Sunday, December 27, 2020

യവനദർശനം

പാശ്ചാത്യസംസ്കാരത്തിന്റെ അടിത്തറ ഗ്രീസിൽ ക്രി.മു. 600 മുതൽ 300 വരെ നീണ്ടുനിന്ന വിജ്ഞാനത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും പരമകാഷ്ഠയാണ്. എല്ലാ ജനതയിലും പുണ്യപുരുഷന്മാരുണ്ട്, പ്രവാചകന്മാരുണ്ട്, മതപരിഷ്കർത്താക്കളും ഉണ്ട്. പക്ഷേ പ്രാചീനകാലത്ത് ഇന്ത്യ, ചൈന, ഗ്രീസ് എന്നീ രാജ്യങ്ങൾ മാത്രമേ തത്വചിന്തകന്മാരെ വാർത്തെടുത്തിട്ടുള്ളൂ. തെയ്‌ൽസ്‌ മുതൽ അരിസ്റ്റോട്ടിൽ വരെ പതിനഞ്ചു പ്രമുഖചിന്തകരെയാണ് ഈ കൃതിയിൽ പരാമർശിച്ചിരിക്കുന്നത്. പത്രപ്രവർത്തനരംഗത്തെ ജോലിക്കുശേഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശ്രീ. സെബാസ്റ്റ്യൻ പുതുവീട് ആണ് ഗ്രീക്ക് തത്വചിന്തയുടെ ഒരു പരിചായിക ആയ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.


എന്താണ് തത്വചിന്ത എന്ന പരിശോധനയോടെയാണ് പ്രതിപാദനം തുടങ്ങുന്നത്. ഇന്ദ്രിയദ്വാരാ ലഭിക്കുന്ന അറിവുകളാണ് ശാസ്ത്രത്തിന്റെ അസംസ്കൃതവിഭവങ്ങൾ. എന്നാൽ ശാസ്ത്രദ്വാരാ ലഭിക്കുന്ന അറിവുകളാണ് തത്വചിന്തയുടെ അസംസ്കൃതവിഭവങ്ങൾ. ശാസ്ത്രം അവസാനിക്കുന്നിടത്ത് തത്വചിന്ത ആരംഭിക്കുന്നു. രണ്ടായാലും പ്രകൃതിയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, പ്രപഞ്ചത്തിന്റേയോ ജീവന്റേയോ നിഗൂഢതയെ അന്തിമമായി അനാവരണം ചെയ്യാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമായേക്കില്ല.അതോടെ മനുഷ്യരാശിയുടെ ബൗദ്ധികവ്യാപാരം അസ്തമിക്കും, ശാസ്ത്രങ്ങൾ നിലയ്ക്കും, കലകൾ നിരർത്ഥകമാകും. ഭാവനാമണ്ഡലത്തിലായാലും ചിന്താമണ്ഡലത്തിലായാലും മനുഷ്യനെ കർമപ്രബുദ്ധനാക്കുന്നത് പ്രപഞ്ചത്തിന്റെ ഈ നിഗൂഢതയാണ്.


ലോകത്തിന്റേയും ജീവികളുടേയും ഘടനാസവിശേഷതകളേയും അവയുടെ ചലനാത്മകതയ്ക്കു കാരണമായ ജീവബലത്തേയും കുറിച്ച് ഗ്രീസിലെ ചിന്തകർ മനനം കൊണ്ട് പല നിഗമനങ്ങളിലും ചെന്നെത്തി. യവനരുടെ ഉത്തരങ്ങൾ തൃപ്തികരമാണോ എന്നത് മറ്റൊരു വിഷയമാണ്. പ്രശ്നപരിഹാരത്തിനായി യുക്തിയുടേയും വിചാരത്തിന്റേയും മാർഗം അവലംബിച്ചു എന്നിടത്താണ് യവനചിന്തകർ വ്യത്യസ്തരാകുന്നത്. ഇത് എല്ലാ തലമുറകൾക്കും ഉത്തേജനമായി. മനുഷ്യസമൂഹങ്ങളേയും അവയെ ഏകോപിപ്പിച്ചു നയിക്കുന്ന രാഷ്ട്രവ്യവസ്ഥയെക്കുറിച്ചുമൊക്കെ വിശദമായ പഠനങ്ങൾ നടത്തിയ ഈ മഹത്തുക്കൾ അവതരിപ്പിക്കുന്ന മറുപടികൾ കാലാതിശായിയായ നിത്യസത്യങ്ങളൊന്നുമല്ല. പ്രാചീന ഗ്രീക്ക് ജനതയുടെ സദാചാരധാരണകളുടെ ചട്ടക്കൂടുകളിൽ അവരുടെ ധിഷണ ഒതുങ്ങിനിന്നു. പ്ളേറ്റോവും അരിസ്റ്റോട്ടിലുമെല്ലാം അടിമവ്യവസ്ഥയെ അംഗീകരിച്ചുവെന്നുമാത്രമല്ല, തങ്ങൾ വിഭാവനം ചെയ്ത മാതൃകാസമൂഹങ്ങളുടെ അടിത്തറ തന്നെ അടിമസമ്പ്രദായത്തിൽ ഉറപ്പിക്കുകയും ചെയ്തു. ഇവരെല്ലാം ജനാധിപത്യ രീതികളേയും തുറന്നെതിർത്തു. തത്വചിന്തകനായ ഒരു രാജാവിന്റെ (philosopher king) ഏകാധിപത്യമോ ഏതാനും പ്രഭുക്കളുടെ കൂട്ടമായുള്ള ഭരണമോ സാധാരണപൗരന്മാർക്ക് സ്വാധീനമുള്ള ഒരു ഭരണരീതിയെക്കാൾ മെച്ചമാണെന്ന് അവർ വിശ്വസിച്ചു.


ഗ്രീക്ക് ചിന്തകരുടെ ശ്രമം പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് പ്രകൃതിപരമായിത്തന്നെ വിശദീകരണം നൽകലായിരുന്നു. ഈ പ്രാഥമികശ്രമങ്ങൾ പിന്നീട് നവോത്ഥാന കാലഘട്ടത്തിൽ ജിജ്ഞാസാഭരിതമായ യൂറോപ്യൻ മനസ്സിനെ ശരിയായ ചോദ്യങ്ങളിലേക്കും പിന്നീട് അവിടെനിന്ന് ശരിയായ ഉത്തരങ്ങളിലേക്കും നയിച്ചു. പാശ്ചാത്യശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും ഉപജ്ഞാതാവായി കരുതപ്പെടുന്നത് മിലേറ്റസിലെ തെയ്‌ൽസ്‌ ആണ്. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തം അതിന്റെ ആധുനികകാലത്തെ ശാസ്ത്രസിദ്ധാന്തത്തിന് സർവഥാ അർഹനായ മുൻഗാമിയായി. പൈതഗോറസ്, എംപിഡൊക്ലിസ് എന്നിവർ പുനർജന്മവിശ്വാസം വെച്ചുപുലർത്തി. മാംസവർജ്ജനം കൂടിയായപ്പോൾ ആശയപരമായി അവർ ഭാരതീയചിന്തകരുടെ ഉറ്റബന്ധുക്കളുമായി. ഇതിൽ പൈതഗോറസ് എന്ന ബഹുമുഖപ്രതിഭ മട്ടത്രികോണത്തിന്റെ കർണ്ണവുമായി ബന്ധപ്പെട്ട ഗണിതസമവാക്യത്തിലൂടെ നമ്മുടെ കൊച്ചുകുട്ടികൾക്കുപോലും സുപരിചിതനാണ്.


ഗ്രീക്ക് തത്വചിന്ത പൂത്തുലഞ്ഞത് പ്ളേറ്റോവിലും അദ്ദേഹത്തിന്റെ ശിഷ്യനായ അരിസ്റ്റോട്ടിലിലുമായിരുന്നു. ഗ്രന്ഥകാരൻ രണ്ടു വിശദമായ അദ്ധ്യായങ്ങളിലൂടെ ഇതിന്റെ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും അവ അൽപ്പം ക്ലേശകരം തന്നെയാണ്. ഒരു ആദർശരാഷ്ട്രവ്യവസ്ഥ പ്ളേറ്റോ വിഭാവനം ചെയ്യുന്നത് 'റിപ്പബ്ലിക്ക്' എന്ന കൃതിയിലൂടെയാണ്. തന്റെ സമൂഹത്തിൽ മൂന്നു വിഭാഗങ്ങളെയാണ് പ്ളേറ്റോ സങ്കൽപ്പിക്കുന്നത് - ഭരണാധികാരികൾ, യോദ്ധാക്കൾ, കച്ചവടക്കാർ/കർഷകർ. ഇതിൽ മൂന്നാമത്തെ വിഭാഗത്തിന് അധികാരങ്ങൾ നൽകേണ്ടതില്ല. ആദർശരാഷ്ട്രമെന്നാൽ അദ്ദേഹത്തിന് അരിസ്റ്റോക്രസിയാണ്. രാഷ്ട്രീയ അവകാശങ്ങളുടെ തുല്യമായ വിഭജനമെന്നാൽ വെറും മൂഢത്വവും! ആധുനികകാലത്ത് മാംസത്തിനായി ജീവിവർഗ്ഗങ്ങളെ പരിപാലിച്ചുവളർത്തുന്നതിനു സമാനമായ ഒരു രീതിയാണ് തന്റെ ആദർശരാഷ്ട്രത്തിലെ ഭരണാധികാരികളെ സൃഷ്ടിക്കാൻ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അരോഗദൃഢഗാത്രരായ ദമ്പതികളിൽ ജനിക്കുന്ന ശിശുക്കളെ ഏറ്റെടുത്ത് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സമൂഹമായി വളർത്തിക്കൊണ്ടുവരണം. പലതരം ശുദ്ധീകരണങ്ങളിലൂടെ കഴിവു കുറഞ്ഞവരെ പുറത്താക്കാവുന്നതാണ്. അങ്ങനെ ഒഴിവാക്കപ്പെടുന്നവരെ മാറ്റിനിർത്തി ബാക്കിയാകുന്നവർക്ക് അൻപതാം വയസ്സിൽ ഭരണാധികാരം നൽകപ്പെടും. ഇങ്ങനെയുള്ള രാജ്യത്ത് ഭരണം നടത്തുന്ന രാജർഷിയുടെ ഇച്ഛയാണ് നീതിയും നിയമവും. അത്തരം സമൂഹങ്ങളിൽ കലാസൃഷ്ടികളും കവിതയും രചിക്കുന്നതുപോലും മതപരവും ധാർമികവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം. അരിസ്റ്റോട്ടിൽ പ്രകൃതിശാസ്ത്രപരമായ വിഷയങ്ങളിലും ആഭിമുഖ്യം നിലനിർത്തി. അരിസ്‌റ്റോട്ടിലിനുശേഷം അദ്ദേഹത്തോട് കുറച്ചൊക്കെ കിടനിൽക്കുന്ന ഒരു ചിന്തകനെ കണ്ടെത്താൻ പാശ്ചാത്യലോകത്തിന് രണ്ടായിരത്തിൽപ്പരം വർഷം കാത്തിരിക്കേണ്ടിവന്നു.


തത്വചിന്തയാണ് ചിന്താവിഷയമെന്നതുകൊണ്ടാകാം ഒരു ഘട്ടത്തിലും ഈ പുസ്തകം വായനക്കാർക്ക് ആസ്വാദ്യകരമാകുന്നില്ല. വിൽ ഡ്യൂറന്റിന്റെ 'The Story of Philosophy' ഈ കടമ്പ എത്ര ആസ്വാദ്യകരമായാണ് മറികടന്നത്! സോക്രട്ടീസിന്റെ കുറ്റവിചാരണയും അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നുള്ളതും അല്പംകൂടി പൊലിപ്പിക്കാമായിരുന്നു. ലേഖകൻ ബെർട്രൻഡ് റസ്സലിന്റെ വ്യാഖ്യാനങ്ങളെ മാത്രമാണ് പല ഘട്ടങ്ങളിലും ആശ്രയിക്കുന്നതെന്നത് ഒരു പോരായ്മയായി കണക്കാക്കേണ്ടിവരും.


പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yavanadarshanam' by Sebastian Puthuveed
Publisher: DC Books, 1983
ISBN: Nil
Pages: 132

Tuesday, December 22, 2020

ശബരിമല അയ്യപ്പൻ - മലഅരയ ദൈവം

ജാതിഭേദങ്ങളില്ലാതെ കേരളത്തിലെ ഹൈന്ദവജനതയുടെ ആരാധനാമൂർത്തിയാണ് ശബരിമല ധർമ്മശാസ്താവ് അഥവാ അയ്യപ്പൻ. മറ്റുള്ള ഹിന്ദു ആരാധനാകേന്ദ്രങ്ങളിൽനിന്ന് നിരവധി വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. മറ്റിടങ്ങളിൽ അഹിന്ദുക്കളെ തടയുമ്പോൾ ഇവിടെ ജാതി-മതഭേദമെന്യേ എല്ലാ പുരുഷന്മാർക്കും പത്തുവയസ്സിനു താഴെയും അമ്പതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ട്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും ആ ചര്യക്ക് തടസ്സം സൃഷ്ടിക്കാനിടയുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്നും ഉള്ളത് വിശ്വാസപരമായ ഒരു നിയന്ത്രണമാണ്. അയ്യപ്പൻ ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമുണ്ട്. അങ്ങനെയിരിക്കേ ഇതിൽ ഭരണഘടനാ പ്രശ്നങ്ങളും ലിംഗവിവേചനവും ആരോപിക്കുന്നത് വിരോധാഭാസമാണ്. നിങ്ങൾ അയ്യപ്പനെന്ന ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലവിലുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. വോളിബോളിന്റെ നിയമങ്ങൾ അനുസരിച്ച് ഫുട്ബോൾ കളിക്കാനാവില്ലല്ലോ. പന്ത് കൈകൊണ്ടു പിടിക്കുന്നത് എന്റെ ഭരണഘടനാ അവകാശമാണെന്നു വാദിച്ചുകൊണ്ട് ഫുട്ബോൾ മൈതാനത്തിറങ്ങിയാൽ നിങ്ങൾ പരിഹാസപാത്രമാകും. ദൈവത്തിനെങ്ങനെ ബ്രഹ്മചാരിയാകാൻ സാധിക്കും എന്നു ചോദിക്കാൻ തീർച്ചയായും എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് ശബരിമലയുടെ വിശ്വാസപ്രമാണങ്ങളുമായി ഒത്തുപോകുന്നതല്ല. അത്തരമൊരാൾ അവിടെ പോകാതിരിക്കുന്നതല്ലേ കൂടുതൽ നല്ലത്? 2018-ൽ യുവതീപ്രവേശവിവാദം കത്തിജ്വലിച്ചപ്പോൾ ശബരിമല പല വിധത്തിലും പൊതുചർച്ചയ്ക്ക് വിഷയീഭവിച്ചു. കാനനമദ്ധ്യത്തിലെ ഈ ക്ഷേത്രം ഗിരിവർഗ്ഗക്കാരായ മലഅരയരുടെ സേനാനായകനായിരുന്ന അയ്യപ്പന്റേതാണെന്നും അതിനെ സവർണ്ണവൽക്കരിച്ച് അതിന്റെ യഥാർത്ഥ അവകാശികളെ പുറത്താക്കിയിരിക്കുന്നതാണെന്നും വാദിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് എം.ജി. സർവകലാശാലയിലെ ഡെപ്യൂട്ടി രെജിസ്ട്രാറും ഐക്യ മലഅരയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ. പി. കെ. സജീവ് ആണ്.

 

ശബരിമല ഐതിഹ്യങ്ങൾ വിശദമായി ലേഖകൻ പ്രതിപാദിക്കുന്നു. ഭൂതനാഥോപാഖ്യാനം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ പരാമർശങ്ങൾ എന്നിങ്ങനെ നിലവിലുള്ള ഐതിഹ്യങ്ങൾ സാമാന്യം വിസ്താരത്തോടെതന്നെ വിവരിക്കുന്നു. ഇതിനൊപ്പം മലഅരയ ഐതിഹ്യങ്ങളേയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. കണ്ടൻ, കറുത്തമ്മ എന്നീ മലഅരയ ദമ്പതിമാരുടെ മകനായ അയ്യപ്പൻ മറവപ്പടയെന്ന ചോളസൈന്യത്തെ നേരിടാൻ പന്തളരാജാവിന്റെ സേനാനായകനായി സേവനമനുഷ്ഠിച്ചു. പന്തളരാജാവിന് അദ്ദേഹത്തോട് പുത്രനിർവിശേഷമായ സ്നേഹം തോന്നുകയും പിന്നീടുള്ള കുറെ ഭാഗങ്ങൾ - പുലിപ്പാൽ തേടിപ്പോകുന്നതുപോലുള്ളവ - സാധാരണ ഐതിഹ്യങ്ങളുമായി സമാനത പുലർത്തുന്നതുമാണ്.ശബരിമല തീർത്ഥയാത്രയിലെ കല്ലിടൽ, ശരംകുത്ത് എന്നീ ആചാരങ്ങൾ മറവപ്പടയുമായി നടന്ന യുദ്ധത്തിന്റെ ഓർമ്മ പുതുക്കുന്നതാണെന്ന് ഈ കൃതി വാദിക്കുന്നു. അയ്യപ്പൻ മലഅരയ യോദ്ധാവാണെന്ന വാദത്തിനു പിൻബലമായി സാമുവേൽ മെറ്റിറിന്റെ 'വേട്ടക്കാരനായ ദൈവം' എന്ന പരാമർശവും നിരത്തുന്നു. നൂറ്റാണ്ടു യുദ്ധത്തിൽ ചോളർക്കെതിരെ ചേരസൈന്യത്തിന്റെ ചാവേർപ്പടയുടെ നായകനാണ് അയ്യപ്പൻ. 

 

മലഅരയ സമുദായം പ്രാചീന കേരളത്തിലെ ആയ് വംശത്തിന്റെ പിന്മുറക്കാരാണെന്ന് സജീവ് അവകാശപ്പെടുന്നു. സംഘകാലത്ത് നാഗർകോവിൽ മുതൽ തിരുവല്ല വരെയുള്ള പ്രദേശങ്ങളിലാണ് ഇവരുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടിരുന്നത്. ചോള-പാണ്ഡ്യ സംഘട്ടനങ്ങളെത്തുടർന്ന് ഈ രാജവംശം ശബരിമല ഉൾപ്പെടെയുള്ള മലനിരകളിലേക്ക് താമസം മാറ്റാൻ നിർബന്ധിതരായി. മലയിലെ രാജാക്കന്മാർ അഥവാ മലഅരചർ എന്ന പദം ലോപിച്ചാണ് ഇന്നത്തെ മലഅരയർ എന്ന നാമം രൂപം കൊണ്ടത്. ആയ് വംശത്തിന് പിന്നീട് തിരുവിതാംകൂറായ വേണാട് രാജവംശവുമായും ബന്ധമുണ്ടായിരുന്നു. ഓണക്കാലത്ത് ഗിരിവർഗ്ഗക്കാരും മലഅരയ വിഭാഗത്തിലെ അംഗങ്ങളുമായ കാണിക്കാർ കാഴ്ചദ്രവ്യങ്ങളുമായി ഇപ്പോഴും തിരുവിതാംകൂർ രാജവംശത്തെ കാണാൻ പോകുന്നതും അവർക്ക് കൊട്ടാരത്തിൽ ലഭിക്കുന്ന ബഹുമാന്യപദവിയും ഇതിന്റെ ലക്ഷണങ്ങളാണ്. ശബരിമലയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി മലഅരയരുടെ വലിയ ജനവാസമേഖലയാണ്. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നിർവഹിച്ചിരുന്നത് കരിമല അരയൻ എന്ന ഗിരിവർഗ്ഗ പ്രമുഖനായിരുന്നു. അവസാനപൂജാരിയായിരുന്ന കോന്തിയെ 1930-35 കാലഘട്ടത്തിൽ സ്ഥാനഭൃഷ്ടനാക്കി താഴമൺ മഠത്തിന് താന്ത്രിക അധികാരങ്ങൾ നൽകി.

 

മലഅരയ സമുദായത്തിന്റെ അവകാശവാദം സാധൂകരിക്കാനായി നിരവധി വസ്തുതകൾ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. വ്രതദീക്ഷ ഏറ്റതിനുശേഷമുള്ള ചടങ്ങുകൾ മറ്റുള്ളവരുടേതിനേക്കാൾ തീവ്രമായ ഭക്തിവികാരം നിറഞ്ഞതാണ്. എല്ലാവരും 41 ദിവസത്തെ വ്രതം നോറ്റ് മണ്ഡലകാലത്തു മാത്രമേ ക്ഷേത്രദർശനം നടത്തുകയുള്ളൂ. അതിൽത്തന്നെ ഏഴു ദിവസം സ്വന്തം വീടുപേക്ഷിച്ച് കുടിൽ കെട്ടിയാണ് വസിക്കുക. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് മലഅരയ സമുദായക്കാരായിരുന്നു. തേനഭിഷേകം, പഞ്ചാലങ്കാര പൂജ എന്നിങ്ങനെ അനേകം പൂജാദികളായ അവകാശങ്ങൾ ഉണ്ടായിരുന്നത് ക്രമാനുഗതമായി നിർത്തൽ ചെയ്യപ്പെട്ടു. പകരം നടപ്പിലാക്കപ്പെട്ട ചിട്ടകളെ ഈ പുസ്തകം ശക്തമായി വിമർശിക്കുന്നു. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും നിറഞ്ഞ ഒരു സൃഷ്ടിയാണ് ഹരിവരാസനം (പേജ് 97) എന്ന ആരോപണം വിശ്വാസികളെ ഞെട്ടിക്കും. 1950-ൽ ശബരിമല ക്ഷേത്രം തീ വെച്ചു നശിപ്പിക്കപ്പെടുകയും വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മലനിരകളിൽ തോട്ടങ്ങൾ ഉണ്ടായിരുന്ന വൻ ധനികരായ ഏതാനും ക്രിസ്തീയ വിശ്വാസികളുടെ പേരുകളാണ് ഇതിനെപ്പറ്റി അന്വേഷിച്ച ഡി.ഐ.ജി. കേശവമേനോൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതും മലഅരയരുടെ അവകാശങ്ങളുടെ നേർക്കുള്ള ബ്രാഹ്മണ്യത്തിന്റെ കുതിരകയറ്റമാണെന്നാണ് സജീവ് പ്രഖ്യാപിക്കുന്നത്.

 

കാര്യഗൗരവത്തോടെയുള്ള ഒരു ആഖ്യാനശൈലി ഈ കൃതി പുലർത്തുന്നില്ല. ചരിത്രപരമായ വിശ്വാസ്യത അവകാശപ്പെടുന്നുണ്ടെങ്കിലും അതു സ്ഥാപിക്കുന്നതിനുള്ള തെളിവുകളൊന്നും നിരത്തുന്നില്ല. മാളികപ്പുറത്തമ്മ അയ്യപ്പന്റെ പ്രേമഭാജനമായിരുന്ന ചീരപ്പൻചിറയിലെ ഗുരുപുത്രി ലളിതയാണെന്ന ഐതിഹ്യവിവരണത്തിനുശേഷം 'ലളിത എന്ന പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയത്തിലായി എന്നു വിശ്വസിക്കാൻ തക്കവിധമുള്ള ഒരു തെളിവും ഇപ്പോൾ നിലവിലില്ല' (പേജ് 111) എന്ന വാദം ബാലിശമാണ്. മാളികപ്പുറത്തമ്മ ദ്രാവിഡദേവതയായ കൊറ്റവൈ ആണെന്ന നിഗമനമാകാം കൂടുതൽ ശരി.

 

ആധുനിക ഹൈന്ദവസമൂഹം ശബരിമല ക്ഷേത്രത്തെ സ്വാംശീകരിച്ച് അതിന്റെ യഥാർത്ഥ അവകാശികളായ മലഅരയ സമുദായത്തെ പുറത്താക്കി എന്ന പരിഭവമാണ് ഈ പുസ്തകത്തിന്റെ രചനാഹേതു. എന്നാൽ ഇതിനെ മതങ്ങൾ തമ്മിലുള്ള ഒരു സംഘട്ടനമായി വ്യാഖ്യാനിക്കാനാവില്ല. ശബരിമലയുടെ ദൈവിക ഐതിഹ്യങ്ങളെ ചെറിയ മാറ്റങ്ങളോടെ നിലവിലുള്ള ഹിന്ദു വിശ്വാസസംഹിതയിലേക്ക് തന്മയത്വത്തോടെ തുന്നിച്ചേർക്കുകയാണുണ്ടായത്. മാത്രവുമല്ല, വ്രതനിഷ്ഠയുടെയും ആചാരപ്രമാണങ്ങളുടേയും കാര്യത്തിൽ സമതലവാസികളേക്കാൾ വിശ്വാസദൃഢതയും അർപ്പണബോധവും പ്രകടിപ്പിക്കുന്നത് മലഅരയ സമുദായമാണെന്നും കാണാം. അതിനാൽ ആ സമുദായാംഗങ്ങളെ ശബരിമല ക്ഷേത്രനടത്തിപ്പിൽ കൂടുതലായി പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്.

 

ക്രിസ്ത്യൻ മിഷനറി ആയിരുന്ന സാമുവൽ മെറ്റിറിന്റെ 'Native Life in Travancore' എന്ന പുസ്തകത്തിലെ 'The Hill Tribes' എന്ന അദ്ധ്യായം ഇംഗ്ലീഷിൽ തന്നെ അനുബന്ധമായി ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മലഅരയ, കാണിക്കാർ വിഭാഗങ്ങളുടെ വിവിധ ആചാരങ്ങളും ജീവിതരീതികളും ആദ്യമായി പരിഷ്കൃതസമൂഹത്തെ അറിയിച്ച പുസ്തകമെന്ന നിലയിൽ മെറ്റിറിന്റെ കൃതി സവിശേഷപരിഗണന അർഹിക്കുന്നു. എങ്കിലും മതപരിവർത്തനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന മെറ്റിറിന്റെ പല നിരീക്ഷണങ്ങളും യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാത്തതും തികഞ്ഞ അവജ്ഞ നിറഞ്ഞതുമായി കാണപ്പെടുന്നു. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൽ, കോളനിവാഴ്ചയുടെ പരകോടിയിൽ, കീഴാളജനതയുടെ ജീവിതത്തെപ്പറ്റി ഒരു വെള്ളക്കാരൻ എഴുതിയ പുസ്തകത്തിൽ ഇങ്ങനെ കാണപ്പെടുന്നതിൽ അതിശയിക്കാനും ഒന്നുമില്ല. ശബരിമലയിലെ ബൗദ്ധസ്വാധീനത്തെക്കുറിച്ച് സജീവ് ഒന്നിലേറെ തവണ പരാമർശിക്കുന്നുവെങ്കിലും അതിന്റെ വിശദവിവരങ്ങളൊന്നും നൽകുന്നില്ല. ക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചടക്കിയതിന്റെ ചരിത്രരേഖകളും ഗ്രന്ഥകാരൻ നൽകുന്നില്ല. അവയെല്ലാം വെറും ആരോപണങ്ങളായിത്തന്നെ അവശേഷിക്കുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെക്കുറിച്ച് തന്റെ സ്വന്തം അഭിപ്രായം ഗ്രന്ഥകർത്താവ് വെളിപ്പെടുത്തുന്നില്ല എന്നതുകൂടി ശ്രദ്ധാർഹമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sabarimala Ayyappan - Mala Araya Daivam' by P K Sajeev
Publisher: DC Books, 2019 (First)
ISBN: 9789352825868
Pages: 175

 

Wednesday, December 16, 2020

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

ഉന്നത അക്കാദമിക് യോഗ്യതകളുള്ള മിടുക്കന്മാർ സിവിൽ സർവീസിൽ തിളങ്ങാതെ പോകുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. രാജു നാരായണസ്വാമിയാണ് അതിൽ പ്രഥമഗണനീയൻ. ഏതുദ്യോഗത്തിൽ ഇരുന്നാലും അല്പകാലത്തിനുള്ളിൽ സകലരുടേയും വിദ്വേഷം പിടിച്ചുപറ്റി മറ്റൊരു ലാവണത്തിലേക്ക് അദ്ദേഹം യാത്രയാകുന്നതാണ് നാം സാധാരണ കണ്ടുവരുന്നത്. ഈ ശ്രേണിയിലെ മറ്റൊരംഗമാണ് ശ്രീ. ജേക്കബ് തോമസ്. കൃഷിശാസ്ത്രത്തിലെ ഗവേഷണബിരുദത്തിനുശേഷം ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിച്ച തോമസ് മുപ്പതുവർഷത്തെ സേവനകാലത്ത് അത്രതന്നെ സ്ഥലംമാറ്റങ്ങളും വാങ്ങിച്ച് ഒരിടത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കാതെപോയ ഉദ്യോഗസ്ഥനാണ്. യൂണിഫോം ഇട്ട പദവികളിൽ അധികകാലം ഇരിക്കാനുമായില്ല. സകലയിടത്തും ഗ്രന്ഥകാരൻ അഴിമതി കണ്ടെത്തുന്നതുമൂലം സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കളുമായും പിണങ്ങിനടക്കലായിരുന്നു അദ്ദേഹത്തിന്റെ സർവീസ് ജീവിതം. സ്രാവുകൾ എന്ന ശീർഷകത്തിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത് ഇവരെയൊക്കെത്തന്നെയാണ്. ഏറ്റവും ഘ്രാണശക്തിയുള്ള ഒരു ജീവിയാണല്ലോ സ്രാവ്. രക്തത്തിന്റെ നേരിയ സാന്നിദ്ധ്യം പോലും തിരിച്ചറിഞ്ഞ് കീഴ്പ്പെടുന്ന ഇരയെ മുഴുവനായോ കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി. അത്ര അപകടകാരികളായ കുറെ മനുഷ്യർക്കൊപ്പം കഴിച്ചുകൂട്ടിയ വർഷങ്ങളാണ് തോമസ് ഈ കൃതിയിൽ വിവരിക്കുന്നത്.

 

തെറ്റു ചെയ്യാതിരിക്കുക, തെറ്റിനു കൂട്ടുനിൽക്കാതിരിക്കുക, തെറ്റുകണ്ടാൽ ചോദ്യം ചെയ്യുക, തെറ്റുവരുന്ന വഴികൾ അടയ്ക്കുക എന്നീ നാലുകാര്യങ്ങളാണ് ലേഖകന്റെ ഔദ്യോഗികജീവിതത്തിന്റെ നിർവഹണരീതി. എന്നാൽ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ ബുദ്ധിമുട്ട് അദ്ദേഹം വകവെച്ചുമില്ല. അഗ്നിശമന വകുപ്പിന്റെ മേധാവിയായിരിക്കേ ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് വകുപ്പിന്റെ എതിർപ്പില്ലാരേഖ ലഭ്യമാക്കാനുള്ള ചട്ടങ്ങൾ കർക്കശമാക്കിയതോടെ വളരെയധികം ഫ്‌ളാറ്റുടമകൾ പ്രതിസന്ധിയിലായി. തോമസ് അതിനെ വീക്ഷിച്ചത് റിയൽ എസ്റ്റേറ്റ് ലോബിയുടെ നിയമവിരുദ്ധനടപടികളായാണ്. എന്നാൽ ഫ്‌ളാറ്റിന്റെ പണവുമടച്ച് കയറിത്താമസിക്കാനായി ആകാംക്ഷാപൂർവം കാത്തിരുന്ന ആയിരങ്ങളാണ് ഈ മുട്ടാപ്പോക്കും നിയമതടസ്സങ്ങളും വഴി നിരാശരായത്. ഇതിന്റെ ഫലമായിട്ടാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തിനിടയിൽ വെച്ച് 'ജനവിരുദ്ധൻ' എന്നു വിശേഷിപ്പിച്ചത്.

 

ജേക്കബ് തോമസ് മേധാവിയായിരിക്കേ നടപ്പാക്കാൻ ശ്രമിച്ച മറ്റൊരുകാര്യം അഴിമതി നടക്കാനുള്ള സാദ്ധ്യതകൾ ലഘൂകരിക്കലാണ്. സൈബർ മേഖലയിലെ സാധ്യതകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. എന്നാൽ കരാറുകാരുടെ ഒത്തുകൂടൽ (cartelization) തടയാൻ ഇ-ടെൻഡർ സഹായകമായി എന്ന കണ്ടെത്തൽ വെറും അവകാശവാദം മാത്രമാണ്. മറ്റൊരു നിർദ്ദേശമായിരുന്ന പ്രിവന്റീവ് വിജിലൻസ് ദൈനംദിന പ്രവർത്തികളെ ദീർഘമായ കാലതാമസത്തിൽ പെടുത്താൻ മാത്രമേ ഉപകരിക്കുമായിരുന്നുള്ളൂ. എല്ലാ ഫയലുകളും വിജിലൻസിന്റെ പ്രതിനിധി കൂടി കണ്ട് അഭിപ്രായം പറഞ്ഞാലേ പാസാക്കാനാവൂ എന്നു വന്നാൽ സർക്കാരും ജനങ്ങളും വിജിലൻസ് ചട്ടങ്ങൾക്കുവേണ്ടിയാണ് നിലനിൽക്കുന്നതെന്നു വരുന്നു. അഴിമതിക്കാരെ പിടികൂടി നടപടികൾ എടുക്കുന്നതിനുപകരം അഴിമതിക്കുള്ള അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് യാഥാർഥ്യവുമായുള്ള ഒരു പൂച്ചയും എലിയും കളി മാത്രമാണ്. അഴിമതിക്കാർ അപ്പോഴും എന്തെങ്കിലും പഴുത് കണ്ടുപിടിക്കുകയും ചെയ്യും. ലേഖകൻ സർക്കാർ സർവീസിലിരിക്കേ ദാരിദ്ര്യനിർമ്മാർജ്ജനം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള 'ദർശൻ' പോലുള്ള സന്നദ്ധസംഘടനകളിലും വളരെ ക്രിയാത്മകമായി പ്രവർത്തിച്ചിരുന്നു. പിന്നീടുവന്ന കുടുംബശ്രീ കൂട്ടായ്മയുടെ മാതൃകയായിരുന്നു ഇതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

 

സർക്കാർ സർവീസിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തിലെ പൊതുവായ പാഴ്‌ച്ചെലവുകളും പാഴാക്കിക്കളയുന്ന മാനവവിഭവശേഷിയും വെളിപ്പെടുത്തുന്ന പരാമർശങ്ങൾ ചിലയിടങ്ങളിൽ കാണാം. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ മേധാവിയായിരിക്കേ തിരുവല്ലം കുന്നിലുള്ള അവരുടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാൻ തീരുമാനിച്ചു. ആ ജോലികൾ ജീവനക്കാർ തന്നെ സസന്തോഷം ഏറ്റെടുത്തു. കാടും പടലും അവർ തന്നെ വെട്ടിത്തെളിച്ച് അൻപതേക്കർ സ്ഥലത്ത് മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ഈ കൂട്ടായ്മയും അർപ്പണബോധവും അഭിനന്ദനാർഹം തന്നെയാണെങ്കിലും അത്രയും ജീവനക്കാർ ഇത്രയും ദിവസം അവരുടെ സാധാരണ ജോലികളിൽനിന്ന് മാറിനിന്നിട്ടും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെങ്കിൽ അതിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് എന്തു സൂചനയാണ് ഈ പ്രവൃത്തി നൽകുന്നതെന്ന് ഗ്രന്ഥകർത്താവ് ആലോചിച്ച മട്ടില്ല. അദ്ദേഹത്തിന്റെ മറ്റൊരു പദ്ധതി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി കോർപ്പറേഷനെക്കൊണ്ട് പരസ്യചിത്രങ്ങൾ തയ്യാറാക്കുന്നതിനായിരുന്നു. സർക്കാർ സ്ഥാപനമായതുകൊണ്ട് ടെൻഡർ വിളിക്കാതെതന്നെ ഓർഡറുകൾ ലഭിക്കുമല്ലോ. എന്നാൽ ഇവിടെയും തുറന്ന മത്സരത്തെ നേരിടാനുള്ള കഴിവില്ലായ്മയാണ് കൂടുതൽ പ്രകടമാകുന്നത്. ടെൻഡർ വിളിച്ചാൽ കെ.എസ്.എഫ്.ഡി.സി കരാർ നേടുകയില്ല. എന്നാൽ ടെൻഡർ വിളിക്കാതെയാണെങ്കിൽ ഉയർന്ന തുകക്ക് പണി ഏറ്റെടുക്കാനുമാകും. ഇവിടെയും ആത്യന്തികമായി നഷ്ടം സർക്കാരിനും നികുതിദായകരായ ജനങ്ങൾക്കുമല്ലേ? 


ഒരു ആത്മകഥയിൽനിന്ന് പ്രതീക്ഷിക്കുന്ന തുറന്ന വിവരണം ഈ കൃതിയിൽ കാണുന്നില്ല. തൊഴിൽപരമായ വിവാദങ്ങളിൽ പെടുമ്പോൾ പോലും അതിന്റെ വിശദവിവരങ്ങൾ നൽകാതെ അഴകൊഴമ്പൻ രീതിയിൽ ഒഴിഞ്ഞുമാറാനാണ് തോമസ് ശ്രമിക്കുന്നത്. കാര്യങ്ങൾ വ്യക്തമായി പറയാതെ 'തെക്കൻ പ്രദേശങ്ങളിലെ ഉന്നതനേതാവ്' എന്നും മറ്റുമുള്ള മഞ്ഞപ്പത്രശൈലിയിലുള്ള പരാമർശങ്ങൾ പുസ്തകത്തിന്റെ വായനാക്ഷമതയെയാണ് ഇടിച്ചുതാഴ്ത്തുന്നത്. നിരവധി ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ അനേകം കുടുംബചിത്രങ്ങളും നല്കിയിരിക്കുന്നതിന്റെ പ്രസക്തി പിടികിട്ടുന്നില്ല. ഗ്രന്ഥകാരന്റെ വല്യപ്പൻ മരിച്ച ദിവസം മൃതദേഹത്തിനുചുറ്റും ബന്ധുക്കൾ നിരന്നു നിൽക്കുന്നതാണ് ഒരു ഫോട്ടോ! സ്വന്തം ഭാര്യാപിതാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് മറ്റൊരു ചിത്രത്തിൽ. ഇതൊന്നുമല്ല പച്ചയായ ജീവിതചിത്രീകരണം. വിവിധ സ്ഥാപനങ്ങളിൽ തന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച പരിപാടികളും പദ്ധതികളും അനുബന്ധമായി ചേർത്തിരിക്കുന്നത് പൊങ്ങച്ചമായി മാത്രമേ കാണാൻ സാധിക്കൂ. അവയിൽ മിക്കവാറും എല്ലാംതന്നെ എങ്ങുമെത്തിയില്ല താനും! കാര്യമായ സംഭാവനകൾ ഒന്നുംതന്നെ നൽകാൻ സാധിച്ചിട്ടില്ലെങ്കിലും കൃത്യമായ സമയങ്ങളിൽ സ്ഥാനക്കയറ്റങ്ങളും രാഷ്ട്രപതിയുടെ ശ്രേഷ്ഠസേവനത്തിനുള്ള മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രേഖാചിത്രങ്ങൾ വരക്കുന്നതിനുള്ള ലേഖകന്റെ കഴിവ് വളരെയധികം ഹൃദ്യമായ ചിത്രങ്ങളിലൂടെ ഈ കൃതിയിൽ വെളിവാകുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sravukalkkoppam Neenthumbol' by Jacob Thomas
Publisher: Current Books Thrissur, 2017
ISBN: 9788122613957
Pages: 240
 

Sunday, December 13, 2020

ഭാരതപര്യടനം

ആധുനികകാലത്ത് കേരളം ജന്മം നൽകിയ സംസ്‌കൃതപണ്ഡിതരിൽ അഗ്രേസരനാണ് കുട്ടികൃഷ്ണ മാരാര്. കേരളകലാമണ്ഡലത്തിലെ സാഹിത്യാചാര്യൻ, മാതൃഭൂമിയിലെ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവൃത്തിയെടുത്ത മാരാർ അക്കാലത്തെ എണ്ണം പറഞ്ഞ സാഹിത്യവിമർശകൻ കൂടിയായിരുന്നു. 'ഭാരതപര്യടനം' എന്ന ഈ കൃതി പോലും മഹാഭാരതത്തിന്റെ ഒരു വിമർശനപഠനമാണ്. മഹാസാഗരതുല്യമായ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മുൻനിർത്തി നിരവധി സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. ഖാണ്ഡേക്കറുടെ യയാതിയും, ശിവജി സാവന്തിന്റെ മൃത്യുഞ്ജയ്‌യും മുതൽ മലയാളത്തിലെ ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം എന്നിവ വരെ നീണ്ടുകിടക്കുന്ന ആ സർഗ്ഗസപര്യക്ക് വഴികാട്ടിയായത് 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയാണ്. എന്റെ കയ്യിലുള്ളത് ഇതിന്റെ അറുപത്തിയൊന്നാമത്തെ പതിപ്പാണ്. സാഹിത്യകേരളം എത്ര ആവേശത്തോടെയാണ് ഈ പുസ്തകത്തെ സ്വീകരിച്ചതെന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ. മാരാർ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാരതകഥയുടെ ഉപാഖ്യാനം ഏതു കാലത്തും പ്രസക്തവും അനുയോജ്യവുമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ രചന.

 

തുടർച്ചയായി, കഥാതന്തു മുറിയാതെയുള്ള ആഖ്യാനശൈലിയല്ല മാരാർ ഇവിടെ അവലംബിച്ചിരിക്കുന്നത്. ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഒരാൾക്കും ഭാരതകഥ അറിയാതിരിക്കില്ലല്ലോ. ഇതൊരു രാജ്യം ചുറ്റിയുള്ള യാത്രാവിവരണമാണെന്ന് കുട്ടിക്കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ചിലരുണ്ടെങ്കിലും അവരുടെ പര്യടനം ഏതാനും പേജുകൾക്കപ്പുറത്തേക്ക് പ്രവേശിക്കുകയില്ല. സാവന്തിനും പി. കെ. ബാലകൃഷ്ണനും നായകകഥാപാത്രമായ കർണ്ണൻ ഇവിടെയും ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ബലിമൃഗമാണ്. മാരാർ പലപ്പോഴും കർണ്ണന്റെ അന്തർദൃഷ്ടിയിലൂടെ സാഹചര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്. ദുര്യോധനനോടുള്ള കലർപ്പില്ലാത്ത കൂറു മാത്രമാണ് കർണ്ണനെ വിശ്വസ്തനായ ഒരു സുഹൃത്ത് എന്ന നിലയിൽ അന്യൂനനാക്കുന്നത്. കുട്ടികളായ കൗരവ-പാണ്ഡവരുടെ ആയുധവിദ്യാ പ്രദർശനത്തിനിടയിൽ അർജ്ജുനനെ വെല്ലുവിളിച്ച കർണ്ണൻ തന്റെ കുലവും വംശമഹിമയും വെളിപ്പെടുത്താനാവശ്യപ്പെട്ടതോടെ തളർന്നിരുന്നുപോയല്ലോ. അന്ന് തൽക്ഷണം ദുര്യോധനൻ അയാളെ അംഗരാജ്യത്തിന്റെ അധിപനായി ഉയർത്തി പാണ്ഡവർക്കൊപ്പമെത്തിച്ചു. ഇതിനുള്ള നന്ദിയായാണ് കർണ്ണൻ ജീവിതാവസാനം വരെ ദുര്യോധനന്റെ നിഴലായി കൂടെ നിന്നത്. ഇന്ദ്രൻ സമ്മാനിച്ച ഏകപുരുഷഘാതിനി എന്ന തടുക്കാനാവാത്ത ആയുധം പോലും കുരുക്ഷേത്രത്തിൽ കൗരവപക്ഷത്ത് വൻനാശം വിതച്ച ഘടോൽക്കചനെതിരെ ഉപയോഗിച്ചത് ദുര്യോധനനോടുള്ള ഈ വിധേയത്വം മൂലമാണ്. കർണ്ണൻ അത് അർജ്ജുനനെ നേരിടുമ്പോൾ ഉപയോഗിക്കാനായി വെച്ചിരിക്കുകയായിരുന്നുവല്ലോ. 


കുരുക്ഷേത്രയുദ്ധം ധർമ്മയുദ്ധമാണെന്നാണ് വെപ്പ്. എന്നാൽ മാതൃകാപരമായി തുടങ്ങിയ ഈ യുദ്ധം ക്രമേണ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെ തെറ്റിച്ച് വെറും സംഘട്ടനമായി തരംതാഴുന്നതിന്റെ നിരവധി ഉദാഹരണങ്ങളും അതിന്റെ ദാർശനിക അവലോകനവും ഈ കൃതിയിൽ കാണാം. പാണ്ഡവരും കൃഷ്ണനും അനീതി പലയിടത്തും നഗ്നമായ രീതിയിൽത്തന്നെ ഉപയോഗിക്കുന്നുണ്ട്. തനിക്കു ചേർന്നവരോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന നിബന്ധനയുമായി തുടങ്ങിയ സംഗരത്തിൽ ഭീഷ്മരെ നേരിടുവാൻ ശിഖണ്ഡിയെ നിയോഗിക്കുമ്പോൾ ആരംഭിക്കുകയായി കൊടുംചതിയുടെ ഇരുളിലേക്കുള്ള പ്രയാണം. അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയിലൂടെ ദ്രോണരെ, താഴ്‌ന്നുപോയ രഥചക്രം ഉയർത്തുന്നതിനിടെ കർണ്ണനെ, നിയമവിരുദ്ധമായി തുടയിലടിച്ച് ദുര്യോധനനെ - അങ്ങനെ, എല്ലാ കൗരവപ്രമുഖരേയും നിലംപരിശാക്കിയതിനു പിന്നിൽ അനീതിയുടെ കറ പുരണ്ടിരിക്കുന്നതായി കാണാം. തീർത്തും പ്രായോഗികമായ തത്വോപദേശത്തിലൂടെ കൃഷ്ണൻ പാണ്ഡവരെ ഇതിനു സജ്ജരാക്കുന്നതും മാരാർ കാട്ടിത്തരുന്നു. സ്വധർമ്മമനുഷ്ഠിക്കുന്ന മനുഷ്യന് ആനുഷംഗികമായി വല്ല അനീതിയും ചെയ്യാതെ കഴിയില്ലെന്നുവരും, അത് വകവെക്കാനില്ല എന്നാണദ്ദേഹം അവരെ ഉപദേശിക്കുന്നത്.


ഗ്രന്ഥകാരൻ ഗാന്ധിയൻ ആദർശങ്ങളോടു പുലർത്തുന്ന നിസ്സീമമായ സ്നേഹാദരങ്ങൾ നിരവധി തവണ ഈ കൃതിയിൽ വെളിവാക്കപ്പെടുന്നു. അജ്ഞാതവാസത്തിനുശേഷം പാണ്ഡവർക്ക് അർദ്ധരാജ്യം തേടിക്കൊണ്ടുള്ള കൃഷ്ണദൂതിനെ മാരാർ താരതമ്യപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിനോടടുത്ത ആഴ്ചകളിൽ ബംഗ്ലാദേശിൽ ആളിക്കത്തിയ ഹിന്ദുവിരുദ്ധ കലാപം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാന്ധിജി നവഖാലിയിൽ നടത്തിയ സന്ദർശനവുമായാണ്. കൃഷ്ണൻ ദ്വാപരയുഗമഹാത്മാവാണെങ്കിൽ ഗാന്ധിജി കലിയുഗമഹാത്മാവാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. ലക്ഷക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ വർഗീയലഹളകൾ ഭാരതമനസ്സാക്ഷിയെ എത്ര ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു എന്നതിന്റെ ക്രിയാസാക്ഷ്യമാണ് മാരാരുടെ ഈ വരികൾ.


വിദ്യാർത്ഥികളുടെ പതിപ്പായതുകൊണ്ടാണോ എന്നറിഞ്ഞില്ല, ഗീതാദ്ധ്യയനത്തെക്കുറിച്ച് ഒന്നുംതന്നെ ഇതിൽ കാണുന്നില്ല. നിരവധി മൂലസംസ്കൃത ശ്ലോകങ്ങൾ അർത്ഥസഹിതം നൽകിയിരിക്കുന്നത് സംസ്കൃതഭാഷയുടെ വാഗ്പ്രപഞ്ചത്തെ വായനക്കാർക്ക് പരിചയപ്പെടുത്തും. ഓരോ അദ്ധ്യായത്തിനൊടുവിലും ലോകമാർഗ്ഗത്തേയും പൊതുതത്വങ്ങളേയും അടിസ്ഥാനമാക്കിയ ഏതാനും ശ്ലോകങ്ങളും നൽകിയിരിക്കുന്നു. മാരാരുടെ ഭാഷ കറയറ്റതും സ്വാഭാവികമായിത്തന്നെ സംസ്കൃതാതിപ്രസരമുള്ളതുമാണ്. 'കുരജാംഗലപ്രജകൾ' (പേജ് 59) എന്ന പ്രയോഗത്തിന്റെ ആശയമെന്തെന്ന് ഇപ്പോഴും യാതൊരു നിശ്ചയവുമില്ല. അത്തരം നിരവധി പദങ്ങളുമായി വായനക്കാർ ഇതിൽ ബന്ധം പുലർത്തും. മഹാഭാരതത്തിന്റെ കേന്ദ്രആശയം ജീവിതവൈരാഗ്യമല്ലെന്നും സർവനാശം വരുത്തിയ മഹായുദ്ധത്തിന്റെ അലയൊലികൾക്കപ്പുറം അത് സ്നേഹസാരമാണെന്നും മാരാർ സ്ഥാപിക്കുന്നു.


പുസ്തകം  ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Bharathaparyadanam' by Kuttikrishna Marar
Publisher: Marar Sahithya Prakasam, 2017 (First published 1950)
ISBN: Nil
Pages: 224
 

Wednesday, December 9, 2020

ഈശ്വരന്റെ കഷ്ടകാലം

കേരളത്തിലെ സാംസ്കാരികനായകരിൽ പ്രമുഖനായിരുന്നു പരേതനായ സുകുമാർ അഴീക്കോട്. സമൂഹത്തിൽ അനീതി കാണുന്നതായി തനിക്കു തോന്നിയാൽ അതിനെതിരെ അതിശക്തമായി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. പരന്ന വായനയും ആഴത്തിലുള്ള അറിവും സാഹിത്യ-തത്വചിന്താ മേഖലകളിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. തത്വമസി പോലെ ഭാരതീയ തത്വചിന്തയുടെ കാതലായ സന്ദേശം വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിളമ്പിയ കൃതികൾ വളരെയധികമില്ല. സാഹിത്യവിമർശനത്തിലും അഴീക്കോട് നിർഭയവും നിർദ്ദയവുമായി തൂലിക ചലിപ്പിച്ചു. എങ്കിലും അവസാനകാലങ്ങളിൽ മറ്റുള്ളവർ തന്നെ പൂജിച്ചും ബഹുമാനിച്ചുമൊക്കെ കഴിഞ്ഞുകൊള്ളണം എന്നൊരു തോന്നൽ അദ്ദേഹത്തിൽ ഉണ്ടായിരുന്നതായി കരുതേണ്ടിവരുന്നു. വേണ്ടത്ര പരിചയമില്ലാത്ത വിഷയങ്ങളിൽപ്പോലും അഭിപ്രായം പ്രകടിപ്പിക്കുകയും ആ രംഗത്തെ വിദഗ്ദ്ധർ അതിനെ എതിർത്താൽ അവർക്കുനേരെ വാക്ശരങ്ങൾ ചൊരിഞ്ഞ് നിർവീര്യരാക്കുന്നതും അഴീക്കോടൻ ശൈലിയുടെ ഭാഗമായി മാറിയിരുന്നു. 2010-നോടടുത്ത് വിവിധ പത്രമാസികകളിലായി അദ്ദേഹം എഴുതിയ 24 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഈ തെരഞ്ഞെടുപ്പ് നടത്തിയത് ഗ്രന്ഥകാരൻ തന്നെയാണ്. പ്രസിദ്ധീകരിച്ച കാലത്തിനുശേഷവും ശ്രദ്ധിക്കപ്പെടേണ്ട ചില മൂല്യങ്ങളും കാര്യങ്ങളും ഉള്ളതുകൊണ്ടാണ് വീണ്ടും വായിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അഴീക്കോട് ഓർമ്മപ്പെടുത്തുന്നു.


അവകാശവാദങ്ങൾക്കൊത്ത നിലവാരം ഒരൊറ്റ ലേഖനവും പുലർത്തുന്നില്ല എന്നതാണ് വായനക്കാർ തുടക്കം മുതലേ ഖേദപൂർവ്വം ശ്രദ്ധിക്കുന്ന ഒരു സംഗതി. സമകാലിക വിഷയങ്ങളെക്കുറിച്ചാണ് എല്ലാ ലേഖനങ്ങളും. എന്നാൽ അവയിലൊന്നും ഒരു തുറന്ന മനസ്സോ, പുതിയ വസ്തുതകളെ മനസ്സിലാക്കി അതിനനുസരണമായ വിലയിരുത്തലോ ഒന്നും കാണാൻ കഴിയുന്നില്ല. തന്റെ രാഷ്ട്രീയ താല്പര്യങ്ങളേയും അതിൽനിന്നുണ്ടാകുന്ന മുൻവിധികളേയും വേദപ്രമാണങ്ങളാക്കിയാണ് അദ്ദേഹം ലോകത്തെ കാണുന്നത്. പല അദ്ധ്യായങ്ങളും ഞായറാഴ്ച കുർബാനക്കുശേഷമുള്ള ഇടവക വികാരിയുടെ സന്മാർഗപ്രസംഗങ്ങളുടെ മാതൃകയിലാണ് വാർത്തെടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ ശീർഷകം തന്നെ ഇതിന് ഉദാഹരണമാണ്. ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചുകിട്ടാൻ ദേവാലയങ്ങളിൽ ഉയർന്ന തുകയ്ക്കുള്ള കാഴ്ചദ്രവ്യങ്ങൾ സമർപ്പിക്കുന്നതിനുപിന്നിലെ ധാർമികതയെയാണ് ചോദ്യം ചെയ്യുന്നത്. ദൈവത്തെ നാം നമ്മുടെ രൂപത്തിൽ സൃഷ്ടിക്കുന്നതുവഴി വിലപിടിച്ച വസ്തുക്കൾ സമ്മാനമായി കൊടുത്താൽ എളുപ്പത്തിൽ പ്രസാദിപ്പിക്കാൻ സാധിക്കും എന്ന നില വരുത്തി. അതാണ് 'ഈശ്വരന്റെ കഷ്ടകാലം'. അഴീക്കോടിന്റെ ഈ വാദം തീർത്തും ബാലിശമാണെന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകും. പ്രോഗ്രസ്സിവ് ടാക്സേഷൻ എന്ന തത്വം എല്ലാ മേഖലകളിലും നിലനിൽക്കുന്നു. ദരിദ്രനായ ഒരാൾ നൂറു രൂപ ദാനം ചെയ്യുമ്പോൾ തത്തുല്യമായ സാമ്പത്തികത്യാഗം ഒരു ധനികനെ സംബന്ധിച്ചിടത്തോളം പതിനായിരമോ ലക്ഷമോ വന്നേക്കാം. ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന രീതിയും അതല്ലേ? ഗ്രന്ഥകാരന്റെ എതിർപ്പ് ആചാരങ്ങളുടെ നേർക്കു കൂടിയാണ്. മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീനാരായണ ഗുരു അഭിപ്രായപ്പെട്ടു - മതമേതായാലും മതി. ആചാരപ്രധാനമായി മതത്തെ അവതരിപ്പിക്കുന്ന പുരോഹിതന്മാരാണ് ഭീകരതയുടെ സൃഷ്ടാക്കൾ എന്ന് പുസ്തകം പറഞ്ഞുവെക്കുന്നു.


പാർലമെന്റംഗങ്ങളുടെ ശമ്പളവർദ്ധനവിനെതിരെ അഴീക്കോട് വാളെടുക്കുന്നു. കൂടുതൽ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് നല്ല ശമ്പളം നൽകിയില്ലെങ്കിൽ അവർ അഴിമതിയിലേക്കുതിരിയും എന്നത് പ്രതീക്ഷിക്കാവുന്നതല്ലേ? രാഷ്ട്രീയം വളരെ റിസ്കുള്ള ഒരു പ്രൊഫഷനാണ്. നിരവധി പേർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും അതിൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ഔദ്യോഗികസ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നുള്ളൂ. അവരിൽത്തന്നെ പലർക്കും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്നും ഉറപ്പില്ല. അത്രയധികം അപായസാദ്ധ്യതയുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമാനമായ വിധത്തിൽ വേതനവും പെൻഷൻ ആനുകൂല്യങ്ങളും നൽകേണ്ടിവരും. ജനാധിപത്യം ചെലവുള്ള ഒരേർപ്പാടാണ്. ജനസേവനം ജോലിയല്ലെന്നുള്ള ഭംഗിവാക്കുകൾ മുഖവിലക്കെടുക്കേണ്ടതില്ല. അഴീക്കോട് തന്നെ 1962-ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ആളാണ്. അന്ന് ജയിച്ചിരുന്നുവെങ്കിൽ അദ്ദേഹം ശമ്പളം വാങ്ങുമായിരുന്നില്ലേ? ഇതെല്ലാം വെറും ആത്മവഞ്ചനയായേ വായനക്കാർക്ക് തോന്നുന്നുള്ളൂ. ബഹിരാകാശ ഗവേഷണം, സൈനികച്ചെലവുകൾ എന്നിവക്കെതിരെയും മെക്കിട്ടുകേറുന്നതു കാണുമ്പോഴാണ് എത്ര ഇടുങ്ങിയതാണ് നമ്മുടെ സാഹിത്യനായകന്റെ ചിന്താനഭസ്സ് എന്നു വെളിവാകുന്നത്. ഈ മേഖലകളിൽ ചെലവഴിക്കുന്ന തുകയുടെ പകുതിയുടെ പകുതിയുണ്ടെങ്കിൽ ഈ നാട്ടിലെ പാവങ്ങൾക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കാമായിരുന്നുവത്രേ. പത്താളുടെ ആഹാരം അകത്താക്കുന്ന ഒരു ഭീമൻ വീട്ടിൽ ആകെ ചെയ്യുന്നത് വെള്ളം കോരൽ ആണെന്നതുപോലെയാണ് ഗ്രന്ഥകാരൻ കണ്ടെത്തുന്ന ഉപമ. കടുത്ത അമേരിക്കൻ വിരുദ്ധത ഓരോ വരിയിലും വമിക്കുന്നതുകാണാം. ആണവകരാർ, ആണവവൈദ്യുതി, എക്സ്പ്രസ്സ് ഹൈവേ, പാർശ്വഫലങ്ങളുള്ള ആധുനിക വൈദ്യശാസ്ത്രം എന്നിവയെയെല്ലാം തനി പിന്തിരിപ്പൻ മനോഭാവത്തോടെ എതിർക്കുന്നു.


മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വരേണ്യവർഗ്ഗങ്ങൾക്കു യോജിച്ച നയങ്ങളെ അഴീക്കോട് നിശിതമായി വിമർശിക്കുന്നു. രാഷ്ട്രീയമായ ആശയസംഹിതയിലുള്ള വിശ്വാസദാർഢ്യം, ജനസേവനത്തിന്റെ പാരമ്പര്യം, ധീരമായ പെരുമാറ്റം, പ്രഭാഷണത്തിന്റെ ആകർഷകത്വം, ഇന്ത്യയിലെ എല്ലാ ദേശ-മത വർഗ്ഗങ്ങളിലും പെട്ടവർക്ക് പ്രിയങ്കരൻ - ഇതൊക്കെയാണ് ഒരു പ്രധാനമന്ത്രിക്കു വേണ്ടതായ വ്യക്തിവൈഭവങ്ങൾ. ഇതിൽ ഒന്നുപോലും സിംഗിന് ഉണ്ടായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്. ജീവിതകാലം മുഴുവൻ ഉദ്യോഗസ്ഥനായിരുന്ന് വൈദേശികരിൽനിന്നുപോലും ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും പ്രധാനമന്ത്രിയായി അവരോധിക്കില്ല. ചില നല്ല പ്രസംഗങ്ങൾ അദ്ദേഹം എഴുതി വായിച്ചിട്ടുണ്ട്. വാടിവീഴുന്ന പഴുക്കിലകൾ പോലെ പ്രവർത്തനശേഷി നഷ്ടപ്പെട്ടവരുടെ വായയിൽനിന്ന് പുറത്തുചാടുന്ന ഉശിരൻ പദധോരണി എന്നാണതിനെ ലേഖകൻ വിലയിരുത്തുന്നത്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ishwarante Kashtakalam' by Sukumar Azheekode
Publisher: Chintha Publishers
ISBN: 97893844452
Pages: 112

 

Saturday, December 5, 2020

തുറന്ന മനസ്സോടെ

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങളിലും വാർത്താ ഏജൻസികളിലും പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള ആദരണീയനായ പത്രപ്രവർത്തകനാണ് ശ്രീ. കെ. എം. റോയ്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ ആയിരിക്കവേ 'തുറന്ന മനസ്സോടെ' എന്ന പേരിൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഒരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏതാണ്ട് ഇരുപതു വർഷക്കാലത്തോളം നീണ്ടുനിന്ന ആ പരമ്പരയിൽ 2010 മുതൽ 2013 വരെയുള്ള കാലയളവിലെ തെരഞ്ഞെടുത്ത 49 ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. ഊഹിക്കാവുന്നതുപോലെ പല ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സമസ്യകളുമായി ബന്ധപ്പെട്ടതായതിനാൽ അവയ്ക്ക് വർത്തമാനകാല പ്രസക്തി ഉണ്ടായേക്കില്ല. എങ്കിലും കേരളത്തിന്റെ വികസനം നേരിടുന്ന തടസ്സങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും ധാർമിക അപചയം തുടങ്ങിയ വിഷയങ്ങളിൽ റോയിയുടെ അഭിപ്രായങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ജസ്റ്റിസ് കെ. ടി. തോമസിന്റെ അവതാരികയോടെ പ്രസിദ്ധീകൃതമായ ഈ പുസ്തകം കേരളസമൂഹത്തിന്റെ ശക്തിദൗർബല്യങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ വിലയിരുത്തുന്ന ഒരു ജേർണലിസ്റ്റിന്റെ ഇരുത്തം വന്ന തൂലികയിൽനിന്ന് പുറത്തുവന്നതാണ്.

 

പല ലേഖനങ്ങളിലും റോയ് നടത്തുന്ന വിമർശനം നിശിതമാണ്; അതിനിരയാവുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് അദ്ദേഹത്തിന്റെ സ്ഥിരം വേട്ടമൃഗങ്ങൾ. ദൃശ്യ മാദ്ധ്യമങ്ങളേയും ഒരളവുവരെ അച്ചടി മാദ്ധ്യമങ്ങളെപ്പോലും വെറുതെ വിടുന്നുമില്ല. എന്നാൽ കച്ചവടതാല്പര്യങ്ങളുള്ള മതസ്ഥാപനങ്ങളേയും കൃത്യവിലോപം വരുത്തിയ ജുഡീഷ്യറിയേയും വിമർശിക്കേണ്ടുന്ന അവസരങ്ങളിൽ അതാതുമേഖലകളിലെ ഒരു സുപ്രധാനവ്യക്തി നടത്തുന്ന സ്വയംവിമർശനത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ മാത്രമാണ് ഗ്രന്ഥകാരൻ ഇടപെടുന്നത്. പക്ഷേ ആ വസ്തുതകളെല്ലാം ജനസാമാന്യത്തിന് മുൻപേതന്നെ പകൽവെളിച്ചം പോലെ സ്പഷ്ടവുമാണ്. കൃസ്ത്യൻ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടതാല്പര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള കർദിനാൾ ആലഞ്ചേരിയുടെ ലേഖനവും പീഡനക്കേസുകളിൽ നീതി വൈകുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ ഹൈക്കോടതികൾക്കയച്ച കത്തും ഏറ്റുപിടിച്ചുകൊണ്ട് ആ സ്ഥാപനങ്ങളെ ഈ വിഷയങ്ങളിൽ ആക്രമിക്കുന്ന പുസ്തകത്തിലെ ശൈലി പയറ്റിത്തെളിഞ്ഞ ഒരു ധീര പത്രപ്രവർത്തകന് അത്രയൊന്നും ഭൂഷണമല്ല. സ്വന്തം നിലയ്ക്ക് ഈ വീഴ്ചകൾ കണ്ടെത്താൻ ലേഖകന് കഴിയുന്നില്ലെന്നുണ്ടോ?


സാധാരണയായി മാധ്യമപ്രവർത്തകർ ഒഴിവാക്കിവിടുന്ന ചില വിഭാഗങ്ങളെ റോയ് ഇവിടെ തുറന്നുകാണിക്കുന്നു. ആത്മവഞ്ചനയും ഭീരുത്വവുമാണ് നമ്മുടെ സാംസ്കാരികനായകരുടെ പ്രധാന മുഖമുദ്രകൾ എന്ന ആക്ഷേപം സത്യം മാത്രമാണെങ്കിലും സാമൂഹ്യപ്രവർത്തകർ ഉറക്കെ വിളിച്ചുപറയാത്തതാണ്. പരിസ്ഥിതിപ്രവർത്തകരുടെ ഇരട്ടത്താപ്പും യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളും നിന്ദാർഹമാണെന്ന് ഈ കൃതി തറപ്പിച്ചുപറയുന്നു. ആലപ്പുഴയിലെ കരിമണൽ ഖനനം, കൂടംകുളം ആണവനിലയം എന്നിങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികളെ വിദേശധനത്തിന്റെ പിന്തുണയോടെ പരിസ്ഥിതിവാദികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവരെ നിലക്കുനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാഷ്ട്രീയമായി എതിർത്തുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വികസനമാതൃക സ്വായത്തമാക്കാൻ കേരളം പരിശ്രമിക്കണമെന്ന് ഗ്രന്ഥകർത്താവ് ആവശ്യപ്പെടുന്നു.


പത്രപ്രവർത്തകർ ജനങ്ങളുടെ നാഡിമിടിപ്പുകൾ അറിയുന്നവരാണെന്നാണ് വെയ്പ്പ്. എന്നാൽ ഇവിടെ ചില കാര്യമായ അബദ്ധങ്ങളും ഗ്രന്ഥകാരന് പിണയുന്നുണ്ട്. 2013 ഏപ്രിലിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നത് നരേന്ദ്ര മോദി ഭാവിയിൽ പ്രധാനമന്ത്രിയാകുന്നതിന് ഒരു സാദ്ധ്യതയും അദ്ദേഹം കാണുന്നില്ലെന്നതാണ് (പേജ് 78). കൃത്യം ഒരു വർഷത്തിനുശേഷം മോദി പ്രധാനമന്ത്രിപദത്തിൽ എത്തുകയും ചെയ്തു. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ കഴിഞ്ഞത് വോട്ടെടുപ്പിന് തൊട്ടുമുൻപ് ഏ. കെ. ആന്റണി കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിൽ നടത്തിയ അഞ്ചുദിവസത്തെ പ്രസംഗപര്യടനമാണെന്ന വിലയിരുത്തൽ ഒരു വിലകുറഞ്ഞ രാഷ്ട്രീയഫലിതം മാത്രമാണ് (പേജ് 85). സ്തോഭജനകമായ തലക്കെട്ടുകൾ നൽകിയിരിക്കുന്നത് പത്രവായനക്കാരെ ആകർഷിക്കുന്നതിനായിരിക്കണം. 'കൊച്ചി മെട്രോ റെയിൽ ഇല്ലെങ്കിൽ കേരളം കായലിൽ മുങ്ങുമോ' എന്ന ശീർഷകം അത്തരത്തിൽ ഒന്നാണ്.


രാഷ്ട്രീയത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിരവധി ലേഖനങ്ങൾ ഈ കൃതിയിൽ കാണാം. ഇടതുമുന്നണിയേയും പ്രത്യേകമായി കടന്നാക്രമിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്ന വ്യക്തമായ കോൺഗ്രസ് ചായ്‌വ് ഒരു കല്ലുകടി പോലെ വായനക്കാർക്ക് അനുഭവപ്പെടും. കോൺഗ്രസ്സിൽ തന്നെ ഉമ്മൻ ചാണ്ടിയോടും ഏ. കെ. ആന്റണിയോടും മാത്രമേയുള്ളൂ ഈ ചങ്ങാത്തം! കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനോടും അദ്ദേഹത്തിന് വിധേയത്വമുണ്ട്. 2ജി സ്പെക്ട്രം ഇടപാടിൽ സി.ഏ.ജി കണ്ടെത്തിയ വൻ അഴിമതി കണക്കുകളിലെ പിശകാണെന്നും അത്രയൊന്നും കോടികൾ വരില്ലെന്നും റോയ് ആശ്വസിക്കുന്നു. ആന്റണിയുടെ ഗുണഗണങ്ങൾ തരം കിട്ടുമ്പോഴെല്ലാം പാടിപ്പുകഴ്ത്തുന്നുവെങ്കിലും സ്വാശ്രയ കോളജുകളിൽ കഴുത്തറപ്പൻ ഫീസ് ഈടാക്കാൻ മാനേജ്‌മെന്റുകൾക്ക് അവസരമൊരുക്കിയത് ആന്റണിക്ക് സംഭവിച്ച ബോധപൂർവമോ അല്ലാത്തതോ ആയ ഒരു തെറ്റാണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. സ്വാശ്രയ കോളജുകളിൽ പകുതിസീറ്റുകളിൽ സർക്കാർ ഫീസ് എന്ന ഉറപ്പ് മെത്രാന്മാരിൽനിന്ന് എഴുതിവാങ്ങിയില്ല എന്ന തെറ്റ് ഹൃദയവേദനയോടെ ആദർശധീരൻ ആന്റണി ഏറ്റുപറഞ്ഞുവത്രേ! മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായ ഒരാളാണ് ഇത്രയും നിർണായകമായ ഒരു കാര്യത്തിൽ വാക്കാലുള്ള ഉറപ്പും മേടിച്ച് വീട്ടിൽ പോയി സ്വസ്ഥമായി കിടന്നുറങ്ങിയതെന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാൽ കേരള മെത്രാൻ സമിതിയുടെ വക്താവായ ഒരു മെത്രാൻ ലേഖകനോട് പറഞ്ഞത് അങ്ങനെ യാതൊരുറപ്പും അവർ ആന്റണിക്ക് നൽകിയിട്ടില്ല എന്നാണ്. അപ്പോൾ ആരാണ് നുണ പറയുന്നത്?


എഡിറ്റോറിയൽ ശൈലിയിലുള്ള വിമർശനങ്ങളെല്ലാം ഒരച്ചിൽ വാർത്തെടുത്തിരിക്കുന്നതുപോലുണ്ട്. തന്റെ വാദങ്ങൾ സ്ഥാപിക്കാൻ സഹായകമായ വിധത്തിലുള്ള കെട്ടുകഥകൾ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. രജപുത്രരുമായുള്ള യുദ്ധത്തിൽ ബാബർ കുറെ പശുക്കളെ തന്റെ സൈന്യത്തിനുമുന്നിൽ നിറുത്തി യുദ്ധം ചെയ്തുതുടങ്ങിയെന്നും രജപുത്രർ ആക്രമിക്കാൻ മടിച്ചുനിന്ന സമയം കൊണ്ട് സമർഖണ്ഡിൽനിന്ന് (മധ്യേഷ്യയിലെ!) കൂടുതൽ സൈനികരെ ഇറക്കി യുദ്ധം ജയിച്ചുവെന്നുമുള്ള കഥ എവിടെനിന്നു കിട്ടിയെന്നറിയില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thuranna Manassode' by K M Roy
Olive Publications, 2014
ISBN: 9789383756223
Pages: 242
 

Wednesday, December 2, 2020

ബ്രാഹ്മണ്യ വിമർശം

ഭാരതീയസമൂഹം ഉയർച്ചതാഴ്ചകൾ നിറഞ്ഞ നിരവധി നിരവധി ജാതികളുടെ ഒരു ശേഖരമാണ്. ബ്രാഹ്മണരടങ്ങുന്ന ഉയർന്ന ജാതിക്കാർ താഴ്ന്നവരെ വലിയതോതിൽ ദ്രോഹിക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായ വഴിനടപ്പ്, പൊതുകിണറുകളിൽ നിന്നുള്ള വെള്ളമെടുപ്പ്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം തടഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിലധികം കാലത്തെ സാമൂഹ്യപരിഷ്കരണങ്ങളുടെ ഭാഗമായി വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജാതീയ അടിമത്തം ഇപ്പോഴും തുടരുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും അവയെല്ലാം ഇവിടത്തെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും തദ്വാരാ നിയമവ്യവസ്ഥയുടേയും നഗ്നമായ ലംഘനമാണെന്ന വസ്തുത പരക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായും ഇന്ന് ഭരണകൂടം ഇരകൾക്കൊപ്പമാണ്. മുൻകാലങ്ങളിലുള്ളതിന് വിപരീതമായി ജാതീയമായ അക്രമങ്ങൾക്കെതിരെ വ്യക്തമായ ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. എങ്കിലും ഒരു വിഭാഗം ബുദ്ധിജീവികൾ ജാതികൾ തമ്മിലുള്ള ശത്രുത എക്കാലവും തുടരണമെന്നാഗ്രഹിക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുവേണ്ടി മുൻകാല അക്രമങ്ങളുടെ പട്ടിക അവർ യാന്ത്രികമായി നിരത്തിക്കൊണ്ടിരിക്കും. അനുരഞ്ജനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗങ്ങളെക്കൊണ്ട് മറ്റുള്ളവർക്കെതിരെ ആയുധമെടുപ്പിക്കുന്നതിനാണ് ഇവർ ഊന്നൽ നൽകുന്നത്. ഈ മാവോയിസ്റ്റ് ബുദ്ധിജീവികളുടെ ലക്‌ഷ്യം ചൈനയുടെ താല്പര്യങ്ങളനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തലും! ശ്രീ. കെ. മുരളി എഞ്ചിനീയറിംഗ് പഠനത്തിനിടെ നക്സലിസത്തിലേക്ക് വഴിതിരിഞ്ഞ ഒരു വിപ്ലവകാരിയാണ്. കൂടെയുള്ളവർ പലരും പിന്തിരിഞ്ഞിട്ടും അദ്ദേഹം താൻ തെരഞ്ഞെടുത്ത പാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട് നാലര വർഷത്തോളം യർവാദാ ജയിലിൽ കഴിയവേ എഴുതപ്പെട്ട പുസ്തകമാണിത്.


തടങ്കലിലിരിക്കേ കിട്ടാൻ എളുപ്പമായ പുസ്തകം എന്ന നിലയിൽ ബാലഗംഗാധര തിലകിന്റെ 'ഗീതാരഹസ്യം' എന്ന പുസ്തകത്തിൽനിന്ന് ലഭിച്ച തത്വശാസ്ത്രപരമായ ആശയങ്ങളുടെ വെളിച്ചത്തിൽ ബ്രാഹ്മണ്യത്തിന് ഒരു പുതിയ വിമർശം ചമയ്ക്കുകയാണീ കൃതി. വിമർശനമെന്നാൽ കണ്ണും പൂട്ടിയുള്ള ഒരു ആക്രമണം തന്നെയാണ്! ബ്രാഹ്മണ്യത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി ഘോഷിക്കപ്പെടുന്ന അദ്വൈതദർശനം സ്വന്തം മൂലതത്വങ്ങളെ ആശ്രയിച്ച് നിൽക്കാൻ പോലും കെല്പില്ലാത്തതാണെന്നാണ് ആരോപണം. മാവോയിസത്തിന്റെ ഉച്ചസ്ഥായിയിലുള്ള വായ്ത്താരി പുസ്തകത്തിലുടനീളം കേൾക്കാം. ബ്രാഹ്മണ്യം മാത്രമല്ല, ലേഖകന് ശത്രുതയുള്ള എന്തും 'ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയുടേയും നാടുവാഴിത്തഭൂപ്രഭുക്കളുടേയും സാമ്രാജ്യത്വത്തിന്റേയും' താല്പര്യങ്ങളെ സേവിക്കുന്നു. The quick brown fox jumps over the lazy dog എന്ന വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ഉണ്ട് എന്നു പറയുന്നതുപോലെ മേല്പറഞ്ഞ വാചകത്തിൽ മാവോയിസത്തിന്റെ വിമർശനാത്മകമായ മുഴുവൻ പദശേഖരവും അടങ്ങുന്നു. ജയിലിൽ റഫറൻസ് ഗ്രന്ഥങ്ങളുടെ അഭാവവും ലേഖകന്റെ മറാഠി ഭാഷയിലെ പരിചയക്കുറവും 'ഗീതാരഹസ്യ'ത്തിന്റെ വ്യാഖ്യാനത്തിൽ പാകപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്നൊരു മുൻ‌കൂർ ജാമ്യം തുടക്കത്തിലേ എടുത്തുവെക്കുന്നു. തിലകിനെ അദ്ദേഹത്തിന്റെ പേരിന്റെ മറാഠി ഉച്ചാരണമായ 'ഠിളക്ക്' എന്ന് അഭിസംബോധന ചെയ്യുന്നത് കൗതുകകരമാണ്.


