Monday, December 18, 2017

ഗ്രീൻസോണിനു വെളിയിൽനിന്ന് എഴുതുമ്പോൾ

'ആടുജീവിതം' എന്ന ഒറ്റകൃതിയിലൂടെ മലയാളസാഹിത്യനഭസ്സിൽ ജ്വലിച്ചുയർന്ന നക്ഷത്രമാണ് ബെന്യാമിൻ. പ്രവാസജീവിതത്തിന്റെ കയ്പ്പും ചവർപ്പും, തെളിഞ്ഞ ഭാഷയിലൂടെ പറഞ്ഞ ആ ഗ്രന്ഥം ഗൾഫ് സാഹിത്യത്തിന്റെ ഒരനിവാര്യതയായിരുന്നു. 'ആടുജീവിതം' ഇതുവരെ വായിച്ചിട്ടില്ലാത്തതുകൊണ്ട് കൂടുതൽ അലങ്കാരങ്ങളൊന്നും എനിക്കു നൽകാനാവില്ല. എങ്കിലും അതിന്റെ കർത്താവ് ഒരു ലേഖനസമാഹാരമിറക്കിയതു കണ്ടപ്പോൾ അത് തീർച്ചയായും വായിക്കണമെന്നും തോന്നി. പുസ്തകം നിരാശപ്പെടുത്തിയില്ല.

മലയാളിയുടെ ഗൾഫ് വാസം പ്രവാസമല്ല, മറിച്ച് കുടിയേറ്റമാണ് എന്ന് ബെന്യാമിൻ നമുക്കു കാണിച്ചുതരുന്നു. സ്വന്തം നാട് എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ നിർബന്ധിതരായി അന്യനാടുകളിൽ എത്തിപ്പെട്ട് അവിടെ സ്വന്തം വേരുകൾ ഉറപ്പിക്കാൻ വിധിക്കപ്പെട്ടവരാണ് യഥാർത്ഥത്തിൽ പ്രവാസികൾ. എന്നാൽ മലയാളി കേരളത്തിലുള്ള സ്വന്തം വേരുകൾ ഒരിക്കലും അറുത്തെറിയുന്നില്ല, അവനെ ഗൾഫ് രാജ്യങ്ങളിലെ പൗരനായി ആ നാടുകൾ ഒരിക്കലും സ്വീകരിക്കാൻ പോകുന്നുമില്ല. മൂലധനത്തിന്റെ പ്രയാണത്തെ തൊഴിൽസമൂഹം പിന്തുടരുന്ന പ്രവണതയുടെ ഒരു മൂർത്തീകരണം മാത്രമാണ് ഗൾഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റം. കേരളത്തോടുള്ള ഈ പൊക്കിൾക്കൊടിബന്ധം മുറിക്കാത്തതുകൊണ്ടാവണം പ്രവാസിസാഹിത്യത്തിന് ഗൾഫിൽ കാര്യമായ നാമ്പുകൾ സൃഷ്ടിക്കാൻ കഴിയാതെ പോയത്. ജോലിസ്ഥിരത ഇല്ലാതിരുന്നതിനാലും നാട്ടിലേക്ക് എപ്പോൾവേണമെങ്കിലും മടങ്ങേണ്ടിവരുമെന്നതിനാലും അവന്റെ സർഗാത്മകത കേരളത്തിലെ എഴുത്തുകാരുടെ സ്ഥിരം ഭൂമികകളിൽ വീണ്ടും വീണ്ടും അലഞ്ഞുനടന്നു.

ആകെ 36 ലേഖനങ്ങളുള്ള ഈ പുസ്തകത്തിൽ ബെന്യാമിൻ തന്റെ സാഹിത്യജീവിതത്തിന്റെ ഉയർച്ചകൾ വിശദമായി വിവരിക്കുന്നു. ഗൾഫിലെ ജോലി വായനക്ക് ഒരു തടസ്സമാകേണ്ടതില്ലെന്നുമാത്രമല്ല, ഒരാൾക്ക് ജീവിതത്തിൽ വായിക്കാൻ സമയം കിട്ടുന്നില്ല എന്നുപറഞ്ഞാൽ അയാൾ അത്രത്തോളം പ്രാധാന്യമേ അതിനുകൊടുക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തീർത്തും തനതായ ഒട്ടേറെ അഭിപ്രായങ്ങൾ നമുക്കിതിൽ നിരീക്ഷിക്കാം. പൂർണ്ണതൃപ്തിയോടെയും സൗഖ്യത്തോടെയും കഴിയുന്ന ഒരാൾക്ക് എഴുതാൻ കഴിയില്ല. 'വരുംവരായ്കകളെക്കുറിച്ച് ആലോചിച്ചുറപ്പിച്ച് ഗ്രീൻസോൺ എന്നുവിളിക്കാവുന്ന ഒരു സുരക്ഷിത ഇടത്തിലേക്ക് കയറിനിന്ന് ആർക്കും അവന്റെ ആത്മാവിന് തൃപ്തികരമായ രീതിയിൽ എഴുതാനാവില്ല' എന്ന ബെന്യാമിന്റെ നിരീക്ഷണം പൂർണ്ണമായും ശരിയാണ്. എന്നാൽ ഗൾഫ് നാടുകളിൽ സ്വതവേതന്നെ നിലനിൽക്കുന്ന ചില നിയന്ത്രണങ്ങൾ മലയാളിയുടെ എഴുത്തിനും തടസ്സം സൃഷ്ടിക്കുന്നില്ലേ? ഉണ്ട്, എന്നുതന്നെയാണ് അദ്ദേഹത്തിന്റെ നിഗമനവും. 'സ്വന്തം മനസ്സിനെ വിലങ്ങണിയിക്കുന്നതോടെ എഴുത്തിൽ നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവല്ലാതെ മറ്റൊന്നുമല്ലെന്നും, ആ ആത്മനഷ്ടമാണ് ഗൾഫിലെ എഴുത്തിൽ കാണുന്ന ശൂന്യയിടമെന്നും' അദ്ദേഹം പറഞ്ഞുവെക്കുന്നു.

ലേഖനങ്ങൾ, നിരീക്ഷണങ്ങൾ, സാഹിത്യവിചാരങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ സമാഹാരം വളരെ വിശാലമായ ഒരു ധൈഷണികമേഖലയുടെ സ്ഫുലിംഗങ്ങൾ വെളിവാക്കുന്നുണ്ട്. ഗൾഫുകാരനെ പിഴിയാൻ കച്ചകെട്ടിയിറങ്ങുന്ന മതനേതാക്കൾ മുതൽ, വർഗ്ഗീയമായി ചേരിതിരിഞ്ഞുനടത്തുന്ന വിദ്യാരംഭങ്ങളിലൂടെ, അത് സിനിമാറ്റിക് ഡാൻസ് നൃത്തത്തിലെ ഉത്തരാധുനികതയാണെന്ന കണ്ടെത്തലിൽ എത്തിനിൽക്കുന്നു. ഓർമ്മക്കുറിപ്പുകൾ, മലയാളത്തിലെ കഴിഞ്ഞ അരനൂറ്റാണ്ടിലെ സാഹിത്യസരണികൾ, കൂടെയെഴുതുന്നവരുടെ കിതപ്പും തളർച്ചയുമെല്ലാം നമുക്കിതിൽ വായിക്കാം. ആത്മവിശ്വാസമുള്ള ഒരു എഴുത്തുകാരൻ ഈ പേജുകളിൽ നിറഞ്ഞുനിൽക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Green Zoninu Veliyilninnu Ezhuthumbol' by Benyamin
ISBN: 9788182663060


Friday, December 8, 2017

കാമസുരഭി

കുരുത്തംകെട്ട പിള്ളേർ നിറഞ്ഞ ഒൻപതാം ക്ലാസ്സ്.

ആശങ്കകളോടെയാണ് സീന ടീച്ചർ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'കാമസുരഭി' എന്ന കാവ്യഭാഗം പഠിപ്പിക്കാനെഴുന്നേറ്റത്.

"കാമസുരഭി എന്നാൽ കാമധേനു. ധേനു എന്നുവെച്ചാൽ പശു. പുരാണങ്ങളിലെ ജമദഗ്നി മഹർഷിയുടെ ഈ പശു ഉടമസ്ഥൻ ആവശ്യപ്പെടുന്നതെന്തും നൽകും", ടീച്ചർ വ്യക്തമാക്കി.

ക്ലാസ്സിലെ 'പെറുക്കി'കളിൽ പ്രമുഖനായ ജിഷ്ണു ചോദ്യവുമായി എഴുന്നേറ്റു.

"ധേനു എന്നാൽ പശുവാണെങ്കിൽ കാമം എന്നാൽ എന്താ ടീച്ചറേ?", അവന്റെ ചോദ്യം.

സംശയം ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതുകഴിഞ്ഞ് അവൻ ഒരു വിജയിയുടെ ചിരിയോടെ പെൺകുട്ടികൾ കൂടി ഉൾക്കൊള്ളുന്ന ക്ലാസ്സിനെ നോക്കിയതാണ് ടീച്ചറെ അസ്വസ്ഥയാക്കിയത്.

ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ ശബ്ദതാരാവലിയിലെ പ്രസക്തഭാഗങ്ങൾ ഓർത്തെടുത്തു.

"കാമം എന്നാൽ സ്നേഹം, പ്രേമം, ആഗ്രഹം, അഭിലാഷം, ഇച്ഛ, വിഷയേച്ഛ എന്നൊക്കെയാണ് അർത്ഥം". ടീച്ചർ തളർച്ചയോടെയാണെങ്കിലും പറഞ്ഞൊപ്പിച്ചു.

ഒരു നിമിഷം ടീച്ചറും ജിഷ്ണുവും മുഖാമുഖം നോക്കിനിന്നു.

പെട്ടെന്ന് ടീച്ചറുടെ മനസ്സിലൊരു ബൾബ് തെളിഞ്ഞു.

"മോനേ, നീ ഉദ്ദേശിച്ച അർത്ഥം കിട്ടിയോ?", ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

ഉവ്വെന്ന മട്ടിൽ ദുർബലമായി തലയാട്ടിക്കൊണ്ട് ജിഷ്ണു തളർച്ചയോടെ ബെഞ്ചിലേക്ക് ഊർന്നുവീണു.

Saturday, December 2, 2017

ഹേ റാം!

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം കഥപോലെ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ നിലവിലുണ്ട്. 1920-ലെ ഗാന്ധിജിയുടെ കേരളസന്ദർശനം മുതൽ 1948-ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള ജീവിതം ഇന്ത്യാചരിത്രവുമായി അഭേദ്യമായി ബന്ധപ്പെടുന്നതിനാൽ രണ്ടും ഇടകലർന്നുള്ള ഒരു പ്രതിപാദ്യരീതിയാണ് ഈ കൃതിയിൽ അവലംബിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ കാൽ ശതാബ്ദത്തിലെ ലോകചരിത്രവും ഈ താളുകളിലൂടെ ഊർന്നുവീഴുന്നു. ഫ്ലാഷ്ബാക്കുകളും ദൃക്‌സാക്ഷിവിവരണം പോലെ തോന്നിപ്പിക്കുന്ന വിവരണശൈലിയും ഇടകലർത്തിയുള്ള കഥനം വളരെ പ്രത്യേകതകൾ ഉള്ളതാണ്. മഹാത്മജിയുടെ സാന്നിദ്ധ്യം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെ ഏതെല്ലാം വിധത്തിൽ നിറപ്പകിട്ടുള്ളതാക്കി എന്ന് നമുക്കിവിടെ കാണാൻ സാധിക്കും. മാതൃഭൂമി പത്രത്തിലെ എഡിറ്ററായ ശ്രീ. മലയിൻകീഴ് ഗോപാലകൃഷ്ണൻ ചരിത്രലേഖനങ്ങളുടെ കാര്യത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വ്യക്തിത്വവുമാണ്.

ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണതേടി മലബാറിലെത്തുന്ന ഗാന്ധിജിയിൽ ഊന്നിക്കൊണ്ടാണ് ഗ്രന്ഥകാരൻ തുടങ്ങിവെക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരായ ആ സമരം പിന്നീട് ദിശ മാറി കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗീയകലാപമായ മാപ്പിള ലഹളയായി പരിണമിച്ചത് നമുക്കറിയാം. വംശീയശുദ്ധീകരണം (ethnic cleansing) എന്നുപോലും വിശേഷിപ്പിക്കാവുന്ന ഈ ഭീകരമായ നരനായാട്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവർ അതിനെതിരെ ഗാന്ധിജി നടത്തിയ തൃശ്ശിനാപ്പള്ളി പ്രസംഗം ഒന്നു വായിക്കുന്നതു നന്നായിരിക്കും (പേജ് 33). അക്കാലയളവിൽ അരങ്ങേറിയ ഭീതിദമായ അക്രമങ്ങളുടെ വിശദവിവരങ്ങൾ പുസ്തകത്തിൽ പിന്നെയും ഉണ്ട്. രാഷ്ട്രപിതാവിന്റെ സമരങ്ങൾ അക്രമരഹിതമെന്നു വിശേഷിപ്പിക്കുമെങ്കിലും തുടങ്ങിയതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ട് അക്രമത്തിലും വെടിവെപ്പിലും കൂട്ടമരണങ്ങളിലും കലാശിക്കുകയായിരുന്നു പതിവ്. റൗലറ്റ് നിയമത്തിനെതിരെയുള്ള സമരം, ഖിലാഫത്ത്, സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധം, ക്വിറ്റ് ഇന്ത്യാ സമരം അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!

തന്റെ രാഷ്ട്രീയചിന്താഗതിക്കെതിരായ പാതയിൽ പ്രവർത്തിക്കുന്നവരെ ഗാന്ധിജി അവഗണിച്ചിരുന്നതായിട്ടാണ് കാണുന്നത്. വൈസ്രോയി ഇർവിൻ പ്രഭുവുമായി സന്ധി ചെയ്ത അദ്ദേഹം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭഗത് സിംഗിന്റെ ശിക്ഷ ഇളവു ചെയ്യിക്കാനുള്ള വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയില്ല. ഇന്ത്യയിലെ യുവാക്കളുടെ രോഷം ഗാന്ധിജിയുടെ നേരെ അണപൊട്ടിയൊഴുകാൻ ഇടയാക്കിയ സംഭവമായിരുന്നു അത്. അക്രമരാഹിത്യം പ്രായോഗികമാണോ അല്ലയോ എന്നുപോലും നോക്കാതെ അതിൽ മുറുകെ പിടിക്കുന്ന ആളായിരുന്നു മഹാത്മജി. മരിക്കാൻ ആളുകൾ സ്വയം തയ്യാറായാൽ അധികം പേരെ കൊല്ലാൻ ഹിറ്റ്‌ലർ, മുസോളിനി എന്നീ സ്വേച്ഛാധിപതികൾ തയാറാവുകയില്ല എന്നാണദ്ദേഹം വിശ്വസിച്ചിരുന്നത്. ആയുധം ഉപേക്ഷിച്ച് ആത്മീയശക്തി കൊണ്ട് ബ്രിട്ടീഷ് ജനത ഹിറ്റ്‌ലറെ നേരിടാൻ തയാറാകണമെന്ന ഉപദേശം കേട്ട് വൈസ്രോയി പൊട്ടിച്ചിരിച്ചുപോയി!

വിവിധദേശങ്ങളിലെ ചരിത്രസംഭവങ്ങളെ തീയതികളുടെ അടിസ്ഥാനത്തിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നൂതനരീതിയാണ് ഗോപാലകൃഷ്ണൻ അവലംബിച്ചിരിക്കുന്നത്. എങ്കിലും ചിലയിടത്തൊക്കെ സ്വന്തം തൊഴിൽ കൂടിയായ പത്രറിപ്പോർട്ടിംഗ് ശൈലിയിലേക്ക് തെന്നിവീഴുന്നുമുണ്ട്. ഒരു സംഘമോ കമ്മറ്റിയോ രൂപീകരിച്ചതിനെക്കുറിച്ച് പറയുമ്പോൾ അതിലെ എല്ലാ അംഗങ്ങളുടേയും പേരുകൾ നിരത്തിവെക്കാതിരിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. 1931-ൽ തിരുവനന്തപുരത്തു നടന്ന മദ്യഷാപ്പ് പിക്കറ്റിങ്ങിൽ കെ. ജി. കുഞ്ഞുകൃഷ്ണപിള്ള, സി. നാരായണപിള്ള, സി. ഐ. പരമേശ്വരൻ പിള്ള, പി. എൻ. കൃഷ്ണപിള്ള, ടി. എസ്. കൊച്ചുകൃഷ്ണപിള്ള, കോട്ടൂർ കുഞ്ഞുകൃഷ്ണപിള്ള, ടി. കെ. നാരായണപിള്ള, വി. കെ. ഗോപാലകൃഷ്ണപിള്ള എന്നീ 'പിള്ളമാർ' സംബന്ധിച്ചുവെന്ന വസ്തുതക്ക് (പേജ് 139) ചരിത്രത്തിന്റെ വിശാലമായ കാൻവാസിൽ എന്താണ് പ്രസക്തി?

താൻ ജോലിചെയ്യുന്ന മാതൃഭൂമി പത്രത്തിന്റെ വികാസഘട്ടങ്ങളേയും ഈ പേജുകളിലൂടെ ഗ്രന്ഥകാരൻ പരാമർശിക്കുന്നുണ്ട്. പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയ എം. പി. വീരേന്ദ്രകുമാർ ആണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്. തന്റെ പത്രമുതലാളിയുടെ കുടുംബമാഹാത്മ്യവും ഗ്രന്ഥകർത്താവ് സൂത്രത്തിൽ എടുത്തു പുറത്തിടുന്നുണ്ട്. സ്വർണാഭരണങ്ങൾ ഗാന്ധിജിയുടെ ഹരിജനോദ്ധാരണഫണ്ടിലേക്ക് സംഭാവന ചെയ്തതായി രേഖപ്പെടുത്തുന്ന (പേജ് 174) മണിയംകോട് കൃഷ്ണഗൗണ്ടർ വീരേന്ദ്രകുമാറിന്റെ മുത്തച്ഛനാണ്. രാഷ്ട്രപിതാവിന്റെ മരണം സ്വന്തം കാറിൽ സഞ്ചരിച്ച് നാട്ടുകാരോട് വിളിച്ചുപറഞ്ഞുവെന്ന് സൂചിപ്പിച്ചിരിക്കുന്ന (പേജ് 399) എം. കെ. ജിനചന്ദ്രനാവട്ടെ അദ്ദേഹത്തിന്റെ പിതൃസഹോദരനും! പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് മാതൃഭൂമി തന്നെയാകുമ്പോൾ അൽപ്പം കൈമണി അസ്ഥാനത്തല്ല!

Book Review of 'Hey Ram!' by Malayinkeezhu Gopalakrishnan
ISBN: 9788182644915

Friday, November 17, 2017

പിടക്കോഴി കൂവരുത്!

പ്രമുഖ ചിന്തകനും സാമൂഹ്യപരിഷ്കരണവാദിയുമായ ശ്രീ. എം. എൻ. കാരശേരി വിവിധകാലഘട്ടങ്ങളിലായി രചിച്ച സ്ത്രീപക്ഷലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. പത്തു വിഭാഗങ്ങളിലായി വേർതിരിച്ചിരിക്കുന്ന 24 ലേഖനങ്ങളുടെ ഈ ശേഖരം സ്ത്രീകൾ, വിശേഷിച്ചും മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനവും നീതിനിഷേധവും നിശിതമായ വിമർശനത്തിലൂടെ തുറന്നുകാട്ടുന്നു. ഏകദേശം 25 വർഷക്കാലത്തെ കർമ്മപഥത്തിൽ പലസമയങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ളവയായതിനാൽ അദ്ധ്യായങ്ങൾ തമ്മിൽ തമ്മിൽ തുടർച്ചയോ പരാമർശവിഷയങ്ങളുടെ നൈരന്തര്യമോ പുലർത്തുന്നില്ലെങ്കിലും കാരശേരിയുടെ തെളിമയാർന്ന ലേഖനങ്ങൾ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും സാമൂഹ്യരംഗത്ത് ഒളി മങ്ങാതെ തെളിഞ്ഞുനിൽക്കുന്നു.

മുസ്ലിം സ്ത്രീത്വം നേരിടുന്ന ഒരു ശാപമാണ് പർദ്ദ. എങ്കിലും അമുസ്ലീങ്ങൾ അതിനെ വിമർശിക്കുന്നത് അവർക്ക് തീരെ അരോചകമായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ കാരശേരിയുടെ വാക്കുകളുടെ മൂർച്ചയിൽനിന്ന് അതിനു രക്ഷപ്പെടാനാവില്ല. പർദ്ദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഒരാവരണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു (പേജ് 33). ഇതിന്റെ പ്രചാരത്തിൽ മതമൗലികവാദത്തിന്റെ കടുംപിടിത്തവും ദേശീയവിരുദ്ധമായ ആഗോള മുസ്ലിം സമൂഹം എന്ന രാഷ്ട്രീയബോധവും പ്രവർത്തിക്കുന്നു.

പർദ്ദ കഴിഞ്ഞാൽ ബഹുഭാര്യാത്വമാണ് സ്ത്രീകൾ നേരിടുന്ന വെല്ലുവിളി. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഒന്നിലധികം വിവാഹങ്ങൾ നടത്തുന്നുള്ളൂ എന്നതാണ് വാസ്തവമെങ്കിലും മറ്റുള്ളവർ ആ പാത പിന്തുടരാതിരിക്കുന്നതിന്റെ യഥാർത്ഥകാരണം സാമ്പത്തികമായ കഴിവില്ലായ്മയാണ്. ഗൾഫ് പണത്തിന്റെ കുത്തൊഴുക്ക് ഇതിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഒന്നിലധികം വിവാഹങ്ങൾ ചെയ്യാൻ മുസ്ലിം പുരുഷന് നിയമം വഴി ലഭിച്ചിട്ടുള്ള അനുവാദം ഡെമോക്ലീസിന്റെ വാൾ പോലെ സ്ത്രീകളുടെ തലയ്ക്കുമുകളിൽ തൂങ്ങിയാടുന്ന സ്ഥിതി വന്നുചേരാനിടയുണ്ട്. ആധുനികസമൂഹത്തിൽ ബഹുഭാര്യാത്വത്തിന്റെ ആശയപരമായ അടിത്തറ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന മലയാളികളെ ഞെട്ടിക്കുന്ന ഒന്നാണ് അതിനുവേണ്ടി ശക്തമായി വാദിക്കുന്ന മതതീവ്രവാദികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനശേഷി.

ബഹുഭാര്യാത്വം അഭിലഷണീയമാണോ അല്ലയോ എന്ന വിഷയം മുൻനിർത്തി മുജാഹിദീൻ നേതാവായ സുഹൈർ ചുങ്കത്തറയുമായി വേദി പങ്കിട്ടുനടത്തിയ സംവാദത്തിന്റെ ലിഖിതരൂപം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മതാന്ധത നിറഞ്ഞ സദസ്സിനെ കൂടെനിർത്താൻ ഗ്രന്ഥകാരന് സാധിക്കുന്നില്ല. ദിനാന്തത്തിൽ ചുങ്കത്തറയുടെ ബഹുഭാര്യാത്വവാദം വിജയം നേടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഖുർആനിൽ അനുവദിച്ചിരിക്കുന്നു എന്നല്ലാതെ ചുങ്കത്തറ ഉയർത്തുന്ന വാദങ്ങളെല്ലാം ബാലിശവും കാര്യകാരണബന്ധം വേണ്ടവിധം ഗ്രഹിക്കാതെയുമുള്ളതാണ്. ഉഹ്ദ് യുദ്ധത്തെത്തുടർന്ന് അറേബ്യയിൽ നിരാലംബരായ വിധവകളുടെ എണ്ണം വർദ്ധിച്ചപ്പോൾ താൽക്കാലികമായി അനുവദിക്കപ്പെട്ടതാണ് ബഹുഭാര്യാത്വം എന്ന കാരശേരിയുടെ വാദം വിശ്വാസികൾക്ക് സ്വീകാര്യമാകാനിടയില്ല. പ്രവാചകന് നേരിട്ടുലഭിച്ച ദൈവവചനമാണ് വിശുദ്ധ ഗ്രന്ഥം എന്നുറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് അതിലെ ഓരോ വാക്കും ദൈവം വെളിപ്പെടുത്തിയതാണ് എന്നു കരുതാനേ കഴിയൂ. ആധുനികകാലത്ത് അത് പ്രസക്തമാണോ അല്ലയോ എന്നതിനെപ്പറ്റി അവർ ബേജാറാകാനിടയില്ല. എങ്കിലും അര നൂറ്റാണ്ടായി കേരളം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത് എന്ന നിരീക്ഷണം മറ്റുമതങ്ങൾക്കും യോജിക്കുന്നതാണ്.

