Friday, January 10, 2020

ഗാനങ്ങളുടെ 80 വർഷങ്ങൾ - ഗന്ധർവന്റേയും

കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ നാമെല്ലാം ഒഴുകി നീങ്ങിക്കൊണ്ടിരിക്കുകയാണ് - ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഗാനഗന്ധർവന് 80 വയസ്സാകുമ്പോൾ മുപ്പതു വർഷം മുമ്പൊരു കോളജ് ക്ലാസ് മുറിയിൽ ഡിവൈഡറിന്റെ കൂർത്ത അഗ്രം കൊണ്ട് 'DAS IS 50' എന്നു കോറിയിട്ടത് ഓർമ്മ വരികയാണ്. ഡെസ്കിലൂടെ ഡിവൈഡർ നീങ്ങുമ്പോഴുള്ള ശബ്ദവും ആ ഘർഷണവുമെല്ലാം ഇപ്പോഴും വിരലുകളിൽ അനുഭവപ്പെടുന്നുണ്ടെന്നു തോന്നിപ്പോകുന്നു. എങ്കിലും മുപ്പതു സംവത്സരങ്ങളുടെ തിരശീലകൾ ആ പകലിനെ ഇന്നിൽനിന്ന് വേർതിരിക്കുന്നു. ടീനേജ് കഷ്ടിച്ചുകടന്നിരുന്ന ആ പയ്യൻ ഇന്ന് മദ്ധ്യവയസ്സിന്റെ ക്ഷണിക്കപ്പെടാത്ത അതിഥിയായ വെള്ളിരോമങ്ങളുടെ ആധിക്യത്തിൽ ആകുലനാണ്. ഗന്ധർവനാകട്ടെ ഒരു സുപ്രഭാതത്തിൽ വാർദ്ധക്യം സ്വയം എടുത്തണിയുകയും ചെയ്തു.

യേശുദാസിന്റെ സർഗ്ഗചേതന പീലി വിടർത്തിയാടിയ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെയെല്ലാം ജന്മത്തിന്റെ സാർത്ഥകത. ഒരിക്കലും നാമദ്ദേഹത്തെ 'ദാസേട്ടൻ' എന്നു വിളിക്കരുത്. ദൈവത്തെ സ്വന്തം പേരുപറഞ്ഞല്ലേ നമ്മൾ വിളിക്കുന്നത്? 'എന്റെ കൃഷ്ണാ' എന്നോ 'കരുണാമയനായ യേശുവേ' എന്നോ മറ്റോ അല്ലാതെ ഏട്ടനും വല്യച്ഛനുമൊന്നും അവിടെയില്ല. വിശ്വാസികളല്ലാത്തവർ രാഷ്ട്രനേതാക്കളെ പേരു മാത്രമല്ലേ വിളിക്കുന്നുള്ളൂ - നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെ? യേശുദാസിനെ വ്യക്തിപരമായി പരിചയമുള്ളവർ ഏട്ടനെന്നോ സാറെന്നോ ഒക്കെ വിളിച്ചുകൊള്ളട്ടെ. നമുക്കദ്ദേഹം ആകാശങ്ങൾക്കും സമുദ്രങ്ങൾക്കുമപ്പുറം പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന കതിരവനാണ്.

മലയാളചലച്ചിത്രഗാനങ്ങളുടെ കാര്യമെടുത്താൽ പഴയ ഗാനങ്ങളാണ് നല്ലതെന്ന കാര്യത്തിൽ പൊതുവെ ആർക്കും സംശയമുള്ളതായി കാണുന്നില്ല. അതിൽത്തന്നെ യേശുദാസ്, വയലാർ, ദേവരാജൻ എന്നിവർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വിശേഷിച്ചും. എന്നാൽ പൊതുജനം എതിരില്ലാതെ അംഗീകരിക്കുന്ന ഒരു മിഥ്യ എന്നതിനപ്പുറം ഈ വിശ്വാസത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊരു സംശയം എനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നു. മലയാളചലച്ചിത്രരംഗം തുടങ്ങിയതുമുതലുള്ള ഗാനങ്ങളുടെ പട്ടിക കിട്ടാതിരുന്നതുകൊണ്ട് സംശയനിവൃത്തിക്ക് മാർഗ്ഗവുമുണ്ടായിരുന്നില്ല. എന്നാൽ malayalachalachithram.com എന്ന സൈറ്റിൽ വർഷംപ്രതി പുറത്തുവന്ന പാട്ടുകളുടെ ലിസ്റ്റ് കിട്ടിയതോടെ അവ 2017, 2018 വർഷങ്ങളിൽ വിശദമായി പരിശോധിച്ചു. അതിന്റെ വിശകലനമാണ് താഴെ.

