Saturday, May 18, 2024

സംസ്കൃതസ്വാധീനം ദ്രാവിഡഭാഷകളിലും സാഹിത്യങ്ങളിലും

ഭാഷാശാസ്ത്രത്തിലും ഭാരതീയസാഹിത്യതാരതമ്യത്തിലും നിഷ്ണാതനായ പണ്ഡിതനായിരുന്നു കെ. എം. ജോർജ്. ഭാരതീയസാഹിത്യത്തിന്റെ ഏകതയിലൂന്നിക്കൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മലയാളത്തിലെ ആദ്യവിദഗ്ദ്ധൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് ശിഷ്യരും സുഹൃത്തുക്കളുമടങ്ങിയ വിദ്വൽസദസ്സ് ആ അവസരം വിജ്ഞാനവർദ്ധനവിനുതകുന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നതിനായി നിശ്ചയിക്കുകയും വിവിധ ഭാഷാപണ്ഡിതരുടെ ഒരു പ്രഭാഷണപരമ്പര 1986 മുതൽ വർഷം തോറും സംഘടിപ്പിച്ചുവരികയും ചെയ്തു. ജോർജിന്റെ സ്വന്തം ഗവേഷണതാല്പര്യങ്ങളെ മാനിച്ചുകൊണ്ട് വിവിധ ഭാരതീയഭാഷകൾ തമ്മിൽ ഐക്യം സ്ഥാപിക്കുന്ന ഒരു വിഷയമാണ് ചർച്ച ചെയ്യേണ്ടത് എന്ന് ആദ്യമേ നിശ്ചയിച്ചു. തുടർന്നുനടന്ന നാലു വിദഗ്ദ്ധ പണ്ഡിതരുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ദ്രാവിഡഭാഷകളിലും അവയുടെ സാഹിത്യങ്ങളിന്മേലും സംസ്കൃതം എങ്ങനെ സ്വാധീനം ചെലുത്തി എന്നാണ് ഇതിലെ ലേഖനങ്ങൾ പരിശോധിക്കുന്നത്. മനോഹരമായ ഒരു അവതാരികയുമായി സുകുമാർ അഴീക്കോടും പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നു. പി. വി. വേലായുധൻ പിള്ളയാണ് പ്രഭാഷണങ്ങളുടെ സമാഹർത്താവ്.

അനവധി ലേഖനങ്ങൾ ഈ കൃതിയിലുണ്ടെങ്കിലും അഴീക്കോടിന്റെ അവതാരിക തന്നെയാണ് ഇതിന്റെ പ്രാണൻ. സംസ്കൃതം എന്താണെന്നും എന്തിനാണെന്നും ഇതിലും കൂടുതൽ വ്യക്തമാക്കാനാവില്ല. ഭാരതീയസാഹിത്യത്തിന്റെ ഏകതയും രൂപഭാവങ്ങളും പുഷ്ടിപ്പെടുത്തുവാൻ സംസ്കൃതത്തിനായിട്ടുള്ളത് ഇവിടെ അടയാളപ്പെടുത്തുന്നു. ഭാരതീയസാഹിത്യം സംസ്കാരപരമായും ചൈതന്യാത്മകമായും ഒന്നാണ്. അത് ഭാരതത്തിലും പുറത്തും പ്രകടിപ്പിക്കപ്പെട്ടിരുന്നത് സംസ്കൃതത്തിലായിരുന്നു. എന്നാൽ സംസ്കൃതസാഹിത്യം നാട്ടുവഴക്കങ്ങൾക്ക് പുറംതിരിഞ്ഞല്ല നിന്നിരുന്നത്. കാളിദാസന്റെ ശാകുന്തളം യഥാർത്ഥത്തിൽ സംസ്കൃതത്തിലും പ്രാകൃതത്തിലും രചിക്കപ്പെട്ട ഒരു കൃതിയാണ്. സൗരാഷ്ട്രി, മഹാരാഷ്ട്രി, മാഗധി എന്നീ പ്രാകൃതഭാഷാഭേദങ്ങളും അതിൽ കാണാം. അതേസമയം തന്നെ ദേശീയസാഹിത്യം എന്നാൽ സംസ്കൃതസാഹിത്യം മാത്രമാണെന്നും മറ്റു ഭാഷാസാഹിത്യങ്ങൾ പ്രാദേശികസാഹിത്യങ്ങൾ മാത്രവുമാണെന്ന ചിന്താഗതിയും ശരിയല്ല. ഭാരതീയത്വത്തെ പ്രകടമാക്കുവാൻ സംസ്കൃതത്തെപ്പോലെതന്നെ പ്രാദേശികഭാഷാ സാഹിത്യങ്ങൾക്കും സാധിക്കും. ഇന്ത്യൻ ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഭാഷയാണ് ഓരോ പ്രാദേശികഭാഷയും. സംസ്കൃതത്തിന് അതിന്റെ കുത്തകയില്ലെന്ന് അഴീക്കോട് പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ആത്മാവിന്റെ ഏറിയ ആഴങ്ങളിൽ ആണ്ടുകിടന്നു കത്തുന്ന നിത്യാഗ്നിയാണ് ഭാരതീയഭാഷകളെ എന്നും ഉത്തേജിപ്പിക്കുന്ന സംസ്കൃതപ്രഭാവം എന്ന നിരീക്ഷണത്തോടെ അഴീക്കോട് അരങ്ങൊഴിയുന്നു.

അതാതുഭാഷകളിലെ വിദഗ്ദ്ധർ തങ്ങളുടെ ഭാഷയിലും സാഹിത്യത്തിലും സംസ്കൃതത്തിന്റെ ഇടമെന്ത് എന്ന് വ്യക്തമായി കാണിച്ചുതരുന്ന നാല് ലേഖനങ്ങളാണ് തുടർന്നുള്ളത്. പി. രാമചന്ദ്രുഡു (തെലുഗു), കെ. കൃഷ്ണമൂർത്തി (കന്നഡ), കെ. നാച്ചിമുത്തു (തമിഴ്), എൻ. വി. കൃഷ്ണവാര്യർ (മലയാളം) എന്നിവരാണ് ആ പണ്ഡിതർ. തെലുഗുവിലെ വാക്യഘടനയിൽപ്പോലും സംസ്കൃതത്തിന്റെ സ്വാധീനം കാണാം. സംസ്കൃതത്തിൽനിന്നും പ്രാകൃതത്തിൽനിന്നും കടം വാങ്ങിയ വാക്കുകളെ തെലുഗു സ്വന്തം പ്രത്യയങ്ങൾ ചേർത്ത് സ്വായത്തമാക്കിത്തീർക്കുന്നു. ഭാഷയുടെ കാര്യമാകുമ്പോൾ സംസ്കൃതത്തിൽനിന്ന് കടം വാങ്ങിയത് എന്നുപറയുന്നത് ഭംഗിയാവില്ല. കടം വാങ്ങിയ സാധനം തിരിച്ചുകൊടുക്കണമല്ലോ. അതുകൊണ്ട് സംസ്കൃതത്തിൽനിന്ന് തിരികൊളുത്തിയത് എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതൽ ഉചിതം. സംസ്കൃതത്തിലെ എല്ലാ വർണ്ണങ്ങളും തെലുഗു അക്ഷരമാലയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അതിനാൽ 'കാന്തി' എന്നെഴുതി സന്ദർഭത്തിനനുസരിച്ച് 'ഗാന്ധി' എന്നു വായിക്കേണ്ടിവരുന്ന തമിഴിന്റെ ഗതികേട് തെലുഗുവിനില്ല - മറ്റു ദ്രാവിഡഭാഷകൾക്കും. പന്ത്രണ്ടാം ശതകത്തോടെയാണ് തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകൾ സ്വന്തം വ്യക്തിത്വം ആർജ്ജിക്കുന്നത്. പ്രാചീനശാസനങ്ങളിൽ സംസ്കൃതവാക്കുകൾക്കൊപ്പം ഭാഷാപ്രത്യയങ്ങൾ ചേർക്കുന്നതായിട്ടാണ് കാണുന്നത്. ആദ്യകാല കന്നഡയിൽ ജൈനന്മാരാണ് സാഹിത്യരചന നടത്താൻ മുന്നോട്ടുവന്നത്. അറുന്നൂറുകൊല്ലക്കാലത്തോളം കന്നഡ സാഹിത്യത്തിൽ അവരുടെ ആധിപത്യം നിലനിന്നു. അവരുടെ മതഗ്രന്ഥങ്ങളെല്ലാം പ്രാകൃതത്തിലാണ് വിരചിതമായത്. അതിനാൽ കന്നഡയിൽ പ്രാകൃതപദങ്ങളുടെ ആധിപത്യമുണ്ടായി. ആദ്യകാല കന്നഡ കാവ്യങ്ങളിൽ സംസ്കൃതപദങ്ങൾ നിർബാധം കുത്തിനിറക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. 1112-ൽ കവിയായ നയസേന ഇതിനെതിരെ ആദ്യത്തെ ശാസനം മറ്റുകവികൾക്ക് നൽകുകയുണ്ടായി. ഒരാൾക്ക് സംസ്കൃതപദങ്ങൾ ഉപയോഗിക്കണമെന്ന അമിതതാല്പര്യമുണ്ടെങ്കിൽ അയാളെ സംസ്കൃതത്തിൽത്തന്നെ എഴുതാൻ അനുവദിക്കണമെന്നും ശുദ്ധമായ കന്നഡത്തിലേക്ക് സംസ്കൃതപദങ്ങൾ ആവശ്യമില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ എന്താണൊരു മേന്മയെന്നും അദ്ദേഹം ചോദിച്ചു. ഈ പ്രക്രിയ എണ്ണയും നെയ്യും കൂട്ടിക്കലർത്തുന്നതുപോലുള്ള വിവരക്കേടാണെന്നും അദ്ദേഹം താക്കീതുനല്കി. ഈ ഉപദേശത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമെന്നോണം തുടർന്നു പ്രത്യക്ഷപ്പെട്ട വീരശൈവപ്രസ്ഥാനത്തിന്റെ സംഭാവനയായ 'വചന' എന്ന പ്രാർത്ഥനകളിൽ സംസ്കൃതസ്വാധീനം തീരെ കുറവായിരുന്നു.

