Friday, December 25, 2015

വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ

വിമോചനസമരം എന്നും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാണ്. 1957-ൽ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. അക്രമമാർഗങ്ങളിലൂടെ മാത്രം ഭരണം പിടിച്ചുകൊണ്ടിരുന്ന ലോക കമ്മ്യൂണിസത്തിന് കേരളം വലിയൊരു പ്രചോദനമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് അമേരിക്കയ്ക്കും കൂട്ടർക്കും ഈ വിജയം ഒരു വലിയ ഞെട്ടലാണ് സമ്മാനിച്ചത്. എന്നാൽ ഭരണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വൻതോതിലുള്ള എതിർപ്പ് സർക്കാരിനെതിരെ ഉയർന്നുവന്നു. ക്രിസ്തീയസഭകൾ നായർ സമുദായവുമായി കൂട്ടുചേർന്ന് ഭരണത്തിനെതിരെ ജനവികാരം ഉണർത്തുവാൻ തുടങ്ങി. ക്രമേണ മറ്റു സമുദായങ്ങളുടെ പിന്തുണയും ഇവർക്കു ലഭിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള ചില ദുർബലശ്രമങ്ങളും വിദ്യാഭ്യാസപരിഷ്കാരങ്ങളും മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമനപരമായ നടപടികൾ എന്ന രീതിയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്ഥാപിതതാല്പര്യങ്ങൾക്ക് അതുപോലും സഹിക്കുവാൻ സാധിച്ചില്ല. 1959 ജൂണിൽ സമരം അക്രമാസക്തവും ജനകീയവുമായ രൂപം കൈക്കൊണ്ടു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തുവാൻ ഇ.എം.എസ് ശ്രമിച്ചു. സമരക്കാരെ നിർദയം വെടിവെച്ചു വീഴ്ത്തുകയും ലാത്തിച്ചാർജുകൾ നിത്യസംഭവമാവുകയും ചെയ്തു. ഏതാണ്ട് ഇരുപതോളം പ്രക്ഷോഭകർ വെടിവെപ്പുകളിൽ രക്തസാക്ഷികളായതോടെ ഇ.എം.എസ്സിന്റെ കാല്ക്കീഴിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. ഭരണയന്ത്രം നിശ്ചലമായതോടെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു, മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഈ ഇതിഹാസസമാനമായ സമരത്തിന്റെ ചരിത്രവും പശ്ചാത്തലവും അതിന്റെ വികാസത്തിന് സഹായകമായതായി അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പിന്തുണയുടേയും കഥയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായ ശ്രീ.  ടി.എം. തോമസ്‌ ഐസക് ഈ ഗ്രന്ഥത്തിലൂടെ പ്രതിപാദിക്കുന്നത്.

1959 ജൂണിൽ സമരം വ്യാപകമായി പടർന്നുപിടിക്കുന്നതുമുതൽ ജൂലൈ 31ന് സർക്കാർ പിരിച്ചുവിടപ്പെടുന്നതുവരെയുള്ള സംഭവങ്ങളുടെ നാൾവഴി ഈ പുസ്തകം നല്കുന്നുണ്ട്. ഒരു ഡയറി പോലെ വായിച്ചു പോകാവുന്ന ഈ ഭാഗം വിവിധ പത്രങ്ങളുടെ ആർക്കൈവ്സുകളിൽ നിന്നാണ് അദ്ദേഹം ശേഖരിച്ചിരിക്കുന്നത്. വേണ്ടുവോളം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. വിമോചനസമരത്തിന്റെ അഭൂതപൂർവമായ ജനപിന്തുണ കമ്യൂണിസ്റ്റുകാരെ ഒരേസമയം ആശ്ചര്യഭരിതരാക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. പുന്നപ്ര-വയലാർ, തെലങ്കാന, കയ്യൂർ മുതലായ ജനപങ്കാളിത്തം തെല്ലുമില്ലാതെ തുടക്കത്തിലേ പൊളിഞ്ഞുപാളീസായ അക്രമസമരങ്ങൾ കൊട്ടിപ്പാടി നടന്നിരുന്ന പാർട്ടിക്ക് വിമോചനസമരം ദഹിക്കാതെ പോയതിൽ ഒട്ടും അത്ഭുതമില്ല. സ്ത്രീകളും വിദ്യാർഥികളും വൻതോതിൽ അണിനിരന്നു നേടിയ ആത്യന്തികവിജയം ജനകീയ പ്രക്ഷോഭങ്ങൾക്ക് പുതിയൊരു മാനം നല്കി. ഈ സമരം കമ്യൂണിസ്റ്റുകാർക്കെതിരെ എന്നതിനു പകരം അവരുടെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നതെങ്കിൽ ചൈനയിലേയും ക്യൂബയിലേയും ഉത്തര കൊറിയയിലേയും കുട്ടികൾക്കു പോലും ഇന്നും അതിന്റെ ചരിത്രം ഉരുവിട്ടു പഠിക്കേണ്ടി വരുമായിരുന്നു എന്നതാണ് വസ്തുത.

വിമോചനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പഠനങ്ങളും ലേഖനങ്ങളും വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും ആ സമരത്തിന്റെ വികാസത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു പറയപ്പെടുന്ന അമേരിക്കൻ പിന്തുണയുടെ വിശദാംശങ്ങൾ വായനക്കാരുടെ മുന്നിൽ ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഈ വിവരങ്ങൾ അദ്ദേഹത്തിനു ലഭിച്ചത് അമേരിക്കൻ സർവകലാശാലാ ലൈബ്രറികളിൽ നിന്നും, അവിടത്തെ വിവരാവകാശനിയമം വഴി ശേഖരിച്ച രേഖകളിൽ നിന്നുമാണ്. ഗ്വാട്ടിമാല, ബ്രിട്ടീഷ്‌ ഗയാന തുടങ്ങിയ പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയും ഇടതുപക്ഷ സർക്കാരുകളെ സി.ഐ.എ അട്ടിമറിച്ചതു ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളത്തിലും അതു നടന്നു എന്നതാണ് ഗ്രന്ഥകാരന്റെ വാദം. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയനീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റിനെ അസ്വസ്ഥനാക്കിയെന്നാണ് തോമസ്‌ ഐസക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിൽ മുൻ അമേരിക്കൻ അംബാസിഡറുടെ അഭിമുഖ സംഭാഷണവും ചില പുസ്തകങ്ങളിലെ വരികളുമൊക്കെയാണ് തട്ടിമാറ്റാനാവാത്ത തെളിവ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത്. സി.ഐ.എ കേരളത്തിൽ ഇടപെട്ടതു സംബന്ധിച്ച രേഖകൾ നിയമപരമായ കാലാവധി കഴിഞ്ഞിട്ടും പരസ്യപ്പെടുത്താത്തത് അവ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുന്നതു കൊണ്ടാണെന്നാണ് ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്. ഇല്ലാത്ത രേഖകൾ എങ്ങനെ പുറത്തുവിടുവാൻ സാധിക്കും എന്നത് വായനക്കാർക്ക് ന്യായമായും ഉണ്ടായേക്കാവുന്ന സംശയമാണ്.

സി.ഐ.എ യുടെ പണം പറ്റി ജനഹിതത്തെ തങ്ങൾക്കു വശപ്പെടുത്തുകയാണ് വിമോചനസമരക്കാർ ചെയ്തത് എന്ന വാദം അംഗീകരിച്ചാൽ പൊതുജനം കഴുതയാണെന്നും അംഗീകരിക്കേണ്ടിവരും. വിദേശപണം ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ തന്നെ കേരളത്തിലെ ജനാഭിപ്രായം അത്രയെളുപ്പത്തിൽ തിരിച്ചുവിടാൻ പറ്റുന്ന ഒന്നാണോ? അടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തറപറ്റി എന്നുകൂടി ഓർമിക്കണം. വോട്ട് ശതമാനം കൂടി എന്നു സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കുറെ കണക്കുകളുമായി ലേഖകൻ സുദീർഘമായ ഒരു ഞാണിൻമേൽകളി നടത്തുന്നുണ്ട്. തങ്ങളുടെ കഴിവുകേട് ദഹിക്കാനും അംഗീകരിക്കാനും കഴിയാതെ വന്നപ്പോൾ ജനങ്ങളുടെ നേരെ നടത്തിയ ഒരു കൊഞ്ഞനംകുത്തലായി മാത്രം ഈ ആരോപണത്തെ കാണുന്നതായിരിക്കും ഉചിതം. മാത്രവുമല്ല, സി.ഐ.എ യുടെ ബദലായി റഷ്യൻ ചാരസംഘടനയായ കെ.ജി.ബി. അരങ്ങുവാണിരുന്ന കാലമായിരുന്നു അത്. ഏതാണ് കൂടുതൽ ഫലപ്രദമായ സംഘടന എന്ന കാര്യത്തിൽ ആർക്കും സംശയം തോന്നിപ്പിക്കുന്ന നടപടികൾ കെ.ജി.ബിയും സി.ഐ.എയും പരസ്പരം മത്സരിച്ചു നടത്തിയിരുന്നു. അപ്പോൾ സി.ഐ.എ വിമോചനസമരക്കാർക്ക് പണം കൊടുത്തിരുന്നുവെങ്കിൽ കെ.ജി.ബി കമ്യൂണിസ്റ്റുകാർക്കും പണം നല്കുമായിരുന്നില്ലേ? കേരളമണ്ണിൽ കുരുത്ത കമ്യൂണിസ്റ്റ് നാമ്പ് മുളയിലേ നുള്ളിക്കളയാൻ അമേരിക്ക കോപ്പുകൂട്ടുമ്പോൾ സോവിയറ്റ്‌ യൂണിയൻ അത് കയ്യും കെട്ടി നോക്കിയിരിക്കുമായിരുന്നോ?

കണക്കുകൾ ഉദ്ധരിക്കുന്നതിൽ സർവത്ര അബദ്ധം പുസ്തകത്തിൽ ഉടനീളം കാണാനുണ്ട്. പാർട്ടി ജയിച്ച ദേവികുളം ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 84 ആയി ഉയർന്നു എന്നവകാശപ്പെടുന്നതിനോടൊപ്പം വെച്ചിരിക്കുന്ന വോട്ട് കണക്കു നോക്കിയാൽ 71 ശതമാനമേയുള്ളൂ (പേജ് 68). സമരവോളന്റിയർമാരുടെ എണ്ണം പേജ് 167-ൽ കൊടുത്തിരിക്കുന്നതും കൂട്ടി നോക്കിയാൽ തെറ്റാണെന്നു കാണാം. ഇത്തരം തെറ്റുകൾ ബോധപൂർവമല്ല എന്നുതന്നെ നമുക്കു വിശ്വസിക്കാം. കമ്യൂണിസ്റ്റ് ആചാര്യൻമാരുടെ പുസ്തകങ്ങൾ വേദവാക്യമാണെന്ന തോന്നലിൽ നിന്നുണ്ടാകുന്നതാണ് "അക്കാലത്ത് പരിസ്ഥിതി അവബോധം ഏംഗൽസിന്റെ പേജുകൾക്കപ്പുറം വളർന്നിരുന്നില്ല" (പേജ് vii) എന്ന മട്ടിലുള്ള ഫലിതങ്ങൾ.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടുകളും വാദങ്ങളും മാത്രമേ ഉണ്ടാകൂ എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. എങ്കിലും പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത് ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ മരണമടഞ്ഞ ഗർഭിണിയായിരുന്ന ഫ്ലോറി പെരേരയുടെ മൃതശരീരത്തിനരികെ അലമുറയിടുന്ന ഭർത്താവും കുടുംബവും എന്ന വിമോചനസമരക്കാലത്തെ വിഖ്യാതമായ പോസ്റ്ററാണ്. സർക്കാരിനെതിരെ എമ്പാടും ജനരോഷം ഇളക്കിവിടുവാൻ ഈ ചിത്രത്തിനു സാധിച്ചു. ആ പടത്തിന്റെ ശക്തിയാണ് പുസ്തകത്തിന്റെ മുഖചിത്രമാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് തോമസ്‌ ഐസക് പറയുമ്പോൾ രാഷ്ട്രീയത്തിന്റെ തിരത്തള്ളലിലും കൈമോശം വരാത്ത സ്വത്വബോധത്തിന്റെയും കലാസ്വാദനത്തിന്റേയും ആത്മാർഥമായ മാതൃക നമുക്കദ്ദേഹത്തിൽ ദർശിക്കാം.

വിമോചനസമരത്തിനു നേരെയുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടറിയണമെന്നുള്ളവർക്കായി ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Vimochana Samarathinte Kaanappurangal' by T M Thomas Isaac
ISBN: 9788126200627

Tuesday, December 8, 2015

കേരള ചരിത്രം - അപ്രിയ നിരീക്ഷണങ്ങൾ

ഗവേഷകരും ശാസ്ത്രജ്ഞന്മാരുമെല്ലാം തങ്ങളുടെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തുന്നത് സഹപ്രവർത്തകരുടെ സൂക്ഷ്മപരിശോധനയിലൂടെയാണ് (peer review). എന്തും കണ്ടെത്താൻ ഒരു പണ്ഡിതന് അവകാശമുണ്ട്. പക്ഷേ അവ യുക്തിസഹമാണോ അതോ ആനമണ്ടത്തരമാണോ എന്നു തീർച്ചയാക്കുന്നത് മേൽപ്പറഞ്ഞ പരിശോധനയ്ക്കുശേഷമായിരിക്കണം. ചിലപ്പോഴെല്ലാം ഗവേഷകർ മേൽപ്പറഞ്ഞ കടമ്പ മറികടക്കാൻ മിനക്കെടാതെ തങ്ങളുടെ പ്രയത്നഫലം നേരിട്ട് പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാറുണ്ട് - പത്രമാധ്യമങ്ങൾ വഴിയോ പുസ്തകങ്ങളിലൂടെയോ. എവിടെയെല്ലാം അത്തരം പ്രസിദ്ധീകരണങ്ങൾ കാണുന്നുവോ, അവിടെയെല്ലാം നമുക്ക് ന്യായമായും ചെന്നെത്താവുന്ന ഒരു നിഗമനമുണ്ട്. ഗവേഷകന്റെ കണ്ടെത്തൽ പിയർ റിവ്യൂവിനെ അതിജീവിക്കുകയില്ലെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് നേരിട്ടൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നതാണത്. ശശിഭൂഷണിന്റെ ഈ പുസ്തകം വായിച്ചപ്പോഴും അങ്ങനെ തോന്നി.

ഈ പുസ്തകത്തിന്‌ പ്രകടമായും രണ്ടു ഭാഗങ്ങളുണ്ട്. അതിലൊന്ന് അധികം പ്രചാരം ലഭിച്ചിട്ടില്ലാത്ത ചില ചരിത്രപഠനരീതികളെ അവതരിപ്പിക്കുക എന്നതാണ്. അപ്രിയസത്യങ്ങൾ എന്ന പേരിൽ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകൾക്കെതിരായി താൻ വെച്ചുപുലർത്തുന്ന ചില സിദ്ധാന്തങ്ങളാണ്. നാണയങ്ങളെക്കുറിച്ചുള്ള പഠനം കേരളത്തിൽ വേണ്ടത്ര നടന്നിട്ടില്ലെന്ന് ഗ്രന്ഥകർത്താവ്‌ വാദിക്കുമ്പോൾ അത് ആദ്യവിഭാഗത്തിൽ പെടുന്നു. പട്ടണം ഉത്ഖനനത്തിനെതിരെയും ഈഴവരുടെ ഉത്ഭവത്തെക്കുറിച്ചും അയ്യപ്പാരാധനയുടെ പ്രചാരത്തിന്റെ കഥയെക്കുറിച്ചും വാചാലനാകുന്നത് രണ്ടാമത്തെ വിഭാഗത്തിലും. ശശിഭൂഷണ്‍ തന്റെ മൂർച്ചയേറിയ കൂരമ്പുകൾ കരുതിവെച്ചിരിക്കുന്നത് കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്ത് ഉത്ഖനനം നടത്തി ചില പ്രധാന ശേഷിപ്പുകൾ കണ്ടെത്തിയ പ്രൊ. പി. ജെ. ചെറിയാനെതിരെയാണ്.പുരാതന മുസിരിസ് ആണ് പട്ടണം എന്ന് അന്താരാഷ്‌ട്രവേദികളിൽ പെരുമ്പറയടിക്കുമ്പോൾ കേരളത്തിലെ പ്രസിദ്ധീകരണങ്ങളിൽ അത് നിസ്സംശയം പ്രഖ്യാപിക്കുന്നില്ല എന്നു മാത്രമാണ് ആരോപണം. ഗ്രന്ഥകാരന്റെ ആക്രമണം ശക്തിയാർജിക്കുമ്പോൾ മുസിരിസ് എന്നത് കൊടുങ്ങല്ലൂരല്ല എന്നുപോലും അദ്ദേഹം പറഞ്ഞുകളയുമോ എന്നു നമ്മൾ സംശയിച്ചുപോകുന്നു.

ഈ പുസ്തകം ഒരു ലേഖനസമാഹാരമാണ്. പല കാലങ്ങളിലെഴുതിയതുകൊണ്ടാവാം ഒരേ ആശയങ്ങളും ഒരേ വാചകങ്ങളും പോലും, പല അദ്ധ്യായങ്ങളിലും കടന്നു വരുന്നത് വായനക്കാരിൽ വൈരസ്യമുണ്ടാക്കുന്നു, ഉദാ: നാഗാരാധന, ബുദ്ധ-ജൈനമതങ്ങൾ. പുള്ളുവൻപാട്ടിന്റേയും നാഗാരാധനയുടെയും വിശദമായ വിവരണങ്ങൾ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന സർപ്പം തുള്ളൽ എന്ന കലാരൂപത്തിന്റെ വാചാലമായ ഒരു വാങ്മയചിത്രം പ്രദാനം ചെയ്യുന്നു. സെന്റ്‌ തോമസ്‌ കേരളത്തിൽ വന്ന് നമ്പൂതിരിമാരെ മാർക്കം കൂട്ടി എന്ന വിശ്വാസത്തിന്റെ കാറ്റൂരി വിടാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പക്ഷേ ഇതൊന്നുമല്ല വായനക്കാരെ ഞെട്ടിക്കുന്നത്! വിവിധ ജാതികളുടെ ഉത്ഭവവും വിശ്വാസപരമായ പ്രത്യേകതകളും പരാമർശിക്കുമ്പോൾ വിഖ്യാത അദ്ധ്യാപകനായിരുന്ന പ്രൊ. എസ്. ഗുപ്തൻ നായരുടെ മകനായ ശശിഭൂഷണ്‍ ജാതീയമായ ചില സ്വഭാവങ്ങൾ ആ ജാതിയിലുള്ളവർക്ക് പതിച്ചുകൊടുക്കുന്നു. ആധുനിക കേരളസമൂഹത്തിൽ ജീവിക്കുന്ന ആ ജാതികളിൽ പെട്ട ആളുകൾക്കും ഈ സ്വഭാവം പാരമ്പര്യമായി കിട്ടിയിട്ടുണ്ട് എന്നദ്ദേഹം പകൽക്കിനാവു കാണുന്നു. പ്രാചീന കേരളത്തിലെ ഈഴവർ ബുദ്ധ-ജൈനമതങ്ങൾ പിന്തുടർന്നിരുന്നു എന്നു പ്രസ്താവിച്ചതിനുശേഷം "വംശസ്മൃതിയുടെ ഡി.എൻ.എ കോഡിൽ ഇതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുള്ളതുകൊണ്ടാവാം മഹാകവി കുമാരനാശാന്റെ ഇഷ്ടദേവന്മാർ ശിവനും ബുദ്ധനുമായത്" (പേജ് 118) എന്ന വിചിത്രമായ വാദം അവതരിപ്പിക്കുന്നു. ജാതി സ്ഥിരമായ ഒന്നാണെന്നും അത് പരമ്പരയാ ലഭിക്കുന്നതാണെന്നുമാണോ ലേഖകൻ ഉദ്ദേശിയ്ക്കുന്നത്? തീർന്നില്ല, "പഴയ വള്ളുവനാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ, ദക്ഷിണ വാങ്ങുന്ന ഭവ്യതയോടെ ടിക്കറ്റ് ചാർജ് ഈടാക്കുന്ന വെളുത്തു സുമുഖനായ ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറെ കാണുമ്പോൾ ഊഹിക്കാം, അയാളൊരു നമ്പൂതിരി യുവാവാകാമെന്ന്" (പേജ് 108). ശശിഭൂഷണ്‍ അവിടെയും നിർത്താൻ ഭാവമില്ല. ഗണക (കണിയാൻ) സമുദായത്തിന്റെ സംഗീതപാരമ്പര്യം പറഞ്ഞുനിർത്തിയതിനുശേഷം വരുന്നു അടുത്ത വെടി - "കെ.പി.എ.സി. സുലോചനയുടേയും ഗിരീഷ്‌ പുത്തഞ്ചേരിയുടേയും ഗാനങ്ങളിൽ പഴയ ഗന്ധർവലോകത്തിന്റെ നാദാനുഭൂതിയും ഉദ്വേഗമുഹൂർത്തങ്ങളും കണ്ടെന്നിരിക്കും" (പേജ് 128). ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച ഒരു വ്യക്തിയിൽ കാണപ്പെടുന്ന നഗ്നമായ ഇത്തരം ജാതിചിന്ത ഞെട്ടിക്കുന്ന ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Review of Kerala Charithram - Apriya Nireekshanangal by M G Shashibhooshan
ISBN: 9789384075248

Tuesday, December 1, 2015

വെള്ളാപ്പള്ളിയുടെ നൗഷാദ് പരാമർശം

ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിൽ
കൊലപ്പെടുത്തിയവരുടെ കണ്ണടകൾ കൂട്ടിയിട്ടിരിക്കുന്നു
രണ്ടാം ലോകയുദ്ധകാലത്തെ ജർമ്മനിയിലെ കുപ്രസിദ്ധമായ തടവറയായിരുന്നു ഓഷ്വിറ്റ്സ്. ഏകദേശം 11 ലക്ഷം ജൂതത്തടവുകാരാണ് ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിലെ വിഷവാതക ചേമ്പറുകളിലും മരുന്നുപരീക്ഷണശാലകളിലുമൊക്കെയായി ഈയാംപാറ്റകളെപ്പോലെ മരിച്ചു വീണത്. യൂറോപ്പിലെ ജൂതപ്രശ്നത്തിന്റെ അവസാന പരിഹാരം എന്നു ഹിറ്റ്‌ലർ വിശേഷിപ്പിച്ച ആ തടവറ സാംസ്കാരികമായി മനുഷ്യവംശം എത്ര താഴെയാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്ന് ലോകത്തെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. യുദ്ധാനന്തരം ആത്മഹത്യ ചെയ്യാതെ അവശേഷിച്ച നാസി നേതാക്കളെല്ലാവർക്കും ന്യൂറംബർഗ് വിചാരണയെ നേരിടേണ്ടി വന്നു. യുദ്ധക്കുറ്റവാളികളെ നിർദാക്ഷിണ്യം നേരിട്ട യുദ്ധക്കോടതി നിരവധി പേരെ തൂക്കിലേറ്റി. ഒട്ടനവധി പേർ മരണം വരെ ജയിൽ ശിക്ഷ അനുഭവിച്ചു. ഭരണകൂടത്തിന്റെ തീരുമാനങ്ങളാണ് തങ്ങൾ നടപ്പാക്കിയതെന്ന വാദമൊന്നും കോടതി ചെവിക്കൊണ്ടില്ല. അന്ന് ഹിറ്റ്‌ലറുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന റുഡോൾഫ് ഹെസ്സ് പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമാണ് "ഓഷ്വിറ്റ്സ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേസ് കോടതിയിൽ അവതരിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു" എന്നത്.

