Thursday, April 14, 2016

തിരുവിതാംകൂർ ചരിത്രത്തിലെ ഒളിച്ചുവെച്ച സത്യങ്ങൾ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ സ്വർണശേഖരം വലിയ കോലാഹലമാണ് കേരളത്തിൽ സൃഷ്ടിച്ചത്. തുറക്കാൻ ഇനിയും നിലവറകൾ ബാക്കിയിരിക്കേ ഒരു ലക്ഷം കോടി രൂപയ്ക്കുമേൽ സ്വർണവും രത്നങ്ങളും ഉണ്ടെന്നാണ് പ്രാരംഭകണക്കുകൾ. ഈ തുക എങ്ങനെ വിനിയോഗിക്കണമെന്നും, ഇത് സംഭരിക്കുന്നതിൽ തിരുവിതാംകൂർ രാജകുടുംബം പ്രദർശിപ്പിച്ച ത്യാഗമനോഭാവത്തെ പ്രകീർത്തിക്കുന്നതുമായ നിരവധി അഭിപ്രായങ്ങൾ ഉയർന്നു വന്നു. അവസാനരാജാവായ ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 'തൃപ്പടിദാനം' എന്ന പേരിൽ ഒരു കൃതിയും രചിച്ചിരുന്നു. ഈ വസ്തുതകളെയെല്ലാം മുൻനിർത്തി നിധിശേഖരത്തിന്റെ ഉറവിടവും, അതിൽ രാജകുടുംബത്തിന്റെ യഥാർത്ഥ പങ്കും വെളിപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണ് ശ്രീ. എസ്. കേശവൻ നായരുടെ 'തിരുവിതാംകൂർ ചരിത്രത്തിലെ ഒളിച്ചുവെച്ച സത്യങ്ങൾ'.

രാജ്യത്തിന്റെയും രാജാവിന്റെയും ക്ഷേത്രത്തിന്റെയും വരവു ചെലവു കണക്കുകൾ വേർതിരിച്ചു കാണാതിരുന്ന ഒരു കാലഘട്ടത്തിലാണ് ക്ഷേത്രസ്വത്തിന്റെ ഉത്ഭവം. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ശ്രീപത്മനാഭന് രാജ്യം മുഴുവൻ ചാർത്തിക്കൊടുത്തതിനുശേഷം തുടർന്നു വന്ന രാജാക്കന്മാരെല്ലാം ക്ഷേത്രത്തിലേക്ക് കയ്യയച്ച് സംഭാവന ചെയ്തവരായിരുന്നു. തുലാപുരുഷദാനം, ഹിരണ്യഗർഭം, മുറജപം, വിവിധതരം പിഴകൾ എന്നിങ്ങനെ രാജ്യഖജനാവിൽ എത്തേണ്ടിയിരുന്ന സമ്പത്ത് ക്ഷേത്രനിലവറകളിൽ പലരീതികളിൽ വന്നടിഞ്ഞിരുന്നു. ഇതിനെല്ലാം പുറമേ പരമദരിദ്രരായിരുന്ന ജനങ്ങളെ പിഴിയാവുന്ന തരത്തിലെല്ലാം നികുതി ചുമത്തിയും കൊള്ളയടിച്ചിരുന്നതായി കേശവൻ നായർ രേഖപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാരുടെ നിർബന്ധഫലമായി 1855-ൽ അടിമവ്യവസ്ഥ നിർത്തൽ ചെയ്യുന്നതുവരെ അവരുടെ കായികശേഷി ചൂഷണം ചെയ്തും ആവശ്യമുള്ളവർക്ക് കൊട്ടാരം അടിമകളെ വാടകയ്ക്കു നല്കിയും രാജാവ് കാശുണ്ടാക്കിയിരുന്നു എന്ന അറിവ് നമ്മെ ഞെട്ടിക്കും!

