Wednesday, June 30, 2021

ഞാൻ വൈസ്രോയിയെ ബോംബെറിഞ്ഞു

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവുമധികം ഊതിവീർപ്പിച്ച പെരുംനുണയാണ് അഹിംസ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ധാർമ്മികശക്തി കൊണ്ട്, ആയുധം കൈകൊണ്ടുതൊടാതെ, സമരസൈനികർ മുട്ടുകുത്തിച്ചു എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ദൈവികവെളിപാട് പോലെ തലമുറകൾ തോറും കൈമാറി വരുന്നു. മഹാത്മജിയുടെ പല പ്രക്ഷോഭങ്ങളും തുടക്കത്തിൽ അക്രമരഹിതമായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണം കൈവിട്ടുപോവുകയും വ്യാപകമായ അക്രമങ്ങളിൽ അവസാനിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്. അഹിംസ ഭാരതീയസമൂഹത്തിന്റെ മുഖമുദ്രയായിട്ടൊന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ല, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ. വർഗ്ഗീയലഹളകൾ ഏറ്റവും ഭീകരമായ വിധത്തിൽ രാജ്യത്ത് താണ്ഡവമാടിയ നാളുകളായിരുന്നു അവ. എങ്കിലും അഹിംസയുടെ കൊടിക്കീഴിലാണ് ഭാരതം സ്വതന്ത്രമായതെന്ന ആത്മവഞ്ചനയിൽ നാം അഭിരമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ അക്രമത്തിന്റേതായ ഒരു പാത സ്വാതന്ത്ര്യസമരം ഒരുകാലത്ത് ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം. ധീരദേശാഭിമാനികൾ വ്യക്തിപരമായ വീര്യവും സാഹസികതയും ഒരുമിച്ചുചേർത്ത് ബ്രിട്ടീഷ് താല്പര്യങ്ങളേയും ചിഹ്നങ്ങളേയും വ്യക്തികളേയും കായികമായിത്തന്നെ ആക്രമിച്ചു. പിടിക്കപ്പെട്ടവർ ദീർഘകാലത്തെ ജയിൽവാസവും നാടുകടത്തലും തൂക്കുമരവുമെല്ലാം സസന്തോഷം വരിച്ചു. പക്ഷേ ക്രമേണ ഈ സായുധസമരങ്ങൾ അപ്രത്യക്ഷമായി. സർക്കാർ നടപ്പാക്കിയ കടുത്ത ശിക്ഷകളേക്കാളേറെ ഗാന്ധിജിയുടെ സമരമാർഗ്ഗങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് അതിന്റെ പ്രത്യക്ഷമായ കാരണം എന്നു കാണാനാകും. വൈസ്രോയി ഹാർഡിഞ്ച് പ്രഭുവിനുനേരെ ദില്ലിയിൽ വെച്ച് ബോംബെറിഞ്ഞതിനുശേഷം വിപ്ലവപ്രസ്ഥാനത്തിന്റെ ശക്തി ക്രമാനുഗതമായി ക്ഷയിച്ചതോടെ സുഗമമായ പ്രവർത്തനത്തിനായി ജപ്പാനിൽ കുടിയേറിയ ധീരവിപ്ലവകാരിയായ റാഷ് ബിഹാരി ബോസിന്റെ ജീവിതകഥയാണ് ഈ പുസ്തകം.

വിപ്ലവപ്രസ്ഥാനങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ധർമ്മവീരയാണ് ഈ കൃതിയുടെ രചയിതാവ്. I Threw the Bomb എന്ന ആ കൃതിയുടെ മലയാളപരിഭാഷ നിർവഹിച്ചിരിക്കുന്നത് പെരുന്ന കെ. എൻ. നായർ  ആണ്. ബോസിന്റെ ഏറ്റവും ആധികാരികമായ ജീവചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഇതിന് അവതാരിക എഴുതിയിരിക്കുന്നത് ജപ്പാനിൽ ബോസിന്റെ സഹപ്രവർത്തകനായിരുന്ന നായർ സാൻ എന്നു വിളിക്കപ്പെടുന്ന ഏ. എം. നായരാണ്. ജാപ്പനീസ് സമൂഹവുമായി വളരെ അടുത്ത തലങ്ങളിൽ ഇടപാടുകൾ നടത്തിയിരുന്ന റാഷ് ബിഹാരിയാണ് ശ്രീബുദ്ധൻ കഴിഞ്ഞാൽ ജപ്പാൻകാർ ഏറ്റവുമധികം അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യാക്കാരൻ എന്നാണ് നായർ സാൻ അഭിപ്രായപ്പെടുന്നത്.

തന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ റാഷ് ബിഹാരി ബ്രിട്ടീഷ് പോലീസിന്റെ ഉറക്കം കെടുത്തി. സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കുമ്പോൾത്തന്നെ അദ്ദേഹം അട്ടിമറികൾ വിജയകരമായി ആസൂത്രണം ചെയ്തുനടത്തുകയും രഹസ്യാന്വേഷകരുടെ ശ്രദ്ധ തന്നിൽ പതിയാതെ സൂക്ഷിക്കുകയും ചെയ്തു. 1912-ൽ ദില്ലിയിൽ ഒരു ഘോഷയാത്രക്കിടെ വൈസ്രോയിക്കുനേരെ ബോംബെറിഞ്ഞതിനുശേഷം അവിടെനിന്നു രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം താൻ ജോലിചെയ്യുന്ന ഡെറാഡൂണിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആ ബോംബാക്രമണത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു! ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിരുന്നില്ല. പിന്നീട് വൈസ്രോയി ഹാർഡിഞ്ച് പോലും ഈ യോഗത്തെപ്പറ്റി തന്റെ ഔദ്യോഗികരേഖകളിൽ പരാമർശിച്ചിരുന്നു എന്നത് കൗതുകകരമാണ്. എന്നാൽ എക്കാലവും പ്രവർത്തനങ്ങൾ രഹസ്യമാക്കി വെക്കാൻ ആരാലും സാദ്ധ്യമാവുമായിരുന്നില്ല. കൂടുതൽ പ്രവർത്തകർ പിടിയിലായതോടെ ബോസ് ഒളിവിൽ പോവുകയും പിന്നീട് ജപ്പാനിലേക്ക് താമസം മാറ്റുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റുചെയ്ത് ഇന്ത്യയിലേക്കയക്കാൻ ജപ്പാനുമേൽ ബ്രിട്ടീഷുകാർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പിന്നീട് ഹോംഗ്കോങ്ങിലേക്കു പോവുകയായിരുന്ന ഒരു ജാപ്പനീസ് കപ്പലിനെ മറ്റൊരു ബ്രിട്ടീഷ് യുദ്ധക്കപ്പൽ നിയമരഹിതമായും പൈശാചികമായും ആക്രമിച്ച് 16 യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെയാണ് ജപ്പാനിലെ പൊതുവികാരം ബ്രിട്ടനെതിരെ തിരിഞ്ഞതും ബോസിന് സുഗമമായി പുറത്തിറങ്ങി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്തത്. മാതൃഭൂമിക്കുവേണ്ടി ആത്മാഹുതി നടത്തുന്നത് വിശ്വാസപ്രമാണമാക്കിയിട്ടുള്ള യുദ്ധവീരന്മാരുടെ നാട് എന്ന നിലക്കാണ് 1915-ൽ ബോസ് ജപ്പാൻ തിരഞ്ഞെടുക്കുന്നത്. കൂടാതെ 1905-ൽ കൊച്ചുജപ്പാൻ ഭീമാകാരനായ റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ.

