Sunday, October 4, 2015

നടേശന്റെ തട്ടിപ്പ്

പി.എസ്.സിയുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഇന്നത്തേതുപോലെ സുതാര്യമാവുന്നതിനുമുൻപ് നിലനിന്നിരുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.ഒരു തസ്തികയിലേക്കുള്ള പരീക്ഷയും അഭിമുഖവുമെല്ലാം കഴിഞ്ഞതിനുശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുൻപാണ് ഈ സംഘത്തിന്റെ പ്രവർത്തനം. റാങ്ക് ലിസ്റ്റിന്റെ കരട് തയ്യാറാവുമ്പോഴേയ്ക്കും ഈ സംഘം അതിലുൾപ്പെട്ടവരുമായി ബന്ധപ്പെടുന്നു. ആവശ്യപ്പെടുന്ന സംഖ്യ കൊടുത്താൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനം നല്കുന്നു. തങ്ങൾ ലിസ്റ്റിൽ കടന്നുകൂടിയവരാണെന്ന സത്യമറിയാതെ കുറെ പാവങ്ങൾ ഇവർക്ക് പണം നല്കി സ്വയം വിഡ്ഢികളാവുന്നു.

ഏതാണ്ട് സമാനമായ ഒരു തട്ടിപ്പാണ് ശ്രീ. വെള്ളാപ്പള്ളിയും കുടുംബവും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനു മുന്നിൽ വിജയകരമായി നടത്തിയിരിക്കുന്നത്. കേരളത്തിലെ മതവിഭാഗങ്ങളെല്ലാം കൂടുതൽ തീവ്രമായി മതാടിസ്ഥാനത്തിൽ ചിന്തിച്ചു തുടങ്ങിയതിന്റെ ഫലമായി ഹിന്ദു വിഭാഗങ്ങളിലും - മുന്നോക്ക, പിന്നോക്ക ഭേദമില്ലാതെ - ഒരു ധ്രുവീകരണം കണ്ടുവരുന്നുണ്ട്. അതിൽ നടേശനോ സുകുമാരൻ നായർക്കോ യാതൊരു പങ്കുമില്ല. ആ ഒന്നിച്ചുചേരലിന്റെ മൊത്തവിതരണക്കരാർ ഏറ്റെടുക്കുന്നതിൽ വെള്ളാപ്പള്ളി കാണിച്ചുകൊണ്ടിരിക്കുന്ന ഭോഷത്തത്തിന്റെ മറ്റൊരു പതിപ്പുമാത്രമാണ് ഹിന്ദു ഐക്യം ആവശ്യമില്ല എന്നു പറയുന്ന സുകുമാരൻ നായരുടെ നാട്യവും.

നരേന്ദ്ര മോദിയും അമിത് ഷായും ഈ തട്ടിപ്പിനിരകളായി വീണുപോയതിലാണ് ആശ്ചര്യം തോന്നേണ്ടത്. പതിനേഴു മാസത്തെ അധികാരം ജനങ്ങളുടെ നാഡിമിടിപ്പറിയുന്നതിനുള്ള ഈ നേതാക്കളുടെ കഴിവ് നഷ്ടപ്പെടുത്തിയോ?