മലയാളത്തിലെ ആദ്യത്തെ ചിത്രമായ 'വിഗതകുമാരൻ' നിശ്ശബ്ദചിത്രമായിരുന്നല്ലോ. അതിനുശേഷം 1938-ൽ പുറത്തിറങ്ങിയ 'ബാലൻ' ആണ് ആദ്യത്തെ ശബ്ദചിത്രം. അതിൽ 23 ഗാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളി 'നീലക്കുയിൽ' (1954) വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ കേട്ട 461 പാട്ടുകളിൽ ഒരെണ്ണം പോലും ആസ്വാദ്യകരമായി തോന്നിയില്ല. അടുത്തവർഷം (1955) കണ്ട 73 ഗാനങ്ങളിൽ 'ഹരിശ്ചന്ദ്ര'യിലെ 'ആത്മവിദ്യാലയമേ' മാത്രമേ നല്ലതുണ്ടായിരുന്നുള്ളൂ. അതിനുശേഷം 1967 മുതൽ 1980 വരെയായിരുന്നു മലയാളഗാനങ്ങളുടെ പുഷ്കലകാലം. 1938 മുതൽ 2016 വരെ മലയാളത്തിൽ രചിക്കപ്പെട്ട 22176 ഗാനങ്ങളെ വിശകലനം ചെയ്തുകണ്ടെത്തിയത് അതിൽ 1628 എണ്ണം മാത്രമാണ് നല്ലതെന്നാണ്. അതിൽത്തന്നെ 839 എണ്ണവും 1967 മുതൽ 1980 വരെയുള്ള പതിനാലു വർഷക്കാലത്ത് പിറവിയെടുത്തതായിരുന്നു.
ചിത്രം 1 - ആകെ ഗാനങ്ങൾ വർഷം തോറും

കാലം കഴിയുന്തോറും ഗാനങ്ങളുടെ എണ്ണം കുറയുന്നുണ്ടോ? ഇല്ല എന്നാണുത്തരം. 1975 മുതൽ 1986 വരെയുള്ള വർദ്ധനക്കുശേഷം 1987 മുതൽ 1996 വരെ ആകെ ഗാനങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും 2003-നു ശേഷം വീണ്ടും ഗാനങ്ങൾ കൂടുന്നതാണ് കാണുന്നത് (ചിത്രം 1 കാണുക). ഏറ്റവുമധികം ഗാനങ്ങൾ ഇറങ്ങിയ വർഷം 2013 ആണ് - 743. രണ്ടാം സ്ഥാനത്ത് 2012-ഉം - 664 എണ്ണം.

ചിത്രം 2 - നല്ല ഗാനങ്ങൾ വർഷം തോറും
എന്നാൽ നല്ല ഗാനങ്ങൾ വർഷങ്ങൾ കഴിയുന്തോറും കൂടുന്നതായി കാണുന്നില്ല. ചിത്രം 2 കാണുക. 1967 മുതൽ 1980 വരെയുള്ള കുതിപ്പിനുശേഷം 2003 കഴിയുമ്പോഴേക്ക് തീരെ പരിതാപകരമാകുന്നു അവസ്ഥ. ഏറ്റവുമധികം നല്ല ഗാനങ്ങൾ പുറത്തുവന്നത് 1973-ലാണ് - 87 എണ്ണം.

ചിത്രം 3 - നല്ല ഗാനരചയിതാക്കൾ
ഗാനരചയിതാക്കളിൽ മുമ്പൻ വയലാർ രാമവർമ തന്നെ. 45 വർഷത്തിനുമുമ്പ് നിര്യാതനായെങ്കിലും വയലാറിന്റെ വരികൾ ഇന്നും ഉന്നതസ്ഥാനത്തുതന്നെ വിരാജിക്കുന്നു. 1628 നല്ല ഗാനങ്ങളിൽ 331 എണ്ണവും അദ്ദേഹത്തിന്റേതാണ്. ചിത്രം 3 നോക്കുക. ശ്രീകുമാരൻ തമ്പി (209), പി. ഭാസ്കരൻ (174), ഒ.എൻ.വി (143), കൈതപ്രം (136) എന്നിവർ പുറകിലുണ്ട്. ആധുനിക രചയിതാക്കളിൽ ശരത് വയലാറും (21), റഫീഖ് അഹമ്മദും (19) മുന്നിട്ടുനിൽക്കുന്നു.

