Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Friday, November 29, 2024

500 വർഷത്തെ കേരളം

പോർച്ചുഗീസുകാരുടെ കേരളപ്രവേശനത്തിന്റെ അഞ്ഞൂറാം വാർഷികമായ 1998-ൽ അത് സമുചിതമായി കൊണ്ടാടാൻ ചില കേന്ദ്രങ്ങളിൽനിന്ന് ഒരു നീക്കം - പ്രധാനമായും മതപരമായവ - ഉണ്ടായിരുന്നുവെങ്കിലും അധിനിവേശം ആഘോഷിക്കേണ്ട കാര്യമല്ലെന്ന രീതിയിലുള്ള എതിർപ്പ് തുടക്കത്തിലേ ഉയർന്നതിനാൽ അതുപേക്ഷിക്കുകയായിരുന്നു. എങ്കിലും നിരവധി പഠനങ്ങളും പ്രസംഗങ്ങളും മുറപോലെ നടക്കുകയുണ്ടായി. കോട്ടയം ജില്ല കേന്ദ്രമാക്കി 1995-ൽ പ്രവർത്തനമാരംഭിച്ച താരതമ്യപഠനസംഘത്തിന്റെ (താപസം) മൂന്നാം വാർഷികസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഗ്രന്ഥരൂപത്തിൽ സമാഹരിച്ചിരിക്കുന്നതാണ് ഈ പുസ്തകം. സമഗ്രതയല്ല, വൈവിദ്ധ്യമാണ് ഈ കൃതിയുടെ ആകർഷണീയതയെന്ന് പ്രസാധകർ മുൻപേ പറഞ്ഞുവെക്കുന്നുണ്ടെങ്കിലും അതൊരു ബാധ്യതയോ ന്യൂനതയോ ആയിട്ടാണ് വായനക്കാർക്ക് അനുഭവപ്പെടുക. കഴിഞ്ഞ 500 വർഷത്തിനിടയിൽ കേരളീയജീവിതത്തിലുണ്ടായ മാറ്റങ്ങളെ 'കോളനീകരണത്തിന്റേയും നിഷ്കോളനീകരണത്തിന്റേയും ആശയാവലികൾ' മുൻനിർത്തി ചർച്ച ചെയ്യുന്ന 42 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ചരിത്രം: പശ്ചാത്തലം, സിദ്ധാന്തങ്ങൾ, മാതൃകകൾ; കലയിലെ ചിഹ്നങ്ങൾ; സ്ത്രീപക്ഷ ചിന്തകൾ; ഭാഷയിലേയും സാഹിത്യത്തിലേയും അറിവടയാളങ്ങൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഈ കൃതി വിഭജിക്കപ്പെട്ടിരിക്കുന്നത്. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണയുമായി ബന്ധപ്പെട്ട പ്രഭാഷണം ഇംഗ്ലീഷിൽത്തന്നെ ചേർത്തിരിക്കുന്നു.

ഇതിൽ എഴുതിയിരിക്കുന്ന ചില ലേഖകരെങ്കിലും തങ്ങളുടെ ദൗത്യത്തോട് നീതി പുലർത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുമാരനാശാന്റെ ഓർമ്മ പുതുക്കുന്ന സന്ദർഭത്തിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ തയ്യാറാക്കിയ 'മലയാളിയുടെ ലോകവീക്ഷണം' എന്ന ലേഖനം ആശാനേയും മഹാകവിയുടെ കാവ്യപ്രപഞ്ചത്തേയും തീർത്തും വിസ്മരിച്ച് തനി രാഷ്ട്രീയപ്രസംഗമായി അധഃപതിക്കുന്നു. ഇതിനെ കൂടുതൽ ആഭാസകരമാക്കിത്തീർക്കുന്നത് 'സംഘപരിവാറിന്റെ കൂടെ കൂടിയ പേരുവെളിപ്പെടുത്താത്ത സാംസ്കാരികനായകൻ' എന്ന മട്ടിലുള്ള മഞ്ഞപ്പത്രശൈലിയാണ്. സാംസ്കാരികമായും ഭാഷാപരമായും ലക്ഷദ്വീപ് കേരളത്തിന്റെ അവിഭാജ്യഭാഗമായതിനാൽ 'ലക്ഷദ്വീപിന്റെ 500 വർഷം' എന്ന മൂർക്കോത്ത് രാമുണ്ണിയുടെ പ്രബന്ധം എന്തുകൊണ്ടും പരിഗണനയർഹിക്കുന്നു. കണ്ണൂരിലിരുന്നുകൊണ്ട് ദ്വീപ് ഭരിച്ച അറക്കൽ ആലിരാജവംശം വമ്പിച്ച ചൂഷണമാണ് നടത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം കടന്നുവന്ന ഗുണാത്മകമായ നല്ല മാറ്റങ്ങൾ മാതൃകാവഹമാണെന്നുമാത്രമല്ല, അവ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി പുരോഗതിയുടെ ബീജാവാപം നടത്തുകയും ചെയ്തു. ഡോ. എൻ. വിജയമോഹനൻ പിള്ളയുടെ 'കേരളത്തിന്റെ ഗ്രന്ഥരചനാപാരമ്പര്യം' എന്ന രചന ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ താൽപര്യത്തിൽ സ്ഥാപിതമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്ട് ലൈബ്രറിയിൽ 60,000 പുരാതനഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുവെന്നത് അഭിമാനമുണർത്തുന്നു. അദ്ധ്യാത്മരാമായണത്തിന്റെ കഥ 360-ൽ പരം ചിത്രങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ചിത്രരാമായണം എന്ന 1522-ൽ രചിക്കപ്പെട്ട താളിയോലഗ്രന്ഥവും അതിലുണ്ട്.

കേരളത്തിന്റെ തനതായ ചില പാരമ്പര്യങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഡോ. സി. എം. നീലകണ്ഠന്റെ 'കേരളത്തിന്റെ വൈദികപാരമ്പര്യം' അത്തരത്തിൽ ഒന്നാണ്. നമ്പൂതിരി കുടുംബങ്ങളിൽ കൃത്യമായ ചിട്ടയോടെ വേദപഠനം നടന്നുവന്നു. പ്രാഥമികവിവരങ്ങൾ ശീലിക്കുന്ന മുതൽമുറയും, അതിനുശേഷം സംഹിതാപാഠവുമാണ്. ഇതിനെ ഗ്രാമ്യവൽക്കരിച്ച് മുതലോറ, ചങ്ങത  എന്നാണ് നമ്പൂതിരിമാർ സൂചിപ്പിച്ചിരുന്നത്. വേദപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിലെ വിജയതലങ്ങൾ 'മുമ്പിലിരിക്കൽ', 'കടന്നിരിക്കൽ', 'വലിയ കടന്നിരിക്കൽ' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. സംസ്കൃതപഠനത്തിലും നിലനിർത്തിയിരുന്ന മലയാളിത്തം ശ്രദ്ധിക്കുക. ഇങ്ങനെയൊരു നാട്ടിലാണ് പിന്നീട് ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയെ സൂചിപ്പിക്കാൻ 'ക്വഥനാങ്കം' എന്ന് നമ്മുടെ കുട്ടികൾ പഠിച്ചിരുന്നത്. ഭാഗ്യവശാൽ ഇപ്പോഴത് 'തിളനില' എന്നാക്കി മാറ്റിയിട്ടുണ്ട്. വൈദേശിക മേധാവിത്വത്തിനെതിരെ ഉയർന്ന നാട്ടുകാരുടെ എതിർപ്പ് വടക്കൻ പാട്ടുകളിൽ പ്രതിഫലിക്കുന്നത് പി. പവിത്രൻ കാണിച്ചുതരുന്നത് പുതിയൊരനുഭവമായി. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പാശ്ചാത്യശൈലിയുടെ ദുർബലമായ അനുകരണമാണെന്ന ചില കലാനിരൂപകരുടെ വിമർശനത്തെ സുനിൽ. പി. ഇളയിടം 'രവിവർമ്മയുടെ ദൃശ്യപ്രത്യയശാസ്ത്രം' എന്ന ലേഖനത്തിലൂടെ ശക്തമായി നേരിടുന്നുണ്ട്. മഹാനായ ആ ചിത്രകാരനെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ നോക്കുവാൻ ഇത് സഹായിക്കുന്നു. 'വൈശാലി' എന്ന ഭരതന്റെ ചലച്ചിത്രത്തെ 'ഒരു ഭാരതകഥയുടെ സമകാലകാഴ്ച' എന്ന രചനയിൽ സി. പി. ബിജു വിലയിരുത്തുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി സ്വയം നഷ്ടപ്പെട്ടവരുടെ ദളിതാവസ്ഥയാണ് വൈശാലിയും അമ്മ മാലിനിയും അനുഭവിക്കുന്നതെന്നും ആ ദളിതാവസ്ഥയിൽ കുടുങ്ങിപ്പോയവർക്ക് മരിച്ച് മഴയത്തൊലിച്ചുപോവുകയേ നിവൃത്തിയുള്ളൂ എന്നും പറഞ്ഞുവെക്കുന്നു (പേജ് 272). സന്ദർഭമോ പ്രസക്തിയോ നോക്കാതെ ജാതിവിവേചനം, ദളിത് എന്നൊക്കെയുള്ള വായ്ത്താരി വാരിവിതറുന്നതാണ് ബിജുവിന്റെ ശൈലി. ഒരു നൂറ്റാണ്ടുമുമ്പത്തെ ഹിന്ദുസ്ത്രീകളുടെ പ്രശ്നങ്ങൾ നിരവധി ലേഖനങ്ങളിൽ പരാമർശിതമാകുന്നുവെങ്കിലും 'സ്ത്രീയുടെ സ്വത്വനിർമ്മിതി' എന്ന ബിന്ദു ഇടപ്പള്ളിയുടെ പ്രബന്ധത്തിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾ ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ പേരിനെങ്കിലും സൂചിപ്പിക്കുന്നത്. എങ്കിൽപ്പോലും ബഹുഭാര്യാത്വം, മൊഴി ചൊല്ലൽ, പിതൃസ്വത്തിൽ തുല്യപങ്കുലഭിക്കാത്തത് എന്നിവയൊക്കെ ശ്രദ്ധാപൂർവം പരവതാനിക്കടിയിലേക്ക് തള്ളിവെക്കുന്നു. ഇതാണ് തനി ലിബറൽ ചിന്തകരുടെ ഇപ്പോഴത്തെ രീതി!

കേരളത്തിന്റെ സമ്പദ്ഘടന നൂറ്റാണ്ടുകളിലൂടെ മാറിമറിഞ്ഞ കഥയൊന്നും ഒരാളും ഇതിൽ അനുസ്മരിക്കുന്നില്ല. പ്രസക്തകാലത്തിനും മുമ്പേ നാടുവാഴി (feudal) വ്യവസ്ഥ ഇവിടെ നിലവിൽ വന്നിരുന്നെകിലും അതുപേക്ഷിച്ച് മൂലധനവ്യവസ്ഥയിലേക്ക് മാറിയതെന്നാണെന്നോ എങ്ങനെയായിരുന്നെന്നോ, ഇനി അഥവാ മാറിയില്ലെന്നോ ഒന്നും ആരും ഇതിൽ പഠനവിധേയമാക്കുന്നില്ല. വിഖ്യാതമായ കേരളമോഡലിനെക്കുറിച്ചും പരിപൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു. അതേസമയം വ്യാകരണനിയമങ്ങളെക്കുറിച്ചുള്ള മുടിനാരിഴ കീറി പരിശോധിക്കുന്ന പഠനങ്ങൾ ഉണ്ടുതാനും. ഇടതുചായ്‌വുള്ള ലേഖകരാണ് സിംഹഭാഗവുമെങ്കിലും അവർ ഒരു നൂറ്റാണ്ടുമുമ്പ് നിലവിലിരുന്ന ബ്രാഹ്മണാധിപത്യത്തിനും ജാതിവിധേയത്വത്തിനുമെതിരെ മാത്രമാണ് പല്ലും നഖവുമുപയോഗിച്ച് ആക്രമിക്കുന്നത്. മലബാർ കലാപത്തെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ 'മലബാർ കലാപം - മനസ്സിലും മൊഴിയിലും' എന്ന ഒരു അദ്ധ്യായം മാത്രമാണ് തദ്ദേശീയരായ എഴുത്തുകാരുടേതായി ചേർത്തിട്ടുള്ളത്. നിരവധി പേരുടെ ഓർമ്മകൾ വാമൊഴിരൂപത്തിൽ അവതരിപ്പിക്കുന്നത് ഒരു മിമിക്രി കേൾക്കുന്ന പ്രതീതി ജനിപ്പിക്കുമെന്നല്ലാതെ എന്തു പ്രയോജനം ചെയ്യുന്നുവെന്ന് വ്യക്തമല്ല. എന്നാൽ ഹിന്ദുക്കളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തകർത്തതും മതം മാറ്റിയതുമെല്ലാം മുസ്ലിം ഓർമ്മകളിലൂടെ പുറത്തുവരുന്നത് ഈ ലേഖനത്തെ വളരെയധികം ശ്രദ്ധേയമാക്കുന്നു. 1921-നു മുൻപുള്ള മാപ്പിളകലാപങ്ങളെക്കുറിച്ച് ഹെർമൻ ഗുണ്ടർട്ട് നാട്ടിലേക്കുള്ള കത്തുകളിൽ പരാമർശിക്കുന്നത് സ്മാരകപ്രഭാഷണമടങ്ങുന്ന ഇംഗ്ലീഷിലുള്ള അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 1840-കളിൽ നടന്ന ഈ കലാപങ്ങൾക്ക് മതഭ്രാന്ത് മാത്രമായിരുന്നു അടിസ്ഥാനമെന്ന് ഈ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാണ്. ഈ അദ്ധ്യായം മാത്രമാണ് ഇംഗ്ലീഷിൽ ഉള്ളതെങ്കിലും വാചകശൈലിയിലും പദഘടനയിലും തനി മലയാളരീതിയാണ് പ്രകടമാക്കുന്നത്.

ഈ പുസ്തകത്തിലെ ചില ലേഖനങ്ങൾ വായിച്ചുമനസ്സിലാക്കാൻ സാധിക്കാത്തവിധം ക്ലിഷ്ടമായ പദങ്ങളും ഗഹനമായ ആശയങ്ങളും നിറഞ്ഞതാണ്. ഇക്കാര്യത്തിൽ റിച്ചാർഡ് ഡോക്കിൻസിന്റെ അഭിപ്രായമാണ് ഓർമയിൽ വരുന്നത് : 'ഭൗതികശാസ്ത്രം മനസ്സിലാക്കാൻ വിഷമമുള്ളതും ഗണിതത്തിന്റെ പാതകളിലൂടെയല്ലാതെ മെരുക്കിയെടുക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ ഭൗതികശാസ്ത്രത്തെ മുൻനിർത്തി സാധാരണക്കാരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള രചനകൾ വളരെ ലളിതമായി കാര്യങ്ങൾ വിവരിക്കുന്നവയാണ്. പക്ഷേ, സാമൂഹ്യശാസ്ത്രങ്ങൾ ഇതിനു വിപരീതമാണ്. അവിടെ മൂലസിദ്ധാന്തങ്ങൾ ലളിതമാണെങ്കിലും അതിനെ ആധാരമാക്കി പൊതുജനത്തിനുവേണ്ടി എഴുതുന്നവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലാണ് കാണപ്പെടുന്നത്. ഈ കൃതിയിലാണെങ്കിൽ മാർക്സിന്റെ ചിന്താപദ്ധതി സാരാംശത്തിൽ ഒരു രാഷ്ട്രീയ-സാമ്പത്തികസിദ്ധാന്തം മാത്രമാണെന്ന വസ്തുത വിസ്മരിച്ച് അതിനെ സാഹിത്യത്തിലും സാമൂഹികവിശകലനത്തിലുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റാൻ വെമ്പൽ കൊളളുന്നവരെ ധാരാളമായി കാണാം. ഒരു പാശ്ചാത്യചിന്തകന്റെ ഏതെങ്കിലുമൊരു സിദ്ധാന്തത്തെ ഉദ്ധരിച്ചിട്ട് അത് പഠനവിഷയത്തിൽ പാലിച്ചിട്ടില്ലെന്നു സ്ഥാപിക്കുന്നതാണ് ഇതിലെ സ്ഥിരം രീതി. ഇതിനെയൊന്ന് അനുകരിക്കാനാണ് ഡോക്കിൻസിനെ മുകളിൽ ഉദ്ധരിച്ചത്. വി. ജെ. വർഗീസിന്റെ 'ഇളംകുളത്തിന്റെ ചരിത്രവിജ്ഞാനീയം' എന്ന പ്രബന്ധത്തിൽ ചില യൂറോപ്യൻ പണ്ഡിതരുടെ നിഗമനങ്ങൾ അതേപടി പകർത്തിവെച്ചിട്ട് ഇളംകുളം അത് തെറ്റിക്കുന്നുവെന്ന് അവകാശപ്പെടുന്നു. അതൊന്നും കൂടാതെ ചില പ്രകടമായ ന്യൂനതകളും ഇതിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഹൈദരാലി-ടിപ്പുമാരുടെ മലബാർ അധിനിവേശം കഴിഞ്ഞ 500 വർഷത്തിലെ ഒരു പ്രധാനസംഭവമായിരുന്നെങ്കിലും അത് കേരളസമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നു പരിശോധിക്കുന്നില്ല. കേരളത്തിലെ ജാതി-മത ഭേദമന്യേ എല്ലാവരും സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്നവയാണ് കുടുംബ-തറവാട്ടുനാമങ്ങളും. ഇവയുടെ ഉല്പത്തിയും വികാസവും ഗൗരവമായ അക്കാദമിക് ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ഒരു വിഷയമാണ്. ഇതിനെക്കുറിച്ച് ആരെങ്കിലും ഒരു കുറിപ്പ് ഇവിടെ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ നന്നാകുമായിരുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of '500 Varshathe Keralam - Chila Arivadayalangal'
Author: V J Varghese, N. Vijayamohanan Pillai and Skariah Zachariah (Editors)
Publisher: Current Books, 2011 (First published 1999)
ISBN: 8187378026
Pages: 452

Wednesday, October 16, 2024

ഒളിക്യാമറകൾ പറയാത്തത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് 2022-ൽ അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ തൊഴിൽപരമായി ഒരു  പത്രപ്രവർത്തകനായിരുന്നു. ബ്ലിറ്റ്സിന്റെ ലേഖകനായി വളരെക്കാലം കിഴക്കൻ ജർമനിയിൽ അദ്ദേഹം കഴിച്ചുകൂട്ടി. സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയവിനിമയം അദ്ദേഹത്തിലൂടെയാണ് ഇന്ത്യൻ പാർട്ടിയിലെത്തിയിരുന്നത്. ജനമദ്ധ്യത്തിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിലും സമുന്നത നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിയും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഉന്നതബന്ധങ്ങൾ ലേഖകന് നിലനിർത്താൻ കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും തളർച്ചയും തകർച്ചയും നേരിൽ കണ്ടുവെങ്കിലും അതിന്റെ സൈദ്ധാന്തികമായി ഉണ്ടെന്നു പറയപ്പെടുന്ന മേന്മയെ പുണരുന്ന സ്വഭാവക്കാരനുമാണ്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ (നിരൂപണം ഇവിടെ വായിക്കുക) രണ്ടാം ഭാഗമാണ് ഈ പുസ്തകം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസം-ലെനിനിസവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതാണ് അവകാശവാദം. യൂറോപ്പിൽനിന്ന് തിരിച്ചുവന്ന ബർലിൻ കുറേനാൾ സംസ്ഥാനപാർട്ടിയുടെ കേന്ദ്ര ഓഫീസിൽ പണിയെടുത്തുവെങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിൽ പക്ഷം പിടിച്ചതിന്റെ ഫലമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം എഴുതിയതാണ് ഈ കൃതി.

ബർലിൻ ഈ പുസ്തകം എഴുതുന്നതിനുള്ള മൂലകാരണം 1990-കളുടെ അവസാനത്തോടെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ശത്രുതയാണെന്ന് നിസ്സംശയം കണ്ടെത്താവുന്നതാണ്. വ്യക്തിപരമായ ഭാഗം മറച്ചുവെക്കുന്നതിനായി അദ്ദേഹം താത്വികമായ ചില ന്യായീകരണങ്ങൾ കണ്ടെത്തുന്നുവെന്നുമാത്രം. കേരള സി.പി.എമ്മിൽ കോർപ്പറേറ്റ് കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്നത് പിണറായി സെക്രട്ടറിയാകുന്നതോടെയാണെന്നാണ് ആരോപണം. കേരളത്തിലെ പാർട്ടി കൈരളി ചാനലിന്റെ മൂലധനസ്വരൂപണത്തോടെ പൂർണ്ണമായും നവസമ്പന്നർക്ക് അടിപ്പെട്ടു. പിണറായിയെ ഭാവി മുഖ്യമന്ത്രിയായി അവർ കണ്ടു. അദ്ദേഹവുമായി ചങ്ങാത്തം കൂടാനുള്ള അവസരം പാഴാക്കിയുമില്ല. 1994-ൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നയിച്ച ഒരു സമരത്തിനുനേരെ കൂത്തുപറമ്പിൽ വെച്ച് പോലീസ് വെടിവെക്കുകയും അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുകയുമുണ്ടായി. അതിൽ നട്ടെല്ലിന് പരിക്കേറ്റ് മുപ്പതുവർഷം ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പ്രവർത്തകൻ ഈയിടെയാണ് മരണപ്പെട്ടത്. അങ്ങനെയിരിക്കേ, പിണറായിയുടെ മകൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ യാതൊരർഹതയുമില്ലാതെ കോയമ്പത്തൂരിലെ അമൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് സീറ്റ് വാങ്ങാൻ പിണറായിയോടൊപ്പം നേരിട്ടുപോയ കഥ ബർലിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത് പാർട്ടി സഖാക്കളെയെങ്കിലും ഞെട്ടിക്കും.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ലേഖകൻ കിഴക്കൻ യൂറോപ്പിൽ ചെലവഴിച്ചത് പത്രപ്രവർത്തകനായിട്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ ഗ്രസിച്ചിരുന്ന അഴിമതി അദ്ദേഹം തുറന്നുകാണിക്കുകയുണ്ടായില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ തലപോയേനെ എന്നതാണ് യാഥാർഥ്യം. അത് അദ്ദേഹത്തിനും നന്നായറിയാം. എന്നാൽ അതെല്ലാം മറച്ചുവെച്ച് കമ്മൂണിസം താത്വികമായി നോക്കിയാൽ എന്തോ മഹത്തായ സാധനമാണെന്നും അത് നടപ്പിലാക്കിയപ്പോൾ വന്നുപോയ ചില പിഴവുകളാണ് പ്രശ്നമായത് എന്ന പഴയ ന്യായീകരണലൈൻ പുറത്തെടുക്കുന്നത് തികഞ്ഞ ആത്മവഞ്ചനയും പാപ്പരത്തവുമാണ്. അക്കാലത്തെ ചില അഴിമതിക്കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണല്ലോ! ഉസ്‌ബെക്കിസ്ഥാൻ പാർട്ടി സെക്രട്ടറിയായിരുന്ന റഷീദോവ് താൻ മരിച്ചാൽ ഖബറടക്കാൻ താഷ്‌ക്കെന്റിന്റെ ഹൃദയഭാഗത്ത് താജ്‌മഹൽ മാതൃകയിൽ ഒരു മുസോളിയം പണികഴിപ്പിച്ചത് ബ്രഷ്നേവിന്റെ കാലത്തായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതി എല്ലാ തലങ്ങളിലും പടർന്നുപിടിച്ചതും ഈ സമയത്തായിരുന്നുവത്രേ. തുടർന്നുവന്ന ആന്ത്രോപ്പോവ് നല്ല ആരോഗ്യത്തോടെ കുറേവർഷം അധികാരത്തിലിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകരുമായിരുന്നില്ല എന്ന് ഗ്രന്ഥകാരൻ സങ്കടത്തോടെ നിരീക്ഷിക്കുന്നു (പേജ് 102).

പൊതുവെ നോക്കിയാൽ സൈദ്ധാന്തികവരട്ടുവാദമാണ് ബർലിന്റെ പ്രത്യയശാസ്ത്രപരമായ കൈമുതൽ. ജനകീയാസൂത്രണം പോലും മാർക്സിസ്റ്റ് ആസൂത്രണത്തിനു വിരുദ്ധമായതിനാൽ പാടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വെറും മുരട്ടുവാദം. അതിനുപകരം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് കമ്മൂണിസം, സോഷ്യലിസം, ജനകീയ ജനാധിപത്യവിപ്ലവം, വർഗ്ഗസമരം എന്നിവയൊക്കെയാണ്. അവയെപ്പറ്റിയൊന്നും നമ്മുടെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് ബർലിന്റെ ആവലാതി. എന്നാൽ ജനകീയാസൂത്രണത്തിൽ കടന്നുവന്ന അഴിമതിയെക്കുറിച്ച് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്. ഗ്രാമീണവികസനകാര്യങ്ങളിൽ നിലനിന്നിരുന്ന ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി പാർട്ടിയിലേക്കും ബാധിച്ചതാണ് ജനകീയാസൂത്രണം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ അപകടം. ടെൻഡർ വിളിച്ച് നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാർക്ക് നൽകുകയെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ പുതിയ 'ജനകീയ' സമ്പ്രദായത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കാനാണെന്ന വ്യാജേന 'ജനകീയകമ്മിറ്റി' പ്രവൃത്തി ഏറ്റെടുക്കും. സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവർക്കു താല്പര്യമുള്ള കരാറുകാരെ ഏൽപ്പിക്കും. പിന്നീടു നടക്കുന്നത് കരാറുകാരുമായുള്ള പ്രാദേശിക പാർട്ടിനേതൃത്വത്തിന്റെ വീതംവെപ്പാണ് (പേജ് 160).

മാർക്സിസ്റ്റ് തത്വചിന്തയുമായി വളരെയടുത്ത ആത്മബന്ധം പുലർത്തുന്നു എന്നവകാശപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം കീഴേത്തട്ടിലെ പ്രവർത്തകരുമായി ഒരു തരത്തിലും ഒരു കാലത്തും ബന്ധപ്പെട്ടിരുന്നില്ല എന്നു കാണാൻ കഴിയും. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പതിമൂന്നാം വയസ്സിൽ ബാലസംഘം പ്രതിനിധിയായി പങ്കെടുത്തിരുന്നു എന്നവകാശപ്പെടുമ്പോഴും അതിനുശേഷം ജനങ്ങളുമായി അദ്ദേഹം എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നു വ്യക്തമാക്കുന്നില്ല. പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിൽ ഉന്നതനേതാക്കളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് അവരിൽ സ്വാധീനം ചെലുത്തി കഴിഞ്ഞുകൂടിയ ഒരു ഓർഡർലി മാത്രമായിരുന്നില്ലേ ലേഖകൻ എന്ന് ഇത് വായിക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സംസ്ഥാനസെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഹൃദയശസ്ത്രക്രിയക്കുവേണ്ടി ചെന്നൈയിൽ പോയപ്പോൾ ബർലിനും കൂടെ പോയിരുന്നു. അവിടെ ബ്ലഡ് ബാങ്കിൽ അദ്ദേഹം കാത്തിരുന്നതിന്റെ കാരണം വിവരിക്കുന്നത് വിചിത്രവും പരിഹാസ്യവുമാണ്. അവിടെ ജോലി ചെയ്തിരുന്നത് കുറെ ചെറുപ്പക്കാരികളായിരുന്നതിനാൽ അവർ അണുബാധയില്ലാത്ത രക്തം തന്നെയാണോ ശേഖരിക്കുന്നത് എന്ന് സംശയമുണ്ടായിരുന്നതിനാലാണത്രേ (പേജ് 12). വിരമിച്ചതിനുശേഷം മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ നിതാന്തമായ പുനർവായനയും പഠനവുമാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ആശയപരമായ പ്രതിബദ്ധതയെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങൾ വിളമ്പിയാലും പാർട്ടിയോട് മതവിശ്വാസത്തിനടുത്തുനിൽക്കുന്ന ഒരാത്മബന്ധമാണ് ലേഖകന് ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്ന നിരവധി പരാമർശങ്ങൾ ഈ കൃതിയിലുണ്ട്. 'പരമഭക്തനായ പൂജാരിക്ക് ക്ഷേത്രപരിപാലനത്തിൽ കിട്ടുന്ന സംതൃപ്തിയും ചാരിതാർഥ്യവുമായിരുന്നു' അദ്ദേഹത്തിന് ഏ.കെ.ജി സെന്ററിൽ ജോലിയിലായിരുന്നപ്പോൾ കിട്ടിയത്. മതവിശ്വാസികൾക്ക് ഖുർആനും ബൈബിളും വായിക്കുമ്പോൾ കിട്ടുന്ന സ്വാസ്ഥ്യവും ആശ്വാസവും പ്രതീക്ഷയും ഒരു കമ്മ്യൂണിസ്റ്റുകാരന് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കുമ്പോൾ കിട്ടുമെന്നും വിശ്വാസമാണ് എല്ലാറ്റിന്റേയും ബലമെന്നും അദ്ദേഹം വാദിക്കുന്നു (പേജ് 164).

നവോത്ഥാനത്തെക്കുറിച്ചും ജാതിരഹിതസമൂഹത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും പാർട്ടിയുടെ ഉന്നതനേതാക്കൾ മരണം വരെ ജാതിവാൽ പേരിനൊപ്പം നിലനിർത്തിയിരുന്നത് കുപ്രസിദ്ധമാണല്ലോ. എന്നാൽ ആദ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി എന്നു വെളിപ്പെടുത്തുന്ന ഒരു വസ്തുത ഈ ഗ്രന്ഥത്തിൽ കാണാം. 1938 ഡിസംബർ 28-ന് കല്യാശേരിയിൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് ബാലസംഘത്തിന്റെ പ്രസിഡന്റായി ഏറമ്പാല കൃഷ്ണനേയും സെക്രട്ടറിയായി പി. കെ. കുഞ്ഞനന്തനേയും തെരഞ്ഞെടുത്തു എന്ന പഴയ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട് (പേജ് 169). ഇവരാണ് പിന്നീട് ജാതിവാലുകൾ സ്വീകരിച്ച് യഥാക്രമം ഇ. കെ. നായനാരും ബർലിൻ കുഞ്ഞനന്തൻ നായരുമായി മാറിയത്. യാതൊരുവിധ കാലഘടനയും പരിഗണിക്കാതെയാണ് ഇതിലെ അദ്ധ്യായങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. പിണറായി വിജയനെ കുറെ ചീത്ത വിളിച്ചുകഴിഞ്ഞിട്ടും സ്ഥലം ബാക്കിവന്നപ്പോൾ പാർട്ടിയുടെ 1980-, 1990-കളിലെ ചരിത്രവും കൂടി പറയാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിവിധ അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.

Book review of 'Olicamerakal Parayathathu'
Author: Berlin Kunjananthan Nair
Publisher: Mathrubhumi Books, 2012 (First)
ISBN: 9788182653931
Pages: 200

Thursday, September 12, 2024

യക്ഷിസങ്കല്പം

കേരളീയർക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടതില്ലാത്ത ഒരു ആശയമോ പ്രതിഭാസമോ ആണ് യക്ഷി. കള്ളിയങ്കാട്ടു നീലി മുതലായ കഥാപാത്രങ്ങൾ നാടോടിപ്പാട്ടുകളിലും ലിസ മുതലായ സൃഷ്ടികൾ ആധുനികകാലത്തെ സിനിമയിലും വലിയ സ്വാധീനം ചെലുത്തി. കുട്ടിക്കാലം മുതലേ കേരളത്തിൽ ജനങ്ങൾ യക്ഷിയെന്ന സങ്കല്പം നിർമ്മിച്ച ഭയത്തോടുകൂടിയ കൗതുകത്തോടെയാണ് മരണാനന്തരമോ അതീന്ദ്രീയമോ ആയ കാര്യങ്ങളെ കണ്ടിരുന്നത്. ന്യൂജൻ ചലച്ചിത്രങ്ങൾക്ക് യക്ഷി അത്ര പ്രിയപ്പെട്ടവളല്ലാത്തതുകൊണ്ട് പുതിയ തലമുറ ഇതിൽനിന്ന് മുക്തമാകാനും ഇടയുണ്ട്. വിജനമായ പ്രദേശങ്ങളിൽ മനോഹരമായ വേഷഭൂഷാദികളോടെ രാത്രികാലങ്ങളിൽ വഴിയാത്രക്കാരായ പുരുഷന്മാരെ ശൃംഗാരചേഷ്ടകളാൽ മയക്കി അവരെ കൊന്നുതിന്നുന്നവളായിരുന്നു പണ്ടത്തെ യക്ഷിയെങ്കിൽ വഞ്ചിതരായി കൊല്ലപ്പെടുന്ന നിരപരാധികളായ സ്ത്രീകൾ പ്രതികാരദാഹികളായി മരണാനന്തരം തന്റെ ശത്രുക്കളെ വേട്ടയാടുന്നവരാണ് സിനിമായക്ഷികൾ. സാങ്കേതികമായി പറഞ്ഞാൽ ലിസ പ്രേതമാണ്, യക്ഷിയല്ല. പ്രേതങ്ങൾ അവർ ബാധിക്കുന്ന മനുഷ്യരെ കൊന്നുഭക്ഷിക്കുകയില്ല എന്നതാണ് പ്രധാന വ്യത്യാസം. എന്നിരുന്നാലും കെട്ടിലും മട്ടിലും രണ്ടും ഒന്നുതന്നെ. അവർ ജനമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. യക്ഷികളും അവയുടെ പുരുഷപങ്കാളികളായ യക്ഷന്മാരും ബുദ്ധ-ജൈനപാരമ്പര്യത്തിൽ വളർന്നുവന്നതാണ്. എന്നാൽ എന്തുകൊണ്ടോ കേരളത്തിൽ യക്ഷന്മാർ വേരുപിടിച്ചില്ല. കേരളത്തിലും അതിനുപുറത്ത് ഭാരതഖണ്ഡത്തിലുടനീളവും യക്ഷി-യക്ഷസങ്കല്പത്തിന്റെ ഉദയവും വികാസവും സ്വാധീനവും അപഗ്രഥിക്കുന്ന ഒരു കൃതിയാണിത്. 'ചോറ്റാനിക്കര അമ്മ' (1976) എന്ന ചലച്ചിത്രത്തിൽ ഒരു യക്ഷിയുടെ ഭീകരമായ പിടുത്തത്തിൽനിന്ന് ചോറ്റാനിക്കര ഭഗവതി ഒരു ഭക്തനെ രക്ഷപ്പെടുത്തുന്ന രംഗമുണ്ട്. ഗ്രന്ഥകാരൻ ആദ്യമായി യക്ഷിയെന്ന സങ്കല്പവുമായി പരിചയപ്പെടുന്നത് ഇതിൽനിന്നാണെന്നു പറയുന്നു. കൗതുകകരമെന്നു പറയട്ടെ, യക്ഷിയെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടെന്നോ കണ്ട ഈ രംഗം തന്നെയാണ് ഞാനും ആദ്യമായി ഓർക്കുന്നത്! കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനായ ഡോ. വി. വി. ഹരിദാസ് പയ്യന്നൂരിനടുത്ത് കോറോം സ്വദേശിയാണ്.

ജൈന-ബുദ്ധമതങ്ങൾ ഒരിക്കൽ കേരളത്തിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു എന്ന് നിരവധി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തെളിവുകളുടെ അഭാവത്താൽ പൂർണമായും അംഗീകരിക്കാനുമാവില്ല (പേജ് 60). യക്ഷി എന്നത് ബുദ്ധമതത്തിൽ യക്ഖിയും ജൈനമതത്തിൽ ജക്ഖിയുമാകുന്നു. മദ്ധ്യകാലത്ത് പ്രാമാണ്യം നേടിയതായി കേരളീയ പ്രാചീനശിലാലിഖിതങ്ങളിൽ കാണുന്ന യക്കന്മാർ ഭൂവുടമകളോ ഉന്നതശ്രേണിയിലെ പ്രമുഖരോ ആയിരിക്കാം. ഇവർ പെരുമാക്കന്മാരുടെ കാലത്ത് ബുദ്ധ/ജൈനവിശ്വാസം ഉപേക്ഷിച്ച് ശൈവ-വൈഷ്ണവ വിശ്വാസികളായിത്തീർന്നിരിക്കാമെന്നും ഗ്രന്ഥകർത്താവ് ഊഹിക്കുന്നു. തങ്ങളുടെ പുതിയ വിശ്വാസത്തോടുള്ള കൂറ് പ്രഖ്യാപിക്കാനാകും ഇവർ ക്ഷേത്രങ്ങളിലേക്ക് ഊർജസ്വലമായി ഭൂദാനം നടത്തിയതായി ലിഖിതങ്ങളിൽ കാണുന്നത്. യക്ഷിയെ ഹൈന്ദവ ആരാധനയുടെ ഭാഗമാക്കിയ വളരെയധികം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. 'ഭഗവതി' എന്ന ആശയം തന്നെ യക്ഷിയുമായി ബന്ധപ്പെട്ടതാണെന്നും ഹരിദാസ് സൂചിപ്പിക്കുന്നു. ദേവതയായില്ലെങ്കിലും വാൽക്കണ്ണാടി നോക്കി നെറ്റിയിൽ പൊട്ടുതൊടുന്ന ശില്പങ്ങളും കുറെയുണ്ട്. ചുരുക്കത്തിൽ എല്ലാ ഭാവങ്ങളിലുമുള്ള യക്ഷീശില്പങ്ങളും നിലവിലുണ്ടെങ്കിലും അവയെയെല്ലാം വിശദീകരിക്കാവുന്ന സാമാന്യനിയമങ്ങൾ ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നു ചിന്തിക്കേണ്ടിവരും. കുറച്ചുകൂടി ശാസ്ത്രീയമായി നോക്കിയാൽ സ്ത്രീലൈംഗികതയുടെ കരുത്തിനെ നേരിടാനാകാതെ കുഴങ്ങുന്ന ദുർബ്ബലർ വെറും ശവശരീരങ്ങളായിത്തീരുന്നതിന്റെ പ്രതീകാത്മകവിവരണവുമാകാം യക്ഷിക്കഥകൾ.

