇടവരികയും ആ സൗന്ദര്യധാമത്തെ തനിക്കുകൂടി കാണണമെന്ന ആവശ്യപ്രകാരം കവി ദേവരാജാവിനെ നായികാഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ കഥാതന്തു. ഉണ്ണിച്ചിരുതേവിയുടെ ഭവനത്തിനുപുറത്ത് കാത്തുകെട്ടിക്കിടക്കുന്ന ആരാധകവൃന്ദത്തിൽ സമൂഹത്തിന്റെ ഏറ്റവും ഉന്നതതലങ്ങളിൽ വിഹരിക്കുന്നവരെ കാണാം. അവരെല്ലാം സർവ്വഗർവ്വും അടക്കി ഏതുവിധേനയും അകത്തുകടക്കാൻ പറ്റുമോ എന്നുമാത്രം നോക്കി ഗതികെട്ടുനിൽക്കുന്നതിന്റെ പരിഹാസദ്യോതകമായ ഒരു ചിത്രം ഇതിലുണ്ട്. നായികയെക്കൂടാതെ ആ നാടും, സമൂഹവും, പരിസരങ്ങളുമെല്ലാം വിവരിച്ചിരിക്കുന്നതിനാലാണ് ഈ രചന സാഹിത്യത്തിനുപരിയായ ഒരു സ്ഥാനം നേടുന്നത്. ഗ്രാമത്തിലെ അങ്ങാടിവർണ്ണനയിൽ അടിമപ്പെണ്ണുങ്ങളുടേയും ദാസിമാരുടേയും 'ചന്തവർത്തമാനങ്ങൾ' കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അടിസ്ഥാനവർഗ്ഗത്തെ ചെറുതായെങ്കിലും ചിത്രീകരിക്കുകകൂടി ചെയ്യുന്നു.

ഈ കൃതിയുടെ അവതാരിക അക്കാലത്തെ സമൂഹത്തിന്റേയും കാവ്യത്തിലെ ഭാഷയുടേയും പ്രധാന സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നു. തമിഴിൽനിന്ന് മലയാളം പൂർണ്ണമായും വേർപിരിഞ്ഞ് സ്വതന്ത്രമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതു രചിക്കപ്പെട്ടിരിക്കുന്നത്. ഈ വേർപിരിവിനെ സാക്ഷ്യപ്പെടുത്തുന്നത് വ്യാകരണപരമായ ആറ് സവിശേഷതകളാണ് - അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിവ. ഈ പ്രത്യേകതകൾ വന്നതും വരാത്തതുമായ പദങ്ങൾ ഈ കാവ്യത്തിലുണ്ട്. പിൽക്കാലത്ത് വ്യഭിചാരം മാത്രമായിപ്പോയ ദേവദാസീസമ്പ്രദായത്തിന് അക്കാലത്തുണ്ടായിരുന്ന സ്വാധീനം ഇതിൽ വ്യക്തമാണ്. അന്നും വ്യഭിചാരം അതിന്റെ കാതൽ തന്നെയായിരുന്നുവെങ്കിലും കലാ-സാഹിത്യ പ്രോത്സാഹനവും നാടിന്റെ സാമൂഹ്യജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനവുമെല്ലാം ദേവദാസികൾക്ക് ഉന്നതമായ സ്ഥാനം ഉറപ്പുനൽകിയിരുന്നു. ആധുനികസദാചാരത്തിന്റെ ദർപ്പണത്തിൽ അക്കാലത്തെ ജനതയെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നത് വിവരക്കേട് തന്നെയായിരിക്കും. വേണാട്ടുരാജാക്കന്മാർ എഴുന്നെള്ളുമ്പോൾ ക്ഷേത്രങ്ങൾ തോറുമുള്ള ദേവദാസികൾ എതിരേവന്ന് അവരെ സ്വീകരിക്കണമെന്ന പതിവ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലം വരെ നിലനിന്നിരുന്നു എന്നുകൂടി ഓർക്കുക.

ഈ കാവ്യരൂപത്തിന്റെ സവിശേഷതകളെല്ലാംതന്നെ വ്യാഖ്യാതാവ് വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാച്യാർത്ഥം മാത്രമല്ല, വൃത്തം, അലങ്കാരം, മറ്റു കൽപ്പനകൾ അങ്ങനെയെല്ലാ കാര്യങ്ങളും ഉയർന്ന ഭാഷാവിദ്യാർത്ഥികൾക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ആസ്വദിക്കാവുന്ന നിലയിലാക്കിയിട്ടുണ്ട്. ചോകിരം ഗ്രാമത്തിലെ സോമയാജികളായ ബ്രാഹ്മണരേയും വള്ളുവനാട്ടിലെ സാമന്തരാജാക്കന്മാരേയും സ്തുതിക്കുന്ന ഗദ്യം (സംഖ്യ 6) പ്രത്യേകതയുള്ളതാണ്. ഒരേവരികൾ തന്നെ രണ്ടുതരത്തിൽ അർത്ഥമെടുത്താൽ ഇരുവിഭാഗങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് സൃഷ്ടി. പദപ്രയോഗരീതിയിലും അർത്ഥവൈജാത്യസൃഷ്ടിയിലും കവി കാണിക്കുന്ന വിരുത് അത്ഭുതകരം തന്നെയാണ്. ഉണ്ണിച്ചിരുതേവിയുടെ അംഗപ്രത്യംഗവർണ്ണന നടത്തുന്ന ഗദ്യം 18 ആണ് മറ്റൊന്ന്. ഓരോ അവയവവും സദൃശമായ രണ്ട് ഉപമാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ അതിൽ ഒന്നിനെ സ്വീകരിച്ചാൽ മറ്റേത് പിണങ്ങുമോ എന്ന സംശയമാണ് അതിലെ മർമ്മം. 'കടഞ്ഞെടുത്ത ശംഖാണ് കഴുത്തെന്നു പറഞ്ഞാൽ സ്വർണനാഴി കയർക്കുമല്ലോ'; 'മൃദുവായ താമരപ്പൂവെന്നു പറഞ്ഞാൽ പൂർണചന്ദ്രന് എന്നോട് പകയുണ്ടാവുകയില്ലേ'; അവളുടെ പുഞ്ചിരിയുടെ കാന്തിയെ നിലാവെന്നുപറഞ്ഞാൽ മുല്ലപ്പൂവ് കരയുകതന്നെ ചെയ്യും എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. ബിംബങ്ങളെല്ലാം മറ്റു രചനകളുമായി സാമ്യം പുലർത്തുന്നുവെങ്കിലും ഇത്തരം ചില പൊടിക്കൈകൾ മടുപ്പ് ഉളവാകുന്നത് തടയും. ദേവദാസിയുടെ വീടിനുമുന്നിൽ പാടുകിടക്കുന്ന കാമുകപ്പരിഷകളുടെ ചേഷ്ടാവർണ്ണനയിൽ ആക്ഷേപഹാസ്യമാണ് മുന്തിനിൽക്കുന്നത്. സ്വന്തം സ്വത്തെല്ലാം ഭാണ്ഡമാക്കിക്കെട്ടി നായികാഗൃഹത്തിൽ എത്തിയവർ അവിടെയുള്ള നായയെപ്പോലും അധികാരി എന്നുകരുതി അതിനുമുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്നു. സൂത്രത്തിൽ അകത്തുകടക്കാൻ ശ്രമിച്ചവർ ദ്വാരപാലകരുടെ അടിയേറ്റ് നെറ്റിയിലൂടെ രക്തമൊഴുകുന്നത് ഉണ്ണിച്ചിരുതേവി കല്പിച്ചുതന്ന കുങ്കുമം കൊണ്ട് കുറിതൊട്ടതാണെന്നു മേനി നടിക്കുന്നു.

അക്കാലത്തെ ചില രാഷ്ട്രീയസവിശേഷതകളും പ്രാദേശികവൈരങ്ങളും ഈ കൃതിയിൽ തല നീട്ടുന്നു. അതിർത്തിയെച്ചൊല്ലി സാമൂതിരിയും വള്ളുവനാടുമായുള്ള തർക്കം പന്നിയൂർ, ചോകിരം ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയായി പരിണമിക്കുന്നു. ഈ വിദ്വേഷം ഒരു പടികൂടി ഉയർന്ന് എതിരാളികളായ പന്നിയൂർ ഗ്രാമക്കാരെ 'സൂകരം' (പന്നി) എന്ന മൃഗവുമായി താരതമ്യം ചെയ്യുന്നതിലെത്തിനിൽക്കുന്നു. 'വിഫലസൂകര മഹാമുരിഷ കൈത്തടികളും' (ഗദ്യം 5) എന്ന പ്രയോഗവും 'മുഷ്‌കര സൂകരരെപ്പൊരുതേറനേ' (ഗദ്യം 6 - മുഷ്കരൻമാരായ പന്നികളോട് ശാപം വർഷിച്ചും കുസൃതി കാട്ടിയും കോപോജ്വലരായി പെരുമാറുന്നവർ) എന്ന് വള്ളുവനാട്ടിലെ ഭരണാധികാരികളെ സ്തുതിക്കുന്ന ഭാഗവും ഇതിനുദാഹരണമാണ്. സാമൂതിരി വെള്ളാട്ടിരിയെ പരാജയപ്പെടുത്തി വള്ളുവനാട് പിടിച്ചെടുത്ത് ചോകിരം ഗ്രാമം നശിപ്പിക്കുന്നത് പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർത്ഥത്തിലാണ്. കാവ്യത്തിന്റെ കാലഗണന നിർണ്ണയിക്കുന്നതിൽ സുപ്രധാനസൂചന നൽകുന്ന ഒരു ഭാഗമാണിത്.

