Saturday, April 26, 2025

ആലേഖനങ്ങളിലെ കേരളചരിത്രം

നൃത്തം ചെയ്യുന്ന കന്യക, പശുപതി, ദിദർഗഞ്ജ് യക്ഷി, ദൈമാബാദ് തേരാളി തുടങ്ങിയ ശില്പങ്ങൾ ഭാരതീയ ചരിത്രനിർമ്മിതിയിലെ സുപ്രധാന ഘടകങ്ങളാണ്. ആദ്യത്തെ രണ്ടെണ്ണത്തിൽനിന്ന് സൈന്ധവനാഗരികതയെക്കുറിച്ച് നമ്മൾ ഏറെ വിവരങ്ങൾ വായിച്ചെടുത്തു. ഇതിൽ പലതിന്റേയും പ്രായം 4000 വർഷത്തോളമാണ്. എന്നാൽ കേരളത്തിലേക്കു വരുമ്പോൾ താരതമ്യേന നൂതനമായ സങ്കേതങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സംഘകൃതികളുടെ ഉടമസ്ഥത അവകാശപ്പെടുന്നത് നമുക്ക് അല്പംകൂടി പുരാതനത്വം നൽകുമെങ്കിലും അവയിൽ തമിഴകത്തിന്റെ ചാപ്പയുള്ളത് നമ്മെ വളരെയൊന്നും സഹായിക്കില്ല. ആ അർത്ഥത്തിൽ കറ തീർന്ന മലയാളത്തിലെ ആദ്യ ചരിത്ര ഉപാദാനം ക്രി. വ. 849-ലെ തരിസാപ്പള്ളി ചെപ്പേട് ആണ്. ആ ശാസനത്തിലെ ഭാഷ മലയാളമാണെന്നല്ല ഉദ്ദേശിക്കുന്നത്; തർക്കമറ്റ കേരളചരിത്രത്തിന് 1150 വർഷത്തെ പഴക്കമേയുള്ളൂ എന്നതാണിവിടെ വിവക്ഷ. പ്രാചീന ലേഖനങ്ങൾ, നാണയങ്ങൾ, സഞ്ചാരികളുടെ കുറിപ്പുകൾ, സ്മാരകങ്ങൾ, മുൻകാല സാഹിത്യരചനകൾ എന്നിവ ചരിത്രരചനയുടെ ഉപാദാനങ്ങളാണല്ലോ. ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയെപ്പറ്റി നടത്തിയ പഠനങ്ങളിൽ ഗ്രന്ഥകാരൻ കണ്ടെത്തിയ ചരിത്രസൂചനകളിൽ ചിലത് അവതരിപ്പിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. മലയാളസാഹിത്യത്തിലെ പ്രമുഖവിമർശകനായിരുന്ന എസ്. ഗുപ്തൻ നായരുടെ മകനാണ് ചരിത്രപണ്ഡിതനും അദ്ധ്യാപകനും സ്വാതി തിരുനാൾ മ്യൂസിയം ഡയറക്ടറുമായ എം. ജി. ശശിഭൂഷൺ എന്ന ഗ്രന്ഥകർത്താവ്. പ്രസാധകനായ ഡി. സി. കിഴക്കേമുറിയുടെ നൂറ്റിയെട്ടാം ജന്മവർഷമായ 2022-ൽ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച 108 പുസ്തകങ്ങളിൽ ഒന്നാണിത്.
 
