Showing posts with label ഓർമക്കുറിപ്പ്‌. Show all posts
Showing posts with label ഓർമക്കുറിപ്പ്‌. Show all posts

Tuesday, May 26, 2026

പടച്ചോന്റെ തിരക്കഥകൾ

കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, ഗാനങ്ങൾ എന്നിങ്ങനെ പോകുന്നു ഒരു ചലച്ചിത്രത്തിന്റെ ഘടകഭാഗങ്ങൾ. ചരിത്രത്തിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചു നോക്കിയാൽ മലയാളസിനിമയിൽ ഈ ഓരോ ഘടകത്തിനും ഒരു സുവർണ്ണകാലമുണ്ടായിരുന്നതായി കാണാം. ഗാനങ്ങളുടെ കാര്യത്തിലാണെങ്കിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് അടക്കിവാണിരുന്ന 1965-75 കാലമായിരുന്നു അതിന്റെ സുവർണ്ണദശ. എന്നാൽ സംവിധാനവും സാങ്കേതികമികവും എന്തിന് അഭിനയചാതുര്യം പോലും വളരെയൊന്നും വികസിച്ചിരുന്നില്ല. സത്യൻ എന്ന നടന്റെ താരതമ്യം ചെയ്യാനാവാത്ത അഭിനയമികവ് മാറ്റിവെച്ചാൽ പിന്നെയെന്താണ് ആ കാലത്തെ സൂചിപ്പിക്കാനായി ബാക്കിയവശേഷിക്കുന്നത്? ഹാസ്യവും 'ഒരു വക' തന്നെയായിരുന്നു. ഭാസി-ബഹദൂർ ദ്വന്ദ്വത്തിന്റെ കോമഡി കണ്ട് ചിരിക്കുന്ന, അധികം പ്രായമില്ലാത്തവരെ കാണിച്ചുതരാമോ? എന്നാൽ 1985-2005 കാലത്തിലെ ഹാസ്യം മലയാളസിനിമയിലെ എക്കാലത്തെയും മികച്ചതായിരുന്നു. അതിന് അടിത്തറ പാകിയതും പണിതുയർത്തി ഒരു രമ്യഹർമ്മ്യമാക്കിയതിലും ഒന്നാം സ്ഥാനം വഹിച്ച ഒരതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഹാസ്യം എഴുതുന്നതുകൂടാതെ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിവയിലും കൂടി തന്റെ അപ്രമാദിത്യം തെളിയിച്ച മറ്റൊരു കലാകാരനും നമ്മുടെ ഇടയിലില്ല. അദ്ദേഹത്തിന്റെ ചില രചനകളും സംഭാഷണങ്ങളും സംഭവകഥകളും സമാഹരിച്ചു ചേർത്തിരിക്കുന്നതാണ് ഈ കൃതി. 
 
ഈ ലഘുപുസ്തകം പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ സ്വന്തം രചനകൾ ഉൾക്കൊള്ളുന്ന ആദ്യ ഭാഗമാണ് ഏറ്റവും നർമ്മരസം നിറഞ്ഞതും ആസ്വാദ്യകരവും. 'പ്രഭാകറിന്റെ പെട്ടി' എന്ന കഥയിലെ ഗൂഢഹാസ്യം എത്ര ഹൃദയാവർജ്ജകമാണ്! സ്വയം പരിഹസിക്കുന്ന ശ്രീനിവാസൻ ശൈലി അദ്ദേഹം എത്രയോ സിനിമകളിൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. അത് ഈ കഥയിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ അത് നമുക്കൊരു ദേജാവു നിമിഷമായി അനുഭവപ്പെടുന്നു. നല്ലതല്ലെന്ന കാരണത്താൽ ചെയ്തിട്ടില്ലാത്ത അമ്പതോളം സിനിമകളാണ് ഞാൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവന എന്ന് തന്റേടത്തോടും ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലും ശ്രീനിവാസൻ പറയുമ്പോൾ നമുക്കറിയാം തന്റെ മേഖലയുടെ ഏറ്റവും ഉയർന്ന പടിയിലിരുന്നുകൊണ്ടാണ് അദ്ദേഹം ഇതു പറയുന്നതെന്ന്. താഴെത്തട്ടിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്കുകളല്ലല്ലോ ഇത്. ദൈവത്തെ ചിരിപ്പിക്കാനുള്ള എളുപ്പവഴി നമ്മുടെ ഭാവിപരിപാടികൾ ദൈവത്തോട് പറയുകയാണെന്ന നിരീക്ഷണം ജീവിതാനുഭവത്തിന്റെ നെരിപ്പോടിൽ സ്ഫുടം ചെയ്തെടുത്തതാണ്. ഇതിനോടു ചേർന്നു നിൽക്കുന്ന ഒരു കഥാവിഷ്കാരം മറ്റൊരനുഭവത്തിൽ ചേർത്തിരിക്കുന്നത് ഇങ്ങനെ: 'ഓടുന്ന വാഹനങ്ങളിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലം സുധീർ കുമാറിനില്ല. അതുകൊണ്ടുതന്നെ 'ഇതെന്തൊരു മനുഷ്യൻ' എന്ന ഭാവത്തിൽ സുധീർ കുമാറിനെ നോക്കിക്കൊണ്ട് പ്രകൃതിഭംഗി പുറകിലേക്ക് പാഞ്ഞു പോയിക്കൊണ്ടിരുന്നു'. 
 
കേരളത്തിലെ ദുഷിച്ച കക്ഷിരാഷ്ട്രീയപരിസരത്തിനു നേരെ ഉയർന്ന ഏറ്റവും ശക്തമായ ആക്ഷേപഹാസ്യചിത്രമായിരുന്നു 'സന്ദേശം'. അതിലെ ശ്രീനിവാസന്റെ കഥാപാത്രം ഉച്ചരിച്ച 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന വാചകം മലയാളഭാഷയിലെ ഒരു ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരമൊരു വിഷയം കൈകാര്യം ചെയ്ത കലാകാരന് ഒരു രാഷ്ട്രീയപ്പാർട്ടിയോടും അനുഭാവം പുലർത്താനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയിലാണ് ജനനവും വളർച്ചയുമെങ്കിലും അദ്ദേഹം ഒരിക്കലും ആ പാർട്ടിയുടെ സഹയാത്രികൻ പോലും ആയിത്തീർന്നില്ല. പല തലങ്ങളിൽ നിന്നും പാർട്ടിയുമായി യോജിച്ചുപ്രവർത്തിക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും ശ്രീനിവാസൻ അവയെല്ലാം വിജയകരമായി ചെറുത്തുനിന്നു. കുടുംബത്തിലെ ഒട്ടുമിക്ക മുതിർന്നവരും - സ്വന്തം പിതാവടക്കം - ആ പാർട്ടിയുടെ പ്രവർത്തകരും നേതാക്കളുമായിരിക്കെ ഇതൊരു നിസ്സാരസംഗതിയല്ല. കണ്ണൂരിലെ ഹിന്ദുസഖാക്കളുടെ മതപരമായ ചില ഇരട്ടത്താപ്പുകളും ഇതിൽ വായിക്കാം. ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന സ്വന്തം അച്ഛൻ വാലുള്ളൊരു കിണ്ടിയിൽനിന്ന് ഇരുകൈകളിലും വെള്ളമെടുത്ത് കണ്ണടച്ച് സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുമായിരുന്നു എന്ന് ശ്രീനിവാസൻ ഓർക്കുന്നു. എന്നാൽ കൊട്ടയോടി എന്ന ജന്മഗ്രാമത്തിലെ അങ്ങാടിയിലെ കമ്മ്യൂണിസ്റ്റുകൾ കറുത്ത മുണ്ടുടുത്ത അയ്യപ്പന്മാരെ രൂക്ഷമായി പരിഹസിച്ചിരുന്നതും അദ്ദേഹം രേഖപ്പെടുത്തുന്നു. തലയിൽ മുണ്ടിട്ട് ക്ഷേത്രദർശനം നടത്തിയിരുന്ന 'സന്ദേശ'ത്തിലെ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്റെ പ്രാഗ് രൂപം സ്വന്തം പിതാവായിരുന്നോ എന്നത് കൗതുകമുണർത്തുന്ന ഒരു ചിന്തയാണ്. രചനകൾ, ആത്മകഥ, സംഭാഷണം, ഒരു സിനിമാക്കഥയുടെ ജന്മകഥ എന്ന അനുബന്ധവും ചേർന്നതാണ് ഈ കൃതി. ഇവയിൽ ശ്രീനിവാസന്റെ സ്വന്തം രചനകൾ മാത്രമാണ് വായനക്കാരെ ആകർഷിക്കുന്ന ഭാഗം, കുറച്ചൊക്കെ ആത്മകഥയും. മറ്റു രണ്ടും ഒരു ശരാശരി സിനിമാക്കാരന്റെ സാധാരണപ്രകടനം പോലെയേ ഉള്ളൂ. ജൈവകൃഷി, കീടനാശിനി വിരുദ്ധത എന്നീ കപടശാസ്ത്രപ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുന്നതിനു മുമ്പെഴുതപ്പെട്ട രചനയായതും വായനക്കാരുടെ ഭാഗ്യമെന്നേ പറയേണ്ടൂ. 
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Padachonte Thirakkathakal'
Author: Sreenivasan
Publisher: Olive Publications, 2008 (First)
ISBN: Nil
Pages: 137
  

Thursday, January 22, 2026

സഞ്ചാരത്തിന്റെ സംഗീതം

 
ചലച്ചിത്രതാരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ഒരു മലയാളി കാരണവരുടെ രൂപം വിഭാവനം ചെയ്യാനാവശ്യപ്പെട്ടാൽ ശ്രീ. കെ. ജയകുമാറിന്റെ ചിത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. സ്വന്തം പ്രയത്നത്തിലൂടെ കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങളുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ട്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമോന്നത ശ്രേണിയിലുള്ള ചീഫ് സെക്രട്ടറി പദം തുടങ്ങി ചലച്ചിത്ര ഗാനരംഗത്തെ എണ്ണപ്പെട്ട ഗാനരചയിതാക്കളിൽ ഒന്നിലൂടെ കടന്നുപോയി കാവ്യസപര്യയിലും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട വേളയിൽ, പിന്നിട്ട വഴികളേക്കാൾ ഹൃസ്വമാണ് അനുവദിക്കപ്പെട്ട മുന്നിലെ വഴി എന്ന ബോധം തെളിഞ്ഞപ്പോൾ സ്വന്തം ജീവിതത്തിലെ ചില അധ്യായങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നു വെക്കുകയാണ് അദ്ദേഹം. വൈവിധ്യമാർന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകൾ ഇതിൽ കാണാം. വ്യക്തി, കുടുംബം, ഉദ്യോഗം, സാഹിത്യം, സിനിമ, ആത്മീയത, വൈകാരികത എന്നീ തുറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതമാണ് ഈ കൃതി എന്ന് പറയുമ്പോഴും ഇതിൽ ഔദ്യോഗിക കാര്യങ്ങൾ മാത്രമേയുള്ളൂ എന്ന പരിഭവം വായനക്കാരിൽ നിന്ന് അദ്ദേഹം സ്വീകരിച്ചേ പറ്റുകയുള്ളൂ. കോവിഡാനന്തരം സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ ജയകുമാർ പറഞ്ഞുപോയ കാര്യങ്ങൾ തന്നെയാണ് ഈ കൃതിയിലൂടെ സംഗ്രഹിച്ചിരിക്കുന്നതെന്നു തോന്നുന്നു. നിഷ്‌കല്മഷമായി പ്രതിപാദിക്കുന്നതിനാൽ ആരെയും ഈ കൃതി പിണക്കുന്നില്ലെങ്കിലും, എരിവും പുളിയും ഉപ്പുമൊന്നുമില്ലാത്ത ഒരു വിഭവം പോലെ ചിലയിടങ്ങളിലെങ്കിലും തോന്നിക്കുന്നു.
 
കഠിനവും സമർപ്പിതവുമായ സ്വപ്രയത്നത്തിലൂടെയാണ് ജയകുമാർ ഐ.എ.എസ്സിന്റെ പടവുകൾ കയറുന്നത്. സ്വന്തം വീടിന് ഏതാനും കിലോമീറ്റർ അകലെ ഹോട്ടൽ മുറിയിൽ ഒറ്റക്കിരുന്നു രാത്രിയും പകലും ഉറക്കമൊഴിഞ്ഞു പഠിച്ചു നേടിയെടുത്ത ആ അംഗീകാരം അദ്ദേഹത്തിന്റെ കയ്യിലെത്താൻ അല്പം വൈകിപ്പോയോ എന്ന സന്ദേഹമേയുള്ളൂ. കോഴിക്കോട് ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുത്ത അദ്ദേഹം വളരെ വൈകാരികമായാണ് ആ നഗരത്തെയും ജില്ലയെയും നമുക്കു പരിചയപ്പെടുത്തുന്നത്. കൊളോണിയൽ നുകം അനാവശ്യമായി കഴുത്തിലേറ്റിക്കൊണ്ട് നടക്കേണ്ടെന്ന് അദ്ദേഹം കരുതി. ഇംഗ്ലീഷുകാരുടെ പേരുകൾ പേറിയിരുന്ന റോഡുകൾക്ക് പുതിയ പേരുകൾ നൽകി. അങ്ങനെയാണ് ഇന്ദിരാഗാന്ധി റോഡും, പി. ടി. ഉഷ റോഡും, കെ. പി.  കേശവമേനോൻ റോഡും നിലവിൽ വരുന്നത്. ചിലപ്പോഴൊക്കെ ആദർശം പ്രായോഗികതയെ കടത്തിവെട്ടുന്ന ചില സംഭവങ്ങളും ഇതിൽ വർണ്ണിക്കുന്നുണ്ട്. സ്വന്തം ജില്ലയിൽ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് കളക്ടറുടെ പരാജയമായി കരുതിയതുകൊണ്ട് (പേജ് 95) ഒറ്റയ്ക്കാണ് യാത്രകൾ നടത്തിയതെന്ന അവകാശവാദം ശരിയാണെങ്കിൽ അത് തികച്ചും നിരുത്തരവാദപരമായ ഒരു നടപടിയായിരുന്നുവെന്നേ കരുതാനാകൂ.
 
ഔദ്യോഗിക രംഗത്തെ സംഭാവനകളും ഈ കൃതി പരാമർശിക്കുന്നു. കേരളത്തിന്റെ ടൂറിസം മുദ്രാവാക്യമായ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വാക്യത്തിലെ ആദ്യത്തെയും അവസാനത്തെയും പദങ്ങൾ ജയകുമാറിന്റെ സംഭാവനയാണ്. ദീർഘകാല പ്രസക്തിയും പ്രയോജനവുമുള്ള പദ്ധതികളെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടറായിരിക്കുമ്പോൾ നൂറു ആനകളെ അണിനിരത്തുന്ന ഗജമേള തൃശൂരിൽ സംഘടിപ്പിച്ചത് സ്മരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് ശേഷം അത് നിന്നുപോയി എന്നും പരിതപിക്കുന്നുണ്ട്. (ഇവിടെ വ്യക്തിപരമായ ഒരു സംഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഈയുള്ളവൻ വിദ്യാഭ്യാസത്തിനായി തൃശൂരിലായിരിക്കുമ്പോഴാണ് ഈ ഗജമേള നടന്നത്. വിദേശ വിനോദ സഞ്ചാരികൾക്കായി തൃശൂർ പൂരത്തിന്റെ അവിഭാജ്യഘടകമായ ആനയെഴുന്നള്ളത്ത് ജനുവരിയിൽ നടത്തുന്നതിനെതിരെ ഞങ്ങൾ കുറച്ചു ദേശസ്നേഹികളുടെ രക്തം തിളച്ചു. എങ്കിലും 101 ആനകൾ അണിനിരക്കുന്ന ഒരു ചടങ്ങ് കാണാതിരിക്കാൻ സാധിച്ചില്ല. പൂരത്തിന് 30 ആനകളാണല്ലോ പങ്കെടുക്കുക. വിദേശികളുടെ എണ്ണമൊക്കെ വളരെ കുറവായിരുന്നു. എങ്കിലും നാട്ടുകാർ വൻതോതിൽ ഇരച്ചുകയറി. തേക്കിൻകാട് മൈതാനത്തെ പ്രദർശനത്തിനു ശേഷം സമീപത്തുള്ള വിലങ്ങൻകുന്നിലേക്ക് വിദേശികളെ ആനപ്പുറത്ത് കൊണ്ടുപോയി. ശക്തമായ പൊലീസ് സന്നാഹം ആഘോഷങ്ങളുടെ കൊഴുപ്പ് കുറക്കട്ടെ എന്നുദ്ദേശിച്ചുകൊണ്ട് ഈ പ്രകടനത്തിന് നേരെ ഒളിഞ്ഞുനിന്ന് കല്ലേറുണ്ടാകുമെന്ന് ഒരാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത് ലജ്ജയോടും ഖേദത്തോടും കൂടി ഇവിടെ ഓർമ്മിക്കുന്നു). രാഷ്ട്രീയമായ തണൽ - പ്രത്യേകിച്ചും മുഖ്യമന്ത്രി കെ. കരുണാകരന്റെ - ഗ്രന്ഥകാരനുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ചില പരാമർശങ്ങളും ഇതിൽ കാണാം. ആ പരിരക്ഷ ഇല്ലാതായപ്പോഴുള്ള തിക്തഫലങ്ങളും വിവരിക്കുന്നുണ്ട്. കരുണാകരൻ മാറി ആന്റണി വന്നപ്പോൾ ടൂറിസം - സാംസ്കാരിക - ഇൻഫർമേഷൻ വകുപ്പുകളുടെ ചുമതലയിൽ നിന്നും മാറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറാക്കി. സെക്രട്ടേറിയറ്റിൽ നിന്നു പുറത്തേക്ക് പോകേണ്ടി വരുമല്ലോ എന്നതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. മനോവിഷമം അധികമായപ്പോൾ അമേരിക്കയിൽ ചികിത്സക്കുപോയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഇരന്നുവാങ്ങി വീണ്ടും സെക്രട്ടേറിയറ്റിൽ കയറിപ്പറ്റി. 'മനുഷ്യമനസ്സിന്റെ കൊച്ചു വാശികളും അർത്ഥമില്ലാത്ത നിർബന്ധങ്ങളും' എന്നാണ് ലേഖകൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2001-ൽ വീണ്ടും ആന്റണി അധികാരത്തിലെത്തിയപ്പോൾ അഞ്ചുവർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതുവരെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
സിംഹഭാഗവും ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളു എങ്കിലും ഐ.എ.എസ് ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് സ്വാഭാവികമായും വ്യക്തിപരമായ സംഭവങ്ങളും വിവരിക്കുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ അദ്ദേഹം ഗൗരവശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും അത് വായനക്കാരുടെ മനസ്സിൽ പതിയുന്നില്ല. യഥാർത്ഥമായ ആഗ്രഹമില്ലാതെ, ഒരു ചടങ്ങ് പോലെയാണ് പ്രണയത്തിലേക്കുള്ള ഗ്രന്ഥകാരന്റെ നടപ്പ്. അതിനാൽത്തന്നെ ഒരിക്കലും പ്രണയം മുള പൊട്ടുന്നതായി കാണുന്നില്ല. ഓർമ്മക്കുറിപ്പുകൾക്ക് നിറം പകരാൻ ഭാവനയിൽ സൃഷ്ടിച്ചതാണോ അവയെന്നു പോലും സംശയം ഉണ്ടായേക്കാം. പ്രത്യേകിച്ചും 'വിജയിച്ച പ്രണയങ്ങൾക്ക് നിറപ്പകിട്ട് നിലനിർത്താൻ സാധിച്ചെന്നു വരില്ല, എന്നാൽ പരാജയപ്പെട്ട പ്രണയത്തെ ഓർമ്മയിൽ നമുക്ക് ഉയിർപ്പിക്കാൻ സാധിക്കും' എന്ന് ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ളതു കാണുമ്പോൾ. ജയകുമാർ എന്ന ബ്യൂറോക്രാറ്റിനേക്കാൾ മലയാളിയോട് അടുത്തു നിൽക്കുന്നത് അദ്ദേഹത്തിലെ ഗാനരചയിതാവാണെങ്കിലും ഗാനരചനയെക്കുറിച്ച് ഈ കൃതി തീർത്തും നിശ്ശബ്ദമാണെന്നത് അതിശയകരമാണ്.
 