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽ യക്ഷി/യക്ഷന്മാരുടെ നില എങ്ങനെയാണ് എന്നു പരിശോധിക്കുന്നുണ്ട് ഈ കൃതിയിൽ. വേദകാലത്ത് ദേവനായി ആരാധിക്കപ്പെട്ട് പിന്നീട് ഉപദേവതയായും ഒടുവിൽ ദുർദേവതയായും മാറ്റപ്പെട്ട ദുര്യോഗമാണ് യക്ഷന്മാർക്ക് ഉണ്ടായത്. യക്ഷികൾ ജൈനതീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളാണ്. യക്ഷിശില്പങ്ങൾ ജൈനസമൂഹത്തിൽ വ്യാപകമാകുന്നത് ക്രി.വ 8-10 നൂറ്റാണ്ടുകളോടെയാണ്. എന്നാൽ വേദകാലത്തിനുംമുമ്പ് നിലനിന്നിരുന്ന പ്രാദേശിക ആരാധനകളാണ് യക്ഷിയുടെ ഉത്ഭവത്തിനു കാരണമെന്ന അഭിപ്രായവും ഗ്രന്ഥകാരൻ മറച്ചുവെക്കുന്നില്ല. അങ്ങനെയെങ്കിൽ എട്ട്-പത്ത് നൂറ്റാണ്ടുകളിൽ ജൈനമതം ക്ഷയോന്മുഖമായ ഒരു ഭൂമികയിൽ പൊടുന്നനെ ശില്പവിദ്യ നവോത്ഥാനം നേടുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ഈ പുസ്തകത്തിനാകുന്നില്ല. 24 തീർത്ഥങ്കരന്മാരുടേയും അവരുമായി ബന്ധപ്പെട്ട യക്ഷിമാരുടേയും വിശദവിവരങ്ങൾ ഒരദ്ധ്യായത്തിലുണ്ട്. അവരുടെ ശില്പവൈചിത്ര്യങ്ങൾ, കൈകളുടെ എണ്ണം, വാഹനം, നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ, പ്രതിമകൾ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ വിജ്ഞാനകോശമാതൃകയിൽ വിവരിച്ചിരിക്കുന്നത് വൃഥാസ്ഥൂലതയുണ്ടാക്കുന്നു. ബൗദ്ധസാഹിത്യത്തിലെ ജാതകകഥകളിൽ യക്ഷൻ/യക്ഷികൾ വളരെ സുലഭമാണ്. അവരിൽ ദുഷ്ടശക്തികളും മര്യാദക്കാരും കാണപ്പെടുന്നുവെങ്കിൽ ബുദ്ധപാരമ്പര്യത്തിൽ യക്ഷന്മാർ തിന്മയുടെ ഭാഗത്തേക്കാണ് കൂടുതൽ താഴ്‌ന്നുനിൽക്കുന്നത്.

യക്ഷിയുമായി ബന്ധപ്പെട്ട പൊതുധാരണകളും ഈ ഗ്രന്ഥം ചർച്ചചെയ്യുന്നു. യക്ഷിക്ക് ഇരുമ്പിനെ ഭയമാണെന്നാണ് കേരളത്തിലെ വിശ്വാസം. ബുദ്ധ-ജൈന സാഹിത്യങ്ങളും ഇതു ശരിവെക്കുന്നു. യക്ഷി ശിലായുഗദേവതയാണെന്നും ലോഹയുഗം കടന്നുവന്നതിന്റെ സൂചനയാണിതെന്നും ഹരിദാസ് വ്യാഖ്യാനിക്കുന്നു. ഇത് യുക്തിഭദ്രമല്ല. കല്ലും ഇരുമ്പും തമ്മിൽ അങ്ങനെയൊരു സംഘട്ടനം പ്രാചീനസമൂഹങ്ങളിൽ വ്യാപകമായി നടന്നിട്ടില്ല. മാത്രമല്ല, ശിലയെ സ്ഥാനഭ്രഷ്ടമാക്കിയ ലോഹയുഗം ഇരുമ്പിലൂടെയല്ല പലയിടങ്ങളിലും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചെമ്പ്, പിച്ചള, ഓട് എന്നിവയായിരുന്നു ഒരർത്ഥത്തിൽ ശിലയുടെ പ്രഥമ എതിരാളികൾ. യക്ഷിക്കുസമാനമായ സങ്കല്പങ്ങൾ പാശ്ചാത്യനാടുകളിലും വ്യാപകമായി നിലനിന്നിരുന്നു. ഇതിനെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയവരേയും അവിടെ കാണാം. ഇൻകബസ്, സക്കബസ് എന്നിവയാണ് യഥാക്രമം യൂറോപ്പിലെ പുരുഷ-സ്ത്രീ പിശാചുക്കൾ. മദ്ധ്യകാലത്ത് ഒരു കന്യാസ്ത്രീ ബിഷപ്പ് സിൽവാനസ് തന്നെ ലൈംഗികമായി അതിക്രമിച്ചതായി പരാതിപ്പെട്ടപ്പോൾ തന്റെ രൂപത്തിൽ വന്ന ഇൻകബസ് ആയിരിക്കും അതെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം (പേജ് 40). ഭാരതത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും മനോഹരമായ ശില്പമാണ് ദിദാർഗഞ്ജ് യക്ഷിയുടേത്. സംശയമുണ്ടെങ്കിൽ ഒന്നു ഗൂഗിളിൽ നോക്കുക. ഈ പ്രതിമയുടെ കണ്ടെത്തലും ഭാരതീയശില്പകല ഗ്രീക്കുകാരിൽനിന്ന് കടംകൊണ്ടതാണെന്ന സിദ്ധാന്തത്തെ അത് തകർത്തതും ഈ കൃതിയിൽ പരാമർശിക്കുന്നു. പട്നയിലെ ബീഹാർ മ്യൂസിയത്തിലാണ് ഈ ശിൽപം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. പട്ന സന്ദർശിക്കുന്നവർ അവളെ കാണാതെ മടങ്ങരുത്.

മലയാളികളുടെ യക്ഷി, താന്ത്രിക-ജൈന-ബുദ്ധമതങ്ങളിലെ യക്ഷിസങ്കല്പം, യക്ഷിക്കഥകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. മൂന്നാം ഭാഗത്തിലെ കഥകൾ മിക്കവയും ആദ്യഭാഗത്തിൽ ചുരുക്കി വിവരിക്കുന്നവ തന്നെയാണ്. കേരളത്തിലെ ബുദ്ധ-ജൈനസാന്നിദ്ധ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് ഗ്രന്ഥകാരൻ ഒരിടത്തു സമ്മതിക്കുമ്പോൾ മറ്റൊരിടത്ത് ലഭ്യമായ ഏതാനും ദുർഗ്രഹമായ ശിലാ-ലോഹലിഖിതങ്ങൾ (അവയിൽ മിക്കവയിലും ഏതാനും വാക്കുകൾ മാത്രമേയുള്ളൂ) സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് ജൈനരെ നിർബന്ധമായി പരിവർത്തനം ചെയ്തെന്ന വിചിത്രമായ പരികല്പന (hypothesis) മുന്നോട്ടുവെക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ബ്രാഹ്മണമതത്തിന്റെ ആരാധനാ ചട്ടക്കൂടിനുപുറത്താണെന്ന് അവർ തന്നെ അക്കാലങ്ങളിൽ മനസ്സിലാക്കിയിരുന്നോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പോലും സിഖുകാർ തങ്ങൾ ഒരു പ്രത്യേക മതവിഭാഗമാണെന്നു വാദിക്കുകയും അത് അംഗീകരിച്ചുകിട്ടാനായി തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്തപ്പോൾ മാത്രമാണ് അവർ ഹിന്ദുമതത്തിനുപുറത്താണെന്ന് മറ്റുള്ളവർ മനസ്സിലാക്കിയത്. ബുദ്ധ-ജൈനസങ്കേതങ്ങൾക്കു ലഭിച്ച ഉദാരമായ സംഭാവനകൾ ഒന്നും തെളിയിക്കുന്നില്ല. ക്ഷേത്രങ്ങൾക്ക് വഴിപാട് നൽകുന്ന കൃസ്ത്യാനികളും, പള്ളികൾക്ക് പണം നൽകുന്ന ഹിന്ദുക്കളും, വീട്ടിൽ വരുന്ന കമ്മ്യൂണിസ്റ്റുകാർക്ക് സംഭാവന നൽകുന്ന കോൺഗ്രസ്സുകാരും, കോൺഗ്രസ്സുകാർ ചോദിക്കുമ്പോൾ സാമ്പത്തികസഹായം നൽകുന്ന കമ്യൂണിസ്റ്റുകാരും ഇന്നും കേരളസമൂഹത്തിൽ ഉണ്ടെന്നോർമ്മിക്കുക. പുസ്തകം വളരെ ലളിതമായി വായിച്ചുപോകാവുന്ന ഒന്നാണ്. വിവിധ പുരാണങ്ങൾ, ബ്രാഹ്മണങ്ങൾ, ഗൃഹ്യസൂത്രങ്ങൾ എന്നിവയിലെ യക്ഷ-യക്ഷി പരാമർശങ്ങൾ അതേപടി ഇതിൽ ഉദ്ധരിക്കുന്നു. ലേഖകൻ പരന്ന വായന നടത്തിയിട്ടുണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകുമെന്നല്ലാതെ ഇതുകൊണ്ട് മറ്റു പ്രയോജനമില്ല. കുറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവ കറുപ്പും വെള്ളയിലും മാത്രമായതിനാൽ വ്യക്തതയില്ലാത്തതാണ്. പലതും വിവരണ സാഹചര്യവുമായി ബന്ധം പോലുമില്ലാതെ വെറും കടത്തുകഴിക്കുന്നതുപോലെ കാണപ്പെടുന്നു. ആധുനികകാലത്തെ യക്ഷിസങ്കല്പത്തെ ഇതുപോലൊരു കൃതി തീർത്തും വിട്ടുകളഞ്ഞത് ശരിയായില്ല. സിനിമയിലേയും മാന്ത്രികനോവലുകളിലേയും യക്ഷിമാരാണല്ലോ ഇപ്പോൾ കൂടുതൽ ജനപ്രിയർ.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yakshi Sankalpam' by Dr. V V Haridas
Publisher: Sahithya Pravarthaka Sahakarana Sangham, 2020 (First published 2016)
ISBN: 9789389495089
Pages: 239

Friday, August 23, 2024

വാരാണസി

ശാശ്വതനഗരം (eternal city) എന്ന് റോമിനെ സൂചിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ആ വിശേഷണത്തിന് അർഹയാകുന്നത് കാശിയെന്ന വാരാണസി തന്നെയാണ്. മൂവായിരം വർഷങ്ങൾക്കുമുമ്പുമുതലെങ്കിലും ജനിമൃതികളുടെ വരവുചെലവുകൾ ശരിപ്പെടുത്തുന്നതിനായി തീർത്ഥാടകർ അവിടെയെത്തിയിരുന്നു, ഇപ്പോഴും എത്തുന്നു. ഇനിയുമൊരായിരം കൊല്ലങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷേ അപ്പോഴും. ഭാവിതലമുറയുടെ ഹിതങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ആയിരം കൊല്ലം കൊണ്ടൊന്നും മരണത്തിന്റെ രഹസ്യങ്ങളെ മനുഷ്യൻ തിരിച്ചറിയാനിടയില്ല എന്ന ഉത്തമവിശ്വാസം കൊണ്ടാണ്. അന്നും ഒരു നചികേതസ്സ് ആകാംക്ഷയോടെയും തെല്ല് അക്ഷമയോടെയും ആ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ടാവും. പ്രകൃതി അന്നും അതിനുത്തരം നൽകാൻ മടിച്ചുനിൽക്കും. 2002-ൽ പുറത്തുവന്ന എം. ടി. വാസുദേവൻ നായരുടെ ഏറ്റവും അവസാനത്തെ നോവലാണ് വാരണാസി. വാർദ്ധക്യത്തിലേക്കു കാലൂന്നിയ കോളേജ് അദ്ധ്യാപകനായ സുധാകരൻ മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് വസിച്ചിരുന്ന വാരണാസിയിലേക്ക് തിരിച്ചെത്തുന്നതും ഏതാനും ദിവസങ്ങൾക്കുശേഷം ആ ജീവിതത്തിന്റെ കെട്ടുപാടുകളിൽനിന്ന് മുക്തി നേടി അടുത്ത ഇടത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ആഖ്യായികാ (fiction) വിഭാഗത്തിൽപ്പെടുന്ന കൃതികൾ വളരെ വിരളമായേ ഇവിടെ വിശകലനം ചെയ്തിട്ടുള്ളൂ. അവതന്നെ മാറ്റിവെക്കാൻ തോന്നാത്ത വല്ല ത്രില്ലറുകളോ മറ്റോ ആയിരിക്കുകയും ചെയ്യും. ഫിക്ഷൻ നിരൂപണം ചെയ്യാനുള്ള ബൗദ്ധികമായ പ്രായപൂർത്തി കൈവന്നിട്ടില്ല എന്ന തോന്നലാണതിന്റെ കാരണം. ലൈബ്രറിയിൽനിന്ന് അടുത്ത സെറ്റ് പുസ്തകങ്ങൾ എടുക്കുന്നതിനിടയിൽ വന്ന അഞ്ചുദിവസത്തെ യാദൃശ്ചിക ഇടവേളയാണ് മുൻപ് വാങ്ങിവെച്ചിരുന്ന ഈ കൃതി വായിക്കാനിടയാക്കിയത്. വാരാണസി സന്ദർശിക്കുന്നതിനുമുമ്പേ അതിനെക്കുറിച്ചുള്ള രചനകൾ കഴിയാവുന്നത്ര വായിക്കണമെന്ന ആഗ്രഹം പുറമേയും.

വാരാണസി നഗരം ഈ നോവലിലെ നായകനോളം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. മരണം ഇവിടെ പേടിപ്പെടുത്തുന്ന ഒന്നല്ല. ഭാരതത്തിന്റെ എല്ലാ കോണുകളിൽനിന്നും സംസാരചക്രത്തിൽനിന്നുള്ള നിത്യമോചനം കാംക്ഷിച്ച് ആയിരങ്ങൾ ഈ നഗരത്തിലേക്കൊഴുകിയെത്തുന്നു. മറ്റെവിടെയും ആസന്നമരണനായ രോഗിപോലും ജീവിതത്തിന്റേതായ ഒരു ദിവസം കൂടി കൊതിക്കുമ്പോൾ ഇവിടെ എത്രയും നേരത്തേ കെട്ടുപാടുകളിൽനിന്ന് സ്വതന്ത്രരാവാനാണ്  അവർ ആഗ്രഹിക്കുന്നത്. ഹരിശ്ചന്ദ്രന്റെ കാലംതൊട്ടേ അണയാത്ത തീയും അതിനെ പരിപാലിക്കുന്ന ജാതിവിഭാഗങ്ങളും ഹൈന്ദവസമൂഹത്തിലെ ജാതിവ്യവസ്ഥയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികവും. അതുകൊണ്ടുതന്നെ നല്ല മരണമെങ്കിലും അവർ കാശിയിൽ ആഗ്രഹിക്കുന്നത് അതിമോഹമാവില്ലല്ലോ. വാരണാസിയുടെ ആത്മാവാണ് ഗംഗാ നദി. അവൾ ഉണരുന്നതും ഉറങ്ങുന്നതും ആ നഗരത്തിന്റെ സമൂഹജീവിതത്തിന്റെ ഉയർച്ചതാഴ്ചകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ്. അസിഘട്ടിലെ സൂര്യോദയത്തിന്റെ ഒരു മനോഹരമായ വാങ്മയദൃശ്യം ഈ കൃതിയിലുണ്ട്: "ആദ്യപ്രകാശത്തിന്റെ കുഞ്ഞിക്കൈകൾ തട്ടിവിളിക്കുന്നു,  അമ്മ (ഗംഗാ നദി) ഉണരുന്നു. അലകളിളകാൻ തുടങ്ങുന്നു. ഉടയാടകൾ ഒതുക്കുകയാണ്. തീരത്തുകിടക്കുന്ന തോണികളെ ഓളങ്ങൾ തട്ടിയുണർത്തുന്നു. ഗംഗാപുത്രന്മാർ ദിവസത്തിന്റെ തുടക്കമായെന്നറിഞ്ഞ് തോണി മാറ്റിക്കെട്ടുന്നു. ഘാട്ടിയകളുടെ കുടകൾ ഉയരുന്നു. ശീതളാദേവിയുടെ ക്ഷേത്രത്തിൽനിന്ന് മണിയടി കേൾക്കുന്നു". ആ ഘട്ടത്തിലാണ് കാശി വിട്ടുപോകുന്നില്ല എന്ന് ഒരു കഥാപാത്രം തീരുമാനമെടുക്കുന്നത്.

എം.ടിയുടെ കഥാപാത്രങ്ങളെ ഇത്രയും ജനകീയമാക്കിയത് അവർ പ്രേക്ഷകരുമായി പുലർത്തുന്ന തന്മയീഭാവം മൂലമാണെന്ന് ഒരഭിപ്രായമുണ്ട്. ഇത് എത്രത്തോളം ശരിയാണെന്നത് സംശയമുള്ള കാര്യമാണ്. കുടുംബപ്രാരാബ്ധങ്ങളുടെ വേവലാതികളില്ലാത്ത, നല്ല ധൈര്യമുള്ള ഒരു കൂട്ടം മനുഷ്യരെയാണ് എം.ടി തന്റെ കൃതികളിൽ വരച്ചിട്ടത്. കിട്ടിയ ഉദ്യോഗം ഉപേക്ഷിക്കാൻ മടിച്ച് ആയുഷ്കാലം അടിമജീവിതം നയിക്കുന്ന സാധാരണക്കാരല്ല അവർ. ഈ നോവലിലെ എല്ലാവരുംതന്നെ അവരുടെ ഹൃദയത്താൽ നയിക്കപ്പെടുന്നവരാണ്, തലച്ചോറിനാൽ അല്ല. സ്വതന്ത്രരതിയുടെ കടുംനിറങ്ങൾ വാരിയൊഴിക്കുന്നതിനും എം.ടി മടി കാണിക്കാറില്ലെന്ന വസ്തുത ഈ കൃതിയിലും സാധൂകരിക്കപ്പെടുന്നു. നായകകഥാപാത്രത്തിന്റേയും അയാളുടെ ഇണകളുടേയും പേരുകളിൽ മാത്രമേ ഭാരതീയത മുഴങ്ങുന്നുള്ളൂ. അവയുടെ പാത്രരചനയും കഥാഗതിയും ആവിഷ്കാരശൈലിയുമൊക്കെ തികഞ്ഞ പാശ്ചാത്യം തന്നെയാണ്. തന്റെ ലൈംഗികത സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കാനായി വാരണാസിയിലെത്തുന്ന നായകൻ അയാളുടെ ഓട്ടം അവിടെയും നിർത്തുന്നില്ല. ഒടുവിൽ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവസാനമെന്നോണം കാശിയിൽ അയാൾ മടങ്ങിയെത്തുമ്പോഴും അയാളുടെ മുൻകാല ഇണയെ എം.ടി യാദൃശ്ചികമെന്നോണം മുന്നിൽ കൊണ്ടുവന്നുനിർത്തുന്നുണ്ട്. കാലം ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലം അവൾ അയാളെ തിരിച്ചറിയാതിരിക്കുന്നുവെന്നതാണ് ഈ നോവലിനെ അല്പമെങ്കിലും ഹൃദയസ്പർശിയാക്കുന്നത്. കാശി ധർമ്മത്തിന്റെയും മോക്ഷത്തിന്റെയും മാത്രമല്ല, കാമത്തിന്റെയും നഗരമാണെന്ന് ഈ കൃതി പ്രസ്താവിക്കുന്നു.

ജീവിതത്തിന്റെ ചോദനകൾക്കുമപ്പുറം ആത്മാവിന്റെ യാത്രകളേയും ഈ കൃതി അടയാളപ്പെടുത്തുന്നു. 'എങ്ങനെ ഞാനിവിടെ വന്നു' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നത് തത്വചിന്താപരമായി ആലോചിച്ചാൽ സ്വന്തം അസ്തിത്വത്തിന്റെ ഉണ്മയിലേക്കൊരു വെളിച്ചം വീശലാണ്. ആർജ്ജിതപാപങ്ങളുടെ ഭാണ്ഡവും പേറി, മുജ്ജന്മസ്മരണകളില്ലാതെ ജന്മാന്തരയാത്രകൾ നടത്തുന്ന ആത്മാക്കളുടെ ഇടത്താവളം മാത്രമാണ് മനുഷ്യജീവിതം എന്ന ദർശനത്തെ സാക്ഷാൽക്കരിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ. നായകനായ സുധാകരൻ ആത്മപിണ്ഡം അർപ്പിച്ച് ഈ ജന്മത്തിൽനിന്ന് ആത്മീയമായി വിടവാങ്ങുമ്പോൾ വാരണാസിയെ ഇടത്താവളം എന്നുതന്നെയാണ് വിളിക്കുന്നത്. ആ വിടവാങ്ങൽ നടന്നുകഴിഞ്ഞതുകൊണ്ടാവാം പഴയ നായികയെ വീണ്ടും കണ്ടുമുട്ടുമ്പോൾ തന്നെ തിരിച്ചറിയാതിരുന്ന അവളെ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ മിനക്കെടാതെ ഒരപരിചിതനായി യാത്ര തുടരാൻ അയാൾ തയ്യാറാകുന്നത്.

