Friday, March 14, 2014

എങ്കിലും ഇന്നസെന്റേ.....

എം.ജി.ആറും ജയലളിതയുമൊക്കെ തമിഴകത്ത് തകർത്തുവാഴുമ്പോഴും കേരളത്തിലെ സിനിമാതാരങ്ങൾ മിതത്വവും പക്വതയും പ്രകടിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തുനിന്ന് അകന്നുനിന്നു. പ്രേംനസീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ തിരിച്ചടി അദ്ദേഹത്തിന്റെ രാഷ്ട്രീയമോഹങ്ങളെ തല്ലിക്കെടുത്തി. വീണ്ടും പലരും ഗോദയിൽ ഇറങ്ങിയിരുന്നെങ്കിലും തീർത്തും ബോധം നശിച്ചിട്ടില്ലാത്ത കേരള ജനത അവരെ വന്നവഴി തന്നെ പറപ്പിച്ചു. പക്ഷേ സിനിമാക്കാർ വീണ്ടും വീണ്ടും രാഷ്ട്രീയത്തിലേക്ക് തള്ളിക്കയറുക തന്നെയാണ്. എന്താണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്?

മലയാളസിനിമയിലെ പ്രതിഫലത്തുക വളരെ ഉയർന്നതാണെന്നതാണ് വാസ്തവം. ഇത് നല്ലതാണോ അല്ലയോ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. സിനിമ ഒരു കച്ചവടസംരംഭം ആണ്, കൊടുക്കാൻ തയ്യാറുള്ളവർ ഉള്ളതുകൊണ്ട് വാങ്ങാനും ആളുണ്ടാവുന്നു - ഒരു സപ്ലൈ-ഡിമാൻഡ്‌ പ്രതിഭാസം തന്നെ. വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചിട്ടും കയ്യിൽ കാല്ക്കാശില്ലാതെ വിരമിക്കേണ്ടിവന്ന അഭിനേതാക്കൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒറ്റ സിനിമയിൽനിന്നുതന്നെ ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള പണം ഇന്നത്തെ നടീനടന്മാർക്ക് ലഭിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ കാര്യം പറയാനുമില്ല, കൃത്യമായ വരുമാനം പ്രഖ്യാപിക്കാൻ അവർ തയ്യാറാകാത്തതുകൊണ്ടാണ് അംബാനിയും പ്രേംജിയുമൊക്കെ കോടീശ്വരന്മാരുടെ കസേരകളിൽ ഞെളിഞ്ഞിരിക്കുന്നത്. ബിനാമികളായും കമ്പനികളായുമൊക്കെ സിനിമാക്കാരുടെ നിക്ഷേപം കേരളസമൂഹത്തിന്റെ നാനാകോണുകളിലും എത്തുന്നുണ്ട്.

ഇത്രയുമൊക്കെ ആയപ്പോൾ ശതകോടികൾ വിലമതിക്കുന്ന തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാൻ അധികാരത്തിൽ ഒരു പങ്കുള്ളത് നല്ലതാണെന്നു തോന്നിത്തുടങ്ങി. സംഘടനയുടെ വിലപേശൽ ശക്തി ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് 'അമ്മ'യെപ്പോലുള്ള വൈചിത്ര്യങ്ങൾ പിറവിയെടുത്തത്. സിനിമ സംവിധായകരുടെയും നിർമാതാക്കളുടെയും കൈകളിൽ നിന്ന് നടന്മാരുടെ നിയന്ത്രണത്തിലേക്ക് മാറുന്നതിന്റെ തിരനോട്ടമായിരുന്നു അത്. നിർമാതാവിന്റെ പക്കലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അത് നടന്മാരുടെ കയ്യിലേക്കെത്തിയതോടെ, നടിമാരുടെ ലൈംഗികചൂഷണത്തിനു മാത്രമായി നിർമാതാവ് എന്ന വസ്തുവിന്റെ ആവശ്യമില്ലാതെ വന്നു. അതുല്യ പ്രതിഭയുള്ള സംവിധായകർക്കു മാത്രമേ തങ്ങൾക്കു ബോധിച്ച രീതിയിൽ സിനിമയെടുക്കാനാവൂ എന്ന നിലയുണ്ടായി.

