Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Monday, January 8, 2024

അടിയന്തിരാവസ്ഥ

ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് വെറും കാൽനൂറ്റാണ്ടിനുശേഷം അതിന്റെ ശവക്കുഴി തോണ്ടുന്നതിനുള്ള ഒരു ഭീകരപ്രയത്നം അടിയന്തിരാവസ്ഥ എന്ന പേരിൽ നടപ്പാക്കപ്പെട്ടു. നാലുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയുടെ പേരിൽ പാർലമെന്റ് അംഗത്വം കോടതി റദ്ദാക്കിയപ്പോൾ അന്തസ്സായി സ്ഥാനമൊഴിയുന്നതിനുപകരം എതിർശബ്ദങ്ങളെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചത്. പത്രങ്ങളെ കടിഞ്ഞാണിടുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ഔദ്യോഗികമായ യാതൊരു പദവികളുമില്ലാത്ത പ്രധാനമന്ത്രിയുടെ മകൻ സഞ്ജയ് ഗാന്ധി ഏകാധിപതിയെപ്പോലെ തന്നിഷ്ടം നടപ്പാക്കുകയും ചെയ്തപ്പോൾ രാജ്യമെങ്ങും ഭീതിയും അരക്ഷിതാവസ്ഥയും പടർന്നു. തടവുകാരുടെ നേരെ നടന്ന ക്രൂരമായ മർദ്ദനമുറകളും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധിത വന്ധ്യംകരണങ്ങളും ഭാരതപൗരന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തോന്നിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെല്ലാം തടയപ്പെട്ടപ്പോൾ ജീവനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പരമോന്നതകോടതിയിൽ വിളിച്ചുപറഞ്ഞു. നീണ്ട 21 മാസങ്ങൾക്കുശേഷം പ്രതിപക്ഷത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്ന് തോന്നിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനൊരുങ്ങി. എന്നാൽ ഉത്തരേന്ത്യയിലെ സാധാരണക്കാർ ഇന്ദിരാഗാന്ധിയേയും അവരുടെ പാർട്ടിയേയും വലിച്ചുതാഴെയിട്ടു. അവിശ്വസനീയമായ വിധത്തിൽ ജനാധിപത്യം തിരികെയെത്തി. ഈ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്. മലയാളമനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ച പത്രപ്രവർത്തകനാണ് സെബാസ്റ്റ്യൻ ജോസഫ്.

തികച്ചും ലഘുവായ ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പു സഹായിയായ സർക്കാർ ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച തീയതിയല്ല, അത് രാഷ്‌ട്രപതി അംഗീകരിച്ച തീയതിയാണ് കണക്കാക്കേണ്ടത് എന്നായിരുന്നു അത്. അപ്പീലിൽ സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തിയേനെ. പക്ഷേ 1973-ൽ തുടങ്ങിയ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തെ അക്രമോൽസുകതയുടെ വക്കത്തെത്തിച്ചിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിൽ മുളച്ചുപൊന്തിയ നവനിർമ്മാൺ പ്രസ്ഥാനം എം.എൽ.ഏമാരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും അവരെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്യിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ബിഹാറിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതി ജനലക്ഷങ്ങൾ വളഞ്ഞ് അവരെ രാജിവെക്കാൻ നിർബന്ധിതയാക്കുമെന്ന മൊറാർജിയുടെ പ്രസ്താവന എല്ലാ ജനാധിപത്യമര്യാദകളേയും ലംഘിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25-ന് ദില്ലിയിൽ പ്രതിപക്ഷം നടത്തിയ ജനകീയറാലിയിൽ തീവണ്ടികൾ തടയാനും കോടതികളും സർക്കാർ ഓഫീസുകളും സ്തംഭിപ്പിക്കാനും തീരുമാനമെടുത്തു. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായൺ പോലീസിനോട് ആഹ്വാനം ചെയ്തത് കലാപം നടത്താനുള്ള പ്രേരണ പോലെയായി. അടിയന്തിരാവസ്ഥ പ്രതിപക്ഷം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം തീർത്തും അസ്ഥാനത്തല്ല. എന്നാൽ ഗ്രന്ഥകർത്താവ് ഈ വസ്തുതകൾ നല്കിയതിനുശേഷം നേരെ വിപരീതമായ നിഗമനത്തിലാണ് എത്തുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും ഇന്ദിര തന്റെ സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ദിരയുടെ വാക്ക് നിയമമായിരുന്നു. കഴിവല്ല, കൂറാണ് തന്റെ കീഴ്ജീവനക്കാരിൽനിന്ന് ഇന്ദിര പ്രതീക്ഷിച്ചിരുന്നത്. രാജ്യം പോലും തന്റെ കുടുംബസ്വത്ത് പോലെ അവർ കരുതി. ഇന്ത്യ ഒരു ശിശുവിനെപ്പോലെയാണെന്നും ചിലപ്പോൾ അമ്മ ശിശുവിനെ പിടിച്ചുകുടയുന്നതുപോലെയേ ഉള്ളൂ അടിയന്തിരാവസ്ഥയെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷത്തെപ്പോലെതന്നെ തന്റെ സ്വന്തം മന്ത്രിമാരെപ്പോലും അവർ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇക്കാര്യത്തിലെങ്കിലും അവരുടെ ധാരണ തെറ്റായിരുന്നില്ല. ഇന്ദിരയെ മറിച്ചിട്ട് അധികാരം കയ്യാളാൻ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും രഹസ്യമായി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രിയെ അയോഗ്യയാക്കിയ കോടതിവിധിക്കുശേഷം അവരുടെ വസതിയിലെത്തിയ നേതാക്കൾ കൂട്ടം തിരിഞ്ഞ് ഓരോ നേതാവിന്റേയും ശക്തിയേയും സാദ്ധ്യതകളേയും പറ്റി വിലയിരുത്തുകയായിരുന്നു. നിർദ്ദേശങ്ങളും മറുനിർദ്ദേശങ്ങളുമായി വിലപേശൽ ഗൗരവമായിത്തന്നെ നടന്നു. എന്നാൽ ഹൈക്കോടതി തന്നെ വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിച്ചതോടെ നിലപാടുകളിൽ നാടകീയമായി മാറ്റം വന്നു. കൂറു പ്രഖ്യാപിക്കാനുള്ള തിരക്കായി പിന്നെ.

അടിയന്തിരാവസ്ഥയിൽ എന്തൊക്കെ നടന്നു എന്നതിന്റെ വിപുലമായ ഒരു വിവരണം തന്നെ ഈ പുസ്തകത്തിൽ കാണാം. സെൻസറിംഗ് മൂലം പത്രങ്ങൾ സർക്കാർ ഗസറ്റ് പോലെയായി. ശങ്കേഴ്‌സ്‌ വീക്ക്‌ലി പോലുള്ള പല പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചു. ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ് മാൻ എന്നീ പത്രങ്ങൾ കൊടിയ പീഡനങ്ങളെ ധീരമായി നേരിട്ട് സർക്കാരിനെ അപ്പോഴും എതിർത്തുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ 320 കേസുകൾ രാജ്യമെമ്പാടും രേഖപ്പെടുത്തി. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ശാരീരികമായി ക്ഷീണിതനായ ഉടമസ്ഥൻ ഗോയങ്കയ്ക്ക് യാതൊരിളവും ഒരു മജിസ്‌ട്രേട്ടും അനുവദിച്ചില്ല. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു പത്രങ്ങൾ പൂർണ്ണമായും സർക്കാരിനു വഴങ്ങി. മാതൃഭൂമി പത്രം ഇന്ദിരാഗാന്ധിയുടെ സൂക്തങ്ങൾ ഒന്നാം പേജിൽ തന്നെ നിരത്താൻ തുടങ്ങി. കുനിയാൻ മാത്രം ആജ്ഞാപിച്ചപ്പോൾ നിലത്തിഴഞ്ഞ പത്രങ്ങളായിരുന്നു അവ. ബുദ്ധിജീവികളും 'പുരോഗമന'കലാകാരന്മാരും കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ശത്രുക്കളെ വിജയകരമായി കീഴടക്കി, കാലുകൾ ഇരുവശത്തുമിട്ട് കടുവാപ്പുറത്തിരിക്കുന്ന ദുർഗ്ഗാദേവിയായി ഇന്ദിരയെ ചിത്രീകരിക്കുന്ന പെയിന്റിംഗ് വരച്ചുകൊണ്ട് എം. എഫ്. ഹുസ്സൈൻ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ചു. ഭരണഘടനയുടെ മൂല്യം പാടേ ഇല്ലാതായി. തലങ്ങും വിലങ്ങും ഭേദഗതികൾ നടത്തി ഭരണഘടനയെ വികൃതമാക്കി. സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ മുൻകാലപ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്തു. ആഗസ്റ്റ് 7-ന് ലോക്‌സഭയിലും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കിയ ഭേദഗതി അതിനടുത്ത ദിവസം (ആഗസ്റ്റ് 9) പതിനേഴു സംസ്ഥാനനിയമസഭകൾ അംഗീകരിച്ചു. പത്തിന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ അതു നിയമമായി. അതോടെ ആഗസ്റ്റ് 11-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്ന കേസ് ഈ ഭേദഗതിയോടെ അപ്രസക്തമായി.

ഉത്തരേന്ത്യയിലേതിനു സമാനമായ സർക്കാർ അതിക്രമങ്ങളോ അതിനെതിരായ ജനകീയ പ്രതിഷേധങ്ങളോ കേരളത്തിൽ അരങ്ങേറിയില്ല. അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ സ്ഥിതി വിവരിക്കാനും കുറച്ചു താളുകൾ ഈ പുസ്തകത്തിൽ നീക്കിവെച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ മൂലം നെൽകൃഷി താറുമാറാകുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്ത ഒരു സന്ധിയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നക്സൽ തീവ്രവാദം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഹിപ്പി ആധുനികത കലാലയങ്ങളിൽ അരാജകത്വം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടു. കലാലയങ്ങളിൽ പോകാതെ കറങ്ങിനടന്ന വിദ്യാർത്ഥികളെ ആട്ടിപിടിച്ച് വിദ്യാലയങ്ങളിൽ എത്തിച്ചു. തോൾസഞ്ചികളുമായി കുളിക്കാതെ ബുദ്ധിജീവി ചമഞ്ഞുനടന്നിരുന്നവരെ ഓടിച്ചിട്ടുപിടിച്ച് ക്ഷൗരം ചെയ്തു. അപ്രതീക്ഷിത ഘെരാവോകൾക്കും പണിമുടക്കങ്ങൾക്കും വിരാമമായി. തൊഴിലാളിവർഗ്ഗം നാവടക്കി പണിയെടുത്തു. ഇതെല്ലാം നാട്ടിൽ സമാധാനം വളർത്തിയെങ്കിലും അതിനുകൊടുക്കേണ്ടിവന്ന വിലയെക്കുറിച്ച് മലയാളി ആശങ്കാകുലനായില്ല. മലയാളി അവനിലേക്കുതന്നെ ചുരുങ്ങിക്കൂടി. മരണവീട്ടിലെ നിശ്ശബ്ദതയും യാന്ത്രികതയും അവന് ഇഷ്ടമായി. ഇടയ്ക്കിടെ ഉയർന്നിരുന്ന നിലവിളികൾ തന്റേതല്ലല്ലോ എന്നതിൽ അവൻ ആശ്വാസം കൊണ്ടു. സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയെ സ്തുതിച്ചുകൊണ്ട് വീക്ഷണം സപ്പ്ലിമെന്റിൽ ലേഖനം എഴുതി. എന്നാൽ കേരളത്തിലും അക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ മേൽ പോലീസ് നടത്തിയിരുന്ന ഭീകരമർദ്ദനമുറകളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നു.

അടിയന്തിരാവസ്ഥയിലെ അഭിമാനകരമായ ഏക സംഭവം അതിനിടയിൽ നടന്ന തെരഞ്ഞെടുപ്പും അതിൽ ഇന്ദിരയും പാർട്ടിയും നേരിട്ട ഭീമമായ തോൽവിയുമാണ്. നിർബന്ധിത വന്ധ്യംകരണം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പുരുഷത്വത്തെപ്പോലും ചോദ്യം ചെയ്തു. ഗ്രാമീണർ സർക്കാർ വാഹനങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കാൻ തുടങ്ങി. മൂന്നു ലക്ഷം പേരെ ലക്ഷ്യം വെച്ചുനടത്തിയ കുടുംബാസൂത്രണയജ്ഞം ഒന്നാം സ്ഥാനത്തെത്തിയ ബിഹാറിൽ അഞ്ചുലക്ഷം പേരെ വന്ധ്യംകരിച്ചു. ഇന്ത്യയൊട്ടാകെ ഒരു കോടി ഏഴു ലക്ഷം ആളുകളും. തെറ്റായ ശസ്ത്രക്രിയകളിലൂടെയും പ്രതിഷേധക്കാർക്കുനേരെ നടന്ന വെടിവെപ്പുകളിലുമായി 2322 പേർ കൊല്ലപ്പെട്ടു. നഗരസൗന്ദര്യവൽക്കരണമായിരുന്നു സഞ്ജയ് ഗാന്ധിയുടെ മറ്റൊരു താല്പര്യം. ദരിദ്രർ താമസിച്ചിരുന്ന ഒന്നര ലക്ഷം വീടുകൾ, കുടിലുകൾ, കടകൾ, മറ്റു കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇതിനെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ എണ്ണിയെണ്ണി പകരം വീട്ടി. ഹിന്ദി സംസ്ഥാനങ്ങളിലെ 233 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എന്നാൽ 'രാഷ്ട്രീയപ്രബുദ്ധത'യുള്ള കേരളത്തിൽ അവർ എല്ലാ സീറ്റും തൂത്തുവാരി! അന്ന് ഇന്ദിര ദേശീയതലത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അത് സ്വതന്ത്രമായ അവസാനത്തെ തെരഞ്ഞെടുപ്പാകുമായിരുന്നു. ജനാധിപത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടേനെ. വോട്ടെണ്ണൽ കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ ആ രാത്രി മുഴുവനും ഉത്തരേന്ത്യയിലെ ജനങ്ങൾ ഉറക്കമിളച്ചിരുന്നു. മുപ്പതു വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആ രാത്രിയിലേതുപോലെ ആയിരുന്നു കാര്യങ്ങൾ. ചെണ്ടമേളത്തിനൊത്ത് ആളുകൾ ആടിപ്പാടി, സൗജന്യമായി മിഠായി വിതരണം നടത്തി.

ജയപ്രകാശ് നാരായണിന്റെ ഒരു ലഘു ജീവചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ വളരെ വിപുലമായിരുന്നെങ്കിലും അതൊന്നും സാധാരണ വായനക്കാർ അറിയാനിടവന്നിരുന്നില്ല. നെഹ്രുവിന്റേതും കോൺഗ്രസിന്റേതുമല്ലാത്ത സംഭാവനകൾ ദീർഘകാലമായി തമസ്കരിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. വളരെ ചടുലമാണ് സെബാസ്റ്റ്യൻ ജോസഫിന്റെ രചനാശൈലി - വളരെ ആകർഷണീയവും. കുറിക്കുകൊള്ളുന്ന ഉപമകളും മൂർച്ചയുള്ള രൂപകങ്ങളും ഈ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. പലയിടങ്ങളിലും ഈ കൃതി മനോഹരമായ ഇംഗ്ലീഷ് ശൈലിയുടെ മലയാളവിവർത്തനമാണോ എന്നുപോലും തോന്നിപ്പിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Adiyanthiravastha - Kirathavazhchayude 21 Masangal'
Author: Sebastian Joseph
Publisher: Current Books, 2021 (First)
ISBN: 9789354323744
Pages: 341