Wednesday, February 27, 2013

പോപ്പ് അര്‍ബന്‍ എട്ടാമനും ഞാനും

ആദ്യം അല്പം ചരിത്രം.

പോവുന്നത് പതിനേഴാം നൂറ്റാണ്ടിലേക്ക്. കലാസാഹിത്യ രംഗങ്ങളില്‍ യൂറോപ്പ് നവോത്ഥാനത്തിന്റെ നിറവില്‍ ജ്വലിച്ചുനില്‍ക്കുന്നു. ശാസ്ത്രരംഗത്തും കുതിച്ചുചാട്ടം തുടങ്ങിക്കഴിഞ്ഞു. ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് ഗലീലിയോ തന്റെ സിദ്ധാന്തം പ്രചരിപ്പിക്കുന്നു - കത്തോലിക്കാ സഭ അദ്ദേഹത്തെ തടവിലാക്കുന്നതുവരെ. യാഥാസ്ഥിതികത്വത്തിന്റേയും അസഹിഷ്ണുതയുടെയും മൂര്‍ത്തിമദ്ഭാവമായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ബന്‍ എട്ടാമനാണ് പോപ്പ്. 1568-ല്‍ ജനിച്ച മഫിയോ ബര്‍ബെറീനി 1626-ലാണ് പരമോന്നതസ്ഥാനത്തെത്തുന്നത്. കലാകാരന്മാരേയും ശാസ്ത്രജ്ഞരേയും പ്രോത്സാഹിപ്പിച്ചിരുന്ന കര്‍ദിനാള്‍ ബര്‍ബെറീനി പക്ഷെ അര്‍ബന്‍ എട്ടാമനായി മാറിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വം അദ്ദേഹം മറ്റുള്ളവരില്‍നിന്ന് ആവശ്യപ്പെട്ടു. യൂറോപ്പിനെ ആകെ ഗ്രസിച്ചിരുന്ന മുപ്പതുസംവത്സരയുദ്ധം (1618-1648) പോപ്പിന്റെ മനസ്സമാധാനം കെടുത്തി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ തുടങ്ങിയ യുദ്ധം ക്രമേണ ഭൂഖണ്ഡമാകെ പടര്‍ന്നുപിടിച്ചു. 20-ആം നൂറ്റാണ്ടിലായിരുന്നെങ്കില്‍ അത് ഒരു ലോകയുദ്ധമായി മാറിയേനെ. പക്ഷേ അന്ന് കോളനികളുടെ മേലുള്ള യൂറോപ്പിന്റെ പിടി ശക്തമായിരുന്നില്ലല്ലോ. യുദ്ധതന്ത്രങ്ങളും മുറകളും മെനഞ്ഞുനടന്ന വിശ്വാസികളുടെ ഇടയന് ഉറക്കം നഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല. മാനസികപിരിമുറുക്കത്തില്‍ സമനില തെറ്റിക്കൊണ്ടിരുന്ന അര്‍ബന്‍ എട്ടാമനില്‍നിന്ന് ഗലീലിയോക്ക് ലഭിച്ച ശിക്ഷ ഇത്ര ചെറുതായിപ്പോയതിലാണ് ആശ്ചര്യപ്പെടേണ്ടത്‌. രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതിരുന്ന പോപ്പ് തന്റെ പൂന്തോട്ടത്തില്‍ ചിലക്കുന്ന വളര്‍ത്തുപക്ഷികളെയെല്ലാം കൊന്നുകളയാന്‍പോലും ഉത്തരവിട്ടുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇനി വര്‍ത്തമാനത്തിലേക്ക്..

തന്റെ ഉറക്കംകെടുത്തുന്ന പക്ഷികളെ കൊല്ലാന്‍ നിര്‍ദേശിച്ച അര്‍ബന്‍ എട്ടാമന്റെ ക്രൗര്യം എന്നെ അമ്പരപ്പിച്ചിരുന്നു, ഈ ഫെബ്രുവരി മാസം തുടങ്ങുന്നതുവരെ. ഈ മാസത്തിലാണ് കുയിലുകളുടെ പ്രജനനകാലം. മരങ്ങളായ മരങ്ങളിലെല്ലാം കുയിലുകളുടെ ഗാനമേള തന്നെ. രാവിന്റെ അന്ത്യയാമങ്ങളില്‍ മനുഷ്യരെല്ലാം ഏറ്റവും ഗാഢമായ സുഷുപ്തിയിലായിരിക്കുമ്പോള്‍ അവറ്റ പാട്ടുതുടങ്ങുകയായി. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന മാസമായി ഫെബ്രുവരി. സംഗീതം എല്ലാവരും ആസ്വദിക്കും, പക്ഷേ ലൌഡ്സ്പീക്കറിന്റെ തൊട്ടുതാഴെയിരുന്ന് എങ്ങനെ ആസ്വദിക്കാനാണ്? കുയിലിന്റെ പാട്ട് അകലെയായിരുന്നെങ്കില്‍ ഹൃദ്യമായിരിക്കുമെങ്കിലും വീടിനു തൊട്ടുവെളിയില്‍....അര്‍ബന്‍ എട്ടാമനോട് സഹതാപം തോന്നിപ്പോയതില്‍ അതിശയിക്കാനില്ലല്ലോ.

ഒ.എന്‍ .വിയുടെ ഒരു പഴയ സിനിമാഗാനവും മനസ്സില്‍ വന്നു.

രാക്കുയിലേ, ഉറങ്ങൂ,
ഈ കുളിരില്‍ മയങ്ങൂ,
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം....

Tuesday, February 12, 2013

ഹാര്‍മണി മാഗസിന്‍

ഹാര്‍മണി എന്ന കുടുംബമാഗസിന്റെ  ആദ്യ ലക്കത്തിന്  എഴുതിയ പ്രതികരണം
-----------------------------------------------------------------------------------------
 
'ഹാര്‍മണി' വായിച്ചു. നല്ലൊരു തുടക്കം. മാഗസിന്റെ കാര്യം പണ്ട് പറഞ്ഞപ്പോഴെല്ലാം മറ്റു പല പ്രോജെക്ടുകളും പോലെ ഇതും ഡ്രോയിംഗ് ബോര്‍ഡിനപ്പുറം പോകുമെന്നു വിചാരിച്ചിരുന്നില്ല. 70 പേജില്‍ ഇത്രയധികം പേരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിലെ നിശ്ചയദാര്‍ഢ്യത്തിന് അഭിനന്ദനങ്ങള്‍. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് പഴങ്കഥയാകുന്ന കാലഘട്ടത്തില്‍ ബന്ധങ്ങളിലെ ഇഴയടുപ്പം എന്നെ വിസ്മയിപ്പിക്കുന്നു.

പത്രാധിപക്കുറിപ്പ് നന്നായിട്ടുണ്ട്. 'സ്വപ്നം' എന്ന കഥ 'ചിറകൊടിഞ്ഞ കിനാവുകളുടെ' (അഴകിയ രാവണന്‍) ശൈലിയില്‍ പുരോഗമിച്ചെങ്കിലും അവസാന പാരഗ്രാഫ് അതിന് വേറിട്ടൊരു പരിവേഷം നല്‍കി.

'ണ്ട' എന്ന അക്ഷരത്തോടുള്ള വിരോധം ഒഴിവാക്കാമായിരുന്നു.

തുടര്‍ലക്കങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

ആശംസകളോടെ,