ആര്യ-ദ്രാവിഡ പദങ്ങൾ ഭാഷാഗോത്രങ്ങളെ മാത്രം കുറിക്കാനുള്ള സംജ്ഞകളാണെന്നു മനസ്സിലാക്കാതെ അവ മനുഷ്യവംശങ്ങളെ സൂചിപ്പിക്കുന്നുവെന്നും അതിനാൽ ഉത്തരേന്ത്യയിലെ പ്രധാനനിവാസികൾ ആര്യന്മാരും ദക്ഷിണേന്ത്യയിൽ ദ്രാവിഡരുമാണെന്ന മൂഢവിശ്വാസത്തിൽ ജീവിക്കുന്ന കുറച്ചുപേർ തമിഴ്നാട്ടിലുണ്ട്. ദ്രാവിഡപ്രസ്ഥാനങ്ങളുടെ ജീവാത്മാവ് തന്നെ ഈ അബദ്ധധാരണയിലാണ് കുടികൊള്ളുന്നത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ തമിഴാണെന്നും അതു സംസാരിച്ചിരുന്ന ലെമുറിയ എന്ന ഭൂഭാഗം കന്യാകുമാരിക്കുതെക്ക് കടലിൽ താഴ്‌ന്നുപോയി എന്നുമാണ് അവരുടെ വിശ്വാസം. അതെ, വിശ്വാസമായതുകൊണ്ടുതന്നെ ഇതിന് തെളിവ് ആവശ്യവുമില്ല. പക്ഷേ, തമിഴ് ഭാഷയിലെ സംസ്കൃതസ്വാധീനത്തെക്കുറിച്ച് മറ്റു ഭാഷകളേക്കാൾ കൂടിയ അളവിൽ വസ്തുനിഷ്ഠത പുലർത്തേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. നാച്ചിമുത്തു ഈ വെല്ലുവിളി പൂർണമായി ഉൾക്കൊണ്ടതായി കാണുന്നില്ല. മറ്റു ഭാഷകളിൽനിന്നു വ്യത്യസ്തമായി തൊൽക്കാപ്പിയം തമിഴിൽത്തന്നെ രചിക്കപ്പെട്ട ആദ്യത്തെ വ്യാകരണഗ്രന്ഥമാണ്. മറ്റിടങ്ങളിലെല്ലാം ആദ്യ വ്യാകരണഗ്രന്ഥം സംസ്കൃതത്തിലായിരുന്നു. എങ്കിലും തൊൽക്കാപ്പിയത്തിൽ സംസ്കൃതസ്വാധീനം ധാരാളമായി കാണാം. അഞ്ചു തിണകളിലെ (ദേശങ്ങളിലെ) അധിദേവതകളിൽ വിഷ്ണു, ഇന്ദ്രൻ, വരുണൻ എന്നീ വൈദികദൈവങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തിൽനിന്നും തൊൽക്കാപ്പിയർ അനേകം സാങ്കേതികപദങ്ങൾ സ്വീകരിക്കുകയും പരിഭാഷപ്പെടുത്തി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുവന്ന സംഘകാലസാഹിത്യത്തിൽ വേദങ്ങളും വേദപണ്ഡിതരായ ബ്രാഹ്മണരും പരാമർശിക്കപ്പെടുന്നു. സംഘകാല രാജാക്കന്മാർ ബ്രാഹ്മണർക്ക് ഗ്രാമങ്ങൾ ദാനം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനുപകരമായി രാജസൂയം പോലുള്ള വൈദിക ബലികർമ്മങ്ങൾ അവർ രാജാക്കന്മാർക്കുവേണ്ടി അനുഷ്ഠിച്ചു. അതുമാത്രമല്ല, ഹിമാലയം, ഗംഗ, യമുന എന്നിവയെക്കുറിച്ചും നന്ദ-മൗര്യ രാജവംശങ്ങളെക്കുറിച്ചും തമിഴ് ആദ്യകാല സാഹിത്യത്തിൽ ധാരാളമായി സൂചിപ്പിക്കുന്നു. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവകളിലെ കഥകളും പ്രചരിച്ചിരുന്നു. ആകെ നോക്കുമ്പോൾ തമിഴിന്റെ പ്രാചീനതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ എന്തുതന്നെയായിരുന്നാലും അതിന്റെ വളർച്ചയിൽ സംസ്കൃതം വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു എന്നുകാണാം.

