Saturday, July 27, 2013

വാനമ്പാടിയ്ക്ക് 50 വയസ്സ്

എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോകുന്നത്! ഗായിക ചിത്രയുടെ അൻപതാം പിറന്നാൾ ഇന്നാണെന്നു കേൾക്കുമ്പോൾ മനസോടുന്നത് 23 വർഷം മുൻപത്തെ ഒരു ജനുവരിയിലേക്ക്. 1990ൽ കോളേജ് ക്ലാസ്മുറിയിലെ ഒരു ഡെസ്ക്കിൽ 'DAS IS 50' എന്ന് കോറിയിട്ടുകൊണ്ട് ഗാനഗന്ധർവന്റെ അൻപതാം വയസ്സ് ആഘോഷിച്ച ആ കൗമാരക്കാരൻ ഇന്ന് മധ്യവയസ്ക്കനായിക്കഴിഞ്ഞിരിക്കുന്നു. 'മഞ്ഞൾ പ്രസാദത്തിന്റെ' ശബ്ദമാധുരി കേട്ടുവളർന്ന അവൻ ഇന്ന് ആ ഗായികയുടെ പ്രതിഭയ്ക്കുമുന്നിൽ ശിരസ്സു നമിക്കുന്നു. ചിത്രയെപ്പോലൊരു സ്ത്രീശബ്ദം ഇനി മലയാളത്തിലുണ്ടാകുമോ?

കടന്നുപോയ കാൽനൂറ്റാണ്ടിന്റെ കണക്കെടുക്കുമ്പോഴാണ് ഒരായുസ്സും ഒരു തലമുറയുമൊക്കെ മറഞ്ഞുപോകുന്നതിന്റെ ഗതിവേഗം മനസ്സിലാകുന്നത്. ക്ഷണഭംഗുരത എന്നൊക്കെ വലിയ വായിൽ പറയാൻ സാധിച്ചേക്കും. വിജയ്‌ യേശുദാസിന്റെയോ അതുപോലെ പ്രാഗത്ഭ്യം ഭാവിയിൽ തെളിയിച്ചേക്കാൻ സാധ്യതയുള്ള മറ്റേതെങ്കിലും ഗായകന്റെയോ അൻപതാം വാർഷികം ഇതുപോലെ കുറിക്കണമെന്നൊന്നും ആഗ്രഹമില്ല. എന്തിനു വെറുതെ.....

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രത്തിന്റെ അവസാന സീൻ ആണ് ഓർമയിൽ വരുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട വൃദ്ധദമ്പതികൾ (നെടുമുടിയും ശാരദയും) തങ്ങളുടെ സ്വാഭാവിക അന്ത്യത്തിലേയ്ക്ക് ചുവടുവെച്ച് അകന്നുമറയുന്ന ആ രംഗം ആരെയാണ് ഒരു നിമിഷം പിടിച്ചുനിർത്താതിരിക്കുക?

അതെ. യാത്ര തുടരുകതന്നെയാണ്‌.

കാലുകൾ ഇടറാതെ, ഒരേ ലക്ഷ്യത്തിലേക്ക്......