എന്നാൽ സമാനമായ ഒരു ഘട്ടത്തിലാണ് സമത്വമുന്നേറ്റയാത്രയുമായി മുന്നേറുന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നില്ക്കുന്നത്. പ്രകടമായിത്തന്നെ വർഗീയച്ചുവയുള്ള മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ നീങ്ങിയ വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗത്തിൽ താൻ സാമാന്യനീതിയുടെ ലക്ഷ്മണരേഖ മറികടക്കുന്നത് ശ്രദ്ധിക്കാതെ പോയി. കോഴിക്കോട് കാന വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കവേ അതിൽ വീണുമരിച്ച നൗഷാദ് എന്ന മനുഷ്യസ്നേഹിക്കെതിരെ നടത്തിയ തരംതാണ പരാമർശങ്ങൾ ഒറ്റ ദിവസം കൊണ്ട് വെള്ളാപ്പള്ളിയുടെ വില ചേറിലേയ്ക്ക് താഴ്ത്തി. നൗഷാദിന്റെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം അനുവദിച്ചതും ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തതും അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്‌ എന്നാണ് വെള്ളാപ്പള്ളി ജല്പിച്ചത്.

കാനയിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ചായക്കടയിൽ നിന്നിറങ്ങിയോടിയ നൗഷാദ് അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് അന്വേഷിച്ചു കാണില്ല. അപകടത്തിൽ പെട്ടവർ ഹിന്ദുക്കളാണെന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞിരുന്നുവെങ്കിൽ പോലും നൗഷാദ് ആ കാരണം മൂലം തന്റെ ദൗത്യം ഉപേക്ഷിക്കുമായിരുന്നു എന്നും കരുതാൻ വയ്യ. അദ്ദേഹം എന്തായാലും വെള്ളാപ്പള്ളി അല്ലല്ലോ! തന്റെ ജീവൻ നഷ്ടപ്പെടുത്തിയും രണ്ടുപേരെ രക്ഷിക്കാൻ പരിശ്രമിച്ച ഈ യുവാവിന്റെ അർപ്പണബോധത്തിനു മുന്നിൽ, സമുദായപ്രവർത്തനം കൊണ്ട് ലാഭം മാത്രം നേടിയിട്ടുള്ള നടേശൻ എത്ര അല്പനും വിവരദോഷിയുമാണെന്ന് കേരളം തെല്ല് അവിശ്വസനീയതയോടെ കണ്ടു. വലിയ നേതാക്കൾ പൊതുമധ്യത്തിൽ ഒരു കാര്യം വിളിച്ചുപറയുന്നതിനുമുൻപ് തന്റെ വിശ്വസ്തരായ ഉപദേശകരുടെ വീക്ഷണങ്ങൾ പരിശോധിക്കാറുണ്ട്. താൻ മണ്ടത്തരമാണോ പറയാൻ പോകുന്നതെന്ന് കാര്യവിവരമുള്ള ആരെങ്കിലും പറഞ്ഞുതരണമല്ലോ. വെള്ളാപ്പള്ളിയ്ക്ക് അത്തരം ഉപദേശകർ ആരുമില്ലെന്നു തോന്നുന്നു - ശരിക്കും 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ട്!

ഇത്തരത്തിലുള്ള ഹൃദയശൂന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ട് ഇദ്ദേഹം ഇനി എന്തിനാണ് യാത്ര തുടരുന്നത്? ഹിന്ദു സമുദായങ്ങൾ കേരളത്തിൽ അവഗണിക്കപ്പെടുന്നു എന്ന തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ യാത്ര ഈ വങ്കത്തരത്തോടെ പൊതുസമൂഹത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞില്ലേ? തന്റെ സമുദായത്തേയും യാത്രയെ പിന്താങ്ങുന്നവരേയും നടേശൻ ഒറ്റുകൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്. ഓഷ്വിറ്റ്സുമായുള്ള സാമ്യം നോക്കുകയാണെങ്കിൽ, നൗഷാദ് പരാമർശം ഇല്ലായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്ക് ജനമദ്ധ്യത്തിൽ അവതരിപ്പിക്കാവുന്ന ഒരു വാദമുഖമെങ്കിലും ഉണ്ടാകുമായിരുന്നു എന്നു പറയേണ്ടി വരും.

Sunday, November 15, 2015

കേരള സംസ്കാരം

പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോൻ രചിച്ച ഈ പുസ്തകം കേരള സംസ്കാരത്തിന്റെ ഒരു സംക്ഷിപ്തരൂപം ചിത്രീകരിക്കുന്നു. 1978-ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും സാംഗത്യം നഷ്ടപ്പെടാത്ത ആശയങ്ങളും വിവരണങ്ങളുമാണ് മേനോൻ കാഴ്ചവെയ്ക്കുന്നത്. മതം, ആരാധനാരൂപങ്ങൾ, ഉത്സവാഘോഷങ്ങൾ, കലകൾ, കരകൌശലങ്ങൾ, ഭാഷ, സാഹിത്യം, സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നിങ്ങനെ നാനാവിധമായ മേഖലകൾ ഈ പുസ്തകം പരാമർശവിധേയമാക്കുന്നുണ്ട്. ആഴത്തേക്കാളേറെ വ്യാപ്തിക്കാണ് പ്രാമുഖ്യം നല്കിയിരിക്കുന്നത് എന്നതിനാൽ ഏതൊരു വിഷയത്തിനും ഒരു നല്ല തുടക്കം നല്കുക എന്നതിൽ കവിഞ്ഞ് ഗൗരവമായ വായനയ്ക്ക് ഈ ഗ്രന്ഥം ഉപയോഗിക്കാനാവില്ല. ഹാൻഡ്‌ ബുക്ക്‌ എന്ന ഗണത്തിൽ പെടുത്താവുന്ന ഏതൊരു പുസ്തകവും അങ്ങനെയായിരിക്കുമല്ലോ.

കേരളത്തിലെ പരമ്പരാഗതകലകൾക്ക് ആധുനിക പ്രസക്തി നഷ്ടപ്പെടുന്നു എന്ന വാദം പ്രസക്തമാണെങ്കിലും അതിന്റെ പിന്നിലെ കാരണങ്ങൾ വേണ്ടത്ര അവലോകനം ചെയ്യപ്പെട്ടിട്ടില്ല. കലകൾ പ്രത്യേക സമുദായങ്ങളും കുടുംബങ്ങളും പങ്കിട്ടനുഭവിക്കുമ്പോൾ സാമാന്യ ജനത്തിന് അവയിൽ താല്പര്യം നഷ്ടപ്പെടുന്നു. കൂത്തും കൂടിയാട്ടവും ചാക്യാർ സമുദായത്തിന്റെ കലകളായിരിക്കേ, അഭിനയിക്കപ്പെടുന്ന നാടകങ്ങൾ ഇന്നയിന്ന കുടുംബങ്ങൾക്ക് എന്ന അലിഖിതധാരണ പോലും നിലനിന്നിരുന്നുവത്രേ (p.96)

വസ്തുതാപരമായ ചില പിശകുകൾ ചിലയിടങ്ങളിൽ കാണുന്നുണ്ട്. കേരളത്തിന്റെ മതപരമായ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതിനായി 'മണ്ഡലക്കാലത്തിനു ശേഷം ക്രിസ്തുമസ്സും മുഹറവും വരുന്നു' എന്ന് ചരിത്രകാരൻ പ്രഖ്യാപിക്കുമ്പോൾ (p.78) ചന്ദ്രനെ അടിസ്ഥാനമാക്കിയ ഇസ്ലാമിക കലണ്ടറിൽ മുഹറം ഓരോ വർഷവും 11 ദിവസം മുന്നോട്ടു നീങ്ങുന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. കലകളെക്കുറിച്ചുള്ള സാമാന്യം ദീർഘമായ അധ്യായത്തിൽ ലേഖകൻ എന്തുകൊണ്ടോ കഥാപ്രസംഗം, ഒപ്പന, മാർഗം കളി എന്നിവ ഉൾപ്പെടുത്തിക്കാണുന്നില്ല. ചരിത്രപരമായ വിശകലനം ഉൾപ്പെടുത്താത്തതിനാൽ പുസ്തകം പലപ്പോഴും വെറും വിവരണമായി തരം താഴുന്നു. വിദ്യാഭ്യാസത്തിന്റെ വളർച്ച വിശദീകരിക്കുമ്പോഴും അത് മുൻകാലങ്ങളിൽ സവർണരിൽ ഒതുങ്ങാനിടയായതിന്റെ ചരിത്രപശ്ചാത്തലം മേനോൻ പ്രതിപാദിക്കുന്നില്ല. തെളിവിന്റെ പിൻബലമില്ലാത്ത പ്രസ്താവങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നതിന്റെ ഉദാഹരണങ്ങളാണ് 'ഹിന്ദുക്കളുടെ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ജാതിചിന്ത ഇന്നു ദുർബലമാണ്' (p.216) എന്ന മട്ടിലുള്ള പ്രസ്താവനകൾ.

വായിച്ചിരിക്കേണ്ട ഒരു ടെക്സ്റ്റ്‌ ബുക്ക്‌ എന്നു മാത്രം പറഞ്ഞു നിർത്താം.

Review of 'Kerala Samskaaram' by A. Sreedhara Menon
ISBN: 9788126415854

Sunday, October 4, 2015

നടേശന്റെ തട്ടിപ്പ്

പി.എസ്.സിയുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഇന്നത്തേതുപോലെ സുതാര്യമാവുന്നതിനുമുൻപ് നിലനിന്നിരുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.ഒരു തസ്തികയിലേക്കുള്ള പരീക്ഷയും അഭിമുഖവുമെല്ലാം കഴിഞ്ഞതിനുശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുൻപാണ് ഈ സംഘത്തിന്റെ പ്രവർത്തനം. റാങ്ക് ലിസ്റ്റിന്റെ കരട് തയ്യാറാവുമ്പോഴേയ്ക്കും ഈ സംഘം അതിലുൾപ്പെട്ടവരുമായി ബന്ധപ്പെടുന്നു. ആവശ്യപ്പെടുന്ന സംഖ്യ കൊടുത്താൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനം നല്കുന്നു. തങ്ങൾ ലിസ്റ്റിൽ കടന്നുകൂടിയവരാണെന്ന സത്യമറിയാതെ കുറെ പാവങ്ങൾ ഇവർക്ക് പണം നല്കി സ്വയം വിഡ്ഢികളാവുന്നു.

ഏതാണ്ട് സമാനമായ ഒരു തട്ടിപ്പാണ് ശ്രീ. വെള്ളാപ്പള്ളിയും കുടുംബവും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനു മുന്നിൽ വിജയകരമായി നടത്തിയിരിക്കുന്നത്. കേരളത്തിലെ മതവിഭാഗങ്ങളെല്ലാം കൂടുതൽ തീവ്രമായി മതാടിസ്ഥാനത്തിൽ ചിന്തിച്ചു തുടങ്ങിയതിന്റെ ഫലമായി ഹിന്ദു വിഭാഗങ്ങളിലും - മുന്നോക്ക, പിന്നോക്ക ഭേദമില്ലാതെ - ഒരു ധ്രുവീകരണം കണ്ടുവരുന്നുണ്ട്. അതിൽ നടേശനോ സുകുമാരൻ നായർക്കോ യാതൊരു പങ്കുമില്ല. ആ ഒന്നിച്ചുചേരലിന്റെ മൊത്തവിതരണക്കരാർ ഏറ്റെടുക്കുന്നതിൽ വെള്ളാപ്പള്ളി കാണിച്ചുകൊണ്ടിരിക്കുന്ന ഭോഷത്തത്തിന്റെ മറ്റൊരു പതിപ്പുമാത്രമാണ് ഹിന്ദു ഐക്യം ആവശ്യമില്ല എന്നു പറയുന്ന സുകുമാരൻ നായരുടെ നാട്യവും.

നരേന്ദ്ര മോദിയും അമിത് ഷായും ഈ തട്ടിപ്പിനിരകളായി വീണുപോയതിലാണ് ആശ്ചര്യം തോന്നേണ്ടത്. പതിനേഴു മാസത്തെ അധികാരം ജനങ്ങളുടെ നാഡിമിടിപ്പറിയുന്നതിനുള്ള ഈ നേതാക്കളുടെ കഴിവ് നഷ്ടപ്പെടുത്തിയോ?

Friday, September 25, 2015

സഞ്ജയൻ കൃതികൾ

ചിരി കാലാതീതമായ ഒന്നാണ്. ഫലിതത്തിന്റെ തമ്പുരാക്കൻമാരായ സഞ്ജയൻ മലബാറിലും ഇ.വി.കൃഷ്ണപിള്ള തിരുവിതാംകൂറിലും തങ്ങളുടെ സർഗപ്രതിഭയുടെ പീലി വിടർത്തി. ഏതാണ്ട് സമകാലീനരായിരുന്ന ഈ എഴുത്തുകാരാണ് മലയാളത്തിൽ ആക്ഷേപഹാസ്യത്തിന്റേയും ശുദ്ധഹാസ്യത്തിന്റേയും വസന്തം ആദ്യമായി വിരിയിച്ചത്. ഈ ശാഖയിൽ ഒട്ടേറെ നല്ല കഥാകാരന്മാർ നമുക്കുണ്ടായിട്ടുണ്ടെങ്കിലും ഈ പ്രാതസ്മരണീയരുടെ 'കാലിബർ' ഉള്ള ആരും തന്നെ നമ്മുടെ സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടില്ല. എം.ആർ.നായർ എന്ന സഞ്ജയൻ തൊഴിൽപരമായി ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രൊഫസർ ആയിരുന്നെങ്കിലും മലയാളസാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ ഗാഢമായ വ്യുല്പത്തി കഥകളിലുടനീളം പ്രകടമാണ്. അദ്ദേഹത്തിന്റെ ഉപമകളും ഉദ്ധരണികളും വായനക്കാർക്ക് ചിരിയിലുമപ്പുറം ഒരു മുഴുവൻ സാഹിത്യാനുഭവത്തിന്റെ സമ്പന്നത വാഗ്ദാനം ചെയ്യുന്നു.

കാലാതിശായിയായ ഒൻപതു കഥകളാണ് പ്രമുഖ സംസ്കൃതപണ്ഡിതനായ ഡോ.സി.രാജേന്ദ്രൻ നമ്മുടെ മുന്നിലെത്തിക്കുന്നത്. ഇവയെല്ലാം തന്നെ നാം മുൻപേ വായിച്ചിട്ടുള്ളതായിരിക്കും, സഞ്ജയൻ അന്തരിച്ചിട്ടുതന്നെ 72 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കുവാൻ കഴിയുക എന്നതാണ് ശ്രേഷ്ഠമായ ഒരു സാഹിത്യകൃതിയുടെ ലക്ഷണം. അത് ഈ കഥകൾ സ്വായത്തമാക്കിയിട്ടുമുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും അവയിലെ പല കഥകളും ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാത്തതാണെന്നത് നമ്മിൽ അത്ഭുതം ജനിപ്പിക്കും. 'മാന്ത്രികരുദ്രാക്ഷം' എന്ന പേരിൽ സാധാരണ രുദ്രാക്ഷം വില്പന നടത്തി അന്ധവിശ്വാസികളായ സാധാരണക്കാരെ പറ്റിക്കുന്ന ആ വിദ്യ തന്നെയല്ലേ ഇന്നും കുബേർ കുഞ്ചി, നസർ രക്ഷാ കവചം എന്നൊക്കെ പേരിൽ പരസ്യം ചെയ്തുകൊണ്ടിരിക്കുന്നത്? ഒരു നൂറ്റാണ്ടു മുൻപുപോലും ദേവീകോപം കൊണ്ടാണ് മസൂരി രോഗം വരുന്നത് എന്നു വിശ്വസിച്ചിരുന്ന ആയുർവേദവൈദ്യന്മാർ ഇപ്പോൾ പാർശ്വഫലങ്ങളില്ലാത്ത സർവരോഗസംഹാരികളുമായി രംഗത്തുവരുന്നത് നാം കാണുന്നുണ്ട്. ഇവർക്കുള്ള മറുപടിയാണ് കായകല്പ ചികിത്സ നടത്തി അമളിയിലാകുന്ന 'കായകല്പത്തിനു ശേഷം' എന്ന കഥയിലുള്ളത്. 'ജഗനൂസൻ' മാത്രമാണ് ആധുനിക വായനക്കാർക്ക് മനസ്സിലാകാൻ അല്പമെങ്കിലും വിഷമമുണ്ടാക്കുന്നത്. പക്ഷേ സമാഹർത്താവിന്റെ ടിപ്പണി ജഗനൂസൻ എന്ന ആന എത്യോപ്യ എന്ന രാജ്യവും വേടസംഘം സർവരാജ്യസഖ്യം (ലീഗ് ഓഫ് നേഷൻസ്) ആണെന്നും വ്യക്തമാക്കുന്നു.

രാജേന്ദ്രൻ നല്ലൊരു അവതാരിക പ്രദാനം ചെയ്തതുകൂടാതെ സഞ്ജയൻ ഉദ്ധരിക്കുന്ന കാവ്യശകലങ്ങളും അലങ്കാരങ്ങളുമെല്ലാം ഏതേതു ഗ്രന്ഥങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന് അടിക്കുറിപ്പുകളിലൂടെ സൂചിപ്പിക്കുന്നു. കുറച്ചുകൂടി കഥകൾ ഉൾപ്പെടുത്താമായിരുന്നു എന്നതാണ് ഈ പുസ്തകത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാവുന്ന ന്യൂനത. അതേസമയം തന്നെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം മഹാനായ ആ സാഹിത്യകാരനെ അടുത്തറിയാനുള്ള ത്വര സൃഷ്ടിക്കുമെന്നും പറയേണ്ടിയിരിക്കുന്നു. ജീവിതത്തിലുടനീളം വിധി വേട്ടയാടിയിട്ടും - ഭാര്യയുടേയും മകന്റേയും അകാലനിര്യാണം, നിരന്തരമായ ക്ഷയരോഗബാധ, ഒടുവിൽ നാല്പതാം വയസ്സിൽ മരണവും - മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയൻ മനസ്സിലെ ചിരി കെടാതെ സൂക്ഷിച്ചു. ഭാവി തലമുറകൾക്കെല്ലാം അതിൽ നിന്ന് ഒരു കൈത്തിരി കൊളുത്താനുള്ള സൗഭാഗ്യമാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്.

Book Review of 'Sanjayan Kathakal', ISBN 9788188801941

Thursday, September 17, 2015

മൂന്നാറിലെ ഭൂതം

പണ്ട് ബാഗ്ദാദിൽ ഒരു വയസ്സൻ മുക്കുവനുണ്ടായിരുന്നു. ദിവസവും നാലു വട്ടം അയാൾ വല വീശും. വല്ലതും കിട്ടിയാലുമില്ലെങ്കിലും പരമ ദരിദ്രനാണെങ്കിലും അഞ്ചാമതൊരു വട്ടം കൂടി വലയെറിയുന്ന പതിവില്ല. ഒരു ദിവസം മൂന്നു വട്ടം വീശിയെങ്കിലും ഒന്നും ലഭിച്ചില്ല. പ്രാർത്ഥനയോടെ അവസാനവട്ടം എറിഞ്ഞ അയാൾക്ക് ഒരു ചെമ്പുകുടമാണ് ലഭിച്ചത്. കേടുപാടുകളൊന്നുമില്ലാത്ത നല്ല കുടം. അകത്തു വല്ലതുമുണ്ടെങ്കിൽ എടുത്തു മാറ്റിയിട്ട് കുടം വിൽക്കാമെന്നു കരുതി സന്തോഷത്തോടെ മുക്കുവൻ കത്തിയെടുത്ത് അടപ്പു തുറന്നു. കുടം ശൂന്യമായിരുന്നു. പക്ഷേ അതിൽനിന്ന് പുക ഉയരാൻ തുടങ്ങി. അയാൾ അമ്പരന്നുനിൽക്കേ പുക കട്ടിയായി ഒരു വൻതൂണു പോലെ മേലോട്ടു പൊങ്ങി. അടുത്ത ക്ഷണം മാനം മുട്ടുന്ന ഭീമാകാരനായ ഭൂതമായി അതുമാറി.

