Monday, January 30, 2023

മഹാകവി കുമാരനാശാൻ

ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.

ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
 
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
 
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
 
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,

എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?

മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521
 
 

Saturday, January 14, 2023

മിത്ത്, ചരിത്രം, സമൂഹം

എന്താണ് ചരിത്രം എന്ന ചോദ്യത്തിന് അഭ്യസ്തവിദ്യർക്കിടയിൽപ്പോലും അഭിപ്രായൈക്യമുള്ള ഒരുത്തരം ലഭിക്കാനിടയില്ല. ഭരണാധികാരികളും അവർ നടത്തിയ യുദ്ധങ്ങളും അവരുടെ ഭരണപരിഷ്കാരങ്ങളും ഇവയൊക്കെ സംഭവിച്ച വർഷങ്ങളും ക്രമമായി കോർത്തിണക്കിയ ഒരു കഥയാണ് ചരിത്രമെന്ന പേരിൽ നാമിതുവരെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ നിലപാട് പാടേ ത്യജിച്ചുകൊണ്ട് സാമൂഹ്യ-ഉത്പാദനബന്ധങ്ങളുടെ വികാസവും ഉത്പാദനശക്തികൾ തമ്മിൽ നടന്നിട്ടുള്ള വർഗ്ഗസമരങ്ങളും മനസ്സിലാക്കിയാലേ സമൂഹത്തിലെ മാറ്റങ്ങളും പുരോഗതിയും വിലയിരുത്താനാവൂ എന്ന മാർക്സിസ്റ്റ് വീക്ഷണം പ്രകടമാക്കുന്ന ഒരു കൃതിയാണിത്. വിഖ്യാത ചരിത്രാദ്ധ്യാപകനായ രാജൻ ഗുരുക്കൾ പലപ്പോഴായി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങളും കുറിപ്പുകളും സമാഹാരമാക്കിയതാണ് ഈ പുസ്തകം. 1978 മുതൽ 2007 വരെയുള്ള കാലയളവിലാണ് ഇവയുടെ പ്രസിദ്ധീകരണം നടന്നിട്ടുള്ളത്. ചരിത്രരചനയ്ക്കുപരിയായി സമൂഹം - പ്രത്യേകിച്ചും കേരളത്തിലെ - രൂപം കൊണ്ടതെങ്ങനെയെന്നും അതിനുപകരിച്ച മിത്തുകളും വിശദമായി പ്രതിപാദിക്കുന്ന ഈ കൃതി 630 പേജുകളുമായി അൽപ്പം വലുതാണെങ്കിലും ഓരോ അദ്ധ്യായവും സ്വതന്ത്രവും ക്രമത്തിനു വിരുദ്ധമായിപ്പോലും വായിക്കാവുന്നതുമാണ്.

ഭാരതചരിത്രരചന പലപ്പോഴും പുരാണങ്ങളേയും ഭാവനാത്മക കല്പനകളേയും ആശ്രയിച്ചുനിന്നിരുന്നു. ഒരു ഹെറോഡോട്ടസോ തൂസിഡൈഡിസോ നമുക്കുണ്ടായിരുന്നില്ല എന്നതൊരു ന്യൂനതയാണ്. പക്ഷേ മേൽപ്പറഞ്ഞ യവന ചരിത്രകാരന്മാരും ഭാവനയെ ആശ്രയിച്ചിരുന്നു എന്നതാണ് സത്യം. സ്വർണം കുഴിച്ചെടുക്കുന്ന ഉറുമ്പുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നതായി അവർ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഗ്രന്ഥകർത്താവ് ഇന്ത്യയുടെ ന്യൂനതകൾ അപാരവൽക്കരിക്കുകയാണിവിടെ. മന്വന്തരത്തോളം വിപുലമായ കാലവും പതിനാലു ലോകങ്ങളോളം വിപുലമായ സ്ഥലവുമാണ് ഭാരതീയ ഭൂതകാലവീക്ഷണത്തിന്റെ മൗലിക സ്വഭാവങ്ങൾ. ഈ അവസ്ഥയിൽനിന്ന് ചരിത്രത്തെ തികച്ചും വ്യതിചലിപ്പിച്ച ആദ്യത്തെ ചരിത്രകാരൻ രാജതരംഗിണിയുടെ കർത്താവായ കൽഹണനായിരുന്നു. ആര്യാധിനിവേശത്തിന്റെ ചട്ടക്കൂടിൽ ഭാരതചരിത്രത്തെ തളച്ചിടാൻ ഗുരുക്കൾ തീവ്രമായ ശ്രമം നടത്തുന്നുണ്ട്. പക്ഷേ അപ്പോഴും ശ്രീകൃഷ്ണൻ ആര്യേതര ദേവനാണെന്നതു പോലുള്ള ചില അപ്രിയ വസ്തുതകൾ അതിനെ തകർക്കുമാറ് ഉയർന്നുവരുന്നു. ക്രി.മു. ഒൻപതാം നൂറ്റാണ്ടിൽ വരച്ചതും മിർസാപ്പൂരിൽ കണ്ടെത്തിയതുമായ രണ്ടു കുതിരകളെ പൂട്ടിയ തേരിൽ എറിയാനോങ്ങിനിൽക്കുന്ന ചക്രവുമായുള്ള ഒരു പോരാളിയുടെ ചിത്രം ആര്യനിർമ്മിതമല്ലെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വരുന്നു.

