Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Wednesday, October 29, 2025

ഭൂതകാലത്തെ ആവേശിച്ച ഭൂതം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതീയചരിത്രഗവേഷണം, രചന, അദ്ധ്യാപനം എന്നിവ ഇടതുചരിത്രകാരന്മാരുടെ കൈപ്പിടിയിലമർന്ന കഥ മുൻപ് പല പുസ്തകങ്ങളിലും നാം പരിശോധിച്ചിട്ടുണ്ട്. അധികകാലവും അധികാരത്തിലിരുന്ന കോൺഗ്രസ്സിന് സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടെ പങ്ക് അതിന്റെ മുഴുവൻ തുക തന്നെയായിരിക്കണമെന്ന ഒരൊറ്റ നിർബന്ധമൊഴിച്ചാൽ ചരിത്രരചനയിൽ മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. ആ അഹന്തയ്ക്കുമുന്നിൽ വഴങ്ങിനിൽക്കാൻ ഇടതുചരിത്രകാരന്മാരും തയ്യാറായതോടെ സഹജീവനം സുഗമമായി. എന്നാൽ വലതുപക്ഷ ശക്തികൾ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ പാടെ മാറി. ചരിത്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള സംഘപരിവാർ ശക്‌തികൾ തദ്ദേശീയ ചരിത്രരചനയിൽ കടന്നുകൂടിയ പല പുഴുക്കുത്തുകളേയും തുടച്ചുനീക്കുവാൻ ആരംഭിച്ചതോടെ പ്രശ്നങ്ങൾ തലപൊക്കി. ചരിത്രപഠനത്തിൽ മാറ്റത്തിന്റെ മന്ദമാരുതനായി കടന്നുവന്ന ആ തിരുത്തൽ പ്രവണതകളെയാണ് ഭൂതകാലത്തെ ആവേശിച്ച ഭൂതം എന്ന തലക്കെട്ടിലൂടെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുന്നത്. ഗ്രന്ഥകാരനായ കേശവൻ വെളുത്താട്ട് അദ്ധ്യാപകനും ദേശീയതലത്തിൽത്തന്നെ സുപരിചിതനായ ഇടതു ചരിത്രകാരനുമാണ്.
 
വെളുത്താട്ടിന്റെ ആശയപ്രപഞ്ചം മാർക്സിസത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതാണ്. സ്വാഭാവികമായും ആദ്യ ആക്രമണം ദേശീയതക്കെതിരെയാണ്. അതിനായി ഒരു പാശ്ചാത്യ ചിന്തകനേയും കൂട്ടുപിടിക്കുന്നു. ദേശീയതയുടെ ഒരു കുഴപ്പം തെറ്റായി മനസ്സിലാക്കിയ ചരിത്രമാണ് എന്ന് ഏണസ്റ്റ് റെനാൻ എന്ന ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ടത്രേ! എന്നാൽ രാജാവിനേക്കാൾ രാജ്യഭക്തി പ്രകടിപ്പിക്കുന്നതിൽ ഇന്ത്യക്കാരായ ഇടതുപണ്ഡിതർ തന്നെയാണ് മുൻനിരയിൽ എന്ന് ദാമോദർ ധർമാനന്ദ് കോസാംബിയെ ഉദാഹരണമാക്കിയാൽ കാണാം. സാമ്പ്രദായിക ചർത്രപരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത കോസാംബി പക്ഷേ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരനാണ്. അദ്ദേഹത്തിന്റെ 'ഭർതൃഹരിയുടെ ശതകത്രയങ്ങൾ' എന്ന വിമർശനപഠനം സമർപ്പിച്ചിരിക്കുന്നത് 'മാർക്സ്-ഏംഗൽസ്-ലെനിൻ എന്നീ തേജസ്വികളായ മഹാമനുഷ്യർ'ക്കാണ്. മറ്റൊരു പുസ്തകമായ 'An Introduction to the Study of Indian History' സമർപ്പിച്ചിരിക്കുന്നതാവട്ടെ 'ഇന്തോ-സോവിയറ്റ് സൗഹൃദത്തിനും'. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നുചോദിച്ചാൽ വെളുത്താട്ട് നൽകുന്ന മറുപടി 'മാനവികത ഏറ്റവും പ്രദർശിപ്പിക്കുന്ന മാനവികപഠനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് മാർക്സിസമാണ്' എന്നാണ്. തുഞ്ചൻപറമ്പിൽ നടന്ന ചരിത്രം, ശാസ്ത്രം, മാനവികത എന്ന ചർച്ചായോഗത്തിൽ അവതരിപ്പിച്ച പ്രബന്ധമാണിത്. ഇതിനുശേഷം ഭാരതീയ ചരിത്രരചനയെക്കുറിച്ച് ഒരു വിഹഗവീക്ഷണം നൽകുന്നു. സാമ്രാജ്യത്വവാദികളും ദേശീയവാദികളും ചരിത്രരചനയുടെ കൊളോണിയൽ സങ്കേതങ്ങൾ തന്നെയാണ് പിന്തുടർന്നത്. ഭാരതീയസംസ്കാരം മാറ്റമില്ലാത്തതാണ് എന്ന ആരോപണത്തെ അവർ നേരിട്ടത് ക്ഷണികമായ പാശ്ചാത്യ പരിഷ്കൃതിയേക്കാൾ എത്രയോ മികച്ചതാണ് നിത്യമായ ഭാരതീയസംസ്കൃതി എന്നാണ്. ആര്യന്മാർ പുറത്തുനിന്നു വന്നവരല്ല, ഇവിടെത്തന്നെ പെറ്റുണ്ടായവരാണ് എന്നവർ വാദിച്ചു. ഇന്ത്യക്കാർ ഭൗതികകാര്യങ്ങൾ നോക്കാൻ കൊള്ളാത്തവരാണെന്ന ആക്ഷേപം നേരിട്ടത് ഭൗതികകാര്യങ്ങളേക്കാൾ മുന്തിയത് ആത്മീയകാര്യങ്ങളാണെന്നു സ്ഥാപിച്ചുകൊണ്ടാണ്. കാര്യങ്ങൾ ഇങ്ങനെയിരിക്കേ കോസാംബി അഭിപ്രായപ്പെടുന്നത് സാമൂഹികപരിവർത്തനത്തിനുവേണ്ട ഒരായുധമായി ചരിത്രത്തെ മാറ്റാനായിരുന്നു പുതിയ ചരിത്രകാരന്മാർ യത്നിച്ചത് എന്നാണ്. ഇടതുപണ്ഡിതരെയാണ് ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത് എന്നു വ്യക്തമാണ്. ഗ്രന്ഥകാരൻ ഒരു പടി കൂടി കടന്ന്  'ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ശാസ്ത്രീയമായ ചരിത്രപഠനം നടക്കുന്നുണ്ടെങ്കിൽ അതിനുകാരണം ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പരിശീലനം ലഭിച്ചവർ അവിടെ അദ്ധ്യാപകരായി ഉള്ളതാണ്' എന്നു പറയുന്നു (പേജ് 50). അക്കാദമികരംഗത്ത് ജെ.എൻ.യുവിലെ ഇടതുമേധാവിത്വം കുപ്രസിദ്ധമാണല്ലോ. 
 
ചരിത്രരചനയിലെ ഇടതു ഉപജാപകസംഘം വളരെയധികം സംഘടിതവും ഏകശിലാരൂപം കൈക്കൊണ്ടിട്ടുള്ളതുമായ ഒരു ഭീകരസത്വമാണ്. ഇതിലെ എല്ലാ അംഗങ്ങളും പരസ്പരം പുകഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്യുമെന്നതാണ് ഒരു പ്രത്യേകത. ചരിത്രരചന നിഷ്പക്ഷമല്ലെന്നും അങ്ങനെയാകാൻ കഴിയില്ലെന്നുപോലും അവർ വാദിക്കും. ചരിത്രം എന്നത് ഉണ്ടായത് അപ്പടി രേഖപ്പെടുത്തിവെക്കുന്നതല്ലെന്നും ചരിത്രകാരന്റെ താല്പര്യങ്ങൾ അതിൽ ഉടനീളം പ്രവർത്തിക്കുമെന്നും തന്റെ സഹപ്രവർത്തകരായ ഇടതു സഹയാത്രികർ മനസ്സിലാക്കിത്തന്നു എന്ന് ഈ ലേഖകൻ പ്രസ്താവിക്കുന്നത് അഭിമാനപുരസ്സരമാണ് (പേജ് 51). ചരിത്രരചനയിലെ വസ്തുനിഷ്ഠത എന്നത് ഇതോടെ പമ്പ കടക്കുന്നുവെന്നത് അദ്ദേഹം മറന്നുകളയുന്നു. സ്വന്തം അദ്ധ്യാപിക കൂടിയായ റോമിലാ ഥാപ്പറിനെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ഇടതുചരിത്രരചനയെന്ന ചക്രത്തിന്റെ പ്രധാന ആരക്കാലുകളിലൊന്നാണ് ഥാപ്പർ എന്നത് നാം മറക്കരുത്. 'പരിമളമുള്ള പൊന്നുപോലുള്ളവൾ' എന്നാണ് വെളുത്താട്ട് അവരെ വിശേഷിപ്പിക്കുന്നതെങ്കിലും ഥാപ്പറും മറ്റുമെഴുതിയ ടെക്സ്റ്റ് പുസ്തകങ്ങൾ പഴകിപ്പോയിരിക്കുന്നുവെന്നത് ശരിയാണെന്ന് സമ്മതിക്കുന്നു (പേജ് 70). പക്ഷേ, അത് തിരുത്തിയെഴുതുന്നതും ആ ഉപജാപകവൃന്ദത്തിലെ ഒരംഗം തന്നെയായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യമായ വാശി.
 
വിശ്വപ്രസിദ്ധമായ 'സാപിയൻസ്' എന്ന ഗ്രന്ഥത്തിൽ യുവാൽ നോവാ ഹരാരി മനുഷ്യവംശത്തിന്റെ അഭൂതപൂർവമായ പുരോഗതിയുടെ കാരണങ്ങൾ അപഗ്രഥിക്കുന്നുണ്ട്. ബുദ്ധിശക്തി എന്നത് അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്. അനേകം വ്യക്തികളെ ഒന്നിച്ചുചേർത്ത് ഒരു ദൗത്യത്തിനു നിയോഗിക്കാൻ സഹായിക്കുന്ന സംഘടനാപാടവമാണ് (organization) മനുഷ്യനെ ഔന്നത്യത്തിലെത്തിച്ചത് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ഇത്രയും വ്യക്തികൾ പല എതിർപ്പുകളേയും അവഗണിച്ച് പരസ്പരം സഹകരിച്ചു നീങ്ങണമെങ്കിൽ അവരെ യോജിപ്പിക്കുന്ന ഒരു മിത്ത് അത്യാവശ്യമാണ്. കുലം, ഗോത്രം, മതം, വംശം, ദേശീയത എന്നിവയെല്ലാം മനുഷ്യരെ ഒന്നിപ്പിക്കുന്ന അത്തരം മിത്തുകളാണ്. കഴിഞ്ഞുപോയതും പൊതുവുമായ ഒരു സുവർണ്ണകാലം അതിലൊന്നാണെന്ന് നമുക്കു കാണാൻ കഴിയും. ഭാരതചരിത്രത്തിലെ അത്തരം സുവർണകാലങ്ങളെ ഇടിച്ചുതാഴ്ത്തുന്നതിലും ഇകഴ്ത്തുന്നതിലും വെളുത്താട്ട് വല്ലാത്ത ആവേശം അനുഭവിക്കുന്നതായി തോന്നുന്നു. അടിമപ്പണിയിലൂന്നിയ സമ്പദ്‌വ്യവസ്ഥയായിരുന്നു 'മഹത്തായ' മൗര്യസാമ്രാജ്യത്തിന്റെ അടിത്തറ (പേജ് 42). ഉദ്ധരണി ചിഹ്നം ഗ്രന്ഥകാരന്റേതായതിനാൽ ആ പരിഹാസത്തിന്റെ മൂർച്ച ശ്രദ്ധിക്കുക. ഗുപ്തകാലഘട്ടം സുവർണ്ണയുഗമല്ലെന്നും ഫ്യൂഡൽ പ്രവണതകൾ ആരംഭിക്കുന്നത് ഇവിടെനിന്നാണെന്നും വേറൊരിടത്ത് പറയുന്നു (പേജ് 61). എല്ലാ യുഗങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടെന്നും അതൊന്നുമില്ലാത്തത് ഇനി വരാനിരിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവഭരണകൂടത്തിനു കീഴിലാണെന്നുമാണ് ഇവിടെ വ്യംഗ്യം. പ്രാചീനഭാരതത്തിൽ ഗോഹത്യയും ഗോമാംസഭക്ഷണവും നടന്നിരുന്നു എന്നു സ്ഥാപിക്കാൻ കഠിനമായ ശ്രമം തന്നെ ഈ ഇടതുപണ്ഡിതൻ നടത്തുന്നുണ്ട്. മനുസ്‌മൃതിയിലുള്ള 'അത്രൈവ പശവോ ഹിംസ്യാ' (5:41) എന്ന ശ്ലോകം ഉദ്ധരിച്ച് പശുക്കളെ കൊല്ലാം എന്നു വ്യാഖ്യാനിക്കുന്നു (പേജ് 75). ഈയുള്ളവന്റെ സംസ്കൃതജ്ഞാനം നന്നേ കമ്മിയാണെങ്കിലും 'പശു' എന്ന ശബ്ദത്തിന് സംസ്കൃതത്തിൽ 'മൃഗം' എന്ന അർത്ഥമേയുള്ളൂ എന്നറിയാവുന്നതിനാൽ ഗ്രന്ഥകർത്താവ് ശരിയായ വിധത്തിലാണോ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന സംശയമുണരുന്നു. സംസ്കൃതം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ഇടതു വിദ്യാർത്ഥിനേതാവിന് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകാൻ കേരള സർവകലാശാല ഒരുങ്ങിയത് ഈയിടെ വിവാദമായതും ഇവിടെ സ്മരിക്കാം. 'പശുവിനെ കൊല്ലുന്നവൻ' എന്ന അർത്ഥമുള്ള 'ഗോഘ്ന' ശബ്ദം 'അതിഥി'യുടെ പര്യായമായതിനാൽ വിരുന്നുകാർക്കുവേണ്ടി പശുവിനെ കൊല്ലാറുണ്ട് എന്നു വരുന്നു. 'ഒരു അതിഥി വന്നാൽ ഒരു പശുവിന്റെ കാര്യം ഉറപ്പ്' (പേജ് 76). അവിടെയും ഒരു പ്രശ്നം ബാക്കിയാവുന്നു. മാംസം സൂക്ഷിക്കുവാൻ ശീതീകരണ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഒരതിഥിക്കുവേണ്ടി 200 കിലോയോളം തൂക്കം വരുന്ന ഒരു പശുവിനെ ആരെങ്കിലും അറുക്കുമോ? ഇനി വെളുത്താട്ട് പറയുന്നതുപോലെ പശുവിനെ ഭക്ഷിച്ചിരുന്നു എന്നുതന്നെ വെക്കുക. അത് ഇപ്പോഴും പിന്തുടരണമെന്നുണ്ടോ? പ്രാചീന ഈജിപ്തിലെ രാജാക്കന്മാർ സഹോദരിമാരെ ഭാര്യമാരാക്കിയിരുന്നു. അത് ആധുനിക ഈജിപ്തിലെ ജനങ്ങളും പിന്തുടരണമെന്നാണോ ഈ ചരിത്രകാരൻ ആവശ്യപ്പെടുന്നത്?
 
