ഇസ്ലാമികചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ് സലാഹുദീൻ അയൂബി എന്ന ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ഭരണകാലം. മദ്ധ്യകാലഘട്ടത്തിൽ അപൂർവമായ സഹാനുഭൂതിയും കരുണയും സലാഹുദീനെ വ്യത്യസ്തനാക്കി. ഈജിപ്തിൽ നിലവിലിരുന്ന ഫാത്തിമിയ രാജവംശത്തെ പുറത്താക്കി തന്റെ അയൂബി വംശത്തിന്റെ ആധിപത്യം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ തുടർന്നുള്ള ഒരു പ്രവൃത്തി ശ്രദ്ധേയമാണ്. ഗംഭീരമായ ഒരു പുസ്തകശാല ഫാത്തിമിയകൾക്ക് സ്വന്തമായിരുന്നു. ഉടമസ്ഥർ കീഴടങ്ങിയതിനുശേഷം അതെന്തു ചെയ്യണം എന്ന് സലാഹുദീനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: "ഈ പുസ്തകങ്ങളിലെ അറിവ് വിശുദ്ധ ഖുർആന്റെ സന്ദേശത്തിനു വിരുദ്ധമാണെങ്കിൽ അവ നശിപ്പിച്ചു കളയുക. മറിച്ചാണെങ്കിൽ നമുക്ക് ഈ ഗ്രന്ഥങ്ങളുടെ ആവശ്യമേയില്ലല്ലോ"! ആ ഗ്രന്ഥങ്ങളെല്ലാം പൊട്ടവിലയ്ക്ക് തൂക്കിവിറ്റു എന്നാണ് ഫലശ്രുതി. ഇസ്ലാമികലോകത്തിലെ ഏറ്റവും സംസ്കാരസമ്പന്നനായ ഒരു ഭരണാധികാരിയുടെ സഹിഷ്ണുതയാണ് ഈ വാക്കുകളിൽ വെളിവാകുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഷാജഹാൻ ചക്രവർത്തിയുടെ മകനായി ദാരാ ഷുക്കോ എന്നൊരു രാജകുമാരൻ ഭൂജാതനായി. മുഗൾ വംശം അടിമകളെപ്പോലെ ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഹിന്ദു സമൂഹത്തിനും പുണ്യഗ്രന്ഥങ്ങളുണ്ടെന്നും അവയിലെ വിജ്ഞാനം ലോകശ്രദ്ധയ്ക്ക് പാത്രമാക്കേണ്ടതാണെന്നും അദ്ദേഹത്തിനുതോന്നി. ഭഗവദ് ഗീത ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങൾ ഈ കുമാരന്റെ പ്രേരണയിൽ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ഹിന്ദു പണ്ഡിതരെ ആശയവിനിമയത്തിൽ പങ്കാളികളാക്കുകയും ചെയ്തു. എന്നാൽ അധികാരമത്സരത്തിൽ സഹോദരനായ ഔറംഗസീബിനോട് തോറ്റുപോയ ദാരയുടെ ശിരസ്സ് വെട്ടിയെടുത്ത് പ്രഭാതഭക്ഷണത്തിനിരുന്ന ഔറംഗസീബിന്റെ തീൻമേശയിൽ ഒരു വെള്ളിപ്പാത്രത്തിൽ നിരത്തി എന്നാണ് പറയപ്പെടുന്നത്. സഹിഷ്ണുതയുടെ കാര്യത്തിൽ ഇസ്ലാമികസമൂഹത്തിന്റെ മുൻകാലപ്രവൃത്തികൾ ഇങ്ങനെയായിരിക്കേ അന്യമതദർശനങ്ങളെക്കുറിച്ച് പഠിക്കുവാനുള്ള ആഗ്രഹം പ്രദർശിപ്പിക്കുകയും അവയുടെ പരിഭാഷയും നിർവഹിച്ച കരുനാഗപ്പള്ളി സ്വദേശിയായ വിദ്വാൻ ഏ. ഇസ്‌ഹാഖ് സാഹിബിന്റെ ജീവിതമാണ് ഈ കൃതി നമുക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യാപകനും രാഷ്ട്രീയനേതാവുമായ കെ. ടി. ജലീൽ ആണ് ഇതു രചിച്ചിരിക്കുന്നത്.