1985-ൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു മതതീവ്രവാദക്കേസിന്റെ വിശദരൂപം ഇന്നത്തെ തലമുറക്ക് സുപരിചിതമായിരിക്കില്ല. ഇത് വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. തിരുവനന്തപുരം ബീമാ പള്ളിക്കുസമീപം താമസിച്ചിരുന്ന സുലൈഖാ ബീവി എന്ന സ്ത്രീക്കെതിരെ മഹല്ല് കമ്മറ്റി നടപടിദൂഷ്യത്തിന്റെ പേരിൽ അടിശിക്ഷ (ഹദ്ദടി) വിധിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തിനേയും നീതിന്യായവ്യവസ്ഥയേയും കൊഞ്ഞനം കുത്തുന്ന മതനിയമപ്രകാരമുള്ള ഈ ശിക്ഷ പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽ ഒരുപക്ഷേ നടപ്പിലായിപ്പോയേനെ! എന്നാൽ സുലൈഖാ ബീവി കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചതുമൂലം ശരിയത്തിന്റെ പ്രയോക്താക്കൾക്ക് ഒരവസരം നഷ്ടമായി. ഇടതു-വലതു രാഷ്ട്രീയക്കാർ മറന്നുകളയാനാഗ്രഹിക്കുന്ന ഈ വൃത്താന്തം കാരശേരി സ്വതസിദ്ധമായ കൂസലില്ലായ്മയോടെ വരച്ചുകാണിക്കുന്നു. എന്നാൽ അറിഞ്ഞോ അറിയാതെയോ തീവ്രവാദചിന്താഗതിയുടെ ആശയാടിത്തറയായ വഹാബി പ്രസ്ഥാനത്തിനെ ന്യായീകരിക്കുന്ന ഒരു പരാമർശം പുസ്തകത്തിൽ കാണപ്പെടുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇസ്ളാമിൽ കാലാനുസൃതമായി വന്ന മാറ്റങ്ങളെ അനാചാരമെന്നു മുദ്രകുത്തി നഖശിഖാന്തം എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് വഹാബികളുടേത്. പ്രവാചകന്റേയും സഹയാത്രികരുടേയും ശവകുടീരങ്ങൾ തച്ചുതകർക്കുന്നതിൽ വരെ എത്തിനിൽക്കുന്ന, ഘടികാരത്തെ കഴിയുമെങ്കിൽ പതിനാലു നൂറ്റാണ്ടുകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്ന ചിന്താസരണി. 'ചരിത്രത്തിന്റെ മണ്ണടരുകൾ' എന്ന യു. ഏ. ഖാദർ സ്മാരക അദ്ധ്യായത്തിൽ കാരശേരി പറയുന്നത് 'അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്ന വഹാബി പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ അടയാളപ്പെടുത്താൻ തന്റെ സാഹിത്യപരിശ്രമത്തിൽ ഖാദർ മറന്നുപോയിട്ടില്ല' എന്നാണ്. (പേജ് 178)

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pidakkozhi Koovaruth' by M N Karassery
ISBN: 9788182662421

Sunday, October 29, 2017

കാർട്ടറുടെ കഴുകൻ - സമ്പൂർണ ജൈവകൃഷി സാദ്ധ്യതയും സാധുതയും

അന്ധവും നിരുത്തരവാദപരവുമായ ഒരു ശാസ്ത്രനിരാസകാലഘട്ടത്തിലൂടെയാണ് കേരള സമൂഹം കടന്നുപോകുന്നത്. ഒരു നൂറ്റാണ്ടിനുമുമ്പേ പിണ്ഡം വെച്ച് പടികടത്തിയ പല ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ വരുന്ന ദുരവസ്ഥ നാം ഇന്നു നേരിടുന്നു. ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി, സർവ്വരോഗസംഹാരിയെന്ന ലേബലിൽ വരുന്ന ആയുർവേദം എന്നിങ്ങനെ കപട ശാസ്ത്രശാഖകൾ പെറ്റുപെരുകുന്നു. കുട്ടികളിൽ എം. ആർ വാക്സിൻ എടുക്കാൻ വിസമ്മതിക്കലാണ് കേരളത്തിലെ ഏറ്റവും പുതിയ ഫാഷൻ തരംഗം! മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്നിലൊരുഭാഗം കുട്ടികളേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. ഈ അന്ധവിശ്വാസലോബിയുടെ ഒരു പ്രധാന വ്യാമോഹവാദമാണ് ജൈവകൃഷിയുടെ വ്യാപനം. കൃഷി വ്യാപിപ്പിക്കുക എന്ന നിർമാണാത്മകമായ കാര്യത്തേക്കാൾ രാസവളം, രാസകീടനാശിനികൾ എന്നിവയെ ഒഴിപ്പിക്കുക എന്ന നശീകരണപ്രക്രിയയിലാണ് ഇക്കൂട്ടർക്ക് കൂടുതൽ താല്പര്യം. സിനിമാതാരങ്ങൾ, സാംസ്കാരികനായകർ, രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ സമൂഹത്തിൽ പ്രമുഖരായ വ്യക്തികൾ ഇത്തരം വാദവുമായി തുനിഞ്ഞിറങ്ങുമ്പോൾ സാധാരണക്കാർ ആശയക്കുഴപ്പത്തിലാവുന്നു. ജൈവകൃഷിക്കാരുടെ വാദങ്ങൾ ശുദ്ധഭോഷ്കാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് ഈ പുസ്തകം. സ്വതന്ത്രചിന്തകരും പ്രഭാഷകരുമായ ശ്രീ. സി. രവിചന്ദ്രൻ, ഡോ. കെ. എം. ശ്രീകുമാർ എന്നിവരാണ് ഇതിന്റെ ശിൽപ്പികൾ. യുക്തിചിന്തയുടെ പ്രകാശം തെളിയിച്ച നിരവധി പുസ്തകങ്ങൾ രവിചന്ദ്രൻ രചിച്ചിട്ടുണ്ട്. ശ്രീകുമാറാവട്ടെ കഴിവുതെളിയിച്ച ഒരു കാർഷിക ശാസ്ത്രജ്ഞനും. ഇരുവരുടേയും ഈ സംയുക്തസംരംഭം ശാസ്ത്രീയബോധമുള്ള കേരളീയരുടെ പടച്ചട്ടയായി മാറുകയാണിവിടെ.

നാം കഴിക്കുന്ന ഭക്ഷണത്തിൽ കീട, കള, കുമിൾനാശിനികളുടെ അളവിൽ കവിഞ്ഞ സാന്നിദ്ധ്യമുള്ളതിനാൽ കാൻസർ പോലുള്ള മാരകരോഗങ്ങളുടെ പിടിയിലേക്ക് നാം സാവധാനം തെന്നിവീഴുകയാണെന്ന വാദത്തിലൂടെയാണ് ജൈവകൃഷിവാദികൾ മറ്റുള്ളവരെ കയ്യിലെടുക്കുന്നത്. കടകളിൽ വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന പഴങ്ങൾ ചീത്തയാകാതിരിക്കാൻ അതിന്മേൽ കുമിൾ നാശിനി തളിക്കുന്നത് വ്യാപാരികളും സംഭരണക്കാരുമാണ്, കർഷകരല്ല. എന്നാൽ കീടനാശിനികളെല്ലാം വിഷമാണെങ്കിലും അവ വളരെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ടും, കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും അവശേഷിച്ച വിഷാംശവും വിഘടിച്ചുപോകും എന്നതുകൊണ്ടും ജൈവവാദികൾ അനാവശ്യമായ ബഹളമാണ് സൃഷ്ടിക്കുന്നതെന്നൂഹിക്കാം. ജൈവകീടനാശിനികളിലും ഇത്തരം വിഷാംശം ഉണ്ടെന്നത് ഇവർ മറച്ചുവെക്കും. Rotenone എന്ന ജൈവകീടനാശിനി മനുഷ്യരിൽ പാർക്കിൻസൺസ് രോഗസാദ്ധ്യത വർദ്ധിപ്പിക്കുമെന്നു കണ്ടതിനാൽ 2005-ൽ പിൻവലിച്ചു. നമ്മുടെ നാട്ടിലെത്തന്നെ പട്ടാമ്പി, കായംകുളം എന്നീ നെല്ലു ഗവേഷണകേന്ദ്രങ്ങളിൽ നടത്തപ്പെട്ട ദീർഘകാല വളം പരീക്ഷണങ്ങൾ വെളിവാക്കിയത് ഉയർന്ന വിളവുലഭിക്കാൻ രാസവളങ്ങൾ അനിവാര്യമാണെന്നാണ്. ജൈവസാന്നിദ്ധ്യം ധാരാളമായുള്ള മണ്ണിൽ രാസവളം കൂടി ആവശ്യത്തിനു പ്രയോഗിച്ചുനടത്തുന്ന സംയോജിതവളപ്രയോഗം വിളയുടെ കാര്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ക്ഷാമം മൂലം ജനങ്ങൾ 1970-കളിൽ ലക്ഷക്കണക്കായി ചത്തൊടുങ്ങുമെന്നു പ്രവചിക്കപ്പെട്ട ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ നാം ധാന്യസുഭിക്ഷത നേടിയെടുത്തത് രാസവളങ്ങളുടേയും രാസകീടനാശിനികളുടേയും വിദഗ്ദ്ധമായ ഉപയോഗത്തിലൂടെയാണെന്നത് മറന്നുകൂടാ.

മറ്റു വരുമാനമാർഗ്ഗങ്ങളുള്ള, പണിക്കുവേണ്ടി വേണ്ടുവോളം സമയം നീക്കിയിരിപ്പുള്ള ഭാഗ്യവാന്മാരുടെ പൊങ്ങച്ചങ്ങളിൽ ഒന്നുമാത്രമാണ് ജൈവകൃഷി എന്ന് ഈ കൃതി നിരീക്ഷിക്കുന്നു. അന്ധമായ ശാസ്ത്രവിരുദ്ധത മാത്രമാണ് ഇത്തരം ജൈവഭ്രമിതാക്കളുടെ കൈമുതൽ. ജൈവ ഉൽപ്പന്നങ്ങൾക്ക് സ്വാദ് കൂടുതലാണെന്നും മറ്റുമുള്ള വ്യക്ത്യാധിഷ്ഠിത അവകാശവാദങ്ങളെ പരീക്ഷണത്തിലൂടെ മുട്ടുകുത്തിച്ചതും നമുക്കിതിൽ വായിക്കാം. രാസവളമിട്ട് കൃഷി ചെയ്ത നാടൻ ഏത്തക്കാപ്പഴം കഷണങ്ങളായി പത്തുകപ്പുകളിൽ അരിഞ്ഞിട്ടതിനുശേഷം അവ രുചിച്ചുനോക്കിയ ജൈവകൃഷി സംരംഭകർ അതിൽ ആറുകപ്പുകളിൽ ജൈവകൃഷി ഉല്പന്നമാണെന്നാണ് അഭിപ്രായപ്പെട്ടത്. സ്വാദിനായി ചേർക്കുന്ന അജിനോമോട്ടോ, മലയാളികളുടെ ഇഷ്ടഭക്ഷണപദാർത്ഥമായ പൊറോട്ട എന്നിവയൊക്കെ ദോഷമാണെന്നുള്ള വാദങ്ങളേയും ഗ്രന്ഥകർത്താക്കൾ നിലംപരിശാക്കുന്നുണ്ട്.

2015 സെപ്റ്റംബറിലെ 'പച്ചക്കുതിര' മാസികയിൽ രവിചന്ദ്രൻ എഴുതിയ 'കാർട്ടർ കണ്ട കഴുകൻ' എന്ന ലേഖനത്തിന്റെ വിപുലീകരിച്ച പുസ്തകാവിഷ്കാരമാണ് ഈ കൃതി. ക്ഷാമം നക്കിത്തോർത്തിയ സുഡാനിൽനിന്നും ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ് കെവിൻ കാർട്ടർ പകർത്തിയ ഒരു ചിത്രം ലോകജനതയെ സ്തബ്ധരാക്കി. അർദ്ധപ്രാണനുമായി അസ്ഥികൂടം പോലെ ഇഴഞ്ഞുനീങ്ങുന്ന ഒരു ബാലനുപിന്നിൽ കാത്തിരിക്കുന്ന ഒരു നരഭോജി കഴുകന്റെ ചിത്രമായിരുന്നു അത്. ഭക്ഷ്യസുരക്ഷ ഇല്ലാത്ത രാജ്യങ്ങളിലെ ദയനീയ ജീവിതങ്ങളുടെ ഈ നേർപ്പകർപ്പ് ശാസ്ത്രീയകൃഷിക്കുനേരെ മുഖം തിരിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്. 'പച്ചക്കുതിര'യിൽ വിശദമാക്കിയ ഈ വസ്തുത പുസ്തകത്തിൽ ചേർക്കാൻ വിട്ടുപോയതിനാൽ തലക്കെട്ടിന്റെ സാംഗത്യം മനസ്സിലാക്കാൻ വായനക്കാർ ബുദ്ധിമുട്ടും. റഫറൻസ് ആയി ബ്ലോഗുകൾ, വെബ് സൈറ്റുകൾ എന്നിവ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ചില സമയങ്ങളിൽ ഈ ഗ്രന്ഥത്തിനെതിരെ ഉന്നയിക്കാവുന്ന ഏക ആരോപണം. അത്തരം സ്രോതസ്സുകളുടെ ആധികാരികത ചിന്തിക്കപ്പെടേണ്ടതാണ്. വിജ്ഞാനപ്രദമായ നിരവധി അദ്ധ്യായങ്ങൾ വളരെ പ്രയോജനം ചെയ്യുന്നുവെങ്കിലും ഒരുറച്ച ചട്ടക്കൂടിന്റെ അഭാവം പ്രകടമാണ്. ഒരേ വിഷയം തന്നെ പല അദ്ധ്യായങ്ങളിൽ കടന്നുവരുന്നു. തീക്ഷ്ണമായ ഭാഷ ഇതിന്റെ ഒരാകർഷണം തന്നെയാണ്. കുറിക്കുകൊള്ളുന്ന ഉപമകളും ആക്ഷേപോക്തികളും വഴി ഗ്രന്ഥകർത്താക്കൾ ജൈവകൃഷിയെന്ന വിഡ്ഢിത്തത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചുകയറ്റുന്നു. വിഷയസൂചികയുടെ അഭാവം വരും പതിപ്പുകളിലെങ്കിലും നേരെയാക്കേണ്ടതാണ്.

ശാസ്ത്രബോധമുള്ള ഓരോ മലയാളിയും അവശ്യം കയ്യിൽ സൂക്ഷിക്കേണ്ട ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kartarude Kazhukan' by C Ravichandran and K M Sreekumar
ISBN: 9788126475742

Monday, October 2, 2017

മലബാർ

ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിലെ മറ്റു രണ്ടു ഭൂവിഭാഗങ്ങളായ കൊച്ചിയും തിരുവിതാംകൂറിലും നിന്ന് ചില വ്യത്യസ്തതകൾ പുലർത്തുന്ന മേഖലയാണ് മലബാർ. മലകളുടെ നാട് എന്ന അർത്ഥത്തിൽ അറബി വർത്തകർ ചെല്ലപ്പേരിട്ടുവിളിച്ച നാടിന്റെ തനിമ വിളിച്ചറിയിക്കാനുള്ള ഉദ്യമമാണീ പുസ്തകം. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന ഡോ. പി. ബി. സലിം, പ്രമുഖ സാഹിത്യകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്, ചരിത്രാദ്ധ്യാപകനായ എം. സി. വസിഷ്ഠ് എന്നിവർ എഡിറ്റർമാരായി ശേഖരിച്ചെടുത്ത 81 പ്രൗഢലേഖനങ്ങൾ മലബാറിന്റെ പൈതൃകവും പ്രതാപവും നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നു. സ്നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശികർ, മതനിരപേക്ഷത, സാംസ്കാരികം എന്നീ ആറു തലക്കെട്ടുകളിലായി വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരുടെ കരവിരുത് ലേഖനങ്ങളിൽ കാണാവുന്നതാണ്.

ഒട്ടനവധി പുതിയ അറിവുകൾ ഈ കൃതി നമുക്കു നൽകുന്നു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഉച്ചിയിൽ നിലകൊണ്ടിരുന്ന നമ്പൂതിരിമാർക്കിടയിലെ ഉച്ചനീചത്വങ്ങൾ ഡോ. എം. ആർ. മന്മഥൻ ചർച്ച ചെയ്യുന്നു. ആഢ്യൻമാർ - ആസ്യന്മാർ, ഓത്തുള്ളവർ - ഓത്തില്ലാത്തവർ എന്നിങ്ങനെ വിവാഹബന്ധമോ പന്തിഭോജനം പോലുമോ നിഷിദ്ധമായ അവാന്തരവിഭാഗങ്ങൾ നമ്പൂതിരി സമുദായത്തിലുണ്ടായിരുന്നു. മരുമക്കത്തായികളായിരുന്ന പയ്യന്നൂർ നമ്പൂതിരിമാർക്കാകട്ടെ പതിത്വത്തിന്റെ പേരിൽ മുറജപത്തിന് ക്ഷണമില്ലായിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് മറ്റു നമ്പൂതിരിമാരും. മാപ്പിളത്തമാശകളെക്കുറിച്ച് എം. എൻ. കാരശ്ശേരി വിവരിക്കുന്ന ഭാഗം നർമ്മരസവും വിജ്ഞാനവും സമാസമം പങ്കുവെക്കുന്നു. രാഷ്ട്രീയം ഒരു ലേഖനത്തിലും കടന്നുവന്നിട്ടില്ല എന്നത് നമ്മെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. മദനന്റെ ചിത്രങ്ങൾ വാക്കുകളുടെ സമൃദ്ധിയെ വരയുടെ നിറവിനാൽ പൂർണ്ണതയിലെത്തിക്കുന്നു. സംഖ്യകൾ കൈകാര്യം ചെയ്യുന്നതിലെ ചില ശ്രദ്ധക്കുറവുകൾ ഒഴിവാക്കേണ്ടതായിരുന്നു. വർഷങ്ങൾ, കണക്കുകൾ എന്നിവയിൽ ചിലേടത്തൊക്കെ ഗുരുതരമായ പിഴവുകൾ കടന്നുവന്നിട്ടുണ്ട്.

ആകെയുള്ള 81 ലേഖനങ്ങളിൽ ഏതാണ്ട് പകുതിയിലധികത്തിലും കടന്നുവരുന്ന ഒരു ആഖ്യാനവിശേഷമാണ് മതനിരപേക്ഷത. എന്തിനിത് ഇത്രയധികം പറയുന്നു എന്ന് വായനക്കാർക്ക് ആശ്ചര്യം തോന്നിയേക്കാം. ജീവിതത്തിലെ മതനിരപേക്ഷമായ ഓരോ കൊച്ചുകൊച്ചു സന്ധികളിലും മതതത്വങ്ങൾ പ്രമാണമാക്കി ജീവിക്കുന്നവർക്ക് അങ്ങനെയല്ലാത്തവർ അനുവദിച്ചുകൊടുക്കുന്ന സൗജന്യങ്ങളുടെ ഒരു അനന്തശ്രേണിയാണെന്നു തോന്നിപ്പിക്കുന്നു മലബാറിലെ മതേതരത്വം. കേരളം കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ വർഗ്ഗീയ കലാപങ്ങൾ മലബാറിലാണ് നടന്നിട്ടുള്ളതെന്ന് മറക്കാതിരിക്കുക. 1921-ലെ വർഗ്ഗീയലഹള മുതൽ മാറാട് കലാപം വരെ എത്രയെത്ര കൊലകളും കൊള്ളിവെപ്പുകളും നിർബന്ധിതമതപരിവർത്തനങ്ങളുമാണ് മലബാറിൽ അരങ്ങേറിയത്! 32 ചെറിയ കലാപങ്ങളുടെ തുടർച്ചയായി പൊട്ടിവീണ 1921-ലെ കലാപത്തിന് ബ്രിട്ടീഷുകാരാണ് വഴിവെച്ചതെന്നു വാദിക്കുന്ന എം. ഗംഗാധരനോട് സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്‌ലാമിൽ പ്രായോഗികമായ ആശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരിഹാസ്യമായ വാദം ചുമക്കുന്ന എം. വിജയലക്ഷ്മി (പേജ് 98) 'മുഅത്ത' എന്ന താൽക്കാലിക അറബിക്കല്യാണങ്ങളെപ്പോലും വിമർശിക്കാൻ ഭയക്കുന്നു. മലബാർ കലാപം ജന്മിത്വവിരുദ്ധ, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭമായിരുന്നെന്ന് വീമ്പടിക്കുന്ന കെ. എൻ. പണിക്കർ 678 മാപ്പിളമാരെയാണ് നിർബന്ധിതമതപരിവർത്തനത്തിന് ശ്രമിച്ചതിന്റെ പേരിൽ കുറ്റക്കാരാക്കപ്പെട്ടതെന്ന് വിമ്മിഷ്ടത്തോടെയെങ്കിലും പറഞ്ഞുവെക്കുന്നു. മതനിരപേക്ഷതക്കുവേണ്ടി സാമൂതിരിയും മറ്റു മലബാർ നാട്ടരചന്മാരും അനുഷ്ഠിച്ച കൃത്യങ്ങൾ പെരുമ്പറയടിക്കുമ്പോൾ അതിന്റെ സുഖഭോഗങ്ങൾ മാത്രം ഏറ്റുവാങ്ങി ഒരു വിഭാഗം കൂടുതൽ കൂടുതലായി മതാഭിമുഖ്യമുള്ളവരാകുകയായിരുന്നു. മലബാറിൽ ജീവിച്ചിരുന്ന ഷൈഖ് സൈനുദ്ദീൻ മഖ്ദൂം 1583-ൽ രചിച്ച ചരിത്രകാവ്യമായ തുഹ്ഫത്തുൽ മുജാഹിദീൻ സമർപ്പിച്ചിരിക്കുന്നത് 'മതനിരപേക്ഷതയുടെ കാവൽമാലാഖയായ' സാമൂതിരിക്കല്ല, മറിച്ച് ബീജാപ്പൂരിലെ ആദിൽ ഷാ സുൽത്താനാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കവേ ജോർജ് രാജാവിന്റെ പേരുവരുന്ന 'മംഗളഗാനം' പാടുമ്പോൾ ആ പേരിന്റെ സ്ഥാനത്ത് തുർക്കി സുൽത്താൻ എന്നു പാടിയ ടി. ഉബൈദിനെ വിശേഷിപ്പിക്കുന്നത് 'ദേശീയബോധം' പ്രകടിപ്പിച്ച യുവാവ് എന്നാണ് (പേജ് 595). ഇത്തരം ആത്മവഞ്ചനകൾ നാം എന്നാണ് നിർത്താൻ പോകുന്നത്? മതേതരത്വത്തിന്റെ പേരിൽ മതഭ്രാന്തരായ ഉലമാക്കളുടെ ജല്പനങ്ങൾക്കു ചൂട്ടുപിടിച്ചുകൊടുക്കുന്ന പുരോഗമനചിന്തയുടെ അടുത്ത കീഴടങ്ങൽ നാം കാണുന്നത് നാടകാവതരണരംഗത്താണ്. പുരുഷന്മാർ സ്ത്രീവേഷം കെട്ടുന്ന നാടകമാണെങ്കിലും സ്ത്രീകഥാപാത്രങ്ങൾ പർദ്ദ ധരിച്ചുവേണം വേദിയിൽ പ്രത്യക്ഷപ്പെടാൻ എന്ന കൽപ്പന പോലും ശിരസാ വഹിക്കുന്ന കാഴ്ച ഇതിൽ വിസ്തരിക്കുന്നുണ്ട് (പേജ് 533). ഇത്തരം മതാധിപത്യത്തെയാണ് മതനിരപേക്ഷതയുടെ ഗുണഫലമായി വാഴ്ത്തുന്നത്! ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറത്തെ സയ്യിദ് ഫസൽ തങ്ങളുടെ കഥ ബുദ്ധിപൂർവം ഒഴിവാക്കിയിട്ടുമുണ്ട്.

കോഴിക്കോട് നഗരത്തിന്റെ സർവാധിപത്യം പുസ്തകത്തിലുടനീളം കാണാം. വടക്കൻ മലബാറിൽ നിന്ന് തീർത്തും വ്യതിരിക്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പാലക്കാടിന് അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല. മലബാറെന്നാൽ കോഴിക്കോട് നഗരം  മാത്രമാണെന്ന ചിന്ത മാറ്റിനിർത്തിയാൽത്തന്നെ ആവർത്തനവിരസതയുളവാക്കുന്ന നിരവധി ലേഖനങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. മലബാറിന്റെ വ്യവസായമുഖം എങ്ങും പരാമർശിച്ചിട്ടില്ല.