എൻ. വി. കൃഷ്ണവാര്യരുടെ ലേഖനം മറ്റുള്ളവരുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്. ചരിത്രപരമായ ഒരു അവലോകനം മാത്രമേ അദ്ദേഹം നടത്തുന്നുള്ളൂ. ഭാഷാശാസ്ത്രപരമായ പ്രത്യേകതകളോ പ്രഭാവങ്ങളോ പരിഗണിക്കാതെ വിട്ടുകളയുന്നു. സംസ്കൃതം എപ്പോഴെങ്കിലും ഒരു സംസാരഭാഷയായി ഉപയോഗിച്ചിരുന്നോ എന്നും അദ്ദേഹം സംശയിക്കുന്നു. മഹാരാഷ്ട്രി, ശൗരസേനി, മാഗധി, അർദ്ധമാഗധി എന്നിങ്ങനെ നടപ്പിലിരുന്ന പല പ്രാകൃതഭാഷകളിൽനിന്ന് ഗ്രന്ഥനിർമ്മാണത്തിനും വിദ്ദ്വജ്ജനങ്ങളുടെ ചർച്ചകൾക്കുമായി വ്യാകരണസംസ്കാരത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ഉദാത്തീകൃത ഭാഷാരൂപം മാത്രമാണ് സംസ്കൃതം എന്നാണ് വാദം. എന്നിരുന്നാലും മലയാളഭാഷയുടെ ഉത്ഭവവികാസങ്ങളിൽ സംസ്കൃതം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ആയിരം വർഷങ്ങളേ ആയിട്ടുള്ളൂ മലയാളം പ്രാചീന തമിഴിൽനിന്ന് ജൈവികമായി വേർതിരിഞ്ഞുതുടങ്ങിയിട്ട്. അങ്ങനെ രൂപംകൊണ്ട സ്വതന്ത്രഭാഷ അതിന്റെ അക്ഷരമാല മുഴുവനായിത്തന്നെ സംസ്കൃതത്തിൽനിന്ന് സ്വീകരിച്ചു. കേരളത്തിലെ താഴ്‌ന്ന ജാതിക്കാരുടെയിടയിൽ സംസ്കൃതവ്യുല്പത്തിയുള്ള അനവധിയാളുകൾ തീണ്ടലും തൊടീലും നിലനിന്നിരുന്ന സമയത്തും ഉണ്ടായിരുന്നു. തീണ്ടൽ ഉള്ളവരായി ഗണിച്ചിരുന്ന വിഭാഗങ്ങൾക്കിടയിലെ വൈദ്യ-ജ്യോതിശാസ്ത്രസിദ്ധിക്കും സംസ്കൃതവിജ്ഞാനത്തിനും അവർ നന്ദിപറയേണ്ടത് ബൗദ്ധരോടും ജൈനരോടുമാണെന്ന് വാര്യർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ സംസ്കൃതവൽക്കരണം അതിനാൽ ഒരു അബ്രാഹ്മണപ്രക്രിയയായിരുന്നു. മണിപ്രവാളമെന്ന പേരിൽ സംസ്കൃതവും പ്രാദേശികഭാഷകളും ഇടകലർത്തി എഴുതുന്ന ശൈലി എല്ലാ ദ്രാവിഡഭാഷകളിലും ഉണ്ടായിരുന്നു. വൈശികതന്ത്രം എന്ന ഖണ്ഡകാവ്യത്തിലും രാമചരിതമെന്ന പാട്ടിലും കാണുന്ന പ്രൗഢി നേടിയ മണിപ്രവാളശൈലി മലയാളത്തിലെ ആദ്യദശകളിൽ സംസ്കൃതസ്വാധീനത്തിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാണ്. ഇത് അവസാനിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ വരവോടെയും. അതോടെ മലയാളം സംസ്കൃതത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട് ഇംഗ്ലീഷ് വഴി എത്തിയ പുതിയ സാഹിത്യരൂപങ്ങളിലേക്കു നീങ്ങിത്തുടങ്ങി.

മലയാളഭാഷയുടെ വ്യതിരിക്തത കൃത്യമായി നിർവചിക്കപ്പെട്ടത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടോടുകൂടിയാണല്ലോ. വൈശികതന്ത്രവും ചന്ദ്രോത്സവവും പോലുള്ള കൃതികളുടെ ദുഷിച്ച സന്മാർഗ്ഗസമ്പ്രദായത്തിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കുന്ന ഒരു പ്രസ്ഥാനത്തിനാണ് ഭാഷയുടെ പിതാവ് തുടക്കം കുറിച്ചത്. എന്നാൽ ഈ കൃതിക്ക് അർഹിക്കുന്ന പ്രാധാന്യം കൃഷ്ണവാര്യർ നൽകുന്നതേയില്ല. എഴുത്തച്ഛൻ ആ കൃതി അതേ പേരുള്ള ഒരു സംസ്കൃതഗ്രന്ഥത്തിനെ ആധാരമാക്കി പുനഃസൃഷ്ടിച്ചതാണെന്നുകൂടി ഓർക്കണം. രാമായണത്തെ പുകഴ്ത്തിയാൽ മതേതരത്വം തറയിൽ വീണുടഞ്ഞുപോയേക്കുമോ എന്ന ഭയമാണോ വാര്യരെ ഇതിനു പ്രേരിപ്പിച്ചതെന്നറിയില്ല. നാച്ചിമുത്തുവിന്റെ പ്രബന്ധം തമിഴിൽനിന്ന് സംസ്കൃതസ്വാധീനം ഒഴിവാക്കാൻ പല കാലഘട്ടങ്ങളിലായി നടന്നിട്ടുള്ളതും ഇന്നും നടന്നുകൊണ്ടിരിക്കുന്നതുമായ ശ്രമങ്ങളെപ്പറ്റി നിശ്ശബ്ദത പാലിക്കുന്നു. ഇതു വളരെ ഗുരുതരമായ ന്യൂനതയാണ്. പത്രങ്ങളോ മറ്റ് ആനുകാലികപ്രസിദ്ധീകരണങ്ങളോ സൂക്ഷ്മമായി പിന്തുടരാത്ത ആളുകൾ നാച്ചിമുത്തുവിന്റെ ലേഖനം വായിച്ചതിനുശേഷം ഇന്നത്തെ തമിഴർ അവരുടെ ഭാഷയിലെ സംസ്കൃതസ്വാധീനം സഹർഷം സ്വാഗതം ചെയ്യുന്നു എന്നു ധരിച്ചുവശാകും. മലയാളത്തെക്കുറിച്ചുള്ളതൊഴികെയുള്ള പ്രബന്ധങ്ങൾ ചില ഭാഗങ്ങളിൽ വ്യാകരണത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നുണ്ടെങ്കിലും വളരെ പൊതുവായതും മുൻപുതന്നെ അറിയാവുന്നതുമായ ചില നിഗമനങ്ങൾ ആവർത്തിച്ചു സ്ഥാപിക്കുന്നതേയുള്ളൂ. സാമാന്യം ധനവാനായ ഒരാളോട് 'നിങ്ങളുടെ കയ്യിൽ പത്തുരൂപയുണ്ടോ?' എന്നു ചോദിക്കുമ്പോൾ അയാൾ പേഴ്സും, അലമാരയും, സേഫും, അടുക്കളയിലെ അരിപ്പെട്ടിയും വരെ കുടഞ്ഞിട്ടു പരിശോധിച്ചതിനുശേഷം 'അതെ, എന്റെ കയ്യിൽ പത്തുരൂപയുണ്ട്' എന്നു പറയുന്നതുകേൾക്കുമ്പോഴുള്ള ഒരു അനുഭവമാണ് വായനക്കാർക്കുണ്ടാകുന്നത്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Samskrutha Swadheenam Dravidabhashakalilum Saahithyangalilum'
Editor: P V Velayudhan Pillai
Publisher: Poorna Publications, 1992 (First)
ISBN: Nil
Pages: 167

Wednesday, February 14, 2024

ജീവിതം ഒരു പെൻഡുലം

ഗാനരചയിതാവ്, കവി, കഥാകാരൻ, തിരക്കഥാകൃത്ത്, സംഗീതകാരൻ, ചലച്ചിത്രസംവിധായകൻ എന്നിങ്ങനെ ശ്രീകുമാരൻ തമ്പി കൈവെക്കാത്ത മേഖലകളില്ല. അതിൽത്തന്നെ ഗാനരചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതങ്ങളിലുമാണ്. കാവ്യസിദ്ധിയെ ശ്രേണികളിലാക്കിത്തിരിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് തമ്പി വയലാറിനുശേഷം കേരളം കണ്ട ഏറ്റവും നല്ല ഗാനരചയിതാവാണെന്നു പറയാൻ ഞാൻ മടിക്കുന്നത്. എൺപതിലധികം വർഷങ്ങൾക്കുമുമ്പ് ഹരിപ്പാട് എന്ന ഗ്രാമത്തിൽ തകർന്നുകൊണ്ടിരുന്ന ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, മാതാപിതാക്കൾക്കവകാശപ്പെട്ട സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കുന്നതുകണ്ടുകൊണ്ട് വളർന്ന്, അഹങ്കാരത്തോടു തൊട്ടുനിൽക്കുന്ന ആത്മവിശ്വാസവുമായി ചലച്ചിത്രരംഗത്തെ ചവിട്ടുപടികളെല്ലാം കയറി മുകളിലെത്തിയതിനുശേഷം ഓരോ പടിയായി താഴേക്കിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ് ആയിരം പേജ് വരുന്ന ഈ കൂറ്റൻ പുസ്തകം. 2022-ലെ വയലാർ അവാർഡ് ഈ കൃതി നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തവണകളായി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളാണ് ഇവ. പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ നല്ലൊരവതാരികയും പുസ്തകത്തിലുണ്ട്.
 
ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ഗ്രന്ഥകാരനാണ് എന്നു പറയുന്നതിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയും കൂടിയാണ് എന്നു പറയുന്നതാവും ശരി. ആയിരത്തിൽ ആദ്യത്തെ 400 പേജുകൾ അമ്മയിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. തുടർന്ന് തമ്പിയുടെ വിദ്യാഭ്യാസ-തൊഴിൽ-സിനിമാ മേഖലകളിലെ അനുഭവവിവരണത്തിനുശേഷം വീണ്ടും തന്റെ കുടുംബത്തിലേക്കൊതുങ്ങുന്നു. അമ്മയുടെ മരണം പേജ് 940-ലാണ്. തന്നെക്കുറിച്ച് കഥയെഴുതണമെന്ന അമ്മയുടെ ചെറുപ്പത്തിലേയുള്ള അഭ്യർത്ഥനയാണ് ഇതിന്റെ കാരണം. മാത്രമല്ല, കാര്യങ്ങൾ കഥാപ്രസംഗകയുടെ ഭാവചേഷ്ടകളോടെ അവതരിപ്പിക്കാനുള്ള കഴിവും ആ സംഭവങ്ങളെല്ലാം മകന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിച്ചു. നല്ലൊരു കഥാകൃത്ത് കൂടിയായ തമ്പി ബാക്കിയെല്ലാം തന്റെ കയ്യിൽനിന്നും ഇട്ട് ആവർത്തനവിരസതയോ സ്ഥൂലത കൊണ്ടുള്ള മുഷിപ്പോ ഇല്ലാതെ പറഞ്ഞൊപ്പിക്കുന്നു. മാതൃത്വത്തെ ഇത്രയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങൾ മലയാളത്തിലെന്നല്ല, മറ്റുഭാഷകളിലും ഏറെക്കാണില്ല. തമ്പിയുടെ മാതാവ് ഭവാനിയമ്മ തങ്കച്ചി പത്തുമക്കളെ പ്രസവിച്ചെങ്കിലും അവരിൽ അഞ്ചുപേരും നന്നേ ചെറുപ്പത്തിലേ മൃതിയടഞ്ഞു. ലേഖകന്റെ ജനനം 'ശ്രീകുമാരസംഭവം' എന്ന പേരിലൊരു അദ്ധ്യായത്തിൽ നൂറ്റിമുപ്പതാം പേജിൽ നടക്കുന്നു. അക്കാലത്ത് കുടുംബാംഗങ്ങൾ ഭാഗം വാങ്ങി പോയിരുന്നതുകൊണ്ട് കൂട്ടുകുടുംബങ്ങൾ തകർന്നുതുടങ്ങിയിരുന്നു. കൂട്ടത്തിൽ ഇളയ സഹോദരിയായിരുന്ന ഭവാനിയമ്മ ആരുടേയും പരിഗണനകളിൽ പെട്ടതുമില്ല. ഭാര്യയേയും മക്കളേയുംകാൾ തന്റെ കുടുംബത്തിനേയും അനന്തരവളേയും സ്നേഹിച്ച, ഇടയ്ക്കിടെ മനോരോഗം വരുന്ന ഭർത്താവ് അവരെ ദുരിതക്കയത്തിലാഴ്ത്തി. അമ്മയും മൂന്നാണ്മക്കളും പിന്നെയങ്ങ് ജീവിക്കുകയാണ് ചെയ്തത്. മനസ്സിന്റെ താളം ഇടയ്ക്കെല്ലാം നഷ്ടപ്പെടുന്ന ഭർത്താവിനെ സ്വത്തുപരിഗണനകളൊന്നുമില്ലാതെ വീണ്ടും കൂടെക്കൂട്ടിയപ്പോഴാണ് ഏറെക്കാലത്തിനുശേഷം രണ്ടു മക്കൾ കൂടി ജനിക്കുന്നത്. മക്കളുടെ തെറ്റുകളെ നിർദ്ദയം ശിക്ഷിക്കുമായിരുന്നുവെങ്കിലും ആ സ്നേഹസ്രോതസ്സ് അവർ തിരിച്ചറിഞ്ഞിരുന്നു.തികഞ്ഞ ഭാരവും പൂവായി കാണുകയും നിറഞ്ഞ നോവിലും നിർവൃതി കൊള്ളുകയും ചെയ്യുന്നവൾ എന്നാണ് തമ്പി സ്വന്തം മാതാവിനെ നിർവചിച്ചിരിക്കുന്നത്. 

ഗ്രന്ഥകാരന്റെ കുട്ടിക്കാലത്തുതന്നെ മരുമക്കത്തായം നിയമം മൂലം നിർത്തലാക്കിയിരുന്നെങ്കിലും മിക്ക തറവാടുകളിൽനിന്നും അത് പൂർണമായി അരങ്ങൊഴിഞ്ഞിരുന്നില്ല. അമ്മാവൻ അപ്പോഴും ആചാരപരമായി തലപ്പത്തുതന്നെ നിന്നു. എങ്കിലും തറവാടുകളുടെ വിഭജനം ഉറപ്പായിക്കഴിഞ്ഞിരുന്നു. ലേഖകന്റെ പുന്നൂർ തറവാട്ടിൽത്തന്നെ പരമ്പരാഗതമായി സൗജന്യമായി ചെയ്തുവന്നിരുന്ന വിഷചികിത്സ പണം വാങ്ങിയാകുന്നു. കുടുംബക്ഷേത്രം പൊളിച്ച് അതിലെ വിഗ്രഹം നഗരത്തിലെ വ്യാപാരികൾക്ക് വിൽക്കുന്നു. എന്നാൽ തമ്പിയുടെ അച്ഛന്റെ തറവാട് പിന്നെയും വളരെക്കാലം ഭാഗം വെയ്ക്കാതെ പിടിച്ചുനിന്നു. പക്ഷേ മനുഷ്യബന്ധങ്ങൾ വളരെ മോശമാവുകയാണിവിടെ. കുടുംബാംഗങ്ങൾ എത്ര ഭക്ഷണം കഴിക്കണമെന്നുപോലും കാരണവർ നിശ്ചയിച്ച് അതിനുമാത്രമുള്ള നെല്ല് അളന്നുകൊടുക്കുന്ന അവസ്ഥയുണ്ടായി. മരുമക്കത്തായം സ്ത്രീകൾ വഴിക്കുള്ള ദായക്രമമായിരുന്നു. ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയുടെ ഏറ്റവും മൂത്ത സഹോദരനാണ് കാരണവർ ആയിത്തീരുന്നത്. ആ സ്ത്രീയുടെ ഏറ്റവും മൂത്ത പുരുഷസന്തതി അടുത്ത കാരണവർ ആവുകയും ചെയ്യും (ഇതൊരു ലളിതവൽക്കരിച്ച ചിത്രമാണ്. ആദ്യം മകനുണ്ടാകുന്നത് അനിയത്തിക്കാണെങ്കിൽ കാരണവർ അവനാകും). എന്നാൽ സ്ത്രീകൾക്ക് കാര്യമായ അധികാരങ്ങളൊന്നും ഈ ഘടന അനുവദിച്ചിരുന്നില്ല എന്നു കാണാം. കരുത്തുറ്റ സ്ത്രീകളും അല്ലാത്തവരും ഈ പുസ്തകത്തിലുണ്ട്. വിവാഹബന്ധം ഉറപ്പുള്ളതായിരുന്നില്ല. ഭർത്താവ് പൊതുവെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. അവിടത്തെ കാരണവരോ അമ്മായിയമ്മ പോലുമോ ആവശ്യപ്പെട്ടാൽ അയാൾക്ക് ബന്ധം ഒഴിയേണ്ടിയിരുന്നു. പിതാവിന്റെ സ്വത്തിൽ മക്കൾക്കുള്ള അവകാശം പോലും സുനിശ്ചിതമല്ലാതിരുന്നതായിരുന്നു തമ്പിയുടെ കുടുംബം നേരിട്ട പല ദുർദ്ദശകളുടേയും മൂലകാരണം.

