Tuesday, December 25, 2018

രാജാ രവിവർമ്മ: കല, കാലം, ജീവിതം

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ രൂഢമൂലമായി. കമ്പനിഭരണത്തിന്റെ നുകത്തിനുകീഴിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ കൂടാതെ എല്ലാ നാട്ടുരാജ്യങ്ങളും അവരുടെ മേൽക്കോയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. ഇതിനനുബന്ധമായി യൂറോപ്യൻ സംസ്കാരസവിശേഷതകൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. പാശ്ചാത്യ ചിത്രരചനാരീതികൾ പ്രചരിക്കുകയും വിദേശചിത്രകാരന്മാർ ചിത്രമെഴുത്ത് തൊഴിലാക്കിമാറ്റുകയും ചെയ്തു. വിദഗ്ദ്ധരായ നാടൻ ചിത്രകാരന്മാർ ഈ അവസരം ഭംഗിയായി വിനിയോഗിച്ചുകൊണ്ട് പുരാണേതിഹാസങ്ങളിലെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളെ പുതിയവിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നതിൽ വിജയം നേടി. ഈ നവീനരീതിയുടെ ഏറ്റവും മഹാനായ പ്രയോക്താവാണ് കിളിമാനൂർ കൊട്ടാരത്തിൽ ജന്മം കൊണ്ട രാജാ രവിവർമ്മ (1848-1906). അദ്ദേഹത്തിന്റെ ജീവിതവും ചിത്രമെഴുത്തിലെ ഇതിഹാസസമാനമായ കർമ്മചര്യയും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ കൃതി. ചലച്ചിത്രസംവിധായകൻ, ചിത്രകാരൻ, എഡിറ്റർ എന്നീ നിലകളിലൊക്കെ തിളങ്ങിയ ശ്രീ. നേമം പുഷ്പരാജ് ആണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർവവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിന്റെ കലാവിഭാഗം മേധാവിയുമാണ്.

രവിവർമ്മയുടെ കലയും കാലഘട്ടവും ജീവിതവും ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന അധികം പുസ്തകങ്ങളില്ല. അദ്ദേഹം വരച്ച നൂറിലധികം ചിത്രങ്ങളുടെ വലിപ്പത്തിലുള്ള പകർപ്പുകൾ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകവുമില്ല. അധികം പ്രചാരം നേടിയിട്ടില്ലാത്ത ചില ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുസ്തകത്തിന്റെ വില മുതലാകാൻ ഈ ദൃശ്യവിസ്മയം മാത്രം മതി. സ്ത്രീസൗന്ദര്യത്തിന്റെ ഭാവഭേദങ്ങൾ ഇത്ര സൂക്ഷ്മമായി ആവിഷ്കരിച്ച മറ്റൊരു ചിത്രകാരനില്ല. ആ ചിത്രങ്ങളിൽ ഭാവദീപ്തിയും ആകാരഭംഗിയും സമഞ്ജസമായി ഇണങ്ങിച്ചേർന്നു. 'സ്ത്രീഭാവങ്ങൾ' എന്നൊരദ്ധ്യായം തന്നെ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത് വളരെ ഉചിതമായി. ഭാരതീയസ്ത്രീകളുടെ ദേശീയവസ്ത്രം സാരിയായി രൂപപ്പെട്ടത് രവിവർമ്മച്ചിത്രങ്ങളുടെ സ്വാധീനഫലമാണെന്ന അഭിപ്രായവും പുഷ്പരാജ് മുന്നോട്ടുവെക്കുന്നുണ്ട്.

കൊട്ടാരങ്ങളിലും സ്വകാര്യശേഖരങ്ങളിലുമായി വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന തന്റെ സൃഷ്ടികൾ ജനങ്ങളിലെത്തിക്കുന്നതെങ്ങനെ എന്നത് രവിവർമ്മയെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു. എന്നാൽ കലാകാരന്മാർ വ്യവസായം നടത്താനിറങ്ങിയാൽ സ്വാഭാവികമായും അവ പരാജയപ്പെടും എന്ന പൊതുതത്വം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. ഒലിയോഗ്രാഫ് പ്രിന്റിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങൾ നിസ്സാരവിലക്ക് സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മുംബൈയിൽ ആരംഭിച്ച ലിത്തോഗ്രാഫ് പ്രസ്സ് താമസിയാതെ കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തി. എങ്കിലും നാം ഇന്നുകാണുന്ന ദേവീദേവന്മാരുടെ ചിത്രങ്ങൾ മിക്കവയും ഒലിയോഗ്രാഫ് വിദ്യയിലൂടെ രവിവർമ്മ പ്രചരിപ്പച്ചതാണെന്നോർക്കുമ്പോൾ അദ്ദേഹത്തിന്റെ ഉദ്യമം സഫലമായെന്നു കരുതാം. കടുത്ത അഗ്നിപരീക്ഷകളും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ചിത്രമെഴുതിക്കിട്ടിയ സമ്പാദ്യം മുഴുവൻ പ്രസ്സിൽ നഷ്ടപ്പെട്ടതുകൂടാതെ വ്യക്തിപരമായും അവ അദ്ദേഹത്തെ മുറിപ്പെടുത്തി. നിരവധി ദേവീചിത്രങ്ങൾക്കു മോഡലായ സുഗന്ധ എന്ന മഹാരാഷ്ട്രക്കാരിയായ യുവതി ലോണാവാലയിലെ അദ്ദേഹത്തിന്റെ ബംഗ്ളാവിലായിരുന്നു താമസിച്ചിരുന്നത്. സ്വാഭാവികമായും ഇത് അപവാദപ്രചരണത്തിനു വഴിയിട്ടു. രവിവർമ്മയുടെ വെപ്പാട്ടിയുടെ രൂപം ദേവതമാർക്കു നൽകി എന്ന ആരോപണവുമായി പൂനയിലെ കോടതിയിൽ കേസ് എത്തി. ഇത് ചിത്രകാരനേയും സുഗന്ധയേയും മാനസികമായി ഏറെ തളർത്തി. ഒടുവിൽ കോടതിയിൽ നേടിയ അനുകൂലവിധിയുമായി മടങ്ങിയെത്തിയ രവിവർമ്മയെ കാത്തിരുന്നത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സുഗന്ധയുടെ മൃതശരീരമാണ്. ഇത്തരം കൊടിയ പരീക്ഷകൾക്കിടയിലും അദ്ദേഹത്തിന് ആശ്വാസമായത് രാമന് ലക്ഷ്മണനെന്നപോലെ തന്റെ സന്തതസഹചാരിയായ മാറിയ ഇളയ സഹോദരൻ രാജരാജവർമ്മയാണ്. ജ്യേഷ്ഠനെപ്പോലെ അനുജനും ഒരനുഗ്രഹീത ചിത്രകാരൻ തന്നെയായിരുന്നു.

നേമം പുഷ്പരാജിന്റെ ഈ കൃതി വ്യത്യസ്തമാകുന്നത് രവിവർമ്മയുടെ ചിത്രരചനാരീതിയെക്കുറിച്ചുയർന്ന വിമർശനങ്ങളും കൂടി ഉൾക്കൊള്ളിക്കുന്നതിലൂടെയാണ്. ആഴത്തിലുള്ള പഠനം കുറവാണെന്നും ശരീരചിത്രീകരണത്തിൽ ബാഹ്യമായ സൗന്ദര്യസങ്കല്പങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയെന്നുമാണ് അവയിൽ പ്രധാനപ്പെട്ടവ. ഡാവിഞ്ചിയും മറ്റും നടത്തിയതുപോലുള്ള ഗഹനമായ ശരീരശാസ്ത്രപഠനം രവിവർമ്മ നടത്തിയിട്ടില്ലെന്നത് സത്യമാണ്. അനേകം ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്ക് ഒരേ മുഖം വരുന്നതും ശകുന്തള, ദമയന്തി എന്നീ നായികമാരുടെ പ്രായം കൂടുതലായി കാണപ്പെടുന്നതും അദ്ദേഹം ആശ്രയിച്ച മോഡലുകളുടെ ആകാരസവിശേഷതകൾ കൊണ്ടാകാം. പക്ഷേ അവയെ തീർത്തും നിർവീര്യമാക്കി കഥാപാത്രത്തിനോട് വിളക്കിച്ചേർക്കുന്നതിൽ പൂർണ്ണവിജയം നേടാനായില്ല എന്ന ആരോപണം ശക്തമായി നിലകൊള്ളുന്നു. എന്നാലിത് ചിത്രകാരന്റെ മാത്രം കഴിവുകേടല്ല. വേണ്ടത്ര വനിതാമാതൃകകളെ കിട്ടാത്തത് ഗുരുതരമായ ഒരു പ്രതിസന്ധിയിൽ അദ്ദേഹത്തെ എത്തിച്ചിരുന്നു. "അസാന്മാർഗികപ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ലൈംഗികത്തൊഴിലാളികളെ സദാ കിട്ടാനുണ്ടെങ്കിലും പെയിന്റിങ്ങിന് വന്നിരിക്കാൻ പറഞ്ഞാൽ അവർ പോലും മടിക്കും" എന്ന രവിവർമ്മയുടെ അഭിപ്രായം ആ കാലഘട്ടത്തിലെ ഉൾവലിഞ്ഞ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. അതുതന്നെയായിരിക്കണം 'രവിവർമ്മയുടെ മഹാലക്ഷ്മിയേയും സരസ്വതിയേയും കണ്ടാൽ പ്രൈമറി സ്കൂൾ അദ്ധ്യാപികമാരെ ഓർമ്മവരും' എന്ന പരിഹാസത്തിന്റെ കാതലും.

ഈ കൃതിയിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രത്യേകത ഉയർന്നുവരുന്ന പ്രജകളെച്ചൊല്ലി രാജസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അസൂയയാണ്. ആയില്യം തിരുനാൾ രാജാവ് രവിവർമ്മയെ വളരെയധികം പ്രോത്സാഹിപ്പിച്ചുവെങ്കിലും പിന്നീടുവന്ന വിശാഖം തിരുനാൾ അദ്ദേഹത്തിന്റെ ചിത്രശാല അടച്ചുപൂട്ടി ആ വിഖ്യാതചിത്രകാരനെ തിരുവിതാംകൂറിൽനിന്നുതന്നെ പുകച്ചുപുറത്തുചാടിച്ചു. അതിനു കാരണമായത് മദ്രാസ് ഗവർണറുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത സുഹൃദ്ബന്ധവും! ബറോഡ, മൈസൂർ എന്നീ കൊട്ടാരങ്ങളിൽ ഉന്നതസ്ഥാനം നേടുവാൻ അദ്ദേഹത്തെ സഹായിച്ചത് ഈ ബഹിഷ്കരണമാണ്. ബ്രിട്ടീഷ് സർക്കാർ 'കൈസർ-ഇ-ഹിന്ദ്' ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ തന്റെയൊരു പ്രജ മാത്രമായ രവിവർമ്മക്ക് പേരിനുമുൻപിൽ 'രാജാ' എന്നുവെക്കാൻ അവകാശമുണ്ടോ എന്ന സംശയമാണ് 'യഥാർത്ഥ' രാജാവായ ശ്രീമൂലം തിരുനാളിനുണ്ടായത്! മുൻപ് പ്രോത്സാഹിപ്പിച്ചിരുന്ന സാഹിത്യനായകനായ കേരളവർമ്മ വലിയകോയിത്തമ്പുരാനുപോലും ഈ സ്ഥാനലബ്ധിയിൽ അസ്വസ്ഥത ഉണ്ടായി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.

നിരവധി വർണ്ണചിത്രങ്ങളാൽ അലംകൃതമായ ഈ പുസ്തകം 'അമൂല്യം' എന്ന പദവി അർഹിക്കുന്നു.

Book Review of 'Raja Ravivarma: Kala, Kaalam, Jeevitham' by Nemom Pushparaj
ISBN: 9788176387095

Monday, December 17, 2018

ഭ്രമയാത്രികൻ

എൺപതുകളിലെ കേരളയുവത്വത്തിന്റെ സൗന്ദര്യസങ്കല്പങ്ങളും സംഗീതാസ്വാദനശൈലികളും ഉരുവപ്പെടുത്തിയെടുക്കുന്നതിൽ അക്കാലത്തെ മലയാളസിനിമ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഏത് നല്ലത്, ഏത് ചീത്ത എന്ന തരംതിരിവ് അറിഞ്ഞോ അറിയാതെയോ അത് പ്രേക്ഷകന്റെ മനസ്സിലേക്ക് പകർന്നുനൽകി. കർണാടകസംഗീതം ഇഷ്ടപ്പെടുന്ന ഒരു വില്ലനേയോ, പാശ്ചാത്യസംഗീതത്തിന്റെ ആരാധകനായ ഒരു നായകനേയോ അവയിൽ കണ്ടെത്താൻ നിങ്ങൾ ബുദ്ധിമുട്ടും. മാത്രവുമല്ല, മനോഹരമായ പാശ്ചാത്യസംഗീത ട്രാക്കുകൾ പോലും വില്ലൻ നടത്തുന്ന കൊലപാതകത്തിന്റെയോ ബലാൽസംഗത്തിന്റെയോ പശ്ചാത്തലസംഗീതമായും ഉപയോഗിച്ചുപോന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ നായികയെ ശ്വാസം മുട്ടിച്ചുകൊന്ന വില്ലനായ മോഹൻലാലിനെ അന്വേഷിച്ചെത്തുന്ന നായകൻ ശങ്കർ കാണുന്നത് അയാൾ ഒരു പാശ്ചാത്യ മ്യൂസിക്കൽ വീഡിയോ ആസ്വദിച്ചുകൊണ്ടിരിക്കുന്നതാണ്. ബോണിഎമ്മിന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായ 'റാസ്പുട്ടിൻ' ആണ് ആ സമയം പാടുന്നതെന്നോർക്കുക!തൊണ്ണൂറുകളിൽ ഉദാരവൽക്കരണത്തിന്റെ അലകൾ കലയിലേക്കും പടർന്നുകയറിയപ്പോൾ പുതിയനൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ കുറേക്കൂടെ സമതുലിതമായ ഒരു കാഴ്ചപ്പാട് സിനിമയിൽ സ്വാധീനം ചെലുത്തി. ന്യൂജെൻ ചിത്രങ്ങളുടെ വരവോടെ, എന്തെല്ലാം കുറവുകളുണ്ടായിരുന്നാലും സംഗീതത്തെ നല്ലതോ ചീത്തയോ എന്ന തരംതിരിവില്ലാതെ വിലയിരുത്താൻ അത് നമ്മെ പഠിപ്പിച്ചു. ന്യൂജെൻ നായകരിൽ പ്രമുഖനായ അനൂപ് മേനോൻ ഭ്രമകല്പനയുടെ മൂർത്തഭാവങ്ങളിലൂടെയും, പാടിമറന്ന പാട്ടുകൾ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതിലൂടേയും മലയാളിയുടെ ഗൃഹാതുരത്വം തട്ടിയുണർത്തിയ ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നാല്പതുകഴിഞ്ഞ തലമുറയുടെ ആസ്വാദനമുകുളങ്ങളിൽ തേനിറ്റിച്ചു. 1987-ൽ പുറത്തിറങ്ങിയ 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിലെ ജോൺസൺ സംഗീതം നൽകിയ ആ റൊമാന്റിക് ഈണം ഇന്നത്തെ പ്രിയതാളമായി മാറിയത് 'ബ്യൂട്ടിഫുൾ' എന്ന 2011-ലെ ചിത്രത്തിൽ അനൂപ് മേനോന്റെ കഥാപാത്രം അത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു. ലോകത്തിലേക്ക് തുറന്നുവെച്ച മനസ്സുമായി ആ നടൻ നടത്തുന്ന ചില സ്വദേശ, വിദേശയാത്രാനുഭവങ്ങളാണ് ഈ കൃതിയിൽ കാണാവുന്നത്.

ഈ രചന വെറുമൊരു സഞ്ചാരവിവരണമല്ല. വിക്കിപീഡിയയും വിർച്വൽ യാത്രകളും ഇന്റർനെറ്റിൽ എമ്പാടും ലഭ്യമാകുന്ന ഇക്കാലത്ത് ചൈനയിലെ വൻമതിലിന്റെ നീളമോ, ബക്കിങ്ഹാം കൊട്ടാരം നിർമ്മിച്ച വർഷമോ ഒന്നും ഒരു സഞ്ചാരി പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളല്ല എന്ന് മേനോൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് ശീർഷകത്തിലെ 'യാത്രികനേ'ക്കാൾ ഭ്രമത്തിന് പ്രാമുഖ്യം നൽകിയിരിക്കുന്നതും. സഞ്ചാരിയുടെ അനുഭവങ്ങളാണ് ഇവിടെ വായനക്കാരുമായി സംവദിക്കുന്നത്. ലണ്ടൻ നഗരത്തിലെ യാത്രകളെ ഇത് അവിസ്മരണീയമാക്കുന്നു. കണ്ടുമുട്ടുന്ന അന്യനാട്ടുകാരിൽനിന്ന് ഇന്ത്യയെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം ശേഖരിക്കുന്നു. ഇന്ത്യാക്കാരുടെ വൃത്തി തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത് അവനവന്റെ കുളിമുറികളിൽ മാത്രമാണെന്നും വീടിന്റെ ഗേറ്റ് കടന്നാൽ പിന്നെയൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നുമുള്ള ഒരു ബ്രിട്ടീഷ് സുഹൃത്തിന്റെ അഭിപ്രായം നമ്മെ ചിന്തിപ്പിക്കും. ഭാരതീയനഗരങ്ങളുടെ ടോപ്പോഗ്രാഫിയുടെ ഭാഗമാണ് ചവറുകൂനകളും മാലിന്യങ്ങളുമെന്നും, സ്വച്ഛഭാരത് നല്ലൊരു തുടക്കമാണെങ്കിലും ഭൂരിപക്ഷം ഇന്ത്യക്കാരും ആത്യന്തികമായി ഒരു തമാശ മാത്രമായേ ഇതിനെ കാണൂ എന്നുമുള്ള നിരീക്ഷണം പ്രവചനസ്വഭാവമുള്ളതാണോ എന്നു നാം സംശയിച്ചുപോകും. മദ്ധ്യപൂർവദേശത്തുനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്യൻ നഗരങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും തകർത്തുകളയുന്നതിലെ ധാർമികരോഷം മേനോന്റെ വാക്കുകളിൽ കാണാം.

മലയാളികളുടെ ചൂതാട്ടഭ്രമത്തെ ഗ്രന്ഥകാരൻ വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്നു, പ്രത്യേകിച്ചും കൊളംബോ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് രഹസ്യമായി പറന്നിറങ്ങുന്നവരെ. എന്തുകൊണ്ട് നിയമവിധേയമായ, ആദായനികുതി ബാധകമായ ചൂതാട്ടകേന്ദ്രങ്ങൾ നമുക്കിവിടെ തുടങ്ങിക്കൂടാ എന്ന് ഭരണാധികാരികൾ എന്നാണ് ചിന്തിക്കാൻ പോകുന്നത്? സർക്കാർ തന്നെ ലോട്ടറിയും മദ്യക്കച്ചവടവും നടത്തുന്ന നാട്ടിൽ എന്ത് ധാർമ്മികതയുടെ പേരിലാണ് ഇതിനുനേരെ പുറംതിരിഞ്ഞു നിൽക്കുന്നത്?

ചലച്ചിത്രരംഗത്തെ പ്രമുഖരുടെ ആസ്വാദനക്കുറിപ്പുകളും അനുബന്ധമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. വിവരണത്തിനിടയിലെ വ്യാപകമായ ഇംഗ്ലീഷ് പദങ്ങളുടെ  ഉപയോഗം ഒരു കഥാകൃത്തിന്റെ ലായത്തിന് പൊരുത്തപ്പെടുന്നതല്ല. അനേകം ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെകിലും അവയെല്ലാം സെൽഫികളാണ്. അതുവഴി ലേഖകന്റെ ആത്മാംശം പകർന്നുനൽകിയിരിക്കയാണെന്നു വാദിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടേക്കാം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Bhramayathrikan' by Anoop Menon
ISBN: 9789352820573

Friday, December 7, 2018

അധികാരത്തിന്റെ അകത്തളങ്ങളിൽ

പ്രമുഖ പത്രപ്രവർത്തകനായിരുന്ന ശ്രീ. പി. സി. സുകുമാരൻ നായർ കേരളകൗമുദി, മാതൃഭൂമി പത്രങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പത്രപ്രവർത്തനത്തിന്റെ ആരംഭനാളുകളിൽ നിയമസഭാ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന 1949 മുതൽ 1964 വരെയുള്ള പതിനഞ്ചുവർഷക്കാലത്തെ സ്മരണകൾ കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നതാണ് ഈ പുസ്തകം.

ലേഖകൻ തന്റെ ജോലിയാരംഭിക്കുമ്പോൾ ഐക്യകേരളം രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. മലബാർ ജില്ല ഉൾപ്പെടാത്ത തിരു-കൊച്ചി നിയമസഭയുടെ പരിഗണനാവിഷയങ്ങളുടെ വൈവിദ്ധ്യം നമുക്കു കാണാൻ കഴിയും. 62 അദ്ധ്യായങ്ങളിലൂടെ സാമാന്യം ദീർഘമായ ഒരു വിവരണം തന്നെ ഗ്രന്ഥകാരൻ നൽകുന്നു. ഭക്ഷ്യപ്രശ്നം രൂക്ഷമായിരുന്ന കാലത്ത് അതിനെച്ചൊല്ലിയുള്ള ആവലാതികളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരി വാങ്ങുമ്പോൾ ഉണ്ടാകുന്ന അഴിമതിയുമെല്ലാം സഭയെ പ്രകമ്പനം കൊള്ളിച്ചു. പാർട്ടി ഏതായാലും അഴിമതിയുടെ കാര്യത്തിൽ ആരും ആരുടേയും പിറകിലല്ല എന്ന തത്വമാണ് വായനക്കാർ ഇവിടെ മനസ്സിലാക്കുന്നത്. ഭക്ഷ്യപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മറുപടിയായി, രാജി വെച്ചാൽ പരിഹാരമാകുമെങ്കിൽ 'ഒന്നല്ല, രണ്ടല്ല, രണ്ടായിരം വട്ടം രാജിവെക്കാൻ' തയ്യാറായിരുന്ന മന്ത്രിമാർ ഉണ്ടായിരുന്ന കാലമായിരുന്നു അത്. സമ്പന്നമായ ഉപമകളും, വിശ്വസാഹിത്യത്തിൽനിന്നുള്ള അനുയോജ്യമായ ഉദ്ധരണികളും, ഉന്നതനിലവാരം പുലർത്തിയ ചർച്ചകളിലും നിന്ന് ഇന്നത്തെ നിയമസഭ എത്തിനിൽക്കുന്നത് സഭാതലത്തിലെ കയ്യാങ്കളിയിലും, മേശപ്പുറത്തുകയറിനിന്ന് ആഭാസത്തരം കാണിക്കുകയും സ്പീക്കറുടെ കസേര മറിച്ചിടുകയുമൊക്കെ ചെയ്യുന്ന അറപ്പുളവാക്കുന്ന കാഴ്ചകളിലാണ്.