ബ്രാഹ്മണ്യത്തിനെതിരെയുള്ള ഈ വിമർശനകൃതിയിൽ ബ്രാഹ്മണ്യം എന്താണെന്നു നിർവചിക്കാത്തത് ഒരു കനത്ത പോരായ്മയാണ്. ചിലയിടങ്ങളിൽ ശരവ്യർ ബ്രാഹ്മണരാണ്, മറ്റിടങ്ങളിൽ ഹിന്ദുമതമാണ്, ഇനിയുമൊരിടത്ത് ഇന്ത്യൻ ദേശീയത, പിന്നെ മദ്ധ്യവർഗ്ഗം എന്നിങ്ങനെ ഗ്രന്ഥകാരന്റെ ശത്രുക്കളുടെ നിര പെരുകുന്നു. ഇവയെല്ലാറ്റിനേയും ബ്രാഹ്മണ്യത്തിന്റെ കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്നു. കായികവും മാനസികവുമായ അദ്ധ്വാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളംകാലം ബ്രാഹ്മണ്യവും നിലനിൽക്കും (പേജ് 35) എന്ന വാദത്തിൽ ബ്രാഹ്മണ്യത്തിന്റെ ഏതു മുഖത്തെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മുഴുവൻ ഉപഭൂഖണ്ഡവും വ്യാപിച്ചുകിടക്കുന്നതാണ് ഭാരതമെന്നാണ് ബ്രാഹ്മണ്യസ്വപ്നമെങ്കിലും ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്ന വംശീയവെറി കാമ്പിൽ തന്നെ അത് നിലനിർത്തിപ്പോരുന്നുണ്ട് എന്ന് മുരളി ആരോപിക്കുന്നു. ബ്രാഹ്മണ്യത്തോടുള്ള വെറുപ്പിന്റെ തീവ്രതയിൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റുന്നതായും തോന്നിപ്പോകുന്നു. 'മനുഷ്യജന്മത്തെ എന്തോ മഹത്തായ കാര്യമായാണ് ബ്രാഹ്മണ്യം കണക്കാക്കുന്നത്' (പേജ് 17) എന്ന വൃഥാവാദം അതിനുദാഹരണമാണ്. ഇന്ത്യയിലെ സകല രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രത്യേകിച്ച് പാർലമെന്ററി ഇടതുപക്ഷവും ബ്രാഹ്മണ്യ പ്രതീകങ്ങൾക്കുമേൽ അവകാശമുന്നയിക്കാൻ ആർ.എസ്.എസ്സുമായി മത്സരത്തിലാണ് (പേജ് 31).


അദ്വൈതത്തെ ഈ ഗ്രന്ഥം നിശിതമായി വിമർശിക്കുന്നു. ഒപ്പം തന്നെ അതിന്റെ അടിസ്ഥാന ആശയങ്ങളെ സുതാര്യമായി സംഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ലളിതവൽക്കരണമാകുന്നുണ്ടോ എന്ന സംശയം ബാക്കിനിൽക്കും. ആധുനികകാലത്ത് അദ്വൈതത്തിനു ലഭിച്ച ഉന്നതപദവിക്കുകാരണം കൊളോണിയൽ പൗരസ്ത്യവാദമാണ്. ഇത് ആത്മീയതയുടെ ഔന്നത്യം നിലനിർത്തിയ ആര്യൻ സുവർണകാലത്തെക്കുറിച്ചുള്ള പൗരസ്ത്യവാദ ധാരണയുടെ ഭാഗവുമാണ്. വിശിഷ്ടാദ്വൈതവും ദ്വൈതവാദവും ഇതിന്റെ ഫലമായി നിഗൂഢ ദാർശനികവ്യവഹാരങ്ങളുടെ വിദൂരമേഖലകളിലേക്ക് തള്ളിനീക്കപ്പെട്ടു. സർവ്വതിലും നിറഞ്ഞിരിക്കുന്ന നിർഗുണബ്രഹ്മത്തെക്കുറിച്ചും അതുമായി ഒരാളുടെ ആത്മാവിനുള്ള ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവുമായി താരതമ്യം ചെയ്‌താൽ ദൈവം, സ്വർഗം എന്നിവയെല്ലാം നിസ്സാരമാണ് എന്ന ഉപനിഷത്തുക്കളിലെ ചിന്താസരണി ആദിശങ്കരൻ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. ജ്ഞാനം എന്നു വിളിക്കപ്പെടുന്ന അത്തരം അവബോധമാണ് ജനിമൃതികളുടെ നിതാന്ത പ്രവർത്തനത്തിൽനിന്നുള്ള മോക്ഷത്തിലേക്കുള്ള പാത. ഈ ദാർശനിക ഉന്നതങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കാതെ മതത്തിന്റെ സാമൂഹ്യധർമ്മങ്ങളായ ആശ്വാസത്തിന്റേയും സാമൂഹ്യസഹഭാവത്തിന്റേയും കടമകൾ നിർവചിക്കുന്നതിനായി മായ എന്ന പേരിൽ അത് ദൈവത്തെ കൂട്ടിനുവിളിച്ചു. ഐന്ദ്രികപ്രപഞ്ചത്തെക്കുറിച്ച് സ്വന്തം നിലയിൽ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുള്ള സാദ്ധ്യതകളെ അതിന്റെ കേവല ഏകാത്മവാദം ഇല്ലാതാക്കി. ദ്വൈതവാദത്തിന്റെ ദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വിഷമസന്ധിയിൽ നിന്ന് അത് രക്ഷപ്പെടുന്നത്.


രൂക്ഷവിമർശനങ്ങളുടെ നൈരന്തര്യത്തിനിടയിലും ബ്രാഹ്മണ്യത്തിന്റെ ചില നല്ല വശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്. സ്വന്തം മതശാസ്ത്ര ചട്ടക്കൂടിനകത്ത് മറ്റു മതവിശ്വാസങ്ങൾക്കും ഇടമനുവദിക്കാനാകുമെന്നതാണ് ബ്രാഹ്മണ്യത്തിന്റെ അതുല്യത (പേജ് 83). സെമിറ്റിക് മതങ്ങൾ, ബുദ്ധമതം മുതലായ ഏകദൈവാധിഷ്ഠിത മതങ്ങളിൽനിന്നും ഇത് അതിനെ വ്യത്യസ്തമാക്കുന്നു. ഈ വിശ്വാസങ്ങളുടെ മൂലതത്വങ്ങൾ തന്നെ മറ്റു മതങ്ങൾക്ക് ഇടമനുവദിക്കുന്നില്ല. അപരമായതിന് ഇടം അനുവദിക്കുന്നതുവഴി ബ്രാഹ്മണ്യം അവയെ ഒരു പരിധി വരെ ബഹുമാനിക്കുന്നു എന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ബുദ്ധമതം ഒരു നിരീശ്വരമതമാണെന്ന ധാരണ വെച്ചുപുലർത്തുന്ന വായനക്കാരെ ഈ അഭിപ്രായം അത്ഭുതപ്പെടുത്തും. അതിനെ അസഹിഷ്ണുതയുടെ കാര്യത്തിൽ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുന്നതിലുള്ള ഔചിത്യമില്ലായ്മ മുരളി പരിഗണനാവിഷയമാക്കുന്നില്ല.


അർബൻ നക്സലുകൾ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ബുദ്ധിജീവിഗണത്തിലെ ഒരു പ്രമുഖ സാന്നിദ്ധ്യമാണ് ഗ്രന്ഥകർത്താവ്. മദ്ധ്യ-പൂർവ ഭാരതത്തിലെ കാടുകളിൽ രാജ്യത്തിനെതിരെ പടപൊരുതുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് ആശയപരമായും സാധനസാമഗ്രികളുടെ ലഭ്യതാപരമായും പരിരക്ഷയൊരുക്കുക എന്നതാണ് ഇവരുടെ പ്രാഥമികദൗത്യം. മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ പുറത്തു നിർത്തിയിരിക്കുന്ന കൂട്ടാളികളുടെ കർമ്മമാണ് ഈ ബുദ്ധിജീവികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മാവോയിസത്തിന്റെ ആശയപരവും പ്രായോഗികപരവുമായ കടംകഥകൾ ഈ പുസ്തകത്തിലെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒന്നായിരിക്കുന്ന എല്ലാം വിപരീതങ്ങളുടെ ഐക്യമാണെന്ന് ചൂണ്ടിക്കാണിക്കുകവഴി ഏകാത്മവാദത്തിന്റെ എല്ലാ സാധ്യതകളേയും മാർക്സിസം പ്രകടമാക്കിയെന്നാണ് മുരളിയുടെ അവകാശവാദം. തികച്ചും സാങ്കല്പികമായ ഒരു താരതമ്യത്തിനുപോലും പ്രത്യയശാസ്ത്രപരമായ വർഗ്ഗസമരത്തെ അദ്ദേഹം കയ്യൊഴിയുന്നില്ല. ധ്യാനത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഈ വാചകം ശ്രദ്ധിക്കൂ: "ധ്യാനാവസ്ഥയിൽ ഒരു മുതലാളിക്ക് തന്റെ തൊഴിലാളികളുമായി സഹഭാവത്തിലാകാൻ കഴിഞ്ഞേക്കാം. എന്നാൽ സാധാരണ അവസ്ഥയിൽ മുതലാളിയായി തുടർന്നുകൊണ്ട് അതിനു കഴിയില്ല" (പേജ് 93). ധ്യാനത്തിൽപ്പോലും മുതലാളി വില്ലനാണ്! 'സന്ദേശം' എന്ന ചലച്ചിത്രത്തിലെ കപടവിപ്ലവകാരിയായ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന "അച്ഛനായിരുന്നോ, ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളിയാണെന്ന്" എന്ന സംഭാഷണം കാലാതീതമായ ഉൾക്കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്.


ഇന്ത്യൻ ദേശീയതയുടെ നേർക്കുള്ള തികഞ്ഞ പുച്ഛമാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. കോളനിവൽക്കരണത്തെത്തുടർന്നുണ്ടായ വെറുമൊരു യാദൃശ്ചികതയായിരുന്നുവത്രേ അത്. ഇന്ത്യൻ ദേശീയവാദം കപടബോധമാണെന്നും അതൊരു തലതിരിഞ്ഞ യാഥാർഥ്യമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതോടൊപ്പം തമിഴ്, മറാത്ത എന്നിവയൊക്കെയാണ് യഥാർത്ഥ ദേശീയത എന്നും വാദിക്കുന്നു. ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. തിബത്ത്, ഷിൻജിയാങ് എന്നിങ്ങനെ ചൈന ആക്രമിച്ചു കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ദേശീയതകളെപ്പറ്റി ഗ്രന്ഥകാരന്റെ അഭിപ്രായമറിയാൻ വായനക്കാർ ആഗ്രഹിക്കുന്നു - ചൈനീസ് യജമാനന്മാരെ പിണക്കിക്കൊണ്ട് ഒരു അഭിപ്രായം അദ്ദേഹം നൽകാൻ ഇടയില്ലെന്നറിയാമെങ്കിലും! ജാതിപരമായും ദേശീയബോധത്തിൽ വ്യതിയാനങ്ങൾ വന്നേക്കും. പുലയരും നായന്മാരും മലയാളികൾ ആണെങ്കിലും പുലയർ അത്രത്തോളം മലയാളിത്തമില്ലാത്തവർ ആണെന്ന് മുരളി പ്രഖ്യാപിക്കുന്നു (പേജ് 134). ദേശീയതയുടെ ബിംബങ്ങളെയും ഈ കൃതി ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. വന്ദേമാതരഗീതത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റർജി ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം 'ദല്ലാൾ ബുദ്ധിജീവിയാണ്' (പേജ് 141). ഗാന്ധിജിയെ പുസ്തകത്തിലുടനീളം സംബോധന ചെയ്തിരിക്കുന്നത് എം. കെ. ഗാന്ധിയെന്നാണ്.


ഒരു രാഷ്ട്രത്തിലെ പൗരന്മാർ തങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളേയും നേരിടണം എന്ന യുക്തിയുടെ അടിസ്ഥാനത്തിൽ ഈ കൃതി ശുപാർശ ചെയ്യുന്നു.

 
Book Review of 'Brahmanya Vimarsham' by K. Murali
Publisher: Pusthaka Prasadhaka Sangham, 2020
ISBN: 9789388646550
Pages: 159