വളരെ വലിയ ഒരു രംഗവേദിയിലാണ് ഗ്രന്ഥകർത്താവ് തന്റെ കുടുംബത്തെ അവതരിപ്പിക്കുന്നത്. ഒരു വംശവൃക്ഷം കൂടി ചേർക്കുന്നത് നല്ലതായിരുന്നു. സഹോദരന്മാർ തമ്മിലുണ്ടായിരുന്ന ഉറച്ച സ്നേഹബന്ധം തമ്പി പല ചലച്ചിത്രങ്ങൾക്കും തിരക്കഥയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഹരിപ്പാട്ടെ ഗ്രാമ്യഭാഷയിൽ നൽകിയിരിക്കുന്നു. അനേകം കുടുംബചിത്രങ്ങളും ഉണ്ട്. അതിൽ ഗ്രന്ഥകാരൻ വയലാർ, പി. ഭാസ്കരൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം വളരെ അപൂർവ്വമാണ്. മലയാളഗാനരംഗത്തെ 'മൂവേന്തർ' ഒന്നിക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. പല അദ്ധ്യായങ്ങളും അവസാനിക്കുന്നത് തമ്പിയുടെ ഗാന-കവിതാ ശകലങ്ങളിലാണ്. തന്റെ മനസ്സ് തൃപ്തമല്ലാത്തയിടങ്ങളിൽ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുമ്പോൾപോലും മേലധികാരിയുടെ ഇഷ്ടമില്ലാത്ത കല്പനകളെ ധിക്കരിച്ചുകൊണ്ട് കവി രാജിയെഴുതിനൽകുന്നു. സിനിമാരംഗത്തും അദ്ദേഹം വ്യത്യസ്തനായിരുന്നു. ജീവസന്ധാരണത്തിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും തന്റെ സിനിമയിലെ കലാമൂല്യം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. സാമ്പത്തികവിജയം നേടാൻ കഴിയില്ല എന്നുറപ്പുള്ളപ്പോഴും കലാമേന്മയുള്ള 'ഗാനം' പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിരുന്നത് ഒരു ശരാശരി ആസ്വാദകന് എളുപ്പത്തിൽ പിടികിട്ടുകയില്ല. ആദ്യകാലത്ത് സ്വയം കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച 'ചന്ദ്രകാന്തം' (1974) എന്ന ചിത്രം കലാമൂല്യമുള്ളതെങ്കിലും ഹിറ്റാകാതെ പോയതിന്റെ നിരാശ ഇടയ്ക്കെല്ലാം പ്രകടിപ്പിക്കുന്നു. പക്ഷേ 'ചട്ടമ്പിക്കല്യാണി' പോലുള്ള വാണിജ്യചിത്രങ്ങളും ടെലിവിഷൻ സീരിയലുകളും തമ്പി നിർമ്മിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനും അതേ പാത തന്നെ പിന്തുടർന്നു. മകനായ രാജകുമാരൻ തമ്പിയുടെ ആകസ്മികനിര്യാണത്തിൽ രക്തം കിനിയുന്ന ഗ്രന്ഥകാരന്റെ ഹൃദയം ഈ താളുകളിൽ വരച്ചുവെച്ചിട്ടുണ്ട്. ആ ദുരന്തവും അദ്ദേഹം അതിജീവിച്ചുവെന്നതാണ് വിസ്മയകരവും അവസാനം വരെ പ്രത്യാശ നിലനിർത്തുന്നതുമായ സംഗതി. ഈ പുസ്തകത്തിന്റെ അവസാനവാചകം വരെ ജീവിതത്തോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നു. കാലമിനിയുമുരുളും, ഈ വന്മരവും ഒരിക്കൽ വീഴും. എങ്കിലും ഈ പുസ്തകത്തെ മലയാളിയുടെ മനസ്സിൽ എന്നും നിലനിർത്താൻ പോകുന്നത് ഈ ജീവിതാഭിനിവേശം തന്നെയാണ്.

സിനിമാപ്രവർത്തകരിൽ മാത്രമല്ല, സാഹിത്യകാരന്മാരിലും ശ്രീകുമാരൻ തമ്പി വ്യത്യസ്തനാണ്. ഇടതുപക്ഷത്തോടൊപ്പം ചേർന്നു നടക്കാതിരുന്നത് എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കേരളത്തിൽ അദ്ദേഹത്തിനൊരു ബാധ്യതയായി. ഒട്ടുമിക്ക അവാർഡുകളും രാഷ്ട്രീയമായി വീതം വെക്കുന്ന നാട്ടിൽ അദ്ദേഹം അവർക്കെല്ലാം അനഭിമതനായി. ഏറ്റവും ഒടുവിലുണ്ടായ കേരളഗാനവിവാദവും ഓർക്കുക. ശാസ്ത്രം പഠിച്ചയാൾ എന്ന പ്രത്യേകതയും അങ്ങനെയല്ലാത്ത ബഹുഭൂരിപക്ഷത്തിന് അദ്ദേഹത്തെ അകറ്റിനിർത്താൻ പ്രേരണ നൽകി. കലയോടൊപ്പം നടക്കുമ്പോഴും ശാസ്ത്രത്തെ തമ്പി ചേർത്തുനിർത്തി. സിനിമാ പ്രവർത്തനങ്ങളോടൊപ്പം സിവിൽ എൻജിനീയറായ അദ്ദേഹം കരാറടിസ്ഥാനത്തിലുള്ള ഒരു നിർമ്മാണ കമ്പനിയും വിജയകരമായി നടത്തി. ഗണിതം മഹനീയമായ കലയാണെന്നും ഏതു കലാസൃഷ്ടിക്കും പൂർണ്ണത കൈവരണമെങ്കിൽ കണക്കിന്റെ പിൻബലം വേണമെന്നുമാണ് അതിനദ്ദേഹം കണ്ടെത്തിയ ന്യായീകരണം. കവിതയും ഗാനവും എഴുതുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി 'ഒരു പാലമോ അണയോ വാട്ടർ ടാങ്കോ ഡിസൈൻ ചെയ്ത് അതിന്റെ ഡ്രോയിങ്ങും ബാർ ബെൻഡിങ് ഷെഡ്യൂളും' തയ്യാറാക്കിക്കഴിയുമ്പോഴും അദ്ദേഹം അനുഭവിച്ചിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ കൃത്യമായി കണക്കുപറയുന്നതിന് ഈ ഗണിതവിജ്ഞാനം ഉപകാരപ്പെട്ടതുമില്ല.