റാഷ് ബിഹാരിയും അരവിന്ദനും നയിച്ച വിപ്ലവപ്രസ്ഥാനങ്ങൾ റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിനുമുമ്പാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ പരമകാഷ്ഠയിലെത്തിയത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ അവരെ സ്വാധീനിച്ചിരുന്നില്ല. രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹവും അതിന്റെ സംസ്കാരത്തോടുള്ള നിർവ്യാജമായ കൂറുമാണ് അവരെ നയിച്ചത്. വിപ്ലവപ്രസ്ഥാനത്തിൽ ചേരുന്നതിന് പ്രാപ്തനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ഭഗവദ് ഗീതാപഠനം അനുപേക്ഷണീയമായ ഒരു മുന്നോടിയായിരുന്നു. അംഗമാകുന്ന ആൾ കാളിയുടെ മുമ്പാകെ ഒരു യജ്ഞം നടത്തേണ്ടിയിരുന്നു. പിന്നീട് ഉടവാളും പിടിച്ച് തലയിൽ ഗീതയുമായി അയാൾ ഇടത്തേ കാൽമുട്ടുമടക്കി പ്രണാമം ചെയ്യണം - അങ്ങനെയൊക്കെയായിരുന്നു അവരുടെ ഉപക്രമച്ചടങ്ങുകൾ. റാഷ് ബിഹാരി ഒരു തികഞ്ഞ ദൈവവിശ്വാസിയും നിഷ്കാമകർമ്മത്തിൽ വിശ്വസിച്ചിരുന്ന ആളുമായിരുന്നു. അതുകൊണ്ടായിരിക്കാം പിന്നീടുവന്ന ഇടതു വിപ്ലവകാരികൾ ഈ പ്രാഥമികപ്രസ്ഥാനങ്ങളെ തീർത്തും അവഗണിച്ചുകളഞ്ഞത്!

ആസാദ് ഹിന്ദ് ഫൗജ് അഥവാ INA രൂപീകരിച്ചത് റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ 1942 ജൂണിൽ ബാങ്കോക്കിൽ കൂടിയ ഒരു സമ്മേളനത്തിൽ വെച്ചാണ്. സുഭാഷ് ചന്ദ്രബോസ് പിന്നീടിതിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ് ഉണ്ടായത്. അതിനു വഴിയൊരുക്കിയത് സേനയുടെ ഭരണസമിതിയിൽ ഉടലെടുത്ത കടുത്ത അഭിപ്രായഭിന്നതയും. ജാപ്പനീസ് സൈന്യത്തിനുമുന്നിൽ കീഴടങ്ങുന്ന ബ്രിട്ടീഷ് സേനാദളങ്ങളിലെ ഇന്ത്യൻ സൈനികരെയാണ് ഐ.എൻ.ഏയിലേക്ക് ആകർഷിച്ചു ചേർത്തിരുന്നത്. യുദ്ധത്തടവുകാരനായി തടങ്കലിൽ കഴിയുന്നതിനേക്കാൾ മെച്ചമായ സാഹചര്യങ്ങളാണല്ലോ പൊരുതുന്ന ഒരു ഭടനുണ്ടാവുക! ഇതും കൂടുതലാളുകളെ ലഭിക്കുന്നതിനുള്ള ഒരു അനുകൂലഘടകമായിരുന്നു. ഇതുകൂടാതെ ആദ്യ ജനറലായിരുന്ന മോഹൻ സിംഗ് ഐ.എൻ.ഏയിൽ ചേരാൻ വിസമ്മതിച്ച ചില ഇന്ത്യൻ സൈനികരെ വെടിവെച്ചുകൊല്ലുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നുവത്രേ. ഇതിന്റെപേരിൽ റാഷ് ബിഹാരിയും സിംഗും തെറ്റിപ്പിരിഞ്ഞു. തുടർന്ന് മോഹൻ സിംഗിനെ ക്യാപ്റ്റനായി തരംതാഴ്ത്തിയതോടെ അദ്ദേഹം രാജിവെച്ചു പുറത്തുപോയി. ഈ ഘട്ടത്തിലാണ് സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽനിന്ന് മടങ്ങിയെത്തി നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.

കാര്യമാത്രപ്രസക്തമായ വിവരങ്ങൾ മാത്രമേ ഈ പുസ്തകത്തിലുള്ളൂ. വായനക്കാരെ രസിപ്പിക്കുക എന്നതിലുപരി ഒരു വിപ്ലവകാരിയുടെ ജീവിതകഥ കൂടുതൽ ജനങ്ങളെ അറിയിക്കുക എന്നതാണിതിന്റെ ദൗത്യം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Njan Viceroyiye Bomberinju' by Dharmaveera and translated by Perunna K N Nair
Publisher: DC Books, 1986
ISBN: Nil
Pages: 183
 

Wednesday, June 23, 2021

ലണ്ടനും പാരീസും

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ധാരാളമായി ബ്രിട്ടനിൽ വിദ്യാഭ്യാസം നടത്തുന്ന രീതി നിലവിൽ വന്നു. സ്വതന്ത്ര ചിന്തയുടേയും ലിബറൽ ആശയങ്ങളുടേയും സ്വാധീനം അവർ സ്വാംശീകരിക്കുകയും പിന്നീട് ഭാരതത്തിന്റെ വികാസത്തിനായി വിനിയോഗിക്കുകയും ചെയ്തു. എങ്കിലും മലയാളത്തിൽ അത്തരം ആളുകളോ അവർ ഇംഗ്ലണ്ടിൽ നേരിട്ട വസ്തുതകളുമായി സാധാരണ ജനങ്ങൾക്ക് പരിചയമോ ഉണ്ടായിരുന്നില്ല. ബാരിസ്റ്റർ ജി. പരമേശ്വരൻ പിള്ള 1897-ൽ മൂന്നുമാസം ലണ്ടനിലും പാരീസിലുമായി ചുറ്റിസഞ്ചരിച്ചതിന്റെ വിശദ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ചെന്നൈയിൽ താൻ ജോലിചെയ്യുന്ന പത്രത്തിലേക്ക് ആഴ്ചയിൽ ഒന്ന് എന്ന നിരക്കിൽ എഴുതപ്പെട്ട പന്ത്രണ്ടു കത്തുകളായിട്ടാണ് അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇത് മലയാളത്തിലെ രണ്ടാമത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥമാണ്. പാറേമ്മാക്കിൽ തോമാ കത്തനാരുടെ 'വർത്തമാനപുസ്തകം അഥവാ റോമായാത്ര' എന്ന ആദ്യപുസ്തകം 1778 മുതൽ 1786 വരെ കത്തനാർ നടത്തിയ വിദേശയാത്ര വിവരിക്കുന്നു. തിരുവിതാംകൂർ രാജാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ചെന്നൈയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടി വന്നയാളാണ് ജി. പരമേശ്വരൻ പിള്ള എന്ന ജി. പി. പിള്ള.

ഈ പുസ്തകം ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടതെങ്കിലും സി. പി. ശങ്കുണ്ണിമേനോന്റെ പരിഭാഷ അതിനെ ഒരുത്തമ മലയാളകൃതി തന്നെയായി വായനക്കാർക്ക് അനുഭവപ്പെടുത്തുന്നു. നൂറു വർഷം മുൻപത്തെ മലയാളഗദ്യം ആധുനികഭാഷയിൽനിന്ന് പ്രകടമായിത്തന്നെ വ്യത്യസ്തമാണെങ്കിലും സുഗമമായ വായനക്ക് തടസ്സം സൃഷ്ടിക്കുന്നില്ല. ഒരു വിനോദസഞ്ചാരിയുടെ അനുഭവങ്ങൾ എന്ന നിലയിലാണ് ഈ കൃതി ശ്രദ്ധേയമാകുന്നത്. ലണ്ടനിലെ തെരുവുകളിലും വാടകയ്ക്കു ലഭിക്കുന്ന താമസസ്ഥലങ്ങളിലും ക്ഷുരകൻ, ഭക്ഷണശാല എന്നിവിടങ്ങളിലും എന്താണ്‌ പ്രതീക്ഷിക്കേണ്ടതെന്നും എന്താണ് ലഭ്യമാകുകയെന്നും അവ കൃത്യമായി പരിചയപ്പെടുത്തുന്നു. ഫലിതരസം അടിമുടി നിറഞ്ഞുനിൽക്കുന്ന ശൈലിയോടൊപ്പംതന്നെ നർമഭാവന വഴിഞ്ഞൊഴുകുന്ന നിരവധി രേഖാചിത്രങ്ങളും കാണാം. ഖണ്ഡികകൾ ചിലപ്പോഴെല്ലാം നിരവധി പേജുകളിലായി പടർന്നുകിടക്കുന്നത്രയും വലുതാണ്. സമാനമായ മലയാളപദങ്ങൾ കണ്ടെത്താൻ പരിഭാഷകൻ വിഷമിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. തീവണ്ടി പ്ലാറ്റ്‌ഫോമിനെ 'വണ്ടി വന്നുനിൽക്കുന്ന തിണ്ണ' എന്നു വിശേഷിപ്പിക്കുന്നത് അത്തരത്തിൽ ഒന്നാണ്. ഇന്ത്യാക്കാർ വിവേചനമൊന്നും നേരിടുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ബ്രിട്ടീഷുകാരുടെ അമിതമായ മദ്യപാനശീലത്തെ ഗ്രന്ഥകാരൻ വിമർശിക്കുകയും ചെയ്യുന്നു.

