Sunday, December 27, 2020

യവനദർശനം

പാശ്ചാത്യസംസ്കാരത്തിന്റെ അടിത്തറ ഗ്രീസിൽ ക്രി.മു. 600 മുതൽ 300 വരെ നീണ്ടുനിന്ന വിജ്ഞാനത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും പരമകാഷ്ഠയാണ്. എല്ലാ ജനതയിലും പുണ്യപുരുഷന്മാരുണ്ട്, പ്രവാചകന്മാരുണ്ട്, മതപരിഷ്കർത്താക്കളും ഉണ്ട്. പക്ഷേ പ്രാചീനകാലത്ത് ഇന്ത്യ, ചൈന, ഗ്രീസ് എന്നീ രാജ്യങ്ങൾ മാത്രമേ തത്വചിന്തകന്മാരെ വാർത്തെടുത്തിട്ടുള്ളൂ. തെയ്‌ൽസ്‌ മുതൽ അരിസ്റ്റോട്ടിൽ വരെ പതിനഞ്ചു പ്രമുഖചിന്തകരെയാണ് ഈ കൃതിയിൽ പരാമർശിച്ചിരിക്കുന്നത്. പത്രപ്രവർത്തനരംഗത്തെ ജോലിക്കുശേഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശ്രീ. സെബാസ്റ്റ്യൻ പുതുവീട് ആണ് ഗ്രീക്ക് തത്വചിന്തയുടെ ഒരു പരിചായിക ആയ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.


എന്താണ് തത്വചിന്ത എന്ന പരിശോധനയോടെയാണ് പ്രതിപാദനം തുടങ്ങുന്നത്. ഇന്ദ്രിയദ്വാരാ ലഭിക്കുന്ന അറിവുകളാണ് ശാസ്ത്രത്തിന്റെ അസംസ്കൃതവിഭവങ്ങൾ. എന്നാൽ ശാസ്ത്രദ്വാരാ ലഭിക്കുന്ന അറിവുകളാണ് തത്വചിന്തയുടെ അസംസ്കൃതവിഭവങ്ങൾ. ശാസ്ത്രം അവസാനിക്കുന്നിടത്ത് തത്വചിന്ത ആരംഭിക്കുന്നു. രണ്ടായാലും പ്രകൃതിയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, പ്രപഞ്ചത്തിന്റേയോ ജീവന്റേയോ നിഗൂഢതയെ അന്തിമമായി അനാവരണം ചെയ്യാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമായേക്കില്ല.അതോടെ മനുഷ്യരാശിയുടെ ബൗദ്ധികവ്യാപാരം അസ്തമിക്കും, ശാസ്ത്രങ്ങൾ നിലയ്ക്കും, കലകൾ നിരർത്ഥകമാകും. ഭാവനാമണ്ഡലത്തിലായാലും ചിന്താമണ്ഡലത്തിലായാലും മനുഷ്യനെ കർമപ്രബുദ്ധനാക്കുന്നത് പ്രപഞ്ചത്തിന്റെ ഈ നിഗൂഢതയാണ്.


ലോകത്തിന്റേയും ജീവികളുടേയും ഘടനാസവിശേഷതകളേയും അവയുടെ ചലനാത്മകതയ്ക്കു കാരണമായ ജീവബലത്തേയും കുറിച്ച് ഗ്രീസിലെ ചിന്തകർ മനനം കൊണ്ട് പല നിഗമനങ്ങളിലും ചെന്നെത്തി. യവനരുടെ ഉത്തരങ്ങൾ തൃപ്തികരമാണോ എന്നത് മറ്റൊരു വിഷയമാണ്. പ്രശ്നപരിഹാരത്തിനായി യുക്തിയുടേയും വിചാരത്തിന്റേയും മാർഗം അവലംബിച്ചു എന്നിടത്താണ് യവനചിന്തകർ വ്യത്യസ്തരാകുന്നത്. ഇത് എല്ലാ തലമുറകൾക്കും ഉത്തേജനമായി. മനുഷ്യസമൂഹങ്ങളേയും അവയെ ഏകോപിപ്പിച്ചു നയിക്കുന്ന രാഷ്ട്രവ്യവസ്ഥയെക്കുറിച്ചുമൊക്കെ വിശദമായ പഠനങ്ങൾ നടത്തിയ ഈ മഹത്തുക്കൾ അവതരിപ്പിക്കുന്ന മറുപടികൾ കാലാതിശായിയായ നിത്യസത്യങ്ങളൊന്നുമല്ല. പ്രാചീന ഗ്രീക്ക് ജനതയുടെ സദാചാരധാരണകളുടെ ചട്ടക്കൂടുകളിൽ അവരുടെ ധിഷണ ഒതുങ്ങിനിന്നു. പ്ളേറ്റോവും അരിസ്റ്റോട്ടിലുമെല്ലാം അടിമവ്യവസ്ഥയെ അംഗീകരിച്ചുവെന്നുമാത്രമല്ല, തങ്ങൾ വിഭാവനം ചെയ്ത മാതൃകാസമൂഹങ്ങളുടെ അടിത്തറ തന്നെ അടിമസമ്പ്രദായത്തിൽ ഉറപ്പിക്കുകയും ചെയ്തു. ഇവരെല്ലാം ജനാധിപത്യ രീതികളേയും തുറന്നെതിർത്തു. തത്വചിന്തകനായ ഒരു രാജാവിന്റെ (philosopher king) ഏകാധിപത്യമോ ഏതാനും പ്രഭുക്കളുടെ കൂട്ടമായുള്ള ഭരണമോ സാധാരണപൗരന്മാർക്ക് സ്വാധീനമുള്ള ഒരു ഭരണരീതിയെക്കാൾ മെച്ചമാണെന്ന് അവർ വിശ്വസിച്ചു.


ഗ്രീക്ക് ചിന്തകരുടെ ശ്രമം പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് പ്രകൃതിപരമായിത്തന്നെ വിശദീകരണം നൽകലായിരുന്നു. ഈ പ്രാഥമികശ്രമങ്ങൾ പിന്നീട് നവോത്ഥാന കാലഘട്ടത്തിൽ ജിജ്ഞാസാഭരിതമായ യൂറോപ്യൻ മനസ്സിനെ ശരിയായ ചോദ്യങ്ങളിലേക്കും പിന്നീട് അവിടെനിന്ന് ശരിയായ ഉത്തരങ്ങളിലേക്കും നയിച്ചു. പാശ്ചാത്യശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും ഉപജ്ഞാതാവായി കരുതപ്പെടുന്നത് മിലേറ്റസിലെ തെയ്‌ൽസ്‌ ആണ്. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തം അതിന്റെ ആധുനികകാലത്തെ ശാസ്ത്രസിദ്ധാന്തത്തിന് സർവഥാ അർഹനായ മുൻഗാമിയായി. പൈതഗോറസ്, എംപിഡൊക്ലിസ് എന്നിവർ പുനർജന്മവിശ്വാസം വെച്ചുപുലർത്തി. മാംസവർജ്ജനം കൂടിയായപ്പോൾ ആശയപരമായി അവർ ഭാരതീയചിന്തകരുടെ ഉറ്റബന്ധുക്കളുമായി. ഇതിൽ പൈതഗോറസ് എന്ന ബഹുമുഖപ്രതിഭ മട്ടത്രികോണത്തിന്റെ കർണ്ണവുമായി ബന്ധപ്പെട്ട ഗണിതസമവാക്യത്തിലൂടെ നമ്മുടെ കൊച്ചുകുട്ടികൾക്കുപോലും സുപരിചിതനാണ്.


ഗ്രീക്ക് തത്വചിന്ത പൂത്തുലഞ്ഞത് പ്ളേറ്റോവിലും അദ്ദേഹത്തിന്റെ ശിഷ്യനായ അരിസ്റ്റോട്ടിലിലുമായിരുന്നു. ഗ്രന്ഥകാരൻ രണ്ടു വിശദമായ അദ്ധ്യായങ്ങളിലൂടെ ഇതിന്റെ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും അവ അൽപ്പം ക്ലേശകരം തന്നെയാണ്. ഒരു ആദർശരാഷ്ട്രവ്യവസ്ഥ പ്ളേറ്റോ വിഭാവനം ചെയ്യുന്നത് 'റിപ്പബ്ലിക്ക്' എന്ന കൃതിയിലൂടെയാണ്. തന്റെ സമൂഹത്തിൽ മൂന്നു വിഭാഗങ്ങളെയാണ് പ്ളേറ്റോ സങ്കൽപ്പിക്കുന്നത് - ഭരണാധികാരികൾ, യോദ്ധാക്കൾ, കച്ചവടക്കാർ/കർഷകർ. ഇതിൽ മൂന്നാമത്തെ വിഭാഗത്തിന് അധികാരങ്ങൾ നൽകേണ്ടതില്ല. ആദർശരാഷ്ട്രമെന്നാൽ അദ്ദേഹത്തിന് അരിസ്റ്റോക്രസിയാണ്. രാഷ്ട്രീയ അവകാശങ്ങളുടെ തുല്യമായ വിഭജനമെന്നാൽ വെറും മൂഢത്വവും! ആധുനികകാലത്ത് മാംസത്തിനായി ജീവിവർഗ്ഗങ്ങളെ പരിപാലിച്ചുവളർത്തുന്നതിനു സമാനമായ ഒരു രീതിയാണ് തന്റെ ആദർശരാഷ്ട്രത്തിലെ ഭരണാധികാരികളെ സൃഷ്ടിക്കാൻ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അരോഗദൃഢഗാത്രരായ ദമ്പതികളിൽ ജനിക്കുന്ന ശിശുക്കളെ ഏറ്റെടുത്ത് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സമൂഹമായി വളർത്തിക്കൊണ്ടുവരണം. പലതരം ശുദ്ധീകരണങ്ങളിലൂടെ കഴിവു കുറഞ്ഞവരെ പുറത്താക്കാവുന്നതാണ്. അങ്ങനെ ഒഴിവാക്കപ്പെടുന്നവരെ മാറ്റിനിർത്തി ബാക്കിയാകുന്നവർക്ക് അൻപതാം വയസ്സിൽ ഭരണാധികാരം നൽകപ്പെടും. ഇങ്ങനെയുള്ള രാജ്യത്ത് ഭരണം നടത്തുന്ന രാജർഷിയുടെ ഇച്ഛയാണ് നീതിയും നിയമവും. അത്തരം സമൂഹങ്ങളിൽ കലാസൃഷ്ടികളും കവിതയും രചിക്കുന്നതുപോലും മതപരവും ധാർമികവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം. അരിസ്റ്റോട്ടിൽ പ്രകൃതിശാസ്ത്രപരമായ വിഷയങ്ങളിലും ആഭിമുഖ്യം നിലനിർത്തി. അരിസ്‌റ്റോട്ടിലിനുശേഷം അദ്ദേഹത്തോട് കുറച്ചൊക്കെ കിടനിൽക്കുന്ന ഒരു ചിന്തകനെ കണ്ടെത്താൻ പാശ്ചാത്യലോകത്തിന് രണ്ടായിരത്തിൽപ്പരം വർഷം കാത്തിരിക്കേണ്ടിവന്നു.


തത്വചിന്തയാണ് ചിന്താവിഷയമെന്നതുകൊണ്ടാകാം ഒരു ഘട്ടത്തിലും ഈ പുസ്തകം വായനക്കാർക്ക് ആസ്വാദ്യകരമാകുന്നില്ല. വിൽ ഡ്യൂറന്റിന്റെ 'The Story of Philosophy' ഈ കടമ്പ എത്ര ആസ്വാദ്യകരമായാണ് മറികടന്നത്! സോക്രട്ടീസിന്റെ കുറ്റവിചാരണയും അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നുള്ളതും അല്പംകൂടി പൊലിപ്പിക്കാമായിരുന്നു. ലേഖകൻ ബെർട്രൻഡ് റസ്സലിന്റെ വ്യാഖ്യാനങ്ങളെ മാത്രമാണ് പല ഘട്ടങ്ങളിലും ആശ്രയിക്കുന്നതെന്നത് ഒരു പോരായ്മയായി കണക്കാക്കേണ്ടിവരും.


പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yavanadarshanam' by Sebastian Puthuveed
Publisher: DC Books, 1983
ISBN: Nil
Pages: 132

Tuesday, December 22, 2020

ശബരിമല അയ്യപ്പൻ - മലഅരയ ദൈവം

ജാതിഭേദങ്ങളില്ലാതെ കേരളത്തിലെ ഹൈന്ദവജനതയുടെ ആരാധനാമൂർത്തിയാണ് ശബരിമല ധർമ്മശാസ്താവ് അഥവാ അയ്യപ്പൻ. മറ്റുള്ള ഹിന്ദു ആരാധനാകേന്ദ്രങ്ങളിൽനിന്ന് നിരവധി വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. മറ്റിടങ്ങളിൽ അഹിന്ദുക്കളെ തടയുമ്പോൾ ഇവിടെ ജാതി-മതഭേദമെന്യേ എല്ലാ പുരുഷന്മാർക്കും പത്തുവയസ്സിനു താഴെയും അമ്പതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ട്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും ആ ചര്യക്ക് തടസ്സം സൃഷ്ടിക്കാനിടയുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്നും ഉള്ളത് വിശ്വാസപരമായ ഒരു നിയന്ത്രണമാണ്. അയ്യപ്പൻ ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമുണ്ട്. അങ്ങനെയിരിക്കേ ഇതിൽ ഭരണഘടനാ പ്രശ്നങ്ങളും ലിംഗവിവേചനവും ആരോപിക്കുന്നത് വിരോധാഭാസമാണ്. നിങ്ങൾ അയ്യപ്പനെന്ന ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലവിലുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. വോളിബോളിന്റെ നിയമങ്ങൾ അനുസരിച്ച് ഫുട്ബോൾ കളിക്കാനാവില്ലല്ലോ. പന്ത് കൈകൊണ്ടു പിടിക്കുന്നത് എന്റെ ഭരണഘടനാ അവകാശമാണെന്നു വാദിച്ചുകൊണ്ട് ഫുട്ബോൾ മൈതാനത്തിറങ്ങിയാൽ നിങ്ങൾ പരിഹാസപാത്രമാകും. ദൈവത്തിനെങ്ങനെ ബ്രഹ്മചാരിയാകാൻ സാധിക്കും എന്നു ചോദിക്കാൻ തീർച്ചയായും എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് ശബരിമലയുടെ വിശ്വാസപ്രമാണങ്ങളുമായി ഒത്തുപോകുന്നതല്ല. അത്തരമൊരാൾ അവിടെ പോകാതിരിക്കുന്നതല്ലേ കൂടുതൽ നല്ലത്? 2018-ൽ യുവതീപ്രവേശവിവാദം കത്തിജ്വലിച്ചപ്പോൾ ശബരിമല പല വിധത്തിലും പൊതുചർച്ചയ്ക്ക് വിഷയീഭവിച്ചു. കാനനമദ്ധ്യത്തിലെ ഈ ക്ഷേത്രം ഗിരിവർഗ്ഗക്കാരായ മലഅരയരുടെ സേനാനായകനായിരുന്ന അയ്യപ്പന്റേതാണെന്നും അതിനെ സവർണ്ണവൽക്കരിച്ച് അതിന്റെ യഥാർത്ഥ അവകാശികളെ പുറത്താക്കിയിരിക്കുന്നതാണെന്നും വാദിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് എം.ജി. സർവകലാശാലയിലെ ഡെപ്യൂട്ടി രെജിസ്ട്രാറും ഐക്യ മലഅരയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ. പി. കെ. സജീവ് ആണ്.

 

ശബരിമല ഐതിഹ്യങ്ങൾ വിശദമായി ലേഖകൻ പ്രതിപാദിക്കുന്നു. ഭൂതനാഥോപാഖ്യാനം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ പരാമർശങ്ങൾ എന്നിങ്ങനെ നിലവിലുള്ള ഐതിഹ്യങ്ങൾ സാമാന്യം വിസ്താരത്തോടെതന്നെ വിവരിക്കുന്നു. ഇതിനൊപ്പം മലഅരയ ഐതിഹ്യങ്ങളേയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. കണ്ടൻ, കറുത്തമ്മ എന്നീ മലഅരയ ദമ്പതിമാരുടെ മകനായ അയ്യപ്പൻ മറവപ്പടയെന്ന ചോളസൈന്യത്തെ നേരിടാൻ പന്തളരാജാവിന്റെ സേനാനായകനായി സേവനമനുഷ്ഠിച്ചു. പന്തളരാജാവിന് അദ്ദേഹത്തോട് പുത്രനിർവിശേഷമായ സ്നേഹം തോന്നുകയും പിന്നീടുള്ള കുറെ ഭാഗങ്ങൾ - പുലിപ്പാൽ തേടിപ്പോകുന്നതുപോലുള്ളവ - സാധാരണ ഐതിഹ്യങ്ങളുമായി സമാനത പുലർത്തുന്നതുമാണ്.ശബരിമല തീർത്ഥയാത്രയിലെ കല്ലിടൽ, ശരംകുത്ത് എന്നീ ആചാരങ്ങൾ മറവപ്പടയുമായി നടന്ന യുദ്ധത്തിന്റെ ഓർമ്മ പുതുക്കുന്നതാണെന്ന് ഈ കൃതി വാദിക്കുന്നു. അയ്യപ്പൻ മലഅരയ യോദ്ധാവാണെന്ന വാദത്തിനു പിൻബലമായി സാമുവേൽ മെറ്റിറിന്റെ 'വേട്ടക്കാരനായ ദൈവം' എന്ന പരാമർശവും നിരത്തുന്നു. നൂറ്റാണ്ടു യുദ്ധത്തിൽ ചോളർക്കെതിരെ ചേരസൈന്യത്തിന്റെ ചാവേർപ്പടയുടെ നായകനാണ് അയ്യപ്പൻ. 

 

മലഅരയ സമുദായം പ്രാചീന കേരളത്തിലെ ആയ് വംശത്തിന്റെ പിന്മുറക്കാരാണെന്ന് സജീവ് അവകാശപ്പെടുന്നു. സംഘകാലത്ത് നാഗർകോവിൽ മുതൽ തിരുവല്ല വരെയുള്ള പ്രദേശങ്ങളിലാണ് ഇവരുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടിരുന്നത്. ചോള-പാണ്ഡ്യ സംഘട്ടനങ്ങളെത്തുടർന്ന് ഈ രാജവംശം ശബരിമല ഉൾപ്പെടെയുള്ള മലനിരകളിലേക്ക് താമസം മാറ്റാൻ നിർബന്ധിതരായി. മലയിലെ രാജാക്കന്മാർ അഥവാ മലഅരചർ എന്ന പദം ലോപിച്ചാണ് ഇന്നത്തെ മലഅരയർ എന്ന നാമം രൂപം കൊണ്ടത്. ആയ് വംശത്തിന് പിന്നീട് തിരുവിതാംകൂറായ വേണാട് രാജവംശവുമായും ബന്ധമുണ്ടായിരുന്നു. ഓണക്കാലത്ത് ഗിരിവർഗ്ഗക്കാരും മലഅരയ വിഭാഗത്തിലെ അംഗങ്ങളുമായ കാണിക്കാർ കാഴ്ചദ്രവ്യങ്ങളുമായി ഇപ്പോഴും തിരുവിതാംകൂർ രാജവംശത്തെ കാണാൻ പോകുന്നതും അവർക്ക് കൊട്ടാരത്തിൽ ലഭിക്കുന്ന ബഹുമാന്യപദവിയും ഇതിന്റെ ലക്ഷണങ്ങളാണ്. ശബരിമലയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി മലഅരയരുടെ വലിയ ജനവാസമേഖലയാണ്. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നിർവഹിച്ചിരുന്നത് കരിമല അരയൻ എന്ന ഗിരിവർഗ്ഗ പ്രമുഖനായിരുന്നു. അവസാനപൂജാരിയായിരുന്ന കോന്തിയെ 1930-35 കാലഘട്ടത്തിൽ സ്ഥാനഭൃഷ്ടനാക്കി താഴമൺ മഠത്തിന് താന്ത്രിക അധികാരങ്ങൾ നൽകി.

