Thursday, May 25, 2023

മാർക്സിസം - ഉത്ഭവവും വികാസവും പരാജയവും

വിഖ്യാത സാമൂഹ്യ-സാമ്പത്തികശാസ്ത്രപണ്ഡിതനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന കാൾ മാർക്സിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യപരവുമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ആശയശേഖരത്തെയാണ് മാർക്സിസം എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ മാർക്സ് ഒരിക്കലും പ്രായോഗികരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. തൊഴിലാളികളെ നയിക്കാനോ മർദ്ദകരെ ചെറുക്കാനോ ശ്രമിച്ചിരുന്നവരെ ആശയപരമായി പ്രബുദ്ധരാക്കുകയും കൂടുതൽ നല്ല പോരാളികളാക്കിത്തീർക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അധികാരത്തിൽ വന്ന ബോൾഷെവിക് വിപ്ലവത്തിലൂടെയാണ് മാർക്സിയൻ ആദർശങ്ങളുടെ പ്രായോഗികരൂപം ലോകം കാണാനിടവന്നത്. എന്നാൽ മാർക്സ് വിഭാവനം ചെയ്ത രീതിശാസ്ത്രപ്രകാരം മുതലാളിത്തം (capitalism) വികാസം പ്രാപിച്ചിട്ടില്ലാത്ത റഷ്യയിൽ വിപ്ലവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലെനിന്റെ സൈദ്ധാന്തികമായ ചില മിനുക്കുപണികളാണ് പുതിയ വിപ്ലവത്തിന്റെ ആശയാടിത്തറ ഭദ്രമാക്കിയത്. ഇതേ പ്രശ്നം അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും നേരിട്ടു. മാർക്സിയൻ തത്വചിന്തക്കു വിരുദ്ധമായി വൻതോതിലുള്ള അധികാര കേന്ദ്രീകരണമാണ് ലെനിൻ നടപ്പാക്കിയത്. ഈ വൈരുദ്ധ്യത്തെ പാർട്ടി സഖാക്കൾ വ്യാഖ്യാനിച്ചത് മാർക്സിയൻ നയങ്ങൾ തെറ്റായി നടപ്പിലാക്കിയതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വേച്ഛാധിപത്യപാത പിന്തുടർന്നതെന്നാണ്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാർക്സ് സിദ്ധാന്തപരമായിത്തന്നെ തെറ്റാണെന്നു സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. നക്സൽ നേതാവും ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനുമായ കെ. വേണു പറയുന്നത് തന്റെ ഗവേഷണത്തിനിടയിൽ മാർക്സ് തെറ്റായിരുന്നു എന്നു കണ്ടെത്തിയ നിമിഷം താൻ കരഞ്ഞുപോയി എന്നാണ്. ഏവരും വായിച്ചിരിക്കേണ്ടതും വിജ്ഞാനപ്രദവുമായ ഈ പുസ്തകം കഥയറിയാതെ കളികാണുന്ന നിരവധിപേരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്.
 
മാർക്സിസത്തിന്റെ ആശയപരമായ ഉത്ഭവവും വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽ എങ്ങനെ വളർന്നുവെന്ന് വേണു കാട്ടിത്തരുന്നു. 1871-ൽ പാരീസിൽ സംഭവിച്ച വിപ്ലവസമാനമായ പാരീസ് കമ്യൂൺ എന്ന ജനമുന്നേറ്റം മാർക്സിന് തന്റെ ആശയങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്താൻ ലഭിച്ച സുവർണാവസരമായിരുന്നു. എന്നാൽ അത്തരമൊരു വിപ്ലവസമൂഹത്തിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന മാർക്സിന്റെ വിലയിരുത്തലുകളും ബോദ്ധ്യങ്ങളും പാടേ പരാജയമായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ വിപ്ലവാന്തരീക്ഷത്തിൽ മാർക്സോ ഏംഗൽസുമായി ചേർന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒരു പങ്കും വഹിക്കുകയുണ്ടായില്ല. വിപ്ലവാശയങ്ങളിൽ അവഗാഹമുള്ള ഒരു ബുദ്ധിജീവിയായി മാത്രമാണ് അവരദ്ദേഹത്തിനെ കണ്ടത്.

തനിക്കു തെറ്റുപറ്റിയതായി മനസ്സിലാക്കുമ്പോൾ യാതൊരു മടിയും കൂടാതെ അതു തിരുത്താൻ തയ്യാറാകുന്ന ബുദ്ധിജീവികൾ കെ. വേണുവിനെപ്പോലെ അധികം പേരുണ്ടാവില്ല. പലരും - പ്രത്യേകിച്ചും പാർട്ടി ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവർ - പരിഹാസ്യമായ പടുവാദങ്ങളുമായി തങ്ങളുടെ മനക്കോട്ടകൾ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. മാർക്സിന് പിഴച്ചതെവിടെ എന്ന വേണുവിന്റെ അന്വേഷണം ചരിത്രപ്രാധാന്യമുള്ളതാകുന്നത് ഇവിടെയാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനം മാത്രമാണ് സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനമെന്നാണ് മാർക്സ് കണ്ടത്. എന്നാൽ ദേശീയത പ്രകടമായും ആ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും തങ്ങൾ ഒരൊറ്റ ഭാഷാദേശീയസമൂഹമാണെന്ന് തിരിച്ചറിയുന്ന സാമൂഹ്യപ്രക്രിയയാണ് ദേശീയസമൂഹരൂപീകരണത്തിൽ സംഭവിക്കുന്നത്. ഇതിൽ വർഗ്ഗങ്ങൾക്കോ വർഗ്ഗവിഭജനത്തിനോ ഒരു പങ്കുമില്ല. മാർക്സിന്റെ വർഗ്ഗവിശകലനരീതിക്ക് അപ്രാപ്യമായ ഒരു പ്രക്രിയയാണത്. വർഗ്ഗപരമല്ലാത്ത പല സാമൂഹ്യപ്രക്രിയകളും മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. വംശീയസമൂഹങ്ങൾ, ഭാഷാസമൂഹങ്ങൾ, മത-ജാതി സമൂഹങ്ങൾ, ദേശീയസമൂഹങ്ങൾ എന്നിവ അതിൽ പെടുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ മുഴുവൻ വർഗ്ഗസമരത്തിലേക്ക് ഒതുക്കിക്കെട്ടിയതാണ് മാർക്സിസത്തിന്റെ പരാജയത്തിന്റെ മൂലകാരണം. വർഗേതരമായ അനവധി സാമൂഹ്യപ്രക്രിയകൾ ചരിത്രനിർമ്മിതിയിൽ വഹിച്ച പങ്ക് അങ്ങനെ അവഗണിക്കപ്പെട്ടു. ഇത് മനുഷ്യസമൂഹത്തെ സമഗ്രമായി മനസ്സിലാക്കുന്നതിൽ മാർക്സിന്റെ തോൽവിയിലേക്കും നയിച്ചു. മാർക്സിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തോടൊപ്പം പ്രവചനങ്ങളും പാടേ പാളിപ്പോകുന്നതാണ് നാം കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിതമുതലാളിത്തം യാഥാർഥ്യമായെങ്കിലും അതോടൊപ്പം വളർന്നുവരുമെന്ന് മാർക്സ് വിഭാവനം ചെയ്ത വിപ്ലവാന്തരീക്ഷം ഒരിടത്തും നിലവിൽ വന്നില്ല. ആധുനികകാലത്ത് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ കൂടുതൽ പിന്നോട്ടുതള്ളി.

സിദ്ധാന്തത്തിനുശേഷം അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് മാർക്സിസത്തിന്റെ പ്രായോഗികരൂപമായ ലെനിനിസവും അത് റഷ്യയിൽ പടുത്തുയർത്തിയ രാഷ്ട്രീയഘടനയുമാണ്. വിപ്ലവത്തിന്റെ വിജയത്തിനായി തത്വരഹിതവും ക്രൂരവും ഭീകരവുമായ ഏതു ചെയ്തിയും ന്യായീകരിക്കപ്പെടാം എന്ന ജനാധിപത്യവിരുദ്ധ സമീപനം ആരംഭം മുതൽക്കേ റഷ്യൻ വിപ്ലവത്തിൽ നിലനിന്നുപോന്നു. പാരീസ് കമ്മ്യൂണിനു സമാനമായി വികേന്ദ്രീകൃത അധികാരം സോവിയറ്റുകളിൽ സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്ത ലെനിൻ പക്ഷേ വിപ്ലവത്തിന്റെ വിജയത്തിനുശേഷം അധികാരം മുഴുവനായിത്തന്നെ പാർട്ടിയിലാണ് കേന്ദ്രീകരിച്ചത്. സോവിയറ്റുകൾ വിപ്ലവത്തിന്റെ പൽച്ചക്രങ്ങൾ മാത്രമാണെന്ന ലെനിന്റെ തത്വദീക്ഷയില്ലാത്ത പിൽക്കാലനിലപാട് വിപ്ലവത്തിനുവേണ്ടി പൊരുതിയ സാധാരണക്കാരുടെ നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു. എല്ലാ സോവിയറ്റുകളിലും കേന്ദ്രനയം നടപ്പിലാക്കാനായി ചോദ്യം ചെയ്യപ്പെടാനാകാത്ത പാർട്ടി ഫ്രാക്ഷനുകൾ നിലവിൽവന്നു. ഇതോടെ ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. സ്വകാര്യസ്വത്തിന്റെ നിരോധനത്തോടെ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാഥമിക പ്രചോദനം സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായി. സമ്പത്ത് സാമൂഹ്യവൽക്കരിക്കപ്പെട്ടതോടെ അത് കേന്ദ്രീകൃതമാവുകയും തദ്വാരാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അധികാരം വികേന്ദ്രീകരിക്കപ്പെടാത്തിടത്ത് ജനാധിപത്യം അസാദ്ധ്യമാവുന്നു. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്സ് തൊഴിലാളിവർഗ്ഗത്തിന് ഏല്പിച്ചുകൊടുത്തു. പക്ഷേ അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗ്ഗം ഒരിക്കലും ഒരിടത്തും വളർന്നുവന്നില്ല. പകരം ഉണ്ടായതോ ഇത്തിക്കണ്ണികളായ ട്രേഡ് യൂനിയൻ നേതൃത്വവും!

അടുത്തതായി ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നത് മാർക്സിസത്തിന്റെ ജനാധിപത്യ അവകാശവാദങ്ങളാണ്. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലായ ഒരു രാജ്യത്തും ജനാധിപത്യം നടപ്പിൽ വന്നില്ല. ഏകപാർട്ടി സ്വേച്ചാധിപത്യമെന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്ന പ്രഹസനത്തിലേക്ക് അത് സാധാരണ ജനങ്ങളെ തള്ളിവിട്ടു. പാർട്ടി നേതൃത്വത്തെയോ ഭരണവ്യവസ്ഥയെയോ വിമർശിക്കാൻ പോലും താഴേക്കിടയിലെ ഒരാൾക്കും അധികാരമുണ്ടായിരുന്നില്ല. അതിനു ധൈര്യപ്പെടുന്നവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തടങ്കൽപ്പാളയങ്ങളിലും തെറ്റുതിരുത്തൽ ശാലകളിലും അയച്ച് തകർത്തുതരിപ്പണമാക്കി. സ്റ്റാലിന്റെ കാലത്ത് നിലവിലിരുന്ന മർദ്ദകവ്യവസ്ഥ ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഭീകരവും കിരാതവുമായിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെപ്പോലും അച്ചടക്കത്തിന്റെ വാൾ വീശി സ്റ്റാലിൻ ഭസ്മമാക്കി. 1934-ലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും (1996-ൽ 1108 പേർ), കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139-ൽ 98 പേരും 1939-ലെ അടുത്ത കോൺഗ്രസ് ആകുമ്പോഴേക്കും സ്റ്റാലിന്റെ വധശിക്ഷയ്ക്കു വിധേയരായിക്കഴിഞ്ഞിരുന്നു. അത്തരമൊരു പാർട്ടിയുടെ ജനാധിപത്യസ്വഭാവം എന്താണെന്നൊക്കെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ഗ്രന്ഥകർത്താവ് പരിഹാസരൂപേണ ചോദിക്കുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലും കടുത്ത ശിക്ഷകളാണ് നല്കപ്പെട്ടിരുന്നത്. 1953-ൽ സ്റ്റാലിൻ മരിക്കുന്ന സമയത്ത് കൂട്ടുകൃഷിക്കളങ്ങളിലും മറ്റും നിശ്ചിതസമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ട് കൈക്കുഞ്ഞുങ്ങളോടുകൂടിയ ഒന്നരലക്ഷത്തോളം കർഷകസ്ത്രീകൾ സോവിയറ്റ് ജയിലുകളിൽ ഉണ്ടായിരുന്നു.