ഇത്രയൊക്കെ കുഴപ്പങ്ങളുടെ ഇടയിലും ചില രജതരേഖകൾ അങ്ങിങ്ങ് ഈ പുസ്തകത്തിൽ കാണുന്നുണ്ട്. ആര്യൻ എന്ന പദത്തിനെ ഒരു ഭാഷാഗോത്രം എന്നേ കരുതേണ്ടതുള്ളൂ എന്നും ആര്യൻ ആക്രമണം എന്ന ആശയം തന്നെ തെറ്റായിരുന്നുവെന്നും വെളുത്താട്ട് സമ്മതിക്കുന്നു. ആര്യൻ പൈതൃകത്തിൽ അധിഷ്ഠിതമായ മേൽജാതി ഹിന്ദുക്കളുടെ പെരുമയെക്കുറിച്ചുള്ള വാദങ്ങളൊക്കെ സ്വാഭാവികമായും തകർന്നടിഞ്ഞു (പേജ് 60) എന്നാണദ്ദേഹം തുടർന്നു പറയുന്നത്. തെറ്റായ വാദമാണിത്. ആര്യാധിവേശം ഉണ്ടായിട്ടേയില്ല എന്നാണ് ദേശീയവാദികളായ ചരിത്രകാരന്മാരുടെ പ്രഥമ നിരീക്ഷണം തന്നെ. ഋഷീശ്വരന്മാർ ആദ്യത്തെ വേദമന്ത്രങ്ങൾ സാക്ഷാൽക്കരിക്കുന്ന കാലത്ത് ഹാരപ്പൻ സംസ്കൃതി ക്ഷയോന്മുഖമായിരുന്നു (പേജ് 93) എന്നു സമ്മതിക്കുന്നത് സന്തോഷകരമായ ഒരു തിരുത്തലാണ്. ആര്യൻ ആക്രമണമെന്ന വികടവാദത്തോട് ഇടതുചരിത്രകാരന്മാരും വിട പറഞ്ഞുവോ? അനാര്യർ എന്ന ശബ്ദത്തിന് അപരിഷ്കൃതർ എന്നേ അർത്ഥമുള്ളൂ എന്ന് പേജ് 96-ൽ കാണാം. ചാതുർവർണ്യമെന്ന സാമൂഹികവിഭജനത്തെപ്പറ്റി ഋഗ്വേദം പുരുഷസൂക്തത്തിലല്ലാതെ എവിടെയും പരാമർശിക്കുന്നില്ല. എന്നാൽ ആ സൂക്തം തന്നെ ഉത്തരവൈദിക കാലത്തേതാണ് (പേജ് 100). ഈയൊരൊറ്റ സ്ഥലത്തല്ലാതെ ഋഗ്വേദത്തിലെങ്ങും ശൂദ്രനെന്ന പദവും കാണുന്നില്ല. 'വേദങ്ങളുടെ ചരിത്രപശ്ചാത്തലം' എന്ന അദ്ധ്യായം കുറെയൊക്കെ സംതുലിതമായിട്ടാണ് രചിച്ചിരിക്കുന്നത്. കാലിമേക്കൽ മാറി കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ കൂടുതൽ തീവ്രമായ വിധത്തിൽ തൊഴിൽ ആവശ്യമായിവന്നു. ചാർച്ചക്കൂട്ടങ്ങൾക്കു വെളിയിലുള്ള ദസ്യുക്കൾ ഇങ്ങനെയാണ് ചിത്രത്തിൽ വരുന്നത്. ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യുദ്ധവിജയം ആഘോഷിക്കാൻ വേന്തന്മാരും (രാജാക്കൾ) കീഴാന്മാരും ബ്രാഹ്മണരും പുലവരും പാണരുമൊക്കെ ചേർന്ന് മാട്ടിറച്ചിയും തിന്ന് കള്ളും കുടിച്ച് കൂത്താടിയിരുന്ന സന്ദർഭങ്ങൾ സംഘം കൃതികളിൽ കാണാം (പേജ് 80). ജാതീയമായ ഉച്ചനീചത്വങ്ങൾ അന്നില്ലായിരുന്നുവെന്നും അവ പിന്നീടുവന്നതാകാമെന്നുമല്ലേ ഇതു സൂചിപ്പിക്കുന്നത്?
 
'കുഞ്ചൻ നമ്പ്യാരുടെ രാഷ്ട്രീയം', 'പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും' എന്നീ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. പ്രത്യയശാസ്ത്ര കടപ്പാടുകളൊക്കെ മാറ്റിനിർത്തി വിഷയത്തിൽ മാത്രം ശ്രദ്ധിച്ചാൽ കേശവൻ വെളുത്താട്ടിനെപ്പോലുള്ള അതിവിദഗ്ദ്ധ ചരിത്രകാരന്മാർക്ക് ഏതെല്ലാം വിധത്തിൽ മലയാളചരിത്രരചനയെ പുഷ്ടിപ്പെടുത്താൻ സാധിക്കുമെന്നതിന്റെ മൂകസാക്ഷ്യങ്ങളാണവ. ഇന്ത്യക്കാർ ചരിത്രബോധമില്ലാത്തവരാണെന്ന കൊളോണിയൽ ധാരണകളെ ഈ ഗ്രന്ഥം പൊളിച്ചുകാണിക്കുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെപ്പോലെ കേരളത്തിലും ഭൂതകാലത്തെക്കുറിച്ച് ശക്തവും വ്യക്തവുമായ ബോധവും അതിന്റെ ബോധപൂർവമായ ആവിഷ്കാരവും ഉണ്ടായിരുന്നു.

പ്രത്യയശാസ്ത്രമാറാലകൾ നീക്കം ചെയ്താൽ ഈ കൃതി വളരെ പ്രയോജനപ്രദമാകുമെന്നതിനാൽ ശുപാർശ ചെയ്യുന്നു.
 
Book review of 'Bhoothakalathe Aaveshicha Bhootham - Adhikaravum Charithravum Thammil Nadathiya Idapaduka;'
Author: Kesavan Veluthatt
Publisher: DC Books, 2024 (First)
ISBN: 9789362543776
Pages: 174 

Wednesday, October 22, 2025

അങ്കമാലി രേഖകൾ

 "അങ്കമാലി കല്ലറയിൽ 
ഞങ്ങടെ സോദരരാണെങ്കിൽ
ആ കല്ലറയാണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും"

വിമോചനസമരകാലത്ത് കേരളമെങ്ങും മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ മറിച്ചിടാൻ ക്രിസ്ത്യൻ-നായർ മേധാവികൾ നയിച്ച വിമോചനസമരം പലയിടങ്ങളിലും അക്രമാസക്തമാവുകയും തുടർന്നുണ്ടായ പോലീസ് വെടിവെപ്പുകളിൽ 15 പേർ കൊല്ലപ്പെടുകയും ചെയ്തു. സമകാലീന ഇ.എം.എസ്സ് സ്മരണകളിലെല്ലാം ഈ ചോര പുരണ്ട അദ്ധ്യായം വിസ്മരിച്ചുകളയുകയാണ് പതിവ്. അങ്കമാലിയിൽ നടന്ന ഒരു പ്രകടനത്തിനുനേരെയുണ്ടായ വെടിവെപ്പിലാണ് ഏഴു പേർക്ക് ജീവഹാനി സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ജനപദമായ അങ്കമാലിയിൽ സഭകൾക്ക് നല്ല വേരോട്ടമുണ്ട്. മരിച്ചവരെല്ലാം തികഞ്ഞ മതവിശ്വാസികളും രാഷ്ട്രീയമായി വ്യക്തമായ അഭിപ്രായമൊന്നും ഇല്ലാത്തവരുമായിരുന്നു. മറ്റു പലതരത്തിലും ശ്രദ്ധേയമായ മദ്ധ്യകേരളത്തിലെ ഒരു പട്ടണമാണ് അങ്കമാലി. ഈ പട്ടണത്തെക്കുറിച്ച് ലഭിക്കാവുന്നതും കണ്ടെത്താവുന്നതുമായ രേഖകളെല്ലാം പരിശോധിച്ച് ഒരു ഗവേഷണപഠനം നടത്തുവാനുള്ള ശ്രമമാണ് ഈ പുസ്തകം. നാട്ടുകാർ തന്നെയായ വർഗീസ് അങ്കമാലി, ജോമോൻ തച്ചിൽ എന്നിവരുടെ സംയുക്ത ഉദ്യമമാണ് പ്രാദേശികചരിത്രത്തിന്റെ ജനുസ്സിൽ പെടുത്താവുന്ന ഈ രചന.
 
അങ്കമാലിയിലെ ക്രിസ്ത്യൻ ജനസംഖ്യ തൊണ്ണൂറു ശതമാനത്തിനുമേൽ വരുമെന്നാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെ അതിന്റെ ചരിത്രത്തിൽ ഏറിയ പങ്കും ആ മതവും, അതിന്റെ പുരോഹിതരും, അവരുടെ സഭകളുമായി ബന്ധപ്പെട്ടുനിൽക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ ക്രൈസ്തവസഭകൾ എത്രതന്നെ പുരാതനത്വം അവകാശപ്പെട്ടാലും കൃത്യമായ രേഖകളും അനുബന്ധസാമഗ്രികളും പോർച്ചുഗീസ് അധിനിവേശത്തിനുശേഷം മാത്രമേ അവർക്ക് കാണിക്കുവാനുള്ളൂ എന്നതൊരു സത്യമാണ് (ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനം ഇവിടെ മറക്കുന്നില്ല). അങ്കമാലിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അങ്കമാലി ആസ്ഥാനമാക്കി 34 വർഷം കേരളസുറിയാനികളെ ഭരിച്ച അവസാനത്തെ കൽദായ മെത്രാനാണ് മാർ അബ്രഹാം. വിദേശിയായ ഇദ്ദേഹം 1583-ൽ ഈശോസഭക്കാരുടെ സഹായത്തോടെ അങ്കമാലിയിൽ ആദ്യത്തെ പ്രാദേശിക സൂനഹദോസ് വിളിച്ചുകൂട്ടി. കേരളത്തിൽ വച്ചുനടന്ന അംഗീകാരമുള്ള ആദ്യത്തെ സുനഹദോസാണിത്. മാർ അബ്രഹാം 1597-ൽ നിര്യാതനായി. മാർപ്പാപ്പമാരും സുറിയാനി പാത്രിയർക്കീസുമാരും കേരളത്തിലെ നസ്രാണികൾക്കുവേണ്ടി നടത്തിയ മതാധികാര വടംവലിയിൽ യഥാർത്ഥ സുറിയാനികൾക്ക് നഷ്ടങ്ങൾ സംഭവിച്ചു. ഉയർന്ന പുരോഹിതർ പോലും കൂറ് പൂർണമായും ഒരു ഭദ്രാസനത്തിൽ അർപ്പിച്ചിരുന്നില്ല എന്നു കരുതേണ്ടിവരും. ഉദയംപേരൂർ സൂനഹദോസ് മാർ അബ്രാഹത്തിനെ നെസ്തോറിയൻ എന്നു മുദ്രകുത്തി പാഷണ്ഡത (heretic) ആരോപിച്ചതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും ആലേഖനങ്ങളില്ലാതെ നിലകൊള്ളുന്നു. 1599-ൽ ഉദയംപേരൂരിൽ വെച്ചുനടന്ന സുനഹദോസിന് അങ്കമാലി സൂനഹദോസ് എന്നാണ് പേരിട്ടിരുന്നത്. ഈ മതസമ്മേളനത്തിൽ സുറിയാനി ആരാധനാക്രമം വിലക്കി. ഗോവയിൽനിന്ന് പോർച്ചുഗീസുകാരനായ മെനെസിസ് മെത്രാപ്പോലീത്ത അങ്കമാലിയിലെ ഗ്രന്ഥാലയത്തിലെത്തി സുറിയാനി ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. 391-ൽ അലക്സാൻഡ്രിയയിലെ ഗ്രന്ഥാലയം തീവെച്ചുനശിപ്പിച്ച തെയോഫിലസ് മെത്രാനെ ഇവിടെ സ്മരിക്കാം! മെനെസിസ് അങ്കമാലിയെ ഗോവയുടെ സാമന്തരൂപതയായി തരംതാഴ്ത്തി. അതിനുശേഷം ലത്തീൻ മെത്രാന്മാർ അങ്കമാലി ഭരിച്ചു. സുറിയാനികൾ അവർക്കു വിധേയരായി. എന്നാൽ അർക്കാദിയാക്കോന്റെ നേതൃത്വത്തിൽ അവർ വീണ്ടും സംഘടിച്ച് 1653-ലെ കൂനൻകുരിശു സത്യത്തോടെ ലത്തീൻ സഭയുമായുള്ള ബന്ധം വിടർത്തി. ഒരുകൂട്ടം ആളുകൾ സുറിയാനി ആരാധനാക്രമത്തോടെ മാർപ്പാപ്പയുമായുള്ള ബന്ധം തുടർന്നപ്പോൾ മറ്റൊരു കൂട്ടർ അന്ത്യോഖ്യയിലെ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വത്തിനുകീഴിൽ തീർത്തും സ്വതന്ത്രരായി മാറി.
 
