Thursday, July 21, 2016

ബലിയാടുകളുടെ വംശാവലി

പ്രാചീനകാലത്തെ ഭാരതം സാംസ്കാരികവും സാങ്കേതികവിദ്യാപരവുമായ കാര്യങ്ങളിൽ അഗ്രഗണ്യരായിരുന്നു എന്ന മട്ടിലുള്ള വാദങ്ങൾ നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ്. വിമാനങ്ങൾ, സർജറി എന്നിവയൊക്കെ പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു എന്ന അഭിപ്രായം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്. പ്രാചീന ഭാരതത്തിൽ എന്തൊക്കെയുണ്ടായിരുന്നാലും നിന്ദ്യമായ ജാതിവ്യവസ്ഥയിലൂന്നിയ വിവേചനം അവയെല്ലാം നിഷ്പ്രഭമാക്കുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഹിന്ദുമതത്തിലെ ദലിതർ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പാശ്ചാത്യ മിഷനറിമാരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരുന്നത് തങ്ങളുടെ അവശതകളെ നീക്കം ചെയ്യുമെന്ന് ആ പാവങ്ങൾ വിശ്വസിച്ചു. എന്നാൽ കൃസ്തീയ വിഭാഗങ്ങളിലേക്ക് മുൻപേ മതപരിവർത്തനം നടത്തിയെത്തിയിരുന്ന സവർണവിഭാഗങ്ങൾ ദലിതരെ തങ്ങളുടെ സമുദായത്തിൽപെട്ടവരായി കണക്കാക്കിയില്ല. ജാതിവിവേചനം മുമ്പത്തെപ്പോലെയോ ഒരുപക്ഷേ അതിൽ കൂടുതലായോ തുടർന്നപ്പോൾ ഒരു വിഭാഗം ദലിതർ ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോയി. മറ്റൊരു വിഭാഗം സുറിയാനി കൃസ്ത്യാനികൾ കൂടി അംഗങ്ങളായ സി. എസ്. ഐ സഭയിൽ തങ്ങൾക്കു നീതി ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയതിനെത്തുടർന്ന് സെപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസ്ഥാനം മുഖേന 1966-ൽ പുതിയ ഒരു ആംഗ്ലിക്കൻ മഹായിടവക സ്ഥാപിച്ചു. മിഷനറിമാർ കേരളത്തിലെത്തിയതു മുതൽ പുതിയ സഭ രൂപം കൊള്ളുന്നതുവരെയുള്ള 150 വർഷത്തെ ചരിത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗ്രന്ഥകാരനായ ശ്രീ. ടി. എം. യേശുദാസൻ സി. എം. എസ്. കോളേജിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചതിനുശേഷം ഹൈദരാബാദിൽ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. ദലിത് പ്രശ്നങ്ങളുടെ ശക്തനായ വക്താവായ ലേഖകൻ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സി. എം. എസ്, എൽ. എം. എസ് എന്നീ സഭകളിൽ സുറിയാനി കൃസ്ത്യാനികളും ദലിതരും അംഗങ്ങളായിരുന്നു. എന്നാൽ ദലിതരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാൻ സവർണഹിന്ദുക്കൾ മതം മാറിയവരാണ് തങ്ങൾ എന്നവകാശപ്പെട്ടിരുന്ന സുറിയാനികൾ തയ്യാറായിരുന്നില്ല. ദലിതർ പള്ളികളിൽ പ്രവേശിച്ചപ്പോൾ അവർ പുറത്തേക്കോടി. സെമിത്തേരിയിൽ അടക്കം ചെയ്തിരുന്ന ഒരു ദലിതന്റെ ജഡം മാന്തി പുറത്തിട്ട സംഭവവും യേശുദാസൻ വിവരിക്കുന്നുണ്ട്. ആരോപണങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ദലിതരോടൊപ്പം ആർഭാടമായി പന്തിഭോജനം നടത്തുന്നതിലൊതുങ്ങി സുറിയാനി കൃസ്ത്യാനികളുടെ ഉൽപതിഷ്ണുത്വം.യേശുക്രിസ്തു തച്ചന്റെ മകനാണെന്നും അദ്ദേഹത്തിന്റെ ശിഷ്യർ മുക്കുവരാണെന്നും ഉപദേശിച്ച പുരോഹിതനോട് പ്രാർത്ഥനയ്ക്കുശേഷം യേശുവും ശിഷ്യന്മാരും പ്രഭുകുടുംബത്തിൽ ജനിച്ചവരാണെന്ന് പ്രസംഗിക്കാനഭ്യർത്ഥിച്ച സംഭവവും പുസ്തകത്തിൽ കാണാം. മിഷനറിമാർ തുടക്കത്തിൽ മലങ്കര സഭയുമായി യോജിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ദലിതരോടുള്ള മിഷനറി ആഭിമുഖ്യം പ്രകടമായതോടെ മലങ്കര സഭ 1836-ൽ എല്ലാ ബന്ധവും വിടർത്തി. അവർ അകന്നുപോയതോടെ മാത്രമാണ് മിഷനറിമാരും അടിമകളെ (ദലിതരെ) തങ്ങളുടെ സഭയിൽ ചേർക്കാൻ തയ്യാറായത്. ഇതിന്റെ ഫലമായിരുന്നു 1854-ൽ കൈപ്പറ്റയിൽ നടന്ന കൂട്ട മതപരിവർത്തനം.