അധികാരത്തിനു വേണ്ടിയുള്ള സിനിമാക്കാരുടെ ആഗ്രഹം തൃപ്തിപ്പെടാതെ നില്ക്കുമ്പോഴാണ് ഗണേശ് കുമാർ മന്ത്രിപദവിയിൽ എത്തുന്നത്. നടൻ എന്ന നിലയില്ലാതെ പുത്രൻ എന്ന ലേബലിൽ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് എന്ന കടമ്പ കടന്നതും പെരുന്തച്ചൻ കോംപ്ലക്സ് പ്രദർശിപ്പിച്ച പിതാവിനെ ഒതുക്കി മന്ത്രിയായതും. മന്ത്രിയായിരിക്കേ അഭിനയം തുടർന്ന ഗണേശൻ മറ്റു സിനിമാക്കാരുടെ കണ്ണഞ്ചിപ്പിച്ചുകാണണം. ചുവന്ന വിളക്കുവെച്ച കാറും, മുന്നിലും പിന്നിലുമൊക്കെ കാക്കിപ്പടയുടെ അകമ്പടിയുമൊക്കെ ഷൂട്ടിങ്ങിൽ മാത്രം കണ്ടുശീലിച്ച അഭിനേതാക്കളെ തങ്ങളിൽ ഒരുവൻ യഥാർത്ഥത്തിൽ ഇതൊക്കെ നേടിയെടുത്തത് അസൂയപ്പെടുത്തിയിട്ടുണ്ടാകണം. പാർട്ടി ചാനലിന്റെ തലവനാകാനും, ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ ആകാനുമൊക്കെയുള്ള പാച്ചിലിന്റെ തുടക്കം മരുന്നില്ലാത്ത ആ രോഗത്തിന്റെ ബാഹ്യലക്ഷണം മാത്രമായിരുന്നു. ഇൻകം ടാക്സ്‌ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും തലക്കുമീതെ തൂങ്ങുന്ന വാളായിരുന്നതുകൊണ്ട് അതിനുമുകളിൽ ഒരു പിടിയുണ്ടാകുന്നത് നല്ലതാണെന്ന് അവർക്കുതോന്നി.

90-കളിൽ ഉപഗ്രഹചാനലുകൾ സ്വീകരണമുറികളിൽ മലയാളത്തിന്റെ വസന്തം വിരിയിച്ചപ്പോൾ സിനിമയുടെ സ്വാധീനം നഷ്ടമാകുമെന്നു കണക്കുകൂട്ടിയവർക്കു തെറ്റി. അവാർഡ് വിതരണം (അതെ, റേഷനരി പോലെ എല്ലാവർക്കും കൃത്യമായി വീതിച്ചുകൊണ്ട്), സ്റ്റേജ് ഷോ, ഉത്ഘാടനം തുടങ്ങിയ പരിപാടികൾ സിനിമാക്കാരെ ക്യാമറയ്ക്കുപിന്നിലും തിരക്കുള്ളവരാക്കി. കേരളീയജനതയുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യമാണ് തങ്ങൾ നിറവേറ്റുന്നത് എന്ന തെറ്റിദ്ധാരണ അവരിലുണ്ടായത് ഈ ഘട്ടത്തിലായിരിക്കണം. ധിക്കാരപരമായ പെരുമാറ്റവും, സ്വയംമാഹാത്മ്യത്തെക്കുറിച്ചുള്ള വികലചിന്തകളും അവരുടെ തലക്കനം കൂട്ടി. കലാഭവൻ മണി, ഇടവേള ബാബു, മൈഥിലി മുതലായ മുൻനിര താരങ്ങൾ പോലും അവർ മറക്കാനാഗ്രഹിക്കുന്ന കാരണങ്ങൾ മൂലം പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് ഓർമിക്കുക.