നിയമസഭയിലെ വാഗ്‌വാദങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഗ്രന്ഥകർത്താവ് പ്രശ്നങ്ങളുടെ സാമൂഹികപ്രാധാന്യം ചർച്ച ചെയ്യുന്നില്ല. ഒന്നാം ഇ.എം.എസ് സർക്കാരിനെ താഴെയിറക്കിയ വിമോചനസമരം പോലും കാര്യമായി പരാമർശവിധേയമാക്കിയിട്ടില്ല. സുനാമി തിരകൾ താഴെക്കൂടി കടന്നുപോകുമ്പോഴും പ്രശാന്തത കൈമോശം വരാത്ത പുറംകടലിനെപ്പോലെ, പുറത്ത് പ്രക്ഷോഭം അരങ്ങുതകർക്കുമ്പോഴും നിയമസഭ അതിന്റെ നടപടികളിൽ മാത്രം ശ്രദ്ധിച്ചു. കാർഷിക, വിദ്യാഭ്യാസമേഖലകളിൽ പുരോഗമനാത്മകമായ നയങ്ങൾ സ്വീകരിച്ചതുമൂലമാണ് സർക്കാരിന് പുറത്തുപോകേണ്ടി വന്നത് എന്ന വാദത്തിന്റെ മുനയൊടിയുന്നതും ദൃശ്യമാണ്. കാർഷികബന്ധബിൽ പാസ്സാക്കിയത് ഏകകണ്ഠമായാണ്. ഇ.എം.എസ് മന്ത്രിസഭ പാസ്സാക്കിയെടുത്ത അവസാനത്തെ ബില്ലും ഇതുതന്നെയാണ്. വിമോചനസമരത്തെത്തുടർന്ന് കേന്ദ്രം സർക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യധ്വംസനമാണെന്നു വാദിക്കുന്നവർ അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തോറ്റമ്പിയത് സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഭരണത്തിൽ വന്ന ഐക്യമുന്നണി 58 ശതമാനം വോട്ടും സഭയിൽ 94 സീറ്റുമാണ് നേടിയത്. അത്രയധികം വോട്ട് അതിനുശേഷം ആർക്കും നേടാൻ കഴിഞ്ഞിട്ടില്ല എന്നുകൂടി ഇവിടെ ഓർക്കണം. കമ്യൂണിസ്റ്റ് പാർട്ടിക്ക് നേടാനായത് 42 ശതമാനം വോട്ടും 29 സീറ്റുകളും മാത്രം. ഇതുകൊണ്ടും തീർന്നില്ല, ആകെയുണ്ടായിരുന്ന പതിനൊന്നു മന്ത്രിമാരിൽ ഏഴുപേരും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ടി. വി. തോമസ്, മുണ്ടശ്ശേരി, കെ. സി. ജോർജ്ജ് എന്നീ മഹാരഥന്മാരും തോറ്റവരിൽപ്പെടും. പത്തു പോലീസ് വെടിവെപ്പുകളിലായി പന്ത്രണ്ടുപേരെ കൊലപ്പെടുത്തിയ ഒരു സർക്കാരിനെക്കൂടെയാണ് ജനം പടിയിറക്കിവിട്ടത്.

പത്രറിപ്പോർട്ട് പോലെ ശുഷ്കമാണ് സുകുമാരൻ നായരുടെ പുസ്തകരചനാശൈലിയും. നിരവധി സംഭവങ്ങൾ വിവരിക്കുന്നുവെങ്കിലും അതെല്ലാം കോർത്തിണക്കുന്ന ഒരു കഥ പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒരു കായികമത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം പോലെ 'അയാൾ അതുചെയ്തു, ഇയാൾ ഇതുചെയ്തു' എന്ന മട്ടിലുള്ള വിവരണമാണ് കൃതിയിലുടനീളം. ഇത് വായനക്കാരെ തെല്ലൊന്ന് ബുദ്ധിമുട്ടിക്കുന്നുമുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Adhikarathinte Akathalangalil' by P C Sukumaran Nair
ISBN: 9788182641181

Monday, December 3, 2018

ലാവലിൻ രേഖകളിലൂടെ

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭീമൻ ആരോപണമാണ് ലാവലിൻ അഴിമതി. കേസും കൂട്ടവുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഈ ഇടപാട് കേരളചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണവുമാണ്. അന്നത്തെ വൈദ്യുതിമന്ത്രിയും പിന്നീട് സി.പി.എം സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനിലേക്ക് ആരോപണത്തിന്റെ ചാട്ടുളികൾ പലതവണ നീണ്ടുവെങ്കിലും ഏറ്റവും ഒടുവിൽ നാം കേൾക്കുന്നത് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽനിന്ന് കോടതി നീക്കം ചെയ്തുവെന്നാണ്. ഈ ഇടപാടിന്റെ വിശദവിവരങ്ങളും ഞെട്ടിക്കുന്ന കയ്യിട്ടുവാരലുകളും നമുക്കു വിശദീകരിച്ചുതരുന്നത് ആം ആദ്മി പാർട്ടിയുടെ സമുന്നതനേതാവും കെൽട്രോണിലെ ഉന്നത മാനേജ്മെന്റ് തസ്തികയിൽനിന്ന് വിരമിച്ചയാളുമായ ശ്രീ. സി. ആർ. നീലകണ്ഠനാണ്.

ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വളരെ പഴയ ജലവൈദ്യുതനിലയങ്ങൾ നവീകരിക്കുന്നതിനായി 1995 ആഗസ്റ്റ് 10-ന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി വൈദ്യുതിബോർഡ് ധാരണാപത്രം ഒപ്പുവെക്കുന്നു. ഈ ഘട്ടത്തിൽ അധികാരത്തിലുള്ളത് യു.ഡി.എഫും വൈദ്യുതിമന്ത്രി ശ്രീ. ജി. കാർത്തികേയനുമാണ്. 1996 ഫെബ്രുവരി 24-ന് ഇത് ഒരു കൺസൾട്ടൻസി കരാറായി മാറ്റുന്നു. സാങ്കേതിക, വായ്പാബാദ്ധ്യതകളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും, ടെണ്ടറുകൾ തയ്യാറാക്കുന്നതിനും, പ്രോജെക്ട് മാനേജ്മെന്റ് ജോലികൾ നിർവഹിക്കുന്നതിനുമായി ലാവലിന് വാഗ്ദാനം ചെയ്തത് 24 കോടി രൂപയാണ്. തർക്കങ്ങൾ ഉത്ഭവിച്ചാൽ അവ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട് രണ്ടുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്താവുകയും എൽ.ഡി.എഫ് മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേൽക്കുകയും ചെയ്യുന്നു.

പുതിയ സർക്കാർ അധികാരമേറ്റതോടെ ലാവലിന്റെ ചരടുകൾ കൂടുതൽ ദൃഢമായി. മുകളിൽ പറഞ്ഞ മൂന്നു നിലയങ്ങളിലും നവീകരണം ആവശ്യമില്ല എന്നു പ്രഖ്യാപിക്കുന്ന ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് ഉന്നതർക്ക് തലവേദനയായി മാറിയ സമയം. മേൽപ്പറഞ്ഞ കൺസൾട്ടൻസി കരാറിന് ഒരു അനുബന്ധമെന്ന നിലയിൽ ടെണ്ടറുകളൊന്നും വിളിക്കാതെ ലാവലിന് ഒരു സപ്ലൈ കരാർ നൽകുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുകയായിരുന്നു. 1997 ഫെബ്രുവരി 2-ന് സമർപ്പിച്ച ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട് സർക്കാർ 234 കോടി രൂപ ചെലവിൽ സപ്ലൈ കരാർ 1997 ഫെബ്രുവരി 10-ന് ഒപ്പുവെക്കുന്നു. ഇത്തവണ കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കണം തർക്കപരിഹാരം എന്നു നിർദ്ദേശിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരമില്ലാതെ ഒപ്പിട്ട ഈ കരാറിൽ പദ്ധതിക്കുവേണ്ട തുക കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (EDC) നിന്ന് 18.6 ശതമാനം പലിശനിരക്കിൽ വായ്പയായി ലാവലിൻ സംഘടിപ്പിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെ പവർ ഫിനാൻസ് കോർപ്പറേഷൻ സബ്‌സിഡി ഉൾപ്പെടെ പതിനൊന്നുശതമാനം നിരക്കിൽ വായ്പ നല്കമെന്നുള്ള അവസരത്തിലാണിതെന്ന് ഓർക്കണം. എന്നാൽ കാനഡയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന വെച്ച നിബന്ധന സാമഗ്രികൾ കാനഡയിൽനിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു. എങ്കിൽപ്പോലും കാനഡയിൽ ടെണ്ടർ ചെയ്യാമായിരുന്ന ഈ ജോലി ലാവലിനെ പൂർണ്ണമായി ഏൽപ്പിക്കുകയാണുണ്ടായത്. രസകരമായ കാര്യമെന്തെന്നാൽ ലാവലിൻ ഒരിക്കലും ഇത്തരം ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നില്ല എന്നതാണ്. അൽസ്‌തോം കമ്പനിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങിനല്കി വൻതുക കമ്മീഷൻ ഇനത്തിൽ അവർ കൈപ്പറ്റി.

1998 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഈ കരാർ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തികളാക്കി. കേന്ദ്രനിയമമനുസരിച്ച് 100 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരം നേടണമായിരുന്നു. ഈ വ്യവസ്ഥ മറികടക്കുന്നതിനായി ചെങ്കുളം, പന്നിയാർ, പള്ളിവാസൽ പദ്ധതികൾ വിഭജിച്ച് വേറെവേറെ കാണിച്ചതുവഴി ഒരു പദ്ധതിയുടെ ചിലവ് 100 കോടിയിൽ താഴെയെത്തിച്ചു. 1997 ജനുവരിയിൽ അനുമതി തേടേണ്ട തുക 500 കോടിയായി ഉയർത്തിയതിനാൽ ആ വകുപ്പിൽ തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലാവലിന്റെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് വിവിധ സ്ഥാപനങ്ങൾ നിരവധി തവണ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ഗൂഢാലോചനക്കാർ പ്രതിരോധിച്ചത് ഒരസ്സൽ പൂഴിക്കടകൻ അടവുകൊണ്ടായിരുന്നു. മലബാറിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ 98 കോടി രൂപ ഗ്രാന്റായി അനുവദിപ്പിക്കാൻ ലാവലിൻ സഹായിക്കും എന്നൊരു ധാരണാപത്രം ഒപ്പിട്ടു - നിയമപരമായി നിലനിൽക്കുന്ന കരാറല്ല, വെറുമൊരു ധാരണാപത്രം മാത്രം! ലാവലിന്റെ നിരക്കുകൾ പരിശോധിക്കുന്ന സമിതികളോടെല്ലാം ഈ 98 കോടി രൂപ കഴിച്ചുള്ള നിരക്കുകളാണ് പരിഗണിക്കേണ്ടത് എന്നാവശ്യപ്പെടുകയും ചെയ്തു. വാങ്ങുന്ന സാമഗ്രികളുടെ സാങ്കേതികവിവരങ്ങൾ നൽകാത്തതിനാൽ യഥാർത്ഥവില എന്താണെന്ന് ആർക്കും കണ്ടെത്താനായില്ല.

ലാവലിൻ 2001-ൽ പണികൾ പൂർത്തിയാക്കി. എന്നാൽ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്തതിൽ പത്തിലൊന്നു മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പേരിൽ ലാവലിന്റെ ബില്ലുകൾ തടഞ്ഞുവെക്കാനും സാധിക്കുമായിരുന്നില്ല, കാരണം വായ്‌പ നൽകുന്ന EDC ഗഡുക്കൾ ലാവലിനാണ് നേരിട്ടു കൊടുത്തുകൊണ്ടിരുന്നത്. നമ്മുടെ പണി പണം തിരിച്ചടക്കുക മാത്രവും! തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ഗ്യാരന്റിയും കൊടുത്തിരുന്നു. അക്ഷരാർത്ഥത്തിൽതന്നെ കേരളത്തെ അനങ്ങാനാവാത്തവിധം പൂട്ടിക്കളഞ്ഞ അവസ്ഥ! എന്നാലോ, നവീകരണപ്രവർത്തനങ്ങൾ ഫലവത്തായതുമില്ല. ഗ്രന്ഥകാരൻ നിരത്തുന്ന കണക്കുകൾ പ്രകാരം മുൻപുള്ള മൂന്നുവർഷങ്ങളിലെ ശരാശരി വൈദ്യുതോൽപ്പാദനത്തിനടുത്തെത്താൻ പോലും പണികഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധിച്ചതുമില്ല.

അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന നീലകണ്ഠന്റെ ആത്മരോഷം ഓരോ വരികളിലും നമുക്കു ദൃശ്യമാകും. പ്രഭാ വർമ്മ രചിച്ച 'ലാവലിന്റെ കാണാപ്പുറങ്ങൾ' എന്ന വിപ്ലവനേതാവിനെ വെള്ളപൂശുന്ന പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് മറുപടിയായാണ് ഈ കൃതിയുടെ ഘടന. ടി. പി. ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസർ ആണെന്ന കാര്യവും ഓർമയിൽ വെക്കണം. വളരെയധികം രേഖകളുടെ ശരിപ്പകർപ്പുകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും പലതും വായിക്കാനാവാത്തവിധം തെളിച്ചമില്ലാത്തവയാണ്. ലഘുലേഖയുടെ നിലവാരത്തിനപ്പുറം പുസ്തകത്തിന് എത്താൻ സാധിക്കുന്നുമില്ല. ഇടപെട്ടിട്ടുള്ള തുകയുടെ കണക്കുകളിലും പല പേജുകളിലും കാണുന്ന വൈരുദ്ധ്യം രചനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നവയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Lavalin Rekhakaliloode' by C R Neelakantan
ISBN: 9788187474562

Thursday, November 22, 2018

പൊളിച്ചെഴുത്ത്

രണ്ടാം ലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്റെ തകർച്ച വരെയുള്ള 45 വർഷം ലോകമെങ്ങും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ സുവർണകാലമായിരുന്നു. ഭൂഗോളമെങ്ങും വേരുകളും ശാഖകളുമുള്ള ഒരു സാർവദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ സമ്മേളനങ്ങളിലും പഠനക്ലാസ്സുകളിലുമൊക്കെ അവർ പ്രതിനിധികളെ കൈമാറി. ലോകം മുഴുവൻ ഇടതു ചേരിയിലേക്കു നീങ്ങിയേക്കും എന്ന് ഒരുപക്ഷേ അമേരിക്ക പോലും സംശയിച്ചിരുന്ന നാളുകൾ. സോഷ്യലിസ്റ്റ് ചേരിയിലെ ഏറ്റവും പുരോഗതിയാർജ്ജിച്ച നഗരങ്ങളായ മോസ്കോയിലും ബെർലിനിലുമെല്ലാം പരിശീലനം, ചികിത്സ, പത്രപ്രവർത്തനം എന്നെല്ലാമുള്ള ലേബലുകളുടെ മറവിൽ കഴിഞ്ഞുകൂടാൻ സഖാക്കൾ തമ്മിൽത്തമ്മിൽ കടുത്ത മത്സരവുമുണ്ടായിരുന്നു. ബ്ലിറ്റ്സ് പത്രത്തിന്റെ ലേഖകൻ എന്ന നിലയിൽ നാലു പതിറ്റാണ്ടുകളോളം ബെർലിനിൽ സ്ഥിരതാമസമാക്കിയ ശ്രീ. കുഞ്ഞനന്തൻ നായർ ലോകക്കാഴ്ച്ചകളെ കമ്യൂണിസത്തിന്റെ കട്ടിക്കണ്ണട വെച്ചുകൊണ്ടാണെങ്കിലും മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചയാളാണ്. യാതൊരു ബഹുജനസമരത്തിലോ തൊഴിലാളിപ്രക്ഷോഭത്തിലോ പങ്കെടുത്തിട്ടില്ലെങ്കിലും ഉന്നതനേതൃത്വത്തിന്റെ വിശ്വസ്തനായി അദ്ദേഹം എന്നുമുണ്ടായിരുന്നു. പാർട്ടിയുടെ കേന്ദ്ര ഓഫീസ് സെക്രട്ടറി, അല്ലെങ്കിൽ ജനറൽ സെക്രട്ടറിയുടെ അസിസ്റ്റന്റ്, അതുമല്ലെങ്കിൽ ഒളിവിൽ കഴിയുന്ന നേതാക്കൾക്ക് വിവിധസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക, അവരുടെ കുടുംബാംഗങ്ങളെ സഹായിക്കുക മുതലായ നുണുക്കുവിദ്യകളിലൂടെ അദ്ദേഹം ഒരു ഔദ്യോഗികസ്ഥാനവും പാർട്ടിയിൽ വഹിക്കാതെതന്നെ ഉന്നതങ്ങളിലേക്ക് കെട്ടിയുയർത്തപ്പെട്ടു. അങ്ങനെ നോക്കിയാൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലെ എം. ഓ. മത്തായിയോ ആർ. കെ. ധവാനോ, വിൻസെന്റ് ജോർജോ മറ്റോ ആണെന്ന് പറയേണ്ടിവരും. ജർമ്മനി സന്ദർശിക്കാനൊരുങ്ങുന്ന നേതാക്കളെ അദ്ദേഹം വാഹന-താമസസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തും ജർമൻ നേതാക്കളെ പരിചയപ്പെടുത്തിയും കയ്യിലെടുത്തു. ഈവിധ സേവനങ്ങൾ വിദേശപാർട്ടി നേതാക്കൾക്ക് ഇന്ത്യയിലും നൽകിയതോടെ കലവറയില്ലാത്ത സൗഹൃദം താൻ ചെന്നെത്തിയിടത്തെല്ലാം കുഞ്ഞനന്തൻനായർ നേടിയെടുത്തു. 2005-ൽ പാർട്ടിയിൽനിന്ന് പുറത്തായ അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം.

പതിനാലാം വയസ്സിൽ പാർട്ടി കോൺഗ്രസ്സിൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചുതുടങ്ങിയ രാഷ്ട്രീയജീവിതം 1990-കളിൽ യൂറോപ്പിൽ സോഷ്യലിസ്റ്റ് വാഴ്ച്ച തറപറ്റിയതോടെ താളം തെറ്റുകയായിരുന്നു. 1991-നു ശേഷമുള്ള ഒരു സംഭവവുംപുസ്തകത്തിലില്ല. ഈ തകർച്ചക്കുവഴിയൊരുക്കിയ ക്രൂഷ്ചേവ്, ബ്രഷ്നേവ്, ഗോർബച്ചേവ് എന്നിവർക്കെതിരെ പല്ലുഞെരിക്കുന്നതുമാത്രമാണ് പിന്നീട് നാം കാണുന്നത്. എന്നാൽ ഈ മഹാരഥന്മാരുടെ ഭരണകാലത്ത് സംഭവിച്ചുകൊണ്ടിരുന്ന പാളിച്ചകളുടെ വിശദവിവരങ്ങളൊന്നും ലേഖകൻ അന്ന് ചൂണ്ടിക്കാണിച്ചതുമില്ല. ഉത്തരവാദിത്വത്തിന്റെ ബാദ്ധ്യതകളില്ലാത്ത പച്ചയായ അധികാരം എന്നും ബെർലിൻ കുഞ്ഞനന്തൻനായരെ ലഹരി പിടിപ്പിച്ചിരുന്നു. 'അധികാരത്തിന്റെ ശക്തി!' എന്ന് മൂന്നുതവണ അദ്ദേഹം വിവിധ സംഭവങ്ങളെ അധികരിച്ച് ആശ്ചര്യപ്പെടുന്നുണ്ട്. ബെർലിനിൽ താമസത്തിനുവന്ന വി. കെ. കൃഷ്ണമേനോൻ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ഒന്നരാടം ദിവസങ്ങളിൽ വിമാനമാർഗ്ഗം മോസ്കോയിലയച്ചാണ് അലക്കി വൃത്തിയാക്കിയിരുന്നതെന്നതാണ് അതിലൊന്ന് (പേജ് 331). നമുക്കൊക്കെ ഓക്കാനമുണ്ടാക്കുന്ന ഈ അധികാരദുർവിനിയോഗത്തിൽ ധാർമികരോഷം കൊള്ളുന്നതിനുപകരം ഈ തോന്ന്യവാസം നടത്താൻ കൃഷ്ണമേനോനെ പ്രാപ്തനാക്കിയ അധികാരത്തിന് രതിമൂർച്ഛയോളമെത്തുന്ന ലഹരിയോടെ സ്തുതി പാടുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.

1940-50 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി നമുക്കീ കൃതിയിൽ വായിക്കാം. സ്വാതന്ത്ര്യാനന്തരം സായുധവിപ്ലവത്തിലൂടെ ഇന്ത്യയിൽ അധികാരത്തിലെത്താനുള്ള ശ്രമം, ഒളിവിലായിരുന്ന നേതാക്കളെ കൽക്കത്തയിൽനിന്ന് റഷ്യൻ മുങ്ങിക്കപ്പലിൽ സ്റ്റാലിൻ മോസ്കോയിലെത്തിച്ചത്, കമ്യൂണിസ്റ്റ് നേതാവായിരുന്ന എസ്. ഏ. ഡാങ്കെയുടെ വ്യക്തിപരവും സാമ്പത്തികവുമായ ക്രമക്കേടുകൾ എന്നിവയൊക്കെ വിശദമായിത്തന്നെ പുസ്തകത്തിൽ പൊളിച്ചെഴുതുന്നുണ്ട്.

പ്രത്യയശാസ്ത്രകടുംപിടിത്തങ്ങളുടേയും തദ്വാരാ വരട്ടുവാദത്തിന്റേയും മൂർത്തിമദ്ഭാവമാണ് ബെർലിൻ നായർ. സ്റ്റാലിന്റെ ഭരണകാലം ഭീകരവും നിർദാക്ഷിണ്യവുമായ അടിച്ചമർത്തലുകളുടെ പ്രഭവവേളയായിരുന്നുവെന്ന് ഇന്ന് ഏവരും സമ്മതിക്കും. എന്നാൽ ഗ്രന്ഥകാരൻ 'സ്റ്റാലിൻ എന്ന വിഗ്രഹം' എന്ന വിശേഷണമാണ് അദ്ദേഹത്തിന് ചാർത്തിക്കൊടുക്കുന്നത്. സ്റ്റാലിന്റെ കാലത്ത് ശക്തിപ്പെട്ട സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയ റിവിഷനിസ്റ്റായ ക്രൂഷ്ചേവ് തടസ്സപ്പെടുത്തി. 'ക്രൂഷ്‌ചേവിന്റെ വിക്രിയകൾ' എന്ന ഒരദ്ധ്യായം തന്നെ കൊടുംവിമർശനത്തിനായി നീക്കിവെച്ചിരിക്കുന്നു. സ്റ്റാലിൻ ആരോടെങ്കിലും 'കടുംകൈ കാണിച്ചിട്ടുണ്ടെങ്കിൽ അത് രാഷ്ട്രത്തിനും പ്രസ്ഥാനത്തിനുമെതിരായി പ്രവർത്തിക്കുന്നവരോടു മാത്രമായിരുന്നത്രേ' (പേജ് 230)! റഷ്യയിലെ പേടിസ്വപ്നമായിരുന്ന രഹസ്യപ്പോലീസ് മേധാവി ബെറിയ ലേഖകന് 'ഉശിരാർന്ന കമ്യൂണിസ്റ്റ്' ആണ്. ബർലിൻ മതിൽ കെട്ടിയുയർത്തിയത് പശ്ചിമജർമനിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനാണെന്നും, ചൈനയിലെ ടിയാനൻമെൻ ചത്വരത്തിലെ വിദ്യാർത്ഥികലാപം അമേരിക്കയിൽ ഉപരിപഠനം നടത്തിയ വിദ്യാർത്ഥികൾ സി.ഐ.എ-സഹായത്തോടെ ആസൂത്രണം ചെയ്തതാണെന്നുള്ള നിരീക്ഷണങ്ങൾ മാത്രം മതി ബർലിൻ നായരുടെ ബൗദ്ധികദാസ്യത്തിന്റെ ആഴം തിരിച്ചറിയാൻ!

