Wednesday, December 20, 2023

ബുദ്ധനെ എറിഞ്ഞ കല്ല്

ശ്രീ. സി. രവിചന്ദ്രൻ ആമുഖം ആവശ്യമില്ലാത്ത സ്വതന്ത്രചിന്തകനും പ്രഗത്ഭനായ വാഗ്മിയുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളും മതപരവും സാമ്പത്തികവുമായ അന്ധവിശ്വാസങ്ങളേയും മതാന്ധത മൂലം ഉടലെടുക്കുന്ന സങ്കുചിതമനസ്സിനേയും തുറന്നുകാണിക്കുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത് ഹൈന്ദവ ദാർശനികഗ്രന്ഥമായ ഭഗവദ് ഗീതയാണ്. അതിന്റെ തത്വചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന ലക്ഷ്യം തുടക്കത്തിലേ മുന്നോട്ടുവെക്കുന്നു. സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും പ്രദർശനപരമായ അനുഷ്ഠാനങ്ങൾ മാത്രം ഉത്സാഹത്തോടെ ചെയ്യുന്ന ഒരു ശരാശരി ഭക്തൻ ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമല്ല ഭഗവദ് ഗീത. അത് ഹിന്ദുമതത്തിന്റെ ഖുർആനോ ബൈബിളോ അല്ല. അതിനാൽത്തന്നെ രവിചന്ദ്രൻ എങ്ങനെയാണ് ഈ കൃതി കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന കൗതുകം കലർന്ന ജിജ്ഞാസയോടെയാണ് ഈ പുസ്തകം കയ്യിലെടുത്തത്. ഇതിൽ മൂന്നു ഭാഗങ്ങളാണുള്ളത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം (430 പേജ്) വരുന്നതാണ് ആദ്യഭാഗം. ഇതൊരു നല്ല സംവിധാനമല്ല. 700 ശ്ലോകങ്ങളുള്ള ഗീതയിലെ 222 ശ്ലോകങ്ങളും ഈ കൃതിയിൽ ഇഴകീറി പരിശോധിക്കുന്നു. ബുദ്ധമതം മുന്നോട്ടുവെച്ച അഹിംസ എന്ന സിദ്ധാന്തത്തെ തകർക്കാനും അതിലൂടെ ബുദ്ധമതത്തെത്തന്നെ നാമാവശേഷമാക്കാനും ശങ്കരാചാര്യർ ഉപയോഗിച്ച കല്ലാണ് ഗീത എന്നതാണ് ശീർഷകത്തിന്റെ താല്പര്യം. അതിനായി ആചാര്യൻ നിർമ്മിച്ച ഭാഷ്യത്തോടെയാണ് അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ഗീതയ്ക്ക് പ്രചാരം സിദ്ധിച്ചുതുടങ്ങിയതെന്നാണ് ഗ്രന്ഥകാരന്റെ വാദം.

ഗീത മുൻപു വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് അതിലെ പതിനെട്ട് അദ്ധ്യായങ്ങളും സംഗ്രഹിക്കുന്ന 'അന്ധന്റെ ആകാംക്ഷ' എന്ന അദ്ധ്യായം വളരെയധികം അറിവു നൽകുന്നു. ഒരു നിരീശ്വരവാദിയുടെ ചിന്താപദ്ധതിയിലൂടെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഗീതയെ അറിയാനിടവന്നത്. ആരോപണങ്ങളുടെ ഒരു ഹിമാലയം തന്നെ രവിചന്ദ്രൻ ഗീതക്കെതിരെ ഉയർത്തുന്നുണ്ട് - മതത്തെ പ്രതിരോധിക്കാൻ തത്വചിന്തയെ കൂട്ടുപിടിക്കുന്നു, സ്വന്തം നിലയ്ക്ക് ദാർശനിക പദ്ധതികളൊന്നുമില്ലാത്ത അഹിംസാവിരുദ്ധ പ്രചാരണം മാത്രം, മഹാഭാരതത്തിന്റേയും ഒപ്പം ദൈവം എന്ന നിലയിൽ കൃഷ്ണന്റേയും ജനകീയത വർദ്ധിപ്പിക്കുന്നു എന്നൊക്കെ പോകുന്നു അവ. പഴകിത്തേഞ്ഞ ശൈവ-വൈഷ്ണവ സംഘട്ടനം ഒരു ചരിത്രയാഥാർഥ്യമാണെന്നു വരുത്തിത്തീർക്കാൻ ഗ്രന്ഥകർത്താവ് കിണഞ്ഞു പരിശ്രമിക്കുന്നു. ഭാഷ്യം രചിച്ചതിലൂടെ ശങ്കരനാണ് ഗീതയെ വൈഷ്ണവമതത്തിന്റെ പ്രചരണസാഹിത്യമായി മുൻനിരയിലേക്ക് കൊണ്ടുവന്നതത്രേ. ഗീത വിഷ്ണുവിനുവേണ്ടി ചെയ്ത പ്രചാരവേല കുറഞ്ഞൊരളവിൽ ശിവനുവേണ്ടി ചെയ്യാൻ ശ്വേതാശ്വേതരോപനിഷത്തിന് സാധിക്കുന്നുണ്ടത്രേ! എത്ര ശിവഭക്തർ ഈ ഉപനിഷത്തിനെപ്പറ്റി കേട്ടിട്ടുണ്ടാകുമെന്നൊന്നും ചോദിച്ചുപോകരുത്. ഒരുകാലത്തും പ്രസക്തമല്ലാതിരുന്ന ശൈവ-വൈഷ്ണവ, ഹൈന്ദവ-ബൗദ്ധ ദ്വന്ദ്വങ്ങളെ പെരുപ്പിച്ചുകാണിക്കുന്നത് മതസംഘട്ടനങ്ങൾ ഇന്ത്യയിലും അപരിചിതമായിരുന്നില്ല എന്നു സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.

ഗീതയിൽ ചാതുർവർണ്യവ്യവസ്ഥ സൃഷ്ടിച്ചത് കൃഷ്ണനാണെന്ന് വ്യക്തമായി പറയുന്നുണ്ട് - ചാതുർവർണ്യം മയാ സൃഷ്ടം (4.13) എന്ന ശ്ലോകം. എന്നാൽ ആ വിഭജനം വ്യക്തികളുടെ ഗുണങ്ങളെ ആശ്രയിച്ചാണെന്നും ജനനത്തെ ആധാരമാക്കിയല്ലെന്നും അതിൽ വളരെ വ്യക്തമാണ്. സത്യത്തിൽ ജാതികളുടെ ഉത്ഭവത്തിന് താത്വികമായ ഒരടിത്തറ പ്രാചീന ഹൈന്ദവഗ്രന്ഥങ്ങളിലൊന്നും കാണാനാവില്ല. തൊഴിൽപരമായ വിഭജനങ്ങളാണ് ജാതികളുടെ ആവിർഭാവത്തിലേക്കു നയിച്ചതെന്ന് ചരിത്രകാരന്മാർ അങ്ങൂഹിക്കുകയാണ്. വർണ്ണം എന്നാൽ ജാതിയാണെന്നു സ്ഥാപിക്കാൻ രവിചന്ദ്രൻ വൃഥാവിലാണെങ്കിലും വായിൽനിന്ന് നുരയും പതയും വരുന്ന വിധത്തിൽത്തന്നെ ശ്രമിക്കുന്നുണ്ട്. ശങ്കരന്റെ ഗീതാഭാഷ്യത്തിൽ വർണ്ണം ജാതിയാണെന്നു പറയുന്നുണ്ടെന്നാണ് വാദം. പക്ഷേ അതു ശരിയാണെങ്കിൽത്തന്നെ ശങ്കരന്റെ കാലത്ത് ജാതി ഉണ്ടായിരുന്നുവെന്നു മാത്രമേ അർത്ഥമാകുന്നുള്ളൂ. ഗീതാരചനയുടെ കാലത്ത് ജാതി ഉണ്ടായിരുന്നുവെങ്കിൽ വർണ്ണം എന്നാൽ ജാതിയാണെന്നോ, ജാതിവ്യവസ്ഥ ദൈവസൃഷ്ടിയാണെന്നോ ഉള്ള പരാമർശങ്ങൾ ഉണ്ടാകുമായിരുന്നു. മറ്റൊരു പരിഹാസ്യമായ ആക്രമണം യാതൊരു നീതീകരണവുമില്ലാത്തതാണ്. മനുസ്മൃതിയിൽ നിന്നും കുറെ ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ട് അതിനെ എതിർക്കുന്ന വാക്യങ്ങൾ ഗീതയിൽ ഇല്ലെന്നു പറയുന്നു. അതുകൊണ്ട് 'ആ വാദമല്ലാതെ മറ്റൊന്നും ഗീതയിൽ കെട്ടിയിറക്കുന്നില്ല' (പേജ് 377) എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. വർണ്ണ-ജാതിവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഗ്രന്ഥകാരനിൽ ധാരാളമായി കാണാം. ബ്രാഹ്മണരിലെ തമോഗുണപ്രധാനികളെ ശൂദ്രരെന്നോ ദളിതരിലെ സാത്വികഭാവക്കാരെ ബ്രാഹ്മണരെന്നോ വിളിക്കുന്നില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. ദളിതരല്ല ശൂദ്രർ എന്നാണ് അതിന്റെ തീർത്തും ലഘുവായ ഉത്തരം. സാമ്പ്രദായിക വർണ്ണവ്യവസ്ഥക്കു പുറത്തുള്ള 'അവർണ്ണരാണ്' ഇന്ത്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷവും എന്ന ഒരൊറ്റ വസ്തുത മതി ഈ വാദത്തിന്റെ മുനയൊടിക്കാൻ. എന്നിട്ടും നിർത്താതെ ഗീത 18.41-ലെ മറ്റൊരു ശ്ലോകവും പൊക്കിക്കൊണ്ടുവരുന്നു.

ബ്രാഹ്മണക്ഷത്രിയ വിശാം
ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈർ ഗുണൈ

(ഹേ, ശത്രുനാശനാ, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്കും ശൂദ്രർക്കും കർമ്മങ്ങൾ ജന്മസിദ്ധമായ ഗുണങ്ങളനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു). ജന്മം കൊണ്ടാണ് വർണ്ണം സിദ്ധിക്കുന്നതെന്ന് ഇവിടെയും പറയുന്നില്ലല്ലോ. ചില ഗുണങ്ങൾ ജന്മം കൊണ്ട് ലഭിക്കുന്നു, അവയനുസരിച്ച് വർണ്ണം തീരുമാനിക്കപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം സാമാന്യയുക്തിയുള്ളവർക്ക് മനസിലാകുന്നത്. എന്നാൽ രവിചന്ദ്രൻ ഇതു വായിക്കുന്നത് വർണ്ണം ജന്മസിദ്ധമാണെന്നും അതുകൊണ്ട് ജാതിയാണ് വർണ്ണമെന്നുമാണ്. സഹതാപാർഹമായ ഒരു ധാരണപ്പിശകെന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. തുടക്കത്തിൽ ഗുണങ്ങളനുസരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന വർണ്ണവ്യവസ്ഥ കാലാന്തരത്തിൽ ജീർണ്ണിച്ച് ജന്മാടിസ്ഥാനമാക്കപ്പട്ടു എന്ന തികച്ചും യുക്തിസഹമായ ഒരു നിർദ്ദേശം ഗ്രന്ഥകാരൻ ഒരിടത്തും പുറപ്പെടുവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ഗ്രന്ഥത്തിൽ തന്നെ അങ്ങനെയാണ് എന്നു വരുത്തിത്തീർക്കാനുള്ള ഒരുതരം വാശിയാണ് കാണുന്നത്.

ബുദ്ധമതസ്വാധീനം ഇന്ത്യയിൽ തളർന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇടതു ചരിത്രകാരന്മാർ നൽകുന്ന ഉത്തരം ഹിന്ദുമതം പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ അത് ബുദ്ധമതത്തെ സ്ഥാനഭൃഷ്ടമാക്കി എന്നാണ്. പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണരാജാവ് മൗര്യവംശത്തെ അട്ടിമറിച്ച് അധികാരം നേടി. അദ്ദേഹം ബുദ്ധവിഹാരങ്ങൾ നശിപ്പിച്ചു; ഭിക്ഷുക്കളെ കൊലപ്പെടുത്തി എന്നെല്ലാം ആരോപിക്കപ്പെടുന്നു. ഇവിടെ ഒരു പ്രകടമായ വൈരുദ്ധ്യമുണ്ട്. വർണ്ണവ്യവസ്ഥയനുസരിച്ചും മനുവിന്റെ നീതിശാസ്ത്രമനുസരിച്ചും ക്ഷത്രിയനല്ലേ രാജാവാകാൻ അവകാശമുള്ളൂ? ഒരു ബ്രാഹ്മണന് രാജാവാകാൻ സാധിച്ചു എന്ന വസ്തുത തെളിയിക്കുന്നത് മനുസ്മൃതിയും അതിന്റെ വിവേചനപരമായ നിബന്ധനകളും ഒരിക്കലും ഭാരതീയ സമൂഹത്തിൽ നടപ്പിലായിരുന്നില്ല എന്നുതന്നെയാണ്.വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാൽ വിവരിക്കുന്നില്ല. വിഷയത്തിലേക്കു തിരിച്ചുവന്നാൽ ബുദ്ധമതസ്വാധീനം തകർക്കാനുള്ള പ്രതിവിപ്ലവത്തിനുവേണ്ടിയാണ് ഗീത രചിക്കപ്പെട്ടതെന്ന് രവിചന്ദ്രൻ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ബുദ്ധമതതത്വങ്ങളെ പ്രത്യക്ഷത്തിൽത്തന്നെ കടന്നാക്രമിക്കുന്ന വരികൾ ഗീതയിൽ കാണാത്തതെന്തുകൊണ്ടാണ്? അർജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന വിചിത്രവാദവും ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നു. ബുദ്ധന്റെ പ്രധാന ഉപദേശം അഹിംസയാണെന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. സ്വന്തം ജീവിതകാലത്ത് എത്ര യുദ്ധങ്ങൾ ബുദ്ധൻ ഒഴിവാക്കി? ബുദ്ധമതത്തെ പിന്തുണച്ച രാജാക്കന്മാർക്കെല്ലാം സൈന്യം ഉണ്ടായിരുന്നു, അവർ യുദ്ധങ്ങളും നടത്തിയിരുന്നു. ഹർഷവർദ്ധനന്റെ യുദ്ധവിജയങ്ങൾ ഓർമിക്കുക. അല്ലെങ്കിലും അഹിംസാതത്വം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ എങ്ങനെയാണ് പ്രായോഗികമാവുന്നത്? ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം അഹിംസയെന്നത് ഇന്ത്യൻ ഭരണഘടനയിലെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന അനുച്ഛേദം 48 പോലെയേ ഉണ്ടായിരുന്നുള്ളൂ. മനോജ് ബ്രൈറ്റിന്റെ 'ബോധിവൃക്ഷത്തിലെ മുള്ളുകൾ' എന്ന പുസ്തകം ഇക്കാര്യം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട് (അതിന്റെ നിരൂപണം ഈ ബ്ലോഗിൽ തന്നെയുണ്ട്). എന്നാൽ അതറിയാതെ രവിചന്ദ്രൻ വാദിക്കുന്നത് ബുദ്ധമതത്തെ തകർക്കാൻ ബ്രാഹ്മണർ ചെയ്ത ഗൂഢാലോചനയാണ് ഗീതയെന്നാണ്.

ഗീത ഉപദേശിക്കാനുണ്ടായ സാഹചര്യം വ്യക്തിയുടെ നിലയിൽനിന്നുയർന്ന് രാജ്യത്തിന്റേയോ സമൂഹത്തിന്റേയോ നിലയിൽ കാണാതെ അത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമാനവികത പടർത്തുന്നുവെന്നും വ്യർത്ഥമായി ആരോപിക്കുകയാണ് ലേഖകൻ. യുദ്ധം ഏതു നിമിഷവും തുടങ്ങുമെന്നിരിക്കേ ഏതു മഹത്തായ ആദർശത്തിന്റെ പേരിലാണെങ്കിലും മുട്ടുവിറച്ചുപോകുന്ന ഒരു സേനാനിയെ യുദ്ധസജ്ജനാക്കുകയെന്ന മഹത്തായ ദൗത്യമാണ് ഗീത നിർവഹിക്കുന്നത്. അല്ലെങ്കിൽ യുദ്ധത്തിൽ പരാജയവും തന്റേയും കുടുംബത്തിന്റേയും രാജ്യത്തിന്റേയും നിലനിൽപ്പുമാണ് അപകടത്തിലാകുന്നത്. എന്നാൽ ഗീത ഇങ്ങനെ കർമ്മണ്യത പ്രോത്സാഹിപ്പിക്കുന്നതിനെ ഈ കൃതി താരതമ്യപ്പെടുത്തുന്നത് അജ്മൽ കസബിനോട് ലഷ്കർ നേതാക്കളും വിമാനറാഞ്ചികളോട് ബിൻ ലാദനും ഉപദേശിച്ചതിനോടാണ്. ഈ പുസ്തകത്തിലെ ഒരു പ്രധാന പോരായ്മയായി തോന്നിയത് പലയിടങ്ങളിലും കാണുന്ന വൃഥാ വാഗ്‌വാദമാണ്. 'ജനിച്ച എല്ലാ ജീവികളും മരിക്കും' (ജാതസ്യ ഹി ധ്രുവോ മൃത്യു...) എന്ന ശ്ലോകം ഒരു സാമാന്യതത്വം എന്ന നിലയിൽ ആരും അംഗീകരിക്കും. എന്നാൽ ഇതുപോലും രവിചന്ദ്രൻ ചോദ്യം ചെയ്യുന്നത് പരിഹാസ്യമായിപ്പോകുന്നു (പേജ് 295). ചിലതരം നാടവിരകൾ പല കഷണങ്ങളായി മുറിച്ചാലും ഓരോ ഭാഗവും പുതിയൊരു വിരയായി മാറുമത്രേ! മാത്രവുമല്ല, Turritopsis nutricula എന്ന അഞ്ചു മില്ലിമീറ്റർ മാത്രം നീളമുള്ള ഒരുതരം ജെല്ലി മത്സ്യം മരിക്കുകയില്ല!

