Thursday, December 22, 2022

ചന്ദ്രോത്സവം

കേരളത്തിൽ പോർച്ചുഗീസുകാർ വന്നെത്തിയ 15, 16 ശതകങ്ങൾ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക-സാഹിത്യപരമായും വളരെ പ്രധാനപ്പെട്ടതാണ്. കേരളീയസമൂഹം സാന്മാർഗ്ഗികമായി അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയത് ഈ ഘട്ടത്തിലാണ്. രേഖപ്പെട്ട ചരിത്രം നമ്പൂതിരി സമുദായത്തിനുമാത്രമേ ഉള്ളൂവെന്നതിനാൽ ഈ പരാമർശം കൃത്യമായി പറഞ്ഞാൽ അവരെ മാത്രമേ ബാധിക്കുന്നുള്ളൂ. അവർക്കു വഴങ്ങിനിന്നിരുന്ന സമുദായങ്ങളിലെ സ്ത്രീകളെയാണ് ഇതിനുപയോഗിച്ചിരുന്നത് എന്നതിനാൽ ആ സമുദായങ്ങളും ചിത്രത്തിൽ വരുന്നു. അതിലും താഴ്ന്ന ജാതിക്കാർ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നുപോലും നമുക്കറിയില്ല. ലഭ്യമായ സാഹിത്യരേഖകൾ നോക്കിയാൽ നമ്പൂതിരി ജന്മിമാരുടെ പുളപ്പിന്റെ കാലമായിരുന്നു അത് എന്നത് നിസ്സംശയമാണ്. വേശ്യാവൃത്തി കുലീനവും നമ്പൂതിരിമാരല്ലാത്ത സ്ത്രീകൾ കൈക്കൊള്ളേണ്ടതുമായ ഒരു തൊഴിലാണെന്നുമാണ് ഈ കൃതികൾ നല്കാൻ ശ്രമിച്ച ഗുണപാഠം. നാടുവാഴികളും ആ സ്ത്രീകളുടെ ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പണ്ഡിതരായ ബ്രാഹ്മണരും കവിശ്രേഷ്ഠരും വേശ്യാപ്രശംസകൾ നടത്തി കാലം കഴിച്ചിരുന്നു. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനം നേടുകയും പരിപൂർണ്ണസ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു. അത്തരമൊരു കൃതിയാണ് ചന്ദ്രോത്സവം. സംസ്കൃതവും മലയാളവും ഇടകലർന്ന മണിപ്രവാളത്തിലാണ് പതിനാറാം നൂറ്റാണ്ടിൽ ഇതിന്റെ രചന. സംസ്കൃതത്തിന്റെ വിലങ്ങുകൾ പൊട്ടിച്ച് പുറത്തുചാടാൻ വെമ്പുന്ന മലയാളഭാഷയുടെ അന്തശ്ചേതന ഇതിൽ കാണാം. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഭാഷയുടെ ജാതകം കണ്ടെത്തിയ ആധുനികപണ്ഡിതൻ. ആ പരിശ്രമം അദ്ദേഹത്തെ ഒരു ചരിത്രകാരൻ കൂടിയാക്കിത്തീർത്തു. നൂറ്റാണ്ടുയുദ്ധം പോലുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ തെറ്റാണെന്ന് ഇന്ന് ചരിത്രകാരന്മാർ കരുതുന്നുവെങ്കിലും പ്രാചീന മലയാളകൃതികളെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതിൽ കുഞ്ഞൻ പിള്ളയുടെ സംഭാവന നിസ്തുലമാണ്.

ദേവദാസിമാരിൽ പ്രമുഖയായ മേദിനീവെണ്ണിലാവ് ആ വർഗ്ഗത്തിന്റെ കുലദേവതയായ ചന്ദ്രദേവന്റെ പ്രീതിക്കായി നടത്തുന്ന ചന്ദ്രോത്സവം എന്ന ചടങ്ങിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വിവരണമാണ് ഈ കൃതി. മേദിനീവെണ്ണിലാവ് (moonlight on earth) ആ സ്ത്രീയുടെ യഥാർത്ഥ നാമമാകാൻ സാദ്ധ്യതയില്ല. മാരചേമന്തിക (cupid's flower), മാനവീമേനക (nymph among women)എന്നിങ്ങനെ മറ്റു ദേവദാസിമാരെ വിശേഷിപ്പിക്കുന്നതുകൊണ്ട് അത് ആരാധകവൃന്ദം അവർക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന ഓമനപ്പേരാകാനാണ് വഴി. ചന്ദ്രദേവന്റെ തോഴിയായ ചന്ദ്രിക ശാപം മൂലം ഭൂമിയിൽ ജന്മമെടുത്തതാണ് മേദിനീവെണ്ണിലാവ്. നിലാവിന്റെ കണികകളെ ഗർഭത്തിൽ വഹിച്ചതുപോലെ ജനിച്ച പെൺകുട്ടിയെ ഭൂമിയിലെ വെണ്ണിലാവെന്നല്ലാതെ എന്തു വിളിക്കും? പ്രായമെത്തിയതോടെ കുലത്തൊഴിലിലേക്കുതിരിഞ്ഞ അവൾ കേരളത്തിലെ പ്രമുഖദേവദാസികളേയും ബ്രാഹ്മണ-നാടുവാഴികളേയും ക്ഷണിച്ചുനടത്തുന്ന ചന്ദ്രോത്സവവും അതിൽ പങ്കെടുക്കുന്ന സൗന്ദര്യധാമങ്ങളുടെ അംഗപ്രത്യംഗവർണ്ണനയും നാട്ടുപ്രമുഖരുടെ ലീലാവിലാസങ്ങളുമാണ് ഇതിലുള്ളത്. അക്കാലത്തെ ഒരു rave party എന്നതിൽക്കവിഞ്ഞ സാമൂഹ്യ-മതപരമായ പ്രാധാന്യമൊന്നും ഈ ചടങ്ങിനില്ല. സമൂഹത്തിൽ ദേവദാസിമാരുടെ ഉന്നതസ്ഥാനത്തിന് ഒരു അടിക്കുറിപ്പെന്ന മട്ടിൽ തൃശൂരിനടുത്തുള്ള ചിറ്റിലപ്പള്ളിയിൽ ബ്രാഹ്മണശ്രേഷ്ഠനായ വരകപ്പള്ളി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെ സമ്പന്നസവർണ്ണ സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം 'മാന്യത' എന്നു നമ്മളെണ്ണുന്ന പെരുമാറ്റം പോലും കാലാനുസൃതം മാറുന്ന ഒന്നാണെന്നും ഈ കൃതി കാട്ടിത്തരുന്നു. സാന്മാർഗിക അധഃപതനത്തിന്റെ നെല്ലിപ്പലകയെന്ന് ഇളംകുളം ചൂണ്ടിക്കാട്ടുന്ന ലൈംഗിക അരാജകത്വം ഇപ്പോഴത്തെ വോക്ക് (woke) ആക്ടിവിസ്റ്റുകളുടെ നിരന്തരപ്രവർത്തനം നിമിത്തം ഭാവിയിൽ ഇതുപോലെയോ കൂടുതൽ തീവ്രമായോ തിരികെയെത്താനുള്ള സാദ്ധ്യതയും വിദൂരമല്ല. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് പാതിരാത്രിയിലും ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യം വേണമെന്ന നിലവിളികൾ ഈ തന്ത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായി നോക്കിയാൽ സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും അതിന്റെ സമ്പൂർണ്ണതയിലെത്തിയത് ദേവദാസികളിലാണെന്നു കാണാം. മലയാളഭാഷയുടെ വികാസവും ഈ കൃതിയിൽ ദർശിക്കാം. നവീനഭാഷാകൃതി എന്നാണ് കവി 'ചന്ദ്രോത്സവ'ത്തെ വിശേഷിപ്പിക്കുന്നത് - ലോകത്തിൽ അതുല്യമെന്നും! പേരറിയാത്ത അയാൾ ആത്മവിശ്വാസത്തിലും സമ്പൂർണത നേടിയിരുന്നിരിക്കാം. ഇന്നും നിലവിലുള്ള പെരുവനം, ചോകിരം (ചൊവ്വര) ഗ്രാമക്കാരും വേദപണ്ഡിതരുമായ നമ്പൂതിരിമാർ ചന്ദ്രോത്സവത്തിൽ ആദ്യന്തം പങ്കെടുക്കുന്നതായി കാണുന്നു. വേദങ്ങൾ മുഴുവൻ കുടിച്ചുവറ്റിച്ചവരാണെങ്കിലും വേശ്യാഗൃഹങ്ങളിലാണ് താമസമെന്ന് ഇളംകുളം രോഷത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചരിച്ചിരുന്ന 'അഷ്‌റഫി' എന്ന പേർഷ്യൻ സ്വർണ്ണനാണയത്തെ 'അശറവി' എന്ന പേരിൽ പരാമർശിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.

നാമിന്നു ശിരസ്സിലേറ്റുന്ന സദാചാരനീതികളെ ചന്ദ്രോത്സവകാരൻ തരിമ്പും വിലമതിക്കുന്നില്ല. 'നീർക്കുമിള പോലെ വളരിന്റ ദേഹം / പൊയ്‌പോകിലാകാ പഴുതേ വധൂനാം' (III - 72) എന്ന ശ്ലോകം സ്ത്രീകളെ ഉപദേശിക്കുന്നത് 'നീർക്കുമിള പോലെ വളർന്ന് അല്പകാലം മാത്രം ശേഷിക്കുന്ന ദേഹം പാഴാക്കിക്കളയാൻ പാടില്ല' എന്നാണ്. മാത്രവുമല്ല,

വേശാംഗനാവൃത്തിരിയം വിശുദ്ധാ
വിരാജതേ സംപ്രതി കേരളേഷു
വായ്‌ക്കിന്റ സൽക്കർമ്മ സഹസ്രസിക്തം
ഭാഗ്യം തസ്യോഃ പരമാർത്ഥസാരം (III - 76)

'വേശ്യാത്തൊഴിൽ ഇപ്പോൾ കേരളത്തിൽ തഴച്ചുവളരുന്നു. പലപ്രകാരത്തിലുള്ള പുണ്യകർമ്മങ്ങൾ കൊണ്ടു സിദ്ധിക്കാവുന്ന മഹാഭാഗ്യമാണ് അത്' എന്നാണ് മറ്റൊരുപദേശം. ദേവദാസികൾ മനുഷ്യവിഭവവികസനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. പെൺകുട്ടികൾ ജനിക്കുന്നത് മഹാഭാഗ്യമായി അവർ എണ്ണി. കഴിയുന്നതും നേരത്തേ അവരെ തൊഴിലിൽ പ്രവേശിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. 'ധാത്രീകരാംബുജധൃതാ കമനീയലീലാ..' എന്നു തുടങ്ങുന്ന ശ്ലോകം (II - 34) ഒരു ശിശുവിനെയാണോ വർണ്ണിക്കുന്നതെന്ന് നാം സംശയിച്ചുപോകും. 'ഭാവിയിൽ കാമലീലയിൽ പാടവം സമ്പാദിക്കുന്നതിനുവേണ്ടി തേടുന്ന ഒരു ചെറിയ പരിശീലനമെന്നപോലെ കമനീയലീലയായ മേദിനീവെണ്ണിലാവ് ആയയുടെ കയ്യിലിരുന്ന് കൈകാലുകൾ എല്ലായ്പ്പോഴും കുടഞ്ഞുകൊണ്ടിരുന്നു' എന്നാണതിന്റെ അർത്ഥം. 'നാലഞ്ചുപത്തു ദിവസേഷു..' എന്ന ശ്ലോകം (II - 41) പറയുന്നത് 'ജനിച്ച് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പേ യുവാക്കന്മാരുടെ നേത്രങ്ങൾക്ക് അവൾ ഭ്രമം ഉണ്ടാക്കി' എന്നാണ്!

ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനശൈലി സഭ്യതയുടെ അതിർവരമ്പുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ളതായതിനാൽ ചില ഭാഗങ്ങളിൽ ശ്ലോകത്തിന്റെ മുഴുവനായ അർത്ഥം ഗ്രഹിക്കാൻ വായനക്കാർ ബുദ്ധിമുട്ടും. എങ്കിലും അതിന്റെ ഫലമായി ജനസാമാന്യത്തിന്റെ മുന്നിൽ സങ്കോചമില്ലാതെ ഒരു മണിപ്രവാളകൃതി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ഗൗരവക്കാരനായ ഒരു കോളേജ് അദ്ധ്യാപകൻ എന്ന പ്രതിച്ഛായയെ മറികടന്ന് നർമ്മരസം തുളുമ്പുന്ന നിരവധി നിരീക്ഷണങ്ങൾ അദ്ദേഹം ഈ കൃതിയിൽ നടത്തുന്നു. 'അറിവുടയ ജരൽപ്രവ്രാജികാഭിഃ സമേതാ..' എന്നാരംഭിക്കുന്ന ശ്ലോകം എടുക്കുക. 'അറിവുള്ള വൃദ്ധസന്യാസിനികളോടു ചേർന്ന് പെൺകുട്ടി ജനിക്കാൻ കർമ്മങ്ങൾ ചെയ്യുന്നു' എന്നാണ് വാച്യാർത്ഥം. വൃദ്ധസന്യാസിനികൾ എന്നുദ്ദേശിക്കുന്നത് 'പെൻഷൻ പറ്റിയ ദേവദാസികളായിരിക്കണം' എന്നാണ് ഇളംകുളം ഊഹിക്കുന്നത്. മറ്റൊന്ന് 'ഭൂലോകപാലസഹിതാ വിജഹാരബാലാ / നാനാവിധാസു രതിതന്ത്രപരമ്പരാസു..' (II - 103) എന്ന ശ്ലോകം. കെട്ടുകല്യാണം കഴിഞ്ഞ അന്നുതന്നെ ആഘോഷങ്ങൾ അവസാനിച്ചപ്പോൾ 'അവിടെ കൂട്ടംകൂടി നിന്നിരുന്ന മഹാജനങ്ങളിൽനിന്ന് രാജാക്കന്മാരെയെല്ലാം അവൾ അകത്തേക്കുവിളിച്ചു' എന്ന് അർത്ഥം. ശ്ലോകവുമായി തട്ടിച്ചുനോക്കിയാൽ സെൻസർ ചെയ്ത അർത്ഥമാണിതെന്നു കാണാൻ കഴിയും.  അതിനുപുറമേ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'മറ്റുള്ളവരുടെ കാര്യം പറയുന്നില്ല. പിറകേ അവരേയും വിളിച്ചിരിക്കാം'. 'ഇതരജനമശേഷം മേദിനീചന്ദ്രികേ നീ / ജയ ജയ! പുനരിത്ഥം വാദിഷു പ്രീതിപൂർവം' എന്ന ഭാഗം വ്യാഖ്യാനിക്കുന്നത് 'പാടാനും കവിതയുണ്ടാക്കാനും അറിഞ്ഞുകൂടാത്തവർ സന്തോഷംകൊണ്ടു മതിമറന്ന് ചിയേഴ്‌സ് വിളിച്ചുകൊണ്ടിരിക്കവേ' എന്നാണ്.

ഇതുപോലൊരാവശ്യത്തിനുവേണ്ടി രചിച്ചതാണെങ്കിലും ആ കൂരിരുട്ടിലും ഏതാനും ചില പ്രകാശസ്രോതസ്സുകൾ കാണാം. 'കളത്രദ്വയമഖിലജനാനാമാത്മതാപായ നൂനം' (രണ്ടു ഭാര്യമാർ ആർക്കും മനോവേദനയുണ്ടാക്കുന്നു) എന്നും ചന്ദ്രോത്സവകാരൻ മനസ്സിലാക്കുന്നു. ഈ കൃതിയിൽ പ്രകടമായും കാണപ്പെടുന്ന അതിശയോക്തി വ്യാഖ്യാനകാരൻ വേണ്ടത്ര കണക്കിലെടുക്കാതെ 'സർവത്ര കുഴപ്പമായിരുന്നു' എന്നു വാദിക്കുന്നത് സൂക്ഷ്മതക്കുറവാണ്. എന്നാലും സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിരുന്ന ധാർമികച്യുതി ഒരു യാഥാർഥ്യം തന്നെയായിരുന്നു. വ്യാപകമായ അസാന്മാർഗികത മറ്റു സമുദായങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയ ഘട്ടത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ രംഗപ്രവേശം. മണിപ്രവാളകാവ്യങ്ങൾ ഉരുവിട്ടുകൊണ്ടുനടക്കുകയല്ല ജീവിതലക്ഷ്യമെന്നൊരു തോന്നൽ നമ്പൂതിരിമാരിൽപ്പോലും ഉളവാക്കാൻ അദ്ദേഹത്തിനായി. അഗാധമായ നാശഗർത്തത്തിൽ പതിക്കാൻ പോയ കേരളസമുദായത്തെ രക്ഷിച്ച ആ മാന്ത്രികശക്തി അത്ഭുതാവഹമാണെന്ന് ഇളംകുളം രേഖപ്പെടുത്തുന്നു.

