Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, August 16, 2021

ഓ.ടി.പി

മുന്നിലെ അക്ഷരങ്ങൾക്ക് വ്യക്തത നഷ്ടപ്പെട്ടുതുടങ്ങിയപ്പോൾ അയാൾ പുസ്തകത്തിൽനിന്ന് തലയുയർത്തി. കുറച്ചുനേരം ദൂരേക്കു നോക്കിയാൽ എല്ലാം ശരിയാകാറുണ്ടായിരുന്നതിനാൽ ജനലിലൂടെ അൽപ്പനേരം പുറത്തേക്കു നോക്കി ഇരുന്നു.

ദൂരെ കായലിൽ വെളുത്ത എന്തോ ഒന്ന് നീങ്ങുന്നതായി കണ്ടു. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അഴിമുഖത്തേക്ക് ക്രമമായി നീങ്ങുന്നതിനാൽ അതൊരു ബോട്ടായിരിക്കുമെന്ന് അയാൾ ഊഹിച്ചു, പിന്നീട് സ്വയം ഉറപ്പിച്ചു.

ഇപ്പോൾ ഇങ്ങനെയാണ് കാര്യങ്ങൾ. പ്രായം അമ്പതിനോടടുത്തുവെങ്കിലും കണ്ണട വെക്കുന്നത് അയാൾക്കിഷ്ടമല്ല. പുസ്തകത്തിലെ മഷി വെള്ളം നനയാതെ കലങ്ങുന്നതുപോലെ കാണപ്പെട്ടപ്പോഴെല്ലാം തന്റെ സുഹൃത്തുക്കൾ ആദ്യം കണ്ണട വെക്കട്ടെ, എന്നിട്ടാകാം താൻ എന്നയാൾ കരുതി.

ഇന്ന് അവരെല്ലാം കണ്ണടകൾക്കു പിറകിലായി. നല്ലൊരു വായനക്കാരനായിരുന്ന അയാൾ ഓരോ വർഷവും വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു തുടങ്ങി. ദുർബലമാകുന്ന കാഴ്ചശക്തി മൂലം വായന ഒരു യാതനയാകുന്നതുകൊണ്ടാണിതെന്ന സത്യം അയാൾ മനസ്സിന്റെ ഒരു മൂലയിലേക്കെറിഞ്ഞു. ജോലിസ്ഥലത്തെ തിരക്കും ടെൻഷനും കൊണ്ടാണ് വായന നടക്കാത്തതെന്ന് അയാൾ സ്വയം തെറ്റിദ്ധരിപ്പിച്ചു.

ഇത്രനാൾ വെക്കാതിരുന്ന കണ്ണട ഇപ്പോൾ വെക്കുന്നത് വാർദ്ധക്യത്തിലേക്കു കാലൂന്നിയതിനെ സൂചിപ്പിക്കുന്നുവെന്നത് മാത്രമായിരുന്നില്ല പ്രശ്നം. കണ്ണട വെക്കുന്നതോടെ ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് തിരിച്ചുകിട്ടാത്തവിധം നഷ്ടമാകും എന്നയാൾ കരുതി. മാത്രവുമല്ല, മോതിരമോ വാച്ചോ പോലെ ശരീരത്തോടൊട്ടിക്കിടക്കുന്ന ഒന്നും അയാൾക്കിഷ്ടമായിരുന്നുമില്ല. തന്മൂലം വിവാഹമോതിരം ഭാര്യയുടെ ഏതാനും ആഭരണങ്ങൾക്കിടയിലും ബാറ്ററി തീർന്ന് ഉപയോഗശൂന്യമായ വാച്ച് അലമാരയുടെ ഒരു ഇരുണ്ട മൂലയിലും പൊടിയണിഞ്ഞുകിടന്നിരുന്നു.

ഒരു എസ്.എം.എസ് വന്നതായി മൊബൈലിൽ നിന്നുള്ള ശബ്ദം അയാളെ ചിന്തയിൽനിന്നുണർത്തി. കായലിൽ ഇപ്പോഴാ ബോട്ട് കാണുന്നതേയില്ല.

അയാൾ മൊബൈൽ എടുത്തുനോക്കി. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അൽപ്പം ബുദ്ധിമുട്ടിയപ്പോൾ വായിക്കുവാൻ സാധിച്ചു.