'മുക്കുവനും ഭൂതവും' എന്ന വിഖ്യാതമായ ഈ അറബിക്കഥ ഓർമയില്ലേ? നൂറ്റാണ്ടുകളായി കുടത്തിനുള്ളിൽ കഴിഞ്ഞിരുന്ന ഭൂതത്തിനെ തുറന്നുവിട്ട മുക്കുവനെ ഇല്ലാതാക്കാനായിരുന്നു ഭൂതത്തിന്റെ അടുത്ത ശ്രമം. പേടിച്ചു വിറച്ചുപോയ മുക്കുവൻ തന്ത്രമുപയോഗിച്ച് ഒരുവിധത്തിൽ ഭൂതത്തിനെ വീണ്ടും കുടത്തിനുള്ളിലാക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഈ കഥയെ ഓർമിപ്പിക്കുന്ന ഒരു പ്രഹസനനാടകത്തിന് ഈയാഴ്ച മൂന്നാറിൽ തിരശ്ശീല വീണതേയുള്ളൂ.

കണ്ണൻ ദേവൻ കമ്പനിയിൽ കൊളുന്തുനുള്ളുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ കൂട്ടത്തോടെ സമരമുഖത്തിറങ്ങിയാണ് പ്രക്ഷോഭം തുടങ്ങിയത്. 20% ബോണസ്, പ്രതിദിനം 500 രൂപ വേതനം എന്നിവയായിരുന്നു ആവശ്യങ്ങൾ. കൗതുകകരമായ കാര്യം തൊഴിലാളി സംഘടനകളെ തൃണവൽഗണിച്ചുകൊണ്ടായിരുന്നു സമരം എന്നതാണ്. പണിമുടക്കിയ സ്ത്രീകൾ കമ്പനി സ്തംഭിപ്പിച്ചു എന്നു മാത്രമല്ല, മൂന്നാർ മേഖലയെ ഒന്നടങ്കം വരിഞ്ഞുമുറുക്കിക്കളഞ്ഞു. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ പോലും ഒരാഴ്ച മൂന്നാറിലേക്ക് കടത്തിവിട്ടില്ല എന്നു പറയപ്പെടുന്നു.

സമരത്തിന്‌ അഭൂതപൂർവമായ പിന്തുണയാണ് കേരളത്തിലുണ്ടായത്. മലയാളം സംസാരിക്കാൻ പോലും അറിയാത്ത തമിഴ് സ്ത്രീകളായിരുന്നു സമരസൈനികർ എങ്കിലും തൊഴിലാളികളല്ലേ, തളർന്നു കിടക്കുന്ന മലയാളി പോലും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുപോകും. കേരളത്തിൽ കാശുമുടക്കി വ്യവസായം തുടങ്ങുന്നവൻ മനുഷ്യരാശിക്കെതിരായ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന രീതിയിലാണ് മലയാളി സമൂഹത്തിന്റെ പ്രതികരണം. തൊഴിലാളിയുടെ അദ്ധ്വാനം ചൂഷണം ചെയ്യുന്ന രക്തദാഹികളായാണ് അവരെ നാം കാണുന്നത്. വികലവും അപ്രസക്തവുമായിക്കഴിഞ്ഞ മാർക്സിയൻ പ്രത്യയശാസ്ത്രത്തിന് സ്വന്തം ധിഷണ അടിയറ വെച്ചതിന്റെ സ്വാഭാവിക പരിണാമം! പല വ്യവസായങ്ങളുടെയും നയപരമായ തീരുമാനങ്ങളിൽ പോലും തൊഴിലാളി യൂണിയനുകൾ കൈ കടത്തുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് പന്തവും കൊളുത്തിപ്പട എന്നു പറഞ്ഞതുപോലെ യൂണിയനുകൾക്ക് നട്ടെല്ലു പോരാ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം സ്ത്രീ തൊഴിലാളികൾ രംഗത്തിറങ്ങിയത്. ആരോടും കണക്കുപറയേണ്ടാത്ത ആൾക്കൂട്ടത്തിന്റെ മനശാസ്ത്രമാണ് ഇവർ പ്രദർശിപ്പിക്കുന്നത്. ഒരു കമ്പനിയിൽ സമരം നടക്കുന്നതിന്റെ പേരിൽ സമൂഹത്തിന്റെ മൊത്തം സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന് എന്തു ന്യായീകരണമാണുള്ളത്? സമരക്കാരോട് സംസാരിക്കുവാൻ വന്ന മന്ത്രി ജയലക്ഷ്മിയെ തടഞ്ഞുവെച്ചിട്ട് സമരം തീർത്തിട്ടുപോയാൽ മതി എന്നു തട്ടിക്കയറിയത്‌ പോക്രിത്തരമല്ലേ? അവർ അവിടെ നിന്ന് പൊട്ടിക്കരയാഞ്ഞത് ഭാഗ്യം! അങ്ങനെ മന്ത്രിയെ തടഞ്ഞുവെച്ചതുകൊണ്ടല്ലേ, കൊച്ചിയിൽ നടന്ന ചർച്ചയിൽ സർക്കാർ കമ്പനിയുടെ മേൽ അതീവസമ്മർദം ചെലുത്തി തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനിടയാക്കിയത്? അതായത് ബ്ലാക്ക്‌മെയിൽ എന്ന സുകുമാരകല മൂന്നാറിലെ പെമ്പിളകൾ വിജയകരമായി നടപ്പാക്കിയതിനെയാണ് കേരളം ആർത്തുവിളിച്ച് കൊണ്ടാടുന്നത്! ഇതിനിടയിൽ കണ്ണൻ ദേവന് പ്രവർത്തിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ കണ്ടഭാവം പോലും വെച്ചില്ല.

ഒരു വ്യവസായത്തിലെ തൊഴിലാളികൾക്ക് അവിടത്തെ മാനേജ്മെന്റുമായി സംഘടിതമായി വിലപേശുന്നതിനുള്ള അവകാശം നമ്മുടെ ഭരണവ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ്. തൊഴിലാളി പ്രതിനിധികൾ എന്ന നിലയിൽ ട്രേഡ് യൂണിയനുകൾ വഴിയാണ് അങ്ങനെ ചെയ്യേണ്ടത്. വിലപേശുമ്പോൾ സ്വാഭാവികമായും ഇരുപക്ഷത്തും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതിനെ യൂണിയനുകളുടെ കഴിവില്ലായ്മയായി ചിത്രീകരിച്ച് നിയമം കയ്യിലെടുക്കുന്നതിനെ തീവ്രവാദം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? അതു പറഞ്ഞതിനല്ലേ മൂന്നാർ എം.എൽ.എയെ സമരക്കാർ അടിച്ചോടിച്ചത്? ഇപ്പോൾ 310 രൂപ പ്രതിദിനവേതനം വാങ്ങുന്ന സ്ത്രീകൾ  500 രൂപയാണ് ആവശ്യപ്പെടുന്നത്, അതായത് 61% വർദ്ധന. പ്രത്യേകനൈപുണ്യം വേണ്ടാത്ത ഒരു ജോലിക്ക് 61% വർദ്ധന ഒറ്റയടിക്ക് ആവശ്യപ്പെടുന്നത് ന്യായമാണോ? പിന്നെ ബോണസ് എന്നത് ലാഭവിഹിതമാണല്ലോ. കമ്പനിയുടെ പ്രവർത്തനലാഭവുമായി ബന്ധിപ്പിച്ചു ചിന്തിക്കേണ്ട ബോണസിനെ അവകാശമായി ചിത്രീകരിച്ച് പിടിച്ചുവാങ്ങിക്കുന്നത് ഗുണ്ടാപ്പിരിവിനു തുല്യമാണ്.

ആർക്കെതിരെയാണ് പെമ്പിളകളുടെ സമരം എന്നുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. കേരളം വിചാരിച്ചിരിക്കുന്നത് 'ടാറ്റാ ടീ'യാണ് ഇപ്പോഴും കമ്പനിയുടെ ഉടമ എന്നാണ്. അവർ 2005-ൽ തന്നെ ജീവനും കൊണ്ടോടി എന്ന വസ്തുത അധികം പേരും അറിഞ്ഞിട്ടില്ല. ഇപ്പോഴത്തെ Kanan Devan Hills Plantation Company Pvt Ltd (KDHPC) എന്ന കമ്പനി തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. 68% ഓഹരികളും തൊഴിലാളികളുടെ കയ്യിലാണ്. തൊഴിലാളി ഡയരക്ടർമാർ കമ്പനിയുടെ ബോർഡിലുണ്ട്. പിന്നെ, ദൈനംദിന മാനേജ്മെന്റിന്റെ ചുമതല വിദഗ്ദ്ധരെ ഏൽപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അപ്പോൾ സ്വന്തം കമ്പനിയുടെ ഉദകക്രിയ നടത്താനാണ് പെമ്പിളകൾ ചേലയും മുറുക്കി തെരുവിലിറങ്ങിയിരിക്കുന്നത്. ഒരല്പം കണക്കു പറഞ്ഞോട്ടെ? ഇപ്പോൾ 310 രൂപ വാങ്ങുന്നവർക്ക് 500 രൂപ കൊടുക്കണമെങ്കിൽ പ്രതിദിനം ഒരു തൊഴിലാളിക്കു വേണ്ടിവരുന്നത് 190 രൂപയാണല്ലോ. അതായത് ഒരു വർഷം ഒരാൾക്കു നൽകേണ്ടി വരുന്നത് 69,350 രൂപ (=190 x 365). കമ്പനിയിൽ 11000-ത്തോളം തൊഴിലാളികൾ ഉണ്ടെന്നാണ് നെറ്റിൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. അപ്പോൾ ഒരു വർഷം കൂടുതലായി വേണ്ടിവരുന്നത് 76 കോടി രൂപ (=69,350 x 11,000). 2014-15ലെ KDHPയുടെ നികുതിക്കു ശേഷമുള്ള ലാഭം വെറും 5 കോടി രൂപയാണ് (ബാലൻസ് ഷീറ്റ് പേജ് 13). ഈ 76 കോടി രൂപ കണ്ടെത്തണമെങ്കിൽ അത് തേയിലയുടെ വില കൂട്ടിയല്ലേ സാധിക്കൂ? 2014-15-ൽ കമ്പനി ഉത്പാദിപ്പിച്ചത് 24,120 ടണ്‍ തേയിലയാണ് (ബാലൻസ് ഷീറ്റ് പേജ് 14). ഒരു കിലോ ചായപ്പൊടിക്ക് 32 രൂപ വില കൂട്ടിയാൽ മാത്രമേ ഇതു സാധിക്കൂ (=76 കോടി / 24120 ടണ്‍). ഇത്രയും വില കൂടുതൽ കൊടുത്ത് കണ്ണൻ ദേവൻ തേയില വാങ്ങിക്കുവാൻ സമരക്കാരുടെ കൂടെ കൂടി കയ്യടി വാങ്ങുന്നവർ മിനക്കെടുമോ? തൊഴിൽ മന്ത്രി ഷിബു ബേബി ജോണ്‍ തോട്ടം മേഖല സ്തംഭിക്കുമെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായോ?

മുല്ലപ്പൂ വിപ്ലവം വിജയിച്ചതുകൊണ്ട് രോമാഞ്ചം കൊണ്ടിരിക്കുകയാണ് മലയാളി ഇപ്പോൾ. കണ്ണൻ ദേവനെ മുട്ടുകുത്തിച്ചതു പോലെ എല്ലാ സ്വകാര്യകമ്പനികളേയും സംഘടിത തൊഴിലാളി ശക്തിക്കുമുൻപിൽ അടിയറവു പറയിപ്പിക്കാം എന്നവർ മനപ്പായസമുണ്ണുന്നു. നശിപ്പിച്ചു നശിപ്പിച്ച് അവസാനം കമ്പനികളൊന്നും തന്നെ ഇവിടെ ബാക്കിയാകാത്ത കാലം അധികം അകലെയല്ല. മറ്റൊരു തോട്ടമുടമയായ ഹാരിസണ്‍ മലയാളം കമ്പനിയിൽ സമരം തുടങ്ങിക്കഴിഞ്ഞു. ആറളം ഫാമിലും പണിമുടക്ക്. ഒരു കാര്യം മലയാളി ഓർമ്മിക്കേണ്ടതുണ്ട്. മുല്ലപ്പൂ വിപ്ലവം വിജയിച്ച രാജ്യങ്ങളിലെല്ലാം പിന്നീടു വന്നത് അരാജകത്വവും തീവ്രവാദവുമാണ്. ടുണീഷ്യ, അൾജീരിയ, ലിബിയ, ഈജിപ്റ്റ്‌ അങ്ങനെ പല ഉദാഹരണങ്ങൾ. ജനാധിപത്യം എന്നത് ജനങ്ങൾക്കു വേണ്ടി ജനപ്രതിനിധികൾ നടത്തുന്ന ഭരണമാണെങ്കിൽ, അതു നാം അംഗീകരിക്കുമ്പോൾ, തൊഴിലാളികൾ വിലപേശുന്നത് യൂണിയനുകൾ വഴി മാത്രമായിരിക്കണം. അല്ലാതെ വഴി തടഞ്ഞു നടത്തുന്ന മൂന്നാർ സമരം പോലെയുള്ളവ നിയമം വഴി നേരിടേണ്ടതായിരുന്നു. സ്വാഭാവികമായും ഇനി കേരളത്തിലെവിടെയും ട്രേഡ് യൂണിയനുകൾ കൂടുതൽ കടുംപിടിത്തം നടത്തും, അല്ലെങ്കിൽ അവരുടെ നിലനിൽപ്പ്‌ പോലും അപകടത്തിലായേക്കുമല്ലോ.

കുടത്തിൽ നിന്ന് ഭൂതത്തിനെ തുറന്നുവിട്ടുകഴിഞ്ഞു. ഇനി എന്ത്?

Saturday, August 29, 2015

വല്ലാത്തൊരു ഭീഷണി തന്നെ

മാതൃഭൂമി, 2015 ആഗസ്ത് 28
പത്രങ്ങൾക്ക് സ്വന്തമായൊരു നയം വേണം, പക്ഷേ സ്വന്തം അജണ്ട പാടില്ല. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പത്രങ്ങൾക്ക് അജണ്ടയാകാം, പക്ഷേ അതിന് അവർ നൽകേണ്ടി വരുന്ന വില സ്വന്തം ക്രെഡിബിലിറ്റിയാണ്. ദേശാഭിമാനിയിൽ അച്ചടിച്ചു വരുന്നത് വാദത്തിനുവേണ്ടി സത്യമാണെന്നു സങ്കല്പിച്ചാൽ പോലും, സാമാന്യബുദ്ധിയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ക്രെഡിബിലിറ്റി നഷ്ടപ്പെട്ട ഒരു പത്രം തുടർന്നു നടത്തുന്നത് മുതലാളിക്കു വേണ്ടി മാത്രമായിരിക്കും.

മാതൃഭൂമി അതു പോലൊരു ചുറ്റുപാടിലാണിപ്പോൾ. ഇത്തവണ ഈ പത്രത്തിന്റെ അജണ്ട തമിഴ് നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളാണ്. മുൻപൊരിക്കൽ ഈ ബ്ലോഗിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ദീർഘമായി വിസ്തരിക്കുന്നില്ല, എങ്കിലും പറഞ്ഞുകൊള്ളട്ടെ. രാസവളവും കീടനാശിനിയും ഇല്ലാതെ കൃഷി ചെയ്യാമെന്നു വിചാരിക്കുന്നത് നെഗളിപ്പല്ലേ? പട്ടിണി കൊണ്ട് വീർപ്പുമുട്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ കൊന്നു തിന്നുന്നവർ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ നാട്ടിൽ ഇപ്പോൾ ഒരു രൂപയ്ക്ക് സുഭിക്ഷമായി അരി കിട്ടുന്നത് ഹരിതവിപ്ലവത്തിന്റെ ഫലമായിട്ടല്ലേ? ജൈവവളവും ഓർഗാനിക് കൃഷിയുമൊക്കെ വ്യാവസായിക അളവിൽ പയറ്റുന്നവർ വിശപ്പിന്റെ വിളി അറിയാത്തവരാണ്. സ്വന്തം ആവശ്യത്തിനായി ടെറസിലും അടുക്കളയുടെ പുറകിലുമൊക്കെ കൃഷി ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത്. നൂറ്റാണ്ടുകളായി ജൈവകൃഷി സങ്കേതങ്ങളെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു, എങ്കിലും ജനത്തിന്റെ പട്ടിണി മാറ്റാൻ അതിനു കഴിഞ്ഞില്ല. സംശയമുള്ള ജൈവകർഷകൻ അവന്റെ തന്തയോടു ചോദിച്ചാൽ മൈദമാവിനും മക്രോണിക്കും ക്യൂ നിന്ന കഥ അദ്ദേഹം പറഞ്ഞുതരും.

കീടനാശിനി ഉപയോഗിക്കാതെ വലിയ അളവിൽ കൃഷി ചെയ്യാൻ സാധ്യമല്ല. ജൈവക്കോമരങ്ങൾ പോലും ഇത് രഹസ്യമായി സമ്മതിച്ചു തരും. വെള്ളത്തിൽ ലയിച്ചുചേരണം എന്നതാണ് കീടനാശിനിയുടെ അടിസ്ഥാന യോഗ്യത. അപ്പോൾ കഴുകിക്കളഞ്ഞാൽ പോകാത്ത ഒരു കീടനാശിനിയും ഉണ്ടാവുകയില്ല. പിന്നെ വേരിലൂടെ ഉത്പന്നത്തിൽ എത്തിച്ചേരുന്ന കീടനാശിനി എന്തായാലും നമ്മൾ ഭക്ഷിക്കാതെ നിവൃത്തിയില്ല. പക്ഷേ അതിന്റെ അളവ് എത്രയോ ചെറുതാണ്! ദശലക്ഷത്തിലോ ദശകോടിയിലോ ഏതാനും അംശം മാത്രം ഉള്ള ഒരു വസ്തുവിനെപ്പേടിച്ചോടുന്നത് ഉൽക്ക തലയിൽ വീഴുമെന്നു കരുതി വീടിനു പുറത്തിറങ്ങാതിരിക്കുന്നതു പോലെയുള്ള ഭോഷത്തമായിരിക്കും.

2015 ആഗസ്ത് 28-ലെ മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്താശകലമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ അടവുകളും ഉപയോഗിക്കുന്നതു ശ്രദ്ധിക്കൂ. കീടനാശിനിക്കമ്പനിക്കാർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണത്രേ! അതും ടി.വി. അനുപമ, ഐ.എ.എസ് എന്ന സ്ത്രീയെ. എന്താണാവോ മാഫിയ എന്നു പ്രയോഗിക്കാതിരുന്നത്! ഇതു കേട്ടാൽ നാം എന്താണു വിചാരിക്കുക? കമ്പനിക്കാർ കമ്മീഷണറെ നേരിട്ടോ ഫോണിലോ വിളിച്ച് മര്യാദയ്ക്കു നടന്നില്ലെങ്കിൽ നിന്നെ തട്ടിക്കളയുമെന്നോ മറ്റോ ആയിരിക്കും എന്നല്ലേ? തലക്കെട്ട് മാത്രം വായിച്ച ആയിരക്കണക്കിന് വായനക്കാർ അങ്ങനെതന്നെ കരുതിയിട്ടുണ്ടാവണം. അതു തന്നെയാണ് ഈ പത്രത്തിന്റെ ലക്ഷ്യവും - വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അജണ്ട നടപ്പാക്കുക. ഒരു നിമിഷം ആ വാർത്ത‍ വിശദമായി വായിക്കുക, എങ്ങനെയാണ് ഭീഷണിപ്പെടുത്തിയത് എന്നറിയാൻ വേണ്ടി.

ദാ കിടക്കുന്നു കള്ളി വെളിച്ചത്ത്! കമ്പനിക്കാരുടെ സംഘടന കമ്മീഷണരുടെ പേരിൽ ഒരു വക്കീൽ നോട്ടീസ് അയച്ചുവത്രേ! അതാണ്‌ ഭീഷണി. അതു കൂടാതെ നോട്ടീസിന്റെ കോപ്പി കേന്ദ്രസർക്കാരിന്റെ പേർസണൽ ആൻഡ്‌ ട്രെയിനിംഗ് ഡിപ്പാർട്ടുമെന്റിനും അയച്ചു കൊടുത്തതാണ് വിരട്ടലായി പത്രത്തിന്റെ ലേഖകന് തോന്നിയത്. ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനത്തിൽ അതൃപ്തി തോന്നുന്ന ആർക്കു വേണമെങ്കിലും ചെയ്യാവുന്ന തീർത്തും നിയമവിധേയമായ, ഒരു സാധാരണ കാര്യം മാത്രമാണിത്. സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ പേരു വെയ്ക്കാത്ത പ്രത്യേക ലേഖകൻ ഉദ്ദേശിക്കുന്നത്? സ്വന്തം അധികാരപരിധി എത്രയാണെന്നു മനസ്സിലാകാത്ത ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനാണ് സർക്കാർ തന്നെ ഇത്തരം വഴികൾ തുറന്നു വെയ്ക്കുന്നത്. ടി. സോമൻ എന്ന ഒരു ലേഖകൻ എഴുതിവിട്ട ശുദ്ധഭോഷ്ക് ഇതിനു മുൻപൊരു പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. സോമൻ സാർ തന്നെയാണോ ഇതിനും പുറകിൽ?

ടി.വി.അനുപമ ഐ.എ.എസ് കീടനാശിനിക്കമ്പനിക്കാർക്കെതിരെ എന്താണു ചെയ്തത് എന്നെനിക്കറിയില്ല. സ്വന്തം കമ്പനി പൂട്ടിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കമ്പനിയും തൊഴിലാളികളും തിരിയുന്നത് സ്വാഭാവികം മാത്രമാണ്. ഇനി അങ്ങനെയുള്ള ഒരു ശ്രമവും ഉണ്ടായില്ലെങ്കിൽ പോലും സ്വന്തം പേരിൽ ഒരു വക്കീൽ നോട്ടീസ് വന്നാൽ ഇത്രയൊക്കെ ബേജാറാവേണ്ട കാര്യമുണ്ടോ? ഭാരിച്ച ശമ്പളവും, സർക്കാർ വാഹനവും, പരന്ന അധികാരവും കയ്യാളുമ്പോൾ ഇതുമൊക്കെ ആ ജോലിയുടെ ഭാഗമാണെന്നു കരുതുന്നതല്ലേ ഭംഗി? വയനാട് ജില്ലയിൽ മൂന്നു നിലയിൽ കൂടുതലുള്ള ഒരു കെട്ടിടവും പാടില്ല എന്ന് ഉത്തരവിട്ട ഒരു മഹാനെ നമ്മൾ ഏതാനും മാസങ്ങൾക്കു മുൻപ് കണ്ടതല്ലേ? അങ്ങനെയൊക്കെ ഉത്തരവിടാനുള്ള അധികാരമൊക്കെ ഇവർക്ക് ആരാണാവോ ചാർത്തിക്കൊടുത്തത്! പൊതുജന സേവകർ തങ്ങളെ ചോദ്യം ചെയ്യാൻ പാടില്ല എന്നൊക്കെ ശഠിച്ചാൽ ഈ രാജ്യം ആരുടേയും കുടുംബസ്വത്തല്ല എന്ന് ഓർമ്മിപ്പിക്കാനും ആരെങ്കിലും വേണ്ടേ?