ലണ്ടനിലെ ഹൈഡ് പാർക്കിൽ ദശാബ്ദങ്ങൾക്കുശേഷം എസ്. കെ. പൊറ്റെക്കാട് നിരീക്ഷിച്ച പ്രാസംഗിക സമൂഹം പിള്ളയുടെ കാലത്തും വീറോടെ തങ്ങളുടെ ഭാഗം വാദിച്ചിരുന്നു - കാണാനും കേൾക്കാനും ആരുമില്ലെങ്കിലും. ലേഖകന്റെ നർമ്മബോധം ആത്മവിമർശനത്തിലൂടെയും വെളിവാകുന്നു. ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കുവാൻ ബുദ്ധി കൊണ്ട് അധികപ്രയത്നമൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതിനാൽ ഇന്ത്യയിൽനിന്ന് പഠിപ്പിനായി വന്നവർ ഭാഗ്യശാലികളാണ്. 'നല്ല ഭക്ഷണം കഴിക്കും, വിശേഷപ്പെട്ട മദ്യം സേവിക്കും, വിശേഷപ്പെട്ട മാതിരിയിൽ ഉടുക്കും, പലപ്പോഴും വാടകവീടിന്റെ ഉടമസ്ഥയുമായിട്ടോ അവളുടെ മകളുമായിട്ടോ അല്പം രഹസ്യവും ഉണ്ടാകും' എന്നിങ്ങനെയായിരുന്നുവത്രേ ഒട്ടു മിക്ക ഇന്ത്യൻ വിദ്യാർത്ഥികളുടേയും നില. ഇംഗ്ലണ്ടിൽ പഠനത്തിനൊരുങ്ങിയ ഗാന്ധിജിയോട് മാംസാഹാരം കഴിക്കരുതെന്നും സ്ത്രീകളുമായി സഹവസിക്കരുതെന്നും അദ്ദേഹത്തിന്റെ അമ്മ പ്രതിജ്ഞ ചെയ്യിച്ചു വാങ്ങിയിരുന്നത് ഓർക്കുക. പിള്ളയുടെ ചില നിരീക്ഷണങ്ങൾ വളരെ കൗതുകകരമാണ്. പാരീസിലെ സ്ത്രീകൾക്ക് ബ്രിട്ടീഷ് സ്ത്രീകളുടെ കവിളത്തുള്ളതിനേക്കാൾ രക്തപ്രസാദം കൊണ്ടുകാണുന്ന പ്രഭ കുറവാണെങ്കിലും അവരെ കാണാൻ കൗതുകമുണ്ടെന്നും അവർക്കു നടക്കാൻ പ്രയാസമില്ലെന്നുമുള്ള നിരീക്ഷണം വായനക്കാരെ രസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ലേഖകൻ ബ്രിട്ടീഷ് യാത്ര ചെയ്ത 1897-ൽ ഇന്ത്യയിലെ ദേശീയപ്രസ്ഥാനം ശൈശവദശയിലായിരുന്നു. സമരങ്ങളോ പ്രക്ഷോഭങ്ങളോ അതിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നില്ല. പരാതികൾ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഉന്നയിക്കുകയും ഔദ്യോഗികപാതകളിലൂടെ യാചനയായും നിവേദനമായും അവതരിപ്പിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുക എന്ന പരിമിതമായ ലക്ഷ്യങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. സ്വതന്ത്രനും സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ളവനുമായ ജി. പി. പിള്ളക്ക് പക്ഷേ ഇന്ത്യ ബ്രിട്ടീഷ് ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നു കാണാൻ കഴിയും. തിരുവിതാംകൂറിൽ അവഗണന നേരിട്ടിരുന്ന ഈഴവ സമുദായത്തിന്റെ പ്രശ്നങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച് അധികൃതശ്രദ്ധ നേടിയെടുക്കുന്നതിനായിട്ടാണ് അദ്ദേഹത്തിന്റെ യാത്ര വിഭാവനം ചെയ്തിരുന്നത്. മടക്കയാത്രയിൽ ഭാരതത്തിന്റെ ഭാവിഭാഗധേയത്തെക്കുറിച്ചും അദ്ദേഹം ചില അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നു. ഇന്ത്യ ബ്രിട്ടനോടൊപ്പം ജയിക്കുകയോ നശിക്കുകയോ വേണമെന്നും ഇത് യാഥാർഥ്യമാക്കാനുള്ള ഏകമാർഗം ഇന്ത്യയിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും തമ്മിൽ യോജിപ്പിനുള്ള തടസ്സം ഇല്ലായ്മ ചെയ്ത് രണ്ടിടത്തേയും യോഗക്ഷേമങ്ങൾ ഒന്നാക്കിത്തീർക്കുന്നതുമാണ് എന്നാണ് അദ്ദേഹം കരുതുന്നത് (പേജ് 175).

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Londonum Parissum' by Barrister G. P. Pillai
Publisher: DC Books, 1982 (First published 1897)
ISBN: Nil
Pages: 176
 

Sunday, June 13, 2021

വേദങ്ങൾ: ഒരു വിമർശന പഠനം

വിഖ്യാതനായ യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ സനൽ ഇടമറുക് ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളെക്കുറിച്ചു നടത്തുന്ന ഒരു വിമർശനപഠനമാണ് ഈ കൃതിയുടെ പ്രതിപാദ്യവിഷയം. വേദങ്ങളുടെ അപരിമേയത്വവും അപൗരുഷമായ ഉത്പത്തിയും ഒരു കൂട്ടം ഹിന്ദു പുനർനവീകരണ വാദികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ അത്തരം അമിത അവകാശവാദങ്ങളുടെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ് സനൽ ഇടമറുക് ഈ കൃതി രചിച്ചിരിക്കുന്നത്. വേദങ്ങളുടെ സമഗ്രമായ ഒരു പഠനം ഇതിൽ കാണുന്നില്ല. കണ്ടിടത്തോളം അതിനുവേണ്ടതായ പ്രാഥമികവിജ്ഞാനമോ സംസ്കൃതപാണ്ഡിത്യമോ ഗ്രന്ഥകാരൻ ആർജിച്ചിരുന്നതായും തോന്നുന്നില്ല. വേദങ്ങൾക്ക് യൂറോപ്യൻ പണ്ഡിതർ നൽകിയ പരിഭാഷകളെയാണ് പ്രധാനമായും ആശ്രയിച്ചുകാണുന്നത്. അവയിലെ ചിന്തയെ പ്രകാശിപ്പിക്കുകയും വിമർശനബുദ്ധ്യാ നിരീക്ഷിക്കുകയും ചെയ്യുന്നതിനുപകരം വേദങ്ങളിലെല്ലാം അബദ്ധധാരണകളും പ്രകൃതമനുഷ്യന്റെ വിചിത്രസങ്കല്പങ്ങളും നിറഞ്ഞിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തുന്നു. അതിനാൽ ഉത്തമമായ ഒരു പഠനം എന്ന നിലയിലേക്ക് ഉയരാൻ ശ്രമിക്കുന്നതിനുപകരം വേദാനുയായികളുടെ അവകാശവാദങ്ങളെ തകർക്കുന്നതിനുള്ള ഒരു പ്രചാരണോപാധി എന്ന തലത്തിലേ ഈ ഗ്രന്ഥം എത്തുന്നുള്ളൂ.