 

മലഅരയ സമുദായത്തിന്റെ അവകാശവാദം സാധൂകരിക്കാനായി നിരവധി വസ്തുതകൾ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. വ്രതദീക്ഷ ഏറ്റതിനുശേഷമുള്ള ചടങ്ങുകൾ മറ്റുള്ളവരുടേതിനേക്കാൾ തീവ്രമായ ഭക്തിവികാരം നിറഞ്ഞതാണ്. എല്ലാവരും 41 ദിവസത്തെ വ്രതം നോറ്റ് മണ്ഡലകാലത്തു മാത്രമേ ക്ഷേത്രദർശനം നടത്തുകയുള്ളൂ. അതിൽത്തന്നെ ഏഴു ദിവസം സ്വന്തം വീടുപേക്ഷിച്ച് കുടിൽ കെട്ടിയാണ് വസിക്കുക. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് മലഅരയ സമുദായക്കാരായിരുന്നു. തേനഭിഷേകം, പഞ്ചാലങ്കാര പൂജ എന്നിങ്ങനെ അനേകം പൂജാദികളായ അവകാശങ്ങൾ ഉണ്ടായിരുന്നത് ക്രമാനുഗതമായി നിർത്തൽ ചെയ്യപ്പെട്ടു. പകരം നടപ്പിലാക്കപ്പെട്ട ചിട്ടകളെ ഈ പുസ്തകം ശക്തമായി വിമർശിക്കുന്നു. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും നിറഞ്ഞ ഒരു സൃഷ്ടിയാണ് ഹരിവരാസനം (പേജ് 97) എന്ന ആരോപണം വിശ്വാസികളെ ഞെട്ടിക്കും. 1950-ൽ ശബരിമല ക്ഷേത്രം തീ വെച്ചു നശിപ്പിക്കപ്പെടുകയും വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മലനിരകളിൽ തോട്ടങ്ങൾ ഉണ്ടായിരുന്ന വൻ ധനികരായ ഏതാനും ക്രിസ്തീയ വിശ്വാസികളുടെ പേരുകളാണ് ഇതിനെപ്പറ്റി അന്വേഷിച്ച ഡി.ഐ.ജി. കേശവമേനോൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതും മലഅരയരുടെ അവകാശങ്ങളുടെ നേർക്കുള്ള ബ്രാഹ്മണ്യത്തിന്റെ കുതിരകയറ്റമാണെന്നാണ് സജീവ് പ്രഖ്യാപിക്കുന്നത്.

 

കാര്യഗൗരവത്തോടെയുള്ള ഒരു ആഖ്യാനശൈലി ഈ കൃതി പുലർത്തുന്നില്ല. ചരിത്രപരമായ വിശ്വാസ്യത അവകാശപ്പെടുന്നുണ്ടെങ്കിലും അതു സ്ഥാപിക്കുന്നതിനുള്ള തെളിവുകളൊന്നും നിരത്തുന്നില്ല. മാളികപ്പുറത്തമ്മ അയ്യപ്പന്റെ പ്രേമഭാജനമായിരുന്ന ചീരപ്പൻചിറയിലെ ഗുരുപുത്രി ലളിതയാണെന്ന ഐതിഹ്യവിവരണത്തിനുശേഷം 'ലളിത എന്ന പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയത്തിലായി എന്നു വിശ്വസിക്കാൻ തക്കവിധമുള്ള ഒരു തെളിവും ഇപ്പോൾ നിലവിലില്ല' (പേജ് 111) എന്ന വാദം ബാലിശമാണ്. മാളികപ്പുറത്തമ്മ ദ്രാവിഡദേവതയായ കൊറ്റവൈ ആണെന്ന നിഗമനമാകാം കൂടുതൽ ശരി.

 

ആധുനിക ഹൈന്ദവസമൂഹം ശബരിമല ക്ഷേത്രത്തെ സ്വാംശീകരിച്ച് അതിന്റെ യഥാർത്ഥ അവകാശികളായ മലഅരയ സമുദായത്തെ പുറത്താക്കി എന്ന പരിഭവമാണ് ഈ പുസ്തകത്തിന്റെ രചനാഹേതു. എന്നാൽ ഇതിനെ മതങ്ങൾ തമ്മിലുള്ള ഒരു സംഘട്ടനമായി വ്യാഖ്യാനിക്കാനാവില്ല. ശബരിമലയുടെ ദൈവിക ഐതിഹ്യങ്ങളെ ചെറിയ മാറ്റങ്ങളോടെ നിലവിലുള്ള ഹിന്ദു വിശ്വാസസംഹിതയിലേക്ക് തന്മയത്വത്തോടെ തുന്നിച്ചേർക്കുകയാണുണ്ടായത്. മാത്രവുമല്ല, വ്രതനിഷ്ഠയുടെയും ആചാരപ്രമാണങ്ങളുടേയും കാര്യത്തിൽ സമതലവാസികളേക്കാൾ വിശ്വാസദൃഢതയും അർപ്പണബോധവും പ്രകടിപ്പിക്കുന്നത് മലഅരയ സമുദായമാണെന്നും കാണാം. അതിനാൽ ആ സമുദായാംഗങ്ങളെ ശബരിമല ക്ഷേത്രനടത്തിപ്പിൽ കൂടുതലായി പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്.

 

ക്രിസ്ത്യൻ മിഷനറി ആയിരുന്ന സാമുവൽ മെറ്റിറിന്റെ 'Native Life in Travancore' എന്ന പുസ്തകത്തിലെ 'The Hill Tribes' എന്ന അദ്ധ്യായം ഇംഗ്ലീഷിൽ തന്നെ അനുബന്ധമായി ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മലഅരയ, കാണിക്കാർ വിഭാഗങ്ങളുടെ വിവിധ ആചാരങ്ങളും ജീവിതരീതികളും ആദ്യമായി പരിഷ്കൃതസമൂഹത്തെ അറിയിച്ച പുസ്തകമെന്ന നിലയിൽ മെറ്റിറിന്റെ കൃതി സവിശേഷപരിഗണന അർഹിക്കുന്നു. എങ്കിലും മതപരിവർത്തനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന മെറ്റിറിന്റെ പല നിരീക്ഷണങ്ങളും യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാത്തതും തികഞ്ഞ അവജ്ഞ നിറഞ്ഞതുമായി കാണപ്പെടുന്നു. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൽ, കോളനിവാഴ്ചയുടെ പരകോടിയിൽ, കീഴാളജനതയുടെ ജീവിതത്തെപ്പറ്റി ഒരു വെള്ളക്കാരൻ എഴുതിയ പുസ്തകത്തിൽ ഇങ്ങനെ കാണപ്പെടുന്നതിൽ അതിശയിക്കാനും ഒന്നുമില്ല. ശബരിമലയിലെ ബൗദ്ധസ്വാധീനത്തെക്കുറിച്ച് സജീവ് ഒന്നിലേറെ തവണ പരാമർശിക്കുന്നുവെങ്കിലും അതിന്റെ വിശദവിവരങ്ങളൊന്നും നൽകുന്നില്ല. ക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചടക്കിയതിന്റെ ചരിത്രരേഖകളും ഗ്രന്ഥകാരൻ നൽകുന്നില്ല. അവയെല്ലാം വെറും ആരോപണങ്ങളായിത്തന്നെ അവശേഷിക്കുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെക്കുറിച്ച് തന്റെ സ്വന്തം അഭിപ്രായം ഗ്രന്ഥകർത്താവ് വെളിപ്പെടുത്തുന്നില്ല എന്നതുകൂടി ശ്രദ്ധാർഹമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sabarimala Ayyappan - Mala Araya Daivam' by P K Sajeev
Publisher: DC Books, 2019 (First)
ISBN: 9789352825868
Pages: 175

 

Wednesday, December 16, 2020

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

ഉന്നത അക്കാദമിക് യോഗ്യതകളുള്ള മിടുക്കന്മാർ സിവിൽ സർവീസിൽ തിളങ്ങാതെ പോകുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. രാജു നാരായണസ്വാമിയാണ് അതിൽ പ്രഥമഗണനീയൻ. ഏതുദ്യോഗത്തിൽ ഇരുന്നാലും അല്പകാലത്തിനുള്ളിൽ സകലരുടേയും വിദ്വേഷം പിടിച്ചുപറ്റി മറ്റൊരു ലാവണത്തിലേക്ക് അദ്ദേഹം യാത്രയാകുന്നതാണ് നാം സാധാരണ കണ്ടുവരുന്നത്. ഈ ശ്രേണിയിലെ മറ്റൊരംഗമാണ് ശ്രീ. ജേക്കബ് തോമസ്. കൃഷിശാസ്ത്രത്തിലെ ഗവേഷണബിരുദത്തിനുശേഷം ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിച്ച തോമസ് മുപ്പതുവർഷത്തെ സേവനകാലത്ത് അത്രതന്നെ സ്ഥലംമാറ്റങ്ങളും വാങ്ങിച്ച് ഒരിടത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കാതെപോയ ഉദ്യോഗസ്ഥനാണ്. യൂണിഫോം ഇട്ട പദവികളിൽ അധികകാലം ഇരിക്കാനുമായില്ല. സകലയിടത്തും ഗ്രന്ഥകാരൻ അഴിമതി കണ്ടെത്തുന്നതുമൂലം സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കളുമായും പിണങ്ങിനടക്കലായിരുന്നു അദ്ദേഹത്തിന്റെ സർവീസ് ജീവിതം. സ്രാവുകൾ എന്ന ശീർഷകത്തിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത് ഇവരെയൊക്കെത്തന്നെയാണ്. ഏറ്റവും ഘ്രാണശക്തിയുള്ള ഒരു ജീവിയാണല്ലോ സ്രാവ്. രക്തത്തിന്റെ നേരിയ സാന്നിദ്ധ്യം പോലും തിരിച്ചറിഞ്ഞ് കീഴ്പ്പെടുന്ന ഇരയെ മുഴുവനായോ കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി. അത്ര അപകടകാരികളായ കുറെ മനുഷ്യർക്കൊപ്പം കഴിച്ചുകൂട്ടിയ വർഷങ്ങളാണ് തോമസ് ഈ കൃതിയിൽ വിവരിക്കുന്നത്.

 

തെറ്റു ചെയ്യാതിരിക്കുക, തെറ്റിനു കൂട്ടുനിൽക്കാതിരിക്കുക, തെറ്റുകണ്ടാൽ ചോദ്യം ചെയ്യുക, തെറ്റുവരുന്ന വഴികൾ അടയ്ക്കുക എന്നീ നാലുകാര്യങ്ങളാണ് ലേഖകന്റെ ഔദ്യോഗികജീവിതത്തിന്റെ നിർവഹണരീതി. എന്നാൽ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ ബുദ്ധിമുട്ട് അദ്ദേഹം വകവെച്ചുമില്ല. അഗ്നിശമന വകുപ്പിന്റെ മേധാവിയായിരിക്കേ ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് വകുപ്പിന്റെ എതിർപ്പില്ലാരേഖ ലഭ്യമാക്കാനുള്ള ചട്ടങ്ങൾ കർക്കശമാക്കിയതോടെ വളരെയധികം ഫ്‌ളാറ്റുടമകൾ പ്രതിസന്ധിയിലായി. തോമസ് അതിനെ വീക്ഷിച്ചത് റിയൽ എസ്റ്റേറ്റ് ലോബിയുടെ നിയമവിരുദ്ധനടപടികളായാണ്. എന്നാൽ ഫ്‌ളാറ്റിന്റെ പണവുമടച്ച് കയറിത്താമസിക്കാനായി ആകാംക്ഷാപൂർവം കാത്തിരുന്ന ആയിരങ്ങളാണ് ഈ മുട്ടാപ്പോക്കും നിയമതടസ്സങ്ങളും വഴി നിരാശരായത്. ഇതിന്റെ ഫലമായിട്ടാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തിനിടയിൽ വെച്ച് 'ജനവിരുദ്ധൻ' എന്നു വിശേഷിപ്പിച്ചത്.

 

ജേക്കബ് തോമസ് മേധാവിയായിരിക്കേ നടപ്പാക്കാൻ ശ്രമിച്ച മറ്റൊരുകാര്യം അഴിമതി നടക്കാനുള്ള സാദ്ധ്യതകൾ ലഘൂകരിക്കലാണ്. സൈബർ മേഖലയിലെ സാധ്യതകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. എന്നാൽ കരാറുകാരുടെ ഒത്തുകൂടൽ (cartelization) തടയാൻ ഇ-ടെൻഡർ സഹായകമായി എന്ന കണ്ടെത്തൽ വെറും അവകാശവാദം മാത്രമാണ്. മറ്റൊരു നിർദ്ദേശമായിരുന്ന പ്രിവന്റീവ് വിജിലൻസ് ദൈനംദിന പ്രവർത്തികളെ ദീർഘമായ കാലതാമസത്തിൽ പെടുത്താൻ മാത്രമേ ഉപകരിക്കുമായിരുന്നുള്ളൂ. എല്ലാ ഫയലുകളും വിജിലൻസിന്റെ പ്രതിനിധി കൂടി കണ്ട് അഭിപ്രായം പറഞ്ഞാലേ പാസാക്കാനാവൂ എന്നു വന്നാൽ സർക്കാരും ജനങ്ങളും വിജിലൻസ് ചട്ടങ്ങൾക്കുവേണ്ടിയാണ് നിലനിൽക്കുന്നതെന്നു വരുന്നു. അഴിമതിക്കാരെ പിടികൂടി നടപടികൾ എടുക്കുന്നതിനുപകരം അഴിമതിക്കുള്ള അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് യാഥാർഥ്യവുമായുള്ള ഒരു പൂച്ചയും എലിയും കളി മാത്രമാണ്. അഴിമതിക്കാർ അപ്പോഴും എന്തെങ്കിലും പഴുത് കണ്ടുപിടിക്കുകയും ചെയ്യും. ലേഖകൻ സർക്കാർ സർവീസിലിരിക്കേ ദാരിദ്ര്യനിർമ്മാർജ്ജനം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള 'ദർശൻ' പോലുള്ള സന്നദ്ധസംഘടനകളിലും വളരെ ക്രിയാത്മകമായി പ്രവർത്തിച്ചിരുന്നു. പിന്നീടുവന്ന കുടുംബശ്രീ കൂട്ടായ്മയുടെ മാതൃകയായിരുന്നു ഇതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

 

സർക്കാർ സർവീസിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തിലെ പൊതുവായ പാഴ്‌ച്ചെലവുകളും പാഴാക്കിക്കളയുന്ന മാനവവിഭവശേഷിയും വെളിപ്പെടുത്തുന്ന പരാമർശങ്ങൾ ചിലയിടങ്ങളിൽ കാണാം. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ മേധാവിയായിരിക്കേ തിരുവല്ലം കുന്നിലുള്ള അവരുടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാൻ തീരുമാനിച്ചു. ആ ജോലികൾ ജീവനക്കാർ തന്നെ സസന്തോഷം ഏറ്റെടുത്തു. കാടും പടലും അവർ തന്നെ വെട്ടിത്തെളിച്ച് അൻപതേക്കർ സ്ഥലത്ത് മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ഈ കൂട്ടായ്മയും അർപ്പണബോധവും അഭിനന്ദനാർഹം തന്നെയാണെങ്കിലും അത്രയും ജീവനക്കാർ ഇത്രയും ദിവസം അവരുടെ സാധാരണ ജോലികളിൽനിന്ന് മാറിനിന്നിട്ടും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെങ്കിൽ അതിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് എന്തു സൂചനയാണ് ഈ പ്രവൃത്തി നൽകുന്നതെന്ന് ഗ്രന്ഥകർത്താവ് ആലോചിച്ച മട്ടില്ല. അദ്ദേഹത്തിന്റെ മറ്റൊരു പദ്ധതി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി കോർപ്പറേഷനെക്കൊണ്ട് പരസ്യചിത്രങ്ങൾ തയ്യാറാക്കുന്നതിനായിരുന്നു. സർക്കാർ സ്ഥാപനമായതുകൊണ്ട് ടെൻഡർ വിളിക്കാതെതന്നെ ഓർഡറുകൾ ലഭിക്കുമല്ലോ. എന്നാൽ ഇവിടെയും തുറന്ന മത്സരത്തെ നേരിടാനുള്ള കഴിവില്ലായ്മയാണ് കൂടുതൽ പ്രകടമാകുന്നത്. ടെൻഡർ വിളിച്ചാൽ കെ.എസ്.എഫ്.ഡി.സി കരാർ നേടുകയില്ല. എന്നാൽ ടെൻഡർ വിളിക്കാതെയാണെങ്കിൽ ഉയർന്ന തുകക്ക് പണി ഏറ്റെടുക്കാനുമാകും. ഇവിടെയും ആത്യന്തികമായി നഷ്ടം സർക്കാരിനും നികുതിദായകരായ ജനങ്ങൾക്കുമല്ലേ? 


ഒരു ആത്മകഥയിൽനിന്ന് പ്രതീക്ഷിക്കുന്ന തുറന്ന വിവരണം ഈ കൃതിയിൽ കാണുന്നില്ല. തൊഴിൽപരമായ വിവാദങ്ങളിൽ പെടുമ്പോൾ പോലും അതിന്റെ വിശദവിവരങ്ങൾ നൽകാതെ അഴകൊഴമ്പൻ രീതിയിൽ ഒഴിഞ്ഞുമാറാനാണ് തോമസ് ശ്രമിക്കുന്നത്. കാര്യങ്ങൾ വ്യക്തമായി പറയാതെ 'തെക്കൻ പ്രദേശങ്ങളിലെ ഉന്നതനേതാവ്' എന്നും മറ്റുമുള്ള മഞ്ഞപ്പത്രശൈലിയിലുള്ള പരാമർശങ്ങൾ പുസ്തകത്തിന്റെ വായനാക്ഷമതയെയാണ് ഇടിച്ചുതാഴ്ത്തുന്നത്. നിരവധി ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ അനേകം കുടുംബചിത്രങ്ങളും നല്കിയിരിക്കുന്നതിന്റെ പ്രസക്തി പിടികിട്ടുന്നില്ല. ഗ്രന്ഥകാരന്റെ വല്യപ്പൻ മരിച്ച ദിവസം മൃതദേഹത്തിനുചുറ്റും ബന്ധുക്കൾ നിരന്നു നിൽക്കുന്നതാണ് ഒരു ഫോട്ടോ! സ്വന്തം ഭാര്യാപിതാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് മറ്റൊരു ചിത്രത്തിൽ. ഇതൊന്നുമല്ല പച്ചയായ ജീവിതചിത്രീകരണം. വിവിധ സ്ഥാപനങ്ങളിൽ തന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച പരിപാടികളും പദ്ധതികളും അനുബന്ധമായി ചേർത്തിരിക്കുന്നത് പൊങ്ങച്ചമായി മാത്രമേ കാണാൻ സാധിക്കൂ. അവയിൽ മിക്കവാറും എല്ലാംതന്നെ എങ്ങുമെത്തിയില്ല താനും! കാര്യമായ സംഭാവനകൾ ഒന്നുംതന്നെ നൽകാൻ സാധിച്ചിട്ടില്ലെങ്കിലും കൃത്യമായ സമയങ്ങളിൽ സ്ഥാനക്കയറ്റങ്ങളും രാഷ്ട്രപതിയുടെ ശ്രേഷ്ഠസേവനത്തിനുള്ള മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രേഖാചിത്രങ്ങൾ വരക്കുന്നതിനുള്ള ലേഖകന്റെ കഴിവ് വളരെയധികം ഹൃദ്യമായ ചിത്രങ്ങളിലൂടെ ഈ കൃതിയിൽ വെളിവാകുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sravukalkkoppam Neenthumbol' by Jacob Thomas
Publisher: Current Books Thrissur, 2017
ISBN: 9788122613957
Pages: 240
 

Sunday, December 13, 2020

ഭാരതപര്യടനം

ആധുനികകാലത്ത് കേരളം ജന്മം നൽകിയ സംസ്‌കൃതപണ്ഡിതരിൽ അഗ്രേസരനാണ് കുട്ടികൃഷ്ണ മാരാര്. കേരളകലാമണ്ഡലത്തിലെ സാഹിത്യാചാര്യൻ, മാതൃഭൂമിയിലെ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവൃത്തിയെടുത്ത മാരാർ അക്കാലത്തെ എണ്ണം പറഞ്ഞ സാഹിത്യവിമർശകൻ കൂടിയായിരുന്നു. 'ഭാരതപര്യടനം' എന്ന ഈ കൃതി പോലും മഹാഭാരതത്തിന്റെ ഒരു വിമർശനപഠനമാണ്. മഹാസാഗരതുല്യമായ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മുൻനിർത്തി നിരവധി സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. ഖാണ്ഡേക്കറുടെ യയാതിയും, ശിവജി സാവന്തിന്റെ മൃത്യുഞ്ജയ്‌യും മുതൽ മലയാളത്തിലെ ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം എന്നിവ വരെ നീണ്ടുകിടക്കുന്ന ആ സർഗ്ഗസപര്യക്ക് വഴികാട്ടിയായത് 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയാണ്. എന്റെ കയ്യിലുള്ളത് ഇതിന്റെ അറുപത്തിയൊന്നാമത്തെ പതിപ്പാണ്. സാഹിത്യകേരളം എത്ര ആവേശത്തോടെയാണ് ഈ പുസ്തകത്തെ സ്വീകരിച്ചതെന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ. മാരാർ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാരതകഥയുടെ ഉപാഖ്യാനം ഏതു കാലത്തും പ്രസക്തവും അനുയോജ്യവുമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ രചന.

