Monday, April 7, 2014

കഴുതകളെപ്പറ്റി

സി.പി.എം. നേതാവ് പിണറായി വിജയൻ സ്വന്തം മുന്നണിയിൽനിന്ന് സീറ്റു കിട്ടാത്തതിന്റെ പേരിൽ പതിനൊന്നാം മണിക്കൂറിൽ കൂറുമാറിയ എൻ.കെ.പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളാണല്ലോ ഇപ്പോൾ നടക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ മറ്റൊരുത്തനെ അങ്ങനെയൊക്കെ വിളിക്കാമോ എന്ന് മറ്റു രാഷ്ട്രീയക്കാർ വായിട്ടലയ്ക്കുന്നു. പക്ഷേ, ആ രംഗം ടി.വി.യിൽ കാണുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്?

പിണറായി വിജയൻ ആർ.എസ്.പിയെയും പ്രേമചന്ദ്രനെയും നിശിതമായി വിമർശിക്കുന്നു. സംസാരമധ്യേ വാക്കുകൾ കിട്ടാതെ ഒരു നിമിഷം നിർത്തുന്നു. അതിനുശേഷം അടക്കിവെച്ച വിക്ഷുബ്ധത തുറന്നുവിടുന്ന തരത്തിൽ 'ഇതിനെയൊക്കെ പരനാറി എന്നല്ലാതെ എന്താണ് പറയേണ്ടത്?' എന്നു ചോദിക്കുന്നു. പിന്നെ നാം കേൾക്കുന്നത് കാതടപ്പിക്കുന്ന കരഘോഷവും ഹർഷാരവവുമൊക്കെയാണ്. കേൾക്കാനാഗ്രഹിച്ചത് കേൾക്കുമ്പോൾ അണികൾക്കുണ്ടാകുന്ന ഉന്മാദം! ഇതിനുമുൻപും ഇത്തരം എഴുന്നേറ്റുനിന്നുള്ള കയ്യടി നമ്മൾ കേട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി രാഷ്ട്രീയഎതിരാളികളെ ഓരോരുത്തരെയായി തല്ലിക്കൊന്നു, വെട്ടിക്കൊന്നു എന്നൊക്കെ വീമ്പിളക്കിയപ്പോൾ. ജനത്തിനിതൊക്കെയാണ് വേണ്ടത്. ഏതൊരു ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുക എന്നു പറയുന്നത് എത്ര ശരിയാണ്! ഇവരെയൊക്കെ കഴുതകൾ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്?

സ്വന്തം പ്രസ്ഥാനക്കാർ എന്തു പോക്രിത്തരം ചെയ്താലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഇവരൊക്കെയല്ലേ സത്യത്തിൽ പരനാറികൾ?