സാധാരണയായി അർത്ഥം വളരെ പ്രകടമല്ലാത്ത മതസാഹിത്യം ആധുനികലോകത്തിന്റെ നീതിശാസ്ത്രവുമായി ഒപ്പിച്ചുകൊണ്ടുപോകുവാൻ വിശ്വാസികൾക്ക് വളരെ പാടുപെടേണ്ടി വരാറുണ്ട്. വ്യാഖ്യാന ഫാക്ടറികൾ എന്നാണ് ഈ കൃതി അവരെ വിശേഷിപ്പിക്കുന്നത്. എന്നാൽ 560 പേജ് വരുന്ന ഈ പുസ്തകത്തിലെ നല്ലൊരു ഭാഗവും ഗീതയുടെ നവീന വ്യാഖ്യാനങ്ങൾക്ക്  മറുപടി നൽകാനാണ് ഉപയോഗിക്കുന്നത്. വൃഥാ സ്ഥൂലതയാണ് ഇതിന്റെ മറ്റൊരു ശാപം.വായനക്കാരുടെ മടുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളും ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ മസ്തിഷ്കത്തിലാണ് ഉണ്ടാകുന്നതെന്നു സ്ഥാപിക്കാൻ 'ജീൻസ്' എന്ന തമിഴ് ചിത്രത്തിലെ 'കണ്ണോടു കാണ്മതെല്ലാം തലൈവാ..." എന്ന ഗാനം ഉദ്ധരിച്ചതിനുശേഷം അതിലെ നായികയായ ഐശ്വര്യാ റായിയുടെ ചിത്രവും കൊടുത്തിരിക്കുന്നു (പേജ് 318)! പുസ്തകത്തിന്റെ അടിസ്ഥാന കണ്ടെത്തലുകൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നു കാണിക്കുവാൻ ഖുർആൻ, ബൈബിൾ എന്നിവയിലെ വാക്യങ്ങളും നിരന്തരമായി വിമർശനവിധേയമാക്കുന്നു. ഇതിൽ പലതും സന്ദർഭം ആവശ്യപ്പെടുന്നതുമല്ല. സകലതിനേയും വെട്ടിനിരത്തി മുന്നോട്ടുപോകുമ്പോൾ ഗീത 5-14-ലെ 'നകർത്തൃത്വം' എന്ന ശ്ലോകം (നിർണ്ണയിക്കുന്നതും കർമ്മഫലം നിശ്ചയിക്കുന്നതും ദൈവമല്ലെന്നും എല്ലാ പ്രവർത്തനങ്ങളും സ്വാഭാവികമായിട്ടാണ് നടക്കുന്നതെന്നും) എങ്ങനെ എതിർക്കുമെന്ന നിരാശാമൊഴിയോടെ ഒഴിഞ്ഞുകളയുകയും ചെയ്യുന്നു.

ഇതിലെ ഏത് അദ്ധ്യായവും ക്രമത്തിലല്ലാതെ വായിച്ചാലും അന്തർധാര നഷ്ടമാകില്ല എന്ന പ്രത്യേകതയും ഉണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Buddhane Erinja Kallu - Bhagavad Gitayude Bhavantharangal'
Author: Ravichandran C
Publisher: DC Books, 2014 (First)
ISBN: 9788126452385
Pages: 560

Friday, November 17, 2023

ഉപ്പുപ്പാന്റെ കുയ്യാനകൾ

വിശ്വവിഖ്യാതനായ മലയാളസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പതിനെട്ട് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഋജുത്വവും സാരള്യവും ഭാഷയുടെ സൗകുമാര്യവും മലയാളത്തിലും ആ കൃതികൾക്ക് ശക്തമായ ഒരു അടിത്തറയൊരുക്കുന്നു. ബാല്യകാലസഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്നിവ ഭാഷയിലെ ക്ലാസിക്കുകൾ തന്നെയായിത്തീർന്നിട്ടുണ്ട്. സജീവ സാഹിത്യപ്രവർത്തനത്തിൽനിന്ന് പിൻവലിഞ്ഞതിനുശേഷവും പതിറ്റാണ്ടുകളോളം ബേപ്പൂരിലെ വയലാലിൽ എന്ന തന്റെ ഭവനത്തിലിരുന്ന് ബഷീർ മലയാളസാഹിത്യത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുകയും തന്റെ മനോഗതങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നാം കാണുന്ന ഒരു പ്രത്യേകത ബഷീറിന് ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ സാഹിത്യസർവസ്വത്തെ വിമർശിക്കുന്ന അപൂർവം പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു സാഹിത്യകാരനും വിമർശനത്തിന് അതീതനല്ലാത്തതുകൊണ്ടുതന്നെ ആ കുറവ് നികത്തുകയാണ് ഈ ഗ്രന്ഥം. തന്റെ കടമ വളരെ ഭംഗിയായിത്തന്നെ അതു നിർവഹിക്കുന്നുണ്ടുതാനും. ബഷീർ കൃതികൾ നിരൂപകന്മാർ പേർത്തും പേർത്തും കൽപിക്കുംപോലെ മലയാളത്തിലെ കൊമ്പനാനകളൊന്നുമല്ല, മറിച്ച് ബഷീറിന്റെ ശൈലിയിൽ പറയുന്നതുപോലെ കുയ്യാനകൾ (കുഴിയാനകൾ) മാത്രമായിരുന്നു എന്ന് ഈ കൃതി സമർത്ഥിക്കുന്നു. 1990-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പാണ് 32 വർഷങ്ങൾക്കുശേഷം പുറത്തുവന്ന ഈ പുസ്തകം. ഒന്നാം പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയിട്ടും രണ്ടാം പതിപ്പിറക്കാൻ ഒരു പ്രസാധകനും തയ്യാറായില്ലത്രേ. ഏ. ബി. രഘുനാഥൻ നായർ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രമുഖനിരൂപകനും സാഹിത്യ വിജ്ഞാനകോശത്തിലെ നൂറ്റമ്പതോളം ലേഖനങ്ങളുടെ കർത്താവുമാണ്. നിർദ്ദാക്ഷിണ്യമായ വിമർശനമാണ് രഘുനാഥൻ നായരുടെ മുഖമുദ്ര.

സാഹിത്യത്തിൽ ബഷീറിന്റെ സ്ഥാനം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വളരെകാലത്തോളം വിമർശനങ്ങൾക്ക് ശരവ്യനാകാതിരുന്നതെന്നും അടയാളപ്പെടുത്തിക്കൊണ്ടാണ് നായർ തുടങ്ങുന്നത്. 1930-കളോടെ നോവൽ പ്രസ്ഥാനം മലയാളത്തിൽ ശക്തി പ്രാപിച്ചുതുടങ്ങി. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റെക്കാട്, കാരൂർ, ബഷീർ എന്നിവർ നൽകിയ നവചൈതന്യമാണ് ആ ശാഖയെ പക്വതയാർന്നതാക്കിയത്. ഈ മാർഗ്ഗദർശികളിൽ എല്ലാവരും തന്നെ നിശിതമായി വിമർശിക്കപ്പെട്ടിരുന്നെങ്കിലും ബഷീർ അതിന് അതീതനായി നിന്നു. ആധുനിക മലയാളസാഹിത്യത്തിൽ സ്ഥാനം നേടിയ ദേശീയവാദിയായ മുസ്ലിം എന്ന ലേബലിലാണ് ഇതു സാദ്ധ്യമായത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിം ലീഗിനേയും അതുന്നയിച്ച പാക്കിസ്ഥാൻ വാദത്തേയും പിന്തുണച്ചപ്പോൾ ബഷീർ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിൽക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ലാഭവിഹിതം (political dividend) അദ്ദേഹത്തെ സാഹിത്യത്തിലെ ഒരു പ്രതിഷ്ഠാബിംബമായി മാറ്റി. ആദ്യകാലകൃതികളിൽ സ്വാനുഭവങ്ങളുടെ തീവ്രതയും സ്വതസിദ്ധമായ നർമ്മബോധവും തെളിഞ്ഞുകാണാമായിരുന്നെങ്കിലും ഇവയുടെയെല്ലാം ആവർത്തനം പിന്നീടുള്ള കൃതികളെ വിരസമാക്കി. കൂടുതൽ അനുഭവങ്ങൾ ഉണ്ടാകാതിരുന്നതുകൊണ്ട് ബഷീർ അനുകരണത്തിലേക്കും ആവർത്തനത്തിലേക്കും തിരിഞ്ഞു. സാഹിത്യത്തിനുപകരം വ്യക്തിയും സുഹൃത്തുക്കളോടു പറയുന്ന സംഭാഷണശകലങ്ങളുമൊക്കെ ഉദാത്തസാഹിത്യമായി, ഉമ്മിണി വല്യ ഒന്നായി സ്തുതിപാഠകരായ നിരൂപകർ മാറ്റുകയാണ് ചെയ്തത്. എന്നാൽ ഭാവന ബഷീറിന്റെ ഒരു കൃതിയിലും വളർച്ച പ്രാപിക്കുന്നില്ല എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. 1944 മുതൽ 1977 വരെയുള്ള പതിനൊന്ന് നോവലുകളും തൊണ്ണൂറ് ചെറുകഥകളും ചേർന്നതാണ് ആ സാഹിത്യസഞ്ചയം. ഇതെല്ലം പരിശോധിച്ചശേഷം അതിൽ മൗലികത്വമുള്ളവ പതിനഞ്ചോളമേ വരൂ എന്നാണ് കണ്ടെത്തുന്നത്. ഒന്നിന്റെ തന്നെ പലതരത്തിലുള്ള ആവർത്തനങ്ങൾ വരുമ്പോൾ ആത്മകഥ, സ്വാനുകരണം എന്നീ രണ്ടു വിഭാഗങ്ങളിൽ അവ ഒതുങ്ങിപ്പോകുന്നു.

ബഷീർ കൃതികൾ കാലം പുരോഗമിക്കുംതോറും നിലവാരം താഴ്ന്നുപോകുന്നതായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വാതന്ത്ര്യസമരാനുഭവങ്ങളും കൂടെവന്ന ജയിൽവാസവും തിക്താനുഭവങ്ങളുടെ ഒരു ഖനി തന്നെ തുറന്നുവെച്ചിരുന്നു. ഇതിനിടയിലെപ്പോഴോ വന്നുകയറിയ മാനസികരോഗവും ആ പ്രതിഭയെ തേച്ചുമിനുക്കിയിരിക്കാം. എന്നാൽ സുസ്ഥിരമായ കുടുംബജീവിതം തുടങ്ങിയതോടെ ജീവിതാനുഭവങ്ങളുടെ വൈവിദ്ധ്യവും ഇല്ലാതായി. ഗൗരവമുള്ള പ്രശ്നങ്ങളിൽ തുടങ്ങി ഹാസ്യത്തിൽ കൊണ്ടുചെന്നവസാനിപ്പിക്കുന്നതായി പിൽക്കാലശൈലി. പിൽക്കാല രചനകൾ ഹാസ്യത്തെക്കാൾ ജൂഗുപ്‌സയാണ് ജനിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. വെടിപറഞ്ഞു രസിക്കുന്ന വിധത്തിൽ വിലകുറഞ്ഞ നേരമ്പോക്കുകൾ പടച്ചുവിടുന്നതിൽ ഒതുങ്ങി പിൽക്കാലഹാസ്യം. ബഷീറിന്റെ നർമ്മബോധത്തേയും കൃതികളിലെ ഹാസ്യത്തേയും അപഗ്രഥിച്ചുകൊണ്ട് 'ആകാശമിഠായികൾ' എന്നൊരദ്ധ്യായം തന്നെയുണ്ട്. അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ ബഷീർ കൃതികളുടെ പേരുകളോ, കഥാപാത്രങ്ങളോ, പരാമർശവിഷയങ്ങളോ ആണെന്നതാണ് മറ്റൊരു സവിശേഷത.

ബഷീറിന്റെ രചനകളിലെ ഭാവസൗകുമാര്യവും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേമസങ്കല്പം പക്ഷേ തീർത്തും മാംസനിബദ്ധമാണ്. 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതിയിലെ ഉദ്ധരിച്ചുചേർത്തിരിക്കുന്ന ചില ഭാഗങ്ങൾ 'വെള്ളം ചേർക്കാത്ത കാമവെറി'യുടെ ഉദാഹരണങ്ങളാണ്. സ്ത്രീശരീരത്തിന്റെ നേർപ്പിക്കാത്ത അവയവർണ്ണനയിൽ ബഷീർ അത്ഭുതകരമായ സാമ്യം പ്രകടിപ്പിക്കുന്നത് വെണ്മണിക്കവികളോടാണ്. 'വിശപ്പ്', 'വിഡ്ഢികളുടെ സ്വർഗ്ഗം' എന്നിവയിലെ ഭാഗങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഭ്രാന്തമായ കാമത്തിന്റെ അറപ്പു ജനിപ്പിക്കുന്ന വിവരണങ്ങളാണ് ബഷീറിന്റെ പ്രേമകഥകൾ. 'കഥാലോകത്തിലെ വെണ്മണി' എന്ന അദ്ധ്യായം ഇത്തരം നിരവധി ഉദ്ധരണികൾ ചേർന്നതാണ്. എന്നാൽ വെണ്മണി പരിഹാസദ്യോതകമായി അസഭ്യം പറഞ്ഞുവെങ്കിൽ ബഷീർ മറ്റു മാർഗ്ഗങ്ങളൊന്നും കയ്യിലില്ലാതെയാണ് അതിനു മുതിരുന്നതെന്നുമാത്രം. ജീവിതബന്ധങ്ങളുടെ സങ്കീർണതകളോ ജീവിതത്തിന്റെ ഗഹനതയിലേക്കിറങ്ങിച്ചെല്ലുന്ന വിചിന്തനങ്ങളോ ബഷീറിന്റെ കഥകളിലും നോവലുകളിലും ഇല്ല. അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, എന്നാൽ അവയെ കോർത്തിണക്കാൻ ഭാവന തരിമ്പും ഉണ്ടായിരുന്നുമില്ല. ഭാവനയിൽ സ്ഫുടം ചെയ്യാത്തതിനാൽ ആത്മകഥാപരമായ കഥകൾക്ക് കലാപരമായ മേന്മയോ ആഴമോ ഇല്ലാതെ പോകുന്നു. സർഗ്ഗശക്തി നിശ്ശേഷം നശിച്ച്, ശരീരവും മനസ്സും തളർന്ന, ഒരെഴുത്തുകാരന്റെ അലസമായ രചനകളാണ് ഒരു കാലഘട്ടത്തിനുശേഷമുള്ള ബഷീർ കൃതികൾ.

ഈ വിമർശനകൃതി വ്യക്തിപരമായി ബഷീറിനെ വളരെയധികം അലോസരപ്പെടുത്തി. ഇതിനെ തിരിച്ചുവിമർശിക്കാൻ അദ്ദേഹം നിരൂപകസുഹൃത്തുക്കളെ ഏർപ്പാടു ചെയ്തതായി രഘുനാഥൻ നായർ പ്രസ്താവിക്കുന്നു. വർഗ്ഗീയവിദ്വേഷമാണ് ഗ്രന്ഥകാരനെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത് എന്നുവരെ അവർ ആക്ഷേപമുന്നയിച്ചു. ഒരുപക്ഷേ ബഷീർ സാഹിത്യമോഷണവും നടത്തിയിരുന്നു എന്ന ആരോപണമാകാം അവസാനത്തെ വൈക്കോൽത്തുരുമ്പായത്. പല ബഷീർ കൃതികളും വിശ്വസാഹിത്യത്തിലെ അത്ര പ്രശസ്തരല്ലാത്ത സാഹിത്യകാരന്മാരുടെ അനുകരണമാണെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്. അതിനായി മൂലകൃതിയിൽനിന്നും അനുകരണമെന്ന് ആരോപിക്കുന്ന കൃതിയിൽനിന്നും വേണ്ടുവോളം ഉദ്ധരണികൾ നൽകിയിരിക്കുന്നത് ബഷീറിന്റെ പ്രതിസ്ഥാനം ഉറപ്പിക്കുന്നു. നോർവീജിയൻ നോവലിസ്റ്റായ നട്ട് ഹാംസന്റെ 'വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണത്രേ 'ബാല്യകാലസഖി'. സ്ഥൂലമായ കഥാസംഗ്രഹത്തിൽ മാത്രമല്ല, വിശദാംശങ്ങളിലുമുള്ള അതിശയകരമായ സാമ്യം ഇവിടെ വിശദീകരിക്കുന്നു. 'ശബ്ദങ്ങൾ' എന്ന നോവൽ ജർമൻ കഥാകാരനായ എറിക്ക് റെമാർക്കിന്റെ All Quiet on the Western Front എന്ന നോവലിന്റെ പകർപ്പാണ്. ആർതർ കെസ്സ്ലറുടെ Darkness at Noon-ൽ നിന്ന് അടർത്തിയെടുത്ത കല്ലുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് 'മതിലുകൾ'. അങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇത് ശരിയാണെങ്കിൽ അന്തർദേശീയ സാഹിത്യവുമായി ബഷീറിന് അഗാധമായ സമ്പർക്കം ഉണ്ടായിരുന്നതായി കരുതേണ്ടി വരും.

മുസ്ലിം സമുദായത്തിൽ പരിഷ്കരണപരമായ ചില പ്രയത്നങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒരു മൗലികവാദി ബഷീറിൽ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ കൃതി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളേയും പിന്തിരിപ്പൻ ചിന്താഗതികളേയും ആധുനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്നതിനുപകരം ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാനേ ബഷീർ തയ്യാറാകുന്നുള്ളൂ. അതായത് ഖുർ ആൻ കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് അനാചാരങ്ങൾ തുടരുന്നതെന്ന ലൈൻ! അതെല്ലാം ദൈവവചനങ്ങളാണെന്നും പ്രവാചകന്റെ ജീവിതമാണ് ജനങ്ങൾക്ക് മാതൃകയാകേണ്ടതെന്നുമാണ് ബഷീർ നിരവധി കൃതികളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾ നിരത്തുന്നത് ഒരു പരിഷ്കർത്താവിന്റേതിനേക്കാൾ മതപ്രബോധകന്റെ നിലപാടിൽ നിന്നുകൊണ്ടാണ്. പ്രവാചകന്റെ തിരുമൊഴികൾ തോരണം പോലെ തൂക്കിയിടാനുള്ള ഉപാധികളായി പല കഥകളും തരം താഴുന്നു (പേജ് 252).