 

തുടർച്ചയായി, കഥാതന്തു മുറിയാതെയുള്ള ആഖ്യാനശൈലിയല്ല മാരാർ ഇവിടെ അവലംബിച്ചിരിക്കുന്നത്. ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഒരാൾക്കും ഭാരതകഥ അറിയാതിരിക്കില്ലല്ലോ. ഇതൊരു രാജ്യം ചുറ്റിയുള്ള യാത്രാവിവരണമാണെന്ന് കുട്ടിക്കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ചിലരുണ്ടെങ്കിലും അവരുടെ പര്യടനം ഏതാനും പേജുകൾക്കപ്പുറത്തേക്ക് പ്രവേശിക്കുകയില്ല. സാവന്തിനും പി. കെ. ബാലകൃഷ്ണനും നായകകഥാപാത്രമായ കർണ്ണൻ ഇവിടെയും ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ബലിമൃഗമാണ്. മാരാർ പലപ്പോഴും കർണ്ണന്റെ അന്തർദൃഷ്ടിയിലൂടെ സാഹചര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്. ദുര്യോധനനോടുള്ള കലർപ്പില്ലാത്ത കൂറു മാത്രമാണ് കർണ്ണനെ വിശ്വസ്തനായ ഒരു സുഹൃത്ത് എന്ന നിലയിൽ അന്യൂനനാക്കുന്നത്. കുട്ടികളായ കൗരവ-പാണ്ഡവരുടെ ആയുധവിദ്യാ പ്രദർശനത്തിനിടയിൽ അർജ്ജുനനെ വെല്ലുവിളിച്ച കർണ്ണൻ തന്റെ കുലവും വംശമഹിമയും വെളിപ്പെടുത്താനാവശ്യപ്പെട്ടതോടെ തളർന്നിരുന്നുപോയല്ലോ. അന്ന് തൽക്ഷണം ദുര്യോധനൻ അയാളെ അംഗരാജ്യത്തിന്റെ അധിപനായി ഉയർത്തി പാണ്ഡവർക്കൊപ്പമെത്തിച്ചു. ഇതിനുള്ള നന്ദിയായാണ് കർണ്ണൻ ജീവിതാവസാനം വരെ ദുര്യോധനന്റെ നിഴലായി കൂടെ നിന്നത്. ഇന്ദ്രൻ സമ്മാനിച്ച ഏകപുരുഷഘാതിനി എന്ന തടുക്കാനാവാത്ത ആയുധം പോലും കുരുക്ഷേത്രത്തിൽ കൗരവപക്ഷത്ത് വൻനാശം വിതച്ച ഘടോൽക്കചനെതിരെ ഉപയോഗിച്ചത് ദുര്യോധനനോടുള്ള ഈ വിധേയത്വം മൂലമാണ്. കർണ്ണൻ അത് അർജ്ജുനനെ നേരിടുമ്പോൾ ഉപയോഗിക്കാനായി വെച്ചിരിക്കുകയായിരുന്നുവല്ലോ. 


കുരുക്ഷേത്രയുദ്ധം ധർമ്മയുദ്ധമാണെന്നാണ് വെപ്പ്. എന്നാൽ മാതൃകാപരമായി തുടങ്ങിയ ഈ യുദ്ധം ക്രമേണ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെ തെറ്റിച്ച് വെറും സംഘട്ടനമായി തരംതാഴുന്നതിന്റെ നിരവധി ഉദാഹരണങ്ങളും അതിന്റെ ദാർശനിക അവലോകനവും ഈ കൃതിയിൽ കാണാം. പാണ്ഡവരും കൃഷ്ണനും അനീതി പലയിടത്തും നഗ്നമായ രീതിയിൽത്തന്നെ ഉപയോഗിക്കുന്നുണ്ട്. തനിക്കു ചേർന്നവരോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന നിബന്ധനയുമായി തുടങ്ങിയ സംഗരത്തിൽ ഭീഷ്മരെ നേരിടുവാൻ ശിഖണ്ഡിയെ നിയോഗിക്കുമ്പോൾ ആരംഭിക്കുകയായി കൊടുംചതിയുടെ ഇരുളിലേക്കുള്ള പ്രയാണം. അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയിലൂടെ ദ്രോണരെ, താഴ്‌ന്നുപോയ രഥചക്രം ഉയർത്തുന്നതിനിടെ കർണ്ണനെ, നിയമവിരുദ്ധമായി തുടയിലടിച്ച് ദുര്യോധനനെ - അങ്ങനെ, എല്ലാ കൗരവപ്രമുഖരേയും നിലംപരിശാക്കിയതിനു പിന്നിൽ അനീതിയുടെ കറ പുരണ്ടിരിക്കുന്നതായി കാണാം. തീർത്തും പ്രായോഗികമായ തത്വോപദേശത്തിലൂടെ കൃഷ്ണൻ പാണ്ഡവരെ ഇതിനു സജ്ജരാക്കുന്നതും മാരാർ കാട്ടിത്തരുന്നു. സ്വധർമ്മമനുഷ്ഠിക്കുന്ന മനുഷ്യന് ആനുഷംഗികമായി വല്ല അനീതിയും ചെയ്യാതെ കഴിയില്ലെന്നുവരും, അത് വകവെക്കാനില്ല എന്നാണദ്ദേഹം അവരെ ഉപദേശിക്കുന്നത്.


ഗ്രന്ഥകാരൻ ഗാന്ധിയൻ ആദർശങ്ങളോടു പുലർത്തുന്ന നിസ്സീമമായ സ്നേഹാദരങ്ങൾ നിരവധി തവണ ഈ കൃതിയിൽ വെളിവാക്കപ്പെടുന്നു. അജ്ഞാതവാസത്തിനുശേഷം പാണ്ഡവർക്ക് അർദ്ധരാജ്യം തേടിക്കൊണ്ടുള്ള കൃഷ്ണദൂതിനെ മാരാർ താരതമ്യപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിനോടടുത്ത ആഴ്ചകളിൽ ബംഗ്ലാദേശിൽ ആളിക്കത്തിയ ഹിന്ദുവിരുദ്ധ കലാപം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാന്ധിജി നവഖാലിയിൽ നടത്തിയ സന്ദർശനവുമായാണ്. കൃഷ്ണൻ ദ്വാപരയുഗമഹാത്മാവാണെങ്കിൽ ഗാന്ധിജി കലിയുഗമഹാത്മാവാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. ലക്ഷക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ വർഗീയലഹളകൾ ഭാരതമനസ്സാക്ഷിയെ എത്ര ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു എന്നതിന്റെ ക്രിയാസാക്ഷ്യമാണ് മാരാരുടെ ഈ വരികൾ.


വിദ്യാർത്ഥികളുടെ പതിപ്പായതുകൊണ്ടാണോ എന്നറിഞ്ഞില്ല, ഗീതാദ്ധ്യയനത്തെക്കുറിച്ച് ഒന്നുംതന്നെ ഇതിൽ കാണുന്നില്ല. നിരവധി മൂലസംസ്കൃത ശ്ലോകങ്ങൾ അർത്ഥസഹിതം നൽകിയിരിക്കുന്നത് സംസ്കൃതഭാഷയുടെ വാഗ്പ്രപഞ്ചത്തെ വായനക്കാർക്ക് പരിചയപ്പെടുത്തും. ഓരോ അദ്ധ്യായത്തിനൊടുവിലും ലോകമാർഗ്ഗത്തേയും പൊതുതത്വങ്ങളേയും അടിസ്ഥാനമാക്കിയ ഏതാനും ശ്ലോകങ്ങളും നൽകിയിരിക്കുന്നു. മാരാരുടെ ഭാഷ കറയറ്റതും സ്വാഭാവികമായിത്തന്നെ സംസ്കൃതാതിപ്രസരമുള്ളതുമാണ്. 'കുരജാംഗലപ്രജകൾ' (പേജ് 59) എന്ന പ്രയോഗത്തിന്റെ ആശയമെന്തെന്ന് ഇപ്പോഴും യാതൊരു നിശ്ചയവുമില്ല. അത്തരം നിരവധി പദങ്ങളുമായി വായനക്കാർ ഇതിൽ ബന്ധം പുലർത്തും. മഹാഭാരതത്തിന്റെ കേന്ദ്രആശയം ജീവിതവൈരാഗ്യമല്ലെന്നും സർവനാശം വരുത്തിയ മഹായുദ്ധത്തിന്റെ അലയൊലികൾക്കപ്പുറം അത് സ്നേഹസാരമാണെന്നും മാരാർ സ്ഥാപിക്കുന്നു.


പുസ്തകം  ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Bharathaparyadanam' by Kuttikrishna Marar
Publisher: Marar Sahithya Prakasam, 2017 (First published 1950)
ISBN: Nil
Pages: 224
 

Wednesday, December 9, 2020

ഈശ്വരന്റെ കഷ്ടകാലം

കേരളത്തിലെ സാംസ്കാരികനായകരിൽ പ്രമുഖനായിരുന്നു പരേതനായ സുകുമാർ അഴീക്കോട്. സമൂഹത്തിൽ അനീതി കാണുന്നതായി തനിക്കു തോന്നിയാൽ അതിനെതിരെ അതിശക്തമായി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. പരന്ന വായനയും ആഴത്തിലുള്ള അറിവും സാഹിത്യ-തത്വചിന്താ മേഖലകളിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. തത്വമസി പോലെ ഭാരതീയ തത്വചിന്തയുടെ കാതലായ സന്ദേശം വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിളമ്പിയ കൃതികൾ വളരെയധികമില്ല. സാഹിത്യവിമർശനത്തിലും അഴീക്കോട് നിർഭയവും നിർദ്ദയവുമായി തൂലിക ചലിപ്പിച്ചു. എങ്കിലും അവസാനകാലങ്ങളിൽ മറ്റുള്ളവർ തന്നെ പൂജിച്ചും ബഹുമാനിച്ചുമൊക്കെ കഴിഞ്ഞുകൊള്ളണം എന്നൊരു തോന്നൽ അദ്ദേഹത്തിൽ ഉണ്ടായിരുന്നതായി കരുതേണ്ടിവരുന്നു. വേണ്ടത്ര പരിചയമില്ലാത്ത വിഷയങ്ങളിൽപ്പോലും അഭിപ്രായം പ്രകടിപ്പിക്കുകയും ആ രംഗത്തെ വിദഗ്ദ്ധർ അതിനെ എതിർത്താൽ അവർക്കുനേരെ വാക്ശരങ്ങൾ ചൊരിഞ്ഞ് നിർവീര്യരാക്കുന്നതും അഴീക്കോടൻ ശൈലിയുടെ ഭാഗമായി മാറിയിരുന്നു. 2010-നോടടുത്ത് വിവിധ പത്രമാസികകളിലായി അദ്ദേഹം എഴുതിയ 24 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഈ തെരഞ്ഞെടുപ്പ് നടത്തിയത് ഗ്രന്ഥകാരൻ തന്നെയാണ്. പ്രസിദ്ധീകരിച്ച കാലത്തിനുശേഷവും ശ്രദ്ധിക്കപ്പെടേണ്ട ചില മൂല്യങ്ങളും കാര്യങ്ങളും ഉള്ളതുകൊണ്ടാണ് വീണ്ടും വായിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അഴീക്കോട് ഓർമ്മപ്പെടുത്തുന്നു.


അവകാശവാദങ്ങൾക്കൊത്ത നിലവാരം ഒരൊറ്റ ലേഖനവും പുലർത്തുന്നില്ല എന്നതാണ് വായനക്കാർ തുടക്കം മുതലേ ഖേദപൂർവ്വം ശ്രദ്ധിക്കുന്ന ഒരു സംഗതി. സമകാലിക വിഷയങ്ങളെക്കുറിച്ചാണ് എല്ലാ ലേഖനങ്ങളും. എന്നാൽ അവയിലൊന്നും ഒരു തുറന്ന മനസ്സോ, പുതിയ വസ്തുതകളെ മനസ്സിലാക്കി അതിനനുസരണമായ വിലയിരുത്തലോ ഒന്നും കാണാൻ കഴിയുന്നില്ല. തന്റെ രാഷ്ട്രീയ താല്പര്യങ്ങളേയും അതിൽനിന്നുണ്ടാകുന്ന മുൻവിധികളേയും വേദപ്രമാണങ്ങളാക്കിയാണ് അദ്ദേഹം ലോകത്തെ കാണുന്നത്. പല അദ്ധ്യായങ്ങളും ഞായറാഴ്ച കുർബാനക്കുശേഷമുള്ള ഇടവക വികാരിയുടെ സന്മാർഗപ്രസംഗങ്ങളുടെ മാതൃകയിലാണ് വാർത്തെടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ ശീർഷകം തന്നെ ഇതിന് ഉദാഹരണമാണ്. ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചുകിട്ടാൻ ദേവാലയങ്ങളിൽ ഉയർന്ന തുകയ്ക്കുള്ള കാഴ്ചദ്രവ്യങ്ങൾ സമർപ്പിക്കുന്നതിനുപിന്നിലെ ധാർമികതയെയാണ് ചോദ്യം ചെയ്യുന്നത്. ദൈവത്തെ നാം നമ്മുടെ രൂപത്തിൽ സൃഷ്ടിക്കുന്നതുവഴി വിലപിടിച്ച വസ്തുക്കൾ സമ്മാനമായി കൊടുത്താൽ എളുപ്പത്തിൽ പ്രസാദിപ്പിക്കാൻ സാധിക്കും എന്ന നില വരുത്തി. അതാണ് 'ഈശ്വരന്റെ കഷ്ടകാലം'. അഴീക്കോടിന്റെ ഈ വാദം തീർത്തും ബാലിശമാണെന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകും. പ്രോഗ്രസ്സിവ് ടാക്സേഷൻ എന്ന തത്വം എല്ലാ മേഖലകളിലും നിലനിൽക്കുന്നു. ദരിദ്രനായ ഒരാൾ നൂറു രൂപ ദാനം ചെയ്യുമ്പോൾ തത്തുല്യമായ സാമ്പത്തികത്യാഗം ഒരു ധനികനെ സംബന്ധിച്ചിടത്തോളം പതിനായിരമോ ലക്ഷമോ വന്നേക്കാം. ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന രീതിയും അതല്ലേ? ഗ്രന്ഥകാരന്റെ എതിർപ്പ് ആചാരങ്ങളുടെ നേർക്കു കൂടിയാണ്. മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീനാരായണ ഗുരു അഭിപ്രായപ്പെട്ടു - മതമേതായാലും മതി. ആചാരപ്രധാനമായി മതത്തെ അവതരിപ്പിക്കുന്ന പുരോഹിതന്മാരാണ് ഭീകരതയുടെ സൃഷ്ടാക്കൾ എന്ന് പുസ്തകം പറഞ്ഞുവെക്കുന്നു.


പാർലമെന്റംഗങ്ങളുടെ ശമ്പളവർദ്ധനവിനെതിരെ അഴീക്കോട് വാളെടുക്കുന്നു. കൂടുതൽ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് നല്ല ശമ്പളം നൽകിയില്ലെങ്കിൽ അവർ അഴിമതിയിലേക്കുതിരിയും എന്നത് പ്രതീക്ഷിക്കാവുന്നതല്ലേ? രാഷ്ട്രീയം വളരെ റിസ്കുള്ള ഒരു പ്രൊഫഷനാണ്. നിരവധി പേർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും അതിൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ഔദ്യോഗികസ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നുള്ളൂ. അവരിൽത്തന്നെ പലർക്കും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്നും ഉറപ്പില്ല. അത്രയധികം അപായസാദ്ധ്യതയുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമാനമായ വിധത്തിൽ വേതനവും പെൻഷൻ ആനുകൂല്യങ്ങളും നൽകേണ്ടിവരും. ജനാധിപത്യം ചെലവുള്ള ഒരേർപ്പാടാണ്. ജനസേവനം ജോലിയല്ലെന്നുള്ള ഭംഗിവാക്കുകൾ മുഖവിലക്കെടുക്കേണ്ടതില്ല. അഴീക്കോട് തന്നെ 1962-ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ആളാണ്. അന്ന് ജയിച്ചിരുന്നുവെങ്കിൽ അദ്ദേഹം ശമ്പളം വാങ്ങുമായിരുന്നില്ലേ? ഇതെല്ലാം വെറും ആത്മവഞ്ചനയായേ വായനക്കാർക്ക് തോന്നുന്നുള്ളൂ. ബഹിരാകാശ ഗവേഷണം, സൈനികച്ചെലവുകൾ എന്നിവക്കെതിരെയും മെക്കിട്ടുകേറുന്നതു കാണുമ്പോഴാണ് എത്ര ഇടുങ്ങിയതാണ് നമ്മുടെ സാഹിത്യനായകന്റെ ചിന്താനഭസ്സ് എന്നു വെളിവാകുന്നത്. ഈ മേഖലകളിൽ ചെലവഴിക്കുന്ന തുകയുടെ പകുതിയുടെ പകുതിയുണ്ടെങ്കിൽ ഈ നാട്ടിലെ പാവങ്ങൾക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കാമായിരുന്നുവത്രേ. പത്താളുടെ ആഹാരം അകത്താക്കുന്ന ഒരു ഭീമൻ വീട്ടിൽ ആകെ ചെയ്യുന്നത് വെള്ളം കോരൽ ആണെന്നതുപോലെയാണ് ഗ്രന്ഥകാരൻ കണ്ടെത്തുന്ന ഉപമ. കടുത്ത അമേരിക്കൻ വിരുദ്ധത ഓരോ വരിയിലും വമിക്കുന്നതുകാണാം. ആണവകരാർ, ആണവവൈദ്യുതി, എക്സ്പ്രസ്സ് ഹൈവേ, പാർശ്വഫലങ്ങളുള്ള ആധുനിക വൈദ്യശാസ്ത്രം എന്നിവയെയെല്ലാം തനി പിന്തിരിപ്പൻ മനോഭാവത്തോടെ എതിർക്കുന്നു.


മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വരേണ്യവർഗ്ഗങ്ങൾക്കു യോജിച്ച നയങ്ങളെ അഴീക്കോട് നിശിതമായി വിമർശിക്കുന്നു. രാഷ്ട്രീയമായ ആശയസംഹിതയിലുള്ള വിശ്വാസദാർഢ്യം, ജനസേവനത്തിന്റെ പാരമ്പര്യം, ധീരമായ പെരുമാറ്റം, പ്രഭാഷണത്തിന്റെ ആകർഷകത്വം, ഇന്ത്യയിലെ എല്ലാ ദേശ-മത വർഗ്ഗങ്ങളിലും പെട്ടവർക്ക് പ്രിയങ്കരൻ - ഇതൊക്കെയാണ് ഒരു പ്രധാനമന്ത്രിക്കു വേണ്ടതായ വ്യക്തിവൈഭവങ്ങൾ. ഇതിൽ ഒന്നുപോലും സിംഗിന് ഉണ്ടായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്. ജീവിതകാലം മുഴുവൻ ഉദ്യോഗസ്ഥനായിരുന്ന് വൈദേശികരിൽനിന്നുപോലും ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും പ്രധാനമന്ത്രിയായി അവരോധിക്കില്ല. ചില നല്ല പ്രസംഗങ്ങൾ അദ്ദേഹം എഴുതി വായിച്ചിട്ടുണ്ട്. വാടിവീഴുന്ന പഴുക്കിലകൾ പോലെ പ്രവർത്തനശേഷി നഷ്ടപ്പെട്ടവരുടെ വായയിൽനിന്ന് പുറത്തുചാടുന്ന ഉശിരൻ പദധോരണി എന്നാണതിനെ ലേഖകൻ വിലയിരുത്തുന്നത്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ishwarante Kashtakalam' by Sukumar Azheekode
Publisher: Chintha Publishers
ISBN: 97893844452
Pages: 112

 

Saturday, December 5, 2020

തുറന്ന മനസ്സോടെ

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങളിലും വാർത്താ ഏജൻസികളിലും പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള ആദരണീയനായ പത്രപ്രവർത്തകനാണ് ശ്രീ. കെ. എം. റോയ്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ ആയിരിക്കവേ 'തുറന്ന മനസ്സോടെ' എന്ന പേരിൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഒരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏതാണ്ട് ഇരുപതു വർഷക്കാലത്തോളം നീണ്ടുനിന്ന ആ പരമ്പരയിൽ 2010 മുതൽ 2013 വരെയുള്ള കാലയളവിലെ തെരഞ്ഞെടുത്ത 49 ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. ഊഹിക്കാവുന്നതുപോലെ പല ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സമസ്യകളുമായി ബന്ധപ്പെട്ടതായതിനാൽ അവയ്ക്ക് വർത്തമാനകാല പ്രസക്തി ഉണ്ടായേക്കില്ല. എങ്കിലും കേരളത്തിന്റെ വികസനം നേരിടുന്ന തടസ്സങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും ധാർമിക അപചയം തുടങ്ങിയ വിഷയങ്ങളിൽ റോയിയുടെ അഭിപ്രായങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ജസ്റ്റിസ് കെ. ടി. തോമസിന്റെ അവതാരികയോടെ പ്രസിദ്ധീകൃതമായ ഈ പുസ്തകം കേരളസമൂഹത്തിന്റെ ശക്തിദൗർബല്യങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ വിലയിരുത്തുന്ന ഒരു ജേർണലിസ്റ്റിന്റെ ഇരുത്തം വന്ന തൂലികയിൽനിന്ന് പുറത്തുവന്നതാണ്.

 

പല ലേഖനങ്ങളിലും റോയ് നടത്തുന്ന വിമർശനം നിശിതമാണ്; അതിനിരയാവുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് അദ്ദേഹത്തിന്റെ സ്ഥിരം വേട്ടമൃഗങ്ങൾ. ദൃശ്യ മാദ്ധ്യമങ്ങളേയും ഒരളവുവരെ അച്ചടി മാദ്ധ്യമങ്ങളെപ്പോലും വെറുതെ വിടുന്നുമില്ല. എന്നാൽ കച്ചവടതാല്പര്യങ്ങളുള്ള മതസ്ഥാപനങ്ങളേയും കൃത്യവിലോപം വരുത്തിയ ജുഡീഷ്യറിയേയും വിമർശിക്കേണ്ടുന്ന അവസരങ്ങളിൽ അതാതുമേഖലകളിലെ ഒരു സുപ്രധാനവ്യക്തി നടത്തുന്ന സ്വയംവിമർശനത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ മാത്രമാണ് ഗ്രന്ഥകാരൻ ഇടപെടുന്നത്. പക്ഷേ ആ വസ്തുതകളെല്ലാം ജനസാമാന്യത്തിന് മുൻപേതന്നെ പകൽവെളിച്ചം പോലെ സ്പഷ്ടവുമാണ്. കൃസ്ത്യൻ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടതാല്പര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള കർദിനാൾ ആലഞ്ചേരിയുടെ ലേഖനവും പീഡനക്കേസുകളിൽ നീതി വൈകുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ ഹൈക്കോടതികൾക്കയച്ച കത്തും ഏറ്റുപിടിച്ചുകൊണ്ട് ആ സ്ഥാപനങ്ങളെ ഈ വിഷയങ്ങളിൽ ആക്രമിക്കുന്ന പുസ്തകത്തിലെ ശൈലി പയറ്റിത്തെളിഞ്ഞ ഒരു ധീര പത്രപ്രവർത്തകന് അത്രയൊന്നും ഭൂഷണമല്ല. സ്വന്തം നിലയ്ക്ക് ഈ വീഴ്ചകൾ കണ്ടെത്താൻ ലേഖകന് കഴിയുന്നില്ലെന്നുണ്ടോ?


സാധാരണയായി മാധ്യമപ്രവർത്തകർ ഒഴിവാക്കിവിടുന്ന ചില വിഭാഗങ്ങളെ റോയ് ഇവിടെ തുറന്നുകാണിക്കുന്നു. ആത്മവഞ്ചനയും ഭീരുത്വവുമാണ് നമ്മുടെ സാംസ്കാരികനായകരുടെ പ്രധാന മുഖമുദ്രകൾ എന്ന ആക്ഷേപം സത്യം മാത്രമാണെങ്കിലും സാമൂഹ്യപ്രവർത്തകർ ഉറക്കെ വിളിച്ചുപറയാത്തതാണ്. പരിസ്ഥിതിപ്രവർത്തകരുടെ ഇരട്ടത്താപ്പും യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളും നിന്ദാർഹമാണെന്ന് ഈ കൃതി തറപ്പിച്ചുപറയുന്നു. ആലപ്പുഴയിലെ കരിമണൽ ഖനനം, കൂടംകുളം ആണവനിലയം എന്നിങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികളെ വിദേശധനത്തിന്റെ പിന്തുണയോടെ പരിസ്ഥിതിവാദികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവരെ നിലക്കുനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാഷ്ട്രീയമായി എതിർത്തുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വികസനമാതൃക സ്വായത്തമാക്കാൻ കേരളം പരിശ്രമിക്കണമെന്ന് ഗ്രന്ഥകർത്താവ് ആവശ്യപ്പെടുന്നു.


പത്രപ്രവർത്തകർ ജനങ്ങളുടെ നാഡിമിടിപ്പുകൾ അറിയുന്നവരാണെന്നാണ് വെയ്പ്പ്. എന്നാൽ ഇവിടെ ചില കാര്യമായ അബദ്ധങ്ങളും ഗ്രന്ഥകാരന് പിണയുന്നുണ്ട്. 2013 ഏപ്രിലിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നത് നരേന്ദ്ര മോദി ഭാവിയിൽ പ്രധാനമന്ത്രിയാകുന്നതിന് ഒരു സാദ്ധ്യതയും അദ്ദേഹം കാണുന്നില്ലെന്നതാണ് (പേജ് 78). കൃത്യം ഒരു വർഷത്തിനുശേഷം മോദി പ്രധാനമന്ത്രിപദത്തിൽ എത്തുകയും ചെയ്തു. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ കഴിഞ്ഞത് വോട്ടെടുപ്പിന് തൊട്ടുമുൻപ് ഏ. കെ. ആന്റണി കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിൽ നടത്തിയ അഞ്ചുദിവസത്തെ പ്രസംഗപര്യടനമാണെന്ന വിലയിരുത്തൽ ഒരു വിലകുറഞ്ഞ രാഷ്ട്രീയഫലിതം മാത്രമാണ് (പേജ് 85). സ്തോഭജനകമായ തലക്കെട്ടുകൾ നൽകിയിരിക്കുന്നത് പത്രവായനക്കാരെ ആകർഷിക്കുന്നതിനായിരിക്കണം. 'കൊച്ചി മെട്രോ റെയിൽ ഇല്ലെങ്കിൽ കേരളം കായലിൽ മുങ്ങുമോ' എന്ന ശീർഷകം അത്തരത്തിൽ ഒന്നാണ്.


രാഷ്ട്രീയത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിരവധി ലേഖനങ്ങൾ ഈ കൃതിയിൽ കാണാം. ഇടതുമുന്നണിയേയും പ്രത്യേകമായി കടന്നാക്രമിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്ന വ്യക്തമായ കോൺഗ്രസ് ചായ്‌വ് ഒരു കല്ലുകടി പോലെ വായനക്കാർക്ക് അനുഭവപ്പെടും. കോൺഗ്രസ്സിൽ തന്നെ ഉമ്മൻ ചാണ്ടിയോടും ഏ. കെ. ആന്റണിയോടും മാത്രമേയുള്ളൂ ഈ ചങ്ങാത്തം! കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനോടും അദ്ദേഹത്തിന് വിധേയത്വമുണ്ട്. 2ജി സ്പെക്ട്രം ഇടപാടിൽ സി.ഏ.ജി കണ്ടെത്തിയ വൻ അഴിമതി കണക്കുകളിലെ പിശകാണെന്നും അത്രയൊന്നും കോടികൾ വരില്ലെന്നും റോയ് ആശ്വസിക്കുന്നു. ആന്റണിയുടെ ഗുണഗണങ്ങൾ തരം കിട്ടുമ്പോഴെല്ലാം പാടിപ്പുകഴ്ത്തുന്നുവെങ്കിലും സ്വാശ്രയ കോളജുകളിൽ കഴുത്തറപ്പൻ ഫീസ് ഈടാക്കാൻ മാനേജ്‌മെന്റുകൾക്ക് അവസരമൊരുക്കിയത് ആന്റണിക്ക് സംഭവിച്ച ബോധപൂർവമോ അല്ലാത്തതോ ആയ ഒരു തെറ്റാണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. സ്വാശ്രയ കോളജുകളിൽ പകുതിസീറ്റുകളിൽ സർക്കാർ ഫീസ് എന്ന ഉറപ്പ് മെത്രാന്മാരിൽനിന്ന് എഴുതിവാങ്ങിയില്ല എന്ന തെറ്റ് ഹൃദയവേദനയോടെ ആദർശധീരൻ ആന്റണി ഏറ്റുപറഞ്ഞുവത്രേ! മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായ ഒരാളാണ് ഇത്രയും നിർണായകമായ ഒരു കാര്യത്തിൽ വാക്കാലുള്ള ഉറപ്പും മേടിച്ച് വീട്ടിൽ പോയി സ്വസ്ഥമായി കിടന്നുറങ്ങിയതെന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാൽ കേരള മെത്രാൻ സമിതിയുടെ വക്താവായ ഒരു മെത്രാൻ ലേഖകനോട് പറഞ്ഞത് അങ്ങനെ യാതൊരുറപ്പും അവർ ആന്റണിക്ക് നൽകിയിട്ടില്ല എന്നാണ്. അപ്പോൾ ആരാണ് നുണ പറയുന്നത്?


എഡിറ്റോറിയൽ ശൈലിയിലുള്ള വിമർശനങ്ങളെല്ലാം ഒരച്ചിൽ വാർത്തെടുത്തിരിക്കുന്നതുപോലുണ്ട്. തന്റെ വാദങ്ങൾ സ്ഥാപിക്കാൻ സഹായകമായ വിധത്തിലുള്ള കെട്ടുകഥകൾ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. രജപുത്രരുമായുള്ള യുദ്ധത്തിൽ ബാബർ കുറെ പശുക്കളെ തന്റെ സൈന്യത്തിനുമുന്നിൽ നിറുത്തി യുദ്ധം ചെയ്തുതുടങ്ങിയെന്നും രജപുത്രർ ആക്രമിക്കാൻ മടിച്ചുനിന്ന സമയം കൊണ്ട് സമർഖണ്ഡിൽനിന്ന് (മധ്യേഷ്യയിലെ!) കൂടുതൽ സൈനികരെ ഇറക്കി യുദ്ധം ജയിച്ചുവെന്നുമുള്ള കഥ എവിടെനിന്നു കിട്ടിയെന്നറിയില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thuranna Manassode' by K M Roy
Olive Publications, 2014
ISBN: 9789383756223
Pages: 242
 

Wednesday, December 2, 2020

ബ്രാഹ്മണ്യ വിമർശം

ഭാരതീയസമൂഹം ഉയർച്ചതാഴ്ചകൾ നിറഞ്ഞ നിരവധി നിരവധി ജാതികളുടെ ഒരു ശേഖരമാണ്. ബ്രാഹ്മണരടങ്ങുന്ന ഉയർന്ന ജാതിക്കാർ താഴ്ന്നവരെ വലിയതോതിൽ ദ്രോഹിക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായ വഴിനടപ്പ്, പൊതുകിണറുകളിൽ നിന്നുള്ള വെള്ളമെടുപ്പ്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം തടഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിലധികം കാലത്തെ സാമൂഹ്യപരിഷ്കരണങ്ങളുടെ ഭാഗമായി വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജാതീയ അടിമത്തം ഇപ്പോഴും തുടരുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും അവയെല്ലാം ഇവിടത്തെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും തദ്വാരാ നിയമവ്യവസ്ഥയുടേയും നഗ്നമായ ലംഘനമാണെന്ന വസ്തുത പരക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായും ഇന്ന് ഭരണകൂടം ഇരകൾക്കൊപ്പമാണ്. മുൻകാലങ്ങളിലുള്ളതിന് വിപരീതമായി ജാതീയമായ അക്രമങ്ങൾക്കെതിരെ വ്യക്തമായ ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. എങ്കിലും ഒരു വിഭാഗം ബുദ്ധിജീവികൾ ജാതികൾ തമ്മിലുള്ള ശത്രുത എക്കാലവും തുടരണമെന്നാഗ്രഹിക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുവേണ്ടി മുൻകാല അക്രമങ്ങളുടെ പട്ടിക അവർ യാന്ത്രികമായി നിരത്തിക്കൊണ്ടിരിക്കും. അനുരഞ്ജനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗങ്ങളെക്കൊണ്ട് മറ്റുള്ളവർക്കെതിരെ ആയുധമെടുപ്പിക്കുന്നതിനാണ് ഇവർ ഊന്നൽ നൽകുന്നത്. ഈ മാവോയിസ്റ്റ് ബുദ്ധിജീവികളുടെ ലക്‌ഷ്യം ചൈനയുടെ താല്പര്യങ്ങളനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തലും! ശ്രീ. കെ. മുരളി എഞ്ചിനീയറിംഗ് പഠനത്തിനിടെ നക്സലിസത്തിലേക്ക് വഴിതിരിഞ്ഞ ഒരു വിപ്ലവകാരിയാണ്. കൂടെയുള്ളവർ പലരും പിന്തിരിഞ്ഞിട്ടും അദ്ദേഹം താൻ തെരഞ്ഞെടുത്ത പാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട് നാലര വർഷത്തോളം യർവാദാ ജയിലിൽ കഴിയവേ എഴുതപ്പെട്ട പുസ്തകമാണിത്.


തടങ്കലിലിരിക്കേ കിട്ടാൻ എളുപ്പമായ പുസ്തകം എന്ന നിലയിൽ ബാലഗംഗാധര തിലകിന്റെ 'ഗീതാരഹസ്യം' എന്ന പുസ്തകത്തിൽനിന്ന് ലഭിച്ച തത്വശാസ്ത്രപരമായ ആശയങ്ങളുടെ വെളിച്ചത്തിൽ ബ്രാഹ്മണ്യത്തിന് ഒരു പുതിയ വിമർശം ചമയ്ക്കുകയാണീ കൃതി. വിമർശനമെന്നാൽ കണ്ണും പൂട്ടിയുള്ള ഒരു ആക്രമണം തന്നെയാണ്! ബ്രാഹ്മണ്യത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി ഘോഷിക്കപ്പെടുന്ന അദ്വൈതദർശനം സ്വന്തം മൂലതത്വങ്ങളെ ആശ്രയിച്ച് നിൽക്കാൻ പോലും കെല്പില്ലാത്തതാണെന്നാണ് ആരോപണം. മാവോയിസത്തിന്റെ ഉച്ചസ്ഥായിയിലുള്ള വായ്ത്താരി പുസ്തകത്തിലുടനീളം കേൾക്കാം. ബ്രാഹ്മണ്യം മാത്രമല്ല, ലേഖകന് ശത്രുതയുള്ള എന്തും 'ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയുടേയും നാടുവാഴിത്തഭൂപ്രഭുക്കളുടേയും സാമ്രാജ്യത്വത്തിന്റേയും' താല്പര്യങ്ങളെ സേവിക്കുന്നു. The quick brown fox jumps over the lazy dog എന്ന വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ഉണ്ട് എന്നു പറയുന്നതുപോലെ മേല്പറഞ്ഞ വാചകത്തിൽ മാവോയിസത്തിന്റെ വിമർശനാത്മകമായ മുഴുവൻ പദശേഖരവും അടങ്ങുന്നു. ജയിലിൽ റഫറൻസ് ഗ്രന്ഥങ്ങളുടെ അഭാവവും ലേഖകന്റെ മറാഠി ഭാഷയിലെ പരിചയക്കുറവും 'ഗീതാരഹസ്യ'ത്തിന്റെ വ്യാഖ്യാനത്തിൽ പാകപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്നൊരു മുൻ‌കൂർ ജാമ്യം തുടക്കത്തിലേ എടുത്തുവെക്കുന്നു. തിലകിനെ അദ്ദേഹത്തിന്റെ പേരിന്റെ മറാഠി ഉച്ചാരണമായ 'ഠിളക്ക്' എന്ന് അഭിസംബോധന ചെയ്യുന്നത് കൗതുകകരമാണ്.


ബ്രാഹ്മണ്യത്തിനെതിരെയുള്ള ഈ വിമർശനകൃതിയിൽ ബ്രാഹ്മണ്യം എന്താണെന്നു നിർവചിക്കാത്തത് ഒരു കനത്ത പോരായ്മയാണ്. ചിലയിടങ്ങളിൽ ശരവ്യർ ബ്രാഹ്മണരാണ്, മറ്റിടങ്ങളിൽ ഹിന്ദുമതമാണ്, ഇനിയുമൊരിടത്ത് ഇന്ത്യൻ ദേശീയത, പിന്നെ മദ്ധ്യവർഗ്ഗം എന്നിങ്ങനെ ഗ്രന്ഥകാരന്റെ ശത്രുക്കളുടെ നിര പെരുകുന്നു. ഇവയെല്ലാറ്റിനേയും ബ്രാഹ്മണ്യത്തിന്റെ കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്നു. കായികവും മാനസികവുമായ അദ്ധ്വാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളംകാലം ബ്രാഹ്മണ്യവും നിലനിൽക്കും (പേജ് 35) എന്ന വാദത്തിൽ ബ്രാഹ്മണ്യത്തിന്റെ ഏതു മുഖത്തെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മുഴുവൻ ഉപഭൂഖണ്ഡവും വ്യാപിച്ചുകിടക്കുന്നതാണ് ഭാരതമെന്നാണ് ബ്രാഹ്മണ്യസ്വപ്നമെങ്കിലും ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്ന വംശീയവെറി കാമ്പിൽ തന്നെ അത് നിലനിർത്തിപ്പോരുന്നുണ്ട് എന്ന് മുരളി ആരോപിക്കുന്നു. ബ്രാഹ്മണ്യത്തോടുള്ള വെറുപ്പിന്റെ തീവ്രതയിൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റുന്നതായും തോന്നിപ്പോകുന്നു. 'മനുഷ്യജന്മത്തെ എന്തോ മഹത്തായ കാര്യമായാണ് ബ്രാഹ്മണ്യം കണക്കാക്കുന്നത്' (പേജ് 17) എന്ന വൃഥാവാദം അതിനുദാഹരണമാണ്. ഇന്ത്യയിലെ സകല രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രത്യേകിച്ച് പാർലമെന്ററി ഇടതുപക്ഷവും ബ്രാഹ്മണ്യ പ്രതീകങ്ങൾക്കുമേൽ അവകാശമുന്നയിക്കാൻ ആർ.എസ്.എസ്സുമായി മത്സരത്തിലാണ് (പേജ് 31).