പക്ഷേ കേശവൻ നായരുടെ വിമർശനശരങ്ങൾ സ്വാഭാവിക നീതിയുടെ പരിധികൾ കടന്ന് മഹാരാജാവ് ചെയ്യുന്നതെന്തും കുറ്റം എന്ന നിലയിലേക്ക് നിർഭാഗ്യവശാൽ നീങ്ങുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള സാമൂഹികവ്യവസ്ഥകളെ ആധുനികതയുടെ കണ്ണാടിയിലൂടെ നോക്കുന്നതിലെ പിഴവ് പണ്ഡിതനാണെങ്കിലും ലേഖകൻ തിരിച്ചറിയുന്നില്ല. രാജ്യത്തിന്റെ സ്വത്ത്‌ തന്റെ സ്വന്തമാണെന്ന് രാജാവ് കണക്കായിരുന്നത് ഇന്നത്തെ ജനാധിപത്യ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഭീമമായ പിഴവാണെങ്കിലും ജനങ്ങളുടെ രക്ഷാധികാരിയും രക്ഷകനുമാണ് രാജാവ് എന്ന മദ്ധ്യകാലഘട്ട ചിന്താരീതിയിൽ സ്വീകാര്യമായിരുന്നു. കടുത്ത നികുതിവ്യവസ്ഥകൾ നിലനിന്നിരുന്നു എന്നത് സത്യമാണെങ്കിലും ആദായ നികുതി, വില്പന നികുതി, ബിവറെജസ്‌ കോർപ്പറേഷന്റെ കള്ളു കച്ചവടത്തിൽ നിന്നുള്ള വരുമാനം, ഇതൊന്നുമില്ലാതിരുന്ന ഒരു കാലത്ത് രാജ്യത്തിന്റെ വരുമാനം ഇതൊക്കെയായിരുന്നില്ലേ?

അനവധി അദ്ധ്യായങ്ങൾ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, അവയെല്ലാം ഒളിഞ്ഞും തെളിഞ്ഞും തിരുവിതാംകൂർ രാജവംശത്തെ വിമർശിക്കുന്നവയാണ്. ക്ഷേത്രപ്രവേശനവിളംബരം താഴ്ന്ന ജാതിക്കാരുടെ മതംമാറ്റം തടയാനുദ്ദേശിച്ച് ശ്രീചിത്തിരതിരുനാൾ മഹാരാജാവിന് നടപ്പാക്കേണ്ടി വന്നതാണെന്ന് വാദിക്കുന്ന ലേഖകൻ കൊച്ചിയിൽ പക്ഷേ സമാനമായ ഒരു വിളംബരം നടപ്പിൽ വരാൻ ഒരു വ്യാഴവട്ടം കൂടിയെടുത്തതിലെ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കും?മഹാരാജാവ് ഡക്കോട്ട വിമാനം വാങ്ങിയെന്നത് അദ്ദേഹം ലളിതജീവിതക്കാരനായിരുന്നില്ല എന്നതിന്റെ തെളിവായി സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖകൻ ഭരണപരമായ ആവശ്യങ്ങൾ കാണാതെ പോകുന്നു. പുസ്തകത്തിന്റെ തലക്കെട്ട് കൃത്രിമമായി സ്തോഭം ജനിപ്പിക്കുന്നതാണ്. കേശവൻ നായർ വെളിപ്പെടുത്തുന്ന വസ്തുതകൾ ആരാണ് ഒളിപ്പിച്ചു വെച്ചിരുന്നത്? അത് എങ്ങനെയാണ് അദ്ദേഹം കണ്ടെത്തിയത്? നിരവധി പുസ്തകങ്ങളിലും ചരിത്രരേഖകളിലും മുൻപേതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്ന വിവരങ്ങളെ ക്രോഡീകരിക്കുക മാത്രമേ ലേഖകൻ ചെയ്യുന്നുള്ളൂ.

കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർ അരയ്ക്കു മുകളിൽ  മറക്കാതെയും മുണ്ടുമാത്രം ധരിച്ചും പ്രവേശിക്കുക എന്ന ആചാരത്തിന്റെ ചരിത്രപശ്ചാത്തലം കേശവൻ നായർ വിശ്വസനീയമായ രീതിയിൽ പ്രതിപാദിക്കുന്നുണ്ട്. കൊല്ലവർഷം 675/ ക്രി.വ 1500-ൽ ഇരവി ഇരവിവർമ്മയായിരുന്നു രാജാവ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണച്ചുമതല എട്ടുവീട്ടിൽ പിള്ളമാരും രാജാവും കൂടിയായിരുന്നു നിർവഹിച്ചിരുന്നത്. രാജാവിന് അരയോഗം മാത്രമുള്ള, എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന ഈ സമിതി രാജാധികാരത്തിന് വെല്ലുവിളിയായി വളർന്നപ്പോൾ എട്ടുവീട്ടിൽ പിള്ളമാരുടെ ക്ഷേത്രകാര്യങ്ങളിലെ ഇടപെടലുകൾക്കുള്ള സ്വാതന്ത്ര്യം രാജാവ് കർശനമായി നിയന്ത്രിച്ചു. ഇതിനു പ്രതികാരമായി അവർ രാജാവിനെ വധിക്കാൻ വരെ ശ്രമിക്കുമെന്ന ആശങ്ക ഉണ്ടായപ്പോൾ ക്ഷേത്രത്തിനകത്ത് ആയുധം വഹിച്ചുകൊണ്ട് ആരും പ്രവേശിക്കാൻ പാടില്ലെന്ന കല്പനയുണ്ടായി. ആയുധങ്ങൾ ഒളിച്ചുകടത്താൻ സൗകര്യമുള്ളതിനാൽ തുന്നിയ വസ്ത്രങ്ങൾ, തൊപ്പി മുതലായവ ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ 1501-ൽ നിയന്ത്രിച്ചു. ഇതാണ് പിന്നീട് പാന്റ്സ്, പൈജാമ വിരുദ്ധമായി പരിണമിച്ചത്!

അവശ്യം വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം.

Book review of Thiruvithamkoor Charithrathile Olichuvecha Sathyangal by S. Keshavan Nair,
ISBN 9789383903696




Wednesday, April 6, 2016

ട്വന്റി 20യുടെ ബിവറേജ് വധം

വർഷങ്ങൾ നീണ്ട ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ നിയമത്തിന്റെ പരിരക്ഷയുമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്‌ കിഴക്കമ്പലത്തെ ബിവറജസ് കോർപറേഷന്റെ വില്പനശാല. ട്വന്റി 20 എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുതന്നെ കാരണമായത് ഒരുപക്ഷേ ഈ മദ്യശാലയായിരിക്കും. അവസാനം അവർ സ്ഥാപനം പൂട്ടിക്കുക തന്നെ ചെയ്തു. താഴു വീണതറിയാതെ എത്തുന്ന കുടിയന്മാരെ കാത്തിരിക്കുന്നത് ഈ പരിഹാസസന്ദേശമാണ്!

Sunday, April 3, 2016

മാതൃഭൂമി സർവേ തട്ടിപ്പ്

മാതൃഭൂമി അഭിപ്രായ സർവ്വേ ഫലം: 2016 ഏപ്രിൽ 3-ന് പ്രസിദ്ധപ്പെടുത്തിയത്.















അതായത് മാതൃഭൂമി സർവേയുടെ ഫലം ചുരുക്കത്തിൽ ഇങ്ങനെ..

1) LDFന് ഭൂരിപക്ഷം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം
2) UDFന് ഭൂരിപക്ഷം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം
3) BJPയ്ക്ക് സീറ്റ്‌ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം

ഇതു പറയാനാണോ ഇത്ര വലിയ സർവ്വേ? എന്നിട്ട് അതിന്റെ പേരിൽ വലിയ psephologist എന്ന മട്ടിൽ ചാനൽ ചർച്ചയും! ഈ നാണംകെട്ട പണിയ്ക്ക് പോകാതിരുന്നുകൂടേ?