Wednesday, October 3, 2012

വീണ്ടും ഉപ്പുതൂണ്‍

മറ്റൊരു യാത്രയുടെ ആരവം കൂടിയകന്നു. ഏര്‍ക്കാട്, മേട്ടൂര്‍ ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തി. സ്വയം ഡ്രൈവ് ചെയ്തുപോയതിന്റെ ക്ഷീണം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. 3 ദിവസം കൊണ്ട് 839.4 കിലോമീറ്റര്‍ ഓടിതീര്‍ത്തു. അത് ഒരു വലിയ ദൂരമൊന്നുമല്ല, പക്ഷേ ചെറിയ ദൂരങ്ങള്‍ മാത്രം ശീലമാക്കിയ ഒരാള്‍ക്ക്‌ അങ്ങനെയല്ലല്ലോ. ഇത്രയും ദൂരം ഓടിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ജീവിതം നീട്ടുന്ന വെല്ലുവിളികളെ നേരിടുമ്പോഴാണല്ലോ അത് സന്തോഷകരമാകുന്നത്. രണ്ടു രാത്രികള്‍ ചെലവഴിക്കാന്‍ മാത്രം ഏര്‍ക്കാട് ഒന്നുമില്ല എന്നറിഞ്ഞുതന്നെയാണ് പോയത്. ഓടിനടന്ന് സ്ഥലങ്ങള്‍ കാണല്‍ മാത്രമല്ല യാത്രയുടെ ഉദ്ദേശം. ഇടയ്ക്കൊക്കെ വഴിയരികില്‍ തളര്‍ന്നിരുന്നു പിന്നിട്ട വഴികളെക്കുറിച്ചുകൂടി ചിന്തിക്കണം. സംഭവിച്ചത്, സംഭവിക്കുമായിരുന്നത്‌ – ഇതെല്ലാം പുതിയ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ യാത്രകള്‍ സഹായിച്ചാല്‍ അത്രയുമായി. കടന്നു പോകുന്ന നിമിഷങ്ങളില്‍ ശരിയായി തിരിച്ചറിയപ്പെടാത്ത പല സംഭവങ്ങളും മുന്നോട്ടുള്ള യാത്രയുടെ പിന്നാമ്പുറക്കണ്ണാടിയിലൂടെ കാണുമ്പോഴാണ് അവ ജീവിതാനുഭവങ്ങളുടെ മധുരവും കയ്പ്പും ഇടകലര്‍ന്ന തളികയിലെ വിഭവങ്ങളാകുന്നത്.

മുന്‍പത്തെ യാത്രകള്‍ എത്ര മനോജ്ഞങ്ങളായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ച്, വെല്ലുവിളികള്‍ കൂട്ടായി നേരിട്ട്, പുതിയ നാടുകളെയും പുതിയ ആളുകളെയും ജിജ്ഞാസയോടെ മനസ്സിലാക്കി, അങ്ങനെയങ്ങനെ…..വയനാട്ടിലെ കുട്ടാ വന്യജീവിസങ്കേതത്തിലൂടെ രാത്രിയില്‍ നടത്തിയ ആ യാത്ര എന്നെങ്കിലും മറക്കാനാവുമോ? ശോഭയാര്‍ന്ന വര്‍ണരാജി പകര്‍ന്നുതന്നിരുന്ന പ്രിസം ആരുടെയോ കൈതട്ടി സ്ഥാനം മാറിപ്പോയി, ഇപ്പോള്‍ നരച്ച വെള്ളവെളിച്ചം മാത്രം നല്‍കുന്നുണ്ട്. ജീവിതം മുന്നോട്ടുപോകണം, ഗൃഹാതുരത്വത്തിന്റെ തപ്തസ്മരണകള്‍ ചിതറിക്കിടക്കുന്ന നാട്ടുവഴികളിലൂടെ. തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ പോകണം, പോയേ പറ്റൂ.  ഇതെല്ലാമറിഞ്ഞിരുന്നിട്ടും എന്തിനു വെറുതെ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യത്തെപ്പറ്റി ചിന്തിച്ച് വേദന നിറച്ചുവെക്കുന്നു? എന്തിനു വെറുതെ തിരിഞ്ഞു നോക്കിനോക്കി സംശയിച്ചുതന്നെ നില്‍ക്കുന്നു? യഹോവയുടെ ആജ്ഞ ധിക്കരിച്ച് കടന്നുപോയ വഴികള്‍ തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറിപ്പോയ ഉല്പത്തിപുസ്തകത്തിലെ ലോത്തിന്റെ ഭാര്യയെപ്പോലെ?

No comments:

Post a Comment