Monday, April 7, 2014

കഴുതകളെപ്പറ്റി

സി.പി.എം. നേതാവ് പിണറായി വിജയൻ സ്വന്തം മുന്നണിയിൽനിന്ന് സീറ്റു കിട്ടാത്തതിന്റെ പേരിൽ പതിനൊന്നാം മണിക്കൂറിൽ കൂറുമാറിയ എൻ.കെ.പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളാണല്ലോ ഇപ്പോൾ നടക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ മറ്റൊരുത്തനെ അങ്ങനെയൊക്കെ വിളിക്കാമോ എന്ന് മറ്റു രാഷ്ട്രീയക്കാർ വായിട്ടലയ്ക്കുന്നു. പക്ഷേ, ആ രംഗം ടി.വി.യിൽ കാണുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്?

പിണറായി വിജയൻ ആർ.എസ്.പിയെയും പ്രേമചന്ദ്രനെയും നിശിതമായി വിമർശിക്കുന്നു. സംസാരമധ്യേ വാക്കുകൾ കിട്ടാതെ ഒരു നിമിഷം നിർത്തുന്നു. അതിനുശേഷം അടക്കിവെച്ച വിക്ഷുബ്ധത തുറന്നുവിടുന്ന തരത്തിൽ 'ഇതിനെയൊക്കെ പരനാറി എന്നല്ലാതെ എന്താണ് പറയേണ്ടത്?' എന്നു ചോദിക്കുന്നു. പിന്നെ നാം കേൾക്കുന്നത് കാതടപ്പിക്കുന്ന കരഘോഷവും ഹർഷാരവവുമൊക്കെയാണ്. കേൾക്കാനാഗ്രഹിച്ചത് കേൾക്കുമ്പോൾ അണികൾക്കുണ്ടാകുന്ന ഉന്മാദം! ഇതിനുമുൻപും ഇത്തരം എഴുന്നേറ്റുനിന്നുള്ള കയ്യടി നമ്മൾ കേട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി രാഷ്ട്രീയഎതിരാളികളെ ഓരോരുത്തരെയായി തല്ലിക്കൊന്നു, വെട്ടിക്കൊന്നു എന്നൊക്കെ വീമ്പിളക്കിയപ്പോൾ. ജനത്തിനിതൊക്കെയാണ് വേണ്ടത്. ഏതൊരു ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുക എന്നു പറയുന്നത് എത്ര ശരിയാണ്! ഇവരെയൊക്കെ കഴുതകൾ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്?

സ്വന്തം പ്രസ്ഥാനക്കാർ എന്തു പോക്രിത്തരം ചെയ്താലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഇവരൊക്കെയല്ലേ സത്യത്തിൽ പരനാറികൾ?

Friday, March 14, 2014

എങ്കിലും ഇന്നസെന്റേ.....

എം.ജി.ആറും ജയലളിതയുമൊക്കെ തമിഴകത്ത് തകർത്തുവാഴുമ്പോഴും കേരളത്തിലെ സിനിമാതാരങ്ങൾ മിതത്വവും പക്വതയും പ്രകടിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തുനിന്ന് അകന്നുനിന്നു. പ്രേംനസീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ തിരിച്ചടി അദ്ദേഹത്തിന്റെ രാഷ്ട്രീയമോഹങ്ങളെ തല്ലിക്കെടുത്തി. വീണ്ടും പലരും ഗോദയിൽ ഇറങ്ങിയിരുന്നെങ്കിലും തീർത്തും ബോധം നശിച്ചിട്ടില്ലാത്ത കേരള ജനത അവരെ വന്നവഴി തന്നെ പറപ്പിച്ചു. പക്ഷേ സിനിമാക്കാർ വീണ്ടും വീണ്ടും രാഷ്ട്രീയത്തിലേക്ക് തള്ളിക്കയറുക തന്നെയാണ്. എന്താണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്?

മലയാളസിനിമയിലെ പ്രതിഫലത്തുക വളരെ ഉയർന്നതാണെന്നതാണ് വാസ്തവം. ഇത് നല്ലതാണോ അല്ലയോ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. സിനിമ ഒരു കച്ചവടസംരംഭം ആണ്, കൊടുക്കാൻ തയ്യാറുള്ളവർ ഉള്ളതുകൊണ്ട് വാങ്ങാനും ആളുണ്ടാവുന്നു - ഒരു സപ്ലൈ-ഡിമാൻഡ്‌ പ്രതിഭാസം തന്നെ. വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചിട്ടും കയ്യിൽ കാല്ക്കാശില്ലാതെ വിരമിക്കേണ്ടിവന്ന അഭിനേതാക്കൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒറ്റ സിനിമയിൽനിന്നുതന്നെ ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള പണം ഇന്നത്തെ നടീനടന്മാർക്ക് ലഭിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ കാര്യം പറയാനുമില്ല, കൃത്യമായ വരുമാനം പ്രഖ്യാപിക്കാൻ അവർ തയ്യാറാകാത്തതുകൊണ്ടാണ് അംബാനിയും പ്രേംജിയുമൊക്കെ കോടീശ്വരന്മാരുടെ കസേരകളിൽ ഞെളിഞ്ഞിരിക്കുന്നത്. ബിനാമികളായും കമ്പനികളായുമൊക്കെ സിനിമാക്കാരുടെ നിക്ഷേപം കേരളസമൂഹത്തിന്റെ നാനാകോണുകളിലും എത്തുന്നുണ്ട്.

ഇത്രയുമൊക്കെ ആയപ്പോൾ ശതകോടികൾ വിലമതിക്കുന്ന തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാൻ അധികാരത്തിൽ ഒരു പങ്കുള്ളത് നല്ലതാണെന്നു തോന്നിത്തുടങ്ങി. സംഘടനയുടെ വിലപേശൽ ശക്തി ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് 'അമ്മ'യെപ്പോലുള്ള വൈചിത്ര്യങ്ങൾ പിറവിയെടുത്തത്. സിനിമ സംവിധായകരുടെയും നിർമാതാക്കളുടെയും കൈകളിൽ നിന്ന് നടന്മാരുടെ നിയന്ത്രണത്തിലേക്ക് മാറുന്നതിന്റെ തിരനോട്ടമായിരുന്നു അത്. നിർമാതാവിന്റെ പക്കലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അത് നടന്മാരുടെ കയ്യിലേക്കെത്തിയതോടെ, നടിമാരുടെ ലൈംഗികചൂഷണത്തിനു മാത്രമായി നിർമാതാവ് എന്ന വസ്തുവിന്റെ ആവശ്യമില്ലാതെ വന്നു. അതുല്യ പ്രതിഭയുള്ള സംവിധായകർക്കു മാത്രമേ തങ്ങൾക്കു ബോധിച്ച രീതിയിൽ സിനിമയെടുക്കാനാവൂ എന്ന നിലയുണ്ടായി.