എസ്. ഗുപ്തൻ നായരുടെ അവതാരികയാൽ ധന്യമാണ് ഈ കൃതി. ബഷീർ മലയാളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു പ്രതിഷ്ഠാബിംബമായി (cult figure) നിരന്തരം വാഴ്ത്തപ്പെടുന്നത് കണ്ടുകണ്ടുണ്ടായ ഈർഷ്യയുടെ ഫലമാണ് ഈ കൃതി എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പൂച്ചയ്ക്കു മണികെട്ടാൻ നിരൂപകസിംഹങ്ങൾ പോലും മടിച്ചുനിന്നപ്പോൾ താനാ കൃത്യം ഏറ്റെടുക്കുന്നു എന്ന മിതമായ അവകാശവാദമേ ഗ്രന്ഥകാരനുള്ളൂ. ഏതാണ്ട് അറുപതു പേജോളം വരുന്ന ആമുഖങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂലകൃതിയുടെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. മറ്റൊരു പതിപ്പിറക്കാൻ മൂന്നു പതിറ്റാണ്ടുകൾ എന്തുകൊണ്ട് വേണ്ടിവന്നു എന്നാണ് രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യപതിപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആമുഖം ഉപയോഗപ്പെടുത്തുന്നുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Uppuppante Kuyyanakal'
Author: A B Raghunathan Nair
Publisher: Pachamalayalam Books, 2022 (First published 1990)
ISBN: 9789394261020
Pages: 265

Saturday, November 4, 2023

മദ്ധ്യകാലകേരളം

പ്രാചീനകേരളത്തെക്കുറിച്ചുള്ള അറിവുകൾ സംഘകാല സാഹിത്യത്തിൽനിന്നാണ് നമുക്കു ലഭിക്കുന്നത്. അതിനുശേഷം കുലശേഖര ആഴ്‌വാരുടെ സ്ഥാനാരോഹണത്തോടെ പിൽക്കാല ചേരസാമ്രാജ്യം 800-ൽ മഹോദയപുരത്ത് ജന്മമെടുക്കുന്നതുവരെയുള്ള മൂന്നോ നാലോ നൂറ്റാണ്ടുകൾ ഇരുളടഞ്ഞവയായാണ് കണക്കാക്കുന്നത്. കുലശേഖരസാമ്രാജ്യം 1102-ൽ അസ്തമിച്ചു. ഒടുവിലത്തെ കുലശേഖരപെരുമാൾ രാജ്യം നാടുവാഴികൾക്കായി പങ്കിട്ടുകൊടുത്ത് ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നാണ് ഒരു ഐതിഹ്യം. അങ്ങനെ 1102 മുതൽ പോർച്ചുഗീസ് ആഗമനമുണ്ടാകുന്ന 1498 വരെയുള്ള നാലു നൂറ്റാണ്ടുകളുടെ കാലഘട്ടം ചരിത്രരേഖകളുടെ അഭാവത്താൽ അവ്യക്തമാണ്. ഈ കാലഘട്ടത്തെയാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ശക്തരായ നാടുവാഴികൾ സ്വരൂപങ്ങൾ എന്ന പേരു സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന ഇക്കാലത്തെ ചരിത്രപാഠങ്ങളാണ് രാഘവവാര്യർ പറഞ്ഞുതരുന്നത്. വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ചിരുന്ന മോൺസൺ മാവുങ്കലിന്റെ ശബരിമലയെക്കുറിച്ചുള്ള ഒരു വ്യാജ ചെമ്പുപട്ടയരേഖ വാര്യർ പരിശോധിച്ച് ശരിവെച്ചത് അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിൽ തീരാക്കളങ്കം വീഴ്‌ത്തിയെങ്കിലും നിരവധി പുസ്തകങ്ങളുടേയും പ്രബന്ധങ്ങളുടേയും കർത്താവാണ് രാഘവവാര്യർ.

മദ്ധ്യകാല കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യഭൂമിശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ഉദ്യമം തുടങ്ങുന്നത്. ആ സമൂഹത്തിലെ അടിസ്ഥാനഘടകം ജാതിശ്രേണിയിൽ അധിഷ്ഠിതമായ കുടുംബങ്ങളും ഉത്പാദനമാത്ര ഗ്രാമവുമായിരുന്നു. എന്നാൽ ഗ്രാമങ്ങൾ തീർത്തും സ്വയംപര്യാപ്തമായിരുന്നില്ല. അവശ്യവസ്തുക്കളായ ഉപ്പ്, ഇരുമ്പായുധങ്ങൾ എന്നിവ എത്തിക്കാനുള്ള സാമൂഹ്യജീവിതം ഗ്രാമാതിർത്തികളെ ഭേദിച്ച് വിപുലമായ തറകളിലേക്കും നാടുകളിലേക്കും എത്തിച്ചേർന്നു. നാടുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കൂറുവാഴ്ചകളും അവയെ ഏകോപിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് സ്വരൂപങ്ങളും നിലനിന്നിരുന്നു - വേണാട്, പെരുമ്പടപ്പ്, നെടിയിരുപ്പ്, കോലത്തുനാട് എന്നിവയായിരുന്നു അവയിൽ പ്രധാനികൾ. കൂടുതൽ ഗ്രാമങ്ങളിലേക്ക് കൃഷി വ്യാപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ അങ്ങാടികളും അവയെ ബന്ധിപ്പിച്ചുകൊണ്ട് പാതകളും ഉണ്ടായി. കാർഷികാസ്പദമായ ഈ സമ്പദ്‌വ്യവസ്ഥയിൽ നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി. അതിനാലാണ് അവയുടെ വിനിമയകേന്ദ്രങ്ങൾ എന്ന നിലയിൽ അങ്ങാടികളും തൽഫലമായി പട്ടണങ്ങളും ആവിർഭവിച്ചത്. വർത്തകസമൂഹത്തിന്റെ താല്പര്യത്താലായിരിക്കാം ഗണികാസമ്പ്രദായം വ്യാപകമായതും അതിന്റെ ഉപോല്പന്നമായ നായികാവർണ്ണനകളടങ്ങുന്ന മണിപ്രവാളപ്രസ്ഥാനം നിലവിൽ വന്നതും. തന്നെയുമല്ല, വർദ്ധിച്ചുവന്ന പണോപയോഗം കാർഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും ഒരിടത്തട്ട് രൂപം കൊള്ളാൻ പ്രേരകമായി. വിവിധതരം നാണയങ്ങളെക്കുറിച്ചും ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്.

പ്രസ്തുതകാലഘട്ടത്തിലെ വിവിധ സാംസ്കാരികഘടകങ്ങളുടെ വികാസം ഓരോരോ അദ്ധ്യായങ്ങളിലൂടെ ഈ കൃതി പരിശോധിക്കുന്നു. പക്ഷേ വാണിജ്യം പരിഗണിക്കുമ്പോൾ ഗ്രന്ഥകാരൻ വ്യക്തമായ ധാരണകളില്ലാതെ ആടിയുലയുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. വിദേശവാണിജ്യം ചരക്കുകൾക്കു പകരം ചരക്കുകൾ കൈമാറുന്ന രീതിയിലായിരുന്നെന്നും അല്ലാതെ നാണയമുപയോഗിച്ചായിരുന്നില്ല എന്നും ഒരിടത്തു തീർത്തുപറയുമ്പോൾ (പേജ് 69) കേരളവുമായുള്ള വാണിജ്യത്തിൽ കണക്കറ്റ ചീനപ്പൊന്ന് കേരളത്തിലേക്കൊഴുകിയതിനാൽ 1127-1279 കാലത്ത് ചൈന വാണ ദക്ഷിണ സുങ് ഭരണാധികാരി വിദേശവ്യാപാരത്തിൽ പൊന്ന്, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ഇടപാടുകൾ നിരോധിച്ചു എന്ന് മറ്റൊരിടത്തു പറയുന്നു (പേജ് 105). കച്ചവടം വെറും കൈമാറ്റനിലയ്ക്കല്ല, പണാധിഷ്ഠിതമായിരുന്നു എന്ന് ചീനാസഞ്ചാരിയായ മാഹുവാൻ വിവരിക്കുന്നതായി വേറൊരിടത്തും ഉണ്ട് (പേജ് 111). കേരളം മാത്രമല്ല, പ്രാചീന ഭാരതം മുഴുവനും കയറ്റുമതിക്കുപകരം വസ്തുക്കൾ സ്വീകരിക്കാതെ നാണയങ്ങൾ മാത്രമാണ് പകരം വാങ്ങിയിരുന്നത്. റോമിലെ സ്വർണം ഭാരതത്തിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള പ്ലിനിയുടെ (മൂത്തയാൾ) മുറവിളി ഓർക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ കാലത്തും ഈ അസന്തുലിതത്വം തുടർന്നു. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വെള്ളക്കാർ ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയിൽ ഇടപെടാൻ തുടങ്ങിയതും അത് ക്രമേണ കോളനിവൽക്കരണത്തിലേക്ക് നയിച്ചതും എന്നൊരു വാദഗതിയുണ്ട് (ഈ പുസ്തകത്തിലല്ല). ഒരുപക്ഷേ യൂറോപ്പിൽനിന്ന് കയറ്റിയയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും വീഞ്ഞും കൗതുകവസ്തുക്കളുമൊക്കെ ധാരാളമായി വാങ്ങാൻ നമ്മുടെ പൂർവികർ തയ്യാറായിരുന്നെങ്കിൽ ഭാരതചരിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. പുസ്തകത്തിലേക്ക് തിരികെവരുമ്പോൾ കരയാമ്പൂ കേരളത്തിലെ കാടുകളിൽ വളർന്നിരുന്നു എന്നും അത് ഇറക്കുമതി പദാർത്ഥമായിരുന്നു എന്നും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ ഇതിൽ ഉണ്ട്.

കേരളചരിത്രത്തിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങളാണ് അഞ്ചുവണ്ണം, മണിഗ്രാമം എന്ന വർത്തകസംഘങ്ങൾ.  സത്യത്തിൽ ചരിത്രരചന തന്നെ ഈ സംഘങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള ചെമ്പോലകളെയോ പട്ടയങ്ങളേയോ അടിസ്ഥാനപ്പെടുത്തിയാണ്. ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത് തെക്ക് കൊല്ലം മുതൽ വടക്ക് ഏഴിമല പ്രദേശം വരെ മണിഗ്രാമമെന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നതായി മനസ്സിലാക്കാം (പേജ് 71). 849-ലെ തരിസാപ്പള്ളി ചെപ്പേട് തുടങ്ങി 1225-ലെ വീരരാഘവപട്ടയം വരെയുള്ള രേഖകളാണ് ഈ നിഗമനത്തിനാധാരം. എന്നാൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോഴേക്കും ഈ സംഘങ്ങൾ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. പോർച്ചുഗീസുകാർ മണിഗ്രാമക്കാരുമായി വ്യാപാരാർത്ഥം ഘോരസംഘട്ടനങ്ങളിൽ ഏർപ്പെട്ടതായി കാണുന്നില്ല. അവർ അറബികളുമായാണ് പടവെട്ടിയിരുന്നത്. അതായത് ഗാമയുടെ വരവിനും ഒരു നൂറ്റാണ്ടുമുൻപെങ്കിലും മണിഗ്രാമം തകർന്നിട്ടുണ്ടാവണം. അതിനെ നശിപ്പിച്ചത് അറബികളായിരിക്കാൻ സാദ്ധ്യതയുമുണ്ട്. ആറുനൂറ്റാണ്ടുകാലം വിദേശവ്യാപാരം നടത്തുകയും രാജാക്കന്മാരുമായിപ്പോലും നേരിട്ട് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്ന ഈ വർത്തകസംഘങ്ങൾ ചരിത്രത്തിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാതെ അരങ്ങൊഴിഞ്ഞതായാണ് കാണുന്നത്. ഒരുപക്ഷേ അജ്ഞാതമായ മറ്റെന്തോ കാരണത്താൽ നിലംപരിശായ മണിഗ്രാമത്തിന്റെ സ്ഥാനത്തേക്ക് അറബികൾ കടന്നുവന്നതായിരിക്കാനും മതി. എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം തേടൽ കേരളചരിത്രത്തിലെ മറ്റൊരു ഇരുളടഞ്ഞ താളിലേക്ക് വെളിച്ചം വീശും. എന്നാൽ ഉത്തരം തേടുന്നതുപോയിട്ട് ആ ചോദ്യം ഉയർത്താൻ പോലും ഗ്രന്ഥകാരൻ ഇതിൽ തയ്യാറാകുന്നില്ല. മണിഗ്രാമത്തിന്റെ തകർച്ച കാണാതിരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത.

ജാതിസമ്പ്രദായം കേരളത്തിൽ അതീവ കർശനമായിരുന്നുവെന്നും താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അതീവ ബുദ്ധിമുട്ടിലും ആയിരുന്നു എന്ന് നമുക്കറിയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരികൊളുത്തപ്പെട്ട നവോത്ഥാനം കേരളചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേടുമാണ്. എന്നാൽ വർത്തമാനകാലം ഉജ്ജ്വലമാണെന്നു കാണിക്കാൻ ഭൂതകാലത്തെ അതിന്റെ നറുതിരിവെളിച്ചം കൂടി തല്ലിക്കെടുത്തി കൂരിരുട്ടിലാക്കേണ്ട കാര്യമുണ്ടോ? മുഴക്കോലുകൊണ്ട് ദൂരമളന്ന് വിവിധജാതികളെ പലദൂരങ്ങളിൽ നിർത്തിയിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്ന് ന്യായമായും സംശയം തോന്നാം. ഇത്തരം അബദ്ധങ്ങളെ മുച്ചൂടും പൊളിക്കുന്ന ചില വിവരങ്ങൾ ഈ കൃതിയിൽ കാണാം. വേലസമുദായത്തിലെ സ്ത്രീകളാണ് പ്രസവമെടുക്കുന്നതിനു സഹായിക്കുന്ന പേറ്റിച്ചികൾ. അപ്പോൾ അവർക്ക് തീണ്ടൽ ഉണ്ടായിരുന്നില്ലേ? മാത്രവുമല്ല, ബ്രാഹ്മണസങ്കേതങ്ങളിലാണ് മുഖ്യമായും അവരുടെ സാന്നിദ്ധ്യം (പേജ് 33). പുലവാലായ്മകളുടെ അവസാനം കുറിക്കുന്നത് വണ്ണാത്തിമാറ്റ് നൽകിയാണ്. കണക്കനുസരിച്ച് അറുപതടിയോളം ദൂരെ നിർത്തേണ്ടിയിരുന്ന ഈ സമുദായങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ അവശ്യഘടകങ്ങളായിരുന്നു. അവർ അപ്രത്യക്ഷരാകുന്നത് പാശ്ചാത്യരുടെ വരവും പുതുമര്യാദകളുടേയും ആചാരങ്ങളുടേയും തുടക്കത്തോടെയുമാണ്. ജാതിവ്യവസ്ഥ കർക്കശമായതും അതോടുകൂടിയായിരിക്കുമോ? ഹിന്ദുസമൂഹം സമുദ്രയാത്ര നടത്തിയിരുന്നില്ല എന്നതാണ് മറ്റൊരു കണ്ടുപിടിത്തം. എന്നാൽ ബർമയിലെ പാകാൻ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ അവിടെ ഒരു വിഷ്ണുക്ഷേത്രം പണിതത് 'മലനാട്ടിലെ മകോതയർ പട്ടണത്തിൽനിന്നു വന്ന ഇരായിരൻ ശിരിയൻ' എന്ന വ്യാപാരിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യമാണ് ഇവിടെ നടമാടിയിരുന്നതെന്നും അവനവന്റെ വർണ്ണധർമ്മങ്ങൾക്കനുസരിച്ച പ്രവൃത്തികളേ ഒരാൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. രാജ്യഭരണവും സൈനികസേവനവുമായിരുന്നു ക്ഷത്രിയന്റെ ചുമതല. എന്നാൽ കേരളത്തിലെ സ്വരൂപങ്ങളിൽ ഒന്നുപോലും ക്ഷത്രിയരായിരുന്നില്ല എന്ന് ഈ കൃതിയിൽ കാണുന്നു. കോലത്തിരി, സാമൂതിരി, വേണാട് സ്വരൂപങ്ങൾ യാഗരക്ഷ, ഹിരണ്യഗർഭം മുതലായ നടപടികളിലൂടെ ക്ഷത്രിയരായി മാറുകയാണ് ഉണ്ടായത്. ബ്രാഹ്മണർ അതെല്ലാം അംഗീകരിച്ചുകൊടുത്തു. ജന്മാധിഷ്ഠിതമായ വർണ്ണം സ്വപ്രയത്നത്തിലൂടെ മാറാനും സാധിക്കുമെന്നതിനുള്ള തെളിവാണ് ഇവ. ബ്രാഹ്മണരെ കൊല്ലുന്നത് മഹാപാപമാണെന്നൊക്കെ ധർമ്മശാസ്ത്രങ്ങൾ പറയുമെങ്കിലും രാജാവിന്റെ അപ്രീതി സമ്പാദിച്ചാൽ അതൊന്നും തടസ്സമായിരുന്നില്ലെന്ന് വാര്യർ രേഖപ്പെടുത്തുന്നു (പേജ് 152). ഇതിനെല്ലാമുപരിയായി കീഴ്ജാതിക്കാരും വിദ്യാഭ്യാസം നേടിയിരുന്നു എന്നതിന്റെ തെളിവുകളും ഇതിലുണ്ട്. ജാത്യതീതമായ ഈ വിദ്യാപ്രസരണത്തിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ഊരാച്ചേരി ഗുരുകുലമടങ്ങുന്ന മലബാറിലെ നിരവധി തീയ്യ ഗുരുകുലങ്ങൾ. തർക്കം, വ്യാകരണം, വേദാന്തം, ജ്യോതിഷം, വൈദ്യം എന്നിവയൊക്കെ ഇവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. മുലക്കരം, ഏണിക്കരം മുതലായ അതിശയോക്തിപരവും തീർത്തും അപ്രായോഗികവുമായ നികുതികൾ കേരളത്തിൽ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുമെങ്കിലും മദ്ധ്യകാല സാമ്പത്തികവ്യവസ്ഥ വിശദമായി പരിശോധിച്ച ഗ്രന്ഥകാരൻ അത്തരം നികുതികളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല.