അല്പം പുച്ഛം കലർന്ന പരിഹാസമാണ് ഇളംകുളം കൃതിയിലുടനീളം പുലർത്തുന്നത്. ദേവദാസികളുടെ ചൊല്പടിയിലും രക്ഷാകർത്തൃത്വത്തിലും കഴിഞ്ഞിരുന്ന അജ്ഞാതനായ ഒരു കവിയാണല്ലോ ഇതിന്റെ നിർമാതാവ്. സർവ്വകലാശാലകൾ ഉണ്ടാകുന്നതിനും അതിൽ പ്രൊഫസർമാർക്ക് ജോലി ലഭിക്കുന്നതിനുംമുമ്പ് പണ്ഡിതരേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചിരുന്നത് സമൂഹത്തിലെ ധനികർ മാത്രമായിരുന്നു. ഒരുപക്ഷേ ഇളംകുളം അന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇതിലെ പ്രതിപാദ്യവിഷയത്തെ പ്രശംസിച്ചും പ്രകീർത്തിച്ചും എഴുതുമായിരുന്നേനെ. ദേവദാസി എന്നതിനുപകരം ഒട്ടുമിക്കയിടങ്ങളിലും വേശ്യ എന്നാണദ്ദേഹം ഉപയോഗിക്കുന്നത്. ഇതൊരല്പം ക്രൂരമാണെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും വൈശികതന്ത്രം എന്ന മറ്റൊരു മണിപ്രവാളകൃതിയിൽ മുതിർന്ന ഒരു ഗണികസ്ത്രീ ഇളമുറക്കാരിക്ക് നൽകുന്ന ഉപദേശം വായിക്കുമ്പോൾ. അതിങ്ങനെ:
 
താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ
     
ശ്ലോകങ്ങളുടെ പൂർണ്ണമായ അർത്ഥം ചിലയിടങ്ങളിൽ നൽകാത്തതുമൂലം ഒരുവിധം നല്ല ഭാഷാവ്യുല്പത്തി ഉള്ളവർക്കേ ഇതു മുഴുവനായി ആസ്വദിക്കാനാവൂ. കൃതിക്ക് നൽകിയിരിക്കുന്ന മുഖവുര തീരെ ഹൃസ്വവും ആഖ്യാനവിഷയം വിശദീകരിക്കാത്തതുമാണ്. ശ്ലോകങ്ങൾ വായിച്ച് അർത്ഥം ഗ്രഹിച്ചുവേണം വായനക്കാർ പ്രതിപാദ്യവിഷയം മനസ്സിലാക്കേണ്ടത്. നിരവധി നല്ല പദ്യങ്ങൾ ഇതിൽ കാണാം, ഒപ്പം തന്നെ കൗതുകമാർന്നതും. രണ്ടാംഭാഗത്തിലെ 104 മുതൽ 109 വരെയുള്ള ശ്ലോകങ്ങളിൽ ആറ് ഋതുക്കളിലും ദേവദാസികൾ എങ്ങനെ തങ്ങളുടെ തൊഴിലിൽ ഏർപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഭാഗം അത്തരത്തിൽ ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Chandrothsavam'
Interpreter: Elamkulam P. N. Kunjan Pillai
Publisher: SPCS, 2016 (First published 1962)
ISBN: 978000030632
Pages: 176
 
 

Monday, December 12, 2022

പത്രക്കാർ പറയാത്ത കഥകൾ

ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്ര-മാദ്ധ്യമങ്ങൾ. ദൃശ്യമാദ്ധ്യമങ്ങളുടെ ഉയർന്ന തോതിലുള്ള വളർച്ച കേരളത്തിലെ പത്രങ്ങളെ തളർത്തിയില്ല. പല പ്രമുഖപത്രങ്ങളും ദൃശ്യമാദ്ധ്യമരംഗത്തേക്കും കടന്നുചെല്ലുകയാണുണ്ടായത്. ഒപ്പംതന്നെ പത്രപ്രവർത്തകർ എന്ന വിഭാഗം ദൃശ്യമാദ്ധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊണ്ടുകൊണ്ട് വളർന്നു. പക്ഷേ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങൾക്കനുസരിച്ച് വാർത്തകളെ ഇല്ലാതാക്കിയോ വളച്ചൊടിച്ചോ അവതരിപ്പിക്കുന്നതിൽ അവർ വ്യാപൃതരായപ്പോൾ പ്രേക്ഷകർ ഇന്റർനെറ്റ് മുതലായ നവമാദ്ധ്യമങ്ങളെ ആശ്രയിക്കാൻ തുടങ്ങി. നാലോ അഞ്ചോ സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ വായിച്ച് അവയിൽനിന്ന് പലതും ഒഴിവാക്കി ഏതാണ് കൂടുതൽ സംഭവ്യമായത് എന്നു വിശകലനം ചെയ്‌താൽ മാത്രമേ സത്യം എന്തെന്ന് ധരിക്കാനാകൂ എന്ന സ്ഥിതിയിലാണ് നമ്മളിപ്പോൾ. ഒരാൾക്ക് ബൗദ്ധികമായ പ്രായപൂർത്തിയാകുന്നത് മാദ്ധ്യമവാർത്തകളെ ലേശം സംശയദൃഷ്ടിയോടെ മാത്രം കാണുന്ന ഘട്ടത്തിലാണ്. എന്നാൽ ഭൗതികമായ സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഒരു കാലഘട്ടം കടന്നാണ് പത്രപ്രവർത്തനം ഇന്നത്തെ തലത്തിലേക്കെത്തിയത്. എറണാകുളം പ്രസ് ക്ലബ് മന്ദിരത്തിന്റെ നിർമ്മാണത്തിനിടയാക്കിയ സാഹചര്യം തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം. ഇന്ത്യയിലാദ്യമായി പത്രപ്രവർത്തകസംഘടന സ്വന്തമായി നിർമ്മിച്ച പ്രസ് ക്ലബ്ബിന്റെ ചരിത്രമാണ് ഈ പേജുകളിൽ നിറയുന്നത്. ആലുവയിലെ ഒരു പത്രപ്രവർത്തക കുടുംബാംഗമായ പി. ഏ. മെഹബൂബ് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും 'ചന്ദ്രിക' പത്രത്തിന്റെ വാർത്താ എഡിറ്ററുമായും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.

തിരു-കൊച്ചി സംയോജനത്തോടെ അതുവരെ രാജ്യതലസ്ഥാനമായിരുന്ന എറണാകുളം വെറുമൊരു താലൂക്ക് ആസ്ഥാനം മാത്രമായി തരംതാഴ്‌ന്നു (കണയന്നൂർ). നഗരം തൃശൂർ ജില്ലയുടെ ഭാഗമായിരുന്നു. വ്യവസായ-വാണിജ്യ താല്പര്യങ്ങളുടെ ഉയർച്ചയാണ് പിന്നീട് തൃശൂർ ജില്ലയെ വിഭജിച്ച് എറണാകുളം ജില്ല രൂപീകരിക്കാനിടയാക്കിയത്. പത്രപ്രവർത്തകർ ഇതിനാവശ്യമായ പൊതുജനാഭിപ്രായം കരുപ്പിടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 60-കളുടെ അവസാനത്തോടെ നിരവധി പത്രങ്ങളുടെ പ്രതിനിധികളായ പത്രപ്രവർത്തകർക്ക് പരസ്പരം ആശയങ്ങൾ കൈമാറുന്നതിനും വാർത്തകൾ പങ്കുവെയ്ക്കുന്നതിനും വിശ്രമത്തിനും മറ്റുമായി ഒരു സ്ഥിരം സംവിധാനം വേണമെന്ന ആഗ്രഹം ജനിച്ചു. കേരളം രാഷ്ട്രപതിഭരണത്തിലായിരുന്ന ആ ഘട്ടത്തിൽ ഗവർണർ ഭഗവൻ സഹായ് എറണാകുളത്തെ പി.ഡബ്ള്യു.ഡി അതിഥിമന്ദിരത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ കാർഷെഡ് നിന്നിരുന്ന മൂന്നു സെന്റ് സ്ഥലം ആദ്യം പാട്ടത്തിനും പിന്നീട് തീറായും പത്രപ്രവർത്തകയൂണിയന് അനുവദിച്ചുകൊടുത്തു. മന്ദിരം നിർമ്മിക്കുന്നതിന് ധനശേഖരണാർത്ഥം ഒരു രൂപാ ലോട്ടറി തുടങ്ങാനും അനുവാദം കിട്ടി. സർക്കാർ സഹായമില്ലാതെയാണ് മന്ദിരം പണിതതെന്ന് പലതവണ വീമ്പുപറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്വാധീനഫലമായി പോലീസ് സഹായം പത്രക്കാർക്ക് നിർലോഭം ലഭിച്ചിരുന്നു. സുഹൃത്തായ ജില്ലാ പോലീസ് മേധാവിയുടെ സ്വകാര്യവാഹനത്തിൽ ചുറ്റിക്കറങ്ങി ലോട്ടറി ടിക്കറ്റ് വിറ്റിരുന്ന പ്രവർത്തകരും ഉണ്ടായിരുന്നു.

അധികാരസ്ഥാനങ്ങളെ മുഖം നോക്കാതെ വിമർശിക്കേണ്ടവരാണ് പത്രപ്രവർത്തകർ. നീതിദേവതയുടെ നേത്രങ്ങളെ മൂടുന്ന കറുത്ത തുണി പത്രങ്ങൾക്കും ഒരു പരിധിവരെ ബാധകമാണ്. എന്നാൽ മന്ത്രിമാരുമായും രാഷ്ട്രീയനേതാക്കളുമായും അടുത്ത സൗഹൃദം എല്ലാവരും സൂക്ഷിക്കുന്നുവെന്നുമാത്രമല്ല, ആ ബന്ധം ഉപയോഗിച്ച് യൂണിയനും പ്രസ്സ് ക്ലബ്ബിനും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനും ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ കൃതിയിലുണ്ട്. അതു സ്വകാര്യലാഭത്തിനല്ലല്ലോ എന്നു വാദിച്ചേക്കാമെങ്കിലും സ്വകാര്യലാഭമുണ്ടാക്കിയവർ അതു പുറത്തുപറയില്ലല്ലോ എന്ന മറുവാദത്തിനുമുന്നിൽ അത് നിഷ്പ്രഭമാകും. പ്രസ് ക്ലബ് ഗ്രന്ഥശാലയ്ക്ക് സർക്കാർ ഗ്രാന്റ് ലഭിക്കുന്നു. ക്ലബ് നിരവധി വാർഷികങ്ങൾ മന്ത്രിമാരെ വരുത്തി ആഘോഷിച്ചിട്ടുണ്ട്. സാധാരണയായി ആരും കൊണ്ടാടാത്ത നാല്പതാം വാർഷികം പോലും റൂബി ജൂബിലി എന്ന പേരിൽ ഒരു വർഷത്തെ ചടങ്ങുകളോടെ പ്രസ് ക്ലബ് ആഘോഷിച്ചു. എന്തിന്, തറക്കല്ലിട്ടതിന്റെ അൻപതാം വാർഷികം പോലും സമുചിതമായി ആഘോഷിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുപോലും പത്രക്കാർ തങ്ങളുടെ കാര്യം നടത്തിയിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റായിരുന്ന ഏ. പി. വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസ്സിന്റെ മാനേജരായപ്പോൾ മലബാറിലേക്കുള്ള പത്രങ്ങൾ അന്ന് കൊച്ചി ഹാർബറിൽനിന്ന് പുറപ്പെട്ടിരുന്ന മലബാർ എക്സ്പ്രസ് തീവണ്ടിയിലാണ് അയച്ചിരുന്നത്. ഓരോരോ കാരണത്താൽ അച്ചടി വൈകിയാൽ തീവണ്ടിയുടെ പുറപ്പെടലും വൈകിപ്പിക്കുമായിരുന്നത്രേ! ആദ്യം ടെർമിനസിൽനിന്ന് പുറപ്പെടുന്നതു വൈകിക്കും. പിന്നീട് ഓരോ സ്റ്റേഷനിലും പിടിച്ചിടുവിക്കും. ഒടുവിൽ പത്രക്കെട്ടുകളുമായി വാഹനം എത്തിയാൽ മാത്രമേ തീവണ്ടി തടസ്സമില്ലാതെ ഓടുകയുള്ളൂ. ഇതൊരഭിമാനകരമായ കൃത്യം പോലെയാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

ജനാധിപത്യത്തിൽ പത്രങ്ങളുടെ കടമ വളരെ മഹത്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. എന്നിരുന്നാലും ആ കൃത്യം നിർവഹിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം പത്രമുടമയായ മുതലാളിക്കാണോ അതോ ആ പത്രത്തിൽ വേതനം പറ്റി ജോലിചെയ്യുന്ന പത്രപ്രവർത്തകർക്കാണോ എന്ന സംശയം ഈ പുസ്തകം വായിക്കുന്നവർക്ക് തോന്നും. പത്രമാനേജ്‌മെന്റിനെതിരെ സ്ഥാപനം അടച്ചിട്ടുപോലും നടത്തുന്ന സമരങ്ങൾ അക്കാലങ്ങളിൽ (1960-70) സുലഭമായിരുന്നുവെന്നു തോന്നുന്നു. അടിയന്തരാവസ്ഥ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിർത്തലാക്കി, പത്രങ്ങൾ കർശനമായ സെൻസറിംഗിന് വിധേയമായി. ഭരണകൂടത്തെ പ്രശംസിച്ചുള്ള വാർത്തകൾ മാത്രം അനുവദിക്കപ്പെട്ടിരുന്ന കാലം. എന്നാൽ അപ്പോൾപ്പോലും കേരളത്തിലെ പത്രപ്രവർത്തകസംഘടനയായ KUWJ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിലൂടെ പത്രമുതലാളിമാർക്ക് വീണ്ടും മൂക്കുകയറിടാനുള്ള ശ്രമമായിരുന്നു നടത്തിയത്. അടിയന്തരാവസ്ഥയുടെ സവിശേഷ അധികാരങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെ ഉടമാവകാശം വികേന്ദ്രീകരിക്കണമെന്നും പത്രങ്ങളും മറ്റു വ്യവസായങ്ങളുമായുള്ള ബന്ധം വേർപെടുത്തണമെന്നും അവർ സർക്കാരിനോട് യാചിച്ചു. എങ്കിലും ആദർശനിരതരായ പ്രവർത്തകരേയും ഇതിൽ കാണാം. 1968-ൽ പ്രസ് ക്ലബ് മന്ദിരം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉത്‌ഘാടനം ചെയ്യാനെത്തിയപ്പോൾ അവരെ സ്വീകരിച്ച പ്രസ് ക്ലബ് സെക്രട്ടറി പി. രാജൻ അടിയന്തരാവസ്ഥയെ എതിർത്തതിന് തടവിലാക്കപ്പെട്ടു. 'ഇന്ദിരയുടെ അടിയന്തിരം' എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതിനായിരുന്നു അത്.

പത്രക്കാർ നിർലോപം സർക്കാർ സഹായം സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാൽ സമൃദ്ധമാണ് ഈ ഗ്രന്ഥം. അതെല്ലാം നിർലജ്ജം സ്വീകരിച്ചതുവഴി ഇവർ പത്രധർമ്മത്തെ വാനോളമുയർത്തുകയാണോ ചെയ്യുന്നത്? പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി ഗവർണർ അനുവദിച്ചത് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൂടാതെ കേരള പ്രസ് അക്കാദമി മന്ദിരം കാക്കനാട്ട് നിർമ്മിക്കുന്നതിന് സർക്കാർ വക മൂന്നേക്കർ ഭൂമി നല്കിയതുകൂടാതെ 51 ലക്ഷം രൂപയും അനുവദിച്ചുകൊടുത്തു. പ്രസ് ക്ലബ്ബിനോട് ചേർന്നുകിടന്ന മൂന്നര സെന്റ് സ്ഥലം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ 2011-ൽ അനുവദിച്ചുനൽകി. മാത്രവുമല്ല, 1980-ൽ അഖിലേന്ത്യാ പത്രപ്രവർത്തക ഫെഡറേഷന്റെ പ്ലീനറി സമ്മേളനം കൊച്ചിയിൽ നടത്തിയപ്പോൾ ഒരു ലക്ഷം രൂപയാണ് മന്ത്രിസഭ പ്രത്യേകതീരുമാനമെടുത്തു നൽകിയത്. പത്രക്കാർ ചോദിക്കുമ്പോൾ 'ഇല്ല' എന്നു പറയാനുള്ള ധൈര്യം ഏതു രാഷ്ട്രീയക്കാരനാണുള്ളത്? കുഞ്ഞാലിക്കുട്ടി ഐസ് ക്രീം പാർലർ വിഷയത്തിൽ പ്രതിഷേധം നേരിട്ടുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ പാർട്ടിക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ ചില മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുണ്ടായി. ഇതിനു പ്രതികാരമെന്നോണം എറണാകുളത്തെ മാദ്ധ്യമപ്രവർത്തകർ ലെ മെറിഡിയൻ ഹോട്ടലിൽ താമസിച്ചിരുന്ന കുഞ്ഞാലിക്കുട്ടി പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ തലയിൽ ഒരു കറുത്ത തൂവാല അണിയിച്ചു. എന്നാൽ അതിനുശേഷം കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായപ്പോൾ പ്രസ് ക്ലബ് മീഡിയ ഹാൾ നവീകരണത്തിനുള്ള സർക്കാർ സഹായം അദ്ദേഹത്തിന്റെ കയ്യിൽനിന്ന് യാതൊരു ജാള്യവും കൂടാതെ പത്രക്കാർ സ്വീകരിച്ചു.

പ്രസിദ്ധസാഹിത്യകാരിയായ മാധവിക്കുട്ടി കമലാ സുരയ്യ എന്ന പേരു സ്വീകരിച്ച് ഇസ്ളാമിലേക്ക് മതം മാറിയത് 1999-ൽ ജനശ്രദ്ധയാർജ്ജിച്ച ഒരു സംഭവമായിരുന്നു. ഈ മതം മാറ്റം ഇസ്ളാമിന്റെ വിജയമാണെന്ന മട്ടിൽ മതമൗലികവാദികൾ സുരയ്യയെ ഒരു ട്രോഫിയെന്ന പോലെ നാടെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ലേഖകനായ ഗ്രന്ഥകാരനായിരുന്നു സുരയ്യയുടെ യാത്രകളുടെ ഏകോപനച്ചുമതല. അത്തരമൊരു കോഴിക്കോട് യാത്രയെക്കുറിച്ചും അവിടെ ലീഗിന്റെ വനിതാപ്രവർത്തകരെ അവർ അഭിസംബോധന ചെയ്തതും മെഹബൂബ് ആവേശപൂർവ്വം പ്രത്യേകം പരാമർശിക്കുന്നുണ്ട്. യാത്രയിൽ മെർലിൻ എന്ന കനേഡിയൻ എഴുത്തുകാരിയും കൂടെ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, മെറിലി വെയ്‌സ്‌ബോഡ് (Merrily Weisbord) എന്ന ആ എഴുത്തുകാരിയുടെ 'The Love Queen of Malabar' എന്ന സുരയ്യയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിലും ഈ യാത്രയുടെ സൂചനകളുണ്ട്. മെഹബൂബിനെ അബ്ദുൽ ഖാദർ എന്ന പത്രപ്രവർത്തകനായിട്ടാണ് അതിൽ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, സുരയ്യ അർദ്ധമനസ്സോടെയാണ് അതിൽ സംബന്ധിച്ചതെന്നും പറയുന്നു. ഒടുവിൽ കാസർകോട്ട് ഒരു യോഗത്തിൽ കൂടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അവർ കർക്കശമായിത്തന്നെ പറ്റില്ലെന്നു പറഞ്ഞു മടങ്ങി. ഇസ്ലാമിന്റെ മഹത്തായ ആശയങ്ങളിൽ മയങ്ങിയാണ് സുരയ്യ ഇസ്ലാം സ്വീകരിച്ചതെന്ന് മെഹബൂബ് അവകാശപ്പെടുമ്പോൾ വെയ്‌സ്‌ബോഡ് രേഖപ്പെടുത്തുന്നത് ലീഗിന്റെ ഒരു ഉന്നത നേതാവ് പ്രേമം നടിച്ച് വിവാഹത്തിന്റെ മുന്നുപാധി എന്ന നിലയിൽ അവരെ മതം മാറ്റുകയായിരുന്നുവെന്നാണ്.

