Thursday, April 25, 2019

അഷിതയുടെ കഥകൾ




അഷിതയുടെ യാതൊരു പുസ്തകവും ഞാൻ നാളിതുവരെ വായിച്ചിട്ടില്ല. എങ്കിലും യൗവനത്തെ കൈവിടാൻ പൊതുവേ മടിക്കുന്ന കേരളീയസമൂഹത്തിനു നേർക്കുള്ള ഒരു പരിഹാസച്ചിരി കണക്കേ തീർത്തും വെൺമയാർന്ന മുടി അതിരിടുന്ന ആ കുലീനതയാർന്ന മുഖം പത്രമാസികകളിലൂടെ പലപ്പോഴും ശ്രദ്ധയിൽ പെട്ടിരുന്നു. തീവ്രതയിലും വീര്യത്തിലും അദ്വിതീയമായ ഗാഢത പുലർത്തുന്ന, മദ്ധ്യവയസ്സിൽ ആരോടോയൊക്കെയുള്ള രോഷം തീർക്കാനായി തഥാഗതചിന്തയിൽ അനുരക്തരാകുന്ന വിപ്ലവസിംഹങ്ങൾ പോലും മുടിയും ജടയും കറുത്ത ചായം തേച്ചുനടക്കുമ്പോൾ യുവത്വത്തിൽ നിന്നൊരു 'സ്വയം വിരമിക്കൽ' പോലെ അഷിതയുടെ പ്രകൃതം വേറിട്ടുനിന്നു (ഗൂഗിളിന്റെ ഒരു തമാശ നോക്കണേ, 'ജട' എന്നു ടൈപ്പ് ചെയ്യുമ്പോൾ അത് കാണിച്ചുതരുന്നത് 'ജാട' എന്നാണ്. എല്ലാമറിയുന്ന ഗൂഗിളിന് നമ്മുടെ ആത്മജ്വലനശേഷിയുള്ള സിംഹത്തിന്റെ സ്വഭാവവും നന്നായറിയാമെന്നു തോന്നിപ്പോകുന്നു!). അർബുദബാധയെത്തുടർന്നുള്ള കഥാകാരിയുടെ അകാല നിര്യാണം സംഭവിച്ചിട്ട് ഒരുമാസം പോലുമായിട്ടില്ലാത്ത ഈ വേളയിലാണ് അവരുടെ ഒരു പുസ്തകം വായിച്ചു കളയാമെന്ന തീരുമാനം എടുത്തത്. 'സ്വയം മറന്നു നൃത്തം ചെയ്യുമ്പോൾ നർത്തകിയെ കാണാതാവുകയും അരങ്ങിൽ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതിയെഴുതി സ്വയം ഇല്ലാതാവുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യുക' എന്ന അഷിതയുടെ ചിരകാലസ്വപ്നം നിർഭാഗ്യവശാൽ സാക്ഷാത്കരിക്കപ്പെടുമ്പോൾ ആ കഥകളുമായി അല്പമൊരു പരിചയം നാം സ്വായത്തമാക്കേണ്ടതാണ്.