കേരളം സമുദ്രത്തിൽനിന്ന് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണെന്ന പഴംകഥ ഇന്ന് ആരും ചരിത്രമായി സ്വീകരിക്കുന്നില്ലെങ്കിലും ചരിത്രത്തിന്റെ അംശങ്ങൾ അതിലുണ്ടായേക്കാമെന്ന വാദത്തെ പൂർണ്ണമായി തള്ളിക്കളയാനുമാവില്ല. എന്നാൽ അതുപോലും സ്വീകരിക്കാൻ പാടില്ല എന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. കേരളോല്പത്തിയിലെ പരശുരാമകഥയുടെ സാരാംശത്തിൽ ചരിത്രമുണ്ടെന്ന അബദ്ധധാരണയുടെ പുറത്ത് പലരും സിദ്ധാന്തങ്ങൾ മെനഞ്ഞതായി അദ്ദേഹം ആക്ഷേപിക്കുന്നു. കേരളം സമുദ്രത്തിൽ മുങ്ങിയിരുന്നിരിക്കാം എന്നുപറഞ്ഞ ശൂരനാട് കുഞ്ഞൻപിള്ളയേയും കേരളത്തിൽ വന്ന ബ്രാഹ്മണർ സർപ്പങ്ങളെ ഭയന്ന് മടങ്ങിപ്പോയെന്നത് യഥാർത്ഥത്തിൽ നായന്മാരുടെ ശക്തിയെ പേടിച്ചിട്ടാണെന്നു വാദിച്ച നാരായണപ്പണിക്കരേയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ കേരളചരിത്രരചനയിൽ താൻ തള്ളിക്കളഞ്ഞ ന്യായവാദങ്ങൾ ഭാരതചരിത്രത്തിൽ ഒരു ജാള്യതയുമില്ലാതെ ഉപയോഗിച്ച് നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണകഥയിൽ കംസകിങ്കരന്മാരായി പ്രത്യക്ഷപ്പെടുന്ന അസുരന്മാർ യാദവരുമായി ശത്രുതയിലായിരുന്ന വിവിധ ഗോത്രങ്ങളുടെ ആരാധനാമൂർത്തികളാണത്രേ. ഇതിനൊക്കെ തെളിവ് അദ്ദേഹത്തിന്റെ ഊഹം മാത്രമാണ്. വണ്ടിയായി ഉരുണ്ടുവന്ന ശകടാസുരൻ പ്രാകൃതവർത്തക സമൂഹത്തിന്റെ ദേവനാകാം എന്നൂഹിക്കുന്നു. ഉത്പാദനമേഖലകളിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ മേധാവിത്വം ഇതരസമൂഹങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന സംഘട്ടനാത്മക മാർക്സിയൻ പ്രതിഭാസം കൃഷ്ണകഥകളിൽ പ്രതിഫലിക്കുന്നതിൽ ഗുരുക്കൾ രോമാഞ്ചകഞ്ചുകിതനാവുന്നു. 'പരശുരാമനെ തേടി', 'ശ്രീകൃഷ്ണൻ: സങ്കല്പത്തിലും സമൂഹത്തിലും' എന്ന അദ്ധ്യായങ്ങൾ ഇവിടെ പരാമർശിക്കേണ്ടതാണ്.