അങ്കമാലി എന്ന പേരിന്റെ ഉത്ഭവം ഗ്രന്ഥകർത്താക്കൾ വിവരിക്കുന്നത് കുറെയൊക്കെ അവിശ്വസനീയമായി തോന്നാം. പുരാതനകാലം മുതലേ നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു ഇത്. അങ്കം അഭ്യസിപ്പിച്ചിരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം അങ്കമാലി എന്ന നാമം സിദ്ധിച്ചതെന്ന് ഊഹിക്കുന്നു (പേജ് 34). 522-ൽ ഇന്ത്യ സന്ദർശിച്ച കോസ്മോസ് (ഇന്തിക്കോപ്ലൂസ്തസ്) എന്ന ബൈസാന്തിയൻ സഞ്ചാരി 'മാലിയിൽ ബിഷപ്പുണ്ടായിരുന്നു' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇത് അങ്കമാലിയാണെന്ന അവകാശവാദം ശരിയാകാനിടയില്ല. അങ്കമാലിക്കുചുറ്റുമുള്ള പതിനെട്ടരച്ചേരികളുടെ പേരുകളും അവയുടെ ഉത്ഭവവും വെറുതെ പറഞ്ഞുപോകുന്നതേയുള്ളൂ.
 
ടിപ്പു സുൽത്താന്റെ പടയോട്ടം അങ്കമാലി പട്ടണത്തെ തകർത്തതെങ്ങനെ എന്ന് സാമാന്യം വിശദമായി എഴുതിയിട്ടുണ്ട്. ഹിന്ദു-ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർത്തും കീഴടങ്ങുന്നവരെ നിർബന്ധപൂർവം മതം മാറ്റിയും കീഴടങ്ങാൻ കൂട്ടാക്കാത്തവരെ വധിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും ടിപ്പു പരിവാരസമേതം ഇരച്ചുകയറിയപ്പോൾ സുറിയാനി ക്രൈസ്തവകേന്ദ്രമായ അങ്കമാലിയിൽ ഗോവർണദോരുടെ വാസം സുരക്ഷിതമല്ലാതാവുകയും അദ്ദേഹം ജീവരക്ഷാർത്ഥം വടയാറ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ടിപ്പു നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്ത 23 പള്ളികളുടെ പട്ടിക കൊടുത്തിരിക്കുന്നു. തകർക്കപ്പെട്ട ഏതാനും ക്ഷേത്രങ്ങളുടെ പേരുകളും ഉണ്ട്. അങ്കമാലിയിൽ കിഴക്കേപ്പള്ളിയുടെ സമീപത്തുള്ള മെത്രാസനമന്ദിരവും വൈദികസെമിനാരിയും തകർക്കപ്പെട്ടു. എന്നാൽ ടിപ്പു തകർത്ത പള്ളികളിൽ മിക്കവയും പാറേമ്മാക്കൽ ഗോവർണദോർ ഏറെ താമസിയാതെ പുതുക്കിപ്പണിതു (പേജ് 116). ടിപ്പുവിന്റെ മുന്നേറ്റത്തിന് തടയിടാനായി തിരുവിതാംകൂർ തീർത്ത നെടുങ്കോട്ട അങ്കമാലിക്കു സമീപത്തായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. എന്നാൽ ഈ മൺകോട്ട തകർക്കുവാൻ മൈസൂർ സൈന്യത്തിന് ഏറെയൊന്നും മിനക്കെടേണ്ടി വന്നില്ല.
 
രണ്ടു ഗ്രന്ഥകർത്താക്കളും കൃസ്തീയവിശ്വാസികളായതിനാലാകാം സഭാചരിത്രം മാത്രമാണ് പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും. എന്നാൽ ഹൈന്ദവസമുദായത്തെ താറടിച്ചും ചെറുതാക്കിയും ചിത്രീകരിക്കുന്ന ദുഷ്ടലാക്കോടുകൂടിയ ഒരു വികടപ്രവണത ഈ പുസ്തകത്തിലുടനീളം കാണാം. മറ്റു സമുദായങ്ങളെ ഇകഴ്ത്തുന്നതിൽ ഈ ലേഖകർ ഗൂഢമായ ആനന്ദം നേടുന്നുണ്ടാകണം. ഇത് പലപ്പോഴും പരസ്പരവിരുദ്ധവും തെറ്റുമായ നിരീക്ഷണങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. ഉദാഹരണമായി പറഞ്ഞാൽ 'കേരളത്തിൽ കൃസ്തുമതം പ്രചരിച്ചുതുടങ്ങിയ സംഘകാലത്ത് ജനങ്ങളിൽ ഭൂരിപക്ഷത്തിനും പ്രത്യേകിച്ച് മതമൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിലെത്തിയ യഹൂദന്മാരുടെ സംസ്കാരമാണ് കേരളസംസ്കാരത്തിന്റെ അടിത്തറ എന്നുപറയുന്നതിൽ തെറ്റില്ല' (പേജ് 17) എന്ന പ്രകോപനപരവും അബദ്ധജടിലവുമായ ഒരു പരാമർശമുണ്ട്. ജൂതസംസ്കാരമാണ് കേരളീയസംസ്കാരം എന്ന ഇവറ്റകളുടെ കണ്ടുപിടിത്തം എങ്ങനെയുണ്ട്? തരിസാപ്പള്ളി ചെപ്പേടുകളിൽ സാക്ഷികളായി വേദബ്രാഹ്മണരെ ചേർത്തുകാണാത്തത്‌ അന്ന് കേരളക്കരയിൽ നമ്പൂതിരിമാർ ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണെന്ന് പേജ് 31-ൽ പറയുന്ന ഇവർ തോമാശ്ലീഹാ ബ്രാഹ്മണരെ മതപരിവർത്തനം ചെയ്തുവെന്ന് പേജ് 20-ൽ പറഞ്ഞത് മറന്നുപോകുന്നു. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവിന്റെ കഥ പരശുരാമൻ മഴുവെറിഞ്ഞ് കേരളക്കര ഉയർത്തിയതാണെന്നതുപോലുള്ള ഒരു ഐതിഹ്യം മാത്രമാണ്. അങ്കമാലിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങൾ ജൈനമതധ്വംസനം നടത്തി ഹിന്ദു ക്ഷേത്രങ്ങളാക്കിയതാണെന്ന വികലധാരണയും കാണാം. മൂഴിക്കുളം ക്ഷേത്രത്തിൽ ജൈനരെ തൂക്കിലേറ്റിയിരുന്നു എന്നൊക്കെയുള്ള പുളിച്ചുതികട്ടലുകൾ ഈ കുഞ്ഞാടുകൾ നമ്മുടെ മുന്നിലേക്ക് കാഴ്ചവെയ്ക്കുന്നു. അങ്കമാലിക്കുചുറ്റും പ്രബലമായിരുന്ന ജൈന-ബുദ്ധ-ക്രിസ്ത്യൻ മതങ്ങളെ ഉച്ചാടനം ചെയ്യാനാണ് കാലടിയിൽ ജനിച്ച ശങ്കരാചാര്യർ അദ്വൈതസിദ്ധാന്തവുമായി ഇന്ത്യയൊട്ടാകെ ചുറ്റിസഞ്ചരിച്ചത് (പേജ് 135). ശങ്കരാചാര്യരെക്കുറിച്ച് ഈ ഗ്രന്ഥത്തിലുള്ള ഏക പരാമർശമാണിത്! ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഹിന്ദു ആവാസകേന്ദ്രങ്ങൾ കേരളചരിത്രത്തിൽ ഉന്നതിയിൽ വരുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണത്രേ (പേജ് 154). തീർന്നില്ല, 'ഈഴവർ ഈയടുത്തകാലത്താണ് ഹിന്ദുക്കളായി തീർന്നത്' (പേജ് 156). ഇതൊക്കെ ഒന്നിച്ചുകാണുമ്പോൾ പുസ്തകത്തിന്റെ ഉചിതമായ തലക്കെട്ട് 'വങ്കമാലി രേഖകൾ' എന്നാക്കുന്നതാണെന്നു തോന്നിപ്പോകും.
 
കൃസ്തീയസഭാചരിത്രം മാത്രമാണ് ഈ പുസ്തകത്തിലെ മുഖ്യ പ്രതിപാദ്യവിഷയമെന്നതിനാൽ ശീർഷകത്തോട് പൂർണമായും നീതി പുലർത്താൻ ഇതിനു സാധിച്ചിട്ടില്ല. ചരിത്രവുമായി നേരിട്ട് ബന്ധമൊന്നും പുസ്തകത്തിനോ അതിന്റെ രചയിതാക്കൾക്കോ ഉള്ളതായി വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ അവർക്കു സാധിച്ചിട്ടില്ല. യഹൂദന്മാർ കൃസ്ത്യാനികളാണെന്ന തെറ്റിദ്ധാരണയും ഇവർക്കുള്ളതായി തോന്നുന്നു. പലയിടങ്ങളിലും അത്തരം വിവരങ്ങൾ കാണാം. കേരളത്തിൽ യഹൂദന്മാർ കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും പരാമർശിക്കുന്നു. യൂറോപ്പിലെ കൃസ്തുമതത്തിന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെടാനാണ് യഹൂദർ പലായനം ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള അവർ യാതൊരു ഭീഷണിയും നേരിടാത്ത കേരളത്തിൽ കൃസ്ത്യാനികളായി മാറി എന്നു വാദിക്കുന്നത് എത്ര പരിഹാസ്യമാണ്!

സാഹിത്യപരമായോ ചരിത്രപരമായോ നാട്ടറിവുകളുടെ തലത്തിൽ പോലുമോ യാതൊരു മൂല്യവുമില്ലാത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
 
Book Review of 'Angamaly Rekhakal'
Author: Varghese Angamaly, Jomon Thachil
Publisher: Merit Books, Ernakulam, 2002 (First)
ISBN: Nil
Pages: 222
   

Saturday, September 27, 2025

പുന്നപ്ര വയലാർ ചരിത്രരേഖകൾ

പുന്നപ്ര-വയലാർ സമരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ മുൻപിവിടെ പരിശോധിച്ചിട്ടുള്ളതിനാൽ അതിന്റെ ചരിത്രവസ്തുതകളെ ഒഴിച്ചുനിർത്തി ഈ കൃതി മറ്റുള്ളവയിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നുമാത്രമേ ഇപ്പോൾ കൈകാര്യം ചെയ്യുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവവും തൊഴിലാളിവർഗത്തിനുമേൽ അതിനുണ്ടെന്നു ഭാവിക്കുന്ന 'ജന്മാവകാശവും' കൃത്യമായി സ്ഥാപിച്ചെടുക്കുവാനുള്ള ഒരു രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു വയലാർ. പുന്നപ്രയിലെ സമരത്തിന് രാഷ്ട്രീയത്തിനുമപ്പുറം ചില വ്യക്തിപരമായ മാനങ്ങളുമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മൂർച്ചയുള്ള പ്രത്യയശാസ്‌ത്രമാനങ്ങളുള്ള ഈ സായുധസമരം കർഷക-തൊഴിലാളി വർഗ്ഗം അതിന്റെ വർഗ്ഗശത്രുക്കളായ മൂലധനശക്തികളേയും അതിന്റെ പിണിയാളുകളായ ഭരണകൂടവർഗ്ഗത്തിനുമെതിരെ നടത്തിയ ഒന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വാഴ്ച്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ പുന്നപ്ര-വയലാർ ഉറപ്പായും ആ ഗണത്തിൽ പെടുന്നില്ല. തന്നെയുമല്ല, ഈ സായുധസമരം തിരുവിതാംകൂറിൽ നടമാടുമ്പോൾ ദില്ലിയിൽ ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാലമന്ത്രിസഭ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ടിരുന്നു. ഈ സമരത്തെ കേന്ദ്രസർക്കാർ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നുമില്ല. 1998-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) പിന്തുണയോടെ അധികാരത്തിലിരുന്ന ദേവഗൗഡ സർക്കാരാണ് പുന്നപ്ര-വയലാറും കയ്യൂർ, മൊറാഴ, കാവുമ്പായി മുതലായ പാർട്ടിസമരങ്ങളേയുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി ഉത്തരവിറക്കിയത്. സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ മന്ത്രിപദത്തിനുകീഴിലുള്ള ആഭ്യന്തരമന്ത്രാലയമാണ് ഇതിന്റെ കടലാസുകൾ നീക്കിയത്. ഈ പുസ്തകം നക്സൽ കാഴ്ചപ്പാടിലുള്ളതാണ്. മാർക്സിന്റെ സിദ്ധാന്തങ്ങളിൽ ഒട്ടും വെള്ളം ചേർക്കാത്ത, തീപ്പെട്ടിയുരച്ചാൽ കത്തുന്ന സാധനമാണ് ഈ പേജുകളിൽ. ഗ്രന്ഥകാരനായ ആർ. കെ. ബിജുരാജ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ്.
 