യാതൊരു തട്ടുമുട്ടുകളുമില്ലാതെ വായിച്ചുപോകാമെന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു.
 
Book review of ‘Sancharathinte Sangeetham’
Author: K Jayakumar
Publisher: Mathrubhumi Books, 2024 (First)
ISBN: 9789359628226
Pages: 166

Tuesday, February 6, 2024

ഈഴവർ - അന്നും ഇന്നും

പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.

1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.

പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.

രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.

തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146

Friday, September 7, 2018

2018-ലെ പ്രളയസ്മരണകൾ

ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് കേരളത്തിനുണ്ടായിട്ടുള്ള നേട്ടം കാലാവസ്ഥയിലെ മിതത്വമാണ്. താപനിലയിലും വർഷപാതത്തിലും കാറ്റിന്റെ വേഗതയിലുമെല്ലാം ഒരു മദ്ധ്യനില. മലയാളിയുടെ സംസാരഭാഷയിൽ 'കുഴപ്പമില്ല' എന്നു പറയാവുന്ന അവസ്ഥ. ഒരു വസ്തുവും 'കൊള്ളാമെന്ന്' നമ്മൾ പറയാറില്ലല്ലോ. അതിനാൽത്തന്നെ 99-ലെ വെള്ളപ്പൊക്കവും 16-ലെ കൊടുങ്കാറ്റും കേരളത്തിന് ഒരു മുന്നറിയിപ്പെന്നതിനേക്കാൾ കൗതുകകരമായ ഒരു വസ്തുത മാത്രമായിരുന്നു - കഴിഞ്ഞ മാസം വരെ.

2018-ൽ കാലവർഷം സാധാരണയിലും വളരെ കൂടുതലായി പെയ്തു. ആഗസ്റ്റ് രണ്ടാം വാരമായപ്പോഴേക്കും അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ആഗസ്റ്റ് 9-ന് രാവിലെ അഞ്ചുമണിക്ക് ഇടമലയാറിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ സെക്കൻഡിൽ 600 ഘനമീറ്റർ എന്ന തോതിൽ ജലം ഒഴുകി രണ്ടുമണിക്കൂറിനുള്ളിൽ ആലുവയിലെ ജലനിരപ്പ് ഉയർന്നു - ഒപ്പം തന്നെ പ്രളയത്തിന്റെ തിരശീലയും. ആഗസ്റ്റ് 13-ന് ഒഡീഷയുടെ വടക്കൻ തീരത്ത് ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു. പതിനഞ്ചാം തീയതി ആയപ്പോഴേക്കും അത് തീവ്രന്യൂനമർദ്ദം (depression) എന്ന ഘട്ടത്തിലേക്ക് കടക്കുകയും കേരളത്തിൽ വ്യാപകമായ കനത്ത മഴ പെയ്യാൻ ആരംഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളെല്ലാം മഴയിൽ കുതിർന്നു. ഉച്ച വരെ മഴ നിർത്താതെ തകർത്തുപെയ്തു. അന്നുതന്നെ ഇടുക്കി, ഇടമലയാർ അണകളിൽനിന്ന് സെക്കൻഡിൽ 2400 ഘനമീറ്റർ എന്ന തോതിൽ ജലം തുറന്നുവിടാനും തുടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനാൽ പ്രവർത്തനം നാലുദിവസത്തേക്ക് നിർത്തിവെച്ചു. വൈകുന്നേരമായപ്പോഴേക്കും ആലുവാപ്പുഴയിലെ വെള്ളം വീണ്ടും ഉയർന്ന് തീരങ്ങളിലെ വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുവാൻ ഇടയാക്കി.

ആഗസ്റ്റ് 16, വ്യാഴാഴ്ച്ച

വീടിനുപുറകിലെ ജലനിരപ്പ്
എന്നാൽ ആഗസ്റ്റ് 16-ന് അതിരാവിലെതന്നെ പെരിയാർ ഏതാണ്ട് നാലുകിലോമീറ്റർ അകലേക്കുവരെ കരകവിഞ്ഞൊഴുകാൻ തുടങ്ങി. രാവിലെ അഞ്ചരക്ക് ഞാൻ ഉറക്കമുണരുന്നതുതന്നെ അരകിലോമീറ്റർ അകലെയുള്ള സഹോദരീഭവനത്തിന്റെ വളപ്പിലേക്ക് വെള്ളം കയറിത്തുടങ്ങി എന്ന വാർത്തയുമായാണ്. അവിടേക്കുള്ള വഴിയിൽ മുട്ടിനുമുകളിൽ വരെ വെള്ളം ഉയർന്നിരുന്നു, ഒപ്പം ശക്തമായ ഒഴുക്കും. അത്യാവശ്യം ചില വൈദ്യുതഉപകരണങ്ങൾ അഴിച്ച് ഉയർന്ന പ്രതലത്തിലേക്ക് മാറ്റി വീടുപൂട്ടിയിറങ്ങിയപ്പോഴേക്കും വെള്ളം വീടിന്റെ ചവിട്ടുപടിയിൽ എത്തിയിരുന്നു. എന്തുകൊണ്ടോ, അത് വീണ്ടും ഉയർന്നേക്കുമെന്നും വീട്ടിനുള്ളിൽ കടക്കുമെന്നും ആ സമയം ഞങ്ങൾക്ക് തോന്നിയതേയില്ല. അന്നേ ദിവസം ജോലിക്കുപോകാൻ കഴിയാത്ത വിധത്തിൽ റോഡിലും ജലനിരപ്പ് ഉയർന്നുനിന്നു.

ഗേറ്റിലേക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുന്ന പ്രളയജലം
രാവിലെ പത്തുമണിയോടെ സ്ഥിതി വീണ്ടും വഷളാകാൻ തുടങ്ങി. സഹോദരിയും കുടുംബവും എന്റെ വീട്ടിൽ എത്തിയിരുന്നെങ്കിലും അതിന്റെ പിറകിലെ താഴ്ന്ന പ്രദേശങ്ങൾ നോക്കിനിൽക്കേ വെള്ളത്തിലാകാൻ തുടങ്ങി. ജലം ഇഞ്ചിഞ്ചായി അടുത്തെത്തുന്ന അവസ്ഥ ഭീതിദമാണ്. ഇപ്പോഴത്തെ നിരപ്പ് ഒരു കുറ്റിയടിച്ച് രേഖപ്പെടുത്തിയാൽ പതിനഞ്ചു മിനിറ്റിനുശേഷം അത് വീണ്ടും ഒരടികൂടി മുന്നോട്ടു കയറിയിട്ടുണ്ടാകും. അപ്പോഴേക്കും ഗേറ്റിന്റെ പത്തുമീറ്റർ അകലെ വരെ ജലനിരപ്പ് എത്തിയിരുന്നു. വീടുവിട്ട് എങ്ങോട്ടേങ്കിലും മാറേണ്ടിവരുമെന്ന കാര്യം ഉറപ്പായതോടെ ഏതെങ്കിലും ഹോട്ടലിൽ മുറി കിട്ടുമോ എന്നു തിരക്കാമെന്നു കരുതി.

എന്നാൽ അങ്കമാലിയിൽ ഒരിടത്തും മൂന്നുമുറികൾ (ഞങ്ങൾ അപ്പോഴേക്കും ഒൻപതുപേർ ആയിക്കഴിഞ്ഞിരുന്നു) ഒത്തുകിട്ടിയില്ല. എയർപോർട്ടിന് സമീപത്തുള്ള ചില ഹോട്ടലുകളിൽ വൈദ്യുതി രാവിലെ മുതൽ ഇല്ലാതിരുന്നതിനാൽ മുറികൾ നൽകുന്നുമുണ്ടായിരുന്നില്ല. ഒടുക്കം ഒരിടത്ത് സൗകര്യമുള്ള ഒരു വലിയമുറി നാലാം നിലയിൽ ഒത്തുകിട്ടി. ഉടൻതന്നെ വീട്ടിലേക്കുപോയി എല്ലാവരെയും കൂട്ടിവന്നു. വീടുപേക്ഷിച്ച് അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് വാതിൽ പൂട്ടിയിറങ്ങുമ്പോഴുള്ള വൈകാരിക അവസ്ഥ അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഹോട്ടലിൽ ചെക്കിൻ ചെയ്തു. ഇനി രക്ഷയായെന്ന തോന്നൽ എല്ലാവരിലുമുണ്ടായി.  അൽപ്പം മയങ്ങിയും പുസ്തകം വായിച്ചും സമയം തള്ളിനീക്കി.

ഏതാണ്ട് നാലുമണിയോടെ ജനലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച്ച മരവിപ്പിക്കുന്നതായിരുന്നു. ഹോട്ടലിനുമുന്നിലെ റോഡിൽ വെള്ളം നിറയുന്നു, സമീപത്തുള്ള കടകൾ അടച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും അവിടെ പിടിച്ചുനിൽക്കാം എന്നതായിരുന്നു പ്രതീക്ഷ. പിറ്റേ ദിവസം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുണ്ടായേക്കുമെന്നതിനാൽ ബ്രഡോ മറ്റോ വാങ്ങാമെന്നുകരുതി അടച്ചുകൊണ്ടിരിക്കുന്ന ഒരു ബേക്കറിയിൽ ചെന്നുകയറി. അതെല്ലാം അവിടെ മുൻപേതന്നെ തീർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തരമൊരവസ്ഥ ഏതാനും ദിവസങ്ങൾ നീണ്ടുനിന്നാൽ എന്തുചെയ്യുമെന്ന ചിന്ത ഒരുൾക്കിടിലത്തോടെ മനസ്സിലേക്ക് കടന്നുവന്നു. പതിമൂന്നു കിലോമീറ്റർ അകലെ കൊരട്ടിക്കടുത്തുള്ള ഭാര്യാസദനം മാത്രമേ ഇനി എത്തിപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയൂ, കാരണം ആലുവ വഴിയുള്ള പാതകളിലെല്ലാം വെള്ളം കയറിക്കിടക്കുകയാണ്.

ഹോട്ടലിനു മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞുകഴിഞ്ഞു, പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ടയറിന്റെ പകുതിയും വെള്ളത്തിലാവുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഇവിടെ പെട്ടുപോയോ എന്ന ആശങ്ക ശക്തമായി. അപ്പോഴാണ് ഒരു നൂറുമീറ്റർ പുറകോട്ടുമാറി അങ്കമാലിയിലേക്ക് ഒരു ചെറിയ റോഡ് ഉള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരോട് അന്വേഷിച്ചപ്പോൾ ആ റോഡിൽ ഇതുവരെ വെള്ളം കയറിയിട്ടില്ലെന്നും അറിഞ്ഞു. ഒട്ടും സമയം കളയാതെ അതുവഴി നേരെ അങ്കമാലിയിലെത്തി. അവിടെ ഹൈവേയിൽ കോതകുളങ്ങര ഭാഗത്ത് റോഡിൽ രണ്ടടിയോളം വെള്ളം പൊങ്ങിനിൽക്കുന്നുണ്ട്. നിർത്താതെ പോകാമെങ്കിൽ വണ്ടി മുന്നോട്ടെടുക്കാമെന്ന അവസ്ഥ. വെള്ളത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ടുനീങ്ങി. വഴിയിൽ നിൽക്കുന്നവരുടെ ആകാംക്ഷാഭരിതമായ മുഖഭാവം എത്ര വലിയ റിസ്കാണ് ഞങ്ങൾ എടുക്കുന്നതെന്ന് കാട്ടിത്തന്നു. അപ്പുറത്ത് എത്തിയപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കുക വയ്യ. ഉടനെ അടുത്തുള്ള ഒരു റസ്റ്റോറന്റിൽ കയറി ചായ കുടിച്ചു. ഭക്ഷണത്തെപ്പറ്റി മണിക്കൂറുകളായി മറന്നിരിക്കുകയായിരുന്നല്ലോ. പിന്നീട് നേരെ കൊരട്ടിയിലേക്ക് വെച്ചുപിടിച്ചു. അതിനപ്പുറം മുരിങ്ങൂരിൽ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി റോഡ് തടസ്സപ്പെട്ടുകിടക്കുകയാണ്. ഇരുളിന് കനം വെച്ചുതുടങ്ങിയപ്പോഴേക്കും ഭാര്യാഗൃഹത്തിലെത്തി. രാത്രി മുഴുവനും ഇടവിട്ട് കനത്ത മഴ പെയ്തുകൊണ്ടിരുന്നു. ഉപേക്ഷിച്ചുപോന്ന വീടിന്റെ അവസ്ഥ എല്ലാവരുടേയും ഉറക്കം കെടുത്തിയിരുന്നു. ഇപ്പോൾ വീട്ടിനകത്ത് വെള്ളം കയറിയിട്ടുണ്ടായിരിക്കുമോ എന്ന ചിന്ത ആ തണുപ്പിലും ഞങ്ങളെ പൊള്ളിച്ചുകൊണ്ടിരുന്നു.

ആഗസ്റ്റ് 17, വെള്ളിയാഴ്ച്ച

ഒൻപതുപേരടങ്ങിയ ഞങ്ങളുടെ സംഘത്തെ ഉൾക്കൊള്ളാനുള്ള വലിപ്പം ആ കൊച്ചുഭവനത്തിനുണ്ടായിരുന്നില്ല. മാത്രവുമല്ല, നേരം വെളുത്തപ്പോഴേക്കും ആ വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗത്തും വെള്ളം കയറിയിരുന്നു. എത്ര പെട്ടെന്നാണ് വെള്ളം പേടിപ്പെടുത്തുന്ന ഒരു വസ്തുവായി മാറിയത്! അപ്പോഴാണ് അവിടെയടുത്തുള്ള ഒരു ക്ലബ്ബിന്റെ കെട്ടിടത്തിൽ ഏതാനും മുറികൾ ഉള്ള വസ്തുത ശ്രദ്ധയിൽ വന്നത്.ഒരു സ്‌കൂട്ടറിൽ അങ്ങോട്ടേക്ക്‌പാഞ്ഞു. വഴിയിൽവെച്ചുതന്നെ ക്ലബ്ബിന്റെ ഒരു ഭാരവാഹി എതിരെ വരുന്നതുകണ്ടു. 'മുറി ഒഴിവുണ്ടോ' എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം 'ഇല്ല, എല്ലാ മുറികളിലും മെമ്പർമാർ തന്നെ താമസിക്കുകയാണ്' എന്നായിരുന്നു. എന്നാൽ നിരാശ ഞങ്ങളിലേക്ക് പടർന്നുകയറുന്നതിനുമുമ്പുതന്നെ ക്ലബ്ബിന്റെ ചെറിയ കോൺഫറൻസ് ഹാൾ വേണമെങ്കിൽ തരാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കട്ടിലുകളൊന്നും അവിടെ കാണില്ല, അതിനുപകരം കുറച്ചു കിടക്കകൾ നൽകാം എന്നൊരുറപ്പും കിട്ടി. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് അത് തിരഞ്ഞെടുത്തു. ഉടനെത്തന്നെ എല്ലാവരേയും ഹാളിലേക്ക് മാറ്റി.

ടൈൽസ് വിരിച്ച വൃത്തിയുള്ള മുറി. ക്ലബ്ബിൽ ജനറേറ്റർ ഉള്ളതുകൊണ്ട് വൈദ്യുതി ഉണ്ട്. പക്ഷേ ഡീസൽ കുറവായതുമൂലം രാത്രി മാത്രമേ ഓൺ ചെയ്യൂ. ഏറ്റവും പ്രധാനപ്പെട്ട ചില പ്ലഗ് പോയിന്റുകളിൽ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി നൽകും. ഭാഗ്യവശാൽ അതിലൊരെണ്ണം ഞങ്ങളുടെ ഹാളിൽ ഉണ്ടായിരുന്നതുകൊണ്ട് മൊബൈൽ ചാർജിങ് കുഴപ്പമില്ലാതെ നടന്നു. ക്ലബ്ബിന്റെ നടത്തിപ്പുകാരെല്ലാം ബിസിനസ്സുകാരായിരുന്നതുകൊണ്ട് അരിയും മറ്റു ഭക്ഷണസാധനങ്ങളും അവർ എങ്ങനെയോ എത്തിച്ചുകൊണ്ടിരുന്നു. അവിടെ കഴിഞ്ഞുകൂടിയ രണ്ടു ദിവസങ്ങളിലും ചിക്കൻ 65 പോലും കിട്ടിയിരുന്നു എന്ന് അൽപ്പം കുറ്റബോധത്തോടെ തന്നെ ഓർക്കുന്നു. സാമ്പാർ ഉണ്ടാക്കാൻ പച്ചക്കറികൾ കിട്ടാനില്ലാതിരുന്നതുകൊണ്ടാണ് ചിക്കനിൽ അഭയം തേടേണ്ടിവന്നത് എന്നൊരു വസ്തുത ഞങ്ങളുടെ പാപഭാരം ലഘൂകരിച്ചു.

അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയിലെ വെള്ളക്കെട്ട്
വൈകുന്നേരമായപ്പോഴേക്കും വീട്ടിലെ അവസ്ഥ ഒന്നു കണ്ടുവരാമെന്നു തീരുമാനിച്ചു. പക്ഷേ അങ്കമാലിയിലെ കോതകുളങ്ങരയിൽ നെഞ്ചോളം ഉയരത്തിൽ വെള്ളം റോഡിൽ കയറിക്കിടക്കുകയാണ്. അത്യാവശ്യക്കാരെ ആശുപത്രിയിലെത്തിക്കാൻ ഒരു വഞ്ചിയും അവിടെ പ്രവർത്തനനിരതമാണ്. ഏതാനും ലോറികൾ പച്ചക്കറികളും കയറ്റി വന്നിട്ടുണ്ട്. അതിലെ ഡ്രൈവർമാർ രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ടെടുക്കുന്നു. അവരുടെ മുഖങ്ങളിലെ വലിഞ്ഞുമുറുകിയ പേശികൾ ആ ജോലിയിലെ സമ്മർദം വിളിച്ചറിയിച്ചു. ഞങ്ങളുടെ കാർ ആ വെള്ളം കടക്കുമായിരുന്നില്ല. അതിനാൽ തിരികെ ക്ലബ്ബിലേക്കുതന്നെ പോന്നു.

എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ആനന്ദമില്ലാത്ത ഒരു കുട്ടിക്കാലത്തേക്ക് തിരിച്ചുപോകുന്ന ഒരു പ്രതീതിയാണ് ഈ ക്യാമ്പ് വാസം ഉണ്ടാക്കിയത്. രണ്ടുദിവസം മുൻപുവരെ വളരെ ബുദ്ധിമുട്ടി ജോലിസ്ഥലത്തേക്ക് നടത്തിയിരുന്ന അറുപതു കിലോമീറ്റർ യാത്രകൾ പോലും അപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന സ്മരണയായി. "There is no greater sorrow than to recall happiness in times of misery" എന്നല്ലേ ഇറ്റാലിയൻ ഇതിഹാസകവി ഡാന്റെ പാടിയിരിക്കുന്നത്!
There is no greater sorrow than to recall happiness in times of misery
Read more at: https://www.brainyquote.com/quotes/dante_alighieri_381202

ആഗസ്റ്റ് 18, ശനിയാഴ്ച്ച

മൂന്നുദിവസത്തെ അഭയകേന്ദ്രം
നേരം വെളുത്തത് നേരിയ ചൂടുള്ള വെയിലുമായാണ്. മഴ കുറയുകയാണെന്നുള്ള റിപ്പോർട്ടുകളെ നിസ്സാരവൽക്കരിക്കുന്ന മട്ടിൽ ഇടക്കൊക്കെ കനത്ത മഴയും പെയ്തു. ഹെലികോപ്റ്ററുകൾ ആകാശത്ത് ചുറ്റിപ്പറന്നുകൊണ്ടിരുന്നു. രാവിലെ തന്നെ ചാലക്കുടി പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു എന്ന വാർത്ത പരക്കെ ആശ്വാസം നൽകി. അങ്കമാലിയിലേയും വെള്ളക്കെട്ട് വളരെ കുറഞ്ഞുവെന്നും പറഞ്ഞുകേട്ടു. ഫോൺ ചെയ്തുചോദിച്ചപ്പോൾ നാട്ടിലും വെള്ളം വളരെ താഴ്ന്നു എന്ന ആശാവഹമായ മറുപടിയാണ് ലഭിച്ചത്. ക്ലബ്ബിൽ തന്നെ താമസമുണ്ടായിരുന്ന ഏതാനും നാട്ടുകാർ രാവിലെതന്നെ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ ഒരു ദിവസം കൂടി നോക്കിയിട്ടാകാം വീട്ടിലേക്ക് മടങ്ങിച്ചെല്ലുന്നത് എന്ന് ഞങ്ങൾ തീരുമാനിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം രണ്ടുദിവസമായി വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നല്ലോ.

ഉച്ച കഴിഞ്ഞതോടെ തൊട്ട് വടക്കുവശത്തുള്ള അയൽക്കാർ വീട്ടിൽ തിരിച്ചെത്തി എന്ന വിവരം ലഭിച്ചു. വൈകുന്നേരത്തോടെ അവിടെ വൈദ്യുതിയും പുനഃസ്ഥാപിക്കപ്പെട്ടു. അതോടെ അപ്പോൾത്തന്നെ മടങ്ങിപ്പോയാലോ എന്ന തോന്നൽ ശക്തമായി. എന്തായാലും പിറ്റേന്നു രാവിലെതന്നെ മടങ്ങാൻ തീരുമാനമായി.

ആഗസ്റ്റ് 19, ഞായറാഴ്ച്ച

രാവിലെ ഏഴുമണിക്കുതന്നെ ക്ലബ്ബിൽ നിന്ന് മടങ്ങി. തലേന്നു വൈകിട്ടുതന്നെ ഒരു കുടുംബമൊഴികെ മറ്റെല്ലാവരും സ്ഥലം വിട്ടിരുന്നു. വഴിയരികിൽ ഒരിടത്ത് ചായകുടിക്കാൻ നിർത്തി. കഴിഞ്ഞ മൂന്നുദിവസമായി പാലില്ലാത്ത ചായയാണ് കുടിച്ചുകൊണ്ടിരുന്നത്. എന്നാൽ ഹോട്ടലിലെ സ്ഥിതിയും അതുതന്നെയായിരുന്നു. പാൽ എങ്ങും കിട്ടാനില്ലാത്ത അവസ്ഥ.

തിരികെയെത്തിയ ഉടൻ തന്നെ വീടിന്റെ അവസ്ഥ പരിശോധിച്ചു. ഭാഗ്യമെന്നുതന്നെ പറയട്ടെ, ആദ്യത്തെ ചവിട്ടുപടിയുടെ പകുതിവരെ മാത്രമേ വെള്ളം കയറിയിരുന്നുള്ളൂ. പോർട്ടിക്കോയിൽ വെച്ചിരുന്ന ബൈക്ക് സുരക്ഷിതമായി ഇരിക്കുന്നു. ഊരിയിട്ടിരുന്ന ചെരുപ്പുകളെല്ലാം ഒഴുകി പറമ്പിന്റെ ഒരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു, എന്നാൽ ആദ്യത്തെ പടിയിൽ ഇട്ടിരുന്ന ചവിട്ടി നനഞ്ഞിട്ടുമില്ല. പക്ഷേ ചുറ്റുപാടും വെള്ളം നിറഞ്ഞതുകൊണ്ടാണോ എന്തോ അകത്തെ വാതിലുകളുടെ മരപ്പലകകളിൽ പലയിടത്തും ചിതൽ പിടിച്ചുതുടങ്ങിയിരുന്നു. വേണ്ട ഭക്ഷണവും ഒരുക്കിക്കൊടുത്ത് ഞങ്ങൾ ടെറസ്സിൽ വിട്ടിട്ടുപോയിരുന്ന പ്രസവമടുത്തിരുന്ന കറുത്ത പൂച്ച അല്പം പരിഭവത്തോടെ ഞങ്ങളെ എതിരേറ്റു. വെള്ളം ഒരിക്കലും അകത്തുകയറില്ലെന്ന യുക്തിരഹിതമായ തോന്നൽ മൂലം പ്രധാനപ്പെട്ട വസ്തുക്കളൊന്നുംതന്നെ ഉയർന്ന പ്രതലത്തിലേക്ക് മാറ്റിയിരുന്നില്ല. അവയെല്ലാം നഷ്ടം കൂടാതെ തിരിച്ചുകിട്ടിയത് വെറും ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ഒരു ദിവസം കൂടി മഴ ശക്തിയായി തുടർന്നിരുന്നെങ്കിൽ അകത്തേക്കും വെള്ളം കയറി അവയെല്ലാം നശിച്ചുപോകുമായിരുന്നു. ഒരിക്കലും മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന ശക്തമായ താക്കീതായി അത്. വൈദ്യുതി ഉണ്ടായിരുന്നതുകൊണ്ട് ജീവിതം അതിവേഗത്തിൽ പൂർവസ്ഥിതിയിലായി.

ജലത്തിന്റെ കുത്തൊഴുക്കിൽ തകർന്ന മതിലുകൾ
എന്നാൽ സഹോദരീഭവനത്തിൽ വളരെ നാശനഷ്ടങ്ങൾ നേരിട്ടു. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂന്നുവശത്തും മതിലുകൾ തകർന്നുവീണു. വീടിനകത്തും ഏകദേശം നാലടി ഉയരത്തിൽ വെള്ളം കയറിയതിനാൽ ശുചീകരണം ഒരു ഭഗീരഥപ്രയത്നമായി. നട്ടുച്ചനേരത്തും പ്രളയജലത്തിന്റെ ശ്രദ്ധേയമായ തണുപ്പ് മറക്കാനാവാത്ത ഒരു പോറലായി നിലനിൽക്കുന്നു. പത്തുദിവസത്തെ ശുചീകരണ, റിപ്പയർ ജോലികൾക്കുശേഷം മാത്രമാണ് അവർക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനായത്. എന്നാൽ, മറ്റു പലരുടെയും സ്ഥിതി വെച്ചുനോക്കിയാൽ അതുപോലും ഭാഗ്യാതിരേകം പോലെയാണ് അനുഭവപ്പെട്ടത്. സന്നദ്ധപ്രവർത്തകർ ഉദാരമായി സഹായിച്ചു. നേരിയ പരിചയം മാത്രം ഉള്ളവരും കണ്ടിട്ടുപോലും ഇല്ലാത്തവരും ആപത്തിൽ തുണയായി. രാഷ്ട്രീയ, മത വൈരങ്ങൾ കേരളം മറന്ന രണ്ടു ദിവസങ്ങളായിരുന്നു അത്.

ആലുവ പട്ടണം ഒരു പ്രേതനഗരം പോലെയായി. ആഴ്ചകൾ കഴിഞ്ഞിട്ടും മുപ്പതുശതമാനത്തോളം കടകൾ തുറക്കാനാവാത്ത അവസ്ഥ. താഴ്ന്ന പ്രദേശങ്ങളിലെ കടകളിൽ സമ്പൂർണനാശം നേരിട്ടു. കാർ, ബൈക്ക് ഷോറൂമുകളിൽ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിനശിച്ചു. പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ റോളിങ്ങ് ഷട്ടറുകൾ വളഞ്ഞുകുത്തി നിൽക്കുന്ന കാഴ്ച വെള്ളത്തിന്റെ ഭീകരശക്തി വെളിവാക്കി.

ബാക്കിപത്രം

ശുചീകരണത്തിലൂടെ പുതിയൊരു ജീവിതത്തിന്റെ വേണുഗാനം...
മനുഷ്യരിലെ നന്മ നശിച്ചിട്ടില്ലെന്നു തെളിയിക്കപ്പെട്ട നാളുകളയായിരുന്നു അത്. ഒരു പക്ഷേ കൊടുംദുരിതത്തിനിടയിലും നമുക്ക് ആശ്വസിക്കാൻ പറ്റിയ ഒരേയൊരു വസ്തുത. അവശ്യവസ്തുക്കളും സഹായധനവും നീളെ പ്രവഹിച്ചു. യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവരങ്ങൾ കൈമാറി, അവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുത്തു. നൂറുകണക്കായി പ്രവർത്തനമാരംഭിച്ച ക്യാംപുകൾ കൂട്ടായ ജീവിതം എന്താണെന്നു കാണിച്ചുതന്നു.

നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ നമുക്ക് അന്വേഷിച്ചേ തീരൂ. കനത്ത മഴ തന്നെയാണ് പ്രഥമവും പ്രധാനവുമായ കാരണം എന്നതിൽ തർക്കമില്ല. എങ്കിലും കേരളത്തിലെ നദികളും അണകളും കുത്തകയാക്കിയിരിക്കുന്ന KSEB എന്ന കമ്പനിയുടെ ലാഭേച്ഛ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്നു കൂടി ചർച്ച ചെയ്യപ്പെടണം. ഇടുക്കി അണക്കെട്ട് മഴക്കാലത്ത് KSEB ഒരു മഴവെള്ളസംഭരണി മാത്രമായിട്ടാണ് ഉപയോഗിക്കുന്നത്. പൊതുവെ മഴക്കാലത്ത് വൈദ്യുതിയുടെ വില കുറവായതിനാൽ കൂടുതൽ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാതെ പുറത്തുനിന്ന് വാങ്ങുകയും, അങ്ങനെ ലാഭിക്കുന്ന ജലം കൊണ്ട് വേനൽക്കാലത്ത് കൂടുതൽ ഉത്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ആ കമ്പനിയുടെ രീതി. ഇടുക്കി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി മഴക്കാലത്താണ് നടത്തുന്നത് എന്നോർക്കുക. പക്ഷേ 2018-ലെ മൺസൂൺ പതിവിലധികം ശക്തമായിരുന്നതിനാൽ അണകളെല്ലാം നിറഞ്ഞുകിടക്കുമ്പോഴാണ് അതിതീവ്ര ന്യൂനമർദ്ദവും പെയ്തിറങ്ങിയത് എന്നതിനാൽ അണക്കെട്ടുകളുടെ പ്രയോജനം ജനതയ്ക്കു ലഭിച്ചില്ല. എന്നാൽ ഇത് മുൻകൂട്ടിക്കാണാൻ ആർക്കും കഴിയുമായിരുന്നില്ല. പക്ഷേ ഒരനുഭവം ഉണ്ടായ സ്ഥിതിക്ക് ഇനിയൊരിക്കലും ജൂൺ - സെപ്റ്റംബർ കാലയളവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിൽ കൂടുതൽ ഉയർത്താതിരിക്കാനുള്ള ജാഗ്രത അധികൃതർ എടുക്കണം. അണ നിറക്കുന്നത് തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചായിരിക്കണം. തുലാമഴ ലഭിച്ചില്ലെങ്കിൽ അടുത്ത വേനലിൽ ചെലവുകൂടിയ താപവൈദ്യുതി വാങ്ങി കാര്യം കാണണം. KSEB-ക്ക് ചെലവായ തുക മുഴുവൻ നിരക്കുവർദ്ധനയിലൂടെ ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ സമ്മതിക്കുമെന്നിരിക്കേ ജനങ്ങളുടെ ജീവനും സ്വത്തും കൊണ്ട് പന്താടേണ്ട കാര്യമില്ലല്ലോ.

പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മൂന്നുദിവസങ്ങൾ കൊണ്ട് പ്രളയജലത്തിൽ ഒലിച്ചുപോയത്. കേരളത്തിൽ ഏറ്റവും അവസാനമായി നടന്ന യുദ്ധം 226 വർഷങ്ങൾക്കുമുമ്പ് 1792-ൽ ടിപ്പു സുൽത്താനുമായിട്ടായിരുന്നു. സമാധാനത്തിന്റെ ഇത്രയും നീണ്ട ഒരിടവേള മറ്റേത് രാജ്യത്തിന് സ്വന്തമായുണ്ട്? എന്നാലിപ്പോൾ ഓഖിക്കും നിപ്പാ വൈറസിനും പുറമേ വെള്ളപ്പൊക്കവും കൂടി ആയപ്പോൾ ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ ദുരന്തമാണ് നാം നേരിട്ടത്. ഇനിയെന്താണ് വരാനിരിക്കുന്നത്? 16-ലെ കാറ്റ് വീണ്ടും നമ്മളെ തേടിയെത്തുമോ? എത്തിയാൽ നാം വേണ്ടത്ര മുൻകരുതലോടെയാകുമോ അതിനെ നേരിടുക? ഇതെല്ലാം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്. ഇത്തവണ ഉറങ്ങിക്കിടന്നവരെ വെള്ളം തട്ടിയുണർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെയുള്ള ഒരു മുന്നറിയിപ്പു സംവിധാനം നാം ഒരുക്കണം.

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെ പലയിടത്തും നാട്ടുകാർ എതിർക്കുന്നത് കാണുന്നുണ്ട്. എന്നാൽ അവരെല്ലാം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്നതാണ് അതിലെ പരിഹാസ്യമായ ഇരട്ടത്താപ്പ്. ഇത്തവണത്തെ ദുരന്തത്തിൽ മൊബൈൽ ഫോണുകൾ പലയിടത്തും തടസ്സമില്ലാതെ പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായകമായത് എന്നത് വിസ്മരിച്ചുകൂടാ.

ദേശീയപാതയിൽ പലയിടത്തും ഒരു മീറ്ററോളം പൊക്കത്തിൽ വെള്ളം കയറിയ ഭാഗങ്ങൾ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണം. ദുരിതാശ്വാസസാമഗ്രികൾ തടസ്സമില്ലാതെ വിതരണം ചെയ്യാൻ ഇതുപകരിക്കും. കേരളം പെരിയാറിനു വടക്കും തെക്കുമായി മുറിഞ്ഞുപോയതുപോലുള്ള സ്ഥിതിവിശേഷം ഇനി ഉണ്ടാകരുത്. തീവണ്ടികൾ പോലും ഓടാതായതോടെ ഈ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടു പോയിരുന്നു.

വാഹനങ്ങളിൽ ആവശ്യമുള്ള ഇന്ധനം ഇപ്പോഴും നിറച്ചിടണം എന്നതാണ് ഞാൻ പഠിച്ച മറ്റൊരു പാഠം. സ്വാതന്ത്ര്യദിനം അവധിയായതിനാൽ തലേന്ന് ഇന്ധനം നിറയ്ക്കാതെ പോന്നതിനാൽ വളരെയധികം അലയേണ്ടി വന്നു. 16-ന് അങ്കമാലി മേഖലയിലെ പമ്പുകളിലെല്ലാം നീണ്ട വരി രൂപപ്പെട്ടിരുന്നു. ഒരാവശ്യവുമില്ലെങ്കിലും മിക്കവാറും എല്ലാവരും ഫുൾ ടാങ്ക് അടിക്കാൻ നിൽക്കുന്നതായതുകൊണ്ട് പെട്രോളും ഡീസലും ഉടനെത്തന്നെ തീർന്നു. അവിടെയും അല്പം ഭാഗ്യവും കൂടുതൽ കൗശലവും കൊണ്ടുമാത്രമാണ് ഇന്ധനം നിറക്കാനായത്. മറ്റൊരു നീണ്ടനിര എടിഎമ്മുകളുടെ മുന്നിലായിരുന്നു. കുറച്ചു തുക നോട്ടുകളായിത്തന്നെ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന ഒരു വസ്തുതയും ഇവിടെ പഠിച്ചു. തിരക്കു പിടിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കടക്കാരും തയ്യാറാകണമെന്നില്ല. സാധാരണ സമയങ്ങളിൽ ഡിജിറ്റൽ, അടിയന്തിര ഘട്ടങ്ങളിൽ ക്യാഷ് എന്നതാണ് പ്രായോഗികമായ സമീപനം.