എങ്കിലും മാതൃഭൂമീ, ഇത് വല്ലാത്ത ഒരു ഭീഷണി തന്നെ!

Friday, August 7, 2015

മുസ്ലിമിങ്ങളും കേരളസംസ്കാരവും

കേരളം വിഭിന്ന സംസ്കാരങ്ങളുടെ സമഞ്ജസമായ ലയനഭംഗി പ്രദർശിപ്പിക്കുന്ന ഒരു പ്രദേശമാണ്. ബലപ്രയോഗം ആധുനികകാലത്തല്ലാതെ മുൻപൊരിക്കലും മതപ്രചാരണത്തിന്റെ മാർഗമായിരുന്നില്ല. ഒരു യുദ്ധം ഇവിടെ നടന്നത് രണ്ടു നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു - ടിപ്പു സുൽത്താനുമായി. ഒരു മഹായുദ്ധമാവട്ടെ ഏതാണ്ട് 900 വർഷങ്ങൾക്കു മുൻപും - ചേര, ചോള രാജ്യങ്ങൾ തമ്മിൽ നടന്ന നൂറ്റാണ്ടു യുദ്ധം. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ വിശേഷിപ്പിക്കുന്നത് ചുമ്മാതെയല്ല. ശ്രീ. പി. കെ. മുഹമ്മദ്‌ കുഞ്ഞിയുടെ പുസ്തകത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ജനിച്ച കാലം മുതലേ ഇസ്ലാം കേരളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്, അതിനു മുൻപുതന്നെ കേരളം അറബി നാടുകളുമായി വ്യാപാരം നടത്തിക്കൊണ്ടിരുന്നു. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ച് മെക്കയിലേക്ക് പോയതിനെതുടർന്നാണ്‌ കേരളത്തിൽ കേന്ദ്രീകൃത ഭരണവ്യവസ്ഥ അവസാനിച്ച് ചെറുരാജ്യങ്ങളായി തിരിഞ്ഞതെന്ന് ഒരു വിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ ഈ നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സൈനികമേഖലകളടക്കം സമസ്തഭൂമികകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് ഇവിടത്തെ മുസ്ലിം സമൂഹം എന്നു വരുന്നു. ഈ ഇഴചേരലിന്റെ മനോജ്ഞമായ ഒരു വാങ്ങ്മയചിത്രമാണ് മുഹമ്മദ്‌ കുഞ്ഞി തന്റെ വിശാലമായ കാൻവാസിൽ വരച്ചുകാണിക്കുന്നത്.

മുസ്ലിം സമൂഹത്തിന്റെ സമസ്ത വ്യവഹാരമേഖലകളേയും ഗ്രന്ഥകാരൻ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുള്ള കേരളസമൂഹത്തെ പുതിയൊരു കണ്ണിലൂടെ അദ്ദേഹം നോക്കിക്കാണുമ്പോൾ ആ വീക്ഷണഗതിയോട് എതിർപ്പുള്ളവർക്കു പോലും പുതിയൊരു ആശയത്തിന്റെ ഉണർവുണ്ടാക്കുന്ന ശീതളിമ അനുഭവപ്പെടും. പ്രത്യേകിച്ചും അറബി മലയാളം എന്ന, പ്രത്യേകതകൾ നിറഞ്ഞ, മലയാളത്തിന്റെ സഹോദരീഭാഷയിലെ സാഹിത്യം കൈകാര്യം ചെയ്യുന്ന മേഖലകളിൽ. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ള രചയിതാവ് അറബി മലയാള സാഹിത്യത്തിന്റെ തെളിവുറ്റ ഒരു കാച്ചിക്കുറുക്കൽ ഏതാനും അധ്യായങ്ങളിലായി നല്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ലിപി വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയിൽ നിന്നുരുത്തിരിഞ്ഞുവരുന്നതിനു മുൻപുതന്നെ അറബി മലയാളം അറബി അക്ഷരങ്ങളിലൂടെ തന്റെ സാഹിത്യസ്വത്വം സാക്ഷാൽക്കരിച്ചു കഴിഞ്ഞിരുന്നു.

ടിപ്പു സുൽത്താൻ യഥാർത്ഥത്തിൽ ഹിന്ദുവിരോധിയായിരുന്നോ എന്ന ചോദ്യം ചരിത്രകാരന്മാരെ കുഴയ്ക്കുന്ന ഒന്നാണ്. അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്, അനവധി പേരെ ബലപ്രയോഗത്തിലൂടെ മുസ്ലീങ്ങളായി പരിവർത്തനം ചെയ്തിട്ടുമുണ്ട്. പക്ഷേ മറുവശത്ത് മൈസൂരിലെയും കേരളത്തിലെ തന്നെയും നിരവധി ക്ഷേത്രങ്ങളെ അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. ടിപ്പുവിന്റെ രാജധാനിയിൽ ഉണ്ടായിരുന്ന ശ്രീരംഗനാഥക്ഷേത്രം കേടുകൂടാതെ ഇന്നും നിലനില്ക്കുന്നുണ്ടല്ലോ. ടിപ്പുവിന്റെ ഭാഗം വിശദമാക്കാൻ ഗ്രന്ഥകർത്താവ് പ്രത്യേകം മനസ്സിരുത്തുന്നുണ്ട്. മാപ്പിളലഹള ദേശസ്നേഹത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു എന്ന് വാദിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ മനസ്സാക്ഷിക്കേറ്റ തീരാക്കളങ്കമായ ഒരു വർഗീയകലാപം മാത്രമായിരുന്നു എന്നൂഹിക്കാനാണ് സാധ്യത കാണുന്നത്. ഭാരതത്തിന്റെ ഭാവിയേക്കാൾ പ്രധാനം തുർക്കിയിലെ സുൽത്താന്റെ ഭരണമായിരുന്നു എന്ന വികലവും മതഭ്രാന്തിൽ അടിസ്ഥാനപ്പെടുത്തിയതുമായ ധാരണയായിരുന്നല്ലോ മാപ്പിളലഹളയുടെ ആന്തരികപ്രേരണ.

ലേഖകന്റെ ചരിത്രപരമായ അവലംബങ്ങൾ പക്ഷേ അപ്രമാദിതമായതല്ല. പെരുമാളുടെ മാർക്കം കൂടൽ ഒരു ചരിത്രസത്യമായി അവതരിപ്പിക്കുന്ന കുഞ്ഞി ആ വസ്തുതയെ ആധാരമാക്കുന്നത് ഐതിഹ്യങ്ങളും കഥകളും കുത്തിനിറച്ചിരിക്കുന്ന 'കേരളോൽപ്പത്തി' എന്ന ഗ്രന്ഥമാണ്. പരശുരാമന്റെ മഴുവെറിയലിൽ നിന്നാണ് അതു തുടങ്ങുന്നതു തന്നെ. ഏഴാം നൂറ്റാണ്ടിനുശേഷം കേരളത്തിൽ നടന്ന പുരോഗമനപരമായ എല്ലാ സംഭവങ്ങളും അറബികളുടേയും മുസ്ലീങ്ങളുടേയും സ്വാധീനഫലമായാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പുസ്തകത്തിലുടനീളം കാണുന്നുണ്ട്. പ്രതിപാദ്യവിഷയത്തിന്റെ സ്വഭാവം മനസ്സിലാക്കിയാൽ ഗ്രന്ഥകാരൻ കുറ്റവിമുക്തനാവുന്നുണ്ടെന്ന് നമുക്കു കാണാം. എങ്കിലും കേരളത്തിലെ മുസ്ലീങ്ങളുടെ ബഹുഭാര്യാത്വസമ്പ്രദായം നമ്പൂതിരിമാരെ അനുകരിച്ചു തുടങ്ങിയതാണെന്നും, കേരളം എന്ന പദം ദൈവത്തിന്റെ അനുഗ്രഹം എന്നർത്ഥം വരുന്ന 'ഖൈറുള്ള' എന്ന അറബി വാക്കിൽ നിന്നാണ് വന്നതെന്നും, കഥകളിയിലെ വസ്ത്രവിതാനം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണരീതിയെ പിൻപറ്റിയാണ് വികസിച്ചതെന്നുമുള്ള പ്രസ്താവനകൾ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നു. മുസ്ലീങ്ങളിൽ വിവിധ ഇല്ലങ്ങളിൽ പെടുന്നവർ ഉള്ളതുകൊണ്ട് അവർ നമ്പൂതിരിമാർ മതം മാറിയതാണെന്ന പാടേ അബദ്ധമായ സിദ്ധാന്തവും കുഞ്ഞി മുന്നോട്ടുവെക്കുന്നുണ്ട്. ഈഴവരുൾപ്പെടെയുള്ള പിന്നോക്കസമുദായക്കാർക്കും ഇല്ലങ്ങൾ ഉണ്ട് എന്നദ്ദേഹത്തിന് അറിയില്ലായിരിക്കാം. മുസ്ലീങ്ങളും പിന്നോക്കസമുദായങ്ങളും മരുമക്കത്തായം പിന്തുടർന്നപ്പോൾ നമ്പൂതിരിമാർ മക്കത്തായമാണ് പുലർത്തിയിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

അറബിയിൽ നിന്ന് മലയാളത്തിലേക്ക് കടന്നുവന്ന വാക്കുകൾ അനുബന്ധമായി കൊടുത്തിട്ടുണ്ട്‌ എന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആ അനുബന്ധം കാണാൻ കഴിഞ്ഞില്ല. അടുത്ത പതിപ്പിൽ പ്രസാധകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിയുടെ പുസ്തകം മറ്റൊരു സ്തോഭജനകമായ വസ്തുത കൂടി വായനക്കാരുടെ മുന്നിൽ വെയ്ക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ അകന്നുനിൽക്കലിൽ നിന്ന് മുക്തരായി മുസ്ലിം ജനസമൂഹം കേരളജനതയുടെ പൊതുധാരയിൽ ലയിച്ചു ചേരുന്ന ഒരു കാഴ്ചയാണ് ഈ ഗ്രന്ഥം നമുക്കു കാണിച്ചുതരുന്നത്. "വസ്ത്രം, സാമൂഹികമര്യാദകൾ തുടങ്ങിയ എല്ലാ തുറകളിലും ഇതര കേരളീയരുമായി വേർതിരിക്കുന്ന രേഖ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം" (പേജ് 160) എന്ന് ഗ്രന്ഥകാരൻ പറയുന്നത് 1980-കളിലെ കാര്യമാണ്. ഇന്നോ? പർദയും തൊപ്പിയും വീണ്ടും രംഗപ്രവേശം ചെയ്യുന്ന ഒരു ഘട്ടത്തിലല്ലേ നമ്മളിപ്പോൾ? വീണ്ടും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടാനുള്ള വഴിയല്ലേ ഇതെന്ന് മുസ്ലിം സമൂഹം ആത്മാർഥമായും അവലോകനം നടത്തേണ്ടതാണ്.

കേരളീയസമൂഹത്തിന്റെ തുടക്കവും വളർച്ചയും വികാസവുമൊക്കെ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാൻ എല്ലാ മലയാളിയും വായിച്ചിരിക്കേണ്ട അവശ്യ പുസ്തകം.

Book review of 'Muslimingalum Kerala Samskaravum' by P K Muhammed Kunji
ISBN 8176901733

Saturday, July 25, 2015

രണ്ടു ചോദ്യങ്ങൾ

തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയുന്ന മാംസാഹാരികളോടൊരു ചോദ്യം.

കൂടുതൽ സ്വാദിനുവേണ്ടി മാടിനേയും കോഴിയേയും പന്നിയേയുമെല്ലാം കൊന്നുതിന്നുന്ന നിങ്ങൾക്ക് മനുഷ്യനു ശല്യമായ തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്ന സസ്യാഹാരികളോടൊരു ചോദ്യം.

ഭക്ഷണത്തിനുവേണ്ടിപ്പോലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലാൻ തയ്യാറാകാത്ത നിങ്ങൾക്ക് വിരലിലെണ്ണാവുന്നത്ര മാത്രം ആളുകളെ കടിക്കുന്ന തെരുവുനായ്ക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെടാൻ എന്തവകാശം?

തെരുവുനായ്ക്കളെ കൊല്ലണമെന്നാഗ്രഹിക്കുന്ന മാംസാഹാരികളും കൊല്ലരുതെന്നാവശ്യപ്പെടുന്ന സസ്യാഹാരികളും ഏറ്റവും ചുരുങ്ങിയത് ആത്മവഞ്ചനയെങ്കിലും നടത്തുന്നില്ല എന്നു കരുതാം.

Thursday, July 23, 2015

മറുനോട്ടം

തെളിയിക്കപ്പെട്ടു കഴിഞ്ഞതിനുശേഷമേ ഏതൊരു തത്വത്തിന്റെയും ഉണ്മയെ അംഗീകരിക്കൂ എന്നതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാൽ സമൂഹം അത്ര കഠിനമായ പരീക്ഷണങ്ങളൊന്നും കൂടാതെ തന്നെ പല ആശയങ്ങളും ചിറകിലേറ്റും. ഒരാവശ്യവുമില്ലെങ്കിൽകൂടി തെറ്റായ പല ചിന്താഗതികളേയും അത് വാരിപ്പുണരും.

കാലാകാലങ്ങളായി ചെയ്തുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട്..

പോപ്പ് അർബൻ എട്ടാമൻ ഗലീലിയോയെ തടവിലാക്കാൻ കാരണമെന്തായിരുന്നു? ഭൂമി ഉരുണ്ടതാണെങ്കിലും പരന്നതാണെങ്കിലും, സൂര്യൻ ഭൂമിയെ ചുറ്റിയാലും ഭൂമി സൂര്യനെ ചുറ്റിയാലും ക്രൈസ്തവവിശ്വാസങ്ങളെ അതെങ്ങനെ മുറിവേൽപ്പിക്കും?

അപ്പോൾ സത്യം മാത്രമല്ല കാര്യം, അത് സമൂഹം അംഗീകരിക്കുന്നുണ്ടോ എന്നുകൂടി നോക്കേണ്ടി വരും, നമ്മുടെ ദേഹസുരക്ഷയ്ക്ക്.

എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനും ആരെങ്കിലും വേണ്ടേ? അത്തരം സാഹസികർ അപൂർവമായെങ്കിലും തെറ്റു തിരുത്തുന്നതുകൊണ്ടല്ലേ സമൂഹം മുന്നോട്ടു പോകുന്നത്? തേഞ്ഞ ഗ്രാമഫോണ്‍ റെക്കോർഡ്‌ അനന്തമായി ഒരേ വരികൾ ആവർത്തിക്കുമ്പോൾ അതിനെ ശരിയായ ട്രാക്കിലിടാൻ പറ്റിയ ഒരു കൈ?

അവിടെയാണ് എം. പി. നാരായണപിള്ളയുടെ പ്രസക്തി.

നാണപ്പൻ എന്ന നാരായണപിള്ളയുടെ 59 വയസ്സിലെ മരണം മലയാള ബുദ്ധിജീവികളിലെ ഒരു തിരുത്തൽവാദിയെയാണ് ഇല്ലാതാക്കിയത്. 1998-ൽ മരിക്കുന്നതിനുമുൻപുള്ള ഏതാനും വർഷങ്ങളിൽ തയ്യാറാക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് 'മറുനോട്ടം' എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ ന്യായവാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, യോജിക്കാതിരിക്കാം - പക്ഷേ അവയിലെ യുക്തി നിങ്ങൾക്ക് നിഷേധിക്കാനാവാത്തതാണ്. ഗാന്ധിയൻ ആട്ടിൻതോലണിഞ്ഞ ലെനിനിസ്റ്റ് ചെന്നായയായിരുന്നു നെഹ്രു എന്നദ്ദേഹം പറയുമ്പോൾ അതിൽ ഒരു കൊച്ചു വാസ്തവം ഇല്ലേ? ജനവിധിയെ പാരവെയ്ക്കുന്ന കളിയുടെ പേരാണ് മതേതരത്വം എന്ന വാചകം എവിടെയൊക്കെയോ ചെന്നു തറക്കുന്ന ശബ്ദം കേൾക്കുന്നില്ലേ?

നാം കൂടുതലൊന്നും ചിന്തിക്കാതെ കടന്നുപോകുന്ന പല സംഗതികളേയും നാരായണപിള്ള തടഞ്ഞുനിർത്തി തൊലിയുരിക്കുന്നു. കേരളത്തിലെ അവധിദിവസങ്ങൾ കൂടുന്നതിന്റെ ഭാഗമായി അയ്യങ്കാളി ജയന്തിയുമൊക്കെ അവധിയായേക്കും എന്ന് ലേഖകൻ പരിഹാസരൂപേണ രേഖപ്പെടുത്തിയത് 2014-ൽ സത്യമായി ഭവിച്ചില്ലേ? പ്ലാനിംഗ് കമ്മീഷനിലെ ലാവണത്തിൽ രണ്ടു മണിക്കൂർ ജോലിക്ക് എട്ടു മണിക്കൂറിന്റെ ശമ്പളം കിട്ടിയതുകൊണ്ടാണ് താൻ ചിന്തകനും എഴുത്തുകാരനുമൊക്കെയായതെന്നും, ആരാണ് അങ്ങനെ ആയിപ്പോകാത്തതെന്നും ചോദിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് നമുക്കു തോന്നുന്നു. ഈ പുസ്തകം വായിക്കൂ, നിങ്ങളുടെ ചിന്ത പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിരിക്കുമെന്ന കാര്യം തീർച്ച.

മാധവിക്കുട്ടി എന്ന വിഖ്യാതയായ എഴുത്തുകാരിക്കുവേണ്ടി ഒരു വലിയ അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട് അവരുടേയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തായിരുന്ന നാരായണപിള്ള. 'എന്റെ കഥ' എന്ന പുസ്തകം മാധവിക്കുട്ടിയുടെ ആത്മകഥ അല്ലെന്നും, അതിലെ കഥാപാത്രവുമായി വിദൂരസാമ്യം പോലും കഥാകാരിയുടെ യഥാർത്ഥജീവിതത്തിന് ഇല്ലായിരുന്നു എന്നും നാം മനസ്സിലാക്കുന്നു. ലൈംഗിക അരാജകത്വത്തിലേക്ക് തുളുമ്പുന്ന പെണ്‍കഥാപാത്രങ്ങളെ സൃഷ്ടിച്ച ഭാവനയുടെ ഉടമസ്ഥ ജീവിതത്തിൽ ഉരുത്തമ കുടുംബിനിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ലേഖനങ്ങളുടെ രചനാതീയതി രേഖപ്പെടുത്താത്തത് ഒരു പോരായ്മ തന്നെയാണ്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും വായിക്കുമ്പോൾ കഥയും കഥാപാത്രങ്ങളും പുനസൃഷ്ടിച്ചെടുക്കാൻ വായനക്കാർ ബുദ്ധിമുട്ടുന്നു. തനിമയുള്ള ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നതെങ്കിലും അലോപ്പതിയെക്കുറിച്ചുള്ള ശത്രുതാപരമായ പരാമർശങ്ങൾ ആധുനിക സമൂഹത്തിന് സ്വീകാര്യമാവില്ല. ഒരുപക്ഷേ വാർധക്യം തുടങ്ങുന്നതിനു മുൻപുതന്നെ ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കാനിടവന്നതുതന്നെ ആധുനിക വൈദ്യശാസ്ത്രത്തോടുള്ള ഈ പുറം തിരിഞ്ഞുനില്ക്കലാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

തികഞ്ഞ ആത്മാർഥതയോടെ രചിക്കപ്പെട്ട ഒരുത്തമ പുസ്തകം

Book review of 'Marunottam' by M P Narayana Pillai
DC Books, ISBN 9788126431250

Monday, July 20, 2015

പ്രവ്ദയാകാൻ ശ്രമിക്കുന്നവർ

പണ്ടു പണ്ട് സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യമുണ്ടായിരുന്നു. സമൂഹത്തിന്റെ സമസ്തമേഖലകളും അടക്കി വാണിരുന്ന ഒരു പാർട്ടിയും അതിന്റെ തലപ്പത്തുണ്ടായിരുന്ന കുറച്ചു നേതാക്കളും സമ്രാട്ടുകളായി വാണിരുന്ന രാജ്യം. പ്രവ്ദ എന്ന പേരിൽ ഒരു ഔദ്യോഗിക പത്രം ഈ പാർട്ടി നടത്തിപ്പോന്നിരുന്നു. 'പ്രവ്ദ' എന്ന റഷ്യൻ വാക്കിന്റെ അർത്ഥം 'സത്യം' എന്നായിരുന്നതിനാൽ പേരിൽ മാത്രം ആ പത്രത്തിന് സത്യവുമായി ബന്ധമുണ്ടായിരുന്നു. പാർട്ടിയുടെ നയം നടപ്പിലാക്കുന്നതിൽ കവിഞ്ഞ് യാതൊരു പ്രതിബദ്ധതയും ഈ പത്രത്തിന് ആരോടും ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പാർട്ടിയുടെ സമുന്നത നേതാവ് വെട്ടിവീഴ്ത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുവേണ്ട പശ്ചാത്തലമൊരുക്കലായിരുന്നു പ്രവ്ദയുടെ പണി. നാളുകൾക്കു മുൻപുതന്നെ പ്രസ്തുത ഹതഭാഗ്യന്റെ ചുമതലയിൽ വരുന്ന പ്രദേശങ്ങളിലെ കുഴപ്പങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങുന്നു - മിക്കവയും കല്ലുവെച്ച നുണകൾ. ഊതിപ്പെരുപ്പിച്ച കള്ളങ്ങളുടെ പാരമ്യത്തിൽ ഉന്നത നേതാവ് ഇടപെടുകയും ഇരയുടെ തല ഉരുളുകയും ചെയ്യുന്നു. അതായിരുന്നു പ്രവ്ദ.
20-07-2015-ലെ മാതൃഭൂമി പത്രം

2015 ജൂലൈ 20-ലെ മാതൃഭൂമി പത്രം കണ്ടപ്പോൾ പ്രവ്ദയെ ഓർത്തുപോയി, ശ്രീ. ടി. സോമൻ എഴുതിയ 'തേങ്ങ വില കുത്തനെ താഴോട്ട്, പിന്നിൽ സ്വകാര്യ ലോബി' എന്ന ഒന്നാം പേജിലെ പ്രധാന വാർത്ത വായിച്ചപ്പോൾ. തേങ്ങയുടെയും കൊപ്രയുടെയും വില കുത്തനെ ഇടിയുമ്പോൾ അവയുപയോഗിച്ചു നിർമ്മിക്കുന്ന വെളിച്ചെണ്ണയുടെ വില കുറയുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. സ്വാഭാവികമായും ഇത് വെളിച്ചെണ്ണ നിർമ്മിക്കുന്ന കമ്പനികൾക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കും. സ്വകാര്യ ലോബി എന്നതുകൊണ്ട്‌ ലേഖകൻ വ്യക്തമായി ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല. മാഫിയ, കോക്കസ്, തീവ്രവാദം, മയക്കുമരുന്ന് എന്നൊക്കെ പറയുന്നതുപോലെ ഒരു വൃത്തികെട്ട പദമാണല്ലോ സ്വകാര്യ ലോബി എന്നതും. എങ്കിലും സ്വകാര്യ വെളിച്ചെണ്ണ നിർമ്മാണ കമ്പനികളെയാണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കു ന്യായമായും ഊഹിക്കാം.