വൻതോതിൽ ദലിതരെ മതം മാറ്റിയിട്ടും അവർക്ക് തുല്യ അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ മിഷനറിമാരോ സഭയ്ക്കുള്ളിൽ തന്നെയുള്ള സുറിയാനികളോ തയ്യാറായില്ല എന്ന വസ്തുത നിരവധി ഉദാഹരണങ്ങളിലൂടെ യേശുദാസൻ സാക്ഷ്യപ്പെടുത്തുന്നു. സ്വയം വിതച്ചു വളർന്ന പ്രസ്ഥാനം എന്നാണ് അദ്ദേഹം ദലിത് സഭാശ്രമങ്ങളെ വിശേഷിപ്പിക്കുന്നതുതന്നെ. പ്രകൃത്യാ അലസന്മാരും മോഷ്ടാക്കളുമായ അടിമകൾ മതപരിവർത്തനത്തിലൂടെ അദ്ധ്വാനശീലരും വിശ്വസ്തരുമായി മാറുമെന്നും അതുവഴി യജമാനന് കൂടുതൽ ലാഭമുണ്ടാകുന്നതുമൂലം കൃസ്ത്യൻ അടിമകൾക്ക് മാർക്കറ്റിൽ കൂടുതൽ വില കിട്ടുമെന്നും ബോദ്ധ്യപ്പെടുത്തിക്കൊണ്ട് മിഷനറിമാർ അടിമകളുടെ മതപരിവർത്തനത്തിന് ഉടമകളുടെ സമ്മതം അഭ്യർത്ഥിച്ചു (പേജ് 62). ഭൗതികനേട്ടങ്ങൾക്കായുള്ള സഭയുടെ പരിപാടികളെല്ലാം സുറിയാനികൾക്കു വെളിയിൽ പ്രചരിച്ചില്ല. സുറിയാനി കൃസ്ത്യാനികൾക്ക് ജനനാനന്തരപുരോഗതിയും 'നല്ല' അടിമകൾക്ക് മരണാനന്തരവിമോചനവും എന്നതായിരുന്നു മിഷനറി സുവിശേഷം എന്ന് ലേഖകൻ വ്യക്തമാക്കുന്നു. ദലിതരുടെ ദയനീയ അവസ്ഥകൊണ്ടും അവരെ സ്വന്തം മതത്തിൽ വിശ്വസിക്കുന്നവരെന്ന് സവർണഹിന്ദുക്കൾ അംഗീകരിക്കാത്തതുകൊണ്ടും മതപരിവർത്തനത്തെ 'മതാരോഹണം' എന്ന സംജ്ഞ കൊണ്ടാണ് യേശുദാസൻ ഉടനീളം വിവരിക്കുന്നത്. ഹിന്ദുമതത്തിന്റെ സ്ഥാനം താഴെയാണെന്നൊന്നും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടാവില്ല. മാത്രവുമല്ല, സ്വാതന്ത്ര്യാനന്തരം ഭരണഘടന സമ്മാനിച്ച പട്ടികജാതി ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ തിരികെ ഹിന്ദുമതത്തിലേക്ക് മതം മാറിയ അവശകൃസ്ത്യാനികളുടെ പ്രവൃത്തിയെ മതാവരോഹണം എന്നും സൂചിപ്പിക്കുന്നില്ല. ദലിതർ തികച്ചും പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തിൽ അവലംബിച്ചത്. കോളനിവാഴ്ചയുടെ ഉപാധികളായ മിഷനറി പ്രവർത്തനങ്ങളെ സവർണക്കൊളോണിയലിസത്തിനെതിരെ ദലിത് വിമോചനത്തിന്റെ ഉപാധികളാക്കി മാറ്റുവാൻ അവർ സ്വീകരിച്ച മാർഗം മാത്രമായിരുന്നു മതാരോഹണം (പേജ് 58). ബ്രിട്ടീഷ് ഭരണകാലത്ത് മിഷനറിമാർ ചില്ലറപ്പുള്ളികളൊന്നുമായിരുന്നില്ല. 1913-ൽ ബിഷപ്പ് ഗിൽ എന്ന മിഷനറി ഒരു മതംമാറ്റകേന്ദ്രമായ ഒറ്റിയാംകുന്ന് സന്ദർശിക്കാനാഗ്രഹിച്ചപ്പോൾ തന്റെ കാറിൽ സഞ്ചരിക്കാൻ പറ്റിയ ഒരു റോഡ് അങ്ങോട്ടു നിർമ്മിക്കാൻ തിരുവിതാംകൂർ ദിവാനോടാവശ്യപ്പെടുകയാണ് ചെയ്തത്. വെറും 65 ദിവസം കൊണ്ട് ആ റോഡ് പൂർത്തിയായി (പേജ് 57). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മതപരിവർത്തനക്കാരുടെ ശനിദശയായിരുന്നു. അയ്യൻകാളിയുടെ സാധുജനപരിപാലനസംഘം ദലിതരുടെ ഹിന്ദുവേരുകൾ ശക്തമാക്കിയപ്പോൾ, പൊയ്കയിൽ യോഹന്നാന്റെ പ്രത്യക്ഷരക്ഷാദൈവസഭയും പാമ്പാടി ജോൺ ജോസഫിന്റെ ചേരമർ മഹാജനസഭയും ദലിത് പ്രശ്നം കൃസ്തീയസഭകളിലെ നിരന്തര തലവേദനയായി നിലനിർത്തി.