"താങ്കൾ പ്രീ-പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബുക്ക് ചെയ്തിരുന്ന 'നമ്മുടെ നാട്ടറിവുകൾ' എന്ന പുസ്തകം ഞങ്ങളുടെ വിതരണശാലയിൽ തയ്യാറായിരിക്കുന്നു. ദയവായി വന്നു വാങ്ങുക" - ഡി.സി. ബുക്സിൽ നിന്നുള്ള സന്ദേശമാണ്.

ഈയിടെയായി വായന കുറഞ്ഞുവെങ്കിലും അയാൾ പുസ്തകങ്ങൾ വാങ്ങിക്കുമായിരുന്നു. കട്ടിയായ ബൈന്റുള്ള പുതിയ പുസ്തകങ്ങൾ അയാൾക്കിഷ്ടമായിരുന്നു. 
 
ആയിരത്തിനടുത്ത് പേജുകളുള്ള പുസ്തകത്തിന്റെ വിട്ടുപിരിയാൻ വിസമ്മതിക്കുന്ന താളുകളെ ലഘുവായി കീറി, പുതിയ കടലാസിന്റേയും മഷിയുടേയും ഹൃദ്യമായ ഗന്ധം ആസ്വദിച്ച്...
 
കടന്നുപോന്ന വഴികളിലെവിടെയോ കണ്ടുമറന്ന ഒരു നിമിഷത്തിന്റെ ഊഷ്മളതയിലേക്ക് ഒരിക്കൽ കൂടി ലയിച്ചുചേർന്നങ്ങനെ...
 
അന്നു വൈകുന്നേരം തന്നെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ പുസ്തകശാലയിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാര്യമായി ആരും തന്നെ അകത്തുണ്ടായിരുന്നില്ല. 
 
ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയും അവന്റെ അമ്മയും കുട്ടികളുടെ പുസ്തകങ്ങൾ തിരയുന്നുണ്ടായിരുന്നു. അൽപ്പം വികൃതിയായിരുന്ന അവനിൽ വായനാശീലം കിളിർപ്പിച്ചെടുക്കുവാനുള്ള ശ്രമമായിരുന്നു അതെങ്കിലും പുസ്തകം കൈകൊണ്ട് തൊടാൻ പോലും ശ്രമിക്കാതെ അടുത്ത കടയിലെ നിറമുള്ള കളിപ്പാട്ടങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ. ആ സ്ത്രീയാകട്ടെ ഇടക്കെപ്പോഴോ കയ്യിൽ തടഞ്ഞ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ പേജുകൾ ഗൃഹാതുരതയോടെ മറിച്ചുകൊണ്ടിരുന്നു. അവൾ അത് മുൻപ് വായിച്ചിരുന്നുവെന്ന് ആ കണ്ണുകളിൽ മാറിമാറി വന്നിരുന്ന പ്രകാശത്തിൽ നിന്ന് ഊഹിക്കാമായിരുന്നു. കുട്ടിക്ക് അവന്റെ അച്ഛന്റെ സ്വഭാവമായിരിക്കുമെന്ന് അയാൾ വെറുതെ പ്രതീക്ഷിച്ചു.
 
"ഞാൻ 'നമ്മുടെ നാട്ടറിവുകൾ' പ്രീ-പബ്ബിൽ ബുക്ക് ചെയ്തിരുന്നു. അത് വാങ്ങാൻ വന്നതാണ്", കടയിൽ നിൽക്കുന്ന പയ്യനോട് ഇത്രയും പറഞ്ഞപ്പോൾ ആ സ്ത്രീ പുസ്തകത്തിൽനിന്ന് താല്പര്യപൂർവം തലയുയർത്തിനോക്കുന്നത് കൺകോണുകളിലൂടെ അയാൾക്ക് കാണാമായിരുന്നു.