ഈ പുസ്തകം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന സൂചനകൾ തുടക്കം മുതലേ നൽകുന്നു. ഈ തികഞ്ഞ ഇടതുപക്ഷരചന അതിന്റെ എല്ലാ പ്രത്യയശാസ്ത്രകെട്ടുപാടുകൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ചരിത്രത്തെ നിർദ്ധാരണം ചെയ്യുന്നത്. ചരിത്രത്തിൽ നിഷ്പക്ഷ രചനയെന്നൊന്നില്ല എന്ന തെമ്മാടിത്തരത്തോടെയാണ് ഈ കൃതി തുടങ്ങുന്നത്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള രാജൻ ഗുരുക്കളുടെ 'മിത്ത്, ചരിത്രം, സമൂഹം' എന്ന പുസ്തകത്തിൽ പറയുന്നത് "ചരിത്രരചനയിലുള്ള നിഷ്പക്ഷത യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ എന്നതിൽ കവിഞ്ഞ ഒന്നുമല്ല" എന്നാണ്. തുടർന്നദ്ദേഹം പറയുന്നു: "ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്" (റിവ്യൂ ഇവിടെ വായിക്കുക). അതായത് ചരിത്രപരമായ സത്യസന്ധത എന്നൊന്ന് ഞങ്ങൾ പാലിക്കില്ലെന്ന് ഇടതുചരിത്രകാരന്മാർ ആവർത്തിച്ചു പ്രസ്താവിക്കുകയാണ്. ഇത് മറുപക്ഷമാണ് ചെയ്യുന്നതെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലിയ  പാതകമായി ഇവറ്റകൾ വ്യാഖ്യാനിക്കുകയും ചെയ്യും. മലബാർ കലാപം ഒരു കാർഷികകലാപമാണെന്ന ഓർമ്മപ്പെടുത്തൽ രണ്ടാം പേജിൽത്തന്നെ വരുന്നു. എന്നാൽ വയലാറിനെക്കുറിച്ചാണെങ്കിൽ 'രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഹിന്ദു രാജ്യത്തുനടന്ന സായുധ ഉയിർത്തെഴുന്നേൽപ്പാണിത്' എന്ന് പച്ചയായി പറയുന്നു. മലബാർ കലാപത്തിലെ മാപ്പിള എന്ന അംശം ഒളിച്ചുവെക്കുകയും 'ഹിന്ദുരാജ്യത്തെ' പൊക്കിക്കൊണ്ടുവരുന്നതും ശ്രദ്ധിക്കുക. പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള വിവിധ ചരിത്രരചനകൾ തികഞ്ഞ അബദ്ധമാണെന്നാണ് ഇവിടെ കണ്ടെത്തുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വർഗ്ഗ-ജാതി വിഭാഗങ്ങളുമാണെന്ന് അവർ മറന്നുപോയി (പേജ് 19). ഇത് ശുദ്ധവങ്കത്തമാണ്. ആശയപരമായി സുശിക്ഷിതവും പ്രായോഗികമായി പ്രകടനപരതയുള്ളതുമായ ഒരു നേതൃത്വത്തിനുകീഴിൽ മാത്രമേ ഈവിധ വർഗ്ഗങ്ങൾ പൊരുതുകയുള്ളൂ. തിരുവിതാംകൂറിലേതുപോലെ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചതിനുശേഷം നേതൃത്വം അപ്രത്യക്ഷമായാൽ അതിന്റെ പരിണതി വിനാശം തന്നെയായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലാണ് പുന്നപ്ര-വയലാർ സംഭവിക്കുന്നത് എന്നാണ് ബിജുരാജിന്റെ മറ്റൊരു വാദം. എന്നാൽ ഈ സമരം നടക്കുമ്പോൾ നെഹ്‌റു ഇടക്കാല മന്ത്രിസഭയെ നയിക്കുകയായിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ബഹുജനപ്രക്ഷോഭങ്ങളൊന്നും സ്വാതന്ത്ര്യം വരെ നടന്നിരുന്നില്ല. അന്ന് പങ്കെടുക്കാതിരുന്ന ചില സംഘടനകൾ പിന്നീട് അക്രമാസക്തമായ ചില നടപടികൾ എടുത്തത് 1946-ലാണെന്നുമാത്രം - മുസ്ലിം ലീഗിന്റെ Direct Action Day, കമ്യൂണിസ്റ്റുകളുടെ തെലങ്കാന കലാപം എന്നിവ.
 
വ്യാവസായികരംഗം പൂർണ്ണവളർച്ചയെത്താതിരുന്ന തിരുവിതാംകൂറിൽ തൊഴിലുടമ-തൊഴിലാളി ബന്ധം പല ഘട്ടങ്ങളിലും ഉലയുന്നത് സ്വാഭാവികമായിരുന്നു. കൂലിയെച്ചൊല്ലിയുള്ള തർക്കം എക്കാലവും പ്രസക്തമായിരുന്നു. തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ശുദ്ധിയും തുല്യപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു. പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങളിലെ തൊഴിൽസമയത്തിന്റെ കാര്യത്തിലും തർക്കമുണ്ടാകാവുന്നതാണ്. ഇതിനെല്ലാം പുറമേ പഴയകാല ചലച്ചിത്രങ്ങളുടെ ഒരിഷ്ടവിഷയമായിരുന്ന സ്ത്രീതൊഴിലാളികളുടെ മേൽ കടന്നുകയറ്റം നടത്തുന്ന മുതലാളിയും ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാൽ ഈ ആവശ്യങ്ങളുടെ പേരിലായിരുന്നോ തിരുവിതാംകൂറിൽ തൊഴിലാളികൾ പണിമുടക്കം നടത്തിയതും അക്രമപാത സ്വീകരിച്ചതും? അല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന ഉത്തരം. 1938-ലെ കയർ തൊഴിലാളി പണിമുടക്കിന്റെ പ്രധാന ആവശ്യം വേതനവർദ്ധനവോ മറ്റ് സാമ്പത്തിക ആവശ്യങ്ങളോ ഒന്നുമായിരുന്നില്ല, മറിച്ച് രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ ഉത്തരവാദഭരണം സ്ഥാപിക്കുക, ക്രിമിനൽ ഭേദഗതി നിയമം പിൻവലിക്കുക, സ്റ്റേറ്റ് കോൺഗ്രസ്-യൂത്ത് ലീഗ് നിരോധനം പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 30 രൂപയായി നിജപ്പെടുത്തുക എന്നിവയായിരുന്നു. 1938-ൽ ഒരു പവൻ സ്വർണത്തിന് 24 രൂപയായിരുന്നു വില (നെറ്റിൽ നിന്ന്) എന്നും ഓർക്കാം. എങ്കിലും നേതാക്കൾ പറഞ്ഞത് "നാം ആവശ്യപ്പെടുന്ന എല്ലാ സാമ്പത്തികആവശ്യങ്ങളും അനുവദിച്ചുതന്നാൽക്കൂടി പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ പരിപൂർണ ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടിയാലല്ലാതെ പണിമുടക്ക് നാം നിർത്തുകയില്ല" എന്നാണ് (പേജ് 100). ഇത്തരത്തിലൊരു രാഷ്ട്രീയസമരം നടത്തിയാൽ ഒരു സർക്കാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. തൊഴിലാളി മാർക്സിയൻ വർഗ്ഗമായി മാറുന്ന കാഴ്ചയാണിത്. സമരം അക്രമാസക്തമായി; പോലീസ് വെടിവെച്ചു; അഞ്ച് രക്തസാക്ഷികളുണ്ടായി! തിരുവിതാംകൂറിലെ തൊഴിലാളികൾ നിലവിലെ ഉത്പാദനബന്ധങ്ങളെ തകർത്തെറിയുവാനും രാഷ്ട്രീയഭാഗധേയത്വം സ്വയം നിർണ്ണയിക്കാൻ കഴിവുള്ളതുമായ വിപ്ലവവർഗ്ഗമായിരുന്നു (പേജ് 78) എന്ന് ഗ്രന്ഥകാരൻ രോമാഞ്ചത്തോടെ രേഖപ്പെടുത്തുന്നു.
 
രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ രൂക്ഷമായ വിലക്കയറ്റവും സൈനികസേവനം അവസാനിപ്പിച്ചുവന്ന യുവാക്കളുടെ തൊഴിലില്ലായ്മയും കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയ്ക്ക് എങ്ങിനെ സമർത്ഥമായി മുതലെടുത്തു എന്ന് ഈ കൃതി ശ്രദ്ധാപൂർവം വായിച്ചാൽ മനസ്സിലാകും. രൂക്ഷമായ ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, തുണി മുതലായ വസ്തുക്കളുടെ അഭാവവും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. സംഘടിക്കപ്പെട്ടിരുന്ന തൊഴിലാളികൾ 1946 ആഗസ്റ്റിൽ മൂന്നു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. സർക്കാർ അവരുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും വഴങ്ങി. ഈ വിജയം കൂടുതൽ സംഘടിതരാകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചു (പേജ് 153). സെപ്റ്റംബർ 5-ന് വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കപ്പെടുന്നു. തിരുവിതാംകൂറിന്റെ ഭാവിഭരണഘടനയുടെ രൂപം നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളെ വിളിച്ചുകൂട്ടണം, ദിവാൻ ഭരണം അവസാനിപ്പിക്കണം, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങൾ. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 22-ന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്കാണ് പുന്നപ്ര-വയലാർ സംഘട്ടനത്തിലേക്ക് നയിച്ചത്. ഇത്രയും രൂക്ഷമായ സമരത്തിലേക്ക് സർക്കാരിനെതിരെ സ്വന്തം അണികളെ അവരുടെ മരണത്തിലേക്ക് പറഞ്ഞയച്ച നേതാക്കൾ സ്വയം എങ്ങനെയാണ് സർ. സി.പിയെ നേരിട്ടത് എന്നു പരിശോധിക്കുന്നത് കൗതുകകരമാണ്. രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെ അതിന്റെ നിരോധനം 1943-ൽ പിൻവലിക്കപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം പുത്തൻചന്തയിൽ പാർട്ടി കേന്ദ്ര ഓഫീസ് തുറന്നു. കെ. സി. ജോർജ് ആയിരുന്നു നേതാവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ കമ്മറ്റി എന്ന വലിയ ബോർഡ് കെട്ടിടത്തിനു മുകളിലുണ്ടായിരുന്നു. അന്നുതന്നെ ദിവാൻ സർ. സി.പി തന്റെ താമസസ്ഥലത്തേക്ക് ജോർജിനെ ആളയച്ചുവിളിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നുള്ള യാതൊരു ഇടപെടലും അനുവദിക്കില്ലെന്നും തിരുവിതാംകൂറിൽ സ്വതന്ത്രഘടകമായി പ്രവർത്തിച്ചില്ലെങ്കിൽ നടപടി വരുമെന്നും ദിവാൻ പറഞ്ഞു. ഈ ഭീഷണിയോട് പാർട്ടി എങ്ങനെ പ്രതികരിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? തൊട്ടടുത്ത ദിവസം തന്നെ ബോർഡ് തിരുത്തിയെഴുതി 'തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ്' എന്നാക്കി! കുനിയാൻ ആവശ്യപ്പെട്ടപ്പോൾ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്തെ പത്രമാദ്ധ്യമങ്ങളെക്കുറിച്ച് പറയാറുണ്ടല്ലോ. അത്തരത്തിലായിരുന്നു പിന്നീടുള്ള നടപടികൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് സ്വതന്ത്രമാണെന്നു തോന്നിപ്പിക്കാൻ പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത 'പ്രസിഡന്റ്' എന്ന പദവി സൃഷ്ടിച്ചുകൊണ്ട് ജോർജ് സ്വയം പ്രസിഡന്റായി, പി. ടി. പുന്നൂസ് സെക്രട്ടറിയും (പേജ് 112). നേതാക്കളുടെ ശൗര്യം ഇത്രയേയുള്ളൂ. പക്ഷേ അടിയുടെ-ഇടിയുടെ-വെടിയുടെ മുന്നിൽ പതറാതെ നിൽക്കണമെന്ന് സ്വന്തം അണികളെ ഉത്ബോധനം ചെയ്യാൻ അവർക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. വയലാറിലെ കൂട്ടക്കൊലയ്ക്കുശേഷവും ഈ അഴകൊഴമ്പൻ നയം പാർട്ടി പിന്തുടർന്നു. അനിശ്ചിതകാല പണിമുടക്ക് ഉടനെ പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ബന്ധം തോന്നാത്തതും എന്നാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ളതുമായ തൊഴിലാളിക്കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു (പേജ് 286). ജയിൽ മോചിതനായ ആർ. സുഗതൻ ആലപ്പുഴയിൽ എത്തി രക്തസാക്ഷികൾക്കുവേണ്ടി സഹായസമിതി രൂപീകരിക്കുന്നത് 'അമ്പലപ്പുഴ-ചേർത്തല റിലീഫ് കമ്മറ്റി' എന്ന പേരിലാണ്. പുന്നപ്ര-വയലാർ എന്ന പേരുപോലും സി.പി.യുടെ മുന്നിൽവെച്ച് ഉച്ചരിക്കാൻ നേതൃത്വം ധൈര്യപ്പെട്ടില്ല.
 