അദ്വൈതത്തെ ഈ ഗ്രന്ഥം നിശിതമായി വിമർശിക്കുന്നു. ഒപ്പം തന്നെ അതിന്റെ അടിസ്ഥാന ആശയങ്ങളെ സുതാര്യമായി സംഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ലളിതവൽക്കരണമാകുന്നുണ്ടോ എന്ന സംശയം ബാക്കിനിൽക്കും. ആധുനികകാലത്ത് അദ്വൈതത്തിനു ലഭിച്ച ഉന്നതപദവിക്കുകാരണം കൊളോണിയൽ പൗരസ്ത്യവാദമാണ്. ഇത് ആത്മീയതയുടെ ഔന്നത്യം നിലനിർത്തിയ ആര്യൻ സുവർണകാലത്തെക്കുറിച്ചുള്ള പൗരസ്ത്യവാദ ധാരണയുടെ ഭാഗവുമാണ്. വിശിഷ്ടാദ്വൈതവും ദ്വൈതവാദവും ഇതിന്റെ ഫലമായി നിഗൂഢ ദാർശനികവ്യവഹാരങ്ങളുടെ വിദൂരമേഖലകളിലേക്ക് തള്ളിനീക്കപ്പെട്ടു. സർവ്വതിലും നിറഞ്ഞിരിക്കുന്ന നിർഗുണബ്രഹ്മത്തെക്കുറിച്ചും അതുമായി ഒരാളുടെ ആത്മാവിനുള്ള ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവുമായി താരതമ്യം ചെയ്‌താൽ ദൈവം, സ്വർഗം എന്നിവയെല്ലാം നിസ്സാരമാണ് എന്ന ഉപനിഷത്തുക്കളിലെ ചിന്താസരണി ആദിശങ്കരൻ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. ജ്ഞാനം എന്നു വിളിക്കപ്പെടുന്ന അത്തരം അവബോധമാണ് ജനിമൃതികളുടെ നിതാന്ത പ്രവർത്തനത്തിൽനിന്നുള്ള മോക്ഷത്തിലേക്കുള്ള പാത. ഈ ദാർശനിക ഉന്നതങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കാതെ മതത്തിന്റെ സാമൂഹ്യധർമ്മങ്ങളായ ആശ്വാസത്തിന്റേയും സാമൂഹ്യസഹഭാവത്തിന്റേയും കടമകൾ നിർവചിക്കുന്നതിനായി മായ എന്ന പേരിൽ അത് ദൈവത്തെ കൂട്ടിനുവിളിച്ചു. ഐന്ദ്രികപ്രപഞ്ചത്തെക്കുറിച്ച് സ്വന്തം നിലയിൽ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുള്ള സാദ്ധ്യതകളെ അതിന്റെ കേവല ഏകാത്മവാദം ഇല്ലാതാക്കി. ദ്വൈതവാദത്തിന്റെ ദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വിഷമസന്ധിയിൽ നിന്ന് അത് രക്ഷപ്പെടുന്നത്.


രൂക്ഷവിമർശനങ്ങളുടെ നൈരന്തര്യത്തിനിടയിലും ബ്രാഹ്മണ്യത്തിന്റെ ചില നല്ല വശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്. സ്വന്തം മതശാസ്ത്ര ചട്ടക്കൂടിനകത്ത് മറ്റു മതവിശ്വാസങ്ങൾക്കും ഇടമനുവദിക്കാനാകുമെന്നതാണ് ബ്രാഹ്മണ്യത്തിന്റെ അതുല്യത (പേജ് 83). സെമിറ്റിക് മതങ്ങൾ, ബുദ്ധമതം മുതലായ ഏകദൈവാധിഷ്ഠിത മതങ്ങളിൽനിന്നും ഇത് അതിനെ വ്യത്യസ്തമാക്കുന്നു. ഈ വിശ്വാസങ്ങളുടെ മൂലതത്വങ്ങൾ തന്നെ മറ്റു മതങ്ങൾക്ക് ഇടമനുവദിക്കുന്നില്ല. അപരമായതിന് ഇടം അനുവദിക്കുന്നതുവഴി ബ്രാഹ്മണ്യം അവയെ ഒരു പരിധി വരെ ബഹുമാനിക്കുന്നു എന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ബുദ്ധമതം ഒരു നിരീശ്വരമതമാണെന്ന ധാരണ വെച്ചുപുലർത്തുന്ന വായനക്കാരെ ഈ അഭിപ്രായം അത്ഭുതപ്പെടുത്തും. അതിനെ അസഹിഷ്ണുതയുടെ കാര്യത്തിൽ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുന്നതിലുള്ള ഔചിത്യമില്ലായ്മ മുരളി പരിഗണനാവിഷയമാക്കുന്നില്ല.


അർബൻ നക്സലുകൾ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ബുദ്ധിജീവിഗണത്തിലെ ഒരു പ്രമുഖ സാന്നിദ്ധ്യമാണ് ഗ്രന്ഥകർത്താവ്. മദ്ധ്യ-പൂർവ ഭാരതത്തിലെ കാടുകളിൽ രാജ്യത്തിനെതിരെ പടപൊരുതുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് ആശയപരമായും സാധനസാമഗ്രികളുടെ ലഭ്യതാപരമായും പരിരക്ഷയൊരുക്കുക എന്നതാണ് ഇവരുടെ പ്രാഥമികദൗത്യം. മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ പുറത്തു നിർത്തിയിരിക്കുന്ന കൂട്ടാളികളുടെ കർമ്മമാണ് ഈ ബുദ്ധിജീവികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മാവോയിസത്തിന്റെ ആശയപരവും പ്രായോഗികപരവുമായ കടംകഥകൾ ഈ പുസ്തകത്തിലെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒന്നായിരിക്കുന്ന എല്ലാം വിപരീതങ്ങളുടെ ഐക്യമാണെന്ന് ചൂണ്ടിക്കാണിക്കുകവഴി ഏകാത്മവാദത്തിന്റെ എല്ലാ സാധ്യതകളേയും മാർക്സിസം പ്രകടമാക്കിയെന്നാണ് മുരളിയുടെ അവകാശവാദം. തികച്ചും സാങ്കല്പികമായ ഒരു താരതമ്യത്തിനുപോലും പ്രത്യയശാസ്ത്രപരമായ വർഗ്ഗസമരത്തെ അദ്ദേഹം കയ്യൊഴിയുന്നില്ല. ധ്യാനത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഈ വാചകം ശ്രദ്ധിക്കൂ: "ധ്യാനാവസ്ഥയിൽ ഒരു മുതലാളിക്ക് തന്റെ തൊഴിലാളികളുമായി സഹഭാവത്തിലാകാൻ കഴിഞ്ഞേക്കാം. എന്നാൽ സാധാരണ അവസ്ഥയിൽ മുതലാളിയായി തുടർന്നുകൊണ്ട് അതിനു കഴിയില്ല" (പേജ് 93). ധ്യാനത്തിൽപ്പോലും മുതലാളി വില്ലനാണ്! 'സന്ദേശം' എന്ന ചലച്ചിത്രത്തിലെ കപടവിപ്ലവകാരിയായ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന "അച്ഛനായിരുന്നോ, ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളിയാണെന്ന്" എന്ന സംഭാഷണം കാലാതീതമായ ഉൾക്കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്.


ഇന്ത്യൻ ദേശീയതയുടെ നേർക്കുള്ള തികഞ്ഞ പുച്ഛമാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. കോളനിവൽക്കരണത്തെത്തുടർന്നുണ്ടായ വെറുമൊരു യാദൃശ്ചികതയായിരുന്നുവത്രേ അത്. ഇന്ത്യൻ ദേശീയവാദം കപടബോധമാണെന്നും അതൊരു തലതിരിഞ്ഞ യാഥാർഥ്യമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതോടൊപ്പം തമിഴ്, മറാത്ത എന്നിവയൊക്കെയാണ് യഥാർത്ഥ ദേശീയത എന്നും വാദിക്കുന്നു. ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. തിബത്ത്, ഷിൻജിയാങ് എന്നിങ്ങനെ ചൈന ആക്രമിച്ചു കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ദേശീയതകളെപ്പറ്റി ഗ്രന്ഥകാരന്റെ അഭിപ്രായമറിയാൻ വായനക്കാർ ആഗ്രഹിക്കുന്നു - ചൈനീസ് യജമാനന്മാരെ പിണക്കിക്കൊണ്ട് ഒരു അഭിപ്രായം അദ്ദേഹം നൽകാൻ ഇടയില്ലെന്നറിയാമെങ്കിലും! ജാതിപരമായും ദേശീയബോധത്തിൽ വ്യതിയാനങ്ങൾ വന്നേക്കും. പുലയരും നായന്മാരും മലയാളികൾ ആണെങ്കിലും പുലയർ അത്രത്തോളം മലയാളിത്തമില്ലാത്തവർ ആണെന്ന് മുരളി പ്രഖ്യാപിക്കുന്നു (പേജ് 134). ദേശീയതയുടെ ബിംബങ്ങളെയും ഈ കൃതി ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. വന്ദേമാതരഗീതത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റർജി ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം 'ദല്ലാൾ ബുദ്ധിജീവിയാണ്' (പേജ് 141). ഗാന്ധിജിയെ പുസ്തകത്തിലുടനീളം സംബോധന ചെയ്തിരിക്കുന്നത് എം. കെ. ഗാന്ധിയെന്നാണ്.


ഒരു രാഷ്ട്രത്തിലെ പൗരന്മാർ തങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളേയും നേരിടണം എന്ന യുക്തിയുടെ അടിസ്ഥാനത്തിൽ ഈ കൃതി ശുപാർശ ചെയ്യുന്നു.

 
Book Review of 'Brahmanya Vimarsham' by K. Murali
Publisher: Pusthaka Prasadhaka Sangham, 2020
ISBN: 9789388646550
Pages: 159

 

Sunday, November 29, 2020

പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം

വിജ്ഞാനകോശമാതൃകയിലുള്ള സമഗ്രപരിപ്രേക്ഷ്യത്തോടെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ്. അതിൽ അത്ഭുതത്തിനവകാശമില്ല. ഈ ജനുസ്സിൽ പെടുന്ന റഫറൻസ് കൃതികളും ഇവിടെ ദുർലഭമാണല്ലോ. പ്രപഞ്ചോത്പത്തി മുതൽ മനുഷ്യവംശത്തിന്റെ ഉത്ഭവ-വികാസഘട്ടങ്ങളിലൂടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടം നൽകുന്ന ഈ കൃതി ശ്രീ. കെ. വേണുവിന്റെ പണ്ഡിതോചിതമായ നിരീക്ഷണപാടവം പ്രദർശിപ്പിക്കുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ യാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരശ്രമങ്ങൾ സാദ്ധ്യമാണോ എന്നന്വേഷിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണീ പുസ്തകം എന്ന് ഗ്രന്ഥകാരൻ തന്നെ പ്രഖ്യാപിക്കുന്നു. നരവംശത്തിന്റെ സാമൂഹിക-രാഷ്ട്രീയ പുരോഗതിയുടെ സകല ഘട്ടങ്ങളും തലങ്ങളും ഇതിൽ സൂക്ഷ്മതയോടെ അപഗ്രഥിക്കുന്നുണ്ട്. വളരെക്കാലം ഇടതുപക്ഷ തീവ്രവാദത്തിന്റെ വിനാശകരമായ മാസ്മരികതയിൽ തന്റെ യുവത്വം ഹോമിച്ച ദാർശനിക പാളിച്ചയുടെ കറകളെല്ലാം നീക്കി വേണു തന്റെ സർഗാത്മക വിമർശനത്തിന്റെ പാരമ്യത്തിലെത്തുന്നുണ്ട് ഈ കൃതിയിൽ.

 

ഡാർവീനിയൻ പരിണാമത്തിന്റെ രീതിശാസ്ത്രങ്ങൾ അതേപടി മാനവവികാസത്തിൽ പ്രയോഗിക്കാൻ കഴിയില്ല എന്നൊരു സുപ്രധാന നിരീക്ഷണം ഇതിൽ കാണുന്നു. മനുഷ്യർ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥികളുമാണെന്ന വാദം തള്ളിക്കളയുന്നു. പലപ്പോഴും മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ മത്സരാത്മക വിപണിയുടെ അവശ്യകതയെ സൂചിപ്പിക്കാൻ 'വിപണി മൗലികവാദികൾ' ഈ സിദ്ധാന്തം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ കമ്പോളവ്യവസ്ഥിതിയിലെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് ജനിതകയാന്ത്രികതയുടെ അനിവാര്യത ചാർത്തിക്കൊടുക്കുന്നതിന് യാതൊരു നീതീകരണവുമില്ല. മനുഷ്യ കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതും നിലനിൽക്കുന്നതും ഭാഷയും ആശയങ്ങളും പരസ്പരവിനിമയം ചെയ്തുകൊണ്ടാണ്. ഇത് പ്രകൃതി നിർദ്ധാരണപ്രക്രിയയെ അപ്രസക്തമാക്കുന്നു. ഈ പുതിയ കൂട്ടായ്മകളാണ് മനുഷ്യവംശത്തിന് അതിജീവനശേഷി നൽകിയത്. ജനിതകപരമായ ബന്ധപ്പെട്ട മേഖലകളിൽപ്പോലും ശുദ്ധമായ പ്രകൃതി നിർദ്ധാരണം സ്വാധീനം ചെലുത്താതെയായത് മനുഷ്യൻ സാമൂഹികജീവിതം തുടങ്ങിയതിനുശേഷം മാത്രമാണല്ലോ. സ്വകാര്യസ്വത്ത് ഉടലെടുക്കുകയും വർഗ്ഗചേരിതിരിവുകൾ പ്രകടമാവുകയും ചെയ്തിട്ടും ഗോത്രസ്വത്വബോധം ശക്തമായിത്തന്നെ തുടർന്നിരുന്നു. സാമ്പത്തികാവസ്ഥ മാത്രമാണ് വർഗ്ഗതാല്പര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും സാമൂഹികചലനങ്ങളെയെല്ലാം ഈ വർഗ്ഗതാല്പര്യങ്ങളാണ് നിയന്ത്രിക്കുന്നതെന്നുമുള്ള മാർക്സിയൻ കാഴ്ചപ്പാടുകളിലെ അബദ്ധധാരണകൾ ഗ്രന്ഥകാരൻ  തുറന്നുകാണിക്കുന്നു. മാർക്സ് എഴുതിവെച്ചതിൽ പലതും ശുദ്ധ അബദ്ധങ്ങളായിരുന്നുവെന്ന് നമുക്കിവിടെ തിരിച്ചറിയാൻ സാധിക്കും. എഴുതപ്പെട്ട ചരിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നത് കേന്ദ്രീകൃത അധികാരിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. വർഗ്ഗസമരങ്ങൾ അവയ്ക്കുതാഴെ വരുന്ന ഏതാനും കലാപങ്ങൾ മാത്രവും. അധികാരിവർഗ്ഗയുദ്ധങ്ങൾ ചരിത്രഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്കിന്റെ ചെറിയൊരു അംശം മാത്രമേ വർഗ്ഗസമരകലാപങ്ങൾക്ക് വഹിക്കാനായിട്ടുള്ളൂ.


വേണു വിശദമായി പരിശോധിക്കുന്ന മറ്റൊരു മേഖല ജനാധിപത്യ പ്രക്രിയയുടെ ക്രമാനുഗതമായ വികാസമാണ്. ഇംഗ്ലണ്ടിലെ കാർഷികരംഗത്ത് ഉത്ഭവിച്ച മുതലാളിത്തത്തിന്റെ വളർച്ച അതിന് പലപ്പോഴും സഹായകമായി. ഈ പരസ്പരബന്ധം കൃത്യമായി മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ ദയനീയമായി പരാജയപ്പെട്ടു. ഫ്രഞ്ച് വിപ്ലവം ദേശീയ ജനാധിപത്യങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ ഊന്നൽ നൽകിയ ഒരു പ്രധാന സംഭവമാണെങ്കിലും മാർക്സ് അതിനെ വിലയിരുത്തിയത് മുതലാളിത്തശക്തികളുടെ ഇടപെടൽ മൂലമുണ്ടായ വിപ്ലവം എന്നാണ്. ഫ്രാൻസിൽ അക്കാലത്ത് മുതലാളിത്തവർഗ്ഗം തീർത്തും അപ്രസക്തമായിരുന്നു. വർഗ്ഗസമരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കൊണ്ട് ഫ്രഞ്ച് വിപ്ലവം ബൂർഷ്വാ വിപ്ലവമായിരുന്നു എന്ന മാർക്സിന്റെ സിദ്ധാന്തത്തിൽ വസ്തുനിഷ്ഠത കാണാനാവില്ല. പ്രത്യയശാസ്ത്രപരമായ ഇത്തരം അബദ്ധങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കിയ ലെനിന്റെ ഭരണസംവിധാനം സോഷ്യൽ ഫാസിസത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. സോഷ്യലിസത്തിന്റെ മറവിൽ ഭീകരമായ ഫാസിസ്റ്റ് മർദ്ദനമുറകളിലൂടെ ലെനിനും സ്റ്റാലിനും തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചുനിർത്തി. രാജാക്കന്മാർക്കോ ചക്രവർത്തിമാർക്കോ സൈനികമേധാവികൾക്കോ ഒരിക്കലും സാദ്ധ്യമാകാതിരുന്നതരം അധികാര കേന്ദ്രീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാധ്യമായത്. ഈ പരീക്ഷണത്തിന്റെ വിശകലനം രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്നു. ഉൽപാദനോപാധികളുടേയും എല്ലാത്തരം സമ്പത്തിന്റെയും മൊത്തത്തിലുള്ള പൊതുവൽക്കരണം അപകടകരമായ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക എന്ന പാഠം അവ നമ്മെ പഠിപ്പിക്കുന്നു.


നിരന്തരമായ ജനാധിപത്യവൽക്കരണ പ്രക്രിയയാണ് വേണു മനുഷ്യവംശങ്ങളുടെ ചരിത്രത്തിൽ പൊതുവായി കണ്ടെത്തുന്ന പ്രവണത. അവ പല ഘട്ടങ്ങളിലായി നിൽക്കുകയാണെങ്കിലും പൊതുവായ ഒരു ആയവും ഗതിയും പ്രവചനക്ഷമം തന്നെയാണ്. ഗോത്രകാലഘട്ടത്തിലെ പ്രാഥമികജനാധിപത്യം മുതൽ ദേശീയ സ്വത്വബോധവും ദേശീയ പൗരത്വവും നൽകിയ ഉറച്ച കാൽവെപ്പുകളിലൂടെ അവർ രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ജനാധിപത്യത്തിലേക്കും വിവരസാങ്കേതികവിദ്യയുടെ വരവോടെ ലോക പൗരത്വത്തിലേക്കും നീങ്ങുന്നതായി നാം കാണുന്നു. ഈ അനിവാര്യവും അനുസ്യൂതവുമായ പ്രയാണത്തിൽ നാം മറക്കാൻ പാടില്ലാത്തതായ ഒന്നുണ്ട്. ഗ്രന്ഥകാരൻ അത് പലതവണ ഊന്നിപ്പറയുകയും ചെയ്യുന്നു. സാമൂഹികക്രമങ്ങളിൽ മാറ്റമുണ്ടാക്കേണ്ടത് അട്ടിമറിയിലൂടെയും വിപ്ലവത്തിലൂടെയുമല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണെന്നാണ് മനുഷ്യസമൂഹങ്ങൾ വിസ്മരിക്കാൻ പാടില്ലാത്ത ആ പാഠം.

ശരിയായ സാമൂഹികാവബോധം കാത്തുസൂക്ഷിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ടുന്ന ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prakruthi, Janadhipathyam, Swaathanthryam' by K. Venu
DC Books, 2017
Pages: 360
ISBN: 9788126476633

 

Sunday, November 15, 2020

തൂലിക പടവാളാക്കിയ കേശവദേവ്

മലയാളസാഹിത്യത്തിലെ ആധുനികതയിലേക്കുള്ള സംക്രമണഘട്ടത്തിലെ ഒരു നെടുംതൂണായിരുന്നു പി. കേശവദേവ്. കഥ, നോവൽ, നാടകം എന്നീ മേഖലകളിൽ കൃത്യമായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹം സാഹിത്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചുയർത്തി. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികളുടെ ക്രിയാത്മകമായ ഘട്ടം 1930-കളോടെ അസ്തമിച്ചു. വായനക്കാർ പദ്യത്തിൽനിന്ന് ഗദ്യത്തിലേക്ക് തിരിയാൻ തുടങ്ങി. ഇവിടെയാണ് എസ്. കെ. പൊറ്റെക്കാട്, തകഴി, ബഷീർ, കേശവദേവ്, ഉറൂബ് എന്നീ നോവലിസ്റ്റുകൾ രംഗപ്രവേശം ചെയ്യുന്നത്. 1960-കളിൽ ഒ. വി. വിജയൻ, എം. മുകുന്ദൻ എന്നിവരടങ്ങുന്ന അടുത്ത തലമുറയിലേക്ക് ദീപശിഖ കൈമാറിക്കൊണ്ട് അവർ സ്ഥാനമൊഴിഞ്ഞു. സോദ്ദേശ്യസാഹിത്യത്തിന്റെ പേരിൽ ദേവ് സ്വാർജിതാനുഭവങ്ങളേയും സമൂഹത്തിലെ താഴേക്കിടയിലുള്ള കഥാപാത്രങ്ങളേയും തീക്ഷ്ണമായ വാക്കുകളിൽ പകർത്തിയപ്പോഴാണ് സമൂഹത്തിലെന്നപോലെ ശക്തമായ വിപ്ലവം ഭാഷയിലുമുണ്ടായത്. മലയാളത്തിലെ വലിയ മനുഷ്യകഥാനുഗായികളിൽ ഒരാളായ ദേവിനെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടന്നിട്ടില്ല. അതിനുള്ള ഒരു തുടക്കമായാണ് 1983-ൽ ദേവിന്റെ നിര്യാണത്തെത്തുടർന്ന് 1986-ൽ ഡോ. കെ. എം. തരകന്റെ എഡിറ്റിങ്ങിൽ പുറത്തിറക്കിയ പതിനാല് ലേഖനങ്ങളടങ്ങുന്ന ഈ സമാഹാരം.


