Saturday, December 31, 2016

കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും

കേരളത്തിന്റെ ധനകാര്യമന്ത്രിയായ തോമസ് ഐസക്ക് നവം. 8-ന് പ്രഖ്യാപിക്കപ്പെട്ട നോട്ട് പിൻവലിക്കലിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ്. മോദിയുടെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഈ നടപടി പരാജയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ നിരവധി കുറിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കരണത്തിനെതിരെ ജനങ്ങളെ പരിഭ്രാന്തരാക്കുക മാത്രമാണ് ഐസക്കിനു ചെയ്യാൻ കഴിഞ്ഞത് എന്ന ആരോപണം ശക്തിയാർജിക്കുമ്പോഴും നോട്ട് നിരോധനത്തിനെതിരെ പ്രചാരവേല സംഘടിപ്പിക്കലായിരുന്നു ധനമന്ത്രിയുടെ ദൗത്യം. ഏറ്റവും ഒടുവിൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ സുഖചികിത്സ നടത്തുന്നതിനിടയിൽ ഫേസ് ബുക്ക് പോസ്റ്റുകളും മറ്റഭിപ്രായങ്ങളും ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് 'കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും' എന്ന ഈ പുസ്തകം.

തീർത്തും ഒരു പാർട്ടി പ്രസിദ്ധീകരണമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു, നവം.8-ലെ നടപടി സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതിന്റെ പാർട്ടിയുടെ വീക്ഷണം, കേരളത്തെ ഈ നടപടി എങ്ങനെ സ്വാധീനിക്കുന്നു, സഹകരണപ്രസ്ഥാനത്തിന്റെ വീഴ്ചയിൽ നിന്ന് എങ്ങനെ കരകയറാം, കാഷ്‌ലെസ്സ് സമ്പദ്‌വ്യവസ്ഥ എന്ത്, എന്തിന്, എങ്ങനെ എന്നിങ്ങനെ നിരവധി വിഷയങ്ങൾ പുസ്തകം കൈകാര്യം ചെയ്യുന്നു. ചോദ്യം - ഉത്തരം എന്ന വിധത്തിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാഷ്‌ലെസ്സ് ഇക്കോണമിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിജ്ഞാനദായകമാണ്. നികുതിപിരിവിലുണ്ടാകുന്ന വർദ്ധന, കള്ളപ്പണത്തിന്റെ തടയൽ എന്നിവയൊക്കെ പുതിയ വ്യവസ്ഥയിൽ സാദ്ധ്യമാകും എന്ന് ഗ്രന്ഥകർത്താവ് സമ്മതിക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ, "പണിയെത്തിക്കൂ, പട്ടിണി മാറ്റൂ, പിന്നീടാകാം കമ്പ്യൂട്ടർ" എന്ന പഴയ മുദ്രാവാക്യത്തിന്റെ ഓർമ്മ തികട്ടിവരുന്നതുകൊണ്ടാകാം "ആദ്യം സമ്പദ്ഘടന വികസിക്കട്ടെ, എന്നിട്ടാകാം കാഷ്‌ലെസ്സ്" എന്നു പറഞ്ഞുവെക്കുന്നു (പേജ് 80). ഫേസ് ബുക്കിൽ ഐസക്കിന്റെ പോസ്റ്റുകളിൽ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ തെറിവിളിക്കാർ എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളുടെ ശക്തിയാണ് എതിരഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകുക എന്നത്. മോദിയുടേയും മറ്റ് ബി. ജെ. പി നേതാക്കളുടേയും പോസ്റ്റുകൾക്കു കീഴിലും നമുക്കിത് കാണാൻ കഴിയും. അവരാരും ഐസക്കിനെപ്പോലെ അസ്വസ്ഥരായി കണ്ടിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ തിരുമൊഴി പഞ്ചപുച്ഛമടക്കി അണികൾ അനുസരിച്ചിരുന്ന പഴയ സോവിയറ്റ് സമ്പ്രദായത്തിന്റെ തകർച്ച ഐസക്കിനെ ഗൃഹാതുരനാക്കുന്നുണ്ടെന്നു തോന്നുന്നു.

ഒരു അക്കൗണ്ടിന് ആഴ്ചയിൽ 24000 രൂപയേ പിൻവലിക്കാൻ സാധിക്കൂ എന്ന നിബന്ധനയെ പുസ്തകത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കുടുംബത്തിന്റെ ഒരാഴ്ചയിലെ എല്ലാ ചെലവുകളും ഇതിൽ ഒതുക്കണം എന്നദ്ദേഹം വ്യസനിക്കുന്നു. ആഴ്ചയിൽ 24000 രൂപ ചെലവുള്ള കുടുംബത്തിന് ഡെബിറ്റ് കാർഡ് ഉണ്ടാവില്ലേ എന്നും, ഭാര്യക്കും ഭർത്താവിനും വെവ്വേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ 48000 രൂപ പിൻവലിക്കാമല്ലോ എന്നുമൊക്കെയുള്ള ലോജിക്കൽ ചിന്തകൾ നമ്മുടെ ധനമന്ത്രിയെ അലട്ടുന്നില്ല. അല്ലെങ്കിലും സാമാന്യബുദ്ധി പാർട്ടി ഓഫീസിൽ പണയം വെച്ചുകഴിഞ്ഞാൽ 'പിന്നെ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കുമല്ലോ'! എങ്കിലും കേരളത്തിലെ സിംഹഭാഗം കുടുംബങ്ങളിലും ആഴ്ച പോയിട്ട് ഒരു മാസം 24000 രൂപ ചെലവുണ്ടാകില്ല എന്ന വസ്തുതയെ മറികടക്കാൻ അദ്ദേഹം പൊക്കിക്കൊണ്ടുവരുന്നത് കോട്ടയത്തെ മൊത്തവ്യാപാരിയായ നാരായണൻ നമ്പൂതിരിയുടെ ആത്മഹത്യയാണ്. സ്വാഭാവികമായ കാരണങ്ങളാൽ ക്യൂ നിൽക്കുന്നതിനിടെ എൺപതോളം പേർ മരണമടഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചുവെങ്കിലും ഐസക്ക് ഈ മരണങ്ങളൊന്നും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ബ്രാഹ്മണന്റെ മരണം എന്ന പാപം മതിയാകും മോദിയെ തളക്കാൻ എന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. കള്ളപ്പണത്തിന്റെ കൂത്തരങ്ങാണ് റിയൽ എസ്റ്റേറ്റ് മേഖല എന്ന് നമുക്കെല്ലാമറിയാം. നാട്ടിൽ അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് എത്തിപ്പിടിക്കാനാവാത്തവിധം ഭൂമിവില കയറിപ്പോയത് കള്ളപ്പണത്തിന്റെ കളിയായിരുന്നു. ആ മേഖല നവം. 8-നു ശേഷം സ്തംഭിച്ചു എന്നതാണ് ലേഖകനെ വേദനിപ്പിക്കുന്ന മറ്റൊരു വസ്തുത.

കള്ളപ്പണം ഉണ്ടാകുന്നത് എങ്ങനെ എന്ന് ലേഖകൻ വിശദീകരിക്കുന്നു. അത് വായിക്കുന്നവരെ "അയ്യോ, ഇതായിരുന്നോ കള്ളപ്പണം, ഇതിലിത്ര കുഴപ്പമുണ്ടോ?" എന്നു ചിന്തിപ്പിക്കുന്ന വിധത്തിൽ കൗശലത്തോടെ മെനഞ്ഞെടുത്ത ഉദാഹരണങ്ങൾ സഹിതമാണ് വിശദീകരണം. നാം ഡോക്ടർക്ക് 500 രൂപ കൺസൽറ്റേഷൻ ഫീസ് കൊടുക്കുമ്പോൾ അതിന് രസീത് നൽകാത്തതുകൊണ്ട് അത് കള്ളപ്പണമാണ്, നിയമവിധേയമായി സമ്പാദിച്ച 20 ലക്ഷം രൂപ മകളുടെ പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് കാപ്പിറ്റേഷൻ ഫീസായി നൽകുമ്പോൾ രസീത് നൽകാത്തതുകൊണ്ട് അതും കള്ളപ്പണം - ഇതാണ് ഉദാഹരണങ്ങൾ! എന്നാൽ കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സായ സർക്കാർ തലത്തിലെ കൈക്കൂലി ഐസക്ക് അറിഞ്ഞ മട്ടില്ല. അദ്ദേഹം സ്വയം കൈകാര്യം ചെയ്യുന്ന വാണിജ്യനികുതി വകുപ്പ് സർവാംഗം അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ്. ഈ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരും ദിനംപ്രതി പതിനായിരങ്ങൾ സമ്പാദിക്കുമ്പോഴും ഐസക്കിന്റെ കള്ളപ്പണം ഡോക്ടറുടെ ഫീസായ അഞ്ഞൂറു രൂപയാണ്. സാധാരണക്കാരും കള്ളപ്പണം സൃഷ്ടിക്കുന്നതിൽ പങ്കാളികളാണെന്നു വരുത്തിത്തീർക്കാനുള്ള ആ കുറുക്കൻ ബുദ്ധി ശ്രദ്ധിച്ചോ?

വാണിജ്യബാങ്കുകളും പുതുതലമുറ ബാങ്കുകളും സംഘടിതമായി കള്ളപ്പണം വെളുപ്പിക്കുന്നതിനുദാഹരണമായി കോബ്രാപോസ്റ്റിന്റെ വെളിപ്പെടുത്തൽ ലേഖകൻ ഉപയോഗിക്കുന്നു. അതിന്റെ രീതികൾ നോക്കുമ്പോൾ സഹകരണസംഘങ്ങളും അതുതന്നെയല്ലേ ചെയ്യുന്നത് എന്നു സംശയിച്ചുപോകും. കേന്ദ്രസർക്കാരിന്റെ നടത്തിപ്പുകളെ വിമർശിക്കുന്ന കൂട്ടത്തിൽ പുതിയനോട്ടിനു പാകമായ ATM മെഷീൻ മുൻകൂട്ടി ഓർഡർ ചെയ്തില്ല എന്നു കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ഒരൊറ്റ യന്ത്രം പോലും മാറ്റാതെ പുനഃക്രമീകരണം നടത്തി പുതിയ നോട്ട് വിതരണം ചെയ്യാൻ സാധിച്ച സ്ഥിതിക്ക് എന്തിനാണ് പുതിയ മെഷീൻ? പുതിയ 2000 രൂപയുടെ കള്ളനോട്ട് നവം.12-ന് പുറത്തിറങ്ങിയത് റിസർവ്വ് ബാങ്കിന്റെ പോരായ്മയാണത്രേ. ഇതിലെ വങ്കത്തരം നാം കാണാതെ പോകരുത്. ഏതൊരു നോട്ടും പകർത്തി കള്ളനോട്ട് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഇതുവരെ ഇറങ്ങിയവയൊക്കെ വെറും കളർ ഫോട്ടോകോപ്പികൾ മാത്രമായിരുന്നു. 1800 രൂപ വിലമതിക്കുന്ന ഒരു കളർ ഇങ്ക്‌ജെറ്റ് പ്രിൻറർ കൈവശമുള്ള ആർക്കും സാധിക്കുന്ന ഒന്ന്. അവ വളരെ പെട്ടെന്നുതന്നെ പിടിക്കപ്പെടുകയും ചെയ്തു.

ഒട്ടനവധി പ്രവചനങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നുണ്ട്. ദേശീയവരുമാനത്തിൽ 3 ലക്ഷം കോടിയുടെ ഇടിവ്, നോട്ടടിക്കുന്നതിന് 128000 കോടി ചെലവ്, വർഷാന്ത്യത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 75-ലേക്ക്, സംഘടിതമേഖലയിൽ ലോക്ക്ഔട്ടുകളും ലേ ഓഫുകളും വരാനിരിക്കുന്നതേയുള്ളൂ എന്നിങ്ങനെ പോകുന്നു ഗീർവാണങ്ങൾ. നോട്ട് നിരോധിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണ് ജനാർദ്ദൻ റെഡ്‌ഡിക്ക് മകളുടെ വിവാഹം കെങ്കേമമായി നടത്താൻ സാധിച്ചത് എന്നു പറയുമ്പോൾ കേരളവ്യവസായിയായ ബിജു രമേശും മുൻകൂട്ടി അറിഞ്ഞിരുന്നോ എന്നദ്ദേഹം പറയുന്നില്ല. കറൻസി പിൻവലിക്കൽ മൂലം റാബി വിള വിസ്തൃതി കുറഞ്ഞു എന്നാദ്യം കൊട്ടിഘോഷിച്ച ഐസക്ക് കണക്കുകൾ പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞ് ആന്ധ്ര, കർണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ കൃഷി കുറഞ്ഞു എന്നായി. ശരിയാണ്, പക്ഷേ അതിന്റെ കാരണം മൺസൂൺ മഴയുടെ ഈ സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവാണ്. സെപ്റ്റംബർ അവസാനം മുതൽ ഈ മേഖലയിലെ വളം വിൽപ്പനയിലെ മാന്ദ്യം അതാണ് സൂചിപ്പിക്കുന്നത് - അല്ലാതെ നോട്ട് നിരോധനമല്ല.

നോട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികളിൽ ഏറ്റവും ശക്തമായി ആക്രമിക്കപ്പെട്ടത് സഹകരണമേഖലയോടുള്ള കർശനനിലപാടായിരുന്നു. ഗ്രന്ഥകാരൻ ഈ പ്രശ്നം വ്യക്തമാക്കാൻ കാര്യമായി യത്നിച്ചിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരുടെ നിക്ഷേപമേഖലയായ സഹകരണ സംഘങ്ങളെ സംരക്ഷിക്കണം എന്നദ്ദേഹം പലവുരു ആവർത്തിക്കുന്നു. സഹകരണമേഖലയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എങ്കിലും പ്രാഥമിക സംഘങ്ങൾ കള്ളപ്പണം ഭദ്രമായി നിക്ഷേപിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങളാണെന്നത് വ്യക്തമാണ്. ഐസക്ക് നിരത്തുന്ന കണക്കുകൾ തന്നെ ആ വസ്തുത പറയാതെ പറയുന്നുണ്ട്. കേരളത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ സഹകരണമേഖല 33% മാത്രം പ്രാതിനിദ്ധ്യം അവകാശപ്പെടുമ്പോൾ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ 60% കയ്യടക്കുന്നു. ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങളിൽ 10% മാത്രം കേരളത്തിലുള്ളപ്പോൾ സഹകരണമേഖലയിലെ രാജ്യത്തെ 70% നിക്ഷേപവും കേരളത്തിലാണെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അതുപോലെ ഇന്ത്യയിലെ 7% മാത്രം നിക്ഷേപം പ്രാഥമികസംഘങ്ങളിലുള്ളപ്പോൾ കേരളത്തിലത് 50% ആണ്. ഇതൊക്കെ സാധാരണക്കാരന്റെ പണമാണോ? കാർഷികവായ്പകൾ സംഘങ്ങൾ നൽകുമ്പോൾ അതിന് വാണിജ്യബാങ്കുകളേക്കാൾ എത്രയോ കൂടുതൽ പലിശയാണ് ചുമത്തുന്നത്! സഹകരണസംഘങ്ങളിൽ അനുവദിച്ച വായ്പ്പത്തുക പിൻവലിക്കാതെ അക്കൗണ്ടുകളിൽ തന്നെ കിടക്കുന്നതുകൊണ്ടാണ് നിക്ഷേപം ഉയർന്നതായി തോന്നുന്നതെന്ന വിചിത്രമായ വാദവും ഐസക്ക് ഉന്നയിക്കുന്നു. നിക്ഷേപപലിശയ്ക്ക് ആദായനികുതി ചുമത്താത്തതുകൊണ്ടാണ് സഹകരണസംഘങ്ങളിൽ വൻതോതിൽ നിക്ഷേപങ്ങൾ എത്തുന്നത്. KYC നിബന്ധനകൾ പാലിക്കാത്തതിനാൽ ആരുടെ പണമാണെന്നുപോലും തിരിച്ചറിയാനാവാത്ത സ്ഥിതി. സ്വിസ്സ് ബാങ്കുകളിലും ഇങ്ങനെയാണെന്നു കേട്ടിട്ടുണ്ട്. അവിടെ അക്കൗണ്ടുകൾക്ക് ഒരു കോഡ് നമ്പർ മാത്രമേ ഉണ്ടായിരിക്കൂ. സഹകരണവകുപ്പ് 25 ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുണ്ടെങ്കിൽ പലിശക്ക് നികുതി കണക്കാക്കുമെന്നു പറയുന്നു. എന്നാൽ ഏതൊരാൾക്കും എത്ര അക്കൗണ്ട് വേണമെങ്കിലും തിരിച്ചറിയൽ രേഖകളില്ലാതെ തുടങ്ങാമെന്നതിനാൽ ഈ നിബന്ധന നോക്കുകുത്തി മാത്രമാകുന്നു. പ്രാഥമികസംഘങ്ങളിലെ നിക്ഷേപകരെല്ലാം ചുറ്റുവട്ടത്തുള്ളവരായതുകൊണ്ട് KYC രേഖകളുടെ ആവശ്യമില്ലെന്ന മണ്ടൻ നിലപാടും ഐസക്ക് സ്വീകരിക്കുന്നു (പേജ് 65).

നോട്ട് നിരോധനതീരുമാനം ആരാണ് കൈക്കൊണ്ടത് എന്നതിനെപ്പറ്റി അദ്ദേഹം ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ഒന്നുകൂടി പരിഷ്കരിച്ച് 'അർത്ഥക്രാന്തി' എന്ന സംഘടനയുടെ ആശയമായിരുന്നു എന്നാണ് പുസ്തകത്തിൽ കാണിച്ചിരിക്കുന്നത്. അതിന്റെ കാരണമോ? അർത്ഥക്രാന്തിയുടെ അവകാശവാദങ്ങളെ പ്രധാനമന്ത്രി ഖണ്ഡിച്ചില്ല എന്നതും! ഈ പുസ്തകത്തിൽ വ്യാപകമായ തോതിൽ അക്ഷരത്തെറ്റുകൾ നിറഞ്ഞിരിക്കുന്നു. ധൃതി പിടിച്ചുള്ള അച്ചടി ഒരു കാരണമാകാം. എന്നാൽ നിർണായകമായ സ്ഥിതിവിവരക്കണക്കുകളിൽപോലും അച്ചടിപ്പിശകുകൾ കാണുമ്പോൾ വെറും രണ്ടായിരം കോപ്പികൾ പോലും തെറ്റുകൂടാതെ അച്ചടിക്കാൻ സാധിക്കാത്തവരാണോ കോടിക്കണക്കിന് നോട്ടുകൾ തെറ്റുകൂടാതെ അച്ചടിച്ചു വിതരണം ചെയ്യുന്ന റിസർവ്വ് ബാങ്കിനെ കുറ്റം പറയുന്നതെന്ന് നാം അത്ഭുതപ്പെടും. സാമ്പത്തികശാസ്ത്രപരമായ ഗഹനമായ വിഷയങ്ങളൊന്നും ഇതിൽ കൈകാര്യം ചെയ്തിട്ടില്ല. പ്രധാനമായും ഒരു രാഷ്ട്രീയപ്രസംഗമായി മാത്രം ഇതിനെ കണ്ടാൽ മതി. പുസ്തകം അച്ചടിച്ചുതീരുവാനുള്ള കാലതാമസം കൊണ്ടാണോ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല മുൻ നിശ്ചയത്തിൽനിന്നും ഒരു ദിവസം വൈകിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Wednesday, December 28, 2016

ഒരു ജന്മം

കേരളരാഷ്ട്രീയം പൊതുവെ ഇടതുപക്ഷച്ചായ്‌വ് പ്രകടിപ്പിക്കുന്ന ഒന്നാണ്. അതിൽ തന്നെ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വാധീനം നിഷേധിക്കാനാവാത്തതും. അച്ചടക്കത്തിന്റെ പര്യായമായിരുന്ന ഈ പാർട്ടിയിൽ ആദ്യമായി കലാപക്കൊടി ഉയർത്തി, രാഷ്ട്രീയജീവിതം തകരാതെ ശേഷിച്ച നേതാവായിരുന്നു ശ്രീ. എം. വി. രാഘവൻ. പാർട്ടിയിൽനിന്നുള്ള പുറത്താക്കൽ എല്ലാ നേതാക്കളുടേയും രാഷ്ട്രീയ കരിയർ അവസാനിപ്പിച്ചപ്പോൾ രാഘവൻ സ്വന്തം പാർട്ടി രൂപീകരിച്ച് സി. പി. എമ്മിനെതിരെ വിജയകരമായി ചെറുത്തുനിന്നു. മാതൃപാർട്ടിക്കുവേണ്ടി കൊണ്ടും കൊടുത്തും ഗുണ്ടായിസം തന്നെ ഉപയോഗിച്ചും വളർന്ന എം. വി. ആർ പുറത്താക്കപ്പെട്ടതിനുശേഷം ശാരീരികമായ അക്രമങ്ങൾ നിരവധി നേരിട്ടു. അദ്ദേഹത്തിന്റെ ആത്മകഥയാണീ പുസ്തകം. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളരാഷ്ട്രീയത്തിന്റെ ഒരു പരിച്ഛേദമാണ് സാമാന്യം ദൈർഘ്യമുള്ള ഈ ഗ്രന്ഥം. ജനശ്രദ്ധയിൽ എത്തിപ്പെടാത്ത പലസംഭവങ്ങളും അദ്ദേഹം പരിശോധിക്കുന്നു, ഉന്നതന്മാരെന്നു കരുതിയിരുന്ന പല നേതാക്കന്മാരുടേയും യഥാർത്ഥസ്വഭാവം തുറന്നുകാട്ടുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി രാഷ്ട്രീയത്തിലിറങ്ങിയ എം. വി. ആർ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി അധികാരരാഷ്ട്രീയത്തിൽ പ്രവേശിച്ചു. എം. എൽ. ഏ, മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടി വളണ്ടിയർമാർ എന്ന പേരിൽ 1967-ൽ ഗുണ്ടാസംഘം രൂപീകരിക്കുന്നതിലും അടിതടവുകൾ, തോക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിലും ജില്ലാ സെക്രട്ടറി ആയിരിക്കേ ശ്രദ്ധ ചെലുത്തി. DYFI സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉയർച്ചയും താഴ്ചയും ശ്രദ്ധാപൂർവം വീക്ഷിക്കുന്നതുകൊണ്ട് അതിന്റെ വസ്തുനിഷ്ഠമായ വിവരണം നൽകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നും വഹിക്കാനില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി 1947-ൽ നേടിയ സ്വാതന്ത്ര്യം അപര്യാപ്തമാണെന്നു സമർത്ഥിക്കുകയും പുതുതായി ജന്മമെടുത്ത ദേശീയ സർക്കാരിനുനേരെ സായുധസമരം പ്രഖ്യാപിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പുതിയ സർക്കാരിന്റെ ബാലാരിഷ്ടതകൾ ചൂഷണം ചെയ്ത് ഭൂപ്രദേശങ്ങൾ കയ്യടക്കാമെന്നും, വേണ്ടത്ര പ്രദേശങ്ങൾ കൈക്കലാക്കിക്കഴിഞ്ഞാൽ സോവിയറ്റ് സഹായത്തോടെ അധികാരം പിടിച്ചടക്കാമെന്നുമായിരുന്നു കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനപ്പായസം. എന്നാൽ നെഹ്രു ശക്തമായ സൈനികനീക്കങ്ങളിലൂടെ സായുധകമ്യൂണിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. കൈപൊള്ളുമെന്നു മനസ്സിലായതോടെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്കു മടങ്ങിപ്പോയി. അങ്ങനെയിരിക്കെയാണ് 1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇത് പിളർപ്പിലേക്കു നീങ്ങിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നതക്ക് ആക്കം കൂട്ടി എന്ന് ലേഖകൻ സ്ഥാപിക്കുന്നു. ഡാങ്കെയുടെ നേതൃത്വത്തിൽ നാഷണൽ കൗൺസിലിലെ ഭൂരിപക്ഷം ചൈനയെ ആക്രമണകാരിയായി കരുതുകയും നെഹ്രുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തു. സുന്ദരയ്യയുടെയും രണദിവെയുടെയും നേതൃത്വത്തിൽ മറ്റൊരു വിഭാഗം ചൈനീസ് അനുകൂലനിലപാട് സ്വീകരിച്ചു (പേജ് 49). യുദ്ധം ചെയ്തു മുന്നേറുന്ന ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ഇന്ത്യയിൽ! ഡാങ്കെയുടെ എതിർപ്പും രാജ്യസ്നേഹം കൊണ്ടൊന്നുമായിരുന്നില്ല. ആ വിഭാഗത്തിന്റെ യജമാനന്മാരായിരുന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ചൈനീസ് ആക്രമണത്തെ എതിർത്തതുകൊണ്ടായിരുന്നു ഇത്.

മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ രാഘവൻ സ്മരിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ റോളിലാണ്. പതിറ്റാണ്ടുകൾക്കുശേഷവും സത്യം മറച്ചുവെച്ചുകൊണ്ട് പാർട്ടി നിലപാടുകളെ പിന്താങ്ങുന്ന വിചിത്രമായ വസ്തുതയും നമ്മൾ കാണുന്നു. ഈ ന്യായവാദത്തിന് പിന്തുണയെന്ന പേരിൽ കൊണ്ടുവരുന്നതോ, ദേശാഭിമാനി പത്രത്തിന്റെ റിപ്പോർട്ടുകളും! അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ കുറെയൊക്കെ രാഘവൻ വെളിപ്പെടുത്തുന്നു. രാജൻ, വർക്കല വിജയൻ, നാദാപുരം കണ്ണൻ, വെള്ളത്തൂവൽ ദാസ് എന്നിവരുടെ കസ്റ്റഡി മരണങ്ങൾ, മലയിൻകീഴ് വിക്രമൻ, ഗുരുവായൂർ വേണുഗോപാലൻ എന്നിവരുടെ പോലീസിന്റെ പിടിയിൽനിന്നുള്ള തിരോധാനം എന്നിവയൊക്കെ അതിൽപ്പെടും. സി. പി. ഐയിലെ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി വാഴുമ്പോഴാണ് ഇതൊക്കെ അരങ്ങേറിയത്. ദേശാഭിമാനി പത്രം നാവടക്കി സെൻസറിംഗിന് വിധേയമായി. അതിന്റെ പത്രാധിപരായിരുന്ന പി. ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പോടെ മൈസൂരിൽ ഗവേഷണം നടത്തുകയുമായിരുന്നു.

ഇ. എം. എസ്, ഇ. കെ. നായനാർ എന്നീ സമുന്നതനേതാക്കളുടെ വ്യക്തിത്വങ്ങളിലെ അത്ര ശോഭനമല്ലാത്ത ചില മുഖങ്ങൾ എം. വി. ആർ തുറന്നുകാണിക്കുന്നു. 1957-ൽ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാരഥ്യമേറ്റെടുക്കാൻ ഡൽഹിയിൽ ചെറിയ പ്രവർത്തനമൊക്കെ നടത്തിക്കഴിഞ്ഞിരുന്ന ഇ. എം. എസ്സിനെ എം. എൻ. ഗോവിന്ദൻ നായർ വിളിച്ചുവരുത്തിയതായിരുന്നെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇ. എം. എസ് എം. എന്നെതിരെ ചതിക്കുഴികൾ തീർത്തു. 1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്കു നീങ്ങിയപ്പോൾ ഏതുവിഭാഗമാണ് ശക്തം എന്നു നിരീക്ഷിച്ചുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയായി ഇ. എം. എസ് നിലകൊണ്ടു (പേജ് 53). അദ്ദേഹത്തെ ഗ്രന്ഥകാരൻ അവസരവാദിയെന്നു വിശേഷിപ്പിക്കുന്നില്ല, എന്നാൽ അവസരത്തിനൊത്തു മാറാൻ മിടുക്കനായിരുന്നു എന്നു രേഖപ്പെടുത്തുന്നു (പേജ് 54). ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയനയങ്ങൾ ഭരണത്തിന്റെ തണലിൽ നടപ്പിൽ വരുത്തിയ ഇ. എം. എസ് ഒട്ടേറെ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. ബീഡിത്തൊഴിലാളി മിനിമം വേജസ് ആക്ട് പ്രാബല്യത്തിലായതോടെ ബീഡിക്കമ്പനികളെല്ലാം മംഗലാപുരത്തേക്കു മാറ്റി. അതോടെ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടമായി പട്ടിണിയിലേക്കു വലിച്ചെറിയപ്പെട്ടു. 1980-ൽ ഇ. കെ. നായനാരെ മുഖ്യമന്ത്രിയാക്കിയത് ഇ. എം. എസ്സിന് ഇഷ്ടമായിരുന്നില്ല. ഇതിന് പ്രതികാരമെന്നോണം സി. പി. എം മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ച് രാഘവന് മന്ത്രിസ്ഥാനം നിഷേധിച്ചു. തന്റെ മകനെ ഉയർത്തിക്കൊണ്ടുവരാനും പരമാചാര്യൻ കാര്യമായിത്തന്നെ ശ്രമിച്ചു. 'ഭാവിയിലെ ധനകാര്യമന്ത്രി' എന്ന വിശേഷണമൊക്കെ ചാർത്തിക്കൊടുത്തിരുന്നെങ്കിലും ശ്രീധരൻ നമ്പൂതിരിപ്പാട് മത്സരിച്ചയിടത്തൊക്കെ ദയനീയമായി തോൽവിയടഞ്ഞു.

നായനാരുടെ അധികാരത്തോടുള്ള ആർത്തിയാണ് ഈ പുസ്തകത്തിൽ നഗ്നമാക്കപ്പെടുന്നത്. 1971-ൽ സുരക്ഷിതസീറ്റായ പാലക്കാട് സമുന്നതനായ ഏ. കെ. ജിയെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായപ്പോൾ ആ സീറ്റ് തനിക്കുവേണമെന്ന് നായനാർ ആവശ്യപ്പെട്ടു. പാർട്ടി ഈ അവകാശവാദം പരിഹാസത്തോടെ തള്ളുകയും നായനാരെ കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഉത്സാഹം നഷ്ടപ്പെട്ട അദ്ദേഹം അവിടെ മത്സരിച്ചുതോറ്റു. തുടർന്ന് 1974-ൽ ഇരിക്കൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയേ പറ്റൂ എന്ന് അദ്ദേഹം ശഠിച്ചതിന്റെ ഫലമായി സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാർ കീഴ് വഴക്കം ലംഘിച്ച് മത്സരിച്ചുജയിച്ചു. നായനാർ മൂന്നുതവണ മുഖ്യമന്ത്രിയായതും മറ്റു മൂന്നു സഖാക്കളുടെ അവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നു - 1980-ൽ ടി. കെ. രാമകൃഷ്ണൻ, 1987-ൽ ഗൗരിയമ്മ, 1996-ൽ വി. എസ്സ്. അച്യുതാനന്ദൻ.

ഇതൊരു ആത്മകഥയാണെങ്കിലും രാഘവൻ എന്ന വ്യക്തിയുടെ സ്വകാര്യജീവിതം ഒരിക്കലും കഥനവിഷയമാക്കുന്നതേയില്ല. കേരളരാഷ്ട്രീയത്തെ മൂന്നാമതൊരു വ്യക്തിയുടെ കണ്ണിലൂടെയാണ് അധികസമയവും നോക്കിക്കാണുന്നത്. കാലപരമായ തുടർച്ച പുസ്തകത്തിന്റെ ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ആശയങ്ങൾ വസ്തുനിഷ്ഠമായിട്ടല്ല പ്രതിപാദിച്ചിരിക്കുന്നത്. എം. വി. ആറിന്റെ പാർട്ടിയിൽനിന്നുള്ള പുറത്താകലിനുകാരണമായ ബദൽ രേഖയുമായി ബന്ധപ്പെട്ട സംഭവങ്ങൾ യാതൊരു ഗൗരവവും നൽകാതെയാണ് വിവരിക്കുന്നത്. അതുപോലെതന്നെ സി. പി. എം രാഘവനെ രണ്ടുംകല്പിച്ച് എതിർക്കാൻ തുടങ്ങുന്നത് കൂത്തുപറമ്പ് വെടിവെപ്പിൽ തങ്ങളുടെ അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുന്നതിലൂടെയാണ്. അക്രമം ഉണ്ടാകുമെന്നതിനാൽ ആ വഴി പോകരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടും രാഘവൻ വഴങ്ങാതിരുന്നതുകൊണ്ടാണ് അതിക്രമങ്ങൾ മൂർച്ഛിച്ച് വെടിവെപ്പിലേക്കു നയിച്ചത്. എന്നാൽ പുസ്തകത്തിൽ കുറ്റം മുഴുവൻ പോലീസിന്റെ തലയിൽ കെട്ടിവെക്കുന്നു. അക്രമം ഉണ്ടാകുമെന്ന് രാഘവൻ അറിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ മറ്റൊരു മന്ത്രിയായിരുന്ന എൻ. രാമകൃഷ്ണൻ പാതിവഴിയിൽ പരിപാടി ഉപേക്ഷിച്ച് തിരിച്ചുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതുമില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of "Oru Janmam' by M V Raghavan
ISBN: 9788126425945

Monday, December 19, 2016

ശാസ്ത്രവും കപടശാസ്ത്രവും

അന്ധകാരത്തിനു നടുവിൽ തെളിക്കുന്ന കൈത്തിരി എന്നാണ് പ്രമുഖ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ കാൾ സേഗൻ ശാസ്ത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അന്ധവിശ്വാസങ്ങൾ തിരിച്ചെത്തുന്ന ഇക്കാലത്ത് അവയെ ദൂരീകരിക്കുന്നതിന് ഉതകുന്ന ഒരു കൈത്തിരിയാണ് ഈ പുസ്തകം. ശാസ്ത്രസാഹിത്യപരിഷത്ത് 2003-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പാണിത് എന്ന വസ്തുത അതിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. ഡോ. കെ. പി. അരവിന്ദൻ, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. മനോജ് കോമത്ത്, പ്രൊഫ. എം. ശിവശങ്കരൻ, ഡോ. ആർ. വി. ജി. മേനോൻ എന്നീ അഞ്ചു വിദഗ്ധരുടെ പതിനൊന്നു ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കേരളത്തിൽ ശാസ്ത്രവിജ്ഞാനം ഉന്നതതലങ്ങളിൽ വരെ നേടിയിട്ടുള്ളവർ ലക്ഷക്കണക്കിനുണ്ടെങ്കിലും അതിൽ ശാസ്ത്രബോധം സ്വായത്തമാക്കിയിട്ടുള്ളവർ വളരെ കുറച്ചേയുള്ളൂ എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഫിസിക്സിൽ ഡോക്ടറേറ്റ് ബിരുദം നേടിയവർ പുതിയ വീടിനു പാലുകാച്ചാൻ ജ്യോത്സ്യന്റെ അടുക്കൽ സമയം കുറിക്കാൻ പോകുന്നതും, സിവിൽ എഞ്ചിനീയർമാർ വാസ്തുദോഷ പരിഹാരം അന്വേഷിക്കുന്നതും, ജീവശാസ്ത്രവിജ്ഞാനം നേടിയവർ ഹോമിയോപ്പതി 'മരുന്നുകൾ' കഴിക്കുന്നതുമെല്ലാം ഇന്ന് അപൂർവ്വസംഭവങ്ങളൊന്നുമല്ല. എന്തുകൊണ്ടിങ്ങനെ? ന്യൂട്ടന്റെ ചലനനിയമങ്ങൾ ശരിയായി മനസ്സിലാക്കി അത് പ്രായോഗികതലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി അറിയാവുന്നവർക്കുപോലും ശാസ്ത്രബോധം ഇല്ലാതാകുന്നതിനു കാരണമെന്ത് എന്ന ചോദ്യത്തിനുത്തരം നല്കാൻ ഈ പുസ്തകം ശ്രദ്ധിക്കുന്നു. അനുഭവസിദ്ധാന്തം, അസത്യവൽക്കരണം, ആവർത്തനഭദ്രത - ഇതു മൂന്നുമാണ് ഒരു ശാസ്ത്രീയസിദ്ധാന്തത്തിന്റെ മൂലപ്രമാണങ്ങൾ എന്നും, സംശയാലുത്വം, സുതാര്യത, വിദഗ്ദ്ധ വിമർശനം എന്നിവയാണതിന്റെ പ്രവർത്തനരീതികൾ എന്നും മനസ്സിലാക്കാതെ പോയാൽ കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ അന്ധവിശ്വാസങ്ങളുടെ പ്രവാചകരുടെ പുറകെ നടക്കാനായിരിക്കും ശാസ്ത്രജ്ഞാനമുള്ളവരുടെ ഗതി.

കിണറിന്റെ സ്ഥാനം കാണുന്ന ഡൗസിംഗ്, വേദാന്തസിദ്ധാന്തങ്ങൾ ക്വാണ്ഡം മെക്കാനിക്സിൽ അടിയുറച്ചതെന്നു പറയുന്നതിലെ യുക്തി, വാസ്തുശാസ്ത്രം, അതീന്ദ്രീയജ്ഞാനവും മറ്റ് അത്ഭുതസിദ്ധികളും, സൃഷ്ടിവാദം, ബുദ്ധിപര രൂപകൽപന, കപടവൈദ്യം - പ്രത്യേകിച്ചും ഹോമിയോപ്പതി, വെറുംകൈ ശസ്ത്രക്രിയ, ജൈവോർജ ചികിത്സകൾ, റെയ്‌ക്കി, പ്രാണിക് ചികിത്സ, പൊളാരിറ്റി ചികിത്സ,  കാന്തചികിത്സ, ഫാർ ഇൻഫ്രാറെഡ് ചികിത്സ എന്നീ തട്ടിപ്പുകളെയെല്ലാം അതാത് വിഷയങ്ങൾ വേണ്ടവിധം വിശകലനം ചെയ്ത വിദഗ്ദ്ധർ പൊളിച്ചടുക്കുന്നുണ്ട്. ഇതിൽ ഏറ്റവും ദയനീയം ഹോമിയോപ്പതിയുടെ സ്ഥിതിയാണ്. സർക്കാർ പ്രോത്സാഹനം വൻതോതിൽ ലഭിക്കുന്ന ഈ ചികിത്സാരീതിയിലേക്ക് അതിലെ അശാസ്ത്രീയത മനസ്സിലാക്കാതെ നൂറുകണക്കിന് വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷകൾ വഴി കടന്നുചെല്ലുന്നുണ്ട്. Multiple Personality Disorder അഥവാ ബഹുവ്യക്തിത്വരോഗം മനോരോഗചികിത്സകർ സൃഷ്ടിച്ചെടുത്ത മിഥ്യയാണെന്ന കെ. പി. അരവിന്ദന്റെ നിഗമനങ്ങൾ നമ്മെ ഞെട്ടിക്കുന്നു.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് നിരവധി പ്രവർത്തനങ്ങൾ വഴി കേരളത്തിൽ വിജ്ഞാനത്തിന്റെ പാത തുറന്നുകൊടുക്കാൻ യത്നിക്കുന്നുണ്ടെങ്കിലും പൊതുവെ ഈ പ്രസ്ഥാനം ഒരു പരാജയമാണെന്നു സമ്മതിക്കാതെ വയ്യ. ശാസ്ത്രത്തിനുമുപരിയായി ഈ സംഘടന ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ തൊഴുത്തിൽ തങ്ങളുടെ സ്വതന്ത്രചിന്തയെ കെട്ടിയിട്ടിരിക്കുന്ന പണ്ഡിതന്മാർ അന്ധവിശ്വാസങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ സാധാരണജനങ്ങൾ അത് പുച്ഛത്തോടെ തള്ളിക്കളയുന്നതിൽ എന്താണത്ഭുതം? കെ. പി. അരവിന്ദൻ എഴുതിയ ആദ്യലേഖനം തന്നെ നോക്കൂ. "നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധങ്ങളായിരുന്നു യുക്തിയും ആധുനിക സയൻസും. മാർക്‌സും ലെനിനും മാവോയുമെല്ലാം പാശ്ചാത്യമുതലാളിത്തത്തിന്റെ ഒരു നിർമ്മിതി എന്നതിലപ്പുറമായി മനുഷ്യമോചനത്തിന് ഒഴിച്ചുകൂടാനാവാത്ത ചിന്താപദ്ധതിയായാണ് ശാസ്ത്രത്തെ കണ്ടത്" (പേജ് 20). എന്തുപറയുന്നു? മുൻവിധികളില്ലാതെ ശാസ്ത്രത്തെപ്പറ്റി പറയുമ്പോഴും അവിടെയും കിടക്കട്ടെ മാർക്സിസത്തിന്റെ ഒരു ചൂണ്ടക്കൊളുത്ത് എന്ന ഈ കുടിലബുദ്ധിയാണ് പരിഷത്തിന്റെ വളർച്ച മുരടിപ്പിച്ചുകളഞ്ഞത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sasthravum Kapadashasthravum' by Kerala Sasthra Sahithya Parishad and written by a group of authors.
ISBN: 9789383330133

Thursday, December 8, 2016

നാളന്ദ - തക്ഷശില

ചരിത്രം ഏവരെയും ആകർഷിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ മറ്റു വിഷയങ്ങളിൽ വിദഗ്ധരായവർ പോലും ചരിത്രരചന നടത്തുന്നത് ഇടയ്ക്കിടെ കാണുന്നുണ്ട്. എന്നാൽ വിഷയത്തിലുള്ള പാണ്ഡിത്യവും താല്പര്യവും മാത്രം കൈമുതലാക്കി ചരിത്രരചനയുടെ രീതിശാസ്ത്രമറിയാതെ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരെ കുറച്ചൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇതിനു തീർത്തും അപവാദമാണ് വേലായുധൻ പണിക്കശ്ശേരിയുടെ രചനകൾ. സർക്കാർ സർവീസിൽ ജോലി നോക്കുന്നതിനിടയിലും കറതീർന്ന നിരവധി പുസ്തകങ്ങൾ രചിച്ച് മലയാള സാംസ്കാരികരംഗത്ത് അദ്ദേഹം ഖ്യാതി നേടി. പ്രത്യേകിച്ചൊരു തലക്കെട്ടിലും ഒതുക്കാനാവാത്ത ഒൻപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. അക്കൂട്ടത്തിലൊരു ലേഖനത്തിന്റെ ശീർഷകമാണ് പുസ്തകത്തിന്റേയും തലക്കെട്ട്.

അവലംബിക്കുന്ന മൂലഗ്രന്ഥങ്ങളുടെ ബാഹുല്യവും വൈവിധ്യവും പണിക്കശ്ശേരിയെ വ്യത്യസ്തനാക്കുന്നു. നാളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിങ്ങനെ പ്രാചീനഭാരതത്തിലെ വിജ്ഞാനകേന്ദ്രങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. ബഖ്തിയാർ ഖിൽജി നാളന്ദ നശിപ്പിക്കുന്ന വിവരണം നമ്മെ അതിയായി വേദനിപ്പിക്കും. മൂന്നു കൂറ്റൻ ഗ്രന്ഥശാലകളിലെ വിലമതിക്കാനാവാത്ത കയ്യെഴുത്തുകൃതികൾ തീവെച്ചു നശിപ്പിക്കാൻ ഖിൽജിക്ക് മൂന്നുമാസം വേണ്ടിവന്നു എന്ന ഒറ്റവസ്തുത മാത്രം മതി ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ സാംസ്കാരികപാരമ്പര്യത്തിൽ നടത്തിയ കടന്നുകയറ്റങ്ങൾ തിരിച്ചറിയാൻ. ഏതാനും ലേഖനങ്ങൾ കേരളചരിത്രത്തിൽ നിന്നെടുത്തവയാണ്. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ പ്രാധാന്യം, ബുദ്ധ - ജൈന - യഹൂദമതങ്ങളുടെ സ്വാധീനവും പ്രസക്തിയും, കേരളീയജീവിതത്തിൽ പിന്നോക്കസമുദായങ്ങളുടെ ചരിത്രപരമായ കാൽപ്പാടുകൾ എന്നിവയൊക്കെ ഈ ലേഖനസമാഹാരത്തിലുൾപ്പെടുന്നു.

മാമാങ്കത്തിന്റെ ചടങ്ങുകളും രീതികളും പരിശോധിക്കുന്ന അദ്ധ്യായം വളരെ  വിജ്ഞാനപ്രദമാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് - 1755-ൽ - നിലച്ചുപോയ ഈ ഉത്സവം പുനരാരംഭിക്കുന്നത് കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - ടൂറിസം മേഖലകളിൽ പുത്തനുണർവ് സൃഷ്ടിച്ചേക്കുമെന്നതിനാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയുന്നത് ഉത്തമമായിരിക്കും. പ്രതിപാദിക്കപ്പെടുന്ന ചരിത്രസ്ഥലങ്ങളിൽ ലേഖകൻ വ്യക്തിപരമായി സന്ദർശനം നടത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. അത്തരം യാത്രകൾ ലേഖനങ്ങളെ ഗുണപരമായി വളരെയധികം മാറ്റങ്ങൾ നേടുവാൻ സഹായിക്കുമായിരുന്നു.

ആധികാരികമാണ് പണിക്കശ്ശേരിയുടെ രചനയെങ്കിലും ചിലയിടങ്ങളിൽ അൽപ്പം പൊരുത്തക്കേടുകളും തലപൊക്കുന്നു. ഹാരപ്പയിലെ ജനങ്ങൾ സാക്ഷരരായിരുന്നുവെന്നും അവർ ചിത്രലിപിയിൽ എഴുതിയിരുന്നുവെന്നും പറയുന്നത് ചരിത്രകാരന്മാർ സാർവത്രികമായി അംഗീകരിക്കുന്ന ഒരു വസ്തുതയല്ല. അതുപോലെതന്നെ ബി.സി. ആറാം നൂറ്റാണ്ടിൽ സൈറസിന്റെ കീഴിൽ യഹൂദർക്ക് പിതൃരാജ്യത്ത് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നപ്പോൾ അവർ കേരളത്തിൽ പ്രാണരക്ഷാർത്ഥം അഭയം തേടി എന്ന പരാമർശം (പേജ് 38) തീർത്തും തെറ്റാണെന്നു പറയേണ്ടിയിരിക്കുന്നു. കാൽദിയൻ ചക്രവർത്തിയായിരുന്ന നെബൂഖദ് നെസ്സർ ബാബിലോണിൽ അടിമകളാക്കിയിരുന്ന യഹൂദസമൂഹത്തെ സ്വതന്ത്രരാക്കുകയാണ് ബാബിലോൺ ആക്രമിച്ചുകീഴടക്കിയ അക്കേമെനിഡ് ചക്രവർത്തിയായ സൈറസ് ചെയ്തത്. കേരളത്തിൽ യഹൂദർ പണ്ടുതന്നെ എത്തിയിരുന്നു എന്നു സ്ഥാപിക്കാൻ ഈ പരാമർശം ആവശ്യമില്ലെങ്കിൽപോലും തെറ്റായ വിവരങ്ങൾ നൽകുന്നത് പുസ്തകത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

ടിപ്പു സുൽത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം അദ്ദേഹത്തെ കേരളീയർ എന്തുകൊണ്ടു വെറുക്കുന്നു എന്ന സമസ്യക്കുത്തരം നൽകുന്നു. സുൽത്താൻ പൊതുവെ ഹിന്ദു വിരുദ്ധനായിരുന്നില്ല. ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങൾ, മൈസൂരിലെ ഭരണച്ചുമതലയിലുണ്ടായിരുന്ന നിരവധി ഹിന്ദുക്കൾ, ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠവുമായി ടിപ്പുവിനുണ്ടായിരുന്ന അടുത്ത ബന്ധം എന്നിവയൊക്കെ പണിക്കശ്ശേരി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ അദ്ദേഹം മറ്റൊരു തലത്തിലാണ് പെരുമാറിയത്. യുദ്ധം ചെയ്തു കീഴടക്കിയ പ്രദേശം എന്ന നിലയിലും, അക്കാലത്തെ കേരളത്തിലെ അയഞ്ഞ സദാചാരമൂല്യങ്ങളും, ബഹുഭർത്തൃത്വം, സംബന്ധം എന്നീ കുത്തഴിഞ്ഞ വിവാഹക്രമങ്ങളുമെല്ലാം ടിപ്പുവിനെ രോഷാകുലനാക്കി. ഇത്തരം അനാചാരങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തദ്ദേശീയരെ ഇസ്‌ലാമിലേക്കു മതപരിവർത്തനം ചെയ്യുമെന്നദ്ദേഹം ഭീഷണിപ്പെടുത്തി. പലയിടത്തും ക്ഷേത്രങ്ങൾ തകർക്കുകയും നിർബന്ധിത മതപരിവർത്തനങ്ങൾ നടത്തുകയും ചെയ്തു. പുതിയ ഭരണ, സാമൂഹിക പരിഷ്കരണങ്ങൾക്കു നേരെ പുറംതിരിഞ്ഞു നിന്നവരാണ് ടിപ്പുവിന്റെ വിമർശകർ എന്ന ലേഖകന്റെ അഭിപ്രായം പലരേയും ചൊടിപ്പിക്കുമെന്നു തീർച്ച. ടിപ്പുവിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ശരിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടുംകറുപ്പുനിറമായിരുന്ന ടിപ്പു സുൽത്താന്റെ ശരീരഘടന ചിത്രങ്ങളിൽ കാണുന്നതുവെച്ചുനോക്കുമ്പോൾ സീദികൾ എന്നറിയപ്പെടുന്ന ആഫ്രിക്കൻ അടിമകളുടെ പിന്മുറക്കാരനായിരുന്നോ എന്ന് ചില ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ അദ്ദേഹത്തെ ശൈഖ് മൊയിനുദ്ദീൻ ചിസ്തിയുടെ തലമുറയിൽപെട്ടയാളായി ചിത്രീകരിക്കുന്നത് എത്രകണ്ട് ശരിയാണ്? ദിണ്ടിഗലിലെ സൈന്യത്തലവനായിരുന്ന ടിപ്പുവിന്റെ പിതാവ് ഹൈദരാലി ഖാൻ അന്നത്തെ സുഖലോലുപനായിരുന്ന മൈസൂർ രാജാവിന് രാജ്യകാര്യങ്ങളിലോ പ്രജകളുടെ ക്ഷേമകാര്യങ്ങളിലോ താല്പര്യമുണ്ടാകാതിരുന്നതുകൊണ്ടാണ് രാജ്യഭരണം അട്ടിമറിയിലൂടെ കൈക്കലാക്കിയത് എന്നുംമറ്റുമുള്ള കഥകൾ ഒഴിവാക്കുന്നതായിരുന്നു ഭംഗി. അതുപോലെതന്നെയാണ് ടിപ്പു പുലികളുമായി മല്ലയുദ്ധം നടത്തിയിരുന്നതുപോലുള്ള അമർ ചിത്രകഥാനിലവാരത്തിലുള്ള സൂചനകളും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Nalanda - Thakshashila' by Velayudhan Panikkassery
ISBN: 9788124020647

Tuesday, November 22, 2016

സ്നേഹപൂർവ്വം

മലയാളകഥയിലെ അതികായന്മാരിൽ പ്രമുഖസ്ഥാനമലങ്കരിക്കുന്ന ടി. പത്മനാഭൻ കാലികപ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തൂലികയ്ക്ക് മൂർച്ചയേറുന്ന ഒരു വ്യക്തിയാണ്. ശുഭാപ്തിവിശ്വാസം തുളുമ്പുന്ന കഥകൾ എഴുതുമ്പോഴും മൂർച്ചയേറിയ ഒരമ്പ് അദ്ദേഹം തനിക്കുചുറ്റുമുള്ള സാഹിത്യകാരന്മാർക്കുവേണ്ടി കരുതിവെച്ചിരുന്നു. തെറ്റെന്ന് ഉത്തമബോധ്യമുള്ള കാര്യങ്ങൾ എത്ര ഉച്ചത്തിൽ വിളിച്ചുപറയുന്നതിനും അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ അനിവാര്യമായ തിന്മ എന്ന നിലയിൽ ഗണിച്ചതുകൊണ്ടാകണം അർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തെ തേടിയെത്താതിരുന്നത്. ഒരു പദ്‌മശ്രീ പോലും നൽകാതെ നാം അദ്ദേഹത്തെ തഴഞ്ഞിട്ടിരിക്കുകയാണല്ലോ. ഏറെ നാളുകളായി കഥകളൊന്നും എഴുതുന്നില്ല മലയാളത്തിന്റെ പ്രിയപ്പെട്ട ഈ കഥാകാരൻ.

അങ്ങനെയിരിക്കേ പത്മനാഭൻ മറ്റു സാഹിത്യകാരന്മാരെ അനുസ്മരിച്ചെഴുതിയ ലേഖനങ്ങളും, നടത്തിയ പ്രസംഗങ്ങളും സമാഹരിച്ച് തയാറാക്കിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തകഴി, കേസരി, കാരൂർ, ഉറൂബ് തുടങ്ങി മാധവിക്കുട്ടി, ഡി. സി. കിഴക്കേമുറി എന്നിവരിലവസാനിക്കുന്ന പതിനാലു വ്യക്തിനിഷ്ഠസ്മരണകൾ. ഗ്രന്ഥകാരനിലെ സൗമ്യവ്യക്തിത്വം പ്രകടമാക്കുന്നതാണ് ഓരോ അദ്ധ്യായവും. അംഗീകാരവും, ആദരവും, സ്നേഹവുമെല്ലാം നിർലോഭം ചൊരിയുന്നുണ്ട് ഓരോരുത്തരുടെ നേർക്കും. കാരൂർ സ്മാരകപ്രഭാഷണത്തിന്റെ ഭാഗമായി മലയാളത്തിലെ കഥാകൃത്തുക്കളെ ലക്ഷ്യമാക്കി ചെയ്ത 'ലക്ഷ്യം നക്ഷത്രങ്ങളാകട്ടെ' എന്ന പ്രസംഗം കഥയുടെ ചരിത്രത്തിലെ വഴിത്തിരിവാകാൻ കെല്പുള്ള ഒന്നാണ്.

ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന ഈ ചെറിയ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Snehapoorvam' by T. Padmanabhan
ISBN: 9788184234406

Saturday, November 12, 2016

സമ്പത്തും അധികാരവും

കൃത്യമായ ചരിത്രാഭ്യസനം ലഭിച്ചിട്ടില്ലാത്തവർ ചരിത്രരചനയിലേർപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ മലയാളത്തിലുണ്ട്. ചരിത്രപരമായ തെളിവുകളും ഉപാദാനങ്ങളും എങ്ങനെയാണ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത് എന്ന സൂക്ഷ്മബോധമില്ലാതെ എഴുതിക്കൂട്ടുന്ന പലകൃതികളിലും ലേഖകന്റെ ഭാവനയും വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പുകളുമാണ് മുൻഗണന നേടുന്നത്. ഇതിനെ ചരിത്രമാക്കി പാടിനടക്കാനും ആളുകളുണ്ട് നമ്മുടെ നാട്ടിൽ. അഥർവ്വവേദമാണ് ആദ്യത്തെ വേദം എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന പോഞ്ഞിക്കര റാഫിയുടെ കൃതിയാണ് ഓർമ്മ വരുന്നത് (കൃതിയുടെ പേരോർമ്മയില്ല). ഇതിൽ നിന്നെല്ലാം വിഭിന്നമായി ശരിയായ രീതിശാസ്ത്രമനുസരിച്ച് ചരിത്രരചന നടത്തുന്ന ശ്രീ. ടി. ആർ. വേണുഗോപാലന്റെ ശൈലി അതിശ്ലാഘനീയവും അനുകരണീയവുമാണ്. 32 വർഷത്തെ ചരിത്രാദ്ധ്യാപനത്തിനുശേഷം പട്ടാമ്പി സംസ്കൃതകോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്.

ഗ്രന്ഥകാരന്റെ ഗുരുവും പ്രമുഖ ചരിത്രകാരനുമായ എം. ജി. എസ്. നാരായണന്റെ അവതാരികയുമായി ആരംഭിക്കുന്ന പഠനം തന്റെ ഗവേഷണത്തിനുപയുക്തമാക്കിയ ഉപാദാനങ്ങളും മുൻരചനകളും പരിചയപ്പെടുത്തുന്നതിലൂടെ ഉത്തമമായ ആധികാരികത്വം കൈവരിക്കുന്നു. നിസ്സാരമായി തള്ളിക്കളയേണ്ടുന്ന ഒന്നല്ല ഈ പുസ്തകം എന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്ന ഈ ഭാഗം സവിശേഷമായ ഔന്നത്യം അർഹിക്കുന്നതാണ്. ഗോത്രസംസ്കൃതിയിൽ നിന്ന് ഭരണകൂടങ്ങളിൽ എത്തുന്നതുവരെയുള്ള ഏതാണ്ട് ആയിരം വർഷക്കാലത്തെ തൃശൂർ ജില്ലയുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ സാമൂതിരിയും ടിപ്പു ഉൾപ്പെടെയുള്ള മൈസൂർ നവാബുമാരും നടത്തിയ പടയോട്ടങ്ങൾ, കർഷകസമ്പത്തിന്റെ കേന്ദ്രീകരണവും ക്ഷേത്രാധിപത്യവും, വൈദേശിക വണിക് സമൂഹങ്ങളുടെ ആഗമനം, സംസ്കാരം എന്നിങ്ങനെ നിരവധി ഭാഗങ്ങളാക്കി തിരിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ ചെപ്പേടുകളും പട്ടയങ്ങളും ലിഖിതങ്ങളുമെല്ലാം വിശദമായി പഠിക്കുകയും താരതമ്യപരിശോധനയിലൂടെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

'സമ്പത്തും അധികാരവും' എന്ന തലക്കെട്ട് വ്യക്തമാക്കുന്നത് പെരുമാൾ ഭരണം അവസാനിച്ച പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ തിരുവിതാംകൂർ - കൊച്ചി രാജാക്കന്മാർ രാജ്യഭരണം പൂർണമായും തങ്ങളുടെ ചൊല്പടിയിലാക്കുന്ന പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ സമൂഹജീവിതത്തിന്റെ സമസ്തമേഖലകളിലും ആധിപത്യം പുലർത്തിയ ക്ഷേത്രങ്ങളുടെ സംവിധാനത്തെയാണ്. പെരുവനം, തൃശൂർ വടക്കുന്നാഥൻ, കൂടൽ മാണിക്യം എന്നീ മൂന്നു ക്ഷേത്രങ്ങളുടെ സങ്കേതഭൂമിയായിരുന്നു ഇന്നത്തെ തൃശൂർ ജില്ലയിലെ നാടും കാടുമെല്ലാം. ക്ഷേത്രസങ്കേതമായതിനാൽ രാജവാഴ്ച കടന്നുചെല്ലാത്ത നാടുകളിലെല്ലാം ഊരാണ്മക്കാരായ നമ്പൂതിരിമാർ അരങ്ങുതകർത്തു വാണു. നിയമനിർമ്മാണ, നീതിനിർവഹണരംഗങ്ങളിൽ പോലും അന്നത്തെ ക്ഷേത്രകേന്ദ്രിതവ്യവസ്ഥയിൽ ബ്രാഹ്മണർ ഇടപെട്ടിരുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മൂഴിക്കുളം കച്ചം, വടക്കുന്നാഥനിലെ കോട്ടുവായിരവേലി കച്ചം തുടങ്ങിയ ശാസനാ സമുച്ചയങ്ങൾ. പെരുവനം ക്ഷേത്രത്തിൽ 1,43,000 പറ നിലവും കിലോമീറ്ററുകൾ നീളുന്ന വനഭൂമിയും ഉണ്ടായിരുന്നതായി കാണാം. നിലത്തിന്റെ ആധുനിക അളവ് ഉദ്ധരിച്ചിട്ടില്ല. ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനം എന്നതിനുപരി കൃഷിഭൂമിയുടേയും കാർഷികവിഭവങ്ങളുടേയും ക്രയവിക്രയം നിയന്ത്രിക്കുന്നതുവഴി അവ എങ്ങനെ കാർഷിക കോർപ്പറേഷനുകളായിത്തീർന്നു എന്നു കാണിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്.

ടിപ്പുവിന്റെ ആക്രമണം കേരളത്തിന്റെ ചരിത്രത്തിലെ രക്തപങ്കിലമായ ഒരേടാണ്. മദ്ധ്യകാല രാജാക്കന്മാർ കാട്ടിക്കൂട്ടിയ മൃഗീയതകളിൽ കവിഞ്ഞൊന്നും മൈസൂർ കടുവയും ചെയ്തിട്ടില്ലെങ്കിലും ടിപ്പു ജയന്തി എന്ന പേരിൽ ചില ദിക്കുകളിൽ നടത്തപ്പെടുന്ന പേക്കൂത്തുകൾ ഇരകൾക്കുനേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന് ടിപ്പുവിന്റെ പടയോട്ടക്കാലത്തെക്കുറിച്ചുള്ള ഈ പുസ്തകത്തിലെ വിവരണങ്ങൾ വ്യക്തമാക്കുന്നു. ഹൈന്ദവക്ഷേത്രങ്ങൾ മാത്രമല്ല, കൃസ്ത്യൻ പള്ളികളും തകർക്കുകയും നിരവധി പേരെ നിർബന്ധമായി മതംമാറ്റം നടത്തുകയും ചെയ്ത ഈ വിദേശ ഭരണാധികാരിയുടെ ജയന്തി എന്തിനാണ് നാം കൊണ്ടാടുന്നത്?

ഒരു ജില്ലക്കുമാത്രമായി ചരിത്രമെഴുതുന്നതിന്റെ സാമൂഹ്യപരമായ കൃത്യതയില്ലായ്മ വേണുഗോപാലൻ കണക്കിലെടുക്കുന്നതേയില്ല. അതും 1956-ൽ മാത്രം രൂപീകൃതമായ തൃശൂർ റവന്യൂ ജില്ലയാണ് അദ്ദേഹം തന്റെ ആഖ്യാനഭൂമികയാക്കുന്നത്. പ്രാചീനചരിത്രപ്രവാഹത്തെ ആധുനിക എലുകകളുടെ നാലതിരുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് പക്വതയില്ലായ്മയുടെ പ്രതിഫലനമായി കരുതാമോ എന്നു തീർച്ചയില്ല. ഫ്രഞ്ച് ചരിത്രം, ജർമ്മൻ ചരിത്രം എന്നിങ്ങനെയുള്ള രചനകളിൽ ഏർപ്പെടുന്നവരെ അവ intelligible fields of study അല്ല എന്ന കാരണത്താൽ ആർനോൾഡ് ടോയൻബി കണക്കിനു പരിഹസിക്കുന്നതു ശ്രദ്ധിക്കുക. ഗ്രന്ഥകർത്താവ് കേരളചരിത്രമെഴുതുകയാണെങ്കിൽ അത് മലയാളഭാഷക്കുതന്നെ ഒരു മുതൽക്കൂട്ടാവുമെന്നതിൽ സന്ദേഹമില്ല.

ഓരോ അദ്ധ്യായത്തിന്റെ അവസാനത്തിലും ദീർഘമായ കുറിപ്പുകൾ കൊടുത്തിരിക്കുന്നതുവഴി പ്രാചീനലിഖിതങ്ങളുടെ പ്രാഥമികവായനക്ക് അവസരം ലഭിക്കുന്നു. വിപുലമായ ഗ്രന്ഥസൂചി, പദസൂചി, പദകോശം എന്നിവ പുസ്തകത്തിന് ഒരു മുതൽക്കൂട്ടാണ്. ഒട്ടനവധി കളർ ചിത്രങ്ങൾ നൽകിയിരിക്കുന്നത് വായനക്കാരെ നേരിട്ട് ചരിത്രഭൂമികയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ മലയാളികളും നിർബന്ധമായും വായിച്ചിരിക്കേണ്ടതായ ഒരു പുസ്തകം

Book Review of 'Sambathum Adhikaravum' by T R Venugopalan
ISBN: 9788122609356

Monday, October 17, 2016

ഹിമാലയസാമ്രാജ്യത്തിൽ

മലയാള സഞ്ചാരസാഹിത്യരംഗത്തെ മുടിചൂടാമന്നൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ നമുക്കു ലേശവും സംശയം തോന്നാനിടയില്ലാത്ത വിധത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുന്നയാളാണ് എസ്. കെ. പൊറ്റക്കാട്. ലോകത്തിന്റെ എത്രയെത്ര ഭാഗങ്ങളാണ് അദ്ദേഹം നമുക്കു കാട്ടിത്തന്നത്! യാത്രാസൗകര്യങ്ങൾ വികസിക്കുന്നതിനുമുമ്പ് ലോറികളിലും കപ്പലുകളിലുമൊക്കെയായി നടത്തിയിട്ടുള്ള ആ യാത്രകൾ കൈരളിയുടെ സാഹിത്യവേണിയിൽ ഒരു പുതിയ കൈവഴി വെട്ടിത്തുറക്കുകയായിരുന്നു. പാർലമെന്റംഗമായിരിക്കേ 1966-ൽ രണ്ടു സഹപ്രവർത്തകർക്കൊപ്പം നടത്തിയ കേദാർനാഥ് - ബദരീനാഥ് - മാനാ ഗ്രാമം യാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

ഒരു എം. പി എന്ന നിലയിൽ ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും പറ്റിയുള്ള ഒരു യാത്രയായിരുന്നു ഇത്. വഴിയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ അതിഥി മന്ദിരങ്ങളിൽ താമസിച്ച്, സൈന്യത്തിന്റെ ഭക്ഷണശാലകളിൽ വിരുന്നുണ്ണി, അവരുടെ തന്നെ വാഹനസൗകര്യവും തരപ്പെടുത്തി നടത്തിയ ഒരു സഞ്ചാരം! ജനാധിപത്യം ചെലവേറിയ ഒരു ഭരണസംവിധാനം തന്നെയാണ്. എങ്കിലും അത് ഏറ്റവും മോശമായ സമ്പ്രദായമാകുന്നത് ബാക്കിയുള്ളതിനെയെല്ലാം ഒഴിച്ചുനിർത്തുമ്പോൾ മാത്രമാണ്.

ഇന്നേക്ക് കൃത്യം 50 വർഷം മുൻപ് നടത്തിയ ഈ യാത്ര ഭക്തജനങ്ങളുടേയും വിനോദസഞ്ചാരികളുടേയും തിരക്കു തുടങ്ങുന്നതിനുമുമ്പുള്ള ഉത്തരാഖണ്ഡിന്റെ ചിത്രം കാഴ്ചവെയ്ക്കുന്നു. ഗൗരീകുണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് അന്നും ഇന്നും കാൽനടയാത്ര തന്നെ ശരണം. മലയാളികൾ എത്തിപ്പെടാത്ത സ്ഥലമില്ലല്ലോ! ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഒരു കേരളബ്രാഹ്മണൻ ആണ്. ഇത് ശങ്കരാചാര്യർ തുടങ്ങിവെച്ച സമ്പ്രദായമാണ് എന്ന സാമാന്യധാരണ പൊറ്റക്കാട് തിരുത്തുന്നു. ക്ഷേത്രം പുനരുദ്ധരിച്ച പതിനെട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യരുടെ നാട്ടുകാരനായ ഒരു പൂജാരി വേണമെന്ന് ഉത്തരാഖണ്ഡുകാർക്ക് തോന്നുന്നത്. ഇതിനെ തുടർന്ന് 1776-ൽ തിരുവിതാംകൂർ രാജാവിന്റെ സഹായത്തോടെ ഒരു നമ്പൂതിരിയെ തിരഞ്ഞെടുക്കുകയായിരുന്നു. നാലുവർഷം മുമ്പുണ്ടായ ചൈനീസ് ആക്രമണത്തെത്തുടർന്ന് പ്രതിരോധകവചങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന സൈന്യത്തിന്റെ നിതാന്തസാന്നിധ്യം ഈ പ്രദേശങ്ങളുടെ മുഖമുദ്ര കൂടിയാണ്.

തികച്ചും ലളിതമായ വിവരണമാണ് ലേഖകന്റെ സവിശേഷതയാർന്ന ശൈലിയുടെ കൈമുദ്ര. ഒട്ടനവധി നുറുങ്ങുകളും കഥകളും വഴിയിൽ വീണുകിട്ടുന്ന പൊടിപ്പും തൊങ്ങലുമൊക്കെ അദ്ദേഹം വേണ്ടവിധത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു തികഞ്ഞ യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി ആഹ്ലാദകരമായ ഒരു വായനാനുഭവം നമുക്കു നൽകുന്നു.