ശശിഭൂഷണിന്റെ വ്യക്തിപരമായ പല അനുഭവങ്ങളും നിരീക്ഷണങ്ങളും ഈ കൃതി ഉൾക്കൊള്ളുന്നു. തന്റെ ചരിത്രാന്വേഷണങ്ങളിലെ ആദ്യഗുരു തന്റെ നാട്ടിൽത്തന്നെയുള്ള കൃഷ്ണപുരം കൊട്ടാരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുട്ടിക്കാലത്തുതന്നെ ആ കൊട്ടാരത്തെ ചൂഴ്‌ന്നുനിന്നിരുന്ന ഭയം കലർന്ന നിഗൂഢത ആ ബാലനെ ചരിത്രത്തിന്റെ രാജപാതയിലേക്ക് കൈപിടിച്ചു നടത്തി. അതുപോലെ കൗതുകകരമായ ഒരു നിരീക്ഷണം പഴശ്ശി രാജാവിനെക്കുറിച്ചും നടത്തുന്നുണ്ട്. കണ്ണൂർ തൊടിക്കളം ക്ഷേത്രത്തിലുള്ള പഴശ്ശിയുടെ ചുവർചിത്രം കറുത്തിരുണ്ട ഒരു യുവാവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത് 'മുഖത്ത് പുഞ്ചിരിയുള്ള ആൾക്കുരങ്ങിനെപ്പോലെയുള്ള ആൾ' എന്നാണ്. കൈ പൊള്ളിപ്പോകുന്ന തീവ്രതയുള്ള വർണ്ണവെറി ഈ അധിക്ഷേപത്തിലുണ്ടെങ്കിലും തദ്ദേശീയനായ ഒരു കലാകാരൻ വരച്ച ചിത്രവുമായി അതിനു സാമ്യമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായർക്കും മമ്മൂട്ടിക്കും പഴശ്ശിരാജാവിന്റെ വേഷം ചലച്ചിത്രങ്ങളിൽ മേക്കപ്പിട്ടവർ ഇതു ശ്രദ്ധിക്കാതെപോയി എന്ന് ഈ പുസ്തകം സരസമായി ചൂണ്ടിക്കാണിക്കുന്നു. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെ രാമായണാലേഖനങ്ങൾ പ്രശസ്തമാണ്. പക്ഷേ അവയിൽ ശ്രീരാമപട്ടാഭിഷേക ചിത്രമില്ല. ഈ കൊട്ടാരമുറ്റത്തുവെച്ച് 1662 ഫെബ് 22-ന് കോഴിക്കോട്ടുസൈന്യവുമായുള്ള യുദ്ധത്തിൽ രാമവർമ്മ രാജാവ് (1658-62) വധിക്കപ്പെട്ടിരുന്നു. ആ ദുരന്തസ്മൃതിയെത്തുടർന്നാകണം പട്ടാഭിഷേകചിത്രം ഒഴിവാക്കിയതെന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.
 