 ചരിത്രരേഖകൾ ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തെയോ, അഥവാ ചരിത്രം ജനിക്കുന്നതിനുമുമ്പുള്ള സംഭവപരമ്പരയുടെ കാര്യത്തിലോ നാം സാഹിത്യകൃതികളും കഥകളും ചരിത്രസൃഷ്ടിയുടെ അവലംബമാക്കാറുണ്ട്. വേദാനന്തര ഇന്ത്യയുടെ ചരിത്രം മിക്കവാറും പുനഃസൃഷ്ടിച്ചെടുത്തിരിക്കുന്നത് പുരാണകഥകളിലെ സൂചനകളിൽ നിന്നാണല്ലോ. എന്നാൽ യേശുദാസൻ ഒരു പടി കൂടി കടന്ന് കേവലം നൂറോ നൂറ്റമ്പതോ വർഷങ്ങൾക്കുമുമ്പുള്ള ദലിത് പീഡനങ്ങൾക്കുദാഹരണങ്ങളായി എടുത്തുകാണിക്കുന്നത് കഥകളിലും നോവലുകളിലുമൊക്കെ വിവരിച്ചിരിക്കുന്ന ഭാവനാസൃഷ്ടികളാണ്. സാഹിത്യകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ സത്യമാണെന്ന് എങ്ങനെ സ്ഥാപിക്കാനാവും? ഇത് വളരെ വ്യാപകമായ രീതിയിൽ എടുത്ത് പയറ്റിയിട്ടുണ്ടുതാനും. ഘാതകവധം (പേജ് 34), ഒരു ദയനീയ സംഭവം (പേജ് 36), ചോരപ്പരിശം (പേജ് 38), പുല്ലേലിക്കുഞ്ചു (പേജ് 50), സംവത്സരങ്ങൾ (പേജ് 81, 96), മുക്കണി (പേജ് 101) എന്നീ സാഹിത്യസൃഷ്ടികളിൽനിന്നുള്ള സാങ്കല്പികകഥകളാണ് ലേഖകൻ ദലിത് പീഡനസംഭവങ്ങളായി അവതരിപ്പിക്കുന്നത്. മിഷനറിമാരെ അദ്ദേഹം തുറന്നുകാണിക്കുന്നുണ്ടെങ്കിലും ബൈബിൾ മാത്രമാണ് ദലിതരുടെ രക്ഷാമാർഗ്ഗമെന്നും അതിലെ ബാബിലോണിയൻ, ഈജിപ്ഷ്യൻ അടിമത്തം ഇസ്രായേൽ ജനത തകർത്തതുമെല്ലാം ദളിതർക്കു പ്രചോദനമാകുമെന്നു പറയുന്നത് പുസ്തകത്തിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ ഭാഷ ദലിതർ നെഞ്ചിലേറ്റി എന്നൊക്കെ വാദിക്കുന്നത് ദലിത് രാഷ്ട്രീയത്തിന് മതമുണ്ട് എന്നു സംശയിക്കാനിടവരുത്തും. ഗ്രന്ഥകാരൻ ഉടനീളം പാശ്ചാത്യ ചിന്തകരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പുട്ടിന് പീര ഇടുന്നതുപോലെ ചേർത്തിട്ടുണ്ട്. ഇവയിൽ പലതും സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതും പാണ്ഡിത്യപ്രദർശനത്തിനുമാത്രം സഹായകവുമാണ്. റോമൻ യാക്കോബ്സൻ, ഏണസ്റ്റ് ട്രോൽട്ഷ്, റിച്ചാർഡ് നീബൂർ, ബനഡിക്ട് ആൻഡേഴ്‌സൺ എന്നിവരുടെ ഘടാഘടിയൻ ഉദ്ധരണികൾ പുസ്തകത്തിലുണ്ട്.പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങൾ കൊല്ലവർഷം 871-ൽ തിരുവിതാംകൂറിൽ നിർത്തൽ ചെയ്തിരുന്നു. ഇത് ചരിത്രത്തിൽനിന്നും സമുദായത്തിൽനിന്നുമുള്ള ദലിതരുടെ പുറത്താക്കലാണെന്ന യേശുദാസന്റെ വാദം ചരിത്രപരമായ അജ്ഞതയിൽനിന്നുടലെടുത്തതാണ്. (വിക്കിപീഡിയയിൽ ഇതു വായിക്കുക). ആ അനാചാരങ്ങൾ എന്തായിരുന്നു എന്നു പരിശോധിച്ചിരുന്നെങ്കിൽ അവയെ എത്രയും പെട്ടെന്ന് നിർത്തലാക്കേണ്ടതായിരുന്നു എന്ന് അദ്ദേഹവും യോജിച്ചേനേ. ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം ആംഗ്ലിക്കൻ മഹായിടവക പരിവർത്തിത ദലിതർക്കായി സ്ഥാപിക്കാൻ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ യോഗനടപടികളായി അധഃപതിക്കുന്നു. ഇതിനായി ജന്മംകൊണ്ട സംഘടനയായ ബി. സി. സി. എഫിന്റെ ഭാരവാഹിപ്പട്ടിക പോലും മുഴുവനായി അടിച്ചുചേർത്തിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of Baliyadukalude Vamshavali by T M Yesudasan
ISBN: 8177051795
 

Saturday, July 16, 2016

ഉലക്ക എന്ന കവിത

റഫീക് അഹമ്മദിന്റെ 'ഉലക്ക' എന്ന കവിത..

അറിയാമോ
എന്റെ വിശ്വാസത്തെപ്പറ്റി?
അതിന്റെ കരുത്തിനെപ്പറ്റി?
കരിമ്പാറ പോലെ, ഉരുക്കുപോലെ
ഉലക്കപോലെ.


ആയിരക്കണക്കിനു വർഷങ്ങളുടെ
ആഴത്തിലേക്കു പോകുന്നതാണ്
അതിന്റെ തായ് വേര്.
ചെറുവേരുകളാകട്ടെ,
ഭൂമിയിലെങ്ങും പടർച്ചയുള്ളത്.

എത്ര മഴുക്കൊത്തേറ്റു, മഴപ്പെയ്ത്തേറ്റു
കൊടുങ്കാറ്റും ഇടിത്തീയ്യുമേറ്റു.
ഒരില പോലും വീണില്ല.
പാറയിൽ തുളഞ്ഞിറങ്ങിപ്പോയ വേരുകൾ.
മണലിൽ പുതഞ്ഞുപോയവ.
കൊടുംവെയിലിന്റെ
പല യുഗങ്ങൾ കൊണ്ട ചില്ലകൾ
ഒരില പോലും വാടിയില്ല.

ഭൂമിക്കു മുകളിൽ, ആകാശത്തിനു നേരെ,
കടലിനെ ചാരി
ഇതാണ്, ഇതാണ് നിൽപ്പ്
അനക്കാനാവില്ല, ഒന്നിനും.

പക്ഷേ മോനേ.....
നീയിതിന്റെ കടക്കൽ വന്നു
മൂത്രമൊഴിച്ചേക്കരുത്
എളുപ്പം വൃണപ്പെട്ടുപോവും.


ഫ്രാൻസിലെ നീസിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു വായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി.