ഗ്രന്ഥകാരന്റെ വരളുന്ന സർഗ്ഗവൈഭവവും ഈ നോവലിൽ വ്യക്തമാകുന്നു. 2002-ൽ പുറത്തിറങ്ങിയ ഇതിലെ കഥ സമകാലികമാണെങ്കിലും അതിന്റെ കാതലായ സിംഹഭാഗവും മുപ്പതുവർഷം മുൻപത്തെ നായകന്റെ സ്മരണകളെയാണ് വിവരിക്കുന്നത്. 1960-70 കളിലെ യുവത്വത്തിന്റെ ബിംബങ്ങളും ആശയങ്ങളും തന്നെയേ എം.ടി.ക്ക് ഇപ്പോഴും പറയാനുള്ളൂ എന്നല്ലേ ഇതിന്റെ ധ്വനി? നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ കൃതിക്ക് അനിതരസാധാരണമായ ആഴം നല്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാന കഥാതന്തുവിന്റെ ഉപരിപ്ലവത ആ ഉദ്യമത്തെ നിഷ്ഫലമാക്കുന്നു. വാരാണസിയെന്ന ഭാരതത്തിന്റെ സാംസ്കാരികപ്രതിഷ്ഠയെ വായനക്കാരനുമായി കുറച്ചൊന്ന് അടുപ്പിക്കുന്നതിൽ കൃതി വിജയിച്ചിരിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Varanasi' by M T Vasudevan Nair
Publisher: Current Books, 2023 (First published 2002)
ISBN: 9788122613674
Pages: 177

Thursday, August 8, 2024

അമ്പിളിക്കുട്ടന്മാർ

1969 ജൂലൈ 21 മനുഷ്യചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. സൗരയൂഥത്തിലെ നിരവധി ഗോളങ്ങളിൽ ഒന്നു മാത്രമായ ഭൂമിയിൽ അധിവസിച്ചിരുന്ന മനുഷ്യൻ എന്ന ജീവി തന്റെ ഗോളത്തിന്റെ അതിരുകൾ കവച്ചുവെച്ചുകൊണ്ട് മറ്റൊരു ഗോളത്തിൽ അന്ന് പറന്നിറങ്ങി. ഒരാളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാൽവെയ്പു മാത്രമായിരുന്നു അതെങ്കിലും മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. സൃഷ്ടിക്കുശേഷമുള്ള ഏറ്റവും മഹത്തായ ദിവസം എന്നാണ് ആ ദിനം വിശേഷിപ്പിക്കപ്പെട്ടത്. പിന്നെ മൂന്നു വർഷത്തിനിടയിൽ പത്തുപേർ കൂടി ചന്ദ്രനിലിറങ്ങി. എന്നാൽ 1990-കളിൽ ഒരുകൂട്ടം ഗൂഢാലോചനാ സിദ്ധാന്തക്കാർ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നും ആ യാത്രയുടെ നിശ്ചലചിത്രങ്ങളും വീഡിയോകളും നാസ ഭൂമിയിൽത്തന്നെ കൃത്രിമമായി ചിത്രീകരിച്ചതാണെന്നുമായിരുന്നു അവരുടെ വാദം. വളരെയധികം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഈ ബാലിശവാദത്തെ ഏറ്റെടുക്കാനും നിരവധി പേരുണ്ടായി. ഈ കേരളത്തിൽപ്പോലും ഇതിനെ പിന്തുണച്ചുകൊണ്ട് ആളുകൾ പുസ്തകമെഴുതി. കൃത്യവും വസ്തുനിഷ്ഠവുമായ തെളിവുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ വാദത്തെ തള്ളിക്കളഞ്ഞുവെങ്കിലും ശാസ്ത്രവിരുദ്ധവും മതാധിഷ്ഠിതവുമായ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവർ ഇപ്പോഴും ഈ വാദം ഉയർത്തുന്നുണ്ട്. സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സത്യത്തെക്കുറിച്ച് ആലോചിക്കാതെ വിവാദവിഷയങ്ങൾ ആവർത്തിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വെമ്പൽ കൊള്ളുന്ന ചിന്താശൂന്യരായ ഇത്തരം വികടബുദ്ധികളെയാണ് രവിചന്ദ്രൻ 'അമ്പിളിക്കുട്ടന്മാർ' എന്നു വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകാരന്റെ പുസ്തകങ്ങൾ ഇതിനുമുൻപും ഇവിടെ നിരൂപണം ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 
 
എന്തുകൊണ്ടാണ് ഒരു കൂട്ടം ആളുകൾ വ്യക്തമായും നടന്ന ഒരു യഥാർത്ഥസംഭവത്തെ കണ്ണുംപൂട്ടി എതിർക്കുന്നത് എന്നാണ് രവിചന്ദ്രൻ ആദ്യമായി പരിശോധിക്കുന്നത്. പ്രകടമായ ശാസ്ത്രവിരുദ്ധതയും ഉത്തരാധുനിക (post-modernism) ഭ്രമവുമാണ് ഇക്കൂട്ടരുടെ കൈമുതൽ. ഉത്തരാധുനികചിന്ത എന്താണെന്നും ഇവിടെ വിശദീകരിക്കുന്നു. കേവലയാഥാർഥ്യം എന്നൊന്നില്ലെന്നും ഓരോരുത്തർക്കും യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന എന്തും ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമാണ് അതുപറയുന്നത്. യുക്തിയും അന്ധവിശ്വാസവും ഉത്തരാധുനികചിന്തയെ സംബന്ധിച്ചിടത്തോളം തുല്യപ്രാധാന്യവും പ്രസക്തിയുമുള്ള രണ്ടു വ്യാഖ്യാനങ്ങൾ മാത്രമാണ്. ഓരോരോ യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്ന സാമൂഹ്യനിർമ്മിതികൾ മാത്രമാണവ. ഉത്തരാധുനികതാവാദമെന്ന കപടചിന്തയിൽ എന്തും സാദ്ധ്യമാണ്. യുക്തിചിന്തയുടെ പൊളിച്ചടുക്കലാണ് ഉത്തരാധുനികതയുടെ ലക്‌ഷ്യം. ഇതിനെ മാറ്റിനിർത്തിയാൽ മതചിന്തയും ചാന്ദ്രയാത്രയെ ഉൾക്കൊള്ളാനാവാതെ വിഷമിക്കുന്നതുകാണാം. ചന്ദ്രനെ ആരാധിക്കാത്ത പുരാതനഗോത്രങ്ങൾ കുറവാണ്. ആ ദൈവത്തിൽ ചെന്നിറങ്ങുക എന്നത് അവർക്ക് അചിന്ത്യവും. ഇതുകൂടാതെ ശാസ്ത്രനേട്ടങ്ങളെ വിലകുറച്ചുകാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടിപ്പിക്കുക തുടങ്ങിയ നിലപാടുകൾക്ക് പിന്തിരിപ്പൻ സമൂഹങ്ങളിൽ നല്ല വേരുറപ്പ് കാണാം. വമ്പൻ നേട്ടങ്ങളെ അവഹേളിക്കുമ്പോൾ കിട്ടുന്ന പ്രതിലോമകരമായ മാനസികസംതൃപ്തി വേറെയും.

ചാന്ദ്രദൗത്യം ലക്ഷക്കണക്കിന് ആളുകൾ ടി.വി.യിലൂടെ ലൈവ് ആയി നേരിട്ടുകണ്ടതാണ്. കൂടാതെ ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലും പുറത്തുമായി ദൗത്യവുമായി നേരിട്ട് ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളതുമാണ്. ഇത്ര വലിയ ഒരു പദ്ധതി പോലും വ്യാജമാണെന്നും കൺകെട്ടാണെന്നുമൊക്കെ വാദിക്കുന്നവർക്ക് ഭൂതകാലത്ത്  എഴുതപ്പെട്ട രേഖകൾ പോലുമില്ലാത്ത കാര്യങ്ങൾ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ സാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ദൗത്യത്തിന്റെ വിജയം ലഭ്യമാക്കിയ വസ്തുതകളെക്കുറിച്ച് പുസ്തകം അല്പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. 363 കിലോ ചാന്ദ്രശില ആറുതവണയായി സഞ്ചാരികൾ ഭൂമിയിൽ എത്തിച്ചു. ഇവ ഇപ്പോഴും ഗവേഷകർക്ക് ലഭ്യമാണ്. എന്തെങ്കിലും വഞ്ചന ഇതിലുണ്ടായിരുന്നെങ്കിൽ ചന്ദ്രനിലെത്താൻ അമേരിക്കയുടെ തൊട്ടുപിറകിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ അതു പുറത്തുവിടുമായിരുന്നു. എന്നാൽ അവർ അപ്പോളോ ദൗത്യവിജയം പലകുറി സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രനിൽ നിന്ന് മനുഷ്യസഹായമില്ലാതെ ശിലകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന സാങ്കേതികവിദ്യ മാത്രമേ സോവിയറ്റ് യൂണിയന് സ്വായത്തമായിരുന്നുള്ളൂ. മനുഷ്യദൗത്യങ്ങൾ അവരുടെ കൈപ്പിടിയിലൊതുങ്ങിയില്ല. ആറുതവണ ആളെയിറക്കുകയും ആവശ്യത്തിന് സാമ്പിളുകൾ ശേഖരിക്കുകയും ചന്ദ്രനെക്കുറിച്ച് സാമാന്യം നന്നായി പഠിക്കുകയും ചെയ്തതോടെ കൂടുതൽ യാത്രകൾ കൊണ്ട് വിശേഷിച്ച് പ്രയോജനമില്ലെന്ന് അമേരിക്ക മനസ്സിലാക്കി. വമ്പിച്ച പണച്ചെലവ് സോവിയറ്റ് യൂണിയനെ ചാന്ദ്രമനുഷ്യദൗത്യങ്ങളിൽ അമേരിക്കയുടെ എതിരാളിയല്ലാതാക്കി. ഭൂമിയിൽ പിടിമുറുക്കാൻ ചന്ദ്രനിൽ പോയിട്ട് കാര്യമില്ലെന്നു മനസ്സിലായതും അമേരിക്ക യാത്രകൾ ഉപേക്ഷിക്കാൻ കാരണമായി. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനമായ സ്പേസ് ഷട്ടിലുകളിലേക്കാണ് അമേരിക്ക പിന്നീട് ശ്രദ്ധയൂന്നിയത്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്നു വാദിക്കുന്നവരുടെ പ്രധാന ആരോപണങ്ങളെല്ലാം രവിചന്ദ്രൻ വിശദമായിത്തന്നെ ഇതിൽ ഖണ്ഡിക്കുന്നു. ചന്ദ്രോപരിതലത്തിലെ നിഴലുകൾ, പാറിക്കളിക്കുന്ന പതാക, യാത്രികരുടെ നടപ്പിന്റെ സവിശേഷതകൾ, തിരികെ പുറപ്പെട്ടുവന്നതിന്റെ രീതികൾ എന്നിങ്ങനെ കേൾക്കുന്ന മാത്രയിൽ ശരിയായിരിക്കുമോ എന്ന സംശയമുണർത്തുന്ന വാദമുഖങ്ങളുടെ മുനയൊടിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. തന്റെ സ്വതസിദ്ധശൈലിയിൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതോടൊപ്പം അവ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതും പരിഹാസ്യവുമാണെന്നും സ്ഥാപിക്കുന്നു. എന്നാൽ ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ അശാസ്ത്രീയം എന്നുള്ളതുകൊണ്ട് വസ്തുതകളെ വായനക്കാർ നേരിട്ടു മനസ്സിലാക്കുന്നതാണ് കൂടുതൽ അഭികാമ്യം. രവിചന്ദ്രന്റെ വാക്കുകളെയല്ല, അതിലടങ്ങിയ വസ്തുതകളെയാണ് തിരിച്ചറിയേണ്ടതും സ്വാംശീകരിക്കേണ്ടതും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
മുൻപ് ഇവിടെ നിരൂപണം ചെയ്തിട്ടുള്ള രവിചന്ദ്രന്റെ പുസ്തകങ്ങൾ
 

Book review of 'Ambilikkuttanmar - Chaandrayathrayum Goodalochanaasiddhanthangalum' by C. Ravichandran
Publisher: DC Books, 2016 (First)
ISBN: 9788126467433
Pages: 192
 

Thursday, June 13, 2024

ഉണ്ണിച്ചിരുതേവീചരിതം

മലയാളഭാഷയുടെ ഉത്ഭവകാലത്ത് രൂപപ്പെട്ട ഒരു ശൈലിയാണ് മണിപ്രവാളം. മുത്തുകളും രത്നങ്ങളും കോർത്ത ഒരു മാലപോലെ സംസ്കൃതവും ഭാഷാപദങ്ങളും ഇടകലർന്ന രചനാരീതിയായിരുന്നു ഇത്. ഈ വിഭാഗത്തിൽപ്പെടുന്ന 'ചന്ദ്രോത്സവം' എന്ന കൃതി മുൻപൊരിക്കൽ ഇവിടെ വിശകലനം ചെയ്തിരുന്നു. കേന്ദ്രവിഷയത്തിൽ സമാനത പുലർത്തുന്ന ഒരു കൃതിയാണ് ഇതും. പതിമ്മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം ഗദ്യവും പദ്യവും ഇടചേർന്ന ചമ്പു എന്ന സാഹിതീഗണത്തിൽപ്പെടുന്നു. അച്ചീചരിതം എന്ന വിഭാഗത്തിലെ അറിയപ്പെടുന്ന മണിപ്രവാളകൃതികളുടെ സവിശേഷതകളെല്ലാം ഒത്തുചേരുന്ന ഒരു ചമ്പുവാണിത്. ദേവദാസികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതും സ്ത്രീവർണ്ണനാപ്രധാനവുമായ ഈ കൃതി അക്കാലത്തെ കേരളീയസമൂഹത്തിന്റെ ചരിത്രത്തിനും പഠനത്തിനും ആവശ്യമായ വിലപ്പെട്ട രേഖകൾ നൽകുന്നു. ശബ്ദമാധുരിമയും അർത്ഥചാരുതയും ഒന്നുചേരുന്ന പദ്യങ്ങൾ ഇതിൽ സുലഭമാണ്. മൂന്നു പദ്യവും മുപ്പതു ഗദ്യവും ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ ഗദ്യമെന്നുദ്ദേശിക്കുന്നത് ദ്രാവിഡവൃത്തത്തിൽ രചിക്കപ്പെട്ട മനോഹരമായ കവിതകൾ തന്നെയാണ്. ഭാഷാകാവ്യങ്ങളെ ഗദ്യം എന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. സംസ്കൃതത്തിലായാലേ പദ്യമാവുകയുള്ളൂ എന്ന സൂചനയും ഇതു നൽകുന്നു. രചയിതാവ് ആരെന്നറിയാത്ത ഈ കൃതിയുടെ പൂർണ്ണരൂപം കണ്ടെത്തിയിട്ടുമില്ല. താളിയോലയിൽ അക്ഷരങ്ങൾ പൊടിഞ്ഞുപോയതിനാൽ ചില ഭാഗങ്ങളിൽ അർത്ഥം ഊഹിച്ചെടുക്കുകയും വേണം. മൂന്നു പതിറ്റാണ്ടുകാലം വിവിധ സർക്കാർ കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വിരമിച്ച സുന്ദരം ധനുവച്ചപുരമാണ് ഇതിന്റെ വ്യാഖ്യാതാവ്. നല്ലൊരു കവി കൂടിയായിരുന്ന അദ്ദേഹം 2021-ൽ നിര്യാതനായി. അനേകം കാവ്യങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചോകിരം (ശുകപുരം) എന്ന ബ്രാഹ്മണഗ്രാമത്തിലെ പൊയിലം എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന തോട്ടുവായിപ്പള്ളി എന്ന ഗൃഹത്തിലെ ഉണ്ണിച്ചിരുതേവി എന്ന ദേവദാസിയുടെ മഹിമാവിശേഷങ്ങളാണ് ഇതിലെ പരാമർശവിഷയം. ദേവദാസികളെ ചുറ്റിപ്പറ്റി കവികളും കലാകാരന്മാരും നിലനിന്നിരുന്നു. അതിലൊരാൾ തന്റെ യജമാനത്തിയെ സ്തുതിച്ചുകൊണ്ടു പാടുന്ന കാവ്യം ദേവേന്ദ്രൻ കേൾക്കാൻ ഇടവരികയും ആ സൗന്ദര്യധാമത്തെ തനിക്കുകൂടി കാണണമെന്ന ആവശ്യപ്രകാരം കവി ദേവരാജാവിനെ നായികാഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ കഥാതന്തു. ഉണ്ണിച്ചിരുതേവിയുടെ ഭവനത്തിനുപുറത്ത് കാത്തുകെട്ടിക്കിടക്കുന്ന ആരാധകവൃന്ദത്തിൽ സമൂഹത്തിന്റെ ഏറ്റവും ഉന്നതതലങ്ങളിൽ വിഹരിക്കുന്നവരെ കാണാം. അവരെല്ലാം സർവ്വഗർവ്വും അടക്കി ഏതുവിധേനയും അകത്തുകടക്കാൻ പറ്റുമോ എന്നുമാത്രം നോക്കി ഗതികെട്ടുനിൽക്കുന്നതിന്റെ പരിഹാസദ്യോതകമായ ഒരു ചിത്രം ഇതിലുണ്ട്. നായികയെക്കൂടാതെ ആ നാടും, സമൂഹവും, പരിസരങ്ങളുമെല്ലാം വിവരിച്ചിരിക്കുന്നതിനാലാണ് ഈ രചന സാഹിത്യത്തിനുപരിയായ ഒരു സ്ഥാനം നേടുന്നത്. ഗ്രാമത്തിലെ അങ്ങാടിവർണ്ണനയിൽ അടിമപ്പെണ്ണുങ്ങളുടേയും ദാസിമാരുടേയും 'ചന്തവർത്തമാനങ്ങൾ' കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അടിസ്ഥാനവർഗ്ഗത്തെ ചെറുതായെങ്കിലും ചിത്രീകരിക്കുകകൂടി ചെയ്യുന്നു.

ഈ കൃതിയുടെ അവതാരിക അക്കാലത്തെ സമൂഹത്തിന്റേയും കാവ്യത്തിലെ ഭാഷയുടേയും പ്രധാന സവിശേഷതകൾ ചൂണ്ടിക്കാട്ടുന്നു. തമിഴിൽനിന്ന് മലയാളം പൂർണ്ണമായും വേർപിരിഞ്ഞ് സ്വതന്ത്രമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതു രചിക്കപ്പെട്ടിരിക്കുന്നത്. ഈ വേർപിരിവിനെ സാക്ഷ്യപ്പെടുത്തുന്നത് വ്യാകരണപരമായ ആറ് സവിശേഷതകളാണ് - അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിവ. ഈ പ്രത്യേകതകൾ വന്നതും വരാത്തതുമായ പദങ്ങൾ ഈ കാവ്യത്തിലുണ്ട്. പിൽക്കാലത്ത് വ്യഭിചാരം മാത്രമായിപ്പോയ ദേവദാസീസമ്പ്രദായത്തിന് അക്കാലത്തുണ്ടായിരുന്ന സ്വാധീനം ഇതിൽ വ്യക്തമാണ്. അന്നും വ്യഭിചാരം അതിന്റെ കാതൽ തന്നെയായിരുന്നുവെങ്കിലും കലാ-സാഹിത്യ പ്രോത്സാഹനവും നാടിന്റെ സാമൂഹ്യജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനവുമെല്ലാം ദേവദാസികൾക്ക് ഉന്നതമായ സ്ഥാനം ഉറപ്പുനൽകിയിരുന്നു. ആധുനികസദാചാരത്തിന്റെ ദർപ്പണത്തിൽ അക്കാലത്തെ ജനതയെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നത് വിവരക്കേട് തന്നെയായിരിക്കും. വേണാട്ടുരാജാക്കന്മാർ എഴുന്നെള്ളുമ്പോൾ ക്ഷേത്രങ്ങൾ തോറുമുള്ള ദേവദാസികൾ എതിരേവന്ന് അവരെ സ്വീകരിക്കണമെന്ന പതിവ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലം വരെ നിലനിന്നിരുന്നു എന്നുകൂടി ഓർക്കുക.