ഒരുവശത്ത് കാല്പനികമായ മനോഹരസങ്കല്പം, മറുവശത്ത് മനുഷ്യസമൂഹം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങൾ - ഇതൊക്കെയാണ് മാർക്സിസം അവശേഷിപ്പിച്ച ബാക്കിപത്രം. അതിൽ അന്തർലീനമായ സൈദ്ധാന്തികവൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണം. പരാജയകാരണങ്ങൾ തേടേണ്ടതും അവിടെത്തന്നെയാണ് എന്ന മുന്നറിയിപ്പോടെ ഈ കൃതി സമാപിക്കുന്നു. എന്നാൽ തികച്ചും വിഭിന്നമായ രീതിയിൽ ഒരു ആഗോളസമൂഹസൃഷ്ടി സാദ്ധ്യമാണെന്നും ചരിത്രം ആ ദിശയിൽത്തന്നെയാണ് നീങ്ങുന്നതെന്നും വേണു പറഞ്ഞുവെക്കുന്നു. പക്ഷേ അതിൽ തൊഴിലാളിവർഗ്ഗത്തിന് നേതൃപരമായതുപോകട്ടെ എടുത്തുപറയാവുന്ന പങ്കുപോലുമില്ല.

ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അറുപതുകളിൽ പിളർന്നപ്പോൾ നക്സലുകൾ ചൈനയുടെ പാതയാണ് പിന്തുടർന്നത്. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രന്ഥകാരനിൽ ഉണ്ടോ എന്നു സംശയിക്കണം. ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിശദമായി പരിശോധിക്കുന്നതിനിടെ അത് തികഞ്ഞ പരാജയമായിരുന്നു എന്ന് കണ്ടെത്തുമ്പോഴും മാവോ സേതുങ്ങിന്റെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ ഒരു അടിസ്ഥാനഘടകം ഉണ്ടായിരുന്നു എന്നും പ്രസ്താവിക്കുന്നു. ഗോർബച്ചേവിന്റെ നവീകരണം പാർട്ടിയേയും സോവിയറ്റ് യൂണിയനേയും തകർച്ചയിലേക്കു നയിച്ച 1990-കളുടെ തുടക്കത്തിൽ ലേഖകൻ എഴുതിയ സുദീർഘമായ പഠനങ്ങൾ അനുബന്ധമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലഘുലേഖയ്ക്കു സമാനമായ അത് കൃതിയുടെ വായനാക്ഷമത കുറയ്ക്കുന്നതോടൊപ്പം ആ ഘട്ടത്തിൽപ്പോലും മാർക്സിസം സൈദ്ധാന്തികമായിത്തന്നെ തെറ്റാണ് എന്ന നിഗമനത്തിൽ വേണു എത്തിച്ചേർന്നിരുന്നില്ല എന്നും തെളിയിക്കുന്നു. ഇന്ത്യയിലെ പാർട്ടിസംവിധാനത്തിന്റെ ഉയർച്ചതാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ. പുന്നപ്ര-വയലാർ, തെലങ്കാന കലാപങ്ങളുടെ യഥാർത്ഥ ഉദ്ദേശവും രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിൽ പാർട്ടിയുടെ നയമെന്തായിരുന്നു എന്നും ഗ്രഹിക്കാൻ അത് സഹായകമായേനെ.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Marxism - Uthbhavavum Vikasavum Parajayavum'
Author: K. Venu
Publisher: Prism Books, 2023 (First)
ISBN: 9789391841195
Pages: 243
 