സുന്ദരം ധനുവച്ചപുരത്തിന്റേത് അനുവാചകരുടെ ഹൃദയം കവരുന്ന അതീവസുന്ദരമായ ഒരു രചനാശൈലിയാണെന്ന് പറയാതെ വയ്യ. തന്റെ മുന്നിലിരിക്കുന്നത് സാഹിത്യവിദ്യാർത്ഥികളാണെന്ന മട്ടിൽ വളരെ സൂക്ഷ്മമായിത്തന്നെ നിരുക്തിയും അർത്ഥവും ചമൽക്കാരവുമൊക്കെ ഇഴതിരിച്ച് കാണിച്ചുതരുന്നു. ഗുരുശ്രേഷ്ഠനിൽനിന്ന് നേരിട്ട് ജ്ഞാനസമ്പാദനം നടത്തുന്ന ഒരു പ്രതീതി ഇതിലൂടെ വായനക്കാർക്ക് ലഭിക്കുന്നു. പലഭാഗങ്ങളിലും ഉണ്ണിയച്ചീചരിതവും മറ്റു സമാനകൃതികളുമായി താരതമ്യപഠനം നടത്തിക്കൊണ്ട് കാലികസാഹിത്യത്തിന്റെ സവിശേഷതകളും സമാനതകളും പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കാവ്യത്തിന്റെ അവസാനഭാഗങ്ങളിൽ അർത്ഥവിപുലീകരണവും ആശയപ്രതിപാദനവും ഒരു ചടങ്ങുമാത്രമായി മാറിപ്പോകുന്നുണ്ടോ എന്നു സംശയിക്കണം. തന്നെയുമല്ല, 'കോവൈചെങ്കനി വാമലരെൻറാൽ / കോപിക്കും നനു കോലപ്പകഴം' എന്ന നായികയുടെ അവയവ വർണ്ണന നടത്തുന്ന ഭാഗം (ഗദ്യം 18, പേജ് 86) വ്യാഖ്യാനിച്ചിരിക്കുന്നത് 'ഗോവയിലെ മാമ്പഴമാണ് (മൽഗോവ) ചുണ്ടുകളെന്നു പറഞ്ഞാൽ മനോഹരമായ പവിഴം എന്റെ നേർക്കു കോപിക്കും' എന്നാണ്. ഇത് ചരിത്രപരമായി ശരിയാകുമോ എന്നൊരു സന്ദേഹമുയർത്തുന്നു. പോർച്ചുഗീസുകാരുടെ വരവിനും രണ്ടുനൂറ്റാണ്ടിനുമുമ്പ് ഗോവയുൾപ്പെടുന്ന പ്രദേശം ആ പേരിലറിയപ്പെട്ടിരുന്നില്ല. മൽഗോവ മാമ്പഴം ഗോവയുടെ ഉല്പന്നവുമല്ല. മറ്റേതോ പഴമാണ് കവി ഉദ്ദേശിച്ചിരിക്കാൻ സാദ്ധ്യത കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Unnichiruthevee Charitham'
Author: Sundaram Dhanuvachapuram
Publisher: Kerala Bhasha Institute, 2014 (First published: 2005)
ISBN: 9788176386142
Pages: 121

Friday, November 17, 2023

ഉപ്പുപ്പാന്റെ കുയ്യാനകൾ

വിശ്വവിഖ്യാതനായ മലയാളസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പതിനെട്ട് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഋജുത്വവും സാരള്യവും ഭാഷയുടെ സൗകുമാര്യവും മലയാളത്തിലും ആ കൃതികൾക്ക് ശക്തമായ ഒരു അടിത്തറയൊരുക്കുന്നു. ബാല്യകാലസഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്നിവ ഭാഷയിലെ ക്ലാസിക്കുകൾ തന്നെയായിത്തീർന്നിട്ടുണ്ട്. സജീവ സാഹിത്യപ്രവർത്തനത്തിൽനിന്ന് പിൻവലിഞ്ഞതിനുശേഷവും പതിറ്റാണ്ടുകളോളം ബേപ്പൂരിലെ വയലാലിൽ എന്ന തന്റെ ഭവനത്തിലിരുന്ന് ബഷീർ മലയാളസാഹിത്യത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുകയും തന്റെ മനോഗതങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നാം കാണുന്ന ഒരു പ്രത്യേകത ബഷീറിന് ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ സാഹിത്യസർവസ്വത്തെ വിമർശിക്കുന്ന അപൂർവം പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു സാഹിത്യകാരനും വിമർശനത്തിന് അതീതനല്ലാത്തതുകൊണ്ടുതന്നെ ആ കുറവ് നികത്തുകയാണ് ഈ ഗ്രന്ഥം. തന്റെ കടമ വളരെ ഭംഗിയായിത്തന്നെ അതു നിർവഹിക്കുന്നുണ്ടുതാനും. ബഷീർ കൃതികൾ നിരൂപകന്മാർ പേർത്തും പേർത്തും കൽപിക്കുംപോലെ മലയാളത്തിലെ കൊമ്പനാനകളൊന്നുമല്ല, മറിച്ച് ബഷീറിന്റെ ശൈലിയിൽ പറയുന്നതുപോലെ കുയ്യാനകൾ (കുഴിയാനകൾ) മാത്രമായിരുന്നു എന്ന് ഈ കൃതി സമർത്ഥിക്കുന്നു. 1990-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പാണ് 32 വർഷങ്ങൾക്കുശേഷം പുറത്തുവന്ന ഈ പുസ്തകം. ഒന്നാം പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയിട്ടും രണ്ടാം പതിപ്പിറക്കാൻ ഒരു പ്രസാധകനും തയ്യാറായില്ലത്രേ. ഏ. ബി. രഘുനാഥൻ നായർ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രമുഖനിരൂപകനും സാഹിത്യ വിജ്ഞാനകോശത്തിലെ നൂറ്റമ്പതോളം ലേഖനങ്ങളുടെ കർത്താവുമാണ്. നിർദ്ദാക്ഷിണ്യമായ വിമർശനമാണ് രഘുനാഥൻ നായരുടെ മുഖമുദ്ര.

സാഹിത്യത്തിൽ ബഷീറിന്റെ സ്ഥാനം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വളരെകാലത്തോളം വിമർശനങ്ങൾക്ക് ശരവ്യനാകാതിരുന്നതെന്നും അടയാളപ്പെടുത്തിക്കൊണ്ടാണ് നായർ തുടങ്ങുന്നത്. 1930-കളോടെ നോവൽ പ്രസ്ഥാനം മലയാളത്തിൽ ശക്തി പ്രാപിച്ചുതുടങ്ങി. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റെക്കാട്, കാരൂർ, ബഷീർ എന്നിവർ നൽകിയ നവചൈതന്യമാണ് ആ ശാഖയെ പക്വതയാർന്നതാക്കിയത്. ഈ മാർഗ്ഗദർശികളിൽ എല്ലാവരും തന്നെ നിശിതമായി വിമർശിക്കപ്പെട്ടിരുന്നെങ്കിലും ബഷീർ അതിന് അതീതനായി നിന്നു. ആധുനിക മലയാളസാഹിത്യത്തിൽ സ്ഥാനം നേടിയ ദേശീയവാദിയായ മുസ്ലിം എന്ന ലേബലിലാണ് ഇതു സാദ്ധ്യമായത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിം ലീഗിനേയും അതുന്നയിച്ച പാക്കിസ്ഥാൻ വാദത്തേയും പിന്തുണച്ചപ്പോൾ ബഷീർ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിൽക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ലാഭവിഹിതം (political dividend) അദ്ദേഹത്തെ സാഹിത്യത്തിലെ ഒരു പ്രതിഷ്ഠാബിംബമായി മാറ്റി. ആദ്യകാലകൃതികളിൽ സ്വാനുഭവങ്ങളുടെ തീവ്രതയും സ്വതസിദ്ധമായ നർമ്മബോധവും തെളിഞ്ഞുകാണാമായിരുന്നെങ്കിലും ഇവയുടെയെല്ലാം ആവർത്തനം പിന്നീടുള്ള കൃതികളെ വിരസമാക്കി. കൂടുതൽ അനുഭവങ്ങൾ ഉണ്ടാകാതിരുന്നതുകൊണ്ട് ബഷീർ അനുകരണത്തിലേക്കും ആവർത്തനത്തിലേക്കും തിരിഞ്ഞു. സാഹിത്യത്തിനുപകരം വ്യക്തിയും സുഹൃത്തുക്കളോടു പറയുന്ന സംഭാഷണശകലങ്ങളുമൊക്കെ ഉദാത്തസാഹിത്യമായി, ഉമ്മിണി വല്യ ഒന്നായി സ്തുതിപാഠകരായ നിരൂപകർ മാറ്റുകയാണ് ചെയ്തത്. എന്നാൽ ഭാവന ബഷീറിന്റെ ഒരു കൃതിയിലും വളർച്ച പ്രാപിക്കുന്നില്ല എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. 1944 മുതൽ 1977 വരെയുള്ള പതിനൊന്ന് നോവലുകളും തൊണ്ണൂറ് ചെറുകഥകളും ചേർന്നതാണ് ആ സാഹിത്യസഞ്ചയം. ഇതെല്ലം പരിശോധിച്ചശേഷം അതിൽ മൗലികത്വമുള്ളവ പതിനഞ്ചോളമേ വരൂ എന്നാണ് കണ്ടെത്തുന്നത്. ഒന്നിന്റെ തന്നെ പലതരത്തിലുള്ള ആവർത്തനങ്ങൾ വരുമ്പോൾ ആത്മകഥ, സ്വാനുകരണം എന്നീ രണ്ടു വിഭാഗങ്ങളിൽ അവ ഒതുങ്ങിപ്പോകുന്നു.

ബഷീർ കൃതികൾ കാലം പുരോഗമിക്കുംതോറും നിലവാരം താഴ്ന്നുപോകുന്നതായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വാതന്ത്ര്യസമരാനുഭവങ്ങളും കൂടെവന്ന ജയിൽവാസവും തിക്താനുഭവങ്ങളുടെ ഒരു ഖനി തന്നെ തുറന്നുവെച്ചിരുന്നു. ഇതിനിടയിലെപ്പോഴോ വന്നുകയറിയ മാനസികരോഗവും ആ പ്രതിഭയെ തേച്ചുമിനുക്കിയിരിക്കാം. എന്നാൽ സുസ്ഥിരമായ കുടുംബജീവിതം തുടങ്ങിയതോടെ ജീവിതാനുഭവങ്ങളുടെ വൈവിദ്ധ്യവും ഇല്ലാതായി. ഗൗരവമുള്ള പ്രശ്നങ്ങളിൽ തുടങ്ങി ഹാസ്യത്തിൽ കൊണ്ടുചെന്നവസാനിപ്പിക്കുന്നതായി പിൽക്കാലശൈലി. പിൽക്കാല രചനകൾ ഹാസ്യത്തെക്കാൾ ജൂഗുപ്‌സയാണ് ജനിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. വെടിപറഞ്ഞു രസിക്കുന്ന വിധത്തിൽ വിലകുറഞ്ഞ നേരമ്പോക്കുകൾ പടച്ചുവിടുന്നതിൽ ഒതുങ്ങി പിൽക്കാലഹാസ്യം. ബഷീറിന്റെ നർമ്മബോധത്തേയും കൃതികളിലെ ഹാസ്യത്തേയും അപഗ്രഥിച്ചുകൊണ്ട് 'ആകാശമിഠായികൾ' എന്നൊരദ്ധ്യായം തന്നെയുണ്ട്. അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ ബഷീർ കൃതികളുടെ പേരുകളോ, കഥാപാത്രങ്ങളോ, പരാമർശവിഷയങ്ങളോ ആണെന്നതാണ് മറ്റൊരു സവിശേഷത.

