Monday, December 31, 2012

കുറ്റിപ്പുറം കേശവന്‍ നായരുടെ കവിത

ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ-
യിരിക്കുവാന്‍ കൂടിയുമില്ല ദണ്ഡം
മരിച്ചുപോം മര്‍ത്ത്യതയെന്തിനാണു
കരഞ്ഞിടാനും കരയിച്ചിടാനും...

Wednesday, December 12, 2012

പുസ്തകോത്സവം

പ്രകൃതിയിലെ പലവസ്തുക്കളും ദിത്വരൂപത്തിലാണല്ലോ കാണപ്പെടുന്നത് - പോസിറ്റീവ്-നെഗറ്റീവ്, ഇരുളും വെളിച്ചവും എന്നിങ്ങനെ. എറണാകുളത്തെ പുസ്തകോത്സവവും അങ്ങനെതന്നെ. 16-മത്  അന്താരാഷ്ട്രപുസ്തകോത്സവം കാണാന്‍ കഴിഞ്ഞ ശനിയാഴ്ച പോയിരുന്നു. കഷ്ടിച്ച് ഒരു മാസം മുന്‍പ് ഡി.സി.ബുക്സ് സംഘടിപ്പിച്ച പുസ്തകോത്സവം ഓര്‍ത്തുപോയി. രവി ഡീസി ഒരു നല്ല ബിസിനസ്സുകാരനും സംഘാടകനുമാണെന്ന് തെളിയിച്ച ആ മഹാമഹം പക്ഷേ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ആളാണെന്നും വ്യക്തമാക്കി. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഡി.സി.ബുക്സ് അല്ലാതെ മറ്റൊരു മലയാളപ്രസാധകശാലയും അതില്‍ പങ്കെടുക്കാതിരുന്നത്? ഇപ്പോള്‍ നടന്ന പ്രദര്‍ശനത്തില്‍ ഡി.സി. പങ്കെടുക്കാതിരുന്നതും എന്തുകൊണ്ടാണ്?

ഈ പ്രദര്‍ശനത്തില്‍ കഴിഞ്ഞമാസം നടന്നതില്‍ സംബന്ധിച്ച ഒരു പ്രസിദ്ധീകരണശാലയും ഉണ്ടായില്ല. എങ്കിലും മലയാളവും ഇംഗ്ലീഷുമൊക്കെയായി ഒട്ടേറെ സ്റ്റാളുകള്‍ തുറന്നിരുന്നു. ഇംഗ്ലീഷ്  സ്ററാളുകളിലെല്ലാം ഒരു പൊതുഘടകം പോലെ പൌലോ കോയലോയുടെ പുസ്തകങ്ങളും. തൂണിലും തുരുമ്പിലുമെല്ലാം പ്രകടമാകുന്നത് ഒരേ ഈശ്വരചൈതന്യമാണെന്ന് പറയുന്നതുപോലെ കോയലോയുടെ ഏതു പുസ്തകമെടുത്താലും ഒരേ ആശയങ്ങള്‍ തന്നെയാണ് കാണുന്നത്. ഒന്നിനും സമയമില്ലാതെ പരക്കം പായുന്ന ആധുനികലോകത്തില്‍, വ്യക്തിബന്ധങ്ങള്‍ ആര്‍ക്കും താങ്ങാവാത്ത ഒരു സാമൂഹ്യഘടനയില്‍, ആത്മവിശ്വാസത്തിനൊരു  ഒറ്റമൂലി പോലെ എളുപ്പം കാശാക്കാവുന്ന മറ്റൊന്നില്ലെന്ന് കോയലോ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്റ്റാള്‍ കണ്ടു. മെലിഞ്ഞുപോയ ആനയെ തൊഴുത്തില്‍ കെട്ടിയതുപോലെ തോന്നിച്ചു. കഴമ്പുള്ള പുതിയ പുസ്തകങ്ങളൊന്നും ഇല്ല. ആകെയുള്ളത് കുറെ പഴയ വിവര്‍ത്തനങ്ങളും 40 പേജ് വരുന്ന ലഘുലേഖ പോലെ തോന്നിക്കുന്ന ചില കൊച്ചുപുസ്തകങ്ങളും. പ്രമുഖമായി നിരത്തി വെച്ചിരിക്കുന്നതാകട്ടെ ശാസ്ത്രകൌതുകം, എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്.... എന്നിങ്ങനെ 30 വര്‍ഷം മുമ്പ് എന്റെ കുട്ടിക്കാലത്ത് പ്രസിദ്ധീകരിച്ചവയും. പരിഷത്തിന് എന്തുപറ്റി എന്ന് അല്പം വേദനയോടെ ഓര്‍ത്തു. ഒരു തലമുറയില്‍ ശാസ്ത്രാവബോധത്തിന്റെ നാമ്പുകള്‍ മുളപ്പിച്ച പ്രസ്ഥാനം പക്ഷേ കാലഹരണപ്പെട്ട ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കുടിയേറിയപ്പോള്‍ അവര്‍ സ്വന്തം ശവക്കുഴി തന്നെ തോണ്ടുകയായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരെപ്പോലും  ആയുധവുമെടുത്തിറങ്ങിയപ്പോള്‍ ശാസ്ത്രമെന്താണ്, പാര്‍ട്ടിയുടെ കല്പനകളെന്താണ് എന്നിവ തമ്മില്‍ തിരിച്ചറിയാന്‍ അവര്‍ക്ക് പാങ്ങില്ലാതെ പോയി. എന്തായാലും 'ഗണിതകൗതുകം' എന്നൊരു പുസ്തകം വാങ്ങി.

സംഭവം പുസ്തകപ്രദര്‍ശനമാണെങ്കിലും കുറെയേറെ സ്റ്റാളുകള്‍ ഭക്ഷ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമൊക്കെ വില്‍ക്കുന്നവയായിരുന്നു. അകിടിന്‍ചുവട്ടിലെ ചോര മാത്രം വിഷയമായുള്ളവര്‍ അവിടെയും തിക്കിത്തിരക്ക് ഉണ്ടാക്കിക്കൊണ്ടിരുന്നു. ഉപമകളെല്ലാം മറന്ന്‍ ഒരിടത്തുനിന്ന് പാലട കഴിച്ചുനോക്കി. സാധനം നല്ലതായിരുന്നെങ്കിലും  ചെറിയ കപ്പിന് 20 രൂപ കൊടുത്തപ്പോള്‍ കഴുത്തിനുപിന്നില്‍ ഒരു കഠാരയുടെ തണുത്ത സ്പര്‍ശം ശരിക്കും അനുഭവിച്ചു.

മൊത്തത്തില്‍ ഒരു കുത്തഴിഞ്ഞ പ്രതീതി. സംഘാടനം ഇവര്‍ ഡീ.സി.യെക്കണ്ടുതന്നെ പഠിക്കണം. ഒരു മാസം മുമ്പേ പ്രദര്‍ശനവും നടത്തി ഉള്ള കാശും പെട്ടിയിലിട്ട്‌ സന്തോഷിച്ചിരിക്കുന്നവരോടാണ് കളി!