സാധാരണഗതിയിൽ പണമടച്ച രസീതുവാങ്ങി പുസ്തകം കടക്കാരൻ കൈമാറേണ്ടതാണ്. എന്നാൽ ഈ പയ്യൻ രസീതിലേക്കും കംപ്യൂട്ടറിലേക്കും മാറിമാറി നോക്കി എന്തൊക്കെയോ അടിച്ചുകയറ്റിക്കൊണ്ടിരുന്നു. അവസാനം അവൻ ആരോടോ ഫോണിൽ വിളിച്ചുചോദിച്ചതിനുശേഷം തലയാട്ടിക്കൊണ്ട് ഫോൺ താഴെവെച്ചു.

"സാറിന്റെ മൊബൈലിൽ ഇപ്പോൾ ഒരു ഓ.ടി.പി വന്നിട്ടുണ്ടാകും. ഒന്നു പറയാമോ സർ?", അവൻ ചോദിച്ചു. ആ നിമിഷം തന്നെ ഒരു മണികിലുക്കത്തോടെ മൊബൈലിന്റെ സ്ക്രീനിലും പ്രകാശം നിറഞ്ഞു.

അയാൾ മൊബൈൽ തുറന്നുനോക്കി. അക്ഷരങ്ങൾ അത്ര വ്യക്തമല്ല. എങ്കിലും അയാൾ പറഞ്ഞു, "TFHV"

അതുകേട്ടതും കടക്കാരൻ പയ്യന്റെ മുഖത്ത് ആശയക്കുഴപ്പം മുഴുവൻ വോൾട്ടേജിലും വന്നു നിറഞ്ഞു. എങ്കിലും അവൻ അത് തീരെ പ്രതീക്ഷയില്ലാത്തവിധത്തിൽ കംപ്യൂട്ടറിൽ അടിച്ചുകയറ്റി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞുപറഞ്ഞു.

"ഓ.ടി.പി ശരിയാകുന്നില്ലല്ലോ, സാധാരണയായി അഞ്ചക്ഷരങ്ങളാണ് ഉണ്ടാകാറുള്ളത്. TIFHV ആണോ എന്നു നോക്കാമോ സർ?"

ഇപ്പോഴാണ് അയാൾ ശരിക്കും വെട്ടിലായത്. ഗത്യന്തരമില്ലാതെ മൊബൈൽ കയ്യകലത്തോളം നീട്ടിപ്പിടിച്ചിട്ടും 'T'ക്കും 'F'നും ഇടയ്ക്ക് ഒരു 'I' ഉണ്ടോ എന്നു കാണാൻ സാധിക്കുന്നില്ല. സ്ത്രീയാണെങ്കിൽ പുസ്തകം അടച്ചുവെച്ച് ഈ നാടകവും കണ്ടുനിൽക്കുകയാണ്. പ്രൊപ്പോർഷണൽ ഫോണ്ടുകൾ കണ്ടുപിടിച്ചവന്റെ പിതാമഹന്മാരെ മുഴുവൻ അയാൾ മനസ്സിൽ ചീത്തവിളിച്ചു.

ഒരു പരാജിതനെപ്പോലെ അവസാനം അയാൾ മൊബൈൽ സ്ക്രീൻ പയ്യന്റെ നേർക്കു നീട്ടി.

"TIFHV തന്നെയാണ് സർ, ഞാനൂഹിച്ചതുപോലെ തന്നെ", അവൻ ഉത്സാഹത്തോടെ കംപ്യൂട്ടറിൽ ബാക്കി വിവരങ്ങളും അടിച്ചുകയറ്റി. താഴെനിന്ന് മൂന്നു വാള്യങ്ങളുള്ള പുസ്തകപ്പൊതി എടുത്തു മേശപ്പുറത്തുവെച്ചു. എന്നിട്ട് ഒരു പുഞ്ചിരിയോടെ, ഉപഭോക്താവിന്റെ സംതൃപ്തി എന്ന കച്ചവടത്തിന്റെ ബാലപാഠം പോലും മറന്നുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"ഞങ്ങളുടെ പുതിയ ഓ.ടി.പി. സംവിധാനം എങ്ങനെയുണ്ട് സർ?"

അതായിരുന്നു ഒട്ടകത്തിന്റെ മുതുകിൽ കയറ്റിവെച്ച അവസാനത്തെ വൈക്കോൽക്കഷ്ണം.