സോവിയറ്റ് മാതൃകയിലുള്ള വർഗ-സമഗ്രാധിപത്യം തന്നെയാണ് പാർട്ടി ലക്‌ഷ്യം വെച്ചിരുന്നതെന്ന് വയലാറിലേക്കുള്ള നാൾവഴികൾ കാണിച്ചുതരുന്നു.അത് അങ്ങനെതന്നെയായിരുന്നുവെന്ന് ബിജുരാജ് ആത്മഹർഷത്തോടെ പ്രഖ്യാപിക്കുന്നുമുണ്ട്. ജന്മി-നാടുവാഴി വർഗ്ഗങ്ങളും അതിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജഭരണകൂടവും കൊളോണിയൽ ശക്തികളും ഒരുഭാഗത്തും അടിസ്ഥാനവർഗ്ഗ-ജാതി വിഭാഗങ്ങളും അവരുടെ മുന്നണിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറുഭാഗത്തുമുള്ള വൈരുദ്ധ്യം മൂർച്ഛിച്ച് ഒരു പോർമുഖം രൂപംകൊണ്ടു (പേജ് 198). ശരിയായ സൈനികലൈൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലായിരുന്നു എന്നവകാശപ്പെടുന്നു. എന്നാൽ 1943-ലെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.സി.ജോർജിനും കെ.വി.പത്രോസിനും മുംബൈയിൽ സായുധസൈനികപരിശീലനം പാർട്ടി നൽകിയിരുന്നു (പേജ് 181). ഒരു യഥാർത്ഥ സൈനികനടപടിയിലൂടെ ഭാരതത്തിൽ അധികാരം പിടിക്കാൻ തന്നെയാണ് പാർട്ടി ഒരുങ്ങിയിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. 1946 ഒക്ടോബർ 7, 8 തീയതികളിൽ മുതലാളിമാരും തൊഴിലാളിനേതാക്കളും സർക്കാരുമടങ്ങിയ ത്രികക്ഷി ഒത്തുതീർപ്പുചർച്ച അരങ്ങേറി. ഈ ചടങ്ങിൽ നാലുശതമാനം ബോണസ് തൊഴിലാളികൾക്കു നൽകണമെന്ന് സി. പി. ഏകപക്ഷീയമായി മുതലാളിമാരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങി. എന്നാൽ രാഷ്ട്രീയമായ ആവശ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന മുൻനിലപാടിൽ ഭരണകൂടം ഉറച്ചുനിന്നു. തൊഴിലാളികളും ആ വിഷയത്തിൽ നീക്കുപോക്കിന് തയ്യാറായില്ല. അങ്ങനെയാണ് ഒക്ടോബർ 22-ന് അനിശ്ചിതകാലപണിമുടക്കിനും തുടർന്ന് പുന്നപ്ര-വയലാർ സംഘർഷങ്ങൾക്കും വഴിമരുന്നിടുന്നത്. സ്റ്റേറ്റ് കോൺഗ്രസ്സും എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കൊല്ലത്തെ സോഷ്യലിസ്റ്റുകളും കശുവണ്ടിത്തൊഴിലാളികളും സ്ഫോടകാവസ്ഥ മനസ്സിലാക്കി സമരത്തിൽനിന്നു പിന്മാറി. അവർ കൂടി ഉറച്ചുനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ വിപ്ലവം വിജയിക്കുകയും ഒരു തീവ്രഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തേനെ. എന്നാൽ പിന്നീടവർക്ക് സോവിയറ്റ് യൂണിയനിലെ മെൻഷെവിക്കുകളുടെ സ്ഥിതി വന്നുഭവിക്കുകയും ചെയ്യുമായിരുന്നു. ശ്രീകണ്ഠൻ നായർ പ്രത്യക്ഷസമരത്തിൽനിന്ന് പിൻവലിഞ്ഞുവെങ്കിലും സി.പിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ സൂത്രധാരൻ അദ്ദേഹമായിരുന്നു. 
 
1946 ഒക്ടോ 27-ന് വയലാർ, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകൾ പട്ടാളം കടന്നാക്രമിച്ച് നൂറുകണക്കിനാളുകളെ വധിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി. വി. തോമസ് ഏകപക്ഷീയമായി അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. എങ്കിലും നേതാക്കൾ വയലാർ സഖാക്കളെ വഞ്ചിച്ചു എന്ന ആരോപണം ഗ്രന്ഥകർത്താവ് ശക്തിയായി നിഷേധിക്കുന്നു. വിവിധ കേസുകളിൽപ്പെട്ട് മുൻപേതന്നെ ഒളിവിലായിരുന്നതുകൊണ്ടാണ് നേതാക്കൾ സംഘട്ടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന വാദം പക്ഷേ ബാലിശമാണ് (പേജ് 267). വെടിവെപ്പ് നടന്ന ഉടൻതന്നെ നേതൃത്വം പലായനത്തിനാണ് ശ്രമിച്ചത് (പേജ് 243). ക്യാമ്പുകൾ പിരിച്ചുവിടാൻ വേഗത്തിൽ തീരുമാനമെടുത്തു. കലാപത്തിൽ പങ്കെടുത്തവരുടെ ലക്‌ഷ്യം ത്രിവർണ ഇന്ത്യയല്ല, മറിച്ച് ചുവന്ന ഇന്ത്യയായിരുന്നു (പേജ് 274) എന്ന് രേഖപ്പെടുത്തുമ്പോഴും സ്റ്റേറ്റ് കോൺഗ്രസ്സും സോഷ്യലിസ്റ്റുകളും സമരത്തെ വഞ്ചിച്ചു എന്നു കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്. പൊതുജനപിന്തുണയുടെ കാര്യത്തിലും പാർട്ടിയുടെ സ്ഥിതി അക്കാലത്ത് പരിതാപകരമായിരുന്നു എന്നു കാണാൻ കഴിയും. 1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 120-ൽ 97 സീറ്റിലും സ്റ്റേറ്റ് കോൺഗ്രസ് ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നിലും ജയിക്കാനായില്ല. ടി. വി. തോമസ് ആലപ്പുഴയിൽത്തന്നെ തോറ്റു, കെട്ടിവെച്ച കാശ് തിരിച്ചുകിട്ടി എന്നു മാത്രം. 1952-ലെ രണ്ടാം തെരഞ്ഞെടുപ്പിൽ പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചുജയിച്ച് മറ്റു പാർട്ടികൾക്കൊപ്പം മുന്നണിയുണ്ടാക്കി രണ്ടാമത്തെ വലിയ കക്ഷിയായി മാറി. 
 
കേരളത്തിലെ ഒരു വിരോധാഭാസം വിപ്ലവകാരികൾ മുതലാളിത്തത്തിന്റെ ചെല്ലും ചെലവും വാങ്ങിയാണ് തങ്ങളുടെ പ്രചാരവേല നടത്തുന്നത് എന്നതാണ്. പ്രധാനമായും ഒരു മുതലാളിയോ അല്ലെങ്കിൽ മതസ്ഥാപനമോ നടത്തുന്ന ദിനപത്രത്തിലോ, ആനുകാലികത്തിലോ, ദൃശ്യമാധ്യമത്തിലോ ഉള്ള ജോലിയും വെച്ചാണ് ഇക്കൂട്ടർ ഇതിനെയെല്ലാം തകിടം മറിക്കാൻ കെല്പുള്ള ആശയങ്ങൾ വെച്ചുനിരത്തുന്നത്. എങ്കിലും മുതലാളിവർഗ്ഗത്തിന് അവരെ തരിമ്പും ഭയമില്ല. കാര്യത്തോടടുക്കുമ്പോൾ ഈ ചാരുകസേര-വിപ്ലവകാരികളെല്ലാം കാറ്റുപോയ ബലൂണാകുമെന്നും മുൻകാല അനുഭവങ്ങളിലൂടെ അവർ മനസ്സിലാക്കുന്നുണ്ടാവാം. അത്തരത്തിലെ ഒരു നക്സലാണ് ഈ ഗ്രന്ഥകാരനും. മാർക്സിന്റെ ആശയങ്ങൾ നിത്യസത്യങ്ങളായതിനാൽ അവ സ്വയം വിശദീകരിക്കുന്നവയാണ് എന്ന മട്ടിൽ വാശിയോടെ മുന്നോട്ടു നീങ്ങുന്നതുകാണുമ്പോൾ സഹതാപമേ നമുക്കു തോന്നാനിടയുള്ളൂ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിലൂടെ പണം വാരിയത് കുഞ്ചാക്കോ മുതലാളിയാണെന്ന് വിസ്മരിച്ചുകൂടാ. രൂക്ഷവിമർശനമാണ് ബിജുരാജിന്റെ മുഖമുദ്ര. ഇന്നു നിലവിലിരിക്കുന്ന നവോത്ഥാനമൂല്യങ്ങൾ പണ്ടുകാലത്ത് പാലിച്ചിരുന്നില്ല എന്നതിന്റെപേരിൽ തിരുവിതാംകൂർ രാജാക്കന്മാരെ കണക്കിന് അധിക്ഷേപിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെ തടവുകാർ, ജാതിബോധത്തിന്റെ നടത്തിപ്പുകാർ എന്നുപോലും പരിഹസിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഇത്തരം പുലഭ്യത്തിലൂടെ വെളിവാകുന്നത്. ഒരു ജേർണലിസ്റ്റായ ഗ്രന്ഥകർത്താവ് തനി 'മാപ്ര'യായി രൂപാന്തരപ്പെടുന്ന നിമിഷങ്ങൾ! വയലാർ-പുന്നപ്ര സമരസേനാനികളുടെ അനന്തരചരിത്രം ഒരദ്ധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ആലപ്പുഴയുടെ വ്യവസായരംഗം തകർന്നു തരിപ്പണമായതിന്റേയും കേരളം മൊത്തത്തിൽത്തന്നെ വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയതിന്റേയും കാരണങ്ങൾ പരിശോധിക്കാൻ മിനക്കെടുന്നില്ല. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല എന്നു പറഞ്ഞതുപോലെ വർഗ്ഗസമരത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തൊഴിലാളിവർഗ്ഗം വിപ്ലവത്തിന്റെ ചുവന്ന പുലരിയിൽ ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നതാകുമോ അതിന്റെ കാരണം?

ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു. 
 