'അവരോഹണത്തിന്റെ ചരിത്രസ്മരണ' എന്ന അദ്ധ്യായം കേരളീയസമൂഹത്തിന്റെ ഉത്ഭവം ചരിത്രാതീതകാലം തൊട്ടു തുടങ്ങുന്നതിന്റെ ഒരു വിശാലചിത്രം നൽകുന്നു. ഉദ്ദേശം 7000 വർഷങ്ങൾക്കുമുമ്പ് സഹ്യന്റെ ശിഖരങ്ങളിൽ അങ്ങിങ്ങായുള്ള പ്രകൃതിദത്തമായ പാറപ്പുരകളിൽ പ്രാകൃതമനുഷ്യരുടെ സംഘങ്ങൾ താവളമടിച്ചു. സമതലപ്രദേശങ്ങളും ഇടനാടും ഒരുപക്ഷേ അക്കാലത്ത് വെള്ളക്കെട്ടുകളോ ചതുപ്പുകളോ ആയിരുന്നിരിക്കാം. അടർത്തിയതോ പെറുക്കിയതോ ആയ വെള്ളാരങ്കല്ലുകൊണ്ട് അവർ ആയുധങ്ങൾ നിർമ്മിച്ചു. മറ്റുദേശങ്ങളിൽ അപ്പോൾ മദ്ധ്യശിലായുഗത്തിന്റെ അന്ത്യഘട്ടമായിരുന്നു. ഏതാണ്ട് 5000 വർഷം മുമ്പ് സൂക്ഷ്മശിലായുധങ്ങൾ ഉപയോഗിക്കുന്നവർ സമൂഹത്തിൽ സ്ഥാനമുറപ്പിച്ചു. താമസസ്ഥലങ്ങൾ അൽപ്പം കൂടി താഴേക്കുവന്ന് ഉയരം കുറഞ്ഞ പുൽമേടുകളും കുന്നുകളും കാട്ടുധാന്യം വിളയുന്ന മലമടക്കുകളുമൊക്കെയായി. ചില സംഘങ്ങൾ തങ്ങൾക്കാവശ്യമുള്ളതിലധികം ആയുധങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. വിനിമയബന്ധങ്ങളും ഭാഷയും അങ്ങനെ ആവിർഭവിച്ചു. 4000 വർഷങ്ങൾക്കുമുമ്പ് നവീനശിലായുധക്കാർ ആധിപത്യം നേടുന്നു. തീയുടെ ഉപയോഗവും പ്രാഥമിക കൃഷിരീതികളും സാധാരണമാവുന്നു. അപ്പോഴും സൂക്ഷ്മശിലായുധക്കാർ കൃഷിക്കാരുടെ കുടിലുകളിലൂടെ കൊണ്ടും കൊടുത്തും സഞ്ചരിച്ച് അവരോടൊപ്പം വളർന്നു. ഇങ്ങനെയുള്ള ക്രമമായ വളർച്ച വിരസതയുണ്ടാക്കിയിട്ടാണോ എന്തോ ഗുരുക്കൾ 2800 വർഷം മുമ്പ് പൊടുന്നനെ കടൽ കടന്ന് മെഡിറ്ററേനിയൻ വംശജരെ കേരളത്തിൽ എത്തിക്കുന്നു. കല്ലുരുക്കി ഇരുമ്പുണ്ടാക്കുന്ന വിദ്യ വശമുണ്ടായിരുന്ന അവരാണത്രേ ദ്രാവിഡഭാഷയുടെ ഉപജ്ഞാതാക്കൾ! ശിലായുഗം ലോഹയുഗത്തിന് വഴിമാറി. ആയുധനിർമ്മാണത്തിലൂടെ ചില ഗോത്രങ്ങൾ നേതൃസ്ഥാനത്തേക്കുയർന്നു. ഗുരുക്കൾ ദ്രാവിഡം എന്ന പദം ഭാഷാപരമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും കടൽ കടന്നുവന്ന മെഡിറ്ററേനിയൻ വംശക്കാരെ അവതരിപ്പിക്കുന്നതുവഴി ആ പദം മനുഷ്യവംശത്തെ സൂചിപ്പിക്കുന്നുവെന്നു വാദിക്കുന്ന ദ്രവീഡിയൻ കുത്തിത്തിരിപ്പുകാർക്ക് വൻതോതിൽ സഹായകമാകുന്നുണ്ട്. സമതലങ്ങളിലെ നീർക്കെട്ടുകളും ചതുപ്പുകളും വെള്ളം വാർത്തിക്കളഞ്ഞ് നെൽപ്പാടങ്ങളായി മാറ്റപ്പെട്ടു. വിശാലമായ നെൽപ്പാടങ്ങളുള്ള ഊരുകൾ മുഖ്യകേന്ദ്രങ്ങളായി മാറി. അവയ്ക്കുവേണ്ടി മത്സരങ്ങൾ ആരംഭിക്കുകയും ക്രമേണ ഏറെ ഊരുകളുടെ നാഥനായി ആദിചേരൻ രംഗത്തെത്തുകയും ചെയ്തു. ഈ ഗ്രാമീണകാർഷിക വ്യവസ്ഥയിലേക്കാണ് മത-ജ്യോതിഷജ്ഞാനത്തോടെ ബ്രാഹ്മണാധിനിവേശം നടന്നത്. എന്നാൽ ഇന്ന് മലയോരങ്ങളിൽ പ്രാചീന ഗോത്രസംസ്കൃതിയുടെ പിന്മുറക്കാരില്ല. ഇന്നത്തെ ആദിവാസികൾ അതിന്റെ ഫോസിലുകളുമല്ല.

'സതിയാചരണത്തിന്റെ ചരിത്രപരിസരം' എന്ന ലേഖനം വളരെ വസ്തുനിഷ്ഠവും കൃത്യമായ നിരീക്ഷണങ്ങൾ അടങ്ങുന്നതുമാണ്. സതി ഒരിക്കലും എല്ലാ വിഭാഗങ്ങളേയും ബാധിച്ചിരുന്ന ഒരു ആചാരമല്ല. വ്യാപകമായി അത് നടത്തപ്പെട്ടിരുന്നുമില്ല. 1987-ൽ രാജസ്ഥാനിൽ രൂപ് കൻവാർ എന്ന യുവതി സതി അനുഷ്ഠിച്ചത് വൻ വിവാദമായിരുന്നു. പഴയ ഒരു അനാചാരം പുനരവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത് എന്ന അടിസ്ഥാനരഹിതമായ ഒരാരോപണം ഇടതുലിബറലുകൾ അന്ന് ഉന്നയിച്ചിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ വസ്തുതകൾ കണ്ടെത്തുന്നതിൽ ഗ്രന്ഥകാരൻ ചില വിചിത്രമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. മതം, ജാതി, ദേശീയത, ഗോത്രം ഇതൊക്കെ സ്വന്തം അല്ലെങ്കിൽ അന്യം എന്ന ദ്വന്ദ്വം സൃഷ്ടിച്ച് ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നു. എന്നാൽ വസ്തുനിഷ്ഠവും സ്വാഭാവികവുമായ രീതിയിൽ സങ്കല്പിക്കാവുന്ന സ്വന്തക്കാർ മാർക്സിസ്റ്റ് വീക്ഷണത്തിലെ വർഗ്ഗാടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ മാത്രമാണ് (പേജ് 495). അതായത് വർഗ്ഗാടിസ്ഥാനത്തിൽ ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രവാദം. എന്നാൽ ഇത് മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബാധകമല്ല. 'ഭരണതന്ത്രത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ സംസ്കൃതിയുടെ മുഖ്യധാരയിൽനിന്ന് വിഘടിപ്പിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ കപടവിദ്യയായിരുന്നു സാമുദായികപ്രാതിനിധ്യസമ്പ്രദായം' (പേജ് 237) എന്നു പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് 1909-ൽ ബ്രിട്ടീഷുകാർ മുസ്ലീങ്ങൾക്കുവേണ്ടി നടപ്പാക്കിയ പ്രത്യേക സമ്മതിദായകത്വം (separate electorates) ആണ്. എന്നാലിത് ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്തു പരിചയപ്പെടുത്തിയ ഒരു സംഗതിയല്ല. തങ്ങൾക്കിത് കിട്ടിയേ തീരൂ എന്ന മട്ടിൽ മുസ്ലിം ലീഗ് ബലംപിടിത്തത്തിലൂടെ നേടിയെടുത്തതാണെന്ന പരമാർത്ഥം ഗുരുക്കളിലെ പാർട്ടി ചരിത്രകാരൻ ബോധപൂർവം മറച്ചുവെക്കുന്നു. ഇത്തരം ചെറിയ ചെറിയ പരാമർശങ്ങൾ പലതവണ ആവർത്തിക്കുന്നതിലൂടെയാണ് ചരിത്രത്തിന്റെ അസത്യവൽക്കരണം ഇക്കൂട്ടർ സ്ഥാപിച്ചെടുക്കുന്നത്.

ഈ പുസ്തകത്തിന്റെ മാത്രമല്ല, ഇതുപോലുള്ള ഗ്രന്ഥകർത്താക്കൾ പടച്ചുവിടുന്ന സമാനജനുസ്സിലുള്ള പുസ്തകങ്ങളുടെ മൊത്തം ശാപം രചനയിൽ പ്രകടമാവുന്ന നഗ്നമായ മാർക്സിസ്റ്റ് ചായ്‌വാണ്. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രീയക്കാർ അവരുടെ കാലുനക്കികളെക്കൊണ്ട് നിറച്ചിരിക്കുന്ന നാട്ടിൽ ഇതിൽ അസ്വാഭാവികതയൊന്നും ഇല്ല. ഗ്രന്ഥകാരൻ തന്നെ ജെ.എൻ.യു.വിലെ പ്രൊഫസർ സ്ഥാനവും, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പദവിയും മറ്റ് ഉന്നത അക്കാദമിക് പദവികളുമൊക്കെ കൈക്കലാക്കിയ ഒരാളാണെന്നും ഇവിടെ ഓർക്കണം. 'ചരിത്രത്തിന്റെ സമഗ്രവ്യാഖ്യാനത്തിന് മാർക്സിന്റെ ചരിത്രസിദ്ധാന്തത്തോളം ജ്ഞാനശാസ്ത്രസാധുതയുള്ള വേറൊരു ബൃഹത്സിദ്ധാന്തമില്ലെന്ന് (പേജ് 521) യാതൊരു മറയുമില്ലാതെ ഗുരുക്കൾ പറയുന്നത് ചുമ്മാതെയാണോ?എന്നാൽ ഈ കൃതി രചിക്കുമ്പോഴേക്കും കിഴക്കൻ യൂറോപ്പിൽ മാർക്സിന്റേയും ലെനിന്റേയും പ്രതിമകൾ ആളിപ്പടർന്ന ജനരോഷത്തിന്റെ ചുറ്റികയ്ക്കുകീഴിൽ പൊടിഭസ്മമായി മാറിയിരുന്നു. അതിനെപ്പറ്റി അദ്ദേഹം മുൻ‌കൂർ ജാമ്യമെടുക്കുന്നത് 'മാർക്സിസം ആവിഷ്കരിച്ചുകഴിഞ്ഞ ജ്ഞാനാസ്പദങ്ങൾക്ക് മാറ്റമുണ്ടാകാം, പക്ഷേ അതിന്റെ ജ്ഞാനാസ്പദങ്ങളുടെ അന്വേഷണരീതിയും വ്യാഖ്യാനക്രമവും മാറാനിടയില്ല' (പേജ് 581) എന്നാണ്. 'ബോബനും മോളിയും' കഥകളിൽ അവർ പേന വിൽക്കാൻ നടക്കുന്ന ഒരു കഥയുണ്ട്. വാങ്ങിച്ച പേനയിൽനിന്ന് മഷി തുള്ളിതുള്ളിയായി ലീക്കു ചെയ്യുന്നുണ്ടല്ലോ എന്ന് ഒരാൾ പരാതിപ്പെട്ടപ്പോൾ 'എന്നാലും ഒരു രൂപയ്ക്ക് നഷ്ടമില്ലമ്മാവാ, കണ്ണിൽ മരുന്നൊഴിക്കാൻ നല്ലതാ' എന്ന് ആ കുട്ടികൾ പറഞ്ഞ മറുപടിയാണ് ഇവിടെ ഓർമ്മ വരുന്നത്. എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യാടിസ്ഥാനം ഗുരുക്കൾ വിലയിരുത്തുന്നത് മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന ക്ലാസ്സിക്കൽ മാർക്സിസ്റ്റ് കാഴ്ചപ്പാടിലാണ്. മറയില്ലാത്ത രാഷ്ട്രീയ പക്ഷപാതം പുലർത്തുന്നതുകൂടാതെ അതിനെ ധിക്കാരപൂർവം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതിയിൽ. ചരിത്രരചനയിലുള്ള നിഷ്പക്ഷത 'യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ' എന്നതിൽ കവിഞ്ഞ ഒന്നുമല്ല എന്നാണ് ആ പുച്ഛരസം കലർന്ന വിലയിരുത്തൽ. തുടർന്നദ്ദേഹം പറയുന്നു: 'ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്' (പേജ് 512). ഇ.എം.എസ്സിന്റെ ചരിത്രരചനയെ ഉദാത്തവൽക്കരിക്കാനുള്ള ശ്രമവും ഈ കൃതിയിൽ കാണുന്നു. ആ പുസ്തകങ്ങളുടെ പ്രാധാന്യം അളക്കേണ്ടത് 'ഇ.എം.എസ്സിന് ഉപാദാനസാമഗ്രികളിൽ വേണ്ടത്ര അവഗാഹമുണ്ടായിരുന്നോ എന്നന്വേഷിച്ചുകൊണ്ടല്ല. ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങളിൽ സൂക്ഷ്മജ്ഞാനം പ്രകടമാണോ എന്നു നോക്കിയുമല്ല. മറിച്ച് സംഭവങ്ങളുടെ സ്വഭാവം വ്യാഖ്യാനിച്ചിരിക്കുന്നത് എങ്ങനെയെന്നു പരിശോധിച്ചുകൊണ്ടാണ്' (പേജ് 553). അതായത് ഇ.എം.എസ്സിന് ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടെങ്കിൽത്തന്നെയും അദ്ദേഹം മാർക്സിസ്റ്റ് ശൈലി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് വായനക്കാർ കണ്ണുമടച്ച് വിഴുങ്ങിക്കോളണം എന്നാണ് ഗുരുക്കൾ അർത്ഥമാക്കുന്നത്.