Book Review of 'Himalaya Samraajyathil' by S K Pottekkad
ISBN: 9788171803576

Friday, August 19, 2016

ദേവഭൂമിയിലൂടെ

അറബിക്കഥകളിലെ നായകനായ സിൻബാദ് പ്രസിദ്ധനാണ്. വിശാലമായ കടലിലെ അറിയപ്പെടാത്ത തീരങ്ങളിലേക്ക് ഏഴു തവണ നീന്തിക്കയറിയ സിൻബാദ് അജ്ഞാതമായത് കണ്ടെത്താനുള്ള മനുഷ്യന്റെ അദമ്യമായ ത്വരയുടെ പ്രതീകമാണ്. ഹിമാലയത്തിലെ അധികമൊന്നും അറിയപ്പെടാത്ത ധാമങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലും ജീവൻ പണയം വെച്ചുകൊണ്ട് നടത്തുന്ന യാത്രകളിലൂടെ എത്തിപ്പെടുന്ന ശ്രീ. എം. കെ. രാമചന്ദ്രൻ മലയാളത്തിന്റെ സിൻബാദ് തന്നെയാണ്. തദ്ദേശീയർക്കുപോലും പരിചിതമല്ലാത്ത കേന്ദ്രങ്ങളിലേയ്ക്കുപോലും സാഹസികമായ യാത്രകൾ കാൽനടയായി നടത്തുന്ന രാമചന്ദ്രൻ സഞ്ചാരസാഹിത്യത്തിന് പുതിയ നിർവ്വചനങ്ങൾ കുറിക്കുന്നു. കൈലാസയാത്രയിലൂടെ മലയാളിയുടെ ഹൃദയത്തിൽ കയറിപ്പറ്റിയ ലേഖകൻ പിന്നീടുവന്ന പുസ്തകങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. തിബത്തിലെ കൈലാസ് - മാനസരോവരം, ഉത്തരാഖണ്ഡിലെ ആദികൈലാസം എന്നീ യാത്രകൾക്കുശേഷം ഹിമാചലിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ് മഹാദേവ് കൈലാസം എന്നിവകൂടി പൂർത്തിയാക്കുകയാണ് ഈ പുസ്തകത്തിൽ. ഇതോടെ പഞ്ചകൈലാസയാത്ര പൂർത്തിയാക്കുന്ന ആദ്യത്തെ മലയാളിയും ഗ്രന്ഥകാരൻ തന്നെയാവുന്നു. ഹിമാചലിലെ തന്നെ ചൂഡേശ്വർ മഹാദേവ്, സിക്കിമിലെ ചില യാത്രകൾ എന്നിവയും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

സിക്കിമിലെ യാത്രകൾക്കിടയിൽ ബുദ്ധന്റെ അഷ്ടമുദ്രകളെക്കുറിച്ചുള്ള നല്ലൊരു പരാമർശം കാണാം. കൈക്കുട, മത്സ്യമിഥുനങ്ങൾ, പുഷ്പകലശം, താമരപ്പൂവ്, വെൺശംഖ്, വെന്നിക്കൊടി, സനാതനബന്ധനം, ധർമചക്രം എന്നീ മുദ്രകൾ ബുദ്ധവിഗ്രഹങ്ങളോടനുബന്ധിച്ചു കാണാം. കേരളത്തിന്റെ സമ്പന്നമായ ബുദ്ധമതപാരമ്പര്യം മുൻനിർത്തി ആലോചിക്കുമ്പോൾ ഇതിന് വളരെ പ്രസക്തിയുണ്ടെന്നു മനസ്സിലാകും. എന്നാൽ, യുധിഷ്ഠിരനും യക്ഷനും സംവാദം നടത്തിയതെന്നു കരുതുന്ന കെച്ചയോപാൽറി തടാകം അധീനത്തിൽ വെച്ചിരിക്കുന്ന ബുദ്ധ ആശ്രമത്തിനെതിരെ ലേഖകൻ വാളെടുക്കുന്നുണ്ട്. ആശ്രമത്തിൽ രാത്രി തങ്ങിയ ലേഖകന്റെ മുറി പുറത്തുനിന്നു പൂട്ടി ലാമ സ്ഥലം വിട്ടതോടെ വല്ലവിധേനയും പുറത്തുകടന്ന ഗ്രന്ഥകാരൻ ആ രാത്രിയിൽ അതേ ലാമയെ ചുണ്ടുകളിൽ രക്തമൊഴുകുന്ന രീതിയിൽ കണ്ടെത്തി എന്നുകൂടി രേഖപ്പെടുത്തുന്നു. ആശ്രമത്തിലെ രാത്രി ഉദ്വേഗജനകമായ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്നു. എന്നാൽ, പിന്നീട് അതു തന്റെ തോന്നൽ മാത്രമായിരുന്നോ എന്ന് അദ്ദേഹം സംശയിക്കുന്നു.

പതിവുപോലെ, യോഗവിദ്യയെക്കുറിച്ചും അതിൽനിന്നുളവാകുന്നുവെന്ന് പറയപ്പെടുന്ന അഭൗമികസിദ്ധികളെക്കുറിച്ചും ലേഖകൻ വാചാലനാകുന്നു. "ഗഡ്‌വാൾ ഹിമാലയത്തിലെ ദിവ്യഋഷീശ്വരന്മാരാണ് ചൈനക്കാരെ ഭാരതമണ്ണിൽനിന്ന് തുരത്തിയോടിച്ചതെന്ന് ഇന്ന് ഏതാണ്ടെല്ലാവർക്കും അറിയാം" എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് (പേജ് 35). മനുഷ്യനെ തണുപ്പിച്ച് കൊല്ലാനും അഗ്നിയെ വ്യാപിപ്പിക്കുവാനുമുള്ള കഴിവ്, എരിയുന്ന തീയിൽകൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ഘടികാരം സ്തംഭിപ്പിക്കുക, ഒരാളുടെ ധമനികൾ പൊട്ടിച്ച് രക്തം ഒഴുക്കുക എന്നിവയൊക്കെ അഘോരി സന്യാസികൾക്ക് സാധിക്കുമത്രേ (പേജ് 481). ഈ കഴിവുകളുള്ള ഒരു ലക്ഷം അഘോരികളെ ബ്രിട്ടീഷുകാർ കൂട്ടക്കൊല ചെയ്തു എന്നുകൂടി ലേഖകൻ പറയുന്നത് (പേജ് 474) സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഇത്തരം വൈരുദ്ധ്യങ്ങൾ പുസ്തകത്തിലുടനീളം കാണാം. ചിലപ്പോഴൊക്കെ സാമാന്യബുദ്ധി എന്നത് തീർത്തും ഉപേക്ഷിച്ചാൽ മാത്രമേ ഗ്രന്ഥകർത്താവ് അടിച്ചുവിടുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻ സാധിക്കുകയുള്ളൂ. സരോൾ തടാകത്തിലെ ഹിന്ദി ഭാഷ മനസ്സിലാകുന്ന പട്ടി, ഭാരതീയ ഋഷിദർശനങ്ങളെ മുൻനിർത്തിയതുകൊണ്ടാണ് ചാൾസ് ബാബേജിന് കമ്പ്യൂട്ടർ കണ്ടുപിടിക്കാനായത് എന്നീ മട്ടിലുള്ള പരാമർശങ്ങളെ ഈ ഗണത്തിൽ പെടുത്താം. അടിസ്ഥാനപരമായ ചില വാക്കുകളൊക്കെ നായ്ക്കൾ മനസ്സിലാക്കിയേക്കാം. എന്നാൽ "ആണുങ്ങൾ കുളിക്കുന്ന കടവിൽ പെണ്ണായ നിനക്കെന്തുസ്ഥാനം" എന്നു ചോദിക്കുന്നതോടെ നാണത്തോടെ മടങ്ങിപ്പോവുന്ന പെൺപട്ടിയുടെ കഥ വിശ്വസിക്കണമെങ്കിൽ നമ്മുടെ അപ്‌സ്റ്റെയർ വേക്കന്റാണെങ്കിലേ പറ്റൂ. നായയുടെ പെരുമാറ്റത്തിനും ശാസ്ത്രീയ വിശദീകരണം പുസ്തകത്തിൽ കാണാം. പെല്ലിങ്ങിലെ ശിവക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നിരവധി നടത്തിയിട്ടുണ്ടെങ്കിലും ലിംഗത്തിൽ നിന്നുത്ഭവിക്കുന്ന ഊർജത്തിന്റെ ശക്തി യന്ത്രസഹായത്താൽ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് ശാസ്ത്രത്തിന്റെ കഴിവുകേടായാണ് രാമചന്ദ്രൻ കണക്കെഴുതുന്നത്. ഇല്ലാത്ത വസ്തുവിനെ കണ്ടെത്താൻ കഴിയാതെ വരുന്നത് ഉപകരണത്തിന്റെ കഴിവില്ലായ്മയാണോ?

നട്ടാൽ കിളിർക്കാത്ത സിദ്ധാന്തജടിലതകളെപ്പോലും വിശ്വാസ്യമെന്നു തോന്നിപ്പിക്കണമെങ്കിൽ കപടശാസ്ത്രീയ വിശദീകരണങ്ങൾ നൽകിയാൽ മതി എന്ന് ലേഖകന് നന്നായറിയാം. കിന്നർ കൈലാസത്തിലെ 50 അടിയോളം ഉയരമുള്ള ശിവലിംഗത്തിൽ മഞ്ഞു പറ്റിപ്പിടിക്കുന്നില്ല. "ശിവലിംഗങ്ങൾ അപാരമായ ഊർജവാഹികളായതുകൊണ്ടാണ് മഞ്ഞ് ഒഴിഞ്ഞുനിൽക്കുന്നത്" എന്നാണ് ഇതിനുകാരണമായി സ്ഥാപിക്കുന്നത് (പേജ് 195). അപ്പോൾ അമർനാഥ് ഗുഹയിലെ മഞ്ഞിൽ വിരചിതമായ ശിവലിംഗത്തെക്കുറിച്ച് ലേഖകൻ എന്തുപറയും? ഊർജം എന്ന കല്പനയുടെ ശാസ്ത്രീയതലങ്ങൾ മനസ്സിലാക്കാതെ ആ പദത്തെ ഗ്രന്ഥത്തിലുടനീളം ആശയപരമായി വ്യഭിചരിക്കുന്നുണ്ട്. പലപ്പോഴും താപോർജ്ജത്തെ മാത്രമാണ് ലേഖകൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പക്ഷേ കത്തുന്ന ഒരു തീപ്പന്തത്തേക്കാളും ആയിരമോ ലക്ഷമോ മടങ്ങ് അളവിൽ ഊർജം പ്രസരിക്കുന്ന വൈദ്യുതകമ്പികളിലും മഞ്ഞ് അടിഞ്ഞുകൂടാറുണ്ട്. ഹിമവൽസാനുക്കളിൽ രാമചന്ദ്രൻ കണ്ടെത്തുന്ന മറ്റൊരു സവിശേഷതയാണ് മറ്റുള്ളവർക്ക് ഇടിമിന്നലേൽക്കാതിരിക്കുന്നതിനായി അതിനെ ആകർഷിച്ച് സ്വയം നശിക്കുന്ന ദേവദാരു വൃക്ഷങ്ങൾ (പേജ് 322)! ഇത്തരം വൃക്ഷങ്ങളുടെ ഉയരക്കൂടുതലാകാം ഇതിനുകാരണമെന്ന് ലേഖകനു തോന്നുന്നേയില്ല. തെറ്റായ ശാസ്ത്ര ഉദ്ധരണികൾ നാഴികയ്ക്കു നാല്പതുവട്ടം നിരത്തുമ്പോഴും യഥാർത്ഥശാസ്ത്രത്തോടുള്ള രാമചന്ദ്രന്റെ അലർജി "സൂര്യന്റെ ഏഴയലത്തുപോലും എത്താൻ ശാസ്ത്രം എന്ന അഹങ്കാരം കൊണ്ടുനടക്കുന്ന മനുഷ്യനു സാദ്ധ്യമല്ല" എന്ന നിന്ദാവചനത്തിലൂടെ വ്യക്തമാകുന്നുണ്ട്. വായനക്കാരന്റെ ഓർമശക്തിയെ പരിഹസിക്കുന്ന ഒരുദാഹരണം കൂടി ചേർത്തിട്ട് ഞാൻ നിർത്തിക്കൊള്ളാം. "ത്രേതായുഗത്തിൽ മനുഷ്യർ സത്യത്തിൽ മാത്രം പ്രവർത്തിക്കുന്നവരായിരുന്നുവത്രേ". അങ്ങനെയെങ്കിൽ ത്രേതായുഗത്തിലെ ശ്രീരാമന് വനവാസം നടത്തേണ്ടി വരുമായിരുന്നില്ലല്ലോ? കൈകേയി, മന്ഥര തുടങ്ങിയവർ സത്യം മാത്രം പ്രവർത്തിക്കുന്നവരായിരുന്നോ? ഒരു രാജ്യത്തിൽ സംഭവിക്കാനിടയുള്ള ദുഷ്പ്രവർത്തികളെല്ലാം അയോദ്ധ്യയിലും നടന്നിരുന്നു എന്നല്ലേ രാമായണത്തിൽ നമുക്കു കാണാനാകുന്നത്?

രാമചന്ദ്രന്റെ യാത്രകൾ മണ്ണിന്റെ മണമുള്ളതാണ് - യാതൊരുവിധ ആഡംബരങ്ങളോ സവിശേഷസൗകര്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്തവ. വെറും തറയിൽ കിടന്നുറങ്ങുന്നതിനോ, വഴിവക്കിലെ ഢാബയിൽ നിന്നുകിട്ടുന്ന ലളിതമായ ഭക്ഷണം കഴിച്ചു വിശപ്പടക്കുന്നതിനോ, ദിവസങ്ങളോളം നടക്കുന്നതിനോ ഒന്നും അദ്ദേഹം മടി കാണിക്കുന്നില്ല. പ്രകൃതിയോട് തീർത്തും ഇണങ്ങിച്ചേർന്നുകൊണ്ട് നടത്തുന്നു എന്നതാണ് രാമചന്ദ്രന്റെ യാത്രകളുടെ സവിശേഷത. ഹിമാലയം ഓരോ ഭാരതീയന്റെയും മനസ്സിലെ അഭിനിവേശം തന്നെയാണ്. അതിനെ ഉണർത്തി വായനക്കാരനെ തന്നോടൊപ്പം നടത്തിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വിജയം - ആവർത്തനവിരസത ചിലപ്പോഴൊക്കെ തല പൊക്കുന്നുണ്ടെങ്കിലും. യാത്രകൾ കൊണ്ട് എന്തുലഭിക്കുന്നു എന്നുകൂടി പരിശോധിക്കുന്നു. തീർത്ഥയാത്രയും വിനോദസഞ്ചാരവുമാണ് യാത്രയുടെ രണ്ടു വകഭേദങ്ങൾ. വിനോദസഞ്ചാരം വഴി മാനസികോല്ലാസം ലഭിക്കുമ്പോൾ ഏതു മഹാശക്തിയിൽ നിന്നാണോ ഉത്‌ഭവിച്ചത്, അതിലേക്കു തിരിച്ചെത്താനുള്ള ആത്മീയാന്വേഷണമാണ് തീർത്ഥാടനം. ഹിമാലയത്തിലെ സന്യാസിമാരും അവിടേക്കുള്ള യാത്രികരും സ്ഥിരമായി ഉപയോഗിക്കുന്ന കഞ്ചാവ്, മറ്റു മയക്കുമരുന്നുകൾ എന്നിവയെ ലേഖകൻ നഖശിഖാന്തം എതിർക്കുന്നു എന്നതാണ് എടുത്തുപറയേണ്ടതായ ഒരു കാര്യം. സഹയാത്രികർ ഇവയുപയോഗിക്കുമ്പോഴും ആശയപരമായ നിശ്ചയദാർഢ്യത്തിന്റെ പേരിൽ അദ്ദേഹം ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യുന്നത്. ഭാരതത്തിലെ എക്കാലത്തേയും മികച്ച കവി, നാടകകൃത്ത് എന്നീ നിലകളിൽ അഗ്രേസരനായ കാളിദാസന്റെ കാവ്യശകലങ്ങൾ ഗ്രന്ഥത്തിലുടനീളം ഉപയോഗിക്കുന്നത് വായനക്കാരെ ആ വിശ്വപ്രതിഭയുടെ വാഗ്വിലാസം പരിചയപ്പെടുത്താനുപകരിക്കുന്നു.

ഗ്രന്ഥത്തിലെ പ്രധാനയാത്രാമാർഗമായിരുന്ന ഹിമാചലിന്റെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഭൂപടങ്ങൾ ചേർത്തിട്ടില്ല എന്നുള്ളത് ഒരു കുറവായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഗ്രന്ഥകാരന്റെ സംസ്കൃതപാണ്ഡിത്യം തർക്കമറ്റതായിരിക്കാമെങ്കിലും പ്രത്യക്ഷത്തിൽ തന്നെ തെറ്റെന്നു വ്യക്തമായ ചില വസ്തുതകളും കാണുന്നുണ്ട്. 'അഘോരികളിലെ വലതുപക്ഷക്കാർ (വാമമാർഗ്ഗികൾ) ആണ് യഥാർത്ഥ അഘോരികൾ' എന്ന് ലേഖകൻ പ്രഖ്യാപിക്കുമ്പോൾ നാം ചിന്താക്കുഴപ്പത്തിലാകുന്നു. 'വാമം' എന്ന സംസ്കൃതപദത്തിന് ഇടത് എന്നല്ലേ അർത്ഥം? ഇത് രണ്ടുതവണ (പേജ് 479-ലും 481-ലും) ആവർത്തിക്കുന്നുമുണ്ട്. അഞ്ഞൂറോളം പേജുകളുള്ള ഈ പുസ്തകത്തിന് ഒരു സൂചിക കൂടി ചേർക്കേണ്ടതാണ്. ആഷാ മേനോന്റെ അവതാരിക സാധാരണ വായനക്കാരുടെ തലയ്ക്കുമുകളിലൂടെയാണ് പോകുന്നത്. "ഒരു നിയാമകത്വത്തിന്റെ ചാപം അതിൽ ഊൾച്ചേർന്നിരിക്കുന്നു' എന്നദ്ദേഹം പറയുമ്പോൾ അത് അക്ഷരത്തെറ്റാണോ അതോ അങ്ങനെയൊരു പദമുണ്ടോ എന്നുപോലും തീർച്ചയാക്കാനാകാതെ നാം പകച്ചുപോകുന്നു. 'വന്നുചേരാവുന്ന ഗത്യന്തരങ്ങൾ ചിലപ്പോൾ പര്യഹാരമാവുകയില്ല' എന്നത് വേറൊരെണ്ണം. മലയാളവാക്കുകളുടെ അർത്ഥവ്യത്യാസം സൂചിപ്പിക്കാൻ അവയുടെ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിക്കുന്ന ആഷാ മേനോന്റെ ശൈലി കടം കയറിമുടിഞ്ഞ പ്രഭുകുടുംബങ്ങളുടെ പ്രദർശനപരത പോലെ പരിതാപകരമായിത്തോന്നി. രാമചന്ദ്രൻ അനുബന്ധമായി നൽകിയിരിക്കുന്ന 'ആർഷജ്ഞാനത്തിലേക്ക് ഒരു ചുവട്' എന്ന അദ്ധ്യായത്തിന്റെ പ്രസക്തി വ്യക്തമാകുന്നില്ല. കൊടും ഫിലോസഫി വാരിവിതറുന്ന ഈ ഭാഗം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഒന്നല്ല. മനസ്സിലാകുന്നവർ ഈ പുസ്തകം വായിക്കുമെന്നും തോന്നുന്നില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

എം. കെ. രാമചന്ദ്രന്റെ 'ആദികൈലാസയാത്ര' എന്ന പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക

Book Review of 'Devabhoomiyiloode' by M K Ramachandran
ISBN: 9788122610208
 

Thursday, August 11, 2016

തീ ചോദിക്കുന്നവർ

പുക ഉയർന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് എത്രയും പെട്ടെന്ന് പുറത്തുചാടണമെന്നു പറഞ്ഞാൽ ഞാനോ നിങ്ങളോ എന്തുചെയ്യും?

വിമാനത്തിൽ തീ പടരാൻ സാദ്ധ്യതയുണ്ടെന്നിരിക്കേ, കയ്യിൽ കിട്ടാവുന്നതെല്ലാം എടുക്കുമെന്ന് പതുക്കെ പറയേണ്ട കാര്യമുണ്ടോ? തീർച്ചയായും, അവനവന്റെ വസ്തുവകകൾ മാത്രം!

 കഴിഞ്ഞ ദിവസം ദുബായിൽ നടന്ന വിമാനാപകടത്തിൽ എത്രയും വേഗം പുറത്തുചാടുന്നതിനു പകരം ലാപ്‌ടോപ്പും ബാഗുകളും തിരഞ്ഞ മലയാളികളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ കണ്ടുകണ്ടു ദഹനക്കേട് പിടിച്ചതുപോലെയായിരുന്നു. ആളുകൾ തിരക്കുപിടിച്ച് ബാഗുകൾ എടുക്കുമ്പോൾ മാറിനിന്ന് ഇതിന്റെയെല്ലാം വീഡിയോദൃശ്യങ്ങൾ പകർത്തിയവനെ എന്തുപറയണം?

പുറത്തുകടക്കാൻ വെമ്പൽ കൂട്ടിനിന്ന വിദേശികളുടെ വഴിമുടക്കിയായിരുന്നു ഈ ബാഗുതിരയൽ എന്നതിനാൽ സംഭവം അന്താരാഷ്‌ട്ര വാർത്തയുമായി.

സത്യത്തിൽ എന്തുകൊണ്ടാണ് നാം ജീവൻ പോലും പന്തയം വെച്ചുകൊണ്ട് കഷ്ടിച്ച് ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വിലവരുന്ന സാധനങ്ങൾ ഉൾക്കൊള്ളുന്ന പെട്ടി തിരഞ്ഞ് സമയം കളയുന്നത്?

മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

എന്തെങ്കിലും ജോലിയുള്ളവരെല്ലാം ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവരായിരിക്കും. മണിബാക്ക് പോളിസികളല്ലാതെ മറ്റൊന്നും നാം എടുക്കുന്ന പ്രശ്നമേയില്ല. ഉയർന്ന പ്രീമിയം നിരക്കുകൾ ഉള്ളതിനാൽ ഒന്നോ രണ്ടോ അല്ലെങ്കിൽ അഞ്ചുലക്ഷം രൂപവരെയോ ഉള്ള മണിബാക്ക് പോളിസികൾ.

എന്തെങ്കിലും അപകടം പറ്റി നമ്മൾ തട്ടിപ്പോയാൽ ഈ അഞ്ചുലക്ഷം രൂപയും അതിന്റെ ആർജിതബോണസ്സും കൊണ്ട് എന്താകാനാണ്?

പ്രീമിയം വളരെ കുറവായ അപകടമരണ ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്, ഉയർന്ന തുക ലഭിക്കുകയും ചെയ്യും. എന്നാൽ മരിച്ചില്ലെങ്കിൽ ഒറ്റപ്പൈസ തിരിച്ചുകിട്ടില്ല.

പക്ഷേ, ജനത്തിനത് താല്പര്യമില്ല.

കാശുപോകാനാണ് കൂടുതൽ സാദ്ധ്യത എന്നതുകൊണ്ടാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ, ഈ ആളുകളെല്ലാം കാറിനും ബൈക്കിനുമൊക്കെ കോമ്പ്രഹെൻസീവ് പോളിസിയാണ് എടുക്കുന്നത്! ഏതാണ്ട് 5 ലക്ഷം രൂപയുടെ വണ്ടിക്ക് 14000 രൂപയുടെ പോളിസി എടുത്താൽ അപകടമൊന്നും സംഭവിച്ചില്ലെങ്കിൽ ആ തുക മുഴുവൻ പോവില്ലേ, ഇവിടെയും?

നിയമപാലകരെ പറഞ്ഞുനിർത്താനാണെങ്കിൽ കുറഞ്ഞ നിരക്കുള്ള തേർഡ് പാർട്ടി പോളിസി മാത്രം പോരേ?

അഞ്ചുലക്ഷം രൂപയുടെ കാറിനേക്കാൾ വിലകുറഞ്ഞതാണോ കാശുകൊടുത്ത് ആ വാഹനം വാങ്ങുന്നവരുടെ ജീവൻ? എന്നാലും നമ്മൾ മണിബാക്ക് മാത്രമേ എടുക്കൂ.

ഉയർന്ന ജനസംഖ്യയും താഴ്ന്ന വരുമാനവും - ഇതാണോ അതിന്റെ കാരണം? സപ്ലൈ കൂടുമ്പോൾ വില കുറയുന്നു എന്നു പറയുന്നതുപോലെ, ആളുകൂടുമ്പോൾ വിലകുറയും എന്നാണോ?

ഒരായുസ്സുകൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരൊറ്റ നിമിഷത്തിൽ കൈവിട്ടുകളയാൻ നമ്മളാരും ബിൽ ഗേറ്റ്സോ, അംബാനിയോ ഒന്നും അല്ലല്ലോ. പ്രത്യേകിച്ചും ആ ആയുസ്സിന് കാര്യമായ വിലയൊന്നും ഇല്ലെന്നിരിക്കേ!