തന്റെ വാദം കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിക്കാനും സോമൻ ശ്രദ്ധ വെച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ കൊപ്ര വില 10,000 രൂപയായിരുന്നത് ഇപ്പോൾ 6,800 രൂപയായി താഴ്ന്നിരിക്കുന്നു, അതായത് 32% വിലയിടിവ്. എന്നാൽ വെളിച്ചെണ്ണ വില ഈ കാലയളവിൽ കുറഞ്ഞത് 350 രൂപ മാത്രമാണത്രേ. ഇപ്പോഴത്തെ വില 11,000 രൂപയാണെന്ന് ലേഖകൻ പറയുമ്പോൾ 2015 ഏപ്രിലിൽ 11,350 രൂപയായിരിക്കണം. അതായത് വെളിച്ചെണ്ണയുടെ വിലയിൽ വന്നിരിക്കുന്ന കുറവ് വെറും 3% മാത്രം. പ്രധാന അസംസ്കൃത വസ്തുവായ കൊപ്രയുടെ ഇടിവ് 32 ശതമാനമായിരിക്കുമ്പോൾ അതിനെ സംസ്കരിച്ചെടുക്കുന്ന വെളിച്ചെണ്ണയുടെ വിലയിൽ 3 ശതമാനം മാത്രം കുറയുമ്പോൾ ബാക്കി പണം കമ്പനികൾ വിഴുങ്ങുകയാണെന്നാണ് ലേഖകൻ പറയാതെ പറയുന്നത്.

പ്രത്യക്ഷമായിത്തന്നെ ഈ കണക്കുകളിൽ ഒരു കൃത്രിമത്വം തോന്നിയതുകൊണ്ട് 2015 ഏപ്രിലിലെ വിലനിലവാരം ഒന്നു പരിശോധിക്കാമെന്നു വെച്ചു. മാതൃഭൂമി ആർക്കൈവ്സ് ഓണ്‍ലൈനിൽ പരിശോധിക്കാനുള്ള സൗകര്യമുള്ളത് ഒരനുഗ്രഹമായി. 2015 ഏപ്രിൽ 21-ലെ കമ്പോള നിലവാരം നോക്കിയാൽ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില യഥാക്രമം 9,460 രൂപയും, 14,500 രൂപയുമാണ്. ഇന്നത്തെ വിലയുമായി തട്ടിച്ചുനോക്കിയാൽ കൊപ്ര വില 28 ശതമാനം കുറഞ്ഞു, വെളിച്ചെണ്ണ 24 ശതമാനവും. ഇത്  തികച്ചും പരസ്പരബന്ധിതമായ വിലക്കുറവ് തന്നെയല്ലേ? വെളിച്ചെണ്ണ 14,500-ൽ നിന്ന് 11,000-ൽ എത്തിയപ്പോൾ കുറഞ്ഞത് 3,500 രൂപയാണ്, അല്ലാതെ സോമൻ പറയുന്നതുപോലെ 350 രൂപയല്ല. ഇത് കണക്കുകൂട്ടിയപ്പോൾ വന്ന തെറ്റാണോ?
21-04-2015-ലെ മാതൃഭൂമി പത്രത്തിലെ 'വാണിജ്യം' പേജ്

റിപ്പോർട്ടിന്റെ ബാക്കിഭാഗം വായിച്ചാൽ അല്ല എന്നാണ് കരുതേണ്ടി വരിക. കേരളത്തിലും പുറത്തുമുള്ള വൻകിട സ്വകാര്യ കമ്പനികളെല്ലാം നേരിട്ട് കർഷകരിൽ നിന്ന് നാളികേരം വാങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് സോമൻ തന്നെ പറയുന്നുണ്ട്. കർഷകന്റെ മനസ്സിൽ ഭീതി ഉളവാക്കി വൻതോതിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ കർഷകർ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന വ്യവസ്ഥയിലാണ് കർഷകർക്ക് പരമാവധി വില ലഭിക്കുന്നത്. ഇതിനെ ഏതെങ്കിലും തരത്തിൽ പാര വെച്ച് ഇടനിലക്കാരെ തിരുകിക്കയറ്റിയാൽ ഉല്പന്നത്തിന്റെ വില വർദ്ധിക്കും, പക്ഷേ കർഷകർക്ക് അതിന്റെ ഗുണഫലം എത്തുകയുമില്ല.ഇടനിലക്കാരെ ഒഴിവാക്കി നടക്കുന്ന ഒരു കച്ചവടത്തെ തകർക്കാൻ ശ്രമിക്കുന്നതുവഴി ശ്രീ. സോമൻ ആരുടെ ആജ്ഞാനുവർത്തിയായാണ്‌ പ്രവർത്തിക്കുന്നത്? തെറ്റായ കണക്കുകളും പിഴച്ച വിശകലനങ്ങളുമായി അങ്ങ് ഇപ്പോൾ കളത്തിനു പുറത്തിരിക്കുന്ന മദ്ധ്യവർത്തികളുടെ ഓശാന പാടുകയാണോ?

അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും സമാഹാരമായ ഒരു വിശകലനത്തെ പത്രത്തിന്റെ ഒന്നാം പേജിൽ പ്രതിഷ്ഠിച്ചതുവഴി മാതൃഭുമി പത്രവും പ്രതിക്കൂട്ടിൽ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിൽ പടച്ചു വിടുന്ന ഇത്തരം വാർത്തകളെ വേണ്ടവിധത്തിൽ പരിശോധിക്കാതെ പ്രസ്സിലേക്ക് വിടുന്നത് പത്രത്തിന്റെ വിശ്വാസ്യതയെ തകർക്കും. പ്രവ്ദയുടെ അനുഭവം തന്നെ ഓർക്കുക. സത്യം - അതിനെ എത്ര തന്നെ മൂടിവെച്ചാലും - ശക്തിയായി തിരിച്ചടിക്കുകയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന അസത്യത്തിന്റെ കുഴലൂത്തുകാരെ കൊളുത്തും നൂലും ചൂണ്ടക്കോലുമടക്കം വിഴുങ്ങിക്കളയുകയും ചെയ്യും.

Sunday, July 12, 2015

പൊലീസിന്റെ ഡി.വി.ഡി. അന്വേഷണം

'പ്രേമം' എന്ന സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രച്ചരിച്ചതുമൂലമുള്ള കോലാഹലമാണല്ലോ ഇപ്പോൾ നടന്നുവരുന്നത്. സെൻസർ ചെയ്ത കോപ്പിയാണ് പുറത്തായത് എന്നതിനാൽ സെൻസർ ബോർഡിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിനിമ നെറ്റിലേക്ക് അപ്‌ലോഡ്‌ ചെയ്ത കൗമാരക്കാരനെ ചവിട്ടിയകത്താക്കുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി സെൻസർ ബോർഡിൽ റെയ്ഡ് നടത്തുകയും സിനിമയുടെ ഡി.വി.ഡി.കൾ കണ്ടെടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് 2015 ജൂലൈ 11ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഡി.വി.ഡി യിൽ നിന്ന് കോപ്പികൾ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അവ സി.ഡാക്കിലേയ്ക്ക് അയച്ചിരിക്കുകയാണത്രേ. കൂടാതെ ഹൈദരാബാദിലെ സ്വകാര്യ ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ സാധിക്കും സാറേ? ഒരു ഡി.വി.ഡി.യിൽ നിന്ന് കോപ്പി എടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ഒറിജിനൽ മാത്രം പരിശോധിച്ചാൽ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? ഇക്കണക്കിന് സോളാർ കേസിലെ നായികയെ 'വേണ്ടവിധം' പരിശോധിച്ചാൽ എത്ര പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കാമല്ലോ! ഒരു കാര്യം വ്യക്തമാണ്. സി.ഡാക്കിന്റെ പരിശോധന വിജയിച്ചാൽ നോബൽ സമ്മാനം നേടാനിടയുള്ള ഒരു കണ്ടുപിടുത്തമായിരിക്കും അത്. പരിശോധനക്കായി ഡിസ്കുകൾ അയച്ചവരെ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയവർ എന്നു നമ്മൾ വിളിക്കും.

അതു വരെ...മണ്ടന്മാരെന്നും.....

Wednesday, July 8, 2015

തേൾ - ഒരു ഇംഗ്ലീഷ് പദം

ഗേൾ (girl), കേൾ (curl), പേൾ (pearl) അങ്ങനെ എത്ര പദങ്ങളാണ് സമാന ഉച്ചാരണത്തോടെ ഇംഗ്ലീഷിൽ ഉള്ളത്. ഈ കൂട്ടത്തിൽ പെടുമായിരുന്ന ഒന്നല്ലേ തേൾ (scorpion) എന്നതും? എന്തുകൊണ്ടാണാവോ സായിപ്പിനു വേണ്ടാത്ത ഈ വാക്ക് മലയാളത്തിൽ എത്തിയത് ! നമുക്കാണെങ്കിൽ കേൾക്കുക എന്ന അർത്ഥത്തിൽ 'കേൾ' എന്നൊരു പ്രയോഗം മാത്രമല്ലേ ഉള്ളൂ?

Sunday, June 21, 2015

നാം വിഷം ഭക്ഷിക്കുന്നുണ്ടോ?

വിഷം ഭക്ഷിക്കുന്നത് ആർക്കും ഹിതകരമായ കാര്യമല്ല. വിഷമാണെന്നറിഞ്ഞുകൊണ്ട് ഒരു പദാർത്ഥവും കഴിക്കാൻ ആരും തയ്യാറാവുകയില്ല.ജീവനല്ലേ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത്? അപ്പോൾ വിഷം കലർന്ന ഒരു വസ്തു വെറുതെ എന്തിനു നാം വിഴുങ്ങണം?

എന്നാൽ വിഷം അടങ്ങിയിരിക്കുന്നത് കീടനാശിനിയുടെ രൂപത്തിൽ നാം കഴിക്കുന്ന പച്ചക്കറികളിലാണെങ്കിലോ? കുറെ നാളുകളായി മുഖ്യധാരാമാധ്യമങ്ങൾ വലിയവായിൽ നിലവിളിക്കുന്നത് ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ്. കേരളത്തിൽ അഴിമതിയും വർഗീയവാദവും സംഘടിതതോന്ന്യാസവുമല്ലാതെ ഒരു കൃഷിയും വിലപ്പോവില്ലാത്തതുകൊണ്ടുതന്നെ ഇടതന്മാരുടെ ഒരു മുദ്രാവാക്യം കടമെടുത്തു പറഞ്ഞാൽ, തമിഴന്റെ അദ്ധ്വാനം ചൂഷണം ചെയ്തുകൊണ്ടാണ് നാം ജീവിച്ചുപോകുന്നത്. കീടനാശിനിയുടെ അമിതോപയോഗം നാം തമിഴ് കർഷകരിൽ ആരോപിക്കുന്നു. മാരകമായ രാസവസ്തുക്കളിൽ മുക്കിയെടുത്തുകൊണ്ടാണ് പച്ചക്കറികൾ കേരളത്തിൽ വില്പനയ്ക്കായി എത്തുന്നതെന്ന് മാധ്യമങ്ങൾ വാദിച്ചു സമർഥിക്കുന്നു. ശരാശരി മലയാളിയുടെ വികൃതമായ രാഷ്ട്രീയബോധത്തിനു ദഹിക്കാനാവാത്ത എന്തും - മൊബൈൽ ടവർ റേഡിയേഷൻ, മണ്ണിനടിയിൽ കിടക്കുന്ന വാതക പൈപ്പ് ലൈൻ, കരിമണൽ ഖനനം, സ്വകാര്യമേഖലയിലെ വിമാനത്താവളം മുതലായവ - കണ്ണുമടച്ച് എതിർക്കുന്ന തിരുമണ്ടന്മാർ ഉടനെ ഓർഗാനിക് കൃഷിയിലേക്കും തിരിഞ്ഞു. കുറച്ചുനാൾ കർണാടകയിൽ നിന്ന് പച്ചക്കറികൾ വരുത്തിയിരുന്നു. അവിടേയും കീടനാശിനി ഉപയോഗിക്കുന്നുണ്ട് എന്നു മനസ്സിലായതോടെ ആദ്യത്തെ ഉത്സാഹം ഒന്നടങ്ങി.

കീടനാശിനി ഉപയോഗം കേരളത്തിനെ പേടിപ്പെടുത്തുന്ന ഒരു സംഭവമായത് എന്തുകൊണ്ടാണ്? പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോടുള്ള കശുമാങ്ങാ തോട്ടങ്ങളിൽ ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചതുമൂലം കീടനാശിനി തോടുകളിലെത്തുകയും ആ വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച അനേകം സമീപവാസികൾക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്തു. എൻഡോസൾഫാൻ ഇരകളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ കേരള മനസ്സാക്ഷിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. എൻഡോസൾഫാൻ നിരോധിക്കണമെന്ന ആവശ്യം ശക്തിമത്തായി ഉയർന്നു. അധികം താമസിയാതെ ആ കീടനാശിനി നിരോധിക്കപ്പെട്ടു. ഇതൊരു ഹിമാലയൻ മണ്ടത്തരമല്ലേ? വിഷമാണെന്നറിഞ്ഞുകൊണ്ട് അത് ആകാശമാർഗം സ്പ്രേ ചെയ്ത പ്ലാന്റേഷൻ കോർപറേഷനല്ലേ ഇതിലെ യഥാർത്ഥ കുറ്റവാളി? ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് മീതൈൽ ഐസോസയനേറ്റ് നിരോധിക്കുകയാണോ അതോ യൂണിയൻ കാർബൈഡ് അടച്ചുപൂട്ടുകയാണോ ചെയ്തത്? കാസർഗോഡ്‌ സംഭവത്തെത്തുടർന്ന് എൻഡോസൾഫാൻ വിലക്കിയ നടപടി ശരിയാണെങ്കിൽ മേലിൽ മാരുതി കാറുകൾ വരുത്തിവെക്കുന്ന അപകടങ്ങളുടെ ഉത്തരവാദി മാരുതി കാർ കമ്പനിയായിരിക്കണമല്ലോ? കാര്യകാരണബന്ധം തിരിച്ചറിയാതെ വികാരപരമായ നടപടികളുമായി ഇറങ്ങുന്ന സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ഐസ്ക്രീം വില്പന കൂടുന്ന വർഷങ്ങളിൽ കാട്ടുതീ കൂടുതലായി ഉണ്ടാകുന്നു എന്നു കേട്ടാൽ കേരളത്തിൽ ഒരുപക്ഷേ ഐസ്ക്രീം നിരോധിക്കാനും മതി.

ഓർഗാനിക് കൃഷിയെക്കുറിച്ച് എന്തൊക്കെ ചപ്പടാച്ചികൾ പറഞ്ഞാലും സത്യസന്ധമായ രീതിയിൽ ഓർഗാനിക് കൃഷി നടത്തി കോടികൾ വരുന്ന ഒരു ജനതയുടെ വിശപ്പടക്കാൻ കഴിയില്ല എന്ന പരമാർഥം ടെറസിലും അഞ്ചുസെന്റിലുമൊക്കെ കൃഷി ചെയ്തു നോക്കിയിട്ടുള്ളവർക്കറിയാം. ഇന്ത്യയുടെ പട്ടിണി മാറിയതും മാറ്റിയതും ഇവിടെ ഹരിതവിപ്ലവം പൂത്തുലഞ്ഞതുമൊക്കെ രാസവളത്തിന്റേയും കീടനാശിനിയുടേയും ഉപയോഗം കൊണ്ടുതന്നെയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ചരിത്രസ്മരണകൾ മാഞ്ഞുപോകുന്നത്? സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നിരുന്നത് ജൈവകൃഷി മാത്രമായിരുന്നില്ലേ? വളരെ കുറഞ്ഞ വിളവ്‌ മാത്രം ലഭിച്ചിരുന്നതുകൊണ്ടാണല്ലോ നാം കാളുന്ന വിശപ്പടക്കാനായി മരച്ചീനിയും മക്രോണിയുമൊക്കെ പരീക്ഷിച്ചത്. അരി ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് നാം സ്വയംപര്യാപ്തതയിലേക്ക് വളർന്നത് രാസവളവും കീടനാശിനിയും മേൽത്തരം വിത്തിനങ്ങളും ഉപയോഗിച്ചതു കൊണ്ടാണെന്ന് മറന്നുപോയാൽ വീണ്ടും പഴയ പരിവട്ടത്തിലേക്കെത്താൻ അധികം നാളുകൾ വേണ്ടിവരില്ല. ജൈവകൃഷി വിജയിച്ചാൽ തന്നെ അതിന്റെ വിളവ്‌ വളരെ കുറവാണ് (മൂന്നിലൊന്നു മാത്രം). അതായത് ഇന്ന് ലോകത്തിനുവേണ്ട ഭക്ഷ്യസാധനങ്ങൾ ജൈവകൃഷി ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭൗമോപരിതലം മുഴുവൻ കൃഷിക്കുവേണ്ടി ഉപയോഗിക്കേണ്ടി വരുമെന്ന് സാരം. അല്ലെങ്കിൽ ഭൂമിയുടെ അതേ പരിസ്ഥിതിയുള്ള രണ്ടു ഗ്രഹങ്ങൾ കൂടി വേണ്ടി വന്നേക്കും. ജൈവകൃഷി സമ്പന്നന്റെ ഒരു നേരമ്പോക്ക് മാത്രമാണ്. 'പൂത്ത കാശ്'കയ്യിലുള്ളവർ വിന്റേജ് കാറുകൾ വാങ്ങി ഓടിക്കാതെ ഷെഡ്ഢിലിടുന്നതുപോലെയുള്ള ഒരു ഭ്രമം. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയായാൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ഇവിടെ പട്ടിണിമരണം ഉണ്ടാവുകയും ചെയ്യും.

കീടനാശിനിയുടെ അമിതോപയോഗമാണ് മറ്റൊരു സ്ഥിരം ആരോപണം. ഇതിൽ എത്ര വാസ്തവമുണ്ട്? കീടനാശിനി വെറുതെ കിട്ടുന്ന ഒരു വസ്തുവല്ല. നല്ല വില കൊടുത്ത് ഇതു വാങ്ങുന്ന കർഷകർ അത്ര തന്നെ പ്രയോജനവും കാണുന്നുണ്ടാകുമല്ലോ! വിളവെടുപ്പിനു മുൻപ് തളിക്കുന്ന വിഷം പോരാതെ വിളകളിലും കേടുവരാതിരിക്കാനെന്ന പേരിൽ കീടനാശിനിയിൽ മുക്കിയെടുക്കുന്ന സമ്പ്രദായമുണ്ടെന്നു കേൾക്കുന്നു. അത് എന്തായാലും ഇടനിലക്കാരൻ ചെയ്യുന്നതാകാനേ വഴിയുള്ളൂ. കീടനാശിനിയുടെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ നല്ലപോലെ കഴുകിയാൽ അത് പൂർണമായി നീക്കിക്കളയാൻ സാധിക്കില്ലേ? പ്രയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ് കർഷകൻ നേരിടുന്ന ഒരു പ്രധാനപ്രശ്നം. വെള്ളത്തിലും നീങ്ങിപ്പോകാത്ത കീടനാശിനിയാണെങ്കിൽ ഇത്രയും പണം മുടക്കി പത്തും പതിനഞ്ചും തവണയൊക്കെ ഇവ തളിക്കുന്നതെന്തിനാണ്?