Book review of 'Punnapra Vayalar Charithrarekhakal'
Author: R K Bijuraj
Publisher: Mathrubhumi Books, 2025 (First)
ISBN: 9789359622514
Pages: 434 

Saturday, July 19, 2025

നായർ ചരിത്രദൃഷ്ടിയിലൂടെ

കേരളീയസംസ്കൃതിയുടെ സമസ്തമേഖലകളിലും ശക്തമായ സാന്നിദ്ധ്യം അവകാശപ്പെടുന്ന നായർ സമുദായത്തിന്റെ ചരിത്രപരമായ ഉത്പത്തി-വികാസങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ കൃതി. ജാതിസംഘടനകളുടെ ഏകോപനത്തിൽ നായർ സമുദായത്തിനെക്കുറിച്ചുള്ള അനേകം ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമുദായത്തിന്റെ പൂർവചരിത്രത്തെ വാഴ്ത്തുകയും വർത്തമാനകാലത്തെ അതിന്റെ പ്രസക്തി ആവർത്തിച്ചുറപ്പിക്കുകയും മാത്രമാണ് അവയെല്ലാം ചെയ്യുന്നത്. എന്നാലീ കൃതി ഒട്ടനവധി അപ്രിയസത്യങ്ങളെ തുറന്നുകാട്ടുന്നു. ആധുനികകാലത്തെ സാമൂഹ്യ-സാമ്പത്തിക പൊളിച്ചെഴുതലിൽ നഷ്ടപ്പെട്ടുപോയ ആധിപത്യത്തെ ഈ ഗ്രന്ഥം സൂക്ഷ്മമായി വിലയിരുത്തുന്നു. 1930-കളുടെ അന്ത്യത്തിൽ ക്ഷേത്രപ്രവേശനവിളംബരം വരെയുള്ള വസ്തുതകളേ ഇതിൽ കൈകാര്യം ചെയ്യുന്നുള്ളൂ. തുടർന്നുവന്ന കാർഷികഭൂമിയുടെ പുനർവിതരണവും ഉദ്യോഗസംവരണവും സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതിന്റെ യാതൊരു വിവരണവും ഇതിൽ ഇല്ല. മാത്രവുമല്ല, 1991-നു ശേഷം നടന്ന ആഗോളവൽക്കരണം, സ്വത്വരാഷ്ട്രീയം, രാഷ്ട്രീയമായി ദേശീയകാഴ്ചപ്പാടുകളിലേക്കുള്ള ചുവടുമാറ്റം മുതലായവയൊന്നും കൈകാര്യം ചെയ്യുന്നില്ല. ചരിത്രപരമായ അവലോകനങ്ങളിൽത്തന്നെ വ്യതിരിക്തമായ വീക്ഷണപാടവമൊന്നും രണ്ടു ലേഖകരും മുന്നോട്ടുവെക്കുന്നുമില്ല. കെ. ശിവശങ്കരൻ നായർ പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചതിനുശേഷം കേരളാ ഹെൽത്ത് റിസർച്ച് ആന്റ് വെൽഫേർ സൊസൈറ്റി (KHRWS) മാനേജിങ് ഡയറക്ടറായി വിരമിച്ചു. വി. ജയഗോപൻ നായർ ചരിത്രാദ്ധ്യാപകനും ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചയാളുമാണ്.
 
ചോളാധിപത്യമുണ്ടായ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ സമൂഹത്തിന്റെ ആധിപത്യസ്ഥാനം ഏറ്റെടുത്തുവെന്നും ആ പ്രക്രിയയിൽ അവർക്ക് താങ്ങും തണലുമായിനിന്ന ശൂദ്രവിഭാഗങ്ങളാണ് പിൽക്കാലത്ത് നായർ എന്ന ജാതിയായി പരിണമിച്ചതെന്നുമാണ് ഇതിന്റെ സാരാംശം. നായർ എന്ന പദം പ്രചാരത്തിലാകുന്നതിനുമുമ്പേ വെള്ളാളരായിരുന്നു മാടമ്പികളും ദേശവാഴികളും. ജന്മിത്വത്തിന്റെ അധഃപതനവും മലയാളബ്രാഹ്മണരുടെ വർദ്ധിച്ചുകൊണ്ടിരുന്ന സ്വാധീനശക്തിയും നായർ സമുദായത്തെ ബാധിച്ചു. പതിനാലാം നൂറ്റാണ്ടിൽ ജന്മി സമ്പ്രദായത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളക്കാരുടെ അധിനിവേശകാലത്ത് അവ ശക്തിപ്പെടുകയും പതിനെട്ടാം നൂറ്റാണ്ടോടെ ജന്മിത്വം പൂർണമായി തകർന്ന് രാജകീയ ഉദ്യോഗസ്ഥന്മാരുടെ ഭരണം നടപ്പിലാവുകയും ചെയ്തു. ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതിസമ്പ്രദായം കേരളത്തിൽ അവതരിപ്പിച്ചത് ബ്രാഹ്മണരാണ്. നായന്മാരുടെ അംഗസംഖ്യയിലുള്ള വർദ്ധനവും ജന്മിസമ്പ്രദായത്തിന്റെ തകർച്ചയുമാണ് നായരെ ഒരു ജാതിയാക്കി മാറ്റിയത് എന്നാണ് ഗ്രന്ഥകാരന്മാരുടെ അഭിപ്രായം. ഇത് പതിനെട്ടാം ശതകത്തോടെ സംഭവിച്ചു. അതിനുമുമ്പ് ആയുധവിദ്യയിൽ പ്രാവീണ്യം നേടിയ ഒരു തൊഴിൽവിഭാഗം മാത്രമായിരുന്നു ഇവർ. ലോഗന്റെ അഭിപ്രായത്തിൽ പരദേശീയരുടെ വരവില്ലായിരുന്നുവെങ്കിൽ കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയുടെ കണ്ണും കാതും കല്പനാധിപനുമായി നായർ പിന്നെയും തുടർന്നേനെ. 

വിദേശസഞ്ചാരികളുടെ വർണ്ണനകളെ അമിതമായി ആശ്രയിക്കുന്നു എന്നത് ഈ കൃതിയുടെ ഒരു ന്യൂനതയാണ്. സാമാന്യമായ വിവരങ്ങൾ ഒരു സൂചകമായി മാത്രമേ ഇത്തരം സാഹിത്യത്തിൽനിന്ന് ഏൽക്കാൻ കഴിയുകയുള്ളൂ. സവിശേഷവസ്തുതകളുടെ സ്ഥലകാലപ്രസക്തി കൃത്യമായി വിലയിരുത്താതെയുള്ള ചില നിരീക്ഷണങ്ങൾ ഇതിലുണ്ട്. 1516-ൽ ബാർബോസ എഴുതുന്നത് നായന്മാർ മദ്യപാനികളായിരുന്നില്ല എന്നാണെങ്കിലും 1800-ൽ ഇവർ വളരെ മദ്യാസക്തരായിരുന്നു എന്ന് ഫ്രാൻസിസ് ബുക്കാനൻ പറയുമ്പോൾ മൂന്നു നൂറ്റാണ്ടുകൊണ്ട് ഒരു സമുദായം മുഴുവൻ മദ്യപാനികളായി മാറി എന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമായ കണ്ടെത്തലുകളിലേക്കേ നയിക്കുകയുള്ളൂ. വെള്ളക്കാരുടെ വരവിനുശേഷം നായന്മാരുടെ വിവാഹസമ്പ്രദായത്തെക്കുറിച്ച് വളരെയേറെപ്പേർ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ നന്നായി ഈ കൃതി അവലോകനം ചെയ്യുന്നു. നായന്മാരടങ്ങിയ മലയാളിസമൂഹത്തിൽ മദ്ധ്യകാലത്ത് മന്ത്രോച്ചാരണത്തോടുകൂടിയ ചടങ്ങുകളുള്ള വിവാഹം നടന്നിരുന്നില്ല. ബ്രാഹ്മണരുടേയും യഹൂദരുടേയും കൃസ്ത്യാനികളുടേയും ഇടയിൽ മാത്രമാണ് മതപരിവേഷമുള്ള കർമ്മങ്ങളോടുകൂടിയ വിവാഹങ്ങൾ നടന്നിരുന്നത്. ബാക്കിയുള്ളവർക്കെല്ലാം സംബന്ധം മാത്രമാണുണ്ടായിരുന്നത്. സംബന്ധം എന്ന പദത്തിന് കൂട്ടിരിക്കൽ എന്നോ കൂടെ താമസിക്കൽ എന്നോ മാത്രമേ അർത്ഥമുള്ളൂ. ഒരർത്ഥത്തിൽ ഇന്നത്തെ 'ലിവിങ് ടുഗെതർ' തന്നെ. ഫാഷനുകൾ മാറിമാറി വരുന്നതല്ലാതെ പുതിയവ ഉണ്ടാകുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്!
 
മദ്ധ്യകാലകേരളത്തിന്റെ ഒരു സാംസ്കാരികശാപം തന്നെയായിരുന്നു ഒട്ടുമിക്ക ജാതിവിഭാഗങ്ങളും പിന്തുടർന്നിരുന്ന മാതൃദായക്രമം. പിന്തുടർച്ച അച്ഛനിൽനിന്ന് മകനിലേക്കായിരുന്നില്ല, മറിച്ച് അമ്മാവനിൽനിന്ന് അനന്തരവനിലേക്കായിരുന്നു. ഒന്നിലധികം പങ്കാളികളെ നിലനിർത്തിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് ഇത്തരമൊരു വ്യവസ്ഥയിൽ മാത്രമേ തങ്ങളുടെ സന്താനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. നായന്മാർ മാത്രമല്ല, നമ്പൂതിരിമാർ ഒഴികെയുള്ള എല്ലാ ജാതിക്കാരും ഇതുതന്നെയാണ് പിന്തുടർന്നിരുന്നത്. ഇത്തരമൊരു ദായക്രമം നടപ്പിൽ വന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു തീവ്രശ്രമം ഈ പുസ്തകത്തിൽ നടത്തുന്നുണ്ടെങ്കിലും അതിൽ പൂർണവിജയം നേടിയതായി വിലയിരുത്താൻ സാധിക്കില്ല. ക്രമരഹിതമായ ലൈംഗികബന്ധം, ബഹുഭർത്തൃത്വം, പുരുഷന്മാരുടെ സൈനികസേവനം, നമ്പൂതിരി സംബന്ധം, കൂട്ടുകുടുംബവ്യവസ്ഥ, പുരാതനകാലത്തുനിന്നുള്ള തുടർച്ച എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും സൂക്ഷ്മവീക്ഷണത്തിൽ അവയൊന്നും യുക്തിസഹമല്ല എന്ന് ഗ്രന്ഥകർത്താക്കൾ കണ്ടെത്തുന്നു. സ്ഥാവരവസ്തുവായ ഭൂമിയിൽ കൃഷിപ്പണികൾ നടത്തിക്കുവാൻ വേണ്ടി ഭർത്താവ് ഭാര്യാഗൃഹത്തിൽ സ്ഥിരതാമസമാക്കിയതാണ് ഇതിനു തുടക്കം കുറിച്ചതെന്നു സിദ്ധാന്തിക്കുന്നു. ഇത്തരം കുടുംബങ്ങളിൽ ഉന്നതജാതിക്കാരുമായി വിവാഹബന്ധം കൂടിവന്നതോടെ അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് മാതാവിന്റെ കുടുംബത്തിലെ സ്വത്ത് ലഭിക്കുന്നതിനും ഈ സമ്പ്രദായം ആവശ്യമായിരുന്നു. അങ്ങനെ ഇത് താഴ്‌ന്ന ജാതിക്കാരിലേക്കും വ്യാപിച്ചു. ഈ വാദം അത്ര ശരിയാണെന്നു തോന്നുന്നില്ല. നമ്പൂതിരി പുരുഷന്മാരും നായർ സ്ത്രീകളുമായി പങ്കാളിത്തം സാധാരണയായിരുന്നെങ്കിലും ഈ രണ്ടു ജാതികളിലെ പുരുഷന്മാരും അവർക്കു താഴെയുള്ള ജാതികളിലെ സ്ത്രീകളുമായി ബന്ധപ്പെടുക പതിവായിരുന്നില്ല. മാതൃദായക്രമം പത്ത്-പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഭരണവർഗ്ഗത്തിനിടയിൽ മാത്രമാണ് ഇത് കണ്ടുവന്നിരുന്നതെങ്കിലും ഏതാനും നൂറ്റാണ്ടുകൾ കഴിയുന്നതോടെ ഇത് പൊതുവായി വ്യാപിച്ചു.
 