വെള്ളപ്പൊക്കത്തിനുശേഷം മൂന്നാഴ്ച്ച കടന്നുപോയി. ആയിരങ്ങൾ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്താനാവാതെ ബുദ്ധിമുട്ടുന്നു. ഭാഗ്യവശാൽ ഈ മേഖലയിലെങ്കിലും ആൾനാശം കുറവായതിനാൽ സമൂഹം വലിയ മുറിവുകളില്ലാതെ പഴയ തുടിപ്പുകൾ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. പ്രകൃതിസംരക്ഷണം അവശ്യം വേണ്ടതുതന്നെയാണെങ്കിലും അണക്കെട്ടുകൾക്കും താഴ്ന്ന പ്രദേശങ്ങളിലെ കുടിവയ്പുകൾക്കും എതിരെ ഉയരുന്ന അഭിപ്രായങ്ങൾ മരമൗലികവാദത്തിന്റെ തികട്ടൽ മാത്രമായി കരുതിയാൽ മതി. 1924-ലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് വനനശീകരണമോ, മണൽക്കൊള്ളയോ, പാടം നികത്തലോ ഒന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാധാരണജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുന്നത് ഉൽക്ക വന്നിടിക്കുമെന്ന ഭീതിയിൽ ഹെൽമെറ്റ് ധരിച്ച് പുറത്തിറങ്ങുന്നതുപോലെയേ ഉള്ളൂ.

പ്രളയത്തിനുശേഷം ഒരു മാസം കടന്നുപോയെങ്കിലും ഒരൊറ്റ നിമിഷത്തിൽ വീടുവിട്ടിറങ്ങാൻ നിർബന്ധിതനായവന്റെ നിസ്സഹായത ഏൽപ്പിച്ച മുറിവ് കരിഞ്ഞിട്ടില്ല. ധനനഷ്ടത്തേക്കാളുമൊക്കെ ആഴത്തിൽ സ്പർശിക്കുന്നത് മറ്റൊരാളുടെ കാരുണ്യം സ്വീകരിക്കേണ്ടിവരുമ്പോഴുള്ള ആന്തരികമായ ഇല്ലാതാകൽ ആണ്. ഒരിക്കൽക്കൂടി ഡാന്റേയെ സ്മരിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

You shall leave everything you love most dearly:
this is the arrow that the bow of exile shoots first.

You are to know the bitter taste of others’ bread,
how salt it is, and know

How hard a path it is for one who goes
descending and ascending others’ stairs.  (Divine Comedy, Paradise 17:55-60)

ഈ ദുരന്തവും കടന്നു പോകും, കേരളം ഇനിയും മുന്നോട്ടുപോകും.

Tuesday, June 12, 2018

ലോകകപ്പ് സ്മരണകൾ

നാലുവർഷത്തിനുശേഷം വിസിൽ ശബ്ദവും ഗാലറികളിലെ ആരവവും വീണ്ടും പടികടന്നെത്തുമ്പോൾ എന്റെ ജീവിതത്തിൽ ലോകകപ്പ് സൃഷ്ടിച്ച ചലനങ്ങളെക്കുറിച്ച് ഓർത്തുപോവുകയാണ്.

കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം എത്തുന്നതിനുമുമ്പുള്ള ആ 'ഇരുണ്ട' യുഗത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞേക്കില്ല. പള്ളിക്കൂടം വിട്ടാലത്തെ കളികൾ കഴിഞ്ഞ് പഠിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ അതും പൂർത്തിയാക്കി എട്ടുമണിയോടെ ഉറക്കത്തിനു തയ്യാറാവുന്ന ആ ടെലിവിഷൻ-പൂർവകാലത്തെ സുവർണയുഗമെന്ന് എണ്ണുന്നവരുടെ കൂട്ടത്തിൽ പക്ഷേ ഞാൻ പെടില്ല. ഗ്രാമീണമനസ്സുകളുടെ ജനാലകളെ ലോകത്തിന്റെ വിശാലമായ അങ്കണത്തിലേക്ക് തുറന്നുകൊടുത്തത് ടി.വിയാണ്.

കായിക അദ്ധ്വാനത്തിൽ തല്പരനല്ലായിരുന്ന ആ എലുമ്പൻ ചെറുക്കന് കാൽപ്പന്തുകളിയിൽ ഹരം കയറിയത് എപ്പോഴാണെന്നറിയില്ല. അവന്റെ മറ്റനേകം താല്പര്യങ്ങളെപ്പോലെ സാമൂഹ്യസ്വീകാര്യതക്കുവേണ്ടി ഇതും ബോധപൂർവം വളർത്തിയെടുത്തതാകാനേ വഴിയുള്ളൂ. എങ്കിലും ആ പത്തുവയസ്സുകാരൻ 1982-ലെ സ്പെയിൻ ലോകകപ്പ് പത്രങ്ങളിൽ ഉത്സാഹത്തോടെ വായിച്ചിരുന്നതായി ഇന്നും ഓർക്കുന്നു. സ്‌പെയിൻകാർ സ്വന്തം നാടിനെ 'എസ്പാന്യ' എന്നുമാത്രമാണ് വിളിക്കുന്നതെന്ന പുതിയ അറിവ് ട്രിവാൻഡ്രം, ക്വയിലോൺ എന്നൊക്കെ തട്ടിമൂളിച്ചുകൊണ്ടിരുന്ന മലയാളിയുടെ നിർലജ്ജമായ പൈതൃകനിഷേധത്തിനെതിരെ ചെറിയ അനുരണനങ്ങൾ അവനിൽ ഉയർത്തിയിരുന്നു.

സെവിയയിലെ ദുരന്തം (Tragedy of Seville) എന്നറിയപ്പെടുന്ന ജർമ്മനി - ഫ്രാൻസ് സെമിഫൈനൽ മത്സരമായിരുന്നു ആ ലോകകപ്പിന്റെ ഇന്നും നിലനിൽക്കുന്ന ഓർമ്മ. ജർമൻ ഗോളി ഹറാൾഡ് ഷുമാക്കർ മുന്നോട്ടോടിവന്ന ഫ്രഞ്ച് പ്രതിരോധതാരം ബാറ്റിസ്റ്റണെ ക്രൂരമായി ഫൗൾ ചെയ്തുവീഴ്ത്തിയ സംഭവം ഇന്നും ലോകകപ്പിലെ ചർച്ചാവിഷയമാണ്. ബാറ്റിസ്റ്റൺ തൽക്ഷണം ബോധരഹിതനായെങ്കിലും ഷുമാക്കർക്കെതിരായ ഫൗൾ വിളിക്കാൻ പോലും മറന്നുപോയ റഫറിയും ചരിത്രത്തിന്റെ ഭാഗം! തകരാറുസംഭവിച്ച കശേരുഖണ്ഡവും പല്ലുകളുമായി ബാറ്റിസ്റ്റൺ ഇന്നും ജീവിക്കുന്നു. ആ ഫൗളിന്റെ പേരിൽ ജർമനിക്കുനേരെ ഉയർന്ന പക ഫൈനലിൽ ഇറ്റലി അവരെ 3-1ന് തകർത്തപ്പോഴാണ് അടങ്ങിയത്. കലാശമത്സരത്തിലും ഒരു ഗോൾ നേടി പരമ്പരയിലെ ടോപ് സ്‌കോറർ ആയ പൗളോ റോസ്സി നായകപരിവേഷത്തോടെ ജനമനസ്സുകളിൽ ഇടം നേടി.

1986-ലെ മെക്സിക്കോ ലോകകപ്പിന്റെ കാലമായപ്പോഴേക്കും വ്യാപകമായ മാറ്റങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞിരുന്നു. 1982-ലെ ഡൽഹി ഏഷ്യാഡോടെ ദൂരദർശൻ വർണസംപ്രേഷണം ആരംഭിച്ചു. ആ വർഷം തന്നെ തിരുവനന്തപുരത്തും അധികം താമസിയാതെ കൊച്ചിയിലും ട്രാൻസ്മിറ്ററുകൾ സ്ഥാപിക്കപ്പെട്ടതോടെ പുരപ്പുറത്തെ ആന്റിന വഴിയുള്ള ഭൂതലസംപ്രേഷണം സാദ്ധ്യമായി. വർണ്ണരാജിയെ കറുപ്പും വെള്ളയിലും മാത്രം കാണിച്ചുതരുന്ന ടി.വി. സെറ്റുകൾ പാവങ്ങളുടെ കൂട്ടുകാരായി. 'ലൈവ്' എന്ന ലോകാത്ഭുതം മെക്സിക്കോയിലെ നട്ടുച്ചകളെ തത്സമയം കേരളത്തിന്റെ രാത്രികളിലേക്ക് പറിച്ചുനട്ടു. ജോവോ ഹവലാഞ്ച് എന്ന ബ്രസീലിയൻ ബിസിനസ്സുകാരൻ 1974-ൽ ഫിഫയുടെ തലപ്പത്തെത്തിയതോടെ ഫുട്ബോളും വളരുകയായിരുന്നു - കൂറ്റൻ കാൽവെപ്പുകളിലൂടെ.
ദൂരദർശൻ മാത്രം ലഭിക്കുമായിരുന്ന ആ നാളുകൾ!

ദൂരദർശന്റെ സാങ്കേതിക പാപ്പരത്തം വിളിച്ചോതുന്നതായിരുന്നു ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണം. പ്രധാന നിമിഷങ്ങളുടെ റീപ്ലേ സ്‌ക്രീനിന്റെ ഒരു മൂലയിൽനിന്നുത്ഭവിച്ച് കറങ്ങിവന്ന് സ്‌ക്രീനിൽ നിറയുന്നത് കാണുമ്പോഴുണ്ടായ ആനന്ദം മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ ഇപ്പോഴുമുണ്ട്. ഒരു ദിവസം ഒരു മത്സരമേ സംപ്രേഷണം ചെയ്തിരുന്നുള്ളൂവെങ്കിലും, അത് രാത്രി പതിനൊന്നു മണിയോടടുപ്പിച്ചായിരുന്നുവെങ്കിലും, പത്താം ക്ലാസ്സിലാണ് പഠിച്ചിരുന്നതെങ്കിലും 1986-ലെ മത്സരങ്ങളിൽ പലതും അവൻ കണ്ടുതീർത്തു.

ഫുട്ബോൾ ലോകകപ്പിന്റെ ആകർഷണീയതകളിൽ പ്രധാനമായത് ഇന്ത്യ ഒരിക്കലും അതിൽ പങ്കെടുത്തിട്ടില്ലെന്നതാണ്. നമ്മുടെ ദേശീയടീമിന്റെ പ്രകടനം വെച്ചുനോക്കിയാൽ സമീപഭാവിയിലെങ്ങും അതിനുള്ള യോഗ്യത നേടുകയില്ലെന്നും കാണാം. ഫുട്ബോൾ എന്ന വികാരത്തെ ദേശീയതയുടെ ഇടുങ്ങിയ മതിൽക്കെട്ടുകളിൽനിന്ന് മോചിപ്പിക്കാൻ അത് സഹായകമായി. വിവിധ രാജ്യങ്ങളെ പിന്തുണക്കുന്നവരെ കേരളത്തിലെ പ്രേക്ഷകസമൂഹത്തിൽ കണ്ടുമുട്ടാൻ കഴിയും.

എന്നിരുന്നാലും ബ്രസീലിനെയോ അർജന്റീനയെയോ തുണക്കുന്നവരാണ് നല്ലൊരു ശതമാനം കേരളീയരും. എന്താണിതിനു കാരണം? ടെലിവിഷന്റെ വരവിനു മുന്നേ തന്നെ ഫുട്ബോൾ കേരളത്തിലെ ഏറ്റവും ജനകീയമായ കായികവിനോദമായിരുന്നു. അക്കാലത്തെ കളിക്കാർക്ക് ഒരൊറ്റ ഹീറോയേ ഉണ്ടായിരുന്നുള്ളു - ബ്രസീലിന്റെ പെലെ. സ്‌കൂൾ ടെക്സ്റ്റ്ബുക്കുകളിൽപ്പോലും പെലെയുടെ മാന്ത്രികബൂട്ടുകളെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനങ്ങളും കഥകളും ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ദേശത്തെ പിന്താങ്ങുന്നവർ ഇവിടെ അധികമായി ഉണ്ടായി. എന്നാൽ അർജന്റീനയോടുള്ള പ്രേമം തുടങ്ങുന്നത് 1986-ലെ മെക്സിക്കോ മത്സരങ്ങളിൽ രോമാഞ്ചത്തോടെ വീക്ഷിച്ച ഡീഗോ മാറഡോണ എന്ന ഇന്ദ്രജാലക്കാരന്റെ പ്രകടനത്തോടെയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരിൽ അർജന്റീന പ്രസിദ്ധ വിപ്ലവകാരിയായ ചെ ഗുവേരയുടെ നാടാണെന്നതും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.
ഡീഗോ മറഡോണ - ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസം

ക്രിക്കറ്റ് എത്രത്തോളം വ്യക്തികേന്ദ്രീകൃതമാണോ അത്രത്തോളം സംഘകേന്ദ്രീകൃതമാണ് ഫുട്ബോൾ. ഒരാൾക്കു തനിച്ച് കളിയുടെ ഗതിയെ സ്വാധീനിക്കാനാവില്ല. ഈ സാമാന്യതത്വത്തെ ഹൃദ്യമായ രീതിയിൽ തകർത്തെറിഞ്ഞ താരരാജാവാണ് ഡീഗോ മാറഡോണ. ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർഫൈനൽ തീപാറുന്ന ഒരു പോരാട്ടം തന്നെ കാഴ്ചവെച്ചു. അതിന് വെറും നാലുവർഷം മുമ്പായിരുന്നു അർജന്റീന 74 ദിവസത്തെ ഫോക്‌ലാൻഡ്‌സ് യുദ്ധത്തിനൊടുവിൽ ബ്രിട്ടന്റെ മുന്നിൽ തോറ്റുകീഴടങ്ങിയത് എന്നതുകൊണ്ട് അർജന്റീനക്കാർ മത്സരത്തെ രണ്ടാം യുദ്ധം എന്ന നിലയിൽ തന്നെയാണ് കണ്ടിരുന്നത്. ഇംഗ്ലണ്ട് 2-1ന് തോറ്റ മത്സരത്തിൽ മറഡോണ നേടിയ രണ്ടുഗോളുകളും ലോകം ഇന്നും ഓർക്കുന്നു. ആദ്യത്തേത് അദ്ദേഹം കൈകൊണ്ട് തട്ടി വലക്കുള്ളിലാക്കിയതാണെങ്കിലും മദ്ധ്യരേഖയ്ക്കടുത്തുനിന്ന് നിരവധിപേരെ മറികടന്ന് പന്ത് വലയിലാക്കിയ രണ്ടാമത്തെ ഗോൾ ഒരു പക്ഷേ ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരിക്കും.

സെമിഫൈനലിൽ മറഡോണ തന്റെ ഇന്ദ്രജാലം വീണ്ടും പുറത്തെടുത്തു. ബെൽജിയത്തിനെ 2-0 ന് തോൽപിച്ച അർജന്റൈൻ ടീമിനുവേണ്ടി രണ്ടു ഗോളുകളും നേടിയത് മാന്ത്രികൻ തന്നെയായിരുന്നു. ആവേശം തിരതല്ലിയ അർജന്റീന - ജർമ്മനി ഫൈനൽ ഒരു ക്ലാസിക് ആയി മാറി. 2-0 ന് മുന്നേറിയ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഒരു ഘട്ടത്തിൽ ജർമ്മനി സമനില പിടിച്ചുവാങ്ങി (2-2). എന്നാൽ അവസാനനിമിഷങ്ങളിൽ മറഡോണയുടെ ഒരു മിന്നുന്ന പാസ്സിൽനിന്ന് ബുറുഷാഗ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു, കപ്പടിച്ചു (3-2).

സത്യം പറഞ്ഞാൽ ലോകകപ്പിന്റെ സ്മരണകളിൽ ഏറ്റവും ദീപ്തമായത് 1986-ലേതാണ്. ലോകകപ്പ് ക്ലബ് മത്സരങ്ങളുടെ ഇടവേളയായ ജൂണിൽ നടത്തുന്നതിനാൽ കേരളത്തിൽ എപ്പോഴും മഴക്കാലമായിരിക്കും. രാത്രി വൈകി നടക്കുന്ന മത്സരങ്ങളായതിനാൽ വൈദ്യുതതടസ്സമുണ്ടായാൽ കളി കാണാൻ കഴിയില്ല. ബ്രസീലും ഫ്രാൻസും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം അത്തരം ഒരു വിഷമസന്ധിയിലെത്തിച്ചു. വൈകിട്ട് എട്ടുമണിയോടെ കാറ്റും മഴയും വന്ന് കറന്റ് പോയി. ടെലിഫോൺ സൗകര്യമൊന്നും ഇല്ലാതിരുന്ന കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സൈക്കിളാണ് ആകെയുള്ള ഇരുചക്ര വാഹനം. ഇലക്ട്രീഷ്യനും ഫുട്ബോൾ ആരാധകനുമായ അമ്മാവനൊപ്പം രാത്രിതന്നെ ട്രാൻസ്ഫോർമറിനടുത്തെത്തി ഫ്യൂസ് കെട്ടിയിട്ടാണ് അന്ന് വൈദ്യുതി ഒപ്പിച്ചത്. പിന്നീട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കരിയർ ആയി തെരഞ്ഞെടുക്കാൻ ഈ അനുഭവവും ഒരു പ്രേരണയായിട്ടുണ്ടാകാം. 1986 ജൂൺ 21 രാത്രി 11.30 ന് തുടങ്ങിയ ആ മത്സരവും ഒരു മറക്കാനാവാത്ത ഓർമ്മ തന്നെയാണ്. കരേക്ക ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പേ പ്ലാറ്റിനി സമനില നേടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് ബ്രസീൽ ഗോളിയുടെ മുതുകിൽ തട്ടി വലയിലേക്ക് നീങ്ങിയത് വിവാദമായെങ്കിലും മത്സരത്തിന്റെ ഫലം ഫ്രാൻസിനനുകൂലമായി നിർണയിച്ചു.