അധികാരത്തിനു വേണ്ടിയുള്ള സിനിമാക്കാരുടെ ആഗ്രഹം തൃപ്തിപ്പെടാതെ നില്ക്കുമ്പോഴാണ് ഗണേശ് കുമാർ മന്ത്രിപദവിയിൽ എത്തുന്നത്. നടൻ എന്ന നിലയില്ലാതെ പുത്രൻ എന്ന ലേബലിൽ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് എന്ന കടമ്പ കടന്നതും പെരുന്തച്ചൻ കോംപ്ലക്സ് പ്രദർശിപ്പിച്ച പിതാവിനെ ഒതുക്കി മന്ത്രിയായതും. മന്ത്രിയായിരിക്കേ അഭിനയം തുടർന്ന ഗണേശൻ മറ്റു സിനിമാക്കാരുടെ കണ്ണഞ്ചിപ്പിച്ചുകാണണം. ചുവന്ന വിളക്കുവെച്ച കാറും, മുന്നിലും പിന്നിലുമൊക്കെ കാക്കിപ്പടയുടെ അകമ്പടിയുമൊക്കെ ഷൂട്ടിങ്ങിൽ മാത്രം കണ്ടുശീലിച്ച അഭിനേതാക്കളെ തങ്ങളിൽ ഒരുവൻ യഥാർത്ഥത്തിൽ ഇതൊക്കെ നേടിയെടുത്തത് അസൂയപ്പെടുത്തിയിട്ടുണ്ടാകണം. പാർട്ടി ചാനലിന്റെ തലവനാകാനും, ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ ആകാനുമൊക്കെയുള്ള പാച്ചിലിന്റെ തുടക്കം മരുന്നില്ലാത്ത ആ രോഗത്തിന്റെ ബാഹ്യലക്ഷണം മാത്രമായിരുന്നു. ഇൻകം ടാക്സ്‌ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും തലക്കുമീതെ തൂങ്ങുന്ന വാളായിരുന്നതുകൊണ്ട് അതിനുമുകളിൽ ഒരു പിടിയുണ്ടാകുന്നത് നല്ലതാണെന്ന് അവർക്കുതോന്നി.

90-കളിൽ ഉപഗ്രഹചാനലുകൾ സ്വീകരണമുറികളിൽ മലയാളത്തിന്റെ വസന്തം വിരിയിച്ചപ്പോൾ സിനിമയുടെ സ്വാധീനം നഷ്ടമാകുമെന്നു കണക്കുകൂട്ടിയവർക്കു തെറ്റി. അവാർഡ് വിതരണം (അതെ, റേഷനരി പോലെ എല്ലാവർക്കും കൃത്യമായി വീതിച്ചുകൊണ്ട്), സ്റ്റേജ് ഷോ, ഉത്ഘാടനം തുടങ്ങിയ പരിപാടികൾ സിനിമാക്കാരെ ക്യാമറയ്ക്കുപിന്നിലും തിരക്കുള്ളവരാക്കി. കേരളീയജനതയുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യമാണ് തങ്ങൾ നിറവേറ്റുന്നത് എന്ന തെറ്റിദ്ധാരണ അവരിലുണ്ടായത് ഈ ഘട്ടത്തിലായിരിക്കണം. ധിക്കാരപരമായ പെരുമാറ്റവും, സ്വയംമാഹാത്മ്യത്തെക്കുറിച്ചുള്ള വികലചിന്തകളും അവരുടെ തലക്കനം കൂട്ടി. കലാഭവൻ മണി, ഇടവേള ബാബു, മൈഥിലി മുതലായ മുൻനിര താരങ്ങൾ പോലും അവർ മറക്കാനാഗ്രഹിക്കുന്ന കാരണങ്ങൾ മൂലം പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് ഓർമിക്കുക.

അങ്ങനെയിരിക്കുമ്പോഴാണ് ഇന്നസെന്റിനും ഒരു പൂതി തോന്നുന്നത്. കൃസ്ത്യാനിയായിരിക്കുക എന്നതിൽ കവിഞ്ഞ് ഒരു യോഗ്യതയും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് വേണ്ട എന്ന മനോഭാവവുമായി നടന്ന പാർട്ടിയിലെ മൂപ്പുള്ള സഖാക്കൾ അദ്ദേഹത്തിനുതന്നെ ചീട്ടുകീറിക്കൊടുത്തു. പാർട്ടിയ്ക്കുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും നടക്കുന്ന പരിഷകളെയെല്ലാം സ്ഥാനാർഥിയാക്കാൻ പറ്റുമോ? ഗണേശൻ കയ്യിലിരിപ്പുമൂലം മന്ത്രിസ്ഥാനം കളഞ്ഞുകുളിച്ചതിനുശേഷം ആരെയെങ്കിലും അധികാരസ്ഥാനത്ത് എത്തിക്കാൻ പറ്റുമോ എന്നു നോക്കിനടന്ന താരസംഘടനയ്ക്ക് സ്വന്തം പ്രസിഡന്റിനുനേരെ നീട്ടിയ അപ്പക്കഷണം വേണ്ടെന്നു വെയ്ക്കാൻ തോന്നുമോ?

പക്ഷേ ഇന്നസെന്റ് ഈ വേദിയിൽ ഇറങ്ങേണ്ടായിരുന്നു. ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഞങ്ങളുടെ കൊമേഡിയൻ അടുത്ത തമാശ പാർലമെന്റിൽ പറയാം എന്നു കരുതിയത് അധികപ്രസംഗമായിപ്പോയി. എട്ടാം ക്ലാസിൽ എട്ടുനിലയിൽ പൊട്ടിയതിനെക്കുറിച്ചെല്ലാം താങ്കൾ നർമരസത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ ആർത്തുചിരിച്ചു, പക്ഷേ അത് ഞങ്ങളുടെമേൽ ഭരിക്കാനുള്ള അവകാശമായി താങ്കൾ എടുത്തത്‌ ശരിയായില്ല. ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത അങ്ങ് ലോക് സഭയിൽ 'മണിച്ചിത്രത്താഴി'ലെ ഏലസ്സ് കെട്ടിയ ഉണ്ണിത്താനെപ്പോലെ നടിച്ചുകളയാം എന്നാണോ കരുതിയിരിക്കുന്നത്? ഈ തിരഞ്ഞെടുപ്പ് കേരള നിയമസഭയിലേക്കാണെന്നാണോ താങ്കൾ വിചാരിക്കുന്നത്? എന്തൊരുകാര്യത്തിനും ചാടിപ്പുറപ്പെടുന്നതിനു മുൻപ് അവനവന്റെ കപ്പാസിറ്റി കൂടി നോക്കേണ്ടേ? വാചാടോപത്തിന്റെ ചക്രവർത്തിയായ സുകുമാർ അഴീക്കോടിനോട് ഏറ്റുമുട്ടി പരിക്കുവാങ്ങിയ ബുദ്ധിശൂന്യത വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്.