Friday, July 8, 2016

പോർട്ടുഗീസ് ഡച്ച് ആധിപത്യം കേരളത്തിൽ

ഒരു ദേശത്തിന്റെ ചരിത്രനിർമിതിക്ക് പല തലങ്ങളുണ്ട്. പല കാലങ്ങളിൽ സഞ്ചാരികളായി അവിടെ എത്തിയവരുടെ വിവരണങ്ങളിൽനിന്നും ചരിത്രം ഉണ്ടാകുന്നു. കേരളത്തിൽ പല കാലങ്ങളിലായി എത്തിയിട്ടുള്ള വിദേശസഞ്ചാരികളുടെ ഓർമ്മക്കുറിപ്പുകളിൽനിന്നും അക്കാലത്തെ കേരളത്തിലെ ഗതിവിഗതികൾ ക്രോഡീകരിച്ചിട്ടുള്ള ചരിത്രകാരന്മാരിൽ പ്രധാനിയാണ് ശ്രീ. വേലായുധൻ പണിക്കശേരി. ഒട്ടനവധി പുസ്തകങ്ങൾ അദ്ദേഹം ഈ രീതിയിൽ രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏകദേശം 1500 CE മുതൽ 1800 CE  വരെയുള്ള പോർച്ചുഗീസ്-ഡച്ച് ആധിപത്യത്തിന്റെ കഥപറയുന്ന ഈ പുസ്തകം. ഭാരതത്തിലേക്കൊരു കച്ചവടപ്പാതയും, കൂട്ടത്തിൽ ഇന്ത്യ, ചൈന, അബിസീനിയ എന്നിവിടങ്ങളിലെവിടെയോ ഭരിച്ചുകൊണ്ടിരുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്ന പ്രെസ്റ്റർ ജോൺ എന്ന കൃസ്ത്യൻ രാജാവിനേയും കണ്ടുപിടിക്കാനുദ്ദേശിച്ച് പോർച്ചുഗീസുകാർ നടത്തിയ യാത്രകൾ കേരള ചരിത്രത്തിൽ ഒരു പുത്തനദ്ധ്യായം സൃഷ്ടിക്കുകയായിരുന്നു. വാസ്കോ ഡി ഗാമയാണ് കടൽ മാർഗം കേരളത്തിൽ വന്ന ആദ്യ യൂറോപ്പുകാരൻ എന്നു നാം പറയുമെങ്കിലും അത് പൂർണമായും ശരിയല്ല. ഗാമയ്ക്കും പത്തുവർഷം മുൻപ് പിറോ ഡി കോവിലോ എന്ന പോർച്ചുഗീസുകാരൻ അറബിവേഷം ധരിച്ച് അറബിക്കപ്പലുകളിലൊന്നിൽ കേരളത്തിൽ ഒരു ചാരനായി എത്തിയിരുന്നു. ദാസനും വിജയനും നൂറ്റാണ്ടുകൾ മുൻപുതന്നെ മാതൃകകൾ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ! ഗാമയ്ക്കും പന്ത്രണ്ടു വർഷം മുൻപ് ബർത്തലൂമ്യോ ഡയസ് ഗുഡ് ഹോപ്പ് മുനമ്പ് കപ്പലിൽ ചുറ്റിക്കഴിഞ്ഞിരുന്നു. ഈ രണ്ടുപേരുടേയും വിവരങ്ങൾ തുറന്നിട്ട ഒരു കപ്പൽപ്പാതയിലൂടെ സഞ്ചരിച്ച് 1498-ൽ കേരളത്തിലെത്തുക മാത്രമേ ഗാമ ചെയ്തിട്ടുള്ളൂ.

ഒരു കച്ചവടക്കാരൻ കുത്തകക്കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന കമ്പോളത്തിൽ അതേ വസ്തുക്കൾ വാണിജ്യം ചെയ്യാനായി മറ്റൊരു വ്യാപാരി എത്തുന്നത് അവർ തമ്മിൽ സംഘർഷത്തിനു വഴിവെക്കുമല്ലോ. കുരുമുളകും കറുവപ്പട്ടയുമൊക്കെ കയറ്റി അയച്ചിരുന്നത് അറബി വണിക്കുകൾ  മുഖേനയായിരുന്നതുകൊണ്ട് അവരും പോർച്ചുഗീസുകാരും സംഘട്ടനത്തിന്റെ പാതയിലൂടെ മുന്നേറി. അറബികളുടെ കുത്തക തകർക്കുന്നതിനുവേണ്ടിയാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി അപകടം നിറഞ്ഞ പുതിയൊരു ജലപാത കണ്ടെത്തി പറങ്കികൾ കേരളത്തിലെത്തിയതെന്നുകൂടി ഓർക്കണം. മൂറുകൾ എന്നറിയപ്പെട്ടിരുന്ന അറബി വ്യാപാരികളുടെ അഹങ്കാരവും തൻപ്രമാണിത്തവും സകലസീമകളേയും ലംഘിച്ചുകൊണ്ടിരുന്നു. നാടൻ മുസ്ലിം വ്യാപാരികൾക്ക് കുറഞ്ഞ വില കൊടുക്കുക, തുറമുഖച്ചുങ്കം കൊടുക്കാതിരിക്കുക എന്നീ നടപടികൾ അവർ പിന്തുടർന്നിരുന്നു.പറങ്കികളുമായുണ്ടായ പോരാട്ടത്തിൽ കോയപ്പക്കി മുതലായ കേരളീയ മുസ്ലിങ്ങളിലെ ഒരു വിഭാഗം പോർച്ചുഗീസ് പക്ഷത്താണ് നിലയുറപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അഹിംസ ഗാമയുടെ നയമായിരുന്നില്ല. അക്രമത്തെ അക്രമം കൊണ്ടുനേരിടുക എന്ന വഴിയിലൂടെ പറങ്കികൾ മുന്നോട്ടു പോയപ്പോൾ കൊടുംക്രൂരതയുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയായിരുന്നു അവർ. ഈ സംഭവങ്ങളെ ഒരു ചരിത്രകാരന്റെ നിർവികാരതയോടെ സമീപിക്കുന്നതിനുപകരം പണിക്കശേരി ജ്വലിച്ചുപൊങ്ങുകയും കോപാക്രാന്തനായി ജല്പിക്കുന്നതുമൊക്കെയാണ് നാം കാണുന്നത്. 'ചെന്നായ്ക്കൾ', 'വഞ്ചകപ്പരിഷകൾ' എന്നൊക്കെ അദ്ദേഹം പോർച്ചുഗീസുകാരെ വിശേഷിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് നാം വിലയിരുത്തേണ്ടത്. ആഗോളതലത്തിൽ മുസ്ലിങ്ങളും മറ്റുള്ളവരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ മറ്റൊരു പതിപ്പുമാത്രമാണ് അറബ് - പോർച്ചുഗീസ് സമരങ്ങൾ. സാധാരണയായി അങ്ങനെയൊരു യുദ്ധമുണ്ടായാൽ നാം ഇന്ത്യക്കാർ നിൽക്കേണ്ടത് മുസ്ലിം പക്ഷത്തായിരിക്കണം എന്ന ലൊടുക്കു മതേതരവാദിയുടെ എല്ലാ ലക്ഷണങ്ങളും പണിക്കശേരി പ്രദർശിപ്പിക്കുന്നുണ്ട്. പറങ്കികളും ഡച്ചുകാരും തമ്മിൽ സംഘട്ടനം നടക്കുമ്പോൾ നാം ആരുടെയെങ്കിലും പക്ഷം പിടിക്കാറുണ്ടോ? അതുപോലെ തന്നെയല്ലേ, പറങ്കികളും അറബികളും തമ്മിൽ അടി നടന്നാലും? കുഞ്ഞാലി മരയ്ക്കാരുടെ കാര്യമാകുമ്പോൾ ലേഖകൻ ആവേശം കൊണ്ട് കരഞ്ഞുപോകുന്നതുപോലെ തോന്നുന്നു. ആ ഭാഗങ്ങളും ഗോവിന്ദൻകുട്ടി വടക്കൻ പാട്ട് സിനിമകൾക്കെഴുതിയിരുന്ന തിരക്കഥയും തമ്മിൽ വലിയ ഭേദമൊന്നുമില്ല. കുഞ്ഞാലി സാമൂതിരിയുടെ ആനയുടെ വാലു മുറിച്ചുകളഞ്ഞതും അദ്ദേഹത്തിന്റെ നായർ പടയാളികളെ അപമാനിച്ചതുമൊക്കെ സാമൂതിരി ഇരന്നുവാങ്ങിച്ചതാണെന്ന മട്ടിലാണ് പണിക്കശേരിയുടെ പോക്ക്.