ഈ കാവ്യരൂപത്തിന്റെ സവിശേഷതകളെല്ലാംതന്നെ വ്യാഖ്യാതാവ് വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വാച്യാർത്ഥം മാത്രമല്ല, വൃത്തം, അലങ്കാരം, മറ്റു കൽപ്പനകൾ അങ്ങനെയെല്ലാ കാര്യങ്ങളും ഉയർന്ന ഭാഷാവിദ്യാർത്ഥികൾക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ആസ്വദിക്കാവുന്ന നിലയിലാക്കിയിട്ടുണ്ട്. ചോകിരം ഗ്രാമത്തിലെ സോമയാജികളായ ബ്രാഹ്മണരേയും വള്ളുവനാട്ടിലെ സാമന്തരാജാക്കന്മാരേയും സ്തുതിക്കുന്ന ഗദ്യം (സംഖ്യ 6) പ്രത്യേകതയുള്ളതാണ്. ഒരേവരികൾ തന്നെ രണ്ടുതരത്തിൽ അർത്ഥമെടുത്താൽ ഇരുവിഭാഗങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് സൃഷ്ടി. പദപ്രയോഗരീതിയിലും അർത്ഥവൈജാത്യസൃഷ്ടിയിലും കവി കാണിക്കുന്ന വിരുത് അത്ഭുതകരം തന്നെയാണ്. ഉണ്ണിച്ചിരുതേവിയുടെ അംഗപ്രത്യംഗവർണ്ണന നടത്തുന്ന ഗദ്യം 18 ആണ് മറ്റൊന്ന്. ഓരോ അവയവവും സദൃശമായ രണ്ട് ഉപമാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ അതിൽ ഒന്നിനെ സ്വീകരിച്ചാൽ മറ്റേത് പിണങ്ങുമോ എന്ന സംശയമാണ് അതിലെ മർമ്മം. 'കടഞ്ഞെടുത്ത ശംഖാണ് കഴുത്തെന്നു പറഞ്ഞാൽ സ്വർണനാഴി കയർക്കുമല്ലോ'; 'മൃദുവായ താമരപ്പൂവെന്നു പറഞ്ഞാൽ പൂർണചന്ദ്രന് എന്നോട് പകയുണ്ടാവുകയില്ലേ'; അവളുടെ പുഞ്ചിരിയുടെ കാന്തിയെ നിലാവെന്നുപറഞ്ഞാൽ മുല്ലപ്പൂവ് കരയുകതന്നെ ചെയ്യും എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. ബിംബങ്ങളെല്ലാം മറ്റു രചനകളുമായി സാമ്യം പുലർത്തുന്നുവെങ്കിലും ഇത്തരം ചില പൊടിക്കൈകൾ മടുപ്പ് ഉളവാകുന്നത് തടയും. ദേവദാസിയുടെ വീടിനുമുന്നിൽ പാടുകിടക്കുന്ന കാമുകപ്പരിഷകളുടെ ചേഷ്ടാവർണ്ണനയിൽ ആക്ഷേപഹാസ്യമാണ് മുന്തിനിൽക്കുന്നത്. സ്വന്തം സ്വത്തെല്ലാം ഭാണ്ഡമാക്കിക്കെട്ടി നായികാഗൃഹത്തിൽ എത്തിയവർ അവിടെയുള്ള നായയെപ്പോലും അധികാരി എന്നുകരുതി അതിനുമുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്നു. സൂത്രത്തിൽ അകത്തുകടക്കാൻ ശ്രമിച്ചവർ ദ്വാരപാലകരുടെ അടിയേറ്റ് നെറ്റിയിലൂടെ രക്തമൊഴുകുന്നത് ഉണ്ണിച്ചിരുതേവി കല്പിച്ചുതന്ന കുങ്കുമം കൊണ്ട് കുറിതൊട്ടതാണെന്നു മേനി നടിക്കുന്നു.

അക്കാലത്തെ ചില രാഷ്ട്രീയസവിശേഷതകളും പ്രാദേശികവൈരങ്ങളും ഈ കൃതിയിൽ തല നീട്ടുന്നു. അതിർത്തിയെച്ചൊല്ലി സാമൂതിരിയും വള്ളുവനാടുമായുള്ള തർക്കം പന്നിയൂർ, ചോകിരം ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയായി പരിണമിക്കുന്നു. ഈ വിദ്വേഷം ഒരു പടികൂടി ഉയർന്ന് എതിരാളികളായ പന്നിയൂർ ഗ്രാമക്കാരെ 'സൂകരം' (പന്നി) എന്ന മൃഗവുമായി താരതമ്യം ചെയ്യുന്നതിലെത്തിനിൽക്കുന്നു. 'വിഫലസൂകര മഹാമുരിഷ കൈത്തടികളും' (ഗദ്യം 5) എന്ന പ്രയോഗവും 'മുഷ്‌കര സൂകരരെപ്പൊരുതേറനേ' (ഗദ്യം 6 - മുഷ്കരൻമാരായ പന്നികളോട് ശാപം വർഷിച്ചും കുസൃതി കാട്ടിയും കോപോജ്വലരായി പെരുമാറുന്നവർ) എന്ന് വള്ളുവനാട്ടിലെ ഭരണാധികാരികളെ സ്തുതിക്കുന്ന ഭാഗവും ഇതിനുദാഹരണമാണ്. സാമൂതിരി വെള്ളാട്ടിരിയെ പരാജയപ്പെടുത്തി വള്ളുവനാട് പിടിച്ചെടുത്ത് ചോകിരം ഗ്രാമം നശിപ്പിക്കുന്നത് പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർത്ഥത്തിലാണ്. കാവ്യത്തിന്റെ കാലഗണന നിർണ്ണയിക്കുന്നതിൽ സുപ്രധാനസൂചന നൽകുന്ന ഒരു ഭാഗമാണിത്.

സുന്ദരം ധനുവച്ചപുരത്തിന്റേത് അനുവാചകരുടെ ഹൃദയം കവരുന്ന അതീവസുന്ദരമായ ഒരു രചനാശൈലിയാണെന്ന് പറയാതെ വയ്യ. തന്റെ മുന്നിലിരിക്കുന്നത് സാഹിത്യവിദ്യാർത്ഥികളാണെന്ന മട്ടിൽ വളരെ സൂക്ഷ്മമായിത്തന്നെ നിരുക്തിയും അർത്ഥവും ചമൽക്കാരവുമൊക്കെ ഇഴതിരിച്ച് കാണിച്ചുതരുന്നു. ഗുരുശ്രേഷ്ഠനിൽനിന്ന് നേരിട്ട് ജ്ഞാനസമ്പാദനം നടത്തുന്ന ഒരു പ്രതീതി ഇതിലൂടെ വായനക്കാർക്ക് ലഭിക്കുന്നു. പലഭാഗങ്ങളിലും ഉണ്ണിയച്ചീചരിതവും മറ്റു സമാനകൃതികളുമായി താരതമ്യപഠനം നടത്തിക്കൊണ്ട് കാലികസാഹിത്യത്തിന്റെ സവിശേഷതകളും സമാനതകളും പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കാവ്യത്തിന്റെ അവസാനഭാഗങ്ങളിൽ അർത്ഥവിപുലീകരണവും ആശയപ്രതിപാദനവും ഒരു ചടങ്ങുമാത്രമായി മാറിപ്പോകുന്നുണ്ടോ എന്നു സംശയിക്കണം. തന്നെയുമല്ല, 'കോവൈചെങ്കനി വാമലരെൻറാൽ / കോപിക്കും നനു കോലപ്പകഴം' എന്ന നായികയുടെ അവയവ വർണ്ണന നടത്തുന്ന ഭാഗം (ഗദ്യം 18, പേജ് 86) വ്യാഖ്യാനിച്ചിരിക്കുന്നത് 'ഗോവയിലെ മാമ്പഴമാണ് (മൽഗോവ) ചുണ്ടുകളെന്നു പറഞ്ഞാൽ മനോഹരമായ പവിഴം എന്റെ നേർക്കു കോപിക്കും' എന്നാണ്. ഇത് ചരിത്രപരമായി ശരിയാകുമോ എന്നൊരു സന്ദേഹമുയർത്തുന്നു. പോർച്ചുഗീസുകാരുടെ വരവിനും രണ്ടുനൂറ്റാണ്ടിനുമുമ്പ് ഗോവയുൾപ്പെടുന്ന പ്രദേശം ആ പേരിലറിയപ്പെട്ടിരുന്നില്ല. മൽഗോവ മാമ്പഴം ഗോവയുടെ ഉല്പന്നവുമല്ല. മറ്റേതോ പഴമാണ് കവി ഉദ്ദേശിച്ചിരിക്കാൻ സാദ്ധ്യത കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Unnichiruthevee Charitham'
Author: Sundaram Dhanuvachapuram
Publisher: Kerala Bhasha Institute, 2014 (First published: 2005)
ISBN: 9788176386142
Pages: 121

Wednesday, December 20, 2023

ബുദ്ധനെ എറിഞ്ഞ കല്ല്

ശ്രീ. സി. രവിചന്ദ്രൻ ആമുഖം ആവശ്യമില്ലാത്ത സ്വതന്ത്രചിന്തകനും പ്രഗത്ഭനായ വാഗ്മിയുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളും മതപരവും സാമ്പത്തികവുമായ അന്ധവിശ്വാസങ്ങളേയും മതാന്ധത മൂലം ഉടലെടുക്കുന്ന സങ്കുചിതമനസ്സിനേയും തുറന്നുകാണിക്കുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത് ഹൈന്ദവ ദാർശനികഗ്രന്ഥമായ ഭഗവദ് ഗീതയാണ്. അതിന്റെ തത്വചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന ലക്ഷ്യം തുടക്കത്തിലേ മുന്നോട്ടുവെക്കുന്നു. സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും പ്രദർശനപരമായ അനുഷ്ഠാനങ്ങൾ മാത്രം ഉത്സാഹത്തോടെ ചെയ്യുന്ന ഒരു ശരാശരി ഭക്തൻ ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമല്ല ഭഗവദ് ഗീത. അത് ഹിന്ദുമതത്തിന്റെ ഖുർആനോ ബൈബിളോ അല്ല. അതിനാൽത്തന്നെ രവിചന്ദ്രൻ എങ്ങനെയാണ് ഈ കൃതി കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന കൗതുകം കലർന്ന ജിജ്ഞാസയോടെയാണ് ഈ പുസ്തകം കയ്യിലെടുത്തത്. ഇതിൽ മൂന്നു ഭാഗങ്ങളാണുള്ളത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം (430 പേജ്) വരുന്നതാണ് ആദ്യഭാഗം. ഇതൊരു നല്ല സംവിധാനമല്ല. 700 ശ്ലോകങ്ങളുള്ള ഗീതയിലെ 222 ശ്ലോകങ്ങളും ഈ കൃതിയിൽ ഇഴകീറി പരിശോധിക്കുന്നു. ബുദ്ധമതം മുന്നോട്ടുവെച്ച അഹിംസ എന്ന സിദ്ധാന്തത്തെ തകർക്കാനും അതിലൂടെ ബുദ്ധമതത്തെത്തന്നെ നാമാവശേഷമാക്കാനും ശങ്കരാചാര്യർ ഉപയോഗിച്ച കല്ലാണ് ഗീത എന്നതാണ് ശീർഷകത്തിന്റെ താല്പര്യം. അതിനായി ആചാര്യൻ നിർമ്മിച്ച ഭാഷ്യത്തോടെയാണ് അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ഗീതയ്ക്ക് പ്രചാരം സിദ്ധിച്ചുതുടങ്ങിയതെന്നാണ് ഗ്രന്ഥകാരന്റെ വാദം.

ഗീത മുൻപു വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് അതിലെ പതിനെട്ട് അദ്ധ്യായങ്ങളും സംഗ്രഹിക്കുന്ന 'അന്ധന്റെ ആകാംക്ഷ' എന്ന അദ്ധ്യായം വളരെയധികം അറിവു നൽകുന്നു. ഒരു നിരീശ്വരവാദിയുടെ ചിന്താപദ്ധതിയിലൂടെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഗീതയെ അറിയാനിടവന്നത്. ആരോപണങ്ങളുടെ ഒരു ഹിമാലയം തന്നെ രവിചന്ദ്രൻ ഗീതക്കെതിരെ ഉയർത്തുന്നുണ്ട് - മതത്തെ പ്രതിരോധിക്കാൻ തത്വചിന്തയെ കൂട്ടുപിടിക്കുന്നു, സ്വന്തം നിലയ്ക്ക് ദാർശനിക പദ്ധതികളൊന്നുമില്ലാത്ത അഹിംസാവിരുദ്ധ പ്രചാരണം മാത്രം, മഹാഭാരതത്തിന്റേയും ഒപ്പം ദൈവം എന്ന നിലയിൽ കൃഷ്ണന്റേയും ജനകീയത വർദ്ധിപ്പിക്കുന്നു എന്നൊക്കെ പോകുന്നു അവ. പഴകിത്തേഞ്ഞ ശൈവ-വൈഷ്ണവ സംഘട്ടനം ഒരു ചരിത്രയാഥാർഥ്യമാണെന്നു വരുത്തിത്തീർക്കാൻ ഗ്രന്ഥകർത്താവ് കിണഞ്ഞു പരിശ്രമിക്കുന്നു. ഭാഷ്യം രചിച്ചതിലൂടെ ശങ്കരനാണ് ഗീതയെ വൈഷ്ണവമതത്തിന്റെ പ്രചരണസാഹിത്യമായി മുൻനിരയിലേക്ക് കൊണ്ടുവന്നതത്രേ. ഗീത വിഷ്ണുവിനുവേണ്ടി ചെയ്ത പ്രചാരവേല കുറഞ്ഞൊരളവിൽ ശിവനുവേണ്ടി ചെയ്യാൻ ശ്വേതാശ്വേതരോപനിഷത്തിന് സാധിക്കുന്നുണ്ടത്രേ! എത്ര ശിവഭക്തർ ഈ ഉപനിഷത്തിനെപ്പറ്റി കേട്ടിട്ടുണ്ടാകുമെന്നൊന്നും ചോദിച്ചുപോകരുത്. ഒരുകാലത്തും പ്രസക്തമല്ലാതിരുന്ന ശൈവ-വൈഷ്ണവ, ഹൈന്ദവ-ബൗദ്ധ ദ്വന്ദ്വങ്ങളെ പെരുപ്പിച്ചുകാണിക്കുന്നത് മതസംഘട്ടനങ്ങൾ ഇന്ത്യയിലും അപരിചിതമായിരുന്നില്ല എന്നു സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.

ഗീതയിൽ ചാതുർവർണ്യവ്യവസ്ഥ സൃഷ്ടിച്ചത് കൃഷ്ണനാണെന്ന് വ്യക്തമായി പറയുന്നുണ്ട് - ചാതുർവർണ്യം മയാ സൃഷ്ടം (4.13) എന്ന ശ്ലോകം. എന്നാൽ ആ വിഭജനം വ്യക്തികളുടെ ഗുണങ്ങളെ ആശ്രയിച്ചാണെന്നും ജനനത്തെ ആധാരമാക്കിയല്ലെന്നും അതിൽ വളരെ വ്യക്തമാണ്. സത്യത്തിൽ ജാതികളുടെ ഉത്ഭവത്തിന് താത്വികമായ ഒരടിത്തറ പ്രാചീന ഹൈന്ദവഗ്രന്ഥങ്ങളിലൊന്നും കാണാനാവില്ല. തൊഴിൽപരമായ വിഭജനങ്ങളാണ് ജാതികളുടെ ആവിർഭാവത്തിലേക്കു നയിച്ചതെന്ന് ചരിത്രകാരന്മാർ അങ്ങൂഹിക്കുകയാണ്. വർണ്ണം എന്നാൽ ജാതിയാണെന്നു സ്ഥാപിക്കാൻ രവിചന്ദ്രൻ വൃഥാവിലാണെങ്കിലും വായിൽനിന്ന് നുരയും പതയും വരുന്ന വിധത്തിൽത്തന്നെ ശ്രമിക്കുന്നുണ്ട്. ശങ്കരന്റെ ഗീതാഭാഷ്യത്തിൽ വർണ്ണം ജാതിയാണെന്നു പറയുന്നുണ്ടെന്നാണ് വാദം. പക്ഷേ അതു ശരിയാണെങ്കിൽത്തന്നെ ശങ്കരന്റെ കാലത്ത് ജാതി ഉണ്ടായിരുന്നുവെന്നു മാത്രമേ അർത്ഥമാകുന്നുള്ളൂ. ഗീതാരചനയുടെ കാലത്ത് ജാതി ഉണ്ടായിരുന്നുവെങ്കിൽ വർണ്ണം എന്നാൽ ജാതിയാണെന്നോ, ജാതിവ്യവസ്ഥ ദൈവസൃഷ്ടിയാണെന്നോ ഉള്ള പരാമർശങ്ങൾ ഉണ്ടാകുമായിരുന്നു. മറ്റൊരു പരിഹാസ്യമായ ആക്രമണം യാതൊരു നീതീകരണവുമില്ലാത്തതാണ്. മനുസ്മൃതിയിൽ നിന്നും കുറെ ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ട് അതിനെ എതിർക്കുന്ന വാക്യങ്ങൾ ഗീതയിൽ ഇല്ലെന്നു പറയുന്നു. അതുകൊണ്ട് 'ആ വാദമല്ലാതെ മറ്റൊന്നും ഗീതയിൽ കെട്ടിയിറക്കുന്നില്ല' (പേജ് 377) എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. വർണ്ണ-ജാതിവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഗ്രന്ഥകാരനിൽ ധാരാളമായി കാണാം. ബ്രാഹ്മണരിലെ തമോഗുണപ്രധാനികളെ ശൂദ്രരെന്നോ ദളിതരിലെ സാത്വികഭാവക്കാരെ ബ്രാഹ്മണരെന്നോ വിളിക്കുന്നില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. ദളിതരല്ല ശൂദ്രർ എന്നാണ് അതിന്റെ തീർത്തും ലഘുവായ ഉത്തരം. സാമ്പ്രദായിക വർണ്ണവ്യവസ്ഥക്കു പുറത്തുള്ള 'അവർണ്ണരാണ്' ഇന്ത്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷവും എന്ന ഒരൊറ്റ വസ്തുത മതി ഈ വാദത്തിന്റെ മുനയൊടിക്കാൻ. എന്നിട്ടും നിർത്താതെ ഗീത 18.41-ലെ മറ്റൊരു ശ്ലോകവും പൊക്കിക്കൊണ്ടുവരുന്നു.