ബഷീറിന്റെ രചനകളിലെ ഭാവസൗകുമാര്യവും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേമസങ്കല്പം പക്ഷേ തീർത്തും മാംസനിബദ്ധമാണ്. 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതിയിലെ ഉദ്ധരിച്ചുചേർത്തിരിക്കുന്ന ചില ഭാഗങ്ങൾ 'വെള്ളം ചേർക്കാത്ത കാമവെറി'യുടെ ഉദാഹരണങ്ങളാണ്. സ്ത്രീശരീരത്തിന്റെ നേർപ്പിക്കാത്ത അവയവർണ്ണനയിൽ ബഷീർ അത്ഭുതകരമായ സാമ്യം പ്രകടിപ്പിക്കുന്നത് വെണ്മണിക്കവികളോടാണ്. 'വിശപ്പ്', 'വിഡ്ഢികളുടെ സ്വർഗ്ഗം' എന്നിവയിലെ ഭാഗങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഭ്രാന്തമായ കാമത്തിന്റെ അറപ്പു ജനിപ്പിക്കുന്ന വിവരണങ്ങളാണ് ബഷീറിന്റെ പ്രേമകഥകൾ. 'കഥാലോകത്തിലെ വെണ്മണി' എന്ന അദ്ധ്യായം ഇത്തരം നിരവധി ഉദ്ധരണികൾ ചേർന്നതാണ്. എന്നാൽ വെണ്മണി പരിഹാസദ്യോതകമായി അസഭ്യം പറഞ്ഞുവെങ്കിൽ ബഷീർ മറ്റു മാർഗ്ഗങ്ങളൊന്നും കയ്യിലില്ലാതെയാണ് അതിനു മുതിരുന്നതെന്നുമാത്രം. ജീവിതബന്ധങ്ങളുടെ സങ്കീർണതകളോ ജീവിതത്തിന്റെ ഗഹനതയിലേക്കിറങ്ങിച്ചെല്ലുന്ന വിചിന്തനങ്ങളോ ബഷീറിന്റെ കഥകളിലും നോവലുകളിലും ഇല്ല. അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, എന്നാൽ അവയെ കോർത്തിണക്കാൻ ഭാവന തരിമ്പും ഉണ്ടായിരുന്നുമില്ല. ഭാവനയിൽ സ്ഫുടം ചെയ്യാത്തതിനാൽ ആത്മകഥാപരമായ കഥകൾക്ക് കലാപരമായ മേന്മയോ ആഴമോ ഇല്ലാതെ പോകുന്നു. സർഗ്ഗശക്തി നിശ്ശേഷം നശിച്ച്, ശരീരവും മനസ്സും തളർന്ന, ഒരെഴുത്തുകാരന്റെ അലസമായ രചനകളാണ് ഒരു കാലഘട്ടത്തിനുശേഷമുള്ള ബഷീർ കൃതികൾ.

ഈ വിമർശനകൃതി വ്യക്തിപരമായി ബഷീറിനെ വളരെയധികം അലോസരപ്പെടുത്തി. ഇതിനെ തിരിച്ചുവിമർശിക്കാൻ അദ്ദേഹം നിരൂപകസുഹൃത്തുക്കളെ ഏർപ്പാടു ചെയ്തതായി രഘുനാഥൻ നായർ പ്രസ്താവിക്കുന്നു. വർഗ്ഗീയവിദ്വേഷമാണ് ഗ്രന്ഥകാരനെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത് എന്നുവരെ അവർ ആക്ഷേപമുന്നയിച്ചു. ഒരുപക്ഷേ ബഷീർ സാഹിത്യമോഷണവും നടത്തിയിരുന്നു എന്ന ആരോപണമാകാം അവസാനത്തെ വൈക്കോൽത്തുരുമ്പായത്. പല ബഷീർ കൃതികളും വിശ്വസാഹിത്യത്തിലെ അത്ര പ്രശസ്തരല്ലാത്ത സാഹിത്യകാരന്മാരുടെ അനുകരണമാണെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്. അതിനായി മൂലകൃതിയിൽനിന്നും അനുകരണമെന്ന് ആരോപിക്കുന്ന കൃതിയിൽനിന്നും വേണ്ടുവോളം ഉദ്ധരണികൾ നൽകിയിരിക്കുന്നത് ബഷീറിന്റെ പ്രതിസ്ഥാനം ഉറപ്പിക്കുന്നു. നോർവീജിയൻ നോവലിസ്റ്റായ നട്ട് ഹാംസന്റെ 'വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണത്രേ 'ബാല്യകാലസഖി'. സ്ഥൂലമായ കഥാസംഗ്രഹത്തിൽ മാത്രമല്ല, വിശദാംശങ്ങളിലുമുള്ള അതിശയകരമായ സാമ്യം ഇവിടെ വിശദീകരിക്കുന്നു. 'ശബ്ദങ്ങൾ' എന്ന നോവൽ ജർമൻ കഥാകാരനായ എറിക്ക് റെമാർക്കിന്റെ All Quiet on the Western Front എന്ന നോവലിന്റെ പകർപ്പാണ്. ആർതർ കെസ്സ്ലറുടെ Darkness at Noon-ൽ നിന്ന് അടർത്തിയെടുത്ത കല്ലുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് 'മതിലുകൾ'. അങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇത് ശരിയാണെങ്കിൽ അന്തർദേശീയ സാഹിത്യവുമായി ബഷീറിന് അഗാധമായ സമ്പർക്കം ഉണ്ടായിരുന്നതായി കരുതേണ്ടി വരും.

മുസ്ലിം സമുദായത്തിൽ പരിഷ്കരണപരമായ ചില പ്രയത്നങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒരു മൗലികവാദി ബഷീറിൽ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ കൃതി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളേയും പിന്തിരിപ്പൻ ചിന്താഗതികളേയും ആധുനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്നതിനുപകരം ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാനേ ബഷീർ തയ്യാറാകുന്നുള്ളൂ. അതായത് ഖുർ ആൻ കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് അനാചാരങ്ങൾ തുടരുന്നതെന്ന ലൈൻ! അതെല്ലാം ദൈവവചനങ്ങളാണെന്നും പ്രവാചകന്റെ ജീവിതമാണ് ജനങ്ങൾക്ക് മാതൃകയാകേണ്ടതെന്നുമാണ് ബഷീർ നിരവധി കൃതികളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾ നിരത്തുന്നത് ഒരു പരിഷ്കർത്താവിന്റേതിനേക്കാൾ മതപ്രബോധകന്റെ നിലപാടിൽ നിന്നുകൊണ്ടാണ്. പ്രവാചകന്റെ തിരുമൊഴികൾ തോരണം പോലെ തൂക്കിയിടാനുള്ള ഉപാധികളായി പല കഥകളും തരം താഴുന്നു (പേജ് 252).

എസ്. ഗുപ്തൻ നായരുടെ അവതാരികയാൽ ധന്യമാണ് ഈ കൃതി. ബഷീർ മലയാളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു പ്രതിഷ്ഠാബിംബമായി (cult figure) നിരന്തരം വാഴ്ത്തപ്പെടുന്നത് കണ്ടുകണ്ടുണ്ടായ ഈർഷ്യയുടെ ഫലമാണ് ഈ കൃതി എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പൂച്ചയ്ക്കു മണികെട്ടാൻ നിരൂപകസിംഹങ്ങൾ പോലും മടിച്ചുനിന്നപ്പോൾ താനാ കൃത്യം ഏറ്റെടുക്കുന്നു എന്ന മിതമായ അവകാശവാദമേ ഗ്രന്ഥകാരനുള്ളൂ. ഏതാണ്ട് അറുപതു പേജോളം വരുന്ന ആമുഖങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂലകൃതിയുടെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. മറ്റൊരു പതിപ്പിറക്കാൻ മൂന്നു പതിറ്റാണ്ടുകൾ എന്തുകൊണ്ട് വേണ്ടിവന്നു എന്നാണ് രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യപതിപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആമുഖം ഉപയോഗപ്പെടുത്തുന്നുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Uppuppante Kuyyanakal'
Author: A B Raghunathan Nair
Publisher: Pachamalayalam Books, 2022 (First published 1990)
ISBN: 9789394261020
Pages: 265

Friday, August 25, 2023

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കാവ്യസപര്യ മഹാകവി കുമാരനാശാന്റേതായിരിക്കാം. ഇന്നും ആ പ്രക്രിയ അനുസ്യൂതം തുടരുകയാണല്ലോ. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷം സംഘടിക്കപ്പെട്ട പല ചടങ്ങുകളിലും ആശാന്റെ പുതിയ വായനകൾ പ്രത്യക്ഷപ്പെട്ടു എന്ന വസ്തുത വിരൽ ചൂണ്ടുന്നതും അതിലേക്കാണ്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലെ ജാതിമേധാവിത്വത്തിനെതിരായ മുറവിളി അദ്ദേഹത്തെ നവോത്ഥാനകവികളുടെ നിരയിലേക്കുമുയർത്തി. എന്നാൽ ഇത്തരം ലളിതവൽക്കരണങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ആശാന്റെ ജീവിതവും മറ്റു കൃതികളും മറ്റു പലവിധ രചനകളും പരിശോധിച്ചാൽ ഏതൊരു മനുഷ്യനിലുമെന്നപോലെ പല വൈരുദ്ധ്യങ്ങളും കാണാൻ കഴിയും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടലാണ് സാഹിത്യപ്രവർത്തനത്തിന്റെ കേവല അടയാളം എന്ന ധാരണ നിലനിൽക്കുന്ന നാട്ടിൽ ഓട്ടുകമ്പനി നടത്തി വ്യവസായിയാകാൻ ശ്രമിച്ച ആശാനെ എങ്ങനെ വിപ്ലവകാരികളുടെ ഗണത്തിൽ പെടുത്തും? മാത്രവുമല്ല, കൃതികളിലെ വിമതശബ്ദം സമുദായ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൂടി ഓർക്കണം. രാജാധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി ആശാൻ അക്ഷീണം പ്രയത്നിച്ചു. കവിത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ രാജ്യം സന്ദർശിച്ച വെയിൽസ്‌ രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിച്ചതിനെ ബ്രിട്ടീഷുകാരുടെ പാദസേവയായി വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റ് വാഗ്മികളുടെ വിപ്ലവ അഹന്തയും നാം കണ്ടിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ആശാന്റെ സാമ്പ്രദായിക ചിത്രീകരണത്തിൽനിന്നു വിഭിന്നമായി അദ്ദേഹം ഹിന്ദുത്വം കേരളത്തിൽ ഉറപ്പിച്ചയാളാണ് എന്ന അവകാശവാദവുമായി ഈ കൃതി രംഗത്തെത്തുന്നതും ഈ ലഘുരചന വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഗ്രന്ഥകാരനായ ശ്രീ. രാമചന്ദ്രൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈന്ദവ മതകാര്യങ്ങളിലും തത്വചിന്തയിലും ആശാന്റെ അദ്വിതീയമായ പാടവം വിലയിരുത്തിക്കൊണ്ടാണ് ആദ്യഭാഗം കടന്നുപോകുന്നത്. ആദിശങ്കരനെക്കുറിച്ച് അളവറ്റ ബഹുമാനം പുലർത്തിയ മഹാകവി ലോകഗുരു എന്നാണ് ശങ്കരനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാൻ 1908-ൽ വേദാന്തമതം എന്ന ശീർഷകത്തിൽ ഒരു പ്രബന്ധം എഴുതിയിരുന്നു. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് അതിൽ സമർത്ഥിക്കുന്നു. ആശാൻ 1901-ൽ കവിതാരചനയിലേക്ക് ഗൗരവമായി പ്രവേശിക്കുന്നത് ശങ്കരന്റെ 'സൗന്ദര്യലഹരി' പരിഭാഷപ്പെടുത്തിക്കൊണ്ടാണ്. 1907-ൽ വീണപൂവ് എഴുതുന്നതുവരെ സ്തോത്രകൃതികളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത്. 'ഹാ, ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും' എന്ന് വീണപൂവിലും 'ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന തത്വങ്ങളെ തടവകന്നനുചിന്ത ചെയ്തു' എന്ന് ശിവജ്ഞാനപഞ്ചകത്തിലും ആശാൻ കുറിച്ചത് യാദൃശ്ചികമായല്ല എന്നു സാരം. നാരായണഗുരു രചിച്ച ആത്മോപദേശ ശതകത്തിന് ആശാൻ രചിച്ച മുഖവുരയിൽ ലളിതമായി അദ്വൈതതത്വങ്ങൾ വിശദീകരിക്കുന്നത് വേദാന്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ജ്ഞാനത്തിന് തെളിവാണ്. എന്നാൽ സ്തോത്രകൃതികളിൽ നിന്ന് ഭക്തിവിചാരം മാത്രം ഏറിനിൽക്കുന്ന ഒട്ടനവധി ഉദ്ധരണികൾ ഇതിൽ എടുത്തുചേർത്തിരിക്കുന്നത് കല്ലുകടിയായും തോന്നി.