അറബി മുസ്ലിങ്ങളും യൂറോപ്പിലെ കൃസ്ത്യാനികളും തമ്മിലുള്ള ശണ്ഠയാണ് പോർച്ചുഗലിന്റെ ഉദയത്തിനു കാരണമായതെങ്കിൽ കൃസ്തീയ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കാണ് അതിന്റെ അസ്തമനത്തിനും കാരണഭൂതമായത്. 1580-ൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗലും സ്പെയിനും ഒരൊറ്റ രാജ്യമാക്കി ഭരണത്തിലേറിയപ്പോൾ മാർപാപ്പയുടെ നിർദേശപ്രകാരം പ്രൊട്ടസ്റ്റന്റ് വ്യാപാരികളെ ലിസ്ബണിൽ നിന്ന് വിലക്കി. ഇന്ത്യയിലും കിഴക്കൻ ഏഷ്യയിലും നിന്ന് എത്തിക്കൊണ്ടിരുന്ന സുഗന്ധദ്രവ്യങ്ങൾ ലിസ്ബണിൽ നിന്ന് വാങ്ങി യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ എത്തിച്ചിരുന്ന ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾക്ക് ഇത് തിരിച്ചടിയായി ഭവിച്ചു. ഇന്ത്യയിലേക്ക് നേരിട്ട് കച്ചവടം നടത്തുന്നതിന് ഈ ഉപരോധം ആ രാജ്യങ്ങളെ പ്രേരിപ്പിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും നടമാടിയിരുന്ന പോർച്ചുഗീസ് വ്യാപാരസാമ്രാജ്യത്തിന് ഡച്ച്,  ഇംഗ്ലീഷ് കമ്പനികളെ ചെറുക്കാനായില്ല. 1663-ൽ കൊച്ചിയിൽ നടന്ന യുദ്ധത്തിലെ പരാജയം പോർച്ചുഗലിനെ കെട്ടുകെട്ടിച്ചു. അടുത്ത നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്ററ് ഇന്ത്യാ കമ്പനി ഡച്ചുകാരുടേയും കഥ കഴിച്ചു.

പറങ്കികളോളം ക്രൂരന്മാരല്ലായിരുന്ന ഡച്ചുകാരുടെ നേതൃത്വത്തിലാണ് കേരളീയ സസ്യങ്ങളുടെ സമഗ്ര നിഘണ്ടു എന്നറിയപ്പെടുന്ന ഹോസ്തൂസ് ഇൻഡിക്കൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തുന്നത്. കേരളീയ വിജ്ഞാനനഭസ്സിലെ ഈ അരുണോദയം അർഹിക്കുന്ന പ്രാധാന്യത്തോടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യന്റെ മുഖ്യകാർമികത്വത്തിലാണ് ഈ പുസ്തക രചന നടന്നത്. അദ്ദേഹത്തിന്റെ സംഭാവന അനിഷേധ്യമാണെന്നിരിക്കേ, ഇട്ടി അച്യുതന്റെ പ്രയത്നത്തെ പർവ്വതീകരിച്ചുകാണിക്കാനുള്ള പ്രവണതയും ഗ്രന്ഥകാരനിൽ കാണുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Portuguese - Dutch Adhipatyam Keralathil' by Velayudhan Panikkassery

Monday, July 4, 2016

അരളഗുപ്പെയിലെ പൂജാരി

ചെന്നകേശവ ക്ഷേത്രം
സൂര്യൻ ജ്വലിച്ചുനിന്നിരുന്ന ഒരു മെയ് മാസ അപരാഹ്നത്തിലാണ് ഞങ്ങളുടെ വാഹനം കർണാടകയിലെ ടിപ്പ്ടൂർ പട്ടണം കഴിഞ്ഞ് അല്പം ഓടിയതിനുശേഷം മെയിൻ റോഡിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് അരളഗുപ്പെയിലേക്കു നീളുന്ന വീതികുറഞ്ഞ ഗ്രാമവീഥിയിലേക്കു പ്രവേശിച്ചത്. വൃത്തിയായി ടാർ ചെയ്ത പാത മദ്ധ്യകർണാടകയ്ക്കു മാത്രം സ്വന്തമായ വശ്യമായ ഗ്രാമഭംഗിയിലൂടെ കടുകുപാടങ്ങളുടെ ഓരം പറ്റി നീണ്ടുകിടന്നു. അവിടവിടെയായി ചെറിയ കുളങ്ങൾ, വീണ്ടും പാടങ്ങൾ, ചക്രവാളസീമയിൽ ചെറിയ കുന്നുകൾ, മനോഹരമായ തൊടികളിൽ ചെറിയ വീടുകൾ - ഓ! കർണാടകയുടെ സൗന്ദര്യത്തെ എനിക്കെങ്ങനെയാണ് വിശ്വസ്തതയോടെ വർണ്ണിക്കാനാവുക? കാർഷികസാമഗ്രികൾ കയറ്റിയ ഏതാനും വാഹനങ്ങളും, വിരലിലെണ്ണാവുന്ന ഇരുചക്രവാഹനങ്ങളും മാത്രമേ എതിരേ വന്നിരുന്നുള്ളൂ. ഏതാണ്ട് ഇരുപതു മിനുട്ടു നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ അരളഗുപ്പെ എന്ന കൊച്ചുഗ്രാമത്തിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്യാനെന്നോണം ഒരു തീവണ്ടി അകലെ ചൂളംവിളിച്ചുകൊണ്ടു കടന്നുപോയി. ഒന്നോ രണ്ടോ പാസഞ്ചർ തീവണ്ടികൾ മാത്രമേ ഈ കൊച്ചുസ്റ്റേഷനിൽ നിർത്തുകയുള്ളൂ.