ഗ്രന്ഥകാരൻ പത്രപ്രവർത്തകനായിരുന്നല്ലോ. ഒരു പത്രപ്രവർത്തകന് ഏറ്റവും പ്രധാനം 'സ്‌കൂപ്പ്' ആണ്. തന്റെ സ്‌കൂപ്പുകൾ എന്ന പേരിൽ നിരവധി കഥകൾ ഇതിൽ നിരത്തിവെക്കുന്നുണ്ട്. പോപ്പ് ജോൺ പോൾ ഒന്നാമന്റെ മരണം കൊലപാതകമായിരുന്നുവെന്നും, നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ വധിക്കാൻ സി.ഐ.എ ആസൂത്രണം ചെയ്തിരുന്നുവെന്നുമുള്ള റഷ്യൻ ചാരസംഘടനയായ കെജിബി പടച്ചുവിട്ട ചില അസത്യങ്ങളും അർദ്ധസത്യങ്ങളും മാത്രമാണിവയെന്ന് സൂക്ഷിച്ചുനോക്കിയാൽ ആർക്കും മനസ്സിലാകും. ബർലിൻ നായർ എഴുതിയതു മുഴുവൻ പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിക്കാവുന്ന ഗണത്തിൽ പെടുന്നവയാണ്.

പാർട്ടിയുടെ ഒളിവുകാലപ്രവർത്തനങ്ങളെക്കുറിച്ചും ആദ്യകാലരീതികളെക്കുറിച്ചും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ചില വസ്തുതകൾ തുറന്നുവിവരിച്ചിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. ഒളിവുജീവിതം പാർട്ടി എങ്ങനെ നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രാന്വേഷികൾക്ക് കൗതുകത്തോടെ വായിക്കാം. പാർട്ടിയും അതിന്റെ സാർവദേശീയഘടകങ്ങളും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്ക് പിന്തുണ നൽകിയതിന്റെ പിന്നാമ്പുറങ്ങൾ - ഇന്നവർ ഓർമ്മിക്കാനിഷ്ടപ്പെടാത്ത കഥകളും - ഗ്രന്ഥകർത്താവ് വെളിപ്പെടുത്തുന്നു. എസ്. ഏ. ഡാങ്കെ, പി. സി. ജോഷി, എം. പി. പരമേശ്വരൻ, പി. ഗോവിന്ദപ്പിള്ള, തോമസ് ഐസക്ക്, ഡോ. ഇക്‌ബാൽ എന്നിവർക്കു നേരെയുള്ള നിശിതവിമർശനം പ്രത്യേകശ്രദ്ധ അർഹിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Polichezhuthu' by Berlin Kunjananthan Nair
ISBN: 9788182651708

Tuesday, November 6, 2018

സർദാർ കെ. എം. പണിക്കർ

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ചെയർമാൻ എന്ന വിലാസത്തിലല്ല നമ്മൾ ചാലയിൽ മാധവപ്പണിക്കരെന്ന സർദാർ കെ. എം. പണിക്കരെ അറിയുന്നത്. അതിനുമുൻപ് ഉന്നതപദവിയിൽ വിരാജിച്ചിരുന്ന ഉദ്യോഗസ്ഥമേധാവി കൂടിയായിരുന്നു അദ്ദേഹം. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരേയൊരു മലയാളി, ബിക്കാനീർ രാജ്യത്തിന്റെ പ്രധാനമന്ത്രി, ചൈന, ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതി, സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ അംഗം എന്നീ നിലകളിലും അതുല്യമായ ഒരു ഭാഗമാണ് അദ്ദേഹത്തിന് അഭിനയിക്കാനുണ്ടായിരുന്നത്. തികഞ്ഞ ദേശീയവാദിയായ പണിക്കർ അതേസമയം തന്നെ ഉദ്യോഗസ്ഥവൃന്ദത്തിലും പ്രവർത്തിക്കുക എന്നത് വിരോധാഭാസമായി നമുക്കിപ്പോൾ തോന്നിയേക്കാമെങ്കിലും ഗാന്ധി, നെഹ്‌റു എന്നിവരുടെ ഉറ്റചങ്ങാതിയായിരുന്ന പണിക്കർ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്തു. കൊച്ചി സർവകലാശാലയിലെ പ്രസിദ്ധീകരണവിഭാഗത്തിന്റെ ഡയറക്ടറായിരുന്ന ഡോ. അനിൽ കുമാർ വടവാതൂരാണ് പുസ്തകരചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർദാറിന്റെ ഒരു ബന്ധു കൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭൗതികശാസ്ത്ര പരീക്ഷയിൽ ജയിക്കാനാവാതിരുന്നതിനാൽ മെട്രിക്കുലേഷൻ ആദ്യശ്രമത്തിൽ പണിക്കർക്ക് കടന്നുകൂടാൻ സാധിച്ചില്ല. എങ്കിലും സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചതിനാൽ പിന്നീട് ആ കടമ്പ മറികടക്കുകയും ഓക്സ്ഫോർഡിൽ നിന്ന് ഓണേഴ്‌സോടുകൂടി ബിരുദം നേടി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തു. 46 കൃതികൾ മലയാളത്തിലും, 52 എണ്ണം ഇംഗ്ലീഷിലും, ആനുകാലികങ്ങളിലായി പ്രൗഢഗംഭീരമായ നൂറുകണക്കിന് ലേഖനങ്ങളും രചിച്ച സർദാർ മെട്രിക്കുലേഷൻ പാസാകാതിരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തതയല്ലാതെ മറ്റെന്താണ്?

ചാലയിൽ എന്ന കുടുംബപ്പേരിന്റെ പ്രഥമ ആംഗല അക്ഷരമായ 'സി'ക്കു പകരം അദ്ദേഹത്തിന്റെ പേരിൽ 'കെ' വന്നതെങ്ങനെ എന്നതിന് ഒരു സൂചനയും പുസ്തകത്തിലില്ല. ജന്മദേശമായ കാവാലത്തിനെ സ്മരിച്ചതാണോ എന്നറിയില്ല. ബന്ധുവായിരുന്നിട്ടും തനതായ വസ്തുതകളോ വിവരങ്ങളോ ഗ്രന്ഥകാരൻ നൽകുന്നുമില്ല. പ്രധാനമായും അദ്ദേഹത്തിന്റെ ആത്മകഥയും സഹപ്രവർത്തകരുടെ സ്മരണകളുമാണ് അനിൽ കുമാർ അവലംബമാക്കുന്നത്. പട്യാല രാജാവിന്റെ വിദേശകാര്യമന്ത്രി ആയിരിക്കേയാണ് ബഹുമാനസൂചകമായ 'സർദാർ' എന്ന വിശേഷണം അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലാകുന്നത്.

സർദാറിന്റെ ഔദ്യോഗികജീവിതത്തിന്റെ വിജയത്തിനു കാരണമായി അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നത് ചെല്ലുന്നിടത്തെല്ലാം സുഹൃത്തുക്കളെ സൃഷ്ടിച്ചതും ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതുമാണ്. എന്നാൽ അതിശക്തമായ ഒരു ശത്രുനിര അദ്ദേഹത്തിന് എല്ലാ പ്രവർത്തനമേഖലകളിലും നേരിടേണ്ടി വന്നു എന്നത് വിസ്മയജനകമാണ്. സാഹിത്യകാരനായ ഖുശ്‌വന്ത് സിംഗ്, നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഓ. മത്തായി, വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ചിലരെ പുസ്തകത്തിൽ പരാമർശിച്ചിട്ടുമുണ്ട്. അനിതരസാധാരണമായ ആത്മധൈര്യമുണ്ടായിരുന്ന പണിക്കർക്ക് ശത്രുക്കളുണ്ടാകുന്നത് ആശ്ചര്യകരമൊന്നുമല്ല. കപ്പൽ തകർന്നതിനെത്തുടർന്ന് ഒരു ദിവസം മുഴുവൻ അത്‌ലാന്റിക് സമുദ്രത്തിൽ ചെലവഴിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിത്വത്തിൽ വിട്ടുവീഴ്ച്ചകൾ പ്രതീക്ഷിക്കുക വയ്യല്ലോ. എങ്കിലും ഈ യശോധാവള്യത്തിൽ ചെറുതെങ്കിലും കളങ്കങ്ങൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഗ്രന്ഥകാരന്റെ വാചാലമായ മൗനം മാത്രമാണുത്തരം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sardar K M Panikker' by Dr. Anil Kumar Vadavathoor
ISBN: 9789382654988

Tuesday, October 23, 2018

എട്ടാമത്തെ മോതിരം

പ്രചാരത്തിൽ ഭാരതത്തിൽ ആറാം സ്ഥാനത്തും ഹിന്ദി ഒഴികെയുള്ള നാട്ടുഭാഷാ പത്രങ്ങളിൽ ഒന്നാമതായും സ്ഥിതി ചെയ്യുന്ന പത്രമാണ് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാള മനോരമ. തീരെ പരിമിതമായ ചുറ്റുപാടുകളിൽനിന്ന് കഠിനാദ്ധ്വാനം മൂലം ഉയർന്നുവന്നിട്ടുള്ള ഈ പത്രം ഇടയ്ക്കൊരിക്കൽ ഭരണാധികാരികളുടെ അപ്രീതിക്കു പാത്രമായതിനാൽ ഒൻപതുവർഷത്തോളം പൂട്ടിയിടേണ്ടതായും വന്നിട്ടുണ്ട്. 1888-ൽ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള തിരി കൊളുത്തിയ ഈ സ്ഥാപനത്തെ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ കെ. സി. മാമ്മൻ മാപ്പിളയും കുടുംബവുമാണ് ഉന്നതിയിലെത്തിച്ചത്. മാമ്മൻ മാപ്പിളയുടെ മകനായ ശ്രീ. കെ. എം. മാത്യുവിന്റെ ഭരണകാലത്താണ് മനോരമ അതിന്റെ പ്രശസ്തിയുടേയും സമ്പത്തിന്റേയും അത്യുന്നതപടവുകളിൽ എത്തിയത്. ഏകദേശം എട്ടു പതിറ്റാണ്ടുകളിലായി നീളുന്ന തന്റെ വിശാലമായ അനുഭവസമ്പത്ത് ഒളിമങ്ങാത്ത ഓർമ്മകളിലൂടെ വായനക്കാരുമായി കെ. എം. മാത്യു പങ്കുവെക്കുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്.

മനോരമ കുടുംബത്തിന്റെ ഏറ്റവും തിക്തമായ സ്മരണ 1938-ൽ അവരുടെ നിയന്ത്രണത്തിലായിരുന്ന ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് തകർന്നതും അതിന്റെ പ്രത്യാഘാതമായി മനോരമ കണ്ടുകെട്ടിയതും തുടർന്ന് മാമ്മൻ മാപ്പിള തടവിലായതുമാണ്. അതിനു കാരണക്കാരനായത് സമർത്ഥനെങ്കിലും ഏകാധിപത്യപ്രവണതയുണ്ടായിരുന്ന തിരുവിതാംകൂർ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരും. സി. പി.ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ നീളുന്നുണ്ട്, നിരവധി അദ്ധ്യായങ്ങൾ ഈ വിഷയത്തിനായി നീക്കിവെച്ചിട്ടുമുണ്ട്. ബാങ്കിനെ പൊളിക്കാനായി നിക്ഷേപകരെ കുത്തിയിളക്കി 'റൺ' ഉണ്ടാക്കിയത് സി.പി ആയിരുന്നുവെന്ന് മാത്യു ആരോപിക്കുന്നു. ബാങ്കിനെതിരെ ചെന്നൈയിൽ അദ്ദേഹം ഗുണ്ടകളേയും ഇറക്കിയെന്ന വാദം എത്രകണ്ട് ശരിയാണെന്നറിയില്ല. എന്നാൽ എന്തുകൊണ്ടാണ് ദിവാൻ മനോരമക്കെതിരെ തിരിഞ്ഞതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നമുക്കു ലഭിക്കുന്നുമില്ല. നിവർത്തന പ്രക്ഷോഭത്തിന് പത്രം നൽകിയ പിന്തുണയാണ് അതിനുകാരണമെന്ന ഗ്രന്ഥകാരന്റെ വാദം ഏതായാലും ശരിയല്ല. ആ പ്രക്ഷോഭത്തെ മനോരമയേക്കാൾ നെഞ്ചിലേറ്റിയ കേരളകൗമുദി കുഴപ്പമൊന്നും കൂടാതെ നിലനിന്നുവല്ലോ. മാത്രവുമല്ല, ഭരണകൂടത്തോട് മനോരമ എല്ലായ്പ്പോഴും ശത്രുത പുലർത്തിയിരുന്നുമില്ല. മനോരമയുടെ ബാങ്കിന്റെ ദേവികുളം ശാഖ ഉത്‌ഘാടനം ചെയ്തത് സി.പി.ക്കുമുമ്പ് ദിവാനായിരുന്ന വി. എസ്. സുബ്രമണ്യയ്യരായിരുന്നുവെന്നത് ഇതിനു തെളിവാണ്. പ്രിവി കൗൺസിൽ വരെ പോയ അപ്പീലുകൾ തള്ളിപ്പോയതും, ഗാന്ധിജി പോലും എതിരായതുമൊക്കെ സി.പി.യുടെ ചരടുവലി മൂലമാണെന്ന കുറ്റപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. അതിന്റെ പേരിൽ ദിവാനുനേർക്ക് വ്യക്തിപരമായ അധിക്ഷേപങ്ങളും പുസ്തകം നിരത്തുന്നു. സി.പി.യുടെ സുഹൃത്തുക്കളായ വ്യവസായികളെ തിരുവിതാംകൂറിൽ വ്യവസായം നടത്താൻ ക്ഷണിച്ചുകൊണ്ടുവന്നതിൽ അഴിമതിയും ക്ഷേത്രപ്രവേശനം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിൽ പതിപ്പിക്കാനുള്ള കള്ളലാക്കുമാണ് ലേഖകന്റെ പ്രധാന ആരോപണങ്ങൾ. എന്നാൽ മൂന്നുവർഷത്തെ തടവിനുശേഷം ശിക്ഷാകാലാവധി തീരുന്നതിനുമുമ്പേ മാമ്മൻ മാപ്പിളയെ സി.പി തന്നെ മോചിപ്പിച്ചതും തിരുവിതാംകൂർ വിടുന്നതിനുമുമ്പ് 1947 ഫെബ്രുവരിയിൽ പത്രത്തിന്റെ ലൈസൻസ് പുനഃസ്ഥാപിച്ചതും ഗ്രന്ഥകർത്താവിന്റെ വിചാരധാരയിലെ വിശദീകരിക്കപ്പെടാത്ത അദ്ധ്യായങ്ങളാണ്.

മാറുന്ന സാംസ്കാരികമൂല്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിറപ്പകിട്ടിൽ നമ്മുടെ തനതായ സംസ്കാരത്തിന്റെ ആധാരശിലയായ കുടുംബബന്ധങ്ങളുടെ മാറ്റുകുറയുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇതിനെ വെല്ലുവിളിക്കത്തക്കവിധം ഉദാത്തമായ മാതൃകയാണ് കെ. എം. മാത്യുവിന്റെ സുദൃഢമായ കുടുംബബന്ധങ്ങൾ. ശതകോടികളുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യുമ്പോഴും പരസ്പരസ്നേഹവും സഹായമനസ്ഥിതിയും പ്രദർശിപ്പിക്കുന്ന സഹോദരങ്ങൾ അസൂയാർഹമാംവിധം നമ്മുടെ സമൂഹത്തിന് അനുകരണീയവ്യക്തിത്വങ്ങളാണ്. സ്നേഹവും വാത്സല്യവും ബഹുമാനവും സ്ഫുരിക്കുന്ന രീതിയിൽ മാത്രമേ ഗ്രന്ഥകാരൻ തന്നേക്കാളിളയ കുടുംബാംഗങ്ങളെപ്പോലും പരാമർശിക്കുന്നുള്ളൂ. അപ്പോഴൊക്കെ അദ്ദേഹം തനി കോട്ടയംകാരൻ മാത്തുക്കുട്ടിച്ചായനായി മാറുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ശീർഷകം പോലും സ്വന്തം പിതാവ് നൽകിയ സ്വർണ്ണമോതിരത്തിന്റെ സ്മരണയുണർത്തുന്നതാണ്. മക്കൾക്കെല്ലാം കൊടുത്തവകയിൽ ഒൻപതു മക്കളിൽ എട്ടാമനായ കെ. എം. മാത്യുവിന് ലഭിച്ച മോതിരമാണ് 'എട്ടാമത്തെ മോതിരം'. മനോരമയിലെ ജീവനക്കാരെക്കുറിച്ചും അദ്ദേഹം ഒരു മാതൃകാ ജോലിദാതാവിന്റെ മട്ടിൽത്തന്നെ വിവരിക്കുന്നുണ്ട്. പല ഭാഗങ്ങളിലും ദാരിദ്ര്യാഭിനയം നടത്തുന്നു എന്ന് വായനക്കാർ സംശയിക്കുന്ന പരാമർശങ്ങൾ നിരവധിയുണ്ട്. ബാങ്ക് തകർച്ച, മനോരമയുടെ പൂട്ടിപ്പോകൽ, മാമ്മൻ മാപ്പിളയുടെ ജയിൽവാസം എന്നിങ്ങനെ കുടുംബഭദ്രത തകർക്കുന്ന തിരിച്ചടികൾ ഏറ്റുവാങ്ങുമ്പോൾപ്പോലും ആയിരക്കണക്കിന് ഏക്കർ തോട്ടവും കൃഷിഭൂമികളും സ്വന്തമായുള്ള, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് ജനറൽ മാനേജരായിട്ടുള്ള എസ്റ്റേറ്റ് ഭരിക്കുന്ന, ഒരു കുടുംബത്തിന്റെ ദാരിദ്ര്യനാട്യങ്ങൾ സാധാരണക്കാരനായി അഭിനയിക്കാൻ ലേഖകൻ നടത്തുന്ന ശ്രമമായി മാത്രമേ കാണേണ്ടതുള്ളൂ. അദ്ദേഹത്തിന്റെ കസിൻ മാത്തുള്ളയെ കേന്ദ്രധനമന്ത്രിയാക്കാൻ നെഹ്‌റുവിന് താല്പര്യമുണ്ടായിരുന്നെങ്കിലും നടക്കാതെ പോയി എന്ന പരാമർശം സ്വതന്ത്ര സ്ഥിരീകരണം ആവശ്യപ്പെടുന്ന ഒന്നാണ്.

എട്ടു പതിറ്റാണ്ടുകളിലെ കേരളസമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പരിച്ഛേദമായിരിക്കും ഈ കൃതി എന്ന ധാരണയിൽ ഇതു വായിക്കുന്നവർ നിരാശരാകുകയേയുള്ളൂ. വ്യക്തിപരമായ അംശത്തിനാണ് ഗ്രന്ഥകാരൻ കൂടുതൽ പ്രാധാന്യം നൽകുന്നത്, പിന്നെ മനോരമയുടെ വിജയഗാഥക്കും. പത്രപ്രസിദ്ധീകരണരംഗത്തെ വിവാദമായേക്കാവുന്ന അനുഭവകഥകൾ വിവരിക്കുന്നതിലും അദ്ദേഹം പിശുക്കു കാണിക്കുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മനോരമ പല്ലും നഖവും ഉപയോഗിച്ച് പങ്കെടുത്ത 1957-ലെ വിമോചനസമരം കേവലം ഒരു പേജിൽ ഒതുക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ രണ്ടുവർഷക്കാലം അബോധാവസ്ഥയിൽ തളച്ചിട്ട അടിയന്തരാവസ്ഥക്ക് നീക്കിവെച്ചിരിക്കുന്നത് രണ്ടുപേജ് മാത്രമാണ്. മനോരമ മുമ്പേതന്നെ കോൺഗ്രസ്സിന്റെ കാഹളമായി പ്രവർത്തിച്ചുവരികയായിരുന്നതിനാൽ അടിയന്തരാവസ്ഥക്കാലത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും നടപ്പിലാക്കേണ്ടി വന്നില്ല. എതിർത്താൽ പത്രം പൂട്ടിപ്പോവുകയും ജീവനക്കാർ പട്ടിണിയാവുകയും ചെയ്യുമായിരുന്നതുകൊണ്ടാണ് മനോരമ അതിനോട് സഹകരിച്ചത് എന്ന വാദം ബാലിശമായിപ്പോയി. അക്കാലത്ത് മലപ്പുറത്തെ വെട്ടുക്കിളിശല്യവും തിരുവനന്തപുരത്ത് ഈനാംപേച്ചിയെ പിടിച്ചതുമൊക്കെയായിരുന്നുവല്ലോ മനോരമയുടെ ഒന്നാം പേജ് വാർത്തകൾ!

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ettamathe Mothiram' by K M Mathew
ISBN: 9788126418527

Tuesday, October 9, 2018

ചെ ഗുവേരയുടെ ചരമ വാർഷികം

തടവിലാക്കപ്പെട്ട ചെ ഗുവേര
ഏണസ്റ്റോ ഗുവേര എന്ന ചെ ഗുവേര...

ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ഈ പ്രതിപുരുഷൻ ബൊളീവിയൻ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ടതിന്റെ (1967 ഒക്ടോബർ 9) അൻപത്തിയൊന്നാം വാർഷികം ഇന്ന്...

വീരപരിവേഷമുള്ള ഈ കമ്യൂണിസ്റ്റുകാരന്റെ കൈകൾ ചോരയുടെ ഗന്ധം വിട്ടുമാറാത്തതാണ്. ക്യൂബൻ വിപ്ലവത്തെ എതിർത്തു എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് നിരപരാധികളെയാണ് 'വർഗ്ഗശത്രുക്കൾ' എന്നു മുദ്രകുത്തി ഹവാനയിലെ ലാ കബാന ജയിലിൽ ചെ സ്വന്തം തോക്കുകൊണ്ട് വകവരുത്തിയത്.

അപ്പോൾ അവരുടെ കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിരിക്കുകയായിരുന്നു. ചെയുടെ രക്തദാഹം പൂണ്ട കണ്ണുകളെ നേരിടാനാകാതെ അവരുടെ തലകൾ താഴ്ന്നിരിക്കുകയായിരുന്നു.

"നീക്കം ചെയ്യപ്പെട്ട ഭരണകൂടത്തെക്കുറിച്ച് നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളും വധശിക്ഷക്കർഹനാണ്" എന്ന ചെയുടെ വികലമായ സിദ്ധാന്തം കാസ്ട്രോയുടെ കൊലയാളികൾ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കിക്കൊണ്ടിരുന്ന കാലം.

അഭിപ്രായസ്വാതന്ത്ര്യം കാസ്ട്രോയുടെ ക്യൂബയിൽ ക്രൂരമായ ഒരു തമാശ മാത്രമായിരുന്നു..!

തടവിലാക്കപ്പെട്ട ചെ ഗുവേര
എന്നാൽ ബൊളീവിയയിൽ വിപ്ലവം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചെ ഗുവേര എന്ന സിംഹം ആറുമാസത്തിനുള്ളിൽ ബൊളീവിയൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടതോടെയാണ് പൂച്ചയായി മാറിയത്.

"എന്നെ വെടിവെക്കരുത്. ഞാൻ ചെ ഗുവേരയാണ്. മരിച്ച ചെയേക്കാൾ ജീവനുള്ള എന്നെയായിരിക്കും നിങ്ങൾക്ക് കൂടുതൽ പ്രയോജനം" (Don't shoot me. I am Che Guevara and worth more to you alive than dead) എന്നായിരുന്നുവത്രേ സൈന്യത്തിനുമുന്നിൽ നിരുപാധികം കീഴടങ്ങുമ്പോൾ ആ 'മഹാവിപ്ലവകാരിയുടെ' വാക്കുകൾ!

വധശിക്ഷ നിരോധിക്കപ്പെട്ടിരുന്ന ബൊളീവിയയിൽ തന്നെ വിചാരണക്കുശേഷം തടവിലിടുമെന്നും അവിടെനിന്ന് എങ്ങനെയെങ്കിലും പുറത്തുചാടാമെന്നും ആയിരുന്നിരിക്കും പാവം ചെ വിചാരിച്ചത്. 1917-ൽ സാർ ചക്രവർത്തിയുടെ റഷ്യയിൽ ലെനിനും 1955-ൽ ബാറ്റിസ്റ്റയുടെ ക്യൂബയിൽ കാസ്ട്രോയും തടവിൽനിന്ന് രക്ഷപ്പെട്ടതുപോലെ!

എതിരാളികളുടെ സൗമനസ്യവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും എന്നും കമ്യൂണിസ്റ്റുകൾക്ക് വളമായിരുന്നു.

ചെയുടെ മൃതശരീരം ദർശനത്തിനു വെച്ചപ്പോൾ
എന്നാൽ ബൊളീവിയൻ പ്രസിഡന്റ് റെനേ ബാരിയന്റോസ് ദയ കാണിക്കാനുള്ള മൂഡിലായിരുന്നില്ല. കീഴടങ്ങി 24 മണിക്കൂറിനുള്ളിൽ ചെ ഗുവേരയെ സൈനികർ വെടിവെച്ചുകൊന്നു. ലാ കബാനയിൽ കുരുതികൊടുക്കപ്പെട്ട ആയിരക്കണക്കിന് ആത്മാക്കൾക്ക് നീതി ലഭ്യമായി.

ചെയുടെ സഞ്ചി പരിശോധിച്ച സൈന്യത്തിന് ഒരു സ്വർണഖനിയാണ് കയ്യിൽ വന്നത്. അദ്ദേഹത്തിന്റെ വിശദമായ ഡയറി, ബൊളീവിയയിലെ കമ്യൂണിസ്റ്റ് അനുഭാവികളുടെ മേൽവിലാസമടങ്ങിയ നോട്ടുബുക്ക്, രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനുള്ള കോഡുകൾ അടങ്ങിയ പുസ്തകം, അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങൾ എഴുതിവെച്ച പുസ്തകങ്ങൾ - ഇവയെല്ലാം അതിലുണ്ടായിരുന്നു, പിന്നീട് കഴിക്കാൻ കരുതിവെച്ച അഞ്ചു പുഴുങ്ങിയ മുട്ടകൾ ഉൾപ്പെടെ! ആ രേഖകളിൽ പേരുണ്ടായിരുന്നവരെയെല്ലാം ബൊളീവിയൻ ഭരണകൂടം ക്രൂരമായി വേട്ടയാടി.

കീഴടങ്ങുന്നതിനുമുമ്പ് ചെ ഗുവേര എന്തുകൊണ്ടീ പുസ്തകങ്ങൾ നശിപ്പിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒരു പക്ഷേ, ഇത്രയും വിലപ്പെട്ട വിവരങ്ങൾ സൈന്യത്തിന് നൽകിയാൽ തന്റെ ജീവൻ രക്ഷപ്പെടുത്താമെന്ന് പാവം വിപ്ലവകാരി വ്യാമോഹിച്ചുകാണും!

ലാൽ സലാം, ചെ ഗുവേര..!!

Friday, October 5, 2018

മധ്യദേശത്തെ ചരിത്രപഥങ്ങൾ

മധ്യപ്രദേശിലേക്കുള്ള സാമാന്യം ദീർഘമായ ഒരു വിനോദയാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. ഖജുരാഹോ ഒഴിച്ചാൽ അവിടത്തെ മിക്ക സ്ഥലങ്ങളും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിൽനിന്ന് തീവണ്ടിമാർഗ്ഗം ഇൻഡോറിലെത്തി അവിടെനിന്ന് ഉജ്ജയിൻ, മാണ്ഡവം, ഭോപ്പാൽ, വിദിശ, സാഞ്ചി, ഖജുരാഹോ, ഓർച്ഛ, ഝാൻസി, ഗ്വാളിയർ എന്നീ സ്ഥലങ്ങളും ഗ്രന്ഥകർത്താവ് സന്ദർശിക്കുന്നു. കുടുംബസമേതമുള്ള ഈ യാത്രയിൽ താൻ എത്തിപ്പെടുന്ന പട്ടണങ്ങളുടെ ഹൃദയമിടിപ്പ് വായിച്ചെടുക്കാൻ ലേഖകൻ കാര്യമായി ശ്രമിക്കുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച ശ്രീ. രാധാകൃഷ്ണൻ ചെറുവല്ലി ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ നേതാവ് കൂടിയാണ്. പുസ്തകത്തിന്റെ പ്രസാധകർ കൂടിയായ ചിന്ത പബ്ലിഷേഴ്സിന്റെ സബ് എഡിറ്ററുമാണ് അദ്ദേഹമിപ്പോൾ.

ഒരു പാക്കേജ് ടൂറിന്റെ അച്ചടിച്ച യാത്രാപരിപാടി പോലെ ശുഷ്കമാണ് പുസ്തകത്തിന്റെ കാതൽ. വിക്കിപീഡിയയിലും മറ്റു സൈറ്റുകളിലും ലഭ്യമായ ചരിത്രവസ്തുതകൾ വിവരിച്ചുകൊണ്ട് വൈരസ്യം അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ടൂർ ഗൈഡിന്റെ അബദ്ധജടിലമായ ചരിത്രവിവരണത്തോളം പോലും വായനക്കാരെ സ്പർശിക്കാൻ ചെറുവല്ലിക്ക് സാധിക്കുന്നില്ല. ഒരു സഞ്ചാരി തനിക്കുചുറ്റും ചുരുളഴിയുന്ന സംഭവങ്ങളെ നിരീക്ഷിക്കുകയാണ് വേണ്ടത്, എന്നാൽ ലേഖകൻ നടത്തുന്നത് വിധിപ്രസ്താവങ്ങളാണ്. എന്തിലും പരാതി മാത്രമായി നടക്കുന്നവർക്ക് ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല. 'എല്ലാറ്റിലും മീതെ ഞാൻ' എന്ന ഭാവം ഒരിടത്തും നമുക്ക് ഗുണം ചെയ്യില്ല - പ്രത്യേകിച്ചും സ്വന്തം വീടിനു പുറത്ത്.

ചിന്ത പബ്ലിഷേഴ്സിന്റെ പുസ്തകമാണിതെങ്കിലും യാത്രാവിവരണമായതിനാൽ അതിൽ രാഷ്ട്രീയം തിരുകിക്കയറ്റുമോ എന്നു സംശയിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നു പറയേണ്ടിവരും. മധ്യപ്രദേശിലെ റോഡുകൾ, തെരുവുകൾ, ജനങ്ങൾ, അവരുടെ സാമൂഹ്യബന്ധങ്ങൾ - എല്ലാറ്റിനെക്കുറിച്ചും ഗ്രന്ഥകാരന് പുച്ഛം മാത്രമേയുള്ളൂ. തീവണ്ടിയാത്രാമദ്ധ്യേ ഒരു അർജന്റീനക്കാരനെ കണ്ടെത്തിയതിനാൽ ചെ ഗുവേരയെക്കുറിച്ച് ഒരു ലഘുപ്രഭാഷണവും ഉൾക്കൊള്ളിച്ചിരിക്കുന്നു. യാത്രക്കിടെ ഒരിടത്ത് അമിതകൂലി ചോദിച്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറെ യാത്രക്കാരൻ മർദ്ദിക്കുന്നത് അദ്ദേഹം കാണുന്നുണ്ട്. തുടർന്ന് തൊഴിലാളിയെ തല്ലിയതിൽ ധാർമികരോഷം പതഞ്ഞുപൊങ്ങുകയും ചുവന്ന കൊടി പറക്കുന്ന ഒരിടത്ത് ഇതു നടക്കുമോ എന്നാശ്ചര്യം കൊള്ളുകയും ചെയ്യുന്നു. ശരിയാണ്, അത്തരം സ്ഥലങ്ങളിൽ തൊഴിലാളി ആവശ്യപ്പെടുന്നതുകൊടുത്ത് മിണ്ടാതിരുന്നില്ലെങ്കിൽ അവന്റെ കുടുംബം പോലും കുളംതോണ്ടുന്ന അവസ്ഥയാണല്ലോ. ഒന്നാം സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്നുകുത്തിയ ഗ്വാളിയറിലെ സിന്ധ്യ രാജാക്കന്മാർ ഇന്ന് കോൺഗ്രസിലും ബി.ജെ.പിയിലുമാണ് പ്രവർത്തിക്കുന്നതെന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. എങ്ങനെയുണ്ട് യാത്രാവിവരണം? അവിടങ്ങളിൽ ചെറുവല്ലിയുടെ പാർട്ടിയുടെ പൊടിപോലും കണ്ടുപിടിക്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർ അതിൽ പ്രവർത്തിക്കാത്തത് എന്നതല്ലേ പരമാർത്ഥം? കേരളത്തിലെ തമ്പുരാക്കളിൽ നല്ലൊരു പങ്ക് പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയതോടെ കോൺഗ്രസ്സിനെ കൈവിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതോർക്കുക. എന്നാൽ ആരാണിത് ചോദിക്കുന്നതെന്നു ചിന്തിക്കുമ്പോഴാണ് തമാശ മുഴുവനായി അനുഭവപ്പെടുക. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പക്ഷത്തുനിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ വേട്ടയാടിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സഹയാത്രികനാണ് സിന്ധ്യകളെ തെറി വിളിക്കുന്നതെന്നോർമ്മിക്കുമ്പോൾ മന്തുകാലന്റെ ഉപമ വായനക്കാരുടെ മനസ്സിലെത്തും.

ഇതെല്ലാം പോട്ടെന്നു വെക്കാം. ചിന്ത പ്രസിദ്ധപ്പെടുത്തുന്ന ഒരു പുസ്തകത്തിൽ കമ്യൂണിസ്റ്റുകളെ സുഖിപ്പിക്കാൻ എന്തെങ്കിലുമൊക്കെ തട്ടിവിടുന്നത് ഗുരുതരമായ തെറ്റൊന്നുമല്ല. എന്നാൽ ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തുന്ന ശ്രമം ഗ്രന്ഥകർത്താവിന് ഭൂഷണമല്ല. സംഘപരിവാർ സംഘടനകൾ മറാത്തകൾ, രജപുത്രർ എന്നിവരുടെ വീരകഥകൾ വാഴ്ത്തിപ്പാടുമ്പോൾ ഇടതു ചരിത്രകാരന്മാർ അഫ്‌ഗാനികൾ, ദില്ലി സുൽത്താന്മാർ, മുഗളർ എന്നിവരെയാണ് തലയിലേറ്റി കൊണ്ടുനടക്കുന്നത്. രണ്ടു ചിന്താഗതികളും ഒരുപോലെ അബദ്ധം നിറഞ്ഞതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ മാണ്ഡവം ഭരിച്ച ഗിയാസുദ്ദീൻ ഖിൽജി എന്ന കാമഭ്രാന്തനായ സുൽത്താൻ തന്റെ അന്തപുരത്തിൽ നാനാജാതി മതസ്ഥരായ 15000 സുന്ദരിമാരെ ശേഖരിച്ചു സൂക്ഷിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ ചെറുവല്ലി ഇതിനെ കാണുന്നത് നേരെ തിരിച്ചാണ്. "അസാധാരണമാംവിധം സ്ത്രീകളെ സ്നേഹിച്ച ആ രാജാവ് 15000 സ്ത്രീകളെ വിവിധ കൊട്ടാരങ്ങളിലായി പാർപ്പിച്ചു" എന്നാണദ്ദേഹത്തിന്റെ മതം (പേജ് 53). രാജാക്കന്മാർ വെപ്പാട്ടികളെ ശേഖരിക്കുന്നത് സ്നേഹം കൂടിപ്പോയതുകൊണ്ടാണെന്നുള്ള ആ ഒറ്റ അഭിപ്രായം മതി ഇത്തരം എഴുത്തുകാരുടെ ബൗദ്ധിക ദാസ്യവും ആശയപരമായ സത്യസന്ധതയില്ലായ്മയും വെളിപ്പെടാൻ! എന്നാൽ ഇത് അദ്ദേഹത്തിനും അറിയാത്ത വസ്തുതയൊന്നും ആയിരിക്കില്ല. പാർട്ടി മഹത്വവൽക്കരിക്കുന്ന സുൽത്താന്മാരെക്കുറിച്ച് എന്തെങ്കിലും എഴുതിപ്പിടിപ്പിച്ച് സ്വന്തം കരിയർ അപകടത്തിലാക്കാൻ ഗ്രന്ഥകാരൻ തുനിയുന്നില്ല എന്നു കരുതിയാൽ മതി.

പുറംചട്ടകൾക്കിടയിൽ വിരസത മാത്രം ഒളിപ്പിച്ച ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Madhyadeshathe Charithrapathangal' by Radhakrishnan Cheruvally
ISBN: 9789383155217

Friday, September 14, 2018

പൂണൂലും കൊന്തയും

വിമോചനസമരത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഈ ബ്ലോഗിൽത്തന്നെ പരിശോധിച്ചിട്ടുള്ളതാണ്. ശ്രീ. തോമസ് ഐസക്, ഏ. ജയശങ്കർ എന്നിവരുടെ കൃതികൾ അതിൽ പ്രഥമ പരിഗണന അർഹിക്കുന്നു. എങ്കിലും ഇന്ത്യൻ ജനായത്തവ്യവസ്ഥയുടെ മാറ്റ് ആദ്യമായി ഒന്നുരച്ചുനോക്കിയ സന്ദർഭം എന്ന നിലയിൽ ആ പ്രക്ഷോഭത്തിന്റെ എല്ലാ വശങ്ങളും ജനാധിപത്യവിശ്വാസികൾ വിലയിരുത്തേണ്ടതാണ്. ആറു പതിറ്റാണ്ടുകളുടെ ചാരം വകഞ്ഞുമാറ്റി എൻ. എം. പിയേഴ്‌സൺ ഒരു പുനർവിചാരണ നടത്തുകയാണീ പുസ്തകത്തിൽ ചെയ്യുന്നത്. ഗ്രന്ഥകാരന്റെ പേര് ആശയക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സ: എൻ. കെ. മാധവന്റെ മകനായ അദ്ദേഹം വടക്കൻ പറവൂരിലെ ലക്ഷ്മി കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. ഒന്നാം ഇ.എം.എസ് സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസമേഖലയിലെ നവീകരണം എന്നിവക്കെതിരെ നായർ ഭൂസ്വാമിമാരും വിദ്യാഭ്യാസക്കച്ചവടത്തിന് നേതൃത്വം നൽകുന്ന ക്രിസ്തീയസഭയും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഭൂതകാല അധികാരശക്തി പുരോഗമനജനാധിപത്യ ശക്തിയുമായി ഏറ്റുമുട്ടിയ രംഗവേദിയാണ് വിമോചനസമരം എന്നാണ് ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. തിരു-കൊച്ചിയിൽ മാത്രം സമരം ഒതുങ്ങിനിന്നു. എന്തിനും തയാറായി ഗോദയിലിറക്കിയ 15 സമരഭടന്മാരാണ് പോലീസ് വെടിവെപ്പുകളിൽ ജീവൻ ഹോമിച്ചത്. അക്രമത്തിലൂടെ പൊതുസമാധാനം തടസപ്പെടുത്തി കേന്ദ്രസർക്കാരിനെ ഇടപെടീക്കുക എന്ന സമരനേതാക്കളുടെ പദ്ധതിക്ക് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിന്റെ പച്ചക്കൊടി കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് സർക്കാർ തൂത്തെറിയപ്പെട്ടു.

വിമോചനസമരം കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും സൃഷ്ടിച്ച ശാശ്വതമായ വഴിപിരിയലുകൾ പിയേഴ്‌സൺ വ്യക്തമായി തിരിച്ചറിയുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒറ്റക്ക് ഭരണത്തിലിരുന്ന നാളുകൾ പിന്നീടൊരിക്കലും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് പോലുള്ള വർഗീയശക്തികളുമായിപ്പോലും കൂട്ടുചേരാൻ മടിയില്ലാത്ത ഒരു കമ്യൂണിസ്റ്റ് പാർട്ടിയെയാണ് പിന്നീട് നാം കണ്ടത്. അതിനാൽത്തന്നെ പിന്തിരിപ്പൻ ശക്തികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേർക്ക് അന്നുണ്ടായിരുന്ന ഭയം നിശേഷം നീങ്ങിപ്പോവുകയും കോൺഗ്രസ്സിനെപ്പോലെ ആവശ്യം വന്നാൽ തങ്ങളുടെ ചട്ടുകമാവാൻ തയ്യാറുള്ളവരാണ് അവരും എന്ന നില വരികയും ചെയ്തു. വിദ്യാഭ്യാസമേഖലയെ ഈ സമരം പിന്നോട്ടടിച്ചു. എഴുപതുകൾക്കുശേഷം സ്വാശ്രയസ്ഥാപനങ്ങൾ ഉയരുന്നതുവരെ വളർന്നുവന്ന സമാന്തരവിദ്യാഭ്യാസമേഖലയാണ് വ്യത്യസ്തമായ വിദ്യാഭ്യാസസംസ്കാരം കേരളത്തിൽ ഉത്പാദിപ്പിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. സാധാരണക്കാരുടെ ശാന്തിനികേതനങ്ങൾ എന്നാണവയെ വിശേഷിപ്പിക്കുന്നത്. അത്തരമൊരു സമാന്തരസ്ഥാപനത്തിലെ അദ്ധ്യാപകനാണ് ഗ്രന്ഥകർത്താവ് എന്ന വസ്തുത അൽപ്പം കൗതുകത്തോടെ നമുക്കോർമ്മിക്കാം.

നയങ്ങളിലും ഭരണത്തിലും മിതത്വം പുലർത്താനുള്ള ശ്രമം കമ്യൂണിസ്റ്റുകളുടെ ഭാഗത്തും ഉണ്ടായില്ല എന്ന് പുസ്തകം തെളിവുസഹിതം ഉദാഹരിക്കുന്നു. തർക്കങ്ങൾ പരിഹരിക്കാനായി പൊതുജനങ്ങളെ പാർട്ടി ഓഫീസിലേക്ക് കൽപ്പന നൽകി വരുത്തിയിരുന്നതിന്റെ രേഖകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യവസായസ്ഥാപനങ്ങളിൽ കമ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകളെ വളർത്താനുള്ള നിന്ദ്യമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. അതിനെ നേരിടാൻ മറ്റു യൂണിയനുകൾ ന്യായീകരിക്കാനാവാത്ത ഡിമാന്റുകൾ മുന്നോട്ടുവെച്ചു. ഇത് കേരളത്തിലെ തൊഴിൽരംഗത്തിന്റെ താളം തെറ്റിച്ചു. ഒത്തുതീർപ്പുകൾക്ക് ഇ.എം.എസ് തയ്യാറല്ലായിരുന്നുവെന്നതും എതിരാളികളെ അടിച്ചമർത്തുന്ന രീതിയും എരിതീയിൽ എണ്ണ പകർന്നു. അമേരിക്കൻ ചാരസംഘടന പോലും പ്രക്ഷോഭകാരികൾക്ക് സാമ്പത്തികസഹായം നൽകിയിരുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിൽ അന്താരാഷ്ട്രശ്രദ്ധ കേരളത്തിലേക്കാകർഷിക്കാൻ വിമോചനസമരം ഇടയാക്കി.

പൊതുവെ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു സമീപനമാണ് പിയേഴ്‌സൺ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് കൂടിയത് ജനപിന്തുണയായാണ് അദ്ദേഹം വിലയിരുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവർ തോറ്റമ്പുകയും ചെയ്തു. മുൻ മുഖ്യമന്ത്രി നായനാർ പണ്ടൊരിക്കൽ യു.ഡി.എഫിന്റെ ജയം സാങ്കേതികം മാത്രമാണെന്ന് വിലയിരുത്തിയതാണ് ഇവിടെ ഓർമ്മവരുന്നത്. പുസ്തകത്തിന്റെ ആദ്യ നാലിലൊന്നോളം ഭാഗം ഗ്രന്ഥകർത്താവിന്റെ സ്വതന്ത്രചിന്തകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏതോ ചലച്ചിത്രത്തിൽ മഞ്ജു വാര്യർ കീടനാശിനി തളിച്ച പച്ചക്കറികൾക്കെതിരെ പോരാടുന്നതുകണ്ട് പിയേഴ്‌സൺ രോമാഞ്ചകഞ്ചുകിതനാവുന്ന പരിഹാസ്യമായ കാഴ്ചയും നമുക്കിതിൽ കാണാം. എങ്കിലും വിമോചനസമരത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹം വസ്തുനിഷ്ഠമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടം അഴിമതിയുടെ കാര്യത്തിൽ ആർക്കും പിന്നിലായിരുന്നില്ലെന്ന് തെളിയിച്ച ആന്ധ്ര അരി കുംഭകോണത്തെക്കുറിച്ച് എന്തുകൊണ്ടോ ലേഖകൻ പരാമർശിക്കുന്നതേയില്ല.