ഗ്രന്ഥകാരൻ സ്വയം രചിച്ച ഏതാനും ചില അദ്ധ്യായങ്ങളേ ഈ പുസ്തകത്തിലുള്ളൂ. ബാക്കിയെല്ലാം പ്രസ് ക്ലബ്ബിന്റെ പഴയ സുവനീറുകളിൽനിന്ന് എടുത്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ധ്യായങ്ങൾ തമ്മിൽ തുടർച്ചയോ പരസ്പരബന്ധമോ ഒരിടത്തും ഇല്ല. ഒപ്പം തന്നെ ഒരേ കാര്യം നിരന്തരമായി ആവർത്തിച്ചിരിക്കുന്നതും കാണാം. ചില ഭാഗങ്ങളിലെങ്കിലും തങ്ങൾ പ്രകടിപ്പിക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ അർത്ഥസംശയമില്ലാതെ അവതരിപ്പിക്കുന്നതിനു പറ്റിയ വാചകഘടന നടത്താൻപോലും സാധിക്കാതെ ചില 'പ്രമുഖ' പത്രപ്രവർത്തകർ ബുദ്ധിമുട്ടുന്നതും കാണാം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pathrakkar Parayatha Kathakal' by P. A. Mehboob
Publisher: Pranatha Books, 2021 (First)
ISBN: 9788194793182
Pages: 370

 

Tuesday, November 15, 2022

വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?

അന്തർവാഹിനി കപ്പലുകളിൽ സമുദ്രോപരിതലത്തിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് പെരിസ്കോപ്പ്. കടലിനടിയിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് ഈ കൊച്ചുകണ്ണാടി വിശാലമായ ഉപരിതലത്തിൽ എന്തുനടക്കുന്നുവെന്ന് കാട്ടിക്കൊടുക്കുന്നു. അതുപോലെ മലയാളത്തിൽനിന്ന് വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിനിർത്തിയ ഒരു പെരിസ്കോപ്പായിരുന്നു പ്രൊഫ: എം. കൃഷ്ണൻ നായർ. ഇന്റർനെറ്റ് വ്യാപകമല്ലാതിരുന്ന കാലത്ത്, ആധുനിക പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന വായനശാലകൾ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രം സ്ഥിതി ചെയ്തിരുന്ന കാലത്ത് കൃഷ്ണൻ നായർ ആഴ്ചതോറും 'സാഹിത്യവാരഫലം' എന്ന പംക്തിയിലൂടെ പുതിയ സാഹിത്യകാരേയും അവരുടെ കൃതികളേയും മലയാളികൾക്ക് പരിചയപ്പെടുത്തി. ഇംഗ്ലീഷിലെന്നപോലെ മലയാളസാഹിത്യത്തിലും ഗാഢമായ അവഗാഹമുണ്ടായിരുന്ന ഈ കോളേജ് അദ്ധ്യാപകൻ ഇംഗ്ലീഷ് സാഹിത്യമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് എന്നായിരുന്നു മിക്കവരുടേയും ധാരണ. ഇംഗ്ലീഷ് ഉച്ചാരണകൃത്യതക്ക് അദ്ദേഹം നൽകിയിരുന്ന ശ്രദ്ധ ആ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം മലയാള അദ്ധ്യാപകനായിരുന്നു. 1997-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഇരുപതു സാഹിത്യവിമർശന ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2006-ൽ അദ്ദേഹം നിര്യാതനായി. 'സാഹിത്യവാരഫല'ത്തോട് കിട നിൽക്കുന്ന ഒരു രചന വിജയകരമായി തുടർന്നുനടത്താൻ യാതൊരാളുമുണ്ടായില്ല എന്ന ദുഃഖസത്യം നാമിന്നു തിരിച്ചറിയുന്നു.

അന്യഭാഷാ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവയിലെ ആശയമോ കഥാതന്തുവോ മാത്രം വിശദീകരിച്ചുമാറുന്ന യാന്ത്രികതയല്ല കൃഷ്ണൻ നായരുടെ മുഖമുദ്ര. ആ കൃതിയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങുന്നു, ആ ഭാവനയുടെ ആഴങ്ങളിൽ താൻ എന്തുകണ്ടുവെന്നും അവ തന്നിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്നും പറഞ്ഞുതരുന്നു. അതായത് ഓരോ വായനക്കാരനേയും ഒരു സാഹിത്യാസ്വാദകനാക്കി മാറ്റുക എന്ന മഹാനിയോഗമാണ് അദ്ദേഹം നിർവഹിച്ചുപോന്നത്. ഹെർബർഗ് വാസ്‌മോയുടെ Dina's Book എന്ന രചനയുടെ അപഗ്രഥനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "നോർവേയിലെ ഭൂപ്രകൃതി സമ്പൂർണമായും ഞാനിതിൽ കണ്ടു. അതിന്റെ ലയാത്മകതയിലൂടെ ഞാനും ഒഴുകി. ആ കലാവൈഭവം കണ്ട് ഞാനും മൂകനായി ഇരുന്നുപോയി". പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വ്യാപാരങ്ങൾക്കുമുപരിയായി എന്തൊക്കെ വസ്തുതകളാണ് ഈ നിരൂപകശ്രേഷ്ഠൻ ആ കൃതിയിൽനിന്ന് പിഴിഞ്ഞെടുക്കുന്നതെന്നു നോക്കുക. ആദരവു കലർന്ന അത്ഭുതം പ്രകടിപ്പിക്കാനല്ലാതെ മറ്റെന്താണിവിടെ ചെയ്യാൻ കഴിയുക? ഉച്ചാരണശുദ്ധിയാണ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കിത്തീർക്കുന്ന മറ്റൊരു ഘടകം. പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം അക്ഷരങ്ങൾക്ക് ഉച്ചാരണത്തിന്റേതായ മറ്റൊരു തലമുണ്ടെന്നത് - പ്രത്യേകിച്ചും ഫ്രഞ്ച് മുതലായ ഭാഷകളിൽ - മുഖാവരണമില്ലാത്ത ലിപിയുമായി മാത്രം പരിചയമുള്ള മലയാളികൾക്ക് ഒരു പുതിയ അനുഭവമാകും. എന്നാൽ പുസ്തകത്തിൽ പല ഇംഗ്ലീഷ് വാക്കുകളും തെറ്റായ അക്ഷരങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നത് പ്രിന്ററുടെ ഭാഗത്തുള്ള അക്ഷന്തവ്യമായ ഒരു പോരായ്മയായിത്തോന്നി.

മലയാളത്തിലെ നവീന കവികളെക്കുറിച്ചും അവരുടെ സാഹിത്യസപര്യയെക്കുറിച്ചും ഉൽക്കണ്ഠയുളവാക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഇരുളടഞ്ഞ വനവീഥികളിൽ ദിക്കറിയാതെ തപ്പിത്തടയുന്ന സഞ്ചാരികളായിട്ടാണ് അവരെ ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. പാരമ്പര്യത്തെ പാടേ നിഷേധിച്ച ഇവർ ആദ്യം ടി. എസ്. എലിയട്ടിനെ ആശ്രയിച്ചു. വേറെ ചിലർ ലാറ്റിൻ അമേരിക്കൻ കവികളേയും. ഫലമോ? അവരുടെ കവിത ലിപിയിൽ മാത്രമേ മലയാളിത്തം പുലർത്തിയുള്ളൂ. സായിപ്പന്മാരുടെ പ്രേതങ്ങൾ അതുമിതും പുലമ്പിക്കൊണ്ട് അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയായി. ആ സഞ്ചാരം കേമമെന്ന് ഉദ്‌ബോധിപ്പിക്കാനും കുറെ ആളുകളുണ്ടായി. ആശാന്റേയോ വള്ളത്തോളിന്റെയോ ഉള്ളൂരിന്റേയോ സാന്മാർഗ്ഗികാഭിവീക്ഷണവും വികാരവ്യാപ്തിയും ഇവരുടെ രചനകളിൽ ഇല്ല. ഈ കവികൾ കടപുഴകി വീഴാൻ കാലത്തിന്റെ മഹാപ്രവാഹം വേണമെന്നില്ല. ഒരു നിമിഷത്തിന്റെ നീർച്ചാൽ ഒലിച്ചാൽ മതി, ഇവർ മറിഞ്ഞുവീഴും. കഥാപാത്രങ്ങളുടെ ആദ്ധ്യാത്മികമാനം സി. വി. രാമൻ പിള്ളക്കും കവിത്രയത്തിനും ശേഷം നഷ്ടമായിപ്പോയി. എവിടെ സാഹിത്യത്തിന്റെ ആദ്ധ്യാത്മികമാനം നഷ്ടപ്പെടുന്നുവോ അവിടെ ജീർണ്ണത താണ്ഡവനൃത്തമാടും. മനുഷ്യനെ അവന്റെ സങ്കീർണതകളോടും സാകല്യാവസ്ഥകളോടും കൂടി ആലേഖനം ചെയ്യാതെ സാമൂഹികമനുഷ്യനായി മാത്രം ലഘൂകരിച്ച് അവതരിപ്പിച്ചുകൊണ്ട് റിയലിസവും അതിന്റേതായ ദുരന്തപർവ്വം സൃഷ്ടിച്ചു. ഇതിലും കടുത്ത വിമർശനം സാദ്ധ്യമാണോ?

കേരളത്തിന്റെ ഇബ്‌സൻ എന്നറിയപ്പെടുന്ന നാടകകൃത്താണ് എൻ. കൃഷ്ണപിള്ള. അതിലുപരി അദ്ദേഹം ഒരു സാഹിത്യനിരൂപകനും ഭാഷാചരിത്രകാരനുമാണ്. എന്നാൽ കൃഷ്ണപിള്ളയെ ഗ്രന്ഥകാരൻ വിമർശിക്കുന്നത് ലേശം ക്രൂരമായ രീതിയിലാണെന്നു പറയാതെ വയ്യ. ശിഷ്യന്മാരുടേയും (കൃഷ്ണപിള്ള കോളേജ് അദ്ധ്യാപകനായിരുന്നല്ലോ) ചില ആരാധകരുടേയും സ്നേഹമെന്ന ആന്തരപ്രവാഹം സാഹിത്യനിമ്നതയുടെ ഉപരിതലത്തിൽ പൊക്കിവിട്ട ഒരു ഒതളങ്ങയാണ് കൃഷ്ണപിള്ള എന്ന നിരീക്ഷണം നമ്മെ അമ്പരപ്പിക്കും. എന്നാൽ അദ്ദേഹം അവിടംകൊണ്ട് നിർത്തുന്നില്ല. കൃഷ്ണപിള്ളയുടെ നാടകങ്ങൾ ആർട്ടല്ല, ക്രാഫ്റ്റാണ്. അദ്ദേഹം ആകെ ചെയ്തത് ഇബ്‌സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. ജന്മനാ കലാകാരനല്ലാത്ത അദ്ദേഹത്തിന് സർഗ്ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാൻ കഴിഞ്ഞില്ല. ഈ കടുത്ത വിമർശനത്തിനു പുറകിൽ വ്യക്തിപരമായ ഒരംശം കൂടിയുണ്ടോ എന്നു സന്ദേഹിക്കാൻ തക്കവക ഈ ലേഖനങ്ങളിലുണ്ട്. കൃഷ്ണപിള്ളയുടെ 'ബലാബലം' എന്ന നാടകത്തിന് ഗ്രന്ഥകാരൻ അവതാരിക എഴുതിക്കൊടുത്തിരുന്നു. എന്നാൽ അതുപോരെന്നു തോന്നിയപ്പോൾ പ്രസിദ്ധീകരിക്കാതെ കൃഷ്ണപിള്ള സ്വയം ഒരു അവതാരിക എഴുതി കൃഷ്ണൻ നായരുടെ പേരുവെച്ച് നാടകത്തിനൊപ്പം ചേർത്തു. ഇതിന്റെ പ്രതികാരമാണോ ഈ നിശിതമായ ശകാരം എന്ന് ന്യായമായും സംശയിക്കാം.

സ്പാനിഷ് തത്വചിന്തകനും നാടകകൃത്തും നോവലിസ്റ്റുമായ ഊനാമൂനോയുടെ ഒരു നോവലിനെയാണ് ഈ പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത്. നോവൽ വായിക്കുന്ന അതിലെ ഒരു കഥാപാത്രം 'എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു അയാൾ എന്നോടൊത്തു മരിക്കുമെന്ന്' എന്നഭിപ്രായപ്പെടുന്നുണ്ട്. മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഈ കഥാപാത്രം പിന്നീട് നോവൽ ചുട്ടെരിക്കുന്നു. എങ്കിലും നോവലിന്റെ അന്ത്യത്തിൽ ഊനാമൂനോ 'വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?' എന്നുതന്നെ ചോദിക്കുന്നു. ഋജുവല്ലാത്തതും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമല്ലാത്ത കഥാസന്ദർഭമായതിനാൽ അതിന്റെ സാംഗത്യം നമുക്കു മനസ്സിലായില്ലെങ്കിലും അത്ഭുതപ്പെടാനില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Vayanakkara, Ningal Jeechichirikkunno?'
Author: M. Krishnan Nair
Publisher: DC Books, 1997
ISBN: 9788171307777
Pages: 86
 

Tuesday, November 1, 2022

മൃത്യുഞ്ജയം കാവ്യജീവിതം

മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്നും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Mruthyunjayam Kavyajeevitham'
Author: M K Sanu
Publisher: National Book Stall, 1996
ISBN: Nil
Pages: 192
 

Saturday, September 17, 2022

നട്ടെല്ല്‌ എന്ന ഗുണം

സാഹിത്യവിമർശനത്തിലൂടെ കൈരളിയുടെ നഭസ്സിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി സുകുമാർ അഴീക്കോട് ഉയർന്നുവന്നു. 'തത്വമസി' എന്ന തികച്ചും അനന്യമായ കൃതി സംസ്കൃതഭാഷയിലും ഭാരതീയ തത്വചിന്തയിലും അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വിളിച്ചോതുന്നതാണ്. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചതിനുശേഷം സാമൂഹ്യനിരീക്ഷണത്തിനും വിമർശനത്തിനുമാണ് അഴീക്കോട് അധികസമയവും ചെലവഴിച്ചത്. വിവാദപരാമർശങ്ങളും വിമർശനവും നിർലോഭം തൊടുത്തുവിട്ടുകൊണ്ട് മാദ്ധ്യമശ്രദ്ധയുടെ വെള്ളിവെളിച്ചത്തിനു പുറത്തേക്കു പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലവിമർശനങ്ങളുടെ മേന്മയുമായി തട്ടിച്ചുനോക്കുമ്പോൾ പിന്നീടുള്ളവ ആഴമില്ലാത്തതും രാഷ്ട്രീയച്ചുവ പലപ്പോഴും കലർന്നിരിക്കുന്നതുമായി കാണാം. 1956 മുതൽ 2001 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട പരസ്പര വിഷയൈക്യമില്ലാത്ത 39 ലേഖനങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള ഒരു സംഭാഷണവുമാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
 
ദീർഘകാലത്തെ അദ്ധ്യാപനത്തിനും പ്രൊ-വൈസ് ചാൻസലർ പോലുള്ള വിദ്യാഭ്യാസസ്ഥാപനഭരണത്തിനും ശേഷം പേനയെടുക്കുമ്പോൾ വിദ്യാഭ്യാസരംഗത്തു വന്നുചേർന്നിരിക്കുന്ന അപചയം ഗ്രന്ഥകാരൻ കൃത്യമായി തിരിച്ചറിയുന്നു. ബിരുദധാരികളെ നിർമ്മിക്കുന്ന വ്യവസായശാലകളായി കലാലയങ്ങൾ മാറിപ്പോയി എന്നാക്ഷേപിക്കുമ്പോഴും പകരം എന്ത് അല്ലെങ്കിൽ എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിൽ ഇല്ലെന്നതോ പോകട്ടെ, അതിനുള്ള ഒരു ശ്രമം പോലും നടത്തുന്നതായി കാണുന്നുമില്ല. മഹത്വാരോഹണം സാധിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് വിദ്യാലയങ്ങൾ എന്ന കണ്ടെത്തൽ അനിഷേധ്യമാണെങ്കിലും പണ്ടുകാലത്ത് അതങ്ങനെ തന്നെയായിരുന്നോ എന്നും ഇപ്പോൾ അങ്ങനെയല്ലെങ്കിൽ എപ്പോഴാണ് ആ ലക്ഷ്യത്തിൽനിന്ന് നമ്മുടെ വിദ്യാഭ്യാസം തെന്നിമാറിയതെന്നും ദീർഘകാലത്തെ അദ്ധ്യാപനപരിചയമുള്ള അഴീക്കോട് വിശദീകരിക്കേണ്ടതായിരുന്നു. അതിനുപകരം ഏതു വിഷയത്തെക്കുറിച്ചും നിരന്തരവും വൃഥാവിലുമായ വിമർശനം മാത്രമാണിതിൽ കാണുന്നത്.

അഴീക്കോടിന്റെ പല ലേഖനങ്ങളിലും രാഷ്ട്രീയം കടന്നുവരുന്നുണ്ട്. 1998-ലെ ഇന്ത്യയുടെ അണുബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള 'എന്താണ് പൊട്ടിച്ചത്?' എന്ന ലേഖനം ആത്മാർത്ഥതയില്ലായ്മയുടേയും ഇടുങ്ങിയ ചിന്താഗതിയുടേയും ഒരു ദുഷിച്ച പ്രദർശനമായിപ്പോയി. ചേരിചേരാനയവും ഇന്ത്യയുടെ സോഷ്യലിസ്റ്റ് വിദേശനയവും എന്തോ വലിയ നേട്ടങ്ങളൊക്കെ നേടിയെടുത്തിരുന്നുവെന്ന ഒരു മായികവിഭ്രാന്തിയിലാണദ്ദേഹം. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ. കെ. ഗുജ്‌റാളിന്റെ സർവവിജയങ്ങളിൽ ഒന്ന് വിദേശനയത്തിന്റെ പ്രായോഗികവിജയമായിരുന്നുവെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റവും അടുത്തുചെന്ന കാലം അതായിരുന്നുവെന്നും വാദിക്കുന്ന ഗ്രന്ഥകർത്താവ് 'ഇനി പാക്കിസ്ഥാന്റെ മുഖത്ത് എങ്ങനെ നോക്കും' എന്ന മട്ടിൽ വലിയവായിൽ വിലപിക്കുന്നു. തെറ്റായ വിശകലനങ്ങളിൽ ആറാടുകയാണീ ലേഖനം. ഗുജ്‌റാളിന്റെ കാലത്ത് അന്യരാജ്യങ്ങളെയെല്ലാം തായാടിത്തായാടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഇന്ത്യയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവത്രേ. ഇപ്പോഴത് പൂച്ച തട്ടിമറിച്ച പാൽപ്പാത്രമായി. ആ സമിതിയിലെ നിലവിലെ അഞ്ചു സ്ഥിരാംഗങ്ങളും അണ്വായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളാണെന്ന പരമാർത്ഥം അദ്ദേഹത്തിന്റെ തലയിൽ യാതൊരു വെളിച്ചവും വീശുന്നില്ല. അമേരിക്കൻ മേധാവിത്വത്തിന്റെ ബദ്ധശത്രുവാണ് അഴീക്കോടെങ്കിലും അണുബോംബ് പരീക്ഷണത്തെത്തുടർന്നുണ്ടായ ശകാരവർഷത്തിൽ അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുടെ കൂടെ നിൽക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നതോദ്യോഗസ്ഥനായ ഇന്ത്യാക്കാരനോട് ന്യൂയോർക്കിലെ ഒരു ടാക്സി ഡ്രൈവർ 'അണുബോംബ് നിങ്ങൾ തിന്നുന്നതെങ്ങനെയാണ്?' എന്ന സാമ്രാജ്യത്വധാർഷ്ട്യം നിറഞ്ഞ ചോദ്യം ചോദിച്ചതിൽ ഈ മനുഷ്യൻ രോമാഞ്ചമണിയുന്നു. പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിച്ചതിലുണ്ടായ വ്രണങ്ങൾ ഒരുവിധം ഉണങ്ങിവരുമ്പോൾ അവിടെ നാം അണുബോംബിട്ട് പൊട്ടിച്ച് അവരെ പ്രകോപിപ്പിച്ചുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം. മാത്രവുമല്ല, അണുബോംബ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിർത്താൻ പറ്റില്ലത്രേ! അതിന്റെ സുരക്ഷാ-സംപ്രേഷണ സംവിധാനങ്ങൾക്കുവേണ്ടി ശ്രദ്ധയും ധനവും തിരിച്ചുവിടാൻ നിർബന്ധിതമാകുന്ന ഏതുരാഷ്ട്രവും നശിക്കും. ആ നാശത്തിന്റെ പാതയിലേക്കാണ് നാം കാലെടുത്തുവെച്ചിരിക്കുന്നത്. അഴീക്കോടിന്റെ പ്രവചനം ശരിയായിരുന്നുവെങ്കിൽ ഭാരതം ഇപ്പോഴേക്കും തകർന്നുപോകേണ്ടതായിരുന്നു. എന്നാൽ ഈ വിഷയങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്ന ചുണക്കുട്ടികൾ നമ്മുടെ രാജ്യത്തുണ്ടെന്ന് തോളിലിരുന്ന് ചെവിതിന്നുന്ന ഇത്തരം കടൽക്കിഴവന്മാർ മനസ്സിലാക്കിയില്ല.

എന്നാൽ ഗ്രന്ഥകാരൻ 1956-ൽ എഴുതിയ 'സമാധാനം എങ്ങനെ' എന്ന ലേഖനത്തിൽ ഇതിനു നേർവിപരീതമായ അഭിപ്രായം കാണാം. ഇത് രാഷ്ട്രങ്ങൾ നിരായുധീകൃതമായാൽ സമാധാനം പുലരുമെന്ന വാദത്തെ നിരാകരിക്കുന്നു. യുദ്ധത്തിനനുകൂലമായ മനഃസ്ഥിതിയാണ് അതിനെ ക്ഷണിച്ചുവരുത്തുന്നത്. ആയുധഭാവത്തിൽ യുദ്ധഭാവമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണ്. കസേരയുള്ളതുകൊണ്ടാണ് നാം ഇരിക്കുന്നത് എന്ന് ബുദ്ധിശാലികൾ ചിന്തിക്കുകയില്ലല്ലോ. 'യുദ്ധമനോഭാവം അസ്തമിക്കാതെ ആറ്റംബോംബ് മുതലായ ഭീകരമാരകവസ്തുക്കളെ നശിപ്പിച്ചാൽ അവയുടെ സ്ഥാനത്ത് മറ്റു ആയുധങ്ങൾ വന്നുചേരുമെന്നല്ലാതെ മറ്റെന്തുണ്ട് ഫലം?' യുദ്ധമനോഭാവം അസ്തമിച്ചിട്ടുണ്ടെങ്കിലോ, ആറ്റംബോംബിനും മറ്റും ഒരു പുൽക്കൊടിയെപ്പോലും ദഹിപ്പിക്കാനുമാവില്ല. ഇത്രയും ഉൾക്കാഴ്ചയുള്ള അഴീക്കോട് 42 വർഷങ്ങൾക്കുശേഷം ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ തന്റെ കാഴ്ചപ്പാട് പൂർണ്ണമായും അഴിച്ചുപണിതിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായ സംഗതിയാണ്.

നിഷേധാത്മകമായ വിമർശനമാണ് മിക്ക അദ്ധ്യായങ്ങളിലും കാണുന്നത്. എല്ലാ മേഖലകളിലും നമ്മുടെ സമൂഹം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ടൂറിസത്തെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. ടൂറിസം വളർത്തുന്നത് അന്തരീക്ഷത്തിലെ വിഷാണുക്കളെ മാത്രമാണ്. തന്നെയുമല്ല, മുലപ്പാൽ വിഷമയമാക്കിയ പൂതന മോഹിനിയുടെ രൂപത്തിൽ വരുന്നതാണ് അത്. വെട്ടുക്കിളിക്കൂട്ടം പോലെയോ ദുഷ്ടപ്രാണിജാലം പോലെയോ ആണ് ടൂറിസ്റ്റുകളുടെ വരവ്. ഇതൊക്കെ അബദ്ധജടിലമായ മുൻധാരണകൾ നിറഞ്ഞ, മാറ്റത്തിനെതിരെ നിൽക്കുന്ന ഒരു വൃദ്ധമനസ്സിന്റെ വികലധാരണകളായി മാത്രം കരുതിയാൽ മതി. 1991-ൽ തുടങ്ങിവെച്ച ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളേയും അദ്ദേഹം എതിർക്കുന്നു - അവ അപരന്റെ സുഖത്തിനെ ലക്ഷ്യമാക്കാത്തതുകൊണ്ട്. തുടർച്ചയായി ഗാന്ധിസ്‌തുതികൾ ഏതാണ്ടെല്ലാ ലേഖനങ്ങളിലും കാണാവുന്നതാണ്.

ഇതൊക്കെയാണെങ്കിലും അഴീക്കോടിന്റെ വാക്കുകളുടെ മൂർച്ച കൃത്യമായി മനസ്സിലാക്കാൻ ഉപകരിക്കുമെന്നതിനാൽ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nattellu Enna Gunam'
Author: Sukumar Azhikode
Publisher: Olive Publications, 2008 (First published 2006)
ISBN: 9788187474678
Pages: 210
 

Monday, September 12, 2022

പള്ളിക്കുന്നിൽനിന്ന് ടി. പത്മനാഭൻ വിളിക്കുന്നു

'Never judge a book by its cover' എന്നൊരു പഴഞ്ചൊല്ലുണ്ട്. പുസ്തകത്തിന്റെ പുറംചട്ട മാത്രം നോക്കി അതിനെ വിലയിരുത്തരുത് എന്നാണ് വാച്യാർത്ഥമെങ്കിലും ഒന്നിന്റേയും ബാഹ്യലക്ഷണങ്ങൾ മാത്രം നോക്കി അതിന്റെ ധർമ്മത്തെ മനസ്സിലാക്കരുത് എന്ന് വിശാലമായി അർത്ഥം പറയാവുന്നതാണ്. ഈ പുസ്തകത്തിന്റെ കാര്യത്തിൽ വാച്യാർത്ഥം തന്നെയാണ് യാഥാർഥ്യത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നത്. പത്മനാഭന്റേയും, പിണറായി വിജയൻ, സേതു, എം. മുകുന്ദൻ, സച്ചിദാനന്ദൻ എന്നിവരുടേയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പുറംചട്ടയും ശീർഷകവും കണ്ടാൽ ടി. പത്മനാഭനെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളുമാണതിൽ എന്നു തോന്നിയേക്കാം. ആ തോന്നലിന്റെ പിൻബലത്തിലാണ് ഞാനീ പുസ്തകം വായിക്കാനെടുത്തതും. എന്നാലിത് പി. കെ. പാറക്കടവ് എന്ന കഥാകാരന്റെ കുറെ ലേഖനങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. പത്മനാഭനെക്കുറിച്ച് ശീർഷകം ഉൾക്കൊള്ളുന്ന ഒരൊറ്റ അദ്ധ്യായം മാത്രമേയുള്ളൂ. മുകളിൽ പറഞ്ഞ നാലുപേരുമായുള്ള അഭിമുഖങ്ങളാണ് പിന്നെയുള്ളത്. ഈ നാലു അഭിമുഖങ്ങൾ ഒഴിവാക്കിയാൽ 16 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. പി. കെ. പാറക്കടവ് എന്ന അഹമ്മദ് വടകര താലൂക്കിലെ പാറക്കടവിൽ ജനിച്ചു. കുറച്ചുകാലം ഗൾഫ് നാടുകളിലായിരുന്നു. അതിനുശേഷം കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചു. ജമാ അത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമായ 'മാദ്ധ്യമ'ത്തിന്റെ പത്രാധിപരായിരുന്നു. കഥാകാരനായ പാറക്കടവ് 43 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രകൃതിയോടും മനുഷ്യനോടുമുള്ള അളവറ്റ സ്നേഹമാണ് പത്മനാഭൻ കഥകളുടെ അന്തർധാര. അതുകൊണ്ടാണ് കേവലം 200-ൽ താഴെ കഥകളേ രചിച്ചിട്ടുള്ളൂവെങ്കിലും ആ വൃദ്ധനായ ധിക്കാരിയെ മലയാളക്കര ഇന്നും നെഞ്ചേറ്റി ലാളിക്കുന്നത്. ഭൗതികസുഖങ്ങളുടേയും സമ്പദ്സമൃദ്ധിയുടേയും പുറകേയുള്ള പ്രയാണമാണ് ആധുനികജീവിതമെന്ന് തത്വചിന്തകർ ആക്ഷേപിക്കുമ്പോഴും ആധുനികസമൂഹം അടിസ്ഥാനപരമായി നന്മ നിറഞ്ഞവർ തന്നെയാണെന്നതാണ് ആത്യന്തികമായ സത്യം. ദുഷ്ടർ വളരെ കുറച്ചേയുള്ളൂ ഏതു നാട്ടിലും ഏതു കാലത്തും. നന്മയില്ലാത്ത ഒരു സമൂഹത്തിൽ പത്മനാഭൻ കഥകൾ വായിക്കപ്പെടുകയില്ല, ആ മനുഷ്യൻ ആദരിക്കപ്പെടുകയുമില്ല. ഈ പരമാർത്ഥം പത്മനാഭൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അതായിരിക്കാം ഈ കഥയുടെ കുലപതി വായനക്കാരുമായി അതീവരഹസ്യമായി പങ്കുവെക്കുന്ന സാഹിത്യസപര്യയുടെ മർമ്മം. നമ്മുടെ ലോകമല്ല, നാം നിരീക്ഷിക്കാൻ വിട്ടുപോയ ലോകമാണ് ഈ എഴുത്തുകാരൻ കാണിച്ചുതരുന്നതെന്നും അത് കഥകളിൽ സ്നേഹമായി പരക്കുന്നുവെന്നും പാറക്കടവ് നിരീക്ഷിക്കുമ്പോൾ അത് കേവലം സത്യകഥനം മാത്രമാണെന്ന് അനുഭവവേദ്യമാകുന്നു.

എന്നാൽ വഞ്ചനയുടേതായ ഒരു ചവർപ്പുള്ള യാഥാർഥ്യവും ഈ പുസ്തകത്തിൽ കാണാം. പത്മനാഭനെ കാണിച്ചുകൊണ്ട് ഗ്രന്ഥകാരന്റെ രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങൾ ഒളിച്ചുകടത്തുകയാണ് ഇതിൽ ചെയ്യുന്നത് - ഒരുതരം സ്വർണക്കടത്ത് തന്നെ. ഒരു കൂട്ടം മുസ്ലിം കലാകാരന്മാരുടെ സർഗ്ഗാത്മകലോകത്തെക്കുറിച്ചുള്ള ലേഖനങ്ങൾ മാത്രമാണ് ഈ ഗ്രന്ഥം. അഥവാ, അതാണ് ഗ്രന്ഥകാരന്റെ യഥാർത്ഥ ഉദ്ദേശ്യം. പത്മനാഭനും ഒ. വി. വിജയനുമൊക്കെ മേമ്പൊടിക്ക് ചേർത്തിരിക്കുന്നുവെന്നേയുള്ളൂ. ബഷീർ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു. ഏ. ഖാദർ, അക്‌ബർ കക്കട്ടിൽ, മാലിക് മുഹമ്മദ് മീരാൻ, യൂസഫ് അറക്കൽ (ചിത്രകാരൻ), അലി സർദാർ ജാഫരി (കവി), ഇഖ്‌ബാൽ തമീമി, അഹ്‌മദ്‌ യെമാനി തുടങ്ങിയ അറബ് കവികൾ എന്നിവരാണ് ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുവരുന്നത്. ഇത്തരമൊരു അടിമുടി സാമുദായികത്വത്തിനിടയിലും സ്വയം ഒരു വിപ്ലവകാരിയായി ഭാവിക്കാൻ പാറക്കടവ് ഉടനീളം ശ്രദ്ധിക്കുന്നുണ്ട്. അറബ് വസന്തത്തെക്കുറിച്ചുള്ള കവിതകൾ ഇതിലുണ്ട്. ജന്മനാട്ടിൽ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോൾ കവികളും കലാകാരന്മാരും അടങ്ങിയിരിക്കുന്നില്ല. 'സാമ്രാജ്യത്വത്തിന്റേയും ഏകാധിപത്യത്തിന്റേയും പട്ടാളബൂട്ടുകൾ ഞെരിച്ചമർത്തിയ കുഞ്ഞുങ്ങളുടെ രോദനം ശവക്കല്ലറകളിൽനിന്നു പോലും കേൾക്കുന്ന' അറബ് ലോകത്ത് വസന്തത്തിനുശേഷം കടന്നുവന്ന ഐ. എസ്സിന്റെ കൊലപാതകപരമ്പരകളും അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കി കന്നുകാലികളെപ്പോലെ ചന്തയിൽ പരസ്യമായി ലേലം ചെയ്ത് വിറ്റതിന്റെ കഥകളൊന്നും ഈ അറബ് കവികൾ എഴുതിക്കാണുന്നില്ല. അത് കഥയല്ല, യാഥാർഥ്യമാണെന്നതാണോ കാരണം? പുനത്തിലിനെ എഴുത്തിന്റെ രാജാവെന്നൊക്കെ വിശേഷിപ്പിക്കുന്നത് കുറച്ചു കടന്ന കയ്യായിപ്പോയി. അതുപോലെതന്നെ കഠിനമാണ് ആ കൂട്ടത്തിൽ ബഷീറിനെ ഉൾപ്പെടുത്തിയതും. ഇസ്‌ലാമിന്റെ താങ്ങ്‌ ആവശ്യമില്ലാത്ത ഒരാൾ അവരിൽ അദ്ദേഹം മാത്രമായിരുന്നല്ലോ.

ഗ്രന്ഥകാരന്റെ സാമുദായിക-രാഷ്ട്രീയ പരിഗണനകളെ മുൻനിരയിൽ നിർത്തിക്കൊണ്ടുള്ള കൃത്രിമത്വം നിറഞ്ഞ ആഖ്യാനശൈലിയാണ് അഭിമുഖങ്ങളിൽ കാണുന്നത്. കലാകാരന്മാരെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ തികഞ്ഞ രാഷ്ട്രീയക്കാരനായ പിണറായി വിജയനുമായുള്ള അഭിമുഖം ഉൾക്കൊള്ളിച്ചിരിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രി ആയതുകൊണ്ടും അതിൽനിന്നു ലഭിച്ചേക്കാവുന്ന ഏതോ ഗുണവശത്തെ പാറക്കടവ് കാംക്ഷിക്കുന്നതുകൊണ്ടുമാകാം. 2011-ൽ നടത്തപ്പെട്ട, ഇന്നത്തെ കാലികവിഷയങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കാത്ത ഈ അഭിമുഖം പതിനൊന്ന് വർഷങ്ങൾക്കുശേഷം ഗ്രന്ഥകർത്താവ് പൊടിതട്ടിയെടുക്കുമ്പോൾ അഭിമാനപൂർവ്വം ഉറക്കെ പറയാൻ കഴിയാത്ത കാരണങ്ങൾ അതിനുപിന്നിലുണ്ടാവുമെന്നു കാണാൻ വിഷമമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പണം മുടക്കിയെന്നവകാശപ്പെടുന്ന പിണറായി (പേജ് 89) രോഗം വന്നപ്പോൾ ചികിത്സക്കായി നിരവധി തവണ അമേരിക്കയെ അഭയം പ്രാപിച്ചതിന്റെ ധാർമിക അടിത്തറ എന്താണ്? കലാലയ പഠനകാലത്ത് ആധുനികതയുടേയും കടം വാങ്ങിയ വിദേശ ദർശനങ്ങളുടേയും സഹയാത്രികനായിരുന്ന പാറക്കടവ് ഇന്ന് ആധുനികതയെ പുറംകാലുകൊണ്ട് തട്ടിക്കളയുമെന്നു പ്രസ്താവിക്കുന്നു. എങ്കിലും വിപ്ലവത്തിന്റെ മേലങ്കി സാമുദായികത്വത്തിന് ഒരു മറയെന്നവണ്ണം എടുത്തുചാർത്തുകയും ചെയ്യുന്നു. ഇസ്ലാമിക മതമൗലികവാദികൾ നടത്തുന്ന പത്രത്തെ പ്രതിനിധീകരിച്ച് അഭിമുഖങ്ങൾ നടത്തുമ്പോൾ മുന്നിലിരിക്കുന്നവരുടെ സംഘപരിവാറിനോടുള്ള എതിർപ്പ് പരിശോധിക്കുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിക്കുകയും ശക്തമായ വിരോധം സ്ഫുരിക്കുന്ന മറുപടികൾ കേട്ട് ആനന്ദമൂർഛയടയുകയും ചെയ്യുന്നു.