ബ്രാഹ്മണക്ഷത്രിയ വിശാം
ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈർ ഗുണൈ

(ഹേ, ശത്രുനാശനാ, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്കും ശൂദ്രർക്കും കർമ്മങ്ങൾ ജന്മസിദ്ധമായ ഗുണങ്ങളനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു). ജന്മം കൊണ്ടാണ് വർണ്ണം സിദ്ധിക്കുന്നതെന്ന് ഇവിടെയും പറയുന്നില്ലല്ലോ. ചില ഗുണങ്ങൾ ജന്മം കൊണ്ട് ലഭിക്കുന്നു, അവയനുസരിച്ച് വർണ്ണം തീരുമാനിക്കപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം സാമാന്യയുക്തിയുള്ളവർക്ക് മനസിലാകുന്നത്. എന്നാൽ രവിചന്ദ്രൻ ഇതു വായിക്കുന്നത് വർണ്ണം ജന്മസിദ്ധമാണെന്നും അതുകൊണ്ട് ജാതിയാണ് വർണ്ണമെന്നുമാണ്. സഹതാപാർഹമായ ഒരു ധാരണപ്പിശകെന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. തുടക്കത്തിൽ ഗുണങ്ങളനുസരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന വർണ്ണവ്യവസ്ഥ കാലാന്തരത്തിൽ ജീർണ്ണിച്ച് ജന്മാടിസ്ഥാനമാക്കപ്പട്ടു എന്ന തികച്ചും യുക്തിസഹമായ ഒരു നിർദ്ദേശം ഗ്രന്ഥകാരൻ ഒരിടത്തും പുറപ്പെടുവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ഗ്രന്ഥത്തിൽ തന്നെ അങ്ങനെയാണ് എന്നു വരുത്തിത്തീർക്കാനുള്ള ഒരുതരം വാശിയാണ് കാണുന്നത്.

ബുദ്ധമതസ്വാധീനം ഇന്ത്യയിൽ തളർന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇടതു ചരിത്രകാരന്മാർ നൽകുന്ന ഉത്തരം ഹിന്ദുമതം പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ അത് ബുദ്ധമതത്തെ സ്ഥാനഭൃഷ്ടമാക്കി എന്നാണ്. പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണരാജാവ് മൗര്യവംശത്തെ അട്ടിമറിച്ച് അധികാരം നേടി. അദ്ദേഹം ബുദ്ധവിഹാരങ്ങൾ നശിപ്പിച്ചു; ഭിക്ഷുക്കളെ കൊലപ്പെടുത്തി എന്നെല്ലാം ആരോപിക്കപ്പെടുന്നു. ഇവിടെ ഒരു പ്രകടമായ വൈരുദ്ധ്യമുണ്ട്. വർണ്ണവ്യവസ്ഥയനുസരിച്ചും മനുവിന്റെ നീതിശാസ്ത്രമനുസരിച്ചും ക്ഷത്രിയനല്ലേ രാജാവാകാൻ അവകാശമുള്ളൂ? ഒരു ബ്രാഹ്മണന് രാജാവാകാൻ സാധിച്ചു എന്ന വസ്തുത തെളിയിക്കുന്നത് മനുസ്മൃതിയും അതിന്റെ വിവേചനപരമായ നിബന്ധനകളും ഒരിക്കലും ഭാരതീയ സമൂഹത്തിൽ നടപ്പിലായിരുന്നില്ല എന്നുതന്നെയാണ്.വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാൽ വിവരിക്കുന്നില്ല. വിഷയത്തിലേക്കു തിരിച്ചുവന്നാൽ ബുദ്ധമതസ്വാധീനം തകർക്കാനുള്ള പ്രതിവിപ്ലവത്തിനുവേണ്ടിയാണ് ഗീത രചിക്കപ്പെട്ടതെന്ന് രവിചന്ദ്രൻ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ബുദ്ധമതതത്വങ്ങളെ പ്രത്യക്ഷത്തിൽത്തന്നെ കടന്നാക്രമിക്കുന്ന വരികൾ ഗീതയിൽ കാണാത്തതെന്തുകൊണ്ടാണ്? അർജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന വിചിത്രവാദവും ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നു. ബുദ്ധന്റെ പ്രധാന ഉപദേശം അഹിംസയാണെന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. സ്വന്തം ജീവിതകാലത്ത് എത്ര യുദ്ധങ്ങൾ ബുദ്ധൻ ഒഴിവാക്കി? ബുദ്ധമതത്തെ പിന്തുണച്ച രാജാക്കന്മാർക്കെല്ലാം സൈന്യം ഉണ്ടായിരുന്നു, അവർ യുദ്ധങ്ങളും നടത്തിയിരുന്നു. ഹർഷവർദ്ധനന്റെ യുദ്ധവിജയങ്ങൾ ഓർമിക്കുക. അല്ലെങ്കിലും അഹിംസാതത്വം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ എങ്ങനെയാണ് പ്രായോഗികമാവുന്നത്? ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം അഹിംസയെന്നത് ഇന്ത്യൻ ഭരണഘടനയിലെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന അനുച്ഛേദം 48 പോലെയേ ഉണ്ടായിരുന്നുള്ളൂ. മനോജ് ബ്രൈറ്റിന്റെ 'ബോധിവൃക്ഷത്തിലെ മുള്ളുകൾ' എന്ന പുസ്തകം ഇക്കാര്യം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട് (അതിന്റെ നിരൂപണം ഈ ബ്ലോഗിൽ തന്നെയുണ്ട്). എന്നാൽ അതറിയാതെ രവിചന്ദ്രൻ വാദിക്കുന്നത് ബുദ്ധമതത്തെ തകർക്കാൻ ബ്രാഹ്മണർ ചെയ്ത ഗൂഢാലോചനയാണ് ഗീതയെന്നാണ്.

ഗീത ഉപദേശിക്കാനുണ്ടായ സാഹചര്യം വ്യക്തിയുടെ നിലയിൽനിന്നുയർന്ന് രാജ്യത്തിന്റേയോ സമൂഹത്തിന്റേയോ നിലയിൽ കാണാതെ അത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമാനവികത പടർത്തുന്നുവെന്നും വ്യർത്ഥമായി ആരോപിക്കുകയാണ് ലേഖകൻ. യുദ്ധം ഏതു നിമിഷവും തുടങ്ങുമെന്നിരിക്കേ ഏതു മഹത്തായ ആദർശത്തിന്റെ പേരിലാണെങ്കിലും മുട്ടുവിറച്ചുപോകുന്ന ഒരു സേനാനിയെ യുദ്ധസജ്ജനാക്കുകയെന്ന മഹത്തായ ദൗത്യമാണ് ഗീത നിർവഹിക്കുന്നത്. അല്ലെങ്കിൽ യുദ്ധത്തിൽ പരാജയവും തന്റേയും കുടുംബത്തിന്റേയും രാജ്യത്തിന്റേയും നിലനിൽപ്പുമാണ് അപകടത്തിലാകുന്നത്. എന്നാൽ ഗീത ഇങ്ങനെ കർമ്മണ്യത പ്രോത്സാഹിപ്പിക്കുന്നതിനെ ഈ കൃതി താരതമ്യപ്പെടുത്തുന്നത് അജ്മൽ കസബിനോട് ലഷ്കർ നേതാക്കളും വിമാനറാഞ്ചികളോട് ബിൻ ലാദനും ഉപദേശിച്ചതിനോടാണ്. ഈ പുസ്തകത്തിലെ ഒരു പ്രധാന പോരായ്മയായി തോന്നിയത് പലയിടങ്ങളിലും കാണുന്ന വൃഥാ വാഗ്‌വാദമാണ്. 'ജനിച്ച എല്ലാ ജീവികളും മരിക്കും' (ജാതസ്യ ഹി ധ്രുവോ മൃത്യു...) എന്ന ശ്ലോകം ഒരു സാമാന്യതത്വം എന്ന നിലയിൽ ആരും അംഗീകരിക്കും. എന്നാൽ ഇതുപോലും രവിചന്ദ്രൻ ചോദ്യം ചെയ്യുന്നത് പരിഹാസ്യമായിപ്പോകുന്നു (പേജ് 295). ചിലതരം നാടവിരകൾ പല കഷണങ്ങളായി മുറിച്ചാലും ഓരോ ഭാഗവും പുതിയൊരു വിരയായി മാറുമത്രേ! മാത്രവുമല്ല, Turritopsis nutricula എന്ന അഞ്ചു മില്ലിമീറ്റർ മാത്രം നീളമുള്ള ഒരുതരം ജെല്ലി മത്സ്യം മരിക്കുകയില്ല!

സാധാരണയായി അർത്ഥം വളരെ പ്രകടമല്ലാത്ത മതസാഹിത്യം ആധുനികലോകത്തിന്റെ നീതിശാസ്ത്രവുമായി ഒപ്പിച്ചുകൊണ്ടുപോകുവാൻ വിശ്വാസികൾക്ക് വളരെ പാടുപെടേണ്ടി വരാറുണ്ട്. വ്യാഖ്യാന ഫാക്ടറികൾ എന്നാണ് ഈ കൃതി അവരെ വിശേഷിപ്പിക്കുന്നത്. എന്നാൽ 560 പേജ് വരുന്ന ഈ പുസ്തകത്തിലെ നല്ലൊരു ഭാഗവും ഗീതയുടെ നവീന വ്യാഖ്യാനങ്ങൾക്ക്  മറുപടി നൽകാനാണ് ഉപയോഗിക്കുന്നത്. വൃഥാ സ്ഥൂലതയാണ് ഇതിന്റെ മറ്റൊരു ശാപം.വായനക്കാരുടെ മടുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളും ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ മസ്തിഷ്കത്തിലാണ് ഉണ്ടാകുന്നതെന്നു സ്ഥാപിക്കാൻ 'ജീൻസ്' എന്ന തമിഴ് ചിത്രത്തിലെ 'കണ്ണോടു കാണ്മതെല്ലാം തലൈവാ..." എന്ന ഗാനം ഉദ്ധരിച്ചതിനുശേഷം അതിലെ നായികയായ ഐശ്വര്യാ റായിയുടെ ചിത്രവും കൊടുത്തിരിക്കുന്നു (പേജ് 318)! പുസ്തകത്തിന്റെ അടിസ്ഥാന കണ്ടെത്തലുകൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നു കാണിക്കുവാൻ ഖുർആൻ, ബൈബിൾ എന്നിവയിലെ വാക്യങ്ങളും നിരന്തരമായി വിമർശനവിധേയമാക്കുന്നു. ഇതിൽ പലതും സന്ദർഭം ആവശ്യപ്പെടുന്നതുമല്ല. സകലതിനേയും വെട്ടിനിരത്തി മുന്നോട്ടുപോകുമ്പോൾ ഗീത 5-14-ലെ 'നകർത്തൃത്വം' എന്ന ശ്ലോകം (നിർണ്ണയിക്കുന്നതും കർമ്മഫലം നിശ്ചയിക്കുന്നതും ദൈവമല്ലെന്നും എല്ലാ പ്രവർത്തനങ്ങളും സ്വാഭാവികമായിട്ടാണ് നടക്കുന്നതെന്നും) എങ്ങനെ എതിർക്കുമെന്ന നിരാശാമൊഴിയോടെ ഒഴിഞ്ഞുകളയുകയും ചെയ്യുന്നു.

ഇതിലെ ഏത് അദ്ധ്യായവും ക്രമത്തിലല്ലാതെ വായിച്ചാലും അന്തർധാര നഷ്ടമാകില്ല എന്ന പ്രത്യേകതയും ഉണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Buddhane Erinja Kallu - Bhagavad Gitayude Bhavantharangal'
Author: Ravichandran C
Publisher: DC Books, 2014 (First)
ISBN: 9788126452385
Pages: 560

Friday, November 17, 2023

ഉപ്പുപ്പാന്റെ കുയ്യാനകൾ

വിശ്വവിഖ്യാതനായ മലയാളസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പതിനെട്ട് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഋജുത്വവും സാരള്യവും ഭാഷയുടെ സൗകുമാര്യവും മലയാളത്തിലും ആ കൃതികൾക്ക് ശക്തമായ ഒരു അടിത്തറയൊരുക്കുന്നു. ബാല്യകാലസഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്നിവ ഭാഷയിലെ ക്ലാസിക്കുകൾ തന്നെയായിത്തീർന്നിട്ടുണ്ട്. സജീവ സാഹിത്യപ്രവർത്തനത്തിൽനിന്ന് പിൻവലിഞ്ഞതിനുശേഷവും പതിറ്റാണ്ടുകളോളം ബേപ്പൂരിലെ വയലാലിൽ എന്ന തന്റെ ഭവനത്തിലിരുന്ന് ബഷീർ മലയാളസാഹിത്യത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുകയും തന്റെ മനോഗതങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നാം കാണുന്ന ഒരു പ്രത്യേകത ബഷീറിന് ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ സാഹിത്യസർവസ്വത്തെ വിമർശിക്കുന്ന അപൂർവം പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു സാഹിത്യകാരനും വിമർശനത്തിന് അതീതനല്ലാത്തതുകൊണ്ടുതന്നെ ആ കുറവ് നികത്തുകയാണ് ഈ ഗ്രന്ഥം. തന്റെ കടമ വളരെ ഭംഗിയായിത്തന്നെ അതു നിർവഹിക്കുന്നുണ്ടുതാനും. ബഷീർ കൃതികൾ നിരൂപകന്മാർ പേർത്തും പേർത്തും കൽപിക്കുംപോലെ മലയാളത്തിലെ കൊമ്പനാനകളൊന്നുമല്ല, മറിച്ച് ബഷീറിന്റെ ശൈലിയിൽ പറയുന്നതുപോലെ കുയ്യാനകൾ (കുഴിയാനകൾ) മാത്രമായിരുന്നു എന്ന് ഈ കൃതി സമർത്ഥിക്കുന്നു. 1990-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പാണ് 32 വർഷങ്ങൾക്കുശേഷം പുറത്തുവന്ന ഈ പുസ്തകം. ഒന്നാം പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയിട്ടും രണ്ടാം പതിപ്പിറക്കാൻ ഒരു പ്രസാധകനും തയ്യാറായില്ലത്രേ. ഏ. ബി. രഘുനാഥൻ നായർ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രമുഖനിരൂപകനും സാഹിത്യ വിജ്ഞാനകോശത്തിലെ നൂറ്റമ്പതോളം ലേഖനങ്ങളുടെ കർത്താവുമാണ്. നിർദ്ദാക്ഷിണ്യമായ വിമർശനമാണ് രഘുനാഥൻ നായരുടെ മുഖമുദ്ര.

സാഹിത്യത്തിൽ ബഷീറിന്റെ സ്ഥാനം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വളരെകാലത്തോളം വിമർശനങ്ങൾക്ക് ശരവ്യനാകാതിരുന്നതെന്നും അടയാളപ്പെടുത്തിക്കൊണ്ടാണ് നായർ തുടങ്ങുന്നത്. 1930-കളോടെ നോവൽ പ്രസ്ഥാനം മലയാളത്തിൽ ശക്തി പ്രാപിച്ചുതുടങ്ങി. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റെക്കാട്, കാരൂർ, ബഷീർ എന്നിവർ നൽകിയ നവചൈതന്യമാണ് ആ ശാഖയെ പക്വതയാർന്നതാക്കിയത്. ഈ മാർഗ്ഗദർശികളിൽ എല്ലാവരും തന്നെ നിശിതമായി വിമർശിക്കപ്പെട്ടിരുന്നെങ്കിലും ബഷീർ അതിന് അതീതനായി നിന്നു. ആധുനിക മലയാളസാഹിത്യത്തിൽ സ്ഥാനം നേടിയ ദേശീയവാദിയായ മുസ്ലിം എന്ന ലേബലിലാണ് ഇതു സാദ്ധ്യമായത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിം ലീഗിനേയും അതുന്നയിച്ച പാക്കിസ്ഥാൻ വാദത്തേയും പിന്തുണച്ചപ്പോൾ ബഷീർ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിൽക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ലാഭവിഹിതം (political dividend) അദ്ദേഹത്തെ സാഹിത്യത്തിലെ ഒരു പ്രതിഷ്ഠാബിംബമായി മാറ്റി. ആദ്യകാലകൃതികളിൽ സ്വാനുഭവങ്ങളുടെ തീവ്രതയും സ്വതസിദ്ധമായ നർമ്മബോധവും തെളിഞ്ഞുകാണാമായിരുന്നെങ്കിലും ഇവയുടെയെല്ലാം ആവർത്തനം പിന്നീടുള്ള കൃതികളെ വിരസമാക്കി. കൂടുതൽ അനുഭവങ്ങൾ ഉണ്ടാകാതിരുന്നതുകൊണ്ട് ബഷീർ അനുകരണത്തിലേക്കും ആവർത്തനത്തിലേക്കും തിരിഞ്ഞു. സാഹിത്യത്തിനുപകരം വ്യക്തിയും സുഹൃത്തുക്കളോടു പറയുന്ന സംഭാഷണശകലങ്ങളുമൊക്കെ ഉദാത്തസാഹിത്യമായി, ഉമ്മിണി വല്യ ഒന്നായി സ്തുതിപാഠകരായ നിരൂപകർ മാറ്റുകയാണ് ചെയ്തത്. എന്നാൽ ഭാവന ബഷീറിന്റെ ഒരു കൃതിയിലും വളർച്ച പ്രാപിക്കുന്നില്ല എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. 1944 മുതൽ 1977 വരെയുള്ള പതിനൊന്ന് നോവലുകളും തൊണ്ണൂറ് ചെറുകഥകളും ചേർന്നതാണ് ആ സാഹിത്യസഞ്ചയം. ഇതെല്ലം പരിശോധിച്ചശേഷം അതിൽ മൗലികത്വമുള്ളവ പതിനഞ്ചോളമേ വരൂ എന്നാണ് കണ്ടെത്തുന്നത്. ഒന്നിന്റെ തന്നെ പലതരത്തിലുള്ള ആവർത്തനങ്ങൾ വരുമ്പോൾ ആത്മകഥ, സ്വാനുകരണം എന്നീ രണ്ടു വിഭാഗങ്ങളിൽ അവ ഒതുങ്ങിപ്പോകുന്നു.

ബഷീർ കൃതികൾ കാലം പുരോഗമിക്കുംതോറും നിലവാരം താഴ്ന്നുപോകുന്നതായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വാതന്ത്ര്യസമരാനുഭവങ്ങളും കൂടെവന്ന ജയിൽവാസവും തിക്താനുഭവങ്ങളുടെ ഒരു ഖനി തന്നെ തുറന്നുവെച്ചിരുന്നു. ഇതിനിടയിലെപ്പോഴോ വന്നുകയറിയ മാനസികരോഗവും ആ പ്രതിഭയെ തേച്ചുമിനുക്കിയിരിക്കാം. എന്നാൽ സുസ്ഥിരമായ കുടുംബജീവിതം തുടങ്ങിയതോടെ ജീവിതാനുഭവങ്ങളുടെ വൈവിദ്ധ്യവും ഇല്ലാതായി. ഗൗരവമുള്ള പ്രശ്നങ്ങളിൽ തുടങ്ങി ഹാസ്യത്തിൽ കൊണ്ടുചെന്നവസാനിപ്പിക്കുന്നതായി പിൽക്കാലശൈലി. പിൽക്കാല രചനകൾ ഹാസ്യത്തെക്കാൾ ജൂഗുപ്‌സയാണ് ജനിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. വെടിപറഞ്ഞു രസിക്കുന്ന വിധത്തിൽ വിലകുറഞ്ഞ നേരമ്പോക്കുകൾ പടച്ചുവിടുന്നതിൽ ഒതുങ്ങി പിൽക്കാലഹാസ്യം. ബഷീറിന്റെ നർമ്മബോധത്തേയും കൃതികളിലെ ഹാസ്യത്തേയും അപഗ്രഥിച്ചുകൊണ്ട് 'ആകാശമിഠായികൾ' എന്നൊരദ്ധ്യായം തന്നെയുണ്ട്. അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ ബഷീർ കൃതികളുടെ പേരുകളോ, കഥാപാത്രങ്ങളോ, പരാമർശവിഷയങ്ങളോ ആണെന്നതാണ് മറ്റൊരു സവിശേഷത.