തൊട്ടുകൂടായ്മ ഭാരതത്തിൽ പലയിടങ്ങളിലും നടമാടിയിരുന്നെങ്കിലും അതിന്റെ ഏറ്റവും തീവ്രമായ പ്രത്യക്ഷപ്പെടലായ തീണ്ടൽ അഥവാ അടുത്തുവരാൻ പോലും പാടില്ലായ്‌ക കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയാധികാരങ്ങളെല്ലാം നഷ്ടപ്പെട്ട് (വെള്ളക്കാരുടെ ആധിപത്യത്തോടെ) ക്ഷേത്രങ്ങളുടേയും ക്ഷേത്രവസ്തുക്കളുടേയും പരിപാലനം മാത്രമായതോടെ ബ്രാഹ്മണർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ദുരാചാരമാകാം തീണ്ടൽ. ഇതു നടപ്പാക്കേണ്ട ചുമതല നായർ ഏറ്റെടുത്തു. നായരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ അനാചാരം ഒരുപക്ഷേ ഇത്ര രൂക്ഷമായി പ്രചരിക്കുമായിരുന്നില്ല എന്ന് ലേഖകർ ഊഹിക്കുന്നു. ഈഴവർ ഒരു സവർണ്ണ വിഭാഗമായിരുന്നെങ്കിൽ ഈ അനാചാരം ഇത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നില്ല എന്നാണ് എനിക്ക് ഇതിനോട് ചേർത്തുവെക്കാനുള്ള ഒരു അനുലേഖം. കാരണം ഈഴവർ അവർണ്ണരായിരുന്നതിനാലാണ് ജാതിമേധാവിത്വത്തിനെതിരെയുള്ള പ്രക്ഷോഭം തീവ്രമായി കേരളത്തിൽ അരങ്ങേറിയത്. മാർത്താണ്ഡവർമ്മക്കുശേഷമുള്ള ആധുനിക കേരളത്തിൽ നായർ സമുദായത്തിന്റെ ഭാഗധേയങ്ങൾ എങ്ങനെ മാറിമറിഞ്ഞു എന്ന് ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്യുഡലിസം പൂർണമായി തകർക്കപ്പെടുകയും രാജാവ് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരിലൂടെ സർവ്വനിയന്ത്രണവും അദ്ദേഹത്തിലെത്തിച്ചേരുകയും ചെയ്തു. ഈ ചുമതലകളെല്ലാം നിർവഹിച്ചിരുന്ന നാടുവാഴി വിഭാഗങ്ങളും അവരുടെ അനുചരവൃന്ദങ്ങളും ഇതോടെ തൊഴിൽരാഹിത്യത്തിന്റെ അപ്രസക്തിയിലേക്ക് തപ്പിത്തടഞ്ഞുനീങ്ങി. നികുതിപിരിവ്, ക്രമസമാധാനപാലനം, നീതിന്യായപരിപാലനം, രാജ്യരക്ഷ ഇവയെല്ലാം രാജാവ് നിശ്ചയിച്ച ഉദ്യോഗസ്ഥർ നടത്തി. സൈന്യമായിരുന്നു പിന്നീട് നായർക്ക് മേൽക്കൈ ഉണ്ടായിരുന്ന ഭരണവിഭാഗം. ഇവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. ടിപ്പുവിന്റെ അന്ത്യത്തിനുശേഷം കലാപങ്ങൾ ഒതുങ്ങിയപ്പോഴും മുൻകാല കപ്പം തന്നെ തിരുവിതാംകൂർ തുടർന്നു നൽകണമെന്ന് ബ്രിട്ടീഷുകാർ ശാഠ്യം പിടിച്ചു. സാമ്പത്തികബുദ്ധിമുട്ടുകളിൽ നട്ടം തിരിഞ്ഞ രാജ്യത്തിന് സൈന്യത്തിന്റെ വലിപ്പമോ വേതനമോ കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. ഈ ഘട്ടത്തിലാണ് വേലുത്തമ്പി ദളവ മറുകണ്ടം ചാടി സൈന്യത്തിന്റെ വലിപ്പം നിലനിർത്തുന്നതിനുവേണ്ടി വെള്ളക്കാർക്കെതിരെ പൊരുതിയത്. എന്നാലിത് നായർ സൈന്യത്തിന്റെ തായ്‌വേരറുത്ത നടപടിയായി മാറി. 1801 മുതൽ 1936 വരെയുള്ള കാലഘട്ടത്തിലെ നവീകരണപ്രക്രിയകൾ ഒരദ്ധ്യായത്തിൽ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

ഈ പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ചരിത്രകാരനായ  എം.ജി. ശശിഭൂഷൺ ആണ്. ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിൽ തെല്ലൊരു അവ്യക്തത പുസ്തകത്തിലുടനീളം കാണാം. അനേകം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുമ്പോഴും ഇതെല്ലാം പ്രായോഗികമാണോ എന്നൊരു സന്ദേഹം ലേഖകർക്കുണ്ടോ എന്ന് വായനക്കാർ ചിന്തിച്ചുപോകുന്ന രീതിയിലാണ് ചിലയിടങ്ങളിൽ വിവരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രകടമായ ചില തെറ്റുകൾ ഇതിൽ കടന്നുകൂടി എന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള പിഴവ് തന്നെയാണ്. 'പസഫിക് ദ്വീപുകളിലും അന്റാർട്ടിക്കയിലും കാണുന്ന ചില ഗോത്രവർഗങ്ങൾക്കിടയിൽ സാധാരണ വിവാഹസമ്പ്രദായം നിലവിലുണ്ടായിരുന്നില്ല എന്ന് വെസ്റ്റർമാർക്ക് പറയുന്നു' (പേജ് 108). അന്റാർട്ടിക്കയിൽ മനുഷ്യവാസമില്ലെന്നതോ പോകട്ടെ, പസഫിക് ദ്വീപുകളിലെ ഗോത്രപാരമ്പര്യങ്ങൾ കേരളീയ ആദിസമൂഹത്തിന് മാതൃകയോ അനുകരണമോ ആയിത്തീരുന്നതെങ്ങനെയാണ്? തലയെണ്ണി നികുതി കണക്കാക്കുന്ന poll tax-നെ തെരഞ്ഞെടുപ്പുനികുതി എന്നു പരിഭാഷപ്പെടുത്തിയത് ശരിയായില്ല (പേജ് 172). ചില കൗതുകകരമായ വിവരങ്ങളും ഈ ഗ്രന്ഥം നൽകുന്നുണ്ട്. ക്രി. വ. ആദ്യനൂറ്റാണ്ടുകളിൽ കേരളത്തിൽ ജനങ്ങൾ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത് കാവേരീതടത്തിലെ നെല്ലിനെയായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഭക്ഷണകാര്യത്തിൽ അന്നും കേരളത്തിന് സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു കാണുന്നത് രസകരമായിത്തോന്നി. പുസ്തകത്തിന്റെ പലയിടങ്ങളിലും കേരളചരിത്രം മാത്രമാണ് വിശദീകരിക്കപ്പെടുന്നതെന്നതിനാൽ പരാമർശവിഷയത്തോട് ഗ്രന്ഥകർത്താക്കൾക്ക് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book review of 'Nair Charithradrushtiyiloode'
Authors: K. Sivasankaran Nair, V Jayagopan Nair
Publisher: DC Books, 2023 (First)
ISBN: 9789357320214
Pages: 224
 

Thursday, March 27, 2025

കേരളമുസ്ലിംകൾ - ചെറുത്തുനിൽപ്പിന്റെ ചരിത്രം

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
 
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
 
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
 
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ്‌ 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).

മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു. 

Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302

Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Saturday, November 4, 2023

മദ്ധ്യകാലകേരളം

പ്രാചീനകേരളത്തെക്കുറിച്ചുള്ള അറിവുകൾ സംഘകാല സാഹിത്യത്തിൽനിന്നാണ് നമുക്കു ലഭിക്കുന്നത്. അതിനുശേഷം കുലശേഖര ആഴ്‌വാരുടെ സ്ഥാനാരോഹണത്തോടെ പിൽക്കാല ചേരസാമ്രാജ്യം 800-ൽ മഹോദയപുരത്ത് ജന്മമെടുക്കുന്നതുവരെയുള്ള മൂന്നോ നാലോ നൂറ്റാണ്ടുകൾ ഇരുളടഞ്ഞവയായാണ് കണക്കാക്കുന്നത്. കുലശേഖരസാമ്രാജ്യം 1102-ൽ അസ്തമിച്ചു. ഒടുവിലത്തെ കുലശേഖരപെരുമാൾ രാജ്യം നാടുവാഴികൾക്കായി പങ്കിട്ടുകൊടുത്ത് ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നാണ് ഒരു ഐതിഹ്യം. അങ്ങനെ 1102 മുതൽ പോർച്ചുഗീസ് ആഗമനമുണ്ടാകുന്ന 1498 വരെയുള്ള നാലു നൂറ്റാണ്ടുകളുടെ കാലഘട്ടം ചരിത്രരേഖകളുടെ അഭാവത്താൽ അവ്യക്തമാണ്. ഈ കാലഘട്ടത്തെയാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ശക്തരായ നാടുവാഴികൾ സ്വരൂപങ്ങൾ എന്ന പേരു സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന ഇക്കാലത്തെ ചരിത്രപാഠങ്ങളാണ് രാഘവവാര്യർ പറഞ്ഞുതരുന്നത്. വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ചിരുന്ന മോൺസൺ മാവുങ്കലിന്റെ ശബരിമലയെക്കുറിച്ചുള്ള ഒരു വ്യാജ ചെമ്പുപട്ടയരേഖ വാര്യർ പരിശോധിച്ച് ശരിവെച്ചത് അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിൽ തീരാക്കളങ്കം വീഴ്‌ത്തിയെങ്കിലും നിരവധി പുസ്തകങ്ങളുടേയും പ്രബന്ധങ്ങളുടേയും കർത്താവാണ് രാഘവവാര്യർ.

മദ്ധ്യകാല കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യഭൂമിശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ഉദ്യമം തുടങ്ങുന്നത്. ആ സമൂഹത്തിലെ അടിസ്ഥാനഘടകം ജാതിശ്രേണിയിൽ അധിഷ്ഠിതമായ കുടുംബങ്ങളും ഉത്പാദനമാത്ര ഗ്രാമവുമായിരുന്നു. എന്നാൽ ഗ്രാമങ്ങൾ തീർത്തും സ്വയംപര്യാപ്തമായിരുന്നില്ല. അവശ്യവസ്തുക്കളായ ഉപ്പ്, ഇരുമ്പായുധങ്ങൾ എന്നിവ എത്തിക്കാനുള്ള സാമൂഹ്യജീവിതം ഗ്രാമാതിർത്തികളെ ഭേദിച്ച് വിപുലമായ തറകളിലേക്കും നാടുകളിലേക്കും എത്തിച്ചേർന്നു. നാടുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കൂറുവാഴ്ചകളും അവയെ ഏകോപിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് സ്വരൂപങ്ങളും നിലനിന്നിരുന്നു - വേണാട്, പെരുമ്പടപ്പ്, നെടിയിരുപ്പ്, കോലത്തുനാട് എന്നിവയായിരുന്നു അവയിൽ പ്രധാനികൾ. കൂടുതൽ ഗ്രാമങ്ങളിലേക്ക് കൃഷി വ്യാപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ അങ്ങാടികളും അവയെ ബന്ധിപ്പിച്ചുകൊണ്ട് പാതകളും ഉണ്ടായി. കാർഷികാസ്പദമായ ഈ സമ്പദ്‌വ്യവസ്ഥയിൽ നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി. അതിനാലാണ് അവയുടെ വിനിമയകേന്ദ്രങ്ങൾ എന്ന നിലയിൽ അങ്ങാടികളും തൽഫലമായി പട്ടണങ്ങളും ആവിർഭവിച്ചത്. വർത്തകസമൂഹത്തിന്റെ താല്പര്യത്താലായിരിക്കാം ഗണികാസമ്പ്രദായം വ്യാപകമായതും അതിന്റെ ഉപോല്പന്നമായ നായികാവർണ്ണനകളടങ്ങുന്ന മണിപ്രവാളപ്രസ്ഥാനം നിലവിൽ വന്നതും. തന്നെയുമല്ല, വർദ്ധിച്ചുവന്ന പണോപയോഗം കാർഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും ഒരിടത്തട്ട് രൂപം കൊള്ളാൻ പ്രേരകമായി. വിവിധതരം നാണയങ്ങളെക്കുറിച്ചും ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്.

പ്രസ്തുതകാലഘട്ടത്തിലെ വിവിധ സാംസ്കാരികഘടകങ്ങളുടെ വികാസം ഓരോരോ അദ്ധ്യായങ്ങളിലൂടെ ഈ കൃതി പരിശോധിക്കുന്നു. പക്ഷേ വാണിജ്യം പരിഗണിക്കുമ്പോൾ ഗ്രന്ഥകാരൻ വ്യക്തമായ ധാരണകളില്ലാതെ ആടിയുലയുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. വിദേശവാണിജ്യം ചരക്കുകൾക്കു പകരം ചരക്കുകൾ കൈമാറുന്ന രീതിയിലായിരുന്നെന്നും അല്ലാതെ നാണയമുപയോഗിച്ചായിരുന്നില്ല എന്നും ഒരിടത്തു തീർത്തുപറയുമ്പോൾ (പേജ് 69) കേരളവുമായുള്ള വാണിജ്യത്തിൽ കണക്കറ്റ ചീനപ്പൊന്ന് കേരളത്തിലേക്കൊഴുകിയതിനാൽ 1127-1279 കാലത്ത് ചൈന വാണ ദക്ഷിണ സുങ് ഭരണാധികാരി വിദേശവ്യാപാരത്തിൽ പൊന്ന്, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ഇടപാടുകൾ നിരോധിച്ചു എന്ന് മറ്റൊരിടത്തു പറയുന്നു (പേജ് 105). കച്ചവടം വെറും കൈമാറ്റനിലയ്ക്കല്ല, പണാധിഷ്ഠിതമായിരുന്നു എന്ന് ചീനാസഞ്ചാരിയായ മാഹുവാൻ വിവരിക്കുന്നതായി വേറൊരിടത്തും ഉണ്ട് (പേജ് 111). കേരളം മാത്രമല്ല, പ്രാചീന ഭാരതം മുഴുവനും കയറ്റുമതിക്കുപകരം വസ്തുക്കൾ സ്വീകരിക്കാതെ നാണയങ്ങൾ മാത്രമാണ് പകരം വാങ്ങിയിരുന്നത്. റോമിലെ സ്വർണം ഭാരതത്തിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള പ്ലിനിയുടെ (മൂത്തയാൾ) മുറവിളി ഓർക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ കാലത്തും ഈ അസന്തുലിതത്വം തുടർന്നു. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വെള്ളക്കാർ ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയിൽ ഇടപെടാൻ തുടങ്ങിയതും അത് ക്രമേണ കോളനിവൽക്കരണത്തിലേക്ക് നയിച്ചതും എന്നൊരു വാദഗതിയുണ്ട് (ഈ പുസ്തകത്തിലല്ല). ഒരുപക്ഷേ യൂറോപ്പിൽനിന്ന് കയറ്റിയയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും വീഞ്ഞും കൗതുകവസ്തുക്കളുമൊക്കെ ധാരാളമായി വാങ്ങാൻ നമ്മുടെ പൂർവികർ തയ്യാറായിരുന്നെങ്കിൽ ഭാരതചരിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. പുസ്തകത്തിലേക്ക് തിരികെവരുമ്പോൾ കരയാമ്പൂ കേരളത്തിലെ കാടുകളിൽ വളർന്നിരുന്നു എന്നും അത് ഇറക്കുമതി പദാർത്ഥമായിരുന്നു എന്നും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ ഇതിൽ ഉണ്ട്.