ആദിശങ്കരനോട് ആശാനുണ്ടായിരുന്നത്രയുമോ ഒരുപക്ഷേ അതില്കൂടുതലോ ആദരവ് അദ്ദേഹത്തിന് ശ്രീബുദ്ധനോടുണ്ടായിരുന്നതായി നമുക്കു കാണാൻ കഴിയും. എഡ്വിൻ ആർനോൾഡിന്റെ 'The Light of Asia' എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ പദ്യരൂപത്തിൽ തർജ്ജമ ചെയ്യാൻ ആശാൻ തന്റെ കഴിവും സമയവും വളരെയധികം ഉപയോഗിച്ചിരുന്നതാണ്.

'അനുപമകൃപാനിധി,
യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി
ചൊരിയും നാളിൽ' എന്നു കരുണയിലും

'എങ്ങുമൊരു ശാന്തി വീശി - ലോകം
മുങ്ങി നിർവാണത്തിൽ താനേ
എത്തി നിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി' എന്നു ചണ്ഡാലഭിക്ഷുകിയിലും രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധദർശനങ്ങൾ പ്രാചീനഭാരതത്തിൽ നടപ്പിൽ വരുത്തിയ ഒരു സുവർണകാലത്തിന്റെ സ്‌മരണയായിട്ടുതന്നെയാണ്. എന്നാൽ ആ പേരുപറഞ്ഞ് ഇരുപതാം നൂറ്റാണ്ടിൽ ജാതിവിവേചനത്തെ ചെറുക്കാൻ ഈഴവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന വിതണ്ഡവാദത്തെ ആശാൻ ശക്തിയായി എതിർത്തു. എതിരാളികളുടെ വാദങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന 'മതപരിവർത്തനരസവാദം' എന്ന പേരിൽ ഒരു ലേഖനം പോലും രചിക്കുകയും ചെയ്തു. അതിലദ്ദേഹം ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, തന്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ചു താൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും വായനക്കാർ ഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു. തന്നെയുമല്ല, ധനവും വിദ്യയും കൊണ്ട് സമുദായശക്തി കൂട്ടിയാൽ അവകൊണ്ടുനേടുന്ന സ്വാതന്ത്ര്യം നിലനിൽക്കുമെന്നും അതിനുവേണ്ടി വേറൊരു മതത്തെ കടം വാങ്ങേണ്ടതില്ലെന്നും ഖണ്ഡിതമായി അഭിപ്രായപ്പെട്ടത് മിതവാദി. സി. കൃഷ്ണനെപ്പോലുള്ള ബുദ്ധമതവാദികളെ തളർത്തി. മതപരിവർത്തന സംവാദങ്ങൾക്കിടയിൽ ബുദ്ധമതത്തിന്റെ നല്ല വശങ്ങൾ മാത്രവും ഹിന്ദുമതത്തിലെ ദോഷവശങ്ങൾ മാത്രവും ചർച്ചയാക്കുന്നത് ആശാൻ പ്രത്യക്ഷത്തിൽത്തന്നെ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും ചെയ്തു.

ഭാരതത്തിലെത്തന്നെ ഏറ്റവും ഭീകരമായ ഏകപക്ഷീയ വർഗ്ഗീയകലാപങ്ങളിലൊന്നാണ് ഹിന്ദു വംശഹത്യയോളം എത്തിയ 1921-ലെ മാപ്പിള ലഹള. അവിടെ നടമാടിയ കൊടിയ അക്രമത്തെക്കുറിച്ച് നേരിട്ടറിഞ്ഞ സവർണ്ണകവികൾ പോലും ഒരക്ഷരം ഉരിയാടാൻ ധൈര്യപ്പെടാതെ മൗനമവലംബിച്ചപ്പോൾ 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ ലഹളയിലെ പൈശാചികത ആശാൻ വെളിപ്പെടുത്തി. 1921-ൽ ടി. കെ. നാരായണൻ എന്ന സുഹൃത്തിനോടൊപ്പം മലബാർ സന്ദർശിച്ച് ലഹളയുടെ കെടുതികൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷമാണ് ആശാൻ ദുരവസ്ഥക്കുവേണ്ടി തൂലിക കയ്യിലെടുത്തത്. മുസ്ലീങ്ങൾ വ്യാപകമായി കാവ്യത്തിനെതിരെ രംഗത്തുവന്നു. ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം കൃതിക്കെതിരെ പ്രമേയം പാസ്സാക്കി. തൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെക്കുറിച്ചാണെന്നും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ ക്രൂരപ്രവൃത്തികൾ തൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മഹാകവി ധീരമായി മറുപടി നൽകി. അതിനുശേഷം മുസ്‌ലിം ബുദ്ധിജീവികൾ തിരുവനന്തപുരത്തു യോഗം ചേർന്ന് കവിത പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. മതേതര നേതാക്കളെന്ന് പിൽക്കാലത്ത് അറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയും കെ. എം. സീതിസാഹിബ്ബും ആ സംഘത്തിലുണ്ടായിരുന്നുവെന്നതാണ് വിരോധാഭാസം! എന്നാൽ ആശാൻ ആ ആവശ്യവും നിരാകരിച്ചു. നിർബന്ധമായി മതം മാറ്റപ്പെട്ട 2600 പേരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്യസമാജവുമായും ആശാൻ അടുത്ത ബന്ധം പുലർത്തി. പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജനേതാവ് 1924-ൽ ആലുവയിൽ കൂടിയ സർവ്വമതസമ്മേളനത്തിൽ സമാജത്തെ പ്രതിനിധീകരിച്ചു. ഈ സത്യത്തെ മുഴുവൻ മറികടന്ന് ദുരവസ്ഥയിലെ ജാതിവ്യവസ്ഥക്കെതിരായ അമർഷവും മിശ്രവിവാഹത്തോടുള്ള പ്രോത്സാഹനവും ദ്യോതിപ്പിക്കുന്ന വരികൾ അടർത്തിയെടുത്ത് ആ കൃതി പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണെന്നുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ ലേഖകൻ നിശിതമായി എതിർക്കുന്നു. നമ്പൂതിരിയായ സാവിത്രി പുലയനായ ചാത്തനെ വിവാഹം ചെയ്ത് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക് എന്നു പരിഹസിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ മതപരിവർത്തനത്തിനും ഇസ്ലാമികഭീകരവാദത്തിനുമെതിരായ ആദ്യ മലയാളിഗർജ്ജനമാണ് ദുരവസ്ഥയെന്ന് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

വെറും 91 പേജുകൾ മാത്രമുള്ള ഈ ഹൃസ്വകൃതി എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നതാണ്. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ പുരോഗമന-നവോത്ഥാന ജാഡയുടെ പുറംതോടു പൊളിച്ച് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് വായനക്കാർക്ക് തോന്നാവുന്ന നിർമമത അതു വായിച്ചുകഴിഞ്ഞതിനുശേഷവും മാറ്റിക്കളയാൻ ഗ്രന്ഥകാരനായിട്ടില്ല. 'ഹിന്ദുത്വം' എന്ന പദത്തിന് അദ്ദേഹം എന്തെല്ലാം വാച്യാർത്ഥങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്ത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നിട്ടുള്ള ഹൈന്ദവദേശീയതയെയാണ് നാം ഇന്ന് ഹിന്ദുത്വം എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഹിന്ദുദേശീയത എന്ന ആശയം ആശാനെ സ്വാധീനിച്ചതായി തെളിയിക്കാൻ ഈ ഗ്രന്ഥത്തിനായിട്ടില്ല. ഹിന്ദുമതത്തിന്റെ ധാർമിക-ആദ്ധ്യാത്മിക തലങ്ങളിലാണ് മഹാകവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ അർത്ഥത്തിൽ 'ഹൈന്ദവത ഉറപ്പിച്ച കുമാരനാശാൻ' എന്ന തലക്കെട്ടായിരുന്നു കൂടുതൽ ഉചിതം എന്നു പറയേണ്ടിവരും. കൃത്യമായ ഒരു കുറിപ്പ് ഇതിനെക്കുറിച്ച് രാമചന്ദ്രൻ നൽകേണ്ടതായിരുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Hindutvam Urappicha Kumaranasan'
Author: Ramachandran
Publisher: Indus Scrolls Bhasha, 2023 (First)
ISBN: 9789390981847
Pages: 91

Tuesday, July 18, 2023

പ്രരോദനം - വിവിധഭാവങ്ങളുടെ സംവാദവേദി

ഗഹനമായ സാഹിത്യകൃതികളിലേക്കും അന്താരാഷ്ട്ര സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങളാണ് സാനുമാഷിന്റെ കൃതികൾ. എത്ര കടുപ്പത്തിലുള്ള രചനയേയും ഏതുതരം വായനക്കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് സവിശേഷമായിത്തന്നെ അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല, ഒരു സാഹിത്യകാരന്റെ സംഭാവന അതിന്റെ സമഗ്രതയിൽ വരച്ചുകാട്ടുന്ന അനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. എം. കെ. സാനുവിന്റെ ഏറ്റവും നൂതന രചനകളിലൊന്നാണ് ഈ പുസ്തകം. മഹാകവി കുമാരനാശാന്റെ 'പ്രരോദനം' എന്ന ഖണ്ഡകാവ്യമാണ് ഇതിലെ ഇതിവൃത്തം. ആശാന്റെ കൃതികളിൽ പ്രരോദനം വേറിട്ടുനിൽക്കുന്നു. ഈ കാവ്യത്തിൽ കഥാഖ്യാനമില്ല. ഏ. ആർ. രാജരാജവർമ്മയുടെ അകാലനിര്യാണത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വിലാപകാവ്യം എന്ന നിലയിൽ കാവ്യത്തിന്റെ സമഗ്രതയിൽ ദുഃഖത്തിന്റേതായ കേന്ദ്രഭാവം കടലിൽ തിരകൾപോലെ വ്യാപിച്ചിരിക്കുന്നു. കാവ്യം പരിചയപ്പെടുത്തുന്നതോടൊപ്പം വിമർശനവും കലർത്തുക എന്ന ഇതിലെ ശൈലി ഏ. ആറിൽനിന്ന് പഠിച്ചെടുത്തതാണെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു.