വിവിധ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള കാവ്യാത്മകമായ സൂക്തങ്ങളുടെ സമാഹാരമാണ് ഋഗ്വേദം. നാലു വേദങ്ങളിൽ ഏറ്റവും പുരാതനവും പ്രമുഖവും ഇതുതന്നെയാണ്. പണ്ഡിതശ്രദ്ധ ഏതാണ്ട് മുഴുവനായിത്തന്നെ പതിഞ്ഞിരിക്കുന്നതും ഇതിലാണ്. ശത്രുക്കളിൽ നിന്നുള്ള രക്ഷ, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ സഹായത്തിനായുള്ള അഭ്യർത്ഥന, സമ്പൽസമൃദ്ധിക്കായുള്ള പ്രാർത്ഥനകൾ എന്നിവയാണ് മന്ത്രങ്ങളുടെ ഉള്ളടക്കം. സാഹിത്യകൃതികൾ എന്ന നിലയ്ക്ക് വേദങ്ങൾക്ക് പ്രകടമായ ഔന്നത്യമുണ്ട് എന്ന് ഗ്രന്ഥകാരൻ സമ്മതിക്കുന്നുവെങ്കിലും അവയിലെ പ്രാകൃതവും ആധുനിക മനുഷ്യന്റെ വിവേകത്തിന് നിരക്കാത്തതുമായ പരാമർശങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തുന്നു. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഏതു ഗ്രന്ഥത്തിലും അക്കാലത്തെ സാമൂഹ്യബോധത്തിന് ഒത്തുപോകുന്നതും ഇന്ന് നമ്മൾ ഞെട്ടലോടെ തള്ളിക്കളയുന്നതുമായ നിരവധി വസ്തുതകൾ കാണാൻ കഴിയും. അവയെ യുക്തിസഹമായി പരിശോധിക്കുകയും പരിഷ്‌കാരങ്ങൾ വരുത്താൻ കഴിയുന്നവയെ നവീകരിക്കുകയും ഒട്ടും സ്വീകരിക്കാൻ പറ്റാത്തവയെ കയ്യോടെ ഉപേക്ഷിക്കുകയുമാണ് വേണ്ടത്. വേദങ്ങളെ അന്ധമായി പിൻപറ്റുന്നവർ ആ ശ്ലോകങ്ങളിൽ സാധാരണ മനുഷ്യർക്ക് ഗ്രഹിക്കാനാവാത്തവിധം നിഗൂഢമായ അർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നൊക്കെയാണ് വാദിക്കുന്നത്. ഇത് അയുക്തികമാണ്. അത്രതന്നെ യുക്തിരഹിതമാണ് നമ്മുടെ പൈതൃകത്തിന്റെ കാച്ചിക്കുറുക്കിയ സത്തായ വേദങ്ങളെ പൂർണ്ണമായും തള്ളിക്കളയുക എന്ന ഇടമറുകിന്റെ പദ്ധതിയും. സമൂഹം ഇക്കാര്യത്തിൽ ഒരു മദ്ധ്യവർത്തി നിലപാട് കൈക്കൊള്ളേണ്ടതാണ്.

സൈന്ധവസംസ്കാരം തെക്കേ ഇന്ത്യക്കാരായ ദ്രാവിഡരുടേതാണെന്നും പുറത്തുനിന്നെത്തിയ ആര്യന്മാർ അതിനെ മുച്ചൂടും നശിപ്പിച്ച് തങ്ങളുടെ ഭാഷയും സംസ്കാരവും അടിച്ചേൽപ്പിച്ചു എന്ന കാലഹരണപ്പെട്ട ആര്യൻ അധിനിവേശ സിദ്ധാന്തം യുക്തിദീക്ഷയില്ലാതെ ഇടമറുക് സ്വീകരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. പ്രകൃതിശക്തികളുടെ വൈയക്തികരൂപങ്ങളായ ദൈവങ്ങളെ അവർ ആരാധിച്ചു. ആര്യന്മാരെ നേരിട്ട തദ്ദേശവാസികളെ ദസ്യുക്കൾ എന്നാണവർ വിശേഷിപ്പിച്ചത്. ഇടമറുക് അവകാശപ്പെടുന്നത് ദസ്യുക്കളെ പ്രകൃതിയിലെ ദുഷ്ടശക്തികളായി കരുതപ്പെട്ടുപോരുന്ന പ്രതിഭാസങ്ങളുമായി തുല്യത നൽകിയാണ് ആര്യന്മാർ വീക്ഷിച്ചിരുന്നതെന്നാണ് (പേജ് 31). ഇത് പ്രതിപക്ഷ ബഹുമാനത്തിന്റെ അങ്ങേയറ്റമായി തോന്നാം. ഇത്തരമൊരു വ്യാഖ്യാനം വഴി തദ്ദേശീയർ ആര്യന്മാരുടെയല്ല, അവരുടെ ദൈവങ്ങളുടെ ശത്രുക്കളായാണ് രൂപമാറ്റം ചെയ്യപ്പെടുന്നത്. ഋഗ്വേദത്തിലെ ശക്തനായ ദേവനായ വരുണൻ ആദ്യകാലഘട്ടങ്ങളിൽ അസുരനായാണ് ഗണിക്കപ്പെട്ടിരുന്നത് എന്ന യാഥാർഥ്യം ഈ വ്യാഖ്യാനവുമായി എങ്ങനെ ഒത്തുപോകും? പേർഷ്യയിലെ ആര്യന്മാരുടെ കൂട്ടാളികളായ ജനവിഭാഗമാണ് അസുരന്മാർ എന്ന വാദം ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നില്ല. എങ്കിലും വേദത്തിലേയും പേർഷ്യൻ അവസ്തയിലേയും നിരവധി സമാനപദങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. വേദകാലത്തിനുശേഷം അനവധി നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ മനുസ്മൃതി പോലുള്ള ധർമശാസ്ത്രങ്ങളെപ്പോലും ഇടമറുക് വേദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് പരിഗണിക്കുന്നത്. പിൽക്കാല കുടിയേറ്റങ്ങളിലുണ്ടായ പരാജയം ആര്യന്മാരുടെ പഴയ ദൈവസങ്കല്പങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം വാദിക്കുന്നു. ശൂദ്രന്റെ നാവ് അറുത്തെടുക്കണമെന്നുള്ള വിധികൾ ഇതിന്റെ ഫലമായി ഉണ്ടായതത്രേ (പേജ് 45).