ചുരുക്കിപ്പറഞ്ഞാൽ, നാം കഴിക്കുന്നത് വിഷമാണെന്ന മട്ടിൽ പ്രചാരണം അഴിച്ചുവിടുന്നത് ഒരു രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കീടനാശിനി പ്രയോഗത്തെ എതിർക്കുന്നവർ പുതിയ കാലത്തിന്റെ പ്രതീകങ്ങളായ എല്ലാ ഭക്ഷ്യവസ്തുക്കളേയും എതിർക്കുന്നവരായിരിക്കും. നൂഡിൽസ്, പിസ്സ, ഫ്രൈഡ് ചിക്കൻ അങ്ങനെ എന്തിനേയും അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കും. മാഗി നൂഡിൽസ് പിൻവലിച്ചത് ഇക്കൂട്ടരെ ആഹ്ലാദഭരിതരാക്കിയിരിക്കുന്നു. കേവലം 3 പി.പി.എം (പത്തുലക്ഷത്തിൽ ഒരംശം) ലെഡ് അടങ്ങിയിരിക്കുന്നു എന്നതാണ് പ്രസ്ഥാവിക്കപ്പെടുന്ന കാരണം. ലെഡ് മാരകമായ വിഷവസ്തു തന്നെയാണ്, അതിന്റെ ഉപയോഗം തടയേണ്ടതുമാണ്. എന്നാൽ പിന്നെ ആയുർവേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്ന ലെഡിന്റെ അളവിനെക്കുറിച്ച് ആരും മിണ്ടാത്തത് എന്തുകൊണ്ടാണ്? പതിനായിരക്കണക്കിന് പി.പി.എം. ലെഡ് ഉൾക്കൊള്ളുന്ന പുഷ്പധന്വരസം, സുന്ദരീകല്പം, ഗുഗ്ഗുലു, ജംബ്രൂലിൻ മുതലായ ആയുർവേദ മരുന്നുകളുടെ വില്പന തടയേണ്ടതല്ലേ? ലെഡ് മാത്രമോ, രസം, കാഡ്മിയം, ആർസെനിക് എന്നീ ഭാരലോഹങ്ങൾ അടങ്ങിയ നിരവധി മരുന്നുകൾ ആയുർവേദത്തിൽ ഇല്ലേ? സൈഡ് ഇഫക്ടുകൾ ഇല്ലാത്ത മരുന്നുകൾ തേടിപ്പോകുന്നവർ കഴിക്കുന്നത് ജീവിതം തന്നെ നശിപ്പിക്കുന്ന ഇത്തരം വിഷക്കൂട്ടുകളല്ലേ? എന്നിട്ടാണ് കീടനാശിനിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള മൈതാനപ്രസംഗം!

Sunday, May 17, 2015

സർ രാമവർമ രാജർഷി

1914-ൽ രാജാധികാരം സ്വയം കയ്യൊഴിഞ്ഞ, രാജർഷി എന്ന നാമധേയത്താൽ അറിയപ്പെടുന്ന സർ രാമവർമ പതിനഞ്ചാമൻ രാജാവിനെക്കുറിച്ച്, അദ്ദേഹത്തിന്റെ തന്നെ വകയിൽ ചെറുമകനായ ഐ.കെ.കെ മേനോൻ എഴുതിയ പുസ്തകം. ഒരു രാജാവിനെക്കുറിച്ച് സ്തുതിപാഠകർ രചിക്കുന്ന പുസ്തകത്തിൽ ഉണ്ടാകാനിടയുള്ള പ്രത്യേകതകളെല്ലാം ഇതിലുമുണ്ട്. സകലകലാവല്ലഭനായ നായകൻ,ജനക്ഷേമ തല്പരനായ പൊന്നുതമ്പുരാൻ, ബ്രിട്ടീഷ്‌ മേധാവിത്വത്തെ തന്റെ മനസ്ഥൈര്യത്താൽ തടുത്തു നിർത്തിയ നയതന്ത്രജ്ഞൻ എന്നിങ്ങനെ സത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത പ്രസ്താവനകൾ ഇതിലും കാണുന്നുണ്ട്. ജീവചരിത്രസംബന്ധിയായ ഒരു ഗ്രന്ഥത്തിൽ അങ്ങനെ കാണുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല എന്നു പറയേണ്ടി വരും. തന്റെ നായകനെ ഒരുയർന്ന പീഠത്തിൽ പ്രതിഷ്ഠിക്കുക എന്നത് ഏതൊരു കഥാകൃത്തിന്റെയും പ്രഥമ കർത്തവ്യമാണ്. ജീവചരിത്രം എന്നാൽ കുറച്ചൊക്കെ കഥയുമാണ്.

രാമവർമ മഹാരാജാവിന്റെ ഡയറിക്കുറിപ്പുകൾ ഒരു ഭാഗത്ത് എടുത്തു ചേർത്തിട്ടുണ്ട്. തികഞ്ഞ ആത്മാർഥതയോടെയും, സത്യസന്ധതയോടെയും എഴുതപ്പെട്ട ആ വിവരണങ്ങൾ നമ്മെ ആശ്ചര്യഭരിതരാക്കുന്നു. തന്റെ സംസ്കൃത പഠനത്തെക്കുറിച്ച് അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക. "രാമുപട്ടരുടെ ശിക്ഷണത്തിൽ എന്റെ മലയാളം കയ്യക്ഷരം മെച്ചപ്പെട്ടുവെങ്കിലും, സംസ്കൃത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായില്ല.എന്റെ വയസ്സിൽ ഇതൊരപമാനം തന്നെയായിരുന്നു" (പേജ് 28). "സ്കൂളിനു പുറത്ത് ഞാൻ പുസ്തകങ്ങൾ തുറക്കുക പോലും ചെയ്യാറില്ല" (പേജ് 30). "എന്റെ ഗുരുനാഥന് അതികഠിനമായ വസൂരി രോഗം പിടിപെടുകയും അദ്ദേഹം മരിക്കുകയും ചെയ്തു. ഈ വ്യസനകരമായ സംഭവത്തിൽ എനിക്ക് ഒട്ടും ദുഃഖമുണ്ടായില്ല. അസാധാരണമെങ്കിലും അതെനിക്ക് ആശ്വാസം തരികയാണ് ചെയ്തത്" (പേജ് 32). ഇത്രയുമൊക്കെ വായിക്കുമ്പോൾ രാമവർമ ബുദ്ധിയില്ലാത്ത കുട്ടിയായിരുന്നു എന്ന് വായനക്കാർക്ക് തോന്നിപ്പോകുമെങ്കിലും, ഇതെല്ലാം വിനയാന്വിതമായ കഥനം മാത്രമാണെന്നും, യഥാർത്ഥത്തിൽ അദ്ദേഹം തികഞ്ഞ ഒരു സംസ്കൃതപണ്ഡിതൻ തന്നെയായിരുന്നുവെന്നും വെളിവാക്കുന്ന ഒരു സംഭവവും ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പണ്ഡിറ്റ്‌ ഗണനാഥസെൻ എന്ന ഒരു ബംഗാളി മഹാവൈദ്യൻ കേരളത്തിലെ ആയുർവേദ ചികിത്സാസമ്പ്രദായങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനായി തൃശ്ശൂരിൽ എത്തിച്ചേർന്നു. അതിനായി അഷ്ടവൈദ്യന്മാരുടെ ഒരു സഭ കാനാട്ടുകര കോവിലകത്ത് വിളിച്ചുചേർത്തു. പണ്ഡിറ്റ്‌ സെൻ സംസ്കൃത ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു. മഹാവൈദ്യന്മാരിൽ ഒരാൾക്കുപോലും സംസ്കൃതത്തിൽ ഉത്തരം പറയുവാൻ സാധിച്ചില്ല. 'ത്രിദോഷങ്ങളിൽ വായുവിന്റെ കോപം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് എന്തെല്ലാം ചികിത്സാ സമ്പ്രദായങ്ങളാണ് കേരളത്തിൽ നടപ്പുള്ളത്' എന്നു ചോദിച്ചപ്പോൾ, വായുദോഷത്തെപ്പറ്റി അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുള്ള ശ്ലോകങ്ങൾ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ ഉരുവിടാനാണ് കുട്ടഞ്ചേരി മൂസ്സ് ഒരുമ്പെട്ടത്. ആലത്തൂർ നമ്പി, തൈക്കാട്ട് മൂസ്സ്, ദിവാകരൻ മൂസ്സ് എന്നീ ബ്രാഹ്മണ 'മഹാ'വൈദ്യന്മാർ 'ബബ്ബബ്ബ' അടിക്കുന്നതു കണ്ടപ്പോൾ ഇവറ്റകളുടേയും, തന്റെ രാജ്യത്തിന്റേയും മാനം രക്ഷിക്കാൻ തമ്പുരാൻ തന്നെ ഇടപെടുകയും ദ്വിഭാഷി ആയി വർത്തിക്കുകയും ചെയ്തു. സെൻ സംസ്കൃതത്തിൽ ചോദിക്കുന്നത് അദ്ദേഹം മലയാളത്തിലാക്കുകയും കിട്ടുന്ന മറുപടികൾ സംസ്കൃതത്തിലേക്ക് തർജമ ചെയ്യുകയും ചെയ്തു. പണ്ഡിതരിൽ രാജാവ് എന്ന ബിരുദത്തിന് അദ്ദേഹം അങ്ങനെ തീർത്തും അർഹനായി.

വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ഏറ്റവും താഴേക്കിടയിലുള്ള ജീവനക്കാർ പോലും ആവശ്യപ്പെടുമ്പോൾ മരണം വരെ നിലനിർത്താൻ സാധിക്കുമായിരുന്ന അധികാരം 62 വയസ്സിൽ വെച്ചൊഴിയാൻ തയ്യാറായ ത്യാഗമനോഭാവം രാമവർമയെ രാജർഷി എന്ന സ്ഥാനത്തിന് സർവഥാ യോഗ്യനാക്കിത്തീർക്കുന്നു. മറ്റു തമ്പുരാക്കന്മാരെപ്പോലെ അസാന്മാർഗികമായ ജീവിതചര്യ അദ്ദേഹം യൗവനകാലത്ത് പുലർത്തിയിരുന്നു. ഭർതൃമതിയായ ഒരു സ്ത്രീയുമായി നിലനിർത്തിയിരുന്ന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൊട്ടാരത്തിലെ ആശ്രിതനായ ഭർത്താവിന്റെ അനുമതിയോടെ നടത്തിപ്പോന്ന ഈ വേഴ്ച അക്കാലത്തെ രാജകുടുംബങ്ങളുടെയും അവിടങ്ങളിലെ ആശ്രിതന്മാരുടെയും സന്മാർഗനിലവാരം പ്രകടമാക്കുന്നു. അക്കാലത്തു നടന്ന കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം രാജാവിന്റെ പേര് പറയുന്നതിനു തൊട്ടുമുമ്പായി അവസാനിപ്പിക്കുകയായിരുന്നു എന്നൊരു അപവാദവും പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം കവികളുടെ സദസ്സിൽ നിമിഷകവിതകൾ രചിക്കാൻ ആവശ്യപ്പെടുമ്പോൾ അതിൽ ശൃംഗാരരസം വേണ്ട എന്നും സർ രാമവർമ ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങളുടെ സാത്വികപ്രേരണ അദ്ദേഹത്തെ കുലീനനായ ഒരു വ്യക്തിയായി മാറ്റിയിരുന്നു. വിശ്രമജീവിതം നയിച്ചുവരവേ എണ്‍പതാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ ഈ മഹദ് വ്യക്തിത്വം കൊച്ചി രാജാക്കൻമാർക്കിടയിൽ ഒരു രത്നം തന്നെയായിരുന്നു എന്നതിൽ സംശയലേശമില്ല.

രാമവർമയുടെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്നതിൽ ഗ്രന്ഥകാരൻ പരാജയപ്പെടുന്നു. ഷൊർണൂർ - കൊച്ചി റെയിൽവേ ലൈൻ പണിയാനായി തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണം വിറ്റഴിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നതു പോലുമില്ല. അദ്ദേഹം രചിച്ച 'ബാലബോധനം' എന്ന കുട്ടികൾക്കു വേണ്ടിയുള്ള സംസ്കൃത വ്യാകരണപ്രബന്ധം അനാവശ്യമായി ചേർത്തിട്ടുമുണ്ട്. കുറച്ചു കൂടി ചിത്രങ്ങൾ ആകാമായിരുന്നു എന്നു തോന്നി.


Monday, May 11, 2015

പാനിപ്പട്ടിലെ നാലാം യുദ്ധം

ശ്രീ. ടി. പദ്മനാഭന്റെ 'പാനിപ്പട്ടിലെ യുദ്ധം' എന്നൊരു കഥ നളിനകാന്തി എന്ന സമാഹാരത്തിലുണ്ട്.കാന്റീൻ സൂപ്പർവൈസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിനായി കമ്പനിയിൽ നടത്തപ്പെടുന്ന ഇന്റർവ്യൂ ആണ് കഥാതന്തു. കാന്റീനിലെ കാര്യങ്ങളെല്ലാം നേരാംവണ്ണം പഠിച്ച്, ആഗ്രഹിച്ച പ്രമോഷൻ നേടാനായി ഹാജരാവുന്ന പ്രാരാബ്ധക്കാരനായ ഒരു ജീവനക്കാരന്റെ സ്വപ്‌നങ്ങൾ തകർന്നടിയുന്നതാണ് വിഷയം. പ്രത്യേക സ്വഭാവക്കാരനായ ജനറൽ മാനേജർ അയാളോട് ചോദിക്കുന്നത് പാനിപ്പട്ട് യുദ്ധത്തെക്കുറിച്ചും! മനസ്സുകൊണ്ട് താൻ അവസാനിപ്പിച്ചുകഴിഞ്ഞ പഴയ ജോലിയിലേക്ക് തിരിച്ചുപോകേണ്ടിവരുന്നതിലുള്ള മനംമടുപ്പും, ജീവിതം ജീവിച്ചുതീർക്കുക എന്നതുതന്നെ ഭാരമേറിയ ജോലിയാകുമ്പോഴുള്ള നിസ്സഹായതയും അയാൾക്ക് പുതുധൈര്യം നല്കുന്നു. 'ഇന്ത്യയിൽ എതുഭാഗത്തുള്ള പാനിപ്പട്ടിനെക്കുറിച്ചാണ് സാർ ചോദിക്കുന്നത്' എന്ന മറുചോദ്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരമില്ലാതെ മിഴിച്ചിരിക്കേ ക്ഷുഭിതനായി അയാൾ മുറിവിട്ടിറങ്ങുന്നിടത്താണ് കഥയുടെ അവസാനം. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്നാണ് കഥയുടെ പിന്നാമ്പുറം. അത് സഹപ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞ പദ്മനാഭൻ അതിനെ അനശ്വരമാക്കുകയും ചെയ്തു.

ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്കുശേഷമുള്ള അതേ കമ്പനിയിലെ മറ്റൊരു മുറി. പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് കമ്പനിയിലെ തന്നെ ഹെൽപർമാരിൽ നിന്ന് സ്ഥാനക്കയറ്റം നല്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്. ജോലിക്കിടയിൽ നിന്ന് വിളിപ്പിച്ചതാണെങ്കിലും ഉദ്യോഗാർഥികളെല്ലാം സ്മാർട്ടായി വസ്ത്രധാരണം ചെയ്തവരാണ്. എന്നാൽ അവർക്കിടയിൽ ദിവസങ്ങളായി ഷേവ് ചെയ്തിട്ടില്ലാത്ത, കറുപ്പും വെളുപ്പും ഇടകലർന്ന താടിരോമങ്ങളുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു. സീനിയോറിറ്റിയിൽ മുകളിലൊന്നുമല്ലാതിരുന്ന അയാൾ തന്റെ കർമം താൻ തന്നെ ചെയ്തു തീർക്കേണ്ടതാണെന്ന മട്ടിൽ നിസ്സംഗനായി ആൾക്കൂട്ടത്തിനു നടുവിൽ തനിയെ നിന്നു.

അഭിമുഖപരീക്ഷ തുടങ്ങി. ഓരോരുത്തരായി മുറിയിലേക്ക് കയറുകയും അല്പസമയത്തിനുശേഷം പുറത്തേക്കിറങ്ങുകയും ചെയ്തു. ഓരോരുത്തരോടും പേർസണൽ മാനേജർ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "നിങ്ങൾ എന്തിനാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്?". ഉത്തരങ്ങൾ പലതായിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാനാണെന്ന് ഒരാൾ. പഴയ ലാവണത്തിൽ അനവധി വർഷങ്ങൾ പിന്നിട്ടതിനാൽ അർഹിക്കുന്ന പ്രമോഷൻ നേടിയെടുക്കാനാണെന്ന് മറ്റൊരാൾ. പമ്പുകളോട് വളരെ താല്പര്യമായതിനാൽ വിരമിക്കാനുള്ള ഒന്നോ രണ്ടോ വർഷങ്ങൾ അവയോടൊപ്പം ചെലവഴിക്കാനാണെന്ന് പിന്നെയുമൊരാൾ. ഇന്റർവ്യൂ ബോർഡ്‌ കേൾക്കാനാഗ്രഹിക്കുന്നതെന്ന് ഉദ്യോഗാർഥികൾ കരുതുന്ന ആത്മാർഥതയില്ലാത്ത പ്രതികരണങ്ങൾ.

അങ്ങനെയിരിക്കേ അയാളുടെ ഊഴം വന്നെത്തി. കസേരയെ വേദനിപ്പിക്കാതെ അതിലേക്കിരുന്ന അയാളുടെ സൗമ്യത പേർസണൽ മാനേജരെ അതിശയപ്പെടുത്തിക്കാണണം. ഉദ്യോഗാർഥിയുടെ സൗമ്യത ഇന്റർവ്യൂ നടത്തുന്നവരെ അസ്വസ്ഥരാക്കും. മറ്റൊരർത്ഥത്തിൽ, ഇന്റർവ്യൂവിലെ സൗമ്യതയുടേയും അസ്വസ്ഥതയുടേയും ആകെത്തുക തുല്യമാണെന്നു വരുന്നു. ഒന്നാം കക്ഷിയിൽ സൗമ്യത കൂടുമ്പോൾ രണ്ടാം കക്ഷി അസ്വസ്ഥനാകുന്നു, നേരെ തിരിച്ചും.

"എന്തെങ്കിലും അസുഖമുണ്ടോ?", പേർസണൽ മാനേജരുടെ ചോദ്യം അയാളുടെ ക്ഷീണിച്ച കണ്ണുകളിൽ ഒരു നിമിഷത്തേക്ക് ഒരു പ്രകാശകണികയുടെ രൂപത്തിൽ അന്തരാത്മാവിലേക്ക് ആണ്ടുപോയി. 
"ഇല്ല",ഒറ്റവാക്കിലുള്ള മറുപടി. 'എന്റെ രൂപം എപ്പോഴും ഇങ്ങനെയാണെന്ന് അയാൾ പറയാതെ പറഞ്ഞു. ഏതോ പ്ലാന്റിൽ ഹെൽപർ ആയി ജോലി നോക്കുകയാണയാൾ. 'എന്തിനാണീ ജോലിക്കപേക്ഷിച്ചതെ'ന്ന ചോദ്യം അയാളുടെ നേർക്കും ഉന്നയിക്കപ്പെട്ടു. അയാൾ ഒരു നിമിഷം നിശ്ശബ്ദനായി. ഫാനിന്റെ നേർത്ത മുരൾച്ചയും, കാറ്റിൽ ഇളകുന്ന കടലാസുകളുടെ മർമരവും, മുറിക്കു പുറത്തുള്ള ഉദ്യോഗാർഥികളുടെ പിറുപിറുക്കലുകൾക്കുമകലെ തടാകത്തിന്റെ കരയിലെ ലക്ഷക്കണക്കിന്‌ ചീവീടുകളുടെ വായ്ത്താരിയും പെട്ടെന്ന് മുറിയിലെ വാചാലസാന്നിധ്യമായി. അല്പസമയത്തിനുശേഷം ആദ്യമായി സന്ദേഹത്തിന്റെ ഇടർച്ചയോടെ അയാൾ പറഞ്ഞു തുടങ്ങി.

"എനിക്ക് രണ്ടു പെണ്‍മക്കളാണ്. അതിൽ മൂത്തവൾക്ക് വിവാഹപ്രായമായി. ആലോചനകൾ വരുന്നുണ്ട്. അച്ഛനെന്താണ് ജോലിയെന്നു ചോദിക്കുമ്പോൾ ഹെൽപർ എന്നതിനേക്കാളും പമ്പ് ഓപ്പറേറ്റർ എന്നു പറയുന്നതാണ് അവർക്ക് കൂടുതൽ നല്ല ആലോചനകൾ വരാൻ നല്ലത് എന്നു തോന്നിയതുകൊണ്ടാണ്", അയാൾ പറഞ്ഞു. ഇന്റർവ്യൂ ബോർഡ്‌ സത്യസന്ധതയുടെ ഈ മലവെള്ളപ്പാച്ചിലിൽ സ്തബ്ധരായിപ്പോയി. കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. നനുത്തതും എന്നാൽ ഉറച്ചതുമായ ചുവടുകളോടെ അയാൾ ഇറങ്ങിപ്പോയി. സീനിയോറിറ്റിയുടെ നൂലാമാലകളെല്ലാം പൊട്ടിച്ചെറിഞ്ഞ് അയാൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ മാസം അയാൾ വിരമിക്കുകയാണ്. വിടവാങ്ങൽ യോഗത്തിൽ ആശംസകൾ നേരാൻ അന്ന് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പേർസണൽ മാനേജരും ഉണ്ട്. വിരമിക്കുന്നവരുടെ കുടുംബവിവരങ്ങൾ അടങ്ങിയ കടലാസ് പ്രസംഗിക്കുന്നവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ പമ്പ് ഓപ്പറേറ്ററുടെ പേരിനു നേരെ 24ഉം, 25ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ പേരുകളാണ് എഴുതിയിരുന്നത്. മാനേജർ കണ്ണുതിരുമ്മി വീണ്ടും നോക്കി. അതുതന്നെ!

അമ്പട മിടുക്കാ!

Saturday, April 25, 2015

തോലൻ - ഒരു തർജമ

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സരസകവിയായിരുന്നു തോലൻ. സംസ്കൃതം അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അനുവാദമില്ലാതിരുന്ന ഗുരുകുലത്തിൽ ദാസിയായ ചക്കി പത്തായത്തിൽ അരി മോഷ്ടിക്കാൻ കയറുന്നതു കണ്ട തോലന് പക്ഷേ അത് സംസ്കൃതത്തിൽ എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നു. ഉപ്പുമാവിന് 'salt mango tree' എന്നു പറയാവുന്നതുപോലെ, 'പനസി ദശായാം പാശി' എന്നു കാച്ചി. പനസം എന്നാൽ സംസ്കൃതത്തിൽ ചക്ക, അപ്പോൾ പനസി എന്നാൽ ചക്കി. ദശം എന്നാൽ പത്ത്, അതുകൊണ്ട് ദശായാം എന്നാൽ പത്തായം എന്നു വരുന്നു. പാശം എന്നാൽ കയർ, അതിനാൽ പാശി = കയറി. ഈ തോലനെക്കുറിച്ച് മലയാളം വിക്കിയിലുള്ള പരാമർശമാണ് താഴെ.







