ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ് 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302