Wednesday, June 26, 2013

ചാനൽ വാർത്തകൾ സെൻസർ ചെയ്യുക

കേരളത്തിന്റെ മാധ്യമസംസ്കാരത്തിന് എന്താണ് സംഭവിക്കുന്നത്?

പീഡനങ്ങളും വേഴ്ചകളും നിറഞ്ഞുതുളുമ്പി കേൾവിക്കാരെ ഇക്കിളിപ്പെടുത്തുന്ന രീതിയിലേക്ക് വാർത്തകൾ മാറിപ്പോകുന്നു, ദൃശ്യമാധ്യമങ്ങളിൽ പ്രത്യേകിച്ചും. കാഴ്ചക്കാർക്ക് ആവശ്യമുള്ളതാണല്ലോ ചാനലുകൾ എത്തിച്ചുകൊടുക്കുന്നത് എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷേ അത്തരം ആവശ്യക്കാർ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നു മറക്കരുത്. അന്ന് അക്കൂട്ടർക്ക് ഇക്കിളി എത്തിച്ചുകൊടുത്തിരുന്നവയെ മഞ്ഞപ്പത്രങ്ങൾ എന്നാണ് നാം വിളിച്ചിരുന്നത്‌. നൂറ്റാണ്ടിന്റെ പാരമ്പര്യം കൊട്ടിഘോഷിക്കുന്ന മാതൃഭുമി, മനോരമ മുതലായ പത്രങ്ങൾ പോറ്റിവളർത്തുന്ന ചാനലുകളും അങ്കമാലിയിലെ ഹതഭാഗ്യനായ എം.എൽ.എയുടെ രഹസ്യ കിടപ്പറദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ തമ്മിൽ തമ്മിൽ മത്സരിക്കുകയായിരുന്നല്ലോ. എല്ലാ ചാനലിലും ഒരേ ദൃശ്യങ്ങൾ, പക്ഷെ 'Exclusive' എന്ന അടിക്കുറിപ്പോടെ. ഇവരുടെ തൊലിക്കട്ടി അപാരം തന്നെ. ഒരുമ്പെട്ടിറങ്ങാൻ ഒരു പെണ്ണും വെബ് കാമറയുമുണ്ടെങ്കിൽ ടി.വി.യ്ക്കു മുന്നിലിരുന്ന് പല്ലിളിക്കുന്ന ഏതൊരുവന്റെയും മുഖം സ്ക്രീനിൽ കാണിക്കാൻ സാധിക്കും എന്ന വസ്തുത എത്ര സൌകര്യമായിട്ടാണ് നമ്മൾ മറന്നുകളയുന്നത്!

ഇതൊക്കെ കണ്ടുവളരുന്ന കുട്ടികളിൽ ഇതൊക്കെ നിസ്സാരമായ കാര്യമാണെന്ന ധാരണ ഉടലെടുത്താലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചോർക്കുമ്പോൾ ഞെട്ടിപ്പോകുന്നില്ലേ? ഈ നിസ്സാരവൽക്കരണത്തിന് സമൂഹം നല്കേണ്ട വില പക്ഷേ കനത്തതായിരിക്കും. ഈ കുട്ടികൾ തന്നെയാണ് ഭാവിയിൽ അതിന്റെ വില നൽകേണ്ടിവരിക എന്ന് അവർക്കറിയില്ലല്ലോ. ചാനൽ മാറ്റാമെന്നു വിചാരിച്ചാലും രക്ഷയില്ല, എല്ലാറ്റിലും ഒരേ വാർത്തകൾ, ഒരേ (ഇടതുപക്ഷ) വീക്ഷണങ്ങൾ. വിനോദ ചാനലുകളാണെങ്കിൽ എതിരാളി എന്തുകാണിക്കുന്നോ ആ സമയത്ത് ജനങ്ങൾക്കുവേണ്ടത് അതു മാത്രമാണെന്ന ധാരണയിലും. തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ലാതെ ഒരു 'initiative' ആർക്കുമില്ല.