സാമാന്യം ദീർഘമെങ്കിലും (611 പേജ്) സുഗമമായി വായിച്ചുപോകാവുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Malabar - Paithrukavum Prathapavum', edited by Dr. P B Salim, N P Hafiz Mohammed and M C Vasisht
ISBN: 9788182652040

Saturday, September 9, 2017

ബ്രാഹ്മണ മാർക്സിസം

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ഭാരതത്തിലെ ദളിത് മുന്നേറ്റം മാന്യവർ കാൻഷിറാം സ്ഥാപിച്ച ബഹുജൻ സമാജ് പാർട്ടി എന്ന രാഷ്ട്രീയകക്ഷിയുടെ ഉയർച്ചയിലൂടെയായിരുന്നു. റാമും അദ്ദേഹത്തിന്റെ വിശ്വസ്തയായ പിൻഗാമി മായാവതിയും വളരെ വിദഗ്ധമായ നീക്കങ്ങളിലൂടെ ഉത്തർപ്രദേശിൽ അധികാരം നേടുകയും മറ്റു നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാവുകയും ചെയ്തു. ദളിത്-മുസ്ലിം വോട്ട്ബാങ്കുകളെ ലക്ഷ്യമാക്കി നീങ്ങിയ പാർട്ടി തങ്ങളുടെ രാഷ്ട്രീയപിന്തുണയുടെ സൈദ്ധാന്തിക അടിത്തറ സൃഷ്ടിക്കുവാനായി ബുദ്ധിജീവികളെ തന്ത്രപരമായി വിനിയോഗിച്ചു.  സ്വപൻ കുമാർ ബിശ്വാസ് എന്ന ഗ്രന്ഥകാരൻ അതിലൊരുവനാണ്. മുപ്പതുവർഷം ഐ. എ. എസ്സിൽ പ്രവർത്തിച്ചതിനുശേഷം വിരമിച്ച ബിശ്വാസ് ബി. എസ്. പിയുടെ ശക്തനായ വക്താവായി മാറി. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഇന്ത്യയിൽ മൂന്നു മഹദ്‌വ്യക്തികളേയുള്ളൂ - ഗൗതമ ബുദ്ധൻ, ഡോ. അംബേദ്‌കർ, കാൻഷിറാം. ഇന്ത്യയ്ക്കു പുറത്താണെങ്കിൽ കാൾ മാർക്സും! മാർക്സിയൻ ദാർശനികതയെ ഭാരതത്തിൽ പകർത്തിക്കാണിച്ചവരാണ് മേൽച്ചൊന്ന മൂന്നുപേരും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരുണത്തിൽ മാർക്സിസത്തിനെ കയ്യടക്കി വികലമാക്കിയ ബ്രാഹ്മണർക്കെതിരെയുള്ള അടങ്ങാത്ത കലിയുടെ സംക്ഷേപമാണ് ഈ പുസ്തകം.

തൊഴിലാളിവർഗ്ഗത്തിന്റെ ലോകവീക്ഷണമാണ് മാർക്സിസം. എന്നാൽ മാർക്സിന്റെ കാലത്തെ യൂറോപ്പിലെ തൊഴിലാളിവർഗ്ഗവുമായി താരതമ്യം ചെയ്യാവുന്ന ഒരു വർഗ്ഗം ഇന്ത്യയിൽ ഒരിക്കലും നിലനിന്നിരുന്നില്ല. ഇവിടെ തഴച്ചുവളർന്നിരുന്ന ജാതീയത ഫ്യൂഡൽ സമൂഹത്തെ തടഞ്ഞുനിർത്തി, മുതലാളിത്തത്തിനെ വളരാനനുവദിച്ചില്ല. തന്മൂലം കമ്യൂണിസ്റ്റ് ആശയധാരയിലെ വിവിധ രാഷ്ട്രീയഘട്ടങ്ങൾ ഇന്ത്യയിൽ അരങ്ങേറിയില്ല. ഈ ഘട്ടത്തിലാണ് ഭരണവർഗ്ഗമായിരുന്ന ബ്രാഹ്‌മണർ 'ഡീക്ലാസിങ്' എന്ന പ്രക്രിയയിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ നേതൃനിരയിലേക്ക് നുഴഞ്ഞുകയറിയത്. എം. എൻ. റോയ്, എസ്. എ. ഡാങ്കെ, ഇ. എം. എസ്, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിങ്ങനെയുള്ള സമുന്നത കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ബ്രാഹ്മണരായിരുന്നു. ഇന്നും സി. പി. എമ്മിന്റെ പോളിറ്റ് ബ്യൂറോവിൽ ഒരൊറ്റ ദളിതൻ പോലുമില്ലെന്നോർക്കുക! ഒരു വിപ്ലവവും ഭരണവർഗ്ഗങ്ങൾ സംഘടിപ്പിച്ചവയായിരുന്നില്ല. റഷ്യൻ, ചൈനീസ് വിപ്ലവനേതാക്കളിൽ ഒരാൾ പോലും ഭരണവർഗ്ഗത്തിൽ ഉൾപ്പെടുന്നവനായിരുന്നില്ല. എങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ബ്രാഹ്മണർ തൊഴിലാളിവർഗ്ഗ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതിന്റെ നേർക്കാഴ്ച ബിശ്വാസ് കാട്ടിത്തരുന്നുണ്ട്.

ഇന്ത്യയിലെ ദളിത് ജനതയുടെ വിമോചനത്തിനായി ഡോ. അംബേദ്‌കർ നിർവഹിച്ച സേവനങ്ങൾ നിസ്തുലമാണ്. എങ്കിലും ബിശ്വാസ് മതപരിവർത്തനമാണ് അതിൽ ഏറ്റവും മുഖ്യം എന്ന നിലപാടാണെടുക്കുന്നത്. ഇസ്ലാമിക പ്രസിദ്ധീകരണശാലയായ കോഴിക്കോട്ടെ അദർ ബുക്സ് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ തുനിഞ്ഞതിനുപിന്നിലെ ഗുട്ടൻസും ഈ വാദം വെളിവാക്കുന്നു. ഡോ. അംബേദ്‌കർ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനമാണ് ഉദ്ദേശിച്ചതും നടപ്പാക്കിയതുമെങ്കിൽ ബിശ്വാസ് ഇസ്ളാമിലേക്കുള്ള മതംമാറ്റവും ഉയർത്തിക്കാട്ടുന്നുണ്ട്. അംബേദ്കറുടെ കമ്യൂണിസ്റ്റ് ആഭിമുഖ്യം ഗ്രന്ഥകർത്താവ് വളരെ വിശദമായിത്തന്നെ പിന്തുടരുന്നുണ്ട്. 'സഖാവ് സ്റ്റാലിൻ' മരണമടഞ്ഞ ദിവസം അനുശോചനം പുലർത്തിക്കൊണ്ട് അദ്ദേഹം അന്നുമുഴുവൻ നിരാഹാരം അനുഷ്ഠിച്ചുവത്രേ! യാഥാർഥ്യത്തിനു നേരെ സൗകര്യപൂർവ്വം കണ്ണടക്കാനുള്ള കൗശലവും ബിശ്വാസ് പ്രദർശിപ്പിക്കുന്നു. അംബേദ്‌കർ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിലേക്ക് ബംഗാളിൽ നിന്നു ജയിച്ചുവരാനുള്ളതിന്റെ കാരണം അവിടത്തെ ദളിത്-മുസ്ലിം പിന്തുണയായിരുന്നതുകൊണ്ടാണ് ബംഗാളിലെ അയിത്തജാതിക്കാരെ ഇന്ത്യാവിഭജനം വഴി പീഡിപ്പിച്ചതെന്നാണ് ആരോപണം (പേജ് 64). എന്നാൽ സ്വാതന്ത്ര്യാനന്തരം അംബേദ്‌കർ ജയിച്ച മണ്ഡലം പാക്കിസ്ഥാനിലായിപ്പോയതിനാൽ ബോംബെയിലെ കോൺഗ്രസ് അംഗമായ ഡോ. എം. ആർ. ജയകറെ രാജിവെപ്പിച്ച് ആ സീറ്റിൽനിന്ന് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണുണ്ടായതെന്ന സത്യം ബിശ്വാസ് വിഴുങ്ങുന്നു. ദളിതുകൾക്ക് മുസ്ലീങ്ങളിൽ നിന്ന് പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ വിഭജനത്തെത്തുടർന്ന് പാകിസ്ഥാനിലേക്ക് കുടിയേറി അവിടത്തെ ആദ്യ നിയമമന്ത്രിയായ ജ്യോതീന്ദ്രനാഥ് മണ്ഡലിനെ ഉയർത്തിക്കാട്ടുന്ന ലേഖകൻ പക്ഷേ മൂന്നു വർഷങ്ങൾക്കുശേഷം അവിടത്തെ ഭ്രാന്തു പിടിപ്പിക്കുന്ന മതവിവേചനത്തെത്തുടർന്ന് മണ്ഡൽ ഇന്ത്യയിലേക്ക് ജീവനുംകൊണ്ട് തിരിച്ചോടിവന്നു എന്ന വസ്തുതയും തമസ്കരിക്കുന്നു.

ബുദ്ധമതം ഹാരപ്പാ കാലത്തുതന്നെ നിലവിലുണ്ടായിരുന്നു എന്നതുപോലുള്ള അസംബന്ധങ്ങൾ വിളമ്പുന്നുണ്ടെങ്കിലും വർഗ്ഗവും ജാതിയും തമ്മിലുള്ള സൂക്ഷ്മവ്യത്യാസങ്ങൾ ബിശ്വാസ് കണ്ടെത്തുന്നുണ്ട്. വർഗ്ഗമെന്നാൽ സാമൂഹ്യ ചലനാത്മകതയുള്ള ഒരു സ്ഥാപനമാണ് - ജാതി അതില്ലാത്തതും. ഇന്ത്യയിൽ അതുകൊണ്ടുതന്നെ വർഗ്ഗങ്ങളുമില്ല. ഇന്ത്യയിലെ നിലവിലുള്ള നീതിന്യായ വ്യവസ്ഥിതിക്കുനേരെ അദ്ദേഹം പ്രദർശിപ്പിക്കുന്ന പുച്ഛഭാവം ഞെട്ടിപ്പിക്കുന്നതാണ്. 30 വർഷം സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച്, ശമ്പളവും പെൻഷനുമെല്ലാം കൃത്യമായി വാങ്ങി പോക്കറ്റിലിട്ടതിനുശേഷം ഹൈക്കോടതികൾ ബൂർഷ്വാ സ്ഥാപനമാണെന്നു പ്രഖ്യാപിക്കാനുള്ള (പേജ് 110) ഉളുപ്പില്ലായ്മ അറപ്പുളവാക്കുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of Brahmana Marxism by S K Bishwas
ISBN: 9788190601993

Thursday, August 24, 2017

ബുദ്ധമതം ഇന്ത്യയിൽ

ജാതിവ്യവസ്ഥയിലും വൈദിക-യാഗാദികർമ്മങ്ങളിലും ഭാരതീയജനത തളച്ചിടപ്പെട്ടിരുന്ന ഒരു ദശാസന്ധിയിൽ അതിനെ നവീകരിക്കാനും പുതിയൊരു പാത കാട്ടിക്കൊടുക്കാനുമായി ജന്മമെടുത്തതാണ് ബുദ്ധ-ജൈന ധർമങ്ങൾ. ബ്രാഹ്മണമേധാവിത്വത്തിന്റെ നുകം പേറിത്തളർന്ന അക്കാലത്തെ ഗൃഹസ്ഥനും സന്യാസിക്കും ഒരുപോലെ സ്വീകാര്യമായ ഒരു ധാർമികവ്യവസ്ഥയാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഏതാണ്ട് 1500 വർഷത്തെ പുഷ്‍കലകാലത്തിനുശേഷം ബുദ്ധമതം ഇന്ത്യയിൽ അസ്തമിച്ചു. ആ മതത്തിന്റെ ജനനം, വളർച്ച, തളർച്ച എന്നിവ പ്രതിപാദിക്കാനുള്ള ഒരുദ്യമമാണ് ഈ പുസ്തകം.

ഗ്രന്ഥകർത്താവായ ശ്രീ. കെ. രാജഗോപാലൻ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം 39 വർഷം വിവിധ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ഒരു വ്യക്തിയാണ്. ചരിത്രപരമായ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെന്നു വ്യക്തം. മറ്റു മേഖലകളിൽ ജോലി നോക്കുന്നവർ കുറെ ചരിത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം സ്വന്തമായി ഒരു കൈ നോക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിലെ ചതിക്കുഴികൾ മറ്റൊരു പോസ്റ്റിൽ വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ അതിനു മുതിരുന്നില്ല. ഈ പുസ്തകത്തിൽ അതിന്റെ എല്ലാ ദൂഷ്യഫലങ്ങളും കാണുന്നുമുണ്ട്. ജവഹർലാൽ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തലാണ്' ഇക്കൂട്ടരുടെ ആധികാരിക ചരിത്ര ഗ്രന്ഥം. നെഹ്രു വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമാണ് - അദ്ദേഹത്തിന്റെ അക്കാദമിക മേഖല നിയമവും. രാഷ്ട്രീയനേതാവ് എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പരാജയമായിരുന്നു എന്നു തെളിയിക്കുന്ന പല രേഖകളും പുറത്തുവന്നുകൊണ്ടിരിക്കേ ഗൗരവമായ ചരിത്രരചനക്കാധാരമായി നെഹ്രുവിന്റെ പുസ്തകങ്ങളെ സ്വീകരിക്കുന്ന അമേച്വർ ചരിത്രകാരന്മാരുടെ വങ്കത്തരം സ്പഷ്ടമാണല്ലോ.

രാജഗോപാലൻ ഒരു ദാർശനികനും തത്വചിന്തയിൽ അതീവ തല്പരനുമാണെന്ന് വ്യക്തമാണ്. 'ബുദ്ധമതം പിറന്നുവീഴുകയും പുഷ്കലമാവുകയും ചെയ്ത ഭാരതീയപശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്താനെന്ന' മട്ടിൽ വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ, ന്യായശാസ്ത്രങ്ങൾ എന്നിവയൊക്കെ പിൻപറ്റി അതിദീർഘവും വിഷയത്തോട് ബാന്ധവം പുലർത്താത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൃതിയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ഇത്തരത്തിലുള്ള അപ്രസക്തമായ വിവരങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. ആര്യാധിനിവേശത്തെ നിന്ദ്യമായ കടന്നാക്രമണമായി വ്യാഖ്യാനിക്കുന്ന ലേഖകന് പിൽക്കാല ഹിന്ദുമതത്തിൽ തീർത്തും ദേശീയമായ ദേവതകൾ കടന്നുവന്നതിന്റെ ഉള്ളുകള്ളികൾ കണ്ടെത്താനാവുന്നില്ല. ദുർഗ്ഗ, വിന്ധ്യാവനപ്രദേശത്ത് ഗോത്രവർഗക്കാരാൽ ആരാധിക്കപ്പെട്ടിരുന്ന കന്യാദേവതയാണെന്ന് സമ്മതിക്കുന്ന ഗ്രന്ഥകാരൻ ആര്യേതരമായ ഇത്തരം ദേവതകൾ എങ്ങനെ ഹിന്ദുമതത്തിലെത്തി എന്നു വിശദീകരിക്കാൻ അശക്തനാണ്. അനാര്യരെ അടിമകളാക്കി മുന്നോട്ടുനീങ്ങിയെന്നു പറയപ്പെടുന്ന ആര്യന്മാർ അവരുടെ ദൈവങ്ങളെ എന്തിനു സ്വീകരിക്കണം? ശിവ, വിഷ്ണു, വാസുദേവകൃഷ്ണ ആരാധനയുടെ കാര്യത്തിലും ഈ യോജിക്കായ്ക പ്രകടമാണ്.

പുസ്തകരചയിതാവിന്റെ ഊഹാപോഹങ്ങൾ കൊണ്ടുള്ള ഒരു 'അയ്യരുകളി'യാണ് ഗ്രന്ഥത്തിലുടനീളം. ഭാരതീയദർശനങ്ങളിൽ പരാമർശിച്ചിട്ടുള്ള സപ്തദ്വീപുകളായ ജംബുദ്വീപം, പ്ലക്ഷദ്വീപം, പുഷ്കരദ്വീപം മുതലായവ ആഫ്രിക്ക, ഏഷ്യ എന്നിങ്ങനെയുള്ള ഭൂഖണ്ഡങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബുദ്ധമതം എന്തായിരുന്നു എന്നതിലുപരി എന്തായിരിക്കണം എന്നാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ബുദ്ധമതം നടപ്പിൽ വരുത്തിയ പദ്ധതികൾ എന്തൊക്കെയായിരുന്നു എന്നു പരിശോധിക്കുന്നതിനുപകരം ബുദ്ധന്റെ ഉപദേശങ്ങളുടെ കാലാതീതമായ മഹത്വം ഉദ്‌ഘോഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ബ്രാഹ്മണമേധാവിത്വത്തിനെതിരായ ബുദ്ധദർശനങ്ങൾ വിവരിക്കുമ്പോൾ അശോകന്റെ ശിലാശാസനങ്ങളിൽ ബ്രാഹ്മണരെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന കല്പനകൾ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നു. ഹിന്ദുമതത്തിലെ ത്രിമൂർത്തി സങ്കൽപം ബുദ്ധമതത്തിലുമുണ്ട് - വജ്രപാണി, മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിങ്ങനെ. ദക്ഷിണേന്ത്യയിലെ ബുദ്ധമതസ്വാധീനം സാമാന്യം ദീർഘമായിത്തന്നെ പരിഗണിക്കുന്നുണ്ട്. കണ്ണകിയെന്ന പത്തിനീദേവി ഒരു ദ്രാവിഡ സ്ത്രീദൈവമായിരുന്നു എന്നു സ്ഥാപിക്കുന്ന ഗ്രന്ഥകർത്താവ് ഹിന്ദുമതം പോലെ തന്നെ ബുദ്ധമതവും പുറമേനിന്ന് ദേവതമാരെ സ്വീകരിച്ചിരുന്നുവെന്ന് സമ്മതിക്കാൻ മടിക്കുന്നു.

തന്റെ ചിന്താധാരകളോട് യോജിക്കാത്ത ചരിത്രകാരന്മാരെ അകാരണമായി തേജോവധം ചെയ്യാൻ ഗ്രന്ഥകാരൻ യാതൊരു ലുബ്ധും കാണിക്കുന്നില്ല. ക്രി. വ. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മണർക്കുള്ള ഏതോ ചില സൗജന്യങ്ങൾ നിർത്തൽ ചെയ്തതുകൊണ്ടാണ് കളഭ്രരാജാവായ അച്യുതവിക്കന്തനെ ആധുനിക ചരിത്രകാരനായ കെ. ഏ. നീലകണ്‌ഠശാസ്ത്രി ഇകഴ്ത്തിക്കാണിക്കുന്നതെന്നാണ് രാജഗോപാലൻ വാദിക്കുന്നത് (പേജ് 180). ഭാരതത്തിലെതന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായ ശാസ്ത്രി ബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താൽ ബാലിശമായ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിനുമേൽ കുതിര കേറുന്ന ഇത്തരം ജാതിക്കോമരങ്ങളെ ജനമദ്ധ്യത്തിൽ തുറന്നുകാണിക്കേണ്ടതുണ്ട്. ചരിത്രപരമായ നിരവധി അബദ്ധങ്ങളും നമുക്കീ പുസ്തകത്തിൽ കാണാം. ഭൃഗുകച്ഛം, അഹിച്ഛത്രം എന്നീ രണ്ടു പട്ടണങ്ങളെ ലേഖകൻ ഒന്നായി തെറ്റിദ്ധരിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങൾ മെനയുന്നു.

ഗ്രന്ഥകാരന്റെ കാപട്യം പൂർണമായി പുറത്തുവരുന്നത് ബുദ്ധമതത്തിന്റെ ശൈഥില്യകാരണങ്ങൾ വിശദീകരിക്കുമ്പോഴാണ്. ബ്രാഹ്മണരുടെ എതിർപ്പ് തീർച്ചയായും അതിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ അതിനാധാരമായി ചൂണ്ടിക്കാണിക്കാനുള്ളത് വെറും സാഹചര്യത്തെളിവുകൾ മാത്രവും. മുപ്പത്തിമൂന്നാം വയസ്സിൽ നിര്യാതനായ ശങ്കരാചാര്യരുടെ താത്വികമായ കടന്നാക്രമണമാണ് ബുദ്ധമതത്തെ മുച്ചൂടും നശിപ്പിച്ചത് എന്ന ഗ്രന്ഥകാരന്റെ വാദം പരിഹാസ്യമായ ഒന്നാണ്. ഏതാനും ബുദ്ധപ്രമാണിമാരെ സംവാദത്തിലൂടെ ആചാര്യർ തോൽപ്പിച്ചു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ ഇന്ത്യയൊട്ടാകെ പടർന്നുപന്തലിച്ച, സാമാന്യജനങ്ങളുടെ ഇഷ്ടമതമാണെന്ന് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന, ബുദ്ധമതത്തെ ഇല്ലാതാക്കാൻ സാധിക്കുമോ? ഈ വിഷയത്തിൽ മുസ്ലിം ആക്രമണകാരികൾ വഹിച്ച വിനാശകരമായ പങ്ക് കാണാതിരിക്കാനായി ഗ്രന്ഥകാരൻ സ്വന്തം തല ബ്രാഹ്മണവിരോധത്തിന്റെ മണലിലേക്ക് പൂഴ്ത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല ലൈബ്രറികളിൽ ഒന്നായിരുന്നു നാളന്ദയിലേത് എന്നു പറഞ്ഞുവെക്കുന്ന (പേജ് 226) രാജഗോപാലൻ 1193-ൽ തുർക്കി ആക്രമണകാരിയായ ബഖ്‌തിയാർ ഖിൽജിയാണ് അത് എന്നെന്നേക്കുമായി നശിപ്പിച്ചത് എന്നു പറയുന്നില്ല. അവിടത്തെ പുസ്തകശാലയിൽ ഖിൽജി പടർത്തിയ അഗ്നി മാസങ്ങൾക്കുശേഷമാണ് അണഞ്ഞത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് - അത്ര വലുതായിരുന്നു അവിടത്തെ പുസ്തകശേഖരം!. 712-ൽ സിന്ധ് ആക്രമിച്ചുകീഴടക്കിയ അറബ് പടത്തലവനായ മുഹമ്മദ് ബിൻ കാസിം ബൗദ്ധരെയാണ് അവിടെ മതപരിവർത്തനം നടത്തിയത്. ചരിത്രകാരന്മാരുടെ ഇരട്ടത്താപ്പ് എത്ര ക്രൂരമാണ്! മലയാളപണ്ഡിതരുടെ രാഷ്ട്രീയദാസ്യവും തന്മൂലമുണ്ടാകുന്ന ബൗദ്ധികസത്യസന്ധതയില്ലായ്മയുമാണ് അതിനു കാരണമെന്ന് നിസ്സംശയം പറയാം.

രാഷ്ട്രീയ തലതൊട്ടപ്പന്മാരില്ലാതെ യാതൊരു അക്കാദമിക നിലവാരവും പുലർത്താത്ത ഇത്തരമൊരു കൃതി നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുക വയ്യ. അതിനാൽത്തന്നെ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Buddhamatham Indiayil' by K Rajagopalan
ISBN: 9788176902946

Saturday, August 5, 2017

പരിഷത്ത് ദിനങ്ങൾ

'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന ഉദാത്തമായ ലക്ഷ്യത്തോടെ 1962-ൽ ആരംഭിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് വളരെ പരിക്ഷീണമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. ആദ്യ മൂന്നു ദശകങ്ങളിൽ നേടാൻ കഴിഞ്ഞ ആക്കം കൊണ്ടുമാത്രമാണ് അത് ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വളരെക്കാലം പരിഷത്തിന്റെ ഉന്നതപദവികൾ വഹിച്ചിരുന്ന, KSEB-യിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച ശ്രീ. കെ. ഭാസ്കരൻ തന്റെ പരിഷത്ത് ദിനങ്ങൾ ഈ പുസ്തകത്തിലൂടെ വീണ്ടും ഓർത്തെടുക്കുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങളിലെ നിതാന്തസാന്നിദ്ധ്യമായിരുന്ന അർപ്പണമനോഭാവവും സഹജീവിസ്നേഹവും 'പാരിഷത്തികത' എന്ന പദത്തിലൂടെ ഗ്രന്ഥകാരൻ അനശ്വരമാക്കുന്നു.