വായനക്കാരെ വഞ്ചിക്കുന്നതിനുള്ള നയപരിപാടിയുടെ ഭാഗമാണീ പുസ്തകമെന്ന് നേരത്തെ പറഞ്ഞല്ലോ. പുസ്തകത്തിന്റെ ശരിയായ ഉള്ളടക്കമെന്തെന്നു വെളിപ്പെടുത്തുന്ന ഒരു സൂചനയും പുറത്തുനൽകാതെ പത്മനാഭന്റെ ചുമലിലേറി സഹൃദയരുടെ കീശയിലെ കാശു പിടുങ്ങുന്ന ഒരു ഹീനശ്രമം മാത്രമാണിത്. എന്നാൽ അതുപോലും അതിന്റേതായ ഒരു മര്യാദ കാണിക്കുന്നതിൽ വിജയിച്ചിട്ടുമില്ല. അസംഖ്യം അക്ഷരപ്പിശകുകളും വാചകങ്ങളുടെ ആവർത്തനവുമെല്ലാം കാണുന്നു. പ്രൂഫ് വായന നടന്നിട്ടുപോലും ഉണ്ടാവാനിടയില്ല. അദ്ധ്യായങ്ങളുടെ ശീർഷകത്തിൽ പോലും അക്ഷരത്തെറ്റുകൾ കാണുന്നു. എം. മുകുന്ദനുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട് 'വാക്കിന്റെ മറുകറ' എന്നാണ്. കാമ്പുള്ള ഒരാശയവും മുന്നോട്ടുവെക്കാത്ത ഈ കൃതി ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം പെരുപ്പിക്കുന്നതിനുവേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതാണോ എന്നുപോലും സംശയിച്ചുപോകും.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Pallikkunnil Ninnu T. Padmanabhan Vilikkunnu'
Author: P K Parakkadavu
Publisher: Saikatham Books, 2022 (First)
ISBN: 9789390815609
Pages: 144
 

Sunday, September 4, 2022

കേരളസംസ്ഥാന രൂപീകരണം

രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും അതിർത്തികൾ പലപ്പോഴും വരയ്ക്കുന്നതും മായ്ക്കുന്നതും മനുഷ്യരക്തം കൊണ്ടായിരിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട 1947-ൽ ഈ രാജ്യം കാര്യമായ ആന്തരിക രാഷ്ട്രീയ ഐക്യമൊന്നും ഇല്ലാതിരുന്ന നിരവധി ബ്രിട്ടീഷ് പ്രവിശ്യകളും 565 നാട്ടുരാജ്യങ്ങളും ചേർന്ന ഒരു സങ്കീർണതയായിരുന്നു. എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽത്തന്നെ രക്തരഹിതമായി
അവയെ നാമിന്നുകാണുന്ന അതിരുകൾക്കുള്ളിൽ കൊണ്ടുവന്നതിലൂടെ സർദാർ പട്ടേലും അദ്ദേഹത്തിന്റെ സഹായി വി. പി. മേനോനും ഒരു ലോകാത്ഭുതം തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ അപ്പോഴും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ഈ രൂപരഹിതമായ മിശ്രിതത്തിൽനിന്ന് ഭാഷാപരമായി ഏകീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ നിർമ്മിക്കലായിരുന്നു അടുത്ത കടമ്പ. നിരവധി കമ്മീഷനുകളുടെ പ്രവർത്തനഫലമായി ഒരു പതിറ്റാണ്ടിനുള്ളിൽ ഏതാണ്ട് നാമിന്നു കാണുന്ന സംസ്ഥാനങ്ങൾ രൂപമെടുത്തു. തിരുകൊച്ചി സംസ്ഥാനത്തിലെ തമിഴ് ഭൂരിപക്ഷമേഖലകൾ തമിഴ് നാടിനു വിട്ടുകൊടുത്തും അവിടെനിന്ന് മലബാർ ജില്ല തിരിച്ചുവാങ്ങിയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് ലയിപ്പിച്ചും 1956 നവംബർ 1-ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഏതാണ്ട് പതിനൊന്നുവർഷത്തെ നിരന്തരസമരങ്ങളും അതിർത്തിത്തർക്കങ്ങളും നിറഞ്ഞ ആ കാലഘട്ടത്തെയാണ് ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിരിക്കുന്നത്. കേരള സർക്കാർ കോളേജുകളിലെ ചരിത്രവിഭാഗം പ്രൊഫസ്സറും നെയ്യാറ്റിൻകര സ്വദേശിയുമാണ് ഗ്രന്ഥകാരനായ ജോയ് ബാലൻ വ്ലാത്താങ്കര. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അഞ്ചുവർഷം കൂലിത്തൊഴിലാളിയായി പ്രവർത്തിച്ചതിനുശേഷം സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പ്രീഡിഗ്രി നേടിയെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തുടർന്ന് ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെ പ്രശസ്ത സ്ഥാപനങ്ങളിൽനിന്ന് അദ്ദേഹം നേടി.

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു. മോണ്ടെഗു - ചെംസ്‌ഫോർഡ് റിപ്പോർട്ടിലും സൈമൺ കമ്മീഷൻ റിപ്പോർട്ടിലും ഭാഷാപ്രവിശ്യകളെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്ന് ബിഹാറും ഒറീസ്സയും ബംഗാളിൽ നിന്നടർത്തി പ്രത്യേക പ്രവിശ്യകളാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഭാഷാസംസ്ഥാനങ്ങളോട് അനുകൂലനിലപാടല്ല സ്വീകരിച്ചത്.  അദ്ദേഹം നിയമിച്ച ധാർ കമ്മീഷൻ ഭാഷാവിഭജനത്തിനെതിരെ നിലകൊണ്ടു. തുടർന്ന് നെഹ്‌റു, പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവർ ജെ.വി.പി കമ്മീഷനെന്ന പേരിൽ ഇതേ പ്രശ്നം പരിഗണിക്കുകയും ഭാഷ ഏകീകരണശക്തിയെന്നപോലെ വിഘടനശക്തിയുമാണെന്ന കാരണം പറഞ്ഞ് ആ ആവശ്യം തള്ളിക്കളഞ്ഞു. പക്ഷേ അപ്പോഴേക്കും ഭാഷാസംസ്ഥാനങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1952-ൽ പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാനത്തിനായി നിരാഹാരസത്യാഗ്രഹം നടത്തി മരണം വരിച്ചു. വിരണ്ടുപോയ നെഹ്‌റു ഫസൽ അലിയുടെ നേതൃത്വത്തിൽ, മലയാളിയായ സർദാർ കെ. എം. പണിക്കർ അംഗമായ ഒരു മൂന്നംഗ സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. അവർ 1955-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിക്കണമെന്ന് ശുപാർശ ചെയ്തതിനാൽ കേരളമടക്കം 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും 1956-ൽ നിലവിൽവന്നു.

തമിഴ്, കന്നഡ, തുളു ഭാഷാന്യൂനപക്ഷങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തമിഴ് മാതൃഭാഷയായവരുടെ സമരങ്ങളാണ് വളരെയേറെ അക്രമാസക്തമായതും പോലീസ് വെടിവെപ്പുകളിലേക്ക് നയിച്ചതും. തിരുവിതാംകൂറിലെ 30 താലൂക്കുകളിൽ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, ചെങ്കോട്ട, പീരുമേട്, ദേവികുളം എന്നീ ഏഴു താലൂക്കുകളിൽ തമിഴരും, മറ്റുള്ള 23-ൽ മലയാളികളും വ്യക്തമായ മുൻ‌തൂക്കം പുലർത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശയിലാണ് തമിഴർ തങ്ങളുടെ ഭാഗധേയം മലയാളികളുടേതിൽനിന്ന് വ്യത്യസ്തമാണെന്ന നിഗമനത്തിൽ എത്തിയത്. രാജകീയ സർക്കാരിൽ പ്രധാന ഉദ്യോഗങ്ങളെല്ലാം പരദേശ ബ്രാഹ്മണർ (തമിഴരും മഹാരാഷ്ട്രക്കാരും) കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ മലയാളികൾക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഭീമഹർജി മലയാളി മെമ്മോറിയൽ എന്ന പേരിൽ 1891-ൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടു. എന്നാലിത് തമിഴരുടെ മെമ്മോറിയൽ അല്ല എന്ന സന്ദേശം തിരുവിതാംകൂറിലെ തമിഴരിൽ പ്രചരിപ്പിച്ചു. തുടർന്നുള്ള സംഭവങ്ങൾ അവരിൽ സ്വത്വവികാരം ഉണർത്തി. മാത്രമല്ല, തമിഴർ തിരുവിതാംകൂറിൽ അവഗണിക്കപ്പെടുകയാണെന്നും അവരുടെ നേതാക്കളെ മറ്റു രാഷ്ട്രീയപാർട്ടികൾ കാര്യമായെടുക്കുന്നില്ലെന്നും അവർ ആശങ്കപ്പെട്ടു. ആറു മാസത്തിനുള്ളിൽ ഒരു ബദൽ എന്ന നിലയിൽ തമിഴ് മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു.

തമിഴ്-മലയാളി സംഘർഷം പൂർണതോതിൽ വളർന്നത് രാജാധികാരം അവസാനിക്കുകയാണെന്നും ഭരണം ജനസംഖ്യയിൽ ഭൂരിപക്ഷമായ മലയാളികളിൽ ക്രമേണ എത്തിച്ചേരുമെന്നും തമിഴ് ജനത തിരിച്ചറിഞ്ഞതോടെയാണ്. ഉത്തരവാദഭരണ പ്രക്ഷോഭത്തിനെതിരായി തമിഴ് സംഘടനകൾ തലപൊക്കി. ദിവാനായിരുന്ന സർ. സി. പിയുടെ രഹസ്യ പ്രോത്സാഹനവും അവർക്കുണ്ടായിരുന്നു. പ്രക്ഷോഭം നയിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തമിഴരെ തങ്ങളുടെ നേതൃനിരയിൽ കൊണ്ടുവരുന്നതിനുള്ള ഹൃദയവിശാലത കാണിച്ചതുമില്ല. നാഞ്ചിൽ തമിഴ് കോൺഗ്രസ്, തിരുവിതാകൂർ തമിഴ്‌നാട് കോൺഗ്രസ് എന്നീ സംഘടനകൾ ഇങ്ങനെ ജന്മമെടുത്തു. തിരുവനന്തപുരത്തിനു തെക്കുള്ള നാല് തമിഴ് താലൂക്കുകൾ പ്രത്യേക പ്രവിശ്യയാക്കണമെന്ന ആവശ്യം ക്രമേണ അവയെ മദ്രാസിനോട് കൂട്ടിച്ചേർക്കണമെന്നതായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 1946-ലെ സമ്മേളനം തമിഴ് ഭൂരിപക്ഷപ്രദേശമായ നാഗർകോവിലിൽ വെച്ചു നടത്താൻ പോലും തമിഴർ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. തിരുക്കൊച്ചി സംയോജനത്തെ തമിഴർ ശക്തിയായി എതിർത്തു. 1948-ൽ നടന്ന നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താലൂക്കുകളിലെ 14 മണ്ഡലങ്ങളിലും തമിഴ് കോൺഗ്രസ് പ്രതിനിധികൾ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 1952-ലെയും 1954-ലെയും തെരഞ്ഞെടുപ്പുകളിലും അവർ തങ്ങളുടെ ശക്തി നിലനിർത്തി മന്ത്രിസഭകളിൽ പങ്കാളിയായി. ഏ. ജെ. ജോൺ, പട്ടം താണുപിള്ള മന്ത്രിസഭകൾ വീണത് അവർ പിന്തുണ പിൻവലിച്ചപ്പോഴാണ്. 1954 ആഗസ്റ്റ് 11-ന് അക്രമാസക്തമായ തമിഴ് വിമോചനദിനത്തിൽ ഏഴു തമിഴർ പോലീസിന്റെ വെടിയേറ്റുമരിച്ചു. തുടർന്ന് നാലു തെക്കൻ താലൂക്കുകളും തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിർദ്ദേശിച്ചതോടെ പനമ്പള്ളി മന്ത്രിസഭയും രാജിവെച്ചു.

കന്യാകുമാരി ജില്ല വിട്ടുകൊടുത്തതോടെ വൻതോതിലുള്ള ഭക്ഷ്യധാന്യോത്പാദനം നടത്തിയിരുന്ന ഒരു നെല്ലറയാണ് കേരളത്തിനു നഷ്ടമായത്. എന്നാൽ പീരുമേട്, ദേവികുളം താലൂക്കുകൾ ശക്തമായ നടപടികളിലൂടെ കേരളത്തിൽത്തന്നെ നിലനിർത്തി. അവിടത്തെ തമിഴ് ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ മലയാളികൾക്ക് കൃഷിഭൂമി വിതരണം ചെയ്തുകൊണ്ട് ഒരു കുടിയേറ്റത്തേയും തിരുക്കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചു. മാത്രവുമല്ല, തമിഴർ തേയിലത്തോട്ടങ്ങളിലെ ജോലിക്കായി വന്നു താമസിക്കുന്നവരാണെന്നും പരമ്പരാഗതമായി അവർക്കാ മണ്ണിനോട് ബന്ധമൊന്നുമില്ലെന്ന വാദവും അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ജലസമൃദ്ധമായ ഇടുക്കി ജില്ല ഇന്ന് തമിഴ്‌നാടിന്റെ കയ്യിലിരുന്നേനെ. കാസർഗോഡ് താലൂക്കിനെ വിഭജിച്ച് അതിന്റെ വടക്കുഭാഗം കർണാടകയോട് ചേർക്കണമെന്ന ആവശ്യത്തേയും കേരളം വിജയകരമായി എതിർത്തു. തമിഴ്‌നാടിന് കൊടുത്ത ചെങ്കോട്ട താലൂക്ക് വീണ്ടും വിഭജിച്ച് അതിന്റെ പടിഞ്ഞാറുഭാഗം കേരളത്തിൽ നിലനിർത്തി. എന്നാൽ മലബാറിന്റെ ഭാഗമായിരുന്നതും പിന്നീട് നീലഗിരി ജില്ലയോട് ചേർത്തതുമായ മലയാളി ഭൂരിപക്ഷമുള്ള ഗൂഡല്ലൂർ താലൂക്ക് തമിഴ്‌നാട്ടിൽ തന്നെ തുടർന്നു. വളരെ വിശദമായിത്തന്നെ ഓരോ പ്രദേശത്തേയും സംഭവങ്ങൾ ഈ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു.

ബന്ധപ്പെട്ട വസ്തുതകളെ വളരെ വസ്തുനിഷ്ഠമായി സമീപിച്ചിരിക്കുന്ന ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. ചിന്തയുടെ രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും ഇടതുസിദ്ധാന്തങ്ങൾ ബോധപൂർവം തിരുകിക്കയറ്റി ജോയ് ബാലൻ ചില വിട്ടുവീഴ്ചകളും ചെയ്തിരിക്കുന്നതായി കാണാം. ഇന്ത്യയ്ക്ക് പൊതുവായ ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട് എന്ന സത്യം അപചരിത്ര നിർമ്മിതിയുടെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാലിത് ഇന്ത്യ പതിനാറു ദേശീയതകളുടെ ഒരു സങ്കലനം മാത്രമാണെന്ന ഇ.എം.എസ്സിന്റെ വികലചിന്താഗതിയെ മുൻകാലപ്രാബല്യത്തോടെ ന്യായീകരിക്കുവാനുള്ള ഒരു ശ്രമം മാത്രമായി കണ്ടാൽ മതി. ഇന്ത്യ മുഴുവനായി ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥക്കുള്ളിൽ ബ്രിട്ടീഷുകാർക്കുമുമ്പ് ഒരിക്കലും വർത്തിച്ചിരുന്നില്ല എന്ന കൊളോണിയൽ ചിന്താഗതി തന്നെയാണിത്. ഇടതുസൈദ്ധാന്തികരെ ഭ്രാന്തുപിടിപ്പിക്കുവാൻ പോന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം. മാർക്സ് രണ്ടു നൂറ്റാണ്ടുമുമ്പ് എഴുതിവെച്ച ആശയങ്ങളെ അത് ധിക്കരിക്കുന്നു എന്നതാണ് ഈ വെറുപ്പിന്റെ ഏകകാരണം. ഈ വാദമനുസരിച്ച് കേരളത്തിനുപോലും പൊതുവായ സംസ്കാരമോ ദേശീയതയോ ഇല്ല എന്നു വാദിക്കേണ്ടിവരും. അസംഖ്യം നാട്ടുരാജ്യങ്ങളുടെ ശേഖരമായിരുന്ന ഈ തീരഭൂമി ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന് അല്പം മുൻപ് മാത്രമാണ് മൂന്നു വലിയ ഘടകങ്ങൾ - തിരുവിതാംകൂർ, കൊച്ചി, മലബാർ - ആയി വേർതിരിഞ്ഞത്. ഈ വിരോധാഭാസത്തെ മെരുക്കാൻ 'ദേശീയത അധികാരിവർഗ്ഗത്തിന് അധികാരം നിലനിർത്തുന്നതിനുള്ള ഒരു ഉപകരണം അഥവാ അടവുനയം മാത്രമാണെന്ന' തനി ഇടതുപക്ഷവാദം ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. ഈ ഭാഗം ഒഴിവാക്കിയാൽ ഈ പുസ്തകം വളരെ വിജ്ഞാനപ്രദവും ബുദ്ധിമുട്ടില്ലാതെ വായിക്കുവാൻ സാധിക്കുന്നതുമാണ്. ഫോർട്ട് കൊച്ചി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ തമിഴ്‌നാട് നടത്തിയ ഇടപെടലുകൾ ഇന്ന് നമുക്ക് കൗതുകകരമായി അനുഭവപ്പെടും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kerala Samsthana Roopeekaranam - athirthi tharkkavum bhashaa samaravum 1945-1956'
Author: Joy Balan Vlathankara
Publisher: Chintha Publishers, 2020 (First published 2018)
ISBN: 9789387842823
Pages: 296
 

Sunday, August 28, 2022

ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ

അറുപതുകളുടെ അന്ത്യത്തോടെ കേരളത്തിൽ ഉയർന്നുവന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആചാര്യനായിരുന്നു ശ്രീ. കെ. വേണു. ഭരണഘടനയെ വെല്ലുവിളിച്ചു നടത്തപ്പെട്ട അക്രമപ്രവർത്തനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം സ്വന്തം തലയിൽ പേറേണ്ടി വന്നതിനാൽ അദ്ദേഹത്തിന് ദീർഘകാലം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. സ്വതന്ത്രനായപ്പോഴേക്കും ലോകം മാറിക്കഴിഞ്ഞിരുന്നു. സോവിയറ്റ് ചേരിയുടെ അപ്രതീക്ഷിതമായ തകർച്ച ലോക ഇടതുപക്ഷത്തെയെന്നപോലെ വേണുവിനേയും ഞെട്ടിച്ചു. എന്നാൽ അവർക്കില്ലാതിരുന്ന ഒന്ന് അദ്ദേഹത്തിനുണ്ടായിരുന്നു - ബൗദ്ധികമായ സത്യസന്ധത. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എവിടെയാണ് പിഴച്ചത് എന്ന അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മാർക്സിസത്തിന്റെ താത്വികതലത്തിലും പ്രായോഗികതലത്തിലും ഗുരുതരമായ പിഴവുകൾ ആദ്യംമുതലേ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ്. മാർക്സിനും ലെനിനുമെല്ലാം ഭീമമായ ആശയവങ്കത്തരങ്ങൾ സംഭവിച്ചിരുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. തന്റെ ഗവേഷണത്തിനൊടുവിൽ ലെനിൻ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം തൻ കരഞ്ഞുപോയി എന്ന് വേണു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും യഥാർത്ഥ ജനാധിപത്യരീതിയിൽ പ്രവർത്തിക്കാനാവുകയില്ലെന്നും, ഇന്നത്തെ ലോകത്തിന്റെ ജീവവായുവാകേണ്ട ബഹുസ്വര ജനാധിപത്യസംവിധാനത്തിൽ അതിന് യാതൊരു പങ്കും വഹിക്കാനില്ലെന്നുമാണ് നിരവധി ലേഖനങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്. മാർക്സിസ്റ്റ് സൈദ്ധാന്തികവിമർശനത്തോടൊപ്പം കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷം എങ്ങനെയാണ് വിലങ്ങുതടിയായതെന്നും ലോകപൊലീസായ അമേരിക്ക നേരിടുന്ന ഭീകരവാദ വെല്ലുവിളികൾ പുതിയൊരു ലോകസൃഷ്ടിയിലേക്ക് എങ്ങനെ നയിക്കുമെന്നും 1999 മുതൽ 2002 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട ഈ പത്തുലേഖനങ്ങളിൽ കാണാം.