അതുകൊണ്ട്, മാധ്യമ രാജാക്കന്മാരേ, വാർത്തകൾ ദയവായി ഒന്നു സെൻസർ ചെയ്യണം. ജോസ് തെറ്റയിലിനെയോ, സരിതാ നായരെയോ ഒന്നും ഞങ്ങൾക്കുവേണ്ട. സെൻസർ ചെയ്ത വാർത്തകൾ എന്ന് വിളംബരം ചെയ്തുകൊള്ളൂ - നല്ലൊരു ജനക്കൂട്ടം അതു കാണാനുണ്ടാകും. രാത്രി 11 മണിക്കുശേഷം മുറിച്ചുമാറ്റാത്ത വാർത്തകൾ പ്രക്ഷേപണം ചെയ്‌താൽ അതിനും ഞങ്ങളിൽ കുറേപ്പേർ കാണാനുണ്ടാകും. അല്ലാതെ ഇരുപത്തിനാല് മണിക്കൂറും പരസ്യമായി അശ്ലീലം കേൾക്കാൻ ആർക്കാണ് താല്പര്യം? അധികമായാൽ എന്തും വിഷമാണല്ലോ - വിഷമവും!


Thursday, June 13, 2013

നാളെ മുതൽ എനിക്കായി മാത്രം...

ഹെസ്സ് സ്പാൻഡോയിലെ തോട്ടത്തിൽ
സ്പാൻഡോ - ഒരു ജയിലിന്റെ പേര്. രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രമുഖരായ ഏഴു നാസി നേതാക്കളെ ദീർഘകാലതടവുശിക്ഷയ്ക്കു വിധിച്ച് അടച്ചിട്ടിരുന്ന പശ്ചിമബർലിനിലെ തടവറ. ഹിറ്റ്ലറുടെ മുഖ്യ വാസ്തുശില്പിയും യുദ്ധകാല ആയുധമന്ത്രിയും എൻജിനീയറുമായിരുന്ന ആൽബർട്ട് സ്പിയറിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് 20 വർഷം നീണ്ടുനിന്ന തടവുജീവിതത്തിന്റെ ഹൃദയസ്പൃക്കായ  വിവരണം നമുക്കു ലഭിക്കുന്നത്. വെറും ഏഴുപേരെ ശിക്ഷിക്കാനായി നാലു സഖ്യരാജ്യങ്ങളും മാറിമാറി സ്പാൻഡോയുടെ നിയന്ത്രണം ഏറ്റെടുത്തു. പതിറ്റാണ്ടുകൾ തടവിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് മാനസികനില തെറ്റിപ്പോകാനിടയുള്ളതിനാൽ സ്പിയർ കൃത്യമായി ഡയറിയെഴുത്ത് തുടങ്ങി.

വർഷങ്ങൾ കൊഴിഞ്ഞുവീണു. കാലാവധി പൂർത്തിയാക്കിയവർ ഓരോരുത്തരായി സ്വതന്ത്രരായി. തങ്ങളെ വരിഞ്ഞുമുറുക്കുന്ന മതിലുകൾക്കുമപ്പുറം ജർമനി വീണ്ടും സമ്പന്നതയിലേക്ക് ചുവടുവെച്ചുതുടങ്ങി. പക്ഷേ സ്പിയറും കൂട്ടാളിയായിരുന്ന റുഡോൾഫ് ഹെസ്സും അതൊന്നുമറിയാതെ കഴിഞ്ഞുപോയ കാലം തന്നെ അയവിറക്കി കഴിഞ്ഞുകൂടി. കാലം അവരെ സംബന്ധിച്ചിടത്തോളം നിലച്ചുപോയ ഒരു ക്ലോക്ക് ആയി മാറിയിരുന്നു.

20 വർഷങ്ങൾ ഇഴഞ്ഞുനീങ്ങി - സന്ദർശകരൊന്നുമില്ലാതെ. സ്പിയറിനെ മോചിപ്പിക്കുന്ന തീയതിയും അടുത്തെത്തി. 1966 സെപ്റ്റംബർ 29 - മോചിതനാകുന്നതിന്റെ തലേദിവസം. സ്പിയറും ഹെസ്സും തടവറയ്ക്കുള്ളിൽ അല്പം നടക്കാനിറങ്ങി. ഹെസ്സിന് വിധിച്ചിരുന്നത് ജീവപര്യന്തം തടവാണ് - അദ്ദേഹത്തിന് മോചനമില്ല. ജയിൽ മുറികൾ ചൂടാക്കാൻ കൊണ്ടുവന്ന കൽക്കരി ലോറിയിൽ നിന്നിറക്കുന്നത് അവർ അല്പസമയം നോക്കിനിന്നു. ഹെസ്സ് മെല്ലെ പറഞ്ഞു.