കുലശേഖരന്മാരുടെ പതനത്തിനും വെള്ളക്കാരുടെ ആഗമനത്തിനിടയിലും ഉള്ള നാലു നൂറ്റാണ്ടുകളാണ് ഈ കൃതിയുടെ പരിശോധനാകാലഘട്ടമെന്നിരിക്കിലും ലഭ്യമായ രേഖകളുടെ അഭാവത്താലാണോ എന്തോ പല അദ്ധ്യായങ്ങളിലും അതിനുശേഷമുള്ള കാലഘട്ടമാണ് പഠനവിധേയമാക്കുന്നത്. അധികാരഘടന എന്ന അദ്ധ്യായം സ്വരൂപങ്ങളിലെ ഭരണകൂടരൂപവൽക്കരണം ചർച്ച ചെയ്യുമ്പോൾ 17-18 നൂറ്റാണ്ടുകളെയാണ് ആസ്പദമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുള്ളൽ കൃതികളിലെ പരാമർശങ്ങളും സമൂഹത്തെ നിർവചിക്കുന്നവയായി അപഗ്രഥിക്കപ്പെടുന്നത് ഒരു തോൽവിയായിത്തന്നെ കണക്കാക്കണം. അതുപോലൊരു വീഴ്ചയാണ് അടിസ്ഥാനവർഗ്ഗത്തിന്റെ ആശയലോകം പരിശോധിക്കുന്നതിനായി കടത്തനാടൻ പാട്ടുകളിലെ ചരിത്രാംശം ഇഴകീറി തൂക്കിനോക്കുന്നത്. ഇതും ഒരു പിൽക്കാലരചനയാണെന്ന് ഗ്രന്ഥകാരൻ കാണാതെ പോകുന്നു.

വളരെയധികം വാദങ്ങൾ പല അദ്ധ്യായങ്ങളിലായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല, ആധാരവസ്തുതകൾ ചൂണ്ടിക്കാണിക്കുന്നുമില്ല. കേരളീയസംസ്കാരവ്യവഹാരങ്ങളിലും അവയുടെ സ്വഭാവനിർണ്ണയത്തിലും നാടുകളുടെ സ്വാധീനം ഗണ്യമായി കണ്ടുതുടങ്ങുന്നത് ഇക്കാലത്താണ്. ചില നാടുകളിലെ ജാതികളിൽ കാണുന്ന ഇല്ലവ്യവസ്ഥ, നാടു കടന്നാൽ അശുദ്ധി, ഭൃഷ്ട് എന്നീ ശുദ്ധാശുദ്ധ സങ്കല്പങ്ങൾ ഉദാഹരണങ്ങൾ. എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഉൽപാദനബന്ധങ്ങളുടെ നിയന്ത്രണം സാമൂഹ്യ-സാമ്പത്തിക മേധാവിത്വത്തിലേക്കു നയിക്കുമെന്ന മാർക്സിയൻ സിദ്ധാന്തം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ഗ്രന്ഥകാരന് കേരളത്തിന്റെ പ്രത്യേകതകൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ നെൽകൃഷിയുടേയും നാണ്യവിളകളുടേയും അരിഭക്ഷണത്തിന്റേയും വ്യാപനം നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാർഷികരീതികളുടെ വികാസത്തെക്കുറിച്ചുള്ള വിശകലനം വെറും സാമാന്യബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ഞാണിന്മേൽക്കളിയാണ്. വ്യാപകമായ അക്ഷരത്തെറ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത കല്ലുകടിയാകുന്നു. ഓരോ പേജിലും ഏറ്റവും കുറഞ്ഞത് പത്തു തെറ്റുകളെങ്കിലും കാണും. പ്രസാധകരുടെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് പുസ്തകം അടച്ചുവെക്കുമ്പോൾ ഒരു ചരിത്രപണ്ഡിതന്റെ മൈതാനപ്രസംഗം കേട്ടുകഴിഞ്ഞ പ്രതീതിയാണ് ഉണ്ടാകുന്നത്. പുതിയതായി ഒരു വസ്തുതയോ, നവീനമായ ഒരു വ്യാഖ്യാനം പോലുമോ ഈ കൃതിയിലില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Maddhyakala Keralam - Swaroopaneethiyude Charithrapadangal'
Author: M R Raghava Warrier
Publisher: National Book Stall, 2014 (First)
ISBN: 9789384571405
Pages: 292

Saturday, October 14, 2023

ബോധിവൃക്ഷത്തിലെ മുള്ളുകൾ

ആധുനിക ഹിന്ദുമതം ജാതിബാഹുല്യത്താൽ വീർപ്പുമുട്ടുന്ന ഒന്നാണ്. മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുന്നതുമൂലം ഈ ജാതിവിഭാഗങ്ങളെല്ലാം തനതുസ്വഭാവത്തിൽ വെവ്വേറെ മതങ്ങളെപ്പോലെയാണ് നിലനിൽക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപാണെങ്കിൽ ഉന്നതവിഭാഗങ്ങൾ താഴ്ന്ന ജാതികളെ അടിച്ചമർത്തുകയായിരുന്നു. സർക്കാർ ഉദ്യോഗങ്ങളിൽ സംവരണവും അയിത്തോച്ചാടനത്തിനായി നിലവിൽ വന്ന നിയമങ്ങളും സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാതിപ്പിശാച് ഇപ്പോഴും ഒറ്റതിരിഞ്ഞ് ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുന്നതിന് താഴ്ന്ന ജാതിക്കാർക്കു മുന്നിലുള്ളത് മതപരിവർത്തനം മാത്രമാണെന്ന പ്രചാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വരെ വളരെ ശക്തമായിരുന്നു. ഇന്ത്യൻ ബുദ്ധിജീവികൾ അതിനായി ഉയർത്തിക്കാട്ടിയത് ബുദ്ധമതമായിരുന്നു. തദ്ദേശീയമായി ജനിച്ചു വളർന്നതാണെങ്കിലും ബുദ്ധമതം തീരെ നാമാവശേഷമായിപ്പോയിരുന്നു. തുടർന്ന് നിർമ്മിച്ചെടുത്ത ബുദ്ധമതം ജാതിവ്യത്യാസങ്ങളോ അന്ധവിശ്വാസങ്ങളോ ഇല്ലാത്തതാണെന്ന വാദത്തോടെ പുത്തൻ മതപ്രചാരകർ വൻതോതിൽ ജനങ്ങളെ അതിലേക്കാകർഷിച്ചു. ഇന്നു നാം അറിയുന്ന ബുദ്ധമതം ബൗദ്ധസാഹിത്യം പുറംലോകത്തിനു പരിചയപ്പെടുത്തിയ ഇംഗ്ലീഷുകാരും അംബേദ്കറും ചില ചരിത്രകാരന്മാരുമൊക്കെ ചേർന്ന് അവരവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവരുടെ വാദങ്ങളിലെ നിറംപിടിപ്പിച്ച ആഗ്രഹചിന്തകൾ യഥാർത്ഥ ബുദ്ധമതഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതും പുറംപൂച്ചു മാത്രമാണെന്ന നഗ്നയാഥാർഥ്യം വെളിപ്പെടുന്നു. ബുദ്ധനെക്കുറിച്ചുള്ള പതിവു സങ്കല്പങ്ങളെ പാടേ തിരുത്തുന്ന മലയാളത്തിലെ ആദ്യ ബുദ്ധമതവിമർശനഗ്രന്ഥമാണിത്. കേട്ടുകേൾവികളെ ആശ്രയിക്കാതെ ബുദ്ധമതസാഹിത്യത്തിൽനിന്നുതന്നെ അതിന്റെ പോരായ്മകൾ കണ്ടെത്തുന്നു എന്നതാണിതിന്റെ പ്രത്യേകത. മറ്റേതൊരു മതത്തേയും പോലെ പിന്തിരിപ്പനാണ് ബുദ്ധമതവും എന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽ ദന്തഡോക്ടറായ മനോജ് ബ്രൈറ്റ് മലയാളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനും ബ്ലോഗെഴുത്തുകാരനുമാണ്.

ബുദ്ധമതത്തിൽ വർണ്ണവ്യത്യാസങ്ങളില്ലായിരുന്നു എന്ന വാദമാണ് ആദ്യമായി പരിശോധിക്കപ്പെടുന്നത്. അക്കാലത്തെ അറിവുകൾ മതം എന്ന നിർവചനത്തിൽ പെടുത്താൻ മാത്രം വളർന്നിട്ടില്ലായിരുന്നു. വേദങ്ങളും അഞ്ച് ഉപനിഷത്തുക്കളുമായിരുന്നു മതസാഹിത്യം. വേദങ്ങളേയും യാഗസംസ്കാരത്തേയും നിരവധി വിഭാഗങ്ങൾ നിരാകരിച്ചിരുന്നു. ശ്രമണരായിരുന്നു അവരിൽ മുഖ്യർ. അവർ ബ്രാഹ്മണരോളം തന്നെ ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് പ്രാചീന കൃതികളിലും യാത്രാവിവരണങ്ങളിലും കാണാം. ഏതാണ്ട് 96 വിഭാഗങ്ങൾ അവരിലുണ്ടായിരുന്നു. അവർ തമ്മിൽ തമ്മിൽ കടുത്ത മത്സരവും നിലനിന്നിരുന്നു. തന്റേതൊഴിച്ചുള്ള എല്ലാ സന്യാസിമാരും മോശക്കാരാണെന്നും അവരെല്ലാം നരകവാസികളാകും എന്നും ബുദ്ധൻ തന്നെ ശിഷ്യരോട് പറയുന്നുണ്ട് (പേജ് 45). ചതുർവർണ്ണങ്ങളിൽ താനുൾപ്പെടുന്ന ക്ഷത്രിയരാണ് ഏറ്റവും മികച്ചത് എന്ന് ബുദ്ധൻ കരുതുന്നതായി പലയിടങ്ങളിലും കാണാം. പക്ഷേ അവർക്കു താഴെയായി അദ്ദേഹം ബ്രാഹ്മണരേയും ബഹുമാനിച്ചിരുന്നു. ബുദ്ധൻ ബോധിസത്വനായി അവതരിക്കുന്നത് ബ്രാഹ്മണ-ക്ഷത്രിയ ഗോത്രങ്ങളിൽ മാത്രമാണ്. അതിലും താഴ്ന്ന വർണ്ണങ്ങളിൽ ബോധിസത്വൻ ജന്മമെടുക്കില്ല എന്ന് ലളിതവിസ്താരസുത്തയിലും മഹാവാസ്തുവിലും പറയുന്നു. ഗൗതമൻ എന്ന നാമറിയുന്ന, ചരിത്രത്തിലെ ബുദ്ധാവതാരം പോലും മാതൃ-പിതൃകുടുംബങ്ങളിൽ ഏഴു തലമുറ വരെ വർണ്ണസങ്കരം നടക്കാത്ത രാജവംശമായതുകൊണ്ടാണ് ശാക്യകുലത്തിൽ ജനിച്ചതത്രേ! അതിനായി പരിഗണിക്കുന്ന അക്കാലത്തെ രാജവംശങ്ങളെ മുഴുവൻ ബുദ്ധൻ തള്ളിക്കളയുന്നത് ജാതിമേന്മയുടെ പേരിലാണ്. ഹസ്തിനപുരത്തിലെ പാണ്ഡുവിന്റെ വംശം തള്ളിക്കളയുന്നത് മക്കൾക്കോരോരുത്തർക്കും ഓരോ പിതാക്കന്മാരായതിനാൽ രക്തശുദ്ധി സംശയാസ്പദമായതുകൊണ്ടാണ്. എന്നാൽ ബ്രാഹ്മണർ ഒരു തർക്കവുമില്ലാതെ അംഗീകരിച്ച കാര്യമാണ് പാണ്ഡുവിന്റെ മക്കളുടെ പാരമ്പര്യം. പക്ഷേ ബോധിസത്വന് അതു മതിയാകുന്നില്ല. മുൻജന്മങ്ങളിൽ ആരോടും ദ്വേഷ്യവും വെറുപ്പും കാട്ടാതെ ദാനധർമ്മങ്ങൾ ചെയ്തു ജീവിച്ചാൽ മരണശേഷം പുനർജന്മമെടുക്കുമ്പോൾ നല്ല വർണ്ണങ്ങളിൽ പിറക്കാം എന്ന് ലക്ഷണസുത്ത പറയുന്നു. എന്നാൽ എല്ലാ വർണ്ണങ്ങളിലുമുള്ളവരെ ബുദ്ധൻ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നു എന്നത് സത്യമാണ്.

ബുദ്ധമതത്തെക്കുറിച്ചു പ്രചരിക്കുന്ന മറ്റൊരു അബദ്ധധാരണയാണ് അത് ദൈവസങ്കൽപ്പമില്ലാത്ത നാസ്തികമതമാണെന്നത്. ഏറ്റവും കുറഞ്ഞത് തേരാവാദ എന്ന ശ്രീലങ്കയിൽ പ്രചാരത്തിലുള്ള ഹീനയാനശാഖയെങ്കിലും അങ്ങനെയാണെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രശസ്ത യുക്തിവാദിയായിരുന്ന ഏ. ടി. കോവൂർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ശ്രീലങ്കൻ പൗരത്വം സ്വീകരിച്ചത് ഈ വിശ്വാസത്തിലാണ്. ഇതും മനോജ് ബ്രൈറ്റ് പൊളിച്ചടുക്കുന്നു. നാസ്തികത എന്നാൽ ദൈവങ്ങളെ അംഗീകരിക്കാതിരിക്കലാണല്ലോ. എന്നാൽ സമകാലിക ചിന്തകരെപ്പോലെ ബുദ്ധനും ദൈവങ്ങളിൽ വിശ്വസിച്ചിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കൃതിയിലുണ്ട്. വാസ്തവത്തിൽ നിർവ്വാണം പ്രാപിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമില്ല, മറിച്ച് അവനവന്റെ ശ്രമം മാത്രം മതി എന്നേ ബുദ്ധമതം പറയുന്നുള്ളൂ. സുമേരു പർവ്വതത്തിനുമുകളിൽ ദേവരാജാവായ ഇന്ദ്രനും 33 സഹദൈവങ്ങളും വസിക്കുന്നു എന്നവർ വിശ്വസിക്കുന്നു. ദേവകളല്ലാത്ത അമാനുഷശക്തികളും ബുദ്ധമതം വിഭാവനം ചെയ്യുന്നു. യക്ഷന്മാരിൽനിന്ന് രക്ഷ നേടാനുള്ള മന്ത്രം ബുദ്ധൻ തന്നെ ഉപദേശിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മറ്റു മതങ്ങളിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന ആചാരവിശ്വാസങ്ങളെല്ലാം ബുദ്ധമത്തിലും ഉണ്ട്. ഓരോ ജീവിക്കും ഒരു ജീവാത്മാവ് എന്ന സങ്കൽപ്പമില്ലെങ്കിലും അവനവന്റെ കർമ്മഫലമനുസരിച്ച് നിരവധി പുനർജന്മങ്ങൾ ഉണ്ടാകുമെന്നും അത് കരുതുന്നു. ആത്മാവില്ലാതെ കർമ്മഫലം എങ്ങനെ ജന്മാന്തരങ്ങളിലൂടെ നീങ്ങുന്നു എന്ന് വിശദീകരിക്കുന്നത് പിൽക്കാല ബുദ്ധസന്യാസികൾക്ക് ഒരു കീറാമുട്ടിയായിത്തീർന്നു.

ബുദ്ധമതത്തിലെ ചില ഇരട്ടത്താപ്പുകളെക്കുറിച്ചാണ് ഗ്രന്ഥകാരൻ പിന്നീട് വിവരിക്കുന്നത്. ഭിക്ഷുക്കളോ ഗൃഹസ്ഥരായ ഉപാസകരോ മാംസം ഉപേക്ഷിക്കണം എന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. ബുദ്ധൻ മരിച്ചതുതന്നെ പന്നിമാംസത്തിൽ നിന്നുണ്ടായ വിഷബാധ മൂലമായിരുന്നു എന്നാണ് ഐതിഹ്യം. തനിക്കു വേണ്ടിയാണ് മൃഗത്തെ കൊല്ലുന്നതെങ്കിൽ മാത്രമേ പാപകർമ്മം ഒരുവനെ ബാധിക്കുകയുള്ളൂ. അതായത് കശാപ്പുകാരന്റെ കടയിൽ നിന്നുവാങ്ങുന്ന മാംസം പാപമുക്തമാണ്. ആവശ്യക്കാരില്ലെങ്കിൽ കശാപ്പുകാരൻ മൃഗത്തെ അറുക്കുമോ എന്ന യുക്തി ഇവിടെ ചോദിക്കരുത്. സ്വന്തം ശരീരത്തോട് വെറുപ്പുണ്ടാകാൻ അറപ്പും ജൂഗുപ്സയും ഉളവാക്കുന്ന വിവരണങ്ങൾ 'അശുഭഭാവന' എന്ന ധ്യാനരീതിയിലൂടെ ബുദ്ധമതം സ്വാംശീകരിച്ചിരിക്കുന്നു. ഈ നശ്വരജന്മത്തിൽ താല്പര്യം തോന്നാതിരിക്കാനാണ് ഈ തന്ത്രം! ശവപ്രേമം (necrophilia) എന്ന മനോരോഗാവസ്ഥയോടടുത്തെത്തുന്ന ഇത്തരം രീതികൾ ബുദ്ധമതത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്നാണ് ബ്രൈറ്റ് സ്ഥാപിക്കുന്നത്.

