Saturday, November 23, 2019

മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും

മനുഷ്യസമത്വത്തിന്റെ മൂർത്തീകരണമെന്ന നിലയിൽ മഹാബലിയെന്ന അസുരരാജാവ് മലയാളിയുടെ ഗോത്രജനിതകത്തിൽ ലയിച്ചുചേർന്നിരിക്കുകയാണ്. നമ്മുടെ സമൂഹത്തിന്റെ സംയുക്ത അധമബോധം (collective inferiority complex) മഹാബലിയെ എല്ലാവരുടേയും ആരെങ്കിലുമാക്കി മാറ്റി. ചിലർക്കദ്ദേഹം സവർണവെറിക്കടിപ്പെട്ട ദളിത് പ്രമാണിയാണ്, മറ്റു ചിലർക്ക് ഉത്തരഭാരതത്തിന്റെ കടന്നുകയറ്റത്തിന്റെ വിജയമാണ്, ഇനിയും ചിലർക്ക് പ്രാക്തനകമ്യൂണിസത്തിന്റെ തകർച്ചയുടെ നാഴികക്കല്ലുമാണ്. മഹാബലി കേരളീയ സ്വത്വത്തിന്റെ നിർവചനഘടകമായതെങ്ങനെ എന്നും, അതെന്നാണ് സംഭവിച്ചതെന്നുമുള്ള ഒരു അന്വേഷണമാണ് ഈ കൃതി. കേരളത്തേയും മഹാബലിയേയും ഘടിപ്പിക്കുന്ന അസന്നിഗ്ദ്ധവും രേഖാമൂലവുമായ തെളിവിന് പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തെക്കാൾ പഴക്കമില്ല. ജേക്കബ് ഫെനിഷ്യോ എന്നൊരു പോർച്ചുഗീസ് പാതിരി ആ ഭാഷയിലെഴുതിയ ഒരു പുസ്തകത്തിലാണ് മഹാബലി ജനങ്ങളെ കാണാനെത്തുന്ന ദിവസമാണ് ഓണമെന്നു പ്രതിപാദിക്കുന്നത്. അതിനുമപ്പുറം പ്രാചീന, മദ്ധ്യകാലങ്ങളിൽ രൂപം കൊണ്ട മതപരമായ സാഹിത്യത്തേയും ഐതിഹ്യങ്ങളേയും വിശകലനം ചെയ്യുകയാണ് ഈ കൃതി. ലേഖകനായ ശ്രീ. കെ. ടി. രവിവർമ്മ കർമ്മം കൊണ്ട് മുംബൈയിൽ ജീവശാസ്ത്ര പ്രൊഫസ്സർ ആയിരുന്നെങ്കിലും ഈ പുസ്തകത്തിൽ കാണുന്ന ഗവേഷണമികവും വിശകലനപാടവവും അവിശ്വസനീയമാംവിധം ഒരു യഥാർത്ഥ ചരിത്രകാരന്റേതാണ്.

മഹാബലിയേയും വാമനനേയും ലേഖകൻ ഭാരതത്തിലെ പ്രാചീനഗ്രന്ഥങ്ങളിൽ തിരഞ്ഞു കണ്ടുപിടിക്കുന്നു. ഋഗ്വേദത്തിലെ ത്രിവിക്രമമിത്തിൽ നിന്നാണ് എല്ലാറ്റിന്റേയും പ്രാഥമികമായ ഉൽപ്പത്തി. ത്രിവിക്രമം എന്നാൽ മൂന്നു കാൽവെപ്പുകൾ എന്ന അർത്ഥത്തിൽ വിഷ്ണു ലോകത്രയത്തെ മൂന്നു കാൽവെപ്പുകളാൽ വിശേഷമായി നിർമ്മിച്ചുവെന്ന് ഋഗ്വേദത്തിൽ പറയുന്നു. മൂന്നാമത്തെ കാൽവെപ്പിന് എന്തോ സവിശേഷതയുണ്ടെന്ന സങ്കൽപ്പവും ഇതിൽ കാണാം. പക്ഷേ, വാമനനോ ബലിയോ കാണുന്നില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ഉത്കർഷയാണ് ത്രിവിക്രമങ്ങൾ സ്ഥാപിക്കുന്നതും. വിഷ്ണുവിന്റെ വാമനരൂപത്തെക്കുറിച്ചുള്ള ആദ്യ പരാമർശം വേദങ്ങളുടെ അനുബന്ധം എന്നു കരുതാവുന്ന ബ്രാഹ്മണങ്ങളിലാണ്. ഇവിടെയാണ് അസുരന്മാർക്കെതിരെ വിഷ്ണു ആദ്യമായി വാമനവേഷമെടുക്കുന്നത്. കിഴക്കേ കടലിന്റെ തീരത്താണ് ബലിയുടെ രാജ്യമെങ്കിലും പരാജിതനായ ബലിയെ എന്തുചെയ്തുവെന്ന് രാമായണത്തിലും മഹാഭാരതത്തിലും പറയുന്നില്ല. ആദ്യം വൈദികമതാനുഭാവിയായി ഉയരുകയും പിന്നീട് ഏതോ അബ്രാഹ്മണമതത്തെ പിന്താങ്ങുകയും ചെയ്ത ഏതോ വടക്കേ ഇന്ത്യൻ രാജാവായിരിക്കാം വേദേതിഹാസങ്ങളിലെ ബലി എന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.

നീണ്ടതും കുറിയതുമായ ഏതാണ്ട് മുപ്പതോളം ആഖ്യാനങ്ങൾ വാമന-ബലി മിത്തിനെ പുരസ്കരിച്ച് പുരാണങ്ങളിൽ കാണാനുണ്ട്. ബലി ഒരു മാതൃകാരാജാവായി ആദ്യം അവതരിക്കുന്നത് പുരാണങ്ങളിലാണ് - സനാതനധർമ്മത്തേയും ബ്രാഹ്മണരേയും പരിപാലിച്ചുപോന്ന ഒരു വിഷ്ണുഭക്തൻ! അതിനാൽത്തന്നെ ബലിയുടെ സദ്ഭരണത്തിന് ബ്രാഹ്മണരുടെ പിന്തുണ ഉണ്ടായിരുന്നു എന്ന് ന്യായമായും കരുതാം. ബലി മിത്തിന് ചരിത്രനായകരോടുള്ള വിധേയത്വവും രവിവർമ്മയുടെ പരിഗണനാവിഷയമാകുന്നു. മഹാഭാരതത്തിലെ ബലിയുടെ പ്രചോദനം അശോകചക്രവർത്തിയും, പുരാണങ്ങളിലെ വൈഷ്ണവഭക്തനായ ബലിയുടെ പ്രാഗ്‌രൂപം സാതവാഹന പരമ്പരയിലെ ഗൗതമീപുത്ര ശതകർണിയുമാണ്. ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട് പൂജാവിധികൾ തുടങ്ങിയത് ഹിന്ദുദൈവങ്ങൾക്കല്ലെന്നും യക്ഷന്മാർക്കാണെന്നുമാണ് ലേഖകന്റെ നിഗമനം. പിന്നീട് പുരാണദൈവങ്ങളുടെ സ്വാധീനം വളർന്നുവന്നപ്പോൾ യക്ഷന്മാർ പിന്തള്ളപ്പെട്ടു. അത്തരം മൂർത്തികളിൽ രാമൻ, വരാഹം, നരസിംഹം എന്നിവർക്കൊപ്പം ബലിയുടെ വിഗ്രഹവും ആരാധിക്കപ്പെട്ടിരുന്നു.

മദ്ധ്യകാല ഭാരതീയ ജനപദങ്ങളിൽ ബലി എങ്ങനെ അനുസ്മരിക്കപ്പെട്ടിരുന്നു എന്ന ചോദ്യത്തിനും ഈ പുസ്തകം ഉത്തരം നൽകുന്നുണ്ട്. ദീപപ്രതിപദം എന്ന പേരിൽ ആരംഭിച്ച ബലിയുടെ വാർഷികഉത്സവം ദീപാവലി തന്നെയാണ്. ഹിന്ദുമത വികാസം ലക്ഷ്യമാക്കി നാട്ടുകാർ ആരാധിച്ചിരുന്ന ബലിയെ പുരാണകർത്താക്കൾ സൽസ്വഭാവിയായി സ്വീകരിച്ചു. എങ്കിലും മഹാഭാരതത്തിൽ എന്തുകൊണ്ട് ബലിയോട് ശത്രുതാമനോഭാവം കൈക്കൊണ്ടു എന്ന് ഗ്രന്ഥകർത്താവ് പറയുന്നില്ല. തന്റെ കർമ്മമണ്ഡലം എന്ന നിലയിൽ മഹാരാഷ്ട്രയെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കാനിടയുള്ള രവിവർമ്മ അവിടത്തെ ബലി ആരാധനാനുഷ്ഠാനവും കേരളത്തിലെ 'ചേട്ടയെ കളയലും' തമ്മിൽ സാമ്യം കണ്ടെത്തുന്നു. അതിനൊപ്പം നിൽക്കുന്ന ആചാരങ്ങളത്രേ ഗുജറാത്തിലെ അഡാഘോ-ബഡാഘോവും ഭവിഷ്യോത്തര പുരാണത്തിലെ അലക്ഷ്മി കളയലും. കാർഷിക വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് സമൃദ്ധിക്കുവേണ്ടിയുള്ള പ്രാർത്ഥന എന്ന നിലയ്ക്കാണ് കേരളത്തിനുപുറത്തും ബലി ആരാധനയുടെ തുടക്കം.

സ്വാഭാവികമായും നാം ഉറ്റുനോക്കുന്നത് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് ഏതുകാലത്താണെന്നും മഹാബലി മിത്ത് അതിനോട് കൂട്ടിച്ചേർക്കപ്പെട്ടത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്. പേരുപോലുമറിയാത്ത ഒരു നാടോടി ആചാരം, ഹൈന്ദവീകരണത്തോടുകൂടി നിലവിൽവന്ന ഓണമെന്ന ക്ഷേത്രോത്സവം, പരദേശത്തുനിന്നും സംക്രമിച്ച ബലി ആരാധന എന്നിവയുടെയെല്ലാം സമ്മിശ്രരൂപമാണ് മലയാളികളുടെ ദേശീയോത്സവം. മാങ്കുടി മരുതനാർ എന്ന സംഘകാല കവി രചിച്ച 'മതുരൈ കാഞ്ചി' എന്ന കാവ്യത്തിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്. ഇത് ക്രി.വ. 4-5 നൂറ്റാണ്ടുകളിലാണ്. 'അവുണരെ അകറ്റിയ സുവർണ്ണമാലയണിഞ്ഞ മായോന്റെ പ്രീതിക്കായാണ്' ഓണം ആചരിക്കപ്പെടുന്നത് എന്നാണദ്ദേഹം കുറിക്കുന്നത്. മായോൻ വിഷ്ണുവാണ്. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ തകർച്ചയോടെ ബ്രാഹ്മണമേധാവിത്വം ശക്തി പ്രാപിച്ചപ്പോൾ രാജ്യമുപേക്ഷിച്ച പെരുമാളിന്റെ സ്മരണാർത്ഥം ബ്രാഹ്മണേതര ജനവിഭാഗങ്ങൾ മഹാബലി മിത്തിനെ ഓണാഘോഷവുമായി 11-13 നൂറ്റാണ്ടുകളിൽ ബന്ധിപ്പിച്ചു എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

ഈ ഗ്രന്ഥരചനയുടെ ഭാഗമായി ലേഖകൻ നടത്തിയ പഠനങ്ങൾ അതിശയകരമാംവിധം വിപുലമാണ്. വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, സംഘകാല കൃതികൾ എന്നിവയെല്ലാം ഇദ്ദേഹം അരച്ചുകലക്കി കുടിച്ചിട്ടുണ്ട്. ബലി ആരാധനയുമായി ബന്ധപ്പെട്ട ശില്പങ്ങളുടെ രേഖാചിത്രങ്ങളും ഇതിൽ കാണാം. ഒരു തികഞ്ഞ ഗവേഷണഗ്രന്ഥം തന്നെയാണീ കൃതി. എങ്കിലും വൈദിക-ഇതിഹാസ കാലങ്ങളിലെ മതത്തെ 'ഹിന്ദു' എന്ന് വിശേഷിപ്പിക്കുന്നത് ശുദ്ധചരിത്രകാരന്മാരെ അലോസരപ്പെടുത്തിയേക്കാം.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Mahabali Enna Mythum Onathinte Charithravum' by K T Ravivarma
ISBN: 9788126451395

Wednesday, November 6, 2019

ഫാഷിസ്റ്റ് കാലത്തെ ബഷീർ

2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം നാം നിരന്തരമായി കേട്ടുവരുന്ന വായ്ത്താരിയാണ് ഫാസിസം എന്നത്. കുറേക്കൂടി തീവ്രമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ചിന്തകർ ഉപയോഗിക്കുന്ന പദമാണ് ഫാഷിസം! അക്ഷരസ്ഫുടത നോക്കണമല്ലോ. എന്നാൽ, ഭരിക്കുന്ന സർക്കാരിനെ ഫാസിസ്റ്റ് എന്നു വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളിലല്ലേ ലഭ്യമാകൂ എന്ന ഒരൊറ്റ ചോദ്യത്തിനുമുൻപിൽ ഇവരുടെ ബഡായികൾ കാറ്റുപോയ ബലൂൺ പോലെയാകും. ചൈനയിലോ, ഉത്തര കൊറിയയിലോ, ക്യൂബയിലോ ഉള്ള ബുദ്ധിജീവികൾക്ക് അത്തരമൊരു അവകാശത്തെക്കുറിച്ച് സ്വപ്നം കാണുന്നതുപോലും പ്രതിവിപ്ലവപരവും ആത്മഹത്യാപരവുമായ ഒരു ബൂർഷ്വാ നടപടിയായിരിക്കും. അതേസമയം അമേരിക്കൻ ഐക്യനാടുകളിലോ, ബ്രിട്ടനിലോ, ഇന്ത്യയിലോ ഈ തോന്ന്യവാസമൊക്കെ അനുവദിക്കുകയും ചെയ്യും. എസ്. കെ. പൊറ്റക്കാട് അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പര്യടനത്തിനിടെ നിരീക്ഷിച്ച ഒരു സംഭവമാണ് ഇവിടെ ഓർമ്മ വരുന്നത്. ലണ്ടനിലെ ഹൈഡ് പാർക്ക് പ്രതിഷേധക്കാർക്ക് തങ്ങളുടെ വാദങ്ങൾ വിളിച്ചുപറയുന്നതിനുള്ള ഒരു വേദിയാണ്. അവിടെയൊരു വ്യക്തി തന്റെ പ്രസംഗത്തിനിടെ 'ബ്രിട്ടീഷ് ഡോഗ്സ്' എന്ന് പലതവണ ഉപയോഗിക്കുന്നുണ്ടായിരുന്നു. പൊറ്റക്കാടിനെ അത്ഭുതപ്പെടുത്തിയ വസ്തുത ആ 'ബ്രിട്ടീഷ് നായ്ക്കൾ' അയാൾക്കെതിരെ കുരച്ചുചാടുന്നതിനുപകരം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നതാണ്. അതാണ് ജനാധിപത്യത്തിന്റെ സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം എന്നീ വരദാനങ്ങൾ. മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ തന്റെ യൗവ്വനകാലത്ത് ബ്രിട്ടീഷ് സർക്കാരിനേയും, തിരുവിതാംകൂറിൽ സർ. സി. പി നേതൃത്വം നൽകിയ സർക്കാരിനേയും എതിർത്തതിനാൽ ഭരണകൂടത്തിന്റെ മർദ്ദനമുറകൾ ഏറ്റുവാങ്ങാനിടയായിരുന്നു. ആ കാലഘട്ടത്തെ അനുസ്മരിക്കുകയാണ് 'ഫാഷിസ്റ്റ് കാലത്തെ ബഷീർ' എന്ന ശീർഷകം. അതോടൊപ്പംതന്നെ ഇക്കാലത്ത് വളരെയധികം 'ചെലവാകുന്ന' ഫാസിസത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലക്‌ഷ്യം വെച്ചാണ് എം. ഏ. റഹ്‌മാൻ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഷീറിന്റെ സാഹിത്യപ്രപഞ്ചത്തെക്കാളുപരി ബഷീർ എന്ന വ്യക്തിയുടെ വികാസപരിണാമങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ശുദ്ധ മലയാളലിപിയിൽ ശുദ്ധ മുസ്ലിം ജീവിതം സമ്പൂർണമായി രേഖപ്പെടുത്തുന്ന ആദ്യത്തെ സർഗാത്മക കൃതിയായ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' (1951) എന്ന ബഷീർ കൃതി അറബിമലയാളത്തിന്റെ ഇടുങ്ങിയ തെരുവുകളിൽനിന്ന് മുസ്ലിം സാഹിത്യത്തെ മലയാളഭാഷയുടെ രാജവീഥിയിലേക്ക് വഴിതിരിച്ചുവിട്ടു. തനിക്ക് പരിചയമുള്ള കഥാപാത്രങ്ങളേയും ഇതിവൃത്തങ്ങളേയും ബഷീർ ആവിഷ്കരിച്ചപ്പോൾ അവ ഇസ്‌ലാമികമായിപ്പോയതിൽ യാതൊരത്ഭുതവുമില്ല. എന്നാൽ അതിന്റെ പേരിൽ ബഷീറിയൻ പ്രതിഭയുടെ സമ്പൂർണ്ണ കൈകർത്തൃത്വ അവകാശമാണ് ഇസ്‌ലാമിന്റെ പേരിൽ റഹ്‌മാനെപ്പോലുള്ള പണ്ഡിതർ ആവശ്യപ്പെടുന്നത്. 'പേർഷ്യൻ ഭൂമികയിൽനിന്നാരംഭിക്കുന്ന സൂഫികളുടെ സത്യാന്വേഷണവും, മനുഷ്യപ്പറ്റും, ചരാചരസ്നേഹവും, ദാർശനികവുമായ ചിരിയുമാണ് ബഷീർ സ്വാംശീകരിച്ചത്' (പേജ് 59) എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ തട്ടിമൂളിക്കുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിക്കുന്നത് ഈ മിഥ്യാഭിമാനമാണ്. കേരളീയ ആവിഷ്കാരപാരമ്പര്യത്തിനു വെളിയിലല്ല ബഷീറിന്റെ പ്രതിഭ. അല്ലെങ്കിലും 'ദൈവം എന്നൊന്നില്ലെങ്കിൽ എന്റെയാവശ്യത്തിനുവേണ്ടിയെങ്കിലും ഞാനൊരു ദൈവത്തെ ഉണ്ടാക്കും' എന്നു പ്രഖ്യാപിച്ച കലാകാരനെ മദ്ധ്യപൗരസ്ത്യദേശത്തിന്റെ സാഹിത്യചട്ടക്കൂടിൽ എങ്ങനെ ഒതുക്കാൻ സാധിക്കും? സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം പോലും 'അറേബ്യയിൽ നിന്നും വന്ന് കേരളത്തിന്റെ ദേശീയതയോട് കൂറുപുലർത്തിയ സയ്യിദുകളുടെ പാരമ്പര്യത്തിന്റെ' ഫലമാണെന്നാണ് ഗ്രന്ഥകർത്താവ് സ്ഥാപിക്കുന്നത്.

മലബാർ ലഹള പോലുള്ള വർഗീയകലാപങ്ങളെ ഹിന്ദു ജാതിമേധാവിത്വത്തിനെതിരായുള്ള പോരാട്ടമാക്കി വെള്ളപൂശാൻ റഹ്‌മാൻ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അല്ലെങ്കിലും പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ അപ്പോസ്തലന്മാരായി സ്വയം നടിക്കുന്നവരാണ് മുസ്ലിം വർഗ്ഗീയവാദികൾ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിലാണ് ഈ നയത്തിന്റെ ജനിതക ഉറവിടം. ഈ അടവുനയം ബ്രിട്ടീഷ് ഭരണകാലത്തെ മുസ്ലിം ലീഗിന്റെ സന്തതിയുമാണ്. അവരുടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പാക്കിസ്ഥാനിലേക്കു കുടിയേറിയ ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡലിന്റെ ദുരിതപർവ്വം ഇനിയും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ആദ്യ മന്ത്രിസഭയിൽ നിയമ-തൊഴിൽ മന്ത്രിയായ മണ്ഡൽ മൂന്നുവർഷത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചോടിവന്നു. മുസ്ലിം ലീഗിന്റെ ഭരണത്തിനുകീഴിൽ മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാതെവന്നത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. മലബാറിലെ വർഗീയലഹളകളെല്ലാം റഹ്‌മാൻ ഇങ്ങനെ സൂത്രത്തിൽ സവർണ്ണർക്കെതിരായ പോരാട്ടമാക്കി മാറ്റുകയാണ്. 1836 മുതൽ 1921 വരെ ബ്രിട്ടീഷുകാർക്കെതിരേയും സവർണജന്മിമാരുടെ ജാതിവിവേചനത്തിനെതിരേയും മലബാറിൽ 83 കലാപങ്ങൾ അരങ്ങേറി എന്നദ്ദേഹം അവകാശപ്പെടുന്നു (പേജ് 49).

വ്യക്തിപരമായ ആരാധന മാത്രം കൈമുതലാക്കി ഒരു പുസ്തകം വിജയിപ്പിക്കാനാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണീ കൃതി. ബഷീറിനെ സാഹിത്യപരമായി വിമർശിക്കുന്നവർക്കെതിരെ റഹ്‌മാൻ ഉറഞ്ഞുതുള്ളുന്നു. സുകുമാർ അഴീക്കോടിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത് 'മന്ദബുദ്ധി' എന്നും 'അയാൾ' എന്നുമാണ് (പേജ് 96). ഗുപ്തൻ നായർ, പവനൻ എന്നിവരും ആരോപണവിധേയമാകുന്നുണ്ട്. അവർ ചെയ്ത 'കുറ്റം' ബഷീറിനെ വിമർശിച്ചു എന്നതുമാത്രവും! കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ 1929-ൽ ആരംഭിച്ച വൻ സാമ്പത്തികമാന്ദ്യത്തെ (Great Depression) 'മഹാ വിഷാദകാലം' എന്നു പരിഭാഷപ്പെടുത്തുന്നത് കഷ്ടമായിപ്പോയി.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Fascist Kaalathe Basheer' by M A Rehman
ISBN: 9789387334885