കേരളത്തിലെ ആരാധനാസമ്പ്രദായങ്ങളുമായി ബുദ്ധ-ജൈന മതങ്ങൾക്കുണ്ടായിരുന്ന ഗാഢബന്ധം ഈ പുസ്തകം അടിവരയിട്ടുറപ്പിക്കുന്നു. തിബത്തിൽനിന്ന് താന്ത്രികബുദ്ധമതത്തിന്റെ (വജ്രയാനം) ആചാര്യനായ പദ്മസംഭവൻ കേരളത്തിലേക്ക് കൊണ്ടുവന്ന അവലോകിതേശ്വര ബോധിസത്വന്റെ വിഗ്രഹമാണ് അയ്യപ്പൻ അഥവാ ശാസ്താവ് എന്ന നിഗമനം അധികം പേർ അംഗീകരിക്കുമെന്നു തോന്നുന്നില്ല. പദ്മസംഭവൻ കേരളം പോയിട്ട് ദക്ഷിണേന്ത്യ പോലും സന്ദർശിച്ചതായി തെളിവുകളൊന്നുമില്ല. എന്നാൽ ശാസ്താവിഗ്രഹങ്ങൾ രൂപം മാറിയ ബൗദ്ധവിഗ്രഹങ്ങളാണെന്ന് വിഗ്രഹശാസ്ത്രത്തെക്കുറിച്ച് സാമാന്യധാരണയുള്ളവർ പറയുകയില്ല എന്നും രേഖപ്പെടുത്തുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പലരും അങ്ങനെ ധരിച്ചിരുന്നു. 'അയ്യനാറിൽനിന്ന് അയ്യപ്പനിലേക്ക്' എന്ന അദ്ധ്യായം ഇതേക്കുറിച്ച് വളരെയധികം അറിവുകൾ നൽകുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ചിതറാൽ, നാഗർകോവിൽ ക്ഷേത്രങ്ങൾ മുൻകാലത്ത് ജൈനക്ഷേത്രങ്ങളായിരുന്നു എന്ന് തെളിവുകളോടെ സമർത്ഥിക്കുന്നതോടൊപ്പം വയനാട്ടിലെ വിഷ്ണുഗുഡി, ജനാർദ്ദനഗുഡി എന്നീ ജൈനക്ഷേത്രങ്ങളുടെ നിർമ്മാണ സവിശേഷതകളും അവയിൽ സ്വാഭാവികമായിത്തന്നെ ഹിന്ദു ദേവതകളെ ആരാധിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ആധുനികകാലം വരെ സനാതനധർമ്മത്തിന്റെ ഭാഗം തന്നെയായിരുന്നതിനാലാണ് ഇത്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ചെറിയതോതിലുള്ള ജാതിവിവേചനം ഇന്നും നിലനിൽക്കുന്നതിന്റെ സൂചനകൾ സ്വാനുഭവം മുൻനിർത്തി ശശിഭൂഷൺ പങ്കുവെക്കുന്നു. പാഞ്ഞാൾ വിഷ്ണു ക്ഷേത്രത്തിൽ പൂണൂലില്ലാത്തവർക്ക് പ്രസാദം കയ്യിൽ കൊടുക്കാറില്ല; അത് നിലത്തുവെച്ചേ കൊടുക്കാറുള്ളു (പേജ് 45). ഏതു വർഷത്തിലാണ് ഗ്രന്ഥകർത്താവ് ഇത് നേരിട്ടതെന്ന് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.
 
ക്ഷേത്രങ്ങളിലെ ശില്പനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികളെക്കുറിച്ചും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ തൈക്കാട് ശ്രീകുമാരൻ രചിച്ച 'ശില്പരത്നം' ഇത്തരത്തിലെ ഒരു പ്രമുഖ ഗ്രന്ഥമാണ്. അർച്ചകന് പൂജിക്കാനും ശില്പിക്ക് നിർമ്മാണവേളയിൽ ഏകാഗ്രത നിലനിർത്താനുമുള്ള ധ്യാനശ്ലോകങ്ങൾ ഇതിലുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിച്ചിട്ടുമുണ്ട്. തന്ത്രസമുച്ചയം, ശില്പരത്നം എന്നീ പുസ്തകങ്ങളിലെ ധ്യാനങ്ങളുടെ ആവിഷ്കാരങ്ങളാണ് കേരളത്തിലെ ദാരുശില്പങ്ങളും ചുവർചിത്രങ്ങളും. ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ദേവതകളുടെ ആവിഷ്കരണങ്ങൾ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിലെ വരേണ്യവർഗ്ഗം ഉപയോഗിച്ചിരുന്ന പല്ലക്ക് എന്ന ഗതാഗതോപാധിയെക്കുറിച്ചും ഒരദ്ധ്യായം ഉണ്ട്. ചരിത്രപരമായ പ്രസക്തി കൂടാതെ ഇവയ്‌ക്കൊരു സാംസ്കാരികവശവും കണ്ടെത്താൻ കഴിയും. രാമായണത്തിലേയും പുരാണങ്ങളിലേയും വിമാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കേരളീയശില്പികൾ പല്ലക്കുകളുടെ ആകൃതിയിലാണ് ചിത്രീകരിച്ചിരുന്നത്. നിരവധി ഭൃത്യർ തോളിലേറ്റി നടക്കുന്ന പല്ലക്കിൽ സഞ്ചരിക്കുന്ന വ്യക്തിക്ക് വിമാനത്തിൽ സഞ്ചരിക്കുന്നതുപോലെ അനുഭവപ്പെടുന്നതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നു വ്യക്തമല്ല. 