ശ്രീ ഇന്നസെന്റ്, ഒരു ഹാസ്യനടനെന്ന നിലയിൽ അങ്ങ് അതുല്യനായ ഒരു കലാകാരനാണ്. പക്ഷേ ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ ശോഭിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. താങ്കളെ ഞങ്ങൾക്കു വേണ്ടത് ബോക്സ്‌ ഓഫീസിലാണ്, ബാലറ്റ് ബോക്സിലല്ല.

Friday, February 28, 2014

ശിവരാത്രി പരാക്രമം

ഇത്തവണ ശിവരാത്രിയുടെ ഒരു പ്രത്യേകതയായി കാണുന്നതാണ് 'ശിവരാത്രി പരിക്രമം' എന്ന പേരിൽ നടക്കുന്ന നടപ്പുയജ്ഞം. സമീപ ക്ഷേത്രങ്ങളിൽ നിന്ന് ഒരുകൂട്ടം ഭക്തർ കാൽനടയായി, കൈകൊട്ടിപ്പാടി മണപ്പുറത്തേക്ക് നടക്കുന്നതാണ് സംഭവം. പുതിയ ഒരു ആചാരം തുടങ്ങിവെക്കാനാകും ഈ അഭ്യാസം. അല്പം വ്യായാമമല്ലാതെ എന്തു പ്രയോജനമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്നൊന്നും ചോദിക്കരുത്. നാലമ്പല തീർത്ഥയാത്ര, ശിവാലയ ഓട്ടം മുതലായ കലാപരിപാടികളുടെ ഇടയിൽ കിടക്കട്ടെ നമ്മുടെ വക ഒന്ന് എന്ന ന്യായത്തിൽ ചെയ്തതാകാനേ വഴിയുള്ളൂ.

ഉടനീളം വാഹനസൗകര്യമുള്ള ആലുവാ മണപ്പുറത്തേക്ക് നടന്നു പോകാനൊരുങ്ങുന്ന പരാക്രമം കൊള്ളാം.

Sunday, January 12, 2014

വർണാന്ധത

വർണാന്ധത പരിശോധിക്കുന്നതിനുള്ള ഒരു ചിത്രം. ശരിയായ ഉത്തരം '2'.
20 വർഷം മുൻപത്തെ ഒരു കഥയാണ് പറയാൻ പോകുന്നത്. കഥ എന്നു പറയുന്നതും ശരിയല്ല, നടന്ന സംഭവം തന്നെ. എപ്പോഴെങ്കിലുമൊക്കെ നടന്ന സംഭവങ്ങളെ പിന്നീട് നിർവികാരനായി തിരിഞ്ഞുനോക്കുമ്പോഴല്ലേ കഥകൾ ഉണ്ടാകുന്നത്? ഈ വിവരണത്തിൽ അത്യാവശ്യമായ ചില ഒഴിചുനിർത്തലുകളെയുള്ളൂ, കൂട്ടിചേർക്കലുകൾ ഒട്ടുംതന്നെയില്ല.

1994-ൽ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ (SAIL) യിൽ എനിക്ക് നിയമനം ലഭിച്ചു. കേരളത്തിൽ തന്നെ ഒരു ജോലി കിട്ടുമോ എന്നു നോക്കിക്കൊണ്ടിരുന്ന എനിക്ക് അന്ന് ബീഹാറിലും ഇന്ന് ഝാർഖണ്ടിലും സ്ഥിതി ചെയ്യുന്ന ബൊക്കാറോയിലുള്ള പോസ്റ്റിങ്ങ്‌ ഇഷ്ടമായില്ലെങ്കിലും പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെ നില്ക്കുന്നതുകൊണ്ടും, ജോലിയുടെ കാര്യമായതുകൊണ്ടും നിയമനം സ്വീകരിക്കാതെ തരമില്ലായിരുന്നു. ഗൃഹാതുരത്വത്തിന്റെ മനുഷ്യാവതാരമായിരുന്ന എനിക്ക് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അറിവില്ലായ്മ ഉത്കണ്ഠ വീണ്ടും വർദ്ധിപ്പിച്ചു. ചെന്നൈയിൽ നിന്ന് ബൊക്കാറോയിലേക്ക് ഓടിക്കൊണ്ടിരുന്ന തീവണ്ടി ആലപ്പുഴയിലേക്ക് നീട്ടിയിട്ട് അന്ന് അധികം നാളുകളായിരുന്നില്ല. ഉടനെ തന്നെ സീറ്റ് റിസർവ് ചെയ്തു. അന്നുവരെ അപ്രന്റീസ് ആയി പോയിക്കൊണ്ടിരുന്ന കമ്പനിയിലെ കൂട്ടുകാർക്ക് കാര്യമായി 'ചെലവ്' ചെയ്യുകയും ചെയ്തു.

1994 സെപ്തംബറിലെ ഓണത്തിനുതൊട്ടുമുൻപാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. തിരുവോണം ബൊക്കാറോയിൽ ആഘോഷിക്കാമെന്നൊക്കെ വീട്ടുകാർ പറയുകയും ചെയ്തു. തീവണ്ടിയിൽ കയറിയപ്പോഴും ആദ്യദിവസം ചീട്ടുകളിയും മറ്റുമായി ചെലവഴിച്ചപ്പോഴും നല്ല ഉത്സാഹത്തിൽ തന്നെയായിരുന്നു. ഓണത്തിനു രണ്ടു ദിവസം മുൻപായിരുന്നതുകൊണ്ട് വണ്ടിയിൽ യാത്രക്കാർ തീരെ കുറവ്, കമ്പാർട്ട്മെന്റിൽ ആകെ പത്തോളം പേർ മാത്രം. ആദ്യദിവസം അങ്ങനെയൊക്കെ കടന്നുപോയി. നേരം വെളുത്തപ്പോഴേക്കും ആന്ധ്രയിൽ എത്തിക്കഴിഞ്ഞിരുന്നു. അതോടെ കാര്യങ്ങൾ മാറാനും തുടങ്ങി. ഓരോ സിരകളിലും തുടിച്ചുയരുന്ന melancholyയെ ശോകം എന്നോ വ്യഥ എന്നോ പറയേണ്ടത്? എന്തായാലും അത് വൈകുന്നേരമായപ്പോഴേക്കും അടി മുതൽ മുടി വരെ പകർന്നു. രാത്രിയായപ്പോഴേക്കും ഞാൻ ദയനീയസ്ഥിതിയിലായി. അപ്പോൾ വീണ്ടും ഒരു പ്രശ്നം. വണ്ടിയുടെ റൂട്ടിൽ എവിടെയോ കനത്ത മഴപെയ്ത് പാളം ഒലിച്ചുപോയതുകൊണ്ട് വഴിതിരിഞ്ഞാണ് പോകേണ്ടത്. സമയമല്ലാത്ത സമയത്ത് ഓടുന്ന വണ്ടിയായതുകൊണ്ടും ആളുകൾ തീരെ കുറവായതുകൊണ്ടും ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടായിത്തുടങ്ങി. വിശപ്പും വ്യഥയും രണ്ടു യുദ്ധമുഖങ്ങൾ തുറന്നു. 44 മണിക്കൂറിൽ ഓടിയെത്തേണ്ടിയിരുന്ന ഞങ്ങൾ 60 മണിക്കൂറിനുശേഷം സന്ധ്യയോടെ ബൊക്കാറോയിൽ കാലുകുത്തി. കഴിയുമെങ്കിൽ തിരിച്ചുവരവുകൾ മാത്രം സന്ധ്യയിലാക്കുക. മറയാൻ തുടങ്ങുന്ന സൂര്യനെ സാക്ഷിയാക്കി ഒരു പുതിയ സ്ഥലത്ത് ചെന്നുപറ്റാതിരിക്കാൻ ശ്രമിക്കുക.