സിനിമാജീവിതാനുഭവങ്ങൾ മറ്റൊരു പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ ഇതിലുമുണ്ട്. എന്നാൽ ഈയൊരു ഒഴിവാക്കൽ മൂലം 1980-നു ശേഷം കാര്യമായൊന്നും സ്പർശിക്കുന്നില്ല. പക്ഷേ സിനിമയിൽ വന്നതിനുശേഷമുള്ള കൗതുകവും താല്പര്യവും ഉണർത്തുന്ന ചില ചെറിയ അദ്ധ്യായങ്ങൾ തുടർന്നു വരാനിരിക്കുന്ന പുസ്തകത്തിലേക്കുകൂടി ഉറ്റുനോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പൊടിക്കൈകൾ അടങ്ങിയതാണ്. കച്ചവടബോധം ഗ്രന്ഥകാരനെ തീർത്തും ഉപേക്ഷിച്ചിട്ടില്ല. ഇതിൽ വിവരിച്ചിരിക്കുന്ന ചില ആകസ്മിക സംഭവങ്ങൾ ഗാനപ്രേമികളിൽ ഉദ്വേഗമുണർത്തുന്നതാണ്. ഏതോ ഒരു ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസും വിശ്രുത സംഗീതസംവിധായകൻ എം. എസ്. വിശ്വനാഥനും സ്വരച്ചേർച്ചയിലല്ലാതാകുന്നു. അതിനെത്തുടർന്നാണ് വിശ്വനാഥൻ ചിട്ടപ്പെടുത്തിയ 'നീലഗിരിയുടെ സഖികളേ' എന്ന ഗാനം യേശുദാസ് പാടാതിരുന്നത് ! എന്നാൽ തമ്പി സംവിധാനം ചെയ്ത 'ചന്ദ്രകാന്തം' എന്ന ചിത്രത്തിൽ രണ്ടു പ്രതിഭകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും യേശുദാസ് വഴങ്ങാൻ തയാറായിരുന്നില്ല. ഒടുവിൽ ദാസിന്റെ അമ്മയെ ഇടപെടുവിച്ചുകൊണ്ട് ഒരു താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായി. വീണ്ടും ഒന്നിച്ചപ്പോൾ വിശ്വനാഥൻ ആദ്യമായി യേശുദാസിനെ പഠിപ്പിച്ച പാട്ടാണ് 'ആ നിമിഷത്തിന്റെ നിർവൃതിയിൽ'. പിണക്കം തീർന്ന സന്തോഷത്തിൽ പിന്നീട് നൽകിയതാണ് 'ദിവ്യദർശനം' എന്ന ചിത്രത്തിലെ 'ആകാശരൂപിണി അന്നപൂർണേശ്വരി' എന്ന ഗാനം. ഇത് രണ്ടും യേശുദാസല്ലാതെ മറ്റൊരു ഗായകൻ പാടുന്നതിനെക്കുറിച്ച് ആസ്വാദകർക്ക് ചിന്തിക്കാൻ പോലും പറ്റാത്തവിധത്തിൽ മാസ്മരങ്ങളാണല്ലോ.

'നാൽപതു വർഷം മുമ്പ് മരിച്ചിരുന്നെങ്കിൽ നിങ്ങളെന്നെ ഒരു ലെജണ്ടായി വാഴ്ത്തിയേനെ' എന്ന തമ്പിയുടെ വാചകം സുഭാഷ് ചന്ദ്രന്റെ അവതാരികയിൽ ഓർത്തെടുക്കുന്നുണ്ട്. അതിൽ പ്രതിഫലിക്കുന്ന നിരാശയും മടുപ്പും വായനക്കാരിൽ ഉടനീളം വേദനയുടെ പശ്ചാത്തലസംഗീതമൊരുക്കുന്നു. വീണ്ടുമൊന്നാലോചിച്ചാൽ, സത്യത്തിന്റെ മുഖത്തുനോക്കി ഇത്ര ധീരമായി തുറന്നടിച്ചുപറയാൻ എത്രപേർ തയ്യാറാകും? കൃത്രിമവിനയം ശ്രീകുമാരൻ തമ്പിയുടെ ജന്മവാസനയല്ല. നിശ്ചിത അളവിൽ വിനയം പാലിക്കാതിരുന്നതുകൊണ്ട് കിട്ടുമായിരുന്ന ജോലികളും അവസരങ്ങളും അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. 'നോക്കാത്ത ദൈവത്തെ കുമ്പിടുന്നതെന്തിന്?' എന്ന് അദ്ദേഹം രോഷത്തോടെ ചോദിക്കുന്നുമുണ്ട്. ജ്യോതിഷത്തിലും അമാനുഷശക്തികളിലുമെല്ലാം അല്പം ഭംഗിയായിത്തന്നെ അദ്ദേഹം വിശ്വസിക്കുന്നു. കുടുംബത്തിന്റെ ശത്രുവായിരുന്ന വല്യമ്മാവൻ കുമാരൻ തമ്പി പോലും 'എല്ലാ പാമ്പുകടിച്ചവരേയും ചികിത്സയ്‌ക്കില്ല, പക്ഷേ അദ്ദേഹം തൊട്ടവരെല്ലാം രക്ഷപ്പെടും' എന്ന് അഭിപ്രായപ്പെടുന്നതും ഇതുകൊണ്ടാണ്. വളരെ വലുതും അത്രത്തോളം ജീവിതഗന്ധിയായതുകൊണ്ടും ഈ പുസ്തകം വായിച്ചുതീർത്ത് അവസാനമായി അടച്ചുവെക്കുമ്പോൾ ഒരു ദീർഘകാലസുഹൃത്തിനെ പിരിയുമ്പോഴുള്ള നഷ്ടബോധത്തിന്റേതായ ഒരു നൊമ്പരം വായനക്കാരിൽ അവശേഷിക്കും. ഒരുപക്ഷേ ഇത്ര വലിയ കുടുംബപശ്ചാത്തലത്തിൽ ഇതുപോലൊരു കൃതി ഇനിയൊരിക്കലും മലയാളത്തിൽ ഉണ്ടായില്ലെന്നും വരും. മറഞ്ഞുകഴിഞ്ഞ ഒരു കാലത്തെ ഇതിലും നിറപ്പകിട്ടിൽ ആർക്കും പകർത്താനുമാവില്ല. അതുകൊണ്ടാണ് ചിലയിടങ്ങളിൽ അല്പമൊക്കെ വലിച്ചുനീട്ടുന്നതുപോലെ തോന്നുമെങ്കിലും സമാനജനിതകമുള്ള ഗ്രന്ഥങ്ങളിൽ ഈ കൃതി തന്റെ ഉന്നതസ്ഥാനം വ്യക്തമായി ഉറപ്പിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഹൃദയമാണ് അദ്ദേഹം ഈ താളുകളിൽ തുറന്നുവെച്ചിരിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

പിൻകുറിപ്പ് : ഒട്ടുവളരെ തവണ ഗ്രന്ഥകാരൻ 1974-ൽ പുറത്തിറങ്ങിയ തന്റെ 'ചന്ദ്രകാന്തം' എന്ന ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ചെറുതായി നിരാശപ്പെടുന്നുണ്ട്. അതിനാൽ ആ ചിത്രം യൂട്യൂബിൽ ഒന്നു കണ്ടുനോക്കി. അതിലെ ഏതാണ്ടെല്ലാ പാട്ടുകളും എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണെങ്കിലും (ആ നിമിഷത്തിന്റെ നിർവൃതിയിൽ, രാജീവനയനേ നീയുറങ്ങൂ, പുഷ്പാഭരണം, ഹൃദയവാഹിനീ, സ്വർഗ്ഗമെന്ന കാനനത്തിൽ) കഥയും തിരക്കഥയുമൊക്കെ വളരെ പരിതാപകരമാണെന്നു പറയാതെ തരമില്ല. തമ്പി ഗാനരചനയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു നല്ലത് എന്നും തോന്നി.

Book review of 'Jeevitham Oru Pendulum' by Sreekumaran Thampi
Publisher: Mathrubhumi Books, 2023 (First)
ISBN: 9789359627403
Pages: 1000

Tuesday, February 6, 2024

ഈഴവർ - അന്നും ഇന്നും

പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.

1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.

പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.

രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.

തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146

Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Monday, January 8, 2024

അടിയന്തിരാവസ്ഥ

ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് വെറും കാൽനൂറ്റാണ്ടിനുശേഷം അതിന്റെ ശവക്കുഴി തോണ്ടുന്നതിനുള്ള ഒരു ഭീകരപ്രയത്നം അടിയന്തിരാവസ്ഥ എന്ന പേരിൽ നടപ്പാക്കപ്പെട്ടു. നാലുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയുടെ പേരിൽ പാർലമെന്റ് അംഗത്വം കോടതി റദ്ദാക്കിയപ്പോൾ അന്തസ്സായി സ്ഥാനമൊഴിയുന്നതിനുപകരം എതിർശബ്ദങ്ങളെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചത്. പത്രങ്ങളെ കടിഞ്ഞാണിടുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ഔദ്യോഗികമായ യാതൊരു പദവികളുമില്ലാത്ത പ്രധാനമന്ത്രിയുടെ മകൻ സഞ്ജയ് ഗാന്ധി ഏകാധിപതിയെപ്പോലെ തന്നിഷ്ടം നടപ്പാക്കുകയും ചെയ്തപ്പോൾ രാജ്യമെങ്ങും ഭീതിയും അരക്ഷിതാവസ്ഥയും പടർന്നു. തടവുകാരുടെ നേരെ നടന്ന ക്രൂരമായ മർദ്ദനമുറകളും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധിത വന്ധ്യംകരണങ്ങളും ഭാരതപൗരന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തോന്നിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെല്ലാം തടയപ്പെട്ടപ്പോൾ ജീവനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പരമോന്നതകോടതിയിൽ വിളിച്ചുപറഞ്ഞു. നീണ്ട 21 മാസങ്ങൾക്കുശേഷം പ്രതിപക്ഷത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്ന് തോന്നിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനൊരുങ്ങി. എന്നാൽ ഉത്തരേന്ത്യയിലെ സാധാരണക്കാർ ഇന്ദിരാഗാന്ധിയേയും അവരുടെ പാർട്ടിയേയും വലിച്ചുതാഴെയിട്ടു. അവിശ്വസനീയമായ വിധത്തിൽ ജനാധിപത്യം തിരികെയെത്തി. ഈ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്. മലയാളമനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ച പത്രപ്രവർത്തകനാണ് സെബാസ്റ്റ്യൻ ജോസഫ്.

തികച്ചും ലഘുവായ ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പു സഹായിയായ സർക്കാർ ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച തീയതിയല്ല, അത് രാഷ്‌ട്രപതി അംഗീകരിച്ച തീയതിയാണ് കണക്കാക്കേണ്ടത് എന്നായിരുന്നു അത്. അപ്പീലിൽ സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തിയേനെ. പക്ഷേ 1973-ൽ തുടങ്ങിയ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തെ അക്രമോൽസുകതയുടെ വക്കത്തെത്തിച്ചിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിൽ മുളച്ചുപൊന്തിയ നവനിർമ്മാൺ പ്രസ്ഥാനം എം.എൽ.ഏമാരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും അവരെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്യിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ബിഹാറിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതി ജനലക്ഷങ്ങൾ വളഞ്ഞ് അവരെ രാജിവെക്കാൻ നിർബന്ധിതയാക്കുമെന്ന മൊറാർജിയുടെ പ്രസ്താവന എല്ലാ ജനാധിപത്യമര്യാദകളേയും ലംഘിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25-ന് ദില്ലിയിൽ പ്രതിപക്ഷം നടത്തിയ ജനകീയറാലിയിൽ തീവണ്ടികൾ തടയാനും കോടതികളും സർക്കാർ ഓഫീസുകളും സ്തംഭിപ്പിക്കാനും തീരുമാനമെടുത്തു. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായൺ പോലീസിനോട് ആഹ്വാനം ചെയ്തത് കലാപം നടത്താനുള്ള പ്രേരണ പോലെയായി. അടിയന്തിരാവസ്ഥ പ്രതിപക്ഷം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം തീർത്തും അസ്ഥാനത്തല്ല. എന്നാൽ ഗ്രന്ഥകർത്താവ് ഈ വസ്തുതകൾ നല്കിയതിനുശേഷം നേരെ വിപരീതമായ നിഗമനത്തിലാണ് എത്തുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും ഇന്ദിര തന്റെ സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ദിരയുടെ വാക്ക് നിയമമായിരുന്നു. കഴിവല്ല, കൂറാണ് തന്റെ കീഴ്ജീവനക്കാരിൽനിന്ന് ഇന്ദിര പ്രതീക്ഷിച്ചിരുന്നത്. രാജ്യം പോലും തന്റെ കുടുംബസ്വത്ത് പോലെ അവർ കരുതി. ഇന്ത്യ ഒരു ശിശുവിനെപ്പോലെയാണെന്നും ചിലപ്പോൾ അമ്മ ശിശുവിനെ പിടിച്ചുകുടയുന്നതുപോലെയേ ഉള്ളൂ അടിയന്തിരാവസ്ഥയെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷത്തെപ്പോലെതന്നെ തന്റെ സ്വന്തം മന്ത്രിമാരെപ്പോലും അവർ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇക്കാര്യത്തിലെങ്കിലും അവരുടെ ധാരണ തെറ്റായിരുന്നില്ല. ഇന്ദിരയെ മറിച്ചിട്ട് അധികാരം കയ്യാളാൻ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും രഹസ്യമായി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രിയെ അയോഗ്യയാക്കിയ കോടതിവിധിക്കുശേഷം അവരുടെ വസതിയിലെത്തിയ നേതാക്കൾ കൂട്ടം തിരിഞ്ഞ് ഓരോ നേതാവിന്റേയും ശക്തിയേയും സാദ്ധ്യതകളേയും പറ്റി വിലയിരുത്തുകയായിരുന്നു. നിർദ്ദേശങ്ങളും മറുനിർദ്ദേശങ്ങളുമായി വിലപേശൽ ഗൗരവമായിത്തന്നെ നടന്നു. എന്നാൽ ഹൈക്കോടതി തന്നെ വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിച്ചതോടെ നിലപാടുകളിൽ നാടകീയമായി മാറ്റം വന്നു. കൂറു പ്രഖ്യാപിക്കാനുള്ള തിരക്കായി പിന്നെ.

അടിയന്തിരാവസ്ഥയിൽ എന്തൊക്കെ നടന്നു എന്നതിന്റെ വിപുലമായ ഒരു വിവരണം തന്നെ ഈ പുസ്തകത്തിൽ കാണാം. സെൻസറിംഗ് മൂലം പത്രങ്ങൾ സർക്കാർ ഗസറ്റ് പോലെയായി. ശങ്കേഴ്‌സ്‌ വീക്ക്‌ലി പോലുള്ള പല പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചു. ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ് മാൻ എന്നീ പത്രങ്ങൾ കൊടിയ പീഡനങ്ങളെ ധീരമായി നേരിട്ട് സർക്കാരിനെ അപ്പോഴും എതിർത്തുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ 320 കേസുകൾ രാജ്യമെമ്പാടും രേഖപ്പെടുത്തി. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ശാരീരികമായി ക്ഷീണിതനായ ഉടമസ്ഥൻ ഗോയങ്കയ്ക്ക് യാതൊരിളവും ഒരു മജിസ്‌ട്രേട്ടും അനുവദിച്ചില്ല. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു പത്രങ്ങൾ പൂർണ്ണമായും സർക്കാരിനു വഴങ്ങി. മാതൃഭൂമി പത്രം ഇന്ദിരാഗാന്ധിയുടെ സൂക്തങ്ങൾ ഒന്നാം പേജിൽ തന്നെ നിരത്താൻ തുടങ്ങി. കുനിയാൻ മാത്രം ആജ്ഞാപിച്ചപ്പോൾ നിലത്തിഴഞ്ഞ പത്രങ്ങളായിരുന്നു അവ. ബുദ്ധിജീവികളും 'പുരോഗമന'കലാകാരന്മാരും കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ശത്രുക്കളെ വിജയകരമായി കീഴടക്കി, കാലുകൾ ഇരുവശത്തുമിട്ട് കടുവാപ്പുറത്തിരിക്കുന്ന ദുർഗ്ഗാദേവിയായി ഇന്ദിരയെ ചിത്രീകരിക്കുന്ന പെയിന്റിംഗ് വരച്ചുകൊണ്ട് എം. എഫ്. ഹുസ്സൈൻ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ചു. ഭരണഘടനയുടെ മൂല്യം പാടേ ഇല്ലാതായി. തലങ്ങും വിലങ്ങും ഭേദഗതികൾ നടത്തി ഭരണഘടനയെ വികൃതമാക്കി. സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ മുൻകാലപ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്തു. ആഗസ്റ്റ് 7-ന് ലോക്‌സഭയിലും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കിയ ഭേദഗതി അതിനടുത്ത ദിവസം (ആഗസ്റ്റ് 9) പതിനേഴു സംസ്ഥാനനിയമസഭകൾ അംഗീകരിച്ചു. പത്തിന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ അതു നിയമമായി. അതോടെ ആഗസ്റ്റ് 11-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്ന കേസ് ഈ ഭേദഗതിയോടെ അപ്രസക്തമായി.