ഉള്ളതെല്ലാം നഷ്ടപ്പെടുത്തി, ദാരിദ്ര്യത്തിന്റെ താഴ്ന്നപടിയിൽ നിന്ന് വീണ്ടും തുടങ്ങുന്നതിനേക്കാൾ ഭേദമല്ലേ മരണം എന്ന ചിന്ത - അത് ലോജിക്കലല്ലെങ്കിൽ മറ്റെന്താണ്?

അതിന്റെയൊരു കുഞ്ഞനുജൻ വേർഷനാണ് ദുബായിൽ കണ്ടത്.

Friday, August 5, 2016

വയലാർ - ഗാനരചനയിലെ ഗാന്ധർവ്വം

എന്തിനും അതിന്റേതായ ഒരു സുവർണകാലഘട്ടമുണ്ട് - നാഗരികതകൾക്ക്, രാജവംശങ്ങൾക്ക്, കല, സാഹിത്യം, ഗാനം അങ്ങനെ എന്തിനും. മലയാളചലച്ചിത്രഗാനശാഖയുടെ സുവർണകാലഘട്ടം 1965-ൽ തുടങ്ങി വയലാർ രാമവർമ്മയുടെ മരണത്തോടെ 1975-ൽ അവസാനിച്ച പത്തുവർഷത്തെ ഇടവേളയാണ്. മലയാളഗാനങ്ങളിലെ സാഹിത്യത്തിന്റെ ഊടും സംഗീതത്തിന്റെ പാവും കറകളഞ്ഞ് ശുദ്ധീകരിച്ച ഈ പതിറ്റാണ്ട് ഒട്ടനവധി നിത്യഹരിതഗാനങ്ങൾ ജന്മമെടുത്ത അനുഗൃഹീതദശകമാണ്. വയലാർ മാത്രമല്ല ഇക്കാലത്ത് നല്ലപാട്ടുകൾ എഴുതിയത് എന്നതാണ് മറ്റൊരു സവിശേഷത. സുവർണകാലഘട്ടം എന്ന നാമകരണത്തെ അന്വർത്ഥമാക്കുന്നത് ശ്രീകുമാരൻ തമ്പി, പി ഭാസ്കരൻ മുതലായ ഗാനരചയിതാക്കളും തങ്ങളുടെ ഏറ്റവും പ്രസിദ്ധഗാനങ്ങൾ എഴുതിയത് ഈ കാലഘട്ടത്തിലാണ് എന്ന വസ്തുതയാണ്. പക്ഷേ അവർക്കെല്ലാം ഇടയിൽ വയലാർ തലപ്പൊക്കം കൊണ്ട് ശ്രദ്ധേയനായി. സാഹിത്യഗുണവും സംഗീതമാധുര്യവും തികഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ വശ്യത കൊണ്ട് കീഴ്പ്പെടുത്താത്ത മലയാളികൾ കുറവാണ്. വയലാറിന്റെ ചലച്ചിത്രഗാനരചനയിലെ അനന്യസൗന്ദര്യം വെളിവാക്കുന്ന പഠനകൃതിയാണ് മുൻ ചീഫ് സെക്രട്ടറിയും പ്രസിദ്ധഗാനരചയിതാവുമായ ശ്രീ. കെ. ജയകുമാർ രചിച്ച 'വയലാർ - ഗാനരചനയിലെ ഗാന്ധർവ്വം' എന്ന ഈ പുസ്തകം.

ജയകുമാർ വിഖ്യാതസിനിമാസംവിധായകനായിരുന്ന ശ്രീ. എം. കൃഷ്ണൻനായരുടെ പുത്രനാണ്. സിനിമയുടെ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ഐ. എ. എസ്സ് നേടി ദീർഘകാലം കേരളസർക്കാർ സേവനത്തിനുശേഷം 2012-ൽ സംസ്ഥാനത്തെ ഏറ്റവും ഉന്നതപദവിയായ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചു. ഇപ്പോൾ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിക്കുന്ന ലേഖകൻ സ്വന്തം നിലയ്ക്കുതന്നെ അതുല്യപ്രതിഭാധനനായ ഒരു ഗാനരചയിതാവു കൂടിയാണ്. 'ചന്ദനലേപസുഗന്ധം', 'കുടജാദ്രിയിൽ കുടികൊള്ളും', 'സായന്തനം നിഴൽ വീശിയില്ല' എന്ന നിരവധി ഗാനരത്നങ്ങൾ അദ്ദേഹം മാറ്റുതീർത്തെടുത്തവയാണ്. വയലാറിന്റെ ഗാനപ്രപഞ്ചത്തിന്റെ ഉദാത്തമായ ഒരു ആസ്വാദനപഠനമാണ് ഈ കൃതി. 'ചങ്ങമ്പുഴയുടെ മാറ്റൊലിക്കവി' എന്ന ആക്ഷേപസൂചനയിൽനിന്ന് വയലാർ എത്ര പെട്ടെന്നാണ് തന്റേതായ ഒരു കാവ്യശൈലി സ്വീകരിച്ച് മലയാളത്തിലെ രാജപാതയാക്കിത്തീർത്തത് എന്ന് നാം മനസ്സിലാക്കുന്നു. വയലാർ ഗാനങ്ങളിലെ കാവ്യപരിസരം, അദ്ദേഹത്തിന്റെ നാടകഗാനങ്ങൾ, കല്പനാസമൃദ്ധി, കാവ്യവ്യക്തിത്വവും സംസ്കാരവും എന്നിങ്ങനെ നിരവധി അദ്ധ്യായങ്ങളിലൂടെ ജയകുമാർ പ്രേക്ഷകർ കാണാതെ മറഞ്ഞുകിടക്കുന്ന ഒരു ലോകത്തെയാണ് തന്റെ ധിഷണാമരീചികളിലൂടെ നമുക്കു പരിചയപ്പെടുത്തുന്നത്. ഗാനങ്ങളിലെ വിഷയാവതരണരീതിയും സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കുന്നുണ്ട്. പ്രണയം, കാമുകീസങ്കല്പം, ഉണർത്തുപാട്ടുകൾ, ജീവിതദർശനങ്ങൾ, നിരീശ്വരത്വം, ഭക്തി - എന്നിങ്ങനെ വയലാറിന്റെ തങ്കത്തൂലികയിൽ വിരിഞ്ഞ് പീലിവിടർത്തിയാടാത്ത വികാരങ്ങളോ സങ്കേതങ്ങളോ ഇല്ല. വെറും സിനിമാപ്പാട്ടിന്റെ വിവരണങ്ങൾക്കും അതീതമായി ഉന്നതമായ സാഹിത്യനിലവാരവും പദശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് ജയകുമാർ പിന്തുടരുന്നത്. ഒരു ഡോക്ടറൽ പ്രബന്ധത്തിന്റെ കെട്ടും മട്ടും നിലനിർത്തുന്ന ഈ പുസ്തകത്തിനെ പ്രതി ഏതെങ്കിലുമൊരു സർവകലാശാല അദ്ദേഹത്തിനൊരു ഡോക്ടറേറ്റ് സമ്മാനിച്ചാൽ അത് പൊന്നിൻകുടത്തിനു പൊട്ടുപോലെ അനുയോജ്യവും യുക്തവുമായിരിക്കും.

ഒരുപക്ഷേ മുകളിൽ വിവരിച്ച ഉന്നതമായ നിലവാരം സാധാരണവായനക്കാരെ പുസ്തകത്തിൽനിന്നു പിന്തിരിപ്പിക്കുന്നുണ്ടെന്നു വേണം കരുതാൻ. കൃതിയിലെ അമ്പരപ്പിക്കുന്ന പദവൈവിദ്ധ്യവും കല്പനകളും നമ്മുടെയൊക്കെ തലയ്ക്കുമുകളിലൂടെ പോകുന്നു. ഇത് തികച്ചും ഉത്തമമായ കൃതിയാണെന്ന കാര്യത്തിൽ യാതൊരു തർക്കത്തിനും ഇടയില്ലെങ്കിലും വീണ്ടുമൊരിക്കൽകൂടി വായിക്കാൻ തോന്നാത്ത വിധത്തിൽ ക്ലേശകരവും അല്പം വിരസവുമായ വിധത്തിലാണ് ആശയഘടന. വയലാറിന്റെ സ്വകാര്യജീവിതത്തിലേക്ക് യാതൊരു എത്തിനോട്ടവും നടത്തുന്നില്ല എന്നതും എടുത്തുപറയേണ്ടുന്ന വസ്തുതയാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Vayalar - Ganarachanayile Gaandharvam' by K. Jayakumar,
ISBN: 9789385301889

Thursday, July 21, 2016

ബലിയാടുകളുടെ വംശാവലി

പ്രാചീനകാലത്തെ ഭാരതം സാംസ്കാരികവും സാങ്കേതികവിദ്യാപരവുമായ കാര്യങ്ങളിൽ അഗ്രഗണ്യരായിരുന്നു എന്ന മട്ടിലുള്ള വാദങ്ങൾ നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ്. വിമാനങ്ങൾ, സർജറി എന്നിവയൊക്കെ പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു എന്ന അഭിപ്രായം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്. പ്രാചീന ഭാരതത്തിൽ എന്തൊക്കെയുണ്ടായിരുന്നാലും നിന്ദ്യമായ ജാതിവ്യവസ്ഥയിലൂന്നിയ വിവേചനം അവയെല്ലാം നിഷ്പ്രഭമാക്കുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഹിന്ദുമതത്തിലെ ദലിതർ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പാശ്ചാത്യ മിഷനറിമാരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരുന്നത് തങ്ങളുടെ അവശതകളെ നീക്കം ചെയ്യുമെന്ന് ആ പാവങ്ങൾ വിശ്വസിച്ചു. എന്നാൽ കൃസ്തീയ വിഭാഗങ്ങളിലേക്ക് മുൻപേ മതപരിവർത്തനം നടത്തിയെത്തിയിരുന്ന സവർണവിഭാഗങ്ങൾ ദലിതരെ തങ്ങളുടെ സമുദായത്തിൽപെട്ടവരായി കണക്കാക്കിയില്ല. ജാതിവിവേചനം മുമ്പത്തെപ്പോലെയോ ഒരുപക്ഷേ അതിൽ കൂടുതലായോ തുടർന്നപ്പോൾ ഒരു വിഭാഗം ദലിതർ ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോയി. മറ്റൊരു വിഭാഗം സുറിയാനി കൃസ്ത്യാനികൾ കൂടി അംഗങ്ങളായ സി. എസ്. ഐ സഭയിൽ തങ്ങൾക്കു നീതി ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയതിനെത്തുടർന്ന് സെപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസ്ഥാനം മുഖേന 1966-ൽ പുതിയ ഒരു ആംഗ്ലിക്കൻ മഹായിടവക സ്ഥാപിച്ചു. മിഷനറിമാർ കേരളത്തിലെത്തിയതു മുതൽ പുതിയ സഭ രൂപം കൊള്ളുന്നതുവരെയുള്ള 150 വർഷത്തെ ചരിത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗ്രന്ഥകാരനായ ശ്രീ. ടി. എം. യേശുദാസൻ സി. എം. എസ്. കോളേജിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചതിനുശേഷം ഹൈദരാബാദിൽ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. ദലിത് പ്രശ്നങ്ങളുടെ ശക്തനായ വക്താവായ ലേഖകൻ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സി. എം. എസ്, എൽ. എം. എസ് എന്നീ സഭകളിൽ സുറിയാനി കൃസ്ത്യാനികളും ദലിതരും അംഗങ്ങളായിരുന്നു. എന്നാൽ ദലിതരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാൻ സവർണഹിന്ദുക്കൾ മതം മാറിയവരാണ് തങ്ങൾ എന്നവകാശപ്പെട്ടിരുന്ന സുറിയാനികൾ തയ്യാറായിരുന്നില്ല. ദലിതർ പള്ളികളിൽ പ്രവേശിച്ചപ്പോൾ അവർ പുറത്തേക്കോടി. സെമിത്തേരിയിൽ അടക്കം ചെയ്തിരുന്ന ഒരു ദലിതന്റെ ജഡം മാന്തി പുറത്തിട്ട സംഭവവും യേശുദാസൻ വിവരിക്കുന്നുണ്ട്. ആരോപണങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ദലിതരോടൊപ്പം ആർഭാടമായി പന്തിഭോജനം നടത്തുന്നതിലൊതുങ്ങി സുറിയാനി കൃസ്ത്യാനികളുടെ ഉൽപതിഷ്ണുത്വം.യേശുക്രിസ്തു തച്ചന്റെ മകനാണെന്നും അദ്ദേഹത്തിന്റെ ശിഷ്യർ മുക്കുവരാണെന്നും ഉപദേശിച്ച പുരോഹിതനോട് പ്രാർത്ഥനയ്ക്കുശേഷം യേശുവും ശിഷ്യന്മാരും പ്രഭുകുടുംബത്തിൽ ജനിച്ചവരാണെന്ന് പ്രസംഗിക്കാനഭ്യർത്ഥിച്ച സംഭവവും പുസ്തകത്തിൽ കാണാം. മിഷനറിമാർ തുടക്കത്തിൽ മലങ്കര സഭയുമായി യോജിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ദലിതരോടുള്ള മിഷനറി ആഭിമുഖ്യം പ്രകടമായതോടെ മലങ്കര സഭ 1836-ൽ എല്ലാ ബന്ധവും വിടർത്തി. അവർ അകന്നുപോയതോടെ മാത്രമാണ് മിഷനറിമാരും അടിമകളെ (ദലിതരെ) തങ്ങളുടെ സഭയിൽ ചേർക്കാൻ തയ്യാറായത്. ഇതിന്റെ ഫലമായിരുന്നു 1854-ൽ കൈപ്പറ്റയിൽ നടന്ന കൂട്ട മതപരിവർത്തനം.

വൻതോതിൽ ദലിതരെ മതം മാറ്റിയിട്ടും അവർക്ക് തുല്യ അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ മിഷനറിമാരോ സഭയ്ക്കുള്ളിൽ തന്നെയുള്ള സുറിയാനികളോ തയ്യാറായില്ല എന്ന വസ്തുത നിരവധി ഉദാഹരണങ്ങളിലൂടെ യേശുദാസൻ സാക്ഷ്യപ്പെടുത്തുന്നു. സ്വയം വിതച്ചു വളർന്ന പ്രസ്ഥാനം എന്നാണ് അദ്ദേഹം ദലിത് സഭാശ്രമങ്ങളെ വിശേഷിപ്പിക്കുന്നതുതന്നെ. പ്രകൃത്യാ അലസന്മാരും മോഷ്ടാക്കളുമായ അടിമകൾ മതപരിവർത്തനത്തിലൂടെ അദ്ധ്വാനശീലരും വിശ്വസ്തരുമായി മാറുമെന്നും അതുവഴി യജമാനന് കൂടുതൽ ലാഭമുണ്ടാകുന്നതുമൂലം കൃസ്ത്യൻ അടിമകൾക്ക് മാർക്കറ്റിൽ കൂടുതൽ വില കിട്ടുമെന്നും ബോദ്ധ്യപ്പെടുത്തിക്കൊണ്ട് മിഷനറിമാർ അടിമകളുടെ മതപരിവർത്തനത്തിന് ഉടമകളുടെ സമ്മതം അഭ്യർത്ഥിച്ചു (പേജ് 62). ഭൗതികനേട്ടങ്ങൾക്കായുള്ള സഭയുടെ പരിപാടികളെല്ലാം സുറിയാനികൾക്കു വെളിയിൽ പ്രചരിച്ചില്ല. സുറിയാനി കൃസ്ത്യാനികൾക്ക് ജനനാനന്തരപുരോഗതിയും 'നല്ല' അടിമകൾക്ക് മരണാനന്തരവിമോചനവും എന്നതായിരുന്നു മിഷനറി സുവിശേഷം എന്ന് ലേഖകൻ വ്യക്തമാക്കുന്നു. ദലിതരുടെ ദയനീയ അവസ്ഥകൊണ്ടും അവരെ സ്വന്തം മതത്തിൽ വിശ്വസിക്കുന്നവരെന്ന് സവർണഹിന്ദുക്കൾ അംഗീകരിക്കാത്തതുകൊണ്ടും മതപരിവർത്തനത്തെ 'മതാരോഹണം' എന്ന സംജ്ഞ കൊണ്ടാണ് യേശുദാസൻ ഉടനീളം വിവരിക്കുന്നത്. ഹിന്ദുമതത്തിന്റെ സ്ഥാനം താഴെയാണെന്നൊന്നും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടാവില്ല. മാത്രവുമല്ല, സ്വാതന്ത്ര്യാനന്തരം ഭരണഘടന സമ്മാനിച്ച പട്ടികജാതി ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ തിരികെ ഹിന്ദുമതത്തിലേക്ക് മതം മാറിയ അവശകൃസ്ത്യാനികളുടെ പ്രവൃത്തിയെ മതാവരോഹണം എന്നും സൂചിപ്പിക്കുന്നില്ല. ദലിതർ തികച്ചും പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തിൽ അവലംബിച്ചത്. കോളനിവാഴ്ചയുടെ ഉപാധികളായ മിഷനറി പ്രവർത്തനങ്ങളെ സവർണക്കൊളോണിയലിസത്തിനെതിരെ ദലിത് വിമോചനത്തിന്റെ ഉപാധികളാക്കി മാറ്റുവാൻ അവർ സ്വീകരിച്ച മാർഗം മാത്രമായിരുന്നു മതാരോഹണം (പേജ് 58). ബ്രിട്ടീഷ് ഭരണകാലത്ത് മിഷനറിമാർ ചില്ലറപ്പുള്ളികളൊന്നുമായിരുന്നില്ല. 1913-ൽ ബിഷപ്പ് ഗിൽ എന്ന മിഷനറി ഒരു മതംമാറ്റകേന്ദ്രമായ ഒറ്റിയാംകുന്ന് സന്ദർശിക്കാനാഗ്രഹിച്ചപ്പോൾ തന്റെ കാറിൽ സഞ്ചരിക്കാൻ പറ്റിയ ഒരു റോഡ് അങ്ങോട്ടു നിർമ്മിക്കാൻ തിരുവിതാംകൂർ ദിവാനോടാവശ്യപ്പെടുകയാണ് ചെയ്തത്. വെറും 65 ദിവസം കൊണ്ട് ആ റോഡ് പൂർത്തിയായി (പേജ് 57). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മതപരിവർത്തനക്കാരുടെ ശനിദശയായിരുന്നു. അയ്യൻകാളിയുടെ സാധുജനപരിപാലനസംഘം ദലിതരുടെ ഹിന്ദുവേരുകൾ ശക്തമാക്കിയപ്പോൾ, പൊയ്കയിൽ യോഹന്നാന്റെ പ്രത്യക്ഷരക്ഷാദൈവസഭയും പാമ്പാടി ജോൺ ജോസഫിന്റെ ചേരമർ മഹാജനസഭയും ദലിത് പ്രശ്നം കൃസ്തീയസഭകളിലെ നിരന്തര തലവേദനയായി നിലനിർത്തി.

 ചരിത്രരേഖകൾ ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തെയോ, അഥവാ ചരിത്രം ജനിക്കുന്നതിനുമുമ്പുള്ള സംഭവപരമ്പരയുടെ കാര്യത്തിലോ നാം സാഹിത്യകൃതികളും കഥകളും ചരിത്രസൃഷ്ടിയുടെ അവലംബമാക്കാറുണ്ട്. വേദാനന്തര ഇന്ത്യയുടെ ചരിത്രം മിക്കവാറും പുനഃസൃഷ്ടിച്ചെടുത്തിരിക്കുന്നത് പുരാണകഥകളിലെ സൂചനകളിൽ നിന്നാണല്ലോ. എന്നാൽ യേശുദാസൻ ഒരു പടി കൂടി കടന്ന് കേവലം നൂറോ നൂറ്റമ്പതോ വർഷങ്ങൾക്കുമുമ്പുള്ള ദലിത് പീഡനങ്ങൾക്കുദാഹരണങ്ങളായി എടുത്തുകാണിക്കുന്നത് കഥകളിലും നോവലുകളിലുമൊക്കെ വിവരിച്ചിരിക്കുന്ന ഭാവനാസൃഷ്ടികളാണ്. സാഹിത്യകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ സത്യമാണെന്ന് എങ്ങനെ സ്ഥാപിക്കാനാവും? ഇത് വളരെ വ്യാപകമായ രീതിയിൽ എടുത്ത് പയറ്റിയിട്ടുണ്ടുതാനും. ഘാതകവധം (പേജ് 34), ഒരു ദയനീയ സംഭവം (പേജ് 36), ചോരപ്പരിശം (പേജ് 38), പുല്ലേലിക്കുഞ്ചു (പേജ് 50), സംവത്സരങ്ങൾ (പേജ് 81, 96), മുക്കണി (പേജ് 101) എന്നീ സാഹിത്യസൃഷ്ടികളിൽനിന്നുള്ള സാങ്കല്പികകഥകളാണ് ലേഖകൻ ദലിത് പീഡനസംഭവങ്ങളായി അവതരിപ്പിക്കുന്നത്. മിഷനറിമാരെ അദ്ദേഹം തുറന്നുകാണിക്കുന്നുണ്ടെങ്കിലും ബൈബിൾ മാത്രമാണ് ദലിതരുടെ രക്ഷാമാർഗ്ഗമെന്നും അതിലെ ബാബിലോണിയൻ, ഈജിപ്ഷ്യൻ അടിമത്തം ഇസ്രായേൽ ജനത തകർത്തതുമെല്ലാം ദളിതർക്കു പ്രചോദനമാകുമെന്നു പറയുന്നത് പുസ്തകത്തിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ ഭാഷ ദലിതർ നെഞ്ചിലേറ്റി എന്നൊക്കെ വാദിക്കുന്നത് ദലിത് രാഷ്ട്രീയത്തിന് മതമുണ്ട് എന്നു സംശയിക്കാനിടവരുത്തും. ഗ്രന്ഥകാരൻ ഉടനീളം പാശ്ചാത്യ ചിന്തകരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പുട്ടിന് പീര ഇടുന്നതുപോലെ ചേർത്തിട്ടുണ്ട്. ഇവയിൽ പലതും സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതും പാണ്ഡിത്യപ്രദർശനത്തിനുമാത്രം സഹായകവുമാണ്. റോമൻ യാക്കോബ്സൻ, ഏണസ്റ്റ് ട്രോൽട്ഷ്, റിച്ചാർഡ് നീബൂർ, ബനഡിക്ട് ആൻഡേഴ്‌സൺ എന്നിവരുടെ ഘടാഘടിയൻ ഉദ്ധരണികൾ പുസ്തകത്തിലുണ്ട്.പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങൾ കൊല്ലവർഷം 871-ൽ തിരുവിതാംകൂറിൽ നിർത്തൽ ചെയ്തിരുന്നു. ഇത് ചരിത്രത്തിൽനിന്നും സമുദായത്തിൽനിന്നുമുള്ള ദലിതരുടെ പുറത്താക്കലാണെന്ന യേശുദാസന്റെ വാദം ചരിത്രപരമായ അജ്ഞതയിൽനിന്നുടലെടുത്തതാണ്. (വിക്കിപീഡിയയിൽ ഇതു വായിക്കുക). ആ അനാചാരങ്ങൾ എന്തായിരുന്നു എന്നു പരിശോധിച്ചിരുന്നെങ്കിൽ അവയെ എത്രയും പെട്ടെന്ന് നിർത്തലാക്കേണ്ടതായിരുന്നു എന്ന് അദ്ദേഹവും യോജിച്ചേനേ. ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം ആംഗ്ലിക്കൻ മഹായിടവക പരിവർത്തിത ദലിതർക്കായി സ്ഥാപിക്കാൻ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ യോഗനടപടികളായി അധഃപതിക്കുന്നു. ഇതിനായി ജന്മംകൊണ്ട സംഘടനയായ ബി. സി. സി. എഫിന്റെ ഭാരവാഹിപ്പട്ടിക പോലും മുഴുവനായി അടിച്ചുചേർത്തിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of Baliyadukalude Vamshavali by T M Yesudasan
ISBN: 8177051795
 

Saturday, July 16, 2016

ഉലക്ക എന്ന കവിത

റഫീക് അഹമ്മദിന്റെ 'ഉലക്ക' എന്ന കവിത..