മാർക്സിസം-ലെനിനിസത്തെ താത്വിക-പ്രായോഗിക തലങ്ങളിൽ എതിർക്കുമ്പോഴും ചരിത്രത്തെ വിശകലനം ചെയ്യാൻ മാർക്സ് സ്വീകരിച്ച വൈരുദ്ധ്യാത്മകരീതി വളരെ ശാസ്ത്രീയവും എല്ലാക്കാലത്തും പ്രസക്തവുമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. അനന്തമായ സാധ്യതകളുള്ള, എന്നാൽ ശൈശവാവസ്ഥയിൽ മാത്രം എത്തിനിൽക്കുന്ന ഒരു ദാർശനിക പദ്ധതിയാണ് മാർക്സിന്റേത്. അതിന്റെ സാദ്ധ്യതകൾ ഭാവിയിലാണ് കൂടുതൽ ഉപയുക്തമാകാൻ പോകുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലെഴുതിയ ലേഖനത്തിൽ തന്റെ ഭൂതകാലബോദ്ധ്യങ്ങളെ പൂർണമായും തള്ളിക്കളയാത്ത വേണുവിനെ നമുക്കു കാണാൻ കഴിയും. എന്നാൽ മാർക്സിസത്തെ പരിണാമസിദ്ധാന്തവും ആപേക്ഷികസിദ്ധാന്തവും പോലുള്ള ശാസ്ത്രസങ്കേതങ്ങളോട് തുലനം ചെയ്യുന്നത് ബാലിശമായിപ്പോയി. മാർക്സിസത്തെ എന്തുകൊണ്ട് ഒരു ശാസ്ത്രസിദ്ധാന്തമായി പരിഗണിക്കുന്നുവെന്നും അതിന്റെ ശരിതെറ്റുകൾ പരീക്ഷിക്കാനുള്ള ശാസ്ത്രപരീക്ഷണരീതികൾ മാർക്സിസം എങ്ങനെ നേരിടുമെന്നും ലേഖകൻ വിശദീകരിക്കുന്നുമില്ല.

മാർക്സിസ്റ്റ് ദർശനത്തെക്കുറിച്ച് വേണുവിനോളം ആഴത്തിൽ പഠിച്ചിട്ടുള്ള അധികം വിദഗ്ദ്ധർ കേരളത്തിലില്ല. അതുകൊണ്ടുതന്നെ ആചാര്യന്മാർക്ക് പിഴച്ചതെവിടെയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോൾ അത് ചരിത്രവിദ്യാർത്ഥികൾ ശ്രദ്ധാപൂർവം മനസ്സിരുത്തേണ്ടതാണ്. വിപ്ലവാദർശങ്ങൾ പൊടുന്നനെ യാഥാർഥ്യമായ 1871-ലെ പാരീസ് കമ്മ്യൂൺ മാർക്സ് നേരിൽ കണ്ടതാണെങ്കിലും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹത്തിനായില്ല. ഏതാനും ആഴ്ചകൾക്കുശേഷം കമ്മ്യൂൺ തകർന്നപ്പോൾ അമിതമായ അധികാരവികേന്ദ്രീകരണമാണ് പരാജയകാരണമെന്ന് മാർക്സ് വിലയിരുത്തി. ലെനിൻ 'എല്ലാ അധികാരവും സോവിയറ്റുകൾക്ക്' എന്ന മുദ്രാവാക്യത്തിലൂടെ വികേന്ദ്രീകരണം വാഗ്ദാനം ചെയ്തുവെങ്കിലും വിപ്ലവം തൊഴിലാക്കിയ പ്രവർത്തകരടങ്ങുന്ന പാർട്ടി സംവിധാനം 'വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ' എന്ന മട്ടിൽ നിലനിർത്തി. എന്നാൽ ഒക്ടോബർ വിപ്ലവത്തിനുശേഷം മുഴുവൻ അധികാരവും കയ്യിലെത്തിയപ്പോൾ ലെനിന്റെ തനിനിറം പുറത്തുവന്നു. സോവിയറ്റുകൾ സോഷ്യലിസ്റ്റ് രാഷ്ട്രീയഘടനയിലെ പൽച്ചക്രങ്ങൾ മാത്രമാണെന്നും ബോൾഷെവിക്കുകളുടെ ഏകപാർട്ടി സ്വേച്ഛാധിപത്യം മാത്രമാണ് ശരിയായ പാതയെന്നും അദ്ദേഹം നിലപാട് മാറ്റി. 1921-ലെ പാർട്ടി കോൺഗ്രസ്സോടെ അന്നത്തെ പ്രതിപക്ഷകക്ഷികളെ മുഴുവൻ ലെനിൻ ഇല്ലായ്മചെയ്തു.  സ്റ്റാലിൻ കൂടുതൽ ഊർജസ്വലതയോടെ ഈ നയങ്ങൾ അതിന്റെ പൂർണതയിലെത്തിച്ചപ്പോൾ എല്ലാ അധികാരവും സമ്പത്തും, ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം മാത്രം വരുന്ന പാർട്ടി ഉദ്യോഗസ്ഥവൃന്ദത്തിന്റെ കൈകളിൽ കേന്ദ്രീകരിച്ചു. ഏകപാർട്ടി സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ സർക്കാർ മുതലാളിത്തം മാത്രമാണ് സോഷ്യലിസമെന്ന പേരിൽ അവിടെ നിലനിന്നത്. അത്തരമൊരു സമ്പ്രദായം ഇനി തിരിച്ചുവരിക സാദ്ധ്യമല്ല. ഈയൊരു ഘട്ടത്തിലും ഭാവിയെക്കുറിച്ച് ലേഖകന് ശുഭപ്രതീക്ഷയുണ്ട്. ജനാധിപത്യത്തിന്റെ പാത സ്വീകരിക്കുന്നതും മുതലാളിത്തത്തിന്റെ കഴുത്തറപ്പൻ മത്സരത്തിന് കടിഞ്ഞാണിടാൻ സഹായിക്കുന്നതുമായ സോഷ്യലിസ്റ്റ് ചായ്‌വുള്ള ജനാധിപത്യപ്രസ്ഥാനങ്ങൾ വളർന്നുവന്നേക്കാം എന്നദ്ദേഹം പ്രത്യാശിക്കുന്നു.

കേരളത്തിന്റെ ഉത്പാദനമേഖലയിലെ മുരടിപ്പിനുകാരണമായ തീവ്ര ഇടതുപക്ഷചായ്‌വിനെക്കുറിച്ച് ഗ്രന്ഥകർത്താവിന്റെ മറ്റുപുസ്തകങ്ങളിലും ധാരാളമായി പരാമർശിക്കുന്നതുപോലെ ഇതിലുമുണ്ട്. റഷ്യയിലും ചൈനയിലും വൻകിട ഭൂവുടമകളും വൻകിട വ്യവസായികളും മാത്രമായിരുന്നു വിപ്ലവത്തിന്റെ ശത്രുക്കളെങ്കിൽ കേരളത്തിൽ അത്താഴപ്പട്ടിണിക്കാരായ കുടിൽവ്യവസായികളെപ്പോലും മുതലാളികളായാണ് എണ്ണിയത്. പരമ്പരാഗത വ്യവസായങ്ങളുടേയും കൃഷിയുടേയും ആധുനികവൽക്കരണം കൂടി തടയപ്പെട്ടതോടെ കേരളത്തിന്റെ വികസനസാധ്യതകൾ പൂർണമായി അടഞ്ഞു. ഇവിടത്തെ വലതുപക്ഷം പോലും ആശയപരമായി ഇടതുപക്ഷത്തിനുപുറകേ ഇഴയുകയായിരുന്നു എന്ന സുപ്രധാന നിരീക്ഷണവും വേണു നടത്തുന്നുണ്ട്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ നിരീക്ഷിച്ചെഴുതിയ ഒരു ലേഖനത്തിൽ ലോകരാഷ്ട്രീയത്തിന്റെ അനിവാര്യമായ ഗതിമാറ്റവും അദ്ദേഹം ചർച്ച ചെയ്യുന്നു. എന്നാൽ അമേരിക്കയോടുള്ള പണ്ടുമുതലുള്ള ആശയപരമായ ശത്രുത ഓരോ വരിയിലും തെളിഞ്ഞുകാണാം. അതിനായി ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാൻ പോലും ശ്രമിക്കുന്നുമുണ്ട്. സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണം അമേരിക്കയിൽ നടക്കുമ്പോൾ അതിനെ ചെറുക്കാൻ ഭീകരവാദത്തിനുമാത്രമേ കഴിയൂ എന്ന വിചിത്രമായ കണ്ടെത്തൽ പിറവിയെടുക്കുന്നതിന്റെ ബൗദ്ധികപരിസരം ഇതാണ് (പേജ് 116). മുതലാളിത്തം നാളിതുവരെ നേരിട്ടതിൽ വെച്ചേറ്റവും വലിയ പ്രതിസന്ധിയാണിത്. മുതലാളിത്തത്തിന്റെ അനീതിയുടേയും അടിച്ചമർത്തലിന്റേയും ഉപോല്പന്നമാണ് ഭീകരവാദം എന്നു സ്ഥാപിക്കുമ്പോൾ അതിന് മതാന്ധത എങ്ങനെ വളമാകുന്നു എന്ന് ലേഖകൻ പരിശോധിക്കുന്നില്ല.

വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനസമാഹാരമാണീ പുസ്തകം. മലയാളത്തിലെ ആനുകാലികങ്ങളിൽ ലേഖകൻ എഴുതിയതും, അതിനെ വിമർശിച്ചെഴുതിയവർക്കുള്ള മറുപടികളുമാണ് ഇതിൽ കാണുന്നത്. പ്രസിദ്ധീകരിച്ച് ഇരുപതു വർഷത്തിനുശേഷം വായിക്കുമ്പോഴും കമ്യൂണിസത്തിന്റെ ആശയപരമായ ആ വിശകലനങ്ങളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്നു ബോദ്ധ്യപ്പെടും. തന്റെ വിമർശകർക്കുനേരെ എയ്യുന്ന കൂരമ്പുകൾ ചിലതെങ്കിലും അതിരുകടക്കുന്നതാണോ എന്ന് വായനക്കാർക്ക് സംശയം തോന്നാം. ചില അഭിപ്രായങ്ങൾ വ്യക്തിപരമായിത്തന്നെ അവരെ മുറിവേൽപ്പിക്കാനും സാധ്യതയുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Oru Janadhipathyavadiyude Veenduvicharangal'
Author: K Venu
Publisher: Haritham Books, 2002 (First)
ISBN: Nil
Pages: 126

Friday, August 19, 2022

പ്രവാസത്തിന്റെ വർത്തമാനം

ഏറെ പാടിപ്പുകഴ്ത്തപ്പെട്ടതാണ് ഭരണ-സാമൂഹ്യ രംഗങ്ങളിലെ കേരളമാതൃക. അടിസ്ഥാനസൗകര്യങ്ങളും വികസനവും സർക്കാർ പണം മുടക്കുന്നതിലൂടെ മാത്രം നിലനിർത്തപ്പെട്ട എഴുപതുകളുടെ അന്ത്യത്തോടെ കേരളം സാമ്പത്തികപ്രതിസന്ധിയിൽ വലഞ്ഞു. ആ ദശകത്തിന്റെ തുടക്കത്തിൽ സ്വതന്ത്രമായ യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളും എണ്ണ ഉപരോധത്തെത്തുടർന്നുണ്ടായ വിലക്കയറ്റം ചൂടുപിടിപ്പിച്ച എണ്ണയുൽപ്പാദക രാജ്യങ്ങളും വൻതോതിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിവെച്ച സമയമായിരുന്നു അത്. വളരെയധികം മനുഷ്യവിഭവശേഷി ആവശ്യമായിരുന്ന പദ്ധതികളെ ചലിപ്പിച്ചത് മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളായിരുന്നു. പുറംനാടുകളിലേക്ക് തൊഴിലെടുക്കാൻ സ്വന്തം ജനങ്ങളെ അയക്കുക എന്നത് കേരളം പണ്ടേ പയറ്റിയിരുന്ന ഒരു രീതിയായിരുന്നു. മലയയിലും സിലോണിലും ബർമ്മയിലുമൊക്കെ മലയാളികൾ ആദ്യം മുതൽക്കേ കയറിപ്പറ്റി. അങ്ങനെ എഴുപതുകളുടെ ഒടുക്കത്തിൽ ഗൾഫിലേക്ക് ആരംഭിച്ച മനുഷ്യപ്രവാഹം ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ ഇനി വർദ്ധിക്കാൻ സാദ്ധ്യമല്ല എന്ന നിലയിലെത്തി. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഗൾഫിലുണ്ടെന്നാണ് കണക്ക്. ഇവർ ഏതാണ്ട് ഒരു ലക്ഷം കോടിയോളം രൂപ ഒരു വർഷം നാട്ടിലെത്തിക്കുന്നു. ഭാവനാരാഹിത്യവും സൈദ്ധാന്തികപിടിവാശികളും നിറഞ്ഞ സാമ്പത്തികനയങ്ങളിലൂടെ സർക്കാരിന്റെ നടുവൊടിഞ്ഞിരുന്ന ഒരു ഘട്ടത്തിൽ ഈ പണമാണ് കേരളത്തിന്റെ അതിവേഗതയിലുള്ള നഗരവൽക്കരണത്തിനും വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ വികസനത്തിനും വഴിവെച്ചത്. പ്രവാസത്തിന്റെ അർദ്ധശതകങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതുവരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുകയും ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു പ്രവാസിയുടെ കാഴ്ചപ്പാടിലൂടെയുള്ള ഉത്തരങ്ങൾ നൽകുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടോളമായി ദുബായിൽ ജോലി ചെയ്യുന്ന ഇ. കെ. ദിനേശൻ പ്രവാസിജീവിതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയതലങ്ങൾ പരിശോധിക്കുന്ന നിരവധി കൃതികളുടെ കർത്താവു കൂടിയാണ്.

ഒരു കാലത്ത് ഗൾഫുകാരൻ എന്നാൽ കുബേരൻ എന്നു തന്നെയായിരുന്നു വിവക്ഷ. ജോലി എന്തുതന്നെയായിരുന്നാലും അവർ നാട്ടിൽ വിതറിയിരുന്ന പച്ചനോട്ടുകൾ മുരടിച്ചിരുന്ന കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ ഇരകളായിരുന്ന നാട്ടുകാരിൽ അസൂയയും നാട്ടിലെ ജീവിതത്തോട് വിരക്തിയും ഉണർത്തി. 1984-ൽ പുറത്തിറങ്ങിയ 'അക്കരെ' എന്ന ചിത്രത്തിൽ തഹസീൽദാരായി ജോലിനോക്കിയിരുന്ന ഭരത് ഗോപിയുടെ കഥാപാത്രം അതെല്ലാം ഉപേക്ഷിച്ച് ടൈപ്പ് റൈറ്റിങ് മാത്രം പഠിച്ച് ഗൾഫിൽ ഗുമസ്തപ്പണിയെടുക്കാനും തയ്യാറാകുന്നുണ്ട്. എന്നാൽ ഈ കാഴ്ചയെ തീർത്തും നിഷേധിക്കുകയാണ് ഗ്രന്ഥകാരൻ. ചിലയിടങ്ങളിൽ അറുപതു ശതമാനമെന്നും മറ്റിടങ്ങളിൽ എൺപതുശതമാനമെന്നും പറയപ്പെടുന്നത്രയും പ്രവാസികൾ അടിസ്ഥാനമേഖലകളിൽ കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്നവരാണത്രേ. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം പോലും ഗൾഫിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദിനേശൻ സ്ഥാപിക്കുന്നത്. തൊഴിൽരംഗത്തുള്ള കേരളത്തിലെ സ്വാതന്ത്ര്യം ഗൾഫിൽ സ്വപ്നം മാത്രവും. ദീർഘനാളത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരമാക്കാനുദ്ദേശിച്ചെത്തുന്നവരെ സ്വീകരിക്കാൻ കേരളം പൊതുവെ മടി കാണിക്കുകയും ചെയ്യുന്നു. നാലുപതിറ്റാണ്ടത്തെ ഗൾഫ് വാസത്തിനുശേഷം നാട്ടിൽ വർക്ക്ഷോപ്പ് തുടങ്ങാനൊരുങ്ങിയ പുനലൂരിലെ സുഗതന്റെ ദുർഗതി അവരെ ഭയപ്പെടുത്തുന്നു. പാടം നികത്തിയതിന്റെ പേരിൽ ഒരു യുവ-ഇടതുസംഘടന നിർമ്മാണം തടസ്സപ്പെടുത്തി. തുടർന്നുണ്ടായ മാനസികസംഘർഷം താങ്ങാനാവാതെ സുഗതൻ ആത്മഹത്യ ചെയ്തു. മടക്കയാത്രക്കൊരുങ്ങിയ നിരവധിപേരെ ഈ സംഭവം ആശയക്കുഴപ്പത്തിലാക്കി.

പ്രവാസിക്ഷേമത്തിനായി കേന്ദ്രം ഭരിച്ച കോൺഗ്രസ്-എൻ.ഡി.ഏ സർക്കാരുകൾ സ്വീകരിച്ച നടപടികളെ നിശിതമായി വിമർശിക്കുന്ന ഗ്രന്ഥകർത്താവ് സംസ്ഥാനത്തെ ഇടതുസർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ അമിതമായി വിശ്വസിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്നു. വരുമാനമാർഗ്ഗം നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ക്ഷേമപെൻഷനും ആറുമാസത്തെ വരുമാനവും വാഗ്ദാനം ചെയ്ത പിണറായി വിജയന്റെ 2016-ലെ ഗൾഫ് പ്രസംഗത്തിൽ അദ്ദേഹം വളരെയധികം പ്രതീക്ഷ വെച്ചുപുലർത്തുന്നു. അതേസമയം തന്നെ "ഈ വാഗ്ദാനം നടപ്പാക്കാത്തപക്ഷം മുഖ്യമന്ത്രിക്കൊപ്പം കണ്ട കോട്ടുധാരികളായ സവർണ്ണപ്രവാസികളെ മുൻനിർത്തി അവർണ്ണപ്രവാസികളോട് കാലങ്ങളായി തുടരുന്ന വഞ്ചനയായിത്തീരും" എന്നൊരു മുന്നറിയിപ്പും നൽകുന്നു. ഇതെല്ലാം ആറുകൊല്ലത്തിനുശേഷവും പ്രഖ്യാപനങ്ങൾ മാത്രമായി അവശേഷിക്കുന്നു എന്നതാണ് വസ്തുത. പ്രവാസിക്ഷേമത്തിനായി എന്തുചെയ്യണം എന്ന കാര്യത്തിൽ കഴമ്പുള്ള നിർദ്ദേശങ്ങളൊന്നും ഈ പുസ്തകം നൽകുന്നില്ല. അടിസ്ഥാനവികസനത്തിനായി സർക്കാർ കടമെടുക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കി പ്രവാസിനിക്ഷേപം ഉപയോഗപ്പെടുത്തുക എന്ന പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആശയം മാത്രമേ ഇതിൽ കാണുന്നുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന മറ്റു രാജ്യക്കാരുടേതിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിൽനിന്ന് കുടിയേറിയവരുടെ സ്ഥിതി എന്ന് ദിനേശൻ ഊന്നിപ്പറയുന്നു. പ്രധാനമായും രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളാൽ നാടുവിടേണ്ടിവന്ന പ്രവാസികളെ മദ്ധ്യപൂർവദേശത്ത് എമ്പാടും കാണാം. എന്നാൽ കേരളീയർ അത്തരമൊരു നിർബന്ധിതാവസ്ഥ മൂലം രാജ്യത്തിനുപുറത്തേക്ക് പോയവരല്ല. കുറച്ചുകൂടി നല്ല ഒരു സാമ്പത്തികപരിസരത്തെ വളർത്തിയെടുക്കാൻ തൊഴിലന്വേഷണത്തിന്റെ ഭാഗമായി നാടുവിട്ടവരാണവർ. ഇത് ബെന്യാമിനും ആവർത്തിക്കുന്നുണ്ട്. ഗൾഫ് മലയാളികളെ പ്രവാസികൾ എന്നു വിളിക്കുന്നത് തെറ്റാണെന്നും, മൂലധനത്തെ തൊഴിൽ പിന്തുടരുന്നതിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ് കേരളീയരുടെ നില എന്ന് അദ്ദേഹം മറ്റൊരു പുസ്തകത്തിൽ വാദിക്കുന്നു. സമ്പന്നരായ പ്രവാസികളെ വിശേഷിപ്പിക്കാൻ ഗ്രന്ഥകാരൻ സവർണ്ണൻ എന്ന വാക്കുപയോഗിക്കുന്നത് കൃത്യതയില്ലാത്തതും ഭാരതത്തിലെ വിഭജനരേഖകൾ സ്ഥായിയായി ഉറപ്പിക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും സവർണപ്രവാസികൾ എന്നു വിശേഷിപ്പിക്കുന്നവരിൽ ജന്മനാ സവർണ്ണരുടെ പങ്ക് തീർത്തും നാമമാത്രമായിരിക്കുന്ന സാഹചര്യത്തിൽ എന്തിനാണിത്തരമൊരു കുത്തിത്തിരിപ്പിന് ലേഖകൻ മിനക്കെടുന്നതെന്ന് വ്യക്തമല്ല.

ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളിൽ ആഴമില്ലായ്മയും ആവർത്തനവും അനുഭവപ്പെടുന്നു. ഉത്സവകാലങ്ങളിൽ വിമാനനിരക്ക് കൂടുന്നതും ഗൾഫിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ സാധിക്കാത്തതും മാത്രമാണ് അദ്ദേഹം കണ്ടെത്തുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകൾ. തന്റെ ചിന്തകൾ വാസ്തവവുമായി ഒത്തുപോകുന്നതാണോ എന്നുപോലും പരിശോധിക്കാതെ അബദ്ധധാരണകളുടെമേൽ സിദ്ധാന്തങ്ങൾ കെട്ടിപ്പൊക്കുന്നു. 'സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ദാരിദ്ര്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയം തന്നെയാണ്' (പേജ് 60) എന്ന നിഗമനം ശ്രദ്ധിക്കുക. 1947-ൽ എഴുപതു ശതമാനത്തിനടുത്തുണ്ടായിരുന്ന ദാരിദ്ര്യം ഇന്ന് പത്തുശതമാനത്തിൽ താഴെയെത്തിച്ചത് ദാരിദ്ര്യത്തിന്റെ അളവിനെ നിയന്ത്രിക്കലല്ലേ? ഇത്തരം വാചാടോപങ്ങളാണ് ഈ പുസ്തകത്തിന്റെ ശാപം. പുസ്തകം പ്രകടമായ ഇടതുപക്ഷചായ്‌വ്‌ പ്രദർശിപ്പിക്കുന്നു. പ്രവാസികളുടെ പണം മൂലം കേരളത്തിലുണ്ടായ നിരവധി ഗുണപരമായ മാറ്റങ്ങൾ പ്രസ്താവിക്കുമ്പോൾ അത് തീവ്രവാദത്തിനും മതമൗലികവാദത്തിനും കൂടി വളംവെച്ചുകൊടുത്തുവെന്ന വസ്തുത തിരിച്ചറിയാത്തതാണ് ഇതിന്റെ പോരായ്‌മകളിൽ മറ്റൊന്ന്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pravasathinte Varthamanam'
Author: E K Dineshan
Publisher: Logos Books, 2019 (First)
ISBN: 9789388364379
Pages: 136
 

Friday, July 22, 2022

മാടമ്പള്ളിയിലെ മനോരോഗികൾ

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് മസ്തിഷ്‌കം. അതിന്റെ പ്രവർത്തനത്തെയാണ് നാം മനസ്സ് എന്നുവിളിക്കുന്നത്. ഇതിലെ നാഡീകോശങ്ങളിലൂടെ പ്രവഹിക്കുന്ന നേർത്ത വൈദ്യുതതരംഗങ്ങളാണ് ഒന്നൊഴിയാതെ എല്ലാ ശരീരപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. ജന്മനാ ക്ഷതം സംഭവിച്ചതിനാലോ മറ്റോ മസ്തിഷ്കത്തിന്റെ സൂക്ഷ്മപ്രവർത്തനങ്ങളിൽ വ്യതിയാനം സംഭവിച്ചാൽ വിചിത്രമായ അവസ്ഥാവിശേഷങ്ങൾ സ്ഥൂലശരീരത്തിൽ പ്രകടമാവുന്നു. മനസ്സിന്റെ വികലതകളും പ്രത്യേകതകളും അനാവരണം ചെയ്യുന്നതാണീ കൃതി. ഒരു സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ഗ്രന്ഥകാരനായ റോബിൻ. കെ. മാത്യു. അദ്ദേഹത്തിന്റെ ഡോക്ടർ ബിരുദം മനഃശാസ്ത്രത്തിൽ ഗവേഷണത്തിനു ലഭിച്ചതാണ്. കമ്പ്യൂട്ടർ സയൻസിലും അദ്ദേഹം ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മലയാളത്തിൽ മുൻപുവന്നിട്ടുള്ള മനഃശാസ്ത്രലേഖനങ്ങൾ കേസ് ഡയറികളുടെ വിവരണങ്ങൾ മാത്രമായിരുന്നുവെന്നും മനസ്സിന്റെ കളികളുടെ പിന്നിലുള്ള ശാസ്ത്രം ഊർജസ്വലമായ ഭാഷയിൽ വിവരിക്കുന്നുവെന്ന അവകാശവാദവുമായിട്ടാണ് ഈ പുസ്തകം നമ്മെത്തേടിയെത്തുന്നത്.

പുസ്തകത്തിന്റെ ആദ്യഭാഗം വളരെ രസകരമായ വിധത്തിൽ ജ്യോതിഷികളും വാരഫലപ്രവാചകരും ജനങ്ങളെ വഞ്ചിക്കുന്ന രീതികൾ വിശദീകരിച്ചുതരുന്നു. എല്ലാവർക്കും എല്ലായ്പ്പോഴും സത്യമായി അനുഭവപ്പെടുന്ന പരസ്പരവിരുദ്ധമായ വസ്തുതകൾ തന്ത്രപൂർവം കൂട്ടിയിണക്കിയാണ് ഇത് സാധിച്ചെടുക്കുന്നത്. ഉദാഹരണമായി 'നിങ്ങൾ പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്' എന്ന വാചകം നോക്കുക. ഇത് എല്ലാ നക്ഷത്രക്കാർക്കും എല്ലാ മാസങ്ങളിലും ശരിയാകാൻ സാദ്ധ്യതയുള്ളതല്ലേ? സമൂഹമനഃശാസ്ത്രത്തെ അപഗ്രഥിക്കുന്ന ഈ ഭാഗത്തിനുശേഷം വ്യക്തികളുടെ മനോനിലകൾ പരിശോധിക്കുമ്പോൾ അവയിൽ കാണുന്ന വ്യതിയാനങ്ങളും പ്രവചനങ്ങൾക്കുവഴങ്ങാത്ത സ്വഭാവവുമൊക്കെയാണ് രണ്ടാം ഭാഗത്തിൽ കാണുന്നത്. ഇത് വളരെയൊന്നും താല്പര്യജനകമല്ല. കുറെയൊക്കെ അറിയപ്പെട്ട രോഗാവസ്ഥകളെക്കുറിച്ചുള്ള വിവരണങ്ങൾ സാധാരണ കാണപ്പെടുന്നവയല്ലതാനും. സ്വയം ഒരു മൃഗമാണെന്നു കരുതുന്ന മാനസികാവസ്ഥ എത്ര അപൂർവമായ ഒന്നായിരിക്കും? ഇതിൽ പരാമർശിക്കുന്ന ഒരു മനോരോഗം അതാണ്. ഒരു സൈക്കോളജിസ്റ്റ് ചുറ്റുപാടിൽ നിന്നുകൊണ്ട് എഴുതിയിരിക്കുന്ന ഈ ഭാഗം നിരാശപ്പെടുത്തി. അങ്ങനെ നോക്കുമ്പോൾ ആദ്യഭാഗം യുക്തിവാദ പുസ്തകങ്ങളിലാണ് കാണപ്പെടേണ്ടതെന്നും ഇത്തരമൊരു മനഃശാസ്ത്ര ഗ്രന്ഥത്തിലല്ലെന്നും മനസ്സിലാക്കാം.

മനഃശാസ്ത്രം കുറെയൊക്കെ വ്യക്തിനിഷ്ഠമായ ഒരു ശാസ്ത്രശാഖയാണ്. അസംഖ്യം വ്യക്തികളിൽ നടത്തപ്പെടുന്ന പരീക്ഷണ-നിരീക്ഷണങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾക്കുശേഷം ആ രംഗത്തെ വിദഗ്ധരുടെ പരിശോധനകൾ കഴിഞ്ഞതിനുശേഷമേ തെളിയിക്കപ്പെട്ടതായി കണക്കാക്കാൻ പാടുള്ളൂ. എന്നാലിവിടെ ഗ്രന്ഥകാരൻ ഒന്നോ രണ്ടോ മനഃശാസ്ത്രപരീക്ഷണഫലങ്ങളെ ആധികാരികമായി തെളിയിക്കപ്പെട്ടതാണെന്ന അഭിപ്രായത്തോടെ അവതരിപ്പിക്കുന്നു. ഇടകലർത്തിയിരിക്കുന്ന നിരവധി വസ്തുക്കളിൽ ഏഷ്യൻ വംശജർ പ്രധാനവസ്തുവിനെ കൂടാതെ അതിനു ചുറ്റുമുള്ളവയേയും ശ്രദ്ധിക്കുന്നു എന്നു കണ്ടെത്തിയ പഠനം ഇത്തരത്തിൽ ഒന്നാണ്. വൈദ്യുതകാന്തിക തരംഗങ്ങൾ മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന പ്രഭാവം മൂലം മനുഷ്യർക്ക് അദൃശ്യശക്തികളുടെ സ്വാധീനം അനുഭവപ്പെടാറുണ്ട് എന്ന് കനേഡിയൻ ശാസ്ത്രജ്ഞൻ മൈക്കിൾ പ്രസൻജിർ തെളിയിച്ചു (പേജ് 80) എന്ന അവകാശവാദം വളരെ ബാലിശമായിപ്പോയി. വൈദ്യുതകാന്തിക തരംഗങ്ങളുടെ സാഗരമദ്ധ്യേയാണ് നാം ജീവിക്കുന്നത്. സൂര്യപ്രകാശം പോലും അത്തരമൊരു തരംഗമാണ്. അങ്ങനെയുള്ളപ്പോൾ അദൃശ്യശക്തികളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നല്ലേ ലേഖകൻ അറിയാതെയാണെങ്കിലും പറഞ്ഞുപോകുന്നത്?

ശരിയെന്നു സ്വയം കരുതുന്ന ഒരു നിഗമനം സാമാന്യവൽക്കരിക്കുന്നതിൽ ലേഖകന് പലപ്പോഴും പിശകുകൾ പറ്റുന്നുണ്ട്. അതും ആ സിദ്ധാന്തത്തെത്തന്നെ പൊളിച്ചുകളയുന്ന വിധത്തിൽ. ദക്ഷിണാഫ്രിക്കയിൽ തീവണ്ടിയിൽ യാത്ര ചെയ്യവേ ഗാന്ധിജിയെ വർണവെറിയനായ ഒരു ഉദ്യോഗസ്ഥൻ ഒന്നാം ക്ലാസ്സിൽനിന്ന് ഇറക്കിവിട്ട സംഭവം പ്രസിദ്ധമാണല്ലോ. മാനസികസംഘർഷവും നിശ്ചയദാർഢ്യവുമായുള്ള ബന്ധം വിവരിക്കാൻ റോബിൻ മാത്യു ഈ സംഭവം ഉദാഹരിച്ചതിനുശേഷം ഗാന്ധിജി അനുഭവിച്ച മനോവേദന തന്റെ സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടി ഉപയോഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിൽ മഹാത്മാവ് പിറവിയെടുത്തതെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു സ്റ്റേഷൻ മാസ്റ്റർ വന്ന് മാപ്പപേക്ഷിച്ച് അദ്ദേഹത്തെ മറ്റൊരു തീവണ്ടിയിൽ കയറ്റിവിട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഒരു സാദാ വ്യക്തിയുടെ നിലയിലേക്ക് അദ്ദേഹവും വീണുപോയേനെ എന്നും അഭിപ്രായപ്പെടുന്നു (പേജ് 143). ഇവിടെയാണ് ദുർഘടം അനുഭവപ്പെടുന്നത്. കാരണം അതുതന്നെയാണ് അന്ന് പീറ്റർമാരിറ്റ്സ് ബർഗ് സ്റ്റേഷനിൽ സംഭവിച്ചത്. വണ്ടിയിൽനിന്ന് രാത്രിയിൽ പുറത്തെറിയപ്പെട്ട ഗാന്ധിജി അടുത്തദിവസം റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രതിഷേധ കമ്പിസന്ദേശങ്ങൾ കൈമാറി. തുടർന്ന് അവർ ക്ഷമാപണം നടത്തുകയും അടുത്ത ദിവസം അതേ തീവണ്ടിയിൽ അദ്ദേഹത്തെ ഒന്നാം ക്ലാസിൽത്തന്നെ കയറ്റിവിടുകയുമാണുണ്ടായത്. സ്വാതന്ത്ര്യസമരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യായങ്ങൾ മാത്രം പഠിപ്പിച്ചുപോന്ന കഴിഞ്ഞ കാലങ്ങളിൽ ഈ അനുബന്ധകഥ ശ്രദ്ധയിൽ പെടാഞ്ഞതിന് ഗ്രന്ഥകാരന് നമുക്ക് മാപ്പു നൽകാമെങ്കിലും അദ്ദേഹത്തിന്റെ നിഗമനത്തിന്റെ യുക്തിഭദ്രതയിൽ അത് കനത്ത ആഘാതമേല്പിക്കുന്നു.

മനസ്സ് ഇപ്പോഴും വ്യക്തമായി പ്രവചിക്കാനാവാത്ത ഒന്നായതിനാൽ ശാസ്ത്രവിജ്ഞാനത്തിന്റെ ചട്ടക്കൂട്ടിൽ അതിനെ ഒതുക്കിനിർത്താൻ വിഷമമാണ്. അതിനാൽത്തന്നെ തട്ടിപ്പുകാരും ആൾദൈവങ്ങളും വാട്സാപ്പ് യൂണിവേഴ്സിറ്റി ബിരുദധാരികളും തങ്ങൾക്ക് തോന്നുന്ന മട്ടിൽ പടച്ചുവിടുന്ന സാഹിത്യവും ഈ രംഗത്ത് കാര്യമായ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. അത്തരക്കാരെ ഗ്രന്ഥകർത്താവ് പരാമർശിക്കുന്നത് 'പുറമ്പോക്ക് മനഃശാസ്ത്രജ്ഞർ' എന്ന കൗതുകകരവും എന്നാൽ നൂറുശതമാനവും അർത്ഥവത്തുമായ പദം ഉപയോഗിച്ചാണ്. എത്രയൊക്കെ ശാസ്ത്രാഭിമുഖ്യവും ആധുനികതയും പ്രകടിപ്പിച്ചാലും നമ്മുടെയൊക്കെ മസ്തിഷ്‌കം സഹസ്രാബ്ധങ്ങളായി കാട്ടിൽ വസിച്ചിരുന്നതിന്റെ പരിണാമപരമായ പൊരുത്തപ്പെടലുകൾ നിറഞ്ഞതാണ്. സത്യം അന്വേഷിക്കുന്ന നിഷ്പക്ഷമായ യന്ത്രമല്ല മസ്തിഷ്‌കം. ഈ സത്യം വിളംബരം ചെയ്യുന്നതിൽ ഈ ഗ്രന്ഥം തികച്ചും വിജയിച്ചിരിക്കുന്നു. സ്വന്തം നിലനിൽപ്പ് മാത്രമേ പരിണാമപരമായി മസ്തിഷ്കത്തിന്റെ മുൻഗണനാപട്ടികയിൽ ഉള്ളൂ. സ്വാർത്ഥത സ്വാഭാവികമായും അതിന്റെ അടിസ്ഥാനവികാരമാണ്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിലൂടെ ആ അടിസ്ഥാനത്തെ കഴിയുന്നത്ര മറച്ചുപിടിച്ച് താനുൾപ്പെടുന്ന സമൂഹത്തിന്റെ വികാസം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിലൂടെയേ മനുഷ്യരാശിക്ക് മുന്നേറാൻ കഴിയൂ.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Madampalliyile Manorogikal'
Author: Robin K. Mathew
Publisher: DC Books, 2019
ISBN: 9789389445206
Pages: 222
 

Monday, June 27, 2022

ടി. പത്മനാഭൻ - പഠനം, സംഭാഷണം, ജീവിതം

പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും ആസ്വാദകക്കുറിപ്പുകളും അഭിമുഖങ്ങളും സ്മരണകളും തെരഞ്ഞെടുത്ത കൃതികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശേഖരമായി 'പഠനം - സംഭാഷണം - ഓർമ്മ/ജീവിതം' എന്ന ശ്രേണിയിൽ കെ. ബി. ശെൽവമണി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്ന കൃതികൾ പ്രത്യേകശ്രദ്ധയർഹിക്കുന്നു. ഒ.എൻ.വിയെക്കുറിച്ചുള്ള കൃതി ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ പരിശോധിച്ചിരുന്നു. ഇത്തവണ മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭനാണ് നമ്മുടെ മുന്നിലുള്ളത്. കഥയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ നിങ്ങൾ എങ്ങനെതന്നെ വിലയിരുത്തിയാലും നമ്മുടെ ഭാഷയിൽ കഥയെ സ്വന്തം കാലിൽ നിർത്തുകമാത്രമല്ല, സാഹിത്യത്തറവാട്ടിൽ ഒരുന്നതസ്ഥാനം നൽകുകകൂടി ചെയ്തത് പത്മനാഭനാണെന്ന് നിസ്സംശയം പറയാം. സൃഷ്ടിപരമായും അദ്ദേഹം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തത പുലർത്തുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകളും ഹൃദയം പിളർക്കുന്ന ആശയങ്ങളും കഥകൾ കൊണ്ട് ആരെയും മുറിവേല്പിക്കാത്ത ഈ എഴുത്തുകാരന്റെ കഥാലോകത്ത് അപൂർവമാണ്. എഴുപതു വർഷം നീളുന്ന ആ സർഗ്ഗസപര്യയിൽ ഇരുന്നൂറിൽ താഴെ കഥകളേ ഉരുത്തിരിഞ്ഞിട്ടുള്ളൂ എങ്കിലും അവയുടെ മൂല്യം വളരെ ഉന്നതമായതിനാൽ അദ്ദേഹത്തിന്റെ ഭാഷയിൽ 'സൂകരപ്രസവം' നടത്താതെതന്നെ കഥാകാരൻ സ്വന്തം സ്ഥാനം ഭദ്രമാക്കി.

