Saturday, September 9, 2017

ബ്രാഹ്മണ മാർക്സിസം

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ഭാരതത്തിലെ ദളിത് മുന്നേറ്റം മാന്യവർ കാൻഷിറാം സ്ഥാപിച്ച ബഹുജൻ സമാജ് പാർട്ടി എന്ന രാഷ്ട്രീയകക്ഷിയുടെ ഉയർച്ചയിലൂടെയായിരുന്നു. റാമും അദ്ദേഹത്തിന്റെ വിശ്വസ്തയായ പിൻഗാമി മായാവതിയും വളരെ വിദഗ്ധമായ നീക്കങ്ങളിലൂടെ ഉത്തർപ്രദേശിൽ അധികാരം നേടുകയും മറ്റു നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാവുകയും ചെയ്തു. ദളിത്-മുസ്ലിം വോട്ട്ബാങ്കുകളെ ലക്ഷ്യമാക്കി നീങ്ങിയ പാർട്ടി തങ്ങളുടെ രാഷ്ട്രീയപിന്തുണയുടെ സൈദ്ധാന്തിക അടിത്തറ സൃഷ്ടിക്കുവാനായി ബുദ്ധിജീവികളെ തന്ത്രപരമായി വിനിയോഗിച്ചു.  സ്വപൻ കുമാർ ബിശ്വാസ് എന്ന ഗ്രന്ഥകാരൻ അതിലൊരുവനാണ്. മുപ്പതുവർഷം ഐ. എ. എസ്സിൽ പ്രവർത്തിച്ചതിനുശേഷം വിരമിച്ച ബിശ്വാസ് ബി. എസ്. പിയുടെ ശക്തനായ വക്താവായി മാറി. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഇന്ത്യയിൽ മൂന്നു മഹദ്‌വ്യക്തികളേയുള്ളൂ - ഗൗതമ ബുദ്ധൻ, ഡോ. അംബേദ്‌കർ, കാൻഷിറാം. ഇന്ത്യയ്ക്കു പുറത്താണെങ്കിൽ കാൾ മാർക്സും! മാർക്സിയൻ ദാർശനികതയെ ഭാരതത്തിൽ പകർത്തിക്കാണിച്ചവരാണ് മേൽച്ചൊന്ന മൂന്നുപേരും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരുണത്തിൽ മാർക്സിസത്തിനെ കയ്യടക്കി വികലമാക്കിയ ബ്രാഹ്മണർക്കെതിരെയുള്ള അടങ്ങാത്ത കലിയുടെ സംക്ഷേപമാണ് ഈ പുസ്തകം.

തൊഴിലാളിവർഗ്ഗത്തിന്റെ ലോകവീക്ഷണമാണ് മാർക്സിസം. എന്നാൽ മാർക്സിന്റെ കാലത്തെ യൂറോപ്പിലെ തൊഴിലാളിവർഗ്ഗവുമായി താരതമ്യം ചെയ്യാവുന്ന ഒരു വർഗ്ഗം ഇന്ത്യയിൽ ഒരിക്കലും നിലനിന്നിരുന്നില്ല. ഇവിടെ തഴച്ചുവളർന്നിരുന്ന ജാതീയത ഫ്യൂഡൽ സമൂഹത്തെ തടഞ്ഞുനിർത്തി, മുതലാളിത്തത്തിനെ വളരാനനുവദിച്ചില്ല. തന്മൂലം കമ്യൂണിസ്റ്റ് ആശയധാരയിലെ വിവിധ രാഷ്ട്രീയഘട്ടങ്ങൾ ഇന്ത്യയിൽ അരങ്ങേറിയില്ല. ഈ ഘട്ടത്തിലാണ് ഭരണവർഗ്ഗമായിരുന്ന ബ്രാഹ്‌മണർ 'ഡീക്ലാസിങ്' എന്ന പ്രക്രിയയിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ നേതൃനിരയിലേക്ക് നുഴഞ്ഞുകയറിയത്. എം. എൻ. റോയ്, എസ്. എ. ഡാങ്കെ, ഇ. എം. എസ്, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിങ്ങനെയുള്ള സമുന്നത കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ബ്രാഹ്മണരായിരുന്നു. ഇന്നും സി. പി. എമ്മിന്റെ പോളിറ്റ് ബ്യൂറോവിൽ ഒരൊറ്റ ദളിതൻ പോലുമില്ലെന്നോർക്കുക! ഒരു വിപ്ലവവും ഭരണവർഗ്ഗങ്ങൾ സംഘടിപ്പിച്ചവയായിരുന്നില്ല. റഷ്യൻ, ചൈനീസ് വിപ്ലവനേതാക്കളിൽ ഒരാൾ പോലും ഭരണവർഗ്ഗത്തിൽ ഉൾപ്പെടുന്നവനായിരുന്നില്ല. എങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ബ്രാഹ്മണർ തൊഴിലാളിവർഗ്ഗ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതിന്റെ നേർക്കാഴ്ച ബിശ്വാസ് കാട്ടിത്തരുന്നുണ്ട്.

ഇന്ത്യയിലെ ദളിത് ജനതയുടെ വിമോചനത്തിനായി ഡോ. അംബേദ്‌കർ നിർവഹിച്ച സേവനങ്ങൾ നിസ്തുലമാണ്. എങ്കിലും ബിശ്വാസ് മതപരിവർത്തനമാണ് അതിൽ ഏറ്റവും മുഖ്യം എന്ന നിലപാടാണെടുക്കുന്നത്. ഇസ്ലാമിക പ്രസിദ്ധീകരണശാലയായ കോഴിക്കോട്ടെ അദർ ബുക്സ് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ തുനിഞ്ഞതിനുപിന്നിലെ ഗുട്ടൻസും ഈ വാദം വെളിവാക്കുന്നു. ഡോ. അംബേദ്‌കർ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനമാണ് ഉദ്ദേശിച്ചതും നടപ്പാക്കിയതുമെങ്കിൽ ബിശ്വാസ് ഇസ്ളാമിലേക്കുള്ള മതംമാറ്റവും ഉയർത്തിക്കാട്ടുന്നുണ്ട്. അംബേദ്കറുടെ കമ്യൂണിസ്റ്റ് ആഭിമുഖ്യം ഗ്രന്ഥകർത്താവ് വളരെ വിശദമായിത്തന്നെ പിന്തുടരുന്നുണ്ട്. 'സഖാവ് സ്റ്റാലിൻ' മരണമടഞ്ഞ ദിവസം അനുശോചനം പുലർത്തിക്കൊണ്ട് അദ്ദേഹം അന്നുമുഴുവൻ നിരാഹാരം അനുഷ്ഠിച്ചുവത്രേ! യാഥാർഥ്യത്തിനു നേരെ സൗകര്യപൂർവ്വം കണ്ണടക്കാനുള്ള കൗശലവും ബിശ്വാസ് പ്രദർശിപ്പിക്കുന്നു. അംബേദ്‌കർ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിലേക്ക് ബംഗാളിൽ നിന്നു ജയിച്ചുവരാനുള്ളതിന്റെ കാരണം അവിടത്തെ ദളിത്-മുസ്ലിം പിന്തുണയായിരുന്നതുകൊണ്ടാണ് ബംഗാളിലെ അയിത്തജാതിക്കാരെ ഇന്ത്യാവിഭജനം വഴി പീഡിപ്പിച്ചതെന്നാണ് ആരോപണം (പേജ് 64). എന്നാൽ സ്വാതന്ത്ര്യാനന്തരം അംബേദ്‌കർ ജയിച്ച മണ്ഡലം പാക്കിസ്ഥാനിലായിപ്പോയതിനാൽ ബോംബെയിലെ കോൺഗ്രസ് അംഗമായ ഡോ. എം. ആർ. ജയകറെ രാജിവെപ്പിച്ച് ആ സീറ്റിൽനിന്ന് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണുണ്ടായതെന്ന സത്യം ബിശ്വാസ് വിഴുങ്ങുന്നു. ദളിതുകൾക്ക് മുസ്ലീങ്ങളിൽ നിന്ന് പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ വിഭജനത്തെത്തുടർന്ന് പാകിസ്ഥാനിലേക്ക് കുടിയേറി അവിടത്തെ ആദ്യ നിയമമന്ത്രിയായ ജ്യോതീന്ദ്രനാഥ് മണ്ഡലിനെ ഉയർത്തിക്കാട്ടുന്ന ലേഖകൻ പക്ഷേ മൂന്നു വർഷങ്ങൾക്കുശേഷം അവിടത്തെ ഭ്രാന്തു പിടിപ്പിക്കുന്ന മതവിവേചനത്തെത്തുടർന്ന് മണ്ഡൽ ഇന്ത്യയിലേക്ക് ജീവനുംകൊണ്ട് തിരിച്ചോടിവന്നു എന്ന വസ്തുതയും തമസ്കരിക്കുന്നു.

ബുദ്ധമതം ഹാരപ്പാ കാലത്തുതന്നെ നിലവിലുണ്ടായിരുന്നു എന്നതുപോലുള്ള അസംബന്ധങ്ങൾ വിളമ്പുന്നുണ്ടെങ്കിലും വർഗ്ഗവും ജാതിയും തമ്മിലുള്ള സൂക്ഷ്മവ്യത്യാസങ്ങൾ ബിശ്വാസ് കണ്ടെത്തുന്നുണ്ട്. വർഗ്ഗമെന്നാൽ സാമൂഹ്യ ചലനാത്മകതയുള്ള ഒരു സ്ഥാപനമാണ് - ജാതി അതില്ലാത്തതും. ഇന്ത്യയിൽ അതുകൊണ്ടുതന്നെ വർഗ്ഗങ്ങളുമില്ല. ഇന്ത്യയിലെ നിലവിലുള്ള നീതിന്യായ വ്യവസ്ഥിതിക്കുനേരെ അദ്ദേഹം പ്രദർശിപ്പിക്കുന്ന പുച്ഛഭാവം ഞെട്ടിപ്പിക്കുന്നതാണ്. 30 വർഷം സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച്, ശമ്പളവും പെൻഷനുമെല്ലാം കൃത്യമായി വാങ്ങി പോക്കറ്റിലിട്ടതിനുശേഷം ഹൈക്കോടതികൾ ബൂർഷ്വാ സ്ഥാപനമാണെന്നു പ്രഖ്യാപിക്കാനുള്ള (പേജ് 110) ഉളുപ്പില്ലായ്മ അറപ്പുളവാക്കുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of Brahmana Marxism by S K Bishwas
ISBN: 9788190601993