വിദ്വാൻ ഏ. ഇസ്‌ഹാഖ് സാഹിബ് (1914 - 1998) കരുനാഗപ്പള്ളി സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ വിജയിച്ചതിനുശേഷം അദ്ദേഹം മലയാളം, സംസ്കൃതം ഭാഷകളുടെ അദ്ധ്യാപകനായി സർക്കാർ സർവീസിൽ നിരവധി വർഷം സേവനമനുഷ്ഠിച്ചു. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്‌കൂളിൽ എത്തിയതിനുശേഷം അവിടെനിന്ന് വിരമിച്ചു. അലനല്ലൂരിൽ വീടും പറമ്പും വാങ്ങി സ്ഥിരതാമസമാക്കിയതിനുശേഷമാണ് സാഹിബിന്റെ സാഹിത്യരചനാവൈഭവം പൂർണമായി വെളിവാക്കപ്പെട്ടത്. ഭാഷാദ്ധ്യയനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം ഭാഷ വ്യക്തവും സ്ഫുടവുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും പറഞ്ഞുമനസ്സിലാക്കി. 'പശു' എന്ന് ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്നെ പുറത്തിറങ്ങിയാൽ അതിനെ 'പജ്ജ്' എന്നു വിളിക്കുന്നതിനെ നിശിതമായി വിമർശിച്ചു. ഭഗവദ് ഗീത, മനുസ്‌മൃതി, തിരുക്കുറൾ (അപൂർണം), നീതിശതകം എന്നീ കൃതികളുടെ കാവ്യപരിഭാഷയും ലഘുകവിതകളും ലേഖനങ്ങളുമാണ് ഇസ്‌ഹാഖിന്റെ സാഹിത്യസൃഷ്ടികൾ. ഈ മഹാത്മാവിനെ സാഹിത്യകേരളത്തിന് കാര്യമായി പരിചയമില്ല എന്നതിൽ നാം ലജ്ജിക്കേണ്ടതുണ്ടെന്നാണ് പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്ന ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ തെളിയിക്കുന്നത്.
'പലമതസാരവുമേകം' എന്ന ഗുരുദേവദർശനത്തെ സ്വന്തം ജീവിതത്തിൽ പകർത്തിയ വ്യക്തി എന്നാണ് ഇസ്‌ഹാഖിനെ ജലീൽ വിശേഷിപ്പിക്കുന്നത്. സർവമതധാർമികത എന്നൊക്കെ നമുക്ക് വീമ്പുപറയാൻ കൊള്ളാമെങ്കിലും 'ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല' എന്ന് ദിനംപ്രതി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതും അതും എങ്ങനെ ഒത്തുപോകും എന്ന് ന്യായമായും സംശയിക്കാവുന്നതാണല്ലോ. എന്നാൽ സാഹിബിന് ഈ വൈരുദ്ധ്യം ബൗദ്ധികമായ ഒരു തടസ്സമായിരുന്നില്ല. അറിവിന്റെ കൈമാറ്റത്തിലൂടെ ഏകമതദർശനം എന്ന ആദർശം സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി യത്നിക്കുകയും ചെയ്തു. സംസ്കൃതഭാഷയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇസ്‌ഹാഖ് അതിനെ നർമ്മം കലർത്തി നിത്യസംസാരഭാഷയുമായും ബന്ധപ്പെടുത്തി. എന്താണ് ഇലയിൽ പൊതിഞ്ഞുകൊണ്ടുപോകുന്നതെന്ന് വഴിമദ്ധ്യേ ഒരു സ്നേഹിതൻ ആരാഞ്ഞപ്പോൾ 'പത്രേ നിബദ്ധേ പ്രഥമാവതാരം' എന്നാണ് അദ്ദേഹം മറുപടി നൽകിയത്! ഇലയിൽ പൊതിഞ്ഞിരിക്കുന്നത് മഹാവിഷ്ണുവിന്റെ പ്രഥമാവതാരം - അതായത് മത്സ്യം - ആണെന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ചോദ്യകർത്താവിന് ആശയം വ്യക്തമായോ എന്ന് രേഖപ്പെടുത്തിയിട്ടില്ല! ഹൈന്ദവ പ്രഭാഷണങ്ങളും ഇസ്‌ഹാഖ് ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരിക്കൽ അലനല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പ്രഭാഷണം നടക്കുമ്പോൾ സാഹിബ് പുറത്തിരുന്ന് കേൾക്കുകയായിരുന്നു. ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ സാഹിബ് പുറത്തുണ്ടെന്നു മനസ്സിലാക്കിയ പ്രഭാഷകൻ അദ്ദേഹത്തെ അകത്തുകടത്തിയാലേ പ്രഭാഷണം തുടരൂ എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പ്രവേശനം അനുവദിക്കുകയും പ്രസംഗം മുഴുവനായി ഇസ്‌ഹാഖ് കേൾക്കുകയും ചെയ്തു.