"എത്രയധികം കൽക്കരി! നാളെ മുതൽ എനിക്കായി മാത്രം... (So much coal! Tomorrow onwards, only for me..."

പതിറ്റാണ്ടുകളുടെ അസ്വാതന്ത്ര്യത്തിൽ ഊറിവന്ന വ്യഥയുടേയും നിരാശയുടേയും പ്രതിധ്വനി കേൾക്കുന്നില്ലേ?വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റെല്ലാം മറന്നാലും ആ പുസ്തകത്തിലെ ഈയൊരു വരി ആരും മറക്കില്ല.

കഥ അവിടെ തീരുന്നില്ല. സ്പിയർ പോയതിനുശേഷം 72 കാരനായ ഹെസ്സിനു വേണ്ടിമാത്രം സ്പാൻഡോ നിലനിർത്തി. വർഷങ്ങൾ വീണ്ടും കടന്നുപോയി. ഹെസ്സ് ക്രൂരനായ യുദ്ധക്കുറ്റവാളിയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും പതിറ്റാണ്ടുകളുടെ തടവ് മതിയായ ശിക്ഷയായി കണക്കാക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്നപ്പൊഴെല്ലാം സോവിയറ്റ് യൂണിയൻ അതിനെ ശക്തിയായി എതിർത്തു. 1980-കളിൽ ഹെസ്സിന്റെ ഉറ്റ സുഹൃത്തായിക്കഴിഞ്ഞിരുന്ന ജയിലർ 'ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

കല്ലിനേയും അമ്പരപ്പിക്കുന്ന കാഠിന്യത്തോടെ ലോകമനസ്സാക്ഷി നിൽക്കേ, 1987-ൽ 93-കാരനായ ഹെസ്സ് സ്വന്തം സെല്ലിൽ ആത്മഹത്യ ചെയ്തു, 37 വർഷം ചെലവിട്ട അതേ സെല്ലിൽ.

പുതുനാസികളുടെ ഒരു തീർഥാടനകേന്ദ്രമാകരുതെന്ന ഉദ്ദേശത്തോടെ അധികൃതർ സ്പാൻഡോ ഇടിച്ചുനിരത്തി അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ കടലിൽ ഒഴുക്കി.

കടുത്ത ഏകാന്തതയുടെ നിശ്വാസങ്ങൾ ഉയർന്നിരുന്ന സ്പാൻഡോ നിന്ന സ്ഥലം ഇന്ന് ഒരു ഷോപ്പിംഗ്‌ കോംപ്ലക്സാണ്.

Tuesday, June 4, 2013

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിൽ NSS-നെതിരെ വന്ന മുഖപ്രസംഗം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണല്ലോ. നായർ സർവീസ് സൊസൈറ്റിയും സുകുമാരൻ നായരും ഈ ലേഖനത്തെ ചൊല്ലി ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുവാൻ പോകുന്നു. കേസ് എന്നൊക്കെ പറയുന്നത് വെറും ഉമ്മാക്കി കാണിക്കലാണെന്ന് എല്ലാവർക്കും അറിയാം. കോലാഹലമൊക്കെ കെട്ടടങ്ങുമ്പോൾ കേസിന്റെ കാര്യം മാനം നഷ്ടപ്പെട്ടവർ പോലും മറക്കും. അതു മാത്രവുമല്ല, ഒരു കോടി എന്നൊക്കെ പറയുന്നത് നായന്മാർക്ക് ഒരു വൻതുക ആയി തോന്നിയേക്കാമെങ്കിലും ചന്ദ്രികയ്ക്കും മുസ്ലിംലീഗിനും അത് കപ്പലണ്ടിക്ക് കൊടുക്കുന്നതുപോലെയേ ഉള്ളൂ. പൊതുമരാമത്ത്, വ്യവസായം, വിദ്യാഭ്യാസം എന്നീ വകുപ്പുകളൊക്കെ കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് ഒരു കോടി എന്താണ്? ഇത്രയേ ഉള്ളോ സുകുമാരൻ നായരുടെ മാനത്തിന്റെ വില എന്ന് അവർ മനസിലോർത്ത് ചിരിക്കാതിരുന്നാൽ മതി.