1986 ജൂൺ 29-നായിരുന്നു ഫൈനൽ. മത്സരം രാത്രി 11.30-നായിരുന്നെങ്കിലും ഏഴുമണിയോടെ പതിവുപോലെ കാറ്റും മഴയും - വൈദ്യുതി മുടങ്ങി. ഇത്തവണ ഫ്യൂസ് കെട്ടിയിട്ടാൽ തീരുന്ന കേസല്ലായിരുന്നു. ആ പ്രദേശമാകെ ഇരുട്ടായതിനാൽ ഒന്നും നടക്കാത്ത അവസ്ഥ. മത്സരം തുടങ്ങുന്ന സമയമായപ്പോഴേക്കും വീട്ടിൽ ഇരിപ്പുറക്കാത്തതിനാൽ ഞങ്ങൾ റോഡിലേക്കിറങ്ങി. അടുത്തുള്ള പ്രമുഖകമ്പനിയിൽ വൈദ്യുതി ഉണ്ട്, പക്ഷേ അവർ അകത്തേക്ക് കയറ്റിവിടില്ല. അപ്പോഴാണ് ഒരു കൂട്ടർ ടാക്സി വിളിച്ച് പോർട്ടബിൾ ടി.വി.യുമായി വരുന്നതുകണ്ടത്. ഫാക്ടറിയിൽ നിന്ന് വൈദ്യുതി എടുത്തുകൊള്ളാൻ അവർ സമ്മതിച്ചതിനാൽ കാറിനുമുകളിൽ വെച്ച ടി.വി.യിൽ ദേശീയപാതയുടെ ഓരത്തുനിന്ന് ആ ഫൈനൽ കണ്ടു. അതിനുമുൻപോ പിൻപോ അത്രയും ആസ്വദിച്ച ഒരു മത്സരം ഉണ്ടായിട്ടില്ല!

"Bliss it was in that dawn to be alive
But to be young was very heaven'

ആ കാലത്തിനെ അനുസ്മരിക്കാൻ ഇതിലും നല്ല വരികളില്ല.

1990-ലെ ഇറ്റലി ലോകകപ്പ് ആയപ്പോഴേക്കും കുറേക്കൂടി പരിഷ്‌കാരങ്ങൾ വന്നുകഴിഞ്ഞിരുന്നു. കളർ ടി.വി ഒരെണ്ണം ഏറെ ത്യാഗം സഹിച്ചിട്ടാണെങ്കിലും വാങ്ങിച്ചു. എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്ററിന്റെ തുടക്കത്തിലായിരുന്നു കപ്പ്. പരിമിതമായ ഹോസ്റ്റൽ സൗകര്യങ്ങളേ കോളേജ് ഒരുക്കിയിരുന്നുള്ളൂ. അവിടെ പ്രവേശനം ലഭിക്കുന്നത് അഞ്ചാം സെമസ്റ്ററിൽ മാത്രവും. കോളേജിലെ അദ്ധ്യാപകർ പരിസരങ്ങളിലായി പണിതിട്ടിരിക്കുന്ന സ്വകാര്യഹോസ്റ്റലുകളിലാണ് ജൂനിയർ കുട്ടികളുടെ വാസം. അവിടെയെങ്ങും ടി.വിയുമില്ല. വാരാന്ത്യങ്ങളിൽ വീട്ടിൽ വരുമ്പോൾ മാത്രമായിരുന്നു മത്സരങ്ങൾ കാണാൻ സാധിച്ചിരുന്നത്.
കാമറൂണിന്റെ മിന്നൽപ്പിണർ - റോജർ മില്ല

ഓർമയിൽ തങ്ങിനിൽക്കുന്ന മത്സരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പൊതുവേ ഉണ്ടായിരുന്നില്ല. ടോപ് സ്‌കോറർ ആയിരുന്ന ആതിഥേയരുടെ സാൽവത്തോറി സ്കില്ലാച്ചിയും മുപ്പത്തിയെട്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച കാമറൂണിന്റെ റോജർ മില്ലയുമായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയവർ. നിറം മങ്ങിയ ഒരു പ്രകടനത്തിനൊടുവിൽ റിസർവ് ഗോളിയായി വന്ന ഗോയകൊച്ചെയയുടെ പെനാൽട്ടി തടുക്കാനുള്ള മികവിൽ അർജന്റീന ഫൈനലിലുമെത്തി - എല്ലാ നോക്ക്ഔട്ട് മത്സരങ്ങളിലും എതിരാളികളെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ട്! സെമിയിൽ ആതിഥേയരായ ഇറ്റലിയുമായി നടന്ന മത്സരം ശ്രദ്ധേയമായിരുന്നു. നേപ്പിൾസ് നഗരത്തിൽ അരങ്ങേറിയ മത്സരത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മറഡോണ പ്രൊഫഷണൽ ലീഗിൽ കളിച്ചിരുന്ന നപ്പോളി ക്ലബ്ബിന്റെ സ്വന്തം സ്റ്റേഡിയം കൂടിയായിരുന്നു അത്. എന്നാൽ മറഡോണ ഏതാനും നിമിഷത്തേക്ക് സ്വന്തം ഫോം വീണ്ടെടുത്തത് നിർഭാഗ്യവശാൽ ഈ കളിയിലായിപ്പോയി. അദ്ദേഹത്തിന്റെ തിളങ്ങുന്ന പാസ്സിൽനിന്ന് കനീജിയ സ്‌കോർ ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഷൂട്ടൗട്ടിൽ ഇറ്റലി പുറത്താവുകയും ചെയ്തു. ക്ലബ്ബ് മത്സരങ്ങളിൽ മറഡോണയുടെ കരിയർ അവസാനിപ്പിച്ച കളിയായിരുന്നു അന്നത്തേത്.

ഫൗളുകളുടെ മാലപ്പടക്കത്തോടെ അർജന്റീന പരിഹാസ്യമാക്കിയ ഫൈനലിൽ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജർമ്മനി കിരീടം നേടി. ലോകകപ്പുകളിലെ ഏറ്റവും നിറം മങ്ങിയ ഫൈനൽ. കുത്തനെ ഇടിഞ്ഞ ഗോളുകളുടെ എണ്ണം ഫിഫയെ ആശങ്കയിലാക്കി. കായികപ്രേമികളിൽനിന്ന് ഫുട്ബാളിനെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഫിഫ ആവശ്യപ്പെട്ടു.

ഇന്റർനെറ്റും മൊബൈലുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് ഫിഫയുടെ വിലാസം എങ്ങനെയോ തപ്പിപ്പിടിച്ച് ഏതാനും നിർദേശങ്ങൾ എഴുതിയയച്ചു. ഡയറക്റ്റ് ഫ്രീകിക്കുകൾ എടുക്കുമ്പോൾ എതിർകളിക്കാർ മനുഷ്യമതിൽ തീർക്കാൻ പാടില്ലെന്നും കോർണർ കിക്കുകൾ എടുക്കുമ്പോൾ പെനാൽറ്റി ബോക്സിൽ കളിക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ആയിരുന്നു എന്നാണോർമ്മ. ഫിഫയുടെ മറുപടി കൃത്യമായി വന്നത് ഒരു വൻ അത്ഭുതം തന്നെയായിരുന്നു. നിർദേശങ്ങൾ പരിശോധിച്ചതിനുശേഷം സ്വീകരിക്കുകയാണെങ്കിൽ 1994-ലെ യു.എസ് ലോകകപ്പിൽ നടപ്പിൽ വരുത്തും എന്നായിരുന്നു കത്തിൽ. എന്റെ നിർദേശങ്ങൾ നടപ്പിൽ വന്നേക്കും എന്ന പ്രതീക്ഷയിൽ കുറച്ചു നാളുകൾ കടന്നുപോയി. അങ്ങനെ സംഭവിച്ചാൽ അവ അവതരിപ്പിച്ചയാൾക്ക് ലോകകപ്പ് കാണാൻ ഒരു ഫ്രീ ടിക്കറ്റ് ഫിഫ കൊടുക്കാതിരിക്കില്ലല്ലോ! നിർഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല. നിരാശയൊന്നും ഉണ്ടായില്ല, കാരണം മോഹഭംഗങ്ങളെ മാനേജ് ചെയ്യുന്നതിനെയാണ് പ്രായപൂർത്തി എന്നു പറയേണ്ടത്.

1994-ലെ കപ്പ് ആയപ്പോഴേക്കും എഞ്ചിനീയറിംഗ് പഠനം പൂർത്തിയായിരുന്നു. ജോലിയന്വേഷണം വ്യാപകമായി നടക്കവേ ഒരു കമ്പനിയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് തരപ്പെട്ട വർഷമായിരുന്നു അത്. പഠനത്തിന്റെ ബാദ്ധ്യതകളില്ലാത്ത ആദ്യത്തെ ലോകകപ്പ്! ഫുട്ബോൾ എന്നത് ഹെൽമറ്റും മറ്റു സുരക്ഷാസംവിധാനങ്ങളുമായി കളിച്ചുകൊണ്ടിരുന്ന അമേരിക്കക്കാർക്ക് സോക്കറിന്റെ സൗമ്യമായ ആവേശം പുത്തൻ അനുഭവമായി മാറുകയായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന മത്സരങ്ങൾ ഇപ്പോൾ ആലോചിച്ചെടുക്കാൻ കഴിയുന്നില്ല. എങ്കിലും കൊളംബിയയുടെ ദുരന്തതാരമായി മാറിയ ആന്ദ്രെസ് എസ്കോബാറിനെ ഓർമ്മവരുന്നു. യോഗ്യതാമത്സരങ്ങൾ തൂത്തുവാരിയാണ് കൊളംബിയ ലോകകപ്പിലെത്തിയത് - സാക്ഷാൽ അർജന്റീനയെപ്പോലും 5-0 ന് മുട്ടുകുത്തിച്ചുകൊണ്ട്! സെമി വരെയെത്തുമെന്നു പ്രവചിക്കപ്പെട്ടിരുന്ന കൊളംബിയ പക്ഷേ പ്രാഥമികറൗണ്ടിൽ തന്നെ തോറ്റുപുറത്തായി. അതിനു വഴിവെച്ചത് ആതിഥേയരായ അമേരിക്കയുമായി നടന്ന മത്സരത്തിൽ എസ്കോബാറിന്റെ സെൽഫ് ഗോളും. റുമാനിയയോട് 3-0 ന് തോറ്റിരുന്ന കൊളംബിയ അമേരിക്കയോടും 2-1 ന് വീണതോടെ പുറത്തേക്കുപോയി. ഏതാനും ആഴ്ചകൾക്കുശേഷം അധോലോകം വാഴുന്ന മാഡലിൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ എസ്കോബാർ വെടിയേറ്റുമരിച്ചു എന്ന വാർത്ത കായികലോകത്തെ സ്തബ്ധരാക്കി. കളിക്കളത്തിലെ ഒരു പിഴവിന്റെ പേരിൽ ഒരു താരത്തിന് ജീവൻ നഷ്ടമാവുക എന്നത് ഫുട്ബാളിനെന്നല്ല, ഒരു കായികവിനോദത്തിനും അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല.

ബ്രസീലും ഇറ്റലിയും മാറ്റുരച്ച ഫൈനൽ 1994-ലെ ലോകകപ്പിനെ ശ്രദ്ധേയമാക്കിയത് ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യത്തെ ഫൈനൽ എന്ന അനഭിലഷണീയ ബഹുമതിയോടെയാണ്. എക്സ്ട്രാ സമയത്തും ഗോളടിക്കാതെ വന്നപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഫൈനലിൽ ഒരു പുതുമ തന്നെയായിരുന്നു അതും. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കേ ഇറ്റലിയുടെ സൂപ്പർതാരം റോബർട്ടോ ബാജിയോ നിർണായക പെനാൽറ്റി ബാറിനുമുകളിലൂടെ പറത്തിവിട്ടപ്പോൾ ബ്രസീൽ നാലാമതും കപ്പുയർത്തി.

1998-ൽ കപ്പ് ഫ്രാൻസിൽ എത്തിയപ്പോൾ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച്, പ്രൊബേഷൻ പൂർത്തിയാക്കിയതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പ്. ഫ്രാൻസിൽ നടന്ന മത്സരങ്ങളിൽ പല പുതിയ പരിഷ്കാരങ്ങളും കടന്നുവന്നു. എക്സ്ട്രാ സമയത്ത് ആദ്യഗോൾ വീഴുന്നതോടെ കളിയവസാനിപ്പിക്കുന്ന ഗോൾഡൻ ഗോൾ, പകരക്കാരായി മൂന്നുപേരെ ഇറക്കാനുള്ള അനുവാദം, പിന്നിൽ നിന്നുള്ള ഫൗളുകൾക്ക് കർശനശിക്ഷ എന്നിവ 1998-ൽ നടപ്പിൽ വന്നു. ഏതാനും മാസങ്ങൾക്കുശേഷം ഗോൾഡൻ ഗോൾ സമ്പ്രദായം ഉപേക്ഷിച്ചുവെങ്കിലും മറ്റുള്ളവ ഇന്നും കളിനിയമങ്ങളുടെ ഭാഗമാണ്.

സിനദിൻ സിദാൻ എന്ന കഷണ്ടിക്കാരനായ മദ്ധ്യനിരക്കാരന്റെ നേതൃത്വത്തിൽ ആതിഥേയരുടെ കുതിച്ചുചാട്ടമാണ് ഈ കപ്പിൽ കണ്ടത്. ദാവോർ ഷൂക്കറിന്റെ ക്രൊയേഷ്യ സെമിഫൈനലിലേക്ക് പറന്നുകയറിയത് വിദഗ്ദ്ധരെ ഞെട്ടിച്ചു. അതിനുമുമ്പുള്ള രണ്ടു ലോകകപ്പ് ഫൈനലുകളിലേയും ഗോൾക്ഷാമത്തിന് അവസാനമിടുന്നതായിരുന്നു പാരീസിലെ ഫൈനൽ. ബ്രസീലിനെ 3-0 ന് മുട്ടുകുത്തിച്ചുകൊണ്ട് ഫ്രാൻസ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായി.

2002 ആയപ്പോഴേക്കും കൂടുതൽ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായതിനുശേഷമുള്ള ആദ്യത്തെ ലോകകപ്പായിരുന്നു ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി നടത്തിയ ഈ പരമ്പര. ചരിത്രത്തിലാദ്യമായി കപ്പ് മത്സരങ്ങൾ ഏഷ്യൻ മണ്ണിൽ നടത്തപ്പെട്ട വർഷം. റഫറിമാരുടെ പിന്തുണ ചിലപ്പോഴെങ്കിലും ആതിഥേയരായ കൊറിയയുടെ പാതയിൽ പൂക്കൾ വിരിച്ച ആ ടൂർണമെന്റിൽ കൊറിയ സെമിഫൈനൽ വരെ എത്തി പരാജയപ്പെട്ടു. ഫുട്ബോളിലെ ഏറ്റവും മഹനീയമായ പൈതൃകത്തിനുടമകളായ ബ്രസീൽ ഒരിക്കൽക്കൂടി കഴിവുതെളിയിച്ച ഫൈനലിൽ ജർമനിയെ 2-0 ന് അവർ കീഴടക്കി.
പിഴവറ്റ ജർമൻ സ്റ്റേഡിയങ്ങൾ

സ്മരണീയമായി ഒന്നുംതന്നെ ഇല്ലാതെയാണ് 2006-ലെ ലോകകപ്പ് മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയത്. ജർമൻ സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വിരിഞ്ഞാടൽ സ്റ്റേഡിയങ്ങളിൽ പ്രകടമായിരുന്നു. ആതിഥേയർ ഇടയിൽ കൊഴിഞ്ഞുവീണ മത്സരങ്ങൾക്കൊടുവിൽ ഇറ്റലി ഷൂട്ടൗട്ടിൽ കിരീടം നേടി. ഫ്രഞ്ച് താരം സിദാൻ ഇറ്റലിയുടെ മാറ്ററാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തിയത് ഫൈനലിലെ കരടായി മാറി.

ലോകകപ്പ് മത്സരങ്ങൾ ആദ്യമായി ആഫ്രിക്കയിൽ എത്തിയത് 2010-ലെ ദക്ഷിണാഫ്രിക്കയിലെ ചാമ്പ്യൻഷിപ്പോടുകൂടിയാണ്. വേദി നിശ്ചയിക്കലിൽ തുടങ്ങി ഓരോ ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവും നൊബേൽ ജേതാവുമായ നെൽസൺ മണ്ഡേലയുടെ സാന്നിദ്ധ്യം ഈ കപ്പിനെ ചൈതന്യവത്താക്കി. ദക്ഷിണാഫ്രിക്കയെപ്പോലെ ഒരിടത്തരം രാജ്യത്തിനുപോലും നല്ലരീതിയിൽ നടത്താൻ സാധിക്കുന്ന ലോകകപ്പ് എന്തുകൊണ്ട് ഇന്ത്യയിൽ നടക്കുന്നില്ല എന്ന് നാം ചിന്തിക്കാൻ തുടങ്ങിയതും അതിനുശേഷമാണ്. ഐ.എസ്.എൽ മുതലായ പരിഷ്കരിക്കപ്പെട്ട ക്ലബ് മത്സരങ്ങൾ ഇന്ത്യയിലെ ഫുട്ബോളിന് പുതുജീവൻ നൽകി. യൂറോപ്യൻ ജേതാക്കളായ സ്പെയിൻ ആണ് 2010-ൽ കിരീടം നേടിയത്. യൂറോപ്പിനു വെളിയിൽ ജയിക്കുന്ന ആദ്യ യൂറോപ്യൻ രാഷ്ട്രം എന്ന ബഹുമതിയും സ്പെയിൻ സ്വന്തമാക്കി.