മലയാളഭാഷയേയും സാഹിത്യത്തേയും നവീകരിക്കുക എന്ന പ്രക്രിയയിൽ ഏർപ്പെട്ടയാളാണ് കവിയും വിമർശകനുമായ ഏ. ആർ. രാജരാജവർമ്മ. സംസ്കൃതത്തിലെ വ്യാകരണകാരനായ പാണിനിയെ അനുസ്മരിച്ചുകൊണ്ട് മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയം രചിച്ച ഏ. ആറിനെ കേരളപാണിനി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുകുലരീതി അവസാനിപ്പിച്ച് സംസ്കൃതഭാഷ കലാലയങ്ങളിലൂടെ പഠിപ്പിക്കുവാൻ കോളേജ് പ്രൊഫസർ കൂടിയായ രാജരാജവർമ്മയുടെ ശ്രമങ്ങൾ വിജയം കണ്ടു. ഗുരുകുലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളെ നിലവാരമില്ലാത്തവർ എന്നൊക്കെ ആക്ഷേപിച്ചുവെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിനു പുറംതിരിഞ്ഞുനിന്ന എല്ലാ ഏച്ചുകെട്ടുകളും വൈകാതെ അപ്രത്യക്ഷമായി. ഏ. ആറിനോട് ആരംഭത്തിൽ ആശാന് വിപ്രതിപത്തിയാണ് തോന്നിയിരുന്നതെങ്കിലും പിന്നീടത് പരസ്പരബഹുമാനത്തിലും ഗാഢമായ സൗഹൃദത്തിലും ചെന്നെത്തി. കുലീനതയുടെ മടിത്തട്ടിൽ വളർന്നയാളാണെങ്കിലും രാജരാജവർമ്മ വ്യക്തിഗത മികവിനെ തിരിച്ചറിയുന്നതിലും ആദരിക്കുന്നതിലും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ 'ആംഗലസാമ്രാജ്യം' എന്ന സംസ്കൃതമഹാകാവ്യം വായിച്ചതോടെ ആശാനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നിശ്ശേഷം മാറിപ്പോയി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാളിദാസനുശേഷം ആദ്യമായാണ് ഒരു മഹാകാവ്യം വായിച്ചതെന്നുപോലും ആശാൻ പ്രസ്താവിക്കുന്നു. തുടർന്നാണ് രണ്ടു സാഹിത്യകാരന്മാരും നേരിട്ടിടപഴകുന്നത്. ദ്വിതീയാക്ഷരപ്രാസവിവാദം തലപൊക്കുന്നകാലത്ത് കേരളവർമ്മ വലിയകോയിത്തമ്പുരാനും അനുയായികളും പ്രാസത്തിനുവേണ്ടി നിലകൊണ്ടപ്പോൾ അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയായ ഏ. ആറും സുഹൃത്തുക്കളും അർത്ഥത്തെ വഴിയിൽ കളഞ്ഞുകൊണ്ട് പ്രാസം നിലനിർത്തുന്നത് തെറ്റാണെന്ന നിലപാടെടുത്തു. കൗതുകകരമെന്നുതന്നെ പറയട്ടെ, ഇവർ രണ്ടുപേരും സ്വന്തം കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസം ധാരാളമായി ഉപയോഗിച്ചിരുന്നവരാണ്. പ്രാസത്തിനല്ല, അർത്ഥത്തിനാണ് പ്രമുഖസ്ഥാനം എന്നു വ്യഞ്ജിപ്പിക്കുന്ന ആശാന്റെ
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ
"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണ ജലദോഷപ്പനിയായി തുടങ്ങി ക്രമേണ ടൈഫോയ്ഡ് ആയി പരിണമിച്ച ജ്വരമായിരുന്നു ഏ. ആറിന്റെ മരണഹേതു. 1918-ലെ കാലവർഷത്തിന്റെ  തുടക്കത്തിൽ സംഭവിച്ച ആ നിര്യാണത്തിൽ ദുഃഖിതനായ ആശാൻ പ്രിയപുത്രന്റെ നിര്യാണത്തിൽ കേരളഭൂമി വിലപിക്കുകയാണെന്ന ഉൽപ്രേക്ഷ ഉപയോഗിച്ചുകൊണ്ടാണ് തന്റെ കാവ്യം സമാരംഭിക്കുന്നത്. നാലുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട മാതുലൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചിതാഭസ്മധൂളികൾ ശ്‌മശാനത്തിൽ അദ്ദേഹത്തിന്റെ നിശ്ചലശരീരത്തെ സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു. ദേവതകളും സംസ്കൃതസാഹിത്യത്തിലെ കാളിദാസപ്രഭൃതികളടങ്ങുന്ന സാർവഭൗമൻമാരും ആകാശത്തിൽ അണിനിരക്കുന്നു. ചുടലക്കാട് അദ്ധ്യാത്മവിദ്യാലയമാണെന്ന സങ്കൽപ്പവും ഈ കാവ്യത്തിലേതാണ്. സംസ്കൃതഭാഷാപ്രയോഗങ്ങളും കാവ്യകലയിലെ കരവിരുതുകളും ആശാന്റെ ഇതരകാവ്യങ്ങളെ അപേക്ഷിച്ച് ഇതിൽ ഏറിനിൽക്കുന്നു. അതിനാൽ ആഴമേറിയ വായനയിലൂടെയല്ലാതെ ഇതിലെ പലഭാഗങ്ങളും ആസ്വദിക്കാനാവില്ല. 'നീരാളും ഘനവേണി' എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം. ഇതിന്റെ അർത്ഥം സാനുമാഷ് വിശദീകരിച്ചതിനുശേഷവും ഒരുവിധപ്പെട്ടവനൊക്കെ ജീവനുംകൊണ്ടോടും. മരണവാർത്ത അറിഞ്ഞ കർക്കിടകമാസത്തിലെ കനത്ത മഴയെ കേരളഭൂമിയുടെ കരച്ചിലായി രൂപകങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ് ശ്ലോകാർത്ഥം. കാവ്യത്തിന് ആശാൻ സമർപ്പണം രചിച്ചിരിക്കുന്നത് സംസ്കൃതശ്ലോകങ്ങളിലാണ്. വിദ്യാർഥിയായിരിക്കേ ചില സ്നേഹിതർക്കുള്ള കത്തുകൾ സംസ്കൃതപദ്യത്തിലായിരുന്നവല്ലോ ആശാൻ എഴുതിയിരുന്നത്. അവർ അതെന്തുചെയ്തിരുന്നോ എന്തോ! ചരിത്രത്തിൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മകൾ വായിച്ചിരുന്നിരിക്കാൻ സാദ്ധ്യതയില്ലാത്തതുപോലെ ഇതും.
 
നിരവധി ഭാവങ്ങളും വികാരങ്ങളും വരിവരിയായി അരങ്ങിലെത്തി ആദരാഞ്ജലികളർപ്പിച്ച് മടങ്ങിപ്പോകുന്ന ചേതോഹരമായ രംഗം നമുക്കിതിൽ കാണാം. അതിന്റെ തിരശീല ഗ്രന്ഥകാരൻ നമുക്കായി മാറ്റിത്തരുകയാണ്. ശോകത്തിന്റെ, അനുശോചനത്തിന്റെ, ഭയത്തിന്റെ, അമർഷത്തിന്റെ വിസ്മയത്തിന്റെ, ചിന്തയുടെയെല്ലാം ഭാവങ്ങൾ അവിടെ തിരക്കുകൂട്ടുന്നു. തോമസ് മാത്യുവിന്റെ അവതാരിക പുസ്തകത്തിനൊരലങ്കാരം തന്നെയാണ്. കൃതിയുടെ അവസാനം 'ഈ വഴി ഇവിടെ അവസാനിക്കുന്നു എന്നല്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ തീർന്നു, നിങ്ങൾക്ക് മുന്നോട്ടുപോകാം' എന്നാണ് സാനുമാഷിന്റെ ഓരോ പുസ്തകവും പറയാതെ പറയുന്നത് എന്ന ഭാവന ഹൃദ്യമായിരുന്നു. കാവ്യത്തിൽനിന്ന് ഒട്ടേറെ ഉദ്ധരണികൾ അനിവാര്യമായും ചേർത്തിട്ടുണ്ട്. അതിലൊരെണ്ണം എടുത്തെഴുതി ഈ ലേഖനം അവസാനിപ്പിക്കാം. സ്നേഹഗായകൻ എന്ന വിശേഷണം ആശാന് ചാർത്തിക്കിട്ടിയതിന്റെ കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ല.

ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
   കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
   റാവൃത്തി ചത്തീടുവിൻ
(ശ്ലോകം 49)

(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prarodanam - Vividha Bhavangalude Samvadavedi' 
Author: M K Sanu
Publisher: Mathrubhumi Books, 2022
ISBN: 9789355495983
Pages: 102
 

Monday, January 30, 2023

മഹാകവി കുമാരനാശാൻ

ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.

ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
 
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
 
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
 
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,

എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?

മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521
 
 

Thursday, December 22, 2022

ചന്ദ്രോത്സവം

കേരളത്തിൽ പോർച്ചുഗീസുകാർ വന്നെത്തിയ 15, 16 ശതകങ്ങൾ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക-സാഹിത്യപരമായും വളരെ പ്രധാനപ്പെട്ടതാണ്. കേരളീയസമൂഹം സാന്മാർഗ്ഗികമായി അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയത് ഈ ഘട്ടത്തിലാണ്. രേഖപ്പെട്ട ചരിത്രം നമ്പൂതിരി സമുദായത്തിനുമാത്രമേ ഉള്ളൂവെന്നതിനാൽ ഈ പരാമർശം കൃത്യമായി പറഞ്ഞാൽ അവരെ മാത്രമേ ബാധിക്കുന്നുള്ളൂ. അവർക്കു വഴങ്ങിനിന്നിരുന്ന സമുദായങ്ങളിലെ സ്ത്രീകളെയാണ് ഇതിനുപയോഗിച്ചിരുന്നത് എന്നതിനാൽ ആ സമുദായങ്ങളും ചിത്രത്തിൽ വരുന്നു. അതിലും താഴ്ന്ന ജാതിക്കാർ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നുപോലും നമുക്കറിയില്ല. ലഭ്യമായ സാഹിത്യരേഖകൾ നോക്കിയാൽ നമ്പൂതിരി ജന്മിമാരുടെ പുളപ്പിന്റെ കാലമായിരുന്നു അത് എന്നത് നിസ്സംശയമാണ്. വേശ്യാവൃത്തി കുലീനവും നമ്പൂതിരിമാരല്ലാത്ത സ്ത്രീകൾ കൈക്കൊള്ളേണ്ടതുമായ ഒരു തൊഴിലാണെന്നുമാണ് ഈ കൃതികൾ നല്കാൻ ശ്രമിച്ച ഗുണപാഠം. നാടുവാഴികളും ആ സ്ത്രീകളുടെ ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പണ്ഡിതരായ ബ്രാഹ്മണരും കവിശ്രേഷ്ഠരും വേശ്യാപ്രശംസകൾ നടത്തി കാലം കഴിച്ചിരുന്നു. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനം നേടുകയും പരിപൂർണ്ണസ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു. അത്തരമൊരു കൃതിയാണ് ചന്ദ്രോത്സവം. സംസ്കൃതവും മലയാളവും ഇടകലർന്ന മണിപ്രവാളത്തിലാണ് പതിനാറാം നൂറ്റാണ്ടിൽ ഇതിന്റെ രചന. സംസ്കൃതത്തിന്റെ വിലങ്ങുകൾ പൊട്ടിച്ച് പുറത്തുചാടാൻ വെമ്പുന്ന മലയാളഭാഷയുടെ അന്തശ്ചേതന ഇതിൽ കാണാം. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഭാഷയുടെ ജാതകം കണ്ടെത്തിയ ആധുനികപണ്ഡിതൻ. ആ പരിശ്രമം അദ്ദേഹത്തെ ഒരു ചരിത്രകാരൻ കൂടിയാക്കിത്തീർത്തു. നൂറ്റാണ്ടുയുദ്ധം പോലുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ തെറ്റാണെന്ന് ഇന്ന് ചരിത്രകാരന്മാർ കരുതുന്നുവെങ്കിലും പ്രാചീന മലയാളകൃതികളെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതിൽ കുഞ്ഞൻ പിള്ളയുടെ സംഭാവന നിസ്തുലമാണ്.

ദേവദാസിമാരിൽ പ്രമുഖയായ മേദിനീവെണ്ണിലാവ് ആ വർഗ്ഗത്തിന്റെ കുലദേവതയായ ചന്ദ്രദേവന്റെ പ്രീതിക്കായി നടത്തുന്ന ചന്ദ്രോത്സവം എന്ന ചടങ്ങിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വിവരണമാണ് ഈ കൃതി. മേദിനീവെണ്ണിലാവ് (moonlight on earth) ആ സ്ത്രീയുടെ യഥാർത്ഥ നാമമാകാൻ സാദ്ധ്യതയില്ല. മാരചേമന്തിക (cupid's flower), മാനവീമേനക (nymph among women)എന്നിങ്ങനെ മറ്റു ദേവദാസിമാരെ വിശേഷിപ്പിക്കുന്നതുകൊണ്ട് അത് ആരാധകവൃന്ദം അവർക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന ഓമനപ്പേരാകാനാണ് വഴി. ചന്ദ്രദേവന്റെ തോഴിയായ ചന്ദ്രിക ശാപം മൂലം ഭൂമിയിൽ ജന്മമെടുത്തതാണ് മേദിനീവെണ്ണിലാവ്. നിലാവിന്റെ കണികകളെ ഗർഭത്തിൽ വഹിച്ചതുപോലെ ജനിച്ച പെൺകുട്ടിയെ ഭൂമിയിലെ വെണ്ണിലാവെന്നല്ലാതെ എന്തു വിളിക്കും? പ്രായമെത്തിയതോടെ കുലത്തൊഴിലിലേക്കുതിരിഞ്ഞ അവൾ കേരളത്തിലെ പ്രമുഖദേവദാസികളേയും ബ്രാഹ്മണ-നാടുവാഴികളേയും ക്ഷണിച്ചുനടത്തുന്ന ചന്ദ്രോത്സവവും അതിൽ പങ്കെടുക്കുന്ന സൗന്ദര്യധാമങ്ങളുടെ അംഗപ്രത്യംഗവർണ്ണനയും നാട്ടുപ്രമുഖരുടെ ലീലാവിലാസങ്ങളുമാണ് ഇതിലുള്ളത്. അക്കാലത്തെ ഒരു rave party എന്നതിൽക്കവിഞ്ഞ സാമൂഹ്യ-മതപരമായ പ്രാധാന്യമൊന്നും ഈ ചടങ്ങിനില്ല. സമൂഹത്തിൽ ദേവദാസിമാരുടെ ഉന്നതസ്ഥാനത്തിന് ഒരു അടിക്കുറിപ്പെന്ന മട്ടിൽ തൃശൂരിനടുത്തുള്ള ചിറ്റിലപ്പള്ളിയിൽ ബ്രാഹ്മണശ്രേഷ്ഠനായ വരകപ്പള്ളി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെ സമ്പന്നസവർണ്ണ സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം 'മാന്യത' എന്നു നമ്മളെണ്ണുന്ന പെരുമാറ്റം പോലും കാലാനുസൃതം മാറുന്ന ഒന്നാണെന്നും ഈ കൃതി കാട്ടിത്തരുന്നു. സാന്മാർഗിക അധഃപതനത്തിന്റെ നെല്ലിപ്പലകയെന്ന് ഇളംകുളം ചൂണ്ടിക്കാട്ടുന്ന ലൈംഗിക അരാജകത്വം ഇപ്പോഴത്തെ വോക്ക് (woke) ആക്ടിവിസ്റ്റുകളുടെ നിരന്തരപ്രവർത്തനം നിമിത്തം ഭാവിയിൽ ഇതുപോലെയോ കൂടുതൽ തീവ്രമായോ തിരികെയെത്താനുള്ള സാദ്ധ്യതയും വിദൂരമല്ല. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് പാതിരാത്രിയിലും ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യം വേണമെന്ന നിലവിളികൾ ഈ തന്ത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായി നോക്കിയാൽ സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും അതിന്റെ സമ്പൂർണ്ണതയിലെത്തിയത് ദേവദാസികളിലാണെന്നു കാണാം. മലയാളഭാഷയുടെ വികാസവും ഈ കൃതിയിൽ ദർശിക്കാം. നവീനഭാഷാകൃതി എന്നാണ് കവി 'ചന്ദ്രോത്സവ'ത്തെ വിശേഷിപ്പിക്കുന്നത് - ലോകത്തിൽ അതുല്യമെന്നും! പേരറിയാത്ത അയാൾ ആത്മവിശ്വാസത്തിലും സമ്പൂർണത നേടിയിരുന്നിരിക്കാം. ഇന്നും നിലവിലുള്ള പെരുവനം, ചോകിരം (ചൊവ്വര) ഗ്രാമക്കാരും വേദപണ്ഡിതരുമായ നമ്പൂതിരിമാർ ചന്ദ്രോത്സവത്തിൽ ആദ്യന്തം പങ്കെടുക്കുന്നതായി കാണുന്നു. വേദങ്ങൾ മുഴുവൻ കുടിച്ചുവറ്റിച്ചവരാണെങ്കിലും വേശ്യാഗൃഹങ്ങളിലാണ് താമസമെന്ന് ഇളംകുളം രോഷത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചരിച്ചിരുന്ന 'അഷ്‌റഫി' എന്ന പേർഷ്യൻ സ്വർണ്ണനാണയത്തെ 'അശറവി' എന്ന പേരിൽ പരാമർശിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.

നാമിന്നു ശിരസ്സിലേറ്റുന്ന സദാചാരനീതികളെ ചന്ദ്രോത്സവകാരൻ തരിമ്പും വിലമതിക്കുന്നില്ല. 'നീർക്കുമിള പോലെ വളരിന്റ ദേഹം / പൊയ്‌പോകിലാകാ പഴുതേ വധൂനാം' (III - 72) എന്ന ശ്ലോകം സ്ത്രീകളെ ഉപദേശിക്കുന്നത് 'നീർക്കുമിള പോലെ വളർന്ന് അല്പകാലം മാത്രം ശേഷിക്കുന്ന ദേഹം പാഴാക്കിക്കളയാൻ പാടില്ല' എന്നാണ്. മാത്രവുമല്ല,

വേശാംഗനാവൃത്തിരിയം വിശുദ്ധാ
വിരാജതേ സംപ്രതി കേരളേഷു
വായ്‌ക്കിന്റ സൽക്കർമ്മ സഹസ്രസിക്തം
ഭാഗ്യം തസ്യോഃ പരമാർത്ഥസാരം (III - 76)

'വേശ്യാത്തൊഴിൽ ഇപ്പോൾ കേരളത്തിൽ തഴച്ചുവളരുന്നു. പലപ്രകാരത്തിലുള്ള പുണ്യകർമ്മങ്ങൾ കൊണ്ടു സിദ്ധിക്കാവുന്ന മഹാഭാഗ്യമാണ് അത്' എന്നാണ് മറ്റൊരുപദേശം. ദേവദാസികൾ മനുഷ്യവിഭവവികസനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. പെൺകുട്ടികൾ ജനിക്കുന്നത് മഹാഭാഗ്യമായി അവർ എണ്ണി. കഴിയുന്നതും നേരത്തേ അവരെ തൊഴിലിൽ പ്രവേശിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. 'ധാത്രീകരാംബുജധൃതാ കമനീയലീലാ..' എന്നു തുടങ്ങുന്ന ശ്ലോകം (II - 34) ഒരു ശിശുവിനെയാണോ വർണ്ണിക്കുന്നതെന്ന് നാം സംശയിച്ചുപോകും. 'ഭാവിയിൽ കാമലീലയിൽ പാടവം സമ്പാദിക്കുന്നതിനുവേണ്ടി തേടുന്ന ഒരു ചെറിയ പരിശീലനമെന്നപോലെ കമനീയലീലയായ മേദിനീവെണ്ണിലാവ് ആയയുടെ കയ്യിലിരുന്ന് കൈകാലുകൾ എല്ലായ്പ്പോഴും കുടഞ്ഞുകൊണ്ടിരുന്നു' എന്നാണതിന്റെ അർത്ഥം. 'നാലഞ്ചുപത്തു ദിവസേഷു..' എന്ന ശ്ലോകം (II - 41) പറയുന്നത് 'ജനിച്ച് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പേ യുവാക്കന്മാരുടെ നേത്രങ്ങൾക്ക് അവൾ ഭ്രമം ഉണ്ടാക്കി' എന്നാണ്!

ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനശൈലി സഭ്യതയുടെ അതിർവരമ്പുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ളതായതിനാൽ ചില ഭാഗങ്ങളിൽ ശ്ലോകത്തിന്റെ മുഴുവനായ അർത്ഥം ഗ്രഹിക്കാൻ വായനക്കാർ ബുദ്ധിമുട്ടും. എങ്കിലും അതിന്റെ ഫലമായി ജനസാമാന്യത്തിന്റെ മുന്നിൽ സങ്കോചമില്ലാതെ ഒരു മണിപ്രവാളകൃതി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ഗൗരവക്കാരനായ ഒരു കോളേജ് അദ്ധ്യാപകൻ എന്ന പ്രതിച്ഛായയെ മറികടന്ന് നർമ്മരസം തുളുമ്പുന്ന നിരവധി നിരീക്ഷണങ്ങൾ അദ്ദേഹം ഈ കൃതിയിൽ നടത്തുന്നു. 'അറിവുടയ ജരൽപ്രവ്രാജികാഭിഃ സമേതാ..' എന്നാരംഭിക്കുന്ന ശ്ലോകം എടുക്കുക. 'അറിവുള്ള വൃദ്ധസന്യാസിനികളോടു ചേർന്ന് പെൺകുട്ടി ജനിക്കാൻ കർമ്മങ്ങൾ ചെയ്യുന്നു' എന്നാണ് വാച്യാർത്ഥം. വൃദ്ധസന്യാസിനികൾ എന്നുദ്ദേശിക്കുന്നത് 'പെൻഷൻ പറ്റിയ ദേവദാസികളായിരിക്കണം' എന്നാണ് ഇളംകുളം ഊഹിക്കുന്നത്. മറ്റൊന്ന് 'ഭൂലോകപാലസഹിതാ വിജഹാരബാലാ / നാനാവിധാസു രതിതന്ത്രപരമ്പരാസു..' (II - 103) എന്ന ശ്ലോകം. കെട്ടുകല്യാണം കഴിഞ്ഞ അന്നുതന്നെ ആഘോഷങ്ങൾ അവസാനിച്ചപ്പോൾ 'അവിടെ കൂട്ടംകൂടി നിന്നിരുന്ന മഹാജനങ്ങളിൽനിന്ന് രാജാക്കന്മാരെയെല്ലാം അവൾ അകത്തേക്കുവിളിച്ചു' എന്ന് അർത്ഥം. ശ്ലോകവുമായി തട്ടിച്ചുനോക്കിയാൽ സെൻസർ ചെയ്ത അർത്ഥമാണിതെന്നു കാണാൻ കഴിയും.  അതിനുപുറമേ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'മറ്റുള്ളവരുടെ കാര്യം പറയുന്നില്ല. പിറകേ അവരേയും വിളിച്ചിരിക്കാം'. 'ഇതരജനമശേഷം മേദിനീചന്ദ്രികേ നീ / ജയ ജയ! പുനരിത്ഥം വാദിഷു പ്രീതിപൂർവം' എന്ന ഭാഗം വ്യാഖ്യാനിക്കുന്നത് 'പാടാനും കവിതയുണ്ടാക്കാനും അറിഞ്ഞുകൂടാത്തവർ സന്തോഷംകൊണ്ടു മതിമറന്ന് ചിയേഴ്‌സ് വിളിച്ചുകൊണ്ടിരിക്കവേ' എന്നാണ്.

ഇതുപോലൊരാവശ്യത്തിനുവേണ്ടി രചിച്ചതാണെങ്കിലും ആ കൂരിരുട്ടിലും ഏതാനും ചില പ്രകാശസ്രോതസ്സുകൾ കാണാം. 'കളത്രദ്വയമഖിലജനാനാമാത്മതാപായ നൂനം' (രണ്ടു ഭാര്യമാർ ആർക്കും മനോവേദനയുണ്ടാക്കുന്നു) എന്നും ചന്ദ്രോത്സവകാരൻ മനസ്സിലാക്കുന്നു. ഈ കൃതിയിൽ പ്രകടമായും കാണപ്പെടുന്ന അതിശയോക്തി വ്യാഖ്യാനകാരൻ വേണ്ടത്ര കണക്കിലെടുക്കാതെ 'സർവത്ര കുഴപ്പമായിരുന്നു' എന്നു വാദിക്കുന്നത് സൂക്ഷ്മതക്കുറവാണ്. എന്നാലും സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിരുന്ന ധാർമികച്യുതി ഒരു യാഥാർഥ്യം തന്നെയായിരുന്നു. വ്യാപകമായ അസാന്മാർഗികത മറ്റു സമുദായങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയ ഘട്ടത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ രംഗപ്രവേശം. മണിപ്രവാളകാവ്യങ്ങൾ ഉരുവിട്ടുകൊണ്ടുനടക്കുകയല്ല ജീവിതലക്ഷ്യമെന്നൊരു തോന്നൽ നമ്പൂതിരിമാരിൽപ്പോലും ഉളവാക്കാൻ അദ്ദേഹത്തിനായി. അഗാധമായ നാശഗർത്തത്തിൽ പതിക്കാൻ പോയ കേരളസമുദായത്തെ രക്ഷിച്ച ആ മാന്ത്രികശക്തി അത്ഭുതാവഹമാണെന്ന് ഇളംകുളം രേഖപ്പെടുത്തുന്നു.

അല്പം പുച്ഛം കലർന്ന പരിഹാസമാണ് ഇളംകുളം കൃതിയിലുടനീളം പുലർത്തുന്നത്. ദേവദാസികളുടെ ചൊല്പടിയിലും രക്ഷാകർത്തൃത്വത്തിലും കഴിഞ്ഞിരുന്ന അജ്ഞാതനായ ഒരു കവിയാണല്ലോ ഇതിന്റെ നിർമാതാവ്. സർവ്വകലാശാലകൾ ഉണ്ടാകുന്നതിനും അതിൽ പ്രൊഫസർമാർക്ക് ജോലി ലഭിക്കുന്നതിനുംമുമ്പ് പണ്ഡിതരേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചിരുന്നത് സമൂഹത്തിലെ ധനികർ മാത്രമായിരുന്നു. ഒരുപക്ഷേ ഇളംകുളം അന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇതിലെ പ്രതിപാദ്യവിഷയത്തെ പ്രശംസിച്ചും പ്രകീർത്തിച്ചും എഴുതുമായിരുന്നേനെ. ദേവദാസി എന്നതിനുപകരം ഒട്ടുമിക്കയിടങ്ങളിലും വേശ്യ എന്നാണദ്ദേഹം ഉപയോഗിക്കുന്നത്. ഇതൊരല്പം ക്രൂരമാണെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും വൈശികതന്ത്രം എന്ന മറ്റൊരു മണിപ്രവാളകൃതിയിൽ മുതിർന്ന ഒരു ഗണികസ്ത്രീ ഇളമുറക്കാരിക്ക് നൽകുന്ന ഉപദേശം വായിക്കുമ്പോൾ. അതിങ്ങനെ:
 
താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ
     
ശ്ലോകങ്ങളുടെ പൂർണ്ണമായ അർത്ഥം ചിലയിടങ്ങളിൽ നൽകാത്തതുമൂലം ഒരുവിധം നല്ല ഭാഷാവ്യുല്പത്തി ഉള്ളവർക്കേ ഇതു മുഴുവനായി ആസ്വദിക്കാനാവൂ. കൃതിക്ക് നൽകിയിരിക്കുന്ന മുഖവുര തീരെ ഹൃസ്വവും ആഖ്യാനവിഷയം വിശദീകരിക്കാത്തതുമാണ്. ശ്ലോകങ്ങൾ വായിച്ച് അർത്ഥം ഗ്രഹിച്ചുവേണം വായനക്കാർ പ്രതിപാദ്യവിഷയം മനസ്സിലാക്കേണ്ടത്. നിരവധി നല്ല പദ്യങ്ങൾ ഇതിൽ കാണാം, ഒപ്പം തന്നെ കൗതുകമാർന്നതും. രണ്ടാംഭാഗത്തിലെ 104 മുതൽ 109 വരെയുള്ള ശ്ലോകങ്ങളിൽ ആറ് ഋതുക്കളിലും ദേവദാസികൾ എങ്ങനെ തങ്ങളുടെ തൊഴിലിൽ ഏർപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഭാഗം അത്തരത്തിൽ ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Chandrothsavam'
Interpreter: Elamkulam P. N. Kunjan Pillai
Publisher: SPCS, 2016 (First published 1962)
ISBN: 978000030632
Pages: 176
 
 

Tuesday, November 15, 2022

വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?

അന്തർവാഹിനി കപ്പലുകളിൽ സമുദ്രോപരിതലത്തിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് പെരിസ്കോപ്പ്. കടലിനടിയിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് ഈ കൊച്ചുകണ്ണാടി വിശാലമായ ഉപരിതലത്തിൽ എന്തുനടക്കുന്നുവെന്ന് കാട്ടിക്കൊടുക്കുന്നു. അതുപോലെ മലയാളത്തിൽനിന്ന് വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിനിർത്തിയ ഒരു പെരിസ്കോപ്പായിരുന്നു പ്രൊഫ: എം. കൃഷ്ണൻ നായർ. ഇന്റർനെറ്റ് വ്യാപകമല്ലാതിരുന്ന കാലത്ത്, ആധുനിക പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന വായനശാലകൾ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രം സ്ഥിതി ചെയ്തിരുന്ന കാലത്ത് കൃഷ്ണൻ നായർ ആഴ്ചതോറും 'സാഹിത്യവാരഫലം' എന്ന പംക്തിയിലൂടെ പുതിയ സാഹിത്യകാരേയും അവരുടെ കൃതികളേയും മലയാളികൾക്ക് പരിചയപ്പെടുത്തി. ഇംഗ്ലീഷിലെന്നപോലെ മലയാളസാഹിത്യത്തിലും ഗാഢമായ അവഗാഹമുണ്ടായിരുന്ന ഈ കോളേജ് അദ്ധ്യാപകൻ ഇംഗ്ലീഷ് സാഹിത്യമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് എന്നായിരുന്നു മിക്കവരുടേയും ധാരണ. ഇംഗ്ലീഷ് ഉച്ചാരണകൃത്യതക്ക് അദ്ദേഹം നൽകിയിരുന്ന ശ്രദ്ധ ആ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം മലയാള അദ്ധ്യാപകനായിരുന്നു. 1997-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഇരുപതു സാഹിത്യവിമർശന ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2006-ൽ അദ്ദേഹം നിര്യാതനായി. 'സാഹിത്യവാരഫല'ത്തോട് കിട നിൽക്കുന്ന ഒരു രചന വിജയകരമായി തുടർന്നുനടത്താൻ യാതൊരാളുമുണ്ടായില്ല എന്ന ദുഃഖസത്യം നാമിന്നു തിരിച്ചറിയുന്നു.