ലേഖനം വീണ്ടും വായിച്ചുനോക്കുമ്പോൾ ഇത്രയൊക്കെ കോപിക്കാൻ അതിൽ എന്തെങ്കിലും ഉണ്ടോ എന്നൊരു സംശയം. ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു, അതിന് ചുട്ട മറുപടി കൊടുത്താൽ പോരേ? അല്ലാതെ 'ഞാൻ സാറിനോട് പറയും' എന്നു നിലവിളിച്ചോടുന്ന കുട്ടികളെപ്പോലെയാകരുത് എൻ.എസ്.എസ്. ലേഖനത്തിലെ പ്രധാന വസ്തുതകളാണ് താഴെ കൊടുത്തിരിക്കുന്നത്‌. അതിൽ ജനറൽ സെക്രട്ടറിയുടെ മാനം കളയുന്ന ഭാഗം ഏതാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു പ്യൂണ്‍ ആയാണ് ജോലി തുടങ്ങിയത് എന്ന ഭാഗത്തിലെ ഹുങ്ക് കാണാതെയല്ല പറയുന്നത്. ഗൾഫ് പണം കൊണ്ട് തിന്നുകൊഴുത്ത ഏതെങ്കിലും മരുഭൂമിവാസി പറഞ്ഞുകൊടുത്ത് എഴുതിച്ചതാവണം ഇത്. അതു മാറ്റിവെച്ചാലും ബാക്കി കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റ് എന്താണെന്ന് വിശദീകരിക്കണം.

1. എൻ.എസ്.എസ് . കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെങ്കിലും നല്ല നായർ സ്ഥാനാർഥികളാണെങ്കിൽ ജാതി മാത്രം നോക്കി വോട്ട് ചെയ്യാറുണ്ട്.
2. കേരളരാഷ്ട്രീയത്തിന്റെ ഉൾച്ചുഴികൾ മനസ്സിലാക്കാതെ രമേശ്‌ ചെന്നിത്തലയെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.
3. വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിൽ പെട്ടതാണെങ്കിലും തങ്ങൾ മുന്നോക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എൻ.എസ്.എസിന്റെ അസ്തിവാരം. 

4. മകൾ സുജാതയെ വി.സി.യോ പി.വി.സി.യോ ആക്കണമെന്ന് സുകുമാരൻ നായർക്ക് മോഹമുണ്ടായിരുന്നു.
5. സുകുമാരൻ നായർ ആദ്യം കേരള സർവിസ് കമ്പനിയിൽ പ്യൂണ്‍ ആയും പിന്നീട് എയർ ഇന്ത്യയിലും ജോലി ചെയ്തു.
6. എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി സേവനം തുടങ്ങിയ നായർ ബന്ധുബലത്താലാണ് ഉയരങ്ങളിലേക്ക് എത്തിച്ചേർന്നത്.
7. ആര്‍.എസ്.എസിന്റെ അജണ്ടയുമായി നടക്കുന്ന നായർ വായ തുറന്നാൽ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും

ന്യൂനപക്ഷപ്രീണനം അതിന്റെ എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കേരളത്തിൽ ഇന്നു കാണുന്നത്. ജനസംഖ്യയുടെ 45% ക്രിസ്ത്യാനികളുള്ള ലെബനോണിൽ അവരുടെ സ്ഥിതിയും വെറും 17% ക്രിസ്ത്യാനികളുള്ള കേരളത്തിലെ അവരുടെ സ്ഥിതിയും താരതമ്യപ്പെടുത്തുമ്പോൾ ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള വ്യഗ്രതയിൽ നമുക്ക് സഹതപിക്കാം. പക്ഷേ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമൊന്നും ചരിത്രം വെച്ചുനീട്ടുന്ന ഈ സുവർണമുഹൂർത്തം തിരിച്ചറിയാൻ പോലും ആർജവമുള്ളവരല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. വെറും വാചാടോപം മാത്രമാണ് ഈ പ്രമാണിമാരുടെ കൈമുതൽ. നായർ ക്ഷേത്രങ്ങളിൽ സ്വന്തം ജാതിയിൽപെട്ട പൂജാരിമാരെ നിയോഗിക്കും എന്നുള്ള നായരുടെ വാഗ്ധോരണിയിൽ അത്ഭുതം പൂണ്ട് ഞാൻ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഒരു ബ്ലോഗ്‌ എഴുതിയിരുന്നു. പക്ഷേ വെറും ചപ്പടാച്ചി മാത്രമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി. മടിയിൽ കനമുള്ളവന് ഒരു ജനതയെ നയിക്കാൻ എങ്ങനെ സാധിക്കും?