ബഷീറിന്റെ രചനകളിലെ ഭാവസൗകുമാര്യവും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേമസങ്കല്പം പക്ഷേ തീർത്തും മാംസനിബദ്ധമാണ്. 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതിയിലെ ഉദ്ധരിച്ചുചേർത്തിരിക്കുന്ന ചില ഭാഗങ്ങൾ 'വെള്ളം ചേർക്കാത്ത കാമവെറി'യുടെ ഉദാഹരണങ്ങളാണ്. സ്ത്രീശരീരത്തിന്റെ നേർപ്പിക്കാത്ത അവയവർണ്ണനയിൽ ബഷീർ അത്ഭുതകരമായ സാമ്യം പ്രകടിപ്പിക്കുന്നത് വെണ്മണിക്കവികളോടാണ്. 'വിശപ്പ്', 'വിഡ്ഢികളുടെ സ്വർഗ്ഗം' എന്നിവയിലെ ഭാഗങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഭ്രാന്തമായ കാമത്തിന്റെ അറപ്പു ജനിപ്പിക്കുന്ന വിവരണങ്ങളാണ് ബഷീറിന്റെ പ്രേമകഥകൾ. 'കഥാലോകത്തിലെ വെണ്മണി' എന്ന അദ്ധ്യായം ഇത്തരം നിരവധി ഉദ്ധരണികൾ ചേർന്നതാണ്. എന്നാൽ വെണ്മണി പരിഹാസദ്യോതകമായി അസഭ്യം പറഞ്ഞുവെങ്കിൽ ബഷീർ മറ്റു മാർഗ്ഗങ്ങളൊന്നും കയ്യിലില്ലാതെയാണ് അതിനു മുതിരുന്നതെന്നുമാത്രം. ജീവിതബന്ധങ്ങളുടെ സങ്കീർണതകളോ ജീവിതത്തിന്റെ ഗഹനതയിലേക്കിറങ്ങിച്ചെല്ലുന്ന വിചിന്തനങ്ങളോ ബഷീറിന്റെ കഥകളിലും നോവലുകളിലും ഇല്ല. അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, എന്നാൽ അവയെ കോർത്തിണക്കാൻ ഭാവന തരിമ്പും ഉണ്ടായിരുന്നുമില്ല. ഭാവനയിൽ സ്ഫുടം ചെയ്യാത്തതിനാൽ ആത്മകഥാപരമായ കഥകൾക്ക് കലാപരമായ മേന്മയോ ആഴമോ ഇല്ലാതെ പോകുന്നു. സർഗ്ഗശക്തി നിശ്ശേഷം നശിച്ച്, ശരീരവും മനസ്സും തളർന്ന, ഒരെഴുത്തുകാരന്റെ അലസമായ രചനകളാണ് ഒരു കാലഘട്ടത്തിനുശേഷമുള്ള ബഷീർ കൃതികൾ.

ഈ വിമർശനകൃതി വ്യക്തിപരമായി ബഷീറിനെ വളരെയധികം അലോസരപ്പെടുത്തി. ഇതിനെ തിരിച്ചുവിമർശിക്കാൻ അദ്ദേഹം നിരൂപകസുഹൃത്തുക്കളെ ഏർപ്പാടു ചെയ്തതായി രഘുനാഥൻ നായർ പ്രസ്താവിക്കുന്നു. വർഗ്ഗീയവിദ്വേഷമാണ് ഗ്രന്ഥകാരനെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത് എന്നുവരെ അവർ ആക്ഷേപമുന്നയിച്ചു. ഒരുപക്ഷേ ബഷീർ സാഹിത്യമോഷണവും നടത്തിയിരുന്നു എന്ന ആരോപണമാകാം അവസാനത്തെ വൈക്കോൽത്തുരുമ്പായത്. പല ബഷീർ കൃതികളും വിശ്വസാഹിത്യത്തിലെ അത്ര പ്രശസ്തരല്ലാത്ത സാഹിത്യകാരന്മാരുടെ അനുകരണമാണെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്. അതിനായി മൂലകൃതിയിൽനിന്നും അനുകരണമെന്ന് ആരോപിക്കുന്ന കൃതിയിൽനിന്നും വേണ്ടുവോളം ഉദ്ധരണികൾ നൽകിയിരിക്കുന്നത് ബഷീറിന്റെ പ്രതിസ്ഥാനം ഉറപ്പിക്കുന്നു. നോർവീജിയൻ നോവലിസ്റ്റായ നട്ട് ഹാംസന്റെ 'വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണത്രേ 'ബാല്യകാലസഖി'. സ്ഥൂലമായ കഥാസംഗ്രഹത്തിൽ മാത്രമല്ല, വിശദാംശങ്ങളിലുമുള്ള അതിശയകരമായ സാമ്യം ഇവിടെ വിശദീകരിക്കുന്നു. 'ശബ്ദങ്ങൾ' എന്ന നോവൽ ജർമൻ കഥാകാരനായ എറിക്ക് റെമാർക്കിന്റെ All Quiet on the Western Front എന്ന നോവലിന്റെ പകർപ്പാണ്. ആർതർ കെസ്സ്ലറുടെ Darkness at Noon-ൽ നിന്ന് അടർത്തിയെടുത്ത കല്ലുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് 'മതിലുകൾ'. അങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇത് ശരിയാണെങ്കിൽ അന്തർദേശീയ സാഹിത്യവുമായി ബഷീറിന് അഗാധമായ സമ്പർക്കം ഉണ്ടായിരുന്നതായി കരുതേണ്ടി വരും.

മുസ്ലിം സമുദായത്തിൽ പരിഷ്കരണപരമായ ചില പ്രയത്നങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒരു മൗലികവാദി ബഷീറിൽ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ കൃതി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളേയും പിന്തിരിപ്പൻ ചിന്താഗതികളേയും ആധുനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്നതിനുപകരം ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാനേ ബഷീർ തയ്യാറാകുന്നുള്ളൂ. അതായത് ഖുർ ആൻ കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് അനാചാരങ്ങൾ തുടരുന്നതെന്ന ലൈൻ! അതെല്ലാം ദൈവവചനങ്ങളാണെന്നും പ്രവാചകന്റെ ജീവിതമാണ് ജനങ്ങൾക്ക് മാതൃകയാകേണ്ടതെന്നുമാണ് ബഷീർ നിരവധി കൃതികളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾ നിരത്തുന്നത് ഒരു പരിഷ്കർത്താവിന്റേതിനേക്കാൾ മതപ്രബോധകന്റെ നിലപാടിൽ നിന്നുകൊണ്ടാണ്. പ്രവാചകന്റെ തിരുമൊഴികൾ തോരണം പോലെ തൂക്കിയിടാനുള്ള ഉപാധികളായി പല കഥകളും തരം താഴുന്നു (പേജ് 252).

എസ്. ഗുപ്തൻ നായരുടെ അവതാരികയാൽ ധന്യമാണ് ഈ കൃതി. ബഷീർ മലയാളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു പ്രതിഷ്ഠാബിംബമായി (cult figure) നിരന്തരം വാഴ്ത്തപ്പെടുന്നത് കണ്ടുകണ്ടുണ്ടായ ഈർഷ്യയുടെ ഫലമാണ് ഈ കൃതി എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പൂച്ചയ്ക്കു മണികെട്ടാൻ നിരൂപകസിംഹങ്ങൾ പോലും മടിച്ചുനിന്നപ്പോൾ താനാ കൃത്യം ഏറ്റെടുക്കുന്നു എന്ന മിതമായ അവകാശവാദമേ ഗ്രന്ഥകാരനുള്ളൂ. ഏതാണ്ട് അറുപതു പേജോളം വരുന്ന ആമുഖങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂലകൃതിയുടെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. മറ്റൊരു പതിപ്പിറക്കാൻ മൂന്നു പതിറ്റാണ്ടുകൾ എന്തുകൊണ്ട് വേണ്ടിവന്നു എന്നാണ് രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യപതിപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആമുഖം ഉപയോഗപ്പെടുത്തുന്നുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Uppuppante Kuyyanakal'
Author: A B Raghunathan Nair
Publisher: Pachamalayalam Books, 2022 (First published 1990)
ISBN: 9789394261020
Pages: 265

Saturday, October 14, 2023

ബോധിവൃക്ഷത്തിലെ മുള്ളുകൾ

ആധുനിക ഹിന്ദുമതം ജാതിബാഹുല്യത്താൽ വീർപ്പുമുട്ടുന്ന ഒന്നാണ്. മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുന്നതുമൂലം ഈ ജാതിവിഭാഗങ്ങളെല്ലാം തനതുസ്വഭാവത്തിൽ വെവ്വേറെ മതങ്ങളെപ്പോലെയാണ് നിലനിൽക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപാണെങ്കിൽ ഉന്നതവിഭാഗങ്ങൾ താഴ്ന്ന ജാതികളെ അടിച്ചമർത്തുകയായിരുന്നു. സർക്കാർ ഉദ്യോഗങ്ങളിൽ സംവരണവും അയിത്തോച്ചാടനത്തിനായി നിലവിൽ വന്ന നിയമങ്ങളും സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാതിപ്പിശാച് ഇപ്പോഴും ഒറ്റതിരിഞ്ഞ് ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുന്നതിന് താഴ്ന്ന ജാതിക്കാർക്കു മുന്നിലുള്ളത് മതപരിവർത്തനം മാത്രമാണെന്ന പ്രചാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വരെ വളരെ ശക്തമായിരുന്നു. ഇന്ത്യൻ ബുദ്ധിജീവികൾ അതിനായി ഉയർത്തിക്കാട്ടിയത് ബുദ്ധമതമായിരുന്നു. തദ്ദേശീയമായി ജനിച്ചു വളർന്നതാണെങ്കിലും ബുദ്ധമതം തീരെ നാമാവശേഷമായിപ്പോയിരുന്നു. തുടർന്ന് നിർമ്മിച്ചെടുത്ത ബുദ്ധമതം ജാതിവ്യത്യാസങ്ങളോ അന്ധവിശ്വാസങ്ങളോ ഇല്ലാത്തതാണെന്ന വാദത്തോടെ പുത്തൻ മതപ്രചാരകർ വൻതോതിൽ ജനങ്ങളെ അതിലേക്കാകർഷിച്ചു. ഇന്നു നാം അറിയുന്ന ബുദ്ധമതം ബൗദ്ധസാഹിത്യം പുറംലോകത്തിനു പരിചയപ്പെടുത്തിയ ഇംഗ്ലീഷുകാരും അംബേദ്കറും ചില ചരിത്രകാരന്മാരുമൊക്കെ ചേർന്ന് അവരവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവരുടെ വാദങ്ങളിലെ നിറംപിടിപ്പിച്ച ആഗ്രഹചിന്തകൾ യഥാർത്ഥ ബുദ്ധമതഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതും പുറംപൂച്ചു മാത്രമാണെന്ന നഗ്നയാഥാർഥ്യം വെളിപ്പെടുന്നു. ബുദ്ധനെക്കുറിച്ചുള്ള പതിവു സങ്കല്പങ്ങളെ പാടേ തിരുത്തുന്ന മലയാളത്തിലെ ആദ്യ ബുദ്ധമതവിമർശനഗ്രന്ഥമാണിത്. കേട്ടുകേൾവികളെ ആശ്രയിക്കാതെ ബുദ്ധമതസാഹിത്യത്തിൽനിന്നുതന്നെ അതിന്റെ പോരായ്മകൾ കണ്ടെത്തുന്നു എന്നതാണിതിന്റെ പ്രത്യേകത. മറ്റേതൊരു മതത്തേയും പോലെ പിന്തിരിപ്പനാണ് ബുദ്ധമതവും എന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽ ദന്തഡോക്ടറായ മനോജ് ബ്രൈറ്റ് മലയാളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനും ബ്ലോഗെഴുത്തുകാരനുമാണ്.

ബുദ്ധമതത്തിൽ വർണ്ണവ്യത്യാസങ്ങളില്ലായിരുന്നു എന്ന വാദമാണ് ആദ്യമായി പരിശോധിക്കപ്പെടുന്നത്. അക്കാലത്തെ അറിവുകൾ മതം എന്ന നിർവചനത്തിൽ പെടുത്താൻ മാത്രം വളർന്നിട്ടില്ലായിരുന്നു. വേദങ്ങളും അഞ്ച് ഉപനിഷത്തുക്കളുമായിരുന്നു മതസാഹിത്യം. വേദങ്ങളേയും യാഗസംസ്കാരത്തേയും നിരവധി വിഭാഗങ്ങൾ നിരാകരിച്ചിരുന്നു. ശ്രമണരായിരുന്നു അവരിൽ മുഖ്യർ. അവർ ബ്രാഹ്മണരോളം തന്നെ ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് പ്രാചീന കൃതികളിലും യാത്രാവിവരണങ്ങളിലും കാണാം. ഏതാണ്ട് 96 വിഭാഗങ്ങൾ അവരിലുണ്ടായിരുന്നു. അവർ തമ്മിൽ തമ്മിൽ കടുത്ത മത്സരവും നിലനിന്നിരുന്നു. തന്റേതൊഴിച്ചുള്ള എല്ലാ സന്യാസിമാരും മോശക്കാരാണെന്നും അവരെല്ലാം നരകവാസികളാകും എന്നും ബുദ്ധൻ തന്നെ ശിഷ്യരോട് പറയുന്നുണ്ട് (പേജ് 45). ചതുർവർണ്ണങ്ങളിൽ താനുൾപ്പെടുന്ന ക്ഷത്രിയരാണ് ഏറ്റവും മികച്ചത് എന്ന് ബുദ്ധൻ കരുതുന്നതായി പലയിടങ്ങളിലും കാണാം. പക്ഷേ അവർക്കു താഴെയായി അദ്ദേഹം ബ്രാഹ്മണരേയും ബഹുമാനിച്ചിരുന്നു. ബുദ്ധൻ ബോധിസത്വനായി അവതരിക്കുന്നത് ബ്രാഹ്മണ-ക്ഷത്രിയ ഗോത്രങ്ങളിൽ മാത്രമാണ്. അതിലും താഴ്ന്ന വർണ്ണങ്ങളിൽ ബോധിസത്വൻ ജന്മമെടുക്കില്ല എന്ന് ലളിതവിസ്താരസുത്തയിലും മഹാവാസ്തുവിലും പറയുന്നു. ഗൗതമൻ എന്ന നാമറിയുന്ന, ചരിത്രത്തിലെ ബുദ്ധാവതാരം പോലും മാതൃ-പിതൃകുടുംബങ്ങളിൽ ഏഴു തലമുറ വരെ വർണ്ണസങ്കരം നടക്കാത്ത രാജവംശമായതുകൊണ്ടാണ് ശാക്യകുലത്തിൽ ജനിച്ചതത്രേ! അതിനായി പരിഗണിക്കുന്ന അക്കാലത്തെ രാജവംശങ്ങളെ മുഴുവൻ ബുദ്ധൻ തള്ളിക്കളയുന്നത് ജാതിമേന്മയുടെ പേരിലാണ്. ഹസ്തിനപുരത്തിലെ പാണ്ഡുവിന്റെ വംശം തള്ളിക്കളയുന്നത് മക്കൾക്കോരോരുത്തർക്കും ഓരോ പിതാക്കന്മാരായതിനാൽ രക്തശുദ്ധി സംശയാസ്പദമായതുകൊണ്ടാണ്. എന്നാൽ ബ്രാഹ്മണർ ഒരു തർക്കവുമില്ലാതെ അംഗീകരിച്ച കാര്യമാണ് പാണ്ഡുവിന്റെ മക്കളുടെ പാരമ്പര്യം. പക്ഷേ ബോധിസത്വന് അതു മതിയാകുന്നില്ല. മുൻജന്മങ്ങളിൽ ആരോടും ദ്വേഷ്യവും വെറുപ്പും കാട്ടാതെ ദാനധർമ്മങ്ങൾ ചെയ്തു ജീവിച്ചാൽ മരണശേഷം പുനർജന്മമെടുക്കുമ്പോൾ നല്ല വർണ്ണങ്ങളിൽ പിറക്കാം എന്ന് ലക്ഷണസുത്ത പറയുന്നു. എന്നാൽ എല്ലാ വർണ്ണങ്ങളിലുമുള്ളവരെ ബുദ്ധൻ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നു എന്നത് സത്യമാണ്.

ബുദ്ധമതത്തെക്കുറിച്ചു പ്രചരിക്കുന്ന മറ്റൊരു അബദ്ധധാരണയാണ് അത് ദൈവസങ്കൽപ്പമില്ലാത്ത നാസ്തികമതമാണെന്നത്. ഏറ്റവും കുറഞ്ഞത് തേരാവാദ എന്ന ശ്രീലങ്കയിൽ പ്രചാരത്തിലുള്ള ഹീനയാനശാഖയെങ്കിലും അങ്ങനെയാണെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രശസ്ത യുക്തിവാദിയായിരുന്ന ഏ. ടി. കോവൂർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ശ്രീലങ്കൻ പൗരത്വം സ്വീകരിച്ചത് ഈ വിശ്വാസത്തിലാണ്. ഇതും മനോജ് ബ്രൈറ്റ് പൊളിച്ചടുക്കുന്നു. നാസ്തികത എന്നാൽ ദൈവങ്ങളെ അംഗീകരിക്കാതിരിക്കലാണല്ലോ. എന്നാൽ സമകാലിക ചിന്തകരെപ്പോലെ ബുദ്ധനും ദൈവങ്ങളിൽ വിശ്വസിച്ചിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കൃതിയിലുണ്ട്. വാസ്തവത്തിൽ നിർവ്വാണം പ്രാപിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമില്ല, മറിച്ച് അവനവന്റെ ശ്രമം മാത്രം മതി എന്നേ ബുദ്ധമതം പറയുന്നുള്ളൂ. സുമേരു പർവ്വതത്തിനുമുകളിൽ ദേവരാജാവായ ഇന്ദ്രനും 33 സഹദൈവങ്ങളും വസിക്കുന്നു എന്നവർ വിശ്വസിക്കുന്നു. ദേവകളല്ലാത്ത അമാനുഷശക്തികളും ബുദ്ധമതം വിഭാവനം ചെയ്യുന്നു. യക്ഷന്മാരിൽനിന്ന് രക്ഷ നേടാനുള്ള മന്ത്രം ബുദ്ധൻ തന്നെ ഉപദേശിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മറ്റു മതങ്ങളിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന ആചാരവിശ്വാസങ്ങളെല്ലാം ബുദ്ധമത്തിലും ഉണ്ട്. ഓരോ ജീവിക്കും ഒരു ജീവാത്മാവ് എന്ന സങ്കൽപ്പമില്ലെങ്കിലും അവനവന്റെ കർമ്മഫലമനുസരിച്ച് നിരവധി പുനർജന്മങ്ങൾ ഉണ്ടാകുമെന്നും അത് കരുതുന്നു. ആത്മാവില്ലാതെ കർമ്മഫലം എങ്ങനെ ജന്മാന്തരങ്ങളിലൂടെ നീങ്ങുന്നു എന്ന് വിശദീകരിക്കുന്നത് പിൽക്കാല ബുദ്ധസന്യാസികൾക്ക് ഒരു കീറാമുട്ടിയായിത്തീർന്നു.