"ഇങ്ങനെ ഉപഭോക്താക്കളെ നിറുത്തി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടാണോ നിങ്ങളുടെ പരീക്ഷണം? ഇതെന്താ ഏ.ടി.എമ്മോ അതോ സർക്കാരാപ്പീസോ, ഓ.ടി.പി നോക്കി കാര്യങ്ങൾ നിശ്ചയിക്കാൻ? കോവിഡ് കാലത്ത് ഈ സ്ഥാപനം മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നില്ലേ? എന്നിട്ടിങ്ങനെയാണോ തുറക്കുമ്പോൾ ഉപഭോക്താക്കളെ വരവേൽക്കുന്നത്?", പറഞ്ഞുനിർത്തുമ്പോഴും അയാൾക്ക് കലിയടങ്ങിയിരുന്നില്ല.

'ചേട്ടൻ ചൂടാകാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ' എന്ന മട്ടിൽ അവൻ പുറത്തേക്കുനോക്കി നിന്നു. പിന്നീടൊന്നും മിണ്ടാതെ പുസ്തകപ്പൊതി ഒരു കാരിബാഗിനുള്ളിലാക്കി. 
 
സ്ത്രീ അതുവരെ കാണാതിരുന്ന ഒരു പുസ്തകം 'ഇതു മതി'യെന്നും പറഞ്ഞ് കുട്ടിയുടെ കയ്യിൽ കൊടുത്തു.

കയ്യിൽ ബാഗും തൂക്കി അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചം ചാഞ്ഞുവീണുകൊണ്ടിരുന്ന വരാന്തയിലേക്ക് അയാളിറങ്ങി. കാരണമറിയാത്ത ഒരസ്വസ്ഥത അയാളെ ചിന്താമഗ്നനാക്കിയിരുന്നു. 
 
കയ്യിലും മനസ്സിലും തൂങ്ങുന്ന ഭാരവുമായി വാഹനത്തിനരികിലേക്ക് നടക്കവേ അടുത്തുള്ള ലോട്ടറിക്കടയിൽനിന്ന് ആദിശങ്കരന്റെ ആയിരം മുള്ളുകളുള്ള ഒരു കീർത്തനം അയാളെ തേടി വന്നുകൊണ്ടിരുന്നു.

ബാലസ്ഥാവത് ക്രീഡാസക്ത
തരുണസ്ഥാവത് തരുണീസക്ത
വൃദ്ധസ്ഥാവത് ചിന്താസക്ത
പരമേ ബ്രഹ്മനി കോപിന സക്ത...

Monday, May 11, 2015

പാനിപ്പട്ടിലെ നാലാം യുദ്ധം

ശ്രീ. ടി. പദ്മനാഭന്റെ 'പാനിപ്പട്ടിലെ യുദ്ധം' എന്നൊരു കഥ നളിനകാന്തി എന്ന സമാഹാരത്തിലുണ്ട്.കാന്റീൻ സൂപ്പർവൈസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിനായി കമ്പനിയിൽ നടത്തപ്പെടുന്ന ഇന്റർവ്യൂ ആണ് കഥാതന്തു. കാന്റീനിലെ കാര്യങ്ങളെല്ലാം നേരാംവണ്ണം പഠിച്ച്, ആഗ്രഹിച്ച പ്രമോഷൻ നേടാനായി ഹാജരാവുന്ന പ്രാരാബ്ധക്കാരനായ ഒരു ജീവനക്കാരന്റെ സ്വപ്‌നങ്ങൾ തകർന്നടിയുന്നതാണ് വിഷയം. പ്രത്യേക സ്വഭാവക്കാരനായ ജനറൽ മാനേജർ അയാളോട് ചോദിക്കുന്നത് പാനിപ്പട്ട് യുദ്ധത്തെക്കുറിച്ചും! മനസ്സുകൊണ്ട് താൻ അവസാനിപ്പിച്ചുകഴിഞ്ഞ പഴയ ജോലിയിലേക്ക് തിരിച്ചുപോകേണ്ടിവരുന്നതിലുള്ള മനംമടുപ്പും, ജീവിതം ജീവിച്ചുതീർക്കുക എന്നതുതന്നെ ഭാരമേറിയ ജോലിയാകുമ്പോഴുള്ള നിസ്സഹായതയും അയാൾക്ക് പുതുധൈര്യം നല്കുന്നു. 'ഇന്ത്യയിൽ എതുഭാഗത്തുള്ള പാനിപ്പട്ടിനെക്കുറിച്ചാണ് സാർ ചോദിക്കുന്നത്' എന്ന മറുചോദ്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരമില്ലാതെ മിഴിച്ചിരിക്കേ ക്ഷുഭിതനായി അയാൾ മുറിവിട്ടിറങ്ങുന്നിടത്താണ് കഥയുടെ അവസാനം. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്നാണ് കഥയുടെ പിന്നാമ്പുറം. അത് സഹപ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞ പദ്മനാഭൻ അതിനെ അനശ്വരമാക്കുകയും ചെയ്തു.

ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്കുശേഷമുള്ള അതേ കമ്പനിയിലെ മറ്റൊരു മുറി. പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് കമ്പനിയിലെ തന്നെ ഹെൽപർമാരിൽ നിന്ന് സ്ഥാനക്കയറ്റം നല്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്. ജോലിക്കിടയിൽ നിന്ന് വിളിപ്പിച്ചതാണെങ്കിലും ഉദ്യോഗാർഥികളെല്ലാം സ്മാർട്ടായി വസ്ത്രധാരണം ചെയ്തവരാണ്. എന്നാൽ അവർക്കിടയിൽ ദിവസങ്ങളായി ഷേവ് ചെയ്തിട്ടില്ലാത്ത, കറുപ്പും വെളുപ്പും ഇടകലർന്ന താടിരോമങ്ങളുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു. സീനിയോറിറ്റിയിൽ മുകളിലൊന്നുമല്ലാതിരുന്ന അയാൾ തന്റെ കർമം താൻ തന്നെ ചെയ്തു തീർക്കേണ്ടതാണെന്ന മട്ടിൽ നിസ്സംഗനായി ആൾക്കൂട്ടത്തിനു നടുവിൽ തനിയെ നിന്നു.

അഭിമുഖപരീക്ഷ തുടങ്ങി. ഓരോരുത്തരായി മുറിയിലേക്ക് കയറുകയും അല്പസമയത്തിനുശേഷം പുറത്തേക്കിറങ്ങുകയും ചെയ്തു. ഓരോരുത്തരോടും പേർസണൽ മാനേജർ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "നിങ്ങൾ എന്തിനാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്?". ഉത്തരങ്ങൾ പലതായിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാനാണെന്ന് ഒരാൾ. പഴയ ലാവണത്തിൽ അനവധി വർഷങ്ങൾ പിന്നിട്ടതിനാൽ അർഹിക്കുന്ന പ്രമോഷൻ നേടിയെടുക്കാനാണെന്ന് മറ്റൊരാൾ. പമ്പുകളോട് വളരെ താല്പര്യമായതിനാൽ വിരമിക്കാനുള്ള ഒന്നോ രണ്ടോ വർഷങ്ങൾ അവയോടൊപ്പം ചെലവഴിക്കാനാണെന്ന് പിന്നെയുമൊരാൾ. ഇന്റർവ്യൂ ബോർഡ്‌ കേൾക്കാനാഗ്രഹിക്കുന്നതെന്ന് ഉദ്യോഗാർഥികൾ കരുതുന്ന ആത്മാർഥതയില്ലാത്ത പ്രതികരണങ്ങൾ.

അങ്ങനെയിരിക്കേ അയാളുടെ ഊഴം വന്നെത്തി. കസേരയെ വേദനിപ്പിക്കാതെ അതിലേക്കിരുന്ന അയാളുടെ സൗമ്യത പേർസണൽ മാനേജരെ അതിശയപ്പെടുത്തിക്കാണണം. ഉദ്യോഗാർഥിയുടെ സൗമ്യത ഇന്റർവ്യൂ നടത്തുന്നവരെ അസ്വസ്ഥരാക്കും. മറ്റൊരർത്ഥത്തിൽ, ഇന്റർവ്യൂവിലെ സൗമ്യതയുടേയും അസ്വസ്ഥതയുടേയും ആകെത്തുക തുല്യമാണെന്നു വരുന്നു. ഒന്നാം കക്ഷിയിൽ സൗമ്യത കൂടുമ്പോൾ രണ്ടാം കക്ഷി അസ്വസ്ഥനാകുന്നു, നേരെ തിരിച്ചും.