'പൂണൂലും കൊന്തയും' എന്ന ഈ പുസ്തകത്തിന്റെ ശീർഷകം വയലാർ രാമവർമ്മയുടെ 'കൊന്തയും പൂണൂലും' എന്ന കവിതയുടെ ആത്മാവിൽനിന്നുള്ള ഊർജത്താൽ ഉയിർക്കൊണ്ടതാണ്. പുതുയുഗത്തിന്റെ ചേതനയെ തടഞ്ഞുനിർത്തുന്ന യാഥാസ്ഥിതികത്വത്തിന്റെ മുന്നണിപ്പോരാളികളായ പുരോഹിതവർഗ്ഗത്തെയാണ് ആ കാവ്യത്തിൽ വയലാർ ചുരുട്ടിക്കെട്ടുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ വിമോചനസമരവും അത്തരം എതിരാളികൾ തമ്മിലാണ് പൊരുതിയൊടുങ്ങിയത്. സമരവിജയം നേടിയ പിന്തിരിപ്പന്മാരുടെ വിജയാഹ്ലാദം കാണുമ്പോൾ ഗ്രന്ഥകാരന്റെ മനസ്സിൽ വയലാറിന്റെ ഈ വരികൾ രോഷത്തോടെ ജ്വലിച്ചുയരുന്നുണ്ടാകാം.

"വഴിവക്കിൽവീണ മതത്തിന്റെ കയ്യിലെ
വഴുകയും താരുമെടുത്തുകൊണ്ടേ,
മനുജസംസ്കാരത്തെക്കുറ്റിയിൽ കെട്ടുവാൻ
വരികയുണ്ടായീ പുരോഹിതന്മാർ!
അവരുടെ പിന്നിലിരുട്ടിന്റെ കോട്ടകൾ,
അരമനക്കെട്ടുകൾ പൊന്തിവന്നു
മരവിച്ചുചത്ത യുഗങ്ങൾ തൻ പ്രേതങ്ങൾ
മരണനൃത്തങ്ങൾ നടത്തിവന്നു
അവയുടെ ചുറ്റിലും ദൈവചൈതന്യങ്ങൾ
അവതരിപ്പിച്ച പുരോഹിതന്മാർ,
വളരുന്ന കാലത്തിൻ നിർമാണശക്തിതൻ
മുളകളെ നുള്ളുകയായിരുന്നു" (കൊന്തയും പൂണൂലും)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Poonoolum Konthayum' by N M Pearson
ISBN 9789386560933

Friday, September 7, 2018

2018-ലെ പ്രളയസ്മരണകൾ

ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് കേരളത്തിനുണ്ടായിട്ടുള്ള നേട്ടം കാലാവസ്ഥയിലെ മിതത്വമാണ്. താപനിലയിലും വർഷപാതത്തിലും കാറ്റിന്റെ വേഗതയിലുമെല്ലാം ഒരു മദ്ധ്യനില. മലയാളിയുടെ സംസാരഭാഷയിൽ 'കുഴപ്പമില്ല' എന്നു പറയാവുന്ന അവസ്ഥ. ഒരു വസ്തുവും 'കൊള്ളാമെന്ന്' നമ്മൾ പറയാറില്ലല്ലോ. അതിനാൽത്തന്നെ 99-ലെ വെള്ളപ്പൊക്കവും 16-ലെ കൊടുങ്കാറ്റും കേരളത്തിന് ഒരു മുന്നറിയിപ്പെന്നതിനേക്കാൾ കൗതുകകരമായ ഒരു വസ്തുത മാത്രമായിരുന്നു - കഴിഞ്ഞ മാസം വരെ.

2018-ൽ കാലവർഷം സാധാരണയിലും വളരെ കൂടുതലായി പെയ്തു. ആഗസ്റ്റ് രണ്ടാം വാരമായപ്പോഴേക്കും അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ആഗസ്റ്റ് 9-ന് രാവിലെ അഞ്ചുമണിക്ക് ഇടമലയാറിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ സെക്കൻഡിൽ 600 ഘനമീറ്റർ എന്ന തോതിൽ ജലം ഒഴുകി രണ്ടുമണിക്കൂറിനുള്ളിൽ ആലുവയിലെ ജലനിരപ്പ് ഉയർന്നു - ഒപ്പം തന്നെ പ്രളയത്തിന്റെ തിരശീലയും. ആഗസ്റ്റ് 13-ന് ഒഡീഷയുടെ വടക്കൻ തീരത്ത് ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു. പതിനഞ്ചാം തീയതി ആയപ്പോഴേക്കും അത് തീവ്രന്യൂനമർദ്ദം (depression) എന്ന ഘട്ടത്തിലേക്ക് കടക്കുകയും കേരളത്തിൽ വ്യാപകമായ കനത്ത മഴ പെയ്യാൻ ആരംഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളെല്ലാം മഴയിൽ കുതിർന്നു. ഉച്ച വരെ മഴ നിർത്താതെ തകർത്തുപെയ്തു. അന്നുതന്നെ ഇടുക്കി, ഇടമലയാർ അണകളിൽനിന്ന് സെക്കൻഡിൽ 2400 ഘനമീറ്റർ എന്ന തോതിൽ ജലം തുറന്നുവിടാനും തുടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനാൽ പ്രവർത്തനം നാലുദിവസത്തേക്ക് നിർത്തിവെച്ചു. വൈകുന്നേരമായപ്പോഴേക്കും ആലുവാപ്പുഴയിലെ വെള്ളം വീണ്ടും ഉയർന്ന് തീരങ്ങളിലെ വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുവാൻ ഇടയാക്കി.

ആഗസ്റ്റ് 16, വ്യാഴാഴ്ച്ച

വീടിനുപുറകിലെ ജലനിരപ്പ്
എന്നാൽ ആഗസ്റ്റ് 16-ന് അതിരാവിലെതന്നെ പെരിയാർ ഏതാണ്ട് നാലുകിലോമീറ്റർ അകലേക്കുവരെ കരകവിഞ്ഞൊഴുകാൻ തുടങ്ങി. രാവിലെ അഞ്ചരക്ക് ഞാൻ ഉറക്കമുണരുന്നതുതന്നെ അരകിലോമീറ്റർ അകലെയുള്ള സഹോദരീഭവനത്തിന്റെ വളപ്പിലേക്ക് വെള്ളം കയറിത്തുടങ്ങി എന്ന വാർത്തയുമായാണ്. അവിടേക്കുള്ള വഴിയിൽ മുട്ടിനുമുകളിൽ വരെ വെള്ളം ഉയർന്നിരുന്നു, ഒപ്പം ശക്തമായ ഒഴുക്കും. അത്യാവശ്യം ചില വൈദ്യുതഉപകരണങ്ങൾ അഴിച്ച് ഉയർന്ന പ്രതലത്തിലേക്ക് മാറ്റി വീടുപൂട്ടിയിറങ്ങിയപ്പോഴേക്കും വെള്ളം വീടിന്റെ ചവിട്ടുപടിയിൽ എത്തിയിരുന്നു. എന്തുകൊണ്ടോ, അത് വീണ്ടും ഉയർന്നേക്കുമെന്നും വീട്ടിനുള്ളിൽ കടക്കുമെന്നും ആ സമയം ഞങ്ങൾക്ക് തോന്നിയതേയില്ല. അന്നേ ദിവസം ജോലിക്കുപോകാൻ കഴിയാത്ത വിധത്തിൽ റോഡിലും ജലനിരപ്പ് ഉയർന്നുനിന്നു.

ഗേറ്റിലേക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുന്ന പ്രളയജലം
രാവിലെ പത്തുമണിയോടെ സ്ഥിതി വീണ്ടും വഷളാകാൻ തുടങ്ങി. സഹോദരിയും കുടുംബവും എന്റെ വീട്ടിൽ എത്തിയിരുന്നെങ്കിലും അതിന്റെ പിറകിലെ താഴ്ന്ന പ്രദേശങ്ങൾ നോക്കിനിൽക്കേ വെള്ളത്തിലാകാൻ തുടങ്ങി. ജലം ഇഞ്ചിഞ്ചായി അടുത്തെത്തുന്ന അവസ്ഥ ഭീതിദമാണ്. ഇപ്പോഴത്തെ നിരപ്പ് ഒരു കുറ്റിയടിച്ച് രേഖപ്പെടുത്തിയാൽ പതിനഞ്ചു മിനിറ്റിനുശേഷം അത് വീണ്ടും ഒരടികൂടി മുന്നോട്ടു കയറിയിട്ടുണ്ടാകും. അപ്പോഴേക്കും ഗേറ്റിന്റെ പത്തുമീറ്റർ അകലെ വരെ ജലനിരപ്പ് എത്തിയിരുന്നു. വീടുവിട്ട് എങ്ങോട്ടേങ്കിലും മാറേണ്ടിവരുമെന്ന കാര്യം ഉറപ്പായതോടെ ഏതെങ്കിലും ഹോട്ടലിൽ മുറി കിട്ടുമോ എന്നു തിരക്കാമെന്നു കരുതി.

എന്നാൽ അങ്കമാലിയിൽ ഒരിടത്തും മൂന്നുമുറികൾ (ഞങ്ങൾ അപ്പോഴേക്കും ഒൻപതുപേർ ആയിക്കഴിഞ്ഞിരുന്നു) ഒത്തുകിട്ടിയില്ല. എയർപോർട്ടിന് സമീപത്തുള്ള ചില ഹോട്ടലുകളിൽ വൈദ്യുതി രാവിലെ മുതൽ ഇല്ലാതിരുന്നതിനാൽ മുറികൾ നൽകുന്നുമുണ്ടായിരുന്നില്ല. ഒടുക്കം ഒരിടത്ത് സൗകര്യമുള്ള ഒരു വലിയമുറി നാലാം നിലയിൽ ഒത്തുകിട്ടി. ഉടൻതന്നെ വീട്ടിലേക്കുപോയി എല്ലാവരെയും കൂട്ടിവന്നു. വീടുപേക്ഷിച്ച് അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് വാതിൽ പൂട്ടിയിറങ്ങുമ്പോഴുള്ള വൈകാരിക അവസ്ഥ അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഹോട്ടലിൽ ചെക്കിൻ ചെയ്തു. ഇനി രക്ഷയായെന്ന തോന്നൽ എല്ലാവരിലുമുണ്ടായി.  അൽപ്പം മയങ്ങിയും പുസ്തകം വായിച്ചും സമയം തള്ളിനീക്കി.

ഏതാണ്ട് നാലുമണിയോടെ ജനലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച്ച മരവിപ്പിക്കുന്നതായിരുന്നു. ഹോട്ടലിനുമുന്നിലെ റോഡിൽ വെള്ളം നിറയുന്നു, സമീപത്തുള്ള കടകൾ അടച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും അവിടെ പിടിച്ചുനിൽക്കാം എന്നതായിരുന്നു പ്രതീക്ഷ. പിറ്റേ ദിവസം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുണ്ടായേക്കുമെന്നതിനാൽ ബ്രഡോ മറ്റോ വാങ്ങാമെന്നുകരുതി അടച്ചുകൊണ്ടിരിക്കുന്ന ഒരു ബേക്കറിയിൽ ചെന്നുകയറി. അതെല്ലാം അവിടെ മുൻപേതന്നെ തീർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തരമൊരവസ്ഥ ഏതാനും ദിവസങ്ങൾ നീണ്ടുനിന്നാൽ എന്തുചെയ്യുമെന്ന ചിന്ത ഒരുൾക്കിടിലത്തോടെ മനസ്സിലേക്ക് കടന്നുവന്നു. പതിമൂന്നു കിലോമീറ്റർ അകലെ കൊരട്ടിക്കടുത്തുള്ള ഭാര്യാസദനം മാത്രമേ ഇനി എത്തിപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയൂ, കാരണം ആലുവ വഴിയുള്ള പാതകളിലെല്ലാം വെള്ളം കയറിക്കിടക്കുകയാണ്.

ഹോട്ടലിനു മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞുകഴിഞ്ഞു, പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ടയറിന്റെ പകുതിയും വെള്ളത്തിലാവുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഇവിടെ പെട്ടുപോയോ എന്ന ആശങ്ക ശക്തമായി. അപ്പോഴാണ് ഒരു നൂറുമീറ്റർ പുറകോട്ടുമാറി അങ്കമാലിയിലേക്ക് ഒരു ചെറിയ റോഡ് ഉള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരോട് അന്വേഷിച്ചപ്പോൾ ആ റോഡിൽ ഇതുവരെ വെള്ളം കയറിയിട്ടില്ലെന്നും അറിഞ്ഞു. ഒട്ടും സമയം കളയാതെ അതുവഴി നേരെ അങ്കമാലിയിലെത്തി. അവിടെ ഹൈവേയിൽ കോതകുളങ്ങര ഭാഗത്ത് റോഡിൽ രണ്ടടിയോളം വെള്ളം പൊങ്ങിനിൽക്കുന്നുണ്ട്. നിർത്താതെ പോകാമെങ്കിൽ വണ്ടി മുന്നോട്ടെടുക്കാമെന്ന അവസ്ഥ. വെള്ളത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ടുനീങ്ങി. വഴിയിൽ നിൽക്കുന്നവരുടെ ആകാംക്ഷാഭരിതമായ മുഖഭാവം എത്ര വലിയ റിസ്കാണ് ഞങ്ങൾ എടുക്കുന്നതെന്ന് കാട്ടിത്തന്നു. അപ്പുറത്ത് എത്തിയപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കുക വയ്യ. ഉടനെ അടുത്തുള്ള ഒരു റസ്റ്റോറന്റിൽ കയറി ചായ കുടിച്ചു. ഭക്ഷണത്തെപ്പറ്റി മണിക്കൂറുകളായി മറന്നിരിക്കുകയായിരുന്നല്ലോ. പിന്നീട് നേരെ കൊരട്ടിയിലേക്ക് വെച്ചുപിടിച്ചു. അതിനപ്പുറം മുരിങ്ങൂരിൽ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി റോഡ് തടസ്സപ്പെട്ടുകിടക്കുകയാണ്. ഇരുളിന് കനം വെച്ചുതുടങ്ങിയപ്പോഴേക്കും ഭാര്യാഗൃഹത്തിലെത്തി. രാത്രി മുഴുവനും ഇടവിട്ട് കനത്ത മഴ പെയ്തുകൊണ്ടിരുന്നു. ഉപേക്ഷിച്ചുപോന്ന വീടിന്റെ അവസ്ഥ എല്ലാവരുടേയും ഉറക്കം കെടുത്തിയിരുന്നു. ഇപ്പോൾ വീട്ടിനകത്ത് വെള്ളം കയറിയിട്ടുണ്ടായിരിക്കുമോ എന്ന ചിന്ത ആ തണുപ്പിലും ഞങ്ങളെ പൊള്ളിച്ചുകൊണ്ടിരുന്നു.

ആഗസ്റ്റ് 17, വെള്ളിയാഴ്ച്ച

ഒൻപതുപേരടങ്ങിയ ഞങ്ങളുടെ സംഘത്തെ ഉൾക്കൊള്ളാനുള്ള വലിപ്പം ആ കൊച്ചുഭവനത്തിനുണ്ടായിരുന്നില്ല. മാത്രവുമല്ല, നേരം വെളുത്തപ്പോഴേക്കും ആ വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗത്തും വെള്ളം കയറിയിരുന്നു. എത്ര പെട്ടെന്നാണ് വെള്ളം പേടിപ്പെടുത്തുന്ന ഒരു വസ്തുവായി മാറിയത്! അപ്പോഴാണ് അവിടെയടുത്തുള്ള ഒരു ക്ലബ്ബിന്റെ കെട്ടിടത്തിൽ ഏതാനും മുറികൾ ഉള്ള വസ്തുത ശ്രദ്ധയിൽ വന്നത്.ഒരു സ്‌കൂട്ടറിൽ അങ്ങോട്ടേക്ക്‌പാഞ്ഞു. വഴിയിൽവെച്ചുതന്നെ ക്ലബ്ബിന്റെ ഒരു ഭാരവാഹി എതിരെ വരുന്നതുകണ്ടു. 'മുറി ഒഴിവുണ്ടോ' എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം 'ഇല്ല, എല്ലാ മുറികളിലും മെമ്പർമാർ തന്നെ താമസിക്കുകയാണ്' എന്നായിരുന്നു. എന്നാൽ നിരാശ ഞങ്ങളിലേക്ക് പടർന്നുകയറുന്നതിനുമുമ്പുതന്നെ ക്ലബ്ബിന്റെ ചെറിയ കോൺഫറൻസ് ഹാൾ വേണമെങ്കിൽ തരാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കട്ടിലുകളൊന്നും അവിടെ കാണില്ല, അതിനുപകരം കുറച്ചു കിടക്കകൾ നൽകാം എന്നൊരുറപ്പും കിട്ടി. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് അത് തിരഞ്ഞെടുത്തു. ഉടനെത്തന്നെ എല്ലാവരേയും ഹാളിലേക്ക് മാറ്റി.

ടൈൽസ് വിരിച്ച വൃത്തിയുള്ള മുറി. ക്ലബ്ബിൽ ജനറേറ്റർ ഉള്ളതുകൊണ്ട് വൈദ്യുതി ഉണ്ട്. പക്ഷേ ഡീസൽ കുറവായതുമൂലം രാത്രി മാത്രമേ ഓൺ ചെയ്യൂ. ഏറ്റവും പ്രധാനപ്പെട്ട ചില പ്ലഗ് പോയിന്റുകളിൽ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി നൽകും. ഭാഗ്യവശാൽ അതിലൊരെണ്ണം ഞങ്ങളുടെ ഹാളിൽ ഉണ്ടായിരുന്നതുകൊണ്ട് മൊബൈൽ ചാർജിങ് കുഴപ്പമില്ലാതെ നടന്നു. ക്ലബ്ബിന്റെ നടത്തിപ്പുകാരെല്ലാം ബിസിനസ്സുകാരായിരുന്നതുകൊണ്ട് അരിയും മറ്റു ഭക്ഷണസാധനങ്ങളും അവർ എങ്ങനെയോ എത്തിച്ചുകൊണ്ടിരുന്നു. അവിടെ കഴിഞ്ഞുകൂടിയ രണ്ടു ദിവസങ്ങളിലും ചിക്കൻ 65 പോലും കിട്ടിയിരുന്നു എന്ന് അൽപ്പം കുറ്റബോധത്തോടെ തന്നെ ഓർക്കുന്നു. സാമ്പാർ ഉണ്ടാക്കാൻ പച്ചക്കറികൾ കിട്ടാനില്ലാതിരുന്നതുകൊണ്ടാണ് ചിക്കനിൽ അഭയം തേടേണ്ടിവന്നത് എന്നൊരു വസ്തുത ഞങ്ങളുടെ പാപഭാരം ലഘൂകരിച്ചു.

അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയിലെ വെള്ളക്കെട്ട്
വൈകുന്നേരമായപ്പോഴേക്കും വീട്ടിലെ അവസ്ഥ ഒന്നു കണ്ടുവരാമെന്നു തീരുമാനിച്ചു. പക്ഷേ അങ്കമാലിയിലെ കോതകുളങ്ങരയിൽ നെഞ്ചോളം ഉയരത്തിൽ വെള്ളം റോഡിൽ കയറിക്കിടക്കുകയാണ്. അത്യാവശ്യക്കാരെ ആശുപത്രിയിലെത്തിക്കാൻ ഒരു വഞ്ചിയും അവിടെ പ്രവർത്തനനിരതമാണ്. ഏതാനും ലോറികൾ പച്ചക്കറികളും കയറ്റി വന്നിട്ടുണ്ട്. അതിലെ ഡ്രൈവർമാർ രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ടെടുക്കുന്നു. അവരുടെ മുഖങ്ങളിലെ വലിഞ്ഞുമുറുകിയ പേശികൾ ആ ജോലിയിലെ സമ്മർദം വിളിച്ചറിയിച്ചു. ഞങ്ങളുടെ കാർ ആ വെള്ളം കടക്കുമായിരുന്നില്ല. അതിനാൽ തിരികെ ക്ലബ്ബിലേക്കുതന്നെ പോന്നു.

എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ആനന്ദമില്ലാത്ത ഒരു കുട്ടിക്കാലത്തേക്ക് തിരിച്ചുപോകുന്ന ഒരു പ്രതീതിയാണ് ഈ ക്യാമ്പ് വാസം ഉണ്ടാക്കിയത്. രണ്ടുദിവസം മുൻപുവരെ വളരെ ബുദ്ധിമുട്ടി ജോലിസ്ഥലത്തേക്ക് നടത്തിയിരുന്ന അറുപതു കിലോമീറ്റർ യാത്രകൾ പോലും അപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന സ്മരണയായി. "There is no greater sorrow than to recall happiness in times of misery" എന്നല്ലേ ഇറ്റാലിയൻ ഇതിഹാസകവി ഡാന്റെ പാടിയിരിക്കുന്നത്!
There is no greater sorrow than to recall happiness in times of misery
Read more at: https://www.brainyquote.com/quotes/dante_alighieri_381202

ആഗസ്റ്റ് 18, ശനിയാഴ്ച്ച

മൂന്നുദിവസത്തെ അഭയകേന്ദ്രം
നേരം വെളുത്തത് നേരിയ ചൂടുള്ള വെയിലുമായാണ്. മഴ കുറയുകയാണെന്നുള്ള റിപ്പോർട്ടുകളെ നിസ്സാരവൽക്കരിക്കുന്ന മട്ടിൽ ഇടക്കൊക്കെ കനത്ത മഴയും പെയ്തു. ഹെലികോപ്റ്ററുകൾ ആകാശത്ത് ചുറ്റിപ്പറന്നുകൊണ്ടിരുന്നു. രാവിലെ തന്നെ ചാലക്കുടി പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു എന്ന വാർത്ത പരക്കെ ആശ്വാസം നൽകി. അങ്കമാലിയിലേയും വെള്ളക്കെട്ട് വളരെ കുറഞ്ഞുവെന്നും പറഞ്ഞുകേട്ടു. ഫോൺ ചെയ്തുചോദിച്ചപ്പോൾ നാട്ടിലും വെള്ളം വളരെ താഴ്ന്നു എന്ന ആശാവഹമായ മറുപടിയാണ് ലഭിച്ചത്. ക്ലബ്ബിൽ തന്നെ താമസമുണ്ടായിരുന്ന ഏതാനും നാട്ടുകാർ രാവിലെതന്നെ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ ഒരു ദിവസം കൂടി നോക്കിയിട്ടാകാം വീട്ടിലേക്ക് മടങ്ങിച്ചെല്ലുന്നത് എന്ന് ഞങ്ങൾ തീരുമാനിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം രണ്ടുദിവസമായി വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നല്ലോ.

ഉച്ച കഴിഞ്ഞതോടെ തൊട്ട് വടക്കുവശത്തുള്ള അയൽക്കാർ വീട്ടിൽ തിരിച്ചെത്തി എന്ന വിവരം ലഭിച്ചു. വൈകുന്നേരത്തോടെ അവിടെ വൈദ്യുതിയും പുനഃസ്ഥാപിക്കപ്പെട്ടു. അതോടെ അപ്പോൾത്തന്നെ മടങ്ങിപ്പോയാലോ എന്ന തോന്നൽ ശക്തമായി. എന്തായാലും പിറ്റേന്നു രാവിലെതന്നെ മടങ്ങാൻ തീരുമാനമായി.

