Saturday, June 6, 2020

ആമ്പല്‍പൊയ്ക

2012 ജൂണിൽ കുത്തിക്കുറിച്ചു വെച്ചിരുന്നത് ഇപ്പോഴാണ് കയ്യിൽ വന്നത്. താഴെ വായിക്കുക.
 ------------------------------------------------

പെരിയാറിനു കുറുകെ മാറമ്പിള്ളിയേയും തിരുവൈരാണിക്കുളത്തേയും ബന്ധിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്നതാണ് പുതിയ ശ്രീമൂലം പാലം. കുറെ നാളായി വിചാരിച്ചിരുന്നതാണെങ്കിലും ഈ അടുത്ത ദിവസമാണ് അതിലൂടെ യാത്ര ചെയ്തത്. 
 
പ്രതീകാത്മക ചിത്രം

ഭക്തിയും വിപണിയില്‍ വില്‍ക്കാവുന്ന ചരക്കാണെന്ന് കാട്ടിത്തന്ന തിരുവൈരാണിക്കുളം ക്ഷേത്രം ആദ്യമായി കണ്ടു. 

ഇടുങ്ങിയ വഴികളും വിജനമായ പാതകളും പിന്നിട്ട് നീങ്ങിയപ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത്, എയര്‍പോര്‍ട്ടിന്റെ മതിലിനോട് ചേര്‍ന്ന് ഒരു സുന്ദരമായ ആമ്പല്‍പൊയ്ക. 

ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ അറേബ്യന്‍ മരുഭൂമിയിലേക്ക് പറന്നുയരുന്ന യന്ത്രപ്പക്ഷിയുടെ ചിറകടിയൊച്ചകളെ കേട്ടില്ലെന്നു നടിച്ച്, കരിവണ്ടുകളെ മാറില്‍ ചാര്‍ത്തി, കാലത്തെ വെല്ലുവിളിച്ചുകൊണ്ട്, ആ കൊച്ചുപൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്! 

ഒഴുകി നടക്കുന്ന ഇലകളില്‍ വെയില്‍കാഞ്ഞിരുന്ന കുഞ്ഞുതവളകള്‍ എന്നെ കൌതുകത്തോടെ  തലയുയര്‍ത്തിനോക്കി. വിമാനത്തിന്റെ അടുത്തു വരുന്ന ഇരമ്പല്‍ ഭൂമിയെ വിറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ 'എന്താണീ ശല്യ'മെന്ന് മനസ്സിലാകാതെ കണ്ണുകളില്‍ ആശയക്കുഴപ്പത്തിന്റെ സന്ദേഹവുമായി അവ വെള്ളത്തിന്റെ ശാന്തതയിലേക്കു തന്നെ മടങ്ങി. 

വികസനത്തിന്റെ കുത്തൊഴുക്കിലും തങ്ങളെ കുടിയൊഴിപ്പിക്കാന്‍ മറന്നുപോയ മനുഷ്യനെ പരിഹസിച്ചുകൊണ്ട്‌, യുഗങ്ങളായി തങ്ങളുടെ കുത്തകയായ ഇരമ്പലുമായി കൊച്ചുവണ്ടുകള്‍ അവിടെയെങ്ങും പാറിനടന്നു. 

സമയം പടിഞ്ഞാറന്‍ ആകാശത്തെ ചെമ്പനീരില്‍ മുക്കാന്‍ തുടങ്ങിയിരുന്നു. സഫലമായ ഒരു ദിവസത്തെ ജീവിതത്തിന്റെ നിറവില്‍ ആമ്പല്‍പ്പൂക്കള്‍ നിത്യശാന്തിയുടെ മടിത്തട്ടില്‍ കണ്ണടക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ യാത്ര മുഴുമിപ്പിക്കാനായി ഞാന്‍ തിടുക്കം കൂട്ടിയകന്നു.

No comments:

Post a Comment