മദ്ധ്യവയസ്സിന്റെ തുടക്കത്തിലെ സ്ത്രീജീവിതങ്ങളുടെ കഥകൾ അഷിത നിരവധിതവണ പറഞ്ഞൊപ്പിക്കുന്നുണ്ട് ഈ സമാഹാരത്തിൽ. 'ജീവിതത്തിന് കാല്പനികഭംഗികളില്ലെന്നും അതു വെറും പൊരുത്തപ്പെടൽ മാത്രമാണെന്നും' ഏറെ വൈകി തിരിച്ചറിയുന്ന കഥാപാത്രങ്ങൾ. 'മുപ്പതുകളിൽ ഒരു സ്ത്രീ കടിഞ്ഞാണിൽ അസ്വസ്ഥയാകുന്ന കുതിരയാണെന്ന' ഗ്രന്ഥകാരിയുടെ പരാമർശം പെണ്ണെഴുത്തിന്റെ മുഖമുദ്രയായ അരാജകത്വത്തിന്റെ കാഹളധ്വനിയാണെന്നുകരുതി അസ്വസ്ഥരാകുന്ന വായനക്കാരെ ഈ കഥാപാത്രങ്ങൾ പച്ചയായ യാഥാർഥ്യത്തിന്റെ ശാന്തതകളിലേക്ക് തിരികെയെത്തിക്കുന്നു. വേട്ടക്കാരായി മാറിക്കഴിഞ്ഞ പുരുഷശരീരങ്ങൾക്കു നേർക്കുള്ള ആകുലതകൾ പല കഥകളിലും മുഖ്യപ്രമേയമാകുമ്പോൾപ്പോലും ഭർത്താവിന്റെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഒരു നിമിഷത്തേക്ക് പാളിപ്പോകുന്ന താല്പര്യങ്ങൾ കഥയവസാനിക്കുമ്പോഴേക്കും അതിരുകൾ ലംഘിക്കാതെയും ശ്രദ്ധിക്കുന്നു. 'അടഞ്ഞ ഫ്‌ളാറ്റിൽ തോളത്തു കയ്യിടാൻ സ്വന്തം നിഴൽ പോലുമില്ലാത്ത വീട്ടമ്മമാർ' വായനക്കാരെ മൃദുവായൊന്നു ശ്വാസംമുട്ടിച്ച് കടന്നുപോകുന്നു.


മുതിർന്നവരുടെ ജീവിതത്തിൽ നുണയ്ക്കുള്ള സ്ഥാനത്തെച്ചൊല്ലി ഉറക്കം നഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ അഷിതയുടെ ബാലസാഹിത്യജീവിതത്തിന്റെ ബാക്കിപത്രമാകാനേ വഴിയുള്ളൂ. കുട്ടികളെ സത്യം പറയാൻ ഉപദേശിക്കുന്ന മുതിർന്നവർ അവരുടെ മുന്നിൽവെച്ചുതന്നെ നുണപറഞ്ഞു വിജയിക്കുമ്പോൾ വ്യക്തിജീവിതത്തിലും സമൂഹത്തിലും അസത്യം നേടിയെടുത്ത സ്ഥാനം നന്മയുടെ നിറകുടങ്ങളായ ചില ശിശുകഥാപാത്രങ്ങൾക്ക് ദഹിക്കാതെ അവശേഷിക്കുകയാണ്. എന്തിനധികം, 'സംഭാഷണത്തിനിടയിലെ നിശ്ശബ്ദതകളിലാണ് നാമൊക്കെ മിക്കവാറും സത്യം പറയാറ്' എന്നുപോലും കഥാകാരി കണ്ടെത്തുന്നു.


അറുപതു ചെറുകഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിൽ സിംഹഭാഗവും സ്ത്രീപക്ഷ കഥകൾ തന്നെയാണ്. എന്നാൽ പെണ്ണെഴുത്ത് ഉളവാക്കുന്ന ജൂഗുപ്സ ഒട്ടുമേയില്ലാതെ നമുക്കിവ വായിച്ചാസ്വദിക്കാൻ കഴിയും. ടി. പദ്മനാഭന്റേതുപോലുള്ള സർവ്വവ്യാപിയായ 'ഞാൻ' എന്ന കഥാപാത്രം നിരവധി കഥകളിൽ പ്രത്യക്ഷപ്പെടുന്നു. വി. കെ. എന്നിന്റെ 'സർ ചാത്തു'വിനെ അവതരിപ്പിക്കുന്ന കഥ കൗതുകമുണർത്തി. കേരളത്തിനുവെളിയിലുള്ള നഗരപശ്ചാത്തലം ലേഖികയുടെ സ്വാനുഭവങ്ങളിൽനിന്ന് ഉരുവം കൊണ്ടിട്ടുള്ളതായിരിക്കാനേ സാദ്ധ്യതയുള്ളൂ. ആത്മകഥാംശം നിറഞ്ഞുതുളുമ്പുന്ന കഥയുടെ സ്വകാര്യപരിസരങ്ങളിൽ പലപ്പോഴും പാത്രരചനക്ക് സ്വന്തം മകളുടെ യഥാർത്ഥപേരുതന്നെ കഥാകൃത്ത് നൽകുന്നുമുണ്ട്. അങ്ങനെയിരിക്കേ, 'സ്വന്തം ആത്മാവിന് സമാധാനമായി കൂടണയാനുള്ളതാണ് തന്റെ സ്വകാര്യത' എന്നു ശഠിക്കുന്ന കഥാകാരി ഇവിടെയൊരല്പം വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നു നമുക്കുതോന്നും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Ashitayude Kathakal'
ISBN: 9788182662391