"എന്തെങ്കിലും അസുഖമുണ്ടോ?", പേർസണൽ മാനേജരുടെ ചോദ്യം അയാളുടെ ക്ഷീണിച്ച കണ്ണുകളിൽ ഒരു നിമിഷത്തേക്ക് ഒരു പ്രകാശകണികയുടെ രൂപത്തിൽ അന്തരാത്മാവിലേക്ക് ആണ്ടുപോയി. 
"ഇല്ല",ഒറ്റവാക്കിലുള്ള മറുപടി. 'എന്റെ രൂപം എപ്പോഴും ഇങ്ങനെയാണെന്ന് അയാൾ പറയാതെ പറഞ്ഞു. ഏതോ പ്ലാന്റിൽ ഹെൽപർ ആയി ജോലി നോക്കുകയാണയാൾ. 'എന്തിനാണീ ജോലിക്കപേക്ഷിച്ചതെ'ന്ന ചോദ്യം അയാളുടെ നേർക്കും ഉന്നയിക്കപ്പെട്ടു. അയാൾ ഒരു നിമിഷം നിശ്ശബ്ദനായി. ഫാനിന്റെ നേർത്ത മുരൾച്ചയും, കാറ്റിൽ ഇളകുന്ന കടലാസുകളുടെ മർമരവും, മുറിക്കു പുറത്തുള്ള ഉദ്യോഗാർഥികളുടെ പിറുപിറുക്കലുകൾക്കുമകലെ തടാകത്തിന്റെ കരയിലെ ലക്ഷക്കണക്കിന്‌ ചീവീടുകളുടെ വായ്ത്താരിയും പെട്ടെന്ന് മുറിയിലെ വാചാലസാന്നിധ്യമായി. അല്പസമയത്തിനുശേഷം ആദ്യമായി സന്ദേഹത്തിന്റെ ഇടർച്ചയോടെ അയാൾ പറഞ്ഞു തുടങ്ങി.

"എനിക്ക് രണ്ടു പെണ്‍മക്കളാണ്. അതിൽ മൂത്തവൾക്ക് വിവാഹപ്രായമായി. ആലോചനകൾ വരുന്നുണ്ട്. അച്ഛനെന്താണ് ജോലിയെന്നു ചോദിക്കുമ്പോൾ ഹെൽപർ എന്നതിനേക്കാളും പമ്പ് ഓപ്പറേറ്റർ എന്നു പറയുന്നതാണ് അവർക്ക് കൂടുതൽ നല്ല ആലോചനകൾ വരാൻ നല്ലത് എന്നു തോന്നിയതുകൊണ്ടാണ്", അയാൾ പറഞ്ഞു. ഇന്റർവ്യൂ ബോർഡ്‌ സത്യസന്ധതയുടെ ഈ മലവെള്ളപ്പാച്ചിലിൽ സ്തബ്ധരായിപ്പോയി. കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. നനുത്തതും എന്നാൽ ഉറച്ചതുമായ ചുവടുകളോടെ അയാൾ ഇറങ്ങിപ്പോയി. സീനിയോറിറ്റിയുടെ നൂലാമാലകളെല്ലാം പൊട്ടിച്ചെറിഞ്ഞ് അയാൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ മാസം അയാൾ വിരമിക്കുകയാണ്. വിടവാങ്ങൽ യോഗത്തിൽ ആശംസകൾ നേരാൻ അന്ന് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പേർസണൽ മാനേജരും ഉണ്ട്. വിരമിക്കുന്നവരുടെ കുടുംബവിവരങ്ങൾ അടങ്ങിയ കടലാസ് പ്രസംഗിക്കുന്നവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ പമ്പ് ഓപ്പറേറ്ററുടെ പേരിനു നേരെ 24ഉം, 25ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ പേരുകളാണ് എഴുതിയിരുന്നത്. മാനേജർ കണ്ണുതിരുമ്മി വീണ്ടും നോക്കി. അതുതന്നെ!

അമ്പട മിടുക്കാ!