വേദങ്ങളിൽ സുലഭമായി കാണുന്ന സോമം എന്ന സസ്യം കഞ്ചാവാണെന്നും സുര എന്ന ദ്രാവകം ധാന്യങ്ങൾ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണെന്നും ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മയക്കുമരുന്നിനെത്തുടർന്ന് ബോധം നശിക്കുന്ന അവസ്ഥയിലുള്ള ഭ്രമം ആദ്ധ്യാത്മിക അനുഭൂതിയായി തെറ്റിദ്ധരിക്കപ്പെട്ടു. തത്വചിന്താപരമായി ഉന്നതങ്ങളിലുള്ള വേദമന്ത്രങ്ങൾ കഞ്ചാവടിച്ച് എഴുതിയതാണെന്നാണ് ഇടമറുക് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ ആനുകൂല്യം യുദ്ധത്തിനും ആക്രമണത്തിനും ആഹ്വാനം നൽകുന്ന മന്ത്രങ്ങൾക്ക് നല്കാൻ അദ്ദേഹം തയ്യാറല്ല. അത് ദസ്യുക്കളുടെ പുരങ്ങൾ തകർക്കുകയും അവരെ അടിമകളാക്കുകയും ചെയ്തതിന്റെ ചരിത്രരേഖകളാണ്! സാമാന്യയുക്തി ഇവിടെ ഗ്രന്ഥകാരന്റെ കൂടെയില്ല. അല്പം കഞ്ചാവടിച്ചപ്പോൾ മുൻപ് ശത്രുതയുണ്ടായിരുന്ന ചിലരുടെ നേരെ ആക്രമണത്തിന് ഉദ്‌ഘോഷിക്കുന്ന ശ്ലോകങ്ങൾ പുറത്തുവന്നതാണെന്നും യഥാർത്ഥത്തിൽ യുദ്ധമേ നടന്നിട്ടില്ല എന്നും വാദിച്ചുകൂടേ? അത് ആര്യൻ അധിനിവേശമെന്ന ദുർബലവാദത്തിന്റെ മുനയൊടിക്കുക മാത്രമല്ല, വേരും പിഴുതുകളയുക കൂടി ചെയ്യും.

മേൽക്കാണിച്ചതുപോലെ സാമാന്യബുദ്ധിക്കു നിരക്കാത്ത മറ്റൊരു വാദമാണ് ഹാരപ്പയിലെ ഭാഷ ആര്യന്മാർ എങ്ങനെ കൈകാര്യം ചെയ്തു എന്നത്. ഹാരപ്പൻ ജനത ലിപികൾ ഉപയോഗിച്ചിരുന്നുവെങ്കിലും അവരുടെ ഭാഷ നമുക്കിനിയും വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല (പേജ് 94). ഇതും പ്രകടമായ വിരോധാഭാസമാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഹാരപ്പൻ ജനങ്ങളുടെ പിന്മുറക്കാരാണെങ്കിൽ ആ ഭാഷ ഒരു പൊടി പോലും അവശേഷിപ്പിക്കാതെ എങ്ങനെ മറഞ്ഞുപോയി? ബ്രാഹൂയി എന്ന ഒരു ദ്രാവിഡഭാഷ ഇന്നും ബലൂചിസ്ഥാനിൽ സംസാരിക്കുന്നു എന്നുകൂടി ഓർക്കുക. ആര്യ, ദ്രാവിഡ ശബ്ദങ്ങൾ മനുഷ്യവംശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന തെറ്റിദ്ധാരണയുടെ ഫലമാണ് ഇത്തരം പ്രഹേളികകൾ. അവ ഭാഷാഗോത്രങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്ന സത്യം തിരിച്ചറിയുമ്പോൾ തീരാവുന്ന മതിഭ്രമം മാത്രമാണിത്. ആര്യന്മാർ വേദങ്ങളുടെ രചനാകാലത്തും ഹാരപ്പൻ ആക്രമണങ്ങളുടെ കാലത്തും ലിപികൾ ഉപയോഗിച്ചിരുന്നില്ല. ഇടമറുക് കരുതുന്നത് അവർ ഹാരപ്പന്മാരിൽ നിന്നാണ് ലിപികൾ ഉപയോഗിക്കാൻ പഠിച്ചത് എന്നാണ്. എങ്കിൽ ആ ലിപി ഇപ്പോൾ വായിക്കാൻ പറ്റാതായതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. വേദങ്ങളിൽനിന്ന് ധാരാളം ഉദ്ധരണികൾ നൽകിയിട്ടുണ്ടെങ്കിലും അവയുടെ വാക്യസംഖ്യ പലയിടത്തും നൽകിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Vedangal - Oru Vimarshana Padanam' by Sanal Edamaruku
Indian Atheist Publishers, 2011 (First published 1982)
ISBN: 8173741306
Pages: 128
 

Tuesday, June 8, 2021

സുവർണ്ണഛായകൾ


മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് (1908-2001) എന്ന എം.ആർ.ബി ഒരു ശ്രദ്ധേയനായ സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിൽ അദ്ദേഹം വി. ടി. ഭട്ടതിരിപ്പാടിനൊപ്പം തോളോടുതോൾ ചേർന്ന് യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതി. കുട്ടിക്കാലം വേദാഭ്യസനത്തിനായി ഉഴിഞ്ഞുവെച്ചതിനാൽ സ്‌കൂളിലോ കോളേജിലോ പോയി പഠിക്കുവാനുള്ള അവസരവും സൗകര്യവും നഷ്ടപ്പെട്ടു. എങ്കിലും മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും സ്വയംപരിജ്ഞാനം നേടി. നാടകം, കവിത, ഉപന്യാസം, സഞ്ചാരസാഹിത്യം എന്നീ രംഗങ്ങളിലെല്ലാം മികച്ച സംഭാവനകൾ നൽകി. കേരള സംഗീതനാടക അക്കാദമിയുടെ മുഖപത്രമായ 'കേളി' മാസികയുടെ പത്രാധിപരായി പതിനേഴു കൊല്ലത്തോളം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളാണ് പന്ത്രണ്ട് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്ന ഈ കൃതി. 1986-ലാണ് ഇതിന്റെ പ്രസാധനം നിർവഹിക്കപ്പെട്ടിരിക്കുന്നത്.

സാഹിതിയുടെ നിരവധി മേഖലകളിൽ വ്യാപരിച്ചിരുന്നതുകൊണ്ടായിരിക്കാം 'സാഹിത്യനിരൂപണം എന്റെ ദൃഷ്ടിയിൽ' എന്ന അദ്ധ്യായത്തിലൂടെ ലളിതമായ ഭാഷയിൽ ഒരു നിരൂപകനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ഏതാനും പേജുകളിലൂടെ വർണ്ണിക്കുന്നത്. നിരൂപകൻ നിഷ്പക്ഷമതിയായി പഠനങ്ങൾ നടത്തുകയും തദ്വാരാ വായനക്കാരുടെ അദ്ധ്യാപകനായിരിക്കേണ്ടതുമാണ്. വ്യക്തിപരമായ മുൻവിധികൾ ചിലപ്പോഴൊക്കെ വിമർശനത്തിന്റെ തീവ്രതയെ സ്വാധീനിച്ചേക്കാമെന്ന സാമാന്യതത്വത്തിന് എം.ആർ.ബി വഴങ്ങിക്കൊടുക്കുമ്പോൾത്തന്നെ സ്തുതിയും ശകാരവും കാടുകേറിപ്പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വബോധം മറന്ന് തൂലികയെടുത്തു കളിക്കുകയുമരുത്. മലയാളനിരൂപണത്തിലെ സ്പഷ്ടമായ മൂന്നു തലമുറമാറ്റങ്ങളേയും അവയെ ബൗദ്ധികമായി വേർതിരിക്കുന്ന അതിർവരമ്പുകളെയും അദ്ദേഹം നിരീക്ഷിക്കുന്നു. സി. പി. അച്യുതമേനോനാണ് മലയാളത്തിലെ വിമർശനപരമായ നിരൂപണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അടുത്ത തലമുറയിലെ എം. പി. പോൾ, മുണ്ടശ്ശേരി എന്നിവരിലൂടെ കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിലയിലെത്തി. വീണ്ടും പി. ശങ്കുണ്ണി നായർ, സുകുമാർ അഴീക്കോട്, എം. അച്യുതൻ എന്നിവരിലേക്കെത്തിയപ്പോൾ പാശ്ചാത്യ വിമർശനശൈലികളേയും പൗരസ്ത്യ വിമർശനസിദ്ധാന്തങ്ങളേയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു വിമർശന കലാതത്വശാസ്ത്രം രൂപപ്പെടുത്തപ്പെട്ടു.