Saturday, April 13, 2019

ഖിലാഫത്ത് സ്മരണകൾ



ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ആദ്യമായി വർഗീയതയെ കയറൂരിവിട്ടത് 1919-ലെ ഖിലാഫത്ത് പ്രക്ഷോഭത്തോടെയാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം തുർക്കിക്ക് നേരിട്ട പരാജയം സുൽത്താന്റെ കീഴിലായിരുന്ന നിരവധി ഭൂപ്രദേശങ്ങൾ ബ്രിട്ടന്റേയും ഫ്രാൻസിന്റേയും നിയന്ത്രണത്തിലാക്കാൻ ഇടവരുത്തി. തുർക്കിയിലെ സുൽത്താൻ ആത്മീയപരമായി മുസ്ലീങ്ങളുടെ ഖലീഫ കൂടിയായതിനാൽ ഖലീഫയുടെ പദവി (ഖിലാഫത്ത്) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരങ്ങേറിയ മതപരമായ പ്രക്ഷോഭമാണിത്. ഇന്ത്യയിൽ നിലനിൽക്കുന്നെങ്കിലും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങൾ എന്ന കണക്കേ കഴിഞ്ഞുകൂടിയിരുന്ന ഹിന്ദു-മുസ്ലീം സമുദായങ്ങളെ ഇണക്കിച്ചേർക്കാൻ ഗാന്ധിജി ഖിലാഫത്തിനെ നിസ്സഹകരണപ്രസ്ഥാനവുമായി ചേർത്തുകെട്ടി. നാടൻ ഭാഷയിൽ 'പുലിവാല് പിടിക്കുക' എന്ന ശൈലിയുടെ ഉത്തമമായ ഒരു ദൃഷ്ടാന്തമായി അത്. ആദ്യകാലങ്ങളിലെ സൗഹൃദത്തിനുശേഷം ജിഹാദികൾ രാജ്യമെങ്ങും താണ്ഡവനൃത്തമാടി. വർഗീയകലാപങ്ങൾ നിരവധി തവണ അരങ്ങേറി. അതിൽ പ്രമുഖമായ ഒന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ഒരദ്ധ്യായം എന്ന വ്യാജേന അവതരിപ്പിച്ചുവരുന്ന 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹള. പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശത്തിനു ശേഷം വർദ്ധിച്ചു വന്നുകൊണ്ടിരുന്ന മുസ്ലിം ആക്രമണങ്ങളിൽ അവസാനത്തേതാണ് മലബാർ ലഹള. എന്തുകൊണ്ടാണ് പിന്നീടൊരിക്കലും ഗുരുതരമായ തോതിൽ ഒരു ജിഹാദി ആക്രമണം മലബാറിൽ നടക്കാതിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കർശനമായി ഫലപ്രദമായും ആ കലാപം സർക്കാർ അടിച്ചമർത്തി എന്നതാണ്. ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആയിരിക്കേ കലാപത്തിന് സഹായമേകി എന്ന കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അനുഭവസാക്ഷ്യമാണ് ഈ പുസ്തകം.