ഈ ഭാഗം ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുന്നതിനുള്ള സൗകര്യവും സൈറ്റിൽ ഉണ്ട്. അങ്ങനെ കൊടുത്തപ്പോൾ കിട്ടിയ വിവരം താഴെ.
 






നിങ്ങൾ തന്നെ പറയൂ, ഇതു കണ്ടാൽ തോലൻ പോലും ചിരിച്ചു മണ്ണുകപ്പുകയില്ലേ?

Monday, April 20, 2015

കൈനോട്ടം സത്യമായ കഥ

കൈനോട്ടം ജ്യോതിഷം പോലെയുള്ള ഒരന്ധവിശ്വാസം തന്നെയാണെങ്കിലും അത് ഒരല്പം പഠിക്കുന്നതു നല്ലതാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. സഹപാഠികളുടെയും സഹപ്രവർത്തകരുടേയും മുന്നിൽ ഷൈൻ ചെയ്യാൻ സാധിക്കുമെന്നു മാത്രമല്ല, ചില വാതിലുകൾ തുറപ്പിക്കാൻ പര്യാപ്തമായ 'ഓപ്പണ്‍ സിസേം' മന്ത്രവുമാണത്. പൊതുവെ അന്ധവിശ്വാസികൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് വിദ്യ പ്രയോഗിക്കാനാവാതെ ഇരിക്കേണ്ടിയും വരില്ല. ഇതെല്ലാം കൊണ്ടുതന്നെ കോളേജ് ദിനങ്ങളിലൊന്നിൽ ഞാനും കൈനോട്ടം പഠിക്കാമെന്നു വെച്ചു. ആ വർഷത്തെ ആലുവാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വ്യാപാരമേളയിൽ നിന്ന് 'ഹസ്തരേഖാശാസ്ത്രം' എന്ന പുസ്തകം വാങ്ങി. ഏതാനും ദിവസങ്ങൾ കൊണ്ട് കുറച്ചൊക്കെ ഹൃദിസ്ഥമാക്കി. ജ്യോതിഷത്തിനോട് സാദൃശ്യം തോന്നിപ്പിക്കാനായി ഇതിലും ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം, എന്നിങ്ങനെയുള്ള സംജ്ഞകളുണ്ട്. അല്പം വായിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. പലയിടങ്ങളിലും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കാണുന്നു. എന്റെ സ്വന്തം കൈ തന്നെ പരീക്ഷണവസ്തുവാക്കി നോക്കുമ്പോൾ ചന്ദ്രമണ്ഡലത്തിൽ ഒരു രേഖ വരുന്നതുകൊണ്ടുള്ള ഫലം നോക്കിക്കഴിഞ്ഞിട്ട്, സൂര്യമണ്ഡലത്തിലെ മറ്റൊരു രേഖാഫലം പരിശോധിക്കുമ്പോൾ നേരത്തേ കണ്ടതിന്റെ നേർവിപരീതമായിരിക്കും കാണുന്നത്. നിർഭാഗ്യവശാൽ രണ്ടു രേഖകളും എന്റെ കയ്യിൽ ഉണ്ടുതാനും! എന്തു ചെയ്യും? അപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായി. ഈ എഴുതിവെച്ചിരിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മനോധർമം പോലെ ഫലം പറയുന്നതായിരിക്കും ഉചിതം എന്നു ബോധ്യപ്പെട്ടു. ഒരാളുടെ കൈ തന്നെ രണ്ടുപ്രാവശ്യം നോക്കി ഫലം പറയരുതെന്നും മനസ്സിലുറപ്പിച്ചു. കാരണം, എന്തൊക്കെയാണ് പറഞ്ഞതെന്ന് നാം മറന്നുപോകുമെങ്കിലും നോക്കപ്പെടുന്നയാൾ അതു മറക്കാൻ സാധ്യതയില്ല. അതുകൊണ്ട് പരസ്പരവിരുദ്ധമായ പ്രസ്താവങ്ങൾ നടത്തിയാൽ കള്ളി അപ്പോഴേ പൊളിയും.

പുതിയ വിദ്യ കോളേജിൽ ഉടൻതന്നെ അവതരിപ്പിച്ചു. നല്ലതോതിൽ തന്നെ ആളുകൾ കൈ നോക്കിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. പലരും കൗതുകത്തോടെയും തമാശയായിട്ടുമാണ് ഈ സാഹസത്തിനു മുതിർന്നത്. പ്രവചനം എല്ലാവർക്കും രസിക്കുന്ന രൂപത്തിലായിരുന്നതുകൊണ്ട് നല്ല നേരമ്പോക്കായി. കോളേജ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രണയം, ജോലി, വിവാഹം എന്നീ കാര്യങ്ങളേ അവർക്കറിയേണ്ടതുള്ളൂ. പ്രവചനം നടത്തുന്നത് സതീർഥ്യരുടെ അടുത്തുതന്നെ ആകുമ്പോൾ പ്രണയകാര്യങ്ങളിൽ അവരുടെ പുരോഗതിയെക്കുറിച്ച് നമുക്ക് മുൻപേ തന്നെ സാമാന്യമായ അറിവുണ്ടെന്നു മറക്കരുത്. അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു സുഹൃത്ത്, അല്പം ഗൗരവക്കാരനായ ഒരാൾ, കൈ കാണിച്ചത്. ഇദ്ദേഹത്തിന് പ്രണയബന്ധമൊന്നുമില്ലെന്ന് എനിക്കറിയാവുന്നതുകൊണ്ട് ആ വകുപ്പിൽ പ്രവചനത്തിനു സ്കോപ്പില്ല. പിന്നെയെന്തു പറയുമെന്ന് ആലോചിച്ചപ്പോഴാണ് പെട്ടെന്ന് ഒരു ബുദ്ധി തോന്നിയത്. "സമൂഹത്തിന്റെ സമ്മർദം മൂലം ഭൂസ്വത്ത് നഷ്ടപ്പെടുമെന്ന്"ചുമ്മാ ഒരു കാച്ചു കാച്ചി. എന്നാൽ അതു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖഭാവം അപ്പാടെ മാറി. അത്ഭുതപരതന്ത്രനായ സുഹൃത്ത് ഞാൻ എന്തു മറിമായം ഉപയോഗിച്ചാണ് ഇതറിഞ്ഞതെന്നായി. "നിങ്ങളുടെ രേഖയിൽ അതുണ്ടെന്ന്" ഞാൻ വിജയീഭാവത്തിൽ പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോൾ തങ്ങൾ മുൻപു താമസിച്ചിരുന്ന സ്ഥലത്തെ നാട്ടുകാർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ബലമായി കയ്യേറി വഴിവെട്ടിയതുകൊണ്ടാണ് അവിടെനിന്ന് താമസം മാറി പുതിയ സ്ഥലത്ത് വീടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ രഹസ്യം ഞാനറിഞ്ഞതെങ്ങനെയെന്നുള്ള ആശ്ചര്യം ഉടനെയെങ്ങും അദ്ദേഹത്തെ വിട്ടുപോയില്ല.ഞാൻ പറയുന്നത് 'അച്ചട്ടാ'ണെന്ന് പലയിടത്തും പ്രച്ചരിപ്പിച്ചതുകൊണ്ട് കുറെ കൈകൾ കൂടി മുന്നിലെത്തി. പക്ഷേ പിന്നീടുള്ള പ്രവചനങ്ങളൊന്നും പച്ചതൊട്ടില്ല. ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകാറില്ലല്ലോ.

പ്രസിദ്ധ ഹാസ്യസാഹിത്യകാരനായ സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം' എന്ന കഥ ഇവിടെ സ്മരണീയമാണ്. തൊഴിലില്ലാത്ത രണ്ടു യുവാക്കൾ മാന്ത്രിക രുദ്രാക്ഷം എന്ന പേരിൽ സാധാരണ രുദ്രാക്ഷമണികൾ വിറ്റ് അതിസമ്പന്നരാകുന്നതാണ് ഇതിവൃത്തം. പലപ്പോഴും അവർ തങ്ങളുടെ തന്ത്രത്തിൽ മണ്ടന്മാരായ ജനങ്ങൾ വീഴുന്നതോർത്ത് ചിരിക്കാറുണ്ടായിരുന്നു. എന്നാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടിയപ്പോൾ പക്ഷേ ആ രുദ്രാക്ഷത്തിൽ എന്തെങ്കിലും മാന്ത്രികവിദ്യയുണ്ടോ എന്ന് അവർക്കുതന്നെ സംശയം ജനിക്കുന്നതായിട്ടാണ് സഞ്ജയൻ കഥ അവസാനിപ്പിച്ചിരിക്കുന്നത്. കയ്യിലെന്തെങ്കിലും ഉണ്ടാകുമ്പോഴാണല്ലോ ഓരോരുത്തർ അന്ധവിശ്വാസത്തിലേക്ക് തിരിയുന്നത്! ഒരുപക്ഷേ രണ്ടോ മൂന്നോ പ്രവചനങ്ങൾ കൂടി ശരിയായിരുന്നെങ്കിൽ എന്തോ പ്രത്യേകകഴിവ് എന്നിലുണ്ടെന്ന് ഞാൻ കരുതുമായിരുന്നുവോ? തീർച്ചയില്ല. എന്തായാലും പ്രവചനങ്ങളുടെ സാമാന്യസ്വഭാവം ഈ ഉദാഹരണത്തിൽ നിന്ന് വെളിവാകുന്നുണ്ട്‌. ഒരു അന്ധവിശ്വാസിയുടെ മുഖത്തുനോക്കി പത്തു സംഭവങ്ങൾ പ്രവചിച്ചാൽ അതിൽ കേവലം ഒരെണ്ണം മാത്രം ശരിയായാൽ പോലും അതുമാത്രമേ അയാൾ ഓർക്കൂ. കൂട്ടത്തിലുള്ള 99 ആടുകളെയും വെടിഞ്ഞ് കാണാതെ പോയ ആടിനെ തേടിനടന്ന ഇടയനെപ്പോലെ ശരിയായ ഒരൊറ്റ കാര്യം മാത്രം മതി, പ്രവാചകന്റെ ശിരോരേഖ തെളിയാൻ.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. ഞാൻ നടത്തിയ പ്രവചനം തെറ്റാണെന്നു തെളിയിക്കാനാവാത്തവിധം അവ്യക്തത നിറഞ്ഞതാണെന്ന് എന്റെ സുഹൃത്ത് കണ്ടുപിടിച്ചില്ല. പൊതുജനസമ്മർദം മൂലം ഭൂമി നഷ്ടപ്പെടുമെന്നു പറഞ്ഞത് ഭാവിയിലേക്കുള്ള പ്രവചനമായിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒരു കൊച്ചു അന്ധവിശ്വാസിയായിരുന്ന അയാൾ അത് സംഭവിച്ചുകഴിഞ്ഞ ഒരു കാര്യവുമായി ബന്ധപ്പെടുത്തി. ഇനി അങ്ങനെയൊന്ന് നടന്നിട്ടിലെങ്കിൽ കൂടി, വരുംകാലത്തെപ്പോഴെങ്കിലും നടക്കാനിടയുള്ളതാണെന്നു പറഞ്ഞ് എനിക്ക് സുഖമായി തടിതപ്പാനും സാധിക്കുമായിരുന്നു. ഇതു തന്നെയാണ് ജ്യോതിഷികളുടെയും പ്രൊഫഷണൽ കൈനോട്ടക്കാരുടെയും ലൈൻ. അവ്യക്തമായി എന്തെങ്കിലുമൊക്കെ തട്ടിവിട്ടാൽ അത് യഥാവിധി ചേരുംപടി ചേർക്കൽ അന്ധവിശ്വാസിയായ കക്ഷി തന്നെ ചെയ്തുകൊള്ളും. കാര്യമായിട്ടൊന്നും വിട്ടുപറയാതെ എല്ലാം അറിയുന്ന ഭാവത്തിൽ ഒരു പുഞ്ചിരിയും തുന്നിപ്പിടിപ്പിച്ച് ഇരുന്നു കൊടുത്താൽ മതി. അല്പം വിനയം കൂടി പ്രകടിപ്പിക്കാമെങ്കിൽ ആളുകൾ നിങ്ങളെ തലയിലേറ്റി നടക്കും.

സി. രവിചന്ദ്രന്റെ 'പകിട 13 - ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന ഉത്തമമായ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നതാണ് കൈനോട്ടം സത്യമായിത്തീർന്ന പണ്ടത്തെ ഈ സംഭവം.

Sunday, April 19, 2015

പതിനെട്ടു പുരാണങ്ങൾ

ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'പതിനെട്ടു പുരാണങ്ങൾ' എന്ന ഗ്രന്ഥശേഖരം അത്യന്തം ആകാംക്ഷയോടെ പ്രീ-പബ്ളിക്കേഷൻ വ്യവസ്ഥയിൽ ബുക്ക്‌ ചെയ്ത് മാസങ്ങൾക്കുശേഷം പുസ്തകങ്ങൾ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ നിരാശയിൽ നിന്ന് ഉടലെടുത്ത ഒരു പോസ്റ്റ്‌!

മലയാള പ്രസാധനരംഗത്തെ നാഴികക്കല്ലാകേണ്ടിയിരുന്ന ഒരു മഹാസംഭവമാണ് ഡി.സി.ബുക്സ് പുറത്തിറക്കിയ 'പതിനെട്ടു പുരാണങ്ങൾ'. ഇദംപ്രഥമമായ ഈ സംരഭം തികഞ്ഞ മാനേജ്‌മന്റ്‌ വൈഭവത്തോടെ പ്രസാധകർ കൈകാര്യം ചെയ്തു. 18 പുസ്തകങ്ങളായി, 18011 പേജുകളിൽ പടം നിവർത്തിയ പുരാണകഥകൾക്ക് പ്രസാധകർ 10,000 രൂപയാണ് വിലയിട്ടത്, പ്രീ-പബ്ളിക്കേഷനിൽ 4999 രൂപയും. മുഴുവൻ തുകയും ഒന്നിച്ചടച്ചു ബുക്കു ചെയ്യുന്നവർക്ക് 500 രൂപയുടെ പുസ്തകങ്ങൾ സൗജന്യവും. എല്ലാത്തരത്തിലും വായനക്കാർക്ക് മെച്ചം മാത്രം.

നാലുമാസത്തെ കാത്തിരിപ്പിനുശേഷം 2014 നവംബർ ആദ്യവാരത്തിൽ പുസ്തകവിതരണം തുടങ്ങിയപ്പോഴാണ് ഉപഭോക്താക്കൾ ഞെട്ടിപ്പോയത്. തീർത്തും കനം കുറഞ്ഞ, ടോയലറ്റ് ടിഷ്യൂ പേപ്പർ പോലെ തോന്നിപ്പിക്കുന്ന കടലാസിൽ, മറുപുറത്തെ പ്രിന്റ്‌ കൂടി കാണത്തക്ക വിധത്തിലാണ് കെട്ടും മട്ടും. ഫുട്പാത്തിൽ വെച്ചു വില്ക്കുന്ന വ്യാജന്മാർ പോലും പ്രിന്റിൽ ഇതിനേക്കാൾ മെച്ചമായിരിക്കും.

ചരിത്രത്തിലാദ്യമായി, ഡി.സി.ബുക്സിന്റെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെട്ടു എന്നു തോന്നി.

ഒരല്പം വേദനയും.

ഭാരതീയസാഹിത്യ പ്രസാധനരംഗത്ത് തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു മഹാസംഭവം ഇതുപോലൊരു നനഞ്ഞ പടക്കമായി മാറിപ്പോയതിൽ.

നമോവാകം, രവി. ഡീ.സി.

Wednesday, April 15, 2015

പകിട 13

അന്ധവിശ്വാസങ്ങൾ സമസ്ത അതിർവരമ്പുകളേയും അതിലംഘിച്ചുകൊണ്ട് കേരളീയജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു 'ദശാസന്ധി'യിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്യോതിഷം നാൾപ്പൊരുത്തം മാത്രം നോക്കിക്കൊണ്ടിരുന്ന കാലത്തിൽനിന്ന് നാം വളരെയേറെ പിന്നോട്ടുപോയിരിക്കുന്നു. പാപസാമ്യം, എന്തിനും ഏതിനും മുഹൂർത്തങ്ങൾ, ചൊവ്വാദോഷം എന്നിവയൊക്കെ വിശ്വാസികളെ ഒരരുക്കാക്കിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന അന്ധവിശ്വാസങ്ങളാണ് വാസ്തുവും നാഡീജ്യോതിഷവും. പണ്ട് ഒരു കുട്ടി ജനിച്ചാലോ, ഒരു കല്യാണം നടത്താനോ മാത്രം ജ്യോത്സ്യനെ സമീപിച്ചാൽ മതിയായിരുന്നെങ്കിൽ ഇന്ന് ഒരു വർഷത്തിൽ തന്നെ പലതവണ 'വിദഗ്ധ'ഉപദേശം സ്വീകരിക്കേണ്ടി വരുന്നു. എന്തുകൊണ്ടിങ്ങനെ? ജ്യോതിഷത്തിന്റെ മണ്ടത്തരങ്ങൾ എത്രമാത്രം വ്യക്തമാക്കിയാലും വിശ്വാസികൾ വീണ്ടും ജ്യോതിഷിയെ തേടിപ്പോകുന്നത് എന്തുകൊണ്ടാണ്? ശ്രീ. രവിചന്ദ്രന്റെ 'പകിട 13' എന്ന പുസ്തകം ഇതിനെല്ലാമുള്ള വിശദീകരണം ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്.

"ജ്യോത്സ്യൻ പറയുന്നതെല്ലാം തെറ്റാവുകയാണെങ്കിൽ സ്വബോധമുള്ള ആരും അയാളെ തേടിപ്പോവുകയില്ല. അപ്പോൾ പ്രവചനങ്ങളിൽ ചിലതെങ്കിലും ശരിയായി കുറേപ്പേർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെന്നു തീർച്ച. ഇതിനെക്കുറിച്ച് നിങ്ങൾക്കെന്തു പറയാനുണ്ട്?" എന്നാണ് ജ്യോതിഷവക്താക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം. കുറെപ്പേരെങ്കിലും ഇതിലെ പരമാർത്ഥം തിരിച്ചറിയാതെ കുഴങ്ങിപ്പോവുകയും ചെയ്യും. രവിചന്ദ്രന്റെ പുസ്തകം ഇതിനെല്ലാമുള്ള ഉത്തരങ്ങൾ നല്കുന്നുണ്ട്. പണി അറിയാവുന്ന ഒരു ജ്യോതിഷിയും കൃത്യതയുള്ള പ്രവചനം നടത്തുകയില്ല എന്നതാണ് അതിൽ ആദ്യത്തേത്. ഇന്ന ദിവസം, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത്, ഇന്നത്‌ നടക്കും എന്ന് ഒരു പ്രവചനത്തിലും കണ്ടെത്താനാവുകയില്ല. പകരം വളച്ചും തിരിച്ചുമൊക്കെ രണ്ടുതരത്തിലും വ്യാഖ്യാനിക്കാവുന്ന, 'ബർനം പ്രസ്താവങ്ങൾ' എന്ന വകുപ്പിൽ പെടുന്ന കുറെ സാധ്യതകൾ മാത്രമേ അവർ പറയൂ. നേട്ടവും കോട്ടവും ഉൾപ്പെടുത്തി കുറെ സാധ്യതകൾ പറയുമ്പോൾ അതിൽ ചിലതൊക്കെ ശരിയാവുന്നത് സംഭാവ്യതയുടെ കണക്കുകൾ അനുസരിച്ചു മാത്രമാണ്. വിശ്വാസി പക്ഷേ ഫലിക്കുന്നതുമാത്രം ഓർമവെയ്ക്കുകയും ചീറ്റിപ്പോയത് മറന്നുകളയുകയും ചെയ്യും. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജാതകഫലങ്ങൾ ആർക്കുവേണമെങ്കിലും തങ്ങളുടേതാണെന്നു തോന്നിപ്പിക്കുന്നവയാണ്.അങ്ങനെയുള്ള പ്രവചനങ്ങളാണ് 'അച്ചട്ടായി' വിശ്വാസിക്കു തോന്നുന്നത്.