SAIL-ന്റെ ട്രെയ്നിംഗ് കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്തു. താമസസൌകര്യമൊക്കെ അവിടെത്തന്നെയുണ്ട്. ബംഗാളിയായ ഇന്ദ്രനീൽ സാഹയാണ് സഹമുറിയൻ. അദ്ദേഹം നല്ലൊരു സുഹൃത്തായി തോന്നി. ഒന്നോ രണ്ടോ കോളജ് സഹപാഠികളും ജോലി കിട്ടി എത്തിയിട്ടുണ്ടായിരുന്നെങ്കിലും അവന്മാർ അവിടെ നാട്ടുകാരെപ്പോലെയാണ് കറങ്ങിനടന്നിരുന്നത്. അതും വിഷമം വർദ്ധിപ്പിച്ചു. സന്ധ്യക്കൊന്ന് നടക്കാനിറങ്ങി. കമ്പനി നിർമ്മിച്ചിരിക്കുന്ന നഗരമാണ് ബൊക്കാറോ. എവിടെയും സ്റ്റീൽ അതോറിട്ടി മാത്രം. മഞ്ഞവെളിച്ചം തിരികത്തിച്ച ഒരു ഷോപ്പിംഗ്‌ സർക്കിളിന്റെ അരികിലെ ചാരുബെഞ്ചിൽ ഇരുന്ന് ഞാൻ ബൊക്കാറോയിലെ ആ സായാഹ്നദൃശ്യം ഒരു കാൻവാസ്സിലെന്നപോലെ കണ്ടു. ആർത്തുല്ലസിച്ച് കളിപ്പാട്ടങ്ങളുമായി അച്ഛനമ്മമാരോടൊപ്പം പോകുന്ന കുട്ടികൾ, സൈക്കിളിലും ബൈക്കിലുമൊക്കെയായി വീടുകളിലേക്ക് പായുന്ന ജോലിക്കാർ, നല്ല കോളുകിട്ടിയതിന്റെ ആഹ്ലാദത്തിൽ വ്യാപാരികൾ - ഞാനൊഴികെ ആ നഗരത്തിലെ എല്ലാവരും  അന്ന് സന്തുഷ്ടരായിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. നാം വിഷമിക്കുമ്പോൾ ലോകം സന്തോഷിക്കുന്നതുപോലെ തോന്നും. ഉറക്കമില്ലാത്ത ഒരു രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി.

രാവിലെ ഉണർന്നത് ഒരു പുതിയ തീരുമാനവുമായാണ് - ഈ പണി നമുക്കു പറ്റില്ല. നാട്ടിൽ ശമ്പളം കുറഞ്ഞ എന്തെങ്കിലുമായാലും സാരമില്ല, ഈ സാംസ്കാരികമായ ഒറ്റപ്പെടൽ സഹിക്കാൻ സാധിക്കില്ല എന്നു തോന്നി. പക്ഷേ എങ്ങനെ ഇവിടെനിന്ന് പുറത്തുകടക്കും? എനിക്ക് പറ്റില്ല എന്നുപറഞ്ഞ് പൊടിയും തട്ടി പോകാൻ സാധിക്കുമോ? ഇനി പോയാൽത്തന്നെ വീട്ടിൽ തിരികെ ചെന്ന് വെറുതെയിരിക്കുമ്പോൾ വീട്ടുകാർ എന്തു പറയും? ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ്‌ കളയുകയും ചെയ്തിരുന്നല്ലോ. ഒടുവിൽ വിവേകം തോറ്റു, വികാരം ജയിച്ചു.

എങ്ങനെ പുറത്തുചാടും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരുപായം തെളിഞ്ഞത്. കമ്പനിയിൽ ചേരുന്നതിനുമുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്‌.അടുത്ത ദിവസമാണ് അത് നടക്കേണ്ടത്‌. വർണാന്ധത (colour blindness) കർശനമായും പരിശോധിക്കുമെന്നും കേട്ടു. ഉരുക്ക് നിർമിക്കുന്ന ബ്ലാസ്റ്റ് ഫർനസിലെ ജ്വാലയുടെ നിറവ്യത്യാസം പ്രധാനമാണെന്ന് ആരോ പറയുന്നതുകേട്ടു. പ്രത്യാശയുടെ കിരണങ്ങൾ ഉള്ളിൽ മിന്നി. വർണാന്ധതയുള്ളവർക്ക് ചുവപ്പും പച്ചയും തിരിച്ചറിയാൻ സാധിക്കില്ല എന്ന് പണ്ട് ബാലരമയിലോ മറ്റോ വായിച്ചത് ഓർമ വന്നു. ഇത്തരം പ്രസിദ്ധീകരണങ്ങൾ കുട്ടികൾ വായിക്കുന്നത് എത്ര നല്ലതാണെന്ന് മനസ്സിലായില്ലേ?

