Friday, December 25, 2015

വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ

വിമോചനസമരം എന്നും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാണ്. 1957-ൽ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. അക്രമമാർഗങ്ങളിലൂടെ മാത്രം ഭരണം പിടിച്ചുകൊണ്ടിരുന്ന ലോക കമ്മ്യൂണിസത്തിന് കേരളം വലിയൊരു പ്രചോദനമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് അമേരിക്കയ്ക്കും കൂട്ടർക്കും ഈ വിജയം ഒരു വലിയ ഞെട്ടലാണ് സമ്മാനിച്ചത്. എന്നാൽ ഭരണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വൻതോതിലുള്ള എതിർപ്പ് സർക്കാരിനെതിരെ ഉയർന്നുവന്നു. ക്രിസ്തീയസഭകൾ നായർ സമുദായവുമായി കൂട്ടുചേർന്ന് ഭരണത്തിനെതിരെ ജനവികാരം ഉണർത്തുവാൻ തുടങ്ങി. ക്രമേണ മറ്റു സമുദായങ്ങളുടെ പിന്തുണയും ഇവർക്കു ലഭിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള ചില ദുർബലശ്രമങ്ങളും വിദ്യാഭ്യാസപരിഷ്കാരങ്ങളും മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമനപരമായ നടപടികൾ എന്ന രീതിയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്ഥാപിതതാല്പര്യങ്ങൾക്ക് അതുപോലും സഹിക്കുവാൻ സാധിച്ചില്ല. 1959 ജൂണിൽ സമരം അക്രമാസക്തവും ജനകീയവുമായ രൂപം കൈക്കൊണ്ടു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തുവാൻ ഇ.എം.എസ് ശ്രമിച്ചു. സമരക്കാരെ നിർദയം വെടിവെച്ചു വീഴ്ത്തുകയും ലാത്തിച്ചാർജുകൾ നിത്യസംഭവമാവുകയും ചെയ്തു. ഏതാണ്ട് ഇരുപതോളം പ്രക്ഷോഭകർ വെടിവെപ്പുകളിൽ രക്തസാക്ഷികളായതോടെ ഇ.എം.എസ്സിന്റെ കാല്ക്കീഴിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. ഭരണയന്ത്രം നിശ്ചലമായതോടെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു, മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഈ ഇതിഹാസസമാനമായ സമരത്തിന്റെ ചരിത്രവും പശ്ചാത്തലവും അതിന്റെ വികാസത്തിന് സഹായകമായതായി അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പിന്തുണയുടേയും കഥയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായ ശ്രീ.  ടി.എം. തോമസ്‌ ഐസക് ഈ ഗ്രന്ഥത്തിലൂടെ പ്രതിപാദിക്കുന്നത്.

1959 ജൂണിൽ സമരം വ്യാപകമായി പടർന്നുപിടിക്കുന്നതുമുതൽ ജൂലൈ 31ന് സർക്കാർ പിരിച്ചുവിടപ്പെടുന്നതുവരെയുള്ള സംഭവങ്ങളുടെ നാൾവഴി ഈ പുസ്തകം നല്കുന്നുണ്ട്. ഒരു ഡയറി പോലെ വായിച്ചു പോകാവുന്ന ഈ ഭാഗം വിവിധ പത്രങ്ങളുടെ ആർക്കൈവ്സുകളിൽ നിന്നാണ് അദ്ദേഹം ശേഖരിച്ചിരിക്കുന്നത്. വേണ്ടുവോളം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. വിമോചനസമരത്തിന്റെ അഭൂതപൂർവമായ ജനപിന്തുണ കമ്യൂണിസ്റ്റുകാരെ ഒരേസമയം ആശ്ചര്യഭരിതരാക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. പുന്നപ്ര-വയലാർ, തെലങ്കാന, കയ്യൂർ മുതലായ ജനപങ്കാളിത്തം തെല്ലുമില്ലാതെ തുടക്കത്തിലേ പൊളിഞ്ഞുപാളീസായ അക്രമസമരങ്ങൾ കൊട്ടിപ്പാടി നടന്നിരുന്ന പാർട്ടിക്ക് വിമോചനസമരം ദഹിക്കാതെ പോയതിൽ ഒട്ടും അത്ഭുതമില്ല. സ്ത്രീകളും വിദ്യാർഥികളും വൻതോതിൽ അണിനിരന്നു നേടിയ ആത്യന്തികവിജയം ജനകീയ പ്രക്ഷോഭങ്ങൾക്ക് പുതിയൊരു മാനം നല്കി. ഈ സമരം കമ്യൂണിസ്റ്റുകാർക്കെതിരെ എന്നതിനു പകരം അവരുടെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നതെങ്കിൽ ചൈനയിലേയും ക്യൂബയിലേയും ഉത്തര കൊറിയയിലേയും കുട്ടികൾക്കു പോലും ഇന്നും അതിന്റെ ചരിത്രം ഉരുവിട്ടു പഠിക്കേണ്ടി വരുമായിരുന്നു എന്നതാണ് വസ്തുത.

വിമോചനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പഠനങ്ങളും ലേഖനങ്ങളും വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും ആ സമരത്തിന്റെ വികാസത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു പറയപ്പെടുന്ന അമേരിക്കൻ പിന്തുണയുടെ വിശദാംശങ്ങൾ വായനക്കാരുടെ മുന്നിൽ ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഈ വിവരങ്ങൾ അദ്ദേഹത്തിനു ലഭിച്ചത് അമേരിക്കൻ സർവകലാശാലാ ലൈബ്രറികളിൽ നിന്നും, അവിടത്തെ വിവരാവകാശനിയമം വഴി ശേഖരിച്ച രേഖകളിൽ നിന്നുമാണ്. ഗ്വാട്ടിമാല, ബ്രിട്ടീഷ്‌ ഗയാന തുടങ്ങിയ പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയും ഇടതുപക്ഷ സർക്കാരുകളെ സി.ഐ.എ അട്ടിമറിച്ചതു ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളത്തിലും അതു നടന്നു എന്നതാണ് ഗ്രന്ഥകാരന്റെ വാദം. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയനീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റിനെ അസ്വസ്ഥനാക്കിയെന്നാണ് തോമസ്‌ ഐസക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിൽ മുൻ അമേരിക്കൻ അംബാസിഡറുടെ അഭിമുഖ സംഭാഷണവും ചില പുസ്തകങ്ങളിലെ വരികളുമൊക്കെയാണ് തട്ടിമാറ്റാനാവാത്ത തെളിവ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത്. സി.ഐ.എ കേരളത്തിൽ ഇടപെട്ടതു സംബന്ധിച്ച രേഖകൾ നിയമപരമായ കാലാവധി കഴിഞ്ഞിട്ടും പരസ്യപ്പെടുത്താത്തത് അവ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുന്നതു കൊണ്ടാണെന്നാണ് ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്. ഇല്ലാത്ത രേഖകൾ എങ്ങനെ പുറത്തുവിടുവാൻ സാധിക്കും എന്നത് വായനക്കാർക്ക് ന്യായമായും ഉണ്ടായേക്കാവുന്ന സംശയമാണ്.