കേരളചരിത്രത്തിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങളാണ് അഞ്ചുവണ്ണം, മണിഗ്രാമം എന്ന വർത്തകസംഘങ്ങൾ.  സത്യത്തിൽ ചരിത്രരചന തന്നെ ഈ സംഘങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള ചെമ്പോലകളെയോ പട്ടയങ്ങളേയോ അടിസ്ഥാനപ്പെടുത്തിയാണ്. ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത് തെക്ക് കൊല്ലം മുതൽ വടക്ക് ഏഴിമല പ്രദേശം വരെ മണിഗ്രാമമെന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നതായി മനസ്സിലാക്കാം (പേജ് 71). 849-ലെ തരിസാപ്പള്ളി ചെപ്പേട് തുടങ്ങി 1225-ലെ വീരരാഘവപട്ടയം വരെയുള്ള രേഖകളാണ് ഈ നിഗമനത്തിനാധാരം. എന്നാൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോഴേക്കും ഈ സംഘങ്ങൾ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. പോർച്ചുഗീസുകാർ മണിഗ്രാമക്കാരുമായി വ്യാപാരാർത്ഥം ഘോരസംഘട്ടനങ്ങളിൽ ഏർപ്പെട്ടതായി കാണുന്നില്ല. അവർ അറബികളുമായാണ് പടവെട്ടിയിരുന്നത്. അതായത് ഗാമയുടെ വരവിനും ഒരു നൂറ്റാണ്ടുമുൻപെങ്കിലും മണിഗ്രാമം തകർന്നിട്ടുണ്ടാവണം. അതിനെ നശിപ്പിച്ചത് അറബികളായിരിക്കാൻ സാദ്ധ്യതയുമുണ്ട്. ആറുനൂറ്റാണ്ടുകാലം വിദേശവ്യാപാരം നടത്തുകയും രാജാക്കന്മാരുമായിപ്പോലും നേരിട്ട് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്ന ഈ വർത്തകസംഘങ്ങൾ ചരിത്രത്തിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാതെ അരങ്ങൊഴിഞ്ഞതായാണ് കാണുന്നത്. ഒരുപക്ഷേ അജ്ഞാതമായ മറ്റെന്തോ കാരണത്താൽ നിലംപരിശായ മണിഗ്രാമത്തിന്റെ സ്ഥാനത്തേക്ക് അറബികൾ കടന്നുവന്നതായിരിക്കാനും മതി. എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം തേടൽ കേരളചരിത്രത്തിലെ മറ്റൊരു ഇരുളടഞ്ഞ താളിലേക്ക് വെളിച്ചം വീശും. എന്നാൽ ഉത്തരം തേടുന്നതുപോയിട്ട് ആ ചോദ്യം ഉയർത്താൻ പോലും ഗ്രന്ഥകാരൻ ഇതിൽ തയ്യാറാകുന്നില്ല. മണിഗ്രാമത്തിന്റെ തകർച്ച കാണാതിരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത.

ജാതിസമ്പ്രദായം കേരളത്തിൽ അതീവ കർശനമായിരുന്നുവെന്നും താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അതീവ ബുദ്ധിമുട്ടിലും ആയിരുന്നു എന്ന് നമുക്കറിയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരികൊളുത്തപ്പെട്ട നവോത്ഥാനം കേരളചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേടുമാണ്. എന്നാൽ വർത്തമാനകാലം ഉജ്ജ്വലമാണെന്നു കാണിക്കാൻ ഭൂതകാലത്തെ അതിന്റെ നറുതിരിവെളിച്ചം കൂടി തല്ലിക്കെടുത്തി കൂരിരുട്ടിലാക്കേണ്ട കാര്യമുണ്ടോ? മുഴക്കോലുകൊണ്ട് ദൂരമളന്ന് വിവിധജാതികളെ പലദൂരങ്ങളിൽ നിർത്തിയിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്ന് ന്യായമായും സംശയം തോന്നാം. ഇത്തരം അബദ്ധങ്ങളെ മുച്ചൂടും പൊളിക്കുന്ന ചില വിവരങ്ങൾ ഈ കൃതിയിൽ കാണാം. വേലസമുദായത്തിലെ സ്ത്രീകളാണ് പ്രസവമെടുക്കുന്നതിനു സഹായിക്കുന്ന പേറ്റിച്ചികൾ. അപ്പോൾ അവർക്ക് തീണ്ടൽ ഉണ്ടായിരുന്നില്ലേ? മാത്രവുമല്ല, ബ്രാഹ്മണസങ്കേതങ്ങളിലാണ് മുഖ്യമായും അവരുടെ സാന്നിദ്ധ്യം (പേജ് 33). പുലവാലായ്മകളുടെ അവസാനം കുറിക്കുന്നത് വണ്ണാത്തിമാറ്റ് നൽകിയാണ്. കണക്കനുസരിച്ച് അറുപതടിയോളം ദൂരെ നിർത്തേണ്ടിയിരുന്ന ഈ സമുദായങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ അവശ്യഘടകങ്ങളായിരുന്നു. അവർ അപ്രത്യക്ഷരാകുന്നത് പാശ്ചാത്യരുടെ വരവും പുതുമര്യാദകളുടേയും ആചാരങ്ങളുടേയും തുടക്കത്തോടെയുമാണ്. ജാതിവ്യവസ്ഥ കർക്കശമായതും അതോടുകൂടിയായിരിക്കുമോ? ഹിന്ദുസമൂഹം സമുദ്രയാത്ര നടത്തിയിരുന്നില്ല എന്നതാണ് മറ്റൊരു കണ്ടുപിടിത്തം. എന്നാൽ ബർമയിലെ പാകാൻ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ അവിടെ ഒരു വിഷ്ണുക്ഷേത്രം പണിതത് 'മലനാട്ടിലെ മകോതയർ പട്ടണത്തിൽനിന്നു വന്ന ഇരായിരൻ ശിരിയൻ' എന്ന വ്യാപാരിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യമാണ് ഇവിടെ നടമാടിയിരുന്നതെന്നും അവനവന്റെ വർണ്ണധർമ്മങ്ങൾക്കനുസരിച്ച പ്രവൃത്തികളേ ഒരാൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. രാജ്യഭരണവും സൈനികസേവനവുമായിരുന്നു ക്ഷത്രിയന്റെ ചുമതല. എന്നാൽ കേരളത്തിലെ സ്വരൂപങ്ങളിൽ ഒന്നുപോലും ക്ഷത്രിയരായിരുന്നില്ല എന്ന് ഈ കൃതിയിൽ കാണുന്നു. കോലത്തിരി, സാമൂതിരി, വേണാട് സ്വരൂപങ്ങൾ യാഗരക്ഷ, ഹിരണ്യഗർഭം മുതലായ നടപടികളിലൂടെ ക്ഷത്രിയരായി മാറുകയാണ് ഉണ്ടായത്. ബ്രാഹ്മണർ അതെല്ലാം അംഗീകരിച്ചുകൊടുത്തു. ജന്മാധിഷ്ഠിതമായ വർണ്ണം സ്വപ്രയത്നത്തിലൂടെ മാറാനും സാധിക്കുമെന്നതിനുള്ള തെളിവാണ് ഇവ. ബ്രാഹ്മണരെ കൊല്ലുന്നത് മഹാപാപമാണെന്നൊക്കെ ധർമ്മശാസ്ത്രങ്ങൾ പറയുമെങ്കിലും രാജാവിന്റെ അപ്രീതി സമ്പാദിച്ചാൽ അതൊന്നും തടസ്സമായിരുന്നില്ലെന്ന് വാര്യർ രേഖപ്പെടുത്തുന്നു (പേജ് 152). ഇതിനെല്ലാമുപരിയായി കീഴ്ജാതിക്കാരും വിദ്യാഭ്യാസം നേടിയിരുന്നു എന്നതിന്റെ തെളിവുകളും ഇതിലുണ്ട്. ജാത്യതീതമായ ഈ വിദ്യാപ്രസരണത്തിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ഊരാച്ചേരി ഗുരുകുലമടങ്ങുന്ന മലബാറിലെ നിരവധി തീയ്യ ഗുരുകുലങ്ങൾ. തർക്കം, വ്യാകരണം, വേദാന്തം, ജ്യോതിഷം, വൈദ്യം എന്നിവയൊക്കെ ഇവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. മുലക്കരം, ഏണിക്കരം മുതലായ അതിശയോക്തിപരവും തീർത്തും അപ്രായോഗികവുമായ നികുതികൾ കേരളത്തിൽ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുമെങ്കിലും മദ്ധ്യകാല സാമ്പത്തികവ്യവസ്ഥ വിശദമായി പരിശോധിച്ച ഗ്രന്ഥകാരൻ അത്തരം നികുതികളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല.

കുലശേഖരന്മാരുടെ പതനത്തിനും വെള്ളക്കാരുടെ ആഗമനത്തിനിടയിലും ഉള്ള നാലു നൂറ്റാണ്ടുകളാണ് ഈ കൃതിയുടെ പരിശോധനാകാലഘട്ടമെന്നിരിക്കിലും ലഭ്യമായ രേഖകളുടെ അഭാവത്താലാണോ എന്തോ പല അദ്ധ്യായങ്ങളിലും അതിനുശേഷമുള്ള കാലഘട്ടമാണ് പഠനവിധേയമാക്കുന്നത്. അധികാരഘടന എന്ന അദ്ധ്യായം സ്വരൂപങ്ങളിലെ ഭരണകൂടരൂപവൽക്കരണം ചർച്ച ചെയ്യുമ്പോൾ 17-18 നൂറ്റാണ്ടുകളെയാണ് ആസ്പദമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുള്ളൽ കൃതികളിലെ പരാമർശങ്ങളും സമൂഹത്തെ നിർവചിക്കുന്നവയായി അപഗ്രഥിക്കപ്പെടുന്നത് ഒരു തോൽവിയായിത്തന്നെ കണക്കാക്കണം. അതുപോലൊരു വീഴ്ചയാണ് അടിസ്ഥാനവർഗ്ഗത്തിന്റെ ആശയലോകം പരിശോധിക്കുന്നതിനായി കടത്തനാടൻ പാട്ടുകളിലെ ചരിത്രാംശം ഇഴകീറി തൂക്കിനോക്കുന്നത്. ഇതും ഒരു പിൽക്കാലരചനയാണെന്ന് ഗ്രന്ഥകാരൻ കാണാതെ പോകുന്നു.

വളരെയധികം വാദങ്ങൾ പല അദ്ധ്യായങ്ങളിലായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല, ആധാരവസ്തുതകൾ ചൂണ്ടിക്കാണിക്കുന്നുമില്ല. കേരളീയസംസ്കാരവ്യവഹാരങ്ങളിലും അവയുടെ സ്വഭാവനിർണ്ണയത്തിലും നാടുകളുടെ സ്വാധീനം ഗണ്യമായി കണ്ടുതുടങ്ങുന്നത് ഇക്കാലത്താണ്. ചില നാടുകളിലെ ജാതികളിൽ കാണുന്ന ഇല്ലവ്യവസ്ഥ, നാടു കടന്നാൽ അശുദ്ധി, ഭൃഷ്ട് എന്നീ ശുദ്ധാശുദ്ധ സങ്കല്പങ്ങൾ ഉദാഹരണങ്ങൾ. എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഉൽപാദനബന്ധങ്ങളുടെ നിയന്ത്രണം സാമൂഹ്യ-സാമ്പത്തിക മേധാവിത്വത്തിലേക്കു നയിക്കുമെന്ന മാർക്സിയൻ സിദ്ധാന്തം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ഗ്രന്ഥകാരന് കേരളത്തിന്റെ പ്രത്യേകതകൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ നെൽകൃഷിയുടേയും നാണ്യവിളകളുടേയും അരിഭക്ഷണത്തിന്റേയും വ്യാപനം നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാർഷികരീതികളുടെ വികാസത്തെക്കുറിച്ചുള്ള വിശകലനം വെറും സാമാന്യബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ഞാണിന്മേൽക്കളിയാണ്. വ്യാപകമായ അക്ഷരത്തെറ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത കല്ലുകടിയാകുന്നു. ഓരോ പേജിലും ഏറ്റവും കുറഞ്ഞത് പത്തു തെറ്റുകളെങ്കിലും കാണും. പ്രസാധകരുടെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് പുസ്തകം അടച്ചുവെക്കുമ്പോൾ ഒരു ചരിത്രപണ്ഡിതന്റെ മൈതാനപ്രസംഗം കേട്ടുകഴിഞ്ഞ പ്രതീതിയാണ് ഉണ്ടാകുന്നത്. പുതിയതായി ഒരു വസ്തുതയോ, നവീനമായ ഒരു വ്യാഖ്യാനം പോലുമോ ഈ കൃതിയിലില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Maddhyakala Keralam - Swaroopaneethiyude Charithrapadangal'
Author: M R Raghava Warrier
Publisher: National Book Stall, 2014 (First)
ISBN: 9789384571405
Pages: 292

Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338