മാപ്പിള ലഹള ഒരു സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു എന്ന കെട്ടുകഥയുടെ കാറ്റൂരിവിടുന്ന നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. കൂട്ടക്കൊല, ഭവനഭേദനം, കവർച്ച, നിർബന്ധിതമതപരിവർത്തനം, ബലാൽസംഗം, അക്രമം എന്നിങ്ങനെയൊക്കെയായിരുന്നു 'സാമ്രാജ്യത്വവിരുദ്ധപോരാട്ടം' മുന്നേറിക്കൊണ്ടിരുന്നത്! തങ്ങൾ മതപരിവർത്തനം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് ആഴ്ചകൾക്ക് മുൻപേ തന്നെ പരാമർശിക്കുമ്പോൾ പോലും അവർക്കായി കരുതിവെച്ചിരുന്ന മുസ്ലിം പേരുകൾ ആണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരനായ കെ എൻ പണിക്കർ രേഖപ്പെടുത്തിയത് ഇവിടെ ഓർക്കാം. വ്യാജ പ്രചരണം കലാപം കത്തിപ്പടരുന്നതിന് സഹായകമായിത്തീർന്നു. അറേബ്യയിൽ മുസ്ലിം പുണ്യസ്ഥലങ്ങളുടെ നേർക്ക് ബ്രിട്ടീഷ് സർക്കാർ കയ്യേറ്റം നടത്തിയതാണ് ഖിലാഫത്ത് പ്രക്ഷോഭത്തിന് മൂലകാരണം എന്നാണ് ഗ്രന്ഥകർത്താവ് തന്നെ രേഖപ്പെടുത്തുന്നത് (പേജ് 18). 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽ നടന്ന സംഘട്ടനത്തിൽ കളക്ടർക്കും കൂട്ടാളികൾക്കും പിണഞ്ഞ പരാജയമാണ് ലഹള ക്രമേണ ഭീകരമായ ഒരു വംശഹത്യയിലേക്ക് തന്നെ വഴിതിരിഞ്ഞുപോകാൻ ഇടയാക്കിയത്. വാർത്താവിതരണ സംവിധാനങ്ങൾ ഇല്ലാതിരുന്നതോ തകർത്തുകളഞ്ഞതോ മൂലം കിംവദന്തികൾ നാടെങ്ങും പരന്നു. ലഹളക്കാരെ പേടിച്ച് സൈനികർ സ്ഥലം വിട്ടുവെന്ന വ്യാജവാർത്ത ജിഹാദികളെ ഹരം കൊള്ളിച്ചു. സ്ഥിതിഗതികൾ ശരിക്കു വിലയിരുത്താനാവാതെ നാട്ടുകാർ അന്തം വിട്ടുപോയതാണ് ലഹള  പടർന്നു പന്തലിക്കാൻ ഇടയാക്കിയത് എന്നാണ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായം (പേജ് 74).