ആഗസ്റ്റ് 19, ഞായറാഴ്ച്ച

രാവിലെ ഏഴുമണിക്കുതന്നെ ക്ലബ്ബിൽ നിന്ന് മടങ്ങി. തലേന്നു വൈകിട്ടുതന്നെ ഒരു കുടുംബമൊഴികെ മറ്റെല്ലാവരും സ്ഥലം വിട്ടിരുന്നു. വഴിയരികിൽ ഒരിടത്ത് ചായകുടിക്കാൻ നിർത്തി. കഴിഞ്ഞ മൂന്നുദിവസമായി പാലില്ലാത്ത ചായയാണ് കുടിച്ചുകൊണ്ടിരുന്നത്. എന്നാൽ ഹോട്ടലിലെ സ്ഥിതിയും അതുതന്നെയായിരുന്നു. പാൽ എങ്ങും കിട്ടാനില്ലാത്ത അവസ്ഥ.

തിരികെയെത്തിയ ഉടൻ തന്നെ വീടിന്റെ അവസ്ഥ പരിശോധിച്ചു. ഭാഗ്യമെന്നുതന്നെ പറയട്ടെ, ആദ്യത്തെ ചവിട്ടുപടിയുടെ പകുതിവരെ മാത്രമേ വെള്ളം കയറിയിരുന്നുള്ളൂ. പോർട്ടിക്കോയിൽ വെച്ചിരുന്ന ബൈക്ക് സുരക്ഷിതമായി ഇരിക്കുന്നു. ഊരിയിട്ടിരുന്ന ചെരുപ്പുകളെല്ലാം ഒഴുകി പറമ്പിന്റെ ഒരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു, എന്നാൽ ആദ്യത്തെ പടിയിൽ ഇട്ടിരുന്ന ചവിട്ടി നനഞ്ഞിട്ടുമില്ല. പക്ഷേ ചുറ്റുപാടും വെള്ളം നിറഞ്ഞതുകൊണ്ടാണോ എന്തോ അകത്തെ വാതിലുകളുടെ മരപ്പലകകളിൽ പലയിടത്തും ചിതൽ പിടിച്ചുതുടങ്ങിയിരുന്നു. വേണ്ട ഭക്ഷണവും ഒരുക്കിക്കൊടുത്ത് ഞങ്ങൾ ടെറസ്സിൽ വിട്ടിട്ടുപോയിരുന്ന പ്രസവമടുത്തിരുന്ന കറുത്ത പൂച്ച അല്പം പരിഭവത്തോടെ ഞങ്ങളെ എതിരേറ്റു. വെള്ളം ഒരിക്കലും അകത്തുകയറില്ലെന്ന യുക്തിരഹിതമായ തോന്നൽ മൂലം പ്രധാനപ്പെട്ട വസ്തുക്കളൊന്നുംതന്നെ ഉയർന്ന പ്രതലത്തിലേക്ക് മാറ്റിയിരുന്നില്ല. അവയെല്ലാം നഷ്ടം കൂടാതെ തിരിച്ചുകിട്ടിയത് വെറും ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ഒരു ദിവസം കൂടി മഴ ശക്തിയായി തുടർന്നിരുന്നെങ്കിൽ അകത്തേക്കും വെള്ളം കയറി അവയെല്ലാം നശിച്ചുപോകുമായിരുന്നു. ഒരിക്കലും മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന ശക്തമായ താക്കീതായി അത്. വൈദ്യുതി ഉണ്ടായിരുന്നതുകൊണ്ട് ജീവിതം അതിവേഗത്തിൽ പൂർവസ്ഥിതിയിലായി.

ജലത്തിന്റെ കുത്തൊഴുക്കിൽ തകർന്ന മതിലുകൾ
എന്നാൽ സഹോദരീഭവനത്തിൽ വളരെ നാശനഷ്ടങ്ങൾ നേരിട്ടു. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂന്നുവശത്തും മതിലുകൾ തകർന്നുവീണു. വീടിനകത്തും ഏകദേശം നാലടി ഉയരത്തിൽ വെള്ളം കയറിയതിനാൽ ശുചീകരണം ഒരു ഭഗീരഥപ്രയത്നമായി. നട്ടുച്ചനേരത്തും പ്രളയജലത്തിന്റെ ശ്രദ്ധേയമായ തണുപ്പ് മറക്കാനാവാത്ത ഒരു പോറലായി നിലനിൽക്കുന്നു. പത്തുദിവസത്തെ ശുചീകരണ, റിപ്പയർ ജോലികൾക്കുശേഷം മാത്രമാണ് അവർക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനായത്. എന്നാൽ, മറ്റു പലരുടെയും സ്ഥിതി വെച്ചുനോക്കിയാൽ അതുപോലും ഭാഗ്യാതിരേകം പോലെയാണ് അനുഭവപ്പെട്ടത്. സന്നദ്ധപ്രവർത്തകർ ഉദാരമായി സഹായിച്ചു. നേരിയ പരിചയം മാത്രം ഉള്ളവരും കണ്ടിട്ടുപോലും ഇല്ലാത്തവരും ആപത്തിൽ തുണയായി. രാഷ്ട്രീയ, മത വൈരങ്ങൾ കേരളം മറന്ന രണ്ടു ദിവസങ്ങളായിരുന്നു അത്.

ആലുവ പട്ടണം ഒരു പ്രേതനഗരം പോലെയായി. ആഴ്ചകൾ കഴിഞ്ഞിട്ടും മുപ്പതുശതമാനത്തോളം കടകൾ തുറക്കാനാവാത്ത അവസ്ഥ. താഴ്ന്ന പ്രദേശങ്ങളിലെ കടകളിൽ സമ്പൂർണനാശം നേരിട്ടു. കാർ, ബൈക്ക് ഷോറൂമുകളിൽ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിനശിച്ചു. പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ റോളിങ്ങ് ഷട്ടറുകൾ വളഞ്ഞുകുത്തി നിൽക്കുന്ന കാഴ്ച വെള്ളത്തിന്റെ ഭീകരശക്തി വെളിവാക്കി.

ബാക്കിപത്രം

ശുചീകരണത്തിലൂടെ പുതിയൊരു ജീവിതത്തിന്റെ വേണുഗാനം...
മനുഷ്യരിലെ നന്മ നശിച്ചിട്ടില്ലെന്നു തെളിയിക്കപ്പെട്ട നാളുകളയായിരുന്നു അത്. ഒരു പക്ഷേ കൊടുംദുരിതത്തിനിടയിലും നമുക്ക് ആശ്വസിക്കാൻ പറ്റിയ ഒരേയൊരു വസ്തുത. അവശ്യവസ്തുക്കളും സഹായധനവും നീളെ പ്രവഹിച്ചു. യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവരങ്ങൾ കൈമാറി, അവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുത്തു. നൂറുകണക്കായി പ്രവർത്തനമാരംഭിച്ച ക്യാംപുകൾ കൂട്ടായ ജീവിതം എന്താണെന്നു കാണിച്ചുതന്നു.

നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ നമുക്ക് അന്വേഷിച്ചേ തീരൂ. കനത്ത മഴ തന്നെയാണ് പ്രഥമവും പ്രധാനവുമായ കാരണം എന്നതിൽ തർക്കമില്ല. എങ്കിലും കേരളത്തിലെ നദികളും അണകളും കുത്തകയാക്കിയിരിക്കുന്ന KSEB എന്ന കമ്പനിയുടെ ലാഭേച്ഛ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്നു കൂടി ചർച്ച ചെയ്യപ്പെടണം. ഇടുക്കി അണക്കെട്ട് മഴക്കാലത്ത് KSEB ഒരു മഴവെള്ളസംഭരണി മാത്രമായിട്ടാണ് ഉപയോഗിക്കുന്നത്. പൊതുവെ മഴക്കാലത്ത് വൈദ്യുതിയുടെ വില കുറവായതിനാൽ കൂടുതൽ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാതെ പുറത്തുനിന്ന് വാങ്ങുകയും, അങ്ങനെ ലാഭിക്കുന്ന ജലം കൊണ്ട് വേനൽക്കാലത്ത് കൂടുതൽ ഉത്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ആ കമ്പനിയുടെ രീതി. ഇടുക്കി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി മഴക്കാലത്താണ് നടത്തുന്നത് എന്നോർക്കുക. പക്ഷേ 2018-ലെ മൺസൂൺ പതിവിലധികം ശക്തമായിരുന്നതിനാൽ അണകളെല്ലാം നിറഞ്ഞുകിടക്കുമ്പോഴാണ് അതിതീവ്ര ന്യൂനമർദ്ദവും പെയ്തിറങ്ങിയത് എന്നതിനാൽ അണക്കെട്ടുകളുടെ പ്രയോജനം ജനതയ്ക്കു ലഭിച്ചില്ല. എന്നാൽ ഇത് മുൻകൂട്ടിക്കാണാൻ ആർക്കും കഴിയുമായിരുന്നില്ല. പക്ഷേ ഒരനുഭവം ഉണ്ടായ സ്ഥിതിക്ക് ഇനിയൊരിക്കലും ജൂൺ - സെപ്റ്റംബർ കാലയളവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിൽ കൂടുതൽ ഉയർത്താതിരിക്കാനുള്ള ജാഗ്രത അധികൃതർ എടുക്കണം. അണ നിറക്കുന്നത് തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചായിരിക്കണം. തുലാമഴ ലഭിച്ചില്ലെങ്കിൽ അടുത്ത വേനലിൽ ചെലവുകൂടിയ താപവൈദ്യുതി വാങ്ങി കാര്യം കാണണം. KSEB-ക്ക് ചെലവായ തുക മുഴുവൻ നിരക്കുവർദ്ധനയിലൂടെ ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ സമ്മതിക്കുമെന്നിരിക്കേ ജനങ്ങളുടെ ജീവനും സ്വത്തും കൊണ്ട് പന്താടേണ്ട കാര്യമില്ലല്ലോ.

പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മൂന്നുദിവസങ്ങൾ കൊണ്ട് പ്രളയജലത്തിൽ ഒലിച്ചുപോയത്. കേരളത്തിൽ ഏറ്റവും അവസാനമായി നടന്ന യുദ്ധം 226 വർഷങ്ങൾക്കുമുമ്പ് 1792-ൽ ടിപ്പു സുൽത്താനുമായിട്ടായിരുന്നു. സമാധാനത്തിന്റെ ഇത്രയും നീണ്ട ഒരിടവേള മറ്റേത് രാജ്യത്തിന് സ്വന്തമായുണ്ട്? എന്നാലിപ്പോൾ ഓഖിക്കും നിപ്പാ വൈറസിനും പുറമേ വെള്ളപ്പൊക്കവും കൂടി ആയപ്പോൾ ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ ദുരന്തമാണ് നാം നേരിട്ടത്. ഇനിയെന്താണ് വരാനിരിക്കുന്നത്? 16-ലെ കാറ്റ് വീണ്ടും നമ്മളെ തേടിയെത്തുമോ? എത്തിയാൽ നാം വേണ്ടത്ര മുൻകരുതലോടെയാകുമോ അതിനെ നേരിടുക? ഇതെല്ലാം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്. ഇത്തവണ ഉറങ്ങിക്കിടന്നവരെ വെള്ളം തട്ടിയുണർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെയുള്ള ഒരു മുന്നറിയിപ്പു സംവിധാനം നാം ഒരുക്കണം.

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെ പലയിടത്തും നാട്ടുകാർ എതിർക്കുന്നത് കാണുന്നുണ്ട്. എന്നാൽ അവരെല്ലാം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്നതാണ് അതിലെ പരിഹാസ്യമായ ഇരട്ടത്താപ്പ്. ഇത്തവണത്തെ ദുരന്തത്തിൽ മൊബൈൽ ഫോണുകൾ പലയിടത്തും തടസ്സമില്ലാതെ പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായകമായത് എന്നത് വിസ്മരിച്ചുകൂടാ.

ദേശീയപാതയിൽ പലയിടത്തും ഒരു മീറ്ററോളം പൊക്കത്തിൽ വെള്ളം കയറിയ ഭാഗങ്ങൾ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണം. ദുരിതാശ്വാസസാമഗ്രികൾ തടസ്സമില്ലാതെ വിതരണം ചെയ്യാൻ ഇതുപകരിക്കും. കേരളം പെരിയാറിനു വടക്കും തെക്കുമായി മുറിഞ്ഞുപോയതുപോലുള്ള സ്ഥിതിവിശേഷം ഇനി ഉണ്ടാകരുത്. തീവണ്ടികൾ പോലും ഓടാതായതോടെ ഈ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടു പോയിരുന്നു.

വാഹനങ്ങളിൽ ആവശ്യമുള്ള ഇന്ധനം ഇപ്പോഴും നിറച്ചിടണം എന്നതാണ് ഞാൻ പഠിച്ച മറ്റൊരു പാഠം. സ്വാതന്ത്ര്യദിനം അവധിയായതിനാൽ തലേന്ന് ഇന്ധനം നിറയ്ക്കാതെ പോന്നതിനാൽ വളരെയധികം അലയേണ്ടി വന്നു. 16-ന് അങ്കമാലി മേഖലയിലെ പമ്പുകളിലെല്ലാം നീണ്ട വരി രൂപപ്പെട്ടിരുന്നു. ഒരാവശ്യവുമില്ലെങ്കിലും മിക്കവാറും എല്ലാവരും ഫുൾ ടാങ്ക് അടിക്കാൻ നിൽക്കുന്നതായതുകൊണ്ട് പെട്രോളും ഡീസലും ഉടനെത്തന്നെ തീർന്നു. അവിടെയും അല്പം ഭാഗ്യവും കൂടുതൽ കൗശലവും കൊണ്ടുമാത്രമാണ് ഇന്ധനം നിറക്കാനായത്. മറ്റൊരു നീണ്ടനിര എടിഎമ്മുകളുടെ മുന്നിലായിരുന്നു. കുറച്ചു തുക നോട്ടുകളായിത്തന്നെ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന ഒരു വസ്തുതയും ഇവിടെ പഠിച്ചു. തിരക്കു പിടിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കടക്കാരും തയ്യാറാകണമെന്നില്ല. സാധാരണ സമയങ്ങളിൽ ഡിജിറ്റൽ, അടിയന്തിര ഘട്ടങ്ങളിൽ ക്യാഷ് എന്നതാണ് പ്രായോഗികമായ സമീപനം.

വെള്ളപ്പൊക്കത്തിനുശേഷം മൂന്നാഴ്ച്ച കടന്നുപോയി. ആയിരങ്ങൾ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്താനാവാതെ ബുദ്ധിമുട്ടുന്നു. ഭാഗ്യവശാൽ ഈ മേഖലയിലെങ്കിലും ആൾനാശം കുറവായതിനാൽ സമൂഹം വലിയ മുറിവുകളില്ലാതെ പഴയ തുടിപ്പുകൾ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. പ്രകൃതിസംരക്ഷണം അവശ്യം വേണ്ടതുതന്നെയാണെങ്കിലും അണക്കെട്ടുകൾക്കും താഴ്ന്ന പ്രദേശങ്ങളിലെ കുടിവയ്പുകൾക്കും എതിരെ ഉയരുന്ന അഭിപ്രായങ്ങൾ മരമൗലികവാദത്തിന്റെ തികട്ടൽ മാത്രമായി കരുതിയാൽ മതി. 1924-ലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് വനനശീകരണമോ, മണൽക്കൊള്ളയോ, പാടം നികത്തലോ ഒന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാധാരണജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുന്നത് ഉൽക്ക വന്നിടിക്കുമെന്ന ഭീതിയിൽ ഹെൽമെറ്റ് ധരിച്ച് പുറത്തിറങ്ങുന്നതുപോലെയേ ഉള്ളൂ.

പ്രളയത്തിനുശേഷം ഒരു മാസം കടന്നുപോയെങ്കിലും ഒരൊറ്റ നിമിഷത്തിൽ വീടുവിട്ടിറങ്ങാൻ നിർബന്ധിതനായവന്റെ നിസ്സഹായത ഏൽപ്പിച്ച മുറിവ് കരിഞ്ഞിട്ടില്ല. ധനനഷ്ടത്തേക്കാളുമൊക്കെ ആഴത്തിൽ സ്പർശിക്കുന്നത് മറ്റൊരാളുടെ കാരുണ്യം സ്വീകരിക്കേണ്ടിവരുമ്പോഴുള്ള ആന്തരികമായ ഇല്ലാതാകൽ ആണ്. ഒരിക്കൽക്കൂടി ഡാന്റേയെ സ്മരിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

You shall leave everything you love most dearly:
this is the arrow that the bow of exile shoots first.

You are to know the bitter taste of others’ bread,
how salt it is, and know

How hard a path it is for one who goes
descending and ascending others’ stairs.  (Divine Comedy, Paradise 17:55-60)

ഈ ദുരന്തവും കടന്നു പോകും, കേരളം ഇനിയും മുന്നോട്ടുപോകും.

Monday, August 27, 2018

സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്

കേരളകൗമുദിയിലൂടെ പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന ശ്രീ. എസ്. ജയചന്ദ്രൻ നായർ കേരളത്തിലെ എണ്ണപ്പെട്ട ജേണലിസ്റ്റുകളിൽ ഒരാളാണ്. 'സമകാലിക മലയാളം' വാരികയിലെ ദീർഘമായ സേവനത്തിനുശേഷം വിരമിച്ച ലേഖകൻ കഴിഞ്ഞ ഏതാനും വർഷങ്ങളിലെഴുതിയ 19 ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.

'സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്' എന്ന തലക്കെട്ട് 1947 ജൂലൈ 25-ന് (അതായത് സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്) വിപ്ലവകാരിയായ കെ. സി. എസ്. മണി അധികാരപ്രമത്തനായ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തെ സ്മരിക്കുന്നു. ദിവാനെ വധിക്കാൻ തന്നെയാണ് ആക്രമിച്ചതെങ്കിലും ഭാഗ്യം സർ. സി. പിയുടെ കൂടെയായിരുന്നു. ഉരുക്കുമുഷ്ടിയുടേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമായിരുന്ന സർ. സി. പി പക്ഷേ വ്യക്തിജീവിതത്തിൽ അതിന്റെ മറ്റേയറ്റത്തായിരുന്നുവെന്ന് സംശയിച്ചുപോകത്തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ തുടർചെയ്തികൾ. ജീവനുംകൊണ്ടോടിയ സി. പി. പിന്നീട് തിരിച്ചുവന്നില്ല. തിരുവിതാംകൂർ ഉടനെ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് അദ്ദേഹത്തിന്റെ പലായനം കാരണമായെങ്കിലും സി. പി.യുടെ ഈ ലോലഹൃദയത്വം ഇനിയും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഗ്രന്ഥകാരന്റെ സഹപ്രവർത്തകനായി പിന്നീട് മാറിയ മണിയെ ഓർത്തെടുക്കാൻ ഈ ലേഖനം ഉപകരിക്കുന്നു.

രാജ്യത്തെ നിയമവ്യവസ്ഥക്കും ഭരണഘടനക്കുമെതിരെ നടത്തിയ ഒരു പടയോട്ടമായിരുന്നു നക്സലൈറ്റ് പ്രസ്ഥാനം. പലരംഗങ്ങളിലും ജനപങ്കാളിത്തം പരിഹാസ്യമാംവിധം ശുഷ്കമായിരുന്നെങ്കിലും അതിനേക്കാൾ പതിന്മടങ്ങ് മാദ്ധ്യമശ്രദ്ധ അവർക്കുലഭിച്ചു. നിയമം യാതൊരു ദാക്ഷിണ്യവും അവരോട് കാണിച്ചില്ലെന്നു മാത്രമല്ല, നിയമപാലകർ ഒരു പടി കൂടി കടന്ന് നിയമവിരുദ്ധമായും അവരെ വേട്ടയാടി. അതിന്റെ ഇരകളാക്കപ്പെട്ടവരുടെമേൽ ഈ കൃതി വലിയതോതിൽ സഹാനുഭൂതി വെച്ചുപുലർത്തുന്നു. ഒരു പത്രപ്രവർത്തകന്റെ ഉദാരചിന്താഗതിയുടെ പ്രകടമായ സ്വാധീനം ഈ കൃതികളിൽ കാണാം. നക്സലൈറ്റുകൾ വിജയിച്ചിരുന്നുവെങ്കിൽ സ്വതന്ത്രപത്രപ്രവർത്തനമൊക്കെ എന്നേ കുഴിച്ചുമൂടുമായിരുന്നു എന്ന യാഥാർഥ്യം ഗ്രന്ഥകാരൻ കണ്ടില്ലെന്നുനടിക്കുന്നു.

ജയചന്ദ്രൻ നായരുടെ ഇഷ്ടവിഷയമായ ഇറാനിയൻ സിനിമ രണ്ടുലേഖനങ്ങളിൽ കടന്നുവരുന്നു. ബോറിസ് പാസ്തർനാക്ക്, ടോൾസ്റ്റോയ് എന്നിവരുടെ സാഹിത്യ-വ്യക്തിജീവിതങ്ങൾ മൂന്ന് അദ്ധ്യായങ്ങൾക്ക് വിഷയമാകുന്നു. ഇവയിലെല്ലാം പൊതുവായി നാം കാണുന്നത് ജീവിതഗന്ധിയായ വിഷയങ്ങൾ തൂലികയിലൂടെ ആവിഷ്കരിച്ച സാഹിത്യകാരന്മാരും സിനിമാ സംവിധായകന്മാരും ഗ്രന്ഥകാരന്റെ ഏറ്റവും ഉയർന്ന ആദരവ് പിടിച്ചുപറ്റുന്നു എന്ന വസ്തുതയാണ്. ഇതുകൊണ്ടും നിൽക്കാതെ ലിറ്റററി ജേണലിസം എന്ന പുത്തൻ പന്ഥാവ് പത്രപ്രവർത്തനരംഗത്ത് തുറക്കുന്നതുവഴി ഭാവനയുടെ ഏകാധിപത്യത്തിൻ കീഴിലല്ലാതെ കഥ പറയുന്ന പുതിയ ശൈലി വായനക്കാർക്ക് പരിചയപ്പെടാൻ സാധിക്കുന്നു.