ബുദ്ധമതം പുരോഗമനപരമാണെന്ന വാദത്തെ നിശിതമായി ഖണ്ഡിക്കുകയാണ് അടുത്തതായി ചെയ്യുന്നത്. പുരോഹിതമേധാവിത്വം ആദ്യം മുതലേ അതിന്റെ ഭാഗമാണ്. എല്ലാവിധ സൗകര്യങ്ങളും സംഘത്തിലെ ഭിക്ഷുക്കൾക്ക് ഒരുക്കിക്കൊടുക്കുക മാത്രമേ ഗൃഹസ്ഥരായ ഉപാസകർക്ക് ചെയ്യേണ്ടതുള്ളൂ. അവർ തൃപ്തരായാൽ ഉപാസകർക്ക് സ്വർഗം ലഭിക്കും. സ്വാഭാവികമായും കൂടുതൽ സമ്പന്നരായ ശിഷ്യർ എളുപ്പത്തിൽ സ്വർഗത്തിൽ പോകാൻ തുടങ്ങി. ബുദ്ധമതം എക്കാലത്തും രാജാക്കന്മാരുടേയും പണക്കാരായ കച്ചവടക്കാരുടേയും മതമായിരുന്നു. അതിൽത്തന്നെ ഒരു വിഭാഗം അധികാരകേന്ദ്രങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള ഒരു വേദി എന്നതിൽക്കവിഞ്ഞ് യാതൊരു ആദ്ധ്യാത്മിക മുൻഗണനയും ബുദ്ധമതത്തിനു നൽകിയില്ല. സാധാരണക്കാർക്ക് അതിൽ വലിയ സ്ഥാനമൊന്നും ഇല്ല. ആത്മാവില്ലാതെ മുജ്ജന്മ കർമ്മഫലമനുസരിച്ച് ജന്മങ്ങൾ സ്വീകരിക്കുന്നത് അവർക്ക് മനസ്സിലാക്കാനുമായില്ല. അതുകൊണ്ടാണ് ശങ്കരാചാര്യർ അദ്വൈതത്തിനൊപ്പം സാധാരണക്കാർക്കായി ഭക്തിമാർഗം കൂടി തുറന്നുകൊടുത്തപ്പോൾ അവർ അങ്ങോട്ട് തള്ളിക്കയറിയത്. ബുദ്ധസംഘത്തിൽ സ്ത്രീകളുടെ നില ഏറ്റവും താഴെയായിരുന്നു. ഏറ്റവും പ്രായമുള്ള ഭിക്ഷുണി പോലും ഏറ്റവും പ്രായം കുറഞ്ഞ പുരുഷഭിക്ഷുവിനെക്കാളും താഴെയായിരുന്നു. സ്ത്രീസംസർഗ്ഗം ഉണ്ടാകുന്ന ഭിക്ഷു പരാജിതനാണ്. പക്ഷേ ഭിക്ഷുക്കൾക്ക് മാർഗ്ഗഭ്രംശം ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്വവും പാപവും പേറേണ്ടത് സ്ത്രീയാണ്. ആയിരം വർഷം നിലനിൽക്കേണ്ടിയിരുന്ന തന്റെ ധർമ്മം സ്ത്രീകൾക്ക് സംഘത്തിൽ സ്ഥാനം കൊടുത്തതുവഴി അഞ്ഞൂറു വർഷം മാത്രമേ നിലനിൽക്കൂ എന്നാണ് ബുദ്ധൻ തന്നെ പറയുന്നത്. രാജാധികാരത്തിനെ ബുദ്ധൻ എപ്പോഴും പിന്താങ്ങി. ഭരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രാജസേവകരെ സംഘത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.

സി. രവിചന്ദ്രന്റെ ഒരു നല്ല ആമുഖത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. മനോജ് വളരെയധികം ബുദ്ധ-ഹിന്ദു ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പരിശോധിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്ന് പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. അദ്ധ്യായ-ശ്ലോക സംഖ്യകൾ അടങ്ങുന്ന ഉദ്ധരണികൾ കൃതിയുടെ വിശ്വാസ്യത വാനോളമുയർത്തുന്നു. സ്വന്തം വ്യാഖ്യാനങ്ങൾക്കുപരിയായി ബുദ്ധനെക്കൊണ്ടുതന്നെ പറയിപ്പിക്കുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ബ്ലോഗ് രീതിയിലുള്ള പാർശ്വകമന്റുകളും വളരെ ജനകീയമായ സിനിമാ ഡയലോഗുകളും ഇടയ്ക്കിടെ ചേർത്തിരിക്കുന്നത് ഇതിന്റെ ഗൗരവം കുറയ്ക്കുന്നു. അനാവശ്യമായ ഒരു കക്ഷിരാഷ്ട്രീയ ഉപമയും ഇതിൽ കാണാം - "ബുദ്ധൻ നമ്മുടെ ഏ. കെ. ആന്റണി, വി. എം. സുധീരൻ ടൈപ്പ് ആദർശവാദിയാണ്. സ്വന്തമായി പ്രസംഗം മാത്രമേ ഉള്ളൂ. എന്തു വേണേൽ ചെയ്തോ, എന്റെ മേലേക്ക് ഒന്നും എടുക്കാതിരുന്നാൽ മതി. എല്ലാം കഴിഞ്ഞാൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു പ്രസംഗം ഉണ്ടാകും" (പേജ് 172).

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Bodhivrukshathile Mullukal: Buddhamatham Vimarshikkappedunnu"
Author: Manoj Bright
Publisher: Insight Publica, 2018 (First)
ISBN: 9789387398641
Pages: 336

Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338

Friday, August 25, 2023

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കാവ്യസപര്യ മഹാകവി കുമാരനാശാന്റേതായിരിക്കാം. ഇന്നും ആ പ്രക്രിയ അനുസ്യൂതം തുടരുകയാണല്ലോ. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷം സംഘടിക്കപ്പെട്ട പല ചടങ്ങുകളിലും ആശാന്റെ പുതിയ വായനകൾ പ്രത്യക്ഷപ്പെട്ടു എന്ന വസ്തുത വിരൽ ചൂണ്ടുന്നതും അതിലേക്കാണ്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലെ ജാതിമേധാവിത്വത്തിനെതിരായ മുറവിളി അദ്ദേഹത്തെ നവോത്ഥാനകവികളുടെ നിരയിലേക്കുമുയർത്തി. എന്നാൽ ഇത്തരം ലളിതവൽക്കരണങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ആശാന്റെ ജീവിതവും മറ്റു കൃതികളും മറ്റു പലവിധ രചനകളും പരിശോധിച്ചാൽ ഏതൊരു മനുഷ്യനിലുമെന്നപോലെ പല വൈരുദ്ധ്യങ്ങളും കാണാൻ കഴിയും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടലാണ് സാഹിത്യപ്രവർത്തനത്തിന്റെ കേവല അടയാളം എന്ന ധാരണ നിലനിൽക്കുന്ന നാട്ടിൽ ഓട്ടുകമ്പനി നടത്തി വ്യവസായിയാകാൻ ശ്രമിച്ച ആശാനെ എങ്ങനെ വിപ്ലവകാരികളുടെ ഗണത്തിൽ പെടുത്തും? മാത്രവുമല്ല, കൃതികളിലെ വിമതശബ്ദം സമുദായ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൂടി ഓർക്കണം. രാജാധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി ആശാൻ അക്ഷീണം പ്രയത്നിച്ചു. കവിത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ രാജ്യം സന്ദർശിച്ച വെയിൽസ്‌ രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിച്ചതിനെ ബ്രിട്ടീഷുകാരുടെ പാദസേവയായി വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റ് വാഗ്മികളുടെ വിപ്ലവ അഹന്തയും നാം കണ്ടിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ആശാന്റെ സാമ്പ്രദായിക ചിത്രീകരണത്തിൽനിന്നു വിഭിന്നമായി അദ്ദേഹം ഹിന്ദുത്വം കേരളത്തിൽ ഉറപ്പിച്ചയാളാണ് എന്ന അവകാശവാദവുമായി ഈ കൃതി രംഗത്തെത്തുന്നതും ഈ ലഘുരചന വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഗ്രന്ഥകാരനായ ശ്രീ. രാമചന്ദ്രൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈന്ദവ മതകാര്യങ്ങളിലും തത്വചിന്തയിലും ആശാന്റെ അദ്വിതീയമായ പാടവം വിലയിരുത്തിക്കൊണ്ടാണ് ആദ്യഭാഗം കടന്നുപോകുന്നത്. ആദിശങ്കരനെക്കുറിച്ച് അളവറ്റ ബഹുമാനം പുലർത്തിയ മഹാകവി ലോകഗുരു എന്നാണ് ശങ്കരനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാൻ 1908-ൽ വേദാന്തമതം എന്ന ശീർഷകത്തിൽ ഒരു പ്രബന്ധം എഴുതിയിരുന്നു. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് അതിൽ സമർത്ഥിക്കുന്നു. ആശാൻ 1901-ൽ കവിതാരചനയിലേക്ക് ഗൗരവമായി പ്രവേശിക്കുന്നത് ശങ്കരന്റെ 'സൗന്ദര്യലഹരി' പരിഭാഷപ്പെടുത്തിക്കൊണ്ടാണ്. 1907-ൽ വീണപൂവ് എഴുതുന്നതുവരെ സ്തോത്രകൃതികളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത്. 'ഹാ, ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും' എന്ന് വീണപൂവിലും 'ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന തത്വങ്ങളെ തടവകന്നനുചിന്ത ചെയ്തു' എന്ന് ശിവജ്ഞാനപഞ്ചകത്തിലും ആശാൻ കുറിച്ചത് യാദൃശ്ചികമായല്ല എന്നു സാരം. നാരായണഗുരു രചിച്ച ആത്മോപദേശ ശതകത്തിന് ആശാൻ രചിച്ച മുഖവുരയിൽ ലളിതമായി അദ്വൈതതത്വങ്ങൾ വിശദീകരിക്കുന്നത് വേദാന്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ജ്ഞാനത്തിന് തെളിവാണ്. എന്നാൽ സ്തോത്രകൃതികളിൽ നിന്ന് ഭക്തിവിചാരം മാത്രം ഏറിനിൽക്കുന്ന ഒട്ടനവധി ഉദ്ധരണികൾ ഇതിൽ എടുത്തുചേർത്തിരിക്കുന്നത് കല്ലുകടിയായും തോന്നി.

ആദിശങ്കരനോട് ആശാനുണ്ടായിരുന്നത്രയുമോ ഒരുപക്ഷേ അതില്കൂടുതലോ ആദരവ് അദ്ദേഹത്തിന് ശ്രീബുദ്ധനോടുണ്ടായിരുന്നതായി നമുക്കു കാണാൻ കഴിയും. എഡ്വിൻ ആർനോൾഡിന്റെ 'The Light of Asia' എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ പദ്യരൂപത്തിൽ തർജ്ജമ ചെയ്യാൻ ആശാൻ തന്റെ കഴിവും സമയവും വളരെയധികം ഉപയോഗിച്ചിരുന്നതാണ്.

'അനുപമകൃപാനിധി,
യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി
ചൊരിയും നാളിൽ' എന്നു കരുണയിലും

'എങ്ങുമൊരു ശാന്തി വീശി - ലോകം
മുങ്ങി നിർവാണത്തിൽ താനേ
എത്തി നിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി' എന്നു ചണ്ഡാലഭിക്ഷുകിയിലും രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധദർശനങ്ങൾ പ്രാചീനഭാരതത്തിൽ നടപ്പിൽ വരുത്തിയ ഒരു സുവർണകാലത്തിന്റെ സ്‌മരണയായിട്ടുതന്നെയാണ്. എന്നാൽ ആ പേരുപറഞ്ഞ് ഇരുപതാം നൂറ്റാണ്ടിൽ ജാതിവിവേചനത്തെ ചെറുക്കാൻ ഈഴവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന വിതണ്ഡവാദത്തെ ആശാൻ ശക്തിയായി എതിർത്തു. എതിരാളികളുടെ വാദങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന 'മതപരിവർത്തനരസവാദം' എന്ന പേരിൽ ഒരു ലേഖനം പോലും രചിക്കുകയും ചെയ്തു. അതിലദ്ദേഹം ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, തന്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ചു താൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും വായനക്കാർ ഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു. തന്നെയുമല്ല, ധനവും വിദ്യയും കൊണ്ട് സമുദായശക്തി കൂട്ടിയാൽ അവകൊണ്ടുനേടുന്ന സ്വാതന്ത്ര്യം നിലനിൽക്കുമെന്നും അതിനുവേണ്ടി വേറൊരു മതത്തെ കടം വാങ്ങേണ്ടതില്ലെന്നും ഖണ്ഡിതമായി അഭിപ്രായപ്പെട്ടത് മിതവാദി. സി. കൃഷ്ണനെപ്പോലുള്ള ബുദ്ധമതവാദികളെ തളർത്തി. മതപരിവർത്തന സംവാദങ്ങൾക്കിടയിൽ ബുദ്ധമതത്തിന്റെ നല്ല വശങ്ങൾ മാത്രവും ഹിന്ദുമതത്തിലെ ദോഷവശങ്ങൾ മാത്രവും ചർച്ചയാക്കുന്നത് ആശാൻ പ്രത്യക്ഷത്തിൽത്തന്നെ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും ചെയ്തു.

ഭാരതത്തിലെത്തന്നെ ഏറ്റവും ഭീകരമായ ഏകപക്ഷീയ വർഗ്ഗീയകലാപങ്ങളിലൊന്നാണ് ഹിന്ദു വംശഹത്യയോളം എത്തിയ 1921-ലെ മാപ്പിള ലഹള. അവിടെ നടമാടിയ കൊടിയ അക്രമത്തെക്കുറിച്ച് നേരിട്ടറിഞ്ഞ സവർണ്ണകവികൾ പോലും ഒരക്ഷരം ഉരിയാടാൻ ധൈര്യപ്പെടാതെ മൗനമവലംബിച്ചപ്പോൾ 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ ലഹളയിലെ പൈശാചികത ആശാൻ വെളിപ്പെടുത്തി. 1921-ൽ ടി. കെ. നാരായണൻ എന്ന സുഹൃത്തിനോടൊപ്പം മലബാർ സന്ദർശിച്ച് ലഹളയുടെ കെടുതികൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷമാണ് ആശാൻ ദുരവസ്ഥക്കുവേണ്ടി തൂലിക കയ്യിലെടുത്തത്. മുസ്ലീങ്ങൾ വ്യാപകമായി കാവ്യത്തിനെതിരെ രംഗത്തുവന്നു. ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം കൃതിക്കെതിരെ പ്രമേയം പാസ്സാക്കി. തൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെക്കുറിച്ചാണെന്നും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ ക്രൂരപ്രവൃത്തികൾ തൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മഹാകവി ധീരമായി മറുപടി നൽകി. അതിനുശേഷം മുസ്‌ലിം ബുദ്ധിജീവികൾ തിരുവനന്തപുരത്തു യോഗം ചേർന്ന് കവിത പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. മതേതര നേതാക്കളെന്ന് പിൽക്കാലത്ത് അറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയും കെ. എം. സീതിസാഹിബ്ബും ആ സംഘത്തിലുണ്ടായിരുന്നുവെന്നതാണ് വിരോധാഭാസം! എന്നാൽ ആശാൻ ആ ആവശ്യവും നിരാകരിച്ചു. നിർബന്ധമായി മതം മാറ്റപ്പെട്ട 2600 പേരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്യസമാജവുമായും ആശാൻ അടുത്ത ബന്ധം പുലർത്തി. പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജനേതാവ് 1924-ൽ ആലുവയിൽ കൂടിയ സർവ്വമതസമ്മേളനത്തിൽ സമാജത്തെ പ്രതിനിധീകരിച്ചു. ഈ സത്യത്തെ മുഴുവൻ മറികടന്ന് ദുരവസ്ഥയിലെ ജാതിവ്യവസ്ഥക്കെതിരായ അമർഷവും മിശ്രവിവാഹത്തോടുള്ള പ്രോത്സാഹനവും ദ്യോതിപ്പിക്കുന്ന വരികൾ അടർത്തിയെടുത്ത് ആ കൃതി പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണെന്നുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ ലേഖകൻ നിശിതമായി എതിർക്കുന്നു. നമ്പൂതിരിയായ സാവിത്രി പുലയനായ ചാത്തനെ വിവാഹം ചെയ്ത് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക് എന്നു പരിഹസിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ മതപരിവർത്തനത്തിനും ഇസ്ലാമികഭീകരവാദത്തിനുമെതിരായ ആദ്യ മലയാളിഗർജ്ജനമാണ് ദുരവസ്ഥയെന്ന് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

വെറും 91 പേജുകൾ മാത്രമുള്ള ഈ ഹൃസ്വകൃതി എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നതാണ്. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ പുരോഗമന-നവോത്ഥാന ജാഡയുടെ പുറംതോടു പൊളിച്ച് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് വായനക്കാർക്ക് തോന്നാവുന്ന നിർമമത അതു വായിച്ചുകഴിഞ്ഞതിനുശേഷവും മാറ്റിക്കളയാൻ ഗ്രന്ഥകാരനായിട്ടില്ല. 'ഹിന്ദുത്വം' എന്ന പദത്തിന് അദ്ദേഹം എന്തെല്ലാം വാച്യാർത്ഥങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്ത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നിട്ടുള്ള ഹൈന്ദവദേശീയതയെയാണ് നാം ഇന്ന് ഹിന്ദുത്വം എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഹിന്ദുദേശീയത എന്ന ആശയം ആശാനെ സ്വാധീനിച്ചതായി തെളിയിക്കാൻ ഈ ഗ്രന്ഥത്തിനായിട്ടില്ല. ഹിന്ദുമതത്തിന്റെ ധാർമിക-ആദ്ധ്യാത്മിക തലങ്ങളിലാണ് മഹാകവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ അർത്ഥത്തിൽ 'ഹൈന്ദവത ഉറപ്പിച്ച കുമാരനാശാൻ' എന്ന തലക്കെട്ടായിരുന്നു കൂടുതൽ ഉചിതം എന്നു പറയേണ്ടിവരും. കൃത്യമായ ഒരു കുറിപ്പ് ഇതിനെക്കുറിച്ച് രാമചന്ദ്രൻ നൽകേണ്ടതായിരുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Hindutvam Urappicha Kumaranasan'
Author: Ramachandran
Publisher: Indus Scrolls Bhasha, 2023 (First)
ISBN: 9789390981847
Pages: 91

Thursday, August 3, 2023

കനൽവഴികളിലൂടെ

പ്രമുഖ സി.പി.ഐ നേതാവായ ശ്രീ. സി. ദിവാകരൻ തൊഴിലാളിനേതാവായും, എം.എൽ.ഏ ആയും, മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. ദരിദ്രമായ കുടുംബചുറ്റുപാടുകളിലൂടെ വളർന്നുവന്ന പാതകളെയാണ് കനൽവഴികൾ എന്ന സംജ്ഞയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്. പിതൃ-മാതൃകുടുംബങ്ങളെല്ലാം സമ്പന്നവും ഔദ്യോഗികമായി ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരാണെങ്കിലും പിതാവിന്റെ മദ്യപാനാസക്തി ദിവാകരന്റെ ബാല്യകൗമാരങ്ങളെ ഇല്ലായ്മയുടെ കയ്പുനീരിലേക്ക് തള്ളിവിട്ടു. പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിനുശേഷം പിന്നിട്ട നാളുകളെക്കുറിച്ചുള്ള അനുസ്മരണമാണ് ഈ കൃതി. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഗ്രന്ഥകാരൻ അരിവില കൂടുന്നതിനെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി അരിയ്ക്കു വിലകൂടിയാൽ ജനങ്ങൾ കോഴിയിറച്ചി കഴിക്കട്ടെ എന്നു മറുപടി പറഞ്ഞത് ഫ്രഞ്ച് വിപ്ലവകാലത്ത് 'അപ്പമില്ലെങ്കിൽ ജനങ്ങൾ കേക്ക് കഴിക്കട്ടെ' എന്നു മൊഴിഞ്ഞ മേരി അന്റോയ്‌നെറ്റ് രാജ്ഞിയോട് താരതമ്യപ്പെടുത്തിയിരുന്നെങ്കിലും താൻ അങ്ങനെ പറയാനുണ്ടായ സാഹചര്യം ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ ഭരണപരിചയത്തെ അടിസ്ഥാനമാക്കി സെക്രട്ടേറിയറ്റ് എന്നാൽ ബ്യുറോക്രസിയുടെ ഉരുക്കുകോട്ടയാണെന്ന പൊതുധാരണയെ ദിവാകരൻ കടപുഴക്കുന്നു. രാജ്യതാല്പര്യത്തിനാണ് മന്ത്രി പ്രഥമപരിഗണന നൽകുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചാൽ ഉദ്യോഗസ്ഥർ അയാൾക്കൊപ്പം നിൽക്കും. തൊഴിലാളിനേതാവെന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നയിച്ചതിൽ ഗ്രന്ഥകർത്താവ് അഭിമാനം കൊള്ളുന്നു. എന്നാൽ നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ വ്യവസായരംഗം തകർന്നതിനെക്കുറിച്ചും സംരംഭകരെ തുരത്തിയോടിച്ചതിനെക്കുറിച്ചും തൽഫലമായി കേരളീയർ ജോലി തെണ്ടി അന്യനാടുകളിലേക്ക് കുടിയേറേണ്ടി വന്നതിനെക്കുറിച്ചും യാതൊരഭിപ്രായവും പുറപ്പെടുവിക്കുന്നില്ല. വിഭാഗീയപ്രവർത്തനത്തെത്തുടർന്ന് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലേഖകനെ പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ ദേശീയനേതൃത്വം ഈയവസരത്തിൽ അദ്ദേഹത്തെ ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് അയക്കുകയാണുണ്ടായത്. മാത്രവുമല്ല, ഇന്ത്യയിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമായി നിരവധി പരിശീലനപരിപാടികളിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ചോ, ഇന്ത്യയിൽ അതിനു വേരുപിടിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചോ ആഴത്തിലുള്ളതുപോകട്ടെ, പ്രാഥമികമായ ഒരു അവലോകനം പോലും ഈ കൃതിയിലെങ്ങും കാണുന്നില്ല.