കമ്പനി തന്നെ നടത്തുന്ന ബൊക്കാറോ ജനറൽ ആശുപത്രിയിലേക്ക് അടുത്തദിവസം രാവിലെ ഞങ്ങൾ കുറേപ്പേരെ വണ്ടിയിലെത്തിച്ചു. കണ്ണ്‍, ചെവി, മുതലായ പരിശോധനകളും തുടങ്ങി. കുത്തിവെപ്പുകൾ, സാമ്പിൾ കൊടുക്കലുകൾ, ഫോറം പൂരിപ്പിക്കലുകൾ എന്നീ കലാപരിപാടികളും തകൃതിയായി നടന്നു. അവസാനം വർണാന്ധത പരിശോധിക്കുന്ന സ്ഥലത്തുമെത്തി. നൂറോളം പേജ് വരുന്ന ഒരു പുസ്തകത്തിലെ പാറ്റേണുകൾ തിരിച്ചറിയുവാനാണ് ഡോക്ടർ ആവശ്യപ്പെടുന്നത്. തുടക്കത്തിലെ പേജുകൾ നിസ്സാരവും മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടേറുന്നതുമായ ചിത്രങ്ങളാണ് ഉള്ളതെന്ന് പെട്ടെന്നുതന്നെ പിടികിട്ടി. ആദ്യത്തെ ചില പേജുകൾക്ക് കൃത്യമായ ഉത്തരം നൽകിയതിനുശേഷം ചുവപ്പും പച്ചയും ഇടകലർന്ന പേജുകളിൽ അറിയാത്ത മട്ടുനടിക്കാനും തുടങ്ങി. ഡോക്ടറുടെ മുഖത്ത് ഒരു കാർമേഘം ഒഴുകിയെത്തുന്നത് ഉള്ളിൽ ഒരു ചിരിയോടെ ഞാൻ കണ്ടു. ഒരാളെ അയോഗ്യനാക്കേണ്ടിവരുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി. അൽപസമയത്തിനുശേഷം ഡോക്ടർ പറഞ്ഞു, "നിങ്ങൾ ഈ ടെസ്റ്റ്‌ പാസ്സായിട്ടില്ല. എന്തായാലും അല്പസമയം കാത്തിരിക്കൂ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം". സഹതാപത്തോടെ ഒരു നേഴ്സ് എന്നെ ലോഞ്ചിലേക്ക് നയിച്ചു. മറ്റൊരു അത്ഭുതം കൂടി - ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വേറൊരു പയ്യൻ കൂടി ഈ ടെസ്റ്റ്‌ പാസ്സാകാതെ അവിടെയിരിക്കുന്നുണ്ട്! പക്ഷേ അവന്റേത് യഥാർത്ഥപ്രശ്നം തന്നെയാണെന്ന് ആ കണ്‍കോണുകളിൽ തെളിഞ്ഞുനിന്ന ഒരു നീർത്തുള്ളി വിളിച്ചുപറയുന്നുണ്ടായിരുന്നു. പണ്ട് പുരു യയാതിക്ക് യൗവനം വെച്ചുമാറിയതുപോലെ ഈ ന്യൂനത കൈമാറ്റം ചെയ്യാൻ പറ്റുമോ എന്ന് ഒരു നിമിഷം ഞാനോർത്തു.

അരമണിക്കൂറിനുശേഷം ഞങ്ങളെ രണ്ടുപേരേയും വിളിപ്പിച്ചു, ഒന്നിച്ച്. മൂന്നു ഡോക്ടർമാരുടെ ഒരു പാനലാണ് ഇത്തവണ ഞങ്ങളെ എതിരേറ്റത്. വീണ്ടും ചില ടെസ്റ്റുകൾ, വീണ്ടും അഭിനയം. അവസാനം എന്നെ ആർദ്രമായി നോക്കി അദ്ദേഹം പറഞ്ഞു, "ഇയാളുടെ കാര്യമാണ് ഏറെ കഷ്ടം. മറ്റയാൾ കുറെയൊക്കെ കൃത്യമായി പറയുന്നുണ്ട്. ഇയാൾക്കാകട്ടെ ചുവപ്പും പച്ചയും പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല". ഞാൻ ഓവർ-ആക്ടിംഗ് ആയിപ്പോയോ എന്ന് ഒരു സംശയം പെട്ടെന്നുണ്ടായി. എന്തായാലും ഞങ്ങളെ രണ്ടുപേരെയും പാനൽ അയോഗ്യരാക്കി. ഒരാൾ സ്വയം ചെയ്യാൻ മടിക്കുന്ന കാര്യം ഒരു ആൾക്കൂട്ടത്തിന്റെ ഭാഗമായി അയാൾ ചെയ്യും. സന്തോഷപൂർവ്വം, തിരിച്ചുപോകാനുള്ള ഒന്നാം ക്ലാസ് തീവണ്ടിക്കൂലിയും വാങ്ങി ഞാൻ വൈകിട്ടുതന്നെ തിരിച്ചു. രാജിവെച്ചു പോന്നിരുന്നെങ്കിൽ വണ്ടിക്കൂലി കിട്ടില്ലായിരുന്നു!

പക്ഷേ ആ പണത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടാൻ തന്നെയായിരുന്നു യോഗം. ബൊക്കാറോ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഒരു റെയിൽവേ സമയവിവരപ്പട്ടിക നോക്കി മൂന്നു തീവണ്ടികൾ മാറിക്കേറി നാട്ടിലെത്താനായിരുന്നു പരിപാടി, യാത്ര റിസർവ് ചെയ്യാതെ രണ്ടാം ക്ലാസ്സിൽ തന്നെ. പുറപ്പെട്ടതിന്റെ മൂന്നാം ദിവസം രാവിലെ വിജയവാഡ സ്റ്റേഷനിൽ ഒരു മണിക്കൂറിനകം വരാനിരിക്കുന്ന കോറമാണ്ടൽ എക്സപ്രസ്സും കാത്തിരിക്കുന്ന എന്നെ ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു മാന്യവ്യക്തി സമീപിച്ചു. സ്ഫുടമായ ഇംഗ്ലീഷിൽ വിജയവാഡയിൽ വളരെ സൂക്ഷിക്കണമെന്നും പോക്കറ്റടിക്കാർ വളരെയധികമുണ്ടെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. മകളുടെ കുട്ടിയുടെ പേരിടീലിന് പോകാനിരുന്ന തന്റെ പേഴ്സ് ആരോ തട്ടിയെടുത്തെന്നും ഒറീസയിലെ കേന്ദ്രപാദ എന്ന സ്ഥലത്തു നിന്നുവന്ന താൻ ഇനി എങ്ങനെ പോകുമെന്നും അയാൾ വിഷമത്തോടെ പറഞ്ഞു. ആത്മാഭിമാനിയായ താൻ മറ്റൊരാളോട് പണം കടമായിട്ടാണെങ്കിലും ചോദിക്കുന്നത് വളരെ സങ്കടകരമാണെന്നും, എങ്കിലും ഈ സാഹചര്യത്തിൽ ഒരു 200 രൂപ കടം കൊടുക്കുകയാണെങ്കിൽ അത് ഉടനെ തിരിച്ചയച്ചുതരാമെന്നും അയാൾ തുടർന്നു. കൂടാതെ ഷർട്ടിനുള്ളിൽ നിന്ന് നിറം മങ്ങിയ ഒരു പൂണൂൽ വെളിയിലെടുത്ത് നിറകണ്ണുകളോടെ ആണയിടുകയും ചെയ്തു. ഞാൻ 200 രൂപ അയാൾക്ക് നല്കി. കേന്ദ്രസർവീസിൽ നിന്ന് അടുത്തയിടെ വിരമിച്ച അക്കൌണ്ടന്റായ ഒരു വൃദ്ധബ്രാഹ്മണനെ അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ആ പണം ആ വഴി തന്നെ പോയി.