ചിത്രം 4 - മികച്ച സംഗീത സംവിധായകർ
സംഗീതസംവിധായകരിൽ അഗ്രഗണ്യൻ ദേവരാജൻ തന്നെ (ചിത്രം 4). 381 ഗാനങ്ങളുമായി അദ്ദേഹം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാമൂർത്തി (93)യേക്കാൾ വളരെ മുന്നിലാണ്. 88 ഗാനങ്ങളുമായി ജോൺസൺ തൊട്ടുപിറകെ മൂന്നാം സ്ഥാനത്തുണ്ട്. ഏതാനും വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയേനെ. എം. കെ. അർജുനൻ (81), രവീന്ദ്രൻ (79) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ചിത്രം 5 - മികച്ച ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചലച്ചിത്രങ്ങൾ
ഏറ്റവും കൂടുതൽ നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചിത്രം 'സ്വാമി അയ്യപ്പൻ' (1975) ആണ്. ചിത്രം 5 കാണുക. അതിലെ എട്ടു ഗാനങ്ങളും മികച്ചവയാണ്. എല്ലാം വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നവ. ആറു മികച്ച ഗാനങ്ങൾ വഹിച്ച നദി (1969), വാഴ്വേ മായം (1970), ആഭിജാത്യം (1971), ആരോമലുണ്ണി (1972), ചന്ദ്രകാന്തം (1974), കണ്ണപ്പനുണ്ണി (1977), മദനോത്സവം (1978), സർഗ്ഗം (1992) എന്നീ ചിത്രങ്ങൾ രണ്ടാമതു നിൽക്കുന്നു.

ചിത്രം 6 - ലിംഗപരമായ ക്രമീകരണം
പുരുഷ ശബ്ദത്തിന് ഘനഗാംഭീര്യം കൂടുതലാണെങ്കിലും നല്ല ഗാനങ്ങളിൽ പകുതിയും പുരുഷ ശബ്ദത്തിലാണ് - 843 എണ്ണം, അഥവാ 52 ശതമാനം. സ്ത്രീശബ്ദത്തിലുള്ള 399 ഗാനങ്ങളും 386 യുഗ്മഗാനങ്ങളും പട്ടികയിൽ ഇടം പിടിച്ചു (ചിത്രം 6). ഇതിൽ ഫെമിനിസ്റ്റുകൾ ബേജാറാകേണ്ടതില്ല. ഗാനഗന്ധർവൻ പാടിയതുകൊണ്ടാകാം ഇത്രയധികം പുരുഷഗാനങ്ങൾ നാം കേൾക്കാൻ കൊതിക്കുന്നത്.

ചിത്രം 7 - മികച്ച ഗായികമാർ
ഇനി മികച്ച ഗായികയെ നോക്കാം. കേരളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര 158 ഗാനങ്ങളുമായി ഒന്നാമതെത്തി. എസ്. ജാനകി 136 പാട്ടുകളുമായി രണ്ടാം സ്ഥാനത്തും പി. സുശീല 125 ഗാനങ്ങളുമായി മൂന്നാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. പി. മാധുരി (73), സുജാത മോഹൻ (59) എന്നിവർ നാലും അഞ്ചും ഇടങ്ങളിൽ (ചിത്രം 7).

ചിത്രം 8 - മികച്ച ഗായകർ
മികച്ച ഗായകന്റെ തെരഞ്ഞെടുപ്പ് അവസാനത്തേക്കു വെച്ചത് ബോധപൂർവം തന്നെയാണ്. കാരണം, അവിടെ മത്സരമില്ല. ഗായികമാരുടെ മേഖല താമരപ്പൂക്കൾ നിറഞ്ഞ ഒരു പൊയ്‌കയോടുപമിക്കാമെങ്കിൽ ഗായകരുടെ കാര്യത്തിൽ അത് സൗരയൂഥം പോലെയാണ്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും കറങ്ങുന്ന കുറെ ഗ്രഹങ്ങൾ. ആ സൂര്യൻ ഗാനഗന്ധർവനായ കെ. ജെ. യേശുദാസ് തന്നെയാണ്. 883 ഗാനങ്ങളുമായി (54 ശതമാനം) അദ്ദേഹം ഉത്തുംഗതയിൽ വിരാജിക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തുകൂടിയായ പി. ജയചന്ദ്രൻ 126 ഗാനങ്ങളുമായി വിദൂരമായ രണ്ടാം സ്ഥാനത്തെത്തുന്നു. എം. ജി. ശ്രീകുമാർ (40), ജി. വേണുഗോപാൽ (20), വിജയ് യേശുദാസ് (15) എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ചിത്രം 8 കാണുക.

ഗാനഗന്ധർവന് എൺപതു തികയുന്ന ഇന്ന് ഈ കൊച്ചുഗവേഷണമായിരിക്കട്ടെ അദ്ദേഹത്തിനുള്ള ജന്മദിന ശുഭാശംസകൾ.


No comments:

Post a Comment