ജ്യോതിഷം ഉൾപ്പെടെ പുരാതനമായി ലഭിച്ച എന്തും നമുക്ക് 'ശാസ്ത്ര'മാണ്. എന്നാൽ ഇത് ആധുനിക ശാസ്ത്രവുമായി (science) തെറ്റിദ്ധരിക്കരുതെന്ന് രവിചന്ദ്രൻ നമുക്കു മുന്നറിയിപ്പു തരുന്നു. ഗുരുവോ, മറ്റേതെങ്കിലും അധികാരകേന്ദ്രത്തിൽ നിന്നോ 'ശാസിക്കപ്പെട്ടത്' എന്ന അർത്ഥം മാത്രമേ ഈ 'ശാസ്ത്ര'ത്തിനുള്ളൂ. യഥാർത്ഥത്തിൽ അധികാരകേന്ദ്രങ്ങളുടെ സാധുതയില്ലാത്ത ശാസനങ്ങൾ നിരാകരിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നത്. റോയൽ സൊസൈറ്റിയുടെ nullius in verba (ആരുടേയും വാക്കിൽ നിന്നല്ല, on nobody's words) എന്ന പ്രോക്തം തന്നെ ശ്രദ്ധിക്കുക. അസത്യവല്ക്കരണക്ഷമത, ആവർത്തനക്ഷമത, പ്രയോജനക്ഷമത, പ്രാപഞ്ചികത, വസ്തുനിഷ്ഠമായ സത്യാപനക്ഷമത തുടങ്ങിയ അഞ്ച് അടിസ്ഥാനഗുണങ്ങളാണ് അതിനുള്ളത്. ഈ പുസ്തകത്തിൽ പലവട്ടം അടിവരയിട്ടുറപ്പിക്കുന്ന തത്വങ്ങളാണിവ. ജ്യോതിഷപ്രവചനങ്ങളുടെ കൃത്യത വസ്തുനിഷ്ഠമായി പരീക്ഷിക്കാൻ നടത്തിയ ഡീൻ-കെല്ലി പരീക്ഷണം (1958 - 2003), ഷോണ്‍ കാൾസൻ പരീക്ഷണം (1985) മുതലായ പഠനങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. ഈ പരീക്ഷണങ്ങളൊക്കെ തെളിയിച്ചത് ജ്യോതിഷം അബദ്ധമാണെന്നു തന്നെയാണ്. നാഡീജ്യോതിഷത്തെയും വിശദമായി പൊളിച്ചടുക്കുന്നുണ്ട് ഈ പുസ്തകത്തിൽ. കാരം ബോർഡിനെ ആധാരമാക്കിയുള്ള 'കാരം ജ്യോതിഷം' എന്ന തട്ടിപ്പിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും അത് ഗ്രന്ഥകാരന്റെ ഭാവനാസൃഷ്ടി മാത്രമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. ഒരു മനുഷ്യന് ഇത്രയൊക്കെ കഴുതയാകാൻ സാധിക്കുമോ? വരാഹമിഹിരന്റെ ബ്രഹദ് ജാതകത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പാരമ്പര്യവാദികൾ വിശദീകരിക്കേണ്ടതാണ്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളൊന്നും ജാതകം നോക്കിയല്ല വിവാഹം നടത്തിയിട്ടുള്ളതായി കാണുന്നത് (അർജുനൻ - സുഭദ്ര, കൃഷ്ണൻ - രുക്മിണി, ദുഷ്യന്തൻ - ശകുന്തള, രാമൻ - സീത അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!). ഇതിന്റെ യഥാർത്ഥകാരണം രവിചന്ദ്രൻ വിശദീകരിക്കുന്നത് ജാതകം മുനിമാർ തപസ്സു ചെയ്തുണ്ടാക്കിയതാണെന്നു വാദിക്കുന്നവരെ ഞെട്ടിപ്പിക്കും. ജ്യോതിശാസ്ത്രം (astronomy) പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിലും, ഫലഭാഗജ്യോതിഷം (astrology) ബാബിലോണിയയിൽ നിന്ന് പിന്നീട് ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നതാണ് ഇതിന്റെ രഹസ്യം.

എന്നിരിക്കിലും വിക്കിപീഡിയ, ബ്ലോഗുകൾ, ചില വെബ്‌ സൈറ്റുകൾ എന്നിവയോടുള്ള ഗ്രന്ഥകാരന്റെ അമിതാഭിമുഖ്യം പുസ്തകത്തിന്റെ ആധികാരികതയുടെ മാറ്റു കുറയ്ക്കുന്നു. ഇതൊക്കെ കേവലം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികൾ മാത്രമല്ലേ? ഗ്രന്ഥകർത്താവ് തന്നെ അവതരിപ്പിക്കുന്ന ഒരു വസ്തുത തത്വമെന്ന രീതിയിൽ പറഞ്ഞതിനുശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നല്കുന്നത് അല്പം അരോചകവുമാണ്. ഉദാ: പേജ് 135-ലെ "അത് അടിസ്ഥാനപരമായി തിന്മയും വളരെ അപൂർവമായി നന്മയുമാണ്. It is inherently evil and rarely good". ഇങ്ങനെ പലയിടങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. ആംഗലത്തിൽ പറഞ്ഞാലേ എടുപ്പുള്ളൂ എന്നു കരുതുന്നത് തെറ്റാണ്. ജ്യോതിഷം പഠിക്കാതെ അതിനെ വിമർശിക്കുന്നത് വിമർശനത്തിന്റെ മൂർച്ച കുറയ്ക്കും. അടിസ്ഥാനമില്ലാത്തത് പഠിക്കേണ്ടതുണ്ടോ എന്ന ഗ്രന്ഥകാരന്റെ വാദം പ്രായോഗികമായി ശരിയാണെങ്കിലും അത് പഠിച്ചാൽ ഇതിലും കൂടുതൽ പഴുതുകൾ രവിചന്ദ്രന് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത.

എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം. ഇത്തരം രചനകൾ ഇനിയുമിനിയും ഉണ്ടാകട്ടെ.

Book review of 'Pakida 13' by Ravichandran C
ISBN: 9788126448951, DC Books

Monday, April 6, 2015

ദീപസ്തംഭം മഹാശ്ചര്യം

ഉഷ്ണം ഒരായിരം മൊട്ടുസൂചികൾ ശരീരത്തിലെങ്ങും കുത്തിത്തറച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തിലാണ് എണ്ണയിടാത്തതിനാൽ വലിയ ശബ്ദമുണ്ടാക്കുന്ന ഗേറ്റ് തള്ളിത്തുറന്ന് അവർ അകത്തേക്കു വന്നത്. സുസ്മേരവദനരായിരുന്ന ആ യുവാവും മധ്യവയസ്കനും കയ്യിൽ കുറെ നോട്ടീസുകളും ഒരു പ്ലാസ്റ്റിക് സഞ്ചിയും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

"_ങ്ങാടത്തമ്മ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ് തരാൻ വന്നതാണ്", മധ്യവയസ്കൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

ഈ നട്ടുച്ചയ്ക്ക് ഒരു നോട്ടീസ് വെറുതെ നാടെങ്ങും വിതരണം ചെയ്യാൻ സന്നദ്ധരായ ഇവരുടെ അർപ്പണമനോഭാവത്തിന് മനസ്സാ വണങ്ങിക്കൊണ്ട് ഞാൻ ഒരു നോട്ടീസ് ആദരപൂർവ്വം കൈപ്പറ്റി.

മനോഹരമായ, തിളങ്ങുന്ന വർണക്കടലാസിൽ അച്ചടിച്ച ഒന്നാന്തരം നോട്ടീസ്! ദാരിദ്ര്യമെന്നത് ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം കുചേലന്റെ കഥയിലേ ഇപ്പോൾ കാണാൻ പറ്റൂ.

"വേദങ്ങളാണ് ഭാരതത്തിന്റെ പൗരാണിക വിജ്ഞാനസമ്പത്ത്. സദാ മാറിക്കൊണ്ടിരിക്കുന്ന, ഉണ്ടായി നിലനിന്ന്, നശിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചവസ്തുക്കൾക്ക് ആധാരമായി നാശമില്ലാതെ എന്നും പ്രസരിക്കുന്ന സത്യമുണ്ടെന്ന് ഭാരതീയ ഋഷിമാർ അനുഭവിച്ചറിഞ്ഞു. ജഗദ്ഗുരു ആദി ശങ്കരാചാര്യർ അരുളുകയുണ്ടായി - ബ്രഹ്മസത്യം ജഗൻമിഥ്യാ ജീവോ ബ്രഹ്മൈവ നാപര. സച്ചിതാനന്ദസ്വരൂപം നേടേണ്ടിയിരിക്കുന്ന മനുഷ്യൻ സുഖത്തിനുവേണ്ടി ഭൗതികവസ്തുക്കളെ ആശ്രയിക്കേണ്ടതില്ലെന്നു പഠിപ്പിച്ചു തരുന്നു.അവയെ നിരന്തരം സ്മരിപ്പിക്കുന്ന കണികയാണ് ക്ഷേത്രം" എന്ന് നോട്ടീസിലെ ആദ്യ ഖണ്ഡിക വായിച്ചു. ഭാരതീയ തത്വചിന്തയുടെ മനോജ്ഞമായ മിശ്രിതം സംഘാടകരുടെ ഉന്നതമായ പാക്കിങ്ങിൽ തലയുയർത്തി നിന്നു (ഇത് ഏതോ ചായപ്പൊടിയുടെ പരസ്യവാചകമല്ലേ?). ഒരു കുഗ്രാമത്തിലെ ചായക്കടയുടെ അത്രമാത്രം വലിപ്പമുള്ള ക്ഷേത്രത്തിലെ ഭരണകർത്താക്കളുടെ ദാർശനിക പാണ്ഡിത്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് നോട്ടീസ് മടക്കി, 'എന്നാൽ പിന്നെ കാണാ'മെന്ന മട്ടിൽ തലയാട്ടിയപ്പോഴാണ് മധ്യവയസ്കന്റെ നീട്ടിപ്പിടിച്ച കൈ ശ്രദ്ധിച്ചത്.

"സംഭാവന എന്തെങ്കിലും..." അയാൾ പറഞ്ഞു.

അശരീരി പോലെ അപ്പോൾ കേട്ട കുഞ്ചൻ നമ്പ്യാരുടെ വരികൾ എന്തായാലും നോട്ടീസിൽ കാണിച്ചിരിക്കുന്ന തുള്ളൽപ്പരിപാടിയിൽ നിന്നാകാനിടയില്ല. അത് വരാനിരിക്കുന്നതല്ലേയുള്ളൂ.

പത്തുരൂപ കൊടുത്താൽ ഇവർ മുഖത്തേക്ക് തിരിച്ചെറിയുമോ എന്നാദ്യം ചിന്തിച്ചു. പിന്നെ, രണ്ടുപേർ ഒരുങ്ങിക്കെട്ടി വന്നതാണല്ലോ എന്നാലോചിച്ചപ്പോൾ അത് ഇരുപതാക്കി. ഇതു പോരെന്നു പറയുമോ എന്നു ഭയപ്പെട്ട് രൂപ നീട്ടിയപ്പോൾ പെട്ടെന്ന് അവരുടെ മുഖം പ്രകാശിക്കുന്നതുകണ്ടു.

എന്നെപ്പോലൊരു 'കഞ്ഞി'യിൽ നിന്ന് അവർ ഇതിലും കുറവായിരുന്നോ പ്രതീക്ഷിച്ചത് !?

Friday, April 3, 2015

പാവം പുണ്യാത്മാക്കൾ

മാതൃഭൂമി പത്രത്തിന്റെ ചില നേരത്തെ സോഷ്യലിസ്റ്റ് ജാഡ കാണുമ്പോൾ ചിരിവരും. മുതലാളിയുടെ അഭിനയമികവ് പത്രത്തിനും ഉണ്ട്. സ്വകാര്യ മുതലാളിത്തത്തിന്റെ തിന്മകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പത്രത്തിന്റെ ഉടമ തന്നെ ഒരു കുത്തകമുതലാളിയാണെന്ന വിരോധാഭാസം കേരളം ശ്രദ്ധിച്ച മട്ടില്ല. അതോ കേരളത്തിന്‌ ഇദ്ദേഹത്തിനെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നതു കൊണ്ടാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴെല്ലാം ഈ വിദ്വാനെ എട്ടുനിലയിൽ പൊട്ടിച്ചു വിടുന്നത്?ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏപ്രിൽ 3-ലെ എഡിറ്റോറിയൽ പേജിൽ കൊടുത്തിരിക്കുന്ന അഡ്വ. രഞ്ജിത്ത് തമ്പാന്റെ "'ലാഭ'ത്തിൽ കണ്ണുകൊണ്ട നമ്മുടെ പാടങ്ങൾ" എന്ന ലേഖനം. 2008-ലെ നെൽവയൽ സംരക്ഷണനിയമത്തിന്റെ ഭാഗമായി നടപ്പിൽ വന്ന ഡാറ്റാബാങ്കിലെ തിരുത്തുകളും അതുമുതലെടുത്തുകൊണ്ട്‌ വ്യാപകമായി പാടം നികത്തുന്നതുമൊക്കെയാണ് പ്രതിപാദ്യം. കാലികവും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയം തന്നെ. പക്ഷേ ലേഖകൻ അവിടം കൊണ്ടവസാനിപ്പിക്കുന്നില്ല.

മാതൃഭൂമിയിലെഴുതുമ്പോൾ ഉദാരവല്ക്കരണത്തെക്കുറിച്ച് നാലു തെറി പറഞ്ഞില്ലെങ്കിൽ ലേഖനം പ്രസിദ്ധീകരിച്ചില്ലെങ്കിലോ?അതുകൊണ്ട് ആളുകൾ എന്തിനാണ് നെൽപ്പാടം നികത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്കുകയാണ് ലേഖകൻ. പാടം നികത്തുന്നതും വിൽക്കുന്നതും ലാഭത്തിനു വേണ്ടിയാണ്. 'ലാഭം' എന്ന പദം എത്ര പാപമാണെന്നോ! തമ്പാന്റെ നിരീക്ഷണത്തിൽ, "1991 നു ശേഷം രാജ്യം നവലിബറൽ സാമ്പത്തിക നയം സ്വീകരിച്ചതോടെ ലാഭം എന്ന ലക്ഷ്യം മാത്രമായി സമൂഹമനസ്സ് ചുരുങ്ങി. നമ്മുടെ പ്രകൃതി വിഭവങ്ങളെയും പ്രകൃതിയെത്തന്നെയും ലാഭത്തിന്റെ കണ്ണുകൊണ്ടുമാത്രം കാണുന്നത് സമൂഹത്തിൽ തിന്മയല്ലാതായി". അപ്പോൾ തമ്പാൻ സാറിന്റെ അഭിപ്രായത്തിൽ 1991 നു മുൻപ് നമ്മൾ ലാഭേച്ഛയില്ലാതെ കച്ചവടം ചെയ്യുന്നവരായിരുന്നു, വാങ്ങിയവിലക്കുതന്നെ സാധനങ്ങൾ വിൽക്കുന്നവരായിരുന്നു, ത്യാഗധനരായിരുന്നു, പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്നവരായിരുന്നു. ഉദാരവല്ക്കരണത്തെക്കുറിച്ച് എത്രയൊക്കെയാണ് ഈയാളുകൾ നാട്ടുകാരെ പേടിപ്പിച്ചിരുന്നത്! അവസാനം രാജ്യം അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയപ്പോഴും കുറെ സൈദ്ധാന്തികഅടിമകൾ പഴയതു തന്നെ ചർവണം ചെയ്തുകൊണ്ടിരിക്കുന്നു.

വരിസംഖ്യ മാസംതോറും കൂട്ടാൻ എന്തെങ്കിലും പഴുതുണ്ടോ എന്നു നോക്കിനടക്കുന്ന ഒരു പത്രത്തിലാണ് ലാഭത്തിനെതിരെയുള്ള ഇത്തരം ജല്പനങ്ങൾ കാണേണ്ടിവരുന്നത്. ചിരിക്കണോ കരയണോ എന്നു വ്യക്തമാവാത്ത അവസ്ഥ. വിവരക്കേടിനും ഒരു പരിധിയൊക്കെ വേണ്ടേ?



Friday, March 27, 2015

കേരളത്തിലെ കാർഷിക കലാപങ്ങൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയത്തിന് ഓശാന പാടുന്നവർ കയ്യടക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം മുഴുവനായി വായിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. വസ്തുനിഷ്ഠമായ വിശകലനമോ, സത്യസന്ധമായ കാര്യകഥനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പുസ്തകം പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നല്ല പ്രകടനപത്രികയാണ്. മാർക്സിസ്റ്റ്‌ ഭരണകാലത്ത് കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായ ഗ്രന്ഥകാരൻ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ പുറത്തിറക്കിയ പുസ്തകമായിരിക്കണം ഇത്. മാത്രവുമല്ല, ആ സർവകലാശാലയുടെ ചരിത്ര ബിരുദകോഴ്സിന്റെ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി ഇതിനെ തിരുകിക്കയറ്റുകയും ചെയ്തിട്ടുണ്ട്. അനന്തരഘട്ടത്തിൽ വർഗീയകലാപമായി തരംതാണുപോയി എങ്കിലും 1921-ലെ മലബാർ ലഹള ഒരു കാർഷിക സംഘട്ടനത്തിന്റെ തോരണങ്ങൾ പേറിയിരുന്നു എന്ന വസ്തുത നിഷേധിക്കാവതല്ല. പക്ഷേ അതൊന്നും ഡോ.കുറുപ്പിനെ ബാധിക്കുന്ന കാര്യമേയല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ മാത്രമേ ഗ്രന്ഥകാരന്റെ ചുവന്ന കണ്ണടയിലൂടെ തെളിഞ്ഞു കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഡോ.കുറുപ്പിന് നേരം വെളുക്കുന്നത് 1941-ലെ കയ്യൂർ സമരത്തോടുകൂടി മാത്രമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ കാര്യകാരണങ്ങൾ എത്ര നിസ്സാരവും പരിഹാസ്യവുമാണെന്നത് ചരിത്രാന്വേഷികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അദ്ദേഹം തന്നെ പറയുന്നത് ശ്രദ്ധിക്കുക... "1941 മാർച്ച്‌ 28ന് കയ്യൂരിൽ ഒരു പ്രതിഷേധപ്രകടനം സംഘടിപ്പിക്കപ്പെട്ടു. മുൻപ് ലാത്തിച്ചാർജിൽ പങ്കെടുത്ത ഒരു പോലീസുകാരൻ ജാഥയുടെ മുന്നിൽ വന്നുപെട്ടപ്പോൾ ജനങ്ങൾ അയാളെ ഭീഷണിപ്പെടുത്തുകയും അയാൾ പുഴയിൽ ചാടുവാൻ നിർബന്ധിതനാവുകയും ചെയ്തു. അതയാളുടെ അന്ത്യമായിക്കലാശിച്ചു." (പേജ് 15). നിരായുധനായ ഒരാളെ സംഘം ചേർന്ന് ഓടിച്ച് പുഴയിൽ ചാടിക്കുന്നതാണ് വിപ്ലവം! രണ്ടാം ലോകയുദ്ധത്തിനനുകൂലമായും പ്രതികൂലമായും ഗ്രന്ഥകാരൻ പ്രതികരിക്കുന്ന കൗതുകകരമായ കാഴ്ചയും നമുക്കു കാണാനാവുന്നു. "തികച്ചും അന്യായമായ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുവാനാണ് ഇടതുപക്ഷം നിലകൊണ്ടത്" (പേജ് 11). തുടർന്ന് സർക്കാർ പാർട്ടിയെ നിരോധിക്കുകയും പാർട്ടി ഒളിവിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ 1942 ജൂലൈ 6ന് നിരോധനാജ്ഞ പിൻവലിച്ചത് ലേഖകൻ കുറിക്കുന്നുണ്ട്. അപ്പോൾ ഇതിനിടയിൽ എന്താണു സംഭവിച്ചത്? ഇന്ത്യൻ രാഷ്ട്രീയത്തിലെ നാണംകെട്ട വിദേശ സൈദ്ധാന്തിക അടിമത്തത്തിന്റെ കഥയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഹിറ്റലറും സ്റ്റാലിനും സഖ്യം പ്രഖ്യാപിച്ചാണ് ലോകയുദ്ധം തുടങ്ങുന്നത്. സ്റ്റാലിനും റഷ്യൻ കമ്യൂണിസ്റ്റുകളും ഹിറ്റലറുടെ കൂടെയാകുമ്പോൾ ബ്രിട്ടൻ അവർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് ദഹിക്കില്ലല്ലോ. പക്ഷേ 1942ൽ ഹിറ്റലർ ഏകപക്ഷീയമായി സഖ്യം നിരാകരിച്ചുകൊണ്ട്‌ റഷ്യയെ കടന്നാക്രമിച്ചപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ബ്രിട്ടനെ അനുകൂലിക്കാൻ തുടങ്ങി. അതിന്റെ ഉപകാരസ്മരണയിലാണ് സർക്കാർ നിരോധനാജ്ഞ പിൻവലിച്ചത്.

1946ന്റെ തുടക്കത്തിൽ സ്വാതന്ത്ര്യം അടുത്തെത്തിയെന്ന് ബോധ്യമായപ്പോൾ, കമ്യൂണിസ്റ്റു പാർട്ടി തീവ്രമായ സായുധസമരത്തിലേക്ക് നീങ്ങാനാണ് പരിശ്രമിച്ചത്. പുതുതായി നിലവിൽ വരുന്ന ഒരു ഭരണകൂടത്തിന് കാലുറപ്പിക്കാനാവുന്നതിനു മുമ്പുതന്നെ സായുധസമരം നയിച്ച്‌ അധികാരം പിടിച്ചെടുക്കുകയെന്ന സാർവദേശീയ കമ്യൂണിസ്റ്റുതന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്. ഓരോ പ്രദേശത്തും അവിടെ നിലനിന്നിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ സംഘടിപ്പിച്ചിരുന്ന പ്രക്ഷോഭങ്ങളുടെ അന്തിമലക്ഷ്യം തോക്കിൻകുഴലിലൂടെ അധികാരം നേടുക എന്നതുതന്നെയായിരുന്നു. കരിവെള്ളൂർ സമരം നടന്നത് ആ പ്രദേശത്തുനിന്ന് അനധികൃതമായി നെല്ലു കൊണ്ടുപോകുന്നതിനെതിരേയും, കാവുമ്പായി സമരം തരിശുഭൂമി കൃഷി ചെയ്യാൻ അനുവദിക്കുന്നതിനു വേണ്ടിയും ആയിരുന്നു. കുറുമ്പ്രനാട്ടിലെ സമരങ്ങളാകട്ടെ ജാതീയമായ ഉച്ചനീച്ചത്വങ്ങൾക്കെതിരായും! ലക്ഷ്യത്തിനോട് ആത്മാർഥതയില്ലാതിരുന്നതുകൊണ്ട് എല്ലാം പരാജയപ്പെട്ടു എന്നത് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നേരത്തേ പ്രസ്താവിച്ചതുപോലെ ഒരു പാർട്ടി ലഘുലേഖ എന്നതിൽ കവിഞ്ഞ യാതൊരു ചരിത്രമൂല്യവും ഈ പുസ്തകത്തിനില്ല. അണികളെ ആവേശം കൊള്ളിക്കാനെന്നവണ്ണം ഓരോ സമരത്തിലും പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങൾ പോലും ലേഖകൻ അക്കമിട്ടു നിരത്തുന്നുണ്ട്‌. ഉറച്ച ഒരു പാർട്ടി അനുഭാവിക്കുമാത്രം താല്പര്യം തോന്നിയേക്കാവുന്ന നിരർത്ഥകമായ പുസ്തകമാകുന്നു ഇത്.

ഐ.എസ്.ബി.എൻ 9788182646377