പരിഷത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. പക്ഷേ അത് പൂർണമായും ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്ന രീതിയിലല്ലെന്നു മാത്രം. രണ്ടാം നായനാർ സർക്കാരിന്റെ സാക്ഷരതായജ്ഞത്തിൽ പങ്കാളികളാകുന്നതോടെയാണ് പരിഷത്തിന്റെ തളർച്ചയുടെ നാളുകൾ തുടങ്ങുന്നത്. സംസ്ഥാനത്ത് സമ്പൂർണസാക്ഷരത കൊണ്ടുവരാനുള്ള ഉദ്യമത്തിൽ പരിഷത്ത് പങ്കെടുക്കുന്നത് നല്ലതല്ലേ എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം 'അതെ' എന്നുതന്നെയാണ്. എന്നാൽ മാർക്സിസ്റ്റ് സർക്കാരിനെ സഹായിക്കുക എന്നതായിരുന്നു പലരുടേയും യഥാർത്ഥ ലക്ഷ്യം. മൂന്നാം നായനാർ സർക്കാരിന്റെ ജനകീയാസൂത്രണപ്രസ്ഥാനത്തിൽ ഈ നഗ്നമായ പ്രത്യയശാസ്ത്രദാസ്യം സഭ്യതയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു. ലേഖകൻ തന്നെ മുഖമൊഴിയിൽ ഇത് അനാവരണം ചെയ്യുന്നുണ്ട്. 'ജീർണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അനുപൂരകത്വം നൽകിക്കൊണ്ട് കേരളത്തിൽ സാമൂഹ്യവിപ്ലവം നടത്തിക്കളയാമെന്നു വ്യാമോഹിക്കുന്ന പൂർവകാല സഹപ്രവർത്തകരോട് എനിക്ക് സഹതാപമാണുള്ളതെന്ന്' അദ്ദേഹം തുറന്നടിക്കുന്നു. ഗാന്ധിജിയുടെ ചിത്രമുള്ള ബാഡ്ജ് മാറിൽ ധരിക്കാൻ വിസമ്മതിക്കുന്ന പ്രവർത്തകരാണ് അന്ന് പരിഷത്തിനുണ്ടായിരുന്നത് (തൃശൂർ ജില്ലയിൽ സ്വാശ്രയ പദയാത്ര എത്തിയപ്പോൾ). മലപ്പുറം ജില്ലയിലെ ഒരു യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകാൻ കാരണം അതിലെ പ്രമുഖപ്രവർത്തകന്റെ ബി. ജെ. പി അനുഭാവം ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വയം സി. പി. ഐയുടെ നഗരസഭാ കൗൺസിലർ ആയിരിക്കുമ്പോഴാണ് സി. പി. എം പരിഷത്തിൽ ചെലുത്തുന്ന സ്വാധീനത്തിനെതിരെ ഭാസ്കരൻ ശബ്ദമുയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗ്രന്ഥകർത്താവ് മേനി നടിക്കുന്നുണ്ടെങ്കിലും 1990-കളിലെ ഉദാരവൽക്കരണത്തിനെതിരായ പരിഷത്തിന്റെ സമരങ്ങൾ തുടക്കത്തിലേ പാളി എന്നതാണ് വാസ്തവം. സത്യത്തിൽ ഉദാരവൽക്കരണവും തുടർന്നുവന്ന വ്യാവസായിക - വിദ്യാഭ്യാസ - സർവീസ് മേഖലകളിലെ വൻവികസനവും സാധാരണജനങ്ങളുടെ ജീവിതത്തിൽ ഗണ്യമായ പുരോഗതിയാണ് സമ്മാനിച്ചത്. എന്നാൽ പരിഷത്ത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ വെളിച്ചത്തിൽ അതിനെ ഒരു ശത്രുവായിട്ടാണ് കണ്ടത്. 1992-ൽ കൊച്ചി സർവകലാശാലയിൽ സംഘടിപ്പിച്ച ശാസ്ത്രജ്ഞന്മാരുടെ സമ്മേളനം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്ന തകർച്ചയെക്കുറിച്ച് വിലയിരുത്തി (പേജ് 111). 25 വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ 'ശാസ്ത്രജ്ഞന്മാരുടെ' ദീർഘവീക്ഷണം എത്ര ദയനീയമായാണ് പരാജയപ്പെട്ടത് എന്നു നാം മനസ്സിലാക്കുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ പരാജയം, ഉദാരവൽക്കരണത്തിനെതിരെ രൂപീകരിക്കപ്പെട്ട സ്വാശ്രയസമിതികൾക്ക് നിലയുറപ്പിക്കാൻ സാധിക്കാതെ പോയത് എന്നിങ്ങനെ പരിഷത്തിനെ പുറകോട്ടടിച്ച പദ്ധതികൾ നിരവധിയാണ്. എങ്കിലും സ്വാശ്രയപദയാത്രയുടെ പൊങ്ങച്ചം നിറഞ്ഞ വിവരണം വായിക്കുമ്പോൾ നാം ദണ്ഡി യാത്രയെ ഓർത്തുപോയേക്കും.

സ്വാശ്രയപദയാത്രയുടെ സംഘാടകൻ എന്ന നിലയിൽ അതിൽ പങ്കെടുക്കുന്ന ഗ്രന്ഥകാരൻ അതിനെ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പടയൊരുക്കം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാർ ജോലിയുള്ള ഒരു പാർട്ട്-ടൈം വിപ്ലവകാരിയുടെ സ്വന്തം തടിയിൽ തട്ടാതെയുള്ള ആഹ്വാനം മാത്രമായിരുന്നു ഇത്. ഭാരതീയ ജ്ഞാൻ-വിജ്ഞാൻ സമിതിയിലേക്ക് ഡെപ്യൂട്ടേഷനും വാങ്ങി മുഴുവൻ സമയ പ്രവർത്തനം നടത്തിയിരുന്ന ഗ്രന്ഥകാരൻ ശമ്പളവും വാങ്ങി പോക്കറ്റിലിട്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്! എൽ. ഡി. എഫ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോഴെല്ലാം പരിഷത്ത് മേലാവികൾക്ക് സുവർണകാലമായിരുന്നു. കായംകുളത്തെ നിർദിഷ്ടതാപനിലയത്തിനെതിരെ 'താപനിലയം' എന്ന പേരിൽ നാടകം രചിച്ച്, വേദിയിൽ അവതരിപ്പിച്ച അദ്ദേഹം ജോലിയിൽ നിന്ന് അഞ്ചുവർഷത്തെ ലീവെടുത്ത് വിദേശത്തുപോയി ലിബിയയിലെ ഒരു താപനിലയത്തിൽ പ്രവർത്തിയെടുത്ത് സ്വന്തമായി വീടുണ്ടാക്കി. ഈ ഇരട്ടത്താപ്പിനെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? മാത്രവുമല്ല, വിദേശത്തായിരിക്കെത്തന്നെ ഇദ്ദേഹം പ്രമോഷനും തരപ്പെടുത്തിയെടുത്തു. ഇതും കേരളത്തിലെ സർക്കാർ മേഖലയിലല്ലാതെ എവിടെ നടക്കും? ചുമ്മാതാണോ, സ്വകാര്യവൽക്കരണം എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്കൊക്കെ ചൊറിഞ്ഞുതടിക്കുന്നത്! ജനകീയാസൂത്രണത്തിനായുള്ള ആസൂത്രണകമ്മീഷൻ സെല്ലിൽ ഒരു വർഷം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത ലേഖകൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി പ്രമോഷൻ ലഭിക്കുവാനുള്ള സമയമായപ്പോഴേക്കും കൃത്യമായി KSEB-യിലേക്ക് തിരിച്ചുപോയി. ആദർശങ്ങൾക്കുവേണ്ടി ഒരിക്കലും സ്വന്തം സാമ്പത്തികതാല്പര്യങ്ങൾ ബലികഴിച്ചിട്ടില്ലാത്ത ഗ്രന്ഥകാരൻ ഈ വിഷയത്തിൽ മറ്റുപലരെയും നിശിതമായി വിമർശിക്കുന്നതും നമ്മൾ കാണുന്നു. 'ഞാനാണ് ഇടതുപക്ഷം' (I am the Left) എന്ന ഭാസ്കരന്റെ ഒരു യോഗത്തിലെ പരാമർശം ശരിയായ ഇടതുപക്ഷവാദികളെ ലജ്ജിപ്പിക്കും.

പരിഷത്തിനെ തകർത്തത് പ്രസ്ഥാനത്തിൽ തന്നെയുള്ള നേതാക്കളാണ് എന്നു സ്ഥാപിക്കുമ്പോഴും ആരെയും പേരെടുത്തുപറയാതെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. 'കൊല്ലം ജില്ലാ സമിതിയിലെ നക്സൽ അനുഭാവമുള്ള നേതാവ്' എന്നിങ്ങനെ മഞ്ഞപ്പത്രശൈലിയും ധാരാളമായി ഉപയോഗിക്കുന്നു. പരിഷത്തിന്റെ ഉള്ളുകള്ളികൾ ശരിക്കറിയുന്നവർക്കുമാത്രമേ ഈ പുസ്തകം കൊണ്ട് ഉപയോഗമുള്ളൂ എന്നു വരുന്നു. ഗ്രന്ഥകാരന്റെ ഉടമസ്ഥതയിലുള്ള രചന ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് എന്നുകൂടി അറിയുമ്പോൾ ഇതിന്റെ സമകാലികപ്രസക്തി വളരെ വ്യക്തമാകും.

Book Review of 'Parishath Dinangal' by K Bhaskaran

Saturday, July 1, 2017

ഇസ്‌ലാമിക ഫാഷിസം കേരളത്തിൽ

ഫാഷിസം എന്നത് പഴകിത്തേഞ്ഞ ഒരു പദമായി മാറിക്കഴിഞ്ഞിട്ടുണ്ട് കേരളത്തിൽ. മാഫിയ, ലോബി എന്നിങ്ങനെ രാഷ്ട്രീയശത്രുക്കൾക്കെതിരെ തോന്നിയപോലെ ഉപയോഗിക്കാവുന്ന ഒന്ന്. സംഘപരിവാറിനെപ്പോലുള്ള ഹിന്ദു സംഘടനകളെ വിശേഷിപ്പിക്കുമ്പോഴാണ് ഇടതുചിന്തകർ ഫാഷിസ്റ്റ് എന്ന പദമുപയോഗിക്കുന്നത്. ഇതിന്റെ അർത്ഥമെന്താണ്, ആരെയൊക്കെയാണ് ഇതുപയോഗിച്ചു വിശേഷിപ്പിക്കാവുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം ഈ പുസ്തകം നൽകുന്നു. മറ്റു മതങ്ങളെ ഒരു തരത്തിലും അംഗീകരിക്കാതിരിക്കുകയും, തങ്ങളുടെ ആശയങ്ങളും ഗ്രന്ഥങ്ങളും മാത്രമേ സത്യമായിട്ടുള്ളൂ എന്നു സമർത്ഥിക്കാൻ ശ്രമിക്കുകയും, എതിരാളികളുടെ കൈവെട്ടിക്കളയുക മുതലായ അക്രമപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇസ്‌ലാമിക മതമൗലികവാദികൾക്കല്ലേ ഫാഷിസ്റ്റ് എന്ന വിശേഷണം കൂടുതൽ യോജിക്കുക എന്ന ചോദ്യത്തിന് ഈ പുസ്തകം വ്യക്തവും ഉറച്ചതുമായ 'അതെ' എന്നുത്തരം നൽകുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും പ്രവാചകന്റെ ത്യാഗനിർഭരമായ ജീവിതവും വിശദീകരിച്ചുകൊണ്ടാണ് തെക്കുംഭാഗം മോഹൻ പുസ്തകം ആരംഭിക്കുന്നത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹം ഇസ്‌ലാമികവശത്തുനിന്നുകൊണ്ടാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. 'കുപ്രസിദ്ധമായ കുരിശുയുദ്ധങ്ങൾ' എന്നൊക്കെ പതിനൊന്നാം ശതകത്തിലെ അറബ്-യൂറോപ്യൻ യുദ്ധങ്ങളെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ഇതിലെ അർത്ഥശൂന്യത നമുക്കിവിടെ ഹൃസ്വമായി ഒന്നു പരിശോധിക്കാം. ഒന്നാമതായി അവ എങ്ങനെയാണ് കുപ്രസിദ്ധങ്ങളാകുന്നതെന്നാണ്. കൃസ്തീയവിശ്വാസികൾ തങ്ങളുടെ പുണ്യനഗരമായ ജെറൂസലേമിനെ മോചിപ്പിക്കാനായി ആ നഗരം കീഴടക്കിവെച്ചിരുന്ന അറബികളുമായി നടത്തിയ യുദ്ധങ്ങളിൽ ആരുടെ പക്ഷത്താണ് ന്യായം? മെക്കയോ മെദീനയോ പിടിച്ചടക്കാനായിരുന്നില്ല യൂറോപ്യൻമാർ തങ്ങളുടെ സർവസ്വവും ബലികഴിച്ച് കുരിശുയുദ്ധങ്ങൾ നടത്തിയത്, മറിച്ച് ജെറൂസലേമിലെ പള്ളികൾ മോസ്‌ക്കുകളാക്കി മാറ്റി അവിടത്തെ ജനതയെ വൻതോതിൽ മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരുന്ന അറബികളെ തുരത്തിയോടിക്കുവാനായിരുന്നു. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാർക്ക് വലിയ മടിയാണ്. ആരുടെ, അല്ലെങ്കിൽ എന്തിന്റെ മുൻപിലാണ് അവർ സ്വന്തം നട്ടെല്ല് റബ്ബറാക്കുന്നത്?

ഇസ്‌ലാമിക ഫാഷിസത്തിന്റെ ആദിരൂപമായ മതവെറി പതിനെട്ടാം ശതകത്തിൽ കേരളത്തിൽ രൂപപ്പെട്ടുവെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. കുഞ്ഞാലി മരക്കാരുമായുള്ള സാമൂതിരിയുടെ ശത്രുത പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നില്ല. ഹൈദരാലി, ടിപ്പു എന്നീ സുൽത്താന്മാരുടെ കടന്നാക്രമണത്തോടെ കേരളം അതിനുമുൻപൊരിക്കലും ദർശിച്ചിട്ടില്ലാത്ത നഗ്നമായ മതവൈരം ഇവിടെ നടമാടി. നാട്ടുകാരായ മാപ്പിളമാരുടെ പൂർണ്ണസഹകരണത്തോടെ ഹൈദറും ടിപ്പുവും ക്ഷേത്രങ്ങൾ കൊള്ളയടിക്കുക, നിർബന്ധിത മതപരിവർത്തനങ്ങൾ സംഘടിപ്പിക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അടിമകളാക്കി വിൽക്കുകയും ചെയ്യുക മുതലായ ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടു. ഏതാണ്ടിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും യസീദികൾക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന അതേ കലാപരിപാടി. 1921-ലെ മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന തെറ്റായ സിദ്ധാന്തത്തെ ലേഖകൻ പൊളിച്ചടുക്കുന്നുണ്ട്. ടിപ്പുവിനുശേഷവും ലഹളക്കുമുമ്പുമുള്ള 120 വർഷങ്ങളിൽ മലബാറിൽ നടന്ന കലാപങ്ങളുടെ ബാഹുല്യവും ക്രൗര്യവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ചരിത്രകാരന്മാർ ഒരിക്കലും നമ്മോട് പറഞ്ഞിട്ടില്ലാത്ത ആ പച്ചപ്പരമാർത്ഥങ്ങൾ കേരളത്തിലെ മതസൗഹാർദത്തിനുനേരെ ഉയരുന്ന വെല്ലുവിളികളാണ്. മതേതരത്വമെന്നത് ഒരു ദിശയിൽ മാത്രം വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു തെരുവുപോലെയാണോ എന്ന് വായനക്കാർ സംശയിച്ചേക്കാം.

1990-കളിൽ കേരളത്തിൽ വ്യാപകമായി പ്രചരിച്ച ഇസ്‌ലാമികതീവ്രവാദവും മോഹൻ ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്. മദനി ആരംഭിച്ച പ്രസ്ഥാനം ഇന്ന് പല പേരുകളിലൂടെ യാത്രചെയ്ത് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയിൽ എത്തിനിൽക്കുന്നു. ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുപോലെ ഒരു ചെറിയ വിഭാഗം തീവ്രവാദികൾ അക്രമപ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഒരു വലിയ വിഭാഗം മിതവാദികൾ അതുകണ്ടാസ്വദിക്കുന്നു. ഇബ്രാഹിം കുട്ടി തീവണ്ടിയിൽ ബോംബ് വെച്ചാൽ, ഊമ ബാബു കോയമ്പത്തൂരിൽ സർവനാശം വിതച്ചാൽ, തടിയന്റവിട നസീർ കേരളത്തിൽ നിന്ന് യുവാക്കളെ തീവ്രവാദം പരിശീലിക്കാനായി പാകിസ്ഥാനിലേക്ക് അയച്ചാൽ, അതിലൊന്നും മതസ്വാധീനം കാണരുതെന്നാണ് നമ്മുടെ മുഖ്യധാരാ ചിന്തകർ നമ്മെ പഠിപ്പിക്കുന്നത്. വിഭാഗീയപ്രവണതകൾ ഭാരതവിഭജനകാലത്ത് മലബാറിൽ സജീവമായിരുന്നു എന്ന സാഹചര്യത്തിൽ നമ്മുടെ ജനത കൂടുതൽ ജാഗരൂകമാകേണ്ടിയിരിക്കുന്നു. "പത്തണക്കു കത്തി വാങ്ങി കുത്തി നേടും പാക്കിസ്ഥാൻ" എന്ന സമരാഹ്വാനം 1947-ൽ വടക്കൻ കേരളത്തിൽ പരക്കെ ഉയർന്നിരുന്നു എന്നതുകൊണ്ട് വിശേഷിച്ചും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Islamika Fascism Keralathil' by Thekkumbhagom Mohan
ISBN: 9788192085500

Thursday, June 15, 2017

കൈരളിയുടെ കഥ

ഈ ഉദ്യമം ഒരു നിരൂപണമായി കരുതേണ്ടതില്ല. കേരളത്തിന്റേയും മലയാളഭാഷയുടേയും ചരിത്രം ഇത്രയും വിശാലമായും വാചാലമായും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥകാരനെ നിരൂപണം ചെയ്തുകളയാം എന്നു കരുതുന്നതിൽ ഒരർത്ഥവുമില്ല. ആ വാഗ്ധോരണിയും ആശയസമ്പന്നതയും തൊട്ടറിഞ്ഞ ഒരു വായനാനുഭവം എന്ന രീതിയിൽ മാത്രം ഈ കുറിപ്പിനെ കണ്ടാൽ മതി. ഈ കൃതിയിൽ പരാമർശിക്കാത്ത സാഹിത്യകാരനോ ഗ്രന്ഥമോ മലയാളത്തിൽ തലയുയർത്തി നിൽക്കുന്നുമില്ല. 1958-ൽ പുറത്തിറങ്ങിയ ഈ പുസ്തകം അന്നുവരെയുള്ള കൈരളിയുടെ കഥ പൂർണ്ണമായും വസ്തുനിഷ്ഠമായും കൈകാര്യം ചെയ്യുന്നു.

നമുക്കറിയുന്നതുപോലെ തമിഴിന്റെ ഒരു പ്രാദേശികരൂപവ്യതിയാനം എന്ന നിലയിലാണ് കൈരളി ഹരിശ്രീ കുറിച്ചത്. സംഘകൃതികളിലും അക്കാലത്തെ സമൂഹത്തിലും കേരളം വഹിച്ചിരുന്ന പങ്ക് സുവിദിതമാണ്. പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്തിയാണ്. അക്കാലത്തെ ഭക്തിപ്രസ്ഥാനനായകരായ 63 നായനാർമാരിൽ രണ്ടുപേർ കേരളീയരാണ് - ചേരമാൻ പെരുമാൾ നായനാരും വിറൾ മീണ്ട നായനാരും. എന്നാൽ വൈഷ്ണവഭക്തരായ 274 ആഴ്വാർമാരിൽ ഒരാളേയുള്ളൂ - കുലശേഖര ആഴ്വാർ. തമിഴകത്തെ 274 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്നുമാത്രം കേരളത്തിലുള്ളപ്പോൾ 108 വൈഷ്ണവക്ഷേത്രങ്ങളിൽ പതിമൂന്നെണ്ണം ഇവിടെയുണ്ട്. ശിവഭക്തിയും ശിവക്ഷേത്രങ്ങളും പിൽക്കാലത്ത് കേരളത്തിൽ വളർന്നുവെങ്കിലും സംഘകാലത്ത് അങ്ങനെയായിരുന്നില്ല എന്നാണ് കാണുന്നത്. പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതം നാശത്തെ നേരിട്ടപ്പോൾ ബുദ്ധക്ഷേത്രങ്ങൾ പരിവർത്തനം ചെയ്യപ്പെട്ട് ശിവക്ഷേത്രങ്ങളായി മാറിയതാണോ എന്നും പരിഗണിക്കണം.

മലയാളഭാഷയും സാഹിത്യവും തമിഴുമായി വഴിപിരിയുന്നത് നൂറ്റാണ്ടുകളിലൂടെ സ്ഥാപിതമായ ബ്രാഹ്മണകുടിയേറ്റം വഴിയായിരിക്കാമെന്നാണ് കൃഷ്ണപിള്ളയുടെ വിവക്ഷ. പ്രാകൃതം മാതൃഭാഷയായ നമ്പൂതിരിമാർ വരുത്തിയ മാറ്റങ്ങളാണ് മലയാളത്തിന്റെ സ്വതന്ത്രവളർച്ചക്ക് വിത്തുപാകിയതെന്ന നിഗമനം സാമാന്യേന അംഗീകരിക്കപ്പെടുന്ന ഒന്നല്ല. ബ്രാഹ്മണാഗമനത്തിനുകാരണം സിന്ധിലെ അറബി ആക്രമണമാണെന്ന കണ്ടെത്തൽ തെറ്റാകാനാണ് സാധ്യത. എന്തായാലും ആ സാംസ്കാരിക അധിനിവേശം തമിഴിനോടിടകലർന്ന് പന്ത്രണ്ടാം നൂറ്റാണ്ടോടെ കേരളത്തിൽ വേരുറച്ചു. എന്നാൽ സംഘകാലത്തുതന്നെ നിലനിന്നിരുന്ന ഭാഷാപ്രയോഗവ്യത്യാസങ്ങൾ 'മലനാട്ടുവഴക്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്നതിനെ ഗ്രന്ഥകാരൻ പരാമർശിക്കുന്നില്ല.

ഓരോ അദ്ധ്യായത്തിന്റെ ആരംഭത്തിലും അതിൽ കൈകാര്യം ചെയ്യുന്ന സാഹിത്യഭാഗത്തിന്റെ പല മാതൃകകൾ നൽകിയിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. തമിഴ്, സംസ്കൃതം എന്നിവ വൻതോതിൽ ഇടകലർത്തിയിരിക്കുന്ന മണിപ്രവാളകവിതകൾ നമുക്കിന്ന് വായിച്ചർത്ഥം മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. പ്രാചീന മലയാളത്തിനെ വലയം ചെയ്തിരുന്ന ഗാഢതമസ്സിനെ തുരന്ന് പ്രകാശം പരത്തിയ പുസ്തകമാണ് പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ലീലാതിലകം. മണിപ്രവാളകവികൾ ഭാവാവിഷ്കരണത്തിൽ കാണിക്കുന്നതിനേക്കാൾ പരിഗണനയും പാടവവും പ്രദർശിപ്പിച്ചിരുന്നത് വർണ്ണനകളിലായിരുന്നു. ഇന്നു നമ്മൾ അശ്ലീലമെന്നു മുദ്രകുത്തിയേക്കാവുന്ന ചാലുകളിലായിരുന്നു വർണ്ണനയുടെ ശീഘ്രഗതി. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ പാട്ടുകൃതികൾ സാഹിത്യം സാധാരണക്കാരിലെത്തുന്നതിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു. എഴുത്തച്ഛനെ എന്തുകൊണ്ടാണ് ഭാഷയുടെ പിതാവായി കരുതുന്നതെന്ന് സംശയമുള്ളവർക്കുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. ഒരു കാര്യത്തിൽ മലയാളത്തിന് അഭിമാനിക്കാൻ വകയുണ്ട്. ഭാഷയിൽ ആദ്യമായുണ്ടായ ഗദ്യകൃതി പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ എഴുതപ്പെട്ട കൗടലീയം എന്ന കൗടില്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനമാണ്. മറ്റൊരു ഭാഷയിലും ഇത്രയും പ്രാചീനമായ കൗടില്യവ്യാഖ്യാനങ്ങൾ കാണപ്പെടുന്നില്ല. ക്രി. പി. 1200 - 1500 കാലഘട്ടത്തിൽ മണിപ്രവാളവും പാട്ടുസാഹിത്യവും, 1500-നു ശേഷം 150 കൊല്ലക്കാലത്തെ ചമ്പുസാഹിത്യം എന്നിങ്ങനെ പോകുന്നു കൈരളിയുടെ കൈവഴികൾ.