വടക്കൻ പറവൂരിൽ ജനിച്ച കേശവപിള്ള തകർന്ന ഒരു നായർ തറവാടിന്റെ ജീവിതഭാരം ചെറുപ്പത്തിലേ വഴിതെറ്റിച്ച ഒരാളാണ്. കുടുംബപ്രശ്‌നങ്ങൾ മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാനുമായില്ല. സ്വതസിദ്ധമായ ധിക്കാരവും അതിൽ നല്ലൊരു പങ്കു വഹിച്ചിരുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിലുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിർത്തുകൊണ്ട് അദ്ദേഹം ആര്യസമാജത്തിൽ അംഗമായി. ജാതിചിഹ്നങ്ങൾ പേരിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 'പിള്ള' എന്ന പദം ഉപേക്ഷിച്ചുകൊണ്ട് 'ദാസ്' എന്നോ 'ദേവ്' എന്നോ ചേർക്കാൻ ഉപദേശിക്കപ്പെട്ടതിന്റെ ഫലമായാണ് കേശവദേവ് എന്ന മലയാളിത്തമില്ലാത്ത പേര് ജന്മമെടുത്തത്. സമാജവുമായുള്ള പ്രവർത്തനങ്ങളിൽ താല്പര്യം നശിച്ചപ്പോൾ ദേവ് കമ്യൂണിസ്റ്റ് പക്ഷത്തേക്ക് കാലുമാറ്റിച്ചവുട്ടി. എന്നാൽ താൻ സ്വന്തമാക്കിയ ഭൂമിയിൽനിന്ന് ഒരു കുടികിടപ്പുകാരനെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന്റെ പേരിൽ ദേവ് അവരുമായും അകന്നു. ആശയപരമായ സത്യസന്ധത വ്യക്തമായും അവകാശപ്പെടുന്നുണ്ടെങ്കിലും സ്വാർത്ഥതയുടേയും പണത്തിനോടുള്ള ആർത്തിയുടേയും അവഗണിക്കാനാകാത്ത ഒരു ഇരുണ്ട സ്വാധീനം അദ്ദേഹത്തിലുണ്ടായിരുന്നതായി ഈ സമാഹാരത്തിലെ ചില ഓർമ്മക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു.


ദേവിന്റെ ജീവിതത്തേയും സാഹിത്യത്തേയും വിശ്വാസപ്രമാണങ്ങളേയും പ്രസക്തിയെത്തന്നെയും പഠനവിധേയമാക്കുന്ന പതിനാലു ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രശംസയും നിന്ദയും തുല്യ അളവിൽ പ്രതിനിധാനം ചെയ്യുക വഴി വളരെ സമതുലിതമായാണ് ഈ ഗ്രന്ഥം അതിന്റെ പഠനവിഷയം കൈകാര്യം ചെയ്യുന്നത്. ജോർജ്‌ ഓണക്കൂർ അഭിപ്രായപ്പെടുന്നത് ഉന്നതവർഗ്ഗങ്ങളുടെ ജീവിതഗാഥയായിരുന്ന സാഹിത്യത്തെ ഓടകളിൽ ജീവിക്കുന്ന സാധാരണ മനുഷ്യജീവിതയാഥാർഥ്യമാക്കി മാറ്റിയത് കേശവദേവാണെന്നാണ്. സാഹിത്യഭാഷ സംസ്കൃതജടിലമാണെന്ന് തെറ്റിദ്ധരിച്ചവരെ വായ്‌മൊഴിയുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു പുതിയ ഭാഷാശൈലി കൊണ്ട് അന്ധാളിപ്പിച്ചതും അദ്ദേഹം തന്നെ. എന്നാൽ എം. എം. ബഷീർ അഭിപ്രായപ്പെടുന്നത് ആഖ്യാനത്തിലെ വൈവിദ്ധ്യരാഹിത്യം ദേവിന്റെ കഥകളെ വിരസതയിലേക്കു നയിക്കുന്നു എന്നാണ്. തനിക്കിടപഴകാൻ ഇടവന്ന ജീവിതരംഗങ്ങളിൽ പലതും കടുത്ത ചായത്തിൽ പകർത്തിവെക്കാൻ നാടകങ്ങളിൽ ശ്രമിച്ചതിനാൽ ഒന്നാന്തരം നാടകകൃത്ത് എന്ന വിശേഷണം ദേവിനു നൽകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കെ. എസ്. പി. കർത്താവ് നിരീക്ഷിക്കുന്നു. എന്നാൽ പ്രൊഫ: എസ്. കെ. വസന്തന്റെ കണ്ടെത്തൽ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഒരു മൂന്നാംകിട തമിഴ് സിനിമാകഥാകാരൻ പോലും കൈക്കൊള്ളുവാൻ അറയ്ക്കുന്ന സംഭവപരമ്പരകളാണ് ദേവിന്റെ നോവലുകളിൽ ഉള്ളതെന്ന നിരീക്ഷണം അല്പം കടന്നുപോയെന്നേ പറയാനാകൂ.


ലേഖകരെല്ലാവരും ദേവിന്റെ സാഹിത്യസർവ്വസ്വം സാമാന്യം ദീർഘമായിത്തന്നെ പരിശോധിക്കുന്നതിനാൽ അവയൊന്നും വായിച്ചിട്ടില്ലാത്തവർക്കും കഥാതന്തുവുമായി പരിചയപ്പെടുന്നതിന് ഇടയാക്കും. അഞ്ഞൂറോളം കഥകളും മുപ്പതിൽപ്പരം നോവലുകളും ഉൾപ്പെടുന്ന ശേഖരത്തിലെ പ്രധാനകൃതികളായ 'ഓടയിൽ നിന്ന്', 'അയൽക്കാർ', 'ഭ്രാന്താലയം' എന്നീ പ്രമുഖ നോവലുകൾ പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. സോദ്ദേശസാഹിത്യമായതിനാൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് കഥാകൃത്തിന്റെ ആശയങ്ങളും ആദർശങ്ങളുമാണ്.


ഈ പുസ്തകം കുറേക്കാലമായി എന്റെ പക്കൽ പൊടിപിടിച്ച് കിടന്നിരുന്നതാണ്. എന്നാൽ എറണാകുളം പബ്ലിക് ലൈബ്രറി കോവിഡ് ഭീതിയിൽ ഈയിടെ വീണ്ടും രണ്ടാഴ്ച അടച്ചിടുകയും കൈവശമുള്ള പുസ്തക സ്റ്റോക്ക് തീരുകയും ചെയ്തപ്പോൾ ഇതിനെ അഭയം പ്രാപിച്ചതാണ്. എങ്കിലും കേശവദേവിനെക്കുറിച്ച് മുമ്പറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കുവാൻ സഹായിച്ച കൃതിയെന്ന നിലയിൽ ഇത് ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Thoolika Padavalakkiya Keshavadev'
Editor: Dr. K M Tharakan
DC Books 1986
ISBN: Nil
Pages: 159
 

Tuesday, November 3, 2020

ഭരണഘടനയിലെ ഭാരതീയത

സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിൽ ഒന്നാണത്. ഒരു മൂന്നാം ലോകരാഷ്ട്രത്തിന് സാധാരണഗതിയിൽ താങ്ങാനാവുന്നതിലുമധികം ലിബറൽ ആശയങ്ങൾ അതുൾക്കൊള്ളുന്നു. ബാബാസാഹേബ് അംബേദ്കറെന്ന രാഷ്ട്രതന്ത്രവിദഗ്ദ്ധന്റെ ശില്പചാതുര്യം ആത്മാവിൽ പേറുന്ന രാഷ്ട്രസംവിധാനവ്യവസ്ഥ! എങ്കിലും നമ്മുടെ ഭരണഘടനാനിർമ്മാണസഭ ശൂന്യതയിൽനിന്ന് വിരിയിച്ചെടുത്ത ഒന്നല്ല അത്. 1909-ലെ മോർലി-മിന്റോ പരിഷ്‌കാരങ്ങൾ, 1918-ലെ മോൺടെഗു-ചെംസ്‌ഫോർഡ് റിപ്പോർട്ട്, 1919-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട്, 1927-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ട്, 1930-32 ലെ വട്ടമേശ സമ്മേളനങ്ങൾ, 1935-ലെ ഗവ: ഓഫ് ഇന്ത്യ ആക്ട് എന്നിവയെല്ലാം നമ്മുടെ ഭരണഘടനയെ പരുവപ്പെടുത്തിയ ഘടകങ്ങളാണ്. പ്രത്യേകിച്ചും 1935-ലെ നിയമമാകുന്ന അസ്ഥിപഞ്ജരത്തിന്മേലാണ് നാം മാംസവും മജ്ജയും വെച്ചുപിടിപ്പിച്ചത്. അതിനാൽ ഭരണഘടനയിൽ ഭാരതീയത എന്ന ആശയം എങ്ങനെ പ്രതിഫലിച്ചിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസയാണ് ഈ പുസ്തകത്തിന്റെ ശീർഷകം വായനക്കാരിൽ ഉണർത്തുന്നത്. ശ്രീ. സി. കെ. ശിവശങ്കരപ്പണിക്കർ സുപ്രസിദ്ധ നിയമപണ്ഡിതനും കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായിരുന്നു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, എൻ.എസ്.എസ്സിന്റെ അധ്യക്ഷൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 
ആമുഖത്തിൽ ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന അതിവിനയം വായനക്കാരെ ഒരു നിമിഷം സ്തബ്ധരാക്കുന്നു. "എന്നെപ്പോലെയൊരു സാധാരണക്കാരൻ ഒരിക്കലും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു പടിവാതിൽക്കൽ നിന്നുകൊണ്ട് ഞാൻ എന്തൊക്കെയോ പുലമ്പുകയാണ്" എന്ന വാക്യം ആദരവിനേക്കാൾ ചിന്താക്കുഴപ്പമാണ് നമ്മിൽ ഉണർത്തുന്നത്. ആറു ദശാബ്ദക്കാലത്തെ അഭിഭാഷകവൃത്തിയിലുള്ള പരിചയവുമായി ഒരു സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന ഒരു വ്യക്തിക്ക് ഭരണഘടനയെക്കുറിച്ച് പഠനം നടത്താനാവുന്നില്ലെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ ആർക്കാണ് അതിനു സാധിക്കുക? ഭരണഘടനാനിർമ്മാണസഭയിൽ പോലും ഇത്രയധികം നിയമപരിചയമുള്ള വ്യക്തികൾ ഉണ്ടായിരുന്നില്ലതാനും! അതിരുകടന്ന ആത്മപ്രശംസ പോലെത്തന്നെ വർജ്ജിക്കേണ്ടതാണ് അമിതവിനയവും.
 
ഏകദേശം അറുന്നൂറോളം ഖണ്ഡികകളുള്ള ഭരണഘടനയുടെ ആദ്യത്തെ 24 ഖണ്ഡികകൾ മാത്രമേ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുള്ളൂ. അതുതന്നെ ആഴത്തിലുള്ള പഠനത്തിനുപകരം വിവിധ കോടതികൾ വിവിധ കേസുകളിലൂടെ അവയ്ക്കു നൽകിയിട്ടുള്ള വ്യാഖ്യാനങ്ങൾ വിശദമാക്കാനാണ് പണിക്കർ സമയം ചെലവഴിക്കുന്നത്. നമ്മുടെ ജുഡീഷ്യറി നിയമനിർമ്മാണസഭയേക്കാളും ഭരണനിർവഹണവിഭാഗത്തേക്കാളും മേലെയാണെന്നും അത് തുല്യഘടകമായി വിഭാവനം ചെയ്തിട്ടുള്ളതുമല്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രത്യുത അതൊരു നെടുംതൂണാണെന്നും മറ്റു രണ്ടു തൂണുകൾ നെടുംതൂണിന് സഹായികൾ മാത്രമാണെന്നുമുള്ള വാദത്തോട് ജനാധിപത്യ വിശ്വാസികൾക്ക് യോജിക്കാനാവില്ല. കോടതികളിൽ ഉന്നതപദവികളിലേക്ക് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യുന്നത് ന്യായാധിപന്മാർ തന്നെയാണെന്നത് ഇന്ത്യയിൽ മാത്രം നിലവിലുള്ള ഒരു രീതിയാണ്. ഉചിതരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിഗൂഢവും കൊളീജിയത്തിലെ അംഗങ്ങൾക്കുമാത്രം അറിവുള്ളതുമാണ്. ഈ സമ്പ്രദായത്തെ ക്രമവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൊണ്ടുവന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമനാധികാരം കോടതികൾ നിലനിർത്തി. നമ്മുടെ ഭരണഘടന മാതൃകയാക്കിയ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ന്യായാധിപന്മാരുടെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ജനപ്രതിനിധി സഭയുടെ വ്യക്തമായ മുൻ‌തൂക്കം കാണാം. എന്നാൽ ഈ പുസ്തകത്തിൽ കൊളീജിയത്തെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല.

കൊച്ചുകൊച്ചു വാചകങ്ങളിൽ പരന്നുകിടക്കുന്ന തന്റെ ചിന്തയ്ക്ക് ഒരു മൂർത്തരൂപമൊരുക്കുകയാണ് ലേഖകൻ ഇവിടെ ചെയ്യുന്നത്. പരസ്പരബന്ധമുള്ള കുറിപ്പുകളുടെ ഒരു ശ്രംഖലയായി ഇതിനെ കണ്ടാൽ മതി. നിയമസാഹിത്യത്തിലെ ഹൈക്കു എന്നാണ് ഒറ്റനോട്ടത്തിൽ ഈ കൃതിയെ വിലയിരുത്താൻ സാധിക്കുക. ഡോ. രാധാകൃഷ്ണന്റെ നിരവധി ഉദ്ധരണികളുടേയും ബുദ്ധമതത്തിന്റേയും സ്വാധീനം വളരെ പ്രകടമാണ്. സ്ഥിതിസമത്വം എന്ന ഭരണഘടനയിലെ ആശയം അശോകചക്രവർത്തിയുടെ ശാസനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ടവയാണെന്ന് അദ്ദേഹം പറയുന്നു. ചില കൗതുകകരമായ വിവരങ്ങൾ ഇതിലുണ്ട്. ഹൈക്കോടതികൾക്കുള്ള അധികാരങ്ങൾ വ്യാപ്തിയിൽ സുപ്രീം കോടതിക്കുള്ള അധികാരങ്ങളേക്കാൾ വിപുലമാണ്. സുപ്രീം കോടതിയുടെ അധികാരങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലുള്ള മൗലികാവകാശങ്ങളിൽ ഒതുങ്ങിനിൽക്കുമ്പോൾ അവയ്ക്കുപുറമേ മറ്റുള്ളവയ്ക്കും (any other purpose) എന്നാണ് ഹൈക്കോടതിയുടെ അധികാരപരിധി.

ആശയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും വിശകലനങ്ങളുടെ വ്യക്തതയിലും കൃത്യമായ തെളിച്ചം പുലർത്താത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Bharanaghatanayile Bharatheeyatha' by C K Sivasankara Panikker
Current Book, 2001
ISBN: 9788124010211
Pages: 142
 

Tuesday, October 27, 2020

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920 - 1998

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വാഗ്‌വാദങ്ങൾ പ്രസ്ഥാനത്തിനകത്തുതന്നെ വീണ്ടും സജീവമായിരിക്കുകയാണല്ലോ. 1920-ൽ താഷ്‌ക്കെന്റിലാണ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.എം വാദിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം 1925-ൽ കാൺപൂരിലാണ് അതു സംഭവിച്ചതെന്ന് സി.പി.ഐ സ്ഥാപിച്ചെടുക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയിലും പ്രത്യക്ഷത്തിൽത്തന്നെ നിസ്സാരമായ ഈ പ്രശ്നത്തിനുപോലും പരിഹാരം കണ്ടെത്താനാവാത്ത ആശയപരമായ ചിന്താക്കുഴപ്പമാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അവസാനപുസ്തകമാണിതെന്ന രൂപത്തിൽ ഈ ഗ്രന്ഥത്തിന് സവിശേഷമായ പ്രസക്തി ഉണ്ട്. 1998 വരെയുള്ള ചരിത്രമെന്ന് ശീർഷകത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള ചരിത്രമേ ഇതിലുള്ളൂ. ഗ്രന്ഥരചനക്കിടയിലാണ് ഇ.എം.എസ് അന്തരിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.

 

പാർട്ടിയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുന്നോടിയായി പാർലമെന്ററി പാതയിലൂടെ പ്രാദേശികമായ അധികാരം നേടിയത് ലേഖകൻ സംക്ഷിപ്തവും സംതൃപ്തികരവുമായ രീതിയിൽ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമാകാൻ കഴിഞ്ഞുവെന്നത് ഒരു വൻനേട്ടം തന്നെയായിരുന്നു. 1984-ൽ കേന്ദ്രത്തിൽ നേടിയ രണ്ടു സീറ്റുകളിൽ നിന്നാണ് ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി ആ സിംഹാസനം കരസ്ഥമാക്കിയതെന്നോർക്കുക. 1998 ആകുമ്പോഴേക്കും പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും കേന്ദ്രത്തിൽ ഭരണമുന്നണിയുടെ മന്ത്രിസഭയിൽ പങ്കുചേരാത്ത കൂട്ടുകക്ഷി എന്ന സ്ഥാനവും നിലനിർത്തിയിരുന്നു. ഇതെല്ലാം കൂടി മാർക്സിസ്റ്റ് ദർശനം അനുദിനം വളർന്നുവരികയാണെന്ന വിലയിരുത്തലിൽ ഇ.എം.എസ്  പാർട്ടി സ്ഥാപനത്തീയതിയെച്ചൊല്ലി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം അരക്കിട്ടുറപ്പിക്കുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നത് മേലേനിന്നാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാൽ സ്ഥാപനത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടാകാനിടയില്ലാത്തതാണ്.

 

രണ്ടാം ലോകയുദ്ധകാലത്തും അക്കാലത്ത് കോൺഗ്രസ് അഴിച്ചുവിട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്. അതിനാൽ ആ ഭാഗം വിശദീകരിക്കാൻ ഇ.എം.എസ്  പ്രത്യേകം ശ്രദ്ധിക്കുന്നു. യുദ്ധത്തിനിടയിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് വെള്ളക്കാരെ അനുകൂലിക്കുന്നതിലേക്കു നീങ്ങിയതിന്റെ കാരണം അദ്ദേഹം വെള്ളപൂശുന്നതിങ്ങനെ: "1939 മുതൽ 1941 വരെ യുദ്ധം രണ്ടു സാമ്രാജ്യചേരികൾ തമ്മിലുള്ളതായിരുന്നു. ഏതു ചേരി ജയിക്കുമെന്നതിൽ അധീന രാജ്യങ്ങൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനാകട്ടെ ജർമനിയുമായി ഒരു അനാക്രമണസന്ധിയിൽ ഒപ്പിടുകയും ചെയ്തിരുന്നു (പേജ് 51). എന്നാൽ 1941-ൽ ജർമ്മനി അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യയുദ്ധം ജനകീയയുദ്ധമായി മാറി". അങ്ങനെയാണ് ജർമനിയെ എതിർത്തിരുന്ന ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകളുടെ ഉറ്റ ചങ്ങാതികളായി മാറിയത്.  റഷ്യയോടുള്ള ഈ ആശയപരമായ അടിമത്തത്തെ ആചാര്യൻ ന്യായീകരിക്കുന്നത് തൊഴിലാളിവർഗ്ഗ സാർവദേശീയതയോടുള്ള വിധേയത്വത്തിന്റെ പേരിലാണ്. 


