Friday, May 31, 2013

വ്യത്യസ്തനല്ലാത്ത ബാർബർ

ഉൾക്കടൽ എന്ന ചിത്രത്തിലെ ഒരു രംഗം
ഇഷ്ടമില്ലെങ്കിലും ഇടയ്ക്കിടെ കാണേണ്ടിവരുന്ന ഒരു കൂട്ടരാണല്ലോ ബാർബർമാർ. മുടിനീട്ടുകയല്ലാതെ ഗത്യന്തരമില്ലെന്നായപ്പോൾ കൂട്ടത്തിലൊരുവനെ കാണാൻ പോയി. മറ്റാരും ആ സമയം കടയിൽ ഇല്ലാതിരുന്നതുകൊണ്ട്‌ ആഘോഷപൂർവം കസേരയിലേക്ക് ആനയിക്കപ്പെട്ടു, പൊന്നാട എടുത്തണിയിച്ചു. ഒരു മൂല്യവർദ്ധിതസേവനം എന്ന നിലയിൽ എഫ്.എം.റേഡിയോ ഓണ്‍ ചെയ്തുതന്നു.

"ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങളാണ് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്. അടുത്തതായി ഉൾക്കടൽ എന്ന ചിത്രത്തിൽ നിന്നൊരു ഗാനം", അവതാരിക ഹൃദ്യമായി പറഞ്ഞു. ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും നല്ലതായതുകൊണ്ടും ഒ.എൻ.വിയുടെ രചനകൾ ഈ മുടിവെട്ടിനെ സന്തോഷകരമാക്കുമെന്ന പ്രതീക്ഷ കൊണ്ടും ഞാൻ ചാരിതാർത്ഥ്യം  പൂണ്ടു -  പഴഞ്ചൊല്ലിൽ പറയുന്നതുപോലെ ഒരല്പം നേരത്തേ. "എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെണ്‍കൊടീ....", ഗാനഗന്ധർവൻ പാടിത്തുടങ്ങി.

ബാർബറുടെ മുഖം കോടുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. 'ഏതവനെടാ-ഈ-പാട്ടൊക്കെ-കേൾക്കുന്നത് ' എന്ന മുഖഭാവത്തോടെ ആ നീചൻ നടന്നുചെന്ന് റേഡിയോയിൽ മറ്റേതോ സ്റ്റേഷൻ വെച്ചു. പാടുന്നതെന്തെന്നുപോലും കേൾക്കാനാവാത്ത കാടൻ സംഗീതവുമായുള്ള ഒരു ഹിന്ദി ആഭാസം! അയാൾ സന്തോഷത്തോടെ മുടിവെട്ട് തുടർന്നു. 'ചിരയ്ക്കൽ' തന്നെയാണ്  ഇയാൾക്ക് പറ്റിയ പണിയെന്ന് വിഷമത്തോടെ ഞാനോർത്തു. (സഹൃദയരായ ബാർബർ സുഹൃത്തുക്കൾ സദയം ക്ഷമിക്കുക).

"വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമാം കഴുകനെന്നും കപോതമെന്നും"

ആശാന്റെ വരികൾ എത്ര സാർഥകമാണ് !



Monday, May 27, 2013

ദയവായി ചിരിപ്പിക്കരുതേ....

ഇന്നലെ രാത്രി കോഴിക്കോട് നഗരത്തിൽ ദാരുണമായ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി തുറന്നിട്ടിരുന്ന ഓടയിൽ ഒരു സ്ത്രീ കാലുതെറ്റി വീഴുകയും കനത്ത മഴയെത്തുടർന്ന് നിറഞ്ഞൊഴുകിയിരുന്ന വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉടൻ സട കുടഞ്ഞെഴുന്നേറ്റു. കോഴിക്കോട് ജില്ലയിലെ എല്ലാ തുറന്നുകിടക്കുന്ന ഓടകളും മൂടാൻ മന്ത്രി മുനീർ കർശനനിർദേശം നൽകിയതായി ഫ്ലാഷ് ന്യൂസ്‌ കണ്ടു.

പൊട്ടിച്ചിരിച്ചുപോയി.

മറ്റു ജില്ലകളിലും ആരെങ്കിലുമൊക്കെ ഓടയിൽ വീണു മരിക്കാൻ തയ്യാറാവുകയാണെങ്കിൽ അവിടെയും ഓടകൾ മൂടാൻ  പുംഗവന്മാർ തയ്യാറാവുമായിരിക്കും.

ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു (അതോ ഓടയോ!) എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ?