Friday, September 25, 2015

സഞ്ജയൻ കൃതികൾ

ചിരി കാലാതീതമായ ഒന്നാണ്. ഫലിതത്തിന്റെ തമ്പുരാക്കൻമാരായ സഞ്ജയൻ മലബാറിലും ഇ.വി.കൃഷ്ണപിള്ള തിരുവിതാംകൂറിലും തങ്ങളുടെ സർഗപ്രതിഭയുടെ പീലി വിടർത്തി. ഏതാണ്ട് സമകാലീനരായിരുന്ന ഈ എഴുത്തുകാരാണ് മലയാളത്തിൽ ആക്ഷേപഹാസ്യത്തിന്റേയും ശുദ്ധഹാസ്യത്തിന്റേയും വസന്തം ആദ്യമായി വിരിയിച്ചത്. ഈ ശാഖയിൽ ഒട്ടേറെ നല്ല കഥാകാരന്മാർ നമുക്കുണ്ടായിട്ടുണ്ടെങ്കിലും ഈ പ്രാതസ്മരണീയരുടെ 'കാലിബർ' ഉള്ള ആരും തന്നെ നമ്മുടെ സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടില്ല. എം.ആർ.നായർ എന്ന സഞ്ജയൻ തൊഴിൽപരമായി ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രൊഫസർ ആയിരുന്നെങ്കിലും മലയാളസാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ ഗാഢമായ വ്യുല്പത്തി കഥകളിലുടനീളം പ്രകടമാണ്. അദ്ദേഹത്തിന്റെ ഉപമകളും ഉദ്ധരണികളും വായനക്കാർക്ക് ചിരിയിലുമപ്പുറം ഒരു മുഴുവൻ സാഹിത്യാനുഭവത്തിന്റെ സമ്പന്നത വാഗ്ദാനം ചെയ്യുന്നു.

കാലാതിശായിയായ ഒൻപതു കഥകളാണ് പ്രമുഖ സംസ്കൃതപണ്ഡിതനായ ഡോ.സി.രാജേന്ദ്രൻ നമ്മുടെ മുന്നിലെത്തിക്കുന്നത്. ഇവയെല്ലാം തന്നെ നാം മുൻപേ വായിച്ചിട്ടുള്ളതായിരിക്കും, സഞ്ജയൻ അന്തരിച്ചിട്ടുതന്നെ 72 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കുവാൻ കഴിയുക എന്നതാണ് ശ്രേഷ്ഠമായ ഒരു സാഹിത്യകൃതിയുടെ ലക്ഷണം. അത് ഈ കഥകൾ സ്വായത്തമാക്കിയിട്ടുമുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും അവയിലെ പല കഥകളും ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാത്തതാണെന്നത് നമ്മിൽ അത്ഭുതം ജനിപ്പിക്കും. 'മാന്ത്രികരുദ്രാക്ഷം' എന്ന പേരിൽ സാധാരണ രുദ്രാക്ഷം വില്പന നടത്തി അന്ധവിശ്വാസികളായ സാധാരണക്കാരെ പറ്റിക്കുന്ന ആ വിദ്യ തന്നെയല്ലേ ഇന്നും കുബേർ കുഞ്ചി, നസർ രക്ഷാ കവചം എന്നൊക്കെ പേരിൽ പരസ്യം ചെയ്തുകൊണ്ടിരിക്കുന്നത്? ഒരു നൂറ്റാണ്ടു മുൻപുപോലും ദേവീകോപം കൊണ്ടാണ് മസൂരി രോഗം വരുന്നത് എന്നു വിശ്വസിച്ചിരുന്ന ആയുർവേദവൈദ്യന്മാർ ഇപ്പോൾ പാർശ്വഫലങ്ങളില്ലാത്ത സർവരോഗസംഹാരികളുമായി രംഗത്തുവരുന്നത് നാം കാണുന്നുണ്ട്. ഇവർക്കുള്ള മറുപടിയാണ് കായകല്പ ചികിത്സ നടത്തി അമളിയിലാകുന്ന 'കായകല്പത്തിനു ശേഷം' എന്ന കഥയിലുള്ളത്. 'ജഗനൂസൻ' മാത്രമാണ് ആധുനിക വായനക്കാർക്ക് മനസ്സിലാകാൻ അല്പമെങ്കിലും വിഷമമുണ്ടാക്കുന്നത്. പക്ഷേ സമാഹർത്താവിന്റെ ടിപ്പണി ജഗനൂസൻ എന്ന ആന എത്യോപ്യ എന്ന രാജ്യവും വേടസംഘം സർവരാജ്യസഖ്യം (ലീഗ് ഓഫ് നേഷൻസ്) ആണെന്നും വ്യക്തമാക്കുന്നു.

രാജേന്ദ്രൻ നല്ലൊരു അവതാരിക പ്രദാനം ചെയ്തതുകൂടാതെ സഞ്ജയൻ ഉദ്ധരിക്കുന്ന കാവ്യശകലങ്ങളും അലങ്കാരങ്ങളുമെല്ലാം ഏതേതു ഗ്രന്ഥങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന് അടിക്കുറിപ്പുകളിലൂടെ സൂചിപ്പിക്കുന്നു. കുറച്ചുകൂടി കഥകൾ ഉൾപ്പെടുത്താമായിരുന്നു എന്നതാണ് ഈ പുസ്തകത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാവുന്ന ന്യൂനത. അതേസമയം തന്നെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം മഹാനായ ആ സാഹിത്യകാരനെ അടുത്തറിയാനുള്ള ത്വര സൃഷ്ടിക്കുമെന്നും പറയേണ്ടിയിരിക്കുന്നു. ജീവിതത്തിലുടനീളം വിധി വേട്ടയാടിയിട്ടും - ഭാര്യയുടേയും മകന്റേയും അകാലനിര്യാണം, നിരന്തരമായ ക്ഷയരോഗബാധ, ഒടുവിൽ നാല്പതാം വയസ്സിൽ മരണവും - മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയൻ മനസ്സിലെ ചിരി കെടാതെ സൂക്ഷിച്ചു. ഭാവി തലമുറകൾക്കെല്ലാം അതിൽ നിന്ന് ഒരു കൈത്തിരി കൊളുത്താനുള്ള സൗഭാഗ്യമാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്.

Book Review of 'Sanjayan Kathakal', ISBN 9788188801941

No comments:

Post a Comment