Wednesday, May 24, 2023

കേരളീയനവോത്ഥാനവും നമ്പൂതിരിമാരും

ജാതിവ്യവസ്ഥയും അതിനെ പിന്തുടരുന്ന വിവേചനമനസ്ഥിതിയും ഭാരതീയസമൂഹത്തിന്റെ പൊതുശാപമായിരുന്നെങ്കിലും കേരളത്തിലാണ് അതിന്റെ ഏറ്റവും ഭീകരമായ രൂപം പ്രകടമാക്കിയിരുന്നത്. തൊട്ടുകൂടായ്മയേയും മറികടന്ന് അടുത്തുവരാൻ പോലും അസാദ്ധ്യമായിരുന്ന തീണ്ടൽ കണ്ടപ്പോഴാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം പത്തൊൻപതാം നൂറ്റാണ്ടിൽ നടപ്പിലായതോടെ നാടൻ സമ്പദ്‌വ്യവസ്ഥ അടിമുടി മാറുകയും പണം അധിഷ്ഠാനമാക്കിയ നാണയസമ്പ്രദായം നിലവിൽ വരുകയും ചെയ്തു. ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തിയത് കായികാദ്ധ്വാനം കൈമുതലായുണ്ടായ വിഭാഗങ്ങളായിരുന്നു. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ തങ്ങളുടെ സാമൂഹ്യപരമായ ശോചനീയാവസ്ഥ മാറ്റണമെന്ന ചിന്താഗതി അവരിൽ നാമ്പെടുത്തു. ജാതീയമായ പരിഷ്കരണപ്രസ്ഥാനങ്ങൾ സാമൂഹിക അനാചാരങ്ങൾക്കെതിരെ ശക്തിയുക്തം പോരാടി. മാനവികതയിലും വ്യക്തിസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയാണ് കേരളീയനവോത്ഥാനമെന്നറിയപ്പെട്ട മതാധിഷ്ഠിതമല്ലാത്ത, ഭൗതികമായ പ്രവർത്തനപദ്ധതി ലക്‌ഷ്യം വെച്ചത്. ഇതിൽ ജാതിവ്യവസ്ഥയുടെ തലപ്പത്ത് നിലയുറപ്പിച്ചിരുന്ന നമ്പൂതിരിമാർ എന്ന മലയാളബ്രാഹ്മണരുടെ പങ്ക് എന്തായിരുന്നുവെന്നും, മറ്റു വിഭാഗങ്ങളുടെ പരിഷ്കരണപ്രസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവ എങ്ങനെ വ്യത്യാസപ്പെട്ടിരുന്നു എന്നും അവ പിന്നീട് എങ്ങനെ പരിണമിച്ചു എന്നുമാണ് ഈ പുസ്തകം അപഗ്രഥിക്കുന്നത്. ഗ്രന്ഥകാരനായ ഐ. വി. ബാബു പ്രസിദ്ധ പത്രപ്രവർത്തകനാണ്. ദേശാഭിമാനി, സമകാലിക മലയാളം, മംഗളം എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളീയസമൂഹത്തിന്റെ രൂപീകരണപ്രക്രിയയിൽ ജാതിവ്യവസ്ഥയും നമ്പൂതിരി മേധാവിത്വവും 9-13 നൂറ്റാണ്ടുകൾക്കിടയിൽ ശക്തമായി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതല്ലാതെ അതിന്റെ കാരണങ്ങളോ സാഹചര്യങ്ങളോ വിശദീകരിക്കുന്നില്ല. കേരളത്തിലെ ഭൂപരമായ ഘടനയുടെ പ്രത്യേകതകൾ കാരണം ജാതിതിരിച്ചുള്ള ഗ്രാമവ്യവസ്ഥയല്ല രൂപപ്പെട്ടത്. എല്ലാ ജാതിക്കാരും തൊട്ടടുത്ത് താമസിക്കേണ്ട അവസ്ഥയായതിനാൽ ശുദ്ധാശുദ്ധി സങ്കൽപ്പവും അയിത്താചരണവും കർശനമാകാൻ കാരണമായി. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക എന്നിവ മാത്രം നമ്പൂതിരി പുരുഷന്മാരുടെ ജീവിതധർമ്മങ്ങളായപ്പോൾ വെക്കുക, വിളമ്പുക, പ്രസവിക്കുക എന്നിവ അന്തർജനങ്ങളും പാലിച്ചുപോന്നു. ആരും ചോദ്യം ചെയ്യാനില്ലാത്ത ഈ അലസമായ ജീവിതരീതി മൂലം പാഴായത് നിരവധി ജന്മങ്ങളാണ്. നമ്പൂതിരിമാർക്കിടയിൽപ്പോലും ഉച്ചനീചത്വഭേദമുള്ള ഉപജാതിവ്യത്യാസവും നിലനിന്നിരുന്നു. വേദാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗങ്ങൾ പോലും അവയിൽ ഉണ്ടായിരുന്നു. പരദേശി ബ്രാഹ്മണരിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ മാത്രം നടപ്പിലായിരുന്ന ആചാരങ്ങളെ '64 അനാചാരങ്ങൾ' എന്ന പേരിൽ ക്രോഡീകരിക്കുന്നതുപോലുമുണ്ട്. ജ്യേഷ്ഠപുത്ര ബഹുഭാര്യാത്വം, കനിഷ്ഠപുത്ര സംബന്ധം, സ്മാർത്തവിചാരം, ചില സ്ത്രീകളുടെ നിത്യകന്യകാത്വം, എല്ലാവർക്കും വേദാദ്ധ്യയനമില്ലാത്തത് എന്നിവയെല്ലാം അതിൽ പെടും. സ്ത്രീകൾ പൊതുവെ പുറത്തിറങ്ങാറുണ്ടായിരുന്നില്ല.

താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലായിരുന്നു എന്നു സ്ഥാപിക്കുന്ന ഈ കൃതിയിൽ ചില വൈരുദ്ധ്യങ്ങൾ കൂടി ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. വടക്കൻ മലബാറിൽ താഴ്ന്ന ജാതികൾക്ക് സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നുവത്രേ (പേജ് 51). നമ്പൂതിരിമാർക്ക് അവിടങ്ങളിൽ ഗണ്യമായ സ്വാധീനശേഷി ഇല്ലായിരുന്നുവെന്നതാണ് കാരണം പറയുന്നത്. ഇതിനേയും നിരാകരിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിൽത്തന്നെയുണ്ട്. കേരളത്തിലെങ്കിലും ആയുർവേദവിജ്ഞാനം ഉയർന്ന ജാതിക്കാരുടെ കുത്തകയായിരുന്നില്ലെന്ന് തീർത്തുപറയാം (പേജ് 57) എന്ന വാദം വഴി ഗ്രന്ഥകർത്താവ് ഗുരുതരമായ ഒരു വൈരുദ്ധ്യത്തെയാണ് കയറൂരി വിടുന്നത്. ആയുർവേദ വിദഗ്ദ്ധരായ ഈഴവ വൈദ്യന്മാർ കേരളത്തിലെങ്ങും സുലഭമായിരുന്നു. ആയുർവേദപഠനത്തിന് അക്കാലങ്ങളിൽ സംസ്കൃതജ്ഞാനം അനിവാര്യമായിരുന്നല്ലോ. എന്നാൽ വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയിൽ തിളച്ച ഈയം ഒഴിച്ചിരുന്നു എന്നു വാദിക്കുന്നവർ ശൂദ്രരിലും താഴെ അവർണ്ണവിഭാഗത്തിൽ പെടുന്ന ഈഴവരുടെ സംസ്കൃതവ്യുല്പത്തി എങ്ങനെ വിശദീകരിക്കുമെന്ന് വ്യക്തമല്ല. രാജാധികാരം പോലും നമ്പൂതിരിമാരുടെ ആഢ്യത്വത്തിനു മുന്നിൽ തലകുനിച്ചിരുന്നു എന്നു പ്രഖ്യാപിക്കുമ്പോൾത്തന്നെ കോലത്തിരി രാജാവ് പെരിഞ്ചല്ലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരെ പുറംതള്ളി പൗരോഹിത്യം തുളു ബ്രാഹ്മണരെ ഏൽപ്പിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല.

 ബ്രിട്ടീഷ് ആധിപത്യകാലത്തെ സാമൂഹ്യമാറ്റങ്ങൾ അല്പം വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അതിനുതൊട്ടുമുൻപ് ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാർക്ക് മലബാറിൽനിന്ന് പലായനം ചെയ്യേണ്ടിവന്നത് അവരുടെ അധികാരത്തിന്റെ പകിട്ട് കുറച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പരിഷ്കരണങ്ങൾ കേരളത്തെ ആധുനികവൽക്കരിച്ചു. ദേവസ്വങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് ബ്രാഹ്മണാധിപത്യം ശോഷിക്കാനിടയാക്കി. എന്നാൽ തിരുവിതാംകൂറിലും കൊച്ചിയിലും കേണൽ മൺറോ ഇതുചെയ്തത് പണ്ഡിതരായ ബ്രാഹ്മണരുടെ അനുമതിയോടെയാണെന്നും ഗ്രന്ഥകർത്താവ് പറയുന്നുണ്ട് (പേജ് 65). വ്യാപകമായ ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിന് പുതിയൊരു ജീവിതവീക്ഷണം നൽകി. തോട്ടം, ഓട്, കശുവണ്ടി, കയർ വ്യവസായങ്ങൾ കേരളത്തിന് വ്യാവസായികമായ അഭിവൃദ്ധി നൽകി. ഇവിടങ്ങളിൽ പണിയെടുത്ത ഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാർക്ക് കൂലി പണമായി ലഭിച്ചുതുടങ്ങി. ഈ മേഖലകളിലെ പരിശ്രമങ്ങൾ അവരിൽ സമ്പന്നരെ സൃഷ്ടിച്ചു. ഇത്തരം നാണയവ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് ലേഖകൻ പറഞ്ഞുവെക്കുന്ന മുലക്കരം, തലക്കരം, കുപ്പക്കാഴ്ച മുതലായ വിചിത്രമായ നികുതികൾ പിരിച്ചെടുക്കുന്നത് എങ്ങനെ പ്രായോഗികമാകും എന്ന സംശയം വായനക്കാരിൽ ഉണ്ടാകുമെങ്കിലും ബാബു ഇക്കാര്യത്തിൽ വിശദീകരണമൊന്നും തരുന്നില്ല.