അറിയാമോ
എന്റെ വിശ്വാസത്തെപ്പറ്റി?
അതിന്റെ കരുത്തിനെപ്പറ്റി?
കരിമ്പാറ പോലെ, ഉരുക്കുപോലെ
ഉലക്കപോലെ.


ആയിരക്കണക്കിനു വർഷങ്ങളുടെ
ആഴത്തിലേക്കു പോകുന്നതാണ്
അതിന്റെ തായ് വേര്.
ചെറുവേരുകളാകട്ടെ,
ഭൂമിയിലെങ്ങും പടർച്ചയുള്ളത്.

എത്ര മഴുക്കൊത്തേറ്റു, മഴപ്പെയ്ത്തേറ്റു
കൊടുങ്കാറ്റും ഇടിത്തീയ്യുമേറ്റു.
ഒരില പോലും വീണില്ല.
പാറയിൽ തുളഞ്ഞിറങ്ങിപ്പോയ വേരുകൾ.
മണലിൽ പുതഞ്ഞുപോയവ.
കൊടുംവെയിലിന്റെ
പല യുഗങ്ങൾ കൊണ്ട ചില്ലകൾ
ഒരില പോലും വാടിയില്ല.

ഭൂമിക്കു മുകളിൽ, ആകാശത്തിനു നേരെ,
കടലിനെ ചാരി
ഇതാണ്, ഇതാണ് നിൽപ്പ്
അനക്കാനാവില്ല, ഒന്നിനും.

പക്ഷേ മോനേ.....
നീയിതിന്റെ കടക്കൽ വന്നു
മൂത്രമൊഴിച്ചേക്കരുത്
എളുപ്പം വൃണപ്പെട്ടുപോവും.


ഫ്രാൻസിലെ നീസിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു വായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി.

Friday, July 8, 2016

പോർട്ടുഗീസ് ഡച്ച് ആധിപത്യം കേരളത്തിൽ

ഒരു ദേശത്തിന്റെ ചരിത്രനിർമിതിക്ക് പല തലങ്ങളുണ്ട്. പല കാലങ്ങളിൽ സഞ്ചാരികളായി അവിടെ എത്തിയവരുടെ വിവരണങ്ങളിൽനിന്നും ചരിത്രം ഉണ്ടാകുന്നു. കേരളത്തിൽ പല കാലങ്ങളിലായി എത്തിയിട്ടുള്ള വിദേശസഞ്ചാരികളുടെ ഓർമ്മക്കുറിപ്പുകളിൽനിന്നും അക്കാലത്തെ കേരളത്തിലെ ഗതിവിഗതികൾ ക്രോഡീകരിച്ചിട്ടുള്ള ചരിത്രകാരന്മാരിൽ പ്രധാനിയാണ് ശ്രീ. വേലായുധൻ പണിക്കശേരി. ഒട്ടനവധി പുസ്തകങ്ങൾ അദ്ദേഹം ഈ രീതിയിൽ രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏകദേശം 1500 CE മുതൽ 1800 CE  വരെയുള്ള പോർച്ചുഗീസ്-ഡച്ച് ആധിപത്യത്തിന്റെ കഥപറയുന്ന ഈ പുസ്തകം. ഭാരതത്തിലേക്കൊരു കച്ചവടപ്പാതയും, കൂട്ടത്തിൽ ഇന്ത്യ, ചൈന, അബിസീനിയ എന്നിവിടങ്ങളിലെവിടെയോ ഭരിച്ചുകൊണ്ടിരുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്ന പ്രെസ്റ്റർ ജോൺ എന്ന കൃസ്ത്യൻ രാജാവിനേയും കണ്ടുപിടിക്കാനുദ്ദേശിച്ച് പോർച്ചുഗീസുകാർ നടത്തിയ യാത്രകൾ കേരള ചരിത്രത്തിൽ ഒരു പുത്തനദ്ധ്യായം സൃഷ്ടിക്കുകയായിരുന്നു. വാസ്കോ ഡി ഗാമയാണ് കടൽ മാർഗം കേരളത്തിൽ വന്ന ആദ്യ യൂറോപ്പുകാരൻ എന്നു നാം പറയുമെങ്കിലും അത് പൂർണമായും ശരിയല്ല. ഗാമയ്ക്കും പത്തുവർഷം മുൻപ് പിറോ ഡി കോവിലോ എന്ന പോർച്ചുഗീസുകാരൻ അറബിവേഷം ധരിച്ച് അറബിക്കപ്പലുകളിലൊന്നിൽ കേരളത്തിൽ ഒരു ചാരനായി എത്തിയിരുന്നു. ദാസനും വിജയനും നൂറ്റാണ്ടുകൾ മുൻപുതന്നെ മാതൃകകൾ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ! ഗാമയ്ക്കും പന്ത്രണ്ടു വർഷം മുൻപ് ബർത്തലൂമ്യോ ഡയസ് ഗുഡ് ഹോപ്പ് മുനമ്പ് കപ്പലിൽ ചുറ്റിക്കഴിഞ്ഞിരുന്നു. ഈ രണ്ടുപേരുടേയും വിവരങ്ങൾ തുറന്നിട്ട ഒരു കപ്പൽപ്പാതയിലൂടെ സഞ്ചരിച്ച് 1498-ൽ കേരളത്തിലെത്തുക മാത്രമേ ഗാമ ചെയ്തിട്ടുള്ളൂ.

ഒരു കച്ചവടക്കാരൻ കുത്തകക്കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന കമ്പോളത്തിൽ അതേ വസ്തുക്കൾ വാണിജ്യം ചെയ്യാനായി മറ്റൊരു വ്യാപാരി എത്തുന്നത് അവർ തമ്മിൽ സംഘർഷത്തിനു വഴിവെക്കുമല്ലോ. കുരുമുളകും കറുവപ്പട്ടയുമൊക്കെ കയറ്റി അയച്ചിരുന്നത് അറബി വണിക്കുകൾ  മുഖേനയായിരുന്നതുകൊണ്ട് അവരും പോർച്ചുഗീസുകാരും സംഘട്ടനത്തിന്റെ പാതയിലൂടെ മുന്നേറി. അറബികളുടെ കുത്തക തകർക്കുന്നതിനുവേണ്ടിയാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി അപകടം നിറഞ്ഞ പുതിയൊരു ജലപാത കണ്ടെത്തി പറങ്കികൾ കേരളത്തിലെത്തിയതെന്നുകൂടി ഓർക്കണം. മൂറുകൾ എന്നറിയപ്പെട്ടിരുന്ന അറബി വ്യാപാരികളുടെ അഹങ്കാരവും തൻപ്രമാണിത്തവും സകലസീമകളേയും ലംഘിച്ചുകൊണ്ടിരുന്നു. നാടൻ മുസ്ലിം വ്യാപാരികൾക്ക് കുറഞ്ഞ വില കൊടുക്കുക, തുറമുഖച്ചുങ്കം കൊടുക്കാതിരിക്കുക എന്നീ നടപടികൾ അവർ പിന്തുടർന്നിരുന്നു.പറങ്കികളുമായുണ്ടായ പോരാട്ടത്തിൽ കോയപ്പക്കി മുതലായ കേരളീയ മുസ്ലിങ്ങളിലെ ഒരു വിഭാഗം പോർച്ചുഗീസ് പക്ഷത്താണ് നിലയുറപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അഹിംസ ഗാമയുടെ നയമായിരുന്നില്ല. അക്രമത്തെ അക്രമം കൊണ്ടുനേരിടുക എന്ന വഴിയിലൂടെ പറങ്കികൾ മുന്നോട്ടു പോയപ്പോൾ കൊടുംക്രൂരതയുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയായിരുന്നു അവർ. ഈ സംഭവങ്ങളെ ഒരു ചരിത്രകാരന്റെ നിർവികാരതയോടെ സമീപിക്കുന്നതിനുപകരം പണിക്കശേരി ജ്വലിച്ചുപൊങ്ങുകയും കോപാക്രാന്തനായി ജല്പിക്കുന്നതുമൊക്കെയാണ് നാം കാണുന്നത്. 'ചെന്നായ്ക്കൾ', 'വഞ്ചകപ്പരിഷകൾ' എന്നൊക്കെ അദ്ദേഹം പോർച്ചുഗീസുകാരെ വിശേഷിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് നാം വിലയിരുത്തേണ്ടത്. ആഗോളതലത്തിൽ മുസ്ലിങ്ങളും മറ്റുള്ളവരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ മറ്റൊരു പതിപ്പുമാത്രമാണ് അറബ് - പോർച്ചുഗീസ് സമരങ്ങൾ. സാധാരണയായി അങ്ങനെയൊരു യുദ്ധമുണ്ടായാൽ നാം ഇന്ത്യക്കാർ നിൽക്കേണ്ടത് മുസ്ലിം പക്ഷത്തായിരിക്കണം എന്ന ലൊടുക്കു മതേതരവാദിയുടെ എല്ലാ ലക്ഷണങ്ങളും പണിക്കശേരി പ്രദർശിപ്പിക്കുന്നുണ്ട്. പറങ്കികളും ഡച്ചുകാരും തമ്മിൽ സംഘട്ടനം നടക്കുമ്പോൾ നാം ആരുടെയെങ്കിലും പക്ഷം പിടിക്കാറുണ്ടോ? അതുപോലെ തന്നെയല്ലേ, പറങ്കികളും അറബികളും തമ്മിൽ അടി നടന്നാലും? കുഞ്ഞാലി മരയ്ക്കാരുടെ കാര്യമാകുമ്പോൾ ലേഖകൻ ആവേശം കൊണ്ട് കരഞ്ഞുപോകുന്നതുപോലെ തോന്നുന്നു. ആ ഭാഗങ്ങളും ഗോവിന്ദൻകുട്ടി വടക്കൻ പാട്ട് സിനിമകൾക്കെഴുതിയിരുന്ന തിരക്കഥയും തമ്മിൽ വലിയ ഭേദമൊന്നുമില്ല. കുഞ്ഞാലി സാമൂതിരിയുടെ ആനയുടെ വാലു മുറിച്ചുകളഞ്ഞതും അദ്ദേഹത്തിന്റെ നായർ പടയാളികളെ അപമാനിച്ചതുമൊക്കെ സാമൂതിരി ഇരന്നുവാങ്ങിച്ചതാണെന്ന മട്ടിലാണ് പണിക്കശേരിയുടെ പോക്ക്.

അറബി മുസ്ലിങ്ങളും യൂറോപ്പിലെ കൃസ്ത്യാനികളും തമ്മിലുള്ള ശണ്ഠയാണ് പോർച്ചുഗലിന്റെ ഉദയത്തിനു കാരണമായതെങ്കിൽ കൃസ്തീയ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കാണ് അതിന്റെ അസ്തമനത്തിനും കാരണഭൂതമായത്. 1580-ൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗലും സ്പെയിനും ഒരൊറ്റ രാജ്യമാക്കി ഭരണത്തിലേറിയപ്പോൾ മാർപാപ്പയുടെ നിർദേശപ്രകാരം പ്രൊട്ടസ്റ്റന്റ് വ്യാപാരികളെ ലിസ്ബണിൽ നിന്ന് വിലക്കി. ഇന്ത്യയിലും കിഴക്കൻ ഏഷ്യയിലും നിന്ന് എത്തിക്കൊണ്ടിരുന്ന സുഗന്ധദ്രവ്യങ്ങൾ ലിസ്ബണിൽ നിന്ന് വാങ്ങി യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ എത്തിച്ചിരുന്ന ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾക്ക് ഇത് തിരിച്ചടിയായി ഭവിച്ചു. ഇന്ത്യയിലേക്ക് നേരിട്ട് കച്ചവടം നടത്തുന്നതിന് ഈ ഉപരോധം ആ രാജ്യങ്ങളെ പ്രേരിപ്പിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും നടമാടിയിരുന്ന പോർച്ചുഗീസ് വ്യാപാരസാമ്രാജ്യത്തിന് ഡച്ച്,  ഇംഗ്ലീഷ് കമ്പനികളെ ചെറുക്കാനായില്ല. 1663-ൽ കൊച്ചിയിൽ നടന്ന യുദ്ധത്തിലെ പരാജയം പോർച്ചുഗലിനെ കെട്ടുകെട്ടിച്ചു. അടുത്ത നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്ററ് ഇന്ത്യാ കമ്പനി ഡച്ചുകാരുടേയും കഥ കഴിച്ചു.

പറങ്കികളോളം ക്രൂരന്മാരല്ലായിരുന്ന ഡച്ചുകാരുടെ നേതൃത്വത്തിലാണ് കേരളീയ സസ്യങ്ങളുടെ സമഗ്ര നിഘണ്ടു എന്നറിയപ്പെടുന്ന ഹോസ്തൂസ് ഇൻഡിക്കൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തുന്നത്. കേരളീയ വിജ്ഞാനനഭസ്സിലെ ഈ അരുണോദയം അർഹിക്കുന്ന പ്രാധാന്യത്തോടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യന്റെ മുഖ്യകാർമികത്വത്തിലാണ് ഈ പുസ്തക രചന നടന്നത്. അദ്ദേഹത്തിന്റെ സംഭാവന അനിഷേധ്യമാണെന്നിരിക്കേ, ഇട്ടി അച്യുതന്റെ പ്രയത്നത്തെ പർവ്വതീകരിച്ചുകാണിക്കാനുള്ള പ്രവണതയും ഗ്രന്ഥകാരനിൽ കാണുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Portuguese - Dutch Adhipatyam Keralathil' by Velayudhan Panikkassery

Monday, July 4, 2016

അരളഗുപ്പെയിലെ പൂജാരി

ചെന്നകേശവ ക്ഷേത്രം
സൂര്യൻ ജ്വലിച്ചുനിന്നിരുന്ന ഒരു മെയ് മാസ അപരാഹ്നത്തിലാണ് ഞങ്ങളുടെ വാഹനം കർണാടകയിലെ ടിപ്പ്ടൂർ പട്ടണം കഴിഞ്ഞ് അല്പം ഓടിയതിനുശേഷം മെയിൻ റോഡിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് അരളഗുപ്പെയിലേക്കു നീളുന്ന വീതികുറഞ്ഞ ഗ്രാമവീഥിയിലേക്കു പ്രവേശിച്ചത്. വൃത്തിയായി ടാർ ചെയ്ത പാത മദ്ധ്യകർണാടകയ്ക്കു മാത്രം സ്വന്തമായ വശ്യമായ ഗ്രാമഭംഗിയിലൂടെ കടുകുപാടങ്ങളുടെ ഓരം പറ്റി നീണ്ടുകിടന്നു. അവിടവിടെയായി ചെറിയ കുളങ്ങൾ, വീണ്ടും പാടങ്ങൾ, ചക്രവാളസീമയിൽ ചെറിയ കുന്നുകൾ, മനോഹരമായ തൊടികളിൽ ചെറിയ വീടുകൾ - ഓ! കർണാടകയുടെ സൗന്ദര്യത്തെ എനിക്കെങ്ങനെയാണ് വിശ്വസ്തതയോടെ വർണ്ണിക്കാനാവുക? കാർഷികസാമഗ്രികൾ കയറ്റിയ ഏതാനും വാഹനങ്ങളും, വിരലിലെണ്ണാവുന്ന ഇരുചക്രവാഹനങ്ങളും മാത്രമേ എതിരേ വന്നിരുന്നുള്ളൂ. ഏതാണ്ട് ഇരുപതു മിനുട്ടു നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ അരളഗുപ്പെ എന്ന കൊച്ചുഗ്രാമത്തിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്യാനെന്നോണം ഒരു തീവണ്ടി അകലെ ചൂളംവിളിച്ചുകൊണ്ടു കടന്നുപോയി. ഒന്നോ രണ്ടോ പാസഞ്ചർ തീവണ്ടികൾ മാത്രമേ ഈ കൊച്ചുസ്റ്റേഷനിൽ നിർത്തുകയുള്ളൂ.

ചെന്നകേശവ ക്ഷേത്രത്തിനു മുമ്പിൽ ഞങ്ങൾ വണ്ടി നിർത്തി. പതിമൂന്നാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കന്മാർ പണികഴിപ്പിച്ച ഈ വാസ്തുവിസ്മയം കാലപ്പഴക്കത്തിന്റെ തളർച്ചക്കിടയിലും ഒരു ദൃശ്യവിസ്മയമായി തലയുയർത്തിനിന്നു. പണ്ടെന്നോ നഷ്ടപ്പെട്ടുപോയ കലശം പക്ഷേ ഈ ഏകകൂട ക്ഷേത്രഗോപുരത്തിന്റെ ആഭിജാത്യം നഷ്ടപ്പെടുത്തുന്നില്ല. 16 വശങ്ങളുള്ള നക്ഷത്രത്തിന്റെ ആകൃതിയിൽ പണിചെയ്ത 'ജഗതി' എന്നറിയപ്പെടുന്ന അമ്പലത്തറയ്ക്കു മുകളിൽ സർവാംഗം മാസ്മരികമായ ശിലാശില്പങ്ങളും കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രത്തിന്റെ കൽഭിത്തികൾ ഞങ്ങളെ സ്വാഗതം ചെയ്തു. സിംഹവുമായി മൽപ്പിടുത്തം നടത്തുന്ന പോരാളിയുടെ വിഖ്യാതമായ ഹൊയ്സാല രാജചിഹ്നം ഇവിടെ കാണാനായില്ല.

ക്ഷേത്രവളപ്പിൽ കടന്ന് ഏതാനും ഫോട്ടോകൾ എടുത്തുകഴിഞ്ഞപ്പോഴാണ് ഒരു പാർശ്വവാതിൽ തുറന്ന് ഞങ്ങളെ എത്തിനോക്കുന്ന ധോത്തി മാത്രം ധരിച്ച ഒരു വൃദ്ധനെ ഞങ്ങൾ ശ്രദ്ധിച്ചത്. നെറ്റിയിലെ നേരെ മുകളിലേക്കു വരച്ചിരിക്കുന്ന ഇരട്ട ഭസ്മക്കുറികളും പൂണൂലും അയാൾ ഒരു വൈഷ്‌ണവപൂജാരിയാണെന്നു വിളിച്ചറിയിച്ചു. ചോദിക്കാതെ വളപ്പിൽ കടന്നതിന് മുഖത്ത് ദ്വേഷ്യഭാവമുണ്ടോ എന്നു ശ്രദ്ധിച്ച ഞങ്ങൾക്കു കാണാനായത് സ്വാഗതഭാവത്തിലുള്ള ഒരു പുഞ്ചിരിയാണ്. പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ചതിനാൽ ചുട്ടുപൊള്ളുന്ന കൽപാളികൾ പാകിയ തറയിലൂടെ ഞങ്ങൾ ധൃതിയിൽ നടന്ന് മുൻവശത്തെ ക്ഷേത്രവാതിലിൽ എത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷണയിലുള്ള ക്ഷേത്രമാണെങ്കിലും സമീപവാസികൾ സ്ഥിരമായി പൂജ ചെയ്യുന്നുണ്ടിവിടെ. മണ്ഡപത്തിലേക്കു കടന്ന ഞങ്ങൾക്ക് അതിന്റെ ഒരറ്റത്തായി ശ്രീകോവിൽ കാണാമായിരുന്നു. പൂജാരി ലൈറ്റുകൾ ഓൺ ചെയ്തതോടെ മനോഹരമായ ഒരു വിഷ്ണുവിഗ്രഹം ദൃശ്യമായി. 'ചെന്ന' എന്ന കന്നഡ വാക്കിന്റെ അർത്ഥം മനോഹരം എന്നാണ്. കേശവൻ പിന്നെ വിഷ്ണുവുമാണല്ലോ. ഹാസനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ചെന്നകേശവ ക്ഷേത്രങ്ങളുണ്ട്. ബേലൂരിലേതാണ് ഏറ്റവും പ്രസിദ്ധവും കൊത്തുപണികൾ നിറഞ്ഞതും. എങ്കിലും മൊസാലെ ഹോസഹള്ളി, ആനക്കെരെ എന്നിവിടങ്ങളിലെ ചെന്നകേശവ ക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്.

ഞങ്ങൾ മണ്ഡപത്തിനുള്ളിലെ ചുമർശില്പങ്ങൾ കണ്ടാസ്വദിച്ചു നിൽക്കുമ്പോൾ പൂജാരി ശ്രീകോവിലിന്റെ ഇരുമ്പുകമ്പികൾ കൊണ്ടുനിർമ്മിച്ച വാതിൽ തുറന്ന് പൂജ തുടങ്ങി. ഇത് ഞങ്ങളെ അല്പമൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. വന്നിരിക്കുന്നവരുടെ ജാതിയോ മതമോ ഒന്നും അന്വേഷിക്കാതെ, ഞങ്ങളുടെ കൂടി നന്മയ്ക്കെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഏതോ ആരാധനയുടെ ഭാഗമായി പൂജാരി ഏതോ മന്ത്രങ്ങൾ ചൊല്ലി വിഗ്രഹത്തെ പലവട്ടം ആരതി ഉഴിഞ്ഞു. ഏതു മതവിശാസിയായാലും ഏതോ വിദൂരദേശത്തുനിന്ന് ചെന്നകേശവനെ കാണാനായി വന്ന ഞങ്ങൾക്കുവേണ്ടി പൂജ ചെയ്യാൻ തോന്നിയത് അദ്ദേഹത്തിന്റെ നല്ല മനസ്സ്. സത്യത്തിൽ മതവൈരത്തിന്റെ തീക്കനലുകളാടുന്ന ലോകത്തിനു നടുവിൽ സമാധാനത്തിന്റെ നിറകുടമാകാൻ ഭാരതത്തിനു കഴിയുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയല്ലേ?

ഏതാനും നിമിഷങ്ങൾ നീണ്ട പൂജയ്ക്കൊടുവിൽ പ്രസാദം നിറച്ച തളിക അദ്ദേഹം ഞങ്ങളുടെ നേരെ നീട്ടി. ടൂറിസ്റ്റുകൾ എന്ന നിലയിൽ മാത്രം ഈ ക്ഷേത്രം സന്ദർശിച്ച ഞങ്ങൾ ഇത്രയും പരിഗണന ലഭിച്ചതിൽ അത്ഭുതസ്തബ്ധരായി. പ്രസാദം സ്വീകരിച്ചതിനുശേഷം ചെറിയ നാണയത്തുട്ടുകൾ മാത്രം കിടന്നിരുന്ന ആ തളികയിൽ ഒരു നൂറുരൂപ നോട്ട് വെച്ചുകൊടുത്തപ്പോൾ കുലീനനെങ്കിലും ദാരിദ്ര്യത്തിന്റെ മറയ്ക്കാനാവാത്ത ചിഹ്നങ്ങൾ ശരീരത്തിൽ പേറിയിരുന്ന ആ വൃദ്ധൻ ഒരു നിമിഷം ശക്തിയായി ഒന്നു ചുമച്ചു, അതിനുശേഷം തല പതിയെ ഒന്നുകുനിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്തു. വളരെക്കാലത്തിനുശേഷം ഒരു നല്ല കാര്യം ചെയ്തതിലുള്ള സന്തോഷം ഞങ്ങളെ പെട്ടെന്നു വലയം ചെയ്തു. അല്പസമയത്തിനുശേഷം സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ വണ്ടിതിരിക്കവേ പൂജാരി കൈയുയർത്തി യാത്രാമംഗളങ്ങൾ നേർന്നു.