എല്ലാം തുറന്നെഴുതിയാൽ അത് പ്രസ്ഥാനത്തോട് കാണിക്കുന്ന നന്ദികേടാവും എന്ന മുൻ‌കൂർ ജാമ്യം കൃതിയുടെ സത്യസന്ധതയെക്കുറിച്ച് വായനക്കാർക്ക് തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നു. തന്റെ രാഷ്ട്രീയമോഹങ്ങൾക്ക് അറുതി വന്നിട്ടില്ല എന്ന ഒരു ധ്വനിയുമുണ്ടിതിൽ. ലേഖകന്റെ കലാലയരാഷ്ട്രീയ പ്രവർത്തനങ്ങൾ നൽകുന്ന സൂചന വിദ്യാർത്ഥിരാഷ്ട്രീയം അന്നേ വഴിപിഴച്ചുതുടങ്ങിയിരുന്നു എന്നുതന്നെയാണ്. ഹാജർ കുറവുള്ള യൂണിയൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് ഡീബാർ ചെയ്തതോടെ സമരമായി. ഈ സമരാഭാസത്തിന് സാമ്പത്തികസമാഹരണത്തിനായി വിദ്യാർത്ഥി യൂണിയൻ KPAC-യുടെ 'മുടിയനായ പുത്രൻ' എന്ന നാടകം അവതരിപ്പിക്കുകപോലും ചെയ്തു. നിരവധി വിദ്യാർത്ഥികളെ നരകതുല്യമായ ജീവിതത്തിലേക്കു തള്ളിവിട്ട ഉത്തരവാദിത്വബോധമില്ലാത്ത വിദ്യാർത്ഥിരാഷ്ട്രീയം അതിന്റെ തേറ്റകൾ പുറത്തുകാണിച്ചുതുടങ്ങിയത് ഇത്തരം വൃഥാ സമരങ്ങളിലൂടെയാണ്. ഇത്രയൊക്കെ പ്രതിബദ്ധത പ്രസ്ഥാനത്തിനുവേണ്ടി കാഴ്ചവെച്ചുവെങ്കിലും ദശകങ്ങൾക്കുശേഷം ദിവാകരൻ സ്വന്തം മകനെ സ്കോട്ലൻഡിലയച്ചു പഠിപ്പിക്കുന്നതും തുടർന്ന് അയാൾ ഒരു എണ്ണക്കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടുന്നതുമാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് മറ്റുരാജ്യങ്ങളിലെ പാർട്ടി പ്രതിനിധികളെ പരിശീലിപ്പിക്കാനെന്ന പേരിൽ വാരിയെറിഞ്ഞ സമ്പത്ത് അവിടങ്ങളിലെ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കിയതെങ്ങനെയെന്നും ഇതിൽ വായിക്കാം. ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ഒരുതരത്തിൽ സുഖചികിത്സ തന്നെയായിരുന്നു. രാവിലെ 7 മുതൽ 11 വരെ പഠനം, വായന, സിനിമ. കൂടാതെ നഗരത്തിൽ സായാഹ്നയാത്രകൾ, പഞ്ചനക്ഷത്രസമാനമായ ഹോട്ടലിൽ താമസസൗകര്യം, സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം റൂബിൾ. തങ്ങൾ അമ്പരന്നുപോയെന്നും ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ജീവിതമെന്ന് ധരിച്ചുവെന്നും ഗ്രന്ഥകാരൻ എഴുതുന്നു. എന്നാൽ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കുമാത്രമായിരുന്നു ഈ ജീവിതമെന്നും ഗ്രാമങ്ങളിലെ സാധാരണക്കാർ കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അറിയാൻ മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും പരിതപിക്കുകയും ചെയ്യുന്നു (പേജ് 216).

AITUC എന്ന പ്രമുഖ തൊഴിലാളി യൂണിയനെ ദേശീയ, സംസ്ഥാന നേതൃതലങ്ങളിൽ ദിവാകരൻ നയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം നേരിട്ടുനയിച്ച പരിപാടികളും സമരങ്ങളും വളരെ തുച്ഛമായിട്ടാണ് കാണുന്നത്. അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാമെങ്കിലും നിരവധി ആളുകളുമായുള്ള സൗഹൃദവും അവരെക്കുറിച്ചുള്ള സ്മരണകളും മാത്രമേ പുസ്തകത്തിലുള്ളൂ. ഭാരവാഹിത്വം വഹിച്ച സംഘടനകളുടെ പട്ടിക (21 എണ്ണം), വിവിധ സംഘടനകളിൽ സഹകരിക്കാൻ കഴിഞ്ഞ നേതാക്കന്മാരുടെ പട്ടിക (96 പേർ) എന്നിവ നൽകിയിരിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പല സംസ്ഥാന, ദേശീയ സംഭവങ്ങളും പരാമർശിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥയെക്കുറിച്ച് ഈ കൃതി സമ്പൂർണമൗനം അവലംബിക്കുന്നു.ലേഖകന്റെ പാർട്ടി അക്കാലത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം കേരളത്തിൽ അധികാരം പങ്കിട്ടിരുന്നതാകാം കാരണം. പൊതുവെ വിരസവും വിവാദരഹിതവുമായ ഈ കൃതിയെ അൽപ്പമെങ്കിലും കൗതുകമുണർത്തുന്നതാക്കുന്നത് ദിവാകരൻ മന്ത്രിയായിരിക്കേ തന്റെ വകുപ്പിലേക്കു ലഭിക്കേണ്ട പല ധനസ്രോതസ്സുകളും അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് പലഘട്ടങ്ങളിലും ഇടപെട്ടു മുടക്കിയിരുന്നു എന്ന ആരോപണമുയർത്തുമ്പോഴാണ്. എന്നാലിത് എവിടത്തേയും ധനകാര്യവകുപ്പ് സ്വാഭാവികമായി ഉയർത്തുന്ന തടസ്സവാദങ്ങൾ മാത്രമല്ലേ എന്ന സംശയമുണ്ടാകാം. ഐസക്കിന് മുൻവൈരാഗ്യമുണ്ടാകാനിടയുള്ള യാതൊരു കാരണവും ദിവാകരൻ ചൂണ്ടിക്കാട്ടുന്നുമില്ല.

എന്തൊക്കെ ആക്ഷേപങ്ങൾ പുസ്തകത്തിനെതിരെ ഉയർത്താമെങ്കിലും വ്യക്തിപരമായി ഗ്രന്ഥകാരൻ വളരെ തുറന്നുതന്നെ എഴുതിയിട്ടുണ്ട് എന്നുകാണാം. കുറെ നല്ല രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രകാരന്റെ പേര് നൽകിയിട്ടില്ല. അഹങ്കാരിയെന്നും തലക്കനക്കാരനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒട്ടുവളരെ നേതാക്കളൊന്നും നമുക്കില്ല. എന്നാലും ചിലതൊക്കെ അല്പം അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. കോളജിൽ കന്യാസ്ത്രീയായിരുന്ന സഹപാഠിയോട് പ്രേമാഭ്യർത്ഥന നടത്തുന്നതും അത് ഗൗരവമായിട്ടാണെങ്കിൽ താൻ സഭാവസ്ത്രമുപേക്ഷിക്കാമെന്നു പറയുമ്പോൾ ഭീരുവിനെപ്പോലെ ഒഴിഞ്ഞുമാറിക്കളയുന്നത് വായനക്കാർ ഒരിക്കലും മറക്കാനിടയില്ല. ഗ്രന്ഥകാരന്റെ വിവാഹത്തിനുശേഷം ഉടനെത്തന്നെ അദ്ദേഹത്തിന് മോസ്കോയിലെ പരിശീലനപരിപാടിയിൽ പങ്കെടുക്കേണ്ടതായിവന്നു. അതിന്റെ ഭാഗമായി ദില്ലി വരെ നവവധുവിനോടൊപ്പം യാത്ര ചെയ്തതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: "നവവധുവിനേയും കൂട്ടി എന്റെ ആദ്യ യാത്ര, അതും നല്ല നിറമുള്ള സുന്ദരിയായ യുവതി" (പേജ് 54). തൊലിവെളുപ്പ് തൊഴിലാളിവർഗ്ഗ നേതാക്കൾക്കുപോലും ഒരു ദൗർബല്യമാണെന്നാണോ ഇതിന്റെ വിവക്ഷ?

ആഴമുള്ള ഒന്നുംതന്നെയില്ലാത്ത ഈ കൃതി ലഘുവായനക്കായി ശുപാർശ ചെയ്യുന്നു.

Book Review of 'Kanalvazhikaliloode'
Author: C. Divakaran
Publisher: Prabhath Book House, 2023
ISBN: 9789393657916
Pages: 232

Tuesday, July 18, 2023

പ്രരോദനം - വിവിധഭാവങ്ങളുടെ സംവാദവേദി

ഗഹനമായ സാഹിത്യകൃതികളിലേക്കും അന്താരാഷ്ട്ര സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങളാണ് സാനുമാഷിന്റെ കൃതികൾ. എത്ര കടുപ്പത്തിലുള്ള രചനയേയും ഏതുതരം വായനക്കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് സവിശേഷമായിത്തന്നെ അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല, ഒരു സാഹിത്യകാരന്റെ സംഭാവന അതിന്റെ സമഗ്രതയിൽ വരച്ചുകാട്ടുന്ന അനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. എം. കെ. സാനുവിന്റെ ഏറ്റവും നൂതന രചനകളിലൊന്നാണ് ഈ പുസ്തകം. മഹാകവി കുമാരനാശാന്റെ 'പ്രരോദനം' എന്ന ഖണ്ഡകാവ്യമാണ് ഇതിലെ ഇതിവൃത്തം. ആശാന്റെ കൃതികളിൽ പ്രരോദനം വേറിട്ടുനിൽക്കുന്നു. ഈ കാവ്യത്തിൽ കഥാഖ്യാനമില്ല. ഏ. ആർ. രാജരാജവർമ്മയുടെ അകാലനിര്യാണത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വിലാപകാവ്യം എന്ന നിലയിൽ കാവ്യത്തിന്റെ സമഗ്രതയിൽ ദുഃഖത്തിന്റേതായ കേന്ദ്രഭാവം കടലിൽ തിരകൾപോലെ വ്യാപിച്ചിരിക്കുന്നു. കാവ്യം പരിചയപ്പെടുത്തുന്നതോടൊപ്പം വിമർശനവും കലർത്തുക എന്ന ഇതിലെ ശൈലി ഏ. ആറിൽനിന്ന് പഠിച്ചെടുത്തതാണെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു.

മലയാളഭാഷയേയും സാഹിത്യത്തേയും നവീകരിക്കുക എന്ന പ്രക്രിയയിൽ ഏർപ്പെട്ടയാളാണ് കവിയും വിമർശകനുമായ ഏ. ആർ. രാജരാജവർമ്മ. സംസ്കൃതത്തിലെ വ്യാകരണകാരനായ പാണിനിയെ അനുസ്മരിച്ചുകൊണ്ട് മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയം രചിച്ച ഏ. ആറിനെ കേരളപാണിനി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുകുലരീതി അവസാനിപ്പിച്ച് സംസ്കൃതഭാഷ കലാലയങ്ങളിലൂടെ പഠിപ്പിക്കുവാൻ കോളേജ് പ്രൊഫസർ കൂടിയായ രാജരാജവർമ്മയുടെ ശ്രമങ്ങൾ വിജയം കണ്ടു. ഗുരുകുലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളെ നിലവാരമില്ലാത്തവർ എന്നൊക്കെ ആക്ഷേപിച്ചുവെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിനു പുറംതിരിഞ്ഞുനിന്ന എല്ലാ ഏച്ചുകെട്ടുകളും വൈകാതെ അപ്രത്യക്ഷമായി. ഏ. ആറിനോട് ആരംഭത്തിൽ ആശാന് വിപ്രതിപത്തിയാണ് തോന്നിയിരുന്നതെങ്കിലും പിന്നീടത് പരസ്പരബഹുമാനത്തിലും ഗാഢമായ സൗഹൃദത്തിലും ചെന്നെത്തി. കുലീനതയുടെ മടിത്തട്ടിൽ വളർന്നയാളാണെങ്കിലും രാജരാജവർമ്മ വ്യക്തിഗത മികവിനെ തിരിച്ചറിയുന്നതിലും ആദരിക്കുന്നതിലും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ 'ആംഗലസാമ്രാജ്യം' എന്ന സംസ്കൃതമഹാകാവ്യം വായിച്ചതോടെ ആശാനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നിശ്ശേഷം മാറിപ്പോയി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാളിദാസനുശേഷം ആദ്യമായാണ് ഒരു മഹാകാവ്യം വായിച്ചതെന്നുപോലും ആശാൻ പ്രസ്താവിക്കുന്നു. തുടർന്നാണ് രണ്ടു സാഹിത്യകാരന്മാരും നേരിട്ടിടപഴകുന്നത്. ദ്വിതീയാക്ഷരപ്രാസവിവാദം തലപൊക്കുന്നകാലത്ത് കേരളവർമ്മ വലിയകോയിത്തമ്പുരാനും അനുയായികളും പ്രാസത്തിനുവേണ്ടി നിലകൊണ്ടപ്പോൾ അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയായ ഏ. ആറും സുഹൃത്തുക്കളും അർത്ഥത്തെ വഴിയിൽ കളഞ്ഞുകൊണ്ട് പ്രാസം നിലനിർത്തുന്നത് തെറ്റാണെന്ന നിലപാടെടുത്തു. കൗതുകകരമെന്നുതന്നെ പറയട്ടെ, ഇവർ രണ്ടുപേരും സ്വന്തം കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസം ധാരാളമായി ഉപയോഗിച്ചിരുന്നവരാണ്. പ്രാസത്തിനല്ല, അർത്ഥത്തിനാണ് പ്രമുഖസ്ഥാനം എന്നു വ്യഞ്ജിപ്പിക്കുന്ന ആശാന്റെ
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ
"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണ ജലദോഷപ്പനിയായി തുടങ്ങി ക്രമേണ ടൈഫോയ്ഡ് ആയി പരിണമിച്ച ജ്വരമായിരുന്നു ഏ. ആറിന്റെ മരണഹേതു. 1918-ലെ കാലവർഷത്തിന്റെ  തുടക്കത്തിൽ സംഭവിച്ച ആ നിര്യാണത്തിൽ ദുഃഖിതനായ ആശാൻ പ്രിയപുത്രന്റെ നിര്യാണത്തിൽ കേരളഭൂമി വിലപിക്കുകയാണെന്ന ഉൽപ്രേക്ഷ ഉപയോഗിച്ചുകൊണ്ടാണ് തന്റെ കാവ്യം സമാരംഭിക്കുന്നത്. നാലുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട മാതുലൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചിതാഭസ്മധൂളികൾ ശ്‌മശാനത്തിൽ അദ്ദേഹത്തിന്റെ നിശ്ചലശരീരത്തെ സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു. ദേവതകളും സംസ്കൃതസാഹിത്യത്തിലെ കാളിദാസപ്രഭൃതികളടങ്ങുന്ന സാർവഭൗമൻമാരും ആകാശത്തിൽ അണിനിരക്കുന്നു. ചുടലക്കാട് അദ്ധ്യാത്മവിദ്യാലയമാണെന്ന സങ്കൽപ്പവും ഈ കാവ്യത്തിലേതാണ്. സംസ്കൃതഭാഷാപ്രയോഗങ്ങളും കാവ്യകലയിലെ കരവിരുതുകളും ആശാന്റെ ഇതരകാവ്യങ്ങളെ അപേക്ഷിച്ച് ഇതിൽ ഏറിനിൽക്കുന്നു. അതിനാൽ ആഴമേറിയ വായനയിലൂടെയല്ലാതെ ഇതിലെ പലഭാഗങ്ങളും ആസ്വദിക്കാനാവില്ല. 'നീരാളും ഘനവേണി' എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം. ഇതിന്റെ അർത്ഥം സാനുമാഷ് വിശദീകരിച്ചതിനുശേഷവും ഒരുവിധപ്പെട്ടവനൊക്കെ ജീവനുംകൊണ്ടോടും. മരണവാർത്ത അറിഞ്ഞ കർക്കിടകമാസത്തിലെ കനത്ത മഴയെ കേരളഭൂമിയുടെ കരച്ചിലായി രൂപകങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ് ശ്ലോകാർത്ഥം. കാവ്യത്തിന് ആശാൻ സമർപ്പണം രചിച്ചിരിക്കുന്നത് സംസ്കൃതശ്ലോകങ്ങളിലാണ്. വിദ്യാർഥിയായിരിക്കേ ചില സ്നേഹിതർക്കുള്ള കത്തുകൾ സംസ്കൃതപദ്യത്തിലായിരുന്നവല്ലോ ആശാൻ എഴുതിയിരുന്നത്. അവർ അതെന്തുചെയ്തിരുന്നോ എന്തോ! ചരിത്രത്തിൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മകൾ വായിച്ചിരുന്നിരിക്കാൻ സാദ്ധ്യതയില്ലാത്തതുപോലെ ഇതും.
 
