എന്തിനും അതിന്റേതായ ഒരു സുവർണകാലഘട്ടമുണ്ട് - നാഗരികതകൾക്ക്, രാജവംശങ്ങൾക്ക്, കല, സാഹിത്യം, ഗാനം അങ്ങനെ എന്തിനും. മലയാളചലച്ചിത്രഗാനശാഖയുടെ സുവർണകാലഘട്ടം 1965-ൽ തുടങ്ങി വയലാർ രാമവർമ്മയുടെ മരണത്തോടെ 1975-ൽ അവസാനിച്ച പത്തുവർഷത്തെ ഇടവേളയാണ്. മലയാളഗാനങ്ങളിലെ സാഹിത്യത്തിന്റെ ഊടും സംഗീതത്തിന്റെ പാവും കറകളഞ്ഞ് ശുദ്ധീകരിച്ച ഈ പതിറ്റാണ്ട് ഒട്ടനവധി നിത്യഹരിതഗാനങ്ങൾ ജന്മമെടുത്ത അനുഗൃഹീതദശകമാണ്. വയലാർ മാത്രമല്ല ഇക്കാലത്ത് നല്ലപാട്ടുകൾ എഴുതിയത് എന്നതാണ് മറ്റൊരു സവിശേഷത. സുവർണകാലഘട്ടം എന്ന നാമകരണത്തെ അന്വർത്ഥമാക്കുന്നത് ശ്രീകുമാരൻ തമ്പി, പി ഭാസ്കരൻ മുതലായ ഗാനരചയിതാക്കളും തങ്ങളുടെ ഏറ്റവും പ്രസിദ്ധഗാനങ്ങൾ എഴുതിയത് ഈ കാലഘട്ടത്തിലാണ് എന്ന വസ്തുതയാണ്. പക്ഷേ അവർക്കെല്ലാം ഇടയിൽ വയലാർ തലപ്പൊക്കം കൊണ്ട് ശ്രദ്ധേയനായി. സാഹിത്യഗുണവും സംഗീതമാധുര്യവും തികഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ വശ്യത കൊണ്ട് കീഴ്പ്പെടുത്താത്ത മലയാളികൾ കുറവാണ്. വയലാറിന്റെ ചലച്ചിത്രഗാനരചനയിലെ അനന്യസൗന്ദര്യം വെളിവാക്കുന്ന പഠനകൃതിയാണ് മുൻ ചീഫ് സെക്രട്ടറിയും പ്രസിദ്ധഗാനരചയിതാവുമായ ശ്രീ. കെ. ജയകുമാർ രചിച്ച 'വയലാർ - ഗാനരചനയിലെ ഗാന്ധർവ്വം' എന്ന ഈ പുസ്തകം.
ജയകുമാർ വിഖ്യാതസിനിമാസംവിധായകനായിരുന്ന ശ്രീ. എം. കൃഷ്ണൻനായരുടെ പുത്രനാണ്. സിനിമയുടെ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ഐ. എ. എസ്സ് നേടി ദീർഘകാലം കേരളസർക്കാർ സേവനത്തിനുശേഷം 2012-ൽ സംസ്ഥാനത്തെ ഏറ്റവും ഉന്നതപദവിയായ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചു. ഇപ്പോൾ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിക്കുന്ന ലേഖകൻ സ്വന്തം നിലയ്ക്കുതന്നെ അതുല്യപ്രതിഭാധനനായ ഒരു ഗാനരചയിതാവു കൂടിയാണ്. 'ചന്ദനലേപസുഗന്ധം', 'കുടജാദ്രിയിൽ കുടികൊള്ളും', 'സായന്തനം നിഴൽ വീശിയില്ല' എന്ന നിരവധി ഗാനരത്നങ്ങൾ അദ്ദേഹം മാറ്റുതീർത്തെടുത്തവയാണ്. വയലാറിന്റെ ഗാനപ്രപഞ്ചത്തിന്റെ ഉദാത്തമായ ഒരു ആസ്വാദനപഠനമാണ് ഈ കൃതി. 'ചങ്ങമ്പുഴയുടെ മാറ്റൊലിക്കവി' എന്ന ആക്ഷേപസൂചനയിൽനിന്ന് വയലാർ എത്ര പെട്ടെന്നാണ് തന്റേതായ ഒരു കാവ്യശൈലി സ്വീകരിച്ച് മലയാളത്തിലെ രാജപാതയാക്കിത്തീർത്തത് എന്ന് നാം മനസ്സിലാക്കുന്നു. വയലാർ ഗാനങ്ങളിലെ കാവ്യപരിസരം, അദ്ദേഹത്തിന്റെ നാടകഗാനങ്ങൾ, കല്പനാസമൃദ്ധി, കാവ്യവ്യക്തിത്വവും സംസ്കാരവും എന്നിങ്ങനെ നിരവധി അദ്ധ്യായങ്ങളിലൂടെ ജയകുമാർ പ്രേക്ഷകർ കാണാതെ മറഞ്ഞുകിടക്കുന്ന ഒരു ലോകത്തെയാണ് തന്റെ ധിഷണാമരീചികളിലൂടെ നമുക്കു പരിചയപ്പെടുത്തുന്നത്. ഗാനങ്ങളിലെ വിഷയാവതരണരീതിയും സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കുന്നുണ്ട്. പ്രണയം, കാമുകീസങ്കല്പം, ഉണർത്തുപാട്ടുകൾ, ജീവിതദർശനങ്ങൾ, നിരീശ്വരത്വം, ഭക്തി - എന്നിങ്ങനെ വയലാറിന്റെ തങ്കത്തൂലികയിൽ വിരിഞ്ഞ് പീലിവിടർത്തിയാടാത്ത വികാരങ്ങളോ സങ്കേതങ്ങളോ ഇല്ല. വെറും സിനിമാപ്പാട്ടിന്റെ വിവരണങ്ങൾക്കും അതീതമായി ഉന്നതമായ സാഹിത്യനിലവാരവും പദശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് ജയകുമാർ പിന്തുടരുന്നത്. ഒരു ഡോക്ടറൽ പ്രബന്ധത്തിന്റെ കെട്ടും മട്ടും നിലനിർത്തുന്ന ഈ പുസ്തകത്തിനെ പ്രതി ഏതെങ്കിലുമൊരു സർവകലാശാല അദ്ദേഹത്തിനൊരു ഡോക്ടറേറ്റ് സമ്മാനിച്ചാൽ അത് പൊന്നിൻകുടത്തിനു പൊട്ടുപോലെ അനുയോജ്യവും യുക്തവുമായിരിക്കും.
ഒരുപക്ഷേ മുകളിൽ വിവരിച്ച ഉന്നതമായ നിലവാരം സാധാരണവായനക്കാരെ പുസ്തകത്തിൽനിന്നു പിന്തിരിപ്പിക്കുന്നുണ്ടെന്നു വേണം കരുതാൻ. കൃതിയിലെ അമ്പരപ്പിക്കുന്ന പദവൈവിദ്ധ്യവും കല്പനകളും നമ്മുടെയൊക്കെ തലയ്ക്കുമുകളിലൂടെ പോകുന്നു. ഇത് തികച്ചും ഉത്തമമായ കൃതിയാണെന്ന കാര്യത്തിൽ യാതൊരു തർക്കത്തിനും ഇടയില്ലെങ്കിലും വീണ്ടുമൊരിക്കൽകൂടി വായിക്കാൻ തോന്നാത്ത വിധത്തിൽ ക്ലേശകരവും അല്പം വിരസവുമായ വിധത്തിലാണ് ആശയഘടന. വയലാറിന്റെ സ്വകാര്യജീവിതത്തിലേക്ക് യാതൊരു എത്തിനോട്ടവും നടത്തുന്നില്ല എന്നതും എടുത്തുപറയേണ്ടുന്ന വസ്തുതയാണ്.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Vayalar - Ganarachanayile Gaandharvam' by K. Jayakumar,
ISBN: 9789385301889
ജയകുമാർ വിഖ്യാതസിനിമാസംവിധായകനായിരുന്ന ശ്രീ. എം. കൃഷ്ണൻനായരുടെ പുത്രനാണ്. സിനിമയുടെ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ഐ. എ. എസ്സ് നേടി ദീർഘകാലം കേരളസർക്കാർ സേവനത്തിനുശേഷം 2012-ൽ സംസ്ഥാനത്തെ ഏറ്റവും ഉന്നതപദവിയായ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചു. ഇപ്പോൾ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിക്കുന്ന ലേഖകൻ സ്വന്തം നിലയ്ക്കുതന്നെ അതുല്യപ്രതിഭാധനനായ ഒരു ഗാനരചയിതാവു കൂടിയാണ്. 'ചന്ദനലേപസുഗന്ധം', 'കുടജാദ്രിയിൽ കുടികൊള്ളും', 'സായന്തനം നിഴൽ വീശിയില്ല' എന്ന നിരവധി ഗാനരത്നങ്ങൾ അദ്ദേഹം മാറ്റുതീർത്തെടുത്തവയാണ്. വയലാറിന്റെ ഗാനപ്രപഞ്ചത്തിന്റെ ഉദാത്തമായ ഒരു ആസ്വാദനപഠനമാണ് ഈ കൃതി. 'ചങ്ങമ്പുഴയുടെ മാറ്റൊലിക്കവി' എന്ന ആക്ഷേപസൂചനയിൽനിന്ന് വയലാർ എത്ര പെട്ടെന്നാണ് തന്റേതായ ഒരു കാവ്യശൈലി സ്വീകരിച്ച് മലയാളത്തിലെ രാജപാതയാക്കിത്തീർത്തത് എന്ന് നാം മനസ്സിലാക്കുന്നു. വയലാർ ഗാനങ്ങളിലെ കാവ്യപരിസരം, അദ്ദേഹത്തിന്റെ നാടകഗാനങ്ങൾ, കല്പനാസമൃദ്ധി, കാവ്യവ്യക്തിത്വവും സംസ്കാരവും എന്നിങ്ങനെ നിരവധി അദ്ധ്യായങ്ങളിലൂടെ ജയകുമാർ പ്രേക്ഷകർ കാണാതെ മറഞ്ഞുകിടക്കുന്ന ഒരു ലോകത്തെയാണ് തന്റെ ധിഷണാമരീചികളിലൂടെ നമുക്കു പരിചയപ്പെടുത്തുന്നത്. ഗാനങ്ങളിലെ വിഷയാവതരണരീതിയും സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കുന്നുണ്ട്. പ്രണയം, കാമുകീസങ്കല്പം, ഉണർത്തുപാട്ടുകൾ, ജീവിതദർശനങ്ങൾ, നിരീശ്വരത്വം, ഭക്തി - എന്നിങ്ങനെ വയലാറിന്റെ തങ്കത്തൂലികയിൽ വിരിഞ്ഞ് പീലിവിടർത്തിയാടാത്ത വികാരങ്ങളോ സങ്കേതങ്ങളോ ഇല്ല. വെറും സിനിമാപ്പാട്ടിന്റെ വിവരണങ്ങൾക്കും അതീതമായി ഉന്നതമായ സാഹിത്യനിലവാരവും പദശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് ജയകുമാർ പിന്തുടരുന്നത്. ഒരു ഡോക്ടറൽ പ്രബന്ധത്തിന്റെ കെട്ടും മട്ടും നിലനിർത്തുന്ന ഈ പുസ്തകത്തിനെ പ്രതി ഏതെങ്കിലുമൊരു സർവകലാശാല അദ്ദേഹത്തിനൊരു ഡോക്ടറേറ്റ് സമ്മാനിച്ചാൽ അത് പൊന്നിൻകുടത്തിനു പൊട്ടുപോലെ അനുയോജ്യവും യുക്തവുമായിരിക്കും.
ഒരുപക്ഷേ മുകളിൽ വിവരിച്ച ഉന്നതമായ നിലവാരം സാധാരണവായനക്കാരെ പുസ്തകത്തിൽനിന്നു പിന്തിരിപ്പിക്കുന്നുണ്ടെന്നു വേണം കരുതാൻ. കൃതിയിലെ അമ്പരപ്പിക്കുന്ന പദവൈവിദ്ധ്യവും കല്പനകളും നമ്മുടെയൊക്കെ തലയ്ക്കുമുകളിലൂടെ പോകുന്നു. ഇത് തികച്ചും ഉത്തമമായ കൃതിയാണെന്ന കാര്യത്തിൽ യാതൊരു തർക്കത്തിനും ഇടയില്ലെങ്കിലും വീണ്ടുമൊരിക്കൽകൂടി വായിക്കാൻ തോന്നാത്ത വിധത്തിൽ ക്ലേശകരവും അല്പം വിരസവുമായ വിധത്തിലാണ് ആശയഘടന. വയലാറിന്റെ സ്വകാര്യജീവിതത്തിലേക്ക് യാതൊരു എത്തിനോട്ടവും നടത്തുന്നില്ല എന്നതും എടുത്തുപറയേണ്ടുന്ന വസ്തുതയാണ്.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Vayalar - Ganarachanayile Gaandharvam' by K. Jayakumar,
ISBN: 9789385301889
No comments:
Post a Comment