നോവലെഴുതാത്തവരെ സാഹിത്യകാരനായിപ്പോലും കണക്കാക്കാതിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ഒരു നിയോഗം പോലെ പത്മനാഭൻ അവതരിക്കുന്നത്. ആത്മനിഷ്ഠതയിൽ അടിയുറച്ചതും ജീവിതത്തെ ധനാത്മകമായി വിലയിരുത്തുന്നവയുമായ കഥകളുടെ ബദൽ ലോകം നിർമ്മിച്ച് അദ്ദേഹം കഥയുടെ അന്തസ്സിനെ വീണ്ടെടുത്തു. മലയാളകഥകൾ ലോകോത്തരമാണെന്ന് ഒരാൾ വിളിച്ചുപറയുകയാണെങ്കിൽ അയാളുടെ ഉള്ളിൽ പത്മനാഭനും പത്മനാഭകഥകളും ഉണ്ടായിരിക്കുമെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കഥ കഥയായിരിക്കണമെന്നും അത് ബുദ്ധിപരമായ വ്യായാമമോ പ്രബന്ധമോ ഒന്നും ആയിക്കൂടെന്നുമുള്ള കടുത്ത നിഷ്കർഷ ഈ കഥാകാരൻ പുലർത്തുന്നു. വ്യക്തിജീവിതത്തിലും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതുവഴി പല വിവാദങ്ങൾക്കും കാരണഭൂതനായിട്ടുണ്ടെങ്കിലും തന്റെ കഥകളിൽ അത്തരം പൊട്ടിത്തെറികൾ ഒഴിവാക്കിയിരുന്നു. പെണ്ണെഴുത്തിന്റെ പ്രമുഖ പ്രചാരകയായ സാറാ ജോസഫിന്റെ രചനകളെക്കുറിച്ചുള്ള അഭിപ്രായം ഒരു അഭിമുഖകാരൻ ചോദിച്ചപ്പോൾ "അതൊക്കെ വായിക്കുന്നതിലും ഭേദം വിഷം വാങ്ങിച്ചുകുടിക്കുന്നതാണെന്നു" തുറന്നടിച്ച ആ വ്യക്തി തന്നെയാണോ ജീവന്റെ വഴി, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, കത്തുന്ന ഒരു രഥചക്രം മുതലായ മാസ്റ്റർപീസുകളും എഴുതിയിരിക്കുന്നത് എന്നു നാം ആശ്ചര്യപ്പെടും.

ശക്തമായ അഭിപ്രായങ്ങളുടെ വിളനിലമാണ് ഈ കഥാകാരന്റെ മനസ്സ്. അവയ്ക്കുനേരെ വരുന്ന ഏതാക്രമണവും - യാഥാർഥ്യമോ ഭാവനാപരമോ - അദ്ദേഹം കഠിനമായി എതിർക്കും. കേന്ദ്ര സാഹിത്യ അക്കാദമി 1996-ൽ ഗൗരി എന്ന കഥാസമാഹാരത്തിന് അവാർഡ് പ്രഖ്യാപിച്ചുവെങ്കിലും പത്മനാഭൻ അത് നിരസിക്കുകയാണുണ്ടായത്. രൂപീകരണത്തിനുശേഷം 42 വർഷങ്ങൾ കഴിഞ്ഞാണ് അക്കാദമി മലയാളത്തിൽ കഥയെ പരിഗണിച്ചത് എന്നതായിരുന്നു കാരണം. ചിലപ്പോഴെങ്കിലും അത്തരം അഭിപ്രായങ്ങൾ വസ്തുനിഷ്ഠമാകുന്നുമില്ല. വയലാർ അവാർഡിന്റെ നിയമാവലിയിൽ കവിത, വിമർശനം, നാടകം, ജീവചരിത്രം, നോവൽ എന്നീ വിഭാഗങ്ങളെ മാത്രമേ ആദ്യകാലത്ത് ഉൾപ്പെടുത്തിയിരുന്നുള്ളൂ. എന്നിരുന്നാലും 23 വർഷങ്ങൾക്കുശേഷം ആ ബഹുമതി അദ്ദേഹം മടികൂടാതെ സ്വീകരിച്ചു. ഇത്തരം വിരോധാഭാസങ്ങൾക്കൊന്നും വിശദീകരണം നൽകാൻ നമുക്കു പറ്റിയില്ലെന്നുവരും. പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധത്തിനുശേഷം കഥാകൃത്ത് ഇപ്പോൾ ഇടതുപക്ഷത്തേക്ക് ഏതാണ്ട് കാൽ മാറ്റിച്ചവിട്ടിയിരിക്കുകയാണ്. അതിനൊരു ബോദ്ധ്യപ്പെടുന്ന ന്യായീകരണം നൽകാൻ അദ്ദേഹം കാല്പനികതയെ കൂട്ടുപിടിക്കുന്നത് നിർഭാഗ്യകരവും പരിഹാസ്യവുമാണ്. ലോകം കണ്ട ഏറ്റവും വലിയ കാല്പനികനായിരുന്നുവത്രേ കാൾ മാർക്സ്. തീർന്നില്ല, ഈയടുത്തകാലത്തുകണ്ട മഹാനായ മറ്റൊരു കാല്പനികനാണത്രേ ചെ ഗുവേര! ഈ ഭാഗം സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ പി. കെ. പാറക്കടവ് തന്നെയാണ്.

സാമ്പ്രദായിക കഥയെഴുത്തിൽനിന്ന് തീർത്തും വ്യതിരിക്തമായ ഒരു പാതയാണ് പത്മനാഭന്റേത്. കഥ പറയുന്നതിനേക്കാൾ അതിന്റെ മൂലതന്തു വായനക്കാരുടെ മനസ്സിനെ കീഴടക്കുന്നതാണ് അവയുടെ വിജയത്തിനു കാരണം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന വികാരങ്ങൾ വായനക്കാർ നേരിട്ടറിയുമ്പോൾ അവർ കൂടി ആ രംഗവിധാനത്തിലേക്ക് ഇറങ്ങിച്ചെന്നുപോകും. എന്നിരുന്നാലും നല്ലൊരെഴുത്തുകാരനാകാനുള്ള ഒരു ചേരുവ അദ്ദേഹം നൽകുന്നുണ്ട്. ആഴവും പരപ്പുമുള്ള ജീവിതത്തെക്കുറിച്ചുള്ള അവബോധം, ഭാഷയുടെ മേലുള്ള ആരോഗ്യകരവും സുന്ദരവുമായ സ്വാധീനം, പൂർവസൂരികളുടെ സംഭാവനകളെക്കുറിച്ചുള്ള അറിവ് - ഇതൊക്കെയാണ് എഴുത്തുകാരനാവാൻ പോകുന്ന ഒരാൾ അവശ്യം കൈവശം വെക്കേണ്ടത്. ചില കഥകളുടെ സവിശേഷതകളും വിവരിക്കപ്പെടുന്നു. 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന ശീർഷകത്തിലെ 'ഒരു' ചിലർക്കൊക്കെ അരോചകമായി അനുഭവപ്പെട്ടെന്നുവരാം. അതൊഴിവാക്കി 'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്നു മാത്രമായിരുന്നെങ്കിൽ അല്പം കൂടെ ചേതോഹരമായിരുന്നേനെ എന്ന വാദത്തെ തീർത്തും തള്ളിക്കളയാൻ പറ്റില്ല. എന്നാലിത് ബോധപൂർവം തന്നെ ഉൾപ്പെടുത്തിയതാണെന്നാണ് കഥാകൃത്ത് പറയുന്നത്. മറ്റു കഥകളിലും ഈ നിർബന്ധം കാണാം - ഉദാ: കടയനെല്ലൂരിലെ ഒരു സ്ത്രീ, വീട് നഷ്ടപ്പെട്ട ഒരു കുട്ടി. ഈ ശൈലി കുമാരനാശാനും സ്വീകരിച്ചത് പത്മനാഭന്റെ മാതൃകയായി ഭവിച്ചു. 'നളിനി - അഥവാ ഒരു സ്നേഹം' എന്നാണല്ലോ 'നളിനി' എന്നു ചുരുക്കത്തിൽ അറിയപ്പെടുന്ന ആശാൻ കാവ്യത്തിന്റെ യഥാർത്ഥപേര്.

545 പേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രന്ഥം ദീർഘമായ ഒന്നാണ്. ഒട്ടനവധി ലേഖകർ തങ്ങളുടെ സംഭാവനകൾ ഇതിൽ ചേർത്തിരിക്കുന്നു. കൂടാതെ പത്മനാഭൻ നൽകിയ നിരവധി അഭിമുഖങ്ങളും. ഇതെല്ലാം കൂടിയാകുമ്പോൾ ആവർത്തനം ഒഴിവാക്കാനാവാതെ തിക്കിത്തിരക്കി കയറിവരുന്നു. പത്മനാഭന്റെ അഞ്ചു കഥകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ഹൃദ്യമായി. 'കത്തുന്ന ഒരു രഥചക്രം' എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്. എന്നാൽ ഒരു പത്തുവർഷത്തിനിപ്പുറമുള്ള രചനകൾ ആ നിലവാരം പുലർത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിവരും. കഥകൾ രചിക്കാനിടയായ അനുഭവങ്ങളും സാഹചര്യങ്ങളും വിശദീകരിക്കുന്നത് അവയെ കൂടുതൽ ആഴത്തിൽ സ്വാംശീകരിക്കാൻ വായനക്കാരെ സഹായിക്കും. ഇത്രയും വലിയ ഒരു പുസ്തകത്തിൽ പ്രശംസാവചനങ്ങൾ മാത്രമാക്കാതെ ഏതാനും ചില വിമർശനസ്വരങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. കെ. പി. അപ്പന്റെ 'ഗൗരി'യെക്കുറിച്ചുള്ള 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന ഒരൊറ്റ ലേഖനം മതിയായിരുന്നല്ലോ ഏതു വിമർശനത്തിന്റേയും മുനയൊടിക്കാൻ?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'T. Padmanabhan - Padanam, Sambhashanam, Jeevitham'
Editor: K B Selvamony
Publisher: Olive Publications, 2021
ISBN: 9789389325379
Pages: 545
 

Sunday, May 8, 2022

ചരിത്രം കുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ക്ഷേത്രനിലവറകളിലെ അപാരമായ സമ്പത്ത് കോടതി നിർദ്ദേശപ്രകാരം എണ്ണിത്തിട്ടപ്പെടുത്തിയതോടെ പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധയാർജ്ജിച്ചു. ലോകമെമ്പാടും നിന്ന് പത്രപ്രവർത്തകർ തിരുവനന്തപുരത്തെത്തി അത്ഭുതത്തോടെ കാര്യങ്ങൾ മനസ്സിലാക്കി. മറ്റു ഭാരതീയ നാട്ടുരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വലിപ്പത്തിലും ജനസംഖ്യയിലും സമ്പത്സമൃദ്ധിയിലുമൊക്കെ പിന്നോക്കമായിരുന്ന തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിലെ രാജകുടുംബത്തിന്റെ ക്ഷേത്രത്തിൽ ഇത്രയധികം സമ്പത്ത് എങ്ങനെ വന്നുചേർന്നു എന്നത് ചിലർക്കെങ്കിലും ഒരു പ്രഹേളിക ആയിരുന്നു. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രം പോലെ സമ്പന്നമായ ക്ഷേത്രങ്ങൾ ഇന്ത്യയിൽ വേറെയും ഉണ്ടായിരുന്നു. മുഹമ്മദ് ഗസ്നിയെയും മധുര സുൽത്താന്മാരേയും ആർക്കാട്ട് നവാബിനേയും പോലുള്ള മതഭ്രാന്തർ കൊള്ളയടിച്ചില്ലായിരുന്നുവെങ്കിൽ സോമനാഥക്ഷേത്രവും മധുര മീനാക്ഷി ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രത്തേക്കാൾ സമ്പന്നമായി നിലനിൽക്കുമായിരുന്നു. ടിപ്പുവിന്റെ നേതൃത്വത്തിൽ ഉണ്ടാകുമായിരുന്ന ആക്രമണത്തെ ഒഴിവാക്കാൻ കഴിഞ്ഞതുകൊണ്ടുമാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് നിലവറകളിൽ സമ്പത്ത് സൂക്ഷിക്കാൻ കഴിഞ്ഞത്. അങ്ങനെ ചിന്തിക്കുമ്പോൾ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽനിന്ന് നൂറ്റാണ്ടുകൾ നീണ്ട ആക്രമണങ്ങളിലൂടെ എത്ര അളവറ്റ സ്വത്താണ് മുസ്ലീം ആക്രമണകാരികൾ കടത്തിക്കൊണ്ടുപോയതെന്ന വസ്തുത ഏതൊരു ദേശസ്നേഹിയേയും കഠിനമായി വേദനിപ്പിക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാര്യങ്ങൾ രേഖപ്പെടുത്തിവെച്ചിരിക്കുന്ന മതിലകം രേഖകൾ അക്കാലങ്ങളിലെ ചരിത്രം തന്നെയാണ് കുറിച്ചിട്ടിരുന്നത്. ആ അർത്ഥത്തിലാണ് പുസ്തകത്തിന്റെ ശീർഷകത്തിന്റെ സാംഗത്യം പൂർണമായി വെളിപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങളും നിർമ്മാണപ്രവർത്തികളും മാത്രമല്ല, രാജാവായി അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള വിവരങ്ങളും ഈ രേഖകളിൽ കടന്നുവരുന്നു. എം. ജി. ശശിഭൂഷൺ ചരിത്രകാരനും വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ആർ. പി. രാജ ആരോഗ്യവകുപ്പിലെ ഡയറക്ടർ ആയി വിരമിച്ച വ്യക്തിയാണ്. തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ച് അദ്ദേഹം വേറേയും കൃതികൾ രചിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ സ്വത്ത് എങ്ങനെ സ്വരുക്കൂട്ടിയെന്നത് ഗ്രന്ഥകാരന്മാർ പരിശോധിക്കുന്നു. രാജ്യത്തിലെ നികുതിപ്പണം നിലവറകളിൽ എത്തിയിരുന്നില്ലെന്നും രാജകുടുംബത്തിന്റേയും മറ്റു കേരളരാജാക്കന്മാരുടേയും വാർത്തകപ്രമാണികളുടെയും കാണിക്കകളായിരുന്നു പ്രധാന വരുമാനമാർഗ്ഗം എന്നാണ് അനുമാനം. അതിനാൽത്തന്നെ ആ നിധി ഏറ്റെടുക്കാൻ ഇപ്പോഴത്തെ സർക്കാരുകൾക്ക് അവകാശമില്ല എന്നും വരുന്നു. തിരുവിതാംകൂർ രാജാക്കന്മാർക്കും അവരുടെ കുടുംബത്തിനും ക്ഷേത്രത്തിനുമേൽ നിർണായകസ്വാധീനവും കണ്ടുവരുന്നു. ക്ഷേത്രകാര്യങ്ങൾ നിർവഹിക്കുന്ന സഭ ആറു ബ്രാഹ്മണരും അദ്ധ്യക്ഷനും കാര്യദർശിയുമായി മറ്റു രണ്ടു ബ്രാഹ്മണരും അരചനും ഉൾപ്പെടുന്ന എട്ടര യോഗമായിട്ടാണ് വിഭാവനം ചെയ്തിരുന്നത്. ഇന്നു കാണുന്ന ക്ഷേത്രം പൂർണമായും നിർമ്മിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ്. അഗ്നിബാധ മൂലം നാലു പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായ ക്ഷേത്രത്തെ പരിഷ്കൃതരീതിയിൽ അദ്ദേഹം വീണ്ടും പണിതുയർത്തി. തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളിൽ ക്ഷേത്രത്തിന്റെ നിർണായകസ്വാധീനം വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ഈ കൃതിയിൽ കാണാം. രാജകുടുംബത്തിൽ അനന്തരാവകാശികളില്ലാതെ വന്നപ്പോൾ ദത്തെടുക്കപ്പെട്ട പുരുഷന്മാരെ രാജ്യഭാരം ഏൽപ്പിക്കാനാവില്ലെന്നും സ്ത്രീകളെ ദത്തെടുത്ത് രാജകുമാരിമാരാക്കി അവരിലുണ്ടാകുന്ന പുരുഷസന്താനങ്ങളെയാണ് ഭരണം ഏല്പിക്കേണ്ടതെന്നും കണ്ടെത്തുന്നത് ഗ്രന്ഥവരി പരിശോധിച്ച് കീഴ്‌വഴക്കങ്ങൾ മനസ്സിലാക്കുമ്പോഴാണ്. ഈ തീരുമാനം അധീശശക്തിയായ ബ്രിട്ടീഷുകാരും അംഗീകരിക്കുന്നു.

ഈ കൃതിയിലേക്കു നോക്കുമ്പോൾ കാര്യമായ സംഭാവനകളൊന്നും രണ്ടു ഗ്രന്ഥകാരന്മാരും നടത്തിയതായി കാണുന്നില്ല. പുസ്തകത്തിന്റെ ഏതാണ്ട് പകുതിയിലധികം പേജുകളും മതിലകം രേഖകൾ വെറുതെ പകർത്തിവെച്ചിരിക്കുകയാണ്. പുരാതനമായ ഭാഷയിലും, വ്യാഖ്യാനങ്ങൾ ഇല്ലാതെയും, ഖണ്ഡിക തിരിക്കാതെയും, വിരാമചിഹ്നങ്ങളില്ലാതെയും പേജുകണക്കിന് നീളുന്ന ആ വിവരണങ്ങൾ ഇതിന്റെ വായനാക്ഷമത തീർത്തും നശിപ്പിക്കുന്നു. അത്തരം 120-ലധികം പേജുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരു കടുത്ത ശിക്ഷയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല

Book Review of 'Charithram Kuricha Sree Padmanabhaswamy Kshethram'
Authors: M. G. Sashibhooshan, R. P. Raja
Publisher: DC Books, 2011
ISBN: 9788126433513
Pages: 263