ടിപ്പു സുൽത്താന്റെ ആക്രമണം, ബ്രിട്ടീഷ് ഭരണത്തിനെതിരായ പഴശ്ശിയുടേയും വേലുത്തമ്പി ദളവയുടേയും പടയോട്ടങ്ങൾ എന്നിവ മലയാളത്തിലെ സർഗ്ഗശക്തിയെ താൽക്കാലികമായി തളർത്തി എന്ന് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു. അതിനുശേഷം സ്വാതിതിരുനാളിന്റെ ഭരണത്തോടെയാണ് ആധുനികത കേരളസാഹിത്യത്തിൽ പൊൻതിരി നീട്ടുന്നത്. നോവൽ, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിങ്ങനെ പാശ്ചാത്യമാതൃകകളെ പ്രചോദനമാക്കി ഒട്ടേറെ പുസ്തകങ്ങൾ പുറത്തുവന്നു. ഈ ഗ്രന്ഥത്തിന്റെ നാലിലൊന്നും നീക്കിവെച്ചിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യശാഖകളെ വിവരിക്കുവാനാണ്. നല്ലൊരു നാടകകൃത്തുകൂടിയായ കൃഷ്ണപിള്ള തന്റെ നാടകങ്ങളേയും എണ്ണപ്പെട്ടവയായി എടുത്തുകാട്ടുന്നു.

പരാമർശവിഷയകമായ കവിതകളുടേയും പാട്ടിന്റേയും മാതൃകകൾ അവതരിപ്പിക്കുന്നു എന്നത് ഈ ധന്യഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ലേഖകന്റെ വാഗ്വിലാസം വിസ്മയിപ്പിക്കുംവിധം വിശാലവും ഗഹനവുമാണ്. ഇടക്കെപ്പോഴോ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതുപോലൊരു മഹദ്ഗ്രന്ഥം ജീവിതത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന നിർബന്ധമാണ് വായന തുടരാൻ ഈയുള്ളവനെ പ്രേരിപ്പിച്ചത്. പുസ്തകത്തിലെ ചില നുറുങ്ങുദൗർബല്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഭാഷാവികാസത്തിന് മിഷനറിമാർ നൽകിയ സംഭാവനകളെ അൽപ്പം കൂടി വിശദീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഭാഷയുടെ ലിപിയുടെ വികാസം പുസ്തകത്തിൽ വിവരിക്കുന്നില്ല എന്നതാണ് മറ്റൊരു ന്യൂനത. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം എന്നിവയുടെ ഉത്ഭവവും വികാസവും പരിഗണിക്കപ്പെടുന്നില്ല. 1958-ൽ നിലച്ചു പോയ സാഹിത്യവിശകലനം പിന്നീടുള്ള കാലം കൂടി ഉൾപ്പെടുത്തി ഉത്കൃഷ്ട പണ്ഡിതർ പുസ്തകം വിപുലീകരിക്കേണ്ടതാവശ്യമാണ്.

Book Review of 'Kairaliyude Katha' by N Krishna Pillai
ISBN: 9788126405091

Thursday, May 25, 2017

ആർക്കാണ് ഭ്രാന്ത്?

സമൂഹമാധ്യമങ്ങൾ, ബ്ലോഗ്, ട്വിറ്റർ എന്നിവ രംഗപ്രവേശം ചെയ്യുന്നതിനുമുമ്പേ മൺമറഞ്ഞ ഒരു സാഹിത്യകാരനും, ചിന്തകനും, സാമൂഹ്യവിമർശകനുമൊക്കെയായിരുന്നു ശ്രീ. എം. പി. നാരായണപിള്ള. സമൂഹം കാണാതെ വിട്ട വസ്തുതകൾ അദ്ദേഹം കണ്ടെത്തി, കേൾക്കാതെ വിട്ട ശബ്ദങ്ങൾ അദ്ദേഹം പുരപ്പുറത്തുനിന്ന് വിളിച്ചുപറഞ്ഞു. നവമാധ്യമങ്ങളുടെ ഈ കാലത്ത് അതുപോലൊരു സർഗ്ഗധനനെ നഷ്ടമായത് മലയാളത്തിന്റെ നികത്താനാവാത്ത വിടവാണ്. 1998-ൽ ഹൃദ്രോഗം മൂലം അകാലത്തിൽ നിര്യാതനായ നാരായണപിള്ളയുടെ ചിന്തകൾ കാലത്തിന്റെ അനുസ്യൂതമായ ഉപ്പുകാറ്റിലും തുരുമ്പുകയറാതെ നിൽക്കുന്നത് അവയുടെ പത്തരമാറ്റുള്ള തനിമ കൊണ്ടാണ്.

1980-90 കാലഘട്ടത്തിലെഴുതപ്പെട്ട ഏതാനും ലേഖനങ്ങളാണ് ഈ ചെറുകൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പലതിലും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയുള്ള കൂരമ്പുകൾ തെളിഞ്ഞുകാണാം. നവകാലത്തിന്റെ ഫാഷനായ 'കെമിക്കലുകൾ'ക്കെതിരെയുള്ള ഫോബിയ നാരായണപിള്ളയേയും പിടികൂടിയിരുന്നുവെന്നുവേണം കരുതാൻ.അതുകൊണ്ടായിരിക്കാം സ്വന്തം ഹൃദ്രോഗം പോലും കാര്യമാക്കാതിരുന്നതും ഒരു പ്രഭാതത്തിൽ വിധി അദ്ദേഹത്തെ നമ്മിൽനിന്നടർത്തിക്കൊണ്ടുപോയതും. താൻ അലോപ്പതി ഡോക്ടർമാരെ കാണുന്നതു നിർത്തിയെന്നും പകരം ഒരു മൃഗഡോക്ടറെയാണ് കാണുന്നതെന്നും ഒരു ലേഖനത്തിൽ പരാമർശിച്ചുകാണുന്നു. അത് ശുദ്ധഹാസ്യമായിരുന്നില്ലെന്നും മറിച്ച് ലേഖകൻ കാര്യമായിത്തന്നെ ഉദ്ദേശിച്ചതായിരുന്നെന്നും വായനക്കാർ വേദനയോടെ മനസ്സിലാക്കിയത് ഒരു അശനിപാതം പോലെ അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോഴായിരുന്നു. അവസാന നാളുകളിലെ ഓർമ്മകൾ നാരായണപിള്ളയുടെ ഭാര്യ ഒരു ലേഖനത്തിലൂടെ രേഖപ്പെടുത്തുന്നു.

സൂര്യൻ അസ്തമിച്ചുകഴിഞ്ഞാലും അല്പസമയം അവശേഷിക്കുന്ന വർണ്ണരാജി പോലെയാണ് പ്രസാധകർ എവിടുന്നൊക്കെയോ തപ്പിയെടുത്ത് നമ്മുടെ മുന്നിൽ വെക്കുന്ന ഇത്തരം ലേഖനസമാഹാരങ്ങൾ. കടുംനിറങ്ങൾ ചാലിച്ച ആ ചായക്കൂട്ടുകൾ പൂർണ്ണമായും മാഞ്ഞ് അന്ധകാരം അടുത്തെത്തുമ്പോൾ നമുക്കവ വീണ്ടും വീണ്ടും വായിക്കാം - 'പരിണാമം' പോലുള്ള കൃതികൾ ഏതു കൂരിരുട്ടിലും സത്യസന്ധമായ ഉൾക്കാഴ്ചയുടെ നിറനിലാവ് പാരിലെങ്ങും പരത്തുമെന്ന വിശ്വാസത്തോടെ, പ്രതീക്ഷയോടെ!

Book Review of 'Arkkanu Bhranth?' by M P Narayana Pillai
ISBN: 9788182657618

Tuesday, May 16, 2017

ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ

നാം ജീവിക്കുന്ന ലോകം ശാസ്ത്രത്തിൽനിന്നുൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളാൽ നിറഞ്ഞതാണ്. നേരം വെളുത്ത് അസ്തമിക്കുന്നതുവരെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളും സേവനങ്ങളുമെല്ലാം നിരവധി വർഷങ്ങളിലെ പഠന, ഗവേഷണങ്ങളുടെ ഫലമായി ഉരുവം കൊണ്ടവയാണ്. ഇങ്ങനെയാണെങ്കിലും ശാസ്ത്രബോധവും അന്വേഷണത്വരയും ജനങ്ങളിൽ കുറഞ്ഞുവരുന്നതായിട്ടാണോ കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രവിജ്ഞാനം സമ്പാദിച്ചവർ പോലും ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി എന്നിവയുടെ പുറകേ പോകുന്നത് ഇതിന്റെ പ്രത്യക്ഷലക്ഷണമാണ്. ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒന്നല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഈ പുസ്തകം. നൂറ്റാണ്ടുകളിലൂടെ വികസിതമാക്കപ്പെട്ട ശാസ്ത്രബോധത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങളും ഇതിൽ പരിശോധിക്കുന്നു. ശ്രീ. സി. പി. നാരായണൻ ഗണിതത്തിലും സാംഖ്യികത്തിലും ബിരുദാനന്തരബിരുദം നേടിയതിനുശേഷം കോളേജ് അദ്ധ്യാപകനായും ഭാഷാ ഇൻസ്റ്റിട്യൂട്ടിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. 'ചിന്ത' വാരികയുടെ പത്രാധിപരും സി. പി. എം സംസ്ഥാനക്കമ്മിറ്റി അംഗവുമായ അദ്ദേഹം മുൻ രാജ്യസഭാ എം. പി യുമാണ്.

ശാസ്ത്രത്തെ കമ്യൂണിസത്തിന്റെ പൊളിഞ്ഞ തൊഴുത്തിൽ കെട്ടാനാണ് ഗ്രന്ഥത്തിലുടനീളം പരിശ്രമിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ശാസ്ത്രം വെന്നിക്കൊടി പാറിച്ചിരുന്നുവെന്നാണ് വാദമെങ്കിലും ഇത് തീർത്തും തെറ്റാണെന്ന് നമുക്കിന്നറിയാം. 2005-ൽ എഴുതപ്പെട്ടതെങ്കിലും കമ്യൂണിസത്തിന്റെ തകർച്ച ശാസ്ത്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് വിശകലനം ചെയ്യപ്പെടുന്നില്ല. അന്ധവും അതുകൊണ്ടുതന്നെ പരിഹാസ്യവുമായ അമേരിക്കൻ വിരോധം പുസ്തകത്തിന്റെ പരാമർശവിഷയത്തിന്റെ ചുറ്റുവട്ടങ്ങളെ ഭേദിച്ചുകൊണ്ട് പുറത്തേക്കു തികട്ടുന്നു. "ബുഷും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും അവരുടെ നയങ്ങളും ജനങ്ങളിൽനിന്ന് അത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു" (പേജ് 65) എന്ന ജല്പനത്തിന് ഇത്തരമൊരു പുസ്തകത്തിൽ എന്താണ് പ്രസക്തി? മാത്രവുമല്ല, "ഇന്ത്യ അമേരിക്കയുടെ തണലിൽ ഒരു പോക്കിരിരാഷ്ട്രമായി മാറിയ ഇസ്രായേലിന്റെ ചങ്ങാതിയാകുന്ന സ്ഥിതിയിലേക്കെത്തിച്ചത് NDA ഭരണമായിരുന്നു" (പേജ് 92) എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. ശാസ്ത്രബോധത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ മാർക്സിസ്റ്റ് ശിങ്കിടികളുടെ നീചമായ രാഷ്ട്രീയവിസർജ്യം പേറുന്ന ഒരു പുസ്തകം പുറത്തിറക്കിയത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താഴ്ചയുടെ നെല്ലിപ്പടിയാണ്. ഭീമൻ മണ്ടത്തരങ്ങളും നാരായണൻ തട്ടിവിടുന്നുണ്ട്. "ഇസ്രായേലിനെ കരുവാക്കി മദ്ധ്യേഷ്യയിലെ എണ്ണ മുഴുവനും തങ്ങളുടെ പിടിയിലാക്കുക എന്ന നയം അമേരിക്ക സ്വീകരിച്ചു"വെന്ന് അദ്ദേഹം ആണയിടുമ്പോൾ സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്ളാമികരാജ്യങ്ങളോട് സമ്പൂർണവിധേയത്വവും അദ്ദേഹം പുലർത്തുന്നു.

ശാസ്ത്രം നിത്യേനയെന്നോണം കണ്ടെത്തുന്ന പ്രതിഭാസങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പേ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടതാണെന്നു വാദിക്കുന്നവരെ പുസ്തകത്തിൽ തൊലിയുരിക്കുന്നുണ്ട്. സംഘപരിവാർ ശക്തികളെ കടന്നാക്രമിക്കുന്നതിൽ ഗ്രന്ഥകാരൻ യാതൊരു ലുബ്‌ധും കാണിക്കുന്നില്ല. എന്നാൽ അതിനുപകരമായി കമ്യൂണിസം എന്ന മതത്തിന്റെ 'പുണ്യ'ഗ്രന്ഥങ്ങളേയും പ്രവാചകരേയും ആശയസംഹിതകളെയുമാണ്‌ നാരായണൻ പ്രതിഷ്ഠിക്കുന്നത്. വൻകര ചലനസിദ്ധാന്തം ഏംഗൽസ് ഒരു നൂറ്റാണ്ടു മുന്നേ സൂചിപ്പിച്ചിരുന്നുവത്രേ. ആപേക്ഷികസിദ്ധാന്തം, ദ്രവ്യത്തിന്റെ സത്ത എന്നീ ഗഹനമായ ആശയങ്ങളെല്ലാം ആ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഉൾക്കണ്ണുകൊണ്ട് മുൻകൂട്ടി കണ്ടുവത്രേ! വൈരുദ്ധ്യാത്മകമായി ആരും ഭൗതികശാസ്ത്രത്തെ സമീപിച്ചില്ല എന്ന് വിലപിക്കുന്നതോടൊപ്പം ക്രമഭംഗസിദ്ധാന്തം (chaos theory) വൈരുദ്ധ്യാത്മക വീക്ഷണദശയിലേക്ക് തപ്പിത്തടഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ തെരുവുരാഷ്ട്രീയത്തിന്റെ ദുർഗന്ധം പേറുന്ന ഈ കൃതിയിൽ ഏംഗൽസിനെ 27 തവണയാണ് പരാമർശിച്ചിരിക്കുന്നത്. മാർക്സ് (10 തവണ), ബഹുരാഷ്ട്രകുത്തക (15 തവണ), സാമ്രാജ്യത്വ ശക്തികൾ (53 തവണ) എന്നിങ്ങനെ പോകുന്നു സ്ഥിരം വായ്‌ത്താരികളുടെ എണ്ണം. ഇന്ത്യയിൽ സാമൂഹ്യനീതി വരാതിരിക്കാൻ സാമ്രാജ്യത്വ, ബഹുരാഷ്ട്രകുത്തകകൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നു വായിക്കുമ്പോൾ ചിത്തഭ്രമത്തിനുള്ള മരുന്ന് ഗ്രന്ഥകാരൻ കഴിക്കാൻ മറന്നുപോയതാണോ എന്നുപോലും നാം ചിന്തിച്ചുപോകും.

വാഗ്ദാനങ്ങളേക്കാളേറെ വാഗ്ദാനലംഘനങ്ങളാണ് ഈ പുസ്തകം നമുക്കു പ്രദാനം ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള ചില ഗ്രന്ഥങ്ങളുടെ ക്ലിഷ്ടമായ തർജ്ജമയാണ് മിക്കഭാഗങ്ങളിലും. പുതിയ ആശയങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നതോ പോകട്ടെ, എന്താണ് ശാസ്ത്രം, അതിന്റെ രീതിശാസ്ത്രമെന്ത് എന്നുപോലും വ്യക്തമാക്കാതെ ഗ്രന്ഥകർത്താവ് ലെനിന്റെ മൊഴിമുത്തുകളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വങ്കത്തരങ്ങളും തേടിപ്പോവുകയാണ്. ലേഖകൻ ആശ്രയിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് നൽകാനുള്ള സാമാന്യമര്യാദ പോലും കാണുന്നില്ല. വൈരുദ്ധ്യാത്മകമായി ശാസ്ത്രത്തെ സമീപിച്ച സ്റ്റാലിന്റെ സിൽബന്തിയായിരുന്ന ലൈസൻകോവിന്റെ ജീവശാസ്ത്രപരമായ അബദ്ധങ്ങൾ ശാസ്ത്രത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ തിരുകിക്കയറ്റിയാൽ എന്തുസംഭവിക്കുമെന്നതിന്റെ പരിഹാസ്യമായ ഉദാഹരണമാണെങ്കിലും നാരായണൻ അത് സൗകര്യപൂർവം വിഴുങ്ങിക്കളയുന്നു. കടുത്ത ആംഗലപദങ്ങൾ മലയാളത്തിലേക്കു മാറ്റുമ്പോൾ അതിന്റെ തൽസ്വരൂപം നൽകാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. 'ആശയവാദം' എന്നാൽ എന്താണ്? ശാസ്ത്രവസ്തുതകളെ ലളിതമായി വിവരിക്കുന്ന ഡോക്കിൻസ്, ഗ്രിബിൻ, സേഗൻ, ഹിച്ചൻസ് എന്നിവരുടെ രചനകൾ ഗ്രന്ഥകാരൻ ഒന്നു മനസ്സിരുത്തി വായിക്കുന്നതും നന്നായിരിക്കും.

തീരെ നിലവാരം പുലർത്താത്ത ഈ പുസ്തകം ശുപാർശ ചെയ്യാനാവില്ല.

Book Review of 'Shasthrabodham Noottandukaliloode' by C P Narayanan
ISBN: 9789383330140

Thursday, May 11, 2017

ആരോടും പരിഭവമില്ലാതെ

സിവിൽ സർവീസിൽ മലയാളികളുടെ പ്രാതിനിദ്ധ്യം വളരെ കുറവായിരുന്ന ഒരു കാലഘട്ടമായിരുന്നു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ചില ദശകങ്ങൾ. നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ കേന്ദ്രസർവീസിലെടുക്കുന്നതിനുള്ള ചില നടപടിപരമായ തടസ്സങ്ങളായിരുന്നു ഇതിനുപിന്നിൽ. അത്തരമൊരു ഘട്ടത്തിൽ കാര്യശേഷി കൊണ്ടും ഉന്നതങ്ങളിലെ പിടിപാടുകൊണ്ടും മുൻനിരയിലായിരുന്ന എം. കെ. കെ നായർ സിവിൽ സർവീസിൽ കേരളത്തിന്റെ പ്രാതിനിദ്ധ്യം സ്തുത്യർഹമാംവിധം സഫലമാക്കി. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഏതാനും വർഷം സേവനമനുഷ്ഠിച്ചതിനുശേഷം ഭിലായ് ഉരുക്കുശാലയിലും എഫ്. ഏ. സി. ടി യിലും ഉന്നത മാനേജ്‌മന്റ് തസ്തികകൾ അദ്ദേഹം വഹിച്ചു. എഫ്. ഏ. സി. ടി യിലെ സേവനത്തിനിടയിൽ കമ്പനിക്ക് ഒരു നിസ്സാര തുക നഷ്ടം വരുത്തി എന്ന കാരണത്താൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു. പതിനൊന്നുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും അർഹതപ്പെട്ട സ്ഥാനങ്ങളിലൊന്നും എത്തിച്ചേരാൻ ആ കറ അനുവദിച്ചില്ല. കാബിനറ്റ് സെക്രട്ടറിയായേക്കുമായിരുന്ന എം. കെ. കെ നായർ കേസും കോടതിയുമായി നിരങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് അടുത്തൂൺ പറ്റിപ്പിരിഞ്ഞത്. ഏതാണ്ട് നാല്പതുവർഷങ്ങളോളം പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

വെറും അനുഭവക്കുറിപ്പുകളിൽ ഈ കഠിനാദ്ധ്വാനിയായ മനുഷ്യന്റെ ജീവിതാനുഭവങ്ങൾ തളച്ചിടുവാൻ സാധിക്കുന്നതല്ല. ആ കാലഘട്ടത്തിന്റെ ചരിത്രവും, രാജ്യം ഭരിച്ചിരുന്ന നേതാക്കളുടെ വ്യക്തിപരവും അല്ലാതെയുമുള്ള ശക്തിദൗർബല്യങ്ങളും, സർക്കാർ ഭരണസംവിധാനത്തിലെ നെല്ലും പതിരുമെല്ലാം ഈ പുസ്തകത്തിൽ കാണാം. സുദീർഘമായ പരിഹാരനിർദേശങ്ങൾ വായനക്കാരെ ബുദ്ധിമുട്ടിക്കുമെങ്കിലും നിരവധി സംഭവങ്ങൾ ഉദ്വേഗജനകമായി വിവരിച്ചിരിക്കുന്നത് വളരെ താല്പര്യപൂർവം വായിക്കാവുന്നതാണ്.

ഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയായിരുന്ന നെഹ്രു വിശ്വപൗരനായിരുന്നു, പണ്ഡിതനായിരുന്നു, രാജ്യതന്ത്രജ്ഞനായിരുന്നു എന്നൊക്കെയാണ് ഔദ്യോഗിക പ്രചാരണമെങ്കിലും അദ്ദേഹത്തിന്റെ വീഴ്ചകൾ പല ഓർമ്മക്കുറിപ്പുകളിലും ആത്മകഥകളിലുമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാണ്ഡിത്യം നമുക്കു വിടാമെങ്കിലും കാശ്മീർ പ്രശ്നം ഇത്രയും വഷളാക്കി അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ നെഹ്രുവിന്റെ പങ്ക് വിദേശകാര്യമന്ത്രിയായിരുന്ന നട് വർ സിംഗിന്റെ 'One Life is not Enough' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയതീരുമാനങ്ങളെടുക്കുമ്പോൾ പ്രായോഗികബുദ്ധിയേക്കാൾ സ്വന്തം പൊങ്ങച്ചത്തിനാണ് നെഹ്രു മുഖ്യപരിഗണന നൽകിയിരുന്നത്. ഹൈദരാബാദ് പിടിച്ചെടുക്കുന്നതിനുള്ള പട്ടാളനടപടി വെച്ചുതാമസിപ്പിച്ചത് ലോകരാജ്യങ്ങൾ തന്നെക്കുറിച്ച് എന്തുവിചാരിക്കുമെന്നുള്ള നെഹ്രുവിന്റെ ബേജാറായിരുന്നു എന്ന് എം. കെ. കെ രേഖപ്പെടുത്തുന്നു. രാഷ്ട്രത്തേക്കാൾ വലിയ നേതാവാണ് താൻ എന്ന അത്തരം തോന്നലുകളാണ് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ബാദ്ധ്യതയായിത്തീർന്ന അടിയന്തിരാവസ്ഥയിലേക്കെത്തിച്ചത്. സർദാർ പട്ടേലിനോടുള്ള നെഹ്രുവിന്റെ മത്സരം മര്യാദയുടെ സീമകൾ ലംഘിക്കുന്നതും നാം ഈ പുസ്തകത്തിൽ കാണുന്നു. ശയ്യാവലംബിയായിരുന്ന പട്ടേൽ അന്തരിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന കാഡിലാക് കാർ തൊട്ടടുത്തദിവസം തന്നെ മന്ത്രാലയത്തിൽ തിരിച്ചേൽപ്പിക്കണമെന്ന് നെഹ്രു ഉത്തരവിട്ടു.