മാപ്പിള ലഹള കേരളം കണ്ടതിൽ വെച്ചേറ്റവും ഭീകരമായ ഏകപക്ഷീയ വർഗീയകലാപമായിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് കാഴ്ചവച്ച മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ ഇവിടെയും അരങ്ങേറി. യസീദികൾക്കു പകരം ഇവിടെ ഹിന്ദുക്കൾ ആയിരുന്നുവെന്നു മാത്രം. നിരപരാധികളെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനോടെ തള്ളിയ തുവ്വൂരിലെ കിണർ ഒരു ഉദാഹരണം മാത്രമാണ്.  ഈ രണ്ടു വംശഹത്യകളും തമ്മിലുള്ള സാദൃശ്യം ഗവേഷകരുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്. ഇറാഖിൽ അബൂബക്കർ അൽ ബാഗ്ദാദി ഖലീഫയായി സ്ഥാനമേറ്റതുപോലെ 1921 ആഗസ്റ്റ് 21ന് തിരൂരങ്ങാടി പള്ളിയിൽ ആലി മുസലിയാർ ഖലീഫയായി അധികാരത്തിലിരുന്നു. അയാൾ സന്നദ്ധസേവകരേയും സൈന്യങ്ങളേയും ശേഖരിക്കുകയും, തന്നെത്താൻ രാജാവായി നടിക്കുകയും, രാജാധികാരം നടത്തിത്തുടങ്ങുകയും ചെയ്തു. ഖുർആനിലെ അനുശാസനങ്ങൾ അനുസരിച്ച് മുസലിയാർ ശിക്ഷാനടപടികൾ നടത്തിപ്പോന്നു. കട്ടവന്റെ കൈ വെട്ടുമെന്ന കല്പന ബലമായി നടപ്പിലാക്കി. യുദ്ധഫണ്ടിന്റെ പേരിൽ ഹിന്ദുക്കളിൽ നിന്നുമാത്രമുള്ള നിർബന്ധമായ കരംപിരിവ് 'ജസിയ' എന്ന വിവേചനപരമായ തലക്കരത്തിന്റെ പുനരവതാരമായി. പണവും നെല്ലും കയ്യിരിപ്പുള്ള കുടുംബങ്ങളിൽ ലഹളക്കാർ കൂട്ടമായി കയറിച്ചെന്ന് പണമാവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ നിർബന്ധമതപരിവർത്തനം, സ്ത്രീകളെ മാനഭംഗം ചെയ്യൽ, തലവെട്ടൽ മുതലായവയും. ഗത്യന്തരമില്ലാതെ ഹിന്ദുക്കൾ ബ്രിട്ടീഷ് ഭാഗത്ത് ചേർന്നുതുടങ്ങി. ലഹള ജന്മികൾക്കെതിരെ കുടിയാന്മാർ നടത്തിയ കലാപമായിരുന്നു എന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ നിലമ്പൂർ കോവിലകത്തു നടന്ന കൂട്ടക്കൊല വിശദീകരിക്കാൻ ബുദ്ധിമുട്ടും. ലഹളക്കാർ അവിടെ എത്തിയപ്പോഴേക്കും ജന്മികളും കുടുംബവും സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. അവിടെ അവശേഷിച്ച സേവകരേയും അവരുടെ കുടുംബങ്ങളെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് കലാപകാരികൾ അരങ്ങൊഴിഞ്ഞത്. സാമ്പത്തികമായി ഉന്നതിയിലായിരുന്ന സവർണ്ണർ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ജീവനും കൊണ്ട് പലായനം ചെയ്തപ്പോൾ ലഹളക്കാർ അവർണ്ണരുടേയും ദലിതരുടേയും നേരെ തിരിഞ്ഞു. നൂറുകണക്കിന് ജിഹാദികൾ ബ്രിട്ടീഷ് തോക്കുകൾക്ക് ഇരയായപ്പോൾ നേതാക്കൾ പതിവുപോലെ വാലും ചുരുട്ടി കീഴടങ്ങി. തിരൂരങ്ങാടി പള്ളി വളയപ്പെട്ടപ്പോൾ ആലി മുസലിയാർ സൈന്യത്തിനു മുന്നിൽ വെള്ളക്കൊടിയും വീശി കീഴടങ്ങി. മറ്റു നേതാക്കളായ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, വാരിയകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ കാര്യവും തഥൈവ.



ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് മാസങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് നേരിട്ട മർദ്ദനമുറകൾക്ക് കയ്യും കണക്കുമില്ല. അറസ്റ്റ് ചെയ്യപ്പെട്ട അന്ന് മറ്റുജാതിക്കാരുടെ കൈയിൽനിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അദ്ദേഹം ക്രമേണ അയിത്താചരണത്തിലെ അർത്ഥശൂന്യത തിരിച്ചറിയുകയും ഒരു യഥാർത്ഥ മനുഷ്യനായി മാറുകയും ചെയ്തു. ശാരീരിക പീഡകളാണ് അദ്ദേഹത്തിനുവേണ്ടി സർക്കാർ കരുതിവെച്ചിരുന്നതെങ്കിൽ ജാതിഭ്രഷ്ട് പ്രഖ്യാപിക്കുകവഴി മാനസികവും സാമൂഹ്യവുമായ മർദ്ദനങ്ങൾ സ്വസമുദായം അദ്ദേഹത്തിനു നൽകി. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിലേക്കു തിരിഞ്ഞ നമ്പൂതിരിപ്പാട് 1964-ൽ ഇഹലോകവാസം വെടിഞ്ഞു.



ഏതാണ്ട് മുഴുവനായിത്തന്നെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ടതാണ് ഈ കൃതി. റഫറൻസ് ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടില്ല എന്നുതന്നെ പറയണം. വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന രീതിയിലാണ് ആഖ്യാനശൈലി. ലേഖകന്റെ സാഹിത്യാഭിരുചി നിരവധി ഉപമകളിലൂടെ കാണാവുന്നതാണ്.

