Friday, September 25, 2020

കേരളം: സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം

1970-കളോടെ ഒരു വികസ്വരസമൂഹമായ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നേടിയ അഭൂതപൂർവമായ പുരോഗതി ഒരു 'കേരള മാതൃക'യെക്കുറിച്ചുള്ള ചർച്ചകൾക്ക് അന്താരാഷ്ട്രതലത്തിൽത്തന്നെ തുടക്കമിട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സാമൂഹികമായ നവോത്ഥാനം സംസ്ഥാനത്ത് വിജയകരമായി അരങ്ങേറിയതിന്റെ തുടർച്ചയെന്നോണം വന്ന 'കേരള മോഡൽ' അതിന്റെ ഭാവിവികാസത്തെക്കുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും റവന്യൂ വരുമാനത്തിലെ കുറവുമൂലം അവ ഉദ്ദേശിച്ച തോതിൽ ഫലവത്തായില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ പല സൂചികകളിലും ഒന്നാം സ്ഥാനത്തായ കേരളം സാമ്പത്തികരംഗത്ത് പിടിച്ചുനിൽക്കുന്നതിനാധാരം ഗൾഫിൽ നിന്നൊഴുകിയെത്തുന്ന വൻ സമ്പത്താണ്. കേരളത്തിലെ രാഷ്ട്രീയവും പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് തികച്ചും വിഭിന്നമായ രീതിയാണ് പിന്തുടരുന്നത്. ഈയവസ്ഥയിൽ ആധുനിക കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രധാരണ ലഭിക്കുന്നതിനായി പ്രശസ്ത ദാർശനികനായ ശ്രീ. കെ. വേണുവിന്റെ ഈ പുസ്തകം ഉപകരിക്കും.


കേരളം എവിടെയാണ് നേടിയതെന്നും എവിടെയാണ് നഷ്ടപ്പെടുത്തിയതെന്നുമുള്ള വ്യക്തമായ ഒരു വിശകലനം ഈ കൃതിയിൽ കാണാം. അക്രമത്തിലൂന്നിയ തീവ്രരാഷ്ട്രീയത്തിന്റെ സ്തുതിപാഠകനായിരുന്ന ലേഖകൻ അതുപേക്ഷിച്ച് മൃദു ഇടതുചായ്‌വോടെയാണ് ഈ ലേഖനസമാഹാരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി കാണുന്നത്. സാമൂഹ്യരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും കൊളുത്തിവിട്ട പരിഷ്കരണം എല്ലാ ജാതിസമൂഹങ്ങളിലും നവോത്ഥാനത്തിന്റെ വെളിച്ചം പരത്തി. ഇത്തരത്തിൽ ബൗദ്ധികമായി ഉഴുതുമറിക്കപ്പെട്ട ഒരു ഭൂമിയിലാണ് സ്ഥിതിസമത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും വ്യവസ്ഥാപനം ലക്ഷ്യമിട്ടുകൊണ്ടുള്ള പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ മാറ്റത്തിന്റെ വിത്തുവിതച്ചത്. ആത്മബോധമുള്ള, രാഷ്ട്രീയ ഉണർവ്വ് നേടിയ ജനത ഭരണാധികാരികളെക്കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ നിർബന്ധിതരാക്കി. കേരള മോഡലിന്റെ പശ്ചാത്തലം ഇതാണ്. ഇത് ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. എന്നാൽ പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയിലും തൊഴിലാളിപ്രസ്ഥാനങ്ങൾ വളർന്നതോടെ കൂലിക്കൂടുതൽ അവർ ആവശ്യപ്പെടുകയും ന്യായമായവ നേടുകയും ചെയ്തു. പക്ഷേ ഉത്പാദനക്ഷമത ഉയർത്തിയെങ്കിൽ മാത്രമേ ഈ കൂടിയ കൂലി കൊടുത്തുകൊണ്ട് വ്യവസായത്തിനും കൃഷിക്കും നിലനിൽക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിന് യന്ത്രവൽക്കരണം അനിവാര്യമായിരുന്നു. താൽകാലിക തൊഴിൽനഷ്ടത്തിന്റെ പേരുപറഞ്ഞ് അതിന് ഇടംകോലിട്ടതോടെ ഈ മേഖലകളെല്ലാം തകർന്നടിഞ്ഞു. ഇത് റവന്യൂ വരുമാനത്തിന്റെ കുറവിലേക്കും ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിലെ മുരടിപ്പിലേക്കും തുടർന്ന് എൺപതുകളുടെ അന്ത്യത്തോടെ ഈ രംഗത്തെ സ്വാശ്രയസ്ഥാപനങ്ങളുടെ വളർച്ചയിലേക്കും നയിച്ചു. ഈ വിഷമവൃത്തത്തിൽനിന്ന് കേരള സാമ്പത്തികവ്യവസ്ഥയെ താൽകാലികമായി കരകയറ്റിയത്‌ മദ്ധ്യ-പൂർവദേശത്തുനിന്നുവന്ന വരുമാനമാണ്. വേണുവിന്റെ വിശകലനത്തിന്റെ ഈ രത്നച്ചുരുക്കം നിരവധി അദ്ധ്യായങ്ങളിലൂടെ വായനക്കാരുടെ മുന്നിലെത്തുന്നു.