പാക്കിസ്ഥാൻ രൂപീകരണത്തിലും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ വ്യാജമെന്നു വിശേഷിപ്പിച്ചും കമ്യൂണിസ്റ്റുകൾ ദേശീയ മനസ്സാക്ഷിയെ അന്യമാക്കി. അതിന് ഇ.എം.എസ്  നിരത്തുന്ന കാരണങ്ങൾ 1998-ൽ പോലും നിഷ്പക്ഷമതികളെ ബോദ്ധ്യപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ ബഹുരാഷ്ട്രസ്വഭാവം മനസ്സിലാക്കി കോൺഗ്രസ്സിന്റെ ഏകരാഷ്ട്രവാദത്തേയും ലീഗിന്റെ ദ്വിരാഷ്ട്രവാദത്തേയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി തന്നെയാണെന്ന് അദ്ദേഹം അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു (പേജ് 62). അതായത് ഒരു ഡസനോളം ദേശീയതകളുടെ ജന്മഗേഹമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഇന്ത്യയെ അത്രയും കഷണങ്ങളാക്കി വിഭജിക്കണമെന്നാണോ പാർട്ടി ഉദ്ദേശിച്ചത്? ഇതിന് വ്യക്തമായൊരുത്തരം നൽകാതെ ഇത്തരം ദേശീയതകളുടെ സാക്ഷാൽക്കാരം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതിലൂടെ നേടി എന്നവകാശപ്പെടുന്നു. അതേസമയം തന്നെ തീർത്തും മതാധിസ്ഥിതമായ പാക്കിസ്ഥാൻ വാദത്തെ പാർട്ടി പിന്താങ്ങുകയും ചെയ്തു. ഇതൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ വളർന്നുവന്ന ബഹുജനപ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഇന്ത്യയിലെ ബൂർഷ്വാ-ഫ്യൂഡൽ വർഗ്ഗങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറാണ് ആഗസ്റ്റ് 15-ന് കിട്ടിയ സ്വാതന്ത്ര്യം എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ (പേജ് 72).


തത്വദീക്ഷയില്ലാത്ത നയസമീപനങ്ങളെപ്പോലും വർഗ്ഗസമരമെന്ന തുറുപ്പിറക്കി ന്യായീകരിക്കുന്ന ഇ.എം.എസ് ശൈലി നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡകഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗുമായി ചങ്ങാത്തത്തിൽ നിൽക്കുമ്പോൾ മദ്രാസ് പ്രവിശ്യയുടെ ഭാഗം തന്നെയായിരുന്ന മലബാറിൽ ലീഗിനെ ഒഴിവാക്കിയതിന് അദ്ദേഹത്തിന്റെ ന്യായീകരണം വിചിത്രമാണ് (പേജ് 94). പിന്നീടും ലീഗിനെ കൂടെക്കൂട്ടി വർഗീയ പ്രീണനനയം തുടർന്നതിലും പിന്നീടവർ പിണങ്ങിപ്പോയതോടെ സഖ്യത്തിൽ നിന്നൊഴിവാക്കിയതിനും താത്വികമായ വിശദീകരണം ഈ കൃതിയിലുണ്ട്. രാഷ്ട്രീയ-അധികാര സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ചില പൂഴിക്കടകൻ അടവുകൾ മാത്രമായി അവയെ കണ്ടാൽ മതി. പാർട്ടിയിൽ 1964-ൽ സംഭവിച്ച പിളർപ്പിന്റെ കാരണങ്ങൾ സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു, ഒപ്പം ചൈനായുദ്ധകാലത്ത് കൈക്കൊണ്ട രാഷ്ട്രവിരുദ്ധ നിലപാടുകളുടെ കാരണവും! പേജ് 144 മുതൽ 147 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1962 കാലത്ത് ഭാരതത്തെ എങ്ങനെ ഒറ്റിക്കൊടുത്തു എന്നതിനെ ന്യായീകരിച്ചു മെഴുകുകയാണ്. ചൈനാ വിരുദ്ധ അപസ്മാരം നെഹ്‌റു ഇളക്കിവിട്ടുവത്രേ! 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന നെഹ്രുവിന്റെ പിടിവാശി മൂലമാണ് ചൈനയുമായുള്ള സമാധാനചർച്ചകൾ അലസിപ്പോയതെന്നും 'അയഥാർത്ഥമായ അതിർത്തിപ്രശ്‌നമുന്നയിച്ച് ചൈനക്കെതിരെ ഇന്ത്യ വക്കാണത്തിനു പുറപ്പെട്ടുവെന്നും' അദ്ദേഹം വാദിക്കുന്നു. ഇക്കണക്കിന് ചൈനീസ് സൈനികർ അതിർത്തി കടന്ന് അൽപ്പംകൂടി അകത്തേക്കു വന്നിരുന്നുവെങ്കിൽ കമ്യൂണിസ്റ്റുകൾ അവരോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പടപൊരുതുമായിരുന്നു എന്ന് നമുക്കൂഹിക്കാം.


പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങളും വ്യതിയാനങ്ങളും (1964-നു മുമ്പുള്ളവ മാത്രം) ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോവിയറ്റ് മാതൃക അന്ധമായി അനുകരിച്ചുകൊണ്ട് ഇന്ത്യക്കു യോജിച്ച ഒരു മാതൃക രൂപപ്പെടുത്താതിരുന്നത് ഒരു വീഴ്ചയായി അംഗീകരിക്കുന്നു. എന്നാൽ ഇതുപോലും സോവിയറ്റ് പാർട്ടി അവരോട് അഭിപ്രായപ്പെട്ടതാണ്. നെഹ്രുവിന്റെ സർക്കാർ ബൂർഷ്വാ ആയിരുന്നെങ്കിലും അതിനെതിരെ വിപ്ലവസമരം ശരിയായിരുന്നില്ല എന്ന് നാലു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം തിരിച്ചറിയുന്നു. ലോകയുദ്ധകാലത്ത് വർഗ്ഗസമരത്തിനുപകരം വലതുപക്ഷ റിവിഷനിസത്തിലൂടെ വർഗ്ഗസഹകരണമാണ് നടത്തിയതെന്നും അതിനുശേഷം തെലങ്കാനാ സമരത്തിലൂടെ ഇടതുപക്ഷ സെക്ടേറിയനിസത്തിലേക്കും വഴുതിവീണുവെന്ന് ഇ.എം.എസ് കുമ്പസാരിക്കുന്നു.


പാർട്ടിയുടെ 1998 വരെയുള്ള ചരിത്രം പൂർണമാക്കുന്നതിനു മുമ്പേ ഇ.എം.എസ് കാലയവനികക്കുള്ളിൽ മറഞ്ഞത് ഒരു തീരാനഷ്ടം തന്നെയാണ്. ആ കൃത്യം നിർവഹിക്കുവാനുള്ള ബൗദ്ധികനിലവാരമുള്ള മറ്റംഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ വിശേഷിച്ചും!

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Indian Communist Prasthanam 1920-1998' by EMS Namboodiripad
Chintha Publishers 2010 (first published 1999)
ISBN: 9788126205226

 

Thursday, October 15, 2020

മലബാർ പോരാട്ടം

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ നടന്ന സായുധസമരങ്ങളിൽ ഏറ്റവും തീക്ഷ്ണമായ അദ്ധ്യായങ്ങളിലൊന്നാണ് 1921-22 ലെ മലബാർ കലാപം. മുസ്ലീങ്ങളുടെ ഖലീഫയായിരുന്ന തുർക്കി സുൽത്താന്റെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷുകാരോട് പൊരുതാൻ രൂപീകരിച്ച ഖിലാഫത്തിന്റെ കീഴിലാണ് മലബാറിൽ മാപ്പിളമാർ സംഘടിച്ചതും യുദ്ധം ചെയ്തതും. തുടക്കത്തിൽ ബ്രിട്ടീഷ് പക്ഷത്തിനു സംഭവിച്ച വീഴ്ചകൾ നിമിത്തം കലാപകാരികൾക്ക് പലയിടങ്ങളിലും തങ്ങളുടേതായ ഭരണം സ്ഥാപിക്കാൻ സാധിച്ചു. ഇങ്ങനെ 'സ്വതന്ത്രമായ' പ്രദേശങ്ങളിലെല്ലാം ശരിയത്ത് നിയമമനുസരിച്ചുള്ള ഇസ്ളാമിക ഭരണവ്യവസ്ഥ നിലവിൽ വന്നു. ഭയചകിതരായ ഹിന്ദു ജനത ഇതിനെതിരെ നിലകൊണ്ടപ്പോൾ അവർക്കുനേരെ ഭീകരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയോ സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയോ നിർബന്ധപൂർവം മതം മാറ്റപ്പെടുകയോ ചെയ്തു. വംശഹത്യ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സംഭവപരമ്പരയെ ഇടതു-മുസ്ലിം ചരിത്രകാരൻമാർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് കരുതിപ്പോരുന്നത്. ഈ സമരത്തെക്കുറിച്ചുള്ള മുസ്ലിം പരിപ്രേക്ഷ്യമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്.

 

മലബാർ കലാപം സ്വാതന്ത്ര്യസമരമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖകൻ ഒരിടത്തും ഖിലാഫത്ത് പ്രക്ഷോഭം എന്തിനുവേണ്ടി ആസൂത്രണം ചെയ്തതാണെന്നു വിശദീകരിക്കുന്നില്ല. 1792-ൽ ടിപ്പു സുൽത്താനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ മലബാറിൽ അധികാരം നേടുന്നതുമുതൽ  മുതൽ 1921 വരെ ചെറുതും വലുതുമായ 830 മുസ്ലിം കലാപങ്ങൾ മലബാറിൽ അരങ്ങേറിയത് കർഷകപ്രശ്നങ്ങളുടെ പേരിലാണ് എണ്ണുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ കൊടിക്കീഴിൽനിന്ന് മുസ്ലിങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനായാണ് ഗാന്ധി ഖിലാഫത്തിനെ ഉപയോഗിച്ചിരുന്നത്. ഇത് തികച്ചും വർഗീയമായ ഒരു നടപടിയായിരുന്നു. 1920 ആഗസ്റ്റ് 18-ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഗാന്ധി അവരെ ഉപദേശിച്ചത് 'ഖുർആൻ അനുശാസിക്കുന്ന വിധത്തിൽ തങ്ങളുടെ മതത്തിനും ഖിലാഫത്തിനും വേണ്ടി പോരാടാൻ മലബാറിലെ മുസ്ലിങ്ങൾ തയ്യാറാകണ'മെന്നായിരുന്നു (പേജ് 77). ബ്രിട്ടീഷുകാരിൽനിന്നുള്ള സ്വാതന്ത്ര്യമോ കർഷകപ്രശ്നങ്ങളോ ഒന്നും ഇവിടെ വിഷയമായിരുന്നില്ല. ഒട്ടോമൻ സുൽത്താനായിരുന്ന മുഹമ്മദ് ആറാമനെ ബ്രിട്ടീഷുകാർ തിരികെ സിംഹാസനത്തിൽ ഇരുത്തിയിരുന്നെങ്കിൽ കലാപകാരികൾ സ്വന്തം വീടുകളിൽ സുഖമായി കിടന്നുറങ്ങിയേനെ!


ഹിന്ദു-മുസ്ലിം ജനത ഐക്യത്തോടെയാണ് കലാപത്തിൽ പങ്കെടുത്തതെന്ന് ഓരോ അദ്ധ്യായത്തിലും അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ജാഫർ സ്വതന്ത്ര മലബാറിൽ ഇസ്ളാമിക നിയമമാണ് നടപ്പാക്കിയിരുന്നതെന്നതിന്റെ തെളിവുകൾ ബോധപൂർവമല്ലാതെ പുറത്തുവിടുകയും ചെയ്യുന്നു. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ കയ്യും വെട്ടുന്നതായിരുന്നു ശിക്ഷാരീതി. എന്നാൽ ഇത് നടപ്പാക്കപ്പെട്ടിരുന്നത് വളരെ ചുരുക്കം ഇടങ്ങളിലും കുറ്റവാളികളെക്കുറിച്ച് വ്യക്തമായ ചിത്രം നേതൃത്വത്തിന് ലഭ്യമായ ഇടങ്ങളിലും മാത്രമായിരുന്നു. വളരെ അതിശയോക്തിപരമായ വിവരങ്ങളാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നിലമ്പൂർ കേന്ദ്രമാക്കി മലയാളരാജ്യം സ്ഥാപിച്ചുവെന്നും അതിന്റെ രാജാവായി അദ്ദേഹത്തെ അംഗീകരിക്കാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു (പേജ് 61). അത്തരമൊരു ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്ന വാരിയംകുന്നനെ 'മതേതരത്വത്തിന്റെ ധ്വജവാഹകൻ' എന്ന് ജാഫർ വിശേഷിപ്പിക്കുന്നത് വഞ്ചനാപരവും വായനക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്.


മലബാർ കലാപം ഹിന്ദു-മുസ്ലിം സംയുക്ത പ്രക്ഷോഭമാണെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആധുനികസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. മാപ്പിളരാജ്യത്തെ ഭരണാധികാരികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സുൽത്താനായ വാരിയംകുന്നനെ കൂടാതെ തിരൂരങ്ങാടി ഖലീഫയായി ആലി മുസലിയാർ, മണ്ണാർക്കാട്ട് ഭരണാധികാരിയായി ചെമ്പ്രശ്ശേരി തങ്ങൾ, കൂടാതെ പാണ്ടിക്കാട്ട് സീതിക്കോയതങ്ങളും. നിലമ്പൂരിനെ വീണ്ടും വിഭജിച്ച് ഗവർണർമാരുടെ അധീനതയിലാക്കി. നിലമ്പൂർ പുഴയുടെ വടക്കുവശം മൊയ്തീൻകുട്ടി ഹാജി, ചുങ്കത്തറ കുഞ്ഞൂട്ടി ഹാജി, എടക്കര ചക്കുമ്പുറത്ത് ആലിക്കുട്ടി, കൂറ്റൻപാറ പുതിയറക്കൽ ഉണ്ണിത്തറി, കാളികാവ് കോയാമു ഹാജി എന്നിവർ അധികാരമേറ്റു. ഇരുമതസ്ഥരുടേയും സംയുക്തപ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് അമുസ്ലിങ്ങളായ ആരും എത്താതിരുന്നതിന്റെ കാരണം ഗ്രന്ഥകാരൻ വിശദീകരിക്കുന്നില്ല.


മലബാർ പോരാട്ടം വർഗീയസമരമാണെങ്കിലും അല്ലെങ്കിലും നല്ലൊരു വിഭാഗം പോരാളികളും പ്രകടിപ്പിച്ച ധീരത വിസ്മയാവഹമായിരുന്നു. മരണഭയമില്ലാതെ ശത്രുവിനോട് അടരാടി മൃത്യുവിനെ വരിച്ച നൂറുകണക്കിന് യോദ്ധാക്കൾ ഏറനാട്ടിലെ മണ്ണിന് ത്യാഗത്തിന്റെ ശോഭയേറ്റി. എന്നാൽ നേതാക്കളിൽ മിക്കവാറും എല്ലാവരും കാണിച്ച ഭീരുത്വം ആ രക്തസാക്ഷികളുടെ യശസ്സിന് കളങ്കമാകുന്നു. സ്വന്തം പടയാളികളെ വെള്ളക്കാരുടെ സൈന്യത്തിനു മുന്നിലേക്ക് മരിക്കാനായി തള്ളിവിട്ടുകൊണ്ട് അവർ ബ്രിട്ടീഷുകാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കീഴടങ്ങുകയാണുണ്ടായത്. സമുന്നത നേതാവായ ആലി മുസലിയാർ താവളമടിച്ച തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വലയം ചെയ്ത് അദ്ദേഹത്തോട് കീഴടങ്ങാൻ ആജ്ഞാപിച്ചപ്പോൾ 'നാളെ രാവിലെ കഞ്ഞി കുടിച്ചിട്ട് പുറത്തിറങ്ങാമെന്നാണ്' ആലി മുസലിയാർ പറയുന്നത് (പേജ് 122). പറഞ്ഞതുപോലെ അദ്ദേഹം കീഴടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. വാരിയംകുന്നൻ പോലും ഇരുപത് പോരാളികളോടൊപ്പം കീഴടങ്ങിയതാണെങ്കിലും നിസ്‌കാരത്തിനിടെ ചതിയിൽ പിടിച്ചതാണെന്നാണ് ജാഫറിന്റെ അവകാശവാദം. അദ്ദേഹത്തെ പിന്നീട് പരസ്യമായി വെടിവെച്ചുകൊല്ലുകയാണുണ്ടായത്. ചെമ്പ്രശ്ശേരി തങ്ങളും കീഴടങ്ങി. വാരിയംകുന്നന്റെ പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയും കീഴടങ്ങലിന്റെ പാത പിന്തുടർന്നയാളാണ്. 1894-ൽ മണ്ണാർക്കാട്ടുവെച്ചു നടന്ന പോരാട്ടത്തിൽ കൂടെയുണ്ടായിരുന്ന 34-ൽ 32 പേരും വീരമൃത്യു വരിച്ചതോടെ മൊയ്തീൻകുട്ടി ഹാജി തിരുവിതാംകൂറിലെ ഈരാറ്റുപേട്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു ബ്രിട്ടീഷ് ചാരൻ വേഷം മാറി അവിടെയെത്തുകയും ഏറനാട്ടിലെ പ്രശ്നങ്ങൾ അവസാനിച്ചതായി അദ്ദേഹത്തെ വിശ്വസിപ്പിച്ച് മലബാറിലെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് പുസ്തകത്തിൽ കാണുന്നത്. 1902-ൽ ഹാജിയെ ആൻഡമാനിലേക്ക് നാടുകടത്തി.


മറ്റു സമൂഹങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്നൊരു വിഭാഗീയ അജണ്ട ഗ്രന്ഥകാരൻ ഉടനീളം വെച്ചുപുലർത്തുന്നു. മുസ്ലിം കലാപകാരികൾ ആക്രമിച്ചത് സവർണരെ മാത്രമാണെന്ന വ്യാജപ്രചാരണത്തിലൂടെ ജാതിവ്യത്യാസങ്ങൾ പെരുപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നുകാണാം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ദളിത് എന്നീ വിഭാഗങ്ങളെ തുടർച്ചയായി ചൂണ്ടിക്കാണിക്കുന്നതുവഴി ദളിതർ ഒരു പ്രത്യേക മതവിഭാഗമാണെന്ന സൂചന നൽകുന്നു. പാകിസ്ഥാൻ വാദത്തിനിടെ മുസ്ലിം ലീഗ് പയറ്റിക്കൊണ്ടിരുന്ന പഴയ തന്ത്രങ്ങൾ തന്നെയാണിവ. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ വെള്ളക്കാരെയാണ് പിന്തുണച്ചിരുന്നതെന്ന വിചിത്രവും നീചവുമായ വാദവും ജാഫർ ഉയർത്തുന്നുണ്ട്. ദിവാൻ തോമസ് മൺറോ 1812-ൽ തിരുവിതാംകൂറിലെ ക്ഷേത്രഭൂമികൾ സർക്കാരിനുവേണ്ടി ഏറ്റെടുത്തപ്പോൾ കുടിയാന്മാരെ ഒഴിപ്പിക്കാതിരുന്നത് അവർ ക്രിസ്ത്യാനികൾ ആയിരുന്നതിനാലത്രേ (പേജ് 35). എല്ലാ ജന്മിമാരും അടിയാളന്മാരുടെ അവകാശങ്ങൾ കവർന്നിരുന്നില്ലെന്നും മുസ്ലിം ജന്മിമാർ കർഷക അവകാശങ്ങൾ സംരക്ഷിച്ചിരുന്നുവെന്നും ജാഫർ പറഞ്ഞുവെക്കുന്നു. നിർബന്ധിത മതംമാറ്റം വ്യാപകമായി നടന്നിരുന്നു എന്ന നിഷേധിക്കാനാവാത്ത വസ്തുതയെ മറികടക്കാൻ ലേഖകൻ പറയുന്നത് ബ്രിട്ടീഷ് പോലീസുകാർ വേഷം മാറി പോരാളികളോടൊപ്പം കൂടി മതംമാറ്റത്തിന് നേതൃത്വം കൊടുത്തു എന്നാണ് (പേജ് 133).