ഉച്ചവെയിലിൽ പൊടിപറക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത സഞ്ചാരികൾക്ക് ആശീർവാദങ്ങളുമായി ആ വൃദ്ധൻ മെല്ലെ കൈവീശിക്കൊണ്ടിരുന്നു.

Sunday, July 3, 2016

ഉദയംപേരൂർ സൂനഹദോസ്

നവോത്ഥാനത്തിനുശേഷം ലോകമെങ്ങും കോളനികൾ സ്ഥാപിച്ച് കച്ചവടവും മതപ്രചാരണവും ലക്ഷ്യമിട്ട പോർച്ചുഗീസുകാർ തങ്ങളേക്കാൾ പുരാതനമായ വേരുകളുള്ള ഒരു കൃസ്തീയസമൂഹത്തെ കേരളത്തിൽ കണ്ടെത്തി. തോമാശ്ലീഹാ നേരിട്ട് മതംമാറ്റിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരെന്നവകാശപ്പെട്ടിരുന്ന മലങ്കര നസ്രാണികൾ കേരളത്തിലെ മറ്റു സമൂഹങ്ങൾ നടപ്പാക്കിയിരുന്ന സാമൂഹ്യ ആചാരങ്ങളെല്ലാം സ്വീകരിച്ചവരായിരുന്നു. ജാതിവ്യവസ്ഥയിൽ ഉന്നതരാണെന്നു കാണിക്കാനായിരുന്നു നമ്പൂതിരിമാരുടെ മതപരിവർത്തനകഥ. വിശുദ്ധ തോമാ കേരളത്തിൽ വന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. എന്നാൽ നമ്പൂതിരിമാരുടെ ആഗമനം കേരളത്തിലുണ്ടാവുന്നതിനു മുമ്പുതന്നെ കൃസ്ത്യാനികൾ ഇവിടെ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. 1514-ൽ ലിയോ പത്താമൻ മാർപാപ്പ പുറപ്പെടുവിച്ച 'പദ്രുവാദോ' എന്ന തീട്ടൂരത്തിലൂടെ ആഫ്രിക്കക്ക് കിഴക്കുള്ള ദേശങ്ങളുടെയെല്ലാം ആധിപത്യം ചാർത്തിക്കിട്ടിയിരുന്ന പോർച്ചുഗലിന് മലങ്കര നസ്രാണികൾ ഒരു പൊതിയാത്തേങ്ങയായിത്തീർന്നു. അന്ത്യോഖ്യയിലേയും പേർഷ്യയിലേയും മതമേലധ്യക്ഷന്മാർ നാമമാത്രമായി അധികാരം നടത്തിയിരുന്ന കേരളത്തിലെ സഭ പ്രധാനമായും വിശാസികളായ നാട്ടുക്കൂട്ടങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഗോവയിലെ ബിഷപ്പായിരുന്ന അലക്സിസ് മെനെസിസിന്റെ നേതൃത്വത്തിൽ നാട്ടുകാരായ മെത്രാന്മാരെ സംഘടിപ്പിച്ച് പോർച്ചുഗലിനോടും മാർപാപ്പയോടും കൂറു പ്രഖ്യാപിക്കാനും അതുവരെ പിന്തുടർന്നിരുന്ന തദ്ദേശീയ ആചാരങ്ങളോട് വിടപറഞ്ഞ് കൃസ്ത്യാനികൾ എന്നത് യൂറോപ്പിലെ സമൂഹത്തിന്റെ ഒരു അനുബന്ധമാണെന്നും വരുത്തിത്തീർത്ത മതസമ്മേളനമാണ് 1599-ൽ എറണാകുളത്തിനടുത്ത ഉദയപേരൂരിലെ മർത്തമറിയം പള്ളിയിൽ നടന്ന സുനഹദോസ് (synod). കേരളത്തിലെ കൃസ്തീയ സഭാചരിത്രത്തിലും രാജ്യത്തിന്റെ തന്നെ ചരിത്രത്തിലും സുപ്രധാനമായ സ്ഥാനമുള്ള ഒരു സംഭവമാണ് ഉദയംപേരൂർ സൂനഹദോസ്. ഇതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പുറത്തിറക്കിയ ലേഖനസമാഹാരമാണ് ഈ പുസ്തകം.

പ്രമുഖ പണ്ഡിതനായ ശ്രീ. ജോസഫ് പുലിക്കുന്നേൽ ആണ് പുസ്തകത്തിന്റെ എഡിറ്റർ. അദ്ദേഹം വിജ്ഞാനപ്രദമായ രണ്ടു ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുമുണ്ട്. ആകെ എട്ടു ലേഖനങ്ങൾ അഞ്ചു ലേഖകരുടേതായിട്ടുള്ള ഈ ഗ്രന്ഥത്തിൽ ഓരോ രചയിതാവും തന്റേതായ ശൈലി വളരെ സവിശേഷമായ രീതിയിൽ പ്രകടമാക്കുന്നു. ജോസഫ് പുലിക്കുന്നേൽ ഒരു ചരിത്രകാരന്റെ നിർമമതയാർന്ന വീക്ഷണധാര പ്രദർശിപ്പിക്കുമ്പോൾ സ്കറിയ സക്കറിയ ആക്രമണോൽസുകമായ വിധത്തിൽ കത്തോലിക്കാ വിരുദ്ധത കാണിക്കുന്നു. ഡോ. ജോൺ ഓച്ചന്തുരുത്ത് ഇതിനു മറുപടിയെന്നോണം കത്തോലിക്കാ വിഭാഗത്തിന്റെ ന്യായവാദങ്ങൾ നിരത്തുമ്പോൾ ചരിത്രകാരനായ എൻ. കെ. ജോസ് കേരളീയ ആചാരങ്ങളിൽ നിന്ന് കൃസ്തീയസമൂഹം വഴിപിരിഞ്ഞതിന്റെ നല്ലവശങ്ങൾ ചികഞ്ഞെടുക്കുന്നു. ഭാരതത്തിലെ സഭ ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണവും സഭയിലെ വർഗീയവൽക്കരണത്തിന്റെ ആണിക്കല്ലും സുനഹദോസിന്റെ തീരുമാനങ്ങളാണെന്നാണ് ജോർജ് മൂലേച്ചാലിൽ പറഞ്ഞുവെക്കുന്നത്. വിവിധതരത്തിലുള്ള ദാർശനികവീക്ഷണങ്ങളുടെ മാറ്റ് സമാധാനപരമായി ഉരച്ചുനോക്കുന്ന ഇത്തരം പുസ്തകങ്ങൾ അസഹിഷ്ണുതയുടെ ജിഹാദുകൾ കൊലവിളി നടത്തുന്ന ഇക്കാലത്ത് വളരെ പ്രസക്തവും അർത്ഥവത്തുമാണ്.

പുരോഹിതബ്രഹ്മചര്യം, മെത്രാന്മാരുടെ രാജകീയരീതിയിലുള്ള ഭരണക്രമം, മറ്റു വിഭാഗങ്ങളിൽ നിന്ന് കൃസ്ത്യാനികൾ വേർതിരിക്കാനുദ്ദേശിച്ചുള്ള നിബന്ധനകൾ - ഇതൊക്കെയാണ് സൂനഹദോസ് ഇവിടെ നടപ്പിൽ വരുത്തിയത്. കുർബാനയ്ക്ക് പോർച്ചുഗീസ് വീഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ എന്ന കൗതുകകരമായ തീരുമാനവും ഇക്കൂട്ടത്തിൽ ഉണ്ടായി. പോർച്ചുഗൽ രാജാവ് ആവശ്യമായ വീഞ്ഞ് സൗജന്യമായി നല്കാമെന്നേറ്റു. ഒരൊറ്റ വ്യവസ്ഥ മാത്രം - തന്റെ മേൽക്കോയ്മ അംഗീകരിക്കണം! മറ്റു ലേഖകർ പോർച്ചുഗലിന്റെ രാഷ്ട്രീയ, മാനസിക അടിമത്തം സ്വീകരിപ്പിക്കലാണ് സുനഹദോസിന്റെ ആത്യന്തികഫലം എന്നു സ്ഥാപിക്കുമ്പോൾ, ആ അടിമത്തം ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് ജോൺ ഓച്ചന്തുരുത്തിന്റെ ലേഖനം. ഹൈന്ദവ ആചാരങ്ങളിൽ മുങ്ങിക്കുളിച്ചുകിടന്നിരുന്ന പൂർവ കേരള ക്രൈസ്തവരുടെ മോചനത്തിൽ ആശ്വസിക്കുകയാണ് ഓച്ചന്തുരുത്ത് ചെയ്യുന്നത്. ഒരു പടി കൂടി കടന്ന്, പോർച്ചുഗീസുകാർ ആധിപത്യകാലത്ത് എന്തൊക്കെ കൊള്ളരുതായ്മകൾ നടത്തിയിട്ടുണ്ടെങ്കിലും അവരുടെ സജീവസാന്നിധ്യത്തിന്റെ ചിരന്തനസ്മാരകമായി ഇവിടെ നിലനിൽക്കുന്നത് കേരളത്തിലെ, ഭാരതത്തിലെ, കത്തോലിക്കാ സഭയാണ് എന്നുകൂടി പറഞ്ഞുവെക്കുന്നു (പേജ് 59). കേരളത്തിൽ നടമാടിയിരുന്ന ജാതിശ്രേണിയിൽ നിന്ന് അറുത്തുമാറലായിരുന്നു സഭ 1599-ൽ ചെയ്തത് എന്ന വാദമാണ് എൻ. കെ. ജോസ് ഉയർത്തുന്നത്. 1653-ൽ കൂനൻകുരിശു സത്യത്തോടെ സുനഹദോസിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ജാതിവ്യവസ്ഥയിലേക്ക് ക്രൈസ്തവസമൂഹം തിരിച്ചുനടന്നു എന്ന് ജോസ് ആരോപിക്കുന്നു. ജോർജ് മൂലേച്ചാലിലിന്റെ വാദങ്ങൾ അല്പം വിചിത്രമാണ്. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ അധികാരഭൂമികയിലേക്ക് കൈപിടിച്ചുയർത്തപ്പെട്ട യൂറോപ്പിലെ സഭ ആ സാമ്രാജ്യത്തിന്റെ രാജകീയ ഭരണശ്രേണീബന്ധം സ്വീകരിച്ചതുവഴി ആധ്യാത്മിക മരുവൽക്കരണത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അതിനുശേഷമല്ലേ സഭ ലോകമെങ്ങും പടർന്നു പന്തലിച്ചതെന്നും അതിന്റെ കഷ്ടകാലം തുടങ്ങിയത് യൂറോപ്പിലെ വിജ്ഞാനവിസ്ഫോടനത്തെത്തുടർന്നാണെന്നതുമല്ലേ സത്യം?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of Udayaperoor Sunahados by Joseph Pulikkunnel (Ed.)
ISBN: 8186868100

Thursday, June 23, 2016

അനുഭവങ്ങൾ അനുഭാവങ്ങൾ

വിഖ്യാതനായ ശസ്ത്രക്രിയാവിദഗ്ദ്ധനും ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്ന ഡോ. പി.  കെ. ആർ. വാര്യരുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. പേരു സൂചിപ്പിക്കുന്നതുപോലെ ഇതിൽ രണ്ട് വ്യത്യസ്തസരണികൾ ചിലപ്പോഴൊക്കെ സമാന്തരമായും മറ്റു ചിലപ്പോൾ ഇടകലർന്നും ഒഴുകുന്നുണ്ട്. 'അനുഭവങ്ങൾ' എന്ന വിഭാഗം ദശാബ്ദങ്ങൾ നീണ്ട ഔദ്യോഗികജീവിതത്തിൽ ലേഖകൻ സമ്പാദിച്ച വൈദ്യശാസ്ത്രപരമായ സ്മരണകളാണ്. നന്നേ ചെറുപ്പം മുതലേ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള താല്പര്യവും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് താൻ നൽകിയ സംഭാവനകളുമാണ് 'അനുഭാവങ്ങൾ' എന്ന ശീർഷകത്തിനു താഴെ നാം വായിക്കുന്നത്. ജനകീയ ഡോക്ടറെന്നും ഉത്തമനായ കമ്യൂണിസ്റ്റ് എന്നും അറിയപ്പെട്ടിരുന്ന ലേഖകന്റെ സ്മരണകളിൽ അനുഭവങ്ങളും അനുഭാവങ്ങളും ഇടകലരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഊഹിക്കാവുന്നതുപോലെതന്നെ, ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. ഒ. എൻ. വി. കുറുപ്പിന്റെ അവതാരിക ഗ്രന്ഥത്തിന് ദീപ്തമായ ഒരു പ്രാരംഭം നൽകിയിരിക്കുന്നു.

ലേഖകന്റെ തീക്ഷ്ണമായ ഇടതുപക്ഷ അഭിനിവേശം പുസ്തകത്തെ പലയിടത്തും മലീമസമാക്കുന്നു എന്നു പറയാതെ യാതൊരു നിവൃത്തിയുമില്ല. എന്തിനുമേതിനും രാഷ്ട്രീയ ഉപമകൾ അവതരിപ്പിക്കുകയാണ് ഉടനീളം. ചെന്നൈയിലെ കേരള സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിൽ അവതരിപ്പിച്ച മാവേലിയെ കണ്ടപ്പോൾ ലേഖകൻ പറയുന്നതു കേൾക്കൂ..."സമ്പന്നവിഭാഗത്തിന്റെ പ്രതീകമായ കുടവയറൻ മാവേലിക്ക് ഓലക്കുട പിടിച്ചതുകൊണ്ട് മാനുഷരെ എല്ലാവരേയും ഒരുപോലെയാക്കാൻ കഴിയില്ല. സംഘടിത തൊഴിലാളിവർഗ്ഗത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ" (പേജ് 63). വായനക്കാർ ഞെട്ടിപ്പോകുന്നു ഈ രാഷ്ട്രീയ പുലമ്പൽ കേൾക്കുമ്പോൾ! വാര്യർ ഈ പുസ്തകമെഴുതുന്ന 2009-ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം റഷ്യയിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞുപോയ ഒരു വിദൂര പേടിസ്വപ്നം എന്ന നിലയിലേക്കു മാറിക്കഴിഞ്ഞിരുന്നു. ചൈനയിലും വടക്കൻ കൊറിയയിലും ക്യൂബയിലും നിലനിൽക്കുന്ന പാർട്ടിയ്ക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുമായി യാതൊരു ബന്ധവുമില്ല. എങ്കിലും പഴയ സഖാക്കളുടെ പ്രവർത്തനങ്ങൾ അയവിറക്കുമ്പോൾ വാര്യരുടെ രക്തം തിളച്ചുമറിയുന്നു. അദ്ദേഹം പറയുകയാണ്, "ആ സഖാക്കളൊന്നും ഇന്നില്ല. പക്ഷേ അവർ പടുത്തുയർത്തിയ രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിച്ച്, അന്തിമലക്ഷ്യമായ ആഗോള കമ്യൂണിസ്റ്റ് സമൂഹത്തിലേക്ക് മുന്നേറുകയാണ്, അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശനീക്കങ്ങളെ തകർത്തുകൊണ്ട്" (പേജ് 82). ഇത് 1960-കളിലോ, 1970-കളിലോ, എന്തിന് 1980-കളിൽ പോലുമോ എഴുതിയതായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ 2009-ൽ ഈ മണ്ടത്തരം വായിക്കുന്ന ആർക്കാണ് പൊട്ടിച്ചിരി അടക്കാൻ കഴിയുക? പ്രത്യയശാസ്ത്ര അന്ധത ബാധിച്ച ഡോ. വാര്യർ ഇടതുരാഷ്ട്രീയത്തോടുള്ള കൂറ് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന പരിഹാസ്യമായ ദാസ്യത്തിന്റെ കാഴ്ചയാണ് നാമിവിടെ കാണുന്നത്.

പാർട്ടിയോടുള്ള മാനസികവിധേയത്വം തന്റെ ആദർശങ്ങളെ ചവറ്റുകുട്ടയിലെറിയാൻ വാര്യരെ ചിലപ്പോഴെങ്കിലും നിർബന്ധിതനാക്കുന്നു. വീട്ടിൽ രോഗികളെ പരിശോധിക്കുകയില്ല എന്ന നിഷ്ഠ കർശനമായി പാലിക്കുന്ന ഒരു ഡോക്ടറായിരുന്നു ലേഖകൻ. ചികിത്സക്കെത്തിയതാണെന്നു തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരനുനേരെ കയ്യോങ്ങുന്നതുപോലുമുണ്ട് (പേജ് 188). പിന്നൊരിക്കൽ പരിചയക്കാരായ ആളുകളെപ്പോലും ആശുപത്രിയിൽ വന്നുകാണാൻ നിർദേശിച്ച് തിരിച്ചയക്കുന്നതും നാം കാണുന്നു (പേജ് 163). എന്നാൽ ഒ.പി ദിവസമല്ലാത്തതിനാൽ കാണില്ല എന്നു ശഠിച്ച ഒരു രോഗിയെ അദ്ദേഹം തിരുവനന്തപുരത്തെ പാർട്ടി നേതാവിന്റെ കത്തുമായിട്ടാണ് വരുന്നത് എന്നറിയുമ്പോൾ വാലാട്ടിക്കൊണ്ട് പരിശോധിക്കുന്നതും നാം കാണുന്നു (പേജ് 245). ഒരു ഡോക്ടർ എന്ന നിലയിലുള്ള സ്വഭാവദാർഢ്യവും ആർജവവും പോലും വാര്യർ പാർട്ടി താൽപര്യങ്ങൾക്കായി അടിയറവെക്കുന്നതു കാണുമ്പോഴാണ് ഇത്തരം ആളുകൾ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് രാജ്യത്തിനുതന്നെ ശാപമാണെന്ന് നാം വായനക്കാർ മനസ്സിലാക്കുന്നത്. എയ്ഡ്‌സ് എന്ന മാരകരോഗം അമേരിക്കൻ പ്രതിരോധസ്ഥാപനമായ പെന്റഗൺ സൃഷ്ടിച്ചുവിട്ടതാണെന്നാണ് ഗ്രന്ഥകർത്താവിന്റെ 'കണ്ടുപിടുത്തം'! (പേജ് 274, 277). മാത്രവുമല്ല, എയ്ഡ്സിനെ പ്രതിരോധിക്കാനായി ഡിസ്പോസബിൾ സിറിഞ്ച് ഉപയോഗിക്കാൻ തുടങ്ങിയത് 'മുതലാളിത്ത ഭീമന്മാരായ' സിറിഞ്ച് ഉത്പാദകരെ സഹായിക്കാനാണത്രേ! (പേജ് 279). എയ്ഡ്‌സ് വൈറസ് എന്ന അല്പം സോപ്പുവെള്ളം തട്ടിയാൽ ചത്തുപോകുന്ന ഭീകരനെ നശിപ്പിക്കാൻ എന്തിനാണ് ഡിസ്പോസബിൾ സിറിഞ്ച്? പൊതുജനമദ്ധ്യത്തിൽ ഇത്തരം പൂരപ്പാട്ട് നടത്തുന്നവരെ എന്താണ് ചെയ്യേണ്ടത് എന്ന് ജനം ആലോചിക്കേണ്ടതാണ്.

സത്യത്തിൽ എന്തിനാണ് ഡോ. വാര്യർ ഈ നാണംകെട്ട രാഷ്ട്രീയകുഴലൂത്ത് നടത്തുന്നത്? പാലക്കാട്ടെ അതിസമ്പന്നമായ ഒരു ജന്മികുടുംബത്തിൽ ജനിച്ച ലേഖകൻ തുടക്കം മുതലേ ഇടതുപക്ഷ അനുഭാവിയായിരുന്നു എന്നാണ് അവകാശവാദം. ശരിയായിരിക്കാം, അല്ലെങ്കിൽ ഇന്റർമീഡിയറ്റിന് ഒരു തവണ തോറ്റിട്ടും മദ്രാസ് മെഡിക്കൽ കോളേജിൽ എങ്ങനെ പ്രവേശനം ലഭിക്കാനാണ്? 1957-ൽ ഇ.എം.എസ് മന്ത്രിസഭ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമിച്ചു. (അതേ, മന്ത്രിസഭ എന്നു തന്നെയാണ് അദ്ദേഹം പേജ് 255-ൽ പറയുന്നത്). അടുത്തൂൺ പിരിയുന്നതുവരെ അവിടെ കുശാൽ. അതിനിടയിൽ ഉപരിപഠനത്തിനവസരം കൈവന്നപ്പോൾ പ്രത്യയശാസ്ത്രചപ്പടാച്ചികളൊക്കെ മാറ്റിവെച്ച് മുതലാളിത്തത്തിന്റെ കൂത്തരങ്ങായ ഇംഗ്ലണ്ടിൽ നാലു വർഷം. റഷ്യയിൽ പോയി പഠിക്കണമെന്നദ്ദേഹത്തിന് തോന്നിയതേയില്ല. വിരമിച്ചതിനുശേഷം മണിപ്പാലിലെ വിഖ്യാതമായ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങൾ സേവനമനുഷ്ഠിച്ചു. തിരിച്ചു നാട്ടിലെത്തിയതിനുശേഷം പാർട്ടി നിയന്ത്രണത്തിലുള്ള ഏ.കെ.ജി ആശുപത്രിയിൽ ജോലി നോക്കി. അങ്ങനെ, ഒരിക്കലും പാർട്ടിക്കു വേണ്ടി മേലുനൊന്തിട്ടില്ലെങ്കിലും കിട്ടാവുന്ന സൗഭാഗ്യങ്ങളൊക്കെ കൃത്യമായി കൈപ്പറ്റിയ ഒരു സവർണകുലജാതന്റെ ഉപകാരസ്മരണകളാണ് ഈ പുസ്തകം നിറയെ. പാർട്ടി അധികാരത്തിലിരുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം ഇത്തിക്കണ്ണികളെ നാം കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രപരമായ സ്മരണകൾ പൊതുവെ വിരസവും അർദ്ധമനസ്സോടെ എഴുതപ്പെട്ടിട്ടുള്ളതുമാണ്. ഡോ. വാര്യർ സമയം കിട്ടുമെങ്കിൽ ഡോ. വി. പി. ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം വായിച്ചുനോക്കേണ്ടതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Anubhavangal Anubhaavangal' by Dr. P K R Warrier
ISBN 9788126202607


Saturday, June 11, 2016

ഞാനെന്ന ഭാരതീയൻ

കോഴിക്കോടിനടുത്ത കൊടുവള്ളിക്കാരനായ കെ.കെ.മുഹമ്മദ്‌ ഏതാനും വർഷങ്ങൾക്കു മുൻപുവരെ മലയാളികളെ സംബന്ധിച്ചിടത്തോളം ജോലിതേടി നാടുവിട്ട അനേകായിരങ്ങളിൽ ഒരുവൻ മാത്രമായിരുന്നു. എന്നാൽ ആർക്കിയോളജി വകുപ്പിലെ ഡയരക്ടർ തസ്തികയിലേക്കുയർന്ന് ഭാരതീയ ചരിത്രസ്മാരകങ്ങളെ വിദേശരാഷ്ട്രത്തലവൻമാർക്ക് വിശദീകരിച്ചു കൊടുക്കാനായി നിയോഗിക്കപ്പെട്ടപ്പോഴാണ് ഈ മനുഷ്യൻ നമ്മളിലൊരാളാണെന്നും കേരളക്കരയുടെ യശസ്സ് ഇദ്ദേഹത്തിലൂടെ വാനോളമുയർന്നു എന്നും നാം മനസ്സിലാക്കിയത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പഠനത്തിനുശേഷം ആർക്കിയോളജി പഠനം വിജയകരമായി പൂർത്തിയാക്കി 1988-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി നേടിയതിനുശേഷം 24 വർഷം കഴിഞ്ഞ് വിരമിക്കുന്നതുവരെ സ്തുത്യർഹമായ പ്രവർത്തനമാണ് ലേഖകൻ കാഴ്ച വെച്ചത്. ഈ സംഭവപരമ്പരയുടെ വസ്തുതാപരമായ നേർക്കാഴ്ചയാണ് ആത്മകഥാരൂപേണ ഈ പുസ്തകം നല്കുന്നത്.

അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനും, പ്രമുഖ ചരിത്രപണ്ഡിതനുമായ ഇർഫാൻ ഹബീബ് നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരു വിവാദനായകനാണ്. ഈ കള്ളനാണയത്തിന്റെ യഥാർത്ഥമാറ്റ് പുറത്താക്കുന്നതാണ് മുഹമ്മദിന്റെ അലിഗഡ് സർവകലാശാലയിലെ അനുഭവക്കുറിപ്പുകൾ. കമ്യൂണിസ്റ്റ് സഹയാത്രികനായ ഹബീബ് നേരായതും അല്ലാത്തതുമായ മാർഗങ്ങളിലൂടെ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും മേൽ കുതിര കയറുന്നതിന്റെ പച്ചയായ വിവരണം നാം കാണുന്നു. തന്നെ എതിർക്കുന്നവരെ - അവർ ഹിന്ദുവാണെങ്കിൽ ആർ. എസ്സ്. എസ്സുകാരനെന്നും മുസ്ലിമാണെങ്കിൽ ജമാ അത്തുകാരനാണെന്നും - ആക്ഷേപിച്ച് നിലംപരിശാക്കുന്നതിൽ ഇർഫാൻ ഹബീബ് അഗ്രഗണ്യനായിരുന്നു. അത്തരക്കാരെ ഒതുക്കാൻ എത്ര തരംതാണ നടപടികളും അദ്ദേഹം അവലംബിച്ചിരുന്നു. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ കൈകളിലാണ് മിക്ക ചരിത്രഗവേഷണസ്ഥാപനങ്ങളുമെന്നതിനാൽ തന്റെ എതിരാളികളെ ഒരു സ്ഥാപനത്തിലും പ്രവേശിപ്പിക്കാത്ത വിധത്തിൽ തകർത്തുകളയാൻ ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഈ മാഫിയക്ക് സാധിക്കുമായിരുന്നു.

ചെന്നൈ, ഗോവ, ബീഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്‌, ഡൽഹി എന്നിവിടങ്ങളിൽ മുഹമ്മദ്‌ സേവനമനുഷ്ടിച്ചിട്ടുണ്ട്. അക്ബർ ചക്രവർത്തിയുടെ ഇബാദത്ത് ഖാനയുടെ സ്ഥാനം കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. നക്സലൈറ്റുകളോടും ചമ്പൽ കൊള്ളക്കാരോടും അല്പം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും തന്റെ ജോലി ഭംഗിയായി പൂർത്തീകരിക്കുന്നതിൽ ലേഖകൻ വിജയിച്ചു. നിരവധി ക്ഷേത്രങ്ങളും ഗോവൻ പള്ളികളും ഇസ്ലാമികദേവാലയങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചതുകൂടാതെ അനവധി സ്മാരകങ്ങൾ യാതൊരു കേടുംകൂടാതെ കിലോമീറ്ററുകൾ ദൂരത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമുന്നിൽ മുഹമ്മദ്‌ മുട്ടുമടക്കിയില്ല. അത്തരം അനധികൃത അവകാശവാദങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നിയമപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതും, എന്നാൽ സമാധാനപരവുമായ മാർഗങ്ങൾ അവലംബിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും ചരിത്രസ്മാരകങ്ങൾക്കു ഭീഷണിയായ നിർമാണപ്രവർത്തനങ്ങൾ തടയാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥവൃന്ദം ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ മടി കാണിച്ചപ്പോൾ ആർ. എസ്സ്. എസ്സ് മേധാവിയായ സുദർശന് കത്തെഴുതി ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിച്ചു എന്നത് മുഹമ്മദിന്റെ ഇച്ഛാശക്തിയുടെ സൂചകമാണ്. മാറിവരുന്ന സർക്കാരുകൾ ഉപനിഷത്തുകളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്ത്, അതിർത്തി നിർണയിച്ച് സർക്കാർ ഭൂമിയാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലേഖകൻ ചൂണ്ടിക്കാട്ടുന്നു.

മദ്ധ്യകാലഘട്ടത്തിലെ മുസ്ലിം ആക്രമണങ്ങൾ ഭാരതചരിത്രത്തിലേയും അതിനോട് ഇഴപിരിയാനാവാത്തവിധം അടുത്തിരിക്കുന്ന ആധുനിക സാമൂഹ്യജീവിതത്തിലേയും ഇനിയും ഉണങ്ങാത്ത മുറിവുകളാണ്. വ്യാപകമായ വിധത്തിൽ ക്ഷേത്രധ്വംസനം നടത്തിയ മതവെറി പൂണ്ട സുൽത്താന്മാർ സമ്പത്തു കൈക്കലാക്കാനാണ് അങ്ങനെ ചെയ്തത് എന്ന രീതിയിൽ വെള്ളപൂശി, സാധാരണ മുസ്ലിം ജനസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇടതു ചരിത്രകാരന്മാരുടെ നിന്ദ്യമായ രാഷ്ട്രീയതാല്പര്യങ്ങൾ ലേഖകൻ നിർദാക്ഷിണ്യം തുറന്നുകാണിക്കുന്നു. മദ്ധ്യഭരണകാലത്തെ മുസ്ലിം രാജാക്കന്മാർക്ക് തെറ്റുപറ്റി എന്നു പറയാൻ മുസ്ലീങ്ങളും ചരിത്രത്തിൽ പിണഞ്ഞ തെറ്റുകൾ പൊറുക്കാൻ ഹിന്ദുക്കളും തയ്യാറായാൽ മാത്രമേ രാഷ്ട്രവികസനം സുഗമമാവുകയുള്ളൂ എന്ന് ഗ്രന്ഥം വിലയിരുത്തുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് പ്രശ്നം കത്തിനിൽക്കുമ്പോൾ മുസ്ലിം നിലപാട് തെറ്റാണെന്നു വെളിപ്പെടുത്താൻ ലേഖകൻ ധൈര്യപ്പെട്ടു. 1976-77ൽ അയോദ്ധ്യയിൽ ഗവേഷണപഠനത്തിന്റെ ഭാഗമായി ലേഖകൻ ഉൾപ്പെടുന്ന സംഘം തർക്കഭൂമിയിൽ നിന്ന് കണ്ടെടുത്ത അവിതർക്കിതമായ ക്ഷേത്രാവശിഷ്ടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായി അയോദ്ധ്യയിലെ വിവാദമന്ദിരം ഹിന്ദുക്കൾക്കായി വിട്ടുനല്കാൻ മുസ്ലിം സമൂഹം ഏതാണ്ട് തയാറായിരുന്നുവെന്നും, ഇടതുപക്ഷ ചരിത്രകാരന്മാരുടെ കുടിലതന്ത്രങ്ങളാണ് അത് വിഫലമാക്കിയതെന്നും ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നു. കോടതികൾക്കു പുറത്ത് ഇരുകൂട്ടർക്കും തുല്യമായി സ്വീകാര്യമായ രീതിയിൽ ഈ പ്രശ്നം അവസാനിക്കുകയാണെങ്കിൽ രാഷ്ട്രപുരോഗതിക്ക് എത്ര ശക്തമായ അടിത്തറയായിത്തീരുമായിരുന്നു അത്! ഹിന്ദു-മുസ്ലിം വർഗീയതകളെ അവയുടെ ആന്തരികാർത്ഥത്തിൽ തന്നെ ഈ ഘട്ടത്തിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. ഹിന്ദുവർഗീയത മൗലികരൂപത്തിലുള്ളതല്ല. മറ്റു സംഭവങ്ങളുടെ തിരിച്ചടി എന്ന നിലയിലാണ് പലപ്പോഴും അത് പത്തി വിടർത്തുന്നത് (പേജ് 124). മുസ്ലിം തീവ്രവാദസംഘടനകളിൽ അംഗമായിരുന്നുകൊണ്ട് ഇന്ത്യയിലെ മതേതരത്വത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്നവരോട് ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ മതേതരത്വം അനുവദിച്ചു കൊടുക്കുമായിരുന്നോ എന്നും ലേഖകൻ ചോദിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചരിത്രകാരനുവേണ്ടതായ ദേശീയതക്കുപരിയായ ലോകവീക്ഷണം ഈ പുസ്തകത്തിൽ പ്രകടമായി കാണുന്നില്ല. സമർപ്പണത്തിന്റെ കാര്യത്തിൽ ജപ്പാൻകാരെ മാതൃകയാക്കാമെന്നും അവിടെ രാജ്യത്തിനായി സ്വയം ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടാൽ ആയിരം പേർ തയ്യാറായി വരുമെന്നും പറയുമ്പോൾ മുഹമ്മദ്‌ രണ്ടാം ലോകയുദ്ധത്തിലെ കമികസെ പോരാളികളെ ന്യായീകരിക്കുകയാണോ എന്നും ദേശീയതയുടെ ആധുനികനാട്യങ്ങളിൽ വീണുപോയോ എന്നും സംശയിക്കേണ്ടിവരും.

പുസ്തകം ശക്തിയായി ശുപാർശ ചെയ്യുന്നു.

Book Review of 'Njanenna Bharatheeyan' by K K Muhammad.
ISBN 9788182666382


Friday, June 3, 2016

ഒളിവിലെ ഓർമ്മകൾ

രണ്ടാം ലോകയുദ്ധത്തിനുശേഷം കോളനി രാജ്യങ്ങൾ പൊതുവേയും ഇന്ത്യ വിശേഷിച്ചും സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടി ഗുരുതരമായ ഒരു അസ്തിത്വപ്രതിസന്ധിയെ നേരിട്ടു. യുദ്ധാരംഭത്തിൽ ഹിറ്റലർക്കൊപ്പമായിരുന്നെങ്കിലും അദ്ദേഹം സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ ബ്രിട്ടീഷ് പക്ഷത്തുചേർന്ന് കോൺഗ്രസ്‌ നേതാക്കളെ ജയിലിലടപ്പിക്കാൻ സഖാക്കൾ നിസ്സാര ആവേശമൊന്നുമല്ല കാണിച്ചത്. എന്നാൽ സ്വാതന്ത്ര്യം അടുത്തെത്തിയതോടെ കാര്യമായ ജനപിന്തുണയൊന്നുമില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അധികാരം ബലാൽക്കാരമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയായിരുന്നല്ലോ ലോകത്തെല്ലായിടത്തും പാർട്ടി അധികാരത്തിൽ വന്നുകൊണ്ടിരുന്നത്!1948-ലെ കൽക്കത്ത തീസിസ് ഇന്ത്യയ്ക്ക് ഭാഗിക സ്വാതന്ത്ര്യമേ ലഭിച്ചിട്ടുള്ളൂ എന്നും പൂർണസ്വാതന്ത്ര്യം നേടാൻ പാർട്ടി സായുധവിപ്ലവത്തിലൂടെ അധികാരം നേടേണ്ടതുണ്ട് എന്നും ആഹ്വാനം ചെയ്തു. തെലങ്കാന, കേരളം എന്നിവടങ്ങളിൽ നിരവധി അക്രമസംഭവങ്ങൾ അരങ്ങേറി. പുതുതായി രൂപമെടുത്ത സർക്കാരിന് ശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ കഴിയില്ലെന്നും, ആ തക്കം മുതലാക്കി കഴിയുന്നത്ര പ്രദേശങ്ങൾ പിടിച്ചെടുത്താൽ സോവിയറ്റ്‌ യൂണിയനിൽ നിന്ന് ആളും അർത്ഥവും എത്തിച്ച് ഇന്ത്യ മുഴുവൻ കാല്ക്കീഴിലാക്കാം എന്നായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മനക്കോട്ട. എന്നാൽ നെഹ്രുവിന്റെ സൈന്യം അപ്രതീക്ഷിതമായ സമരവീര്യം പ്രദർശിപ്പിച്ചതോടെ വിപ്ലവപ്പട എല്ലായിടത്തും തോറ്റോടാൻ തുടങ്ങി. ഒളിപ്പോരുകളിലൂടെ പിടിച്ചുനില്ക്കാൻ നടത്തിയ ശ്രമം പക്ഷേ വിഫലമാവുകയും ചെയ്തു. മുഖം രക്ഷിക്കാൻ ഒരു മാർഗം എന്ന നിലയിൽ ഒരുകൂട്ടം നേതാക്കൾ പാർട്ടിലൈനിനെ ചോദ്യം ചെയ്തു. ഇതുതന്നെ അവസരം എന്ന മട്ടിൽ നേതാക്കൾ സായുധവിപ്ലവത്തിനുള്ള ആഹ്വാനം പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു. ആ കാലഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തന്റേയും മറ്റു സഖാക്കളുടെയും സാഹസികകഥകളാണ് തോപ്പിൽ ഭാസി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ മികച്ച നാടകകൃത്തുക്കളിൽ ഒരാളാണ് ശ്രീ. തോപ്പിൽ ഭാസി. അദ്ദേഹം രചിച്ച പതിനെട്ടു നാടകങ്ങൾ മലയാളകലാരംഗത്തെ നാഴികക്കല്ലുകളാണ്.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഈ കൃതികൾ ഒരു നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌. 1948 മുതൽ 1952 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യഭൂമികകളിലെ മൃദുചലനങ്ങൾ വരെ ഈ കൃതി നമുക്കു കാണിച്ചുതരുന്നു. സകലനിയമങ്ങളേയും കാറ്റിൽ പറത്തി പോലീസും ഭരണാധികാരികളും നടത്തിയ മനുഷ്യവേട്ട ഏതൊരു പരിഷ്കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്നതാണ്. പിടിക്കപ്പെടുന്നവരെ മൃഗീയമായി പീഡിപ്പിച്ചു, നിരവധി പേർ കൊടുംപീഡനങ്ങൾക്കൊടുവിൽ ലോക്കപ്പിൽ മൃതിയടഞ്ഞു. കമ്യൂണിസ്റ്റുകാരെ സഹായിച്ചു എന്ന ഒറ്റക്കാരണത്താൽ പല കുടുംബങ്ങളേയും ഭരണകൂടം വഴിയാധാരമാക്കി. എങ്കിലും സമർത്ഥമായ നീക്കങ്ങളിലൂടെയും അചഞ്ചലമായ അർപ്പണബോധമുള്ള പ്രവർത്തകരിലൂടെയും കമ്യൂണിസ്റ്റ് പാർട്ടി ഈ പരീക്ഷണഘട്ടത്തെ വിജയകരമായി തരണം ചെയ്യുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തുകയും ചെയ്തു.

വളരെയധികം നർമ്മത്തിൽ ചാലിച്ചാണ് ലേഖകൻ സംഭവങ്ങളെ വിവരിച്ചുകാണിക്കുന്നത്. അത്യാവശ്യം പൊടിപ്പും തൊങ്ങലും കലയുടെ പൂർണതയ്ക്കായി സ്വീകരിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതവും അദ്ദേഹം നടത്തുന്നു. ഒരു യഥാർത്ഥ റൊമാന്റിക്കായ തോപ്പിൽ ഭാസി ആ വിഷയത്തിൽ താൻ നേരിട്ട 'പരീക്ഷണ'ഘട്ടങ്ങളെയും ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.ഒളിവിൽ കഴിയുന്നവരെ അതാതു മേഖലകളിൽ നിന്ന് പുറത്തുകടന്ന് രക്ഷപ്പെടാൻ പാർട്ടി അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, ആ മേഖലയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ മേൽഘടകങ്ങളെ അറിയിക്കുകയും വേണമായിരുന്നു. ഇത്തരം റിപ്പോർട്ടുകളിൽ 'വമ്പിച്ച ബഹുജനമുന്നേറ്റം', 'മർദ്ദകർ', 'ഉണർന്നു വരുന്നു', 'ആവേശം', 'രക്തസാക്ഷി' എന്നീ വാക്കുകൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്‌. ഇല്ലെങ്കിൽ മുന്നേറ്റം കാണാൻ കഴിയാത്തതിന് വിമർശനം വരും (പേജ് 150). ഇത്തരം സ്വയം ഹിപ്നോട്ടിസത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവന് ഒരുവിധം മർദ്ദനമൊക്കെ സഹിക്കാനുള്ള കഴിവ് താല്ക്കാലികമായി ഉണ്ടാകുമല്ലോ. പിന്നെ, പാർട്ടി സമാധാനപരമായ മാർഗങ്ങളിലൂടെയൊന്നുമല്ല നീങ്ങിയിരുന്നത്. പോലീസുകാരെ കൊന്നൊടുക്കുന്നതിന്റെയും രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ ഒതുക്കുന്നതിന്റെയും നിരവധി കഥകൾ ഗ്രന്ഥകർത്താവു തന്നെ സ്മരിക്കുന്നുണ്ട്.

ഏറെ വിവാദം സൃഷ്ടിച്ചതും, എന്നാൽ കലാമേന്മയുള്ളതുമായ ഒരു പുസ്തകമാണിത്. കേരളത്തിന്റെ ഭാവിഭാഗധേയം നിർണയിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിലും ഈ ഗ്രന്ഥം സാഹിത്യകുതുകികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്.

Book Review of 'Olivile Ormakal' by Thoppil Bhasi

Thursday, May 19, 2016

ഹിമവാന്റെ മുകൾത്തട്ടിൽ

പ്രസിദ്ധ സാഹിത്യകാരനായിരുന്ന കാക്കനാടന്റെ ഇളയ സഹോദരനും ചിത്രകാരനുമായിരുന്ന ശ്രീ രാജൻ കാക്കനാടൻ 1975-ൽ ഒറ്റയ്ക്ക് ഹിമാലയത്തിലേക്കു നടത്തിയ കാൽനടയാത്രയാണ് ഈ പുസ്തകത്തിന്റെ ആധാരശില. തുച്ഛമായ പണം മാത്രം കയ്യിൽ കരുതിക്കൊണ്ട് നാടും മേടും അദ്ദേഹം താണ്ടി. കാടുകളും മഞ്ഞണിഞ്ഞ മേടുകളും മഞ്ഞുറഞ്ഞ അരുവികളും നടന്നു കയറി കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ ലേഖകൻ എത്തിച്ചേർന്നു. ബദരിയിലെത്തുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു കഴിഞ്ഞിരുന്നു. തിരിച്ച് ദില്ലിയിലേക്കു പോകുവാൻ ഹരിദ്വാറിൽ നിന്ന് കയറാമെന്നായിരുന്നു അതിനദ്ദേഹം കണ്ടെത്തിയ പ്രതിവിധി. ആഡംബരം എന്ന വാക്കിന് ഈ യാത്രാവിവരണത്തിൽ യാതൊരു പ്രസക്തിയുമില്ല. ധർമ്മശാലകളിലെ തിരക്കുകളിൽ നിന്നൊഴിയുന്നത് കാട്ടിനുള്ളിലെ ഗുഹകളിലൊന്നിൽ രാത്രി കഴിചുകൂട്ടാമെന്നു കരുതുമ്പോൾ മാത്രമാണ്. അഗതികളും ഭിക്ഷാംദേഹികളുമായി രാജൻ കാക്കനാടൻ ധർമ്മശാലകളിലെ പരുക്കൻ സിമന്റ് തറ പങ്കുവെച്ചു, സന്യാസികളോടൊപ്പം കഞ്ചാവും ഭാംഗും വലിച്ചു, ഒന്നും കിട്ടാതിരുന്നപ്പോൾ പരാതികളില്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു വിശപ്പടക്കി. അത്തരമൊരു വ്യക്തിയിൽ നിന്ന് മിനുസമേറിയ വാക്കുകളും മൃദുവായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നത് അനവസരത്തിലായിത്തീരും. ശ്രീ. എം. കെ. രാമചന്ദ്രന്റെ പൊങ്ങച്ചം നിറഞ്ഞ ആഖ്യാനശൈലിയിൽ നിന്ന് തുലോം വ്യത്യസ്തമാണ് പച്ചയായ അനുഭവങ്ങൾ നിറഞ്ഞ ഈ ഗ്രന്ഥത്തിലെ ഉത്തരാഖണ്ഡ് വിവരണങ്ങൾ.

ആരും ഗ്രന്ഥകർത്താവിനു വേണ്ടി മലമുകളിൽ കാത്തിരിക്കുന്നുണ്ടായിരുന്നില്ല - വെയിലും മഴയും നിമിഷങ്ങൾക്കുള്ളിൽ മാറി മാറി ഒളിച്ചുകളി നടത്തിയിരുന്ന പ്രകൃതിയല്ലാതെ. അദ്ദേഹവും ആരെയും കാത്തിരുന്നില്ല. പ്രയാണമദ്ധ്യേ വീണുകിട്ടുന്ന സൗഹൃദങ്ങളെ അടുത്ത ദിവസം തന്നെ വിസ്മൃതിയിലേക്കു മുതൽക്കൂട്ടി രാജൻ കാക്കനാടൻ എപ്പോഴും മുമ്പേ നടന്നു. കൂരിരുട്ടിൽ മലമ്പാതകളിലൂടെ നടക്കുമ്പോൾ കാലൊന്നു തെറ്റിയാൽ അഗാധഗർത്തത്തിലേക്കു പതിക്കുമെന്ന വസ്തുത അദ്ദേഹത്തെ തടഞ്ഞില്ല. ഹിമാലയസാനുക്കളെ അക്ഷരാർത്ഥത്തിൽ തൊട്ടറിഞ്ഞ ലേഖകൻ ആ വികാരങ്ങളെ ചൂടുമാറാതെ അക്ഷരങ്ങളിലേക്കു പകർത്തി വെച്ചു.

ഗ്രന്ഥകാരൻ ചെയ്തതുപോലെ സാഹസികവും അപകടം നിറഞ്ഞതുമായ ഒരു യാത്ര നമ്മളൊരിക്കലും നടത്താൻ സാദ്ധ്യതയില്ല. അപ്പോൾ എന്തു സന്ദേശമാണ് ഈ പുസ്തകത്തിന്‌ നമുക്കു നല്കാനാവുന്നത്? പ്രകൃതിയുടെ സ്പന്ദനങ്ങളുടെ താളവും പേറി, തുളച്ചുകയറുന്ന മഞ്ഞിലും, എപ്പോഴെന്നില്ലാതെ പെയ്യുന്ന മഴയിലും പ്രകൃതിശക്തികൾക്കു വിധേയനായി നടത്തിയ ഈ യാത്ര, നാഗരികതയുടെ മുഖപടത്തിനുള്ളിലും മനുഷ്യൻ ആത്യന്തികമായി ഈ പ്രപഞ്ചത്തിലെ ഒരു കണിക മാത്രമാണെന്ന സത്യം അനാവരണം ചെയ്യപ്പെടുന്നു. സാമ്പത്തികമായ യാതൊരു താല്പര്യങ്ങളും കൂടാതെ ആത്മാർത്ഥമായ മനുഷ്യബന്ധങ്ങളും സാദ്ധ്യമാണെന്ന് രാജൻ കാക്കനാടന്റെ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

Book Review of 'Himavante Mukalthattil' by Rajan Kakkanadan,
ISBN 9788130000039