കനത്ത തോൽ‌വിയിൽ വാവിട്ടുകരയുന്ന ബ്രസീൽ ആരാധകർ
മദ്ധ്യവയസ്കനായതിനുശേഷമുള്ള ആദ്യത്തെ കപ്പായിരുന്നു 2014-ൽ ബ്രസീലിൽ നടന്നത്. ആരു കപ്പുനേടും എന്ന ചോദ്യത്തിന് ആതിഥേയർ തന്നെ എന്ന് തുടക്കത്തിൽ നിസ്സംശയം മറുപടി പറയാനാകുമായിരുന്ന മത്സരങ്ങൾ. എന്നാൽ അഞ്ചുതവണ കിരീടധാരികളായതിന്റെ മേന്മയൊന്നും ആതിഥേയർ പ്രദർശിപ്പിച്ചില്ല. സെമിയിലെത്തിയ ബ്രസീൽ നേരിട്ടത് കരുത്തരായ ജർമ്മനിയെയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് അന്നു നടന്നത്. രണ്ടിലധികം ഗോളിന്റെ വ്യത്യാസത്തിൽ ബ്രസീൽ തോൽപ്പിക്കപ്പെടുന്നതുപോലും വാർത്തയാകുമായിരുന്ന അവസരത്തിൽ അവരുടെ വലയിൽ ഗോൾവർഷം നടത്തി ജർമ്മനി ലോകത്തെ സ്തബ്ധരാക്കി. 7-1 ന് ജർമ്മനി ജയിച്ച മത്സരത്തിൽ ബ്രസീലിയൻ ആരാധകർക്ക് ഹൃദയസ്തംഭനം വരെ നേരിട്ടിരിക്കാം. സ്വന്തം ടീമിനെ തകർത്തെറിഞ്ഞെങ്കിലും ബ്രസീലുകാർ ഫൈനലിൽ ജർമനിയെ പിന്തുണക്കുന്നതാണ് കണ്ടത്, കാരണം ജർമ്മനി നേരിട്ടത് അർജന്റീനയെ ആയിരുന്നു എന്നതാണ്. അയൽവാസികൾ തമ്മിലുള്ള സ്പർദ്ധ ഇവിടെയും കണ്ടു. അവരുടെ പ്രാർത്ഥനപോലെതന്നെ ജർമ്മനി 1-0 ന് വിജയം നേടി. 1958-ൽ സ്റ്റോക്ക്ഹോമിൽ ബ്രസീൽ നേടിയ വിജയത്തിന് ഒരു യൂറോപ്യൻ ടീം അപ്രകാരം പകരം വീട്ടി.

അങ്ങനെ ജീവിതത്തിലെ പത്താമത്തെ ലോകകപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ കൊടിയേറുകയാണ്. ഈ 36 വർഷങ്ങളിലെപ്പോഴോ മനസ്സിൽ കുടിയേറിയ ഒരു മോഹം ഇപ്പോഴും സഫലമാകാതെ അവശേഷിക്കുന്നു - ഒരു ലോകകപ്പെങ്കിലും അത് നടക്കുന്ന രാജ്യത്തുപോയി നേരിട്ടു കാണണം എന്നത്. എന്തായാലും 2022-ൽ ഖത്തറിൽ പോയി കളികാണാൻ താല്പര്യമില്ല. അതുകൊണ്ട് 2026 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വിവാദങ്ങൾ യുവേഫയുടെ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനിക്കും ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ളാറ്ററിനും സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയതിനാൽ 2026-ലെ ലോകകപ്പ് വേദി തെരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവുമായ രീതിയിൽ നടത്തപ്പെടാൻ സാദ്ധ്യത ഏറെയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾപ്രേമികളെ ആശ്വസിപ്പിക്കുന്ന ഒരു ഘടകം റഷ്യയിലെ സമയം ഇന്ത്യയിലേതിൽനിന്ന് അധികം ദൂരെയല്ല എന്നതാണ്. വൈകിട്ട് 5.30, 8.30, രാത്രി 11.30 എന്നീ മൂന്നുസമയങ്ങളേ ഇക്കുറിയുള്ളൂ എന്നത് നമ്മുടെ ഉറക്കത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കില്ല.

എല്ലാവർക്കും ആവേശകരവും ആസ്വാദ്യകരവുമായ ഒരു ലോകകപ്പ് മാസം ആശംസിക്കുന്നു.

Friday, February 24, 2017

ശ്രീകുമാറിന് ഒരു യാത്രാമൊഴി

മരണം ഒരിക്കൽക്കൂടി ആരും ക്ഷണിക്കാതെ വാതിൽപ്പഴുതിലൂടെ അകത്തുവന്നു. ടി. സി. ശ്രീകുമാറിനെ അവൻ ആവശ്യപ്പെട്ടു, കൊണ്ടുപോയി.

കാഴ്ചയിൽ ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ ശ്വാസകോശ അർബുദത്തിന്റെ കണികകൾ പെറ്റുപെരുകിയിരുന്നത് ആരും അറിഞ്ഞില്ല. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്! വെറും രണ്ടു ദിവസത്തെ ആശുപത്രിവാസം, മരണം...വിട്ടുമാറാത്ത ചുമയ്ക്ക് മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ശ്രീകുമാർ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന സത്യം ആ കുടുംബത്തെ വേദനയിലാഴ്‌ത്തുന്നു.

പരിമിതമായ ചുറ്റുപാടുകളിൽ നിന്നുയർന്നുവന്ന അദ്ദേഹം ഒരിക്കലും തന്റെ കുടുംബത്തിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. മരണത്തിലും ആ ഉൾക്കരുത്ത് ഒരു വടവൃക്ഷത്തിന്റെ തണലായി ആ അമ്മയ്ക്കും മക്കൾക്കും മുകളിൽ കുടവിരിച്ചുനിന്നു.

തന്റെ അച്ഛനും കമ്പനിത്തൊഴിലാളിയായിരുന്നതിനാൽ താനും തന്റെ മക്കളും കമ്പനിയുടെ ചോറാണ് ഉണ്ണുന്നതെന്ന് ശ്രീകുമാർ ഇടയ്ക്കിടെ അഭിമാനപൂർവം സ്മരിച്ചിരുന്നു. ജോലിയോട് നിതാന്തമായ അർപ്പണബോധം പുലർത്താൻ അദ്ദേഹത്തിനു സാധിച്ചത് ആ പൊക്കിൾക്കൊടി ബന്ധം ഉള്ളതുകൊണ്ടുകൂടിയാകാം. അൻപത്തിമൂന്നാം വയസ്സിലും പ്രമോഷനുവേണ്ടിയുള്ള ഇന്റർവ്യൂവിന് ചോദിക്കാനിടയുള്ള ചോദ്യങ്ങളും തേടിവന്ന ആ മനുഷ്യന്റെ ആകാംക്ഷ നിറഞ്ഞ മുഖം ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂളിനപ്പുറം വിദ്യാഭ്യാസം നേടാനാകാതിരുന്നതിന്റെ വിഷമം മക്കളെ നല്ലനിലയിൽ പഠിപ്പിച്ച് അദ്ദേഹം മാറ്റി.

വിരമിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കേ കുറെ സ്മരണകൾ മാത്രം ബാക്കിയാക്കി ശ്രീകുമാർ യാത്രയായി. ആ സ്ഥാനത്തേക്ക് ഇനിയും ആളുകൾ വന്നേക്കും, പക്ഷേ ആ ആത്മാർത്ഥമായ ചിരിയും വിനയാന്വിതമായ പെരുമാറ്റവും പകരം വെയ്ക്കുവാൻ സാധിക്കാത്ത വിധം തനിമയുള്ളതായിരുന്നു.

ആദരാഞ്ജലികൾ...

Monday, April 20, 2015

കൈനോട്ടം സത്യമായ കഥ

കൈനോട്ടം ജ്യോതിഷം പോലെയുള്ള ഒരന്ധവിശ്വാസം തന്നെയാണെങ്കിലും അത് ഒരല്പം പഠിക്കുന്നതു നല്ലതാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. സഹപാഠികളുടെയും സഹപ്രവർത്തകരുടേയും മുന്നിൽ ഷൈൻ ചെയ്യാൻ സാധിക്കുമെന്നു മാത്രമല്ല, ചില വാതിലുകൾ തുറപ്പിക്കാൻ പര്യാപ്തമായ 'ഓപ്പണ്‍ സിസേം' മന്ത്രവുമാണത്. പൊതുവെ അന്ധവിശ്വാസികൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് വിദ്യ പ്രയോഗിക്കാനാവാതെ ഇരിക്കേണ്ടിയും വരില്ല. ഇതെല്ലാം കൊണ്ടുതന്നെ കോളേജ് ദിനങ്ങളിലൊന്നിൽ ഞാനും കൈനോട്ടം പഠിക്കാമെന്നു വെച്ചു. ആ വർഷത്തെ ആലുവാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വ്യാപാരമേളയിൽ നിന്ന് 'ഹസ്തരേഖാശാസ്ത്രം' എന്ന പുസ്തകം വാങ്ങി. ഏതാനും ദിവസങ്ങൾ കൊണ്ട് കുറച്ചൊക്കെ ഹൃദിസ്ഥമാക്കി. ജ്യോതിഷത്തിനോട് സാദൃശ്യം തോന്നിപ്പിക്കാനായി ഇതിലും ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം, എന്നിങ്ങനെയുള്ള സംജ്ഞകളുണ്ട്. അല്പം വായിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. പലയിടങ്ങളിലും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കാണുന്നു. എന്റെ സ്വന്തം കൈ തന്നെ പരീക്ഷണവസ്തുവാക്കി നോക്കുമ്പോൾ ചന്ദ്രമണ്ഡലത്തിൽ ഒരു രേഖ വരുന്നതുകൊണ്ടുള്ള ഫലം നോക്കിക്കഴിഞ്ഞിട്ട്, സൂര്യമണ്ഡലത്തിലെ മറ്റൊരു രേഖാഫലം പരിശോധിക്കുമ്പോൾ നേരത്തേ കണ്ടതിന്റെ നേർവിപരീതമായിരിക്കും കാണുന്നത്. നിർഭാഗ്യവശാൽ രണ്ടു രേഖകളും എന്റെ കയ്യിൽ ഉണ്ടുതാനും! എന്തു ചെയ്യും? അപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായി. ഈ എഴുതിവെച്ചിരിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മനോധർമം പോലെ ഫലം പറയുന്നതായിരിക്കും ഉചിതം എന്നു ബോധ്യപ്പെട്ടു. ഒരാളുടെ കൈ തന്നെ രണ്ടുപ്രാവശ്യം നോക്കി ഫലം പറയരുതെന്നും മനസ്സിലുറപ്പിച്ചു. കാരണം, എന്തൊക്കെയാണ് പറഞ്ഞതെന്ന് നാം മറന്നുപോകുമെങ്കിലും നോക്കപ്പെടുന്നയാൾ അതു മറക്കാൻ സാധ്യതയില്ല. അതുകൊണ്ട് പരസ്പരവിരുദ്ധമായ പ്രസ്താവങ്ങൾ നടത്തിയാൽ കള്ളി അപ്പോഴേ പൊളിയും.

പുതിയ വിദ്യ കോളേജിൽ ഉടൻതന്നെ അവതരിപ്പിച്ചു. നല്ലതോതിൽ തന്നെ ആളുകൾ കൈ നോക്കിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. പലരും കൗതുകത്തോടെയും തമാശയായിട്ടുമാണ് ഈ സാഹസത്തിനു മുതിർന്നത്. പ്രവചനം എല്ലാവർക്കും രസിക്കുന്ന രൂപത്തിലായിരുന്നതുകൊണ്ട് നല്ല നേരമ്പോക്കായി. കോളേജ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രണയം, ജോലി, വിവാഹം എന്നീ കാര്യങ്ങളേ അവർക്കറിയേണ്ടതുള്ളൂ. പ്രവചനം നടത്തുന്നത് സതീർഥ്യരുടെ അടുത്തുതന്നെ ആകുമ്പോൾ പ്രണയകാര്യങ്ങളിൽ അവരുടെ പുരോഗതിയെക്കുറിച്ച് നമുക്ക് മുൻപേ തന്നെ സാമാന്യമായ അറിവുണ്ടെന്നു മറക്കരുത്. അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു സുഹൃത്ത്, അല്പം ഗൗരവക്കാരനായ ഒരാൾ, കൈ കാണിച്ചത്. ഇദ്ദേഹത്തിന് പ്രണയബന്ധമൊന്നുമില്ലെന്ന് എനിക്കറിയാവുന്നതുകൊണ്ട് ആ വകുപ്പിൽ പ്രവചനത്തിനു സ്കോപ്പില്ല. പിന്നെയെന്തു പറയുമെന്ന് ആലോചിച്ചപ്പോഴാണ് പെട്ടെന്ന് ഒരു ബുദ്ധി തോന്നിയത്. "സമൂഹത്തിന്റെ സമ്മർദം മൂലം ഭൂസ്വത്ത് നഷ്ടപ്പെടുമെന്ന്"ചുമ്മാ ഒരു കാച്ചു കാച്ചി. എന്നാൽ അതു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖഭാവം അപ്പാടെ മാറി. അത്ഭുതപരതന്ത്രനായ സുഹൃത്ത് ഞാൻ എന്തു മറിമായം ഉപയോഗിച്ചാണ് ഇതറിഞ്ഞതെന്നായി. "നിങ്ങളുടെ രേഖയിൽ അതുണ്ടെന്ന്" ഞാൻ വിജയീഭാവത്തിൽ പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോൾ തങ്ങൾ മുൻപു താമസിച്ചിരുന്ന സ്ഥലത്തെ നാട്ടുകാർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ബലമായി കയ്യേറി വഴിവെട്ടിയതുകൊണ്ടാണ് അവിടെനിന്ന് താമസം മാറി പുതിയ സ്ഥലത്ത് വീടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ രഹസ്യം ഞാനറിഞ്ഞതെങ്ങനെയെന്നുള്ള ആശ്ചര്യം ഉടനെയെങ്ങും അദ്ദേഹത്തെ വിട്ടുപോയില്ല.ഞാൻ പറയുന്നത് 'അച്ചട്ടാ'ണെന്ന് പലയിടത്തും പ്രച്ചരിപ്പിച്ചതുകൊണ്ട് കുറെ കൈകൾ കൂടി മുന്നിലെത്തി. പക്ഷേ പിന്നീടുള്ള പ്രവചനങ്ങളൊന്നും പച്ചതൊട്ടില്ല. ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകാറില്ലല്ലോ.

പ്രസിദ്ധ ഹാസ്യസാഹിത്യകാരനായ സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം' എന്ന കഥ ഇവിടെ സ്മരണീയമാണ്. തൊഴിലില്ലാത്ത രണ്ടു യുവാക്കൾ മാന്ത്രിക രുദ്രാക്ഷം എന്ന പേരിൽ സാധാരണ രുദ്രാക്ഷമണികൾ വിറ്റ് അതിസമ്പന്നരാകുന്നതാണ് ഇതിവൃത്തം. പലപ്പോഴും അവർ തങ്ങളുടെ തന്ത്രത്തിൽ മണ്ടന്മാരായ ജനങ്ങൾ വീഴുന്നതോർത്ത് ചിരിക്കാറുണ്ടായിരുന്നു. എന്നാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടിയപ്പോൾ പക്ഷേ ആ രുദ്രാക്ഷത്തിൽ എന്തെങ്കിലും മാന്ത്രികവിദ്യയുണ്ടോ എന്ന് അവർക്കുതന്നെ സംശയം ജനിക്കുന്നതായിട്ടാണ് സഞ്ജയൻ കഥ അവസാനിപ്പിച്ചിരിക്കുന്നത്. കയ്യിലെന്തെങ്കിലും ഉണ്ടാകുമ്പോഴാണല്ലോ ഓരോരുത്തർ അന്ധവിശ്വാസത്തിലേക്ക് തിരിയുന്നത്! ഒരുപക്ഷേ രണ്ടോ മൂന്നോ പ്രവചനങ്ങൾ കൂടി ശരിയായിരുന്നെങ്കിൽ എന്തോ പ്രത്യേകകഴിവ് എന്നിലുണ്ടെന്ന് ഞാൻ കരുതുമായിരുന്നുവോ? തീർച്ചയില്ല. എന്തായാലും പ്രവചനങ്ങളുടെ സാമാന്യസ്വഭാവം ഈ ഉദാഹരണത്തിൽ നിന്ന് വെളിവാകുന്നുണ്ട്‌. ഒരു അന്ധവിശ്വാസിയുടെ മുഖത്തുനോക്കി പത്തു സംഭവങ്ങൾ പ്രവചിച്ചാൽ അതിൽ കേവലം ഒരെണ്ണം മാത്രം ശരിയായാൽ പോലും അതുമാത്രമേ അയാൾ ഓർക്കൂ. കൂട്ടത്തിലുള്ള 99 ആടുകളെയും വെടിഞ്ഞ് കാണാതെ പോയ ആടിനെ തേടിനടന്ന ഇടയനെപ്പോലെ ശരിയായ ഒരൊറ്റ കാര്യം മാത്രം മതി, പ്രവാചകന്റെ ശിരോരേഖ തെളിയാൻ.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. ഞാൻ നടത്തിയ പ്രവചനം തെറ്റാണെന്നു തെളിയിക്കാനാവാത്തവിധം അവ്യക്തത നിറഞ്ഞതാണെന്ന് എന്റെ സുഹൃത്ത് കണ്ടുപിടിച്ചില്ല. പൊതുജനസമ്മർദം മൂലം ഭൂമി നഷ്ടപ്പെടുമെന്നു പറഞ്ഞത് ഭാവിയിലേക്കുള്ള പ്രവചനമായിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒരു കൊച്ചു അന്ധവിശ്വാസിയായിരുന്ന അയാൾ അത് സംഭവിച്ചുകഴിഞ്ഞ ഒരു കാര്യവുമായി ബന്ധപ്പെടുത്തി. ഇനി അങ്ങനെയൊന്ന് നടന്നിട്ടിലെങ്കിൽ കൂടി, വരുംകാലത്തെപ്പോഴെങ്കിലും നടക്കാനിടയുള്ളതാണെന്നു പറഞ്ഞ് എനിക്ക് സുഖമായി തടിതപ്പാനും സാധിക്കുമായിരുന്നു. ഇതു തന്നെയാണ് ജ്യോതിഷികളുടെയും പ്രൊഫഷണൽ കൈനോട്ടക്കാരുടെയും ലൈൻ. അവ്യക്തമായി എന്തെങ്കിലുമൊക്കെ തട്ടിവിട്ടാൽ അത് യഥാവിധി ചേരുംപടി ചേർക്കൽ അന്ധവിശ്വാസിയായ കക്ഷി തന്നെ ചെയ്തുകൊള്ളും. കാര്യമായിട്ടൊന്നും വിട്ടുപറയാതെ എല്ലാം അറിയുന്ന ഭാവത്തിൽ ഒരു പുഞ്ചിരിയും തുന്നിപ്പിടിപ്പിച്ച് ഇരുന്നു കൊടുത്താൽ മതി. അല്പം വിനയം കൂടി പ്രകടിപ്പിക്കാമെങ്കിൽ ആളുകൾ നിങ്ങളെ തലയിലേറ്റി നടക്കും.

സി. രവിചന്ദ്രന്റെ 'പകിട 13 - ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന ഉത്തമമായ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നതാണ് കൈനോട്ടം സത്യമായിത്തീർന്ന പണ്ടത്തെ ഈ സംഭവം.