നമ്പൂതിരി യോഗക്ഷേമസഭ 1908-ൽ സ്ഥാപിതമായി. തുടക്കത്തിൽ യാഥാസ്ഥിതികരാണ് സഭയുടെ തലപ്പത്തിരുന്നത്. ആചാരപരിഷ്കരണം അവരുടെ മുൻഗണനാപട്ടികയിൽ ഉണ്ടായിരുന്നതേയില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം, പുതിയ സാമ്പത്തികക്രമം ഇവയിലൊക്കെ പിന്നോക്കം പോയിക്കൊണ്ടിരുന്ന നമ്പൂതിരിസമുദായത്തെ ഇക്കാര്യങ്ങളിൽ ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ഉന്നം. സഭാവക്താക്കളിൽ പ്രമുഖനായിരുന്ന പശ്ചിമൻ രാമൻ നമ്പൂതിരി സമുദായാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠനം പോലും ആവശ്യമില്ലെന്നും തീണ്ടൽ നിലനിർത്തണമെന്നും വാദിക്കുന്ന ഒരാളായിരുന്നു. ഒടുവിൽ സഭയുടെ പ്രവർത്തനഫലമായി ആൺകുട്ടികൾക്കു മാത്രമായി ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ജാതിബോധവും ആഭിജാത്യവും ആഢ്യത്വവും നിലനിർത്തി സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അകന്നുനിൽക്കലായിരുന്നു സഭയുടെ ലക്‌ഷ്യം. എന്നാൽ യാഥാസ്ഥിതികർക്കു ബദലായി സംഘടനയിൽ ശക്തിപ്രാപിച്ച യുവജനസംഘം 1925-നു ശേഷം ആഢ്യത്വം നശിപ്പിച്ച് നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഈയവസരത്തിൽ രംഗത്തെത്തിയ വി. ടി. ഭട്ടതിരിപ്പാടും അദ്ദേഹത്തിന്റെ ഉല്പതിഷ്ണുക്കളായ സഹപ്രവർത്തകരും സാഹിത്യ-സാംസ്കാരിക മേഖലകളിലൂടെ പുതിയൊരു സന്ദേശത്തിന്റെ വെളിച്ചം ഇരുളടഞ്ഞ മനകളിലേക്ക് കയറ്റിവിട്ടു. 1929-ൽ പ്രദർശിപ്പിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകം സമുദായത്തിലെ അനാചാരങ്ങളെ സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടി. എന്നാൽ 1930-കളിൽ യുവനേതാക്കൾ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുകയും തുടർന്നുണ്ടായ അഭിപ്രായഭിന്നതകൾ മൂലം സംഘടനാരംഗത്ത് മാന്ദ്യം സംഭവിക്കുകയും ചെയ്തു. 1940-കളിൽ ഓങ്ങല്ലൂരിൽ സഭ പുനഃസംഘടിപ്പിച്ചെങ്കിലും അതും വളരെയൊന്നും മുന്നോട്ടുപോയില്ല.