Book Review of 'Khilafat Smaranakal' by Mozhikkunnathu Brahmadathan Namboodiripad
ISBN: 9788182648753
 

Monday, April 8, 2019

അപചയത്തിന്റെ അടയാളങ്ങൾ

തൊണ്ണൂറുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ കൂട്ടായ കടപുഴകൽ ജനാധിപത്യരാജ്യങ്ങളിലെ ഇടതുപാർട്ടികളിൽ ഒരു പ്രത്യയശാസ്ത്രപ്രതിസന്ധി സൃഷ്ടിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം മുഴുവൻ ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചതിനു ശേഷം മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ സോഷ്യലിസ്റ്റ് മാതൃക ചീട്ടുകൊട്ടാരം പോലെ തകർന്നുപോയത് രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചു. 1989-ൽ ടിയാനൻമെൻ ചത്വരത്തിൽ വിദ്യാർത്ഥി പ്രക്ഷോഭകരെ യുദ്ധടാങ്കുകൾ ഉപയോഗിച്ച് ചതച്ചരച്ചില്ലായിരുന്നെങ്കിൽ ചൈനയുടെ ഗതിയും മറ്റൊന്നാകുമായിരുന്നില്ല. എവിടെയാണ് പാളിച്ചകൾ പറ്റിയത് എന്ന അന്വേഷണം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ രണ്ട് ആശയചേരികളെ സൃഷ്ടിച്ചു. തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം റഷ്യയുൾപ്പെടെയുള്ള തകർന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിഷേധിക്കപ്പെട്ടിരുന്നു എന്ന് ഒരു കൂട്ടർ വാദിച്ചു. എന്നാൽ നികിതാ ക്രൂഷ്‌ചേവിന്റെ കാലം മുതൽ തലയുയർത്തിയ വിഭാഗീയത പൂർണമായും അടിച്ചമർത്താതിരുന്നതാണ് യഥാർത്ഥ കാരണം എന്ന് രണ്ടാമതൊരു കൂട്ടർ വിശ്വസിച്ചു. എന്നാൽ ഇരുവിഭാഗവും വിട്ടുപോയ ഒരു വസ്തുതയുമുണ്ട് - മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തയിൽ നിന്നുരുത്തിരിഞ്ഞു വന്നതും സോവിയറ്റ് യൂണിയൻ അടക്കമുള്ള രാജ്യങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ടതുമായ തത്വസിദ്ധാന്തം തന്നെ തെറ്റായിരുന്നോ എന്ന ചോദ്യം! കാൾ മാർക്സിനെ ദൈവതുല്യനായാണ് കമ്മ്യൂണിസ്റ്റുകൾ കാണുന്നതെങ്കിലും അതിന്റെ വസ്തുനിഷ്ഠമായ അവലോകനം ഈ ആശയത്തിന് കടകവിരുദ്ധമായ വസ്തുതകളാണ് തുറന്നുകാണിക്കുന്നത്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലും ആശയസംഘട്ടനങ്ങളെ തുടർന്ന് പുറത്തുപോയ ഇടതുപക്ഷ അനുഭാവികളിൽ ഒരാളാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന ശ്രീ. അപ്പുക്കുട്ടൻ വള്ളിക്കുന്ന്. മാതൃഭൂമിയുടെ താളുകളിലൂടെ അദ്ദേഹം സിപിഎമ്മിനെ ബാധിച്ച ജീർണ്ണത അകറ്റാൻ നിരവധി ലേഖനങ്ങൾ എഴുതി. അവയിൽ തെരഞ്ഞെടുക്കപ്പെട്ട 41 ലേഖനങ്ങളുടെ ഒരു സമാഹാരം 2014-ൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