ചെന്നകേശവ ക്ഷേത്രത്തിനു മുമ്പിൽ ഞങ്ങൾ വണ്ടി നിർത്തി. പതിമൂന്നാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കന്മാർ പണികഴിപ്പിച്ച ഈ വാസ്തുവിസ്മയം കാലപ്പഴക്കത്തിന്റെ തളർച്ചക്കിടയിലും ഒരു ദൃശ്യവിസ്മയമായി തലയുയർത്തിനിന്നു. പണ്ടെന്നോ നഷ്ടപ്പെട്ടുപോയ കലശം പക്ഷേ ഈ ഏകകൂട ക്ഷേത്രഗോപുരത്തിന്റെ ആഭിജാത്യം നഷ്ടപ്പെടുത്തുന്നില്ല. 16 വശങ്ങളുള്ള നക്ഷത്രത്തിന്റെ ആകൃതിയിൽ പണിചെയ്ത 'ജഗതി' എന്നറിയപ്പെടുന്ന അമ്പലത്തറയ്ക്കു മുകളിൽ സർവാംഗം മാസ്മരികമായ ശിലാശില്പങ്ങളും കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രത്തിന്റെ കൽഭിത്തികൾ ഞങ്ങളെ സ്വാഗതം ചെയ്തു. സിംഹവുമായി മൽപ്പിടുത്തം നടത്തുന്ന പോരാളിയുടെ വിഖ്യാതമായ ഹൊയ്സാല രാജചിഹ്നം ഇവിടെ കാണാനായില്ല.

ക്ഷേത്രവളപ്പിൽ കടന്ന് ഏതാനും ഫോട്ടോകൾ എടുത്തുകഴിഞ്ഞപ്പോഴാണ് ഒരു പാർശ്വവാതിൽ തുറന്ന് ഞങ്ങളെ എത്തിനോക്കുന്ന ധോത്തി മാത്രം ധരിച്ച ഒരു വൃദ്ധനെ ഞങ്ങൾ ശ്രദ്ധിച്ചത്. നെറ്റിയിലെ നേരെ മുകളിലേക്കു വരച്ചിരിക്കുന്ന ഇരട്ട ഭസ്മക്കുറികളും പൂണൂലും അയാൾ ഒരു വൈഷ്‌ണവപൂജാരിയാണെന്നു വിളിച്ചറിയിച്ചു. ചോദിക്കാതെ വളപ്പിൽ കടന്നതിന് മുഖത്ത് ദ്വേഷ്യഭാവമുണ്ടോ എന്നു ശ്രദ്ധിച്ച ഞങ്ങൾക്കു കാണാനായത് സ്വാഗതഭാവത്തിലുള്ള ഒരു പുഞ്ചിരിയാണ്. പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ചതിനാൽ ചുട്ടുപൊള്ളുന്ന കൽപാളികൾ പാകിയ തറയിലൂടെ ഞങ്ങൾ ധൃതിയിൽ നടന്ന് മുൻവശത്തെ ക്ഷേത്രവാതിലിൽ എത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷണയിലുള്ള ക്ഷേത്രമാണെങ്കിലും സമീപവാസികൾ സ്ഥിരമായി പൂജ ചെയ്യുന്നുണ്ടിവിടെ. മണ്ഡപത്തിലേക്കു കടന്ന ഞങ്ങൾക്ക് അതിന്റെ ഒരറ്റത്തായി ശ്രീകോവിൽ കാണാമായിരുന്നു. പൂജാരി ലൈറ്റുകൾ ഓൺ ചെയ്തതോടെ മനോഹരമായ ഒരു വിഷ്ണുവിഗ്രഹം ദൃശ്യമായി. 'ചെന്ന' എന്ന കന്നഡ വാക്കിന്റെ അർത്ഥം മനോഹരം എന്നാണ്. കേശവൻ പിന്നെ വിഷ്ണുവുമാണല്ലോ. ഹാസനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ചെന്നകേശവ ക്ഷേത്രങ്ങളുണ്ട്. ബേലൂരിലേതാണ് ഏറ്റവും പ്രസിദ്ധവും കൊത്തുപണികൾ നിറഞ്ഞതും. എങ്കിലും മൊസാലെ ഹോസഹള്ളി, ആനക്കെരെ എന്നിവിടങ്ങളിലെ ചെന്നകേശവ ക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്.

ഞങ്ങൾ മണ്ഡപത്തിനുള്ളിലെ ചുമർശില്പങ്ങൾ കണ്ടാസ്വദിച്ചു നിൽക്കുമ്പോൾ പൂജാരി ശ്രീകോവിലിന്റെ ഇരുമ്പുകമ്പികൾ കൊണ്ടുനിർമ്മിച്ച വാതിൽ തുറന്ന് പൂജ തുടങ്ങി. ഇത് ഞങ്ങളെ അല്പമൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. വന്നിരിക്കുന്നവരുടെ ജാതിയോ മതമോ ഒന്നും അന്വേഷിക്കാതെ, ഞങ്ങളുടെ കൂടി നന്മയ്ക്കെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഏതോ ആരാധനയുടെ ഭാഗമായി പൂജാരി ഏതോ മന്ത്രങ്ങൾ ചൊല്ലി വിഗ്രഹത്തെ പലവട്ടം ആരതി ഉഴിഞ്ഞു. ഏതു മതവിശാസിയായാലും ഏതോ വിദൂരദേശത്തുനിന്ന് ചെന്നകേശവനെ കാണാനായി വന്ന ഞങ്ങൾക്കുവേണ്ടി പൂജ ചെയ്യാൻ തോന്നിയത് അദ്ദേഹത്തിന്റെ നല്ല മനസ്സ്. സത്യത്തിൽ മതവൈരത്തിന്റെ തീക്കനലുകളാടുന്ന ലോകത്തിനു നടുവിൽ സമാധാനത്തിന്റെ നിറകുടമാകാൻ ഭാരതത്തിനു കഴിയുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയല്ലേ?