നമ്പൂതിരി സമുദായപരിഷ്കരണ ശ്രമങ്ങളെ മറ്റു സമുദായങ്ങളിലേതുമായി താരതമ്യം ചെയ്യുന്നതുമാത്രമാണ് ഈ പുസ്തകത്തിന്റെ മൗലികമായ സംഭാവന എന്നു പറയാവുന്നതാണ്. എസ്. എൻ. ഡി. പി, എൻ. എസ്. എസ് തുടങ്ങിയ മറ്റു സാമുദായികപ്രസ്ഥാനങ്ങൾ അധികാരരാഷ്ട്രീയഘടനയിൽ ഇടംനേടാൻ വിലപേശലുകളും മത്സരങ്ങളും നടത്തിയപ്പോൾ നമ്പൂതിരിമാർ മാറിനിന്നു. എന്നാലിത് നമ്പൂതിരി സമുദായത്തിന്റെ കുറഞ്ഞ ജനസംഖ്യാബലം കൊണ്ടായിരുന്നോ എന്ന ചോദ്യം ഗ്രന്ഥകാരൻ ചോദിക്കുന്നില്ല. മറ്റു സമുദായങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യവസായം, കച്ചവടം എന്നിവയുടെ ശ്രംഖലകൾ ഉണ്ടാക്കിയപ്പോൾ നമ്പൂതിരിമാർ കാഴ്ചക്കാരായി മാറി. ജാതീയ സ്വത്വബോധം വളർത്തിയെടുക്കാൻ മറ്റു സംഘടനകൾ തീവ്രശ്രമം നടത്തിയപ്പോൾ പാരമ്പര്യത്തിന്റെ നവീകരണത്തിനുപകരം അതിന്റെ സൂക്ഷ്മ-സ്ഥൂലവശങ്ങളിലുള്ള നിഷേധമാണ് നമ്പൂതിരി നവോത്ഥാനശ്രമങ്ങളുടെ ആദ്യഘട്ടങ്ങളിൽ കാണുന്നത്. എന്നാൽ ആധുനികകാലത്ത് അവരിലും ജാതിസ്വത്വം ഉണർത്താനുള്ള ഉദ്യമം ഊർജ്ജിതമാണെന്നും ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. തീർത്തും ഭൗതികവും ആദ്ധ്യാത്മികേതരവുമായ സ്വഭാവം സംഘടന ഇപ്പോൾ കൈവെടിഞ്ഞിട്ടുണ്ട്. ഇന്ന് നമ്പൂതിരി സമുദായം കുത്തകസമാനമായ ആധിപത്യം പുലർത്തുന്ന പുരോഹിതകർമ്മങ്ങളിൽ അവ വ്യവസ്ഥാപിതമായി പഠിച്ച മറ്റു സമുദായക്കാർ കടന്നു ചെല്ലുന്നതിനെ ആധുനിക നമ്പൂതിരിമാർ എങ്ങനെ കാണുന്നുവെന്നും അവരുടെ പ്രതികരണം എന്താണെന്നുകൂടി പുസ്തകത്തിൽ ഉൾക്കൊള്ളിക്കാമായിരുന്നു.

ബാബുവിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന്റെ പുസ്തകരൂപമാണ് ഈ കൃതി. ഇടതുപക്ഷ കാഴ്ചപ്പാട് രചനയിലുടനീളം തികട്ടി വരുന്നുണ്ട്. ഗ്രന്ഥകാരൻ ദീർഘകാലം 'ദേശാഭിമാനി' ജീവനക്കാരനായിരുന്നതിനാലാകാം സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ ഏ.കെ.ജി സെന്റർ ഗ്രന്ഥശാലയോടുപോലും നന്ദി രേഖപ്പെടുത്തുന്നതായി കാണുന്നു. മാപ്പിള ലഹളയെ കർഷകകലാപമായി ഉയർത്തിക്കാണിക്കുന്ന ഇടതു-ഇസ്ലാമിസ്റ്റ് പ്രൊപ്പഗാണ്ട ഇതിൽ ശക്തമായി കാണാം. എന്നാൽ വടക്കേ മലബാറിലൊന്നും യാതൊരു പ്രശ്നവുമില്ലാതിരുന്നപ്പോൾ ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് താലൂക്കുകളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ മാത്രം കലാപം എങ്ങനെയുണ്ടായി എന്ന് പുസ്തകം പരിശോധിക്കുന്നില്ല. സമുദായപരിഷ്കരണപരമായി പ്രസിദ്ധീകരിക്കുകയും അരങ്ങത്ത് അവതരിപ്പിക്കുകയും ചെയ്ത നിരവധി നാടകങ്ങളും സാഹിത്യകൃതികളും ഗ്രന്ഥകാരൻ പരിശോധിക്കുന്നത് പ്രശംസാർഹമാണ്. ഇവയിൽ പലതും ഇന്ന് ലഭ്യമല്ലെന്നുകൂടി ഓർക്കണം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Keraleeya Navothanavum Namboothirimarum'
Author: I V Babu
Publisher: SPCS, 2017 (First)
ISBN: 9789387439108
Pages: 184