ഓരോ സംഭവങ്ങളും ഗ്രന്ഥകാരനിൽ ചെലുത്തിയ സ്വാധീനത്തിന്റെ സ്വാഭാവികമായ ബഹിർസ്ഫുരണങ്ങളാണ് ഈ ലേഖനങ്ങൾ. പന്തിരുകുലത്തെ ഓർമ്മിപ്പിക്കുന്ന ആ പന്ത്രണ്ടിൽ അവസാനത്തേതായ 'കറുത്ത സംക്രമസന്ധ്യ' പദ്യത്തിലുമാണ്. കാര്യമായ ഗവേഷണമൊന്നും അവയ്ക്കു പിന്നിലില്ല. ഒളപ്പമണ്ണ മനയ്ക്കലെ സന്ദർശനത്തെക്കുറിച്ചാണ് അതിൽ രണ്ടെണ്ണം. കോട്ടയ്ക്കലെ  ഡോ. പി. കെ. വാര്യരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാനാവാതെ വന്നതിനെത്തുടർന്ന് പിന്നീടൊരു ദിവസം അദ്ദേഹത്തെ സന്ദർശിച്ചതിനെക്കുറിച്ചാണ് ഒരു അദ്ധ്യായത്തിന്റെ ഉള്ളടക്കം. വാര്യരുടെ ജന്മശതാബ്ദി ഈ കഴിഞ്ഞ ദിവസം കൊണ്ടാടിയതുകൂടി ഓർക്കുമ്പോൾ കാലത്തിന്റെ തിരിമുറിയാത്ത ആ കുത്തൊഴുക്കിൽ വായനക്കാർ കൂടി പങ്കാളികളാവുന്നു. അല്പം രാഷ്ട്രീയവും ചിലപ്പോൾ കടന്നുവരുന്നുണ്ട്. തലയിൽനിന്ന് കിരീടവും കാലിൽനിന്ന് സ്വർണപാദുകങ്ങളും തെറിച്ചുപോയ നിലയിൽ കിടക്കുന്ന പശുവും കിടാവും അദ്ദേഹത്തെ ഖിന്നനാക്കുന്നു. 'പശുവും കിടാവും' കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പുചിഹ്നമായിരുന്നുവെന്നോർക്കുക. മാത്രവുമല്ല, തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ്സിന്റെ കൊടി കുട്ടികൾ കത്തിക്കുന്നതു കണ്ടപ്പോൾ ലേഖകന്റെ 'ഉള്ളു ചുട്ടു' (പേജ് 20). ഒരാളെ പ്രശംസിക്കുന്നതോടൊപ്പം മറ്റൊരാൾക്കുനേരെ ഒളിയമ്പെയ്യുന്നതും കാണാം. അദ്ദേഹം മഹാകവി വള്ളത്തോളിനെപ്പറ്റി എഴുതുന്നത് 'കവിതാതേജസ്സിന്റെ തേനലരുകൾ വിരിഞ്ഞുനിൽക്കുന്ന ആ കൈകൾ പട്ടിനും വളയ്ക്കും വേണ്ടി നീണ്ടിട്ടില്ല' എന്നാണ്. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് 1922-ൽ മഹാകവി എന്ന നിലയിൽ വെയിൽസ്‌ രാജകുമാരനിൽനിന്ന് കുമാരനാശാൻ പട്ടും വളയും സ്വീകരിച്ചതിനെയാണ്. ഉന്നതജാതിക്കാരായ കവികളുടേയും ആശാന്റേയും സാമൂഹ്യപരിപ്രേക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന യാഥാർഥ്യം എം.ആർ.ബി കണ്ടില്ലെന്നു തോന്നുന്നു. മാത്രവുമല്ല, ആശാൻ വിമർശനത്തിനതീതനല്ലാത്തതിനാൽ ഇത്തരം ഒളിയമ്പുകളുടെ ആവശ്യം ഉണ്ടായിരുന്നോ എന്ന സംശയം ന്യായമായും ജനിക്കുന്നു.

രചനയിലെ കാവ്യാത്മകത ലേഖനങ്ങൾക്ക് ഒരു പ്രത്യേകചൈതന്യം നൽകുന്നു. ഇത്തരം അലങ്കരിക്കപ്പെട്ട ഭാഷ ആധുനികരസനയ്ക്ക് പഥ്യമാകുമോ എന്നറിയില്ല. എങ്കിലും വായിച്ചിടത്തോളം ഇത് വായനക്കാർക്ക് കൂടുതൽ ആസ്വാദ്യത പ്രദാനം ചെയ്യുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഒളപ്പമണ്ണ മനയുടെ മുറ്റത്തേക്ക് പോക്കുവെയിൽ വീഴുന്നതിനെ 'സന്ധ്യ തുടുത്ത അലരിപ്പൂക്കൾ പറിച്ച് നിഴലുകളുടെ മടിക്കുത്തിലേക്ക് ചൊരിഞ്ഞുകൊടുക്കുന്നതായിട്ടാണ്' വിവരിക്കുന്നത്. മറ്റൊരിക്കൽ വായിച്ച കവിതയെക്കുറിച്ച് 'ആ പൂന്തേനൂറുന്ന പൂജാപുഷ്പത്തിലെ കമ്രങ്ങളായ പല വരികളും എന്നിലൂടെ കമ്പി മീട്ടിക്കൊണ്ട് കടന്നുപോയി' എന്നും അഭിപ്രായപ്പെടുന്നു. ഇത്തരം അലങ്കാരങ്ങളാൽ സമ്പന്നമാണ് ഈ കൃതി.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Suvarnachayakal' by M.R.B
DC Books, 1986
ISBN: Nil
Pages: 84
 

Sunday, June 6, 2021

തെണ്ടികളുടെ രാജാപ്പാർട്ട്

ഏ. പി. ഉദയഭാനു (1915-1999) സാഹിത്യകാരൻ, സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ വ്യക്തിയാണ്. പുതിയ തലമുറക്ക് അദ്ദേഹം അത്ര സുപരിചിതനല്ല, എന്തെന്നാൽ ഏകദേശം പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഒരു മാസ്റ്റർപീസിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. നർമത്തിൽ ചാലിച്ചെഴുതിയ ലഘു ഉപന്യാസങ്ങളുടെ പേരിലാണ് ഉദയഭാനു സാഹിത്യലോകത്ത് അറിയപ്പെടുന്നത്. നർമമൊക്കെയുണ്ടെങ്കിലും അവയിലെ സാമൂഹ്യവിമർശനം പലപ്പോഴും നിശിതവും കുറിക്കു കൊള്ളുന്നതുമായിരിക്കും. പലപ്പോഴും സാധാരണമെന്നുകരുതി നാം വിട്ടുകളയുന്ന പല സംഭവങ്ങൾക്കും നാം കാണാത്ത മറ്റൊരു തലമുണ്ടെന്നുകൂടി ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. അത്തരം 25 ഹൃസ്വലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. ലോക്ക്ഡൗൺ മൂലം ലൈബ്രറി പ്രവർത്തിക്കാതായതോടെ കൈവശമുള്ള പഴയ പുസ്തകങ്ങളൊക്കെ പൊടി തട്ടിയെടുത്തപ്പോൾ കിട്ടിയതാണ് 1982-ൽ പുറത്തുവന്ന ഈ പുസ്തകം. ഏതാണ്ട് മുപ്പതുവർഷം മുമ്പ് ഒരിക്കൽ വായിച്ചതാണെങ്കിലും രണ്ടാമതൊരു വായനയിലും വിരസത അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, മുൻപു കാണാതിരുന്ന ചില വസ്തുതകൾ കണ്ടെത്താനുമായി.