ഏതാനും നിമിഷങ്ങൾ നീണ്ട പൂജയ്ക്കൊടുവിൽ പ്രസാദം നിറച്ച തളിക അദ്ദേഹം ഞങ്ങളുടെ നേരെ നീട്ടി. ടൂറിസ്റ്റുകൾ എന്ന നിലയിൽ മാത്രം ഈ ക്ഷേത്രം സന്ദർശിച്ച ഞങ്ങൾ ഇത്രയും പരിഗണന ലഭിച്ചതിൽ അത്ഭുതസ്തബ്ധരായി. പ്രസാദം സ്വീകരിച്ചതിനുശേഷം ചെറിയ നാണയത്തുട്ടുകൾ മാത്രം കിടന്നിരുന്ന ആ തളികയിൽ ഒരു നൂറുരൂപ നോട്ട് വെച്ചുകൊടുത്തപ്പോൾ കുലീനനെങ്കിലും ദാരിദ്ര്യത്തിന്റെ മറയ്ക്കാനാവാത്ത ചിഹ്നങ്ങൾ ശരീരത്തിൽ പേറിയിരുന്ന ആ വൃദ്ധൻ ഒരു നിമിഷം ശക്തിയായി ഒന്നു ചുമച്ചു, അതിനുശേഷം തല പതിയെ ഒന്നുകുനിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്തു. വളരെക്കാലത്തിനുശേഷം ഒരു നല്ല കാര്യം ചെയ്തതിലുള്ള സന്തോഷം ഞങ്ങളെ പെട്ടെന്നു വലയം ചെയ്തു. അല്പസമയത്തിനുശേഷം സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ വണ്ടിതിരിക്കവേ പൂജാരി കൈയുയർത്തി യാത്രാമംഗളങ്ങൾ നേർന്നു.

ഉച്ചവെയിലിൽ പൊടിപറക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത സഞ്ചാരികൾക്ക് ആശീർവാദങ്ങളുമായി ആ വൃദ്ധൻ മെല്ലെ കൈവീശിക്കൊണ്ടിരുന്നു.

Sunday, July 3, 2016

ഉദയംപേരൂർ സൂനഹദോസ്

നവോത്ഥാനത്തിനുശേഷം ലോകമെങ്ങും കോളനികൾ സ്ഥാപിച്ച് കച്ചവടവും മതപ്രചാരണവും ലക്ഷ്യമിട്ട പോർച്ചുഗീസുകാർ തങ്ങളേക്കാൾ പുരാതനമായ വേരുകളുള്ള ഒരു കൃസ്തീയസമൂഹത്തെ കേരളത്തിൽ കണ്ടെത്തി. തോമാശ്ലീഹാ നേരിട്ട് മതംമാറ്റിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരെന്നവകാശപ്പെട്ടിരുന്ന മലങ്കര നസ്രാണികൾ കേരളത്തിലെ മറ്റു സമൂഹങ്ങൾ നടപ്പാക്കിയിരുന്ന സാമൂഹ്യ ആചാരങ്ങളെല്ലാം സ്വീകരിച്ചവരായിരുന്നു. ജാതിവ്യവസ്ഥയിൽ ഉന്നതരാണെന്നു കാണിക്കാനായിരുന്നു നമ്പൂതിരിമാരുടെ മതപരിവർത്തനകഥ. വിശുദ്ധ തോമാ കേരളത്തിൽ വന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. എന്നാൽ നമ്പൂതിരിമാരുടെ ആഗമനം കേരളത്തിലുണ്ടാവുന്നതിനു മുമ്പുതന്നെ കൃസ്ത്യാനികൾ ഇവിടെ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. 1514-ൽ ലിയോ പത്താമൻ മാർപാപ്പ പുറപ്പെടുവിച്ച 'പദ്രുവാദോ' എന്ന തീട്ടൂരത്തിലൂടെ ആഫ്രിക്കക്ക് കിഴക്കുള്ള ദേശങ്ങളുടെയെല്ലാം ആധിപത്യം ചാർത്തിക്കിട്ടിയിരുന്ന പോർച്ചുഗലിന് മലങ്കര നസ്രാണികൾ ഒരു പൊതിയാത്തേങ്ങയായിത്തീർന്നു. അന്ത്യോഖ്യയിലേയും പേർഷ്യയിലേയും മതമേലധ്യക്ഷന്മാർ നാമമാത്രമായി അധികാരം നടത്തിയിരുന്ന കേരളത്തിലെ സഭ പ്രധാനമായും വിശാസികളായ നാട്ടുക്കൂട്ടങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഗോവയിലെ ബിഷപ്പായിരുന്ന അലക്സിസ് മെനെസിസിന്റെ നേതൃത്വത്തിൽ നാട്ടുകാരായ മെത്രാന്മാരെ സംഘടിപ്പിച്ച് പോർച്ചുഗലിനോടും മാർപാപ്പയോടും കൂറു പ്രഖ്യാപിക്കാനും അതുവരെ പിന്തുടർന്നിരുന്ന തദ്ദേശീയ ആചാരങ്ങളോട് വിടപറഞ്ഞ് കൃസ്ത്യാനികൾ എന്നത് യൂറോപ്പിലെ സമൂഹത്തിന്റെ ഒരു അനുബന്ധമാണെന്നും വരുത്തിത്തീർത്ത മതസമ്മേളനമാണ് 1599-ൽ എറണാകുളത്തിനടുത്ത ഉദയപേരൂരിലെ മർത്തമറിയം പള്ളിയിൽ നടന്ന സുനഹദോസ് (synod). കേരളത്തിലെ കൃസ്തീയ സഭാചരിത്രത്തിലും രാജ്യത്തിന്റെ തന്നെ ചരിത്രത്തിലും സുപ്രധാനമായ സ്ഥാനമുള്ള ഒരു സംഭവമാണ് ഉദയംപേരൂർ സൂനഹദോസ്. ഇതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പുറത്തിറക്കിയ ലേഖനസമാഹാരമാണ് ഈ പുസ്തകം.

