Thursday, March 27, 2025

കേരളമുസ്ലിംകൾ - ചെറുത്തുനിൽപ്പിന്റെ ചരിത്രം

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
 
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
 
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
 
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ്‌ 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).

മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു. 

Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302

Thursday, January 2, 2025

തെക്കുംകൂർ : ചരിത്രവും പുരാവൃത്തവും

ഏതാണ്ട് മൂന്നു നൂറ്റാണ്ടുമുമ്പുവരെ പത്തോളം ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു കേരളം. അതായത് ആധുനികകാലത്തെ ഒരു ജില്ലയുടെ മാത്രം വലിപ്പവും വിഭവശേഷിയുമേ ആ രാജ്യങ്ങൾക്കുണ്ടാകുമായിരുന്നുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവാണ് ഇത്തരം നിരവധി രാജ്യങ്ങളെ ആക്രമിച്ചു തോൽപ്പിച്ച് അവിടത്തെ ഭരണാധികാരികളെ അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ച് അവയെ തിരുവിതാംകൂറിനോട് ലയിപ്പിച്ചത്. അത്തരമൊരു ഏകീകരണപ്രക്രിയ സാമൂതിരി വടക്കുവശത്തുനിന്നും അതിലും നേരത്തേ തുടങ്ങിയിരുന്നെങ്കിലും പോർച്ചുഗീസ്-കൊച്ചി ബാന്ധവം ഒരു വിലങ്ങുതടിയായി നിന്നിരുന്നു. മാത്രവുമല്ല, മൈസൂർ സുൽത്താന്മാരുടെ ആക്രമണം സാമൂതിരിയുടെ സാമ്രാജ്യത്തെ ശിഥിലമാക്കുകയും ചെയ്തു. തിരുവിതാംകൂർ പത്തൊൻപതാം നൂറ്റാണ്ടിൽ സമുന്നതിയിലേക്ക് ഉയർന്നുവന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണ്. മാർത്താണ്ഡവർമ്മ പിടിച്ചടക്കിയ രാജ്യങ്ങളിൽ ഒന്നായിരുന്നു മദ്ധ്യകേരളത്തിലെ തെക്കുംകൂർ. ആറന്മുള മുതൽ ഏറ്റുമാനൂർ വരെ സഹ്യനും വേമ്പനാട്ടുകായലിനും ഇടയിൽ ഇന്നത്തെ കോട്ടയം ജില്ല ഏതാണ്ട് മുഴുവനായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും കൂടിയതാണ് അന്യംനിന്നുപോയ ഈ നാട്ടുരാജ്യം. ഈ നാടിന്റെ വിവിധപ്രദേശങ്ങളിൽ പുരാതനകാലം മുതൽ വാമൊഴിയായി കേട്ടറിഞ്ഞുപോരുന്ന ഐതിഹ്യങ്ങൾ, ചരിത്രശകലങ്ങൾ, പുരാതനരേഖകൾ, നാട്ടറിവുകൾ എന്നിവ കണ്ടെത്തി യുക്തിഭദ്രമായ നിലപാടുകളിലൂടെ അനാവരണം ചെയ്യുകയാണ് ഈ കൃതി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന എൻ. ഇ. കേശവൻ നമ്പൂതിരി ആ ഭാഷയിലും മലയാളത്തിലുമുള്ള അനേകം കൃതികളുടെ കർത്താവാണ്. തെക്കുംകൂർ സ്വദേശിയായതുകൊണ്ടാകാം അദ്ദേഹത്തിന്റെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ കൂടി ആ രാജ്യത്തിനെ സംബന്ധിക്കുന്നവയാണ്.

പുതുശേരി രാമചന്ദ്രന്റെ അവതാരിക തന്റെ ധർമ്മം മറന്ന് ജൈനമതത്തിന്റെ അപചയത്തെക്കുറിച്ചുമാത്രമാണ് വാചാലമാകുന്നത്. ഹൈന്ദവ-ജൈന സംഘട്ടനങ്ങളാണ് ഇതിനു പിന്നിലെന്ന പഴയ 'മിഷനറി ലൈൻ' തന്നെയാണ് ഇതിലും തെളിഞ്ഞു കാണുന്നത്. തന്നെ ഏൽപ്പിച്ച ദൗത്യം നേരാംവണ്ണം നിറവേറ്റാതെ സ്വന്തം രാഷ്ട്രീയ-സാമൂഹ്യ നിലപാടുകൾ എഴുന്നെള്ളിക്കുന്നത് വെറും കോപ്പിരാട്ടി മാത്രമായാണ് നമുക്കനുഭവപ്പെടുക. എം. ജി. ശശിഭൂഷണിന്റെ ആമുഖം ഒരു സമതുലിതമായ വിവരണം നല്കുന്നുവെങ്കിലും കൃതിയിലെ ചിലയിടങ്ങളിൽ സംശയിക്കാവുന്ന ചരിത്രവിരുദ്ധത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്ന് തോന്നും. തെക്കുംകൂർ രാജവംശത്തിലെ അംഗമായ സോമവർമ്മരാജയുടെ ഗ്രന്ഥപരിചയം ശ്രദ്ധേയമാകുന്നത് ഇത് താനെഴുതേണ്ട കൃതിയായിരുന്നുവെന്ന അർദ്ധഖേദപ്രകടനത്താലാണ്. രാജീവ് പള്ളിക്കോണത്തിന്റെ ഒരു മുഖവുര കൂടി പരിഗണിക്കുമ്പോൾ വളരെയധികം പണ്ഡിതരുടെ പരിശോധനക്കുശേഷമാണ് ഈ പുസ്തകം നമ്മുടെ കയ്യിലെത്തുന്നതെന്ന് തോന്നിപ്പിക്കുന്നു.

തെക്കുംകൂറിന്റെ ചരിത്രമാണ് ഈ പുസ്തകം പ്രാഥമികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നതെങ്കിലും ആവശ്യമായ ചരിത്രരേഖകളുടെ അഭാവത്താലാകാം അത് വളരെ ചുരുക്കം താളുകളിലായി പരിമിതപ്പെട്ടുപോയത്. ചില രാജശാസനങ്ങളും ഗ്രന്ഥവരികളും ക്ഷേത്രലിഖിതങ്ങളും മാത്രമാണ് അവ്യക്തമായെങ്കിലും ഒരു രൂപേരേഖ നിർമ്മിച്ചെടുക്കാൻ സഹായകമായിട്ടുള്ളത്. ക്രി.വ 1105-ൽ ചോളരാജാവിന്റെ ആക്രമണത്താൽ കുലശേഖരന്റെ കൈവശമിരുന്ന വെമ്പൊലിനാട് വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളായി പിരിഞ്ഞു. തുടർന്ന് 1750-കളിൽ മാർത്താണ്ഡവർമ്മ പിടിച്ചടക്കുന്നതുവരെ തെക്കുംകൂർ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. തിരുവിതാംകൂറിന്റെ അധിനിവേശത്തിനുശേഷവും ഏതാനും മാടമ്പിമാർ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും നാലുവർഷത്തിനകംതന്നെ തെക്കുംകൂർ ജനത പൂർണമായും തിരുവിതാംകൂറിൽ ലയിച്ചുചേർന്നു. ഇത്രയുമേ ഉള്ളൂ ഇതിലെ ചരിത്രസംഗ്രഹം. രാജ്യചരിത്രത്തേക്കാളുപരി ഈ കൃതി വിവരിക്കുന്നത് കോട്ടയം ജില്ലയിലെ പല സ്ഥലനാമങ്ങളുടേയും ഉൽപ്പത്തിയാണ്. വിവിധ ക്ഷേത്രങ്ങളുടെ ഉത്ഭവ ഐതിഹ്യങ്ങളും പ്രതിഷ്ഠാവിശേഷങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നുണ്ട്. കിളിരൂർ ഭഗവതി ക്ഷേത്രത്തിൽ ബുദ്ധനെ ഉപദേവതയായി ആരാധിക്കുന്നത് ബൗദ്ധസ്വാംശീകരണത്തിന്റെ ഉദാഹരണമായി കാണാം. ചില ക്ഷേത്രങ്ങളുടേയും ക്രിസ്ത്യൻ പള്ളികളുടേയും സ്ഥാപനം പന്ത്രണ്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ ആണെന്ന് കലിയുഗസംഖ്യ കണക്കാക്കി അനുമാനിക്കുന്നത് പൂർണമായും ശരിയാകണമെന്നില്ല.

ബുദ്ധമതത്തിന്റെ ആരാധനാലയങ്ങൾ പലയിടങ്ങളിലും കാണുന്നതുകൊണ്ട് അവ ക്രമേണ ഹൈന്ദവക്ഷേത്രങ്ങളായി മാറ്റപ്പെട്ടതാകാമെന്ന് ഗ്രന്ഥകാരൻ  ഊഹിക്കുന്നു. നീലംപേരൂരിൽ ബുദ്ധസങ്കല്പത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയുണ്ട്. ബുദ്ധമതത്തിനും മുൻപേ ഇവിടെ കാവുകൾ ഉണ്ടായിരുന്നു. കാവുകളിലെ വൃക്ഷദേവതയെ നാട്ടുകാർ കൊറ്റവൈ ആയി ആരാധിച്ചിരുന്നു. കൊറ്റവൈ ബുദ്ധമതക്കാർക്ക് യക്ഷിയും ഹൈന്ദവസമ്പ്രദായത്തിൽ ദുർഗ്ഗയും ആയിത്തീർന്നിരിക്കാം. കീഴ്ജാതിക്കാർക്കും ക്ഷേത്രസ്ഥാപനത്തിൽ നിർണ്ണായകപങ്കുണ്ടായിരുന്നതായി ക്ഷേത്രോത്ഭവ ഐതിഹ്യങ്ങൾ നിസ്സംശയം തെളിയിക്കുന്നു. പല ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് പുലയർ തങ്ങളുടെ ദൈനംദിനപ്രയത്നത്തിനിടയിലാണ്. അവരുടെ ക്ഷേത്രസങ്കേതങ്ങൾ ബ്രാഹ്മണർ പിന്നീട് കൈവശപ്പെടുത്തി അവരെ തൊട്ടുകൂടാത്തവരായി പുറംതള്ളി എന്നുതന്നെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. എന്നാൽ ബ്രാഹ്മണാധിപത്യം ചോദ്യം ചെയ്യപ്പെടാനാവാത്തതൊന്നുമായിരുന്നില്ല എന്നും കാണാം. 'കണ്ടപ്പോൾ വന്ദിച്ചില്ല' മുതലായ നിസ്സാരകാരണങ്ങളുടെ പേരിൽ നാടൻപ്രഭുക്കൾ ബ്രാഹ്മണരെ വധിക്കുന്ന നിരവധി ഐതിഹ്യങ്ങൾ ഇതിലുണ്ട്. തുടർന്ന് ജന്മംകൊള്ളുന്ന ബ്രഹ്മരക്ഷസ്സുകളെ വിവിധ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ മതേതരവീക്ഷണം വളരെയധികം ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു. കൃസ്ത്യൻ പള്ളികൾ നിർമ്മിക്കുന്നതിനും വരുമാനമാർഗ്ഗങ്ങൾ ഏൽപ്പിക്കുന്നതിനും അവർ ഭൂമി സൗജന്യമായി നൽകി. മതവിശ്വാസങ്ങൾ അനുസരിക്കാത്ത കൃസ്ത്യാനികളെ ശിക്ഷിക്കുകപോലും ചെയ്തു. ക്ഷേത്രാവശ്യത്തിനുള്ള എണ്ണയും ശർക്കരയും കൃസ്ത്യാനി തൊട്ടാലേ ശുദ്ധമാവുകയുള്ളൂ എന്നും ഏർപ്പെടുത്തി. ഇതൊക്കെ ചെയ്തിട്ടും പോർച്ചുഗീസ് മെത്രാന്മാർ തിരിച്ചെങ്ങനെയാണ് പെരുമാറിയതെന്നും ഇതിൽ കാണാം. തെക്കുംകൂർ രാജാവിന്റെ സഹായസഹകരണങ്ങൾ നിർലോഭം സ്വീകരിച്ച അലക്സിസ് മെനസിസ് 'മിഥ്യാദേവതമാരെ പൂജിക്കാതെ ക്രിസ്തുവിന്റെ രക്ഷാമാർഗം സ്വീകരിക്കാൻ' രാജാവിനെ ഉപദേശിച്ചതായി അന്റോണിയോ ഗുവായ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു (പേജ് 59).

സ്ഥലനാമങ്ങളുടെ ഉല്പത്തി മാത്രമാണ് ഈ പുസ്തകം കാര്യമായിത്തന്നെ വിവരിച്ചുതരുന്നത്. ആ പ്രക്രിയയിൽ എല്ലാത്തരം വിവരങ്ങളും നമ്പൂതിരി സ്വീകരിക്കുന്നുണ്ട് - വാമൊഴി, ഐതിഹ്യം, ലിഖിതരേഖ എന്നിവ. എങ്കിലും വാമൊഴിക്കാണ് അല്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. ദേവിയെ പ്രതിഷ്ഠിച്ചപ്പോൾ നിലത്തുറക്കാത്തതിനാൽ 'ഇവിടെ പാർക്ക്' എന്ന് പാക്കനാർ ശുണ്ഠിയെടുത്തുകൊണ്ട് ബിംബം ഉറപ്പിച്ചതിനാലാണ് 'പാക്ക്' എന്ന സ്ഥലപ്പേരുണ്ടായത്. സർപ്പക്കാവുകൾ തിങ്ങിനിറഞ്ഞ സ്ഥലം കാവാലയവും പിന്നീട് 'കാവാലവുമായി'. ഇതൊന്നും വസ്തുനിഷ്ഠമായ ഒരു കഥനരീതിയുടെ ആവിഷ്‌കാരമല്ല കാട്ടിത്തരുന്നത്. കപടശാസ്ത്രീയവീക്ഷണങ്ങൾ ഗ്രന്ഥകാരൻ പുലർത്തുന്നതിന്റെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും. സൂര്യരശ്മിയിലെ വിഷാംശം സർപ്പങ്ങൾ ആഗിരണം ചെയ്യുന്നു എന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നതായി അവകാശപ്പെടുന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ഒരു അന്ധവിശ്വാസം മാത്രമാണ്. ക്ഷേത്രത്തിലെ ദേവതയും തൊട്ടടുത്ത ക്രിസ്ത്യൻ ദേവാലയത്തിൽ ആരാധിക്കപ്പെടുന്ന വിശുദ്ധവ്യക്തിത്വവും സഹോദരങ്ങളാണെന്ന വിശ്വാസം ഒട്ടനവധി സ്ഥലങ്ങളിലുള്ളതായി രേഖപ്പെടുത്തുന്നു. എന്നാൽ അതിനോടൊപ്പംതന്നെ സഹോദരഭാവത്തിനുവിരുദ്ധമായ നിലപാടുകളും അപൂർവമായി കാണാം. ക്ഷേത്രദേവതയെ മന്ത്രശക്തിയിൽ വെല്ലുവിളിക്കുന്ന കത്തനാർമാർ രാജ്യത്തുണ്ടായിരുന്നു. മാന്ത്രികസിദ്ധിയിൽ അവർ ചിലപ്പോഴെല്ലാം ബ്രാഹ്മണരെ അതിജീവിക്കുന്നുമുണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയിൽ ശക്തിയായി മണിയടിക്കുന്നത് അസഹ്യതയുണ്ടാക്കിയ ഒരു ദേവനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നു.

തെക്കുംകൂർ രാജകുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള എഴുതിയ 'റാണി മംഗളാബായി', 'തെക്കുംകൂർ റാണി', 'പോർക്കളത്തിന്റെ പിന്നിൽ' എന്നീ ചരിത്ര ആഖ്യായികകളുടെ സംക്ഷിപ്തവിവരണം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. പ്രാദേശികചരിത്രരചന മലയാളത്തിൽ ശക്തിപ്പെടുന്നതിന്റെ സൂചനയായി ഈ കൃതിയെ പരിഗണിക്കാവുന്നതാണ്. ഒട്ടേറെ രേഖകൾ പരിശോധിച്ചും നിരവധിയാളുകളുമായി അഭിമുഖങ്ങൾ നടത്തിയുമാണ് ഗ്രന്ഥകാരൻ വളരെയധികം വസ്തുതകൾ ശേഖരിച്ച് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുനിഷ്ഠതയുടെ കാര്യത്തിൽ അൽപ്പംകൂടി ശ്രദ്ധിക്കണമായിരുന്നു എന്നതാണ് ഇതിന്റെ ന്യൂനത. എങ്കിലും ബുദ്ധിമുട്ടില്ലാതെ അനായാസം വായിച്ചുപോകാവുന്ന ഈ കൃതി തെക്കുംകൂറിന്റെ രാജ്യവിജ്ഞാനകോശം തന്നെയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thekkumkoor - Charithravum Puravruthavum'
Author: N E Kesavan Namboothiri
Publisher: SPCS, 2014 (First)
ISBN: 978000019760
Pages: 328

Friday, November 29, 2024

500 വർഷത്തെ കേരളം

പോർച്ചുഗീസുകാരുടെ കേരളപ്രവേശനത്തിന്റെ അഞ്ഞൂറാം വാർഷികമായ 1998-ൽ അത് സമുചിതമായി കൊണ്ടാടാൻ ചില കേന്ദ്രങ്ങളിൽനിന്ന് ഒരു നീക്കം - പ്രധാനമായും മതപരമായവ - ഉണ്ടായിരുന്നുവെങ്കിലും അധിനിവേശം ആഘോഷിക്കേണ്ട കാര്യമല്ലെന്ന രീതിയിലുള്ള എതിർപ്പ് തുടക്കത്തിലേ ഉയർന്നതിനാൽ അതുപേക്ഷിക്കുകയായിരുന്നു. എങ്കിലും നിരവധി പഠനങ്ങളും പ്രസംഗങ്ങളും മുറപോലെ നടക്കുകയുണ്ടായി. കോട്ടയം ജില്ല കേന്ദ്രമാക്കി 1995-ൽ പ്രവർത്തനമാരംഭിച്ച താരതമ്യപഠനസംഘത്തിന്റെ (താപസം) മൂന്നാം വാർഷികസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഗ്രന്ഥരൂപത്തിൽ സമാഹരിച്ചിരിക്കുന്നതാണ് ഈ പുസ്തകം. സമഗ്രതയല്ല, വൈവിദ്ധ്യമാണ് ഈ കൃതിയുടെ ആകർഷണീയതയെന്ന് പ്രസാധകർ മുൻപേ പറഞ്ഞുവെക്കുന്നുണ്ടെങ്കിലും അതൊരു ബാധ്യതയോ ന്യൂനതയോ ആയിട്ടാണ് വായനക്കാർക്ക് അനുഭവപ്പെടുക. കഴിഞ്ഞ 500 വർഷത്തിനിടയിൽ കേരളീയജീവിതത്തിലുണ്ടായ മാറ്റങ്ങളെ 'കോളനീകരണത്തിന്റേയും നിഷ്കോളനീകരണത്തിന്റേയും ആശയാവലികൾ' മുൻനിർത്തി ചർച്ച ചെയ്യുന്ന 42 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ചരിത്രം: പശ്ചാത്തലം, സിദ്ധാന്തങ്ങൾ, മാതൃകകൾ; കലയിലെ ചിഹ്നങ്ങൾ; സ്ത്രീപക്ഷ ചിന്തകൾ; ഭാഷയിലേയും സാഹിത്യത്തിലേയും അറിവടയാളങ്ങൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഈ കൃതി വിഭജിക്കപ്പെട്ടിരിക്കുന്നത്. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണയുമായി ബന്ധപ്പെട്ട പ്രഭാഷണം ഇംഗ്ലീഷിൽത്തന്നെ ചേർത്തിരിക്കുന്നു.

ഇതിൽ എഴുതിയിരിക്കുന്ന ചില ലേഖകരെങ്കിലും തങ്ങളുടെ ദൗത്യത്തോട് നീതി പുലർത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുമാരനാശാന്റെ ഓർമ്മ പുതുക്കുന്ന സന്ദർഭത്തിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ തയ്യാറാക്കിയ 'മലയാളിയുടെ ലോകവീക്ഷണം' എന്ന ലേഖനം ആശാനേയും മഹാകവിയുടെ കാവ്യപ്രപഞ്ചത്തേയും തീർത്തും വിസ്മരിച്ച് തനി രാഷ്ട്രീയപ്രസംഗമായി അധഃപതിക്കുന്നു. ഇതിനെ കൂടുതൽ ആഭാസകരമാക്കിത്തീർക്കുന്നത് 'സംഘപരിവാറിന്റെ കൂടെ കൂടിയ പേരുവെളിപ്പെടുത്താത്ത സാംസ്കാരികനായകൻ' എന്ന മട്ടിലുള്ള മഞ്ഞപ്പത്രശൈലിയാണ്. സാംസ്കാരികമായും ഭാഷാപരമായും ലക്ഷദ്വീപ് കേരളത്തിന്റെ അവിഭാജ്യഭാഗമായതിനാൽ 'ലക്ഷദ്വീപിന്റെ 500 വർഷം' എന്ന മൂർക്കോത്ത് രാമുണ്ണിയുടെ പ്രബന്ധം എന്തുകൊണ്ടും പരിഗണനയർഹിക്കുന്നു. കണ്ണൂരിലിരുന്നുകൊണ്ട് ദ്വീപ് ഭരിച്ച അറക്കൽ ആലിരാജവംശം വമ്പിച്ച ചൂഷണമാണ് നടത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം കടന്നുവന്ന ഗുണാത്മകമായ നല്ല മാറ്റങ്ങൾ മാതൃകാവഹമാണെന്നുമാത്രമല്ല, അവ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി പുരോഗതിയുടെ ബീജാവാപം നടത്തുകയും ചെയ്തു. ഡോ. എൻ. വിജയമോഹനൻ പിള്ളയുടെ 'കേരളത്തിന്റെ ഗ്രന്ഥരചനാപാരമ്പര്യം' എന്ന രചന ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ താൽപര്യത്തിൽ സ്ഥാപിതമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്ട് ലൈബ്രറിയിൽ 60,000 പുരാതനഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുവെന്നത് അഭിമാനമുണർത്തുന്നു. അദ്ധ്യാത്മരാമായണത്തിന്റെ കഥ 360-ൽ പരം ചിത്രങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ചിത്രരാമായണം എന്ന 1522-ൽ രചിക്കപ്പെട്ട താളിയോലഗ്രന്ഥവും അതിലുണ്ട്.

കേരളത്തിന്റെ തനതായ ചില പാരമ്പര്യങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഡോ. സി. എം. നീലകണ്ഠന്റെ 'കേരളത്തിന്റെ വൈദികപാരമ്പര്യം' അത്തരത്തിൽ ഒന്നാണ്. നമ്പൂതിരി കുടുംബങ്ങളിൽ കൃത്യമായ ചിട്ടയോടെ വേദപഠനം നടന്നുവന്നു. പ്രാഥമികവിവരങ്ങൾ ശീലിക്കുന്ന മുതൽമുറയും, അതിനുശേഷം സംഹിതാപാഠവുമാണ്. ഇതിനെ ഗ്രാമ്യവൽക്കരിച്ച് മുതലോറ, ചങ്ങത  എന്നാണ് നമ്പൂതിരിമാർ സൂചിപ്പിച്ചിരുന്നത്. വേദപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിലെ വിജയതലങ്ങൾ 'മുമ്പിലിരിക്കൽ', 'കടന്നിരിക്കൽ', 'വലിയ കടന്നിരിക്കൽ' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. സംസ്കൃതപഠനത്തിലും നിലനിർത്തിയിരുന്ന മലയാളിത്തം ശ്രദ്ധിക്കുക. ഇങ്ങനെയൊരു നാട്ടിലാണ് പിന്നീട് ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയെ സൂചിപ്പിക്കാൻ 'ക്വഥനാങ്കം' എന്ന് നമ്മുടെ കുട്ടികൾ പഠിച്ചിരുന്നത്. ഭാഗ്യവശാൽ ഇപ്പോഴത് 'തിളനില' എന്നാക്കി മാറ്റിയിട്ടുണ്ട്. വൈദേശിക മേധാവിത്വത്തിനെതിരെ ഉയർന്ന നാട്ടുകാരുടെ എതിർപ്പ് വടക്കൻ പാട്ടുകളിൽ പ്രതിഫലിക്കുന്നത് പി. പവിത്രൻ കാണിച്ചുതരുന്നത് പുതിയൊരനുഭവമായി. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പാശ്ചാത്യശൈലിയുടെ ദുർബലമായ അനുകരണമാണെന്ന ചില കലാനിരൂപകരുടെ വിമർശനത്തെ സുനിൽ. പി. ഇളയിടം 'രവിവർമ്മയുടെ ദൃശ്യപ്രത്യയശാസ്ത്രം' എന്ന ലേഖനത്തിലൂടെ ശക്തമായി നേരിടുന്നുണ്ട്. മഹാനായ ആ ചിത്രകാരനെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ നോക്കുവാൻ ഇത് സഹായിക്കുന്നു. 'വൈശാലി' എന്ന ഭരതന്റെ ചലച്ചിത്രത്തെ 'ഒരു ഭാരതകഥയുടെ സമകാലകാഴ്ച' എന്ന രചനയിൽ സി. പി. ബിജു വിലയിരുത്തുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി സ്വയം നഷ്ടപ്പെട്ടവരുടെ ദളിതാവസ്ഥയാണ് വൈശാലിയും അമ്മ മാലിനിയും അനുഭവിക്കുന്നതെന്നും ആ ദളിതാവസ്ഥയിൽ കുടുങ്ങിപ്പോയവർക്ക് മരിച്ച് മഴയത്തൊലിച്ചുപോവുകയേ നിവൃത്തിയുള്ളൂ എന്നും പറഞ്ഞുവെക്കുന്നു (പേജ് 272). സന്ദർഭമോ പ്രസക്തിയോ നോക്കാതെ ജാതിവിവേചനം, ദളിത് എന്നൊക്കെയുള്ള വായ്ത്താരി വാരിവിതറുന്നതാണ് ബിജുവിന്റെ ശൈലി. ഒരു നൂറ്റാണ്ടുമുമ്പത്തെ ഹിന്ദുസ്ത്രീകളുടെ പ്രശ്നങ്ങൾ നിരവധി ലേഖനങ്ങളിൽ പരാമർശിതമാകുന്നുവെങ്കിലും 'സ്ത്രീയുടെ സ്വത്വനിർമ്മിതി' എന്ന ബിന്ദു ഇടപ്പള്ളിയുടെ പ്രബന്ധത്തിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾ ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ പേരിനെങ്കിലും സൂചിപ്പിക്കുന്നത്. എങ്കിൽപ്പോലും ബഹുഭാര്യാത്വം, മൊഴി ചൊല്ലൽ, പിതൃസ്വത്തിൽ തുല്യപങ്കുലഭിക്കാത്തത് എന്നിവയൊക്കെ ശ്രദ്ധാപൂർവം പരവതാനിക്കടിയിലേക്ക് തള്ളിവെക്കുന്നു. ഇതാണ് തനി ലിബറൽ ചിന്തകരുടെ ഇപ്പോഴത്തെ രീതി!

കേരളത്തിന്റെ സമ്പദ്ഘടന നൂറ്റാണ്ടുകളിലൂടെ മാറിമറിഞ്ഞ കഥയൊന്നും ഒരാളും ഇതിൽ അനുസ്മരിക്കുന്നില്ല. പ്രസക്തകാലത്തിനും മുമ്പേ നാടുവാഴി (feudal) വ്യവസ്ഥ ഇവിടെ നിലവിൽ വന്നിരുന്നെകിലും അതുപേക്ഷിച്ച് മൂലധനവ്യവസ്ഥയിലേക്ക് മാറിയതെന്നാണെന്നോ എങ്ങനെയായിരുന്നെന്നോ, ഇനി അഥവാ മാറിയില്ലെന്നോ ഒന്നും ആരും ഇതിൽ പഠനവിധേയമാക്കുന്നില്ല. വിഖ്യാതമായ കേരളമോഡലിനെക്കുറിച്ചും പരിപൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു. അതേസമയം വ്യാകരണനിയമങ്ങളെക്കുറിച്ചുള്ള മുടിനാരിഴ കീറി പരിശോധിക്കുന്ന പഠനങ്ങൾ ഉണ്ടുതാനും. ഇടതുചായ്‌വുള്ള ലേഖകരാണ് സിംഹഭാഗവുമെങ്കിലും അവർ ഒരു നൂറ്റാണ്ടുമുമ്പ് നിലവിലിരുന്ന ബ്രാഹ്മണാധിപത്യത്തിനും ജാതിവിധേയത്വത്തിനുമെതിരെ മാത്രമാണ് പല്ലും നഖവുമുപയോഗിച്ച് ആക്രമിക്കുന്നത്. മലബാർ കലാപത്തെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ 'മലബാർ കലാപം - മനസ്സിലും മൊഴിയിലും' എന്ന ഒരു അദ്ധ്യായം മാത്രമാണ് തദ്ദേശീയരായ എഴുത്തുകാരുടേതായി ചേർത്തിട്ടുള്ളത്. നിരവധി പേരുടെ ഓർമ്മകൾ വാമൊഴിരൂപത്തിൽ അവതരിപ്പിക്കുന്നത് ഒരു മിമിക്രി കേൾക്കുന്ന പ്രതീതി ജനിപ്പിക്കുമെന്നല്ലാതെ എന്തു പ്രയോജനം ചെയ്യുന്നുവെന്ന് വ്യക്തമല്ല. എന്നാൽ ഹിന്ദുക്കളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തകർത്തതും മതം മാറ്റിയതുമെല്ലാം മുസ്ലിം ഓർമ്മകളിലൂടെ പുറത്തുവരുന്നത് ഈ ലേഖനത്തെ വളരെയധികം ശ്രദ്ധേയമാക്കുന്നു. 1921-നു മുൻപുള്ള മാപ്പിളകലാപങ്ങളെക്കുറിച്ച് ഹെർമൻ ഗുണ്ടർട്ട് നാട്ടിലേക്കുള്ള കത്തുകളിൽ പരാമർശിക്കുന്നത് സ്മാരകപ്രഭാഷണമടങ്ങുന്ന ഇംഗ്ലീഷിലുള്ള അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 1840-കളിൽ നടന്ന ഈ കലാപങ്ങൾക്ക് മതഭ്രാന്ത് മാത്രമായിരുന്നു അടിസ്ഥാനമെന്ന് ഈ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാണ്. ഈ അദ്ധ്യായം മാത്രമാണ് ഇംഗ്ലീഷിൽ ഉള്ളതെങ്കിലും വാചകശൈലിയിലും പദഘടനയിലും തനി മലയാളരീതിയാണ് പ്രകടമാക്കുന്നത്.

ഈ പുസ്തകത്തിലെ ചില ലേഖനങ്ങൾ വായിച്ചുമനസ്സിലാക്കാൻ സാധിക്കാത്തവിധം ക്ലിഷ്ടമായ പദങ്ങളും ഗഹനമായ ആശയങ്ങളും നിറഞ്ഞതാണ്. ഇക്കാര്യത്തിൽ റിച്ചാർഡ് ഡോക്കിൻസിന്റെ അഭിപ്രായമാണ് ഓർമയിൽ വരുന്നത് : 'ഭൗതികശാസ്ത്രം മനസ്സിലാക്കാൻ വിഷമമുള്ളതും ഗണിതത്തിന്റെ പാതകളിലൂടെയല്ലാതെ മെരുക്കിയെടുക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ ഭൗതികശാസ്ത്രത്തെ മുൻനിർത്തി സാധാരണക്കാരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള രചനകൾ വളരെ ലളിതമായി കാര്യങ്ങൾ വിവരിക്കുന്നവയാണ്. പക്ഷേ, സാമൂഹ്യശാസ്ത്രങ്ങൾ ഇതിനു വിപരീതമാണ്. അവിടെ മൂലസിദ്ധാന്തങ്ങൾ ലളിതമാണെങ്കിലും അതിനെ ആധാരമാക്കി പൊതുജനത്തിനുവേണ്ടി എഴുതുന്നവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലാണ് കാണപ്പെടുന്നത്. ഈ കൃതിയിലാണെങ്കിൽ മാർക്സിന്റെ ചിന്താപദ്ധതി സാരാംശത്തിൽ ഒരു രാഷ്ട്രീയ-സാമ്പത്തികസിദ്ധാന്തം മാത്രമാണെന്ന വസ്തുത വിസ്മരിച്ച് അതിനെ സാഹിത്യത്തിലും സാമൂഹികവിശകലനത്തിലുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റാൻ വെമ്പൽ കൊളളുന്നവരെ ധാരാളമായി കാണാം. ഒരു പാശ്ചാത്യചിന്തകന്റെ ഏതെങ്കിലുമൊരു സിദ്ധാന്തത്തെ ഉദ്ധരിച്ചിട്ട് അത് പഠനവിഷയത്തിൽ പാലിച്ചിട്ടില്ലെന്നു സ്ഥാപിക്കുന്നതാണ് ഇതിലെ സ്ഥിരം രീതി. ഇതിനെയൊന്ന് അനുകരിക്കാനാണ് ഡോക്കിൻസിനെ മുകളിൽ ഉദ്ധരിച്ചത്. വി. ജെ. വർഗീസിന്റെ 'ഇളംകുളത്തിന്റെ ചരിത്രവിജ്ഞാനീയം' എന്ന പ്രബന്ധത്തിൽ ചില യൂറോപ്യൻ പണ്ഡിതരുടെ നിഗമനങ്ങൾ അതേപടി പകർത്തിവെച്ചിട്ട് ഇളംകുളം അത് തെറ്റിക്കുന്നുവെന്ന് അവകാശപ്പെടുന്നു. അതൊന്നും കൂടാതെ ചില പ്രകടമായ ന്യൂനതകളും ഇതിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഹൈദരാലി-ടിപ്പുമാരുടെ മലബാർ അധിനിവേശം കഴിഞ്ഞ 500 വർഷത്തിലെ ഒരു പ്രധാനസംഭവമായിരുന്നെങ്കിലും അത് കേരളസമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നു പരിശോധിക്കുന്നില്ല. കേരളത്തിലെ ജാതി-മത ഭേദമന്യേ എല്ലാവരും സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്നവയാണ് കുടുംബ-തറവാട്ടുനാമങ്ങളും. ഇവയുടെ ഉല്പത്തിയും വികാസവും ഗൗരവമായ അക്കാദമിക് ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ഒരു വിഷയമാണ്. ഇതിനെക്കുറിച്ച് ആരെങ്കിലും ഒരു കുറിപ്പ് ഇവിടെ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ നന്നാകുമായിരുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of '500 Varshathe Keralam - Chila Arivadayalangal'
Author: V J Varghese, N. Vijayamohanan Pillai and Skariah Zachariah (Editors)
Publisher: Current Books, 2011 (First published 1999)
ISBN: 8187378026
Pages: 452

Wednesday, October 16, 2024

ഒളിക്യാമറകൾ പറയാത്തത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് 2022-ൽ അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ തൊഴിൽപരമായി ഒരു  പത്രപ്രവർത്തകനായിരുന്നു. ബ്ലിറ്റ്സിന്റെ ലേഖകനായി വളരെക്കാലം കിഴക്കൻ ജർമനിയിൽ അദ്ദേഹം കഴിച്ചുകൂട്ടി. സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയവിനിമയം അദ്ദേഹത്തിലൂടെയാണ് ഇന്ത്യൻ പാർട്ടിയിലെത്തിയിരുന്നത്. ജനമദ്ധ്യത്തിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിലും സമുന്നത നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിയും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഉന്നതബന്ധങ്ങൾ ലേഖകന് നിലനിർത്താൻ കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും തളർച്ചയും തകർച്ചയും നേരിൽ കണ്ടുവെങ്കിലും അതിന്റെ സൈദ്ധാന്തികമായി ഉണ്ടെന്നു പറയപ്പെടുന്ന മേന്മയെ പുണരുന്ന സ്വഭാവക്കാരനുമാണ്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ (നിരൂപണം ഇവിടെ വായിക്കുക) രണ്ടാം ഭാഗമാണ് ഈ പുസ്തകം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസം-ലെനിനിസവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതാണ് അവകാശവാദം. യൂറോപ്പിൽനിന്ന് തിരിച്ചുവന്ന ബർലിൻ കുറേനാൾ സംസ്ഥാനപാർട്ടിയുടെ കേന്ദ്ര ഓഫീസിൽ പണിയെടുത്തുവെങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിൽ പക്ഷം പിടിച്ചതിന്റെ ഫലമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം എഴുതിയതാണ് ഈ കൃതി.

ബർലിൻ ഈ പുസ്തകം എഴുതുന്നതിനുള്ള മൂലകാരണം 1990-കളുടെ അവസാനത്തോടെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ശത്രുതയാണെന്ന് നിസ്സംശയം കണ്ടെത്താവുന്നതാണ്. വ്യക്തിപരമായ ഭാഗം മറച്ചുവെക്കുന്നതിനായി അദ്ദേഹം താത്വികമായ ചില ന്യായീകരണങ്ങൾ കണ്ടെത്തുന്നുവെന്നുമാത്രം. കേരള സി.പി.എമ്മിൽ കോർപ്പറേറ്റ് കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്നത് പിണറായി സെക്രട്ടറിയാകുന്നതോടെയാണെന്നാണ് ആരോപണം. കേരളത്തിലെ പാർട്ടി കൈരളി ചാനലിന്റെ മൂലധനസ്വരൂപണത്തോടെ പൂർണ്ണമായും നവസമ്പന്നർക്ക് അടിപ്പെട്ടു. പിണറായിയെ ഭാവി മുഖ്യമന്ത്രിയായി അവർ കണ്ടു. അദ്ദേഹവുമായി ചങ്ങാത്തം കൂടാനുള്ള അവസരം പാഴാക്കിയുമില്ല. 1994-ൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നയിച്ച ഒരു സമരത്തിനുനേരെ കൂത്തുപറമ്പിൽ വെച്ച് പോലീസ് വെടിവെക്കുകയും അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുകയുമുണ്ടായി. അതിൽ നട്ടെല്ലിന് പരിക്കേറ്റ് മുപ്പതുവർഷം ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പ്രവർത്തകൻ ഈയിടെയാണ് മരണപ്പെട്ടത്. അങ്ങനെയിരിക്കേ, പിണറായിയുടെ മകൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ യാതൊരർഹതയുമില്ലാതെ കോയമ്പത്തൂരിലെ അമൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് സീറ്റ് വാങ്ങാൻ പിണറായിയോടൊപ്പം നേരിട്ടുപോയ കഥ ബർലിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത് പാർട്ടി സഖാക്കളെയെങ്കിലും ഞെട്ടിക്കും.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ലേഖകൻ കിഴക്കൻ യൂറോപ്പിൽ ചെലവഴിച്ചത് പത്രപ്രവർത്തകനായിട്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ ഗ്രസിച്ചിരുന്ന അഴിമതി അദ്ദേഹം തുറന്നുകാണിക്കുകയുണ്ടായില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ തലപോയേനെ എന്നതാണ് യാഥാർഥ്യം. അത് അദ്ദേഹത്തിനും നന്നായറിയാം. എന്നാൽ അതെല്ലാം മറച്ചുവെച്ച് കമ്മൂണിസം താത്വികമായി നോക്കിയാൽ എന്തോ മഹത്തായ സാധനമാണെന്നും അത് നടപ്പിലാക്കിയപ്പോൾ വന്നുപോയ ചില പിഴവുകളാണ് പ്രശ്നമായത് എന്ന പഴയ ന്യായീകരണലൈൻ പുറത്തെടുക്കുന്നത് തികഞ്ഞ ആത്മവഞ്ചനയും പാപ്പരത്തവുമാണ്. അക്കാലത്തെ ചില അഴിമതിക്കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണല്ലോ! ഉസ്‌ബെക്കിസ്ഥാൻ പാർട്ടി സെക്രട്ടറിയായിരുന്ന റഷീദോവ് താൻ മരിച്ചാൽ ഖബറടക്കാൻ താഷ്‌ക്കെന്റിന്റെ ഹൃദയഭാഗത്ത് താജ്‌മഹൽ മാതൃകയിൽ ഒരു മുസോളിയം പണികഴിപ്പിച്ചത് ബ്രഷ്നേവിന്റെ കാലത്തായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതി എല്ലാ തലങ്ങളിലും പടർന്നുപിടിച്ചതും ഈ സമയത്തായിരുന്നുവത്രേ. തുടർന്നുവന്ന ആന്ത്രോപ്പോവ് നല്ല ആരോഗ്യത്തോടെ കുറേവർഷം അധികാരത്തിലിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകരുമായിരുന്നില്ല എന്ന് ഗ്രന്ഥകാരൻ സങ്കടത്തോടെ നിരീക്ഷിക്കുന്നു (പേജ് 102).

പൊതുവെ നോക്കിയാൽ സൈദ്ധാന്തികവരട്ടുവാദമാണ് ബർലിന്റെ പ്രത്യയശാസ്ത്രപരമായ കൈമുതൽ. ജനകീയാസൂത്രണം പോലും മാർക്സിസ്റ്റ് ആസൂത്രണത്തിനു വിരുദ്ധമായതിനാൽ പാടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വെറും മുരട്ടുവാദം. അതിനുപകരം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് കമ്മൂണിസം, സോഷ്യലിസം, ജനകീയ ജനാധിപത്യവിപ്ലവം, വർഗ്ഗസമരം എന്നിവയൊക്കെയാണ്. അവയെപ്പറ്റിയൊന്നും നമ്മുടെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് ബർലിന്റെ ആവലാതി. എന്നാൽ ജനകീയാസൂത്രണത്തിൽ കടന്നുവന്ന അഴിമതിയെക്കുറിച്ച് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്. ഗ്രാമീണവികസനകാര്യങ്ങളിൽ നിലനിന്നിരുന്ന ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി പാർട്ടിയിലേക്കും ബാധിച്ചതാണ് ജനകീയാസൂത്രണം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ അപകടം. ടെൻഡർ വിളിച്ച് നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാർക്ക് നൽകുകയെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ പുതിയ 'ജനകീയ' സമ്പ്രദായത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കാനാണെന്ന വ്യാജേന 'ജനകീയകമ്മിറ്റി' പ്രവൃത്തി ഏറ്റെടുക്കും. സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവർക്കു താല്പര്യമുള്ള കരാറുകാരെ ഏൽപ്പിക്കും. പിന്നീടു നടക്കുന്നത് കരാറുകാരുമായുള്ള പ്രാദേശിക പാർട്ടിനേതൃത്വത്തിന്റെ വീതംവെപ്പാണ് (പേജ് 160).

മാർക്സിസ്റ്റ് തത്വചിന്തയുമായി വളരെയടുത്ത ആത്മബന്ധം പുലർത്തുന്നു എന്നവകാശപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം കീഴേത്തട്ടിലെ പ്രവർത്തകരുമായി ഒരു തരത്തിലും ഒരു കാലത്തും ബന്ധപ്പെട്ടിരുന്നില്ല എന്നു കാണാൻ കഴിയും. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പതിമൂന്നാം വയസ്സിൽ ബാലസംഘം പ്രതിനിധിയായി പങ്കെടുത്തിരുന്നു എന്നവകാശപ്പെടുമ്പോഴും അതിനുശേഷം ജനങ്ങളുമായി അദ്ദേഹം എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നു വ്യക്തമാക്കുന്നില്ല. പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിൽ ഉന്നതനേതാക്കളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് അവരിൽ സ്വാധീനം ചെലുത്തി കഴിഞ്ഞുകൂടിയ ഒരു ഓർഡർലി മാത്രമായിരുന്നില്ലേ ലേഖകൻ എന്ന് ഇത് വായിക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സംസ്ഥാനസെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഹൃദയശസ്ത്രക്രിയക്കുവേണ്ടി ചെന്നൈയിൽ പോയപ്പോൾ ബർലിനും കൂടെ പോയിരുന്നു. അവിടെ ബ്ലഡ് ബാങ്കിൽ അദ്ദേഹം കാത്തിരുന്നതിന്റെ കാരണം വിവരിക്കുന്നത് വിചിത്രവും പരിഹാസ്യവുമാണ്. അവിടെ ജോലി ചെയ്തിരുന്നത് കുറെ ചെറുപ്പക്കാരികളായിരുന്നതിനാൽ അവർ അണുബാധയില്ലാത്ത രക്തം തന്നെയാണോ ശേഖരിക്കുന്നത് എന്ന് സംശയമുണ്ടായിരുന്നതിനാലാണത്രേ (പേജ് 12). വിരമിച്ചതിനുശേഷം മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ നിതാന്തമായ പുനർവായനയും പഠനവുമാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ആശയപരമായ പ്രതിബദ്ധതയെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങൾ വിളമ്പിയാലും പാർട്ടിയോട് മതവിശ്വാസത്തിനടുത്തുനിൽക്കുന്ന ഒരാത്മബന്ധമാണ് ലേഖകന് ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്ന നിരവധി പരാമർശങ്ങൾ ഈ കൃതിയിലുണ്ട്. 'പരമഭക്തനായ പൂജാരിക്ക് ക്ഷേത്രപരിപാലനത്തിൽ കിട്ടുന്ന സംതൃപ്തിയും ചാരിതാർഥ്യവുമായിരുന്നു' അദ്ദേഹത്തിന് ഏ.കെ.ജി സെന്ററിൽ ജോലിയിലായിരുന്നപ്പോൾ കിട്ടിയത്. മതവിശ്വാസികൾക്ക് ഖുർആനും ബൈബിളും വായിക്കുമ്പോൾ കിട്ടുന്ന സ്വാസ്ഥ്യവും ആശ്വാസവും പ്രതീക്ഷയും ഒരു കമ്മ്യൂണിസ്റ്റുകാരന് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കുമ്പോൾ കിട്ടുമെന്നും വിശ്വാസമാണ് എല്ലാറ്റിന്റേയും ബലമെന്നും അദ്ദേഹം വാദിക്കുന്നു (പേജ് 164).

നവോത്ഥാനത്തെക്കുറിച്ചും ജാതിരഹിതസമൂഹത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും പാർട്ടിയുടെ ഉന്നതനേതാക്കൾ മരണം വരെ ജാതിവാൽ പേരിനൊപ്പം നിലനിർത്തിയിരുന്നത് കുപ്രസിദ്ധമാണല്ലോ. എന്നാൽ ആദ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി എന്നു വെളിപ്പെടുത്തുന്ന ഒരു വസ്തുത ഈ ഗ്രന്ഥത്തിൽ കാണാം. 1938 ഡിസംബർ 28-ന് കല്യാശേരിയിൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് ബാലസംഘത്തിന്റെ പ്രസിഡന്റായി ഏറമ്പാല കൃഷ്ണനേയും സെക്രട്ടറിയായി പി. കെ. കുഞ്ഞനന്തനേയും തെരഞ്ഞെടുത്തു എന്ന പഴയ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട് (പേജ് 169). ഇവരാണ് പിന്നീട് ജാതിവാലുകൾ സ്വീകരിച്ച് യഥാക്രമം ഇ. കെ. നായനാരും ബർലിൻ കുഞ്ഞനന്തൻ നായരുമായി മാറിയത്. യാതൊരുവിധ കാലഘടനയും പരിഗണിക്കാതെയാണ് ഇതിലെ അദ്ധ്യായങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. പിണറായി വിജയനെ കുറെ ചീത്ത വിളിച്ചുകഴിഞ്ഞിട്ടും സ്ഥലം ബാക്കിവന്നപ്പോൾ പാർട്ടിയുടെ 1980-, 1990-കളിലെ ചരിത്രവും കൂടി പറയാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിവിധ അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.

Book review of 'Olicamerakal Parayathathu'
Author: Berlin Kunjananthan Nair
Publisher: Mathrubhumi Books, 2012 (First)
ISBN: 9788182653931
Pages: 200

Thursday, September 12, 2024

യക്ഷിസങ്കല്പം

കേരളീയർക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടതില്ലാത്ത ഒരു ആശയമോ പ്രതിഭാസമോ ആണ് യക്ഷി. കള്ളിയങ്കാട്ടു നീലി മുതലായ കഥാപാത്രങ്ങൾ നാടോടിപ്പാട്ടുകളിലും ലിസ മുതലായ സൃഷ്ടികൾ ആധുനികകാലത്തെ സിനിമയിലും വലിയ സ്വാധീനം ചെലുത്തി. കുട്ടിക്കാലം മുതലേ കേരളത്തിൽ ജനങ്ങൾ യക്ഷിയെന്ന സങ്കല്പം നിർമ്മിച്ച ഭയത്തോടുകൂടിയ കൗതുകത്തോടെയാണ് മരണാനന്തരമോ അതീന്ദ്രീയമോ ആയ കാര്യങ്ങളെ കണ്ടിരുന്നത്. ന്യൂജൻ ചലച്ചിത്രങ്ങൾക്ക് യക്ഷി അത്ര പ്രിയപ്പെട്ടവളല്ലാത്തതുകൊണ്ട് പുതിയ തലമുറ ഇതിൽനിന്ന് മുക്തമാകാനും ഇടയുണ്ട്. വിജനമായ പ്രദേശങ്ങളിൽ മനോഹരമായ വേഷഭൂഷാദികളോടെ രാത്രികാലങ്ങളിൽ വഴിയാത്രക്കാരായ പുരുഷന്മാരെ ശൃംഗാരചേഷ്ടകളാൽ മയക്കി അവരെ കൊന്നുതിന്നുന്നവളായിരുന്നു പണ്ടത്തെ യക്ഷിയെങ്കിൽ വഞ്ചിതരായി കൊല്ലപ്പെടുന്ന നിരപരാധികളായ സ്ത്രീകൾ പ്രതികാരദാഹികളായി മരണാനന്തരം തന്റെ ശത്രുക്കളെ വേട്ടയാടുന്നവരാണ് സിനിമായക്ഷികൾ. സാങ്കേതികമായി പറഞ്ഞാൽ ലിസ പ്രേതമാണ്, യക്ഷിയല്ല. പ്രേതങ്ങൾ അവർ ബാധിക്കുന്ന മനുഷ്യരെ കൊന്നുഭക്ഷിക്കുകയില്ല എന്നതാണ് പ്രധാന വ്യത്യാസം. എന്നിരുന്നാലും കെട്ടിലും മട്ടിലും രണ്ടും ഒന്നുതന്നെ. അവർ ജനമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. യക്ഷികളും അവയുടെ പുരുഷപങ്കാളികളായ യക്ഷന്മാരും ബുദ്ധ-ജൈനപാരമ്പര്യത്തിൽ വളർന്നുവന്നതാണ്. എന്നാൽ എന്തുകൊണ്ടോ കേരളത്തിൽ യക്ഷന്മാർ വേരുപിടിച്ചില്ല. കേരളത്തിലും അതിനുപുറത്ത് ഭാരതഖണ്ഡത്തിലുടനീളവും യക്ഷി-യക്ഷസങ്കല്പത്തിന്റെ ഉദയവും വികാസവും സ്വാധീനവും അപഗ്രഥിക്കുന്ന ഒരു കൃതിയാണിത്. 'ചോറ്റാനിക്കര അമ്മ' (1976) എന്ന ചലച്ചിത്രത്തിൽ ഒരു യക്ഷിയുടെ ഭീകരമായ പിടുത്തത്തിൽനിന്ന് ചോറ്റാനിക്കര ഭഗവതി ഒരു ഭക്തനെ രക്ഷപ്പെടുത്തുന്ന രംഗമുണ്ട്. ഗ്രന്ഥകാരൻ ആദ്യമായി യക്ഷിയെന്ന സങ്കല്പവുമായി പരിചയപ്പെടുന്നത് ഇതിൽനിന്നാണെന്നു പറയുന്നു. കൗതുകകരമെന്നു പറയട്ടെ, യക്ഷിയെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടെന്നോ കണ്ട ഈ രംഗം തന്നെയാണ് ഞാനും ആദ്യമായി ഓർക്കുന്നത്! കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനായ ഡോ. വി. വി. ഹരിദാസ് പയ്യന്നൂരിനടുത്ത് കോറോം സ്വദേശിയാണ്.

ജൈന-ബുദ്ധമതങ്ങൾ ഒരിക്കൽ കേരളത്തിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു എന്ന് നിരവധി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തെളിവുകളുടെ അഭാവത്താൽ പൂർണമായും അംഗീകരിക്കാനുമാവില്ല (പേജ് 60). യക്ഷി എന്നത് ബുദ്ധമതത്തിൽ യക്ഖിയും ജൈനമതത്തിൽ ജക്ഖിയുമാകുന്നു. മദ്ധ്യകാലത്ത് പ്രാമാണ്യം നേടിയതായി കേരളീയ പ്രാചീനശിലാലിഖിതങ്ങളിൽ കാണുന്ന യക്കന്മാർ ഭൂവുടമകളോ ഉന്നതശ്രേണിയിലെ പ്രമുഖരോ ആയിരിക്കാം. ഇവർ പെരുമാക്കന്മാരുടെ കാലത്ത് ബുദ്ധ/ജൈനവിശ്വാസം ഉപേക്ഷിച്ച് ശൈവ-വൈഷ്ണവ വിശ്വാസികളായിത്തീർന്നിരിക്കാമെന്നും ഗ്രന്ഥകർത്താവ് ഊഹിക്കുന്നു. തങ്ങളുടെ പുതിയ വിശ്വാസത്തോടുള്ള കൂറ് പ്രഖ്യാപിക്കാനാകും ഇവർ ക്ഷേത്രങ്ങളിലേക്ക് ഊർജസ്വലമായി ഭൂദാനം നടത്തിയതായി ലിഖിതങ്ങളിൽ കാണുന്നത്. യക്ഷിയെ ഹൈന്ദവ ആരാധനയുടെ ഭാഗമാക്കിയ വളരെയധികം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. 'ഭഗവതി' എന്ന ആശയം തന്നെ യക്ഷിയുമായി ബന്ധപ്പെട്ടതാണെന്നും ഹരിദാസ് സൂചിപ്പിക്കുന്നു. ദേവതയായില്ലെങ്കിലും വാൽക്കണ്ണാടി നോക്കി നെറ്റിയിൽ പൊട്ടുതൊടുന്ന ശില്പങ്ങളും കുറെയുണ്ട്. ചുരുക്കത്തിൽ എല്ലാ ഭാവങ്ങളിലുമുള്ള യക്ഷീശില്പങ്ങളും നിലവിലുണ്ടെങ്കിലും അവയെയെല്ലാം വിശദീകരിക്കാവുന്ന സാമാന്യനിയമങ്ങൾ ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നു ചിന്തിക്കേണ്ടിവരും. കുറച്ചുകൂടി ശാസ്ത്രീയമായി നോക്കിയാൽ സ്ത്രീലൈംഗികതയുടെ കരുത്തിനെ നേരിടാനാകാതെ കുഴങ്ങുന്ന ദുർബ്ബലർ വെറും ശവശരീരങ്ങളായിത്തീരുന്നതിന്റെ പ്രതീകാത്മകവിവരണവുമാകാം യക്ഷിക്കഥകൾ.

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽ യക്ഷി/യക്ഷന്മാരുടെ നില എങ്ങനെയാണ് എന്നു പരിശോധിക്കുന്നുണ്ട് ഈ കൃതിയിൽ. വേദകാലത്ത് ദേവനായി ആരാധിക്കപ്പെട്ട് പിന്നീട് ഉപദേവതയായും ഒടുവിൽ ദുർദേവതയായും മാറ്റപ്പെട്ട ദുര്യോഗമാണ് യക്ഷന്മാർക്ക് ഉണ്ടായത്. യക്ഷികൾ ജൈനതീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളാണ്. യക്ഷിശില്പങ്ങൾ ജൈനസമൂഹത്തിൽ വ്യാപകമാകുന്നത് ക്രി.വ 8-10 നൂറ്റാണ്ടുകളോടെയാണ്. എന്നാൽ വേദകാലത്തിനുംമുമ്പ് നിലനിന്നിരുന്ന പ്രാദേശിക ആരാധനകളാണ് യക്ഷിയുടെ ഉത്ഭവത്തിനു കാരണമെന്ന അഭിപ്രായവും ഗ്രന്ഥകാരൻ മറച്ചുവെക്കുന്നില്ല. അങ്ങനെയെങ്കിൽ എട്ട്-പത്ത് നൂറ്റാണ്ടുകളിൽ ജൈനമതം ക്ഷയോന്മുഖമായ ഒരു ഭൂമികയിൽ പൊടുന്നനെ ശില്പവിദ്യ നവോത്ഥാനം നേടുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ഈ പുസ്തകത്തിനാകുന്നില്ല. 24 തീർത്ഥങ്കരന്മാരുടേയും അവരുമായി ബന്ധപ്പെട്ട യക്ഷിമാരുടേയും വിശദവിവരങ്ങൾ ഒരദ്ധ്യായത്തിലുണ്ട്. അവരുടെ ശില്പവൈചിത്ര്യങ്ങൾ, കൈകളുടെ എണ്ണം, വാഹനം, നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ, പ്രതിമകൾ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ വിജ്ഞാനകോശമാതൃകയിൽ വിവരിച്ചിരിക്കുന്നത് വൃഥാസ്ഥൂലതയുണ്ടാക്കുന്നു. ബൗദ്ധസാഹിത്യത്തിലെ ജാതകകഥകളിൽ യക്ഷൻ/യക്ഷികൾ വളരെ സുലഭമാണ്. അവരിൽ ദുഷ്ടശക്തികളും മര്യാദക്കാരും കാണപ്പെടുന്നുവെങ്കിൽ ബുദ്ധപാരമ്പര്യത്തിൽ യക്ഷന്മാർ തിന്മയുടെ ഭാഗത്തേക്കാണ് കൂടുതൽ താഴ്‌ന്നുനിൽക്കുന്നത്.

യക്ഷിയുമായി ബന്ധപ്പെട്ട പൊതുധാരണകളും ഈ ഗ്രന്ഥം ചർച്ചചെയ്യുന്നു. യക്ഷിക്ക് ഇരുമ്പിനെ ഭയമാണെന്നാണ് കേരളത്തിലെ വിശ്വാസം. ബുദ്ധ-ജൈന സാഹിത്യങ്ങളും ഇതു ശരിവെക്കുന്നു. യക്ഷി ശിലായുഗദേവതയാണെന്നും ലോഹയുഗം കടന്നുവന്നതിന്റെ സൂചനയാണിതെന്നും ഹരിദാസ് വ്യാഖ്യാനിക്കുന്നു. ഇത് യുക്തിഭദ്രമല്ല. കല്ലും ഇരുമ്പും തമ്മിൽ അങ്ങനെയൊരു സംഘട്ടനം പ്രാചീനസമൂഹങ്ങളിൽ വ്യാപകമായി നടന്നിട്ടില്ല. മാത്രമല്ല, ശിലയെ സ്ഥാനഭ്രഷ്ടമാക്കിയ ലോഹയുഗം ഇരുമ്പിലൂടെയല്ല പലയിടങ്ങളിലും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചെമ്പ്, പിച്ചള, ഓട് എന്നിവയായിരുന്നു ഒരർത്ഥത്തിൽ ശിലയുടെ പ്രഥമ എതിരാളികൾ. യക്ഷിക്കുസമാനമായ സങ്കല്പങ്ങൾ പാശ്ചാത്യനാടുകളിലും വ്യാപകമായി നിലനിന്നിരുന്നു. ഇതിനെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയവരേയും അവിടെ കാണാം. ഇൻകബസ്, സക്കബസ് എന്നിവയാണ് യഥാക്രമം യൂറോപ്പിലെ പുരുഷ-സ്ത്രീ പിശാചുക്കൾ. മദ്ധ്യകാലത്ത് ഒരു കന്യാസ്ത്രീ ബിഷപ്പ് സിൽവാനസ് തന്നെ ലൈംഗികമായി അതിക്രമിച്ചതായി പരാതിപ്പെട്ടപ്പോൾ തന്റെ രൂപത്തിൽ വന്ന ഇൻകബസ് ആയിരിക്കും അതെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം (പേജ് 40). ഭാരതത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും മനോഹരമായ ശില്പമാണ് ദിദാർഗഞ്ജ് യക്ഷിയുടേത്. സംശയമുണ്ടെങ്കിൽ ഒന്നു ഗൂഗിളിൽ നോക്കുക. ഈ പ്രതിമയുടെ കണ്ടെത്തലും ഭാരതീയശില്പകല ഗ്രീക്കുകാരിൽനിന്ന് കടംകൊണ്ടതാണെന്ന സിദ്ധാന്തത്തെ അത് തകർത്തതും ഈ കൃതിയിൽ പരാമർശിക്കുന്നു. പട്നയിലെ ബീഹാർ മ്യൂസിയത്തിലാണ് ഈ ശിൽപം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. പട്ന സന്ദർശിക്കുന്നവർ അവളെ കാണാതെ മടങ്ങരുത്.

മലയാളികളുടെ യക്ഷി, താന്ത്രിക-ജൈന-ബുദ്ധമതങ്ങളിലെ യക്ഷിസങ്കല്പം, യക്ഷിക്കഥകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. മൂന്നാം ഭാഗത്തിലെ കഥകൾ മിക്കവയും ആദ്യഭാഗത്തിൽ ചുരുക്കി വിവരിക്കുന്നവ തന്നെയാണ്. കേരളത്തിലെ ബുദ്ധ-ജൈനസാന്നിദ്ധ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് ഗ്രന്ഥകാരൻ ഒരിടത്തു സമ്മതിക്കുമ്പോൾ മറ്റൊരിടത്ത് ലഭ്യമായ ഏതാനും ദുർഗ്രഹമായ ശിലാ-ലോഹലിഖിതങ്ങൾ (അവയിൽ മിക്കവയിലും ഏതാനും വാക്കുകൾ മാത്രമേയുള്ളൂ) സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് ജൈനരെ നിർബന്ധമായി പരിവർത്തനം ചെയ്തെന്ന വിചിത്രമായ പരികല്പന (hypothesis) മുന്നോട്ടുവെക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ബ്രാഹ്മണമതത്തിന്റെ ആരാധനാ ചട്ടക്കൂടിനുപുറത്താണെന്ന് അവർ തന്നെ അക്കാലങ്ങളിൽ മനസ്സിലാക്കിയിരുന്നോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പോലും സിഖുകാർ തങ്ങൾ ഒരു പ്രത്യേക മതവിഭാഗമാണെന്നു വാദിക്കുകയും അത് അംഗീകരിച്ചുകിട്ടാനായി തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്തപ്പോൾ മാത്രമാണ് അവർ ഹിന്ദുമതത്തിനുപുറത്താണെന്ന് മറ്റുള്ളവർ മനസ്സിലാക്കിയത്. ബുദ്ധ-ജൈനസങ്കേതങ്ങൾക്കു ലഭിച്ച ഉദാരമായ സംഭാവനകൾ ഒന്നും തെളിയിക്കുന്നില്ല. ക്ഷേത്രങ്ങൾക്ക് വഴിപാട് നൽകുന്ന കൃസ്ത്യാനികളും, പള്ളികൾക്ക് പണം നൽകുന്ന ഹിന്ദുക്കളും, വീട്ടിൽ വരുന്ന കമ്മ്യൂണിസ്റ്റുകാർക്ക് സംഭാവന നൽകുന്ന കോൺഗ്രസ്സുകാരും, കോൺഗ്രസ്സുകാർ ചോദിക്കുമ്പോൾ സാമ്പത്തികസഹായം നൽകുന്ന കമ്യൂണിസ്റ്റുകാരും ഇന്നും കേരളസമൂഹത്തിൽ ഉണ്ടെന്നോർമ്മിക്കുക. പുസ്തകം വളരെ ലളിതമായി വായിച്ചുപോകാവുന്ന ഒന്നാണ്. വിവിധ പുരാണങ്ങൾ, ബ്രാഹ്മണങ്ങൾ, ഗൃഹ്യസൂത്രങ്ങൾ എന്നിവയിലെ യക്ഷ-യക്ഷി പരാമർശങ്ങൾ അതേപടി ഇതിൽ ഉദ്ധരിക്കുന്നു. ലേഖകൻ പരന്ന വായന നടത്തിയിട്ടുണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകുമെന്നല്ലാതെ ഇതുകൊണ്ട് മറ്റു പ്രയോജനമില്ല. കുറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവ കറുപ്പും വെള്ളയിലും മാത്രമായതിനാൽ വ്യക്തതയില്ലാത്തതാണ്. പലതും വിവരണ സാഹചര്യവുമായി ബന്ധം പോലുമില്ലാതെ വെറും കടത്തുകഴിക്കുന്നതുപോലെ കാണപ്പെടുന്നു. ആധുനികകാലത്തെ യക്ഷിസങ്കല്പത്തെ ഇതുപോലൊരു കൃതി തീർത്തും വിട്ടുകളഞ്ഞത് ശരിയായില്ല. സിനിമയിലേയും മാന്ത്രികനോവലുകളിലേയും യക്ഷിമാരാണല്ലോ ഇപ്പോൾ കൂടുതൽ ജനപ്രിയർ.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yakshi Sankalpam' by Dr. V V Haridas
Publisher: Sahithya Pravarthaka Sahakarana Sangham, 2020 (First published 2016)
ISBN: 9789389495089
Pages: 239

Friday, August 23, 2024

വാരാണസി

ശാശ്വതനഗരം (eternal city) എന്ന് റോമിനെ സൂചിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ആ വിശേഷണത്തിന് അർഹയാകുന്നത് കാശിയെന്ന വാരാണസി തന്നെയാണ്. മൂവായിരം വർഷങ്ങൾക്കുമുമ്പുമുതലെങ്കിലും ജനിമൃതികളുടെ വരവുചെലവുകൾ ശരിപ്പെടുത്തുന്നതിനായി തീർത്ഥാടകർ അവിടെയെത്തിയിരുന്നു, ഇപ്പോഴും എത്തുന്നു. ഇനിയുമൊരായിരം കൊല്ലങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷേ അപ്പോഴും. ഭാവിതലമുറയുടെ ഹിതങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ആയിരം കൊല്ലം കൊണ്ടൊന്നും മരണത്തിന്റെ രഹസ്യങ്ങളെ മനുഷ്യൻ തിരിച്ചറിയാനിടയില്ല എന്ന ഉത്തമവിശ്വാസം കൊണ്ടാണ്. അന്നും ഒരു നചികേതസ്സ് ആകാംക്ഷയോടെയും തെല്ല് അക്ഷമയോടെയും ആ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ടാവും. പ്രകൃതി അന്നും അതിനുത്തരം നൽകാൻ മടിച്ചുനിൽക്കും. 2002-ൽ പുറത്തുവന്ന എം. ടി. വാസുദേവൻ നായരുടെ ഏറ്റവും അവസാനത്തെ നോവലാണ് വാരണാസി. വാർദ്ധക്യത്തിലേക്കു കാലൂന്നിയ കോളേജ് അദ്ധ്യാപകനായ സുധാകരൻ മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് വസിച്ചിരുന്ന വാരണാസിയിലേക്ക് തിരിച്ചെത്തുന്നതും ഏതാനും ദിവസങ്ങൾക്കുശേഷം ആ ജീവിതത്തിന്റെ കെട്ടുപാടുകളിൽനിന്ന് മുക്തി നേടി അടുത്ത ഇടത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ആഖ്യായികാ (fiction) വിഭാഗത്തിൽപ്പെടുന്ന കൃതികൾ വളരെ വിരളമായേ ഇവിടെ വിശകലനം ചെയ്തിട്ടുള്ളൂ. അവതന്നെ മാറ്റിവെക്കാൻ തോന്നാത്ത വല്ല ത്രില്ലറുകളോ മറ്റോ ആയിരിക്കുകയും ചെയ്യും. ഫിക്ഷൻ നിരൂപണം ചെയ്യാനുള്ള ബൗദ്ധികമായ പ്രായപൂർത്തി കൈവന്നിട്ടില്ല എന്ന തോന്നലാണതിന്റെ കാരണം. ലൈബ്രറിയിൽനിന്ന് അടുത്ത സെറ്റ് പുസ്തകങ്ങൾ എടുക്കുന്നതിനിടയിൽ വന്ന അഞ്ചുദിവസത്തെ യാദൃശ്ചിക ഇടവേളയാണ് മുൻപ് വാങ്ങിവെച്ചിരുന്ന ഈ കൃതി വായിക്കാനിടയാക്കിയത്. വാരാണസി സന്ദർശിക്കുന്നതിനുമുമ്പേ അതിനെക്കുറിച്ചുള്ള രചനകൾ കഴിയാവുന്നത്ര വായിക്കണമെന്ന ആഗ്രഹം പുറമേയും.

വാരാണസി നഗരം ഈ നോവലിലെ നായകനോളം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. മരണം ഇവിടെ പേടിപ്പെടുത്തുന്ന ഒന്നല്ല. ഭാരതത്തിന്റെ എല്ലാ കോണുകളിൽനിന്നും സംസാരചക്രത്തിൽനിന്നുള്ള നിത്യമോചനം കാംക്ഷിച്ച് ആയിരങ്ങൾ ഈ നഗരത്തിലേക്കൊഴുകിയെത്തുന്നു. മറ്റെവിടെയും ആസന്നമരണനായ രോഗിപോലും ജീവിതത്തിന്റേതായ ഒരു ദിവസം കൂടി കൊതിക്കുമ്പോൾ ഇവിടെ എത്രയും നേരത്തേ കെട്ടുപാടുകളിൽനിന്ന് സ്വതന്ത്രരാവാനാണ്  അവർ ആഗ്രഹിക്കുന്നത്. ഹരിശ്ചന്ദ്രന്റെ കാലംതൊട്ടേ അണയാത്ത തീയും അതിനെ പരിപാലിക്കുന്ന ജാതിവിഭാഗങ്ങളും ഹൈന്ദവസമൂഹത്തിലെ ജാതിവ്യവസ്ഥയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികവും. അതുകൊണ്ടുതന്നെ നല്ല മരണമെങ്കിലും അവർ കാശിയിൽ ആഗ്രഹിക്കുന്നത് അതിമോഹമാവില്ലല്ലോ. വാരണാസിയുടെ ആത്മാവാണ് ഗംഗാ നദി. അവൾ ഉണരുന്നതും ഉറങ്ങുന്നതും ആ നഗരത്തിന്റെ സമൂഹജീവിതത്തിന്റെ ഉയർച്ചതാഴ്ചകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ്. അസിഘട്ടിലെ സൂര്യോദയത്തിന്റെ ഒരു മനോഹരമായ വാങ്മയദൃശ്യം ഈ കൃതിയിലുണ്ട്: "ആദ്യപ്രകാശത്തിന്റെ കുഞ്ഞിക്കൈകൾ തട്ടിവിളിക്കുന്നു,  അമ്മ (ഗംഗാ നദി) ഉണരുന്നു. അലകളിളകാൻ തുടങ്ങുന്നു. ഉടയാടകൾ ഒതുക്കുകയാണ്. തീരത്തുകിടക്കുന്ന തോണികളെ ഓളങ്ങൾ തട്ടിയുണർത്തുന്നു. ഗംഗാപുത്രന്മാർ ദിവസത്തിന്റെ തുടക്കമായെന്നറിഞ്ഞ് തോണി മാറ്റിക്കെട്ടുന്നു. ഘാട്ടിയകളുടെ കുടകൾ ഉയരുന്നു. ശീതളാദേവിയുടെ ക്ഷേത്രത്തിൽനിന്ന് മണിയടി കേൾക്കുന്നു". ആ ഘട്ടത്തിലാണ് കാശി വിട്ടുപോകുന്നില്ല എന്ന് ഒരു കഥാപാത്രം തീരുമാനമെടുക്കുന്നത്.

എം.ടിയുടെ കഥാപാത്രങ്ങളെ ഇത്രയും ജനകീയമാക്കിയത് അവർ പ്രേക്ഷകരുമായി പുലർത്തുന്ന തന്മയീഭാവം മൂലമാണെന്ന് ഒരഭിപ്രായമുണ്ട്. ഇത് എത്രത്തോളം ശരിയാണെന്നത് സംശയമുള്ള കാര്യമാണ്. കുടുംബപ്രാരാബ്ധങ്ങളുടെ വേവലാതികളില്ലാത്ത, നല്ല ധൈര്യമുള്ള ഒരു കൂട്ടം മനുഷ്യരെയാണ് എം.ടി തന്റെ കൃതികളിൽ വരച്ചിട്ടത്. കിട്ടിയ ഉദ്യോഗം ഉപേക്ഷിക്കാൻ മടിച്ച് ആയുഷ്കാലം അടിമജീവിതം നയിക്കുന്ന സാധാരണക്കാരല്ല അവർ. ഈ നോവലിലെ എല്ലാവരുംതന്നെ അവരുടെ ഹൃദയത്താൽ നയിക്കപ്പെടുന്നവരാണ്, തലച്ചോറിനാൽ അല്ല. സ്വതന്ത്രരതിയുടെ കടുംനിറങ്ങൾ വാരിയൊഴിക്കുന്നതിനും എം.ടി മടി കാണിക്കാറില്ലെന്ന വസ്തുത ഈ കൃതിയിലും സാധൂകരിക്കപ്പെടുന്നു. നായകകഥാപാത്രത്തിന്റേയും അയാളുടെ ഇണകളുടേയും പേരുകളിൽ മാത്രമേ ഭാരതീയത മുഴങ്ങുന്നുള്ളൂ. അവയുടെ പാത്രരചനയും കഥാഗതിയും ആവിഷ്കാരശൈലിയുമൊക്കെ തികഞ്ഞ പാശ്ചാത്യം തന്നെയാണ്. തന്റെ ലൈംഗികത സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കാനായി വാരണാസിയിലെത്തുന്ന നായകൻ അയാളുടെ ഓട്ടം അവിടെയും നിർത്തുന്നില്ല. ഒടുവിൽ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവസാനമെന്നോണം കാശിയിൽ അയാൾ മടങ്ങിയെത്തുമ്പോഴും അയാളുടെ മുൻകാല ഇണയെ എം.ടി യാദൃശ്ചികമെന്നോണം മുന്നിൽ കൊണ്ടുവന്നുനിർത്തുന്നുണ്ട്. കാലം ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലം അവൾ അയാളെ തിരിച്ചറിയാതിരിക്കുന്നുവെന്നതാണ് ഈ നോവലിനെ അല്പമെങ്കിലും ഹൃദയസ്പർശിയാക്കുന്നത്. കാശി ധർമ്മത്തിന്റെയും മോക്ഷത്തിന്റെയും മാത്രമല്ല, കാമത്തിന്റെയും നഗരമാണെന്ന് ഈ കൃതി പ്രസ്താവിക്കുന്നു.

ജീവിതത്തിന്റെ ചോദനകൾക്കുമപ്പുറം ആത്മാവിന്റെ യാത്രകളേയും ഈ കൃതി അടയാളപ്പെടുത്തുന്നു. 'എങ്ങനെ ഞാനിവിടെ വന്നു' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നത് തത്വചിന്താപരമായി ആലോചിച്ചാൽ സ്വന്തം അസ്തിത്വത്തിന്റെ ഉണ്മയിലേക്കൊരു വെളിച്ചം വീശലാണ്. ആർജ്ജിതപാപങ്ങളുടെ ഭാണ്ഡവും പേറി, മുജ്ജന്മസ്മരണകളില്ലാതെ ജന്മാന്തരയാത്രകൾ നടത്തുന്ന ആത്മാക്കളുടെ ഇടത്താവളം മാത്രമാണ് മനുഷ്യജീവിതം എന്ന ദർശനത്തെ സാക്ഷാൽക്കരിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ. നായകനായ സുധാകരൻ ആത്മപിണ്ഡം അർപ്പിച്ച് ഈ ജന്മത്തിൽനിന്ന് ആത്മീയമായി വിടവാങ്ങുമ്പോൾ വാരണാസിയെ ഇടത്താവളം എന്നുതന്നെയാണ് വിളിക്കുന്നത്. ആ വിടവാങ്ങൽ നടന്നുകഴിഞ്ഞതുകൊണ്ടാവാം പഴയ നായികയെ വീണ്ടും കണ്ടുമുട്ടുമ്പോൾ തന്നെ തിരിച്ചറിയാതിരുന്ന അവളെ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ മിനക്കെടാതെ ഒരപരിചിതനായി യാത്ര തുടരാൻ അയാൾ തയ്യാറാകുന്നത്.

ഗ്രന്ഥകാരന്റെ വരളുന്ന സർഗ്ഗവൈഭവവും ഈ നോവലിൽ വ്യക്തമാകുന്നു. 2002-ൽ പുറത്തിറങ്ങിയ ഇതിലെ കഥ സമകാലികമാണെങ്കിലും അതിന്റെ കാതലായ സിംഹഭാഗവും മുപ്പതുവർഷം മുൻപത്തെ നായകന്റെ സ്മരണകളെയാണ് വിവരിക്കുന്നത്. 1960-70 കളിലെ യുവത്വത്തിന്റെ ബിംബങ്ങളും ആശയങ്ങളും തന്നെയേ എം.ടി.ക്ക് ഇപ്പോഴും പറയാനുള്ളൂ എന്നല്ലേ ഇതിന്റെ ധ്വനി? നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ കൃതിക്ക് അനിതരസാധാരണമായ ആഴം നല്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാന കഥാതന്തുവിന്റെ ഉപരിപ്ലവത ആ ഉദ്യമത്തെ നിഷ്ഫലമാക്കുന്നു. വാരാണസിയെന്ന ഭാരതത്തിന്റെ സാംസ്കാരികപ്രതിഷ്ഠയെ വായനക്കാരനുമായി കുറച്ചൊന്ന് അടുപ്പിക്കുന്നതിൽ കൃതി വിജയിച്ചിരിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Varanasi' by M T Vasudevan Nair
Publisher: Current Books, 2023 (First published 2002)
ISBN: 9788122613674
Pages: 177

Thursday, August 8, 2024

അമ്പിളിക്കുട്ടന്മാർ

1969 ജൂലൈ 21 മനുഷ്യചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. സൗരയൂഥത്തിലെ നിരവധി ഗോളങ്ങളിൽ ഒന്നു മാത്രമായ ഭൂമിയിൽ അധിവസിച്ചിരുന്ന മനുഷ്യൻ എന്ന ജീവി തന്റെ ഗോളത്തിന്റെ അതിരുകൾ കവച്ചുവെച്ചുകൊണ്ട് മറ്റൊരു ഗോളത്തിൽ അന്ന് പറന്നിറങ്ങി. ഒരാളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാൽവെയ്പു മാത്രമായിരുന്നു അതെങ്കിലും മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. സൃഷ്ടിക്കുശേഷമുള്ള ഏറ്റവും മഹത്തായ ദിവസം എന്നാണ് ആ ദിനം വിശേഷിപ്പിക്കപ്പെട്ടത്. പിന്നെ മൂന്നു വർഷത്തിനിടയിൽ പത്തുപേർ കൂടി ചന്ദ്രനിലിറങ്ങി. എന്നാൽ 1990-കളിൽ ഒരുകൂട്ടം ഗൂഢാലോചനാ സിദ്ധാന്തക്കാർ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നും ആ യാത്രയുടെ നിശ്ചലചിത്രങ്ങളും വീഡിയോകളും നാസ ഭൂമിയിൽത്തന്നെ കൃത്രിമമായി ചിത്രീകരിച്ചതാണെന്നുമായിരുന്നു അവരുടെ വാദം. വളരെയധികം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഈ ബാലിശവാദത്തെ ഏറ്റെടുക്കാനും നിരവധി പേരുണ്ടായി. ഈ കേരളത്തിൽപ്പോലും ഇതിനെ പിന്തുണച്ചുകൊണ്ട് ആളുകൾ പുസ്തകമെഴുതി. കൃത്യവും വസ്തുനിഷ്ഠവുമായ തെളിവുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ വാദത്തെ തള്ളിക്കളഞ്ഞുവെങ്കിലും ശാസ്ത്രവിരുദ്ധവും മതാധിഷ്ഠിതവുമായ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവർ ഇപ്പോഴും ഈ വാദം ഉയർത്തുന്നുണ്ട്. സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സത്യത്തെക്കുറിച്ച് ആലോചിക്കാതെ വിവാദവിഷയങ്ങൾ ആവർത്തിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വെമ്പൽ കൊള്ളുന്ന ചിന്താശൂന്യരായ ഇത്തരം വികടബുദ്ധികളെയാണ് രവിചന്ദ്രൻ 'അമ്പിളിക്കുട്ടന്മാർ' എന്നു വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകാരന്റെ പുസ്തകങ്ങൾ ഇതിനുമുൻപും ഇവിടെ നിരൂപണം ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 
 
എന്തുകൊണ്ടാണ് ഒരു കൂട്ടം ആളുകൾ വ്യക്തമായും നടന്ന ഒരു യഥാർത്ഥസംഭവത്തെ കണ്ണുംപൂട്ടി എതിർക്കുന്നത് എന്നാണ് രവിചന്ദ്രൻ ആദ്യമായി പരിശോധിക്കുന്നത്. പ്രകടമായ ശാസ്ത്രവിരുദ്ധതയും ഉത്തരാധുനിക (post-modernism) ഭ്രമവുമാണ് ഇക്കൂട്ടരുടെ കൈമുതൽ. ഉത്തരാധുനികചിന്ത എന്താണെന്നും ഇവിടെ വിശദീകരിക്കുന്നു. കേവലയാഥാർഥ്യം എന്നൊന്നില്ലെന്നും ഓരോരുത്തർക്കും യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന എന്തും ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമാണ് അതുപറയുന്നത്. യുക്തിയും അന്ധവിശ്വാസവും ഉത്തരാധുനികചിന്തയെ സംബന്ധിച്ചിടത്തോളം തുല്യപ്രാധാന്യവും പ്രസക്തിയുമുള്ള രണ്ടു വ്യാഖ്യാനങ്ങൾ മാത്രമാണ്. ഓരോരോ യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്ന സാമൂഹ്യനിർമ്മിതികൾ മാത്രമാണവ. ഉത്തരാധുനികതാവാദമെന്ന കപടചിന്തയിൽ എന്തും സാദ്ധ്യമാണ്. യുക്തിചിന്തയുടെ പൊളിച്ചടുക്കലാണ് ഉത്തരാധുനികതയുടെ ലക്‌ഷ്യം. ഇതിനെ മാറ്റിനിർത്തിയാൽ മതചിന്തയും ചാന്ദ്രയാത്രയെ ഉൾക്കൊള്ളാനാവാതെ വിഷമിക്കുന്നതുകാണാം. ചന്ദ്രനെ ആരാധിക്കാത്ത പുരാതനഗോത്രങ്ങൾ കുറവാണ്. ആ ദൈവത്തിൽ ചെന്നിറങ്ങുക എന്നത് അവർക്ക് അചിന്ത്യവും. ഇതുകൂടാതെ ശാസ്ത്രനേട്ടങ്ങളെ വിലകുറച്ചുകാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടിപ്പിക്കുക തുടങ്ങിയ നിലപാടുകൾക്ക് പിന്തിരിപ്പൻ സമൂഹങ്ങളിൽ നല്ല വേരുറപ്പ് കാണാം. വമ്പൻ നേട്ടങ്ങളെ അവഹേളിക്കുമ്പോൾ കിട്ടുന്ന പ്രതിലോമകരമായ മാനസികസംതൃപ്തി വേറെയും.

ചാന്ദ്രദൗത്യം ലക്ഷക്കണക്കിന് ആളുകൾ ടി.വി.യിലൂടെ ലൈവ് ആയി നേരിട്ടുകണ്ടതാണ്. കൂടാതെ ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലും പുറത്തുമായി ദൗത്യവുമായി നേരിട്ട് ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളതുമാണ്. ഇത്ര വലിയ ഒരു പദ്ധതി പോലും വ്യാജമാണെന്നും കൺകെട്ടാണെന്നുമൊക്കെ വാദിക്കുന്നവർക്ക് ഭൂതകാലത്ത്  എഴുതപ്പെട്ട രേഖകൾ പോലുമില്ലാത്ത കാര്യങ്ങൾ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ സാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ദൗത്യത്തിന്റെ വിജയം ലഭ്യമാക്കിയ വസ്തുതകളെക്കുറിച്ച് പുസ്തകം അല്പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. 363 കിലോ ചാന്ദ്രശില ആറുതവണയായി സഞ്ചാരികൾ ഭൂമിയിൽ എത്തിച്ചു. ഇവ ഇപ്പോഴും ഗവേഷകർക്ക് ലഭ്യമാണ്. എന്തെങ്കിലും വഞ്ചന ഇതിലുണ്ടായിരുന്നെങ്കിൽ ചന്ദ്രനിലെത്താൻ അമേരിക്കയുടെ തൊട്ടുപിറകിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ അതു പുറത്തുവിടുമായിരുന്നു. എന്നാൽ അവർ അപ്പോളോ ദൗത്യവിജയം പലകുറി സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രനിൽ നിന്ന് മനുഷ്യസഹായമില്ലാതെ ശിലകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന സാങ്കേതികവിദ്യ മാത്രമേ സോവിയറ്റ് യൂണിയന് സ്വായത്തമായിരുന്നുള്ളൂ. മനുഷ്യദൗത്യങ്ങൾ അവരുടെ കൈപ്പിടിയിലൊതുങ്ങിയില്ല. ആറുതവണ ആളെയിറക്കുകയും ആവശ്യത്തിന് സാമ്പിളുകൾ ശേഖരിക്കുകയും ചന്ദ്രനെക്കുറിച്ച് സാമാന്യം നന്നായി പഠിക്കുകയും ചെയ്തതോടെ കൂടുതൽ യാത്രകൾ കൊണ്ട് വിശേഷിച്ച് പ്രയോജനമില്ലെന്ന് അമേരിക്ക മനസ്സിലാക്കി. വമ്പിച്ച പണച്ചെലവ് സോവിയറ്റ് യൂണിയനെ ചാന്ദ്രമനുഷ്യദൗത്യങ്ങളിൽ അമേരിക്കയുടെ എതിരാളിയല്ലാതാക്കി. ഭൂമിയിൽ പിടിമുറുക്കാൻ ചന്ദ്രനിൽ പോയിട്ട് കാര്യമില്ലെന്നു മനസ്സിലായതും അമേരിക്ക യാത്രകൾ ഉപേക്ഷിക്കാൻ കാരണമായി. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനമായ സ്പേസ് ഷട്ടിലുകളിലേക്കാണ് അമേരിക്ക പിന്നീട് ശ്രദ്ധയൂന്നിയത്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്നു വാദിക്കുന്നവരുടെ പ്രധാന ആരോപണങ്ങളെല്ലാം രവിചന്ദ്രൻ വിശദമായിത്തന്നെ ഇതിൽ ഖണ്ഡിക്കുന്നു. ചന്ദ്രോപരിതലത്തിലെ നിഴലുകൾ, പാറിക്കളിക്കുന്ന പതാക, യാത്രികരുടെ നടപ്പിന്റെ സവിശേഷതകൾ, തിരികെ പുറപ്പെട്ടുവന്നതിന്റെ രീതികൾ എന്നിങ്ങനെ കേൾക്കുന്ന മാത്രയിൽ ശരിയായിരിക്കുമോ എന്ന സംശയമുണർത്തുന്ന വാദമുഖങ്ങളുടെ മുനയൊടിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. തന്റെ സ്വതസിദ്ധശൈലിയിൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതോടൊപ്പം അവ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതും പരിഹാസ്യവുമാണെന്നും സ്ഥാപിക്കുന്നു. എന്നാൽ ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ അശാസ്ത്രീയം എന്നുള്ളതുകൊണ്ട് വസ്തുതകളെ വായനക്കാർ നേരിട്ടു മനസ്സിലാക്കുന്നതാണ് കൂടുതൽ അഭികാമ്യം. രവിചന്ദ്രന്റെ വാക്കുകളെയല്ല, അതിലടങ്ങിയ വസ്തുതകളെയാണ് തിരിച്ചറിയേണ്ടതും സ്വാംശീകരിക്കേണ്ടതും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
മുൻപ് ഇവിടെ നിരൂപണം ചെയ്തിട്ടുള്ള രവിചന്ദ്രന്റെ പുസ്തകങ്ങൾ
 

Book review of 'Ambilikkuttanmar - Chaandrayathrayum Goodalochanaasiddhanthangalum' by C. Ravichandran
Publisher: DC Books, 2016 (First)
ISBN: 9788126467433
Pages: 192