കേവലം ഒരാഴ്ച മാത്രം നീണ്ടുനിന്ന SAIL സാഹസം പഠിപ്പിച്ച കുറെ അനുഭവങ്ങൾ മാത്രമാണ് അതിലെ മുതൽക്കൂട്ട്. ഒപ്പം നഷ്ടപ്പെട്ടുപോയ ഒരു സൌഹൃദവും. ഇന്ദ്രനീലിനെ പരിചയപ്പെട്ടപ്പോൾ തന്നെ വളരെക്കാലമായി അടുത്തറിയാവുന്ന ഒരാളാണെന്ന് തോന്നിച്ചിരുന്നു. വെറും ഒന്നര ദിവസത്തെ പരിചയം കൊണ്ടുതന്നെ അദ്ദേഹം എന്നെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ബംഗാളി പാചകത്തിന്റെ രുചി പകർന്നു തന്നു. സംഗീതം ഇഷ്ടമായിരുന്ന ഇന്ദ്രനീലിനെ ബംഗാളി തന്നെയായ സലിൽ ചൌധുരി ഈണം പകർന്ന ചില പഴയ മലയാളം പാട്ടുകൾ ഞാൻ കേൾപ്പിക്കുകയും ചെയ്തു. പോകുമ്പോൾ എന്നെ കൊൽക്കത്തയിലെ സ്വന്തം വീട്ടിലേക്ക് ആത്മാർഥതയോടെ ക്ഷണിച്ചു. ഒന്നോ രണ്ടോ കത്തുകൾ പിന്നീട് അയച്ചിരുന്നെങ്കിലും കാലക്രമേണ ആ ബന്ധവും വിസ്മൃതിയിലാണ്ടു. വർണാന്ധത വെച്ചുനീട്ടിയ നാട്ടിലെ വാസം പിന്നീട് നഷ്ടപ്പെടുത്താൻ തോന്നിയില്ല. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് വീട്ടിൽ പറഞ്ഞതുപോലും വർഷങ്ങൾ കഴിഞ്ഞ് സെറ്റിൽ ആയതിനുശേഷം മാത്രമായിരുന്നു!


Sunday, December 29, 2013

ഭാഷാപഠനം 25 വർഷം

ഭാഷാപഠനം 25 വർഷം കൊണ്ട് എങ്ങനെയൊക്കെയാണ് മാറിപ്പോയത്! കഴിഞ്ഞ ദിവസം എട്ടാം ക്ലാസ്സിലെ മകളുടെ ക്രിസ്തുമസ് പരീക്ഷാ ചോദ്യങ്ങൾ മറിച്ചു നോക്കിയപ്പോഴാണ് ആ മാറ്റം ശ്രദ്ധയിൽ പെട്ടത്. അന്നൊക്കെ ഒന്നോ രണ്ടോ പദ്യങ്ങളിലെ പതിനഞ്ചോ ഇരുപതോ വരികൾ കാണാതെ പഠിച്ച് എഴുതാൻ ഒരു ചോദ്യം എന്തായാലും ഉണ്ടാകും. അതിനുവേണ്ടി തയ്യാറെടുക്കുന്നതിന് കുറെ പദ്യങ്ങൾ ഹൃദിസ്ഥമാക്കി പോകാതെ യാതൊരു നിവൃത്തിയുമില്ല.

പക്ഷേ ഇന്നോ? ഒരു മാതൃകാ ചോദ്യം താഴെ. എട്ടാം ക്ലാസ്സിലെ ചോദ്യമാണെന്നു മറക്കരുത്.

ഓണം 1987

ഒരു ചെടിയും നട്ടു വളർത്തീ-
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചീ-
ലോണച്ചോറെങ്ങനെയുണ്ണാൻ?
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാൻ?

ഒരു കഴിനൂൽ പോലും നൂറ്റീ-
ലോണത്തുണിയെങ്ങനെയണിയാൻ?
ഒരു രാഗം മൂളിപ്പഴകീ-
ലോണപ്പാട്ടെങ്ങനെ പാടാൻ?
ഒരു കരളിൻ സ്നേഹം പാകീ-
ലോണക്കളിയെന്തു കളിക്കാൻ?
ഉള്ളത്തിൽ കള്ളക്കർക്കിടകം;
എങ്ങനെ പൊന്നോണം പുലരാൻ?
(എൻ. വി. കൃഷ്ണവാരിയർ)


- ആശയം, ആനുകാലിക പ്രസക്തി, താളഭംഗി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.

ഗംഭീരചോദ്യം തന്നെ. ഇതിന് എന്താണ് ഉത്തരം എഴുതി വെച്ചിരിക്കുന്നതെന്ന് പേപ്പർ കിട്ടിയാലേ അറിയാനാകൂ!

Saturday, December 28, 2013

ബാലിയിലെ ശൌണ്ടികർ

കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് എസ്.കെ.പൊറ്റക്കാടിന്റെ തിയറി. 'ബാലി ദ്വീപ്‌' എന്ന പുസ്തകത്തിൽ നിന്ന്
-------------------------------
കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായൊരു തിയറി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇവർ ഈഴത്തുനാട്ടിൽ നിന്ന് വന്നവരാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. "നമ്മുടെ പണ്ടത്തെ കാരണോന്മാർ ഈഴത്തുനാട്ടീന്ന് വന്നോരാണ്" എന്ന വടക്കൻ പാട്ടിലെ വരികളാണ് ഇതിനാലംബം. ഈഴത്തുനാട് ഉത്തര സിലോണാണെന്നും പറയപ്പെടുന്നു. മലബാറിലെ തീയരും തിരുവിതാംകൂർ-കൊച്ചിയിലെ ഈഴവരും രണ്ടു വർഗക്കാരാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു - ഇവർ രണ്ടു കാലഘട്ടങ്ങളിലായി കേരളത്തിൽ വന്ന് കുടിയേറിപ്പാർത്തവരാണെന്നും വരാം. മലബാറിലെ തീയരോട്, ബാലിയിലെ - പഴയ ജാവാ ഹിന്ദുക്കൾ തങ്ങളുടെ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും അങ്ങനെതന്നെ നിലനിർത്താൻ ബാലിദ്വീപിലാണല്ലോ അഭയം പ്രാപിച്ചത് - ചില താഴ്ന്ന വർഗക്കാർക്ക് അത്ഭുതകരമായ സാദൃശ്യം കാണുന്നുണ്ട്. വിശേഷിച്ചും തീയരുടെ പണ്ടത്തെ പ്രധാന തൊഴിലായ തെങ്ങുചെത്തിന്റെ സമ്പ്രദായത്തിൽ. സിലോണിൽ ഇന്നും തെങ്ങുചെത്തുന്നവർ, തെങ്ങുകളിൽ അന്യോന്യം കെട്ടിയ കമ്പയിലൂടെ പിടിച്ചുതൂങ്ങിക്കൊണ്ടാണ് ചെത്താൻ തെങ്ങിന്റെ കുരലിലെത്തുന്നത്. ഈ കമ്പത്തിൻമേൽ കളി കേരളത്തിലൊരിടത്തും ചെത്തുകാർക്കറിഞ്ഞുകൂടാ. സിലോണിൽ നിന്നു വന്നവരാണെങ്കിൽ ഇക്കൂട്ടർ തങ്ങളുടെ പഴയ തൊഴിൽ സമ്പ്രദായം ഇവിടെയും പ്രകടിപ്പിക്കുമായിരുന്നു.