പെട്ടെന്നു കേൾക്കുമ്പോൾ സ്തോഭം ജനിപ്പിക്കുന്നതും എന്നാൽ തുടർപരിശോധനയിൽ വെറും വാചാടോപം മാത്രമാണെന്ന് തെളിയുന്നതുമായ ചില വാചകങ്ങൾ ഇതിൽ കാണാം. 'അത്യുത്പാദനശേഷി കൈവരിച്ച ഒരു ഫ്യൂഡലിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിയാണ് ഭഗവദ് ഗീത' (പേജ് 33), 'കലയെന്ന സങ്കല്പം വർഗ്ഗസമൂഹത്തിന്റെ സൃഷ്ടിയാണ്' (പേജ് 118), 'അടുത്ത കാലത്ത് വലിയ പ്രചാരം നേടിയ ഒരു കള്ളപ്പദമാണ് ഗ്ലോബലൈസേഷൻ' (പേജ് 439), '[ആലപ്പുഴ] തീരദേശറെയിൽ ബുദ്ധിശൂന്യമായ ദീർഘനിക്ഷേപവും അധികാര ദുർവിനിയോഗവുമാണ്' (പേജ് 538) - എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഗുരുക്കളുടെ അവലോകനശേഷിയുടെ ഒരു ദർപ്പണമാണ് 1998-ൽ എഴുതിയ ഒരു ലേഖനം. അതിൽ അടുത്ത നൂറ്റാണ്ടിൽ ആഗോള വാണിജ്യത്രിമൂർത്തികളായി വളരാൻ പോകുന്ന ശക്തികൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവയായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ചൈനയുടെ വളർച്ച 1998-ൽ പോലും ഈ പണ്ഡിതന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നു സാരം! ചരിത്രത്തിൽ അടിസ്ഥാനയോഗ്യത പോലുമില്ലാത്തവർ കേരളത്തിൽ ആധികാരിക ചരിത്രകാരന്മാരായി ചമയുന്നതിനെ നിശിതമായി വിമർശിക്കുന്ന 'ആത്മനിഷ്ഠമായ ഉപദർശനങ്ങൾ' എന്ന അദ്ധ്യായം വളരെ പ്രസക്തമാണ്. സാഹിത്യകാരനായ പി.കെ.ബാലകൃഷ്ണൻ എഴുതിയ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകം ഉടനീളം ചരിത്രപരമായ അബദ്ധങ്ങളും വങ്കത്തരങ്ങളായ അവലോകനങ്ങളും നിറഞ്ഞതാണെന്ന് ഗുരുക്കൾ തെളിവുസഹിതം സമർത്ഥിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Myth, Charithram, Samooham' by Rajan Gurukkal
Publisher: National Book Stall, 2013 (First)
ISBN: 9789383498932
Pages: 630
 

Tuesday, January 3, 2023

മലയാളസാഹിത്യ ചരിത്രം - എഴുതപ്പെടാത്ത ഏടുകൾ

സർക്കാരിന്റേയും ഭാഷാസ്നേഹികളുടേയും നിതാന്തപരിശ്രമത്തെത്തുടർന്ന് ഒരു പതിറ്റാണ്ടുമുമ്പ് മലയാളം ശ്രേഷ്ഠഭാഷ (classical language) എന്ന പദവി നേടിയെടുത്തു. എന്നാൽ ഭാഷയിലെ സാഹിത്യരൂപങ്ങൾ മിക്കവയും നവീനമാണെന്നും ഏതാനും ശതകങ്ങൾക്കുമുമ്പുപോലും നമ്മുടെ ഭാഷയ്ക്ക് സ്വതന്ത്രനിലനിൽപ്പ് ഉണ്ടായിരുന്നില്ലെന്നുമുള്ള വാദഗതി ശക്തമായി ഉയർന്നുവന്നെങ്കിലും അതിനെ മറികടന്നാണ് മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. പാശ്ചാത്യസാഹിത്യത്തിൽപ്പോലും ജ്ഞാനോദയഘട്ടത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട സാഹിത്യരൂപങ്ങൾ മലയാളത്തിൽ വന്നെത്തിയ കാലവും ആ പ്രസ്ഥാനങ്ങളിലെ ആദ്യ പ്രമുഖകൃതി കണ്ടെത്തലും നിർണ്ണയിക്കുകയാണ് ഈ കൃതിയുടെ ദൗത്യം. ഒരു ശാഖയിൽ ആദ്യം രചിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ കൃതികളെ മുൻനിർത്തിയാണ് ഈ പുസ്തകത്തിൽ ചരിത്രാവതരണം നടത്തുന്നത്. പത്തു പ്രബന്ധങ്ങളാണ് ഇതിലുള്ളത്. അവയെല്ലാം പത്തു പുസ്തകങ്ങൾക്ക് അദ്ദേഹം മുൻപു തയ്യാറാക്കിയ ആമുഖപഠനങ്ങളാണ്. പത്രപ്രവർത്തകനായ പോൾ മണലിൽ പതിനഞ്ചോളം കൃതികൾ രചിക്കുകയും, പത്രപ്രവർത്തനം, നാടോടിക്കഥ, സാഹിത്യം, മതം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതു കൃതികൾ സംശോധനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബൈബിൾ വിവർത്തനം, നാടകം, ആത്മകഥ, യാത്രാവിവരണം, കേരളചരിത്രം, പുരാണനിഘണ്ടു, ഗദ്യകാവ്യം, കത്തുകൾ, ഡിറ്റക്റ്റീവ് നോവൽ, വിലാപകാവ്യം എന്നിങ്ങനെ പത്തു വിഷയങ്ങളാണ് സമഗ്രമായ വസ്തുതാവിവരണത്തോടെ തന്റേതായ വാദമുഖങ്ങൾ നിരത്തി മണലിൽ ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആദ്യത്തെ ബൈബിൾ വിവർത്തനം കായംകുളം ഫിലിപ്പോസ് റമ്പാന്റെ 'റമ്പാൻ ബൈബിൾ' ആണ്. മറ്റു ശാഖകളിലെ ആദ്യഗ്രന്ഥങ്ങൾ ഇങ്ങനെ: നാടകം - കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ 'ആൾമാറാട്ടം', ആത്മകഥ - യാക്കോബ് രാമവർമ്മൻ എഴുതിയ ആത്മകഥ, യാത്രാവിവരണം - പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം', താളിയോലയിൽ എഴുതപ്പെട്ട ആദ്യത്തെ കേരളചരിത്രം - ആറാം മാർത്തോമ്മായുടെ 'നിരണം ഗ്രന്ഥവരി', പുരാണനിഘണ്ടു - പൈലോ പോളിന്റെ 'പുരാണകഥാ നിഘണ്ടു', ഗദ്യകാവ്യം - ചിത്രമെഴുത്ത് കെ. എം. വർഗീസിന്റെ 'ചെങ്കോലും മുരളിയും', കത്തുകളുടെ ആദ്യ സമാഹാരം - സി. ബി. കുമാറിന്റെ 'ലണ്ടൻ കത്തുകൾ', ഡിറ്റക്റ്റീവ് നോവൽ - ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി', വിലാപകാവ്യം - അർണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം'.

ആധുനികഭാഷയുടെ പ്രാഥമികഘട്ടങ്ങളിൽ രൂപപ്പെട്ടുവന്ന ഈ സംരംഭങ്ങളെ മുഖ്യധാരാ പ്രയോക്താക്കൾ കാണാതെ പോയി എന്ന് ഓരോ തവണയും ആവർത്തിക്കുമ്പോഴും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കാൻ മണലിൽ തയ്യാറാകുന്നില്ല. വിജ്ഞാന സംപ്രേഷണം ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിൽ, കേരളം തന്നെ മൂന്നു രാജ്യങ്ങളായി രാഷ്ട്രീയാടിസ്ഥാനത്തിൽ ചിതറിക്കിടന്നിരുന്ന ഒരു സന്ധിയിൽ, ദൂരെയെങ്ങോ ഒരു പ്രസിദ്ധീകരണത്തിൽ ആദ്യമായി വെളിച്ചം കാണുന്ന ഒരു നവീനപ്രതിഭാസത്തെ ആ മേഖലയിലെ വിദഗ്ദ്ധർ പോലും കാണാതെ പോയേക്കാം. മാത്രവുമല്ല, മുകളിൽ പറഞ്ഞവയിൽ ഏതാണ്ടെല്ലാം തന്നെ കൃസ്തീയവിശ്വാസങ്ങളെ മാത്രം കൈകാര്യം ചെയ്യുന്ന സഭയുടെ പത്രങ്ങളിലൂടെയാണ് പുറത്തിറങ്ങിയിട്ടുള്ളതും. എങ്കിലും ചില അവസരങ്ങളിൽ ഈ സാമാന്യവൽക്കരണവും നിലനിൽക്കുകയില്ല. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷേക്‌സ്‌പിയറിന്റെ A Comedy of Errors എന്ന നാടകം 1866-ലാണ് ആൾമാറാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. പക്ഷേ സാഹിത്യചരിത്രമെഴുതിയ ഉള്ളൂരും മറ്റു നിരവധി പണ്ഡിതരും ഇതിനെ നോവലായി എണ്ണി. 1882-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തർജ്ജമ ചെയ്‌ത കേരളഭാഷാ ശാകുന്തളമാണ് ആദ്യ നാടകമായി കരുതപ്പെട്ടുവരുന്നത്. 'ആൾമാറാട്ട'ത്തിന്റെ ഘടനാശൈലിയെ സംശയിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അതൊരിക്കലും രംഗവേദിയിൽ അവതരിപ്പിച്ചില്ല എന്നതിനാൽ. ശാകുന്തളമാകട്ടെ നാടുനീളെ അവതരിപ്പിക്കുകയും ചെയ്തു. രംഗത്ത് അവതരിപ്പിക്കലാണ് മാനദണ്ഡമെങ്കിൽ വെളുത്തേരി കേശവൻ വൈദ്യന്റെ 1881-ൽ ഇറങ്ങിയ അഭിജ്ഞാന ശാകുന്തളം വിവർത്തനമാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. എന്നാൽ ആൾമാറാട്ടത്തെ സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയെന്നും തെറ്റുതിരുത്തൽ 1970-കളിൽ പ്രകടമായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സംസ്കൃതനാടക പരിഭാഷകൾ, ഷേക്‌സ്‌പിയർ നാടകപരിഭാഷകൾ, സംഗീതനാടകങ്ങൾ, പുരാണനാടകങ്ങൾ എന്നിവയിലൂടെ വളർന്നുവന്ന നാടകപ്രസ്ഥാനം സ്വതന്ത്ര സാമൂഹികനാടകങ്ങളുടെ ഘട്ടത്തിലെത്തിയത് 1878-ൽ കൊച്ചീപ്പൻ തരകൻ എഴുതി അവതരിപ്പിച്ച 'മറിയാമ്മ'യിലൂടെയാണത്രേ! മതസാഹിത്യമെടുത്താൽ കായംകുളം ഫിലിപ്പോസ് റമ്പാൻ വേദപുസ്തകം പരിഭാഷപ്പെടുത്തുന്നത് ആറാം മാർത്തോമ്മയായ വലിയ മാർ ദിവന്നാസിയോസിന്റെ നിർദ്ദേശപ്രകാരമാണ്. ആ സഭയിൽ മാത്രം അതിന്റെ പ്രചാരം ഒതുങ്ങി നിൽക്കുകയും ചെയ്തു. ആദ്യത്തെ ചരിത്രപുസ്തകമെന്നവകാശപ്പെടുന്ന നിരണം ഗ്രന്ഥവരി മാർത്തോമ്മായുടെ ദിനവൃത്താന്ത കുറിപ്പുകളായിരുന്നതിനാൽ അദ്ദേഹത്തിന്റെ അടുത്ത പരിചാരകരല്ലാതെ മറ്റാരും അവ കണ്ടിരിക്കാൻ പോലും തരമില്ല. പണ്ഡിതശ്രദ്ധ അവയിൽ പതിയാതെ പോയതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്.

കേരളത്തിലെ കൃസ്തുമതത്തിന്റേയും സഭയുടേയും വളർച്ചാപരിണാമങ്ങൾ ഗ്രന്ഥകർത്താവ് മറ്റു വിവരണങ്ങൾക്കിടയിലൂടെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. ആചാരം, സംസ്കാരം, ജീവിതരീതികൾ എന്നിവ അഭംഗുരം തുടർന്നുകൊണ്ട് കൃസ്തീയവിശ്വാസം സ്വീകരിച്ച ദേശീയജനസമൂഹമായിരുന്നു മാർത്തോമ്മാ കൃസ്ത്യാനികൾ. പോൾ മണലിൽ ആ സഭാംഗമാണോ എന്നു വ്യക്തമല്ല. എങ്കിലും ഈ ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളും ആധാരമാക്കിയിരിക്കുന്നത് മാർത്തോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തേയും അതിലെ വിശ്വാസികളായ സാഹിത്യകാരന്മാരേയുമാണ്. തോമാശ്ലീഹായോളം പഴക്കം ചെന്ന വിശ്വാസപരമ്പര്യം അവകാശപ്പെടുന്നവരാണെങ്കിലും പോർച്ചുഗീസുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതുവരെ കേരളീയ കൃസ്ത്യാനികൾക്ക് ദേശീയമോ അന്തർദ്ദേശീയമോ ആയ ഒരു സഭയോ മെത്രാൻ പോലുമോ ഉണ്ടായിരുന്നില്ല. അർക്കാദിയാക്കോൻ എന്നറിയപ്പെട്ട ഒരു ജാതിത്തലവനുകീഴിൽ പരമ്പരാഗതമായി പൗരോഹിത്യം ചാർത്തിക്കിട്ടിയ ഏതാനും കുടുംബങ്ങളുടെ മതപരമായ നിയന്ത്രണത്തിൽ ആ കൊച്ചുസമൂഹം വളർന്നുപോന്നു. അവരെ റോമിനുകീഴിൽ കൊണ്ടുവരാൻ പോർച്ചുഗീസുകാർ ശ്രമം തുടങ്ങിയതോടെ അസ്വാരസ്യങ്ങളും ഭിന്നിപ്പും തലപൊക്കി. 1599 മുതൽ അരനൂറ്റാണ്ടുകാലം അവർ റോമൻ ആധിപത്യം സ്വീകരിച്ചുവെങ്കിലും കൂനൻകുരിശു സത്യത്തിനുശേഷം തോമ്മാ അർക്കാദിയാക്കോൻ ആദ്യ മാർത്തോമ്മായായി ഒരു തനി കേരളീയസഭ രൂപം കൊണ്ടു. പോർച്ചുഗീസ് അതിക്രമങ്ങളെ ചെറുക്കാൻ അവർ അന്ത്യോഖ്യയിലെ പാത്രിയാർക്കീസുമായി സന്ധി ചെയ്തുവെങ്കിലും അവസരം മുതലാക്കി അവരെ തന്റെ സഭയിലേക്ക് മുതൽക്കൂട്ടുവാനാണ് പാത്രിയാർക്കീസ് തുനിഞ്ഞത്. എന്നാൽ മാർത്തോമ്മാ കൃസ്ത്യാനികൾ പേർഷ്യൻ ക്രമത്തിൽ അടിയുറച്ചുനിന്നു.

ചില കൗതുകകരമായ വസ്തുതകളും ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്. വള്ളത്തോൾ 'മഗ്ദലന മറിയം' എന്ന ഖണ്ഡകാവ്യം രചിച്ചത് ബൈബിൾ വിദഗ്ദ്ധരായ ചില കൃസ്ത്യൻ സാഹിത്യകാരന്മാരുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരുന്നു. അതിലൊരാൾ വിഖ്യാത ഗദ്യകവിയായ ചിത്രമെഴുത്ത് കെ. എം. വർഗ്ഗീസാണ്. ചിത്രരചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യമാണ് ആ നാമവിശേഷണം നേടിക്കൊടുത്തത്. വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം വള്ളത്തോൾ തന്റെ കാവ്യത്തിന് ആദ്യം നിശ്ചയിച്ച പേര് മാറ്റുകയായിരുന്നുവത്രേ. ആ പേര് എന്തായിരുന്നെന്നോ - 'ഒരു തേവിടിശ്ശിയുടെ പശ്ചാത്താപം'! ഭാഷയിലെ ആദ്യ ഡിറ്റക്റ്റീവ് നോവലെന്നവകാശപ്പെടുന്ന ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി' എന്ന രചന 1900-ൽ വെളിച്ചം കണ്ടതാണ്. അപ്പൻ തമ്പുരാൻ 1904-ൽ പ്രസിദ്ധീകരിച്ച 'ഭാസ്കരമേനോൻ' എന്ന കൃതിയെയാണ് സാഹിത്യചരിത്രകാരന്മാർ കുറ്റാന്വേഷണ ജനുസ്സിലെ ആദ്യസംരംഭമായി പരിഗണിച്ചുവരുന്നത്. 'മിസ്റ്റർ കെയ്‌ലി'യുടെ കഥാസംഗ്രഹം ഇവിടെ നൽകിയിരിക്കുന്നത് പരിശോധിച്ചാൽ ഷെർലക് ഹോംസ് കഥകളിലെ 'The Adventure of the Beryl Coronet' എന്ന കഥയുടെ തനിപ്പകർപ്പാണെന്നു മനസ്സിലാകും. എന്നാൽ കഥാപാത്രങ്ങളും സന്ദർഭവുമൊക്കെ ഭാരതീയമാക്കിയിരിക്കുന്നതിനാൽ ഇത് തർജ്ജമയേക്കാളുപരിയായി സാഹിത്യമോഷണമെന്നേ കണക്കാക്കാനാവൂ. Beryl Coronet-മായുള്ള മിസ്റ്റർ കെയ്‌ലിയുടെ ബന്ധം പോൾ മണലിൽ തിരിച്ചറിഞ്ഞതായി കാണുന്നില്ല.

സുകുമാർ അഴീക്കോട് എഴുതിക്കൊടുത്ത പ്രൗഢഗംഭീരമായ അവതാരിക ഈ ഗ്രന്ഥത്തെ ധന്യമാക്കുന്നു. ഇതിൽ പരാമർശിച്ചിരിക്കുന്ന പല കൃതികളും അദ്ദേഹത്തിന് മുൻപരിചയമുള്ളതാണെന്നും അവയുടെ യോഗ്യതയെക്കുറിച്ച് സംശയമില്ലെന്നും പ്രഖ്യാപിക്കുമ്പോൾത്തന്നെ ചിലവയുടെ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസവും അദ്ദേഹം പങ്കുവെക്കുന്നു. കത്തെഴുത്തു ശാഖയിലെ ആദ്യ പരിശ്രമമായ 'ലണ്ടൻ കത്തുകളുടെ' രചയിതാവായ സി. ബി. കുമാർ ഒഴികെയുള്ള മറ്റെല്ലാവരും കൃസ്തീയ പുരോഹിതന്മാരും ആ വിശ്വാസികളും ആണെന്നത് ലേഖകന്റെ കാഴ്ചപ്പാടിലെ വർഗ്ഗീയാംശം പുറത്തുവരുന്നതാണെന്ന് വായനക്കാർ സംശയിച്ചേക്കാൻ ഇടയുണ്ട്. നല്ലൊരു ഭാഗം മാർത്തോമ്മാ സഭയുടെ വിശ്വാസമാഹാത്മ്യം സ്ഥാപിക്കാൻ ചെലവഴിക്കുന്നുമുണ്ടല്ലോ.

പുസ്തകം ശുപാർശ ചെയ്യുന്നു.