'യോദ്ധാവായ ഭിക്ഷു' എന്ന ലേഖനം ക്യൂബൻ സ്വേച്ഛാധിപതിയായിരുന്ന ഫിഡൽ കാസ്‌ട്രോയെ പ്രകീർത്തിച്ചുകൊണ്ടെഴുതപ്പെട്ടിട്ടുള്ളതാണ്. 'ഓടുന്ന തീവണ്ടി അവിശ്വാസത്തോടെ നോക്കിനിന്ന' കുഞ്ഞുകാസ്‌ട്രോയെ പറ്റി കണ്ണുകളിൽ നക്ഷത്രത്തിളക്കത്തോടെ ജയചന്ദ്രൻ നായർ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിൽ ക്യൂബയിൽ കശാപ്പ് ചെയ്യപ്പെട്ട് കുഴിച്ചുമൂടിയ ജനാധിപത്യത്തെക്കുറിച്ച് ഒരക്ഷരം പോലുമില്ല. കാസ്ട്രോയുടെ ഭരണകാലത്ത് അമേരിക്കയിൽ പതിനൊന്ന് പ്രസിഡന്റുമാർ മാറിമാറി വന്നു എന്ന പ്രസ്താവന പോലും ഏകാധിപത്യത്തിന്റെ ആരോപണമുന്നയിക്കാതെയാണ് ഗ്രന്ഥകർത്താവ് നടത്തുന്നത്. 27000 ഏക്കർ കൃഷിഭൂമി സ്വന്തമായുണ്ടായിരുന്ന ഒരു പിതാവിന്റെ മകനാണ് കാസ്ട്രോ എന്നുകൂടി നാമിവിടെ ഓർമ്മിക്കണം. എന്നാൽ ഇതിനെല്ലാം പ്രായശ്ചിത്തം പാസ്തർനാക്കിന്റെ ജീവിതകഥയിലൂടെ ഗ്രന്ഥകാരൻ നിർവഹിക്കുന്നു. സ്റ്റാലിന്റെ ക്രൂരമായ ഏകാധിപത്യപ്രവണതകളെ ഇതിൽ കൃത്യമായി തുറന്നുകാണിക്കുന്നു. മാനുഷികമൂല്യങ്ങളേയും, വികാരങ്ങളേയും പ്രത്യയശാസ്ത്രതുലാസ്സിൽ തൂക്കിനോക്കി ചവുട്ടിയരച്ച കമ്യൂണിസ്റ്റ് ഭീകരവാഴ്ചയുടെ ഞെട്ടിക്കുന്ന ദർപ്പണമാണ് പാസ്തർനാക്കിന്റെ ആത്മകഥാംശമുള്ള ഡോക്ടർ ഷിവാഗോ എന്ന കൃതി. പാസ്തർനാക്കിന്റെ വ്യക്തിജീവിതത്തിലെ ഉയർച്ചതാഴ്ചകളും ഈ ലേഖനം മനോഹരമായി പുനഃസൃഷ്ടിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Swathanthryathinu 21 Divasam Munpu' by S. Jayachandran Nair
ISBN: 9789386822901

Saturday, August 11, 2018

സംസ്കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ

സഞ്ചാരികളുടെ വിവരണങ്ങളിൽനിന്ന് ചരിത്രത്തിന്റെ മുത്തും പവിഴവും പെറുക്കിയെടുക്കുന്നതിലൂടെയാണ് ശ്രീ. വേലായുധൻ പണിക്കശ്ശേരി പ്രസിദ്ധി നേടിയത്. ഒരു ജനത തങ്ങൾ എത്തരക്കാരാണെന്ന് സ്വയം സങ്കൽപ്പിച്ചാൽ മാത്രം പോരാ, അവരെക്കുറിച്ച് മറ്റുള്ളവർ രേഖപ്പെടുത്തിയിരിക്കുന്നതുകൂടി കണക്കിലെടുത്താലേ യഥാർത്ഥചിത്രം വ്യക്തമാവുകയുള്ളൂ. ഈ മേഖലയിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

മനുഷ്യവംശത്തിന്റെ ഉൽപ്പത്തി മുതൽ 1947 വരെയുള്ള കാലഘട്ടങ്ങളുടെ ഒരു വിഹഗവീക്ഷണമാണ് ഇവിടെ കാണുന്നത്. 2017-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ലേഖകൻ എന്തുകൊണ്ട് 1947-ൽ വിവരണം അവസാനിപ്പിച്ചു എന്നു വ്യക്തമല്ല. ഈ പുസ്തകം മാത്രം വായിക്കുന്ന ഒരാൾ റഷ്യയിൽ ലേഖകൻ ആയിരം നാവുകളാൽ പാടിപ്പുകഴ്ത്തിയിട്ടുള്ള കമ്യൂണിസ്റ്റ് സമൂഹം ഇപ്പോഴും നിലനിൽക്കുന്നു എന്നു ധരിച്ചേക്കും. ചരിത്രവ്യാപ്തി അത്രയും വിശാലമായതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ വാക്കുകളിലേ ഓരോ ഘട്ടങ്ങളും ചിത്രീകരിക്കാൻ സാധിക്കുന്നുള്ളൂ.

രചനയ്ക്കാസ്പദമാക്കിയ റഫറൻസ് ഗ്രന്ഥങ്ങൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താതിരിക്കുന്നതാണ് ഒരു പ്രധാന ന്യൂനത. അതിനാൽത്തന്നെ അവിശ്വസനീയമായ ചില സിദ്ധാന്തങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ശ്രീ. പണിക്കശേരിയുടെ സ്വന്തം സൃഷ്ടിയാണോ എന്നു സംശയിച്ചുപോകും. മനുഷ്യവംശം ദക്ഷിണഭാരതത്തിലാണ് ആവിർഭവിച്ചത് എന്നത് അതിലൊന്നാണ്. ശിവനേയും വിഷ്ണുവിനേയും ഹനുമാനേയും മദ്ധ്യ അമേരിക്ക മുഴുവനും അവിടത്തെ തദ്ദേശവാസികൾ ആരാധിച്ചിരുന്നു എന്ന പ്രസ്താവന (പേജ് 43) എന്തടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചത് എന്നു വ്യക്തമല്ല. 'പല ചരിത്രപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്' എന്ന മുഖവുരയോടെ പുറത്തുവിടുന്നത് ഗ്രന്ഥകാരന്റെ തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളാണ്, അതൊരു ചരിത്രപണ്ഡിതൻ ഉപേക്ഷിക്കേണ്ട രീതിയുമാണ്.

ജൂതവിരോധം പോലെ മാറ്റിനിർത്തപ്പെടേണ്ട ഒന്നാണ് ജൂതവംശത്തിന്റെ ബുദ്ധിപരമായ മികവ് എന്ന വാദവും. ഫ്രോയ്ഡ്, ഐൻസ്റ്റീൻ, മാർക്സ്, ട്രോട്സ്കി എന്നിവരെ മുൻനിർത്തി ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നത് 'യഹൂദർ പൊതുവെ ജീനിയസ്സുകളാണെന്നാണ്' (പേജ് 46). പുരാവസ്തുശാസ്ത്രത്തിൽ 'industry' എന്ന പദം ഉപയോഗിക്കുന്നത് ഒരു പ്രത്യേകസ്ഥലത്തു കാണപ്പെടുന്ന ശിലായുധങ്ങളിലും ഉപകരണങ്ങളിലും ദൃശ്യമാവുന്ന നിർമാണസവിശേഷതകളെ സൂചിപ്പിക്കാനാണെന്നിരിക്കേ "ശിലകൾ കൊണ്ടുള്ള പണിയായുധങ്ങൾ നിർമ്മിച്ചിരുന്ന ഒരു കൂറ്റൻ വ്യവസായശാലയുടെ അവശിഷ്ടങ്ങൾ ബെല്ലാരി ജില്ലയിൽ നിന്നു കണ്ടെത്തി" (പേജ് 15) എന്ന പ്രസ്താവന നിർഭാഗ്യകരമായിപ്പോയി.

വിവരണങ്ങൾ അങ്ങേയറ്റം സംക്ഷിപ്തമായതിനാൽ വിരസവും ജീവനറ്റതുമാണ്. വളരെയധികം സ്ഥല-രാജനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ PSC ഉദ്യോഗാർത്ഥികൾക്ക് ഈ കൃതി പ്രയോജനപ്പെട്ടേക്കാം. ചൈനയിലെ ഹാൻ രാജവംശം രാജ്യത്ത് സോഷ്യലിസം നടപ്പിൽ വരുത്തി എന്ന മട്ടിലുള്ള പ്രസ്താവനകളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നുമാത്രം!


Book Review of Samskarangalum Samrajyangalum Kalaghattangaliloode by Velayudhan Panikkassery
ISBN: 9788124020777

Saturday, July 28, 2018

കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും

ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണം കൈക്കലാക്കിയത് തോക്കിൻകുഴലിലൂടെ ഒഴുകിയെത്തിയ വിപ്ലവത്തിലൂടെയായിരുന്നു. റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ, എവിടെയായാലും ഒരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരം നേടാനാവാത്തവിധം ചെറിയ ജനകീയപിന്തുണയേ ആ പാർട്ടിക്കുണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ 1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഏറ്റവുമധികം അമ്പരന്നത് ഒരുപക്ഷേ ലോകത്തിലെ ഇതര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നിരിക്കും. അമേരിക്കൻ കൊടിക്കീഴിലുള്ള ജനാധിപത്യശക്തികളേയും ഈ തെരഞ്ഞെടുപ്പുഫലം ഞെട്ടിച്ചു. പുതുതായി നിലവിൽ വന്ന നമ്പൂതിരിപ്പാട് സർക്കാർ പാർട്ടി സെൽ ഭരണവും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തുറന്നുവിടലുമടക്കം ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റുന്ന കുറെയധികം നടപടികൾ സ്വീകരിച്ചു. എങ്കിലും വിദ്യാഭ്യാസപരിഷ്കരണം, ഭൂപരിഷ്കരണം മുതലായ യഥാർത്ഥ പുരോഗമന കാഴ്ചപ്പാടുള്ള നടപടികളും ആ സർക്കാർ ആവിഷ്കരിച്ചു. ഈ രണ്ടുമേഖലകളിലും കുത്തകയും നിക്ഷിപ്തതാല്പര്യങ്ങളും ഉണ്ടായിരുന്ന കൃസ്ത്യൻ - നായർ മാടമ്പികളെ ഈ പരിഷ്‌കാരങ്ങൾ അസ്വസ്ഥരാക്കി. സി.ഐ.എ തുടങ്ങിയ വിദേശസംഘടനകളിൽനിന്ന് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിലേക്ക് വൻതുക ഒഴുകിയെത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കേ ഭരണത്തിനെതിരെ വൻതോതിൽ ജനരോഷം അലയടിച്ചുയർന്നു. വിമോചനസമരം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രക്ഷോഭണം രണ്ടുമാസത്തിനൊടുവിൽ വിജയകരമായ പരിസമാപ്തിയിലെത്തി. കോൺഗ്രസിൽ തന്റെ കുടുംബാധിപത്യം നടപ്പാക്കാനാഗ്രഹിച്ച നെഹ്രുവിന്റെ പദ്ധതി പ്രകാരം പാർട്ടി പ്രസിഡന്റായ മകൾ ഇന്ദിരാ ഗാന്ധിയുടെ സ്വാധീനഫലമായി കേന്ദ്രസർക്കാർ 1959 ജൂലൈ 31-ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. ഇതിലേക്കുനയിച്ച സംഭവപരമ്പരകളും പിന്നീടുള്ള കേരളരാഷ്ട്രീയത്തിനെ അതെങ്ങനെ സ്വാധീനിച്ചു എന്നും വെളിവാക്കുന്ന അഡ്വ. ഏ. ജയശങ്കറിന്റെ ഈ പുസ്തകം രാഷ്ട്രീയരംഗത്തെ ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണ്.

ശുദ്ധനർമ്മവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഇടകലർന്ന ജയശങ്കറിന്റെ ആഖ്യാനശൈലി മനോജ്ഞമാണ്. മറ്റു രാഷ്ട്രീയനിരീക്ഷകർ ഔദ്യോഗികരേഖകളുടെ തണലിൽ തങ്ങളുടെ സർഗാത്മകതയെ തളച്ചിടുമ്പോൾ ജയശങ്കർ വായനക്കാരെ രസിപ്പിക്കുന്ന മറ്റു നുറുങ്ങുകളും തുറന്നുകാട്ടാൻ മടിക്കുന്നില്ല. നിരീശ്വരവാദവും യുക്തിചിന്തയും നയിക്കുന്ന കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചെയ്യിച്ചത് രാഹുകാലത്തിനുശേഷമായിരുന്നു എന്ന വസ്തുത ആശ്ചര്യമുണർത്തി. രാഷ്ട്രീയപ്രസംഗങ്ങളും നിയമസഭയിലെ ചർച്ചകളും പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ആധാരമാക്കുമ്പോഴും ഗ്രന്ഥകാരൻ അക്കാലത്തെ കേരളത്തിന്റെ ഒരു തെളിമയുറ്റ ചിത്രം വരച്ചുകാണിക്കുന്നു. ജില്ല തിരിച്ചുള്ള രാഷ്ട്രീയതാല്പര്യങ്ങൾ, പ്രമുഖ നേതാക്കൾ, സർ. സി. പിയുടെ കാലം മുതലുള്ള ഉത്തരവാദഭരണപ്രസ്ഥാനങ്ങൾ എന്നിവയും പരാമർശവിധേയമാകുമ്പോൾ അക്കാലത്തെ പത്രങ്ങളുടെ വിശേഷങ്ങളും അവയുടെ രാഷ്ട്രീയതാല്പര്യങ്ങളുമെല്ലാം പഠനവിഷയമാക്കപ്പെടുന്നു. ഈ നൂതനമായ പ്രക്ഷോഭരീതി സാഹിത്യത്തിൽ ഇളക്കിവിട്ട അലകളും ജയശങ്കർ നിരീക്ഷിക്കുന്നുണ്ട്. വിമോചനസമരത്തിലെ ഓരോ അടിയുടേയും വെടിയുടേയും വിവരങ്ങൾ നൽകുന്നില്ലെങ്കിലും സമരത്തിന്റെ അടിവേരുകൾ ജനങ്ങളിൽ ആഴത്തിൽ ഇറങ്ങിപ്പോയിരുന്നത് ലേഖകൻ കാണാതെ പോകുന്നുമില്ല. കേരളരാഷ്ട്രീയത്തെ സൂക്ഷ്മമായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം കാണാതെ പോകരുത്. അക്കാലത്തെ രാഷ്ട്രീയലക്ഷ്യങ്ങളും ജനപ്രിയ മുദ്രാവാക്യങ്ങളുമൊക്കെ ഈ കൃതിയിൽ നിരത്തിവെച്ചിട്ടുണ്ട്. സംഗീതാത്മകവും സ്തോഭജനകവുമായ മുദ്രാവാക്യങ്ങൾ പടച്ചുവിടാനുള്ള കഴിവ് പിന്നീടുവന്ന പ്രചാരണശില്പികൾക്ക് കൈമോശം വന്നുപോയോ എന്നു നാം ചിന്തിച്ചുപോകും.

വിമോചനസമരം നല്ലതോ ചീത്തയോ എന്നൊരു വിധിപ്രസ്താവം നടത്തുന്നതിൽനിന്ന് ജയശങ്കർ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നു. സമരത്തിന്റെ കാരണങ്ങളും രീതികളും ഫലങ്ങളും വിവരിച്ചുകഴിയുന്നതോടെ തന്റെ ജോലി കഴിഞ്ഞു എന്ന ഗ്രന്ഥകർത്താവിന്റെ നയം താത്വികമായി  ശരിവെക്കപ്പെടേണ്ടതുതന്നെയാണ്. ശരിയും തെറ്റും കണ്ടെത്താനും വിധി കൽപ്പിക്കാനുമുള്ള അധികാരം അദ്ദേഹം വായനക്കാരനു നൽകുന്നു. നല്ലൊരു അഭിഭാഷകൻ കൂടിയായ ജയശങ്കർ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നമുക്കുമുന്നിൽ നിരത്തിയതിനുശേഷം തീരുമാനമെടുക്കേണ്ട ചുമതല നമ്മെത്തന്നെ ഏൽപ്പിക്കുന്നു. പത്രറിപ്പോർട്ടുകളിൽപോലും ലേഖകന്റെ തോന്നലാണ് ശരിയും പരമമായ സത്യവും എന്നു വിശ്വസിക്കുന്ന ശരാശരി മലയാളി ഇത്തരമൊരു ഉത്തരവാദിത്വം വലിച്ചു തലയിൽവെക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കട്ടിയായ കാര്യങ്ങൾ ആരെങ്കിലും നേർപ്പിച്ചുകൊടുത്താലേ നമുക്ക് അകത്താക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ നേർപ്പിച്ചു നേർപ്പിച്ചു വരുമ്പോൾ അതിൽ ഹോമിയോ മരുന്നിലെ ഔഷധച്ചേരുവ പോലെ സത്യത്തിന്റെ ഒരു തന്മാത്ര പോലും കാണാനിടയില്ല എന്ന യുക്തിപോലും നമുക്ക് സ്വീകാര്യവുമല്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Communist Bharanavum Vimochana Samaravum' by A. Jayashankar
ISBN: 9788182653283

Monday, July 2, 2018

ജമാ അത്തെ ഇസ്ലാമി - അകവും പുറവും

ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകങ്ങൾ മുതൽ ഇസ്ലാമിക മതമൗലികവാദം ലോകമെങ്ങും പടർന്നുപിടിക്കാനിടയായി. ഒന്നാം ലോകയുദ്ധത്തിനൊടുവിൽ പാശ്ചാത്യശക്തികൾ ഖിലാഫത്തിനെ നുള്ളിക്കളഞ്ഞതും തങ്ങളുടെ കോളനിവൽക്കരണപദ്ധതികൾക്കനുസൃതമായി മദ്ധ്യപൂർവദേശത്തെ കീറിമുറിച്ചതും ഇതിനു സഹായകമായിട്ടുണ്ട്. എന്നിരുന്നാലും ഇസ്ലാം കേവലം ഒരു മതം മാത്രമല്ലെന്നും, രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരികമേഖലകളിലും സമഗ്രാധിപത്യം പുലർത്തുന്ന ഒരു സമ്പൂർണജീവിതപദ്ധതിയാണെന്നുമുള്ള ചിന്തയും ഇതിനുപിന്നിലുണ്ടായിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ്, ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകൾ ഈ ആശയങ്ങളെ പിൻപറ്റി ഏതാണ്ടൊരേകാലത്ത് രൂപം കൊണ്ടവയാണ്. സയ്യിദ് അബുൽ ആലാ മൗദൂദി (1903-1979) എന്ന ഇസ്ലാമിക പണ്ഡിതൻ 1941-ൽ ജന്മം നൽകിയ സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഇസ്ലാമികതത്വങ്ങൾക്ക് ആധിപത്യമുള്ള ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യം. സ്വാതന്ത്ര്യാനന്തരം മൗദൂദി പാക്കിസ്ഥാനിലേക്ക് കുടിയേറിയെങ്കിലും ഇന്ത്യയിൽ അവശേഷിച്ച ജമാ അത്തുകാർ തന്ത്രപൂർവം തങ്ങളുടെ യഥാർത്ഥലക്ഷ്യം മറച്ചുവെച്ചുകൊണ്ട് പുരോഗമനവാദികളായി നടിക്കാനും, ഇടതുപക്ഷ-പാരിസ്ഥിതികസമരങ്ങൾക്കനുകൂലമായും നിലകൊള്ളാൻ തുടങ്ങി. ഇത് മറ്റു മതസ്ഥരിലും മതേതരചിന്താഗതിയുള്ളവരിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവരിൽ ചിലരെങ്കിലും ജമാ അത്തിനോട് സഹകരിക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ അത്തരത്തിൽ വഞ്ചിക്കപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നതിനും ജമാ അത്തെ ഇസ്ലാമിയുടെ തനതുമുഖം ജനസാമാന്യത്തിനുമുൻപിൽ തുറന്നുകാണിക്കുന്നതിനുമായി രചിക്കപ്പെട്ടതാണ് രണ്ടു ഭാഗങ്ങളിലായി 29 ലേഖനങ്ങളടങ്ങിയ ഈ സമാഹാരം. പ്രമുഖചിന്തകനായ ശ്രീ. എം. ഏ. കാരപ്പഞ്ചേരിയാണ് പുസ്തകത്തിന്റെ എഡിറ്റർ.

ജമാ അത്തിനെയും അതിന്റെ സ്ഥാപകനായ മൗദൂദിയെയും നിർദ്ദയം തൊലിയുരിച്ചുകാണിക്കുന്നതിൽ ഈ ഗ്രന്ഥം വിസ്മയകരമായ വിജയം നേടിയിരിക്കുന്നു. ഇന്ത്യയിലെ ദേശീയത, മതേതരത്വം, ജനാധിപത്യം എന്നീ ആധാരശിലകളോടെല്ലാം നിന്ദ്യമായ അവജ്ഞ പുലർത്തുന്നയാളായിരുന്നു മൗദൂദി. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ജമാ അത്തെ ഇസ്ലാമിക്ക് നാലു ഘടകങ്ങളാണുള്ളത് - ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നിവ. അതിൽത്തന്നെ യഥാർത്ഥ ഭാരതീയർക്ക് ഒരു കല്ലുകടി അനുഭവപ്പെടുന്നില്ലേ? ഹുക്കുമത്ത്-ഇ-ഇലാഹി (ദൈവികഭരണം) എന്ന പ്രാഥമികലക്ഷ്യം മാറ്റിവെച്ച് സ്വതന്ത്ര ഇന്ത്യയിൽ ഇഖാമത്തുദീൻ (മതസ്ഥാപനം) എന്ന കുറച്ചുകൂടി ലഘൂകരിക്കപ്പെട്ട ചിന്ത പകരം കൊണ്ടുവന്നുവെങ്കിലും മതവും രാഷ്ട്രവും ഒന്നാണെന്ന മൗദൂദിയൻ സങ്കൽപ്പത്തിൽ രണ്ടുംതമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു കാണാം. ആധുനികമായ രാഷ്ട്രസങ്കല്പങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് മൗദൂദി കൊണ്ടുവരാൻ ശ്രമിക്കുന്നത് മദ്ധ്യകാലത്തെ പ്രാകൃതഭരണസമ്പ്രദായമാണ്. ഒരു അനിസ്ലാമികരാജ്യത്തിലെ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആകുന്നതിലും അഭിമാനകരം ജമാ അത്ത് ഓഫീസിലെ പ്യൂൺ ആയിരിക്കുന്നതാണെന്ന് അദ്ദേഹം കരുതി. ഇന്ത്യാവിഭജനത്തെ ജമാ അത്ത് എതിർത്തു. ഇത് പക്ഷേ അവിഭക്ത ഇന്ത്യയോടുള്ള സ്നേഹം കൊണ്ടൊന്നുമായിരുന്നില്ല, മറിച്ച് അല്പം കൂടി ക്ഷമിച്ചാൽ മുസ്ലിം ജനസംഖ്യ ക്രമേണ വർദ്ധിച്ച് ഇന്ത്യയൊട്ടാകെ ഒരു പാക്കിസ്ഥാൻ സൃഷ്ടിച്ചെടുക്കാം എന്ന ദുഷ്ടലാക്കായിരുന്നു. അമുസ്ലിം ഭരണത്തിനു കീഴിൽ ജീവിക്കുന്ന മുസ്ലിങ്ങൾ തങ്ങൾ ഇസ്ലാമനുസരിച്ച് ജീവിക്കുന്നവരാണെന്ന് അവകാശപ്പെടുന്നത് വ്യാജവും പരിഹാസ്യവുമാണെന്ന് ഫത്‍വയിറക്കിയ മൗദൂദിയുടെ തനിനിറം നാം കാണാതെ പോകരുത്.