ചരിത്രപരമായി തരിമ്പും സത്യസന്ധത പുലർത്താത്ത ഇങ്ങനെയൊരു കൃതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചു എന്നത് ആ സ്ഥാപനത്തിന്റെ നിലവാരത്തകർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇ.എം.എസ്, കെ. കെ. എൻ കുറുപ്പ് എന്നീ ഇടതുപക്ഷ ചിന്തകർ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനായി നിരത്തിയ വാദങ്ങളാണ് തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനമായി ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നത്. കലാപകാരികൾ പോർക്കളത്തിലിറക്കിയത് ഇന്ത്യൻ ദേശീയതയുടെ വികാരമായിരുന്നു (പേജ് 71) എന്നും മറ്റുമുള്ള ശുദ്ധ അസത്യങ്ങൾ പലയിടത്തും മുഴച്ചുനിൽക്കുന്നു. ലേഖകന്റെ മൗനങ്ങൾ പോലും കപടതന്ത്രത്തിന്റെ ഭാഗമാണ്. ഖിലാഫത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നു, കലാപകാരികൾ ജിഹാദ് പ്രഖ്യാപിച്ചതെന്തിന്, നിലമ്പൂർ രാജ്യത്ത് ശരിയത്ത് നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നോ എന്നൊക്കെയുള്ള സ്വാഭാവിക ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ല. സത്യം പറയാനുള്ള മടിയായിരിക്കാം കാരണം!

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Malabar Porattam: Charithravum Nattucharithravum' by K M Jaffar
Publisher: DC Books
ISBN: 9789353905576

 

Friday, September 25, 2020

കേരളം: സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം

1970-കളോടെ ഒരു വികസ്വരസമൂഹമായ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നേടിയ അഭൂതപൂർവമായ പുരോഗതി ഒരു 'കേരള മാതൃക'യെക്കുറിച്ചുള്ള ചർച്ചകൾക്ക് അന്താരാഷ്ട്രതലത്തിൽത്തന്നെ തുടക്കമിട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സാമൂഹികമായ നവോത്ഥാനം സംസ്ഥാനത്ത് വിജയകരമായി അരങ്ങേറിയതിന്റെ തുടർച്ചയെന്നോണം വന്ന 'കേരള മോഡൽ' അതിന്റെ ഭാവിവികാസത്തെക്കുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും റവന്യൂ വരുമാനത്തിലെ കുറവുമൂലം അവ ഉദ്ദേശിച്ച തോതിൽ ഫലവത്തായില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ പല സൂചികകളിലും ഒന്നാം സ്ഥാനത്തായ കേരളം സാമ്പത്തികരംഗത്ത് പിടിച്ചുനിൽക്കുന്നതിനാധാരം ഗൾഫിൽ നിന്നൊഴുകിയെത്തുന്ന വൻ സമ്പത്താണ്. കേരളത്തിലെ രാഷ്ട്രീയവും പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് തികച്ചും വിഭിന്നമായ രീതിയാണ് പിന്തുടരുന്നത്. ഈയവസ്ഥയിൽ ആധുനിക കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രധാരണ ലഭിക്കുന്നതിനായി പ്രശസ്ത ദാർശനികനായ ശ്രീ. കെ. വേണുവിന്റെ ഈ പുസ്തകം ഉപകരിക്കും.


കേരളം എവിടെയാണ് നേടിയതെന്നും എവിടെയാണ് നഷ്ടപ്പെടുത്തിയതെന്നുമുള്ള വ്യക്തമായ ഒരു വിശകലനം ഈ കൃതിയിൽ കാണാം. അക്രമത്തിലൂന്നിയ തീവ്രരാഷ്ട്രീയത്തിന്റെ സ്തുതിപാഠകനായിരുന്ന ലേഖകൻ അതുപേക്ഷിച്ച് മൃദു ഇടതുചായ്‌വോടെയാണ് ഈ ലേഖനസമാഹാരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി കാണുന്നത്. സാമൂഹ്യരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും കൊളുത്തിവിട്ട പരിഷ്കരണം എല്ലാ ജാതിസമൂഹങ്ങളിലും നവോത്ഥാനത്തിന്റെ വെളിച്ചം പരത്തി. ഇത്തരത്തിൽ ബൗദ്ധികമായി ഉഴുതുമറിക്കപ്പെട്ട ഒരു ഭൂമിയിലാണ് സ്ഥിതിസമത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും വ്യവസ്ഥാപനം ലക്ഷ്യമിട്ടുകൊണ്ടുള്ള പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ മാറ്റത്തിന്റെ വിത്തുവിതച്ചത്. ആത്മബോധമുള്ള, രാഷ്ട്രീയ ഉണർവ്വ് നേടിയ ജനത ഭരണാധികാരികളെക്കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ നിർബന്ധിതരാക്കി. കേരള മോഡലിന്റെ പശ്ചാത്തലം ഇതാണ്. ഇത് ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. എന്നാൽ പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയിലും തൊഴിലാളിപ്രസ്ഥാനങ്ങൾ വളർന്നതോടെ കൂലിക്കൂടുതൽ അവർ ആവശ്യപ്പെടുകയും ന്യായമായവ നേടുകയും ചെയ്തു. പക്ഷേ ഉത്പാദനക്ഷമത ഉയർത്തിയെങ്കിൽ മാത്രമേ ഈ കൂടിയ കൂലി കൊടുത്തുകൊണ്ട് വ്യവസായത്തിനും കൃഷിക്കും നിലനിൽക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിന് യന്ത്രവൽക്കരണം അനിവാര്യമായിരുന്നു. താൽകാലിക തൊഴിൽനഷ്ടത്തിന്റെ പേരുപറഞ്ഞ് അതിന് ഇടംകോലിട്ടതോടെ ഈ മേഖലകളെല്ലാം തകർന്നടിഞ്ഞു. ഇത് റവന്യൂ വരുമാനത്തിന്റെ കുറവിലേക്കും ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിലെ മുരടിപ്പിലേക്കും തുടർന്ന് എൺപതുകളുടെ അന്ത്യത്തോടെ ഈ രംഗത്തെ സ്വാശ്രയസ്ഥാപനങ്ങളുടെ വളർച്ചയിലേക്കും നയിച്ചു. ഈ വിഷമവൃത്തത്തിൽനിന്ന് കേരള സാമ്പത്തികവ്യവസ്ഥയെ താൽകാലികമായി കരകയറ്റിയത്‌ മദ്ധ്യ-പൂർവദേശത്തുനിന്നുവന്ന വരുമാനമാണ്. വേണുവിന്റെ വിശകലനത്തിന്റെ ഈ രത്നച്ചുരുക്കം നിരവധി അദ്ധ്യായങ്ങളിലൂടെ വായനക്കാരുടെ മുന്നിലെത്തുന്നു.


ആധുനികവൽക്കരണത്തിന്റെ കാര്യത്തിൽ ചടുലമായ സമീപനം സ്വീകരിക്കുന്ന ഗ്രന്ഥകാരൻ മറ്റുപല കാര്യങ്ങളിലും പഴയ ഇടതുപക്ഷ വരട്ടുവാദം തന്നെ ഇപ്പോഴും പിന്തുടരുന്നതായി കാണാം. ആധുനികവൽക്കരണത്തെ പിന്തുണക്കുന്നതുതന്നെ അത് കൂടുതൽ ഉൽപാദനവും വരുമാനവും സൃഷ്ടിക്കുമെന്നതുകൊണ്ടല്ല, മറിച്ച് ഉൽപാദനശക്തികളുടെ വികാസമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് മാർക്സ് അഭിപ്രായപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്. ഈ വാദം ഏറ്റവും പരിഹാസ്യമായവിധത്തിൽ പുറത്തുവരുന്നത് ലിനക്സ് എന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കേരളം സ്വീകരിക്കണം എന്നതിലാണ്. ലിനക്സ് തീർത്തും സൗജന്യമാണെന്നതും അതിന്റെ സോഴ്സ് കോഡ് പരസ്യമാണെന്നതും ലേഖകനെ വലിയതോതിൽ ആകർഷിക്കുന്നില്ല. ഒരു മാർക്സിയൻ സിദ്ധാന്തത്തിന്റെ പ്രാവർത്തികമാക്കലാണ് അദ്ദേഹം ഇതിലും കാണുന്നത്. ഉൽപാദനശക്തികളുടെ സാമൂഹ്യവൽക്കരണം മാർക്സ് ശക്തമായി ആഗ്രഹിച്ചുവെങ്കിലും അത് നടപ്പാക്കുക വളരെ ദുഷ്കരമായിരുന്നു. തൊഴിലാളിവർഗ്ഗം ബലപ്രയോഗത്തിലൂടെ സർവാധിപത്യം നേടിക്കഴിഞ്ഞിട്ടേ അതുണ്ടാവൂ എന്നാണ് മാർക്സ് ധരിച്ചിരുന്നത്. എന്നാൽ ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ എല്ലാവർക്കും സ്വീകാര്യമായ സാമൂഹ്യവൽക്കരണം അനായാസം, രക്തരഹിതമായി സാധ്യമാക്കുന്നു. സമസ്തമേഖലകളിലും  മാർക്സിയൻ ചിന്ത തിരുകിക്കയറ്റുന്ന ചിന്തകരാണ് കേരളത്തിന്റെ വളർച്ചയെ പിറകോട്ടടിക്കുന്നതെന്ന് നമുക്കിവിടെ തിരിച്ചറിയാൻ കഴിയും.


ഈ സമാഹാരത്തിലെ 32 ലേഖനങ്ങൾ 1998 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ്. ആദ്യലേഖനങ്ങളുടെ സമകാലികപ്രസക്തിയും സംശയാസ്പദമാണ്. എന്നാൽ 'കേരളത്തിന്റെ സാമ്പത്തികവികസനം' എന്ന ആദ്യ അദ്ധ്യായം ലേഖകന്റേയും പ്രസിദ്ധ ചിന്തകനായ ആർ.വി.ജി. മേനോന്റേയും സൂക്ഷ്മ നിരീക്ഷണങ്ങളാൽ അമൂല്യമാകുന്നു. ഈ ലേഖനത്തിലെ ആശയങ്ങളാണ് ചില്ലറ മാറ്റങ്ങളോടെ മറ്റുപല അദ്ധ്യായങ്ങളിലും ആവർത്തിക്കപ്പെടുന്നത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം ലേഖനങ്ങളും ഒരു പതിറ്റാണ്ടിനുമുമ്പ് എഴുതിയതാണ് എന്നതാണ് ഈ പുസ്തകത്തിന്റെ മുഖ്യമായ ന്യൂനത.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Keralam: Sambathikam, Samoohikam, Rashtreeyam' by K Venu

Olive Publications

ISBN: 9789389325829

 

Thursday, September 3, 2020

പൊറ്റെക്കാട്ട്: വ്യക്തിയും സാഹിത്യകാരനും

യാത്രാവിവരണം ഒരു സാഹിത്യശാഖയായെണ്ണുമ്പോൾ ആ വിഭാഗത്തിൽ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച കൃതികളുടെ കർത്താവായ എസ്. കെ. പൊറ്റെക്കാട് കഥ, കവിത, നോവൽ എന്നിവയിലും പുതിയ പാതകൾ വെട്ടിത്തുറന്ന ഒരു മാർഗ്ഗദർശിയാണ്. രാജ്യം അതിന്റെ പരമോന്നതസാഹിത്യബഹുമതിയായ ജ്ഞാനപീഠം അദ്ദേഹത്തിനു സമ്മാനിച്ചത് 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിനായിരുന്നുവല്ലോ. മലയാളസാഹിത്യം ആധുനികഘട്ടത്തിലേക്കുകടക്കുന്ന ഒരു പ്രധാന ദശാസന്ധിയിൽ പൊറ്റെക്കാടിന്റെ സാഹിത്യരചന നിരവധിയാളുകൾക്ക് മാർഗദർശകദീപമായി. കാലാപാനി കടക്കുന്നവർ മതഭൃഷ്ടരാകുമെന്ന ഭീഷണി നിലനിന്നിരുന്ന ഭാരതത്തിൽ പേരിനുപോലും ലോകസഞ്ചാരികളോ സഞ്ചാരസാഹിത്യമോ ഇല്ലാതെ പോയി. സന്ദേശകാവ്യങ്ങൾ ഒരു പരിധി വരെ ഈ വരൾച്ചയ്ക്ക് പരിഹാരമായെങ്കിലും ഭാരതത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് സർഗപ്രതിഭയെ സ്വച്ഛന്ദമായി പറപ്പിക്കുവാൻ അവയും മടിച്ചുനിന്നു. എങ്കിലും ആധുനിക കാലഘട്ടത്തിൽ എസ്.കെ യെപ്പോലെ നിരവധി പ്രതിഭാധനർ ആ കുറവ് നികത്തി.

 

സ്മരണകൾ, അവലോകനങ്ങൾ എന്നീ രണ്ടു പ്രധാനഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഓ.എൻ.വി ഉൾപ്പെടെയുള്ള നാലു സാഹിത്യകാരന്മാർ നടത്തുന്ന പൊറ്റെക്കാടിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുസ്മരണവും സുകുമാർ അഴീക്കോട് ഉൾപ്പെടുന്ന ഒൻപതു നിരൂപകർ പൊറ്റെക്കാട് കൃതികളെ സസൂക്ഷ്മം അവലോകനം ചെയ്യുന്നതുമാണ് കാണുന്നത്. കൂടാതെ എസ്.കെയുമായി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ചെയ്യുന്ന ഒരു സംവാദവും എസ്.കെയുടെ ജീവിതയാത്രയെക്കുറിച്ച് ഡോ. പി. വി. ജോർജ് എഴുതുന്ന ഒരു ലഘുനിരീക്ഷണവും ഇതിലുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം (1982) അധികം താമസിയാതെ പ്രസിദ്ധപ്പെടുത്തപ്പെട്ട ഒരു സമാഹാരമാണിത്. 


അനുസ്മരണങ്ങൾ പൊതുവെ സ്മരണീയവ്യക്തിയെ വാനോളം പുകഴ്ത്തുന്നതായിട്ടാണ് കാണപ്പെടുന്നത്. എങ്കിലും 'അപൂർണതയിൽനിന്ന് പൂർണത, അവശിഷ്ടങ്ങളിൽനിന്ന് പൂർണരൂപം, വൈരൂപ്യത്തിൽനിന്ന് സൗന്ദര്യം, ഇവ സൃഷ്ടിച്ചെടുക്കലാണ് തന്റെ രചനയുടെ ലക്‌ഷ്യം' എന്നു വിശ്വസിച്ച കഥാകൃത്താണ് എസ്.കെ എന്ന വത്സലയുടെ അഭിപ്രായം യാഥാർഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതായി. എസ്.കെ പ്രതിഭയുടെ ഏറ്റവും പുഷ്കലമായ കാലം നാല്പതുകളായിരുന്നു. അറുപതുകളിലും എഴുപതുകളിലും അദ്ദേഹത്തിന്റെ കഥാരചനാസാമർഥ്യത്തിന് ക്ഷീണം സംഭവിച്ചതായാണ് നിരൂപകർ വിലയിരുത്തുന്നത്. ഡോ. എം. എം. ബഷീർ അവതരിപ്പിക്കുന്ന ചെറുകഥകളുടെ വിമർശനം കഴമ്പുള്ള ഒട്ടനവധി ദൃശ്യങ്ങൾ കാഴ്ച വെക്കുന്നു. ജോർജ് ഇരുമ്പയമാണ് പുസ്തകത്തിന്റെ എഡിറ്റർ.


എസ്. കെ. പൊറ്റെക്കാട് സാഹിത്യത്തിലെ അരാജകവാസനകളെ നഖശിഖാന്തം എതിർത്തുപോന്നു. ആധുനികസാഹിത്യത്തിനെ അദ്ദേഹം എതിർത്തുവെങ്കിലും ആധുനികതക്കുവേണ്ടി തന്റെ സർഗ്ഗചേതനയുടെ വാതായനങ്ങൾ എപ്പോഴും തുറന്നുവെച്ചു. മനുഷ്യനിലെ മൃഗീയവാസനകളേയും അധമവികാരങ്ങളേയും ഉണർത്താനുദ്ദേശിച്ചുള്ളതാണ് ആധുനികസാഹിത്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതുപോലെതന്നെ നിശിതമായി എസ്.കെ കൃതികളെ വിലയിരുത്തുന്ന ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. 'ഒരു തെരുവിന്റെ കഥ' ശിഥിലചിത്രങ്ങളുടെ വ്യർത്ഥസമാഹാരമാണെങ്കിലും 'ദേശത്തിന്റെ കഥ' ദർശനദീപ്തമായ നോവലാണെന്നു സ്ഥാപിക്കപ്പെടുന്നു. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള എസ്.കെയുടെ യാത്രകളിലും നമ്മുടെ നിത്യഹരിതഭൂമിയായ ഈ കൊച്ചുകേരളം പോലെ അദ്ദേഹത്തിന്റെ ഹൃദയം കവർന്ന ഒരു രാജ്യവും ഈ ലോകത്തില്ല എന്ന് അഭിപ്രായപ്പെടുന്നു.


മറ്റു സാഹിത്യകാരന്മാരെപ്പോലെ അക്ഷരങ്ങളുടെ നാലതിരുകൾക്കുള്ളിൽ എസ്.കെയുടെ കർമ്മശേഷി തളർന്നുനിന്നില്ല. രാഷ്ട്രീയത്തിലും തന്റെ മായാത്ത പാദമുദ്രകൾ അദ്ദേഹം പതിപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകപോലും ചെയ്തു. പ്രതിഭാധനരെ രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായേ കാണാനാകൂ എന്ന പ്രമാണത്തിന് തീർത്തും അപവാദമായി ഈ സാഹിത്യകാരന്റെ രാഷ്ട്രീയജീവിതം. എങ്കിലും സാഹിത്യത്തിൽ രാഷ്ട്രീയം കലരുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിർക്കുന്നത് ചൊവ്വല്ലൂരുമായുള്ള സംവാദത്തിൽ വ്യക്തമാകുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനവുമായുള്ള ആദ്യകാലങ്ങളിലെ ബന്ധം ആ പ്രസ്ഥാനം രാഷ്ട്രീയപ്രേരണയാൽ വഴിപിഴച്ചുപോകുന്നത് മനസ്സിലാക്കിയതോടെ അദ്ദേഹം അവസാനിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൊല്പടിയിൽ നിന്നുകൊണ്ടുമാത്രം നടത്തുന്ന സാഹിത്യരചനയേ യഥാർത്ഥ സാഹിത്യമാകൂ എന്ന ദയനീയസ്ഥിതിവിശേഷം വന്നുചേർന്നതോടെ എസ്.കെ ആ പ്രസ്ഥാനവുമായി തീർത്തും അകന്നു. ഇതിന് കമ്യൂണിസ്റ്റുകൾ അദ്ദേഹത്തോട് പ്രതികാരം വീട്ടിയ കഥയും വിവരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാരെപ്പറ്റി ഇ.എം.എസ് പ്രസിദ്ധപ്പെടുത്തിയ ലേഖനപരമ്പരയിൽ 'പ്രസിദ്ധകഥാകൃത്തായ പൊറ്റെക്കാടിനെപ്പറ്റി' പറഞ്ഞിരുന്നു. എന്നാൽ അത് എസ്.കെയെക്കുറിച്ചായിരുന്നില്ല, മറിച്ച് ഒരു പാർട്ടിയംഗവും കഥാകൃത്തുമായ ഡി. എം. പൊറ്റെക്കാടിനെക്കുറിച്ചായിരുന്നു.


പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Pottekkatt: Vyakthiyum Saahithyakaranum'

Editor: George Irumbayam

Publisher: DC Books, May 1984