കേരളത്തിലെ സിപിഎമ്മിന്റെ അപചയത്തിന്റെ നിരവധി അടയാളങ്ങൾ ലേഖകൻ വ്യക്തമാക്കുന്നു. ഔദ്യോഗിക നേതൃത്വത്തിന് വിധേയരാകാത്തവരെ സ്വഭാവഹത്യ ചെയ്യൽ, പാർട്ടിവിരുദ്ധരായി പ്രഖ്യാപിച്ച് കുരിശിലേറ്റൽ, പുറത്താക്കൽ എന്നിവ അനർഗ്ഗളം നടന്നുപോരുന്നു; പ്രത്യേകിച്ചും പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കേ! പാർട്ടി വിധേയത്വം എന്നത് നേതൃത്വത്തിലിരിക്കുന്ന ഒരുവിഭാഗം സഖാക്കളോടുള്ള വ്യക്തിവിധേയത്വവും സ്തുതിപാഠനവുമാണെന്ന് പിണറായിയും കൂട്ടരും അണികളെ വിശ്വസിപ്പിച്ചു. രാഷ്ട്രീയ-ഭരണതലങ്ങളിൽ കാത്തുസൂക്ഷിക്കേണ്ട ആദർശവിശുദ്ധി ഇക്കൂട്ടർ പാലിച്ചതുമില്ല. ബോഫോഴ്സ് ആയുധ ഇടപാടിനേക്കാൾ വലിയതോതിൽ കോഴപ്പണം ഒഴുകിയ ലാവ്‌ലിൻ കേസിൽ നിയമനടപടികൾ തന്നെ ഒഴിവാക്കിയെടുക്കാനാണ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സിൽബന്തികളും ശ്രമിച്ചത്. പ്രത്യയശാസ്ത്ര ചോർച്ച പാർട്ടിയുടെ ആശയപരമായ അടിത്തറയിൽ വിള്ളലുണ്ടാക്കി. ഇന്ത്യ പോലൊരു ജനാധിപത്യ സമ്പ്രദായത്തിൽ മറ്റൊരിടത്തും പാർട്ടി പ്രവർത്തിച്ചിട്ടുമില്ലല്ലോ. പാർട്ടി യജമാനന്മാരുടെ കടന്നാക്രമണങ്ങൾ നിയന്ത്രിക്കാൻ രൂപകല്പനചെയ്‌ത് ചണ്ഡീഗഡിൽ കൂടിയ പതിനാലാം പാർട്ടി കോൺഗ്രസിൽ നടപ്പാക്കിയ ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കൺട്രോൾ കമ്മീഷനെപ്പോലും ഒരു പതിറ്റാണ്ടിനുശേഷം ഔദ്യോഗിക നേതൃത്വത്തിന് തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സാധിച്ചു എന്നത് സിപിഎമ്മിന്റെ ധാർമികമായ പാപ്പരത്തമാണ് വിളിച്ചോതുന്നത്.

പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും തീവ്രമായ ഇടതുപക്ഷ ചിന്ത വള്ളിക്കുന്ന് ഉപേക്ഷിച്ചിട്ടില്ല എന്നുള്ളതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ കാണാൻ കഴിയും. മുതലാളിത്തത്തെ തകർത്തെറിയാനുള്ള അദമ്യമായ ആഗ്രഹവും, സാമ്രാജ്യശക്തികളുടെ കടന്നാക്രമണങ്ങൾക്ക് നേരെയുള്ള പ്രതിഷേധവും, മറ്റു പാർട്ടികളെ ബൂർഷ്വാ പാർട്ടികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. ഉദാരവൽക്കരണകാലത്തെ മൂലധനവുമായി ജ്യോതിബാസു നടത്തിയ സന്ധി ഗ്രന്ഥകാരന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. ആഗോളീകരണത്തേയും മൂലധനശക്തികളുടെ കടന്നാക്രമണത്തേയും ആഗോളതലത്തിൽ പ്രതിരോധിക്കുന്നതിനായി അദ്ദേഹം കണ്ടെത്തുന്ന കച്ചിത്തുരുമ്പ് 2011-12 കാലഘട്ടങ്ങളിൽ അമേരിക്കയിൽ അരങ്ങേറിയ 'വാൾസ്ട്രീറ്റ് കയ്യടക്കൽ' മുതലായ പ്രക്ഷോഭനാടകങ്ങളാണ്.

ലേഖനങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണത്തിലാണ് ഈ പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ വായനക്കാർ എത്തിച്ചേരുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ ചിന്താവിസ്താരം മനസ്സിലാക്കാനുമാകുന്നില്ല. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഗുരുതരമായ 'നടപ്പുദൂഷ്യങ്ങൾ' തിരുത്താതെതന്നെ പിണറായി വിജയന് 2016-ൽ തെരഞ്ഞെടുപ്പുവിജയം നേടാനായത് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ഒരു വസ്തുതയാണ്.

Book Review of Apachayathinte Adayalangal by Appukkuttan Vallikkunnu
ISBN: 9788182660465