സാഹിത്യകാരന്മാർ പൊതുവേ ഇടതുപക്ഷചായ്‌വ്‌ പ്രകടിപ്പിക്കുന്ന കേരളത്തിൽ അതിന് നേർവിപരീതമായി നിൽക്കുന്ന ഉദയഭാനു വ്യത്യസ്തത പുലർത്തുന്നു. പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന അദ്ദേഹം പദവികൾ തന്റെ ജന്മസ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കയ്യിലൊന്നും സ്വന്തമായില്ലാതെ പദവികളുടെ ബലത്തിൽ കൃത്രിമമായി മേനി നടിക്കുന്നതിനെ 'തെണ്ടികൾ രാജാപ്പാർട്ട്' കെട്ടുന്നതുപോലെ എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇതുതന്നെയാണ് ഗ്രന്ഥശീർഷകമായി ഭവിച്ച ഒരു ലേഖനത്തിന്റേയും കാതൽ. പദവികൾ നല്ലതാണ്, അവ നമ്മുടെ ജന്മവാസനകളെ തേച്ചുമിനുക്കി സമൂഹനന്മക്കായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗ്രന്ഥകാരൻ പൂർണ്ണമനസ്സോടെ പങ്കുകൊണ്ടു. ക്ഷേത്രദർശനം വിധിയാംവണ്ണം നടത്തിയതിൽ അഭിമാനവും ആശ്വാസവും കൊള്ളുന്ന സാഹിത്യകാരന്മാർ ഏറെയില്ല കേരളത്തിൽ. ആറാട്ടിനും പൂജയെടുപ്പിനും ആചാരപരമായി എഴുന്നെള്ളുന്ന, പേരിൽ മാത്രം രാജത്വമുള്ള, തിരുവിതാംകൂറിലെ രാജപ്രമുഖനെ തെരുവീഥിയിൽ അനുഗമിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും നമുക്കിതിൽ കാണാം. ആലുംമൂട്ടിൽ ചാന്നാരുടെ കുടുംബത്തിൽ ജനിച്ച ഉദയഭാനു ജന്മം കൊണ്ട് പിന്നോക്കസമുദായക്കാരനാണെങ്കിലും കുടുംബവൈശിഷ്ട്യത്താൽ തിരുവിതാംകൂറിലെ പ്രമുഖ കുടുംബപരമ്പരയിലെ ഒരു കണ്ണിയാണ്. ഈ അഭിജാതസ്വഭാവം ലേഖനപരമ്പരയിൽ ഇടയ്ക്കിടെ തിരനോട്ടം നടത്തുന്നുമുണ്ട്.

പുസ്തകത്തിന്റെ അവതാരിക രചിച്ച പ്രൊഫ. ജി. കുമാരപിള്ള പ്രൗഢിയിൽ അതിനെ ഒരു സമഗ്രനിരൂപണത്തിന്റെ നിലവാരത്തിലേക്കുയർത്തി. പുസ്തകത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അത് കൃത്യമായി വായനക്കാരെ പറഞ്ഞുമനസ്സിലാക്കി. ഉദയഭാനുവിന്റെ ചില നിരീക്ഷണങ്ങൾ പിൽക്കാലത്ത് സത്യമായി വന്ന ചില ഉദാഹരണങ്ങളും ഇതിലുണ്ട്. കത്തുകൾക്ക് തപാൽ പിൻകോഡ് ഉപയോഗിക്കുന്നതുപോലെ മനുഷ്യർക്കും പിൻകോഡ് വേണ്ടതാണെന്നുള്ള നിരീക്ഷണം ആധാറിന്റെ വരവോടെ യാഥാർത്ഥ്യമായി (ആസ്ത്മാ അപ്പൂപ്പൻ എന്ന ലേഖനം). സ്വന്തം പേരിലുള്ള ഒരു റോഡ് ദൂരദിക്കിൽ കണ്ടതിനെത്തുടർന്നുണ്ടായ വൃഥാഭിമാനം അത് മറ്റൊരു വ്യക്തിയെ ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമായപ്പോൾ ഇല്ലാതായതിനെ പൊതുപ്രവർത്തകർക്ക് യോജിച്ച ഒരു പാഠമായി ഉൾക്കൊള്ളാവുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thendikalude Rajapart' by A P Udayabhanu
Publisher: DC Books, 1982
ISBN: Nil
Pages: 140
 

Thursday, June 3, 2021

സ്വാതന്ത്ര്യത്തിന്റെ സാഫല്യം


ഇന്ത്യൻ രാഷ്ട്രീയത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തിളങ്ങുന്ന വിളക്കായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്ന കക്ഷി ദേശീയതലത്തിൽ കോൺഗ്രസ്സിനുപിന്നിൽ രണ്ടാമതെത്തി. രാഷ്ട്രീയം പ്രക്ഷുബ്ധതയിലേക്കും ഇന്ദിരാഗാന്ധിയിലേക്കും ഒഴുകിയ 1960-കളുടെ അന്ത്യത്തിൽ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതശരീരം യു.പിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിനരികെ കണ്ടെത്തി. പൊലീസിന് കണ്ടെത്താനായത് മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്നു മാത്രമാണ്. പ്രതികളെ ഒരിക്കലും കണ്ടെത്തിയതുമില്ല. ഉപാദ്ധ്യായയുടെ മരണം സൃഷ്ടിച്ച ഒഴിവിലേക്കാണ് അടുത്ത തലമുറയിലെ വാജ്പേയി - അദ്വാനിമാർ കടന്നുവന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ മൂല്യശോഷണവും തന്മൂലം രാഷ്ട്രത്തിന്റെ ആത്മാവിൽ സംഭവിച്ച ശക്തിക്ഷയവും തിരിച്ചറിഞ്ഞ അദ്ദേഹം ഏകാത്മമാനവവാദം (integral humanism) എന്ന സിദ്ധാന്തത്തിലൂടെ ഭാരതസംസ്കൃതിയുടെ പുനരുത്ഥാനത്തിനായി യത്നിച്ചു. അനവധി വർഷങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളതും പ്രസംഗങ്ങളിലൂടെ പ്രസിദ്ധമായതുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. 1960-കളുടെ മദ്ധ്യത്തിലാണ് ഈ കൃതിയുടെ പ്രേരകശക്തിയായ രാഷ്ട്രീയഘടകങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിലും കാലാതിവർത്തിയായ പ്രസക്തി ഇതിനുള്ളതായി കാണാൻ കഴിയും.
 
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശികളായ അധിനിവേശക്കാരെ ഓടിക്കുന്നതിനായി രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊണ്ടുവെങ്കിലും സ്വാതന്ത്ര്യാനന്തരം 'ഇനിയെന്ത്?' എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ അന്നത്തെ ഭരണവർഗം അമ്പേ പരാജയപ്പെട്ടു. ഭാരതീയ തത്വചിന്തയുടേയും ജീവിതവീക്ഷണത്തിന്റേയും കാലാനുസൃതമായ പുനരാവിഷ്കരണം ഉണ്ടായില്ലെന്നു മാത്രമല്ല, വിദേശ ആശയങ്ങളുടെ അന്ധമായ അനുകരണത്തിലൂടെ ജനതയുടെ ചാലകശക്തി ദുർബലമാക്കി. കമ്യൂണിസ്റ്റുകൾ റഷ്യൻ ആശയങ്ങളുടെ സ്തുതിപാഠകരായപ്പോൾ നെഹ്രുവും കൂട്ടാളികളും ബ്രിട്ടനിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ വിമർശനരഹിതമായി പകർത്തിവെച്ചു. ഉപാദ്ധ്യായ വിഭാവനം ചെയ്യുന്ന ഭാരതീയസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രഭാരതം കെട്ടിപ്പടുക്കുക എന്ന അടിസ്ഥാന സമീപനം പ്രേരണയിൽ തിലകൻ, അരവിന്ദ ഘോഷ്, ഗാന്ധി എന്നിവരുടെ നിലപാടുകളിൽനിന്ന് ഏറെയൊന്നും വിഭിന്നമല്ല. എന്നാൽ പുരോഗതിക്ക് പുറംതിരിഞ്ഞു നിൽക്കുന്നതുമല്ല ഈ നയം. മനുഷ്യവിജ്ഞാനം എന്ന്, എവിടെ ഉണ്ടായതായാലും വേണ്ടില്ല, അവയിൽ സ്ഥായിയും ശാശ്വതവുമായുള്ളവയെ മനുഷ്യസമുദായത്തിന്റെ പൊതുമുതലായി കാണണം. ഇവയിൽ നമ്മുടെ നേട്ടങ്ങളെ കാലാനുകൂലമാക്കിയും പുറത്തുനിന്നുള്ളവയെ ദേശാനുകൂലമാക്കിയും സ്വീകരിക്കണം.
 