ബുദ്ധമതത്തിലെ ചില ഇരട്ടത്താപ്പുകളെക്കുറിച്ചാണ് ഗ്രന്ഥകാരൻ പിന്നീട് വിവരിക്കുന്നത്. ഭിക്ഷുക്കളോ ഗൃഹസ്ഥരായ ഉപാസകരോ മാംസം ഉപേക്ഷിക്കണം എന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. ബുദ്ധൻ മരിച്ചതുതന്നെ പന്നിമാംസത്തിൽ നിന്നുണ്ടായ വിഷബാധ മൂലമായിരുന്നു എന്നാണ് ഐതിഹ്യം. തനിക്കു വേണ്ടിയാണ് മൃഗത്തെ കൊല്ലുന്നതെങ്കിൽ മാത്രമേ പാപകർമ്മം ഒരുവനെ ബാധിക്കുകയുള്ളൂ. അതായത് കശാപ്പുകാരന്റെ കടയിൽ നിന്നുവാങ്ങുന്ന മാംസം പാപമുക്തമാണ്. ആവശ്യക്കാരില്ലെങ്കിൽ കശാപ്പുകാരൻ മൃഗത്തെ അറുക്കുമോ എന്ന യുക്തി ഇവിടെ ചോദിക്കരുത്. സ്വന്തം ശരീരത്തോട് വെറുപ്പുണ്ടാകാൻ അറപ്പും ജൂഗുപ്സയും ഉളവാക്കുന്ന വിവരണങ്ങൾ 'അശുഭഭാവന' എന്ന ധ്യാനരീതിയിലൂടെ ബുദ്ധമതം സ്വാംശീകരിച്ചിരിക്കുന്നു. ഈ നശ്വരജന്മത്തിൽ താല്പര്യം തോന്നാതിരിക്കാനാണ് ഈ തന്ത്രം! ശവപ്രേമം (necrophilia) എന്ന മനോരോഗാവസ്ഥയോടടുത്തെത്തുന്ന ഇത്തരം രീതികൾ ബുദ്ധമതത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്നാണ് ബ്രൈറ്റ് സ്ഥാപിക്കുന്നത്.

ബുദ്ധമതം പുരോഗമനപരമാണെന്ന വാദത്തെ നിശിതമായി ഖണ്ഡിക്കുകയാണ് അടുത്തതായി ചെയ്യുന്നത്. പുരോഹിതമേധാവിത്വം ആദ്യം മുതലേ അതിന്റെ ഭാഗമാണ്. എല്ലാവിധ സൗകര്യങ്ങളും സംഘത്തിലെ ഭിക്ഷുക്കൾക്ക് ഒരുക്കിക്കൊടുക്കുക മാത്രമേ ഗൃഹസ്ഥരായ ഉപാസകർക്ക് ചെയ്യേണ്ടതുള്ളൂ. അവർ തൃപ്തരായാൽ ഉപാസകർക്ക് സ്വർഗം ലഭിക്കും. സ്വാഭാവികമായും കൂടുതൽ സമ്പന്നരായ ശിഷ്യർ എളുപ്പത്തിൽ സ്വർഗത്തിൽ പോകാൻ തുടങ്ങി. ബുദ്ധമതം എക്കാലത്തും രാജാക്കന്മാരുടേയും പണക്കാരായ കച്ചവടക്കാരുടേയും മതമായിരുന്നു. അതിൽത്തന്നെ ഒരു വിഭാഗം അധികാരകേന്ദ്രങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള ഒരു വേദി എന്നതിൽക്കവിഞ്ഞ് യാതൊരു ആദ്ധ്യാത്മിക മുൻഗണനയും ബുദ്ധമതത്തിനു നൽകിയില്ല. സാധാരണക്കാർക്ക് അതിൽ വലിയ സ്ഥാനമൊന്നും ഇല്ല. ആത്മാവില്ലാതെ മുജ്ജന്മ കർമ്മഫലമനുസരിച്ച് ജന്മങ്ങൾ സ്വീകരിക്കുന്നത് അവർക്ക് മനസ്സിലാക്കാനുമായില്ല. അതുകൊണ്ടാണ് ശങ്കരാചാര്യർ അദ്വൈതത്തിനൊപ്പം സാധാരണക്കാർക്കായി ഭക്തിമാർഗം കൂടി തുറന്നുകൊടുത്തപ്പോൾ അവർ അങ്ങോട്ട് തള്ളിക്കയറിയത്. ബുദ്ധസംഘത്തിൽ സ്ത്രീകളുടെ നില ഏറ്റവും താഴെയായിരുന്നു. ഏറ്റവും പ്രായമുള്ള ഭിക്ഷുണി പോലും ഏറ്റവും പ്രായം കുറഞ്ഞ പുരുഷഭിക്ഷുവിനെക്കാളും താഴെയായിരുന്നു. സ്ത്രീസംസർഗ്ഗം ഉണ്ടാകുന്ന ഭിക്ഷു പരാജിതനാണ്. പക്ഷേ ഭിക്ഷുക്കൾക്ക് മാർഗ്ഗഭ്രംശം ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്വവും പാപവും പേറേണ്ടത് സ്ത്രീയാണ്. ആയിരം വർഷം നിലനിൽക്കേണ്ടിയിരുന്ന തന്റെ ധർമ്മം സ്ത്രീകൾക്ക് സംഘത്തിൽ സ്ഥാനം കൊടുത്തതുവഴി അഞ്ഞൂറു വർഷം മാത്രമേ നിലനിൽക്കൂ എന്നാണ് ബുദ്ധൻ തന്നെ പറയുന്നത്. രാജാധികാരത്തിനെ ബുദ്ധൻ എപ്പോഴും പിന്താങ്ങി. ഭരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രാജസേവകരെ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.

സി. രവിചന്ദ്രന്റെ ഒരു നല്ല ആമുഖത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. മനോജ് വളരെയധികം ബുദ്ധ-ഹിന്ദു ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പരിശോധിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്ന് പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. അദ്ധ്യായ-ശ്ലോക സംഖ്യകൾ അടങ്ങുന്ന ഉദ്ധരണികൾ കൃതിയുടെ വിശ്വാസ്യത വാനോളമുയർത്തുന്നു. സ്വന്തം വ്യാഖ്യാനങ്ങൾക്കുപരിയായി ബുദ്ധനെക്കൊണ്ടുതന്നെ പറയിപ്പിക്കുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ബ്ലോഗ് രീതിയിലുള്ള പാർശ്വകമന്റുകളും വളരെ ജനകീയമായ സിനിമാ ഡയലോഗുകളും ഇടയ്ക്കിടെ ചേർത്തിരിക്കുന്നത് ഇതിന്റെ ഗൗരവം കുറയ്ക്കുന്നു. അനാവശ്യമായ ഒരു കക്ഷിരാഷ്ട്രീയ ഉപമയും ഇതിൽ കാണാം - "ബുദ്ധൻ നമ്മുടെ ഏ. കെ. ആന്റണി, വി. എം. സുധീരൻ ടൈപ്പ് ആദർശവാദിയാണ്. സ്വന്തമായി പ്രസംഗം മാത്രമേ ഉള്ളൂ. എന്തു വേണേൽ ചെയ്തോ, എന്റെ മേലേക്ക് ഒന്നും എടുക്കാതിരുന്നാൽ മതി. എല്ലാം കഴിഞ്ഞാൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു പ്രസംഗം ഉണ്ടാകും" (പേജ് 172).

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Bodhivrukshathile Mullukal: Buddhamatham Vimarshikkappedunnu"
Author: Manoj Bright
Publisher: Insight Publica, 2018 (First)
ISBN: 9789387398641
Pages: 336

Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338

Friday, August 25, 2023

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കാവ്യസപര്യ മഹാകവി കുമാരനാശാന്റേതായിരിക്കാം. ഇന്നും ആ പ്രക്രിയ അനുസ്യൂതം തുടരുകയാണല്ലോ. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷം സംഘടിക്കപ്പെട്ട പല ചടങ്ങുകളിലും ആശാന്റെ പുതിയ വായനകൾ പ്രത്യക്ഷപ്പെട്ടു എന്ന വസ്തുത വിരൽ ചൂണ്ടുന്നതും അതിലേക്കാണ്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലെ ജാതിമേധാവിത്വത്തിനെതിരായ മുറവിളി അദ്ദേഹത്തെ നവോത്ഥാനകവികളുടെ നിരയിലേക്കുമുയർത്തി. എന്നാൽ ഇത്തരം ലളിതവൽക്കരണങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ആശാന്റെ ജീവിതവും മറ്റു കൃതികളും മറ്റു പലവിധ രചനകളും പരിശോധിച്ചാൽ ഏതൊരു മനുഷ്യനിലുമെന്നപോലെ പല വൈരുദ്ധ്യങ്ങളും കാണാൻ കഴിയും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടലാണ് സാഹിത്യപ്രവർത്തനത്തിന്റെ കേവല അടയാളം എന്ന ധാരണ നിലനിൽക്കുന്ന നാട്ടിൽ ഓട്ടുകമ്പനി നടത്തി വ്യവസായിയാകാൻ ശ്രമിച്ച ആശാനെ എങ്ങനെ വിപ്ലവകാരികളുടെ ഗണത്തിൽ പെടുത്തും? മാത്രവുമല്ല, കൃതികളിലെ വിമതശബ്ദം സമുദായ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൂടി ഓർക്കണം. രാജാധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി ആശാൻ അക്ഷീണം പ്രയത്നിച്ചു. കവിത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ രാജ്യം സന്ദർശിച്ച വെയിൽസ്‌ രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിച്ചതിനെ ബ്രിട്ടീഷുകാരുടെ പാദസേവയായി വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റ് വാഗ്മികളുടെ വിപ്ലവ അഹന്തയും നാം കണ്ടിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ആശാന്റെ സാമ്പ്രദായിക ചിത്രീകരണത്തിൽനിന്നു വിഭിന്നമായി അദ്ദേഹം ഹിന്ദുത്വം കേരളത്തിൽ ഉറപ്പിച്ചയാളാണ് എന്ന അവകാശവാദവുമായി ഈ കൃതി രംഗത്തെത്തുന്നതും ഈ ലഘുരചന വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഗ്രന്ഥകാരനായ ശ്രീ. രാമചന്ദ്രൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈന്ദവ മതകാര്യങ്ങളിലും തത്വചിന്തയിലും ആശാന്റെ അദ്വിതീയമായ പാടവം വിലയിരുത്തിക്കൊണ്ടാണ് ആദ്യഭാഗം കടന്നുപോകുന്നത്. ആദിശങ്കരനെക്കുറിച്ച് അളവറ്റ ബഹുമാനം പുലർത്തിയ മഹാകവി ലോകഗുരു എന്നാണ് ശങ്കരനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാൻ 1908-ൽ വേദാന്തമതം എന്ന ശീർഷകത്തിൽ ഒരു പ്രബന്ധം എഴുതിയിരുന്നു. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് അതിൽ സമർത്ഥിക്കുന്നു. ആശാൻ 1901-ൽ കവിതാരചനയിലേക്ക് ഗൗരവമായി പ്രവേശിക്കുന്നത് ശങ്കരന്റെ 'സൗന്ദര്യലഹരി' പരിഭാഷപ്പെടുത്തിക്കൊണ്ടാണ്. 1907-ൽ വീണപൂവ് എഴുതുന്നതുവരെ സ്തോത്രകൃതികളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത്. 'ഹാ, ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും' എന്ന് വീണപൂവിലും 'ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന തത്വങ്ങളെ തടവകന്നനുചിന്ത ചെയ്തു' എന്ന് ശിവജ്ഞാനപഞ്ചകത്തിലും ആശാൻ കുറിച്ചത് യാദൃശ്ചികമായല്ല എന്നു സാരം. നാരായണഗുരു രചിച്ച ആത്മോപദേശ ശതകത്തിന് ആശാൻ രചിച്ച മുഖവുരയിൽ ലളിതമായി അദ്വൈതതത്വങ്ങൾ വിശദീകരിക്കുന്നത് വേദാന്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ജ്ഞാനത്തിന് തെളിവാണ്. എന്നാൽ സ്തോത്രകൃതികളിൽ നിന്ന് ഭക്തിവിചാരം മാത്രം ഏറിനിൽക്കുന്ന ഒട്ടനവധി ഉദ്ധരണികൾ ഇതിൽ എടുത്തുചേർത്തിരിക്കുന്നത് കല്ലുകടിയായും തോന്നി.

ആദിശങ്കരനോട് ആശാനുണ്ടായിരുന്നത്രയുമോ ഒരുപക്ഷേ അതില്കൂടുതലോ ആദരവ് അദ്ദേഹത്തിന് ശ്രീബുദ്ധനോടുണ്ടായിരുന്നതായി നമുക്കു കാണാൻ കഴിയും. എഡ്വിൻ ആർനോൾഡിന്റെ 'The Light of Asia' എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ പദ്യരൂപത്തിൽ തർജ്ജമ ചെയ്യാൻ ആശാൻ തന്റെ കഴിവും സമയവും വളരെയധികം ഉപയോഗിച്ചിരുന്നതാണ്.

'അനുപമകൃപാനിധി,
യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി
ചൊരിയും നാളിൽ' എന്നു കരുണയിലും

'എങ്ങുമൊരു ശാന്തി വീശി - ലോകം
മുങ്ങി നിർവാണത്തിൽ താനേ
എത്തി നിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി' എന്നു ചണ്ഡാലഭിക്ഷുകിയിലും രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധദർശനങ്ങൾ പ്രാചീനഭാരതത്തിൽ നടപ്പിൽ വരുത്തിയ ഒരു സുവർണകാലത്തിന്റെ സ്‌മരണയായിട്ടുതന്നെയാണ്. എന്നാൽ ആ പേരുപറഞ്ഞ് ഇരുപതാം നൂറ്റാണ്ടിൽ ജാതിവിവേചനത്തെ ചെറുക്കാൻ ഈഴവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന വിതണ്ഡവാദത്തെ ആശാൻ ശക്തിയായി എതിർത്തു. എതിരാളികളുടെ വാദങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന 'മതപരിവർത്തനരസവാദം' എന്ന പേരിൽ ഒരു ലേഖനം പോലും രചിക്കുകയും ചെയ്തു. അതിലദ്ദേഹം ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, തന്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ചു താൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും വായനക്കാർ ഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു. തന്നെയുമല്ല, ധനവും വിദ്യയും കൊണ്ട് സമുദായശക്തി കൂട്ടിയാൽ അവകൊണ്ടുനേടുന്ന സ്വാതന്ത്ര്യം നിലനിൽക്കുമെന്നും അതിനുവേണ്ടി വേറൊരു മതത്തെ കടം വാങ്ങേണ്ടതില്ലെന്നും ഖണ്ഡിതമായി അഭിപ്രായപ്പെട്ടത് മിതവാദി. സി. കൃഷ്ണനെപ്പോലുള്ള ബുദ്ധമതവാദികളെ തളർത്തി. മതപരിവർത്തന സംവാദങ്ങൾക്കിടയിൽ ബുദ്ധമതത്തിന്റെ നല്ല വശങ്ങൾ മാത്രവും ഹിന്ദുമതത്തിലെ ദോഷവശങ്ങൾ മാത്രവും ചർച്ചയാക്കുന്നത് ആശാൻ പ്രത്യക്ഷത്തിൽത്തന്നെ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും ചെയ്തു.

ഭാരതത്തിലെത്തന്നെ ഏറ്റവും ഭീകരമായ ഏകപക്ഷീയ വർഗ്ഗീയകലാപങ്ങളിലൊന്നാണ് ഹിന്ദു വംശഹത്യയോളം എത്തിയ 1921-ലെ മാപ്പിള ലഹള. അവിടെ നടമാടിയ കൊടിയ അക്രമത്തെക്കുറിച്ച് നേരിട്ടറിഞ്ഞ സവർണ്ണകവികൾ പോലും ഒരക്ഷരം ഉരിയാടാൻ ധൈര്യപ്പെടാതെ മൗനമവലംബിച്ചപ്പോൾ 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ ലഹളയിലെ പൈശാചികത ആശാൻ വെളിപ്പെടുത്തി. 1921-ൽ ടി. കെ. നാരായണൻ എന്ന സുഹൃത്തിനോടൊപ്പം മലബാർ സന്ദർശിച്ച് ലഹളയുടെ കെടുതികൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷമാണ് ആശാൻ ദുരവസ്ഥക്കുവേണ്ടി തൂലിക കയ്യിലെടുത്തത്. മുസ്ലീങ്ങൾ വ്യാപകമായി കാവ്യത്തിനെതിരെ രംഗത്തുവന്നു. ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം കൃതിക്കെതിരെ പ്രമേയം പാസ്സാക്കി. തൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെക്കുറിച്ചാണെന്നും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ ക്രൂരപ്രവൃത്തികൾ തൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മഹാകവി ധീരമായി മറുപടി നൽകി. അതിനുശേഷം മുസ്‌ലിം ബുദ്ധിജീവികൾ തിരുവനന്തപുരത്തു യോഗം ചേർന്ന് കവിത പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. മതേതര നേതാക്കളെന്ന് പിൽക്കാലത്ത് അറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയും കെ. എം. സീതിസാഹിബ്ബും ആ സംഘത്തിലുണ്ടായിരുന്നുവെന്നതാണ് വിരോധാഭാസം! എന്നാൽ ആശാൻ ആ ആവശ്യവും നിരാകരിച്ചു. നിർബന്ധമായി മതം മാറ്റപ്പെട്ട 2600 പേരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്യസമാജവുമായും ആശാൻ അടുത്ത ബന്ധം പുലർത്തി. പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജനേതാവ് 1924-ൽ ആലുവയിൽ കൂടിയ സർവ്വമതസമ്മേളനത്തിൽ സമാജത്തെ പ്രതിനിധീകരിച്ചു. ഈ സത്യത്തെ മുഴുവൻ മറികടന്ന് ദുരവസ്ഥയിലെ ജാതിവ്യവസ്ഥക്കെതിരായ അമർഷവും മിശ്രവിവാഹത്തോടുള്ള പ്രോത്സാഹനവും ദ്യോതിപ്പിക്കുന്ന വരികൾ അടർത്തിയെടുത്ത് ആ കൃതി പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണെന്നുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ ലേഖകൻ നിശിതമായി എതിർക്കുന്നു. നമ്പൂതിരിയായ സാവിത്രി പുലയനായ ചാത്തനെ വിവാഹം ചെയ്ത് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക് എന്നു പരിഹസിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ മതപരിവർത്തനത്തിനും ഇസ്ലാമികഭീകരവാദത്തിനുമെതിരായ ആദ്യ മലയാളിഗർജ്ജനമാണ് ദുരവസ്ഥയെന്ന് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

വെറും 91 പേജുകൾ മാത്രമുള്ള ഈ ഹൃസ്വകൃതി എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നതാണ്. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ പുരോഗമന-നവോത്ഥാന ജാഡയുടെ പുറംതോടു പൊളിച്ച് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് വായനക്കാർക്ക് തോന്നാവുന്ന നിർമമത അതു വായിച്ചുകഴിഞ്ഞതിനുശേഷവും മാറ്റിക്കളയാൻ ഗ്രന്ഥകാരനായിട്ടില്ല. 'ഹിന്ദുത്വം' എന്ന പദത്തിന് അദ്ദേഹം എന്തെല്ലാം വാച്യാർത്ഥങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്ത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നിട്ടുള്ള ഹൈന്ദവദേശീയതയെയാണ് നാം ഇന്ന് ഹിന്ദുത്വം എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഹിന്ദുദേശീയത എന്ന ആശയം ആശാനെ സ്വാധീനിച്ചതായി തെളിയിക്കാൻ ഈ ഗ്രന്ഥത്തിനായിട്ടില്ല. ഹിന്ദുമതത്തിന്റെ ധാർമിക-ആദ്ധ്യാത്മിക തലങ്ങളിലാണ് മഹാകവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ അർത്ഥത്തിൽ 'ഹൈന്ദവത ഉറപ്പിച്ച കുമാരനാശാൻ' എന്ന തലക്കെട്ടായിരുന്നു കൂടുതൽ ഉചിതം എന്നു പറയേണ്ടിവരും. കൃത്യമായ ഒരു കുറിപ്പ് ഇതിനെക്കുറിച്ച് രാമചന്ദ്രൻ നൽകേണ്ടതായിരുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Hindutvam Urappicha Kumaranasan'
Author: Ramachandran
Publisher: Indus Scrolls Bhasha, 2023 (First)
ISBN: 9789390981847
Pages: 91