ഭിലായ് ഉരുക്കുനിർമ്മാണശാലയുടെ നിർമ്മാണം, എഫ്. ഏ. സി. ടി യുടെ വികസനപ്രവർത്തനങ്ങൾ നടത്തിയത് എന്നിവയാണ് ഗ്രന്ഥകർത്താവിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങൾ. നെഹ്രു, പട്ടേൽ, വി. പി. മേനോൻ എന്നിങ്ങനെ ഉന്നതഭരണാധികാരികളുമായുള്ള അടുത്ത സുഹൃത്ബന്ധം എം, കെ, കെയുടെ പ്രവർത്തനങ്ങൾക്ക് വളരെ സഹായകമായിട്ടുണ്ട്. ബ്യൂറോക്രാറ്റ് എന്ന നിലയിൽ തിളങ്ങുമ്പോഴും കഥകളി, നാടകം, കവിത എന്നീ കലകളോടുള്ള അഭിരുചി പലപ്പോഴും പ്രകടമാകുന്നുണ്ട്. നിരവധി അദ്ധ്യായങ്ങൾ കഥകളിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. കലാമണ്ഡലത്തിന്റെ ചെയർമാൻ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചു. ഉദാരവൽക്കരണം തുടങ്ങുന്നതിനുമുൻപെഴുതിയ പുസ്തകം എന്ന നിലയിലുള്ള ഒരു പോരായ്മ ചൂണ്ടിക്കാണിക്കാനുണ്ട്. ഭാരതത്തിന്റെ വ്യവസായവികസനത്തിന് പൊതുമേഖല മാത്രമാണ് പ്രധാനപങ്ക്‌ വഹിക്കേണ്ടത് എന്ന ചിന്താഗതി അതിന്റെ സൂചകമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Arodum Paribhavamillathe' by M K K Nair

Friday, April 21, 2017

കേരളം - മലയാളികളുടെ മാതൃഭൂമി

കേരളമുഖ്യമന്ത്രിയും മാർക്സിസ്റ്റ് - കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനേതാവുമായിരുന്ന ശ്രീ. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ഒരു തികഞ്ഞ പണ്ഡിതനുമായിരുന്നു. പൊതുവെ വിവരദോഷികളായ രാഷ്ട്രീയക്കാരുള്ള കേരളത്തിൽ ഇ. എം. എസ്സ് കാര്യവിവരത്തിലും ലോകപരിചയത്തിലും തിളങ്ങുന്ന ഒരു നക്ഷത്രമായിരുന്നു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്നു കഷണങ്ങളായി വിഘടിച്ചുകിടന്നിരുന്ന മലയാളികളുടെ മാതൃഭൂമിയെ കേരളം എന്ന പേരിൽ ഏകോപിപ്പിക്കുന്നതിനുള്ള അശ്രാന്തപരിശ്രമം രണ്ടാം ലോകയുദ്ധത്തിനൊടുവിൽ ആരംഭിക്കുകയും പതിനൊന്നുവർഷത്തിനുശേഷം 1956-ൽ സഫലീകൃതമാവുകയും ചെയ്തു. ഏതാണ്ട് ഒരു സഹസ്രാബ്ദം മുൻപ് പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തുമാത്രമാണ് കേരളത്തിന് രാഷ്ട്രീയ ഏകത ഉണ്ടായിരുന്നത്. സാംസ്കാരികമായ ഐക്യം അഭംഗുരം തുടർന്നിരുന്നുവെങ്കിലും വിഘടിച്ചുപോയ രാഷ്ട്രീയഭാഗധേയത്തെ വീണ്ടും കൂട്ടിവിളക്കുന്നതിന് മലയാളികളുടെ പൊതുവായ സാമൂഹിക, സാംസ്കാരിക, സാഹിത്യപരമായ സവിശേഷതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതായി വന്നു. അങ്ങനെയൊരാവശ്യം മുൻനിർത്തി 1948-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന് നിരവധി പതിപ്പുകൾ പിന്നീടുണ്ടായി.

കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നെങ്കിലും മാർക്സ് - ഏംഗൽസ് പ്രഭൃതികളുടെ ഉദ്ധരണികളും സിദ്ധാന്തങ്ങളും 1948-ലിറങ്ങിയ ആദ്യ പതിപ്പിൽ അത്ഭുതകരമാംവണ്ണം കുറച്ചേയുള്ളൂ. എന്നാൽ 60-കളിലിറങ്ങിയ രണ്ടാം പതിപ്പിന്റെ മുഖവുരയെന്ന പേരിൽ കൊടുത്തിരിക്കുന്ന അദ്ധ്യായത്തിൽ വിപ്ലവഉദ്ധരണികൾ നിറഞ്ഞിരിക്കുന്നു - ഇ. എം. എസ്സ് തന്നെ തീവ്ര ഇടതുപക്ഷത്തേക്ക് നീങ്ങിയത് 48-നു ശേഷമാണോ എന്ന് വായനക്കാരൻ ചിന്തിച്ചുപോകത്തക്ക വിധത്തിൽ! കേരളത്തിന്റെ പ്രാചിനമായ സവിശേഷതകൾ പരിശോധിക്കുന്നതിൽ ഗ്രന്ഥകാരൻ തികച്ചും സാമ്പ്രദായികമായ രീതിബോധമാണ് പ്രദർശിപ്പിക്കുന്നത്. സംസ്കൃതത്തിലും ചെന്തമിഴിലും എഴുതപ്പെട്ട കൃതികൾ നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും സംസ്കൃതകൃതികളാണ് കൂടുതൽ സമ്പന്നം എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. ജാതിസമ്പ്രദായം ഉണ്ടായിരുന്നില്ലെങ്കിൽ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്കാരവും ഉണ്ടാകുമായിരുന്നില്ല എന്ന് ഇ. എം. എസ്സ് പറയുമ്പോൾ (പേജ് 67) നാമൊന്നു ഞെട്ടുമെങ്കിലും വളർന്നുവരുന്ന ഒരു സമുദായത്തിനാവശ്യമായ പ്രവൃത്തിവിഭജനം (ജാതി വ്യവസ്ഥ), സ്വകാര്യസ്വത്തുസമ്പ്രദായം (ജന്മിവ്യവസ്ഥ), കാര്യക്ഷമമായ ഭരണസമ്പ്രദായം (നാടുവാഴി ഭരണം) എന്നിവ കേരളത്തിൽ പണ്ടേ നിലവിൽ വന്നു എന്നദ്ദേഹം അടിവരയിട്ടു പ്രസ്താവിക്കുന്നു.

യൂറോപ്യൻ ശക്തികളുടെ ആഗമനവും അതിനെത്തുടർന്നുള്ള കേരളരാജാക്കന്മാരുടെ പരിഹാസ്യമായ ദാസ്യവും ലേഖകന്റെ നിശിതവിമർശനത്തിനു പാത്രമാവുന്നു - പ്രത്യേകിച്ചും കൊച്ചിയുടെ നട്ടെല്ലില്ലാത്ത രാഷ്ട്രീയനയങ്ങൾ. ശക്തൻ തമ്പുരാൻ പോലും 'കുമ്പഞ്ഞി'യുടെ ദയാവായ്‌പിനായി യാചിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. എങ്കിലും കാലം മാറിയതോടെ പുത്തൻകൂറ്റുകാരായ പണക്കാർ ഉണ്ടാവുകയും അവരുമായി തട്ടിച്ചുനോക്കുമ്പോൾ ഇ. എം. എസ്സിന്റെ അനുഭാവം പഴയ നാടുവാഴികളോടാവുകയും ചെയ്യുന്നു. സാമൂതിരിയേയും സാമുവൽ ആരോണിനേയും താരതമ്യം ചെയ്യുന്നതിങ്ങനെയാണ്. "രണ്ടോ മൂന്നോ തലമുറക്കുമുമ്പ് സാമൂതിരിപ്പാടിന്റെ അനവധി കുടിയാന്മാരുടെ കൂട്ടത്തിൽമാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്ന ഒരാൾ വളർന്നുവളർന്ന് ഇന്ന് സാമൂതിരിപ്പാടിനേക്കാൾ എത്രയോ അധികം വാർഷികാദായമുള്ള ഒരു പണക്കാരനായിത്തീർന്നിരിക്കുന്നു. മാത്രമോ? ഓരോ ദിവസം കഴിയുന്തോറും ഈ പുതിയ പണക്കാരന്റെ സ്വത്ത് അധികമധികം വർദ്ധിച്ചുവരികയാണ്. സാമൂതിരിപ്പാടിന്റേതാകട്ടെ, പഴയപടി നിൽക്കുകയോ അങ്ങേയറ്റം പറഞ്ഞാൽ ഏറ്റവും ചുരുങ്ങിയതോതിൽ മാത്രം വളരുകയോ ആണ്. നിത്യജീവിതത്തിലാകട്ടെ, സാമൂതിരികുടുംബത്തിലെ അനന്തരവന്മാരുടെ ഭക്ഷണവും മറ്റു ജീവിതാവശ്യങ്ങളും ഈ പുതിയ പണക്കാരന്റെ ഒരു ക്ലാർക്കിന്റേതിനേക്കാൾ ഉയർന്നതല്ല" (പേജ് 200). ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഇടതുപക്ഷസ്വാധീനം തെളിയിക്കാൻ നല്ലൊരു ഞാണിന്മേൽക്കളി അദ്ദേഹം നടത്തുന്നുണ്ടെങ്കിലും ബ്രിട്ടന്റെ കൂടെച്ചേർന്ന് 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത സംഭവം കമ്യൂണിസ്റ്റുകൾക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് വൈമനസ്യത്തോടെ സമ്മതിക്കുന്നു. എന്നാൽ ബാലഗംഗാധരതിലകൻ ഇടതുപക്ഷ നേതാവാണെന്ന പ്രസ്താവന അല്പം അതിരുകടന്നതായിപ്പോയി. പുന്നപ്ര - വയലാർ സമരങ്ങൾ നടന്നതിന് ഒരു വർഷത്തിനുശേഷം എഴുതപ്പെട്ടതാണെങ്കിലും കാര്യമായ പരിഗണനയെന്നും അവയ്ക്ക് ലഭിച്ചിട്ടില്ല. യന്ത്രത്തോക്കുകൾക്ക് മുന്നിലേക്ക് വാരിക്കുന്തങ്ങളുമായി അണികളെ തള്ളിവിട്ട ഇ. എം. എസ്സ് ഉൾപ്പെട്ട നേതൃത്വം ആ വങ്കത്തരത്തിനെ ഇതിൽ വിശേഷിപ്പിക്കുന്നത് 'തൊഴിലാളികൾ ഐതിഹാസികമായ ധൈര്യത്തോടെ സൈന്യത്തെ നേരിട്ടു' എന്നാണ്.

ഒന്നരനൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണം കേരളസമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യിച്ചു എന്നുള്ള വിശകലനം വളരെ വിജ്ഞാനപ്രദവും തെളിമയാർന്നതുമാണ്. നാടുവാഴികളുടെ മേധാവിത്വത്തിൽനിന്ന് ഉദ്യോഗസ്ഥരുടെ മേധാവിത്വത്തിലേക്കുള്ള അനുക്രമമായ മാറ്റത്തിന്റെ യഥാതഥമായ ഒരു വിവരണം ഈ പുസ്തകത്തിലുണ്ട്. മാപ്പിള ലഹളയെക്കുറിച്ചുള്ള വിലയിരുത്തലുകൾ ചെറിയൊരു രാഷ്ട്രീയച്ചായ്‌വോടുകൂടിയതാണ്. കേരളത്തിൽ ഒരു വൻനഗരം ഇല്ലാതിരുന്നതുകൊണ്ടാണ് ഇവിടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വളരാൻ താമസിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. മറ്റു വൻ നഗരങ്ങളിൽ ജോലിക്കും മറ്റുമായിപ്പോയ മലയാളികൾ അവിടെ സ്വന്തം കാര്യങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു. വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യമേഖല ഇന്ന് കേരളത്തിലുണ്ടെങ്കിലും വെറും 70 വർഷങ്ങൾക്കുമുൻപ് എത്ര ദയനീയമായിരുന്നു അവസ്ഥ എന്ന് ഈ ഗ്രന്ഥത്തിൽ കാണാം. 43-ലെ കോളറ, 44-ലെ വസൂരി, തുടർന്നു പടർന്നുപിടിച്ച പകർച്ചവ്യാധികൾ എന്നിവമൂലം ഒരു ലക്ഷത്തിലേറെപ്പേർ കേരളത്തിൽ കൊല്ലപ്പെട്ടുവത്രേ! ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനകളെ തട്ടിയെറിഞ്ഞുകൊണ്ട് 'നാച്വറൽ' ആകാനായി ആയുർവേദത്തിന്റെ പിന്നാലെ പായുന്ന ഇന്നത്തെ മണ്ടശിരോമണികൾ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുന്നതു നന്ന്.

ഒരു ചരിത്രകാരന്റെ ആശയവിപുലതയും രാഷ്ട്രീയക്കാരന്റെ കൗശലവും ഒത്തിണങ്ങുന്ന ഒരുത്തമകൃതി. ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Keralam - Malayalikalude Mathrubhumi' by EMS Namboodirippad
ISBN: 9789385045776

Thursday, April 13, 2017

തിരുവിതാംകൂർ മഹാരാജാക്കന്മാർ

പുരോഗമനാത്മകമായ നിരവധി നടപടികൾ കാലത്തിനുമുമ്പേ നടപ്പിൽ വരുത്തിയ ഒരു രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. വിദ്യാഭ്യാസരംഗത്തെ ജനകീയവൽക്കരണം, അടിമസമ്പ്രദായം നിർത്തൽ ചെയ്തത്, ശ്രീമൂലം പ്രജാസഭയുടെ രൂപീകരണം, അയിത്താചരണത്തിനെതിരായ നീക്കങ്ങൾ, ക്ഷേത്രപ്രവേശനവിളംബരം എന്നിവയൊക്കെ തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടത്തിന് ഖ്യാതിയേറ്റുന്നവയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആവിർഭാവത്തോടെ രാജാക്കന്മാർ അപ്രത്യക്ഷരായെങ്കിലും കേരളത്തിന്റെ സാമൂഹ്യ-മതപരമായ രംഗങ്ങളിൽ തിരുവിതാംകൂർ രാജവംശം സൗമ്യമായ ഒരു സ്വാധീനം നിലനിർത്തുന്നു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ നിധിശേഖരം പടുത്തുയർത്തിയവർ എന്ന നിലയിലും ഈ രാജവംശം നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മുതൽ അവസാനരാജാവായിരുന്ന ചിത്തിരതിരുനാളിന്റെ ഇളയസഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വരെയെത്തിനിൽക്കുന്ന രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം നമുക്കു നൽകുന്നത് ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ. കൊട്ടാരക്കര കൃഷ്ണൻകുട്ടിയാണ്.

ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണെന്നത് നിസ്തർക്കമായ വസ്തുതയാണ്. തന്റെ സിംഹാസനം ഉറപ്പിക്കുകയെന്ന ദുഷ്കരമായ കൃത്യം നിർവഹിക്കുന്നതിന് വിലങ്ങുതടിയായി നിന്ന ഇടപ്രഭുക്കളെ നിഷ്കരുണം അരിഞ്ഞുതള്ളാൻ ആ ഉരുക്കുമനുഷ്യൻ മടി കാണിച്ചില്ല. അതിനുശേഷം രാജ്യവിസ്തൃതി വിപുലപ്പെടുത്തി വിദേശശക്തികളെ വരുതിയിലാക്കിയ അനിഴം തിരുനാളിനോളം പോന്ന ഒരു രാജാവും അതിനുശേഷമുണ്ടായിട്ടില്ല. എന്നാൽ എട്ടുവീട്ടിൽ പിള്ളമാരെ കൊലപ്പെടുത്തിയതിനുശേഷം അവരുടെ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് ദാനം ചെയ്തത് രാജാവിന്റെ കരുണയായി വ്യാഖ്യാനിക്കാനുള്ള ഗ്രന്ഥകാരന്റെ പ്രയത്നം അസ്ഥാനത്താണ്. തികഞ്ഞ രാജഭക്തി കൃഷ്ണൻകുട്ടി പുലർത്തുന്നതുകൊണ്ടാകാം 'രാജാക്കന്മാരുടെ നിസ്സീമമായ നിഷ്കളങ്കത നവകാല ഭരണാധികാരികൾക്ക് മാതൃകയാണെന്ന' മട്ടിലുള്ള വൃഥാപ്രശംസകൾ അദ്ദേഹം ഉരുവിടുന്നത്. നിഷ്കളങ്കനായ ഒരാൾക്ക് രാജാവായിരിക്കാൻ സാദ്ധ്യമാണോ? അമാനുഷികസിദ്ധികളും രാജാക്കന്മാർക്ക് ലേഖകൻ പതിച്ചുനല്കുന്നുണ്ട്. മദം പൊട്ടി ഓടിയ ഒരു ആന സ്വാതിതിരുനാളിനെ ദർശിച്ച മാത്രയിൽ ശാന്തനായ കഥ ഈ ഗണത്തിൽ പെടുന്നതാണ്. ആയില്യം തിരുനാൾ നല്ലരീതിയിൽ പ്രോത്സാഹനം നൽകിയ ചിത്രകാരൻ രാജാ രവിവർമ്മയെ പിന്നീട് അധികാരത്തിലെത്തിയ വിശാഖം തിരുനാൾ പലരീതിയിലും ബുദ്ധിമുട്ടിച്ചിരുന്നു. അദ്ദേഹം കേരളം വിട്ടുപോകാൻ കാരണമായതുപോലും ഈ ശല്യപ്പെടുത്തലായിരുന്നു. എന്നാൽ അത്തരം കഥകളൊന്നും ഈ പുസ്തകത്തിൽ പരാമർശിക്കുന്നതേയില്ല. സർ. സി. പിക്കുനേരെ നടന്ന വധശ്രമം തിരുവിതാംകൂർ ചരിത്രത്തിലെ ഒരു നിർണായക സംഭവമാണെങ്കിലും അതും ലേഖകൻ തമസ്കരിക്കുന്നു. രാജാക്കന്മാരുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ അവരെല്ലാവരും മറ്റു പ്രമുഖഭാഷകൾ കൂടാതെ മറാഠി, കന്നഡ, തെലുഗ് എന്നിവയും അഭ്യസിക്കുന്നതായി കാണുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.

പുസ്തകത്തിലെ വളരെ ഗുരുതരമായ ഒരു തെറ്റുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മാവേലിക്കര കൊട്ടാരത്തിൽനിന്ന് ദത്തെടുക്കപ്പെട്ട സേതുലക്ഷ്മീഭായി, സേതുപാർവ്വതീഭായി എന്നീ രാജകുമാരിമാർ സഹോദരീപുത്രിമാരായിരുന്നു. ശ്രീമൂലം തിരുനാളിന്റെ അകാലനിര്യാണസമയത്ത് സേതുപാർവ്വതീഭായിയുടെ മകനും, കിരീടാവകാശിയുമായിരുന്ന ചിത്തിര തിരുനാളിന് പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് ഏഴുവർഷം റീജന്റായി ഭരിച്ചത് അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മീഭായിയാണ്. ഇതിനെച്ചൊല്ലി രണ്ടുറാണിമാരും തമ്മിൽ നിരന്തരമായ അഭിപ്രായവ്യത്യാസവും കലഹവും പതിവായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ കൃഷ്ണൻകുട്ടി റീജന്റായിരുന്ന സേതുലക്ഷ്മീഭായിയെയാണ് ചിത്തിരതിരുനാളിന്റെ മാതാവായി അവതരിപ്പിക്കുന്നത് (പേജ് 120).

വിമർശനബുദ്ധി പടിപ്പുരക്കകത്തുപോലും കടത്താത്ത ഈ പുസ്തകം താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികൾക്കുമാത്രം പ്രയോജനപ്പെടുന്ന ഒന്നാണ്. ഒരു സ്‌കൂൾ ടെക്സ്റ്റ് ബുക്ക് എന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും. ആധുനികകേരളസമൂഹത്തിന് തമാശ തോന്നാവുന്ന വിധത്തിലാണ് ഗ്രന്ഥകാരന്റെ രാജഭക്തി വരികൾക്കിടയിലൂടെ നൃത്തം ചെയ്യുന്നത്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thirvithamkoor Maharajakkanmar' by Kottarakkara Krishnankutty
Published by Saindhava Books, Kollam

Sunday, March 19, 2017

മറക്കാൻ അനുവദിക്കാത്തവർ

Atheists Kerala എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റിനു നൽകിയ മറുപടി.



-------------------------------മറുപടി-----------------------
ബ്രാഹ്മണമേധാവിത്വവും അത് ഇന്ത്യയ്ക്കുവരുത്തിവെച്ച സാംസ്കാരിക അപഭ്രംശവും മറന്നുകൊണ്ടല്ല, എങ്കിലും പറയട്ടെ.

കഴിഞ്ഞുപോയതും ജനങ്ങൾ മറക്കാനാഗ്രഹിക്കുന്നതുമായ ഏടുകൾ എല്ലാ രാഷ്ട്രചരിത്രങ്ങളിലും മതങ്ങളിലുമുണ്ട്. ആ കാലഘട്ടത്തിന്റെ സ്മരണകൾ വൃഥാ ചികഞ്ഞെടുത്ത് ഉയർത്തിക്കാട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അനുരഞ്ജനം വേണമെങ്കിൽ മറവി അതിന്റെ അവിഭാജ്യഘടകമാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ കഴിഞ്ഞതെല്ലാം മറന്ന് ഒന്നിക്കാനൊരുങ്ങുമ്പോൾ അതിലൊരുവൻ പഴയ ദ്രോഹങ്ങൾ വീണ്ടും ഉരുക്കഴിക്കുന്നത് നീചവും.

ഒരു ഗാനത്തിലെ ചില വരികൾ ബോധപൂർവം ഒഴിവാക്കുന്നത് ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. God save the Queen എന്ന ബ്രിട്ടീഷ് ദേശീയഗാനം തന്നെ ഉദാഹരണം. അതിന്റെ ആറാം പാദം ഒഴിവാക്കിയാണ് ഗാനം ആലപിക്കുന്നത്. ആ ഭാഗം ഇങ്ങനെ..

Lord grant that Marshal Wade
May by thy mighty aid
Victory bring.
May he sedition hush,
And like a torrent rush,
Rebellious Scots to crush.
God save the Queen!

സ്കോട്ട് ലാൻഡിൽ പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന ഒരു കലാപത്തെ അടിച്ചമർത്താൻ സേനാനായകനായ വേഡിനെ സഹായിക്കണമേ എന്ന ഈ പ്രാർത്ഥന സ്കോട്ട് ലൻഡ് കൂടി ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയഗാനമാണിപ്പോഴും. അസുഖകരമായ സ്മരണകൾ പുതുക്കാതിരിക്കാൻ ആറാം പാദം ആലപിക്കാറുമില്ല.

അനുരഞ്ജനത്തിന്റെ പാതയിൽ നമുക്ക് കല്ലും മുള്ളും വിതറാതിരിക്കാം!

Friday, March 10, 2017

ഭാരതയാത്ര

തപാൽ വകുപ്പിൽനിന്ന് മുപ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിച്ച് ഇന്ത്യയിലും അമേരിക്കയിലുമായി വസിക്കുന്ന ശ്രീ എം. സി. ചാക്കോ നിരവധി യാത്രാവിവരണഗ്രന്ഥങ്ങളുടെ കർത്താവാണ്. മുഖ്യമായും വിദേശരാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളാണ് ഈ പുസ്തകങ്ങളിൽ പരാമർശിതമായിട്ടുള്ളത്. അവയിൽ പാക്കിസ്ഥാൻ പോലും ഉൾപ്പെടുന്നു. അങ്ങനെയിരിക്കേ എന്തുകൊണ്ട് ഇന്ത്യയിൽ സഞ്ചരിച്ച് അനുഭവങ്ങൾ രേഖപ്പെടുത്തുന്നില്ല എന്ന് അനുവാചകർ അഭിപ്രായപ്പെട്ടതുമൂലമാണ് ശ്രീ. ചാക്കോ 2012, 13 വർഷങ്ങളിൽ ഭാരതത്തിലുടനീളം യാത്ര ചെയ്ത് ഈ കൃതി രചിച്ചത്.

കന്യാകുമാരിയിൽ തുടങ്ങി ഗുജറാത്ത്, കാശ്മീർ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ രാജ്യത്തിന്റെ നാനാകോണുകളിലും ലേഖകൻ ചെന്നെത്തുന്നു. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ആയിരക്കണക്കിനു കിലോമീറ്ററുകൾ നീണ്ട ഈ ദൗത്യത്തിനു മുതിർന്നതെന്ന് വായനക്കാർ ഓർമ്മിക്കേണ്ടതാണ്. എങ്കിലും ഒരു യുവാവിന്റെ ചുറുചുറുക്കും ഉന്മേഷവും അദ്ദേഹം യാത്രയിലുടനീളം പുലർത്തി. വൈദ്യശാസ്ത്രപുരോഗതിയുടെ ഫലമായി ആയുർദൈർഘ്യം വർദ്ധിക്കുകയും ജനസമൂഹത്തിന് മൊത്തത്തിൽ ജരാനരകൾ ബാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്ഒരു മൂലയിലൊതുങ്ങി കുഴമ്പും തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കാതെ നാടുകാണാനിറങ്ങിയ ആ 916 മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏറ്റവും ചെലവുചുരുക്കിയുള്ള ഒരു യാത്രാപരിപാടിയാണ് ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുമായ സഹയാത്രികരും സംവിധാനം ചെയ്യുന്നത്. വിമാനയാത്രകൾ തീർത്തും ഒഴിവാക്കിക്കൊണ്ട് നാടിനെയും നാട്ടുകാരേയും കൂടുതൽ അടുത്തറിയാൻ സഹായകമായ തീവണ്ടി യാത്രകളാണ് കൂടുതൽ കാണുന്നത്. കൃസ്തീയസഭയുമായുള്ള അടുപ്പം കുറെ സ്ഥലങ്ങളിലൊക്കെ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ചെലവുകുറഞ്ഞ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. തദ്ദേശീയ വാഹനങ്ങളായ ടാക്സിയും ഓട്ടോയും വിലപേശി ഉപയോഗിക്കുമ്പോഴും അവരുടെ സേവനം തൃപ്തികരമെന്നുകണ്ടാൽ കൂടുതൽ തുക നൽകാനും അദ്ദേഹം മടി കാണിക്കുന്നില്ല.