പ്രമുഖ പണ്ഡിതനായ ശ്രീ. ജോസഫ് പുലിക്കുന്നേൽ ആണ് പുസ്തകത്തിന്റെ എഡിറ്റർ. അദ്ദേഹം വിജ്ഞാനപ്രദമായ രണ്ടു ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുമുണ്ട്. ആകെ എട്ടു ലേഖനങ്ങൾ അഞ്ചു ലേഖകരുടേതായിട്ടുള്ള ഈ ഗ്രന്ഥത്തിൽ ഓരോ രചയിതാവും തന്റേതായ ശൈലി വളരെ സവിശേഷമായ രീതിയിൽ പ്രകടമാക്കുന്നു. ജോസഫ് പുലിക്കുന്നേൽ ഒരു ചരിത്രകാരന്റെ നിർമമതയാർന്ന വീക്ഷണധാര പ്രദർശിപ്പിക്കുമ്പോൾ സ്കറിയ സക്കറിയ ആക്രമണോൽസുകമായ വിധത്തിൽ കത്തോലിക്കാ വിരുദ്ധത കാണിക്കുന്നു. ഡോ. ജോൺ ഓച്ചന്തുരുത്ത് ഇതിനു മറുപടിയെന്നോണം കത്തോലിക്കാ വിഭാഗത്തിന്റെ ന്യായവാദങ്ങൾ നിരത്തുമ്പോൾ ചരിത്രകാരനായ എൻ. കെ. ജോസ് കേരളീയ ആചാരങ്ങളിൽ നിന്ന് കൃസ്തീയസമൂഹം വഴിപിരിഞ്ഞതിന്റെ നല്ലവശങ്ങൾ ചികഞ്ഞെടുക്കുന്നു. ഭാരതത്തിലെ സഭ ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണവും സഭയിലെ വർഗീയവൽക്കരണത്തിന്റെ ആണിക്കല്ലും സുനഹദോസിന്റെ തീരുമാനങ്ങളാണെന്നാണ് ജോർജ് മൂലേച്ചാലിൽ പറഞ്ഞുവെക്കുന്നത്. വിവിധതരത്തിലുള്ള ദാർശനികവീക്ഷണങ്ങളുടെ മാറ്റ് സമാധാനപരമായി ഉരച്ചുനോക്കുന്ന ഇത്തരം പുസ്തകങ്ങൾ അസഹിഷ്ണുതയുടെ ജിഹാദുകൾ കൊലവിളി നടത്തുന്ന ഇക്കാലത്ത് വളരെ പ്രസക്തവും അർത്ഥവത്തുമാണ്.

പുരോഹിതബ്രഹ്മചര്യം, മെത്രാന്മാരുടെ രാജകീയരീതിയിലുള്ള ഭരണക്രമം, മറ്റു വിഭാഗങ്ങളിൽ നിന്ന് കൃസ്ത്യാനികൾ വേർതിരിക്കാനുദ്ദേശിച്ചുള്ള നിബന്ധനകൾ - ഇതൊക്കെയാണ് സൂനഹദോസ് ഇവിടെ നടപ്പിൽ വരുത്തിയത്. കുർബാനയ്ക്ക് പോർച്ചുഗീസ് വീഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ എന്ന കൗതുകകരമായ തീരുമാനവും ഇക്കൂട്ടത്തിൽ ഉണ്ടായി. പോർച്ചുഗൽ രാജാവ് ആവശ്യമായ വീഞ്ഞ് സൗജന്യമായി നല്കാമെന്നേറ്റു. ഒരൊറ്റ വ്യവസ്ഥ മാത്രം - തന്റെ മേൽക്കോയ്മ അംഗീകരിക്കണം! മറ്റു ലേഖകർ പോർച്ചുഗലിന്റെ രാഷ്ട്രീയ, മാനസിക അടിമത്തം സ്വീകരിപ്പിക്കലാണ് സുനഹദോസിന്റെ ആത്യന്തികഫലം എന്നു സ്ഥാപിക്കുമ്പോൾ, ആ അടിമത്തം ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് ജോൺ ഓച്ചന്തുരുത്തിന്റെ ലേഖനം. ഹൈന്ദവ ആചാരങ്ങളിൽ മുങ്ങിക്കുളിച്ചുകിടന്നിരുന്ന പൂർവ കേരള ക്രൈസ്തവരുടെ മോചനത്തിൽ ആശ്വസിക്കുകയാണ് ഓച്ചന്തുരുത്ത് ചെയ്യുന്നത്. ഒരു പടി കൂടി കടന്ന്, പോർച്ചുഗീസുകാർ ആധിപത്യകാലത്ത് എന്തൊക്കെ കൊള്ളരുതായ്മകൾ നടത്തിയിട്ടുണ്ടെങ്കിലും അവരുടെ സജീവസാന്നിധ്യത്തിന്റെ ചിരന്തനസ്മാരകമായി ഇവിടെ നിലനിൽക്കുന്നത് കേരളത്തിലെ, ഭാരതത്തിലെ, കത്തോലിക്കാ സഭയാണ് എന്നുകൂടി പറഞ്ഞുവെക്കുന്നു (പേജ് 59). കേരളത്തിൽ നടമാടിയിരുന്ന ജാതിശ്രേണിയിൽ നിന്ന് അറുത്തുമാറലായിരുന്നു സഭ 1599-ൽ ചെയ്തത് എന്ന വാദമാണ് എൻ. കെ. ജോസ് ഉയർത്തുന്നത്. 1653-ൽ കൂനൻകുരിശു സത്യത്തോടെ സുനഹദോസിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ജാതിവ്യവസ്ഥയിലേക്ക് ക്രൈസ്തവസമൂഹം തിരിച്ചുനടന്നു എന്ന് ജോസ് ആരോപിക്കുന്നു. ജോർജ് മൂലേച്ചാലിലിന്റെ വാദങ്ങൾ അല്പം വിചിത്രമാണ്. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ അധികാരഭൂമികയിലേക്ക് കൈപിടിച്ചുയർത്തപ്പെട്ട യൂറോപ്പിലെ സഭ ആ സാമ്രാജ്യത്തിന്റെ രാജകീയ ഭരണശ്രേണീബന്ധം സ്വീകരിച്ചതുവഴി ആധ്യാത്മിക മരുവൽക്കരണത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അതിനുശേഷമല്ലേ സഭ ലോകമെങ്ങും പടർന്നു പന്തലിച്ചതെന്നും അതിന്റെ കഷ്ടകാലം തുടങ്ങിയത് യൂറോപ്പിലെ വിജ്ഞാനവിസ്ഫോടനത്തെത്തുടർന്നാണെന്നതുമല്ലേ സത്യം?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of Udayaperoor Sunahados by Joseph Pulikkunnel (Ed.)
ISBN: 8186868100