സാഹിബിന്റെ ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായി അനുബന്ധമായി ചേർത്തിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ പ്രചാരത്തിലിരുന്ന ശൈലിയിൽ മനോഹരമായ വാഗ്ഘടനയോടു കൂടിയ ഒരു പദ്യകൃതി തന്നെയാണിത്. ഗീതക്ക് മുപ്പതോളം മലയാളപരിഭാഷകൾ ഉണ്ടെന്നിരിക്കിലും കൈരളീ ഭഗവദ് ഗീതയെന്ന ഈ രചനക്കും നമ്മുടെ സാഹിത്യനഭസ്സിൽ ഒരു മികച്ച സ്ഥാനം ഉറപ്പാണ്. ഗീത വായിച്ചപ്പോൾ അത് 'ലോകോത്തരവും സാർവജനീനവുമായ തത്വരത്നങ്ങൾ ഉൾക്കൊള്ളുന്ന വിശിഷ്ടഗ്രന്ഥമാണെന്നും എല്ലാ മതസിദ്ധാന്തങ്ങളുടേയും സമാഹൃതസന്ദേശമാണെന്നും' മനസ്സിലായതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുമ്പോൾ അത് വിവിധമതങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ സമവാക്യങ്ങൾ കുറച്ചെങ്കിലും നിർദ്ധാരണം ചെയ്യാൻ സഹായിക്കാതിരിക്കില്ല. എന്നാൽ ഇതിലുമപ്പുറമായി ജലീൽ സോഷ്യലിസം, കമ്മൂണിസം തുടങ്ങിയ വർഗ്ഗവിഭാഗങ്ങളുടെ ആദർശങ്ങൾ ഗീതയിൽ കാണാം (പേജ് 57) എന്നു വാദിക്കുന്നത് രാഷ്ട്രീയമായ സ്വന്തം ചായ്‌വുകൾക്കുവേണ്ടിയുള്ള ഒരു താങ്ങായി മാത്രമേ കാണാനാകൂ.
ഇതൊരു ജീവചരിത്രമാണെങ്കിലും അത്തരം കൃതികളിൽ അന്തർലീനമായ ഒരു ചൈതന്യം ഈ പുസ്തകത്തിലില്ല. Obituary എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചരമാനന്തര സ്മരണികയായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഇസ്‌ഹാഖിന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങൾ ഗ്രന്ഥകർത്താവ് പരിശോധിക്കുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സഞ്ചയത്തിലേക്ക് ജലീൽ ഇറങ്ങിച്ചെന്നിട്ടില്ല എന്നു കാണാനാകും. ഗീതാ പരിഭാഷയിലെ രണ്ട് അദ്ധ്യായങ്ങൾ കൂടാതെ മനുസ്മൃതി പരിഭാഷയുടേയും രണ്ടദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് പേജ് 63-ൽ പറയുന്നുവെങ്കിലും അതു കാണുന്നില്ല. ഇസ്‌ഹാഖ് സാഹിബിന്റെ ഈ വിധ സാഹിത്യപ്രവൃത്തികൾ ഇസ്ലാമികമൗലികവാദികളിൽനിന്ന് സ്വാഭാവികമായും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകാമെങ്കിലും അതിനെക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത ഈ പുസ്തകം പാലിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. അത് യാതൊരെതിർപ്പും ഉണ്ടായില്ല എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമല്ലേ എന്നുകൂടി സംശയിക്കണം. പാലക്കാട്ടെ രമണാശ്രമവുമായുള്ള ബന്ധവും അവിടത്തെ ആചാര്യന്മാരുമായുള്ള ഇസ്‌ഹാഖിന്റെ സഹവാസവും സമൂഹത്തിലെ മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറി എന്ന് സുഹൃത്തായ പട്ടലൂർ ദാമോദരൻ നമ്പൂതിരി മാഷ് രേഖപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധിക്കണം (പേജ് 17). തന്റെ മതത്തിൽ അചഞ്ചലമായ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെയാണ് സാഹിബ് ഗീതാപഠനവും മറ്റും നടത്തിയതെന്ന സത്യം മൗലികവാദികൾ അതിന്റേതായ വികാരത്തിൽ ഉൾക്കൊണ്ടുവെന്നുവരില്ല. ആ അർത്ഥത്തിൽ ഈ വിഷയം തീർത്തും ഉപേക്ഷിച്ചുകളഞ്ഞത് ഈ പുസ്തകത്തിന്റെ ഗുരുതരമായ ഒരു പോരായ്മ തന്നെയാണ്. താളുകളുടെ എണ്ണം നന്നേ കുറവാണെങ്കിലും സമൂഹത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു സാഹിത്യകാരനെ അവതരിപ്പിക്കുന്നതുവഴി ഈ പുസ്തകം സവിശേഷമായ ശ്രദ്ധക്ക് പാത്രമാകുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Keralathinte Dara Shukkoh'
Author: K T Jaleel
Chintha Publishers, 2024 (First)
ISBN: 9789348009968
Pages: 111