ഭാരതത്തിന്റെ സാംസ്കാരികത്തനിമ ഹൃദയത്തിൽ സ്വാംശീകരിച്ച യാത്രകളാണ് നാമിവിടെ കാണുന്നത്. പുരാണേതിഹാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ അതികായരായ ഗാന്ധിജി, നെഹ്‌റു, സ്വാമി വിവേകാനന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങളായ ഹരിദ്വാർ, ഋഷികേശ്, വാരാണസി, ബുദ്ധകേന്ദ്രമായ സാരാനാഥ്, സൂഫി സ്ഥാനമായ അജ്‌മീർ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പേറുന്ന രാജസ്ഥാൻ മരുഭൂമി, ഹിമാലയം, വടക്കുകിഴക്കൻ നാടുകൾ എന്നിങ്ങനെ രാജ്യത്തിന്റെ ഒരു കറതീർന്ന പരിച്ഛേദം തന്നെ നമുക്കിതിൽ കാണാം.

ചാക്കോയുടെ യാത്രകളെ എസ്. കെ. പൊറ്റെക്കാടിന്റേതുമായി താരതമ്യം ചെയ്യരുത്. സാധാരണക്കാർക്കും ക്ലേശരഹിതമായി നടത്തുവാൻ സഹായകമായിട്ടുള്ളതാണ് ഈ യാത്രകൾ. സാഹിത്യപരമായ ഉന്നതമേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും അറിയേണ്ട കാര്യങ്ങൾ ആത്മാർത്ഥതയോടെ അദ്ദേഹം വിവരിക്കുന്നു. സുഹൃദ് ജനത്തോടൊപ്പം സഞ്ചരിക്കുമ്പോൾ യാത്ര ബെൻസ് കാറിലാണെങ്കിൽ ആ വിവരം ആവേശത്തോടെ എടുത്തുപറയുന്നതും, കാഴ്ചകളെ താൻ വിദേശങ്ങളിൽ കണ്ടിട്ടുള്ളവയുമായി കൂടെക്കൂടെ താരതമ്യപ്പെടുത്തുന്നതും പോലുള്ള കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ നമുക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒട്ടനവധി ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വായനക്കാരെ വളരെയധികം ആകർഷിക്കുന്നു.

Book Review of 'Bharathayathra' by M C Chacko
ISBN: 97881240019689

Saturday, March 4, 2017

ക്ലിയോപാട്രയുടെ നാട്ടിൽ

സഞ്ചാരസാഹിത്യത്തിന്റെ ചക്രവർത്തിയായ എസ്. കെ. പൊറ്റെക്കാട് കയ്‌റോ, അലക്സാൻഡ്രിയ എന്നീ നഗരങ്ങളിൽ നടത്തിയ പര്യടനത്തിന്റെ വിവരണമാണ് ഈ ചെറിയ പുസ്തകത്തിൽ. തന്റെ ആഫ്രിക്കൻ യാത്രയുടെ അവസാനഖണ്ഡത്തിന് രാജകീയമായിത്തന്നെ അദ്ദേഹം അലക്സാൻഡ്രിയയിൽ തിരി താഴ്‌ത്തുന്നു.

പൊറ്റെക്കാടിന്റെ യാത്രകൾ മോഹിപ്പിക്കുന്നവിധം മൗലികത്വം നിറഞ്ഞതാണ്. 1952-ൽ നടത്തിയ ഈ യാത്രയുടെ വിവരണം 2017-ൽ വായിക്കുമ്പോഴും ലേഖകന്റെ അനുഭവങ്ങളുടെ ചൂടും ചൂരും നഷ്ടപ്പെടാതിരിക്കുന്നതും അതുകൊണ്ടാണ്. മറ്റൊരാൾ ചിട്ടപ്പെടുത്തിയ യാത്രാപദ്ധതികൾ നമ്മളിതിൽ കാണില്ല. താമസസൗകര്യം തെരഞ്ഞെടുക്കുന്നതിൽ തുടങ്ങി, വിജനതയിൽ ബോധപൂർവ്വം ഇറങ്ങി വഴികണ്ടുപിടിക്കുന്നതുമൊക്കെ പൊറ്റെക്കാടിന്റെ കയ്യൊപ്പുകളാണ്.

കയ്റോയാണ് പ്രധാനമായും ഈ പുസ്തകത്തിലെ പ്രതിപാദ്യം. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പിരമിഡുകളും അതിനുള്ളിൽ അടക്കം ചെയ്തിട്ടുള്ള മൃതശരീരങ്ങളുമാണല്ലോ കയ്‌റോയുടെ പ്രധാന  ആകർഷണങ്ങൾ! ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ പ്രതിവർഷം അങ്ങോട്ടേക്കൊഴുകിയെത്തുന്നതും ഈ നഗരത്തിന്റെ മൃതാവശിഷ്ടങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. എന്നാൽ പൊറ്റെക്കാട് അവയ്ക്കുമപ്പുറം കയ്റോ നഗരിയുടെ ജീവിക്കുന്ന, തുടിക്കുന്ന ഹൃദയം നമുക്കു കാട്ടിത്തരുന്നു. നഗരത്തിലെ ചന്തകളും, ജനസമൂഹത്തിന്റെ ആഘോഷങ്ങളും, രുചിഭേദങ്ങളുമെല്ലാം ആ തൂലികയിൽനിന്ന് ചിറകടിച്ചുയരുന്നു. ഗ്രന്ഥകാരനിലെ കാല്പനികൻ ഈജിപ്ഷ്യൻ വനിതകളുടെ കവിൾത്തടങ്ങളിലെ തുടുപ്പും ശ്രദ്ധിക്കാതെ പോകുന്നില്ല!

ഒരുമാസക്കാലം കയ്‌റോയിൽ താമസിച്ചുനടത്തിയ യാത്രകളുടെ ഒരു നല്ല വിവരണമാണ് ഈ പുസ്തകം കാഴ്ച വെയ്ക്കുന്നത്. വിഖ്യാതമായ ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്കുള്ള സന്ദർശനവും അവിടത്തെ കാഴ്ചവസ്തുക്കളുടെ പ്രത്യേകതകളുമെല്ലാം വിശദമായിത്തന്നെ വായിക്കാം. ഈജിപ്ത് രാജാവായിരുന്ന ഫാറൂഖിന്റെ വികൃതികളും സരസമായി വർണ്ണിക്കപ്പെടുന്നു. പൊറ്റെക്കാടിന്റെ യാത്ര നടന്നതിന്റെ തൊട്ടടുത്ത വർഷം തന്നെ ഈ രാജാവ് പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെട്ടു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Cleopatrayude Nattil' by S K Pottekkatt
ISBN: 9788182652088

Friday, February 24, 2017

ശ്രീകുമാറിന് ഒരു യാത്രാമൊഴി

മരണം ഒരിക്കൽക്കൂടി ആരും ക്ഷണിക്കാതെ വാതിൽപ്പഴുതിലൂടെ അകത്തുവന്നു. ടി. സി. ശ്രീകുമാറിനെ അവൻ ആവശ്യപ്പെട്ടു, കൊണ്ടുപോയി.

കാഴ്ചയിൽ ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ ശ്വാസകോശ അർബുദത്തിന്റെ കണികകൾ പെറ്റുപെരുകിയിരുന്നത് ആരും അറിഞ്ഞില്ല. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്! വെറും രണ്ടു ദിവസത്തെ ആശുപത്രിവാസം, മരണം...വിട്ടുമാറാത്ത ചുമയ്ക്ക് മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ശ്രീകുമാർ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന സത്യം ആ കുടുംബത്തെ വേദനയിലാഴ്‌ത്തുന്നു.

പരിമിതമായ ചുറ്റുപാടുകളിൽ നിന്നുയർന്നുവന്ന അദ്ദേഹം ഒരിക്കലും തന്റെ കുടുംബത്തിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. മരണത്തിലും ആ ഉൾക്കരുത്ത് ഒരു വടവൃക്ഷത്തിന്റെ തണലായി ആ അമ്മയ്ക്കും മക്കൾക്കും മുകളിൽ കുടവിരിച്ചുനിന്നു.

തന്റെ അച്ഛനും കമ്പനിത്തൊഴിലാളിയായിരുന്നതിനാൽ താനും തന്റെ മക്കളും കമ്പനിയുടെ ചോറാണ് ഉണ്ണുന്നതെന്ന് ശ്രീകുമാർ ഇടയ്ക്കിടെ അഭിമാനപൂർവം സ്മരിച്ചിരുന്നു. ജോലിയോട് നിതാന്തമായ അർപ്പണബോധം പുലർത്താൻ അദ്ദേഹത്തിനു സാധിച്ചത് ആ പൊക്കിൾക്കൊടി ബന്ധം ഉള്ളതുകൊണ്ടുകൂടിയാകാം. അൻപത്തിമൂന്നാം വയസ്സിലും പ്രമോഷനുവേണ്ടിയുള്ള ഇന്റർവ്യൂവിന് ചോദിക്കാനിടയുള്ള ചോദ്യങ്ങളും തേടിവന്ന ആ മനുഷ്യന്റെ ആകാംക്ഷ നിറഞ്ഞ മുഖം ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂളിനപ്പുറം വിദ്യാഭ്യാസം നേടാനാകാതിരുന്നതിന്റെ വിഷമം മക്കളെ നല്ലനിലയിൽ പഠിപ്പിച്ച് അദ്ദേഹം മാറ്റി.

വിരമിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കേ കുറെ സ്മരണകൾ മാത്രം ബാക്കിയാക്കി ശ്രീകുമാർ യാത്രയായി. ആ സ്ഥാനത്തേക്ക് ഇനിയും ആളുകൾ വന്നേക്കും, പക്ഷേ ആ ആത്മാർത്ഥമായ ചിരിയും വിനയാന്വിതമായ പെരുമാറ്റവും പകരം വെയ്ക്കുവാൻ സാധിക്കാത്ത വിധം തനിമയുള്ളതായിരുന്നു.

ആദരാഞ്ജലികൾ...

Thursday, February 16, 2017

നക്സൽ ദിനങ്ങൾ

രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഓരോരോ ആശയങ്ങൾ ഇന്നിന്റെ പകലുകളോടൊപ്പം ഉദിച്ചുയർന്ന് നാളെയുടെ ചക്രവാളങ്ങളിൽ അസ്തമിച്ചുതാഴും. 1970-കളിൽ കേരളസമൂഹത്തെ ഞെട്ടിച്ച ചുവന്ന താരകമായിരുന്നു നക്സലിസം. ഇല്ലാത്തവന്റെ പക്ഷത്തുനിന്ന് അവനുവേണ്ടി ശബ്ദമുയർത്തുന്ന ഉള്ളവൻ എന്ന പ്രതിച്ഛായ അവർക്ക് നിസ്വാർത്ഥരക്തസാക്ഷിത്വത്തിന്റെ പരിവേഷം നേടിക്കൊടുത്തു. നക്സലുകളുടെ ആശയങ്ങൾ കൊള്ളാം, എന്നാൽ അവരുടെ അക്രമാസക്തപ്രവർത്തനശൈലിയാണ് തെറ്റ് എന്നായിരുന്നു സാധാരണക്കാരുടെപോലും വിലയിരുത്തൽ. ജനാധിപത്യത്തോട് തെല്ലും കൂറില്ലാത്ത വിപ്ലവകാരികൾ നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി ഭരണകൂടത്തോട് കൊമ്പുകോർത്തു. സ്വാഭാവികമായി തിരിച്ചുകിട്ടിയ ആഘാതത്തിൽ പ്രസ്ഥാനവും പ്രവർത്തകരും തളർന്നു. കേരളത്തിലെ നക്സൽ - മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു സമ്പൂർണ്ണചിത്രമാണ് ആർ. കെ. ബിജുരാജ് രചിച്ച ഈ കൃതി.

1967-ൽ നക്സൽബാരി കലാപത്തോടെയാണ് സായുധ ഇടതുപക്ഷ വിപ്ലവശ്രമങ്ങൾ ഇന്ത്യയിൽ വീണ്ടും സജീവമാകുന്നത്. സമരനേതാക്കളായിരുന്ന ചാരു മജൂംദാറും കനു സന്യാലും ജന്മികളെ ഉന്മൂലനം ചെയ്ത് വിപ്ലവം നടത്തുക എന്ന പരിപാടിയുടെ വക്താക്കളായിരുന്നു. കനു സന്യാലും കൂട്ടാളികളും രഹസ്യമാർഗങ്ങളിലൂടെ ചൈനയിലെത്തി മാവോ സേതുങ്ങിനെ സന്ദർശിച്ചു. അവരുടെ കൈകളിൽ എത്ര തോക്കുകൾ ഉണ്ടെന്ന് മാവോ ചോദിച്ചതിന് 21 തോക്കുകൾ എന്നായിരുന്നു മറുപടി. തങ്ങൾ വിപ്ലവം തുടങ്ങുമ്പോൾ 120 തോക്കുകളേ ഉണ്ടായിരുന്നുള്ളൂ എന്ന് മാവോ പ്രതികരിച്ചത് ഇന്ത്യൻ വിപ്ലവത്തിന്റെ ജയസാധ്യതക്കുള്ള അംഗീകാരമായിരുന്നു. ഇതിനെത്തുടർന്ന് 1968-ൽ തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചുകൊണ്ട് കേരളത്തിലെ നക്സലൈറ്റുകളും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. തലശ്ശേരിയിൽ ആക്രമണകാരികളെ കണ്ടു പേടിച്ചോടിയ കന്നുകാലികളുടെ കുളമ്പടിയൊച്ച പൊലീസ് ബൂട്ടുകളുടെ ശബ്ദമാണെന്നു തെറ്റിദ്ധരിച്ചത് നക്സലൈറ്റുകൾ തിരിഞ്ഞോടാൻ കാരണമായി. ആസൂത്രണത്തിൽ നിരന്തരം സംഭവിച്ച പിഴവുകൾ ബിജുരാജ് പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ആദ്യഘട്ട നക്സൽ പ്രവർത്തനങ്ങളുടെ ഭാഗമായ അക്രമവും ഉന്മൂലനങ്ങളും വിശദമായിത്തന്നെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. സംസ്ഥാനത്തെ അക്കാലത്ത് ഇളക്കിമറിച്ച രാജൻ സംഭവം ഒരു അദ്ധ്യായമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. സായുധസമരം, ജനകീയ സൈന്യത്തെ വളർത്തി പട്ടണങ്ങളെ വളയുകയും പിടിച്ചെടുക്കുകയും ചെയ്യുക, തൊഴിലാളിവർഗ്ഗ സർവാധിപത്യം, അങ്ങനെ സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ദേശീയ നേതൃത്വവുമായി ഭിന്നതകൾ ഉടലെടുത്തു. ചാരു മജൂംദാർ ഭൂവുടമകൾക്കെതിരെ കർഷകരെ അണിനിരത്തിയപ്പോൾ കേരളത്തിലെ ആദ്യകാലനേതാവായ കുന്നിക്കൽ നാരായണൻ ഭരണകൂടത്തിനെതിരെ നീങ്ങാനാണ് ശ്രമിച്ചത്. പെറ്റി ബൂർഷ്വാ വിപ്ലവം എന്ന പരിഹാസം കുന്നിക്കലിനെതിരെ ഉയർന്നുവെങ്കിലും പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങുന്നതിൽ അദ്ദേഹം വളരെ മുന്നോട്ടുപോയി. എന്നാൽ നക്സലൈറ്റുകളിൽ എല്ലാവരും നേതാക്കളായതിനാലും ആരും ആരുടെമുന്നിലും താഴാൻ തയ്യാറാകാതിരുന്നതിനാലും പാർട്ടിയിലെ ചിലർ ബദൽ ഗ്രൂപ്പുകൾ രൂപീകരിച്ചു. ജന്മിമാർക്കെതിരായ മജൂംദാർ ലൈൻ ആദ്യമായി നടപ്പിലായത് തൃശ്ശിലേരി വാസുദേവ അഡിഗയുടെ കൊലയോടെയാണ്. വയനാട്ടിലെ പ്രമുഖ നക്സൽ നേതാവായിരുന്ന വർഗ്ഗീസ് ആദ്യാവസാനം ആസൂത്രണം നടത്തിയ ഈ വധത്തിൽ ബന്ധനസ്ഥനാക്കിയ അഡിഗയുടെ നെഞ്ചിലേക്ക് നിറയൊഴിക്കാൻ നിർദ്ദേശം നൽകിയതും അദ്ദേഹം തന്നെയായിരുന്നുവെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. പിന്നീട് പോലീസ് വർഗ്ഗീസിനെ കണ്ടുപിടിക്കുന്നതും ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ അദ്ദേഹത്തെ വധിക്കുന്നതും കണ്ണുനനയിക്കുംവിധം ദൈന്യതയോടെ വിവരിക്കുന്നുണ്ട്! നക്സലുകൾക്കിടയിലെ ചക്കളത്തിപ്പോര് നിയന്ത്രണാതീതമാംവിധം വ്യാപിച്ചുകഴിഞ്ഞിരുന്നുവെന്നാണ് അവരുടെ ഔദ്യോഗിക പത്രം 'ലിബറേഷൻ' വർഗ്ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നുവെന്ന് അച്ചടിച്ചതുവഴി വെളിവായത്. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ കേരളത്തെ കോരിത്തരിപ്പിച്ചു എന്നൊക്കെയുള്ള പ്രചരണാത്മകമായ വാദങ്ങൾ ബിജുരാജ് ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് തിരുനെല്ലിയിൽ വെടിയൊച്ച മുഴങ്ങി അധികം വൈകാതെ വയനാട്ടിൽ ജന്മിത്വവും അടിമവേലയും അവസാനിച്ചു എന്ന അവകാശവാദം. അടിമവേല മുൻപേതന്നെ നിയമവിരുദ്ധമായിരുന്നു. അത് പുറത്തറിഞ്ഞതോടെ ജന്മികൾക്ക് അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു എന്നതല്ലേ സാമാന്യബുദ്ധിക്ക് നിരക്കുന്ന യാഥാർത്ഥ്യം?

നിരവധി സംഘടനകളായി പിണങ്ങിനിന്നിരുന്ന നക്സലുകൾ കേന്ദ്രനേതൃത്വത്തിൽ മതിപ്പുളവാക്കുന്നതിനും കൊലപാതകങ്ങൾ സംഘടിപ്പിച്ചു. കോങ്ങാട് നാരായണൻകുട്ടി നായരെ കൊന്നുകൊണ്ട് മുണ്ടൂർ രാവുണ്ണിയും, ഇരുട്ടുകാനം ജോസഫിനെ വധിച്ച് വെള്ളത്തൂവൽ സ്റ്റീഫനും, താവം കൃഷ്ണൻ നമ്പ്യാരെ ഇല്ലാതാക്കി അമ്പാടി ശങ്കരൻകുട്ടി മേനോനും തങ്ങളുടെ ശക്തി തെളിയിച്ചു! മരണഭയമില്ലാത്ത അണികളെ നയിച്ച വെള്ളത്തൂവൽ സ്റ്റീഫൻ പക്ഷേ കയ്യിൽ തോക്കുണ്ടായിരുന്നിട്ടും പോലീസിനുമുന്നിൽ എതിരിടാൻ ശ്രമിക്കാതെ വാലുംചുരുട്ടി കീഴടങ്ങിക്കൊടുത്തു. ബൂർഷ്വാ കോടതികൾക്കെതിരെ അലമുറയിട്ടിരുന്ന നക്സലുകൾ ജയിലിൽ എത്തിയപ്പോൾ പ്രത്യേക അവകാശങ്ങൾക്കുവേണ്ടി ഗാന്ധിയൻ നിരാഹാരസമരത്തിലേർപ്പെട്ടു. CPI-യുടെ രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് 1969-ൽ മന്ത്രിസഭ തലശ്ശേരി - പുൽപ്പള്ളി പ്രതികൾക്കുവേണ്ടി ജയിൽനിയമം ഭേദഗതി ചെയ്ത് രാഷ്ട്രീയത്തടവുകാരാക്കി. 1971 വരെ നക്സലുകൾ 39 ആക്രമണങ്ങൾ നടത്തി പത്തുപേരെ കൊലപ്പെടുത്തിയ കൂട്ടത്തിൽ തങ്ങളുടെ ആറു പ്രവർത്തകരേയും നഷ്ടപ്പെടുത്തി. നക്സലുകളുടെ അടിമമനോഭാവത്തോളമെത്തുന്ന പ്രത്യയശാസ്ത്രദാസ്യം വ്യക്തമാക്കുന്നതാണ് അവരിലൊരാളായ മധുമാഷ് എഴുതി, ജനകീയ സാംസ്കാരികവേദിയിലൂടെ അവതരിപ്പിക്കപ്പെട്ട 'പടയണി' എന്ന നാടകത്തിനോടുള്ള പാർട്ടിയുടെ നിലപാട്. ഇതിലെ നായകൻ വർഗ്ഗപരമായി പെറ്റിബൂർഷ്വാ ആയതിനാൽ അതിനുപകരം തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധിയെ ചിത്രീകരിക്കണമെന്ന് പാർട്ടി നാടകകൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു. ഇക്കൂട്ടരാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വായിട്ടലക്കുന്നത് നാം ഇടയ്ക്കിടെ കാണാറുള്ളത്!

1967 മുതൽ 1971 വരെ നീളുന്ന ആദ്യഘട്ടവും 1977-92 ലെ രണ്ടാം ഘട്ടവും സാമാന്യം നന്നായി ബിജുരാജ് കൈകാര്യം ചെയ്തുവെങ്കിലും അതിനുശേഷമുള്ള മൂന്നാം ഘട്ടമായപ്പോഴേക്കും ദിശാബോധം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ജ്യോമട്രിക് പ്രോഗ്രഷനിൽ വർദ്ധിച്ചുവന്ന സംഘടനകളുടെ എണ്ണമാകാം ഒരു കാരണം. ചില അടിസ്ഥാനവ്യത്യാസങ്ങളും നമുക്കു കാണാനാകും. 1981-ഓടെ സവർണ്ണ-ഇടത്തരം കുടുംബങ്ങളിലെ കലാലയ വിദ്യാഭ്യാസം നേടിയ യുവാക്കൾ നേതൃത്വം ഏറ്റെടുത്തു. കെ. വേണു, കെ. എൻ. രാമചന്ദ്രൻ എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. 1980 കളുടെ അന്ത്യത്തോടെ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആഞ്ഞടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ കൊടുങ്കാറ്റ് അവിടത്തെ പാർട്ടികളേയും നേതാക്കളേയും കടപുഴക്കി. സാധാരണജനങ്ങൾക്കുമേൽ ഏകാധിപത്യത്തിന്റെ നുകം കയറ്റിയ കമ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ റഷ്യൻ ജനത നക്സലുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കെ. വേണു രചിച്ച 'കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം' എന്ന പുസ്തകം തങ്ങളുടെ രാഷ്ട്രീയസിദ്ധാന്തം അറുപിന്തിരിപ്പനാണെന്നു തുറന്നുസമ്മതിച്ചു, തുടർന്ന് വേണു 1992-ൽ രാജിവെച്ച് പാർട്ടിയുമായി അകന്നു. ആശയപരമായ അടിത്തറ നഷ്ടപ്പെട്ട സംഘടന പിന്നീട് പ്രാദേശിക ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് സാമൂഹ്യപ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലായി. ദളിത് - ആദിവാസി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, സ്ത്രീപീഡനങ്ങൾക്കെതിരെ - തമ്മനത്തെ ഗുണ്ടാസംഘത്തിനെതിരെ - എന്തിന്, അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കെതിരെ പോലും സമരം നടത്തി മാധ്യമശ്രദ്ധ നേടിയെടുക്കാൻ ദയനീയ ശ്രമങ്ങൾ നടത്തി. ഈ ഘട്ടത്തിൽ പൊലീസിനെ ആക്രമിക്കുന്നത് ബോധപൂർവം ഒഴിവാക്കി. പൊലീസുകാരെ നോവിച്ചാൽ തിരിച്ചുകിട്ടുമെന്നുറപ്പായ കടുത്ത മർദ്ദനം നക്സലുകളെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചതുകൊണ്ടായിരിക്കണം ഈ ചുവടുമാറ്റം. പോരാട്ടം, അയ്യങ്കാളിപ്പട, ആദിവാസി സമരസംഘം എന്നിങ്ങനെ നിരവധി സംഘടനകൾ കൊള്ളിമീനുകളെപ്പോലെ കേരളരാഷ്ട്രീയനഭസ്സിൽ മിന്നിമറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും അറസ്റ്റോടെ സമാപിക്കുന്ന പുസ്തകം ചരിത്രം അവസാനിക്കുന്നില്ല എന്ന മുന്നറിയിപ്പും പുറപ്പെടുവിക്കുന്നു.

കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ആദ്യ അദ്ധ്യായങ്ങൾക്കുശേഷം പുസ്തകം ഒരു ലഘുലേഖയുടെ നിലവാരത്തിലേക്കു താഴുന്നു. പ്രതിപ്പട്ടികകളും, പാർട്ടി കമ്മറ്റികളിലെ ഭാരവാഹികളുടെ മുഴുവൻ പേരുകളും അതേപടി പകർത്തിവെച്ചിരിക്കുന്നത് വായനയ്ക്കു തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം ഒരു ചലച്ചിത്രത്തിന്റെ ടൈറ്റിൽ സീനുകളെ ഓർമപ്പെടുത്തുന്നു. ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലും മാവോയുടെ തിരുവചനങ്ങൾ ചേർത്തിരിക്കുന്നത് ആശയപരമായ അടിമത്തം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ്. ഗ്രന്ഥകാരൻ പാർട്ടിയുടെ പ്രവർത്തനങ്ങൾ രോമാഞ്ചദായകമായ വിധത്തിൽ വിവരിക്കുന്നത് അണികളെ ഉത്തേജിപ്പിക്കാനായിരിക്കണം! ഇരുളിന്റെ മറവിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നതുപോലും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണെന്ന മട്ടിലാണ് തട്ടിവിടുന്നത്. കേരളരാഷ്ട്രീയവുമായി നേരിട്ടു ബന്ധമില്ലാത്ത വായനക്കാർ കരുത്തുറ്റ ഏതോ പാർട്ടിയുടെ നടത്തിപ്പിനെക്കുറിച്ചാണ് പുസ്തകം പരാമർശിക്കുന്നതെന്നു തെറ്റിദ്ധരിച്ചുപോകത്തക്ക വിധത്തിൽ ഉടനീളം അതിശയോക്തി നിറഞ്ഞിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Naxal Dinangal - Keralathile Naxalite Maoist Prasthanathinte Samagra Charithram by R K Bijuraj
ISBN: 9788126464623

Monday, February 13, 2017

കനയ്യയുടെ ഒരു വർഷം

പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയുന്നത് എത്ര ശരിയാണ്!

'Spare the rod and spoil the child' എന്ന് ഇംഗ്ലീഷിലും 'അടിയോളം ഒക്കുമോ അണ്ണൻ തമ്പി' എന്ന് മലയാളത്തിലും ഉള്ള മൊഴിമുത്തുകളുടെ അർത്ഥം ഒന്നുതന്നെയാണ്. അടി കൊടുക്കേണ്ടിടത്ത് അതു സമയത്തിന് കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. JNU -വിലെ കഴിഞ്ഞ വർഷത്തെ പുകിലുകൾ ഓർമ്മയുള്ളവർക്കറിയാം ദേശവിരുദ്ധപ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും എത്രമാത്രം നിയന്ത്രണാതീതമായിപ്പോയിരുന്നു എന്ന്. പാർലമെന്റ് ആക്രമണം നടത്തിയ അഫ്‌സൽ ഗുരു എന്ന തീവ്രവാദിയെ തൂക്കിക്കൊന്ന ഫെബ്രു. 9-ന് JNU-വിൽ കഴിഞ്ഞ വർഷം വ്യാപകമായ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കാശ്മീരിനും കേരളത്തിനും സ്വാതന്ത്ര്യം വേണമെന്ന മട്ടിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടു. ഇതൊക്കെ മുമ്പും JNU-വിൽ സംഭവിക്കാറുള്ളതായിരുന്നു. എന്നാൽ കാമ്പസ്സിന് നാം സ്വമേധയാ അനുവദിച്ചുകൊടുക്കുന്ന ചില സ്വാതന്ത്ര്യങ്ങളിൽ ഇതും ഉൾപ്പെട്ടുപോയി. കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന ഘട്ടമായപ്പോൾ 2016-ൽ കർശനമായ നടപടികൾ എടുത്തു. രാജ്യദ്രോഹക്കുറ്റം തന്നെ ഒന്നോ രണ്ടോ പേരുടെ മേൽ ചാർത്തി.

കനയ്യകുമാർ എന്നൊരു നേതാവിനെ വളർത്തിയെടുക്കുകയാണ് അതുവഴി സംഭവിച്ചത് എന്നു വാദിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യാതൊരു താല്പര്യവുമില്ലാത്ത ദേശവിരുദ്ധവികാരങ്ങളുമായി നടക്കുന്ന ഒരുത്തന് എന്തു ചലനമാണ് ഉണ്ടാക്കാൻ കഴിയുക? കുറേനാൾ CPI രാജ്യമെങ്ങും കെട്ടിയെഴുന്നള്ളിച്ചു നടത്തിയെങ്കിലും ഇപ്പോൾ ചങ്ങാതി ഷെഡ്‌ഡിൽ കിടന്നു തുരുമ്പിക്കുന്നു. കനയ്യകുമാർ നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കുട്ട!

ഈ വർഷത്തെ ഫെബ്രു. 9 വളരെ ശാന്തമായാണ് JNU-വിൽ കടന്നുപോയത് എന്നു റിപ്പോർട്ടുകൾ പറയുന്നു. ഇത് മുമ്പേ ചെയ്തിരുന്നെങ്കിൽ കഴിഞ്ഞവർഷത്തെ പൊല്ലാപ്പുകൾ ഒഴിവാക്കാമായിരുന്നു. 'A stitch in time saves nine' എന്നൊക്കെ പറയുന്നത് ചുമ്മാതാണോ?

Monday, February 6, 2017

സർ സി. പി. തിരുവിതാംകൂർ ചരിത്രത്തിൽ

1956-ൽ ഐക്യകേരളം രൂപമെടുക്കുന്നതുവരെ തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തെക്കൻ ഭാഗങ്ങൾ നൂറ്റാണ്ടുകളായി രാജഭരണത്തിൻകീഴിലായിരുന്നു. ശക്തരും സമർത്ഥരുമായ ഭരണാധികാരികൾ വളരെ വിരളമായേ കണ്ടുകിട്ടിയിരുന്നുള്ളൂ. തിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റിയവരിൽ പ്രഥമഗണനീയൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്നെയായിരുന്നു. രാമയ്യൻ ദളവ, രാജാ കേശവദാസ് എന്നിങ്ങനെ അപൂർവം മിടുക്കരും ഭരണം കയ്യാളിയിരുന്നു. എന്നാൽ കൗശലം, ബുദ്ധിശക്തി, ദീർഘവീക്ഷണം എന്നിവയിലെല്ലാം ദിവാൻ പദവിയിൽ വിരാജിച്ച സർ സി. പി. രാമസ്വാമി അയ്യരെ വെല്ലുന്ന ഒരു ഭരണാധികാരി കേരളചരിത്രത്തിൽ അതിനുമുൻപോ പിൻപോ ഉണ്ടായിട്ടില്ല (ദിവാനായിരുന്നത് 1936 മുതൽ 1947 വരെ, ജീവിതം 1879 മുതൽ 1966 വരെ). തിരുവിതാംകൂർ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമായി പ്രതിപാദിക്കുന്നതാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ. ഏ. ശ്രീധരമേനോൻ തയ്യാറാക്കിയ ഈ പുസ്തകം.

സർ സി. പി. രാജാവിന്റെ വിശ്വസ്തനായിരുന്നെങ്കിലും അദ്ദേഹം എങ്ങിനെ കൊട്ടാരത്തിന്റെ വാത്സല്യഭാജനമായി മാറി എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഇക്കാര്യത്തിൽ നല്ലൊരു വിശദീകരണം ലേഖകൻ നൽകുന്നുണ്ട്. രാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1924-ൽ നാടുനീങ്ങി. കിരീടാവകാശിയായ ചിത്തിര തിരുനാൾ ബാലനായിരുന്നതിനാൽ അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മി ബായി റീജന്റായി അധികാരമേറ്റു. റീജന്റിന്റെ ഇളയ സഹോദരിയും കിരീടാവകാശിയുടെ മാതാവുമായിരുന്ന സേതുപാർവതി ബായിയും റീജന്റ് റാണിയും തമ്മിൽ പെട്ടെന്നുതന്നെ അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. ചിത്തിര തിരുനാളിന് പത്തൊമ്പതര വയസ്സാകുന്ന 1932 ആഗസ്റ്റിലേ ഭരണം കൈമാറാനാവൂ എന്നൊരു നിലപാട് ബ്രിട്ടീഷ് സർക്കാരും കൈക്കൊണ്ടു. ഏതുവിധേനയും ഭരണം കൈപ്പിടിയിലൊതുക്കാൻ അമ്മമഹാറാണി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായിരുന്ന സർ സി. പി. യുടെ സഹായം ലഭ്യമായി. സി. പി. ചിത്തിര തിരുനാളിനെ സിംലയിൽ കൊണ്ടുപോയി വൈസ്രോയി വില്ലിങ്ടൺ പ്രഭുവുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി. വൈസ്രോയിയിൽ മതിപ്പുളവാക്കുന്നതിൽ യുവരാജാവ് വിജയിച്ചതിനാൽ 1931 നവംബറിൽതന്നെ അദ്ദേഹത്തെ വാഴിച്ചു. ഇതിനു പ്രത്യുപകാരമെന്നോണം സി. പി.യെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യുഷണൽ അഡ്വൈസർ ആയി നിയമിച്ചു. ഒരു സൂപ്പർ ദിവാൻ എന്ന നിലയിലാണ് അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നത്. ദിവാനെക്കാൾ ഇരട്ടി ശമ്പളം, താമസം വെള്ളയമ്പലം കൊട്ടാരത്തിൽ - അങ്ങനെ സി. പി.യുടെ അവകാശങ്ങൾ ചട്ടങ്ങളിൽനിന്നു പുറത്തേക്കുനീണ്ടു. അഞ്ചുവർഷങ്ങൾക്കുശേഷം ദിവാൻ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു.

ഒട്ടനവധി പുരോഗമനപ്രവർത്തനങ്ങൾ സി. പി. നടപ്പിലാക്കി. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം, 1937-ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്, 1944-ൽ വധശിക്ഷ നിർത്തലാക്കിയത്, 1937-ൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ രൂപീകരണം, 1938-ൽ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിച്ചത്, 1945-ൽ പിന്നീട് SBT ആയി രൂപാന്തരപ്പെട്ട ട്രാവൻകൂർ ബാങ്ക് തുടങ്ങിയത്, ഭരണകൂടത്തിന്റെ ആധുനികീകരണം എന്നിങ്ങനെ ദിവാന്റെ നേട്ടങ്ങൾ നിരവധിയാണ്. എന്നാൽ അധികാരങ്ങളെല്ലാം ദിവാനിൽ കേന്ദ്രീകരിച്ചിരിക്കുക, അദ്ദേഹത്തിന് തന്റെ ഇച്‌ഛാനുസരണം നന്മക്കോ തിന്മക്കോ വേണ്ടി അത് ഉപയോഗിക്കാൻ കഴിയുക, ദുർബലവും വിധേയവുമായ ജുഡീഷ്യറിക്കും നിയമസഭയ്ക്കും അദ്ദേഹത്തെ നിയന്ത്രിക്കാൻ സാധിക്കായ്ക - ഇതെല്ലാം ഉത്തരവാദഭരണം ആഗ്രഹിക്കുന്ന ജനങ്ങളും ദിവാനും തമ്മിൽ നേരിട്ടൊരു ഏറ്റുമുട്ടലിൽ എത്തിച്ചു. സ്വജനപക്ഷപാതം എന്ന ആരോപണവും ഒറ്റയ്ക്കും തെറ്റക്കും സി. പി. യെ തേടിയെത്തി. തീർത്തും പിന്തിരിപ്പനായ ഏതാനും നടപടികളും അദ്ദേഹം നടപ്പിൽ വരുത്തി. 1938-ലെ നിയമഭേദഗതി മൂലം രാജ്യദ്രോഹകരമായ കുറ്റങ്ങൾക്ക് ശിക്ഷയുടെ ഭാഗമായി ചാട്ടയടി ഏർപ്പെടുത്തി. ദിവസക്കൂലിക്ക് പൊലീസിലേക്ക് ആളെ എടുക്കുക എന്ന വിചിത്രമായ നയം സി. പി. കൈക്കൊണ്ടതാണ്. അഞ്ചുരൂപാ പോലീസ് എന്നറിയപ്പെട്ടിരുന്ന സർക്കാരിന്റെ ഈ ഗുണ്ടാസംഘത്തിലേക്ക് NSS വൻതോതിൽ സേവകരെ സംഭാവന ചെയ്തിരുന്നു എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു. ശ്രീമൂലം പ്രജാസഭ സമൂഹത്തിലെ ഉന്നതജാതിക്കാർക്കുമാത്രം പ്രാപ്യമായ നിയമസഭയായിരുന്നു. സഭയിൽ നായന്മാർ മഹാഭൂരിപക്ഷമായിരുന്നത് ഭൂനികുതി നല്കുന്നവർക്കുമാത്രം വോട്ടവകാശം അനുവദിച്ചിരുന്നതുകൊണ്ടാണ്. സംസ്ഥാനവരുമാനത്തിന്റെ 17% മാത്രമേ ഭൂനികുതിയായി ലഭിച്ചിരുന്നുള്ളൂ. മൊത്തവരുമാനത്തിന്റെ 34.7% വരുന്ന എക്സൈസ്, കസ്റ്റംസ് തീരുവകൾ വോട്ടവകാശത്തിന്റെ മാനദണ്ഡമായിരുന്നില്ല. ഈ തീരുവകൾ നല്കിയിരുന്നവരിൽ മഹാഭൂരിപക്ഷവും ഈഴവരും കൃസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നു. 1938-ൽ കൊച്ചിയിൽ ഉത്തരവാദഭരണം നിലവിൽ വന്നപ്പോൾ തിരുവിതാംകൂറിന് പത്തുവർഷം കൂടി അതിനായി കാത്തിരിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റുകളെ അടിച്ചമർത്താൻ സി. പി. കൈക്കൊണ്ട നടപടികളാണ് ചരിത്രത്തിൽ അദ്ദേഹത്തിന് പ്രതിനായകസ്ഥാനം നേടിക്കൊടുത്തത്. ഉത്തരവാദഭരണപ്രക്ഷോഭം അക്രമാസക്തമായപ്പോൾ 1938-ൽ വാരിക്കുന്തങ്ങളുമായി ആലപ്പുഴയിൽ പോലീസിനെ നേരിട്ട പ്രക്ഷോഭകർക്കു നേരെയുണ്ടായ വെടിവെപ്പിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അസ്വാരസ്യം തുടങ്ങുന്നത്. രണ്ടുപേരേ കൊല്ലപ്പെട്ടുള്ളൂ എങ്കിലും ആ നടപടി കഠിനഹൃദയനാണ് ദിവാൻ എന്ന തോന്നലുളവാക്കി. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യയുടെ ആജ്ഞാനുസരണം കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരെ സഹായിച്ചത് ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. 'കമ്യൂണിസ്റ്റ് പാർട്ടിയിൽ 50 ശതമാനമെങ്കിലും ഗവണ്മെന്റിന്റെ പക്ഷത്തുണ്ടെന്നതാണ് ഏറ്റവും ആശ്വാസദായകം' എന്ന് സി. പി. രേഖപ്പെടുത്തുന്നുണ്ട് (പേജ് 273). കാര്യങ്ങൾ പിടിവിട്ടുപോയത് യുദ്ധാനന്തരം 1946-ലെ പുന്നപ്ര-വയലാർ സമരത്തോടെയാണ്. സ്വാതന്ത്ര്യം ലഭ്യമാകും എന്ന നില വന്നതോടെ അതുവരെ ബ്രിട്ടീഷ് ഭരണത്തെ സഹായിച്ചിരുന്ന കമ്യൂണിസ്റ്റുകൾ സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ശൈശവസർക്കാരിനെ മറിച്ചിട്ട് സോവിയറ്റ് മോഡൽ സർവാധിപത്യം നടപ്പാക്കാമെന്ന് കിനാവുകണ്ടു. 1946 സെപ്റ്റംബർ 2-ന് ജവഹർലാൽ നെഹ്രു ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇടതുപക്ഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യൻ ചിയാങ് കൈഷക്ക്' എന്നാണ്. തെലങ്കാന സമരം, ബംഗാളിലെ തേഭാഗ പ്രസ്ഥാനം എന്നിവയൊക്കെ സർക്കാരിനെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഉത്തരവാദഭരണം സ്ഥാപിക്കാനെന്ന വ്യാജേന പുന്നപ്രയിലും വയലാറിലും നൂറുകണക്കിനാളുകളെ കമ്യൂണിസ്റ്റുകൾ സംഘടിപ്പിച്ചു. സ്ഫോടനാത്മകമായ സ്ഥിതി മയപ്പെടുത്താൻ SNDP യോഗം നേതാവായിരുന്ന ആർ. ശങ്കർ ദിവാന്റെ അനുമതിയോടെ ഒരു സമാധാനശ്രമം നടത്തിനോക്കിയെങ്കിലും നേതാക്കളായിരുന്ന ടി. വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, കെ. സി. ജോർജ്ജ്, സി. കെ. കുമാരപ്പണിക്കർ, കെ. വി. പത്രോസ്, എം. എൻ. ഗോവിന്ദൻ നായർ എന്നിവരുടെ കടുംപിടിത്തം മൂലം അതു വിജയിച്ചില്ല. 1946 ഒക്ടോബർ 24-27 തീയതികളിൽ നടന്ന സായുധവിപ്ലവത്തിൽ നൂറുകണക്കിനാളുകൾ രക്തസാക്ഷികളായെങ്കിലും നേതാക്കളെല്ലാവരും വിദഗ്ദ്ധമായി മുങ്ങിക്കൊണ്ട് ഒരു പോറൽ പോലും ഏൽക്കാതെ സ്വന്തം തടി രക്ഷപ്പെടുത്തി. പുന്നപ്ര-വയലാറിന്റെ സമരോർജ്ജം അവരിൽ ചിലരെ ഭാവിയിൽ മന്ത്രിമാരുമാക്കി. സർക്കാർ നിയോഗിച്ച മധ്യസ്ഥരോട് തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ ദിവാൻ ഭരണം അവസാനിപ്പിക്കണം, ഉത്തരവാദഭരണം അനുവദിക്കണം എന്നിങ്ങനെ മധ്യസ്ഥർക്ക് ഇടപെടാൻ പറ്റാത്ത വിഷയങ്ങളാണ് നേതാക്കൾ ഉയർത്തിയത്. പോലീസിന്റെ തോക്കിൽ ഉണ്ടയുണ്ടാവില്ല എന്ന് അണികളെ തെറ്റിദ്ധരിപ്പിച്ചുനടത്തിയ പ്രക്ഷോഭത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിന് വിശ്വസനീയമായ കണക്കുകളില്ല. 190 മുതൽ 7000 വരെയുള്ള സംഖ്യകൾ ഉള്ളപ്പോൾ ആയിരമാകാം എന്ന ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു.

പിന്നീട് അമേരിക്കൻ മോഡൽ എന്നറിയപ്പെട്ട പ്രസിഡൻഷ്യൽ സമ്പ്രദായം സി. പി. യുടെ സ്വന്തം അഭിപ്രായമായിരുന്നു എന്നതിന് അദ്ദേഹം 1928-ൽ നടത്തിയ ഒരു പ്രഭാഷണം തെളിവായി സമർത്ഥിക്കപ്പെടുന്നു. പാർലമെന്ററി സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം 1939-ൽ തന്റെ മകനെഴുതിയ കത്തിൽ പ്രകടവും രസകരവുമാണ്. അദ്ദേഹം പറയുന്നു, "പാർലമെന്ററി ഗവൺമെന്റെന്ന പേരിലറിയപ്പെടുന്ന ഈ സംവിധാനം ഒരു കുരുക്കും മിഥ്യാബോധവുമാണെന്നു കാലം ചെല്ലുംതോറും എനിക്കു വ്യക്തമായിവരുന്നു. ഇംഗ്ലണ്ടിൽ ഇതു വിജയിച്ചത് അവിടത്തെ ജനസമൂഹത്തിന്റെ മുതലാളിത്തസ്വഭാവം കൊണ്ടും ജനങ്ങളുടെ കപടനാട്യം കാരണവും ആംഗ്ലോ-സാക്സൺ സമുദായത്തിന്റെ സർവ്വവ്യാപിയായ രാഷ്ട്രീയപിത്തലാട്ടവും മുകൾത്തട്ടിലുള്ളവരേക്കാൾ യാഥാസ്ഥിതികരായ താഴേക്കിടയിലുള്ളവരുടെ പൊങ്ങച്ചവും കൊണ്ടുമാണ്" (പേജ് 281). ദിവാൻ നടപ്പാക്കാനുദ്ദേശിച്ച എല്ലാ ജനദ്രോഹനടപടികളും രാജാവിന്റെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണെന്ന വസ്തുത ഗ്രന്ഥകാരൻ പലതവണ ആവർത്തിച്ചു സ്ഥാപിക്കുന്നുണ്ട്. രാജാവിന്റെ വിശ്വസ്ത ദാസനായിരുന്നു സർ സി.പി. കേരളരാഷ്ട്രീയത്തിലെ വർഗീയതയുടെ അതിപ്രസരത്തിനുകാരണം ഇവിടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത് ജാതി, മത സംഘടനകളുടെ മേൽനോട്ടത്തിൽ ആയിരുന്നതുകൊണ്ടാണെന്ന് നമുക്കു കാണാൻ കഴിയും. നിവർത്തനപ്രക്ഷോഭണവും ഈഴവ-കൃസ്ത്യൻ-മുസ്ലിം സംഘടനകൾ യോജിച്ചുണ്ടാക്കിയ സംയുക്ത രാഷ്ട്രീയ കോൺഗ്രസ്സും ഉദാഹരണങ്ങൾ. മുല്ലപ്പെരിയാർ പ്രശ്നം, അമേരിക്കൻ മോഡൽ, ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കിന്റെ തകർച്ച ഇവയിലൊക്കെ സി. പി വഹിച്ച പങ്ക് വിശദമായിത്തന്നെ ലേഖനത്തിൽ കാണാം. ബാങ്കിന്റെ തകർച്ചയിലേക്കു നയിച്ചത് ദിവാന്റെ കൃസ്ത്യൻ വിരോധമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയായി 1939-ൽ സി. പി.യുടെ ഷഷ്ടിപൂർത്തി പ്രമാണിച്ച് സിറിയൻ കൃസ്ത്യൻ സമുദായം 3000 രൂപ വിലമതിക്കുന്ന സ്വർണപ്പേടകം സമ്മാനിച്ചതാണ് ചൂണ്ടിക്കാണിക്കാനുള്ളത്. സി. പി. അത് നന്ദിപൂർവ്വം മ്യൂസിയത്തിലേക്ക് നൽകി.

ആഖ്യാനസൂക്ഷ്മത, വിവരസമ്പന്നത എന്നിവയിലൊക്കെ ഉന്നതനിലവാരം സൂക്ഷിക്കുന്ന ശ്രീധരമേനോന്റെ പാണ്ഡിത്യം ഈ പുസ്തകത്തിലും തെളിഞ്ഞുകാണാം. 23 അനുബന്ധങ്ങളിലായി ആ സൂക്ഷ്മത ദൃശ്യമാണ്. സി. പി.യുടെ വ്യക്തിജീവിതത്തിന്റെ ഒരു ഭാഗികചിത്രം മാത്രമേ പുസ്തകം നല്കുന്നുള്ളൂവെങ്കിലും അദ്ദേഹത്തെ സന്ധിച്ച വൈസ്രോയിയുടെ മിലിറ്ററി അഡ്വൈസർ സർ. ഫ്രാൻസിസ് വൈലിയുടെ കണ്ടെത്തൽ നൂറുശതമാനവും ശരിയാണെന്നു കരുതേണ്ടിവരും. അദ്ദേഹം എഴുതി, "എല്ലാ ഗുണങ്ങളുമുള്ള സർ സി. പി. ഇത്രത്തോളം സൂത്രശാലിയാകാതിരുന്നെങ്കിൽ വളരെ വലിയൊരു മഹാനായേനെ!".

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sir C P Thiruvithamkoor Charithrathil' by Prof. A Sreedhara Menon
ISBN: 9788124012420