മറ്റു രാഷ്ട്രങ്ങളിൽനിന്നും സമൂഹത്തിന്റെ സംഘാടന രീതികൾ എങ്ങനെ ഭാരതത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണാൻ ലേഖകൻ വിശദമായി ശ്രമിക്കുന്നു. വിദേശാനുകരണം പാടില്ല എന്നു പറയുമ്പോൾ അതിനു പകരം വെക്കാൻ തദ്ദേശീയമായ ഒരു കാര്യപരിപാടി ആവശ്യമാണല്ലോ. ഭാരതീയജീവിതത്തിന്റെ പ്രധാനതത്വം അതിന്റെ സംസ്കാരം അഥവാ ധർമ്മമാണ്. ഇതിന്റെയർത്ഥം ഭൗതികപ്രധാനമായ രാജനീതിക്ക് നമ്മുടെ ദൃഷ്ടിയിൽ ഒരു മഹത്വവും ഇല്ലായിരുന്നു എന്നല്ല, അതിനെ കേവലം ജീവിതസുഖത്തിന് കാരണമായും സംസ്കാരത്തെ സമ്പൂർണജീവിതമായും കണ്ടു എന്നതാണ്. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകൾ ആ പദങ്ങളുടെ സംസ്കൃതരൂപം ഉത്തരേന്ത്യൻ നേതാക്കൾ ഉപയോഗിക്കുന്ന അർത്ഥത്തിലാണ് ഉൾക്കൊള്ളേണ്ടത്. ഭാരതീയ ജീവിതരീതി ചൂഷണത്തിന് എതിരാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. വ്യക്തിയുടെ പ്രയത്നം കൊണ്ടോ കുടുംബാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം കൊണ്ടോ വലിയ തോതിൽ അസമത്വവും ചൂഷണവും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിനാൽ സാധാരണഗതിയിൽ ഉത്പാദനത്തിന്റെ അടിസ്ഥാനം വ്യക്തിയോ കുടുംബമോ ആയിരിക്കണം. വ്യവസായരംഗത്ത് കുടിൽ വ്യവസായങ്ങൾ അടിസ്ഥാനഘടകമാകണം. ഉപാദ്ധ്യായ ഈ ഭാഗങ്ങളെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പല പ്രായോഗികവശങ്ങളേയും ലളിതവൽക്കരിക്കുകയും ഭാരതീയമായതിനെ ചിലപ്പോഴെല്ലാം ആദർശവൽക്കരിച്ചിട്ടുമില്ലേ എന്ന് നമുക്ക് സംശയം തോന്നാം.
 
ദേശം, രാജ്യം, രാഷ്ട്രം, ജനത എന്നീ സാങ്കേതിക പദങ്ങളുടെ സൂക്ഷ്മമായ നിർവചനം ഉപാദ്ധ്യായ നൽകുന്നു. രാജനീതിപരമായ പുതിയൊരു ചിന്താധാരയുടെ ബീജാവാപമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. തകർന്ന ഇസങ്ങളുടെ ശ്മശാനഭൂമിയായ ലോകരാഷ്ട്രീയത്തിൽ ഈ പുത്തൻ ആശയങ്ങളുടെ പ്രസക്തി പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. വ്യക്തിയെപ്പോലെ രാഷ്ട്രത്തിനും വ്യക്തിത്വമുണ്ട്. അനവധി ആളുകൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്നതുപോലെയല്ല രാഷ്ട്രത്തിന്റെ ഉത്പത്തി. അത് സ്വയം ജനിക്കുന്നതും അതിലെ അംഗങ്ങൾക്ക് തങ്ങൾ അധിവസിക്കുന്ന ദേശത്തോട് നിർവ്യാജമായ മമതാബന്ധം തോന്നേണ്ടതുമാണ്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഭാഗങ്ങളിൽ കോളനി രാജ്യങ്ങൾ സ്ഥാപിച്ച വെള്ളക്കാർ അവിടെ തദ്ദേശവാസികളേയും ചേർത്തുനിർത്തുന്ന ഒരു രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായില്ല. മറ്റൊരു വിദൂരദേശത്തോടുള്ള സ്നേഹമാണ് അവരുടെ ചലനങ്ങളെ നിർവചിച്ചത്. ഒരു ഭൂപ്രദേശത്തിന് ദേശം എന്ന പേരു ലഭിക്കണമെങ്കിൽ അതിനെ മാതൃഭാവത്തോടെ കരുതുന്ന ജനം ഉണ്ടാകണം. ഭാരതമാതാവിന് ജയ് വിളിക്കാൻ മടിക്കുന്നവർ ഇവിടെ 'ജനം' എന്ന പേരിന് അർഹരാകുന്നില്ല. ഈ ഘട്ടത്തിൽ ഒരു രാഷ്‌ട്രത്തിലെ ഏകജനതയുടെ സാമൂഹ്യമായ മൂലപ്രകൃതിയെ 'ചിതി' എന്ന പേരിൽ ഉപാദ്ധ്യായ പരിചയപ്പെടുത്തുന്നു. ഏതേത് ആദർശങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയാണോ രാഷ്ട്രം ആവിർഭവിക്കുന്നത്, അവയോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കും. ചിതിയിൽ ജാഗ്രത്തും ഏകീകൃതവുമായിത്തീർന്ന സമഷ്ടിയുടെ സ്വാഭാവിക ക്ഷാത്രശക്തിയെ 'വിരാട്' എന്നു വിളിക്കുന്നു. വിരാട് രാജ്യത്തിന്റെ പ്രാണനാണ്, ചിതി ആത്മാവും.
 
സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രത്തിന് ആത്മവിശ്വാസം കൈമോശം വന്നതായി ഉപാദ്ധ്യായ വിലയിരുത്തുന്നു. വിദേശങ്ങളിൽനിന്ന് കടം വാങ്ങിയ വിചാരധാരകളിൽ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്കാരമോ സഭ്യതയോ നിഴലിക്കുന്നില്ല. വേരുകൾ നഷ്ടപ്പെട്ട അത്തരമൊരു ഭരണക്രമത്തിൽ സ്വാതന്ത്ര്യം സഫലമാവുകയില്ല. സമൂഹകേന്ദ്രീകൃതമായ ഏഷ്യൻ സംസ്കാരവും വ്യക്തികേന്ദ്രീകൃതമായ പാശ്ചാത്യ സമ്പ്രദായത്തിനും മദ്ധ്യേ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള സമഞ്ജസമായ ബന്ധങ്ങളാണ് ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്ര. സ്വാതന്ത്ര്യസമരകാലത്ത് നഷ്ടപ്പെട്ട ജനകീയൈക്യം ഭാരതീയ സംസ്കൃതിയിലേക്കൊരു പുനഃപ്രതിഷ്ഠയിലൂടെ വീണ്ടും സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
 
ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായിരുന്ന യശശ്ശരീരനായ പി. പരമേശ്വരന്റെ അവതാരിക ഗ്രന്ഥഭാഗങ്ങളെ ഭംഗിയായി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഉപാദ്ധ്യായയുടെ ശൈലിയും പദസ്വാധീനവും സുഗമമായ വായന അത്രയെളുപ്പത്തിൽ സാദ്ധ്യമാക്കുകയില്ല. എങ്കിലും ആ ആശയങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ഒരു സമഗ്രചിത്രം ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടതില്ല. പ്രസാധനത്തിനുശേഷം അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഉപാദ്ധ്യായയുടെ ആശയങ്ങൾ കാലികപ്രസക്തിയോടെ ഇന്നും നിലനിൽക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Swathanthryathinte Safalyam' by Deendayal Upadhyaya
Kurukshetra Prakashan, 1996
ISBN: Nil 
Pages: 152