സി.ഐ.എ യുടെ പണം പറ്റി ജനഹിതത്തെ തങ്ങൾക്കു വശപ്പെടുത്തുകയാണ് വിമോചനസമരക്കാർ ചെയ്തത് എന്ന വാദം അംഗീകരിച്ചാൽ പൊതുജനം കഴുതയാണെന്നും അംഗീകരിക്കേണ്ടിവരും. വിദേശപണം ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ തന്നെ കേരളത്തിലെ ജനാഭിപ്രായം അത്രയെളുപ്പത്തിൽ തിരിച്ചുവിടാൻ പറ്റുന്ന ഒന്നാണോ? അടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തറപറ്റി എന്നുകൂടി ഓർമിക്കണം. വോട്ട് ശതമാനം കൂടി എന്നു സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കുറെ കണക്കുകളുമായി ലേഖകൻ സുദീർഘമായ ഒരു ഞാണിൻമേൽകളി നടത്തുന്നുണ്ട്. തങ്ങളുടെ കഴിവുകേട് ദഹിക്കാനും അംഗീകരിക്കാനും കഴിയാതെ വന്നപ്പോൾ ജനങ്ങളുടെ നേരെ നടത്തിയ ഒരു കൊഞ്ഞനംകുത്തലായി മാത്രം ഈ ആരോപണത്തെ കാണുന്നതായിരിക്കും ഉചിതം. മാത്രവുമല്ല, സി.ഐ.എ യുടെ ബദലായി റഷ്യൻ ചാരസംഘടനയായ കെ.ജി.ബി. അരങ്ങുവാണിരുന്ന കാലമായിരുന്നു അത്. ഏതാണ് കൂടുതൽ ഫലപ്രദമായ സംഘടന എന്ന കാര്യത്തിൽ ആർക്കും സംശയം തോന്നിപ്പിക്കുന്ന നടപടികൾ കെ.ജി.ബിയും സി.ഐ.എയും പരസ്പരം മത്സരിച്ചു നടത്തിയിരുന്നു. അപ്പോൾ സി.ഐ.എ വിമോചനസമരക്കാർക്ക് പണം കൊടുത്തിരുന്നുവെങ്കിൽ കെ.ജി.ബി കമ്യൂണിസ്റ്റുകാർക്കും പണം നല്കുമായിരുന്നില്ലേ? കേരളമണ്ണിൽ കുരുത്ത കമ്യൂണിസ്റ്റ് നാമ്പ് മുളയിലേ നുള്ളിക്കളയാൻ അമേരിക്ക കോപ്പുകൂട്ടുമ്പോൾ സോവിയറ്റ്‌ യൂണിയൻ അത് കയ്യും കെട്ടി നോക്കിയിരിക്കുമായിരുന്നോ?

കണക്കുകൾ ഉദ്ധരിക്കുന്നതിൽ സർവത്ര അബദ്ധം പുസ്തകത്തിൽ ഉടനീളം കാണാനുണ്ട്. പാർട്ടി ജയിച്ച ദേവികുളം ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 84 ആയി ഉയർന്നു എന്നവകാശപ്പെടുന്നതിനോടൊപ്പം വെച്ചിരിക്കുന്ന വോട്ട് കണക്കു നോക്കിയാൽ 71 ശതമാനമേയുള്ളൂ (പേജ് 68). സമരവോളന്റിയർമാരുടെ എണ്ണം പേജ് 167-ൽ കൊടുത്തിരിക്കുന്നതും കൂട്ടി നോക്കിയാൽ തെറ്റാണെന്നു കാണാം. ഇത്തരം തെറ്റുകൾ ബോധപൂർവമല്ല എന്നുതന്നെ നമുക്കു വിശ്വസിക്കാം. കമ്യൂണിസ്റ്റ് ആചാര്യൻമാരുടെ പുസ്തകങ്ങൾ വേദവാക്യമാണെന്ന തോന്നലിൽ നിന്നുണ്ടാകുന്നതാണ് "അക്കാലത്ത് പരിസ്ഥിതി അവബോധം ഏംഗൽസിന്റെ പേജുകൾക്കപ്പുറം വളർന്നിരുന്നില്ല" (പേജ് vii) എന്ന മട്ടിലുള്ള ഫലിതങ്ങൾ.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടുകളും വാദങ്ങളും മാത്രമേ ഉണ്ടാകൂ എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. എങ്കിലും പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത് ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ മരണമടഞ്ഞ ഗർഭിണിയായിരുന്ന ഫ്ലോറി പെരേരയുടെ മൃതശരീരത്തിനരികെ അലമുറയിടുന്ന ഭർത്താവും കുടുംബവും എന്ന വിമോചനസമരക്കാലത്തെ വിഖ്യാതമായ പോസ്റ്ററാണ്. സർക്കാരിനെതിരെ എമ്പാടും ജനരോഷം ഇളക്കിവിടുവാൻ ഈ ചിത്രത്തിനു സാധിച്ചു. ആ പടത്തിന്റെ ശക്തിയാണ് പുസ്തകത്തിന്റെ മുഖചിത്രമാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് തോമസ്‌ ഐസക് പറയുമ്പോൾ രാഷ്ട്രീയത്തിന്റെ തിരത്തള്ളലിലും കൈമോശം വരാത്ത സ്വത്വബോധത്തിന്റെയും കലാസ്വാദനത്തിന്റേയും ആത്മാർഥമായ മാതൃക നമുക്കദ്ദേഹത്തിൽ ദർശിക്കാം.

വിമോചനസമരത്തിനു നേരെയുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടറിയണമെന്നുള്ളവർക്കായി ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Vimochana Samarathinte Kaanappurangal' by T M Thomas Isaac
ISBN: 9788126200627

Tuesday, December 8, 2015

കേരള ചരിത്രം - അപ്രിയ നിരീക്ഷണങ്ങൾ

ഗവേഷകരും ശാസ്ത്രജ്ഞന്മാരുമെല്ലാം തങ്ങളുടെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തുന്നത് സഹപ്രവർത്തകരുടെ സൂക്ഷ്മപരിശോധനയിലൂടെയാണ് (peer review). എന്തും കണ്ടെത്താൻ ഒരു പണ്ഡിതന് അവകാശമുണ്ട്. പക്ഷേ അവ യുക്തിസഹമാണോ അതോ ആനമണ്ടത്തരമാണോ എന്നു തീർച്ചയാക്കുന്നത് മേൽപ്പറഞ്ഞ പരിശോധനയ്ക്കുശേഷമായിരിക്കണം. ചിലപ്പോഴെല്ലാം ഗവേഷകർ മേൽപ്പറഞ്ഞ കടമ്പ മറികടക്കാൻ മിനക്കെടാതെ തങ്ങളുടെ പ്രയത്നഫലം നേരിട്ട് പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാറുണ്ട് - പത്രമാധ്യമങ്ങൾ വഴിയോ പുസ്തകങ്ങളിലൂടെയോ. എവിടെയെല്ലാം അത്തരം പ്രസിദ്ധീകരണങ്ങൾ കാണുന്നുവോ, അവിടെയെല്ലാം നമുക്ക് ന്യായമായും ചെന്നെത്താവുന്ന ഒരു നിഗമനമുണ്ട്. ഗവേഷകന്റെ കണ്ടെത്തൽ പിയർ റിവ്യൂവിനെ അതിജീവിക്കുകയില്ലെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് നേരിട്ടൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നതാണത്. ശശിഭൂഷണിന്റെ ഈ പുസ്തകം വായിച്ചപ്പോഴും അങ്ങനെ തോന്നി.

ഈ പുസ്തകത്തിന്‌ പ്രകടമായും രണ്ടു ഭാഗങ്ങളുണ്ട്. അതിലൊന്ന് അധികം പ്രചാരം ലഭിച്ചിട്ടില്ലാത്ത ചില ചരിത്രപഠനരീതികളെ അവതരിപ്പിക്കുക എന്നതാണ്. അപ്രിയസത്യങ്ങൾ എന്ന പേരിൽ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകൾക്കെതിരായി താൻ വെച്ചുപുലർത്തുന്ന ചില സിദ്ധാന്തങ്ങളാണ്. നാണയങ്ങളെക്കുറിച്ചുള്ള പഠനം കേരളത്തിൽ വേണ്ടത്ര നടന്നിട്ടില്ലെന്ന് ഗ്രന്ഥകർത്താവ്‌ വാദിക്കുമ്പോൾ അത് ആദ്യവിഭാഗത്തിൽ പെടുന്നു. പട്ടണം ഉത്ഖനനത്തിനെതിരെയും ഈഴവരുടെ ഉത്ഭവത്തെക്കുറിച്ചും അയ്യപ്പാരാധനയുടെ പ്രചാരത്തിന്റെ കഥയെക്കുറിച്ചും വാചാലനാകുന്നത് രണ്ടാമത്തെ വിഭാഗത്തിലും. ശശിഭൂഷണ്‍ തന്റെ മൂർച്ചയേറിയ കൂരമ്പുകൾ കരുതിവെച്ചിരിക്കുന്നത് കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്ത് ഉത്ഖനനം നടത്തി ചില പ്രധാന ശേഷിപ്പുകൾ കണ്ടെത്തിയ പ്രൊ. പി. ജെ. ചെറിയാനെതിരെയാണ്.പുരാതന മുസിരിസ് ആണ് പട്ടണം എന്ന് അന്താരാഷ്‌ട്രവേദികളിൽ പെരുമ്പറയടിക്കുമ്പോൾ കേരളത്തിലെ പ്രസിദ്ധീകരണങ്ങളിൽ അത് നിസ്സംശയം പ്രഖ്യാപിക്കുന്നില്ല എന്നു മാത്രമാണ് ആരോപണം. ഗ്രന്ഥകാരന്റെ ആക്രമണം ശക്തിയാർജിക്കുമ്പോൾ മുസിരിസ് എന്നത് കൊടുങ്ങല്ലൂരല്ല എന്നുപോലും അദ്ദേഹം പറഞ്ഞുകളയുമോ എന്നു നമ്മൾ സംശയിച്ചുപോകുന്നു.

ഈ പുസ്തകം ഒരു ലേഖനസമാഹാരമാണ്. പല കാലങ്ങളിലെഴുതിയതുകൊണ്ടാവാം ഒരേ ആശയങ്ങളും ഒരേ വാചകങ്ങളും പോലും, പല അദ്ധ്യായങ്ങളിലും കടന്നു വരുന്നത് വായനക്കാരിൽ വൈരസ്യമുണ്ടാക്കുന്നു, ഉദാ: നാഗാരാധന, ബുദ്ധ-ജൈനമതങ്ങൾ. പുള്ളുവൻപാട്ടിന്റേയും നാഗാരാധനയുടെയും വിശദമായ വിവരണങ്ങൾ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന സർപ്പം തുള്ളൽ എന്ന കലാരൂപത്തിന്റെ വാചാലമായ ഒരു വാങ്മയചിത്രം പ്രദാനം ചെയ്യുന്നു. സെന്റ്‌ തോമസ്‌ കേരളത്തിൽ വന്ന് നമ്പൂതിരിമാരെ മാർക്കം കൂട്ടി എന്ന വിശ്വാസത്തിന്റെ കാറ്റൂരി വിടാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പക്ഷേ ഇതൊന്നുമല്ല വായനക്കാരെ ഞെട്ടിക്കുന്നത്! വിവിധ ജാതികളുടെ ഉത്ഭവവും വിശ്വാസപരമായ പ്രത്യേകതകളും പരാമർശിക്കുമ്പോൾ വിഖ്യാത അദ്ധ്യാപകനായിരുന്ന പ്രൊ. എസ്. ഗുപ്തൻ നായരുടെ മകനായ ശശിഭൂഷണ്‍ ജാതീയമായ ചില സ്വഭാവങ്ങൾ ആ ജാതിയിലുള്ളവർക്ക് പതിച്ചുകൊടുക്കുന്നു. ആധുനിക കേരളസമൂഹത്തിൽ ജീവിക്കുന്ന ആ ജാതികളിൽ പെട്ട ആളുകൾക്കും ഈ സ്വഭാവം പാരമ്പര്യമായി കിട്ടിയിട്ടുണ്ട് എന്നദ്ദേഹം പകൽക്കിനാവു കാണുന്നു. പ്രാചീന കേരളത്തിലെ ഈഴവർ ബുദ്ധ-ജൈനമതങ്ങൾ പിന്തുടർന്നിരുന്നു എന്നു പ്രസ്താവിച്ചതിനുശേഷം "വംശസ്മൃതിയുടെ ഡി.എൻ.എ കോഡിൽ ഇതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുള്ളതുകൊണ്ടാവാം മഹാകവി കുമാരനാശാന്റെ ഇഷ്ടദേവന്മാർ ശിവനും ബുദ്ധനുമായത്" (പേജ് 118) എന്ന വിചിത്രമായ വാദം അവതരിപ്പിക്കുന്നു. ജാതി സ്ഥിരമായ ഒന്നാണെന്നും അത് പരമ്പരയാ ലഭിക്കുന്നതാണെന്നുമാണോ ലേഖകൻ ഉദ്ദേശിയ്ക്കുന്നത്? തീർന്നില്ല, "പഴയ വള്ളുവനാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ, ദക്ഷിണ വാങ്ങുന്ന ഭവ്യതയോടെ ടിക്കറ്റ് ചാർജ് ഈടാക്കുന്ന വെളുത്തു സുമുഖനായ ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറെ കാണുമ്പോൾ ഊഹിക്കാം, അയാളൊരു നമ്പൂതിരി യുവാവാകാമെന്ന്" (പേജ് 108). ശശിഭൂഷണ്‍ അവിടെയും നിർത്താൻ ഭാവമില്ല. ഗണക (കണിയാൻ) സമുദായത്തിന്റെ സംഗീതപാരമ്പര്യം പറഞ്ഞുനിർത്തിയതിനുശേഷം വരുന്നു അടുത്ത വെടി - "കെ.പി.എ.സി. സുലോചനയുടേയും ഗിരീഷ്‌ പുത്തഞ്ചേരിയുടേയും ഗാനങ്ങളിൽ പഴയ ഗന്ധർവലോകത്തിന്റെ നാദാനുഭൂതിയും ഉദ്വേഗമുഹൂർത്തങ്ങളും കണ്ടെന്നിരിക്കും" (പേജ് 128). ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച ഒരു വ്യക്തിയിൽ കാണപ്പെടുന്ന നഗ്നമായ ഇത്തരം ജാതിചിന്ത ഞെട്ടിക്കുന്ന ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Review of Kerala Charithram - Apriya Nireekshanangal by M G Shashibhooshan
ISBN: 9789384075248

Tuesday, December 1, 2015

വെള്ളാപ്പള്ളിയുടെ നൗഷാദ് പരാമർശം

ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിൽ
കൊലപ്പെടുത്തിയവരുടെ കണ്ണടകൾ കൂട്ടിയിട്ടിരിക്കുന്നു
രണ്ടാം ലോകയുദ്ധകാലത്തെ ജർമ്മനിയിലെ കുപ്രസിദ്ധമായ തടവറയായിരുന്നു ഓഷ്വിറ്റ്സ്. ഏകദേശം 11 ലക്ഷം ജൂതത്തടവുകാരാണ് ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിലെ വിഷവാതക ചേമ്പറുകളിലും മരുന്നുപരീക്ഷണശാലകളിലുമൊക്കെയായി ഈയാംപാറ്റകളെപ്പോലെ മരിച്ചു വീണത്. യൂറോപ്പിലെ ജൂതപ്രശ്നത്തിന്റെ അവസാന പരിഹാരം എന്നു ഹിറ്റ്‌ലർ വിശേഷിപ്പിച്ച ആ തടവറ സാംസ്കാരികമായി മനുഷ്യവംശം എത്ര താഴെയാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്ന് ലോകത്തെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. യുദ്ധാനന്തരം ആത്മഹത്യ ചെയ്യാതെ അവശേഷിച്ച നാസി നേതാക്കളെല്ലാവർക്കും ന്യൂറംബർഗ് വിചാരണയെ നേരിടേണ്ടി വന്നു. യുദ്ധക്കുറ്റവാളികളെ നിർദാക്ഷിണ്യം നേരിട്ട യുദ്ധക്കോടതി നിരവധി പേരെ തൂക്കിലേറ്റി. ഒട്ടനവധി പേർ മരണം വരെ ജയിൽ ശിക്ഷ അനുഭവിച്ചു. ഭരണകൂടത്തിന്റെ തീരുമാനങ്ങളാണ് തങ്ങൾ നടപ്പാക്കിയതെന്ന വാദമൊന്നും കോടതി ചെവിക്കൊണ്ടില്ല. അന്ന് ഹിറ്റ്‌ലറുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന റുഡോൾഫ് ഹെസ്സ് പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമാണ് "ഓഷ്വിറ്റ്സ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേസ് കോടതിയിൽ അവതരിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു" എന്നത്.

എന്നാൽ സമാനമായ ഒരു ഘട്ടത്തിലാണ് സമത്വമുന്നേറ്റയാത്രയുമായി മുന്നേറുന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നില്ക്കുന്നത്. പ്രകടമായിത്തന്നെ വർഗീയച്ചുവയുള്ള മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ നീങ്ങിയ വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗത്തിൽ താൻ സാമാന്യനീതിയുടെ ലക്ഷ്മണരേഖ മറികടക്കുന്നത് ശ്രദ്ധിക്കാതെ പോയി. കോഴിക്കോട് കാന വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കവേ അതിൽ വീണുമരിച്ച നൗഷാദ് എന്ന മനുഷ്യസ്നേഹിക്കെതിരെ നടത്തിയ തരംതാണ പരാമർശങ്ങൾ ഒറ്റ ദിവസം കൊണ്ട് വെള്ളാപ്പള്ളിയുടെ വില ചേറിലേയ്ക്ക് താഴ്ത്തി. നൗഷാദിന്റെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം അനുവദിച്ചതും ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തതും അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്‌ എന്നാണ് വെള്ളാപ്പള്ളി ജല്പിച്ചത്.

കാനയിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ചായക്കടയിൽ നിന്നിറങ്ങിയോടിയ നൗഷാദ് അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് അന്വേഷിച്ചു കാണില്ല. അപകടത്തിൽ പെട്ടവർ ഹിന്ദുക്കളാണെന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞിരുന്നുവെങ്കിൽ പോലും നൗഷാദ് ആ കാരണം മൂലം തന്റെ ദൗത്യം ഉപേക്ഷിക്കുമായിരുന്നു എന്നും കരുതാൻ വയ്യ. അദ്ദേഹം എന്തായാലും വെള്ളാപ്പള്ളി അല്ലല്ലോ! തന്റെ ജീവൻ നഷ്ടപ്പെടുത്തിയും രണ്ടുപേരെ രക്ഷിക്കാൻ പരിശ്രമിച്ച ഈ യുവാവിന്റെ അർപ്പണബോധത്തിനു മുന്നിൽ, സമുദായപ്രവർത്തനം കൊണ്ട് ലാഭം മാത്രം നേടിയിട്ടുള്ള നടേശൻ എത്ര അല്പനും വിവരദോഷിയുമാണെന്ന് കേരളം തെല്ല് അവിശ്വസനീയതയോടെ കണ്ടു. വലിയ നേതാക്കൾ പൊതുമധ്യത്തിൽ ഒരു കാര്യം വിളിച്ചുപറയുന്നതിനുമുൻപ് തന്റെ വിശ്വസ്തരായ ഉപദേശകരുടെ വീക്ഷണങ്ങൾ പരിശോധിക്കാറുണ്ട്. താൻ മണ്ടത്തരമാണോ പറയാൻ പോകുന്നതെന്ന് കാര്യവിവരമുള്ള ആരെങ്കിലും പറഞ്ഞുതരണമല്ലോ. വെള്ളാപ്പള്ളിയ്ക്ക് അത്തരം ഉപദേശകർ ആരുമില്ലെന്നു തോന്നുന്നു - ശരിക്കും 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ട്!

ഇത്തരത്തിലുള്ള ഹൃദയശൂന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ട് ഇദ്ദേഹം ഇനി എന്തിനാണ് യാത്ര തുടരുന്നത്? ഹിന്ദു സമുദായങ്ങൾ കേരളത്തിൽ അവഗണിക്കപ്പെടുന്നു എന്ന തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ യാത്ര ഈ വങ്കത്തരത്തോടെ പൊതുസമൂഹത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞില്ലേ? തന്റെ സമുദായത്തേയും യാത്രയെ പിന്താങ്ങുന്നവരേയും നടേശൻ ഒറ്റുകൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്. ഓഷ്വിറ്റ്സുമായുള്ള സാമ്യം നോക്കുകയാണെങ്കിൽ, നൗഷാദ് പരാമർശം ഇല്ലായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്ക് ജനമദ്ധ്യത്തിൽ അവതരിപ്പിക്കാവുന്ന ഒരു വാദമുഖമെങ്കിലും ഉണ്ടാകുമായിരുന്നു എന്നു പറയേണ്ടി വരും.