അന്യഭാഷാ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവയിലെ ആശയമോ കഥാതന്തുവോ മാത്രം വിശദീകരിച്ചുമാറുന്ന യാന്ത്രികതയല്ല കൃഷ്ണൻ നായരുടെ മുഖമുദ്ര. ആ കൃതിയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങുന്നു, ആ ഭാവനയുടെ ആഴങ്ങളിൽ താൻ എന്തുകണ്ടുവെന്നും അവ തന്നിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്നും പറഞ്ഞുതരുന്നു. അതായത് ഓരോ വായനക്കാരനേയും ഒരു സാഹിത്യാസ്വാദകനാക്കി മാറ്റുക എന്ന മഹാനിയോഗമാണ് അദ്ദേഹം നിർവഹിച്ചുപോന്നത്. ഹെർബർഗ് വാസ്‌മോയുടെ Dina's Book എന്ന രചനയുടെ അപഗ്രഥനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "നോർവേയിലെ ഭൂപ്രകൃതി സമ്പൂർണമായും ഞാനിതിൽ കണ്ടു. അതിന്റെ ലയാത്മകതയിലൂടെ ഞാനും ഒഴുകി. ആ കലാവൈഭവം കണ്ട് ഞാനും മൂകനായി ഇരുന്നുപോയി". പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വ്യാപാരങ്ങൾക്കുമുപരിയായി എന്തൊക്കെ വസ്തുതകളാണ് ഈ നിരൂപകശ്രേഷ്ഠൻ ആ കൃതിയിൽനിന്ന് പിഴിഞ്ഞെടുക്കുന്നതെന്നു നോക്കുക. ആദരവു കലർന്ന അത്ഭുതം പ്രകടിപ്പിക്കാനല്ലാതെ മറ്റെന്താണിവിടെ ചെയ്യാൻ കഴിയുക? ഉച്ചാരണശുദ്ധിയാണ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കിത്തീർക്കുന്ന മറ്റൊരു ഘടകം. പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം അക്ഷരങ്ങൾക്ക് ഉച്ചാരണത്തിന്റേതായ മറ്റൊരു തലമുണ്ടെന്നത് - പ്രത്യേകിച്ചും ഫ്രഞ്ച് മുതലായ ഭാഷകളിൽ - മുഖാവരണമില്ലാത്ത ലിപിയുമായി മാത്രം പരിചയമുള്ള മലയാളികൾക്ക് ഒരു പുതിയ അനുഭവമാകും. എന്നാൽ പുസ്തകത്തിൽ പല ഇംഗ്ലീഷ് വാക്കുകളും തെറ്റായ അക്ഷരങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നത് പ്രിന്ററുടെ ഭാഗത്തുള്ള അക്ഷന്തവ്യമായ ഒരു പോരായ്മയായിത്തോന്നി.

മലയാളത്തിലെ നവീന കവികളെക്കുറിച്ചും അവരുടെ സാഹിത്യസപര്യയെക്കുറിച്ചും ഉൽക്കണ്ഠയുളവാക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഇരുളടഞ്ഞ വനവീഥികളിൽ ദിക്കറിയാതെ തപ്പിത്തടയുന്ന സഞ്ചാരികളായിട്ടാണ് അവരെ ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. പാരമ്പര്യത്തെ പാടേ നിഷേധിച്ച ഇവർ ആദ്യം ടി. എസ്. എലിയട്ടിനെ ആശ്രയിച്ചു. വേറെ ചിലർ ലാറ്റിൻ അമേരിക്കൻ കവികളേയും. ഫലമോ? അവരുടെ കവിത ലിപിയിൽ മാത്രമേ മലയാളിത്തം പുലർത്തിയുള്ളൂ. സായിപ്പന്മാരുടെ പ്രേതങ്ങൾ അതുമിതും പുലമ്പിക്കൊണ്ട് അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയായി. ആ സഞ്ചാരം കേമമെന്ന് ഉദ്‌ബോധിപ്പിക്കാനും കുറെ ആളുകളുണ്ടായി. ആശാന്റേയോ വള്ളത്തോളിന്റെയോ ഉള്ളൂരിന്റേയോ സാന്മാർഗ്ഗികാഭിവീക്ഷണവും വികാരവ്യാപ്തിയും ഇവരുടെ രചനകളിൽ ഇല്ല. ഈ കവികൾ കടപുഴകി വീഴാൻ കാലത്തിന്റെ മഹാപ്രവാഹം വേണമെന്നില്ല. ഒരു നിമിഷത്തിന്റെ നീർച്ചാൽ ഒലിച്ചാൽ മതി, ഇവർ മറിഞ്ഞുവീഴും. കഥാപാത്രങ്ങളുടെ ആദ്ധ്യാത്മികമാനം സി. വി. രാമൻ പിള്ളക്കും കവിത്രയത്തിനും ശേഷം നഷ്ടമായിപ്പോയി. എവിടെ സാഹിത്യത്തിന്റെ ആദ്ധ്യാത്മികമാനം നഷ്ടപ്പെടുന്നുവോ അവിടെ ജീർണ്ണത താണ്ഡവനൃത്തമാടും. മനുഷ്യനെ അവന്റെ സങ്കീർണതകളോടും സാകല്യാവസ്ഥകളോടും കൂടി ആലേഖനം ചെയ്യാതെ സാമൂഹികമനുഷ്യനായി മാത്രം ലഘൂകരിച്ച് അവതരിപ്പിച്ചുകൊണ്ട് റിയലിസവും അതിന്റേതായ ദുരന്തപർവ്വം സൃഷ്ടിച്ചു. ഇതിലും കടുത്ത വിമർശനം സാദ്ധ്യമാണോ?

കേരളത്തിന്റെ ഇബ്‌സൻ എന്നറിയപ്പെടുന്ന നാടകകൃത്താണ് എൻ. കൃഷ്ണപിള്ള. അതിലുപരി അദ്ദേഹം ഒരു സാഹിത്യനിരൂപകനും ഭാഷാചരിത്രകാരനുമാണ്. എന്നാൽ കൃഷ്ണപിള്ളയെ ഗ്രന്ഥകാരൻ വിമർശിക്കുന്നത് ലേശം ക്രൂരമായ രീതിയിലാണെന്നു പറയാതെ വയ്യ. ശിഷ്യന്മാരുടേയും (കൃഷ്ണപിള്ള കോളേജ് അദ്ധ്യാപകനായിരുന്നല്ലോ) ചില ആരാധകരുടേയും സ്നേഹമെന്ന ആന്തരപ്രവാഹം സാഹിത്യനിമ്നതയുടെ ഉപരിതലത്തിൽ പൊക്കിവിട്ട ഒരു ഒതളങ്ങയാണ് കൃഷ്ണപിള്ള എന്ന നിരീക്ഷണം നമ്മെ അമ്പരപ്പിക്കും. എന്നാൽ അദ്ദേഹം അവിടംകൊണ്ട് നിർത്തുന്നില്ല. കൃഷ്ണപിള്ളയുടെ നാടകങ്ങൾ ആർട്ടല്ല, ക്രാഫ്റ്റാണ്. അദ്ദേഹം ആകെ ചെയ്തത് ഇബ്‌സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. ജന്മനാ കലാകാരനല്ലാത്ത അദ്ദേഹത്തിന് സർഗ്ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാൻ കഴിഞ്ഞില്ല. ഈ കടുത്ത വിമർശനത്തിനു പുറകിൽ വ്യക്തിപരമായ ഒരംശം കൂടിയുണ്ടോ എന്നു സന്ദേഹിക്കാൻ തക്കവക ഈ ലേഖനങ്ങളിലുണ്ട്. കൃഷ്ണപിള്ളയുടെ 'ബലാബലം' എന്ന നാടകത്തിന് ഗ്രന്ഥകാരൻ അവതാരിക എഴുതിക്കൊടുത്തിരുന്നു. എന്നാൽ അതുപോരെന്നു തോന്നിയപ്പോൾ പ്രസിദ്ധീകരിക്കാതെ കൃഷ്ണപിള്ള സ്വയം ഒരു അവതാരിക എഴുതി കൃഷ്ണൻ നായരുടെ പേരുവെച്ച് നാടകത്തിനൊപ്പം ചേർത്തു. ഇതിന്റെ പ്രതികാരമാണോ ഈ നിശിതമായ ശകാരം എന്ന് ന്യായമായും സംശയിക്കാം.

സ്പാനിഷ് തത്വചിന്തകനും നാടകകൃത്തും നോവലിസ്റ്റുമായ ഊനാമൂനോയുടെ ഒരു നോവലിനെയാണ് ഈ പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത്. നോവൽ വായിക്കുന്ന അതിലെ ഒരു കഥാപാത്രം 'എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു അയാൾ എന്നോടൊത്തു മരിക്കുമെന്ന്' എന്നഭിപ്രായപ്പെടുന്നുണ്ട്. മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഈ കഥാപാത്രം പിന്നീട് നോവൽ ചുട്ടെരിക്കുന്നു. എങ്കിലും നോവലിന്റെ അന്ത്യത്തിൽ ഊനാമൂനോ 'വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?' എന്നുതന്നെ ചോദിക്കുന്നു. ഋജുവല്ലാത്തതും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമല്ലാത്ത കഥാസന്ദർഭമായതിനാൽ അതിന്റെ സാംഗത്യം നമുക്കു മനസ്സിലായില്ലെങ്കിലും അത്ഭുതപ്പെടാനില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Vayanakkara, Ningal Jeechichirikkunno?'
Author: M. Krishnan Nair
Publisher: DC Books, 1997
ISBN: 9788171307777
Pages: 86
 

Tuesday, November 1, 2022

മൃത്യുഞ്ജയം കാവ്യജീവിതം

മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്നും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Mruthyunjayam Kavyajeevitham'
Author: M K Sanu
Publisher: National Book Stall, 1996
ISBN: Nil
Pages: 192