ഉത്തരേന്ത്യയിലേതിനു സമാനമായ സർക്കാർ അതിക്രമങ്ങളോ അതിനെതിരായ ജനകീയ പ്രതിഷേധങ്ങളോ കേരളത്തിൽ അരങ്ങേറിയില്ല. അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ സ്ഥിതി വിവരിക്കാനും കുറച്ചു താളുകൾ ഈ പുസ്തകത്തിൽ നീക്കിവെച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ മൂലം നെൽകൃഷി താറുമാറാകുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്ത ഒരു സന്ധിയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നക്സൽ തീവ്രവാദം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഹിപ്പി ആധുനികത കലാലയങ്ങളിൽ അരാജകത്വം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടു. കലാലയങ്ങളിൽ പോകാതെ കറങ്ങിനടന്ന വിദ്യാർത്ഥികളെ ആട്ടിപിടിച്ച് വിദ്യാലയങ്ങളിൽ എത്തിച്ചു. തോൾസഞ്ചികളുമായി കുളിക്കാതെ ബുദ്ധിജീവി ചമഞ്ഞുനടന്നിരുന്നവരെ ഓടിച്ചിട്ടുപിടിച്ച് ക്ഷൗരം ചെയ്തു. അപ്രതീക്ഷിത ഘെരാവോകൾക്കും പണിമുടക്കങ്ങൾക്കും വിരാമമായി. തൊഴിലാളിവർഗ്ഗം നാവടക്കി പണിയെടുത്തു. ഇതെല്ലാം നാട്ടിൽ സമാധാനം വളർത്തിയെങ്കിലും അതിനുകൊടുക്കേണ്ടിവന്ന വിലയെക്കുറിച്ച് മലയാളി ആശങ്കാകുലനായില്ല. മലയാളി അവനിലേക്കുതന്നെ ചുരുങ്ങിക്കൂടി. മരണവീട്ടിലെ നിശ്ശബ്ദതയും യാന്ത്രികതയും അവന് ഇഷ്ടമായി. ഇടയ്ക്കിടെ ഉയർന്നിരുന്ന നിലവിളികൾ തന്റേതല്ലല്ലോ എന്നതിൽ അവൻ ആശ്വാസം കൊണ്ടു. സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയെ സ്തുതിച്ചുകൊണ്ട് വീക്ഷണം സപ്പ്ലിമെന്റിൽ ലേഖനം എഴുതി. എന്നാൽ കേരളത്തിലും അക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ മേൽ പോലീസ് നടത്തിയിരുന്ന ഭീകരമർദ്ദനമുറകളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നു.

അടിയന്തിരാവസ്ഥയിലെ അഭിമാനകരമായ ഏക സംഭവം അതിനിടയിൽ നടന്ന തെരഞ്ഞെടുപ്പും അതിൽ ഇന്ദിരയും പാർട്ടിയും നേരിട്ട ഭീമമായ തോൽവിയുമാണ്. നിർബന്ധിത വന്ധ്യംകരണം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പുരുഷത്വത്തെപ്പോലും ചോദ്യം ചെയ്തു. ഗ്രാമീണർ സർക്കാർ വാഹനങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കാൻ തുടങ്ങി. മൂന്നു ലക്ഷം പേരെ ലക്ഷ്യം വെച്ചുനടത്തിയ കുടുംബാസൂത്രണയജ്ഞം ഒന്നാം സ്ഥാനത്തെത്തിയ ബിഹാറിൽ അഞ്ചുലക്ഷം പേരെ വന്ധ്യംകരിച്ചു. ഇന്ത്യയൊട്ടാകെ ഒരു കോടി ഏഴു ലക്ഷം ആളുകളും. തെറ്റായ ശസ്ത്രക്രിയകളിലൂടെയും പ്രതിഷേധക്കാർക്കുനേരെ നടന്ന വെടിവെപ്പുകളിലുമായി 2322 പേർ കൊല്ലപ്പെട്ടു. നഗരസൗന്ദര്യവൽക്കരണമായിരുന്നു സഞ്ജയ് ഗാന്ധിയുടെ മറ്റൊരു താല്പര്യം. ദരിദ്രർ താമസിച്ചിരുന്ന ഒന്നര ലക്ഷം വീടുകൾ, കുടിലുകൾ, കടകൾ, മറ്റു കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇതിനെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ എണ്ണിയെണ്ണി പകരം വീട്ടി. ഹിന്ദി സംസ്ഥാനങ്ങളിലെ 233 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എന്നാൽ 'രാഷ്ട്രീയപ്രബുദ്ധത'യുള്ള കേരളത്തിൽ അവർ എല്ലാ സീറ്റും തൂത്തുവാരി! അന്ന് ഇന്ദിര ദേശീയതലത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അത് സ്വതന്ത്രമായ അവസാനത്തെ തെരഞ്ഞെടുപ്പാകുമായിരുന്നു. ജനാധിപത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടേനെ. വോട്ടെണ്ണൽ കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ ആ രാത്രി മുഴുവനും ഉത്തരേന്ത്യയിലെ ജനങ്ങൾ ഉറക്കമിളച്ചിരുന്നു. മുപ്പതു വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആ രാത്രിയിലേതുപോലെ ആയിരുന്നു കാര്യങ്ങൾ. ചെണ്ടമേളത്തിനൊത്ത് ആളുകൾ ആടിപ്പാടി, സൗജന്യമായി മിഠായി വിതരണം നടത്തി.

ജയപ്രകാശ് നാരായണിന്റെ ഒരു ലഘു ജീവചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ വളരെ വിപുലമായിരുന്നെങ്കിലും അതൊന്നും സാധാരണ വായനക്കാർ അറിയാനിടവന്നിരുന്നില്ല. നെഹ്രുവിന്റേതും കോൺഗ്രസിന്റേതുമല്ലാത്ത സംഭാവനകൾ ദീർഘകാലമായി തമസ്കരിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. വളരെ ചടുലമാണ് സെബാസ്റ്റ്യൻ ജോസഫിന്റെ രചനാശൈലി - വളരെ ആകർഷണീയവും. കുറിക്കുകൊള്ളുന്ന ഉപമകളും മൂർച്ചയുള്ള രൂപകങ്ങളും ഈ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. പലയിടങ്ങളിലും ഈ കൃതി മനോഹരമായ ഇംഗ്ലീഷ് ശൈലിയുടെ മലയാളവിവർത്തനമാണോ എന്നുപോലും തോന്നിപ്പിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Adiyanthiravastha - Kirathavazhchayude 21 Masangal'
Author: Sebastian Joseph
Publisher: Current Books, 2021 (First)
ISBN: 9789354323744
Pages: 341