നിരവധി ഭാവങ്ങളും വികാരങ്ങളും വരിവരിയായി അരങ്ങിലെത്തി ആദരാഞ്ജലികളർപ്പിച്ച് മടങ്ങിപ്പോകുന്ന ചേതോഹരമായ രംഗം നമുക്കിതിൽ കാണാം. അതിന്റെ തിരശീല ഗ്രന്ഥകാരൻ നമുക്കായി മാറ്റിത്തരുകയാണ്. ശോകത്തിന്റെ, അനുശോചനത്തിന്റെ, ഭയത്തിന്റെ, അമർഷത്തിന്റെ വിസ്മയത്തിന്റെ, ചിന്തയുടെയെല്ലാം ഭാവങ്ങൾ അവിടെ തിരക്കുകൂട്ടുന്നു. തോമസ് മാത്യുവിന്റെ അവതാരിക പുസ്തകത്തിനൊരലങ്കാരം തന്നെയാണ്. കൃതിയുടെ അവസാനം 'ഈ വഴി ഇവിടെ അവസാനിക്കുന്നു എന്നല്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ തീർന്നു, നിങ്ങൾക്ക് മുന്നോട്ടുപോകാം' എന്നാണ് സാനുമാഷിന്റെ ഓരോ പുസ്തകവും പറയാതെ പറയുന്നത് എന്ന ഭാവന ഹൃദ്യമായിരുന്നു. കാവ്യത്തിൽനിന്ന് ഒട്ടേറെ ഉദ്ധരണികൾ അനിവാര്യമായും ചേർത്തിട്ടുണ്ട്. അതിലൊരെണ്ണം എടുത്തെഴുതി ഈ ലേഖനം അവസാനിപ്പിക്കാം. സ്നേഹഗായകൻ എന്ന വിശേഷണം ആശാന് ചാർത്തിക്കിട്ടിയതിന്റെ കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ല.

ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
   കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
   റാവൃത്തി ചത്തീടുവിൻ
(ശ്ലോകം 49)

(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prarodanam - Vividha Bhavangalude Samvadavedi' 
Author: M K Sanu
Publisher: Mathrubhumi Books, 2022
ISBN: 9789355495983
Pages: 102
 

Saturday, June 17, 2023

രവിവംശം

പരമ്പരാഗതകലകളുടെ കാര്യത്തിൽ കേരളം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ടെങ്കിലും ആധുനികകലകളിൽ അത്രതന്നെ പ്രാവീണ്യവും വിശ്വപ്രചാരവും ആർജിച്ച കലാകാരന്മാർ നമുക്ക് വളരെ കുറച്ചേയുള്ളൂ. ആധുനിക ചിത്രകലയിൽ അത്തരമൊരു പ്രകാശമാനമായ നക്ഷത്രമാണ് രാജാ രവിവർമ്മ. രാജ്യാധികാരമില്ലാത്ത കിളിമാനൂർ കോവിലകത്തെ രാജകുമാരന് ആദരപൂർവ്വം ജനങ്ങൾ ചാർത്തിക്കൊടുത്ത രാജാ എന്ന പദവി പോലും അക്കാലത്തെ അധികാരകേന്ദ്രങ്ങളെ എപ്രകാരം ചൊടിപ്പിച്ചു എന്നും ചിത്രകാരൻ അതിനെ എങ്ങനെ നേരിട്ടു എന്നുമൊക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. രവിവർമ്മയുടെ കുടുംബത്തിന്റെ ഉത്പത്തി മുതൽ അദ്ദേഹത്തിന്റെ ചിത്രസപര്യയുടെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് ഭാരതീയദർശനങ്ങളേയും സംസ്കൃതിയേയും ഇതിവൃത്തമാക്കി, യൂറോപ്യൻ രീതിയിലുള്ള ആലേഖ്യസമ്പ്രദായത്തിലൂടെ തന്റേതായ രചനാശൈലി രവിവർമ്മ പാകപ്പെടുത്തിയതെങ്ങനെ എന്ന് ലഘുവിവരണങ്ങളിലൂടെ നൽകുകയാണ് ഈ കൃതി ചെയ്യുന്നത്. ശില്പകലയിൽ വിദ്യാഭ്യാസം നേടിയതിനുശേഷം പുരാവസ്തു വകുപ്പിൽ ദീർഘകാലം ജോലി നോക്കിയ എസ്. ഓമനക്കുട്ടൻ തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിൽ രവിവർമ്മച്ചിത്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്.
 
തിരുവിതാംകൂർ രാജവംശം പതിനാലാം നൂറ്റാണ്ടിൽ സ്ഥാണുരവിയുടെ കാലം മുതൽ മരുമക്കത്തായം സ്വീകരിച്ചിരുന്നവരാണ്. അവിടത്തെ രാജകുമാരിമാരുടെ ഭർത്താക്കന്മാരായി കിളിമാനൂർ, മാവേലിക്കര കോവിലകങ്ങളിലെ പുരുഷന്മാരെയാണ് സ്വീകരിച്ചിരുന്നത്. ഈ ദാമ്പത്യങ്ങളിൽ ജനിക്കുന്ന ആൺകുട്ടികൾ പലരും രാജപദവിയിലെത്തിയിരുന്നുവെങ്കിലും കോയിത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന രാജപിതാവിന് അണിയറയിൽത്തന്നെ കഴിയാനായിരുന്നു വിധി. മലബാറിലെ കോലത്തിരി രാജവംശത്തിലെ രണ്ടു താവഴികൾ പല കാരണങ്ങളാൽ നാടുവിട്ട് തിരുവിതാംകൂറിലെത്തി സ്ഥാപിച്ചവയാണ് കിളിമാനൂർ, മാവേലിക്കര കോവിലകങ്ങൾ. അതിനാൽത്തന്നെ വേണാടിന്റെ ചരിത്രത്തിലും തിരുവിതാംകൂറിലേക്കുള്ള വളർച്ചയിലും കോലത്തിരി രാജവംശത്തിന്റെ പങ്ക് നിഷേധാവഹമല്ല. ആ വംശത്തിന്റെ പൂർവ്വചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും സ്പർശിക്കാതെ രവിവർമ്മയുടെ ജീവചരിത്രം പൂർത്തീകരിക്കാനാവില്ല എന്നതിനാൽ ഗ്രന്ഥത്തിന്റെ ആദ്യഭാഗം അതിനായി നീക്കിവെച്ചിരിക്കുന്നു. അതിനായി മലബാറിലെ അവരുടെ മൂലകുടുംബങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗ്രന്ഥകാരൻ അവിടത്തെ ഇപ്പോഴത്തെ നിവാസികളുമായി സംസാരിക്കുന്നുമുണ്ട്. ചരിത്രപരമായ താല്പര്യങ്ങളേക്കാൾ ഒരു യാത്രാബ്ലോഗിന്റെ ഭാവഹാവാദികളാണ് ഇവിടെ കാണാൻ കഴിയുന്നത്. രവിവർമ്മയുടെ പിതാവ് എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിയുടെ തറവാടും ഇത്തരത്തിൽ സന്ദർശിക്കുന്നുണ്ട്.

കിളിമാനൂർ കോവിലകത്ത് ചിത്രകലാവൈദഗ്ധ്യത്തിന്റേതായ ഒരു ജനിതകസവിശേഷത ഉണ്ടായിരുന്നതായി അവിടത്തെ തലമുറകളെ പരിശോധിച്ചാൽ കാണാൻ കഴിയും. രവിവർമ്മയുടെ മുത്തശ്ശി രോഹിണി തിരുനാൾ തമ്പുരാട്ടി കോവിലകത്ത് ഒളിച്ചുതാമസിച്ചിരുന്ന രണ്ടു ചിത്രകാരന്മാരിൽനിന്ന് ചിത്രകല അഭ്യസിച്ചു. പിന്നീടവർ സഹോദരീപുത്രനായ രാജരാജവർമ്മയിലേക്ക് ആ പാടവം കൈമാറി. തഞ്ചാവൂർ, കേരളശൈലികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതി വികസിപ്പിച്ചെടുത്ത അദ്ദേഹം സ്വാതിതിരുനാളിന്റെ ആസ്ഥാനചിത്രകാരനായും പ്രവർത്തിച്ചിട്ടുണ്ട്. രവിവർമ്മയുടെ മാതുലനായിരുന്നു അദ്ദേഹം. കൂടാതെ രവിവർമ്മയുടെ സഹോദരൻ രാജരാജവർമ്മയും അനുഗ്രഹീതനായ ഒരു ചിത്രകാരനായിരുന്നു. രവിവർമ്മയുടെ പുത്രൻ രാമവർമ്മയും ഈ മേഖലയിൽ കഴിവുതെളിയിച്ചിട്ടുള്ളയാളാണ്. എന്നാൽ തുടക്കത്തിൽ ചിത്ര-ശില്പകലകൾ ഒരു മൂന്നാം കിട തൊഴിലായി കരുതിയിരുന്ന സമൂഹം ഒരു ക്ഷത്രിയരാജകുമാരൻ തന്റെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞുവെക്കുന്നതുകണ്ട് അതിശയിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ സാഹിത്യപരമായ പ്രവർത്തനങ്ങൾ മാന്യമാണെന്നവർ കരുതി. മാവേലിക്കര ശാഖ അതിനാൽ ആ വഴിക്കാണ് പോയത്. കേരളകാളിദാസനും കേരളപാണിനിയുമെല്ലാം ആ ശൃംഖലയിലെ കണ്ണികളാണ്. യൂറോപ്യൻ ആലേഖനരീതിയിൽ പ്രാവീണ്യം നേടിയ രവിവർമ്മ ഭാരതീയദർശനവും സംസ്കൃതിയും മാത്രമല്ല ചിത്രീകരിച്ചിരുന്നത്. ദരിദ്രരായ നാടോടിഗായകരും അവരുടെ സംഗീതത്തിനൊപ്പം നൃത്തമാടുന്ന നർത്തകികളുമെല്ലാം അദ്ദേഹത്തിന്റെ ചിത്രപ്രതലത്തിൽ സന്നിവേശിക്കപ്പെട്ടു.

ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങളാണ് കേരളീയചിത്രകലയുടെ പരമ്പരാഗത മാതൃകകൾ. എന്നാൽ അവയിലെ അതിഭാവുകത്വവും കൃത്രിമത്വവും നിറഞ്ഞ ശൈലി ഒരിക്കലും രവിവർമ്മ സ്വീകരിച്ചില്ല. ദേവീദേവന്മാരുടെ രൂപനിർമ്മിതികളിൽ ഇതിഹാസസമാനമായ അമാനുഷഭാവം സൃഷ്ടിച്ചുമില്ല. ഏതു ദൈവത്തേയും മാനുഷികപരിവേഷത്തോടെ അദ്ദേഹം അവതരിപ്പിച്ചു. അതിന്റെ പേരിലുമുണ്ടായി വേണ്ടുവോളം വിമർശനങ്ങൾ. പരമ്പരാഗത തദ്ദേശീയ അധികാരസ്ഥാനങ്ങൾ രവിവർമ്മയെ അർഹിക്കുന്ന വിധത്തിൽ പ്രോത്സാഹിപ്പിക്കാതിരുന്നതാണ് പുത്തനും കാലികവുമായ വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചിത്രകാരനെ സഹായിച്ച ഒരു ഘടകം എന്ന് അസന്നിഗ്ദ്ധമായി പറയാവുന്നതാണ്. രാജാവായിരുന്ന ആയില്യം തിരുനാളിന്റെ വാത്സല്യഭാജനമായിരുന്നു രവിവർമ്മയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ സഹോദരൻ വിശാഖം തിരുനാളിന് അദ്ദേഹത്തെ ചതുർത്ഥിയായിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് സഹോദരിയുടെ വിവാഹാലോചനക്കിടയിൽ നിറം കുറവാണെന്ന കാരണത്താൽ രവിവർമ്മയെ വിശാഖം തിരുനാൾ പരിഗണിക്കാതെ വിട്ടിരുന്നതാണത്രേ. ബ്രിട്ടീഷുകാരുമായുള്ള ചിത്രകാരന്റെ അടുത്ത ഇടപഴകലുകളും രാജാവിനെ അലോസരപ്പെടുത്തി. വെള്ളക്കാരനായ മദ്രാസ് ഗവർണറുമായി ചർച്ച നടത്തിക്കൊണ്ടിരിക്കവേ രവിവർമ്മയെ അകത്തേക്കുവിളിച്ച വേളയിൽ ഗവർണർ എഴുന്നേറ്റുനിന്നപ്പോൾ വിശാഖം തിരുനാളിനും എഴുന്നേൽക്കേണ്ടിവന്നു. തന്റെ ഒരു പ്രജയുടെ മുൻപിൽ എഴുന്നേറ്റുനിൽക്കേണ്ടിവന്നത് രാജാവിന്റെ അഹന്തയെ പ്രകോപിപ്പിച്ചു. തൽഫലമായി രവിവർമ്മ കൊട്ടാരത്തിൽനിന്നും ഏറെ വൈകാതെ തിരുവിതാംകൂറിൽനിന്നും നിഷ്കാസിതനാവുകയും മൈസൂർ, ബറോഡ, ഉദയ്‌പൂർ തുടങ്ങിയ രാജാക്കന്മാരുടെ ക്ഷണപ്രകാരം ഭാരതം ഒട്ടുക്കും സഞ്ചരിച്ച് ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്തു. സ്വാഭാവികമായും ആധുനികത ആ ശൈലിയിൽ കടന്നുവന്നു.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക് ഹൗസ് ആയതിനാൽ രാഷ്ട്രീയഅജണ്ട എവിടെയെങ്കിലും ഒളിഞ്ഞിരിക്കാതെ വയ്യല്ലോ! ഗ്രന്ഥകാരന്റെ ഇടതുചായ്‌വ്‌ പ്രകടമാകുന്നത് ഹൈദരാലിയുടേയും ടിപ്പു സുൽത്താന്റേയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ്. കോലത്തിരി കുടുംബക്കാർ മലബാർ വിടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈസൂരിന്റെ ആക്രമണമായിരുന്നു. ഹൈദരാലിയെ തിരുവിതാംകൂർ രാജാവ് ക്ഷണിച്ചു എന്നാണ് ആരോപണം. 1753-ലെ കരപ്പുറം യുദ്ധത്തിൽ നാട്ടുകാരുടെ എതിർപ്പുണ്ടാവുകയും കലാപം അവസാനിപ്പിക്കുന്നതിനായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മൈസൂർ സുൽത്താനായ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു (പേജ് 81). എന്നാൽ 1753-ൽ ഹൈദരാലി മൈസൂരിലെ വോഡയാർ രാജാവിന്റെ ദിണ്ടിഗൽ സേനാദളത്തിന്റെ തലവൻ മാത്രമായിരുന്നു. നാടുവാഴികളുടേയും പ്രഭുക്കന്മാരുടേയും ദുർഭരണത്തിൽ വീർപ്പുമുട്ടിയിരുന്ന ജനതയുടെ മുന്നിൽ ടിപ്പുവിന് ലഭിച്ചത് വീരപരിവേഷമായിരുന്നുവത്രേ. രാജാക്കന്മാർ ചുമത്തിയിരുന്ന നികുതിസമ്പ്രദായങ്ങൾ ലഘൂകരിച്ച് ടിപ്പു ജനങ്ങളുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു (പേജ് 27). മുസ്ലിം ആക്രമണകാരികളെ നാട്ടുരാജാക്കന്മാർ ക്ഷണിച്ചുവരുത്തിയതാണെന്നും ആ ആക്രമണങ്ങൾക്കുപിന്നിൽ മതപരമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സാമ്പത്തികതാല്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും സ്ഥാപിച്ചെടുക്കാൻ ഇടതു-ഇസ്ലാമിസ്റ്റ് ചരിത്രകാരന്മാർ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു തരികിട മാത്രമാണിത്. നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണപുരോഹിതരും ഇംഗ്ളീഷുകാരോട് കൂറ് പുലർത്തുന്നവരായിട്ടാണ് ടിപ്പു കണ്ടത്. അതിനാൽ അവരോടെല്ലാം കടുത്ത ശത്രുത പുലർത്തുകയും പരമാവധി പ്രതികാരനടപടികൾ സ്വീകരിക്കുകയും ചെയ്തു. അല്ലാതെ മതവിദ്വേഷമൊന്നുമല്ലെന്നാണ് ഓമനക്കുട്ടന്റെ അഭിപ്രായം. 'പാവം ടിപ്പു' എന്ന് വായനക്കാർ അറിയാതെ പറഞ്ഞുപോകില്ലേ? അവിടെയാണ് ഈ കുൽസിതതന്ത്രം വിജയിക്കുന്നത്.