അടിയന്തരാവസ്ഥക്കുശേഷമാണ് കേരളത്തിൽ ജമാ അത്തെ ഇസ്ലാമി പുരോഗമനപരതയുടെ മുഖംമൂടി അണിഞ്ഞുതുടങ്ങിയത്. അക്കാലത്ത് നിരോധിക്കപ്പെട്ട ജമാ അത്തിന്റെ കേരള അമീറായിരുന്ന കെ. സി. അബ്ദുല്ല മൗലവി അടക്കമുള്ള നേതാക്കൾ നിരോധിത ജമാ അത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങുകയാണുണ്ടായത്. അതിനുശേഷം പഴയ നക്സൽ മുദ്രാവാക്യങ്ങളെ ഉപജീവിച്ചും മനുഷ്യാവകാശ-പരിസ്ഥിതി താല്പര്യങ്ങളുടെ മുഖാവരണമണിഞ്ഞും സർവ്വമതസംഗമങ്ങൾ നടത്തിയും ജീവിച്ചുപോവുകയാണീ സംഘടന. അവരുമായി സഹകരിക്കുന്നവരെ പ്രൊഫ. മങ്കട ടി. അബ്ദുൽ അസീസ് മൗലവി വിശേഷിപ്പിക്കുന്നത് 'വേദിയന്വേഷകരായ ബുദ്ധിജീവികൾ' എന്നാണ്. മനുഷ്യന്റെമേൽ അല്ലാഹുവിന്റേതല്ലാത്ത യാതൊരു ആധിപത്യവും നടക്കാതിരിക്കുന്ന ഒരു ചതുരശ്രമൈൽ ലഭിക്കുകയാണെങ്കിൽ ആ ഒരു പിടി മണ്ണായിരിക്കും മുഴുവൻ ഇന്ത്യയേക്കാൾ താൻ വിലമതിക്കുകയെന്നു പ്രഖ്യാപിച്ച മൗദൂദിയെ പിൻപറ്റുന്നവരെ പിന്നെ എന്താണു വിളിക്കേണ്ടത്? സ്വാതന്ത്ര്യസമരവുമായി ജമാ അത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അമുസ്ലീങ്ങളായ ബ്രിട്ടീഷുകാരിൽനിന്ന് അമുസ്ലീങ്ങളായ ഇന്ത്യാക്കാരിലേക്ക് ഭരണം കൈമാറുന്നതുകൊണ്ട് ഇസ്ലാമിനോ മുസ്ലീങ്ങൾക്കോ യാതൊരു പ്രയോജനവുമില്ലാത്തതുകൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത് ഹറാമാണെന്നുവരെ മൗദൂദി കൊട്ടിഘോഷിച്ചു. എങ്കിലും അറബി ഭാഷയിൽ പ്രാവീണ്യമില്ലാതിരുന്നത് അദ്ദേഹത്തെ ഇസ്ലാമിക പണ്ഡിതസദസ്സുകളിൽ അപഹാസ്യനാക്കി. ജമാ അത്തിന്റെ രചനകളും നിലപാടുകളും ഷിയാ വിഭാഗത്തിന്റെ സിദ്ധാന്തങ്ങളിൽ നിലയുറപ്പിച്ചതാണെന്നും അത് തഖിയ്യ (സ്വന്തം ആശയങ്ങൾ സൂക്ഷിച്ചുമാത്രം വെളിപ്പെടുത്തുകയും വേണ്ടിവന്നാൽ അവ്യക്തസുന്ദരമായി സംസാരിക്കുകയും ചെയ്യുക)യാണെന്നും ചില ലേഖകർ രേഖപ്പെടുത്തുന്നു.

തങ്ങൾക്ക് ജനസാമാന്യത്തിൽ നിർണായകസ്വാധീനം ലഭ്യമാകുന്നതുവരെ പുരോഗമനനാട്യങ്ങളുമായി കഴിഞ്ഞുകൂടിയതിനുശേഷം പിന്നീട് അധികാരം ലഭ്യമാകുമ്പോൾ ഇറാഖിലും സിറിയയിലും നാം കണ്ടതുപോലുള്ള ഭീകരമായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കലാണ് ജമാ അത്തിന്റെ ലക്ഷ്യം. അതായത് മുസ്ലീങ്ങൾ ന്യൂനപക്ഷമായിരിക്കുന്നിടത്തോളം കാലം അവർ മതേതരത്വം ആവശ്യപ്പെടും, ഭൂരിപക്ഷത്തിനടുത്തെത്തിയാൽ ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്യും. എങ്ങനെയുണ്ട് പ്ലാൻ? മറ്റു മതസ്ഥർ അത്തരമൊരു ഭരണവ്യവസ്ഥയിൽ ദിമ്മികൾ എന്നറിയപ്പെടുന്ന രണ്ടാംതരം പൗരന്മാരായിരിക്കും. ദിമ്മികളുടെ മൃഗതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ എമ്പാടും ലഭ്യമായതിനാൽ ഇവിടെ ഉൾക്കൊള്ളിക്കുന്നില്ല. ഭാഗ്യവശാൽ ഇന്ത്യയിലോ പാക്കിസ്ഥാനിൽ പോലുമോ മുസ്ലിം ജനതയിലെ തന്നെ ഒരു ചെറിയ വിഭാഗം ആളുകളുടെ പിന്തുണയേ ഈ പ്രസ്ഥാനത്തിനുള്ളൂ. ഇത്തരം തീവ്രവാദനിലപാടുകളുടെ ആശയപരമായ അടിത്തറ മൗദൂദിയുടെ വിളംബരങ്ങളിൽ കാണാം. അധികാരം പിടിച്ചെടുക്കാനുള്ള സൈനികപരിശീലനമാണ് മുസ്ലിങ്ങളുടെ അഞ്ചുനേരത്തെ നിസ്കാരങ്ങൾ എന്നതാണ് അതിലൊന്ന്. തങ്ങളുടെ സ്ഥാപകന്റെ പുസ്തകങ്ങളും ആശയങ്ങളും വിറ്റു കാശാക്കുകയും എന്നാൽ അതിലെ പിന്തിരിപ്പൻ ചിന്താഗതികളെ മറച്ചുപിടിക്കുകയും ചെയ്യുക എന്ന പദ്ധതി കുറെയൊക്കെ വിജയമാകുന്നുണ്ട്. അതുകൊണ്ടാണല്ലോ 'ഒരു ജർമൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽനിന്ന് പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്നഭിപ്രായപ്പെട്ട മൗദൂദിയുടെ സംഘടനക്ക് ഇടതുപക്ഷത്തിന്റെ സഹായം ഇപ്പോഴും ലഭ്യമാകുന്നത്!

ലേഖനങ്ങളിൽ ഭൂരിപക്ഷവും രചിച്ചിരിക്കുന്നത് മുസ്ലിം ചിന്തകരാണെങ്കിലും അവരെല്ലാം രൂക്ഷമായ ഭാഷയിൽത്തന്നെ ജമാ അത്തെ ഇസ്ലാമിയുടെ ഭീകരമുഖത്തെ തുറന്നുകാണിക്കുന്നത് മതനിരപേക്ഷതക്ക് കരുത്തു പകരുന്നു - പ്രത്യേകിച്ചും ഇ. എ. ജബ്ബാർ, എം. ഐ. തങ്ങൾ, സാറാ അബൂബക്കർ എന്നിവരുടെ കൃതികൾ. എന്നാൽ മറ്റുചില പണ്ഡിതരുടെ ആശയപരമായ പ്രതിബദ്ധത സംശയാസ്പദവും ജിഹാദികളുടെ മൂല്യങ്ങളിൽനിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്തതുമാണ്. പലസ്തീനിലെ ഭീകരസംഘടനയായ ഹമാസ് ഒരു പൂർണ ജനാധിപത്യ, പോരാട്ടസംഘടനയാണെന്നാണ് എൻ. ഏ. കരീം വിശ്വസിക്കുന്നത്. മതം മനുഷ്യനെ നവീകരിക്കുകയല്ലാതെ മനുഷ്യൻ മതത്തെ നവീകരിച്ചുകൂടാ എന്നലറുന്ന സി. ഹംസയും, ഇസ്ലാം ദൈവികമാണെന്നും അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമല്ല എന്നും കരുതുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും ഈ ജനുസ്സിൽ പെടും. ജിഹാദികളുമായുള്ള പ്രത്യയശാസ്ത്ര ഏറ്റുമുട്ടൽ രൂക്ഷമാകുന്ന വേളയിൽ ഇവരൊക്കെ എവിടെ നിൽക്കുമെന്ന് കണ്ടുതന്നെ അറിയണം. ഈ പുസ്തകത്തിലെ 29 ലേഖനങ്ങളും ജമാ അത്തിനെ നിശിതമായി വിമർശിക്കുന്നവയാണ്. അവർക്ക് മറുപടി നൽകാൻ ഒരവസരം പ്രസാധകർ നൽകേണ്ടതായിരുന്നു. സംഘടനയുടെ അകവും പുറവും കാണിക്കാനൊരുങ്ങുന്ന പുസ്തകത്തിൽ പുറത്തുനിൽക്കുന്നവർ അകത്തെക്കുറിച്ചുനൽകുന്ന വിവരണങ്ങളേയുള്ളൂ എന്നത് ഒരു ന്യൂനത തന്നെയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Jamaat-e-Islami - Akavum Puravum', edited by M A Karappanchery
ISBN: 979818747325

Monday, June 18, 2018

ആലുവാപ്പുഴ പിന്നെയും ഒഴുകി

ചില ദിനപ്പത്രങ്ങളും വാർത്താചാനലുകളുമൊക്കെ ഒരു സ്കൂപ്പോടുകൂടി ഉത്‌ഘാടനം കുറിക്കുന്നത് കണ്ടിട്ടില്ലേ? ജനശ്രദ്ധയാകർഷിക്കുന്ന ഒരു ഐറ്റം നമ്പറിന്റെ സഹായത്തോടെ രംഗപ്രവേശം ചെയ്‌താൽ പിടിച്ചുനിൽക്കാൻ സാധിക്കും എന്ന കച്ചവടമനസ്സാണ് ഇവിടെ നിഴലിച്ചുനിൽക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് പാർട്ടി 1940-കളിൽ ഒരു അസ്തിത്വപ്രതിസന്ധിയെ നേരിട്ടു. ഇന്ത്യ ഒരു രാജ്യമല്ലെന്നും അത് പതിനെട്ടോളം ദേശീയതകളുടെ സംഗ്രഹം മാത്രം ആണെന്നുമായിരുന്നു പാർട്ടിയുടെ ചിന്താഗതി. മരങ്ങൾ കാരണം കാട് കാണാതെ പോയവന്റെ ഗതികേട്! ഇന്ത്യയെന്നാൽ ഭൂമദ്ധ്യരേഖ പോലെ ഒരു ഭൗമശാസ്ത്രവസ്തുത മാത്രമാണെന്നു വാശിപിടിച്ച വിൻസ്റ്റൺ ചർച്ചിലിന്റെ നയവുമായി ഇതിന് യാതൊരു വ്യത്യാസവുമില്ല. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ സ്വാതന്ത്ര്യം ഏറെക്കുറെ ഉറപ്പായതോടെ എന്തെങ്കിലും ഒരു ഐറ്റം നമ്പർ പാർട്ടിക്ക് അത്യാവശ്യമായിത്തീർന്നു. മാത്രവുമല്ല,സ്വതന്ത്രഭാരതത്തിലെ ഭരണം വേരുപിടിക്കുന്നതിനുമുമ്പ് ഒരു സായുധവിപ്ലവത്തിലൂടെ കുറെ ഭൂപ്രദേശം പിടിച്ചടക്കാൻ കഴിഞ്ഞാൽ പിന്നീട് റഷ്യൻ സൈനികപിന്തുണയോടെ രാജ്യം തന്നെ കയ്യടക്കാൻ സാധിച്ചേക്കും എന്ന പ്രതീക്ഷയും കമ്യൂണിസ്റ്റ് പാർട്ടി നിലനിർത്തിയിരുന്നു. ഇന്ത്യയിൽ തെലങ്കാനയിലും ഏതാണ്ട് അതേ സമയത്തുതന്നെ ബർമ്മയിലും മലയയിലും നടന്ന കമ്യൂണിസ്റ്റ് സായുധവിപ്ലവസമരങ്ങൾ ഈ നിഗമനം ശരിവെക്കുന്നു. വിയറ്റ്‌നാമിൽ അവർക്കത് വിജയിപ്പിക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയം. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ സൈനികശക്തി ശരിയായി വിലയിരുത്തുന്നതിൽ സഖാക്കൾ ദയനീയമായി പരാജയപ്പെട്ടു. അക്രമത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട സർക്കാർ നടപടികളുടെ ഭാഗമായി കമ്യൂണിസം തന്നെ ഇല്ലാതായേക്കുമെന്ന നില വന്നപ്പോൾ പാർട്ടി സ്വന്തം നയത്തിൽ ഒരു 'റ-തിരിവ്' നടത്തി (U-turn എന്നതിന് ഇതിലും നല്ല തർജ്ജമയുണ്ടോ?). 1950 ഫെബ്രുവരി 28-ന് പുലർച്ചെ നടന്ന ഇടപ്പള്ളിയിലെ പോലീസ് സ്റ്റേഷൻ ആക്രമണവും അതിനെ തുടർന്ന് അക്രമികൾക്കും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ് പ്രവർത്തകർക്കും ലോക്കപ്പിൽ നേരിടേണ്ടിവന്ന അതിഭീകരമർദ്ദനമുറകളുമാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകരിൽ പ്രധാനിയായ പയ്യപ്പിള്ളി ബാലൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

ദേശവ്യാപകമായി പദ്ധതിയിട്ടിരുന്ന റെയിൽവേ സമരത്തിന്റെ ഭാഗമായി ആലുവയ്ക്ക് തെക്കോട്ട് തീവണ്ടികൾ ഓടിക്കാതിരിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന സ: എൻ. കെ. മാധവനെ ഇടപ്പള്ളി പോലീസ് പിടികൂടിയതിനെത്തുടർന്നാണ് സംഭവങ്ങൾ തുടങ്ങുന്നത്. മാധവനെ ലോക്കപ്പിൽനിന്ന് മോചിപ്പിക്കുന്നതിനായി അന്നുരാത്രി സ്റ്റേഷൻ വളഞ്ഞ് നടത്തിയ ആക്രമണത്തിൽ മാത്യു, വേലായുധൻ എന്നീ പോലീസുകാർ കൊല്ലപ്പെട്ടു. ലോക്കപ്പിന്റെ താഴ് പൊളിക്കാൻ സാധിക്കാതിരുന്നതിനാൽ പ്രതികളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിലും അവിടെ സൂക്ഷിച്ചിരുന്ന തോക്കുകളും ആയുധങ്ങളും കമ്യൂണിസ്റ്റ് സംഘം കൊള്ള ചെയ്തു. ഫാക്ടിൽ ജോലിചെയ്തിരുന്ന ഗ്രന്ഥകാരൻ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും സഹായം ചെയ്തതിന്റെപേരിൽ പിടിയിലാവുകയും ആഴ്ചകളോളം നീണ്ട കൊടിയ മർദ്ദനങ്ങൾക്കിരയാവുകയും ചെയ്തു. അറസ്റ്റിലായ രണ്ടു പ്രവർത്തകർ ക്രൂരപീഡനത്തിന്റെ ഫലമായി മരണമടയുകയും ചെയ്തു. വായനക്കാരുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ തന്നെ മർദ്ദനമുറകളുടെ നീണ്ട വിവരണം പുസ്തകത്തിൽ കാണാം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്രയും കഠിനഹൃദയനാകാൻ സാധിക്കുമോ എന്നു നാം സംശയിച്ചുപോകും.

മനസ്സ് വിറങ്ങലിക്കുന്ന പീഡനമുറകളിൽ നട്ടം തിരിയുമ്പോഴും തടവുകാർ നിരാഹാരസമരത്തിലേർപ്പെടുമ്പോൾ പോലീസ് അവരുടെ ആവശ്യങ്ങൾക്ക് വഴിപ്പെടുന്നത് ലേഖകന്റെ ചില പ്രസ്താവനകളെങ്കിലും അതിശയോക്തിപരമല്ലേ എന്ന സംശയമുണർത്തുന്നു. വേനൽക്കാലത്ത് ആലുവാപ്പുഴയിൽ പോയി മുങ്ങിക്കുളിക്കണം എന്ന വെറുംവാശി പോലും നിരാഹാരം വഴി നേടിയെടുത്തത് വായിക്കുമ്പോൾ പ്രത്യേകിച്ചും! ഇടപ്പള്ളി ആക്രമണം വെറും വൃഥാ വ്യായാമം മാത്രമായിരുന്നോ എന്ന ശങ്ക പുസ്തകത്തിലൂടെ പയ്യപ്പിള്ളിയുടെ ശരീരഭാഷയിൽ പ്രകടമാണ്. എന്നാൽ ഇടതുപക്ഷ സെക്ടേറിയൻ സമീപനം സ്വീകരിച്ചതുകൊണ്ടുവന്ന ചില തെറ്റുകൾ മാത്രമാണ് അത്തരം ആക്രമണങ്ങൾ എന്ന് പുസ്തകത്തിനെഴുതിയ അവതാരികയിൽ സാക്ഷാൽ ഇ.എം.എസ് തന്നെ വ്യക്തമാക്കുന്നു. സഖാക്കൾ വെറുതെ ഇടി കൊണ്ടതു മാത്രം മിച്ചം എന്നാണ് ആചാര്യൻ പറയാതെ പറയുന്നത്. എന്നാൽ പ്രവർത്തകർ വളരെ വീറും വാശിയോടെയുമാണ് കഴിഞ്ഞിരുന്നതെന്നത് ഇടപ്പള്ളിയെ കേരളത്തിന്റെ യെനാൻ ആക്കി മാറ്റാനുള്ള ഗ്രന്ഥകാരന്റെ വ്യാമോഹപ്രസ്താവനയിൽ തെളിയുന്നു. മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി യെനാൻ കേന്ദ്രമാക്കിയായിരുന്നല്ലോ ചൈനയിലെ വിപ്ലവത്തിനുവേണ്ടി പടപൊരുതിയിരുന്നത്. 1950-ൽ ബ്രിട്ടീഷ് ഭരണം പൂർണമായും അവസാനിച്ചുകഴിഞ്ഞിരുന്നുവെന്നും കേരളത്തിൽ സർ. സി.പി നാടുവിട്ടതിനെത്തുടർന്ന് ഉത്തരവാദഭരണം നിലവിൽ വരികയും ചെയ്തിരുന്ന കാലത്താണ് ഇടപ്പള്ളി ആക്രമണം നടന്നത് എന്ന് നാം മറന്നുകൂടാ.

വിഖ്യാതമായ ഒരു സമരത്തിനിടെ തോക്കിനെയോ ലാത്തിയേയോ നേരിടേണ്ട സന്ദർഭമാകുമ്പോൾ മുങ്ങിക്കളയാനുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ അനിതരസാധാരണമായ വൈദഗ്ദ്ധ്യം ഇടപ്പള്ളിക്കേസിലും പ്രകടമായി. പിന്നീട് പാർട്ടിയിലും സർക്കാരിലും അധികാരശ്രേണിയിലേക്ക് കടന്നുവന്ന പല പേരുകാരും ഇടപ്പള്ളി സംഭവത്തിൽ എന്തുകൊണ്ടോ ഇടപെട്ടതായി കാണുന്നില്ല. പിന്നീട് മന്ത്രിയായ അമ്പാടി വിശ്വം എന്ന വിശ്വനാഥമേനോൻ പ്രതിയായിരുന്നെങ്കിലും ഇടപ്പള്ളിക്കേസിൽ ശാരീരികപീഡനം തീരെ ഏൽക്കേണ്ടിവന്നിട്ടില്ലാത്ത ഒരേയൊരാൾ അദ്ദേഹമായിരുന്നുവെന്ന് പയ്യപ്പിള്ളി ബാലൻ രേഖപ്പെടുത്തുന്നു (പേജ് 192). 1946-ലെ പുന്നപ്ര-വയലാർ സമരകാലത്തും സാദാ സഖാക്കളെ വാരിക്കുന്തവുമണിയിച്ച് നേതാക്കൾ പമ്പ കടക്കുകയായിരുന്നല്ലോ!

പാർട്ടിയുടെ താല്പര്യപ്രകാരമാണ് താൻ ഈ പുസ്തകമെഴുതിയതെന്ന് ഗ്രന്ഥകർത്താവ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്കപ്പിലെ ഹീനമായ മർദ്ദനമുറകൾ വെളിപ്പെടുത്തുകവഴി പാർട്ടിയോട് ജനമനസ്സുകളിൽ സഹതാപവും അനുഭാവവും ഉണർത്തുക എന്ന ലക്ഷ്യവും അതിനുപിന്നിലുണ്ടാകാം. എന്നാൽ പോലീസ് പിടിയിലായ വനിതാപ്രവർത്തകരുടെ നേർക്കുണ്ടായെന്നു പറയപ്പെടുന്ന ലൈംഗിക അതിക്രമങ്ങളുടെ പച്ചയായ വിവരണം സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. കമ്യൂണിസ്റ്റുകൾ തങ്ങളുടേതല്ലാത്ത സമരങ്ങളെ അടിച്ചമർത്തുന്നതിൽ യാതൊരു മാന്യതയും പുലർത്തുകയില്ല എന്ന ധാരണയെ ശരിവെക്കുന്നതാണ് വിമോചനസമരത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് നടത്തുന്ന വിലകുറഞ്ഞ പരാമർശങ്ങൾ. വിമോചനസമരം ജനാധിപത്യവിരുദ്ധമായിരുന്നു എന്നത് നിസ്സംശയമാണെങ്കിലും അതിനു പക്ഷേ ശക്തമായ ജനകീയ അടിത്തറയും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ദയനീയതോൽവി ഏറ്റുവാങ്ങിയത്. ആ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെക്കുറിച്ച് 'സംസ്കാരസമ്പന്നനായ' ഗ്രന്ഥകാരൻ എഴുതുന്നതു നോക്കൂ: "നടക്കുമ്പോൾ റോഡ് കുലുങ്ങുന്ന, വലിയവീടുകളിലെ കാണാൻ കൊള്ളാവുന്ന കൊച്ചമ്മമാർ, അവയവങ്ങളുടെ മുഴുപ്പും തൊലിയുടെ നിറവും അതേപടി പ്രദർശിപ്പിക്കുന്ന നൈലോൺ സാരികൾ അണിഞ്ഞ് - പോരെങ്കിൽ ജൂൺ, ജൂലൈ മാസങ്ങൾ ആയതിനാൽ മഴ നനഞ്ഞ് സാരി ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നു - കാണികളെ ഹരംപിടിപ്പിക്കുന്ന അംഗവിക്ഷേപങ്ങളോടെ ലോക്കപ്പ് ഞങ്ങൾക്ക് മണിയറയാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു" (പേജ് 232).

തങ്ങൾക്ക് വഴിപ്പെടാത്ത എന്തിനോടും കമ്യൂണിസ്റ്റ് പാർട്ടി വെച്ചുപുലർത്തുന്ന കൊടിയ അസഹിഷ്ണുത തെളിയിക്കാൻ ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Aluvappuzha Pinneyum Ozhuki' by Payyappilly Balan
ISBN: 9780000172082 (This is the ISBN printed on the book, but its authenticity is doubted)