മലബാറിലെ തീയരുടെ പൂർവികർ ഇന്തോനേഷ്യയിൽ നിന്ന് ഇവിടെ വന്നു കുടിയേറിപ്പാർത്തവരാണോ എന്ന കാര്യം ഒന്നു ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു. ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് ദ്വീപുകളുണ്ട്. അവയിൽ പലതിൽനിന്നും ഇക്കൂട്ടർ സമാനപ്രകൃതിയോടു കൂടിയ ഒരു ഭൂവിഭാഗവും തേടിപ്പുറപ്പെട്ട് കേരളക്കരയിൽ വന്നുപറ്റിയതാവാം - ചിലർ സിലോണിൽ തന്നെ തങ്ങിയിട്ടുമുണ്ടാകാം - അങ്ങനെ സിലോണിൽ തങ്ങിയവരുടെ ചില സന്താനപരമ്പരകൾ കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കിയെന്നു വിചാരിക്കാനും വഴിയുണ്ട്.

നമ്മുടെ ഭാഷയിൽ ശൌണ്ടികൻ എന്നൊരു വാക്കുണ്ട്. കള്ളുചെത്തുന്നവൻ എന്നാണ് നിഘണ്ടുവിൽ ഈ വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥം. ശൌണ്ടികൻ എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് പല സംസ്കൃതപണ്ഡിതൻമാരോടും ഞാൻ അന്വേഷിക്കുകയുണ്ടായി. ഒരാൾക്കും അറിഞ്ഞുകൂടാ. ഇന്തോനേഷ്യയിൽ ശുണ്ടാ എന്നൊരു ദ്വീപുണ്ട്. ഇന്തോനേഷ്യയിൽ ഒരു കോടി ജനങ്ങൾ ശുണ്ടാനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ശുണ്ടാദ്വീപുകാരനാണ് ശൌണ്ടികൻ. തീയരുടെ പഴയ നാട് ശുണ്ടാദ്വീപാണെന്ന് കരുതാൻ ന്യായമില്ലേ?
----------------------------------------------------------------------
 എന്തു ന്യായമാണ് സാറേ, പേരിലുള്ള യാദൃശ്ചികസാമ്യമല്ലാതെ? ചരിത്രവസ്തുതകൾ കണ്ടെത്തേണ്ടത്‌ പുരാവസ്തുഗവേഷണങ്ങളിലും പ്രാചീന സാഹിത്യത്തിലും ശിലാലിഖിതങ്ങളിലുമൊക്കെയാണ്, അല്ലാതെ ടെലിഫോണ്‍ ഡയറക്ടറിയിലല്ല. 'നൈൽ' എന്നും 'നിള' എന്നും ഇംഗ്ലീഷിൽ എഴുതിയാൽ സാമ്യമുണ്ടെന്നു കരുതി പ്രാചീന ഈജിപ്തുകാരും കേരളീയരും തമ്മിൽ ബന്ധമുണ്ടെന്നു വരുമോ?


Thursday, December 12, 2013

ഒരു കുഞ്ഞാടിന്റെ കരച്ചിൽ

ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും അതിനുള്ള മറുപടിയും. വിവാദ പോസ്റ്റ്‌ താഴെ കൊടുക്കുന്നു.
-----------------------------------------
ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താനു ക്രിസ്ത്യന്‍ മിഷ്ണറിമാരോടുള്ള വിരോധത്തിനു കാരണമുണ്ട്. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനുതകുന്ന മഹത്വം ഇസ്ലാം മതത്തിന് ഇല്ലായിരുന്നു. മാത്രവുമല്ല മലബാറിന്, അപ്പുറത്തേക്ക് പട നയിക്കാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസ് സ്വാധീനം ടിപ്പുവിന്നു തടസമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ അസ്തമിച്ചുപോയ അറബികളുടെ കച്ചവടം ടിപ്പുവിനെ ചൊടിപ്പിച്ചു. അറബികള്‍ മുഖേന തുര്‍ക്കിയുടെ സഹായം ടിപ്പുവിനു ലഭിച്ചിരുന്നു..പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പോലെയാകുമായിരുന്നു എന്നതാണ്, സത്യം!

ഇന്ത്യയുടെ വടക്കുഭാഗം മുകളന്മാരും തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.

ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു
എന്നതു വിസ്മരിക്കരുത്. 
-------------------------------------
ഇനി മറുപടി.....
മതവിശ്വാസത്തിനുവേണ്ട അടിസ്ഥാനഘടകങ്ങളിലൊന്ന് ചരിത്രത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ? 'വേൾഡ് ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി'യുടെ പേരിലിറങ്ങിയ ഈ പോസ്റ്റ്‌ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഇതു കണ്ട സ്ഥിതിക്ക് മറുപടി പറയാതെ പോകാനും കഴിയുന്നില്ല.

കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം കൊണ്ടാണ് ടിപ്പുവിന് കേരളം പിടിച്ചടക്കാൻ കഴിയാതിരുന്നത് എന്നു പറയുന്നുണ്ട്. കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം 1663-ൽ തന്നെ ഡച്ചുകാർ ഇല്ലായ്മ ചെയ്തിരുന്നു എന്ന് ഒരു പക്ഷേ ഇത് എഴുതിയ ആൾക്ക് അറിയില്ലായിരിക്കാം. 1750-ൽ ജനിച്ച് 1799-ൽ മരിച്ച ടിപ്പുവിന് 1663-ൽ ഇല്ലാതായ കൊച്ചിയിലെ പോർച്ചുഗീസുകാർ എങ്ങനെയാണ് തടസമാകുന്നത്? ഇനി, ഡച്ചുകാരെയാണോ ലേഖകൻ ഉദ്ദേശിച്ചത്? പക്ഷേ അതും ശരിയാവില്ല. 1741-ലെ കുളച്ചൽ യുദ്ധത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ ഡച്ചുകാരുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞിരുന്നല്ലോ. ടിപ്പുവിന്റെ ആക്രമണം ബ്രിട്ടീഷുകാർക്ക് കൊച്ചിയിൽ പിടിമുറുക്കാനാണ് സഹായകമായത്.

ഇനി തുർക്കികളുടെ കാര്യം. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ധാർമികസഹായം ടിപ്പുവിന് ഉണ്ടായിരുന്നിരിക്കണം. പക്ഷേ 'യൂറോപ്പിലെ രോഗി' എന്ന വിശേഷണം നേടിക്കഴിഞ്ഞിരുന്ന തുർക്കിക്ക് ഇന്ത്യയിൽ ഇടപെടാൻ സാധിക്കുമായിരുന്നില്ല. ടിപ്പു സഹായം തേടിയതും സൗഹൃദം സ്ഥാപിച്ചതും ഫ്രാൻസിനോടാണ് - ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ. ഫ്രഞ്ച് ആയുധങ്ങൾ സ്വീകരിക്കാൻ പടിഞ്ഞാറൻ തീരത്ത് ഒരു തുറമുഖം വേണം എന്ന ആഗ്രഹമാണ് കേരളത്തെ ആക്രമിക്കാൻ മൈസൂരിനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നെപ്പോളിയൻ ചക്രവർത്തി 1798-ൽ ഈജിപ്റ്റ്‌ ആക്രമിച്ചപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് ടിപ്പുവായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ നെപ്പോളിയനെ ഈജിപ്തിൽ നിന്നുതന്നെ തുരത്തി. ടിപ്പു ഇതിനു മുതിർന്നത് ദേശാഭിമാനം കൊണ്ടായിരുന്നു എന്നൊന്നും ധരിക്കരുത്. സ്വന്തം കസേര നിലനിർത്താൻ ഭരണാധികാരികൾ ഇന്നത്തെപ്പോലെ തന്നെ അന്നും ഏതറ്റം വരെയും പോകും എന്നുമാത്രമാണ് ഇതിലെ ഗുണപാഠം. മതം അതിനു സഹായമാവുമെങ്കിൽ നല്ലത്, അത്രതന്നെ.

പോർച്ചുഗീസുകാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥാൻ ആകുമായിരുന്നു എന്നാണ് വേറൊരു കണ്ടുപിടിത്തം. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. 1000 വർഷം നീണ്ട ഇസ്ലാമിക ഭരണത്തിനുശേഷം ഇവിടെയുള്ളത് 13% മുസ്ലീങ്ങളാണ്. എന്നാൽ വെറും 300 വർഷം നീണ്ട പോർച്ചുഗീസ് ഭരണത്തിനുശേഷം ഗോവയിൽ ഉള്ളത് 34% ക്രിസ്ത്യാനികളാണ്. മതവെറിയുടെ കാര്യത്തിൽ ആരും ആരുടേയും പിന്നിലല്ല എന്നല്ലേ ഇതു കാണിക്കുന്നത്? പറങ്കികൾ ഭരിച്ച ബ്രസീലിൽ ദുഃഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴിയിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികൾ കണ്ടാൽ താലിബാൻ അതിലും ഭേദമാണെന്നുതന്നെ തോന്നും. പോർച്ചുഗീസുകാർ ഭരിച്ചിരുന്നെങ്കിൽ ഹൈന്ദവർ മതം മാറുന്നതിനു മുൻപുതന്നെ അവർ ഓർത്തഡോക്സ് മുതലായ സഭാവിഭാഗങ്ങളെ കത്തോലിക്കരായി മാറ്റുമായിരുന്നു എന്നതാണ് സത്യം.

ക്രൈസ്തവർ ബലമായി മതം മാറ്റിയിരുന്നെങ്കിൽ 121 കോടിയും കൃസ്ത്യാനികളാകുമായിരുന്നു എന്ന് വീണ്ടും അദ്ദേഹം പറയുന്നു. ക്രൈസ്തവർ എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത് കത്തോലിക്കാ പോർച്ചുഗീസുകാരെയും പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷുകാരെയുമായിരിക്കാം. അവർ ശ്രമിച്ചുനോക്കാഞ്ഞിട്ടാണോ? മതവിശ്വാസത്തിൽ നിന്ന് തിരികൊളുത്തിയ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽനിന്നു പഠിച്ച തിക്തമായ പാഠങ്ങളല്ലേ ബ്രിട്ടീഷുകാരെ മതപരമായ കാര്യങ്ങളിൽ ഇടപെടുകയില്ല എന്നു പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്? ഒരു ഓർത്തഡോക്സ് വിശ്വാസി പോർച്ചുഗീസുകാർക്ക് ഓശാന പാടുന്ന വിചിത്രമായ സംഗതിയാണ് നമ്മളിവിടെ കാണുന്നത്. പറങ്കികളുടെ അന്ധമായ കത്തോലിക്കാവല്ക്കരണത്തിൽ ശ്വാസം മുട്ടിയത് ഹൈന്ദവരേക്കാളുപരി ഭാരതത്തിലെ പ്രാചീന ക്രൈസ്തവസഭകളാണ്. സിറിയയിൽ നിന്നുവന്ന മാർ അഹതള്ള എന്ന മെത്രാപ്പോലീത്തയെ 1652-ൽ കഴുത്തിൽ കല്ലുകെട്ടി കൊച്ചിക്കായലിൽ മുക്കിത്താഴ്ത്തിയത് ആരാണ്? ആ സംഭവമല്ലേ അതിനടുത്ത വർഷം കൂനൻകുരിശുസത്യത്തിലേക്ക് നയിച്ച അവസാന വൈക്കോൽത്തുരുമ്പ്?

ലേഖനത്തിലെ ധിക്കാരപരമായ മറ്റു പരാമർശങ്ങൾ സ്വന്തം വിശ്വാസത്തിനുവേണ്ടിയുള്ള ഒരു കുഞ്ഞാടിന്റെ നിലവിളിയായി കരുതിയാൽ മതി. ക്രൈസ്തവരെ പരിവർത്തനം ചെയ്യാനുള്ള മഹത്വം ഇസ്ലാമിനില്ല എന്നൊക്കെ അദ്ദേഹം എഴുതുന്നുണ്ട്. ഇസ്ലാമിനോ ഹിന്ദുമതത്തിനോ ജൂതമതത്തിനോ ഇല്ലാത്ത എന്തു മഹത്വമാണ് ക്രിസ്തുമതത്തിന് ഉള്ളത് എന്നു ചോദിക്കുന്നത് നിലവാരമില്ലായ്മ ആകുമെന്നതുകൊണ്ട് അതിന് നമ്മൾ മുതിരേണ്ട. പക്ഷേ ഒരു കാര്യത്തിൽ നാം സംശയിക്കണം - ബ്രിട്ടീഷുകാരോ പറങ്കികളോ ഇന്നും ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇത്തരം 'ഐഡിയ'കളുമായി നടക്കുന്നവർ ആരെയാണ് പിന്തുണക്കുമായിരുന്നത് എന്നതിൽ!