അങ്ങനെയിരിക്കുമ്പോഴാണ് ഇന്നസെന്റിനും ഒരു പൂതി തോന്നുന്നത്. കൃസ്ത്യാനിയായിരിക്കുക എന്നതിൽ കവിഞ്ഞ് ഒരു യോഗ്യതയും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് വേണ്ട എന്ന മനോഭാവവുമായി നടന്ന പാർട്ടിയിലെ മൂപ്പുള്ള സഖാക്കൾ അദ്ദേഹത്തിനുതന്നെ ചീട്ടുകീറിക്കൊടുത്തു. പാർട്ടിയ്ക്കുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും നടക്കുന്ന പരിഷകളെയെല്ലാം സ്ഥാനാർഥിയാക്കാൻ പറ്റുമോ? ഗണേശൻ കയ്യിലിരിപ്പുമൂലം മന്ത്രിസ്ഥാനം കളഞ്ഞുകുളിച്ചതിനുശേഷം ആരെയെങ്കിലും അധികാരസ്ഥാനത്ത് എത്തിക്കാൻ പറ്റുമോ എന്നു നോക്കിനടന്ന താരസംഘടനയ്ക്ക് സ്വന്തം പ്രസിഡന്റിനുനേരെ നീട്ടിയ അപ്പക്കഷണം വേണ്ടെന്നു വെയ്ക്കാൻ തോന്നുമോ?

പക്ഷേ ഇന്നസെന്റ് ഈ വേദിയിൽ ഇറങ്ങേണ്ടായിരുന്നു. ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഞങ്ങളുടെ കൊമേഡിയൻ അടുത്ത തമാശ പാർലമെന്റിൽ പറയാം എന്നു കരുതിയത് അധികപ്രസംഗമായിപ്പോയി. എട്ടാം ക്ലാസിൽ എട്ടുനിലയിൽ പൊട്ടിയതിനെക്കുറിച്ചെല്ലാം താങ്കൾ നർമരസത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ ആർത്തുചിരിച്ചു, പക്ഷേ അത് ഞങ്ങളുടെമേൽ ഭരിക്കാനുള്ള അവകാശമായി താങ്കൾ എടുത്തത്‌ ശരിയായില്ല. ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത അങ്ങ് ലോക് സഭയിൽ 'മണിച്ചിത്രത്താഴി'ലെ ഏലസ്സ് കെട്ടിയ ഉണ്ണിത്താനെപ്പോലെ നടിച്ചുകളയാം എന്നാണോ കരുതിയിരിക്കുന്നത്? ഈ തിരഞ്ഞെടുപ്പ് കേരള നിയമസഭയിലേക്കാണെന്നാണോ താങ്കൾ വിചാരിക്കുന്നത്? എന്തൊരുകാര്യത്തിനും ചാടിപ്പുറപ്പെടുന്നതിനു മുൻപ് അവനവന്റെ കപ്പാസിറ്റി കൂടി നോക്കേണ്ടേ? വാചാടോപത്തിന്റെ ചക്രവർത്തിയായ സുകുമാർ അഴീക്കോടിനോട് ഏറ്റുമുട്ടി പരിക്കുവാങ്ങിയ ബുദ്ധിശൂന്യത വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്.

ശ്രീ ഇന്നസെന്റ്, ഒരു ഹാസ്യനടനെന്ന നിലയിൽ അങ്ങ് അതുല്യനായ ഒരു കലാകാരനാണ്. പക്ഷേ ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ ശോഭിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. താങ്കളെ ഞങ്ങൾക്കു വേണ്ടത് ബോക്സ്‌ ഓഫീസിലാണ്, ബാലറ്റ് ബോക്സിലല്ല.