Sunday, January 12, 2014

വർണാന്ധത

വർണാന്ധത പരിശോധിക്കുന്നതിനുള്ള ഒരു ചിത്രം. ശരിയായ ഉത്തരം '2'.
20 വർഷം മുൻപത്തെ ഒരു കഥയാണ് പറയാൻ പോകുന്നത്. കഥ എന്നു പറയുന്നതും ശരിയല്ല, നടന്ന സംഭവം തന്നെ. എപ്പോഴെങ്കിലുമൊക്കെ നടന്ന സംഭവങ്ങളെ പിന്നീട് നിർവികാരനായി തിരിഞ്ഞുനോക്കുമ്പോഴല്ലേ കഥകൾ ഉണ്ടാകുന്നത്? ഈ വിവരണത്തിൽ അത്യാവശ്യമായ ചില ഒഴിചുനിർത്തലുകളെയുള്ളൂ, കൂട്ടിചേർക്കലുകൾ ഒട്ടുംതന്നെയില്ല.

1994-ൽ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ (SAIL) യിൽ എനിക്ക് നിയമനം ലഭിച്ചു. കേരളത്തിൽ തന്നെ ഒരു ജോലി കിട്ടുമോ എന്നു നോക്കിക്കൊണ്ടിരുന്ന എനിക്ക് അന്ന് ബീഹാറിലും ഇന്ന് ഝാർഖണ്ടിലും സ്ഥിതി ചെയ്യുന്ന ബൊക്കാറോയിലുള്ള പോസ്റ്റിങ്ങ്‌ ഇഷ്ടമായില്ലെങ്കിലും പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെ നില്ക്കുന്നതുകൊണ്ടും, ജോലിയുടെ കാര്യമായതുകൊണ്ടും നിയമനം സ്വീകരിക്കാതെ തരമില്ലായിരുന്നു. ഗൃഹാതുരത്വത്തിന്റെ മനുഷ്യാവതാരമായിരുന്ന എനിക്ക് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അറിവില്ലായ്മ ഉത്കണ്ഠ വീണ്ടും വർദ്ധിപ്പിച്ചു. ചെന്നൈയിൽ നിന്ന് ബൊക്കാറോയിലേക്ക് ഓടിക്കൊണ്ടിരുന്ന തീവണ്ടി ആലപ്പുഴയിലേക്ക് നീട്ടിയിട്ട് അന്ന് അധികം നാളുകളായിരുന്നില്ല. ഉടനെ തന്നെ സീറ്റ് റിസർവ് ചെയ്തു. അന്നുവരെ അപ്രന്റീസ് ആയി പോയിക്കൊണ്ടിരുന്ന കമ്പനിയിലെ കൂട്ടുകാർക്ക് കാര്യമായി 'ചെലവ്' ചെയ്യുകയും ചെയ്തു.

1994 സെപ്തംബറിലെ ഓണത്തിനുതൊട്ടുമുൻപാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. തിരുവോണം ബൊക്കാറോയിൽ ആഘോഷിക്കാമെന്നൊക്കെ വീട്ടുകാർ പറയുകയും ചെയ്തു. തീവണ്ടിയിൽ കയറിയപ്പോഴും ആദ്യദിവസം ചീട്ടുകളിയും മറ്റുമായി ചെലവഴിച്ചപ്പോഴും നല്ല ഉത്സാഹത്തിൽ തന്നെയായിരുന്നു. ഓണത്തിനു രണ്ടു ദിവസം മുൻപായിരുന്നതുകൊണ്ട് വണ്ടിയിൽ യാത്രക്കാർ തീരെ കുറവ്, കമ്പാർട്ട്മെന്റിൽ ആകെ പത്തോളം പേർ മാത്രം. ആദ്യദിവസം അങ്ങനെയൊക്കെ കടന്നുപോയി. നേരം വെളുത്തപ്പോഴേക്കും ആന്ധ്രയിൽ എത്തിക്കഴിഞ്ഞിരുന്നു. അതോടെ കാര്യങ്ങൾ മാറാനും തുടങ്ങി. ഓരോ സിരകളിലും തുടിച്ചുയരുന്ന melancholyയെ ശോകം എന്നോ വ്യഥ എന്നോ പറയേണ്ടത്? എന്തായാലും അത് വൈകുന്നേരമായപ്പോഴേക്കും അടി മുതൽ മുടി വരെ പകർന്നു. രാത്രിയായപ്പോഴേക്കും ഞാൻ ദയനീയസ്ഥിതിയിലായി. അപ്പോൾ വീണ്ടും ഒരു പ്രശ്നം. വണ്ടിയുടെ റൂട്ടിൽ എവിടെയോ കനത്ത മഴപെയ്ത് പാളം ഒലിച്ചുപോയതുകൊണ്ട് വഴിതിരിഞ്ഞാണ് പോകേണ്ടത്. സമയമല്ലാത്ത സമയത്ത് ഓടുന്ന വണ്ടിയായതുകൊണ്ടും ആളുകൾ തീരെ കുറവായതുകൊണ്ടും ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടായിത്തുടങ്ങി. വിശപ്പും വ്യഥയും രണ്ടു യുദ്ധമുഖങ്ങൾ തുറന്നു. 44 മണിക്കൂറിൽ ഓടിയെത്തേണ്ടിയിരുന്ന ഞങ്ങൾ 60 മണിക്കൂറിനുശേഷം സന്ധ്യയോടെ ബൊക്കാറോയിൽ കാലുകുത്തി. കഴിയുമെങ്കിൽ തിരിച്ചുവരവുകൾ മാത്രം സന്ധ്യയിലാക്കുക. മറയാൻ തുടങ്ങുന്ന സൂര്യനെ സാക്ഷിയാക്കി ഒരു പുതിയ സ്ഥലത്ത് ചെന്നുപറ്റാതിരിക്കാൻ ശ്രമിക്കുക.

SAIL-ന്റെ ട്രെയ്നിംഗ് കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്തു. താമസസൌകര്യമൊക്കെ അവിടെത്തന്നെയുണ്ട്. ബംഗാളിയായ ഇന്ദ്രനീൽ സാഹയാണ് സഹമുറിയൻ. അദ്ദേഹം നല്ലൊരു സുഹൃത്തായി തോന്നി. ഒന്നോ രണ്ടോ കോളജ് സഹപാഠികളും ജോലി കിട്ടി എത്തിയിട്ടുണ്ടായിരുന്നെങ്കിലും അവന്മാർ അവിടെ നാട്ടുകാരെപ്പോലെയാണ് കറങ്ങിനടന്നിരുന്നത്. അതും വിഷമം വർദ്ധിപ്പിച്ചു. സന്ധ്യക്കൊന്ന് നടക്കാനിറങ്ങി. കമ്പനി നിർമ്മിച്ചിരിക്കുന്ന നഗരമാണ് ബൊക്കാറോ. എവിടെയും സ്റ്റീൽ അതോറിട്ടി മാത്രം. മഞ്ഞവെളിച്ചം തിരികത്തിച്ച ഒരു ഷോപ്പിംഗ്‌ സർക്കിളിന്റെ അരികിലെ ചാരുബെഞ്ചിൽ ഇരുന്ന് ഞാൻ ബൊക്കാറോയിലെ ആ സായാഹ്നദൃശ്യം ഒരു കാൻവാസ്സിലെന്നപോലെ കണ്ടു. ആർത്തുല്ലസിച്ച് കളിപ്പാട്ടങ്ങളുമായി അച്ഛനമ്മമാരോടൊപ്പം പോകുന്ന കുട്ടികൾ, സൈക്കിളിലും ബൈക്കിലുമൊക്കെയായി വീടുകളിലേക്ക് പായുന്ന ജോലിക്കാർ, നല്ല കോളുകിട്ടിയതിന്റെ ആഹ്ലാദത്തിൽ വ്യാപാരികൾ - ഞാനൊഴികെ ആ നഗരത്തിലെ എല്ലാവരും  അന്ന് സന്തുഷ്ടരായിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. നാം വിഷമിക്കുമ്പോൾ ലോകം സന്തോഷിക്കുന്നതുപോലെ തോന്നും. ഉറക്കമില്ലാത്ത ഒരു രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി.

രാവിലെ ഉണർന്നത് ഒരു പുതിയ തീരുമാനവുമായാണ് - ഈ പണി നമുക്കു പറ്റില്ല. നാട്ടിൽ ശമ്പളം കുറഞ്ഞ എന്തെങ്കിലുമായാലും സാരമില്ല, ഈ സാംസ്കാരികമായ ഒറ്റപ്പെടൽ സഹിക്കാൻ സാധിക്കില്ല എന്നു തോന്നി. പക്ഷേ എങ്ങനെ ഇവിടെനിന്ന് പുറത്തുകടക്കും? എനിക്ക് പറ്റില്ല എന്നുപറഞ്ഞ് പൊടിയും തട്ടി പോകാൻ സാധിക്കുമോ? ഇനി പോയാൽത്തന്നെ വീട്ടിൽ തിരികെ ചെന്ന് വെറുതെയിരിക്കുമ്പോൾ വീട്ടുകാർ എന്തു പറയും? ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ്‌ കളയുകയും ചെയ്തിരുന്നല്ലോ. ഒടുവിൽ വിവേകം തോറ്റു, വികാരം ജയിച്ചു.

എങ്ങനെ പുറത്തുചാടും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരുപായം തെളിഞ്ഞത്. കമ്പനിയിൽ ചേരുന്നതിനുമുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്‌.അടുത്ത ദിവസമാണ് അത് നടക്കേണ്ടത്‌. വർണാന്ധത (colour blindness) കർശനമായും പരിശോധിക്കുമെന്നും കേട്ടു. ഉരുക്ക് നിർമിക്കുന്ന ബ്ലാസ്റ്റ് ഫർനസിലെ ജ്വാലയുടെ നിറവ്യത്യാസം പ്രധാനമാണെന്ന് ആരോ പറയുന്നതുകേട്ടു. പ്രത്യാശയുടെ കിരണങ്ങൾ ഉള്ളിൽ മിന്നി. വർണാന്ധതയുള്ളവർക്ക് ചുവപ്പും പച്ചയും തിരിച്ചറിയാൻ സാധിക്കില്ല എന്ന് പണ്ട് ബാലരമയിലോ മറ്റോ വായിച്ചത് ഓർമ വന്നു. ഇത്തരം പ്രസിദ്ധീകരണങ്ങൾ കുട്ടികൾ വായിക്കുന്നത് എത്ര നല്ലതാണെന്ന് മനസ്സിലായില്ലേ?

കമ്പനി തന്നെ നടത്തുന്ന ബൊക്കാറോ ജനറൽ ആശുപത്രിയിലേക്ക് അടുത്തദിവസം രാവിലെ ഞങ്ങൾ കുറേപ്പേരെ വണ്ടിയിലെത്തിച്ചു. കണ്ണ്‍, ചെവി, മുതലായ പരിശോധനകളും തുടങ്ങി. കുത്തിവെപ്പുകൾ, സാമ്പിൾ കൊടുക്കലുകൾ, ഫോറം പൂരിപ്പിക്കലുകൾ എന്നീ കലാപരിപാടികളും തകൃതിയായി നടന്നു. അവസാനം വർണാന്ധത പരിശോധിക്കുന്ന സ്ഥലത്തുമെത്തി. നൂറോളം പേജ് വരുന്ന ഒരു പുസ്തകത്തിലെ പാറ്റേണുകൾ തിരിച്ചറിയുവാനാണ് ഡോക്ടർ ആവശ്യപ്പെടുന്നത്. തുടക്കത്തിലെ പേജുകൾ നിസ്സാരവും മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടേറുന്നതുമായ ചിത്രങ്ങളാണ് ഉള്ളതെന്ന് പെട്ടെന്നുതന്നെ പിടികിട്ടി. ആദ്യത്തെ ചില പേജുകൾക്ക് കൃത്യമായ ഉത്തരം നൽകിയതിനുശേഷം ചുവപ്പും പച്ചയും ഇടകലർന്ന പേജുകളിൽ അറിയാത്ത മട്ടുനടിക്കാനും തുടങ്ങി. ഡോക്ടറുടെ മുഖത്ത് ഒരു കാർമേഘം ഒഴുകിയെത്തുന്നത് ഉള്ളിൽ ഒരു ചിരിയോടെ ഞാൻ കണ്ടു. ഒരാളെ അയോഗ്യനാക്കേണ്ടിവരുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി. അൽപസമയത്തിനുശേഷം ഡോക്ടർ പറഞ്ഞു, "നിങ്ങൾ ഈ ടെസ്റ്റ്‌ പാസ്സായിട്ടില്ല. എന്തായാലും അല്പസമയം കാത്തിരിക്കൂ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം". സഹതാപത്തോടെ ഒരു നേഴ്സ് എന്നെ ലോഞ്ചിലേക്ക് നയിച്ചു. മറ്റൊരു അത്ഭുതം കൂടി - ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വേറൊരു പയ്യൻ കൂടി ഈ ടെസ്റ്റ്‌ പാസ്സാകാതെ അവിടെയിരിക്കുന്നുണ്ട്! പക്ഷേ അവന്റേത് യഥാർത്ഥപ്രശ്നം തന്നെയാണെന്ന് ആ കണ്‍കോണുകളിൽ തെളിഞ്ഞുനിന്ന ഒരു നീർത്തുള്ളി വിളിച്ചുപറയുന്നുണ്ടായിരുന്നു. പണ്ട് പുരു യയാതിക്ക് യൗവനം വെച്ചുമാറിയതുപോലെ ഈ ന്യൂനത കൈമാറ്റം ചെയ്യാൻ പറ്റുമോ എന്ന് ഒരു നിമിഷം ഞാനോർത്തു.

അരമണിക്കൂറിനുശേഷം ഞങ്ങളെ രണ്ടുപേരേയും വിളിപ്പിച്ചു, ഒന്നിച്ച്. മൂന്നു ഡോക്ടർമാരുടെ ഒരു പാനലാണ് ഇത്തവണ ഞങ്ങളെ എതിരേറ്റത്. വീണ്ടും ചില ടെസ്റ്റുകൾ, വീണ്ടും അഭിനയം. അവസാനം എന്നെ ആർദ്രമായി നോക്കി അദ്ദേഹം പറഞ്ഞു, "ഇയാളുടെ കാര്യമാണ് ഏറെ കഷ്ടം. മറ്റയാൾ കുറെയൊക്കെ കൃത്യമായി പറയുന്നുണ്ട്. ഇയാൾക്കാകട്ടെ ചുവപ്പും പച്ചയും പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല". ഞാൻ ഓവർ-ആക്ടിംഗ് ആയിപ്പോയോ എന്ന് ഒരു സംശയം പെട്ടെന്നുണ്ടായി. എന്തായാലും ഞങ്ങളെ രണ്ടുപേരെയും പാനൽ അയോഗ്യരാക്കി. ഒരാൾ സ്വയം ചെയ്യാൻ മടിക്കുന്ന കാര്യം ഒരു ആൾക്കൂട്ടത്തിന്റെ ഭാഗമായി അയാൾ ചെയ്യും. സന്തോഷപൂർവ്വം, തിരിച്ചുപോകാനുള്ള ഒന്നാം ക്ലാസ് തീവണ്ടിക്കൂലിയും വാങ്ങി ഞാൻ വൈകിട്ടുതന്നെ തിരിച്ചു. രാജിവെച്ചു പോന്നിരുന്നെങ്കിൽ വണ്ടിക്കൂലി കിട്ടില്ലായിരുന്നു!

പക്ഷേ ആ പണത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടാൻ തന്നെയായിരുന്നു യോഗം. ബൊക്കാറോ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഒരു റെയിൽവേ സമയവിവരപ്പട്ടിക നോക്കി മൂന്നു തീവണ്ടികൾ മാറിക്കേറി നാട്ടിലെത്താനായിരുന്നു പരിപാടി, യാത്ര റിസർവ് ചെയ്യാതെ രണ്ടാം ക്ലാസ്സിൽ തന്നെ. പുറപ്പെട്ടതിന്റെ മൂന്നാം ദിവസം രാവിലെ വിജയവാഡ സ്റ്റേഷനിൽ ഒരു മണിക്കൂറിനകം വരാനിരിക്കുന്ന കോറമാണ്ടൽ എക്സപ്രസ്സും കാത്തിരിക്കുന്ന എന്നെ ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു മാന്യവ്യക്തി സമീപിച്ചു. സ്ഫുടമായ ഇംഗ്ലീഷിൽ വിജയവാഡയിൽ വളരെ സൂക്ഷിക്കണമെന്നും പോക്കറ്റടിക്കാർ വളരെയധികമുണ്ടെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. മകളുടെ കുട്ടിയുടെ പേരിടീലിന് പോകാനിരുന്ന തന്റെ പേഴ്സ് ആരോ തട്ടിയെടുത്തെന്നും ഒറീസയിലെ കേന്ദ്രപാദ എന്ന സ്ഥലത്തു നിന്നുവന്ന താൻ ഇനി എങ്ങനെ പോകുമെന്നും അയാൾ വിഷമത്തോടെ പറഞ്ഞു. ആത്മാഭിമാനിയായ താൻ മറ്റൊരാളോട് പണം കടമായിട്ടാണെങ്കിലും ചോദിക്കുന്നത് വളരെ സങ്കടകരമാണെന്നും, എങ്കിലും ഈ സാഹചര്യത്തിൽ ഒരു 200 രൂപ കടം കൊടുക്കുകയാണെങ്കിൽ അത് ഉടനെ തിരിച്ചയച്ചുതരാമെന്നും അയാൾ തുടർന്നു. കൂടാതെ ഷർട്ടിനുള്ളിൽ നിന്ന് നിറം മങ്ങിയ ഒരു പൂണൂൽ വെളിയിലെടുത്ത് നിറകണ്ണുകളോടെ ആണയിടുകയും ചെയ്തു. ഞാൻ 200 രൂപ അയാൾക്ക് നല്കി. കേന്ദ്രസർവീസിൽ നിന്ന് അടുത്തയിടെ വിരമിച്ച അക്കൌണ്ടന്റായ ഒരു വൃദ്ധബ്രാഹ്മണനെ അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ആ പണം ആ വഴി തന്നെ പോയി.

കേവലം ഒരാഴ്ച മാത്രം നീണ്ടുനിന്ന SAIL സാഹസം പഠിപ്പിച്ച കുറെ അനുഭവങ്ങൾ മാത്രമാണ് അതിലെ മുതൽക്കൂട്ട്. ഒപ്പം നഷ്ടപ്പെട്ടുപോയ ഒരു സൌഹൃദവും. ഇന്ദ്രനീലിനെ പരിചയപ്പെട്ടപ്പോൾ തന്നെ വളരെക്കാലമായി അടുത്തറിയാവുന്ന ഒരാളാണെന്ന് തോന്നിച്ചിരുന്നു. വെറും ഒന്നര ദിവസത്തെ പരിചയം കൊണ്ടുതന്നെ അദ്ദേഹം എന്നെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ബംഗാളി പാചകത്തിന്റെ രുചി പകർന്നു തന്നു. സംഗീതം ഇഷ്ടമായിരുന്ന ഇന്ദ്രനീലിനെ ബംഗാളി തന്നെയായ സലിൽ ചൌധുരി ഈണം പകർന്ന ചില പഴയ മലയാളം പാട്ടുകൾ ഞാൻ കേൾപ്പിക്കുകയും ചെയ്തു. പോകുമ്പോൾ എന്നെ കൊൽക്കത്തയിലെ സ്വന്തം വീട്ടിലേക്ക് ആത്മാർഥതയോടെ ക്ഷണിച്ചു. ഒന്നോ രണ്ടോ കത്തുകൾ പിന്നീട് അയച്ചിരുന്നെങ്കിലും കാലക്രമേണ ആ ബന്ധവും വിസ്മൃതിയിലാണ്ടു. വർണാന്ധത വെച്ചുനീട്ടിയ നാട്ടിലെ വാസം പിന്നീട് നഷ്ടപ്പെടുത്താൻ തോന്നിയില്ല. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് വീട്ടിൽ പറഞ്ഞതുപോലും വർഷങ്ങൾ കഴിഞ്ഞ് സെറ്റിൽ ആയതിനുശേഷം മാത്രമായിരുന്നു!


Monday, November 25, 2013

ബഷീറിന്റെ ഭഗവദ് ഗീത

2000-നു മുമ്പ് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ പഴയ തലമുറയ്ക്ക് മൊബൈൽ ഫോണുകളുമായി വിലസുന്ന പുതിയ കോളജ് തലമുറയോട് കടുത്ത അസൂയയാണ് - സാങ്കേതികവിദ്യ തങ്ങൾക്ക് നിഷേധിച്ച അവസരങ്ങളെയോർത്ത്! പക്ഷേ ഒരൊറ്റ കാര്യം മാത്രം മതി ആ കൊതിക്കെറുവുകളെല്ലാം ഇല്ലാതാക്കാൻ. എന്തൊക്കെയുണ്ടായിട്ടെന്താ, പ്രീ-ഡിഗ്രി കോളജുകളിൽ നിന്ന് മാറ്റി സ്കൂളിലെ +2 ആയി മാറിയതോടെ വിലപ്പെട്ട 2 വർഷങ്ങളല്ലേ പുത്തൻ തലമുറയ്ക്ക് ഇനിവരാത്ത വിധം നഷ്ടമായത്? സ്കൂളിലെ കടുത്ത അച്ചടക്കത്തിനും ബിരുദത്തിന്റെ പക്വതയ്ക്കും ഇടയിലുള്ള ക്ഷണികമായ ഒരു അന്തരാള ഘട്ടമായിരുന്നു പ്രീ-ഡിഗ്രി. പഠിക്കുന്നവർക്ക് പഠിക്കാനും, ഉഴപ്പുന്നവർക്ക് ഉഴപ്പാനും മാത്രമല്ലാതെ, പഠിക്കുന്നവർക്കും കാര്യമായ പരിക്കുപറ്റാതെ അല്പമൊന്ന് ഉഴപ്പാൻ അവസരം നല്കിയിരുന്ന ആ സുവർണയുഗം യൂണിഫോം ധരിച്ച് +2 ക്ലാസിൽ പോകുന്നവർക്ക് സ്വപ്നം കാണാൻപോലും സാധിക്കുമോ? എത്ര മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന സ്കൂളിനും എത്ര പരിമിതമായ സൗകര്യങ്ങളുള്ള കോളജിന്റെ ഒപ്പമെത്താൻ സാധിക്കില്ലല്ലോ, പ്രത്യേകിച്ചും ലാബ്, ലൈബ്രറി, കാന്റീൻ (!), സ്റ്റേഡിയം (!) മുതലായ കാര്യങ്ങളിൽ.

അങ്ങനെയാണ് ഞാൻ 1987-ൽ ഒന്നാം ഗ്രൂപ്പുകാരനായി ആലുവ യു.സി.കോളജിന്റെ പടി കയറുന്നത്. വായനയിൽ ചെറിയൊരു താല്പര്യം ആദ്യമേ ഉണ്ടായിരുന്നതുകൊണ്ട് അന്ന് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന വിശാലമായ കോളജ് ലൈബ്രറി ഒരത്ഭുതമായി തോന്നി. ഇന്ന് എത്ര പുസ്തകങ്ങൾ ഉണ്ടാകുമോ ആവോ? കുടുംബശ്രീ പോലെ പഞ്ചായത്തുകൾ തോറും പ്രൊഫഷണൽ കോളജുകൾ വന്നപ്പോൾ പഴയ കേമന്മാരായിരുന്ന ആർട്സ് & സയൻസ് കോളജുകളുടെ കഷ്ടകാലം തുടങ്ങി. അതുകൊണ്ട് എന്റെയൊരു ഊഹം പുസ്തകങ്ങളുടെ കാര്യത്തിൽ കാര്യമായ വർദ്ധനയൊന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ്. എങ്കിലും ഇക്കാര്യത്തിൽ എന്റെ അനുമാനം തെറ്റായി തീരുകയാണെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനായിരിക്കും. എന്തായാലും അന്ന് പ്രീ-ഡിഗ്രിക്കാരായ കുട്ടിപ്പയ്യന്മാർക്കൊന്നും ബുക്ക്‌-റാക്കുകൾ വെച്ചിരിക്കുന്ന മുറികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ബിരുദാനന്തരബിരുദക്കാരായ ഏമാന്മാരാണ് അവിടെ കയറിയിറങ്ങിക്കൊണ്ടിരുന്നത്. പുസ്തകം വേണമെങ്കിൽ ഞങ്ങൾ ചെയ്യേണ്ടിയിരുന്നത് കാർഡെക്സ് നോക്കി ഒരു സ്ലിപ്പിൽ മൂന്നോ നാലോ പേരുകൾ എഴുതി ലൈബ്രറി അസ്സിസ്റ്റന്റിന്റെ കയ്യിൽ കൊടുക്കുകയായിരുന്നു. അതിൽ ഓട്ടം പോയിട്ടില്ലാത്തവയുണ്ടെങ്കിൽ  വൈകുന്നേരം ഇഷ്യൂ ചെയ്യും.

ആ സമയത്താണ് നല്ല ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ വായിച്ചുകളയാം എന്ന ലക്ഷ്യത്തോടെ ഈ പാവം ഞാൻ അവിടെ കടന്നുചെല്ലുന്നത്. കാർഡെക്സിൽ 'ബഷീർ' എന്ന ഭാഗം നോക്കിപ്പിടിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഓരോന്നോരോന്നായി ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിൽ ഒരെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു - 'ഒരു ഭഗവദ് ഗീതയും കുറെ മൂലകളും'. തലക്കെട്ട് നല്ലതായി തോന്നി. ഒരു കൗമാരക്കാരൻ ആത്മീയ ചിന്തകളടങ്ങിയ പുസ്തകം വായിക്കുന്നുവെന്ന് മറ്റുള്ളവർ കാണുമ്പോഴുണ്ടാകാനിടയുള്ള മതിപ്പിനെക്കുറിച്ച് ആലോചിച്ചപ്പോൾ പിന്നെയൊന്നും നോക്കിയില്ല. ആ പുസ്തകം തന്നെ എഴുതിക്കൊടുത്തു. നീതി നടത്തിയാൽ മാത്രം പോര, അത് നടത്തിയതായി കാണപ്പെടുകയും വേണം എന്ന ആപ്തവാക്യം വായനയുടെ കാര്യത്തിലും ശരിയാണെന്ന് വിശ്വസിച്ചിരുന്ന പ്രായം! കോളജ് ഓണം അവധിക്ക് അടക്കുന്ന ആഴ്ചയായതിനാൽ അവസാന ദിവസമാണ് പുസ്തകം ലഭിക്കുന്നത്.

വെള്ളിയാഴ്ച കൃത്യസമയത്ത് ലൈബ്രറിയിലെത്തി. ഇത്ര 'ഗഹനമായ' പുസ്തകങ്ങൾ വാങ്ങുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒളികണ്ണിട്ടുനോക്കിക്കൊണ്ട്‌ പുസ്തകം ഏറ്റുവാങ്ങി...

ഞെട്ടിത്തരിച്ചുപോയി......കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ....

കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് വീണ്ടും വായിച്ചുനോക്കി - 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും'. സെൻസർ ബോർഡിൽ ജോലി നോക്കേണ്ടിയിരുന്ന ആരോ കാർഡെക്സിൽ അത് 'മൂലകൾ' എന്നാക്കിയതാണ്.

മനസ്സിൽ വന്ന തെറിയെല്ലാം ബഷീറിനെ വിളിച്ചു. ഈ പുസ്തകം ഇനിയെന്തുചെയ്യും എന്നായി ചിന്ത. അപ്പോൾ തന്നെ അത് തിരികെ കൊടുക്കാൻ പറ്റുമോ എന്ന് തിരക്കി. ക്ലാർക്ക് കൈമലർത്തി. അവരുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടായിരുന്നോ എന്ന സംശയം എന്റെ ആധി വീണ്ടും വർദ്ധിപ്പിച്ചു. പുറത്തേയ്ക്ക് നടക്കുന്ന എന്റെ പിറകിൽ അവർ ചിരിക്കുകയായിരിക്കുമോ എന്ന ശങ്ക കാലുകളെ ഇടറിച്ചു.

ഈ പുസ്തകം എന്തായാലും വീട്ടിൽ കാണിക്കാൻ പറ്റില്ല. ക്ലാസ് തുടങ്ങിയിട്ട് രണ്ടുമാസമേ ആയുള്ളൂ, അപ്പോഴേക്കും ഇവൻ ഇത്തരം പുസ്തകങ്ങളായോ വായന എന്ന് വീട്ടുകാർ ധരിച്ചാലോ? ആരുമില്ലാതിരുന്ന തക്കം നോക്കി വീട്ടിലെ പുസ്തകഷെൽഫിന്റെ ഏറ്റവും പിന്നിൽ സാധനം ഒളിപ്പിച്ചു. അച്ഛനെങ്ങാനും ആ മുറിയിൽ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരുന്നു. എന്തിനേറെപ്പറയുന്നു, ആ ഓണക്കാലം മുഴുവൻ അസ്വസ്ഥതയുടെ തീക്കനൽ എന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരുന്നു.

കോളജ് തുറന്ന ആദ്യദിവസം തന്നെ പുസ്തകം മടക്കിക്കൊടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്‌. അത് വായിക്കുന്നതുപോയിട്ട് തുറന്നുനോക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ബഷീറിന്റെ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്തുകൊടുക്കുമോ എന്നാവശ്യപ്പെട്ട് മകൾ സമീപിച്ചിരുന്നു. അവിടെ ബഷീർ വിഭാഗം തിരഞ്ഞപ്പോൾ ആവശ്യമുള്ള പുസ്തകം കിട്ടിയില്ലെങ്കിലും 'ഭഗവദ് ഗീത' വീണ്ടും കയ്യിൽ തടഞ്ഞപ്പോഴാണ് കാൽ നൂറ്റാണ്ട് മുൻപ് നടന്ന ഈ കഥ ഓർത്തുപോയത്.

കാലം എത്രെപെട്ടെന്നാണ് കടന്നുപോയത്...

സത്യം പറഞ്ഞാൽ, ആ പുസ്തകം ഞാനിന്നും വായിച്ചിട്ടില്ല.

Saturday, October 20, 2012

പോറ്റി സര്‍

"സമയം സ്വതന്ത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്‌. അത് എപ്പോഴും തിരശ്ചീനഅക്ഷത്തിലാണ് (horizontal axis) രേഖപ്പെടുത്തേണ്ടത്. അതിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നത് സര്‍ക്യൂട്ട് തിയറിയില്‍ മാത്രമല്ല, ജീവിതത്തിലും നിങ്ങള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ". വര്‍ഷങ്ങള്‍ക്കുശേഷം പോറ്റിസാറിന്റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞത് എന്തുകൊണ്ടാണാവോ? ഇന്നുച്ചക്കുപെയ്ത മഴയുംനോക്കി കുറേനേരം ചുമ്മാതിരുന്നപ്പോള്‍ ഉപബോധത്തിന്റെ ഏതോ കോണില്‍ നിന്ന് തലനീട്ടിയ കാരണമില്ലാത്ത കുറ്റബോധമായിരിക്കാം കാരണം. പഠിപ്പിക്കുന്ന വിഷയവും വിദ്യാര്‍ത്ഥികളെ ചീത്തവിളിക്കലും ഒഴിച്ച് പോറ്റിസാര്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും പറഞ്ഞ വാക്കുകള്‍ എന്ന നിലയില്‍ അത് ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇടംനേടി.

ആ അദ്ധ്യാപകന്‍ എന്നും ഞങ്ങള്‍ക്കൊരു അത്ഭുതമായിരുന്നു. ജീവിതത്തെക്കാള്‍ വലിയ പ്രതിഛായയുമായി നടന്നിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ടി.വി.പോലും ഇല്ല എന്ന് മറ്റു അധ്യാപകര്‍ കുറ്റപ്പെടുത്തുന്നതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പക്ഷേ ആശ്ചര്യമൊന്നും തോന്നിയില്ല. അദ്ദേഹം വിവാഹിതനാണെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയോട് സഹതപിച്ചു. മാനുഷികവികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത അദ്ദേഹം ഒരു കുട്ടിയുടെ പിതാവാണെന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഉരുക്കുമനുഷ്യന് അങ്ങനെ ഒരു ദൗര്‍ബല്യമോ! അങ്ങേയറ്റം രസകരവും എന്നാല്‍ വൈദ്യശാസ്ത്രപരമായി അസാധ്യവുമായ ഒട്ടേറെ തമാശകള്‍ വളരെ പ്രചാരം നേടി.

ഒരു സര്‍ക്കാര്‍ കോളേജില്‍, ഒരു ഡിപാര്‍ട്ട്മെന്റ് തലവന് വിദ്യാര്‍ഥികളുടെ മേല്‍ ഇത്ര കര്‍ശനനിയന്ത്രണം സാധ്യമാകും എന്നത് പലര്‍ക്കും ഒരു അതിശയമായി. കൃത്യമായ അധ്യാപനം, യാതൊരു തരികിടയും അനുവദിക്കാത്തതുമൂലം ശ്രദ്ധയോടെയുള്ള ഇരിപ്പ്, അദ്ദേഹത്തിന്റെ ഏതെങ്കിലും ചോദ്യത്തിനുമുന്നില്‍ എഴുന്നേറ്റുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള പരമമായ ഉദ്യമം - എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ക്കൊരനുഗ്രഹം തന്നെയായിരുന്നു. റിട്ടയര്‍മെന്റ് അടുക്കുമ്പോഴും അദ്ദേഹം പുതിയ വിഷയങ്ങള്‍ സ്വയം പഠിക്കുകയും അതിലും മനോഹരമായി അത് പഠിപ്പിക്കുകയും ചെയ്തു. 1989-ല്‍ സിലബസ് പരിഷ്കരിച്ച് ആദ്യമായി കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന വിഷയം എന്‍ജിനീയറിംഗിന്  നിര്‍ബന്ധമാക്കിയപ്പോള്‍ പോറ്റിസാര്‍ 'പാസ്കല്‍ ലാംഗ്വേജ്' ഞങ്ങളെ പഠിപ്പിച്ചു. ആരുടെ തലതിരിഞ്ഞ ആശയമാണോ എന്തോ, ഈ ഭാഷയില്‍ ":=" എന്ന ചിഹ്നമാണ് അസൈന്‍മെന്റിന് ഉപയോഗിക്കുന്നത് (സാധാരണയായ "=" എന്നതിനുപകരം). മറ്റെന്തോ പറഞ്ഞുവന്ന കൂട്ടത്തില്‍ ":" എന്ന ചിഹ്നത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോള്‍ ക്ലാസിലാകെ പരന്ന നിശബ്ദതയും വളരെ കട്ടിയേറിയതായിരുന്നു. ഉത്തരം കിട്ടാതെ വന്നപ്പോള്‍ പ്രകടമായ അസഹ്യതയോടെ ആ ചോദ്യം വിനയചന്ദ്രനോട് ചോദിച്ചതും ആ പാവം ഉത്തരം കിട്ടാതെ വിഷമിച്ചുനിന്നതും 'സ്കൂളിലേ തന്നെ പഠിക്കേണ്ടതായ കോളന്‍ എന്ന ഉത്തരം അറിയാതെയാണോ താനൊക്കെ ഇങ്ങോട്ടുവന്നതെന്നു' കണ്ണുരുട്ടി ചോദിച്ചതുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു.

ഒടുവില്‍ പോറ്റിസാറിന്റെ റിട്ടയര്‍മെന്റ് ദിവസവും വന്നെത്തി. മറുപടിപ്രസംഗത്തില്‍ ആ മനുഷ്യന്റെ തൊണ്ടയിടറുന്നത് കേള്‍ക്കാന്‍ ഞങ്ങളില്‍ ചിലര്‍ താല്പര്യത്തോടെ കാത്തിരുന്നു. ക്രൂരതയൊന്നുമല്ല, അദ്ദേഹം ഒരു മനുഷ്യന്‍ തന്നെയാണെന്ന് ഞങ്ങളെത്തന്നെ ബോധ്യപ്പെടുത്താന്‍ മാത്രം! അവസാനം അദ്ദേഹം മറുപടി പറയാന്‍ എഴുന്നേറ്റു. സദസ്സിനെ മൊത്തം സ്തബ്ധരാക്കിക്കൊണ്ട് 'കേരളത്തിലെ വൈദ്യുതി വിതരണമേഖലയിലെ കനത്ത പ്രസാരണനഷ്ടത്തെയും അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളെയും' കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ആ വലിയ മനുഷ്യനെ അളക്കാനുള്ള അളവുകോലൊന്നും ഞങ്ങളെപ്പോലുള്ള ചെറിയമനുഷ്യരുടെ കയ്യില്‍ ഇല്ലെന്നു മനസ്സിലായി. ഇതേ ലക്ഷ്യവുമായി സദസ്സില്‍ ഇരുന്നിരുന്ന സഹഅധ്യാപകരും മനസ്സില്‍ ഇതുതന്നെ ഓര്‍ത്തുകാണണം.

പോറ്റിസാര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല, പക്ഷേ അധ്യാപനമേഖലയിലെ ആ അനന്യമായ വ്യക്തിത്വം എന്റെ മനസ്സില്‍ നേടിയെടുത്തിരുന്ന സ്വാധീനം ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.