മറ്റൊരു രചനാസമ്പ്രദായത്തെയാണ് അവലംബമാക്കുന്നതെങ്കിലും കേരളത്തിലെ പ്രാചീന കൃസ്തീയ ദേവാലയങ്ങളും ചുവർചിത്രങ്ങളാൽ സമ്പന്നമാണ്. യൂറോപ്പിലെ മതനവീകരണപ്രസ്ഥാനം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും എതിർത്തുവെങ്കിലും കേരളത്തിൽ ആ സഭകൾക്ക് കാര്യമായ ആസ്തികളില്ല. നവോത്ഥാനകാലത്തെ ചുവർചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മതപരമായ വിഷയങ്ങളാണ് ചിത്രങ്ങളുടെ ആധാരമെങ്കിലും ചില പള്ളികളിൽ തൽക്കാല രാഷ്ട്രീയവിഷയങ്ങൾ കൂടി കടന്നുവരുന്നത് ശ്രദ്ധേയമാകുന്നു. കാഞ്ഞൂർ വിശുദ്ധമറിയം പള്ളിയിൽ ടിപ്പുവിന്റെ പാലക്കാട് കോട്ട ബ്രിട്ടീഷുകാരുടേയും തിരുവിതാംകൂറിന്റേയും സംയുക്തസൈന്യം ആക്രമിച്ചു പിടിച്ചടക്കുന്നത് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. നിരവധി ക്ഷേത്രങ്ങളും കൃസ്ത്യൻ പള്ളികളും തകർക്കുകയും ആയിരക്കണക്കിനാളുകളെ നിർബന്ധമായി മതം മാറ്റുകയും ചെയ്ത ടിപ്പുവിന്റെ പരാജയം ആഘോഷിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തിയതാണെന്ന് ന്യായമായും ഊഹിക്കാം. ചില പള്ളികളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്ന കലാകാരന്മാർ ക്ഷേത്രങ്ങളിലും വരച്ചിരുന്നു എന്നു തെളിയിക്കുന്ന ഏതാനും ഉദാഹരണങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ പൊതുവേ നോക്കിയാൽ പള്ളികളിലെ ചിത്രങ്ങൾ സാങ്കേതികമായി വ്യത്യസ്തതകൾ പുലർത്തുന്നതായി കാണാൻ സാധിക്കും. കേരളീയശൈലിയിലെ അഞ്ചുവർണ്ണങ്ങളുടെ സ്ഥാനത്ത് കൂടുതൽ വർണ്ണക്കൂട്ടുകൾ പരീക്ഷിക്കാൻ പള്ളിച്ചിത്രങ്ങൾ സന്നദ്ധരായി. ത്രിമാനത നൽകാനുള്ള അലംകൃത ബാഹ്യരേഖകളുടെ അഭാവവും തദ്ദേശീയ ഷേഡിങ്ങുകളുടെ അസാന്നിദ്ധ്യവും അവയുടെ വൈദേശികസ്വാധീനത്തേയും സൂചിപ്പിക്കുന്നു.
 
നല്ല നിലവാരത്തിലുള്ള കുറെ വർണ്ണചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ വിഷയത്തിലെ ഒരു നിയാമകഗ്രന്ഥമായി ഈ കൃതി മാറുമായിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന ഇരുവർണ്ണ ചിത്രങ്ങൾ ഒട്ടും ആകർഷകമല്ല. ദീർഘകാലത്തെ പ്രയത്നഫലമായി ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. മാളയിലെ ജൂതപ്പള്ളി ഗ്രന്ഥകാരൻ സന്ദർശിച്ചത് 1984-ലാണ്. വ്യക്തിനിഷ്ഠമായ വളരെയധികം വസ്തുതകൾ അതിനാൽത്തന്നെ ഇതിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രത്തിനുമുപരി ക്ഷേത്രകലകളുടേയും ആലേഖനപാരമ്പര്യത്തിന്റേയും ദേവതാസങ്കല്പങ്ങളുടേയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ കൃതി.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Aalekhanangalile Keralacharithram'
Author: M G Shashibhooshan
Publisher: DC Books, 2022 (First)
ISBN: 9789356432895
Pages: 230