ആഴത്തിലുള്ള ഗവേഷണമൊന്നുമില്ലെങ്കിലും വിരസത കൂടാതെ വായിച്ചുപോകാവുന്നതാണ് ഈ പുസ്തകം. രവിവർമ്മയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ മുൻപിവിടെ നിരൂപണം ചെയ്തിട്ടുണ്ട്. ദീപാഞ്ജനാ പാലിന്റെ The Painter, നേമം പുഷ്പരാജിന്റെ 'രാജാ രവിവർമ്മ: കല, കാലം, ജീവിതം', കിളിമാനൂർ ചന്ദ്രന്റെ 'രാജാ രവിവർമ്മയും ചിത്രകലയും' എന്നിവയിൽനിന്ന് ലഭിച്ചതിൽ കൂടുതലോ അവയിൽനിന്നു കിട്ടാത്ത എന്തെങ്കിലുമോ ഈ പുസ്തകത്തിലില്ല. കോലത്തിരി താവഴികളെക്കുറിച്ചുള്ള അന്വേഷണം പുതിയൊരു ചിന്താധാര എന്ന നിലയിൽ താല്പര്യമുണർത്തുന്നു. പുസ്തകത്തിന്റെ ശീർഷകം 'രവിവംശം' എന്നായതിനാലാകാം രാജവംശങ്ങളിലെ 'രവി' നാമധാരികളെ ക്രോഡീകരിക്കാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നു. പുരാവസ്തുവകുപ്പിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകാരൻ തന്റെ ഔദ്യോഗിക കർത്തവ്യത്തോട് നീതി പുലർത്താത്ത ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. രവിവർമ്മ രചിച്ച വെള്ളക്കാരായ ചില ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും സർക്കാർ സംരക്ഷിക്കുന്നുണ്ട്. 'പൂച്ചക്കണ്ണന്മാരുടെ അടിമകളായിരുന്നു നാം എന്ന് ഓർമ്മിപ്പിക്കുന്നതിനാൽ ഈ ചിത്രങ്ങൾ സംരക്ഷിക്കുവാനുള്ള ചുമതല ദൗർഭാഗ്യമായി നേരിട്ടു' എന്നാണദ്ദേഹത്തിന്റെ ആത്മഗതം. ആ ചിത്രങ്ങൾ ബ്രിട്ടീഷുകാർ നാടുവിട്ടപ്പോൾ അവരുടെ കയ്യിൽ കൊടുത്തുവിടണമായിരുന്നു എന്നാണോ ഇദ്ദേഹത്തിന്റെ അഭിപ്രായം? ആരുടെ ചിത്രമാണെങ്കിലും അവ വരച്ചത് രവിവർമ്മയല്ലേ? പൂച്ചക്കണ്ണന്മാർ എന്ന വിശേഷണത്തിലെ വംശീയ അധിക്ഷേപം എത്ര നിന്ദ്യമാണ്! മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു: "ഏറെനാൾ തളർന്നിരിക്കാൻ രവിവർമ്മയിലെ ക്ഷത്രിയരക്തം അനുവദിച്ചില്ല" (പേജ് 162). ക്ഷത്രിയരക്തത്തിന് എന്തോ പ്രത്യേകതയോ മഹത്വമോ ഉണ്ടെന്നാണോ ഇടതുപക്ഷ അനുഭാവിയായ ഈ ഗ്രന്ഥകാരൻ കരുതിവെച്ചിരിക്കുന്നത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ravivamsham - Charithram, Jeevacharithram'
Author: S Omanakkuttan
Publisher: Prabhath Book House, 2020 (First)
ISBN: 9789389903935
Pages: 232

Thursday, May 25, 2023

മാർക്സിസം - ഉത്ഭവവും വികാസവും പരാജയവും

വിഖ്യാത സാമൂഹ്യ-സാമ്പത്തികശാസ്ത്രപണ്ഡിതനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന കാൾ മാർക്സിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യപരവുമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ആശയശേഖരത്തെയാണ് മാർക്സിസം എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ മാർക്സ് ഒരിക്കലും പ്രായോഗികരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. തൊഴിലാളികളെ നയിക്കാനോ മർദ്ദകരെ ചെറുക്കാനോ ശ്രമിച്ചിരുന്നവരെ ആശയപരമായി പ്രബുദ്ധരാക്കുകയും കൂടുതൽ നല്ല പോരാളികളാക്കിത്തീർക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അധികാരത്തിൽ വന്ന ബോൾഷെവിക് വിപ്ലവത്തിലൂടെയാണ് മാർക്സിയൻ ആദർശങ്ങളുടെ പ്രായോഗികരൂപം ലോകം കാണാനിടവന്നത്. എന്നാൽ മാർക്സ് വിഭാവനം ചെയ്ത രീതിശാസ്ത്രപ്രകാരം മുതലാളിത്തം (capitalism) വികാസം പ്രാപിച്ചിട്ടില്ലാത്ത റഷ്യയിൽ വിപ്ലവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലെനിന്റെ സൈദ്ധാന്തികമായ ചില മിനുക്കുപണികളാണ് പുതിയ വിപ്ലവത്തിന്റെ ആശയാടിത്തറ ഭദ്രമാക്കിയത്. ഇതേ പ്രശ്നം അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും നേരിട്ടു. മാർക്സിയൻ തത്വചിന്തക്കു വിരുദ്ധമായി വൻതോതിലുള്ള അധികാര കേന്ദ്രീകരണമാണ് ലെനിൻ നടപ്പാക്കിയത്. ഈ വൈരുദ്ധ്യത്തെ പാർട്ടി സഖാക്കൾ വ്യാഖ്യാനിച്ചത് മാർക്സിയൻ നയങ്ങൾ തെറ്റായി നടപ്പിലാക്കിയതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വേച്ഛാധിപത്യപാത പിന്തുടർന്നതെന്നാണ്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാർക്സ് സിദ്ധാന്തപരമായിത്തന്നെ തെറ്റാണെന്നു സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. നക്സൽ നേതാവും ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനുമായ കെ. വേണു പറയുന്നത് തന്റെ ഗവേഷണത്തിനിടയിൽ മാർക്സ് തെറ്റായിരുന്നു എന്നു കണ്ടെത്തിയ നിമിഷം താൻ കരഞ്ഞുപോയി എന്നാണ്. ഏവരും വായിച്ചിരിക്കേണ്ടതും വിജ്ഞാനപ്രദവുമായ ഈ പുസ്തകം കഥയറിയാതെ കളികാണുന്ന നിരവധിപേരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്.
 
മാർക്സിസത്തിന്റെ ആശയപരമായ ഉത്ഭവവും വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽ എങ്ങനെ വളർന്നുവെന്ന് വേണു കാട്ടിത്തരുന്നു. 1871-ൽ പാരീസിൽ സംഭവിച്ച വിപ്ലവസമാനമായ പാരീസ് കമ്യൂൺ എന്ന ജനമുന്നേറ്റം മാർക്സിന് തന്റെ ആശയങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്താൻ ലഭിച്ച സുവർണാവസരമായിരുന്നു. എന്നാൽ അത്തരമൊരു വിപ്ലവസമൂഹത്തിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന മാർക്സിന്റെ വിലയിരുത്തലുകളും ബോദ്ധ്യങ്ങളും പാടേ പരാജയമായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ വിപ്ലവാന്തരീക്ഷത്തിൽ മാർക്സോ ഏംഗൽസുമായി ചേർന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒരു പങ്കും വഹിക്കുകയുണ്ടായില്ല. വിപ്ലവാശയങ്ങളിൽ അവഗാഹമുള്ള ഒരു ബുദ്ധിജീവിയായി മാത്രമാണ് അവരദ്ദേഹത്തിനെ കണ്ടത്.

തനിക്കു തെറ്റുപറ്റിയതായി മനസ്സിലാക്കുമ്പോൾ യാതൊരു മടിയും കൂടാതെ അതു തിരുത്താൻ തയ്യാറാകുന്ന ബുദ്ധിജീവികൾ കെ. വേണുവിനെപ്പോലെ അധികം പേരുണ്ടാവില്ല. പലരും - പ്രത്യേകിച്ചും പാർട്ടി ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവർ - പരിഹാസ്യമായ പടുവാദങ്ങളുമായി തങ്ങളുടെ മനക്കോട്ടകൾ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. മാർക്സിന് പിഴച്ചതെവിടെ എന്ന വേണുവിന്റെ അന്വേഷണം ചരിത്രപ്രാധാന്യമുള്ളതാകുന്നത് ഇവിടെയാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനം മാത്രമാണ് സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനമെന്നാണ് മാർക്സ് കണ്ടത്. എന്നാൽ ദേശീയത പ്രകടമായും ആ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും തങ്ങൾ ഒരൊറ്റ ഭാഷാദേശീയസമൂഹമാണെന്ന് തിരിച്ചറിയുന്ന സാമൂഹ്യപ്രക്രിയയാണ് ദേശീയസമൂഹരൂപീകരണത്തിൽ സംഭവിക്കുന്നത്. ഇതിൽ വർഗ്ഗങ്ങൾക്കോ വർഗ്ഗവിഭജനത്തിനോ ഒരു പങ്കുമില്ല. മാർക്സിന്റെ വർഗ്ഗവിശകലനരീതിക്ക് അപ്രാപ്യമായ ഒരു പ്രക്രിയയാണത്. വർഗ്ഗപരമല്ലാത്ത പല സാമൂഹ്യപ്രക്രിയകളും മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. വംശീയസമൂഹങ്ങൾ, ഭാഷാസമൂഹങ്ങൾ, മത-ജാതി സമൂഹങ്ങൾ, ദേശീയസമൂഹങ്ങൾ എന്നിവ അതിൽ പെടുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ മുഴുവൻ വർഗ്ഗസമരത്തിലേക്ക് ഒതുക്കിക്കെട്ടിയതാണ് മാർക്സിസത്തിന്റെ പരാജയത്തിന്റെ മൂലകാരണം. വർഗേതരമായ അനവധി സാമൂഹ്യപ്രക്രിയകൾ ചരിത്രനിർമ്മിതിയിൽ വഹിച്ച പങ്ക് അങ്ങനെ അവഗണിക്കപ്പെട്ടു. ഇത് മനുഷ്യസമൂഹത്തെ സമഗ്രമായി മനസ്സിലാക്കുന്നതിൽ മാർക്സിന്റെ തോൽവിയിലേക്കും നയിച്ചു. മാർക്സിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തോടൊപ്പം പ്രവചനങ്ങളും പാടേ പാളിപ്പോകുന്നതാണ് നാം കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിതമുതലാളിത്തം യാഥാർഥ്യമായെങ്കിലും അതോടൊപ്പം വളർന്നുവരുമെന്ന് മാർക്സ് വിഭാവനം ചെയ്ത വിപ്ലവാന്തരീക്ഷം ഒരിടത്തും നിലവിൽ വന്നില്ല. ആധുനികകാലത്ത് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ കൂടുതൽ പിന്നോട്ടുതള്ളി.

സിദ്ധാന്തത്തിനുശേഷം അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് മാർക്സിസത്തിന്റെ പ്രായോഗികരൂപമായ ലെനിനിസവും അത് റഷ്യയിൽ പടുത്തുയർത്തിയ രാഷ്ട്രീയഘടനയുമാണ്. വിപ്ലവത്തിന്റെ വിജയത്തിനായി തത്വരഹിതവും ക്രൂരവും ഭീകരവുമായ ഏതു ചെയ്തിയും ന്യായീകരിക്കപ്പെടാം എന്ന ജനാധിപത്യവിരുദ്ധ സമീപനം ആരംഭം മുതൽക്കേ റഷ്യൻ വിപ്ലവത്തിൽ നിലനിന്നുപോന്നു. പാരീസ് കമ്മ്യൂണിനു സമാനമായി വികേന്ദ്രീകൃത അധികാരം സോവിയറ്റുകളിൽ സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്ത ലെനിൻ പക്ഷേ വിപ്ലവത്തിന്റെ വിജയത്തിനുശേഷം അധികാരം മുഴുവനായിത്തന്നെ പാർട്ടിയിലാണ് കേന്ദ്രീകരിച്ചത്. സോവിയറ്റുകൾ വിപ്ലവത്തിന്റെ പൽച്ചക്രങ്ങൾ മാത്രമാണെന്ന ലെനിന്റെ തത്വദീക്ഷയില്ലാത്ത പിൽക്കാലനിലപാട് വിപ്ലവത്തിനുവേണ്ടി പൊരുതിയ സാധാരണക്കാരുടെ നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു. എല്ലാ സോവിയറ്റുകളിലും കേന്ദ്രനയം നടപ്പിലാക്കാനായി ചോദ്യം ചെയ്യപ്പെടാനാകാത്ത പാർട്ടി ഫ്രാക്ഷനുകൾ നിലവിൽവന്നു. ഇതോടെ ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. സ്വകാര്യസ്വത്തിന്റെ നിരോധനത്തോടെ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാഥമിക പ്രചോദനം സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായി. സമ്പത്ത് സാമൂഹ്യവൽക്കരിക്കപ്പെട്ടതോടെ അത് കേന്ദ്രീകൃതമാവുകയും തദ്വാരാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അധികാരം വികേന്ദ്രീകരിക്കപ്പെടാത്തിടത്ത് ജനാധിപത്യം അസാദ്ധ്യമാവുന്നു. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്സ് തൊഴിലാളിവർഗ്ഗത്തിന് ഏല്പിച്ചുകൊടുത്തു. പക്ഷേ അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗ്ഗം ഒരിക്കലും ഒരിടത്തും വളർന്നുവന്നില്ല. പകരം ഉണ്ടായതോ ഇത്തിക്കണ്ണികളായ ട്രേഡ് യൂനിയൻ നേതൃത്വവും!

അടുത്തതായി ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നത് മാർക്സിസത്തിന്റെ ജനാധിപത്യ അവകാശവാദങ്ങളാണ്. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലായ ഒരു രാജ്യത്തും ജനാധിപത്യം നടപ്പിൽ വന്നില്ല. ഏകപാർട്ടി സ്വേച്ചാധിപത്യമെന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്ന പ്രഹസനത്തിലേക്ക് അത് സാധാരണ ജനങ്ങളെ തള്ളിവിട്ടു. പാർട്ടി നേതൃത്വത്തെയോ ഭരണവ്യവസ്ഥയെയോ വിമർശിക്കാൻ പോലും താഴേക്കിടയിലെ ഒരാൾക്കും അധികാരമുണ്ടായിരുന്നില്ല. അതിനു ധൈര്യപ്പെടുന്നവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തടങ്കൽപ്പാളയങ്ങളിലും തെറ്റുതിരുത്തൽ ശാലകളിലും അയച്ച് തകർത്തുതരിപ്പണമാക്കി. സ്റ്റാലിന്റെ കാലത്ത് നിലവിലിരുന്ന മർദ്ദകവ്യവസ്ഥ ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഭീകരവും കിരാതവുമായിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെപ്പോലും അച്ചടക്കത്തിന്റെ വാൾ വീശി സ്റ്റാലിൻ ഭസ്മമാക്കി. 1934-ലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും (1996-ൽ 1108 പേർ), കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139-ൽ 98 പേരും 1939-ലെ അടുത്ത കോൺഗ്രസ് ആകുമ്പോഴേക്കും സ്റ്റാലിന്റെ വധശിക്ഷയ്ക്കു വിധേയരായിക്കഴിഞ്ഞിരുന്നു. അത്തരമൊരു പാർട്ടിയുടെ ജനാധിപത്യസ്വഭാവം എന്താണെന്നൊക്കെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ഗ്രന്ഥകർത്താവ് പരിഹാസരൂപേണ ചോദിക്കുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലും കടുത്ത ശിക്ഷകളാണ് നല്കപ്പെട്ടിരുന്നത്. 1953-ൽ സ്റ്റാലിൻ മരിക്കുന്ന സമയത്ത് കൂട്ടുകൃഷിക്കളങ്ങളിലും മറ്റും നിശ്ചിതസമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ട് കൈക്കുഞ്ഞുങ്ങളോടുകൂടിയ ഒന്നരലക്ഷത്തോളം കർഷകസ്ത്രീകൾ സോവിയറ്റ് ജയിലുകളിൽ ഉണ്ടായിരുന്നു.

ഒരുവശത്ത് കാല്പനികമായ മനോഹരസങ്കല്പം, മറുവശത്ത് മനുഷ്യസമൂഹം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങൾ - ഇതൊക്കെയാണ് മാർക്സിസം അവശേഷിപ്പിച്ച ബാക്കിപത്രം. അതിൽ അന്തർലീനമായ സൈദ്ധാന്തികവൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണം. പരാജയകാരണങ്ങൾ തേടേണ്ടതും അവിടെത്തന്നെയാണ് എന്ന മുന്നറിയിപ്പോടെ ഈ കൃതി സമാപിക്കുന്നു. എന്നാൽ തികച്ചും വിഭിന്നമായ രീതിയിൽ ഒരു ആഗോളസമൂഹസൃഷ്ടി സാദ്ധ്യമാണെന്നും ചരിത്രം ആ ദിശയിൽത്തന്നെയാണ് നീങ്ങുന്നതെന്നും വേണു പറഞ്ഞുവെക്കുന്നു. പക്ഷേ അതിൽ തൊഴിലാളിവർഗ്ഗത്തിന് നേതൃപരമായതുപോകട്ടെ എടുത്തുപറയാവുന്ന പങ്കുപോലുമില്ല.

ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അറുപതുകളിൽ പിളർന്നപ്പോൾ നക്സലുകൾ ചൈനയുടെ പാതയാണ് പിന്തുടർന്നത്. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രന്ഥകാരനിൽ ഉണ്ടോ എന്നു സംശയിക്കണം. ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിശദമായി പരിശോധിക്കുന്നതിനിടെ അത് തികഞ്ഞ പരാജയമായിരുന്നു എന്ന് കണ്ടെത്തുമ്പോഴും മാവോ സേതുങ്ങിന്റെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ ഒരു അടിസ്ഥാനഘടകം ഉണ്ടായിരുന്നു എന്നും പ്രസ്താവിക്കുന്നു. ഗോർബച്ചേവിന്റെ നവീകരണം പാർട്ടിയേയും സോവിയറ്റ് യൂണിയനേയും തകർച്ചയിലേക്കു നയിച്ച 1990-കളുടെ തുടക്കത്തിൽ ലേഖകൻ എഴുതിയ സുദീർഘമായ പഠനങ്ങൾ അനുബന്ധമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലഘുലേഖയ്ക്കു സമാനമായ അത് കൃതിയുടെ വായനാക്ഷമത കുറയ്ക്കുന്നതോടൊപ്പം ആ ഘട്ടത്തിൽപ്പോലും മാർക്സിസം സൈദ്ധാന്തികമായിത്തന്നെ തെറ്റാണ് എന്ന നിഗമനത്തിൽ വേണു എത്തിച്ചേർന്നിരുന്നില്ല എന്നും തെളിയിക്കുന്നു. ഇന്ത്യയിലെ പാർട്ടിസംവിധാനത്തിന്റെ ഉയർച്ചതാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ. പുന്നപ്ര-വയലാർ, തെലങ്കാന കലാപങ്ങളുടെ യഥാർത്ഥ ഉദ്ദേശവും രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിൽ പാർട്ടിയുടെ നയമെന്തായിരുന്നു എന്നും ഗ്രഹിക്കാൻ അത് സഹായകമായേനെ.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Marxism - Uthbhavavum Vikasavum Parajayavum'
Author: K. Venu
Publisher: Prism Books, 2023 (First)
ISBN: 9789391841195
Pages: 243