ആധുനികവൽക്കരണത്തിന്റെ കാര്യത്തിൽ ചടുലമായ സമീപനം സ്വീകരിക്കുന്ന ഗ്രന്ഥകാരൻ മറ്റുപല കാര്യങ്ങളിലും പഴയ ഇടതുപക്ഷ വരട്ടുവാദം തന്നെ ഇപ്പോഴും പിന്തുടരുന്നതായി കാണാം. ആധുനികവൽക്കരണത്തെ പിന്തുണക്കുന്നതുതന്നെ അത് കൂടുതൽ ഉൽപാദനവും വരുമാനവും സൃഷ്ടിക്കുമെന്നതുകൊണ്ടല്ല, മറിച്ച് ഉൽപാദനശക്തികളുടെ വികാസമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് മാർക്സ് അഭിപ്രായപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്. ഈ വാദം ഏറ്റവും പരിഹാസ്യമായവിധത്തിൽ പുറത്തുവരുന്നത് ലിനക്സ് എന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കേരളം സ്വീകരിക്കണം എന്നതിലാണ്. ലിനക്സ് തീർത്തും സൗജന്യമാണെന്നതും അതിന്റെ സോഴ്സ് കോഡ് പരസ്യമാണെന്നതും ലേഖകനെ വലിയതോതിൽ ആകർഷിക്കുന്നില്ല. ഒരു മാർക്സിയൻ സിദ്ധാന്തത്തിന്റെ പ്രാവർത്തികമാക്കലാണ് അദ്ദേഹം ഇതിലും കാണുന്നത്. ഉൽപാദനശക്തികളുടെ സാമൂഹ്യവൽക്കരണം മാർക്സ് ശക്തമായി ആഗ്രഹിച്ചുവെങ്കിലും അത് നടപ്പാക്കുക വളരെ ദുഷ്കരമായിരുന്നു. തൊഴിലാളിവർഗ്ഗം ബലപ്രയോഗത്തിലൂടെ സർവാധിപത്യം നേടിക്കഴിഞ്ഞിട്ടേ അതുണ്ടാവൂ എന്നാണ് മാർക്സ് ധരിച്ചിരുന്നത്. എന്നാൽ ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ എല്ലാവർക്കും സ്വീകാര്യമായ സാമൂഹ്യവൽക്കരണം അനായാസം, രക്തരഹിതമായി സാധ്യമാക്കുന്നു. സമസ്തമേഖലകളിലും  മാർക്സിയൻ ചിന്ത തിരുകിക്കയറ്റുന്ന ചിന്തകരാണ് കേരളത്തിന്റെ വളർച്ചയെ പിറകോട്ടടിക്കുന്നതെന്ന് നമുക്കിവിടെ തിരിച്ചറിയാൻ കഴിയും.


ഈ സമാഹാരത്തിലെ 32 ലേഖനങ്ങൾ 1998 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ്. ആദ്യലേഖനങ്ങളുടെ സമകാലികപ്രസക്തിയും സംശയാസ്പദമാണ്. എന്നാൽ 'കേരളത്തിന്റെ സാമ്പത്തികവികസനം' എന്ന ആദ്യ അദ്ധ്യായം ലേഖകന്റേയും പ്രസിദ്ധ ചിന്തകനായ ആർ.വി.ജി. മേനോന്റേയും സൂക്ഷ്മ നിരീക്ഷണങ്ങളാൽ അമൂല്യമാകുന്നു. ഈ ലേഖനത്തിലെ ആശയങ്ങളാണ് ചില്ലറ മാറ്റങ്ങളോടെ മറ്റുപല അദ്ധ്യായങ്ങളിലും ആവർത്തിക്കപ്പെടുന്നത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം ലേഖനങ്ങളും ഒരു പതിറ്റാണ്ടിനുമുമ്പ് എഴുതിയതാണ് എന്നതാണ് ഈ പുസ്തകത്തിന്റെ മുഖ്യമായ ന്യൂനത.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Keralam: Sambathikam, Samoohikam, Rashtreeyam' by K Venu

Olive Publications

ISBN: 9789389325829

 

Thursday, September 3, 2020

പൊറ്റെക്കാട്ട്: വ്യക്തിയും സാഹിത്യകാരനും

യാത്രാവിവരണം ഒരു സാഹിത്യശാഖയായെണ്ണുമ്പോൾ ആ വിഭാഗത്തിൽ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച കൃതികളുടെ കർത്താവായ എസ്. കെ. പൊറ്റെക്കാട് കഥ, കവിത, നോവൽ എന്നിവയിലും പുതിയ പാതകൾ വെട്ടിത്തുറന്ന ഒരു മാർഗ്ഗദർശിയാണ്. രാജ്യം അതിന്റെ പരമോന്നതസാഹിത്യബഹുമതിയായ ജ്ഞാനപീഠം അദ്ദേഹത്തിനു സമ്മാനിച്ചത് 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിനായിരുന്നുവല്ലോ. മലയാളസാഹിത്യം ആധുനികഘട്ടത്തിലേക്കുകടക്കുന്ന ഒരു പ്രധാന ദശാസന്ധിയിൽ പൊറ്റെക്കാടിന്റെ സാഹിത്യരചന നിരവധിയാളുകൾക്ക് മാർഗദർശകദീപമായി. കാലാപാനി കടക്കുന്നവർ മതഭൃഷ്ടരാകുമെന്ന ഭീഷണി നിലനിന്നിരുന്ന ഭാരതത്തിൽ പേരിനുപോലും ലോകസഞ്ചാരികളോ സഞ്ചാരസാഹിത്യമോ ഇല്ലാതെ പോയി. സന്ദേശകാവ്യങ്ങൾ ഒരു പരിധി വരെ ഈ വരൾച്ചയ്ക്ക് പരിഹാരമായെങ്കിലും ഭാരതത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് സർഗപ്രതിഭയെ സ്വച്ഛന്ദമായി പറപ്പിക്കുവാൻ അവയും മടിച്ചുനിന്നു. എങ്കിലും ആധുനിക കാലഘട്ടത്തിൽ എസ്.കെ യെപ്പോലെ നിരവധി പ്രതിഭാധനർ ആ കുറവ് നികത്തി.

 

സ്മരണകൾ, അവലോകനങ്ങൾ എന്നീ രണ്ടു പ്രധാനഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഓ.എൻ.വി ഉൾപ്പെടെയുള്ള നാലു സാഹിത്യകാരന്മാർ നടത്തുന്ന പൊറ്റെക്കാടിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുസ്മരണവും സുകുമാർ അഴീക്കോട് ഉൾപ്പെടുന്ന ഒൻപതു നിരൂപകർ പൊറ്റെക്കാട് കൃതികളെ സസൂക്ഷ്മം അവലോകനം ചെയ്യുന്നതുമാണ് കാണുന്നത്. കൂടാതെ എസ്.കെയുമായി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ചെയ്യുന്ന ഒരു സംവാദവും എസ്.കെയുടെ ജീവിതയാത്രയെക്കുറിച്ച് ഡോ. പി. വി. ജോർജ് എഴുതുന്ന ഒരു ലഘുനിരീക്ഷണവും ഇതിലുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം (1982) അധികം താമസിയാതെ പ്രസിദ്ധപ്പെടുത്തപ്പെട്ട ഒരു സമാഹാരമാണിത്. 


അനുസ്മരണങ്ങൾ പൊതുവെ സ്മരണീയവ്യക്തിയെ വാനോളം പുകഴ്ത്തുന്നതായിട്ടാണ് കാണപ്പെടുന്നത്. എങ്കിലും 'അപൂർണതയിൽനിന്ന് പൂർണത, അവശിഷ്ടങ്ങളിൽനിന്ന് പൂർണരൂപം, വൈരൂപ്യത്തിൽനിന്ന് സൗന്ദര്യം, ഇവ സൃഷ്ടിച്ചെടുക്കലാണ് തന്റെ രചനയുടെ ലക്‌ഷ്യം' എന്നു വിശ്വസിച്ച കഥാകൃത്താണ് എസ്.കെ എന്ന വത്സലയുടെ അഭിപ്രായം യാഥാർഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതായി. എസ്.കെ പ്രതിഭയുടെ ഏറ്റവും പുഷ്കലമായ കാലം നാല്പതുകളായിരുന്നു. അറുപതുകളിലും എഴുപതുകളിലും അദ്ദേഹത്തിന്റെ കഥാരചനാസാമർഥ്യത്തിന് ക്ഷീണം സംഭവിച്ചതായാണ് നിരൂപകർ വിലയിരുത്തുന്നത്. ഡോ. എം. എം. ബഷീർ അവതരിപ്പിക്കുന്ന ചെറുകഥകളുടെ വിമർശനം കഴമ്പുള്ള ഒട്ടനവധി ദൃശ്യങ്ങൾ കാഴ്ച വെക്കുന്നു. ജോർജ് ഇരുമ്പയമാണ് പുസ്തകത്തിന്റെ എഡിറ്റർ.


എസ്. കെ. പൊറ്റെക്കാട് സാഹിത്യത്തിലെ അരാജകവാസനകളെ നഖശിഖാന്തം എതിർത്തുപോന്നു. ആധുനികസാഹിത്യത്തിനെ അദ്ദേഹം എതിർത്തുവെങ്കിലും ആധുനികതക്കുവേണ്ടി തന്റെ സർഗ്ഗചേതനയുടെ വാതായനങ്ങൾ എപ്പോഴും തുറന്നുവെച്ചു. മനുഷ്യനിലെ മൃഗീയവാസനകളേയും അധമവികാരങ്ങളേയും ഉണർത്താനുദ്ദേശിച്ചുള്ളതാണ് ആധുനികസാഹിത്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതുപോലെതന്നെ നിശിതമായി എസ്.കെ കൃതികളെ വിലയിരുത്തുന്ന ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. 'ഒരു തെരുവിന്റെ കഥ' ശിഥിലചിത്രങ്ങളുടെ വ്യർത്ഥസമാഹാരമാണെങ്കിലും 'ദേശത്തിന്റെ കഥ' ദർശനദീപ്തമായ നോവലാണെന്നു സ്ഥാപിക്കപ്പെടുന്നു. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള എസ്.കെയുടെ യാത്രകളിലും നമ്മുടെ നിത്യഹരിതഭൂമിയായ ഈ കൊച്ചുകേരളം പോലെ അദ്ദേഹത്തിന്റെ ഹൃദയം കവർന്ന ഒരു രാജ്യവും ഈ ലോകത്തില്ല എന്ന് അഭിപ്രായപ്പെടുന്നു.


മറ്റു സാഹിത്യകാരന്മാരെപ്പോലെ അക്ഷരങ്ങളുടെ നാലതിരുകൾക്കുള്ളിൽ എസ്.കെയുടെ കർമ്മശേഷി തളർന്നുനിന്നില്ല. രാഷ്ട്രീയത്തിലും തന്റെ മായാത്ത പാദമുദ്രകൾ അദ്ദേഹം പതിപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകപോലും ചെയ്തു. പ്രതിഭാധനരെ രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായേ കാണാനാകൂ എന്ന പ്രമാണത്തിന് തീർത്തും അപവാദമായി ഈ സാഹിത്യകാരന്റെ രാഷ്ട്രീയജീവിതം. എങ്കിലും സാഹിത്യത്തിൽ രാഷ്ട്രീയം കലരുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിർക്കുന്നത് ചൊവ്വല്ലൂരുമായുള്ള സംവാദത്തിൽ വ്യക്തമാകുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനവുമായുള്ള ആദ്യകാലങ്ങളിലെ ബന്ധം ആ പ്രസ്ഥാനം രാഷ്ട്രീയപ്രേരണയാൽ വഴിപിഴച്ചുപോകുന്നത് മനസ്സിലാക്കിയതോടെ അദ്ദേഹം അവസാനിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൊല്പടിയിൽ നിന്നുകൊണ്ടുമാത്രം നടത്തുന്ന സാഹിത്യരചനയേ യഥാർത്ഥ സാഹിത്യമാകൂ എന്ന ദയനീയസ്ഥിതിവിശേഷം വന്നുചേർന്നതോടെ എസ്.കെ ആ പ്രസ്ഥാനവുമായി തീർത്തും അകന്നു. ഇതിന് കമ്യൂണിസ്റ്റുകൾ അദ്ദേഹത്തോട് പ്രതികാരം വീട്ടിയ കഥയും വിവരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാരെപ്പറ്റി ഇ.എം.എസ് പ്രസിദ്ധപ്പെടുത്തിയ ലേഖനപരമ്പരയിൽ 'പ്രസിദ്ധകഥാകൃത്തായ പൊറ്റെക്കാടിനെപ്പറ്റി' പറഞ്ഞിരുന്നു. എന്നാൽ അത് എസ്.കെയെക്കുറിച്ചായിരുന്നില്ല, മറിച്ച് ഒരു പാർട്ടിയംഗവും കഥാകൃത്തുമായ ഡി. എം. പൊറ്റെക്കാടിനെക്കുറിച്ചായിരുന്നു.


പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Pottekkatt: Vyakthiyum